Tuesday, February 27, 2007

പി.ഭാസ്കരന്‍

എന്നാണ്‌ ഭാസ്കരന്‍മാഷിന്റെ പാട്ടുകള്‍ അദ്ദേഹത്തിന്റേതാണ്‌ എന്നറിഞ്ഞ്‌ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് പറയാനാവില്ല. പാട്ടുകളെ ഇഷ്ടപ്പെട്ടുതുടങ്ങിയ കാലം മുതലേ അവയൊക്കെ എനിക്കു പ്രിയങ്കരമായിരുന്നു എന്ന് ഇന്നറിയാം.

മനുഷ്യായുസ്സിന്റെ പകുതിയിലേറെ കടന്ന എന്റെ തലമുറയുടെ പോയ ദിനങ്ങളുടെ നെടുവീര്‍പ്പുകളായിരുന്നു ആ പഴയ പാട്ടുകളിലധികവും. ഞങ്ങളുടെ കണ്ണീരും സ്വപ്നങ്ങളും..

എന്തൊരു കാലമായിരുന്നു അത്‌! എം.എസ്‌. ബാബുരാജ്‌,പി.ഭാസ്കരന്‍, വയലാര്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ.രാഘവന്‍, ഓ.എന്‍.വി, ..നല്ല നാളിനെ സ്വപ്നം കാണുമ്പോള്‍തന്നെ, ആ നല്ല നാളിലേക്ക്‌ മനുഷ്യനെ കൊണ്ടുപോവാന്‍ കഴിയാത്ത മധുരക്കിനാവിന്റെ മായവിമാനത്തിനെക്കുറിച്ചു നൊമ്പരവും, രോഷവും പാട്ടിലേക്കു സന്നിവേശിപ്പിച്ചവര്‍, അവയില്‍ താളവും, ഭാവവും, ലയവും, ആവോളം കരുണയും കരുതലോടെ ചാലിച്ച ഗാനശില്‍പ്പികള്‍, അതു നമ്മെ പാടിക്കേള്‍പ്പിച്ച സ്വര്‍ഗഗായികമാരും, ഗന്ധര്‍വ്വന്മാരും. അവസാനിച്ചാലും അവസാനിപ്പിച്ചാലും വലിയ തരക്കേടൊന്നുമുണ്ടാവാതിരുന്ന തുച്ഛ്മായ ഞങ്ങളുടെ ജീവിതത്തെ നിരുപമമായ അനുഭവമാക്കി മാറ്റിയ മാനത്തുകണ്ണികള്‍. ഏതായിരുന്നു ആ കാലം? ഏതായിരുന്നു ആ നാട്‌? ,ഈ ജന്മത്തില്‍ത്തന്നെയയിരുന്നുവോ അതൊക്കെ? തന്നിലെ തന്നെ തിരിച്ചറിയാന്‍ കഴിയാത്ത, നെരൂദയുടെ കഥാപാത്രത്തെപ്പോലെ ആരോ ഉള്ളിലിരുന്നു പറയുന്നു. ഇല്ല. അതു മറ്റാരൊ ആയിരുന്നു, എനിക്കു നിന്നെ അറിയില്ല.

ബുദ്ധിയുറക്കാത്ത കാലത്ത്‌ പ്രാര്‍ത്ഥിച്ചിരുന്ന ദൈവങ്ങളൊക്കെ വിപരീതബുദ്ധിയുടെ അനന്തരകാലത്ത്‌ കരയാനും, ചിരിക്കാനും അറിയാത്ത കളിമണ്‍ ദൈവങ്ങളായിത്തീര്‍ന്നിരുന്നു. കണ്ണുതുറക്കാത്തവരായിമാറിപ്പോയിരുന്നു. കണ്മുന്നിലെ നിലാവില്‍ക്കുളിച്ച കുന്തിപ്പുഴ, ഇതുവരെ കണ്ടിട്ടില്ലാത്ത പൊന്നാനിപ്പുഴയായിത്തീര്‍ന്നിരുന്നു. കന്നിനിലാവിന്റെ കളഭക്കിണ്ണം വീണ പൊന്നാനിപ്പുഴ. അപരിചിതനായ ഏതൊരു പാവം ശാന്തിക്കാരനിലും താന്നിയൂരമ്പലത്തിലെ ചിരപരിചിതനായ കഴകക്കാരനെ കണ്ടു. പാട്ടുകളിലൂടെ സ്ഥലവും കാലവും ഒക്കെ മാറ്റിപ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. പാട്ടുകള്‍ തീര്‍ത്ത സ്ഥല-കാല-സമയ വിഭ്രമങ്ങള്‍.

വയലാറിന്റെ പാട്ടുകളില്‍ പ്രസിദ്ധമായവ ഏറെയും തത്ത്വചിന്തയുടെ ലളിതമായ ആവിഷ്കാരങ്ങളായിരുന്നു.(ബാക്കിയുള്ളതില്‍ ചിലത്‌, സഹൃദയരായ ഹയര്‍സെക്കന്‍ഡറി ക്ലാസ്സ്‌ അദ്ധ്യാപകന്റെ ചുണ്ടിലെ കുസൃതി തുളുമ്പുന്ന ഈരടികളോ, മുതിര്‍ന്നവരുടെ രഹസ്യകാമനകളുടെ ശീലോ ശീലക്കേടുകളോ ഒക്കെ ആയിരുന്നു). പി.ഭാസ്കരന്റെ പാട്ടുകളാകട്ടെ തികച്ചും വൈയക്തികങ്ങളും. പതിവായി വരുന്ന പൗര്‍ണ്ണമികളുടെ സുഭഗത ഒരിടത്ത്‌; വിധിയുടെ ബലിക്കല്‍പ്പുരയില്‍ കാലം നടക്കുവെക്കുന്ന മനുഷ്യാത്മാക്കളെക്കുറിച്ചുള്ള മഹാസങ്കടങ്ങള്‍ മറ്റൊരിടത്ത്‌. ആരായിരുന്നു കേമന്‍? ചോദ്യം എളുപ്പമാണ്‌. ഉത്തരത്തിനാണ്‌ വിഷമം. ഏതു കുട്ടിയെയാണു ഏറെ പ്രിയം? മെയ്‌വഴക്കമുള്ള മലയാളി രണ്ടിനെയും ഒക്കത്തിരുത്തി. സ്നേഹിച്ചു.രണ്ടിനെയും "നടക്കുതള്ളി"യ പുതിയ തലമുറയാണ്‌, ആര്‍ത്തലക്കുന്ന ആഭാസമായ ഇന്നത്തെ എന്റെ കേരളം. മധ്യവയസ്ക്കന്റെ ഗൃഹാതുരത്വമായിരിക്കാം, പൊറുക്കുക.

കൂട്ടത്തില്‍ നിന്നു ബാബുരാജ്‌ ആദ്യം പോയി. പിന്നെ വയലാര്‍. ഏഴുസ്വരങ്ങളുടെ സാന്ദ്രലോകം വിട്ട്‌ അകാലത്തില്‍ രവീന്ദ്രനും. നിന്നിട്ടു വലിയ കാര്യമൊന്നുമില്ലെന്ന് ദുശ്ശാഠ്യം പിടിച്ചിരിക്കാം ദേവരാജന്‍ മാസ്റ്റര്‍. ഇപ്പോള്‍ ഇതാ ഭാസ്കരന്‍ മാഷും. എന്നിട്ടും ബാക്കിയാവുന്ന ജന്മത്തെ ശപിക്കുന്നുണ്ടാവുമോ ദക്ഷിണാമൂര്‍ത്തിസ്വാമിയും, കിടപ്പിലായ ആ പാവം രാഘവന്‍ മാഷും?ഓ.എന്‍.വിയും, യൂസഫലിയും, അര്‍ജ്ജുനനും, (ദക്ഷിണാമൂര്‍ത്തിയുടെ ഈണങ്ങള്‍കൊണ്ടുമാത്രം രക്ഷപ്പെട്ട) ശ്രീകുമാരന്‍ തമ്പിയും ഒക്കെയുണ്ട്‌ നമുക്കിടയില്‍.ഓര്‍മത്തെറ്റുപോലെ, "ഞാനിവിടെയുണ്ടെന്ന്" ഇടക്കിടക്കോര്‍മ്മിപ്പിച്ച്‌ ജോണ്‍സണുമുണ്ട്‌.

ഇരുകൈകള്‍കൊണ്ട്‌ ഒരേസമയം വടിവൊത്ത തുല്ല്യമായ ഗാന്ധിച്ചിത്രങ്ങള്‍ വരച്ചിരുന്ന കുറുമാപ്പള്ളിയെ വികലമായി ഓര്‍മിപ്പിക്കുംവിധം ഒരേസമയം ഉദാത്തവും അരോചകവുമായ പാട്ടുകള്‍ പടക്കുന്ന കൈതപ്രത്തില്‍ അധികം പ്രതീക്ഷയരുതെന്ന് കടവത്തു തോണിയടുക്കുമ്പോള്‍ ആസ്വാദനവിവേചനത്തിന്റെ കരയിലിരുന്ന് ആരോ പറയുന്നു.

ഏതായാലും കേരളാ മോഡലുകള്‍ ഒന്നൊന്നായ്‌ അവസാനിക്കുകയാണ്‌. പാട്ടിലും, നിത്യജീവിതത്തിലും.

അതേതായാലും തീര്‍ച്ചയായി.





രാജീവ്‌ ചേലനാട്ട്‌

Sunday, February 25, 2007

പി.സായ്‌നാഥ്‌

ഈയിടെ നടന്ന ഒരു മാധ്യമ ചര്‍ച്ചയില്‍ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. തന്നെപ്പോലുള്ളവര്‍ പത്രപ്രവര്‍ത്തകരല്ലെന്നും, ഗുമസ്തന്മാരാണെന്നും, ആ തെറ്റിനെ ശരിയാക്കേണ്ട വലിയ ചുമതലയാണു പത്രത്തിലെ വാര്‍ത്തകളോടു പ്രതികരിക്കുന്നതിലൂടെ വായനക്കാരന്‍ നിര്‍വ്വഹിക്കേണ്ടത്‌ എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആശയത്തിന്റെ കാതല്‍. മാത്രവുമല്ല, പണ്ടാരോ പറഞ്ഞതുപോലെ തന്റെ ചട്ടിയില്‍ കൊള്ളുന്ന മത്സ്യം മാത്രമേ താന്‍ ചൂണ്ടയിടാറുള്ളു, അല്ലാത്തവയെ (തൂലികാനാമത്തില്‍, പ്രദേശത്തെ മറ്റു പത്രങ്ങളിലേക്കോ, അതുമല്ലെങ്കില്‍ അന്യരാജ്യത്തെ പത്രങ്ങളിലേക്കുതന്നെയോ)പുറത്തേക്കയച്ച്‌ കൃതാര്‍ത്ഥനാവാനേ സാധിക്കാറുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. ആ പറഞ്ഞതിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാവാന്‍ ആവില്ലെങ്കിലും, പത്രത്തിന്റെയും പത്രപ്രവര്‍ത്തകന്റെയും പ്രസക്തിയെക്കുറിച്ച്‌ അത്‌ ഒരുപാടു ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്‌.

സായ്‌നാഥിനെക്കുറിച്ച്‌ വെറുതെയെങ്കിലും ഓര്‍ത്തുപോയത്‌ അങ്ങിനെയാണ്‌. ആ പേരു കേട്ടിട്ടില്ലാത്ത ഒരു പത്രപ്രവര്‍ത്തകനെ കണ്ടുമുട്ടാനുള്ള ദൗര്‍ഭാഗ്യം ഉണ്ടായതും ഈയടുത്താണ്‌ അങ്ങിനെയൊരു ആളുണ്ടോ എന്നു ചോദിക്കുന്നവരോട്‌. ഉണ്ട്‌. തെലുങ്കനാണ്‌. പത്രപ്രവര്‍ത്തകനാണ്‌. ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നുണ്ട്‌. വര്‍ഷത്തില്‍ 330 ദിവസവും അലച്ചിലാണ്‌ എന്നൊക്കെയാവും പറയേണ്ടിവരിക.

ഇന്ത്യയിലെ പത്രപ്രവര്‍ത്തകരില്‍ എണ്ണം പറഞ്ഞ ഒരാള്‍. കുറച്ചുകാലം മുന്‍പ്‌ ഒരു പുസ്തകം എഴുതുകയുണ്ടായി,"എല്ലാവരും ഒരു നല്ല വരള്‍ച്ചയെ ആഗ്രഹിക്കുന്നു" എന്ന പേരില്‍. ഡെവെലപ്‌മന്റ്‌ ജേര്‍ണ്ണലിസം എന്നൊക്കെ വെണമെങ്കില്‍ പറയാവുന്ന ഒരു വിഭാഗമാണു സായ്‌നാഥിന്റെ പ്രവര്‍ത്തനമണ്ഡലം. ഇന്ത്യയില്‍ അത്തരം പത്രപ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞു ധാരളം എഴുത്തുതൊഴിലാളികളും നമുക്കിടയില്‍ ഉണ്ട്‌. അവരില്‍ നിന്ന് സായ്‌നാഥിനെ വ്യത്യസ്തനാക്കുന്ന ഘടകം, മറ്റുള്ള പത്രക്കാര്‍ വികസനത്തെ കക്ഷിരാഷ്ട്രീയത്തിന്റെയും, കോര്‍പൊറേറ്റുകളുടെയും മാത്രം പക്ഷത്തുനിന്ന് നിന്ന് വിലയിരുത്തുമ്പോള്‍, സായ്‌നാഥ്‌ അതിനെ ഇന്ത്യന്‍ ഗ്രാമത്തിന്റെ പ്രകൃതി-മനുഷ്യ സമഗ്രതയുമായി കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ്‌.

വികസനത്തിന്റെ പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുകയോ, കുടിയൊഴിക്കപ്പെടുകയോ ചെയ്യപ്പെടുന്നവരുടെ പക്ഷത്തു ഉറച്ചുനിന്നുകൊണ്ടാണ്‌ സായ്‌നാഥ്‌ തന്റെ പത്രധര്‍മ്മം നിറവേറ്റുന്നത്‌.ചൂണ്ടിക്കാണിക്കാന്‍, ഇന്ത്യയില്‍, (പുറത്തും)അധികം ഉദാഹരണങ്ങളില്ലാത്ത ഒരു പത്രപ്രവര്‍ത്തന്‌ ശൈലിയാണു അദ്ദേഹത്തിന്റേത്‌. മറ്റു പത്രപ്രവര്‍ത്തകര്‍ എഴുത്തിനെ ദൈനംദിന അതിജീവനത്തിന്റെ പകിടകളിയായോ, പബ്ബുകളിലും പഞ്ചനക്ഷത്രസല്‍ക്കാരങ്ങളിലും നിന്നു വീണുകിട്ടുന്ന പതിവു"ബീറ്റു"കളായോ, ചുരുക്കെഴുത്തിന്റെ ഗൂഢാര്‍ത്ഥങ്ങളായോ "സേവി"ക്കുമ്പോള്‍ സായ്‌നാഥ്‌ അതിനെ സാര്‍ഥകമായ ഒരു രാഷ്ട്രീയപ്രയോഗമാക്കുന്നു.

ഓരോ അദ്ധ്യായവും സ്വയം സമ്പൂര്‍ണ്ണമായ ഒരോ രേഖാചിത്രമാണ്‌. ഇന്ത്യന്‍ ഗ്രാമീണജീവിതത്തിന്റെയും, അതിലെ മനുഷ്യരുടെയും. പുസ്തകം ആകെയെടുത്താല്‍, ഭരണകൂടത്തിന്റെ വികസനസങ്കല്‍പ്പത്തിലെ, അര്‍ഥ്ശൂന്യതയുടെയും, നീതിരാഹിത്യത്തിന്റെയും ഒരു സൂക്ഷ്മമായ പരിശ്ച്ഛേദവും. തുറന്നുപിടിച്ച കണ്ണുകളോടെയാണ്‌ സായ്‌നാഥ്‌ വിഷയങ്ങളെ സമീപിക്കുന്നത്‌. സിനിക്കിന്റെ അടഞ്ഞതും, മുന്‍വിധിയോടുകൂടിയതുമായ മനസ്സോടെയല്ല എന്നര്‍ത്ഥം.ഇന്ത്യന്‍ കര്‍ഷകജീവിതത്തിന്റെ താളം തെറ്റിക്കുന്ന ലോണ്‍മേളകളുടെ അശാസ്ത്രീയത, ഗ്രാമങ്ങളിലെ സ്വകാര്യപണമിടപാടുകാര്‍,ഋണബാധിതര്‍, ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമകാലീന അവസ്ഥ, സ്ത്രീ-ദളിത-ശാക്തീകരണത്തിന്റെ പിന്നോക്കാവസ്ഥ, വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവരുടെ അവിശ്വസനീയമാംവണ്ണം ദുരന്തപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, ജാതിയുടേയും, ഉപജാതികളുടെയും മദമല്‍സരങ്ങളുടെ മിത്ഥ്യാവലയങ്ങളിലകപ്പെട്ടുപോയ പാവം മനുഷ്യജീവിതങ്ങള്‍, വരള്‍ച്ചയെ ക്ഷണിച്ചുവരുത്തിയ കാര്‍ഷികപരിഷ്ക്കാരങ്ങളും, അവയുടെ ഇരകളാകാന്‍ വിധിക്കപ്പെട്ട ജീവിതങ്ങളും, അങ്ങിനെയങ്ങിനെ സായ്‌നാഥ്‌ കാണുന്ന ഇന്ത്യ നമ്മുടെ വര്‍ത്തമാനപത്രങ്ങള്‍ക്കും, വാര്‍ത്തയെഴുത്തു തൊഴിലാളികള്‍ക്കും അന്യവും അജ്ഞാതവുമായ മറ്റൊരു ഇന്ത്യയാണ്‌.

ഇന്ത്യയിലെ എന്‍.ജി.ഒ സംഘടനകളെക്കുറിച്ചുള്ള അവസാന അദ്ധ്യായവും ഏറെ പ്രസക്തമായ ഒന്നാണ്‌ തികച്ചും മൗലികമായ ഒരു വിലയിരുത്തല്‍. എന്‍.ജി.ഒ കളുടെ അരാഷ്ട്രീയത, ഒരു രാഷ്ട്രത്തെ അതിന്റെ പ്രാഥമിക കടമകളില്‍നിന്നും എങ്ങിനെ സ്വതന്ത്രമാക്കുന്നുവെന്നും, വികസന-ക്ഷേമ സങ്കല്‍പ്പങ്ങളെ അതു എങ്ങിനെ അസാധ്യമാക്കിതീര്‍ക്കുന്നു എന്നും സായ്‌നാഥ്‌ ചൂണ്ടിക്കാണിക്കുന്നു. അപ്പൊഴും, എല്ലാ എന്‍.ജി.ഒ കളെയും അടച്ചാക്ഷേപിക്കാനൊന്നും സായ്‌നാഥ്‌ തയ്യാറാവുന്നില്ല എന്നതും ശ്രദ്ധേയമാണ്‌. ഉദ്ദേശശുദ്ധിയുള്ള സംഘടനകള്‍ എന്ന(വിരളമായ)സാധ്യതക്കും അദ്ദേഹം ഇടം കൊടുക്കുന്നുണ്ട്‌.

അവിശ്വസനീയമാംവണ്ണം തുഛമായ വരുമാനത്തില്‍ ജീവിതം പുലര്‍ത്തേണ്ടിവരുന്ന ചില മനുഷ്യാത്മാക്കളെ പ്രത്യേകം ഒരു അദ്ധ്യായത്തില്‍ സായ്‌നാഥ്‌ വരച്ചുകാണിക്കുന്നുണ്ട്‌. ഒരു കെട്ടുകഥ പോലെ നമുക്കു തോന്നിയേക്കവുന്ന യഥാര്‍ത്ഥ ജീവിതങ്ങള്‍. തിളങ്ങുന്ന ഇന്ത്യയുടെ മറുപുറം. സുസ്‌ഥിര വികസന അജണ്ടകളുടെ ക്രൂരമായ തിരുശേഷിപ്പുകള്‍.പത്തു പന്ത്രണ്ടു രൂപ ദിവസവരുമാനം കൊണ്ട്‌ നിത്യജീവിതം തികക്കുന്ന മനുഷ്യജീവിതങ്ങളുടെ വേറിട്ട കാഴ്‌ചകള്‍.

അലക്സാണ്ടര്‍ സോള്‍ഷെനിത്‌സിന്റെ കാന്‍സര്‍ എന്ന പുസ്തകത്തില്‍ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടറോടു പറയുന്ന ആലോചനാമൃതമായ ഒരു വാക്യമുണ്ട്‌. "നമ്മള്‍ ഓരൊ അവയവങ്ങളെയും പല ഭാഗങ്ങളായി വിഭജിച്ചു ചികില്‍സിക്കാന്‍ പഠിച്ചിരിക്കുന്നു.പക്ഷെ ഓരോ അവയവങ്ങളും അവയില്‍ത്തന്നെ പൂര്‍ണ്ണവുമാണ്‌. അതു നമ്മള്‍ മറക്കുന്നു". താന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിനെകുറിച്ച്‌ രാഷ്ട്രീയമായി ജാഗരൂകനായിരിക്കേണ്ട പത്രപ്രവര്‍ത്തകന്‍ ഈ ഒരു സമഗ്രതയെയാണു തന്റെ സൂക്ഷ്മദര്‍ശിനികളില്‍ നിന്ന് സൗകര്യപൂര്‍വ്വം തമസ്ക്കരിക്കുന്നത്‌.

സമര്‍ത്ഥമായി സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന ഏറെക്കുറെ, എല്ലാ അന്വേഷണാത്മക-വികസനാത്മക റിപ്പോര്‍ട്ടിംഗുകളും ഈ അരാഷ്ട്രീയതയെത്തന്നെയാണു പ്രതിഫലിപ്പിക്കുന്നതും. മരങ്ങളുടെ ഭംഗി കണ്ടു കാടിനെ കാണാതിരിക്കുക. ഇനി അഥവാ കണ്ടെന്നുതന്നെയിരിക്കട്ടെ, അതിലുള്‍ചേര്‍ന്നിരിക്കുന്ന വിവിധങ്ങളായ ആവാസവ്യവസ്ഥകള്‍ കാണാതിരിക്കുക, പോരാ, കാണാത്തവയെ നിരാകരിക്കുക എന്നതുവരെ എത്തിനില്‍ക്കുന്നു നമ്മുടെ മാധ്യമപ്രത്യയശാസ്ത്രവും, മാധ്യമപ്രവര്‍ത്തകരുടെ ജീവിത തത്ത്വശാസ്ത്രവും.സായ്‌നാഥ്‌ എന്ന പത്രപ്രവര്‍ത്തകന്‍ വേറിട്ടുനില്‍ക്കുന്നതും ഈയൊരു വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ത്തന്നെയാണ്‌.

Monday, February 19, 2007

തോക്കുകള്‍ കഥ പറയുന്നു

പിണറായി കമ്മ്യുണിസ്റ്റല്ല എന്ന് പോളിറ്റ്‌ ബ്യുറോക്കുപോലും നിശ്ചയമുണ്ടാവാനാണു വഴി. നമുക്കു ചോദിക്കാനുള്ളതു അതൊന്നുമല്ല. മറ്റു ചിലതാണ്‌.

1. തോക്കുപയോഗിക്കുന്നവര്‍ സാധാരണയായി ആരൊക്കെയാണ്‌? ഒന്നുകില്‍ അക്രമികള്‍, അല്ലെങ്കില്‍ ഭീരുക്കള്‍, ഇനി അതും അല്ലെങ്കില്‍ നായാട്ടുകാര്‍. പിണറായി ഇതില്‍ എതാണ്‌? എതെങ്കിലും ഒന്ന്? അല്ല, മൂന്നും കൂടിയത്‌?

2. തോക്കില്ലാത്ത ഉണ്ടയല്ല, ഇനി അഥവാ തോക്കു തന്നെ കയ്യില്‍ ഉണ്ടായി എന്നിരിക്കട്ടെ, ആരെങ്കിലും ആക്രമിച്ചാല്‍, പിണറായി തോക്കുപയോഗിക്കുമായിരുന്നുവോ? ആ രംഗം എങ്ങിനെയിരിക്കും? ഒരു ജയിംസ്ബോണ്ട്‌ ത്രില്ലര്‍?

3. ജീവിതകാലം മുഴുവന്‍ ഇങ്ങനെ പേടിച്ചു നടക്കുന്നതിലും നല്ലത്‌,തീരുന്നെങ്കില്‍ തീരട്ടെ എന്നു സ്വയം തീരുമാനിച്ച്‌ ധൈര്യത്തൊടെ ജീവിക്കുന്നതല്ലെ? ഇതിന്റെ അനുബന്ധമായി ഒരു ചോദ്യം കൂടി ചോദിക്കാവുന്നതാണ്‌. സഖാവ്‌ പി.കൃഷ്ണപിളളക്കും എ.കെ.ജി.ക്കും ഒക്കെ ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെ? അവരാരും തോക്കുപയോഗിച്ചതായി കേട്ടറിവുപോലുമില്ലല്ലൊ സഖവെ!! മാധ്യമങ്ങളിലെ അങ്ങയുടെ ഷഹനായ്‌ വിദ്വാന്മാരുടെ ന്യായീകരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങ്‌ ഈ "ഇസഡ്‌" കാറ്റെഗറിതന്നെ വിലകൊടുത്തു മേടിച്ചതണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍, അവരെ കുറ്റം പറയാവതോ, സഖെ? അങ്ങയുടെ "പ്രത്യയശാസ്ത്ര പ്രസംഗങ്ങളും", പുകള്‍പെറ്റ ആ തെമ്മാടി ശൈലിയും കണ്ടാല്‍ അങ്ങിനെ തോന്നിപ്പോവുകയും ചെയ്യും. -സാറ ടീച്ചര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞപോലെ, എന്തൊരു (ഷഡ്ഡിയിടാത്ത ഉദ്ധ്രതയാണു ആ വാക്ക്ശരങ്ങള്‍ക്ക്‌!

4. ജനനായകനായിട്ടും തന്റെ നേരെ ചൂണ്ടുന്ന ഓരോ വിരലിനെയും ഓരോ സാങ്കല്‍പ്പിക ആയുധത്തെയും പേടിക്കെണ്ടിവരിക, പ്രതീക്ഷിച്ചിരിക്കേണ്ടിവരിക എന്നൊക്കെയുള്ളത്‌ ഒരു സഖാവിനെ (ക്ഷമിക്കണം, സി.പി.എം കാരനെ സംബന്ധിച്ചുപോലും)എന്തൊരു ദുരന്തമാണ്‌!!

5. ജീവിതത്തിലോ കമ്മ്യൂണിസ്റ്റാവാന്‍ പറ്റിയില്ല, മരിക്കുമ്പോഴെങ്കിലും ഒരു രക്തസാക്ഷി രീതിയില്‍ ആവട്ടെ എന്നും അങ്ങക്ക്‌ വിചാരിക്കാമായിരുന്നു. അതും ഉണ്ടായില്ല.

നല്ല സഖാക്കളുടെ കാലം കഴിഞ്ഞു എന്നും ഇനിയുള്ളത്‌ പിണറായ്‌-കോടിയേരി-ബുദ്ധദേവന്മാരുടെ അമ്യൂസ്‌മന്റ്‌ കമ്മ്യുണിസമാണെന്നും ബോധ്യം വന്ന ഞങ്ങളാണ്‌ ശരിക്കും ചാവേണ്ടത്‌.ആര്‍ക്കും കൊല്ലാം..വരൂ..തോക്കും ഉണ്ടയും ഒന്നുമില്ല ഞങ്ങളുടെ കയ്യില്‍..

ആകെയുള്ളത്‌ ജീവിക്കാനുള്ള മഹാമോഹവും, വേണ്ടിവന്നാല്‍ ചാവാനുള്ള ചങ്കൂറ്റവും. ഞങ്ങളുടെ തീരെ ചെറിയ കമ്മ്യൂണിസ്റ്റ്‌ ബോധം നല്‍കിയ മഹാപാഠമാണു പക്ഷെ സഖാവെ അത്‌.

സ്നേഹപൂര്‍വ്വം

രാജീവ്‌ ചേലനാട്ട്‌

Sunday, February 18, 2007

ദോഷൈക ലോകം

ബ്ലോഗില്‍ ഹരിശ്രീ കുറിക്കുകയാണു ഞാന്‍. തെറ്റുകള്‍ ഉണ്ടാവാം. പരിശീലിക്കുന്ന മുറക്ക്‌ നന്നായി എഴുതാന്‍ കഴിയുമെന്നു കരുതുന്നു. അതു വരെ ക്ഷമിക്കുമല്ലൊ.എന്തിനെ കുറിച്ച്‌ എഴുതണമെന്നറിയില്ല. എന്തെങ്കിലും എഴുതിയിട്ടും കാര്യമൊന്നുമില്ല..എന്നാലും...എഴുതി എന്നുണ്ടല്ലൊ...അതു മതി..അതിനു വേണ്ടി എഴുതുന്നു...എഴുത്തുകാരെ വേണ്ടാതായിരിക്കുന്നു ലോകത്തിനു എന്നു പോലും തോന്നി തുടങ്ങിയിരിക്കുന്നു.ലോകത്തിന്റെ ദോഷമല്ല..എഴുത്തിന്റെ...അല്ലെങ്ങില്‍ എഴുത്തിന്റെ ലോകത്തിന്റെ..


സ്നേഹപൂര്‍വ്വം
രാജീവ്‌ ചേലനാട്ട്‌

Wednesday, February 14, 2007

യൂസഫ്‌ അലി

He can be seen anywhere, where he doesnt have any business at all. How come that we give him such place in the society, or is it that he has forcefully taken it from all the changing ministries. I am surprised that, whenever some state government level meetings are being held, especially with Arab ministers, (UAE delegates, in particular), Mr. Youself Ali shows his presence. He is not a government official, can it be that he is invited to attend, or is it just that, he decides that he should be there?

He is a business tycoon, and maybe good in person. He is recognized in UAE as a successful tycoon. Well, all that is right. So, if all the successful business men plans to attend all such meetings, will it be permissible? One cannot fancy that he is just there to translate Arabic to Kerala ministers or Malayalam to Arabic delegates.

What is going on? is the government structure has become somebody's private business.

Rajeeve Chelanat

Thursday, February 8, 2007

ഇന്‍ഡോ-അറബ്‌ സമ്മേളനം

കഴിഞ്ഞ മാസം നടന്ന പ്രവാസ മാമാങ്കം ഗംഭീരമായിരുന്നു. നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്ത എഴുത്തുകാരെ കുറെ ദിവസം കൊണ്ടു നടന്നു കഷ്ടത്തിലായിപ്പോയി പാവം പ്രവാസി എഴുത്തുകാര്‍. വിട്ടുകളയാനും വയ്യ..എടുത്തു നടക്കാനും വയ്യ എന്ന മട്ടില്‍. ജോലിയില്‍ നിന്നു ഒന്നും രണ്ടും ദിവസം അവധിയെടുത്തും, അതിനു പറ്റാത്തവര്‍ ദിവസേന അബുദാബിയില്‍ പോയും വന്നും കേരളത്തിന്റെ സാംസ്ക്കാരിക നായകരെ ചുമന്നു. നായകരെക്കുറിച്ച്‌ അകത്തും പുറത്തും കേട്ട കഥകള്‍ മഹാ വിചിത്രം. പുസ്തകത്തിലെ കവി ദിവ്യനും അയലത്തെ കവി കുരിശും എന്ന്‌ ആരാണു പറഞ്ഞത്‌? ഇത്തരം നായകരെ ചുമന്ന് നാട്ടിലും പുറത്തും നാറിയ എതോ പാവാം മൂന്നമിട പ്രവാസിയാവാനേ തരമുള്ളു. തീര്‍ച്ച.

കൂട്ടത്തില്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ സംസാരിച്ചത്‌ സാറ ടീച്ചറും, ഈ.പി.യുമാണ്‌. അത്രയും സമാധാനം.സംഘാടകരുടെ ഉദ്ദേശ ശുദ്ധി നല്ലതുതന്നെ..പ്രവാസികള്‍ക്കു ഒരു സാംസ്കാരികാനുഭവം ഉണ്ടാക്കിക്കൊടുക്കാനാവണം അവരിത്രയും ബുദ്ധിമുട്ടിയത്‌.പക്ഷെ ഇല്ലാത്ത സമയവും ഇല്ലാത്ത ബസ്സുകൂലിയും കൊടുത്തു ഇതൊക്കെ കണ്ടു കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ചോദിക്കാതിരിക്കാനും വയ്യ.

ആര്‍ക്കുവേണ്ടിയാണു പ്രവാസാനുഭാവ അങ്ങയുടെ ഈ പ്രസവവേദനകള്‍?