Monday, April 7, 2008

കിഫായ

ഈജിപ്തില്‍നിന്നുള്ള വാര്‍ത്തകള്‍ ഒരര്‍ത്ഥത്തില്‍ ശുഭോദര്‍ക്കമാണെങ്കിലും, നമ്മുടെ യു.എ.ഇ.ക്കും മറ്റ് ജി.സി.സി.രാജ്യങ്ങള്‍ക്കും വ്യക്തമായ ചില സൂചനകള്‍ അവ തരുന്നുണ്ട്‌.

വിലവര്‍ദ്ധനവ്‌, തൊഴിലില്ലായ്മ, കൂടുതല്‍ ദുരിതമയമാകുന്ന നിത്യ ജീവിത സാഹചര്യങ്ങള്‍ എന്നിവ‍ക്കെതിരെ ഈജിപ്തില്‍ പ്രക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌. ഇന്നലെ (ഞായറാഴ്ച) ഈജിപ്തില്‍ നടത്താനുദ്ദേശിച്ചിരുന്ന പൊതുപണിമുടക്ക്‌ പരാജയമായിരുന്നെന്ന് ഇവിടുത്തെ (യു.എ.ഇ.യിലെ) ഗള്‍ഫ്‌ ന്യൂസ്‌ പത്രം ദീര്‍ഘനിശ്വാസം വിടുന്നുണ്ടെങ്കിലും, ഇവിടെയും കാര്യങ്ങള്‍ അത്ര സുഖകരമൊന്നുമല്ലെന്ന് അവര്‍ക്കും നമുക്കും നല്ല ബോദ്ധ്യമുണ്ട്‌. തൊട്ടതിനും പിടിച്ചതിനുമൊക്കെ പടച്ചുവിടുന്ന ഗ്യാലപ്പ് പോളുകള്‍കൊണ്ടൊന്നും യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവെക്കാമെന്നും, പത്രങ്ങളും, സര്‍ക്കാര്‍ വക്താക്കളും ധരിക്കുകയുമരുത്.

ഗള്‍ഫിലെ ജീവിത സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ മോശമായിവരികയാണ്‌. യു.എ.ഇ.യിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മറ്റു ഗള്‍ഫ്‌ നാടുകളെ അപേക്ഷിച്ച്‌, താരതമ്യേന ജനക്ഷേമത്തിന്‌ മുന്‍തൂക്കം കൊടുക്കുന്ന ഒരു സര്‍ക്കാരും, വ്യക്തവും സ്വതന്ത്രവുമായ ഭരണനയങ്ങളൊന്നുമില്ലെങ്കിലും പൊതുവെ സമാധാനകാംക്ഷികളുമായ ഭരണാധികാരികളുമൊക്കെയുണ്ടായിട്ടും യു.എ.ഇ.യും ഒരു പൊതു പ്രതിസന്ധിയെ നേരിടുകതന്നെ ചെയ്യുന്നു എന്നതാണ് വാസ്തവം.

പാശ്ചാത്യ ശക്തികളെ പ്രീണിപ്പിക്കുന്ന രീതിയിലുള്ള സാമ്പത്തിക-സാമൂഹ്യ പരാശ്രയം, യു.എ.ഇ. ഇനിയെങ്കിലും കയ്യൊഴിയണം എന്നാണ്‌ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചന. ഉത്‌പാദനവുമായി ഒരു പുലബന്ധവുമില്ലാത്തതും, ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയ, റിയല്‍ എസ്റ്റേറ്റടക്കമുള്ള വ്യാപാര-വാണിജ്യ സമ്പദ്‌ഘടനയെ അടിയന്തിരമായി പുനപ്പരിശോധനക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. പാശ്ചാത്യ-സ്വദേശി കുത്തക കോര്‍പ്പറേറ്റുകളുടെ കളിപ്പാവയായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇവിടുത്തെ സമ്പദ്ഘടന. അതിന്റെ ഭവിഷ്യത്തുകള്‍ ഇവിടെ പ്രതിഫലിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചുനാളുകളാവുകയും ചെയ്തിരിക്കുന്നു. ഡോളറുമായിട്ടുള്ള വിനിമയ ബന്ധങ്ങളെക്കുറിച്ചൊക്കെ തീരെ അവ്യക്തമായ രീതിയില്‍, ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന തരത്തിലാണ്‌ സര്‍ക്കാര്‍ ഇപ്പോഴും സംസാരിക്കുന്നത്‌. പത്രങ്ങള്‍ ഏറ്റുപാടുന്നത്‌. അമേരിക്കയുടെ സാമന്തരാജ്യമെന്ന മൂഢസ്വര്‍ഗ്ഗം യു.എ.ഇ.ക്ക്‌ ഗുണത്തേക്കാളേറെ ദോഷമേ വരുത്തൂ.

ഇതിനോടനുബന്ധിച്ച്‌ വായിക്കേണ്ട മറ്റൊരു വാര്‍ത്തയാണ്‌ ഇന്നലെ (05.04.2008) ഗള്‍ഫ്‌ ന്യൂസില്‍ വന്നിരിക്കുന്നത്‌. വളരെ വലിയ സാമ്പത്തിക, സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയില്‍ക്കൂടി കടന്നുപോയിട്ടും, അറബി നാടുകളിലെ രാഷ്ട്രീയ ഘടന ഇപ്പോഴും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിപല്‍സന്ദേശമാണ്‌ ഈ കഴിഞ്ഞ ആഴ്ച അബുദാബിയില്‍ നടന്ന Emirates Centre for Strategic Studies and Research-ന്റെ സമ്മേളനം നല്‍കിയിരിക്കുന്നത്‌. അടിയന്തിരപ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമായ ചില പ്രശ്നങ്ങളെയാണ്‌ ആ സമ്മേളനം അഭിമുഖീകരിച്ചത്‌.

മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്ത ഗള്‍ഫ്‌ രാഷ്ട്രീയ രംഗം, സമൂഹത്തിനും അധികാരികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഭീമമായ അന്തരം, വളരെ വേഗത്തില്‍ ആഗോളവത്ക്കരിക്കപ്പെടുന്ന ആധുനിക സാമൂഹ്യ വ്യവസ്ഥയുടെ ആഘാതത്തില്‍നിന്ന് ദുര്‍ബ്ബലമായ സ്വന്തം സാമൂഹങ്ങളെ രക്ഷിക്കേണ്ടതിന്റെ ആവശ്യം, പരമ്പരാഗത പിതൃദായക സമ്പ്രദായത്തില്‍ നഷ്ടമാകുന്ന സ്ഥാപനങ്ങള്‍, തങ്ങളുടെ നാടുകളിലെ വര്‍ദ്ധിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സൃഷ്ടിക്കുന്ന സാമൂഹ്യമായ പ്രത്യാഘാതങ്ങളും, ഗുണമേന്മകളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, എന്നിങ്ങനെ നിരവധി കാലികപ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു അവര്‍ ചര്‍ച്ച ചെയ്തത്‌.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹവും, ഏതുവിധേനയും തങ്ങളുടെ അധികാരം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ വെമ്പുന്ന അധികാരികളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച്‌ സമ്മേളനത്തില്‍ സൂചിപ്പിച്ചത്‌, സൗദി അറേബ്യ പോലുള്ള ഒരു അറുപിന്തിരിപ്പന്‍ രാജ്യത്തുനിന്നുള്ള അക്കാഡമിക് പ്രതിനിധിയായിരുന്നുവെന്നത്‌ തീര്‍ച്ചയായും അല്‍പം ആശ്വാസം തരുന്നു.

ഇത്തരം ചര്‍ച്ചകളൊക്കെ സ്വാഗതാര്‍ഹമാണെങ്കിലും, അറബിനാടുകളില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ തോത്‌, നമ്മുടെ എല്ലാ ശുഭാപ്തിവിശ്വാസങ്ങളെയും തകിടം മറിക്കാന്‍ പോന്നവയാണ്‌.സൗദിയും, ഖത്തറും, ജോര്‍ദ്ദാനും അമേരിക്കന്‍ സമ്രാജ്യത്വനയങ്ങളുടെ പബ്ലിക്ക്‌ റിലേഷന്‍സ്‌ ഏജന്റുകള്‍ മാത്രമാണ്‌. കുവൈത്തിലാകട്ടെ, വളരെ സവിശേഷമായ രാഷ്ട്രീയ ഉണര്‍വ്വ്‌ പ്രകടമാണെങ്കിലും, പാര്‍ലമെണ്ടിലെ യാഥാസ്ഥിതിക പക്ഷം ഇപ്പോഴും ശക്തമാണുതാനും. ആ നിലക്ക്‌, പുതിയൊരു ദിശാബോധം നല്‍കാന്‍ ഏറ്റവും പ്രാപ്തമായ ജി.സി.സി രാജ്യം, ഇന്ന് യു.എ.ഇ. തന്നെയാണ്‌. പക്ഷേ, കൂടുതല്‍ സ്വതന്ത്രവും, ധീരവുമായ പല നടപടികളും സര്‍ക്കാര്‍ ഇനിയും എടുക്കേണ്ടതായിട്ടാണിരിക്കുന്നത്‌.

എഫ്‌.എന്‍.സിയെ കൂടുതല്‍ ജനാധിപത്യവത്‌ക്കരിക്കുക, ഇന്നു നിലനില്‍ക്കുന്ന പരിമിതമായ വോട്ടവകാശത്തിനുപകരം സാര്‍വ്വത്രികമായ വോട്ടവകാശം നല്‍കുക തുടങ്ങിയവ ഒരു ഭാഗത്ത്‌ നടപ്പാക്കുമ്പോള്‍തന്നെ, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, ഈ കുറിപ്പിന്റെ ആദ്യം സൂചിപ്പിച്ച പോലെ ഊഹാപോഹത്തിലും, വിദേശ-സ്വദേശ കുത്തകകളിലും അധിഷ്ഠിതമായ കപടസമ്പദ്‌ വ്യവസ്ഥയില്‍നിന്ന് രാജ്യത്തെ രക്ഷിക്കുക തുടങ്ങിയവയും അത്യാവശ്യമാണ്‌.

ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും യു.എ.ഇ. അടക്കമുള്ള രാജ്യങ്ങള്‍ ഇനിയും വൈകുന്ന പക്ഷം, ഈജിപ്തില്‍ ഇപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്ന 'കിഫായ' എന്ന ശക്തമായ താക്കീത്‌, ഏറെതാമസമില്ലാതെ ഇവിടെയും മുഴങ്ങുമെന്നും അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.



*കിഫായ - ഈജിപ്തില്‍, ജനധിപത്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു പ്രതിപക്ഷ ഗ്രൂപ്പ്‌. Enough എന്നാണ് അറബിയില്‍ ഈ വാക്കിന്റെ അര്‍ത്ഥം.

10 comments:

Rajeeve Chelanat said...

ഈജിപ്തിലെ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ.യെക്കുറിച്ച് ഹ്രസ്വമായ ഒരു കാര്യവിചാരം

അനില്‍ശ്രീ... said...

അതേ,രാജീവ് ...

അനിവാര്യമായതിനു യു.എ. ഇ ഗവണ്മെന്റ് തയ്യാറായേ പറ്റു.. ഡോളര്‍ ബേസ് ചെയ്തുള്ളവിനിമയം പൂര്ണ്ണമായി മാറ്റേണ്ട സമയം അതിക്രമിച്ച് എന്നാണ് തോന്നുന്നത്. എന്നിട്ടും മറ്റ് ജി.സി.സി രാജ്യങ്ങള്‍ തയ്യാറായിട്ടും ഏകീകൃത കറന്‍സിയെ പറ്റി ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ഇവിടുത്തെ ഭരണാധികാരികള്‍ പറയുന്നത്. ഇത് ഇന്നും മനസ്സിലായിട്ടില്ല. ഒരു റ്-വാല്യുവേഷന്‍ എങ്കിലും അത്യന്താപേക്ഷിതമാണ്. ഒരോ ദിവസവും യൂറോപ്പുമായി ബിസിനസ്സ് നടത്തുന്നവരുടെ നഷ്ടം കൂടി കൂടി വരുന്നു. ...

ബഷീർ said...

Thanks for Mr. Rajeev for ur post and i have the same views of mr. anil sree..

let us hope for a creative step from the authority..

Anonymous said...

I am not politically inclined,and read people like you very very seriously .You seem to respond immediately to problems everywhere ,then,after all these days,why are you keeping mum on the oppression in Tibet?Are you biased ??Or are you like those who want to close unwanted truths??

Anonymous said...

MR. RAJEEV SHOULD REPLY FOR THE ABOVE

പൂവന്‍‌കോഴി said...

let mr. anony or AK post something on Tibet or China or whatever they want. Then if they warrant any comment,readers will come and comment. It is not sporting to ask for a comment on something else in a post on a different issue. Anony or AK has nothing say on this issue?

:: VM :: said...

താടിയുള്ളപ്പനെ പേടിയുണ്ടേ .. അതാണു കാര്യം!

Anonymous said...

he ( mr. rajeev ) is writing about everything..but he neglecting this issue..why that is the question arised here.. u got it ?

Rajeeve Chelanat said...

ശരിയാണ്. തിബത്തിനെക്കുറിച്ച് ഇതുവരെ എഴുതിയില്ല. തിബത്തിന്റെ സ്വയംഭരണാവകാശം അനുവദിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. എന്നാല്‍ അതിനുപിന്നില്‍ മറ്റു ചില ശക്തികളും (ഇന്ത്യയടക്കം)കളിക്കുന്നുമുണ്ട്. കുറച്ചുകൂടി വ്യക്തത വരട്ടെ എന്നു കരുതി കാത്തിരുന്നു. അത്രയേയുള്ളു. പിന്നെ, സൌകര്യവും, കൂടുതല്‍ പഠിക്കാനുള്ള സമയവും, അതെല്ലാം ഓരോ ഘടകങ്ങളാണ്.

യൂറോപ്പുമായി നടത്തുന്ന കച്ചവടങ്ങളിലുണ്ടാകുന്ന നഷ്ടത്തിനേക്കാളും വലിയ ഇഷ്യു, ഒരു അന്യ കറന്‍സിയെ നിരന്തരമായി ആശ്രയിക്കേണ്ടിവരുന്ന ഗതികേടിനെക്കുറിച്ചുള്ളതാണ്. എങ്കിലും അനില്‍ശ്രീ പറഞ്ഞപോലെ, ഒരു അടിയന്തിര രീവാലുവേഷന്‍ ആവശ്യം തന്നെയാണ്.

അഭിപ്രായങ്ങള്‍ക്ക് നന്ദി.

Anonymous said...

സമ്മതിച്ചു.. വ്യക്തതയില്ലാത്ത കാര്യങ്ങളിലും , ശരിയായ അറിവില്ലാത്ത കാര്യങ്ങളിലും വെറും കേട്ടു കേള്‍വിയും യുക്തിയും ഉപയോഗിച്ച്‌ അഭിപ്രായം പറയരുത്‌.. അതിനു ശ്രമിക്കുക