Tuesday, August 21, 2007

അദ്ധ്യായം 3- ഒരു 'ദിസ്സാരി*' വന്നു വിളിക്കുന്നു

ഭാഗം 2-മുകളിലേക്കും താഴേക്കും ഇറ്റുവീഴുന്ന സിദ്ധാന്തം.


മല്‍കാങ്കിരി (ഒറീസ്സ) - കോഴികളുടെ അറവു നടക്കാന്‍ മൂന്നു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു ഞങ്ങള്‍ക്ക്‌. വൈദ്യന്റെ സഹായിയുടെ കയ്യില്‍ അവറ്റ തലകീഴായി തൂങ്ങിക്കിടന്നു. ആ കിടപ്പിലും, തങ്ങളുടെ തത്ത്വശാസ്ത്രത്തിനോട്‌ അങ്ങേയറ്റം കൂറുപുലര്‍ത്തി, അവ നിലത്തുനിന്നു എന്തോ കൊത്തിത്തിന്നുന്നുണ്ടായിരുന്നു. അതേസമയം, മറ്റു രണ്ടു ദിസ്സാരികള്‍ തങ്ങളുടെ ആദിമ ചടങ്ങുകള്‍ തുടര്‍ന്നു. ഒരു വ്യത്യാസം മാത്രം. ചടങ്ങുകളുടെ അവസാനം, മുഖ്യ പുരോഹിതന്‍, ഗോവര്‍ധന്‍ പൂജാരി, രോഗിക്ക്‌ എന്തോ ആധുനികമെന്നു തോന്നുന്ന സാധനം കൊടുത്തു. നമ്മുടെ ക്ലോറോക്വിന്‍ പോലെ എന്തോ ഒന്ന്.

ഗോവര്‍ധന്റെ ശരിക്കുള്ള പേര്‍ ഹന്താല്‍ എന്നായിരുന്നുവെങ്കിലും, പൂജാരി എന്നൊരു പദവി അയാള്‍ അഭിമാനത്തോടെ കൊണ്ടുനടന്നിരുന്നു. അയാളുടെ കൂടെ ബോണ്ട മലകളിലേക്കു ഒരു പതിവു ചുറ്റലിനു ക്ഷണം കിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷം തോന്നി. എന്തെങ്കിലും അസാധാരണമായത്‌ കാണാന്‍ കഴിയുമെന്ന തോന്നലുണ്ടായിരുന്നുവെങ്കിലും അതിത്ര അസാധാരണമായിരിക്കുമെന്ന് ഞങ്ങള്‍ കരുതിയില്ല.

ഗോവര്‍ധന്റെ തന്ത്രം അലോപ്പതിയുടേയും നാട്ടു വൈദ്യത്തിന്റേയും ഒരു സംയോജിത രൂപമായിരുന്നു. മല്‍കാങ്കിരിയിലെ ആദിമ ഗോത്രങ്ങളെ ഉദ്ദേശിച്ചുള്ളതായിരുന്നു ആ തന്ത്രം. അതാകട്ടെ, ഗോത്രങ്ങളെ തങ്ങളുടെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളില്‍, ആധുനിക വൈദ്യത്തിലെ ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍ച്ചേര്‍ക്കാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു. 'ദിസ്സാരി'കള്‍ ഗ്രാമ പുരോഹിതന്‍മാരായി പ്രവൃത്തിച്ചുപോരുകയും, വളരെയധികം ആദരിക്കപ്പെടുകയും ചെയ്തിരുന്നു. അന്വേഷ എന്ന സംഘടനയിലെ സുരേന്ദ്ര ഖേമെന്ദു പറഞ്ഞു. ആധുനിക വൈദ്യ ശാസ്ത്രത്തിന്‌ അധികം കടന്നുചെല്ലാന്‍ സാധിക്കാതിരുന്ന പ്രദേശങ്ങളിലെ ആരോഗ്യ സംബന്ധിയായ വിശ്വാസങ്ങളിലും, ആചാരങ്ങളിലും അവര്‍ക്ക്‌ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. സ്വന്തം വീടുകളില്‍ വെച്ചും, രോഗികളുടെ വീടുകളില്‍വെച്ചും അവര്‍ ആരോഗ്യ സേവനം നല്‍കിയിരുന്നു.

ഖെമെന്ദു തന്നെയും, സസ്യൗഷധങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു. പരമ്പരാഗത 'ദിസ്സാരി'കള്‍ ചെടികളും വേരുകളുമൊക്കെ മതപരവും ചികിത്സാപരവുമായ ആചാരങ്ങളുമായി കലര്‍ത്തിയിരുന്നു. ഏതു രോഗത്തെയും ശമിപ്പിക്കുന്ന മരുന്നുകളെക്കുറിച്ച്‌ അവര്‍ക്ക്‌ അറിവുണ്ടായിരുന്നു", ഖെമെന്ദു പറഞ്ഞു. പക്ഷേ ചില രോഗങ്ങളെ പ്രതിരോധിക്കാന്‍ ബോണ്ട ഗോത്രങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അപ്പോള്‍, അവര്‍ക്ക്‌ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാധ്യമത്തിലൂടെ മരുന്നുകള്‍ അവരിലേക്കെത്തിക്കേണ്ടിവന്നു. ആ മാധ്യമമായിരുന്നു 'ദിസ്സാരി"കള്‍.

മല്‍കാങ്കിരിയിലെ ഊര്‍ജ്ജസ്വലനായ കളക്ടര്‍ ജി.കെ.ധാല്‍ ഈയൊരു പരീക്ഷണത്തിനു തയ്യാറായിരുന്നു. മലമ്പനിയും അതിസാരവും ധാരാളംപേരെ കൊന്നൊടുക്കിയിരുന്ന ആ പ്രദേശങ്ങളില്‍ അവക്കുള്ള മരുന്നുകള്‍ കൈകാര്യം ചെയ്യാന്‍ കളക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ദിസ്സാരികള്‍ക്ക്‌ പരിശീലനം കൊടുക്കുന്നുണ്ടായിരുന്നു. 'ദിസ്സാരികള്‍ അവരുടെ പരമ്പരാഗത അനുഷ്ഠാനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷേ, അനുഷ്ഠാനങ്ങളുടെ അവസാനം, ജീവന്‍ രക്ഷാ മരുന്നുകള്‍ ഗോത്രങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ദിസ്സാരികളെ ഞങ്ങള്‍ പ്രേരിപ്പിച്ചു", ധാല്‍ പറഞ്ഞു.

അങ്ങിനെ ഞങ്ങള്‍ ഗോവര്‍ധന്റെ കൂടെ ബോണ്ട മലകളിലെത്തി. ഗോവര്‍ധന്‍ ഒരു ഡോം** ഹരിജനായിരുന്നു. ഒരു 'ബോണ്ട വൈദ്യന്‍' കൂടിയായിരുന്നു അയാള്‍. അയാളുടെ പ്രഥമ-ശുശ്രൂഷ പെട്ടിയില്‍ "ബോണ്ടകള്‍ക്കു മാത്രം" എന്ന് വലിയ ഇംഗ്ലീഷ്‌ ലിപിയില്‍ എഴുതിക്കണ്ടു. പക്ഷേ ആ ഭാഷ എന്താണെന്നോ, അതിന്റെ അര്‍ത്ഥം എന്താണെന്നോ അയാള്‍ക്കും അയാളുടെ രോഗികള്‍ക്കും അറിവുണ്ടായിരുന്നില്ല. എങ്കിലും, ഗോവര്‍ധനന്‌ ആ പെട്ടിയെക്കുറിച്ച്‌ വലിയ അഭിമാനമാണ്‌. പുഴയുടെ തീരത്ത്‌ ചെറുപ്പക്കാരനായ ഒരു രോഗി വ്യസന ഭാവത്തോടെ ഇരുന്നിരുന്നു. രണ്ടാമത്തെ ദിസ്സാരി മന്ത്രങ്ങള്‍ ഉരുക്കഴിച്ച്‌, ഞെരിയാണിക്കറ്റം വെള്ളത്തില്‍ നിന്നു. ഗോവര്‍ധന്‍ ബലിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍, മറ്റൊരു ദിസ്സാരി ശിപായി ആ ഭാഗ്യം കെട്ട കോഴിയെയും പിടിച്ചു നില്‍പ്പായി. കത്തുന്ന സൂര്യന്‍ ആര്‍ക്കും, പ്രത്യേകിച്ചും ആ രോഗിക്ക്‌, ഒരു ഗുണവും ചെയ്തിരുന്നില്ല.

ഈ പരീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഒരു സംശയവും ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ, ബോണ്ട മലകളിലൂടെയുള്ള ശ്രമകരമായ കയറ്റത്തെ അത്‌ കൂടുതല്‍ എളുപ്പമാക്കി.പക്ഷേ ഏതെങ്കിലും ഒരു പരിശീലകന്‍ അല്‍പം അശ്രദ്ധ കാണിക്കുകയോ, അഥവാ, അനുഷ്ഠാനങ്ങള്‍ തിരിച്ചടിക്കുകയോ ചെയ്താല്‍, വലിയ കുഴപ്പങ്ങളില്‍ ചെന്നു ചാടാനുള്ള സാധ്യതകളും ഇതിലടങ്ങിയിരുന്നു. ഗോവര്‍ധന്‍ ബുദ്ധിമാനും, ഒരു വൈദ്യന്‍ എന്ന നിലയില്‍ പൊതുവെ ഉപകാരിയുമായിരുന്നു. എന്നിരിക്കിലും, അയാളുടെ അനുഷ്ഠാനങ്ങളില്‍, മാഹുവ എന്നൊരു മദ്യം സേവിക്കലും ഉള്‍പ്പെട്ടിരുന്നു.(ഈയൊരു പരിപാടിയെ, തങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടല്ല, മറിച്ച്‌, അനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടാണ്‌ പ്രാചീനര്‍ തന്ത്രപൂര്‍വ്വം ആവിഷ്ക്കരിച്ചിരുന്നത്‌; അതിനാല്‍, പ്രത്യേകിച്ചൊരു ചിലവുമില്ലാതെ, ദിസ്സാരികള്‍ക്ക്‌ അവരുടെ തൊഴിലിനെ ആസ്വാദ്യമാക്കാനും കഴിഞ്ഞിരുന്നു). അങ്ങിനെ, നാലു മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങിയപ്പോഴേക്കും, താന്‍ ഉച്ചാടനം ചെയ്തുകൊണ്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദുരാത്മാക്കളെ ഗോവര്‍ധന്‍ ഉള്ളിലാക്കിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.

ഈ സമയം, രണ്ടാമത്തെ ദിസ്സാരി പനയോലയില്‍ നിന്നും മന്ത്രങ്ങള്‍ വായിക്കാന്‍ തുടങ്ങി. "ആം ഋഷി, ജാം ഋഷി, നാം ഋഷി, കാം ഋഷി", എന്നിങ്ങനെ ഉരുവിട്ട്‌, ഇടക്കൊന്നു നിര്‍ത്തി, തനിക്കും മഹുവ മദ്യം അവകാശപ്പെട്ടതാണെന്ന് അയാള്‍ ഗോവര്‍ധനനെ വിനയാന്വിതനായി ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഗോവര്‍ധനനാകട്ടെ, താന്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന മന്ത്രങ്ങളുടെ ഇടയില്‍ നല്ല തെറികള്‍ ഇടകലര്‍ത്തി തന്റെ സഹായിക്ക്‌ മറുപടിയും കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ ഒടുവില്‍ അയാള്‍ കുറച്ച്‌ മദ്യം രണ്ടാമന്‌ ദയാപൂര്‍വ്വം കൊടുത്തു. അതോടെ രണ്ടാമന്‍ വീണ്ടും, 'യമ ധൂത്‌, ബ്രഹ്മ ധൂത്‌, കര്‍മ്മ ധൂത്‌.." എന്നിങ്ങനെ ഉരുവിടാന്‍ തുടങ്ങി. ഗോവര്‍ധന്റെ സഹായിക്ക്‌ തീരെ അക്ഷരാഭ്യാസമില്ലായിരുന്നുവെന്നും, ഈ പനയോല വായിക്കല്‍ വെറുമൊരു ചടങ്ങു മാത്രമാണെന്നും ഞങ്ങള്‍ക്കു മനസ്സിലായതു പിന്നെയും ഏറെക്കഴിഞ്ഞാണ്‌. എല്ലാ മന്ത്രങ്ങളും അയാള്‍ക്ക്‌ ഹൃദിസ്ഥമായിരുന്നു. ഗോവര്‍ധന്‍ കത്തിയെടുത്തപ്പോള്‍ രോഗി ഒന്ന് ഇളകിയിരുന്നു.വേണ്ടിവന്നാല്‍ ഓടി രക്ഷപ്പെടാന്‍ തയ്യാറായി നിന്നു, ഖെമെന്ദുവും ഞാനും.

ഇപ്പോള്‍ ഗോവര്‍ധന്‍ കത്തി ഇടത്തെ കാല്‍വിരലുകള്‍ കൊണ്ട്‌ പിടിച്ചു. രണ്ടാമത്തെ ദിസ്സാരി മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ അയാള്‍ ഒരു കോഴിയുടെ കഴുത്ത്‌ കത്തിയുടെ തലപ്പത്തുകൂടി നീട്ടിയൊരു വലി വലിച്ച്‌, അതിനെ പുഴയിലേക്കെറിഞ്ഞു. രണ്ടാമത്തെ കോഴിയുടെയും ഗതി അതു തന്നെയായിരുന്നു. മൂന്നാമത്തെ കോഴിയുടെ ചിറകുകള്‍ അരിഞ്ഞ്‌, അയാള്‍ അതിനെ നിലത്തു വിതറിയിരുന്ന ധാന്യങ്ങള്‍ കൊത്തിത്തിന്നാന്‍ വിട്ടു. ഒന്നും സംഭവിക്കാത്തതുപോലെ അത്‌ നിലവിളിയടക്കി നിലത്ത്‌ എന്തോ തിരഞ്ഞുനടക്കാനും തുടങ്ങി. അതിനിടയില്‍ ഗോവര്‍ധന്‍ ഒന്നുകൂടി മാഹുവ മോന്തി. അപ്പോഴാണ്‌ തന്റെ ജോലി തീര്‍ത്തില്ലല്ലോ എന്ന് അയാള്‍ക്കോര്‍മ്മവന്നത്‌. രക്ഷപ്പെട്ടുവെന്നു കരുതിയ കോഴിയും അതോടെ കാലപുരി പൂകി. പുഴയുടെ അല്‍പം താഴത്തെ ഭാഗത്തുനിന്നു, രണ്ടാമന്‍ ദിസ്സാരി മൂന്നു കോഴികളുടേയും നിശ്ചലമായ ശരീരങ്ങളും ചുമന്നു വന്നു. അത്താഴത്തിനുള്ള ഒരുക്കങ്ങളായി. ഗോവര്‍ധന്‍ രോഗിക്ക്‌ ഒരു മരുന്നും കൊടുത്തില്ല. ചടങ്ങ്‌ അവസാനിച്ചു. മടങ്ങുമ്പോഴാണ്‌ മനസ്സിലായത്‌, ആ രോഗി അയാളുടെ മകനായിരുന്നുവെന്ന്.

ഇനി ഒരു ഗൃഹസന്ദര്‍ശനമാണ്‌. പ്രായം ചെന്ന ഒരു പരുക്കന്‍ ബോണ്ട യോദ്ധാവിന്റെ മകന്‌ അതിസാരം ബാധിച്ചിട്ടുണ്ടായിരുന്നു. ഗോവര്‍ധന്‍ ഒരു പാക്കറ്റ്‌ മരുന്നെടുത്ത്‌ വീശാന്‍ തുടങ്ങുമ്പോഴെക്കും വൃദ്ധന്‍ അലറാന്‍ തുടങ്ങി. "എടാ കള്ളുകുടിയന്‍ പന്നി, നീ പൂജ ചെയ്താല്‍ മാത്രം മതി, ഞാന്‍ വിശ്വസിച്ചോളാം. പക്ഷേ, നിനക്കറിയാത്ത സാധനങ്ങളുമായിട്ടൊന്നും കളിക്കണ്ട". ഞാനും ഖെമെന്ദുവും അന്യഗൃഹ ജീവികളാണെന്നും, ഞങ്ങള്‍ക്കു മാത്രമേ ഇത്തരം 'സാധനങ്ങളുമായി കളിക്കാന്‍' അറിയുള്ളുവെന്നും അയാള്‍ ധരിച്ചപോലെ തോന്നി. ഗോവര്‍ധന്‍ കാണിച്ച മരുന്ന് ഞങ്ങളുടെ കയ്യില്‍ തന്ന്, ഒന്നു നോക്കി ഉറപ്പുവരുത്താന്‍ അപേക്ഷിച്ചു അയാള്‍.

ഗോവര്‍ധന്‍ കൊടുത്ത മരുന്നുകള്‍ ശരിയായിരുന്നു. പക്ഷേ വൃദ്ധന്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. 'ക്ലോറോക്വിന്‍', 'പാരസിറ്റമോള്‍' എന്നീ സാധനങ്ങള്‍ ഇംഗ്ലീഷ്‌ വായിക്കുന്നവര്‍ക്കുപോലും മാറിപ്പോവാന്‍ ഇടയുണ്ട്‌. പിന്നെയാണോ, മന്ത്രവും മഹുവയും ഇടകലര്‍ത്തി മദോന്മത്തനായ ഒരു പാവം ദിസ്സാരിക്ക്‌? അല്‍പ്പം മാറിപ്പോയാല്‍ മതി, അപകടം വരുത്താന്‍. ഈ പദ്ധതിയിലെ പരിശീലകര്‍ക്ക്‌ നല്ല ശ്രദ്ധ ആവശ്യമായിരുന്നു. തങ്ങള്‍ പറയുന്നതിനും, ഗോവര്‍ധന്‍ മനസ്സിലാക്കുന്നതിനുമിടയില്‍ ഒരു സങ്കീര്‍ണ്ണമായ രസതന്ത്രം നിലനിന്നിരുന്നു.

ഉള്‍പ്രദേശങ്ങളില്‍, പരമ്പരാഗത ദിസ്സാരികള്‍ കൂടുതല്‍ ബുദ്ധിമാന്മാരായി കാണപ്പെട്ടു. ദണ്ഡിപാത ഗ്രാമത്തിലെ ഹാദി മാന്ദ്ര, ബോണ്ട കുന്നുകള്‍ക്കപ്പുറമുള്ള ലോകം കണ്ടിട്ടേയുണ്ടായിരുന്നില്ല. എന്നിട്ടും, സര്‍പ്പവിഷത്തിനും, ഉളുക്കിനും, പനിക്കുമെല്ലാം അയാളുടെ കയ്യില്‍ ഉത്തരമുണ്ടായിരുന്നു. പല നാട്ടുമരുന്നുകളും അയാള്‍ ഞങ്ങള്‍ക്ക്‌ കാണിച്ചുതന്നു. മാവിന്റെ വേര്‌, തുളസി, വേപ്പ്‌, പപ്പായ, വഴുതനങ്ങ തുടങ്ങിയവയും മറ്റു നിരവധി വേരുകളും ചെടികളും ഒക്കെ അതിലുണ്ടായിരുന്നു. ആവശ്യം വരുമ്പോള്‍ മൃഗഡോക്ടറായും അയാള്‍ സേവനം നടത്തിയിരുന്നു. പ്രതിഫലമാകട്ടെ, തുച്ഛവും. അരിയോ, കോഴിയോ, മഹുവ, സോലാഭ്‌ മദ്യമോ അങ്ങിനെ എന്തും.

തന്റെ ചെറുമകന്‍ മംഗ്ലയെ ഈ വിദ്യകള്‍ അഭ്യസിപ്പിക്കാന്‍ ഹാദി ഉദ്ദേശിക്കുന്നു. കാട്ടില്‍നിന്നു ശേഖരിക്കേണ്ട ചെടികള്‍ ഏതൊക്കെയാണ്‌, എങ്ങിനെ, എപ്പ്പ്പോഴൊക്കെ ഏതെല്ലാം ചെടികള്‍ ഉപയോഗിക്കണം എന്നെല്ലാം. ഗോവര്‍ധനനെപ്പോലുള്ള ദിസ്സാരികളെക്കുറിച്ച്‌ അയാള്‍ കേട്ടിരുന്നുവെങ്കിലും, അവരുടെ ചികിത്സകള്‍ ശരിയാണെന്നു ബോദ്ധ്യം വരുംവരെ, അവയെ അംഗീകരിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. "അവര്‍ക്ക്‌ പരിശീലനം കൊടുത്തത്‌ ആരാണെന്നും, എന്താണെന്നും' അയാള്‍ ചോദിച്ചു. ഗോവര്‍ധനന്റെ കൂടെ ചിലവഴിച്ച ദിവസങ്ങള്‍ ഓര്‍മ്മയില്‍ വന്നപ്പോള്‍, ആ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് ഖെമെന്ദുവിനും എനിക്കും തോന്നി. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ചെന്നെത്താന്‍ ദുര്‍ഘടമായ അത്തരം സ്ഥലങ്ങളില്‍, ചില രോഗങ്ങള്‍ക്കെങ്കിലും പരിഹാരം കാണുന്നതില്‍ ഹാദിയെപ്പോലുള്ളവരുടെ ഈ സേവനം വിലയേറിയതാണ്‌. വിദേശധനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഇവിടെ കൊണ്ടുവന്ന ഒരു ഡോക്ടര്‍, വെറും ഏഴു ദിവസം കഴിഞ്ഞപ്പോള്‍, ബോണ്ടകളെ ഭയന്ന് നാടുവിടുകയും ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വിദേശ-സഹായ അനൗദ്യോഗിക സംഘടനയുടെ 'ജല-വിഭവ മാനേജ്‌മന്റ്‌' പ്രതിനിധിയായി പുനരവതരിക്കുകയും ചെയ്തിരുന്നു.

ഇവിടെ, കാഴ്ച്ചപ്പാടുകള്‍ കുഴഞ്ഞുമറിഞ്ഞുകിട്ക്കുകയാണ്‌. ഒരു വശത്ത്‌, ഗോത്ര ചികിത്സകളെ അമിതമായി കാല്‍പ്പനികവത്ക്കരിക്കുന്നവര്‍. ഇക്കൂട്ടര്‍, അവരുടെ സ്വന്തം ആളുകളെ ഈ ചികിത്സക്ക്‌ ഒരിക്കലും വിധേയമാക്കുന്നില്ല. എല്ലാ തനത്‌ ആരോഗ്യ സമ്പ്രദായങ്ങളേയും തള്ളിപ്പറയുന്നവരാണ്‌ മറുവശത്തുള്ളത്‌. അവരാകട്ടെ അലോപ്പതി മന്ത്രം നിര്‍വിഘ്നം ഉരുക്കഴിക്കുകയും ചെയ്യുന്നു. ഇരുവര്‍ക്കും നഷ്ടപ്പെടുന്നതാകട്ടെ, സമചിത്തതയും.

ഭൂമിയിലെ മറ്റു കുട്ടികള്‍ക്കു കിട്ടുന്ന അതേ ചികിത്സാ സൗകര്യങ്ങള്‍ എന്തു കൊണ്ട്‌ ആദിവാസി കുട്ടികള്‍ക്കും കിട്ടിക്കൂടാ എന്ന് ഈ കാല്‍പ്പനികര്‍ക്ക്‌ പറയാന്‍ സാധിക്കുന്നില്ല. മാത്രമല്ല, ഗോത്ര ചികിത്സാ സമ്പ്രദായങ്ങള്‍ ഇത്രമാത്രം ഫലവത്താണെങ്കില്‍, പിന്നെ എന്തുകൊണ്ടാണ്‌ ആദിവാസികളുടെയിടയില്‍ ഇത്രയധികം മരണങ്ങളും, വ്യാധികളും, ഉയര്‍ന്ന ശിശു മരണ നിരക്കുകളും നിലനില്‍ക്കുന്നതെന്ന ചോദ്യത്തിനും അവര്‍ക്ക്‌ മറുപടിയില്ല. അലോപ്പതിയുടെ പ്രചാരകര്‍ക്കാകട്ടെ, അമൂല്യങ്ങളായ പരമ്പരാഗത വിജ്ഞാനത്തെ നിലനിര്‍ത്തുന്നതില്‍ തീരെ താത്‌പര്യവുമില്ല.

വാണിജ്യം ഇടയില്‍ കടന്നുവരുന്നതായിരിക്കാം കാരണം. 'പാരമ്പര്യ ഔഷധങ്ങള്‍'എന്ന് നഗരങ്ങളിലെ സമ്പന്നവര്‍ഗ്ഗം ഓമനപ്പേരിട്ടു വിളിക്കുന്ന മരുന്നുകള്‍ ഇന്ന് ഒരു വലിയ വ്യവസായമാണ്‌. സസ്യൗഷധ വ്യവസായം ഇരുപതിനായിരം കോടി രൂപയുടെ ആഗോള മാര്‍ക്കറ്റാണ്‌ 1993-ല്‍ ഒറ്റക്ക്‌ പിടിച്ചടക്കിയത്‌. വിചിത്രമെന്നു പറയട്ടെ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍, ഇതിന്റെ നേര്‍ മറുവശമാണ്‌ സംഭവിക്കുന്നത്‌. ഒരു തുള്ളിമരുന്നോ, കുത്തിവെയ്പ്പോ കിട്ടാതെ രോഗം മാറില്ലെന്ന് അവര്‍ കരുതിത്തുടങ്ങിയിരിക്കുന്നു. അലോപ്പതി മരുന്നുകളോടുള്ള ഈ ഭ്രമം വ്യാപകമായ വ്യാജ ചികിത്സകരെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ രണ്ടു വ്യത്യസ്ത ധ്രുവങ്ങള്‍ക്കിടയില്‍, 'ബോണ്ട വൈദ്യന്‍' എന്ന സങ്കല്‍പ്പത്തിന്‌ വളരെ പ്രസക്തിയുണ്ട്‌. പക്ഷേ, അതിന്റെ പ്രവൃത്തി പരിസരത്തിന്റെ നിരവധി പരിമിതികള്‍ കണക്കാക്കുമ്പോള്‍, അത്‌ നേരിടുന്ന അപകട സാദ്ധ്യതകളാകട്ടെ, വളരെക്കൂടുതലും.


* ദിസ്സാരി - ബോണ്ട ഗോത്രത്തിലെ ഒരു വിഭാഗം. വൈദ്യം, കൃഷി, പൂജാകര്‍മ്മങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
** ഡോം - ആദിവാസികളിലെ അന്തരജാതി. ദം എന്ന പേരിലും അറിയപ്പെടുന്നു.

6 comments:

Rajeeve Chelanat said...

അദ്ധ്യായം-3 - ഒരു “ദിസ്സാരി’ വിളിക്കുന്നു. നാട്ടുവൈദ്യത്തിന്റെ കാണാപ്പുറങ്ങളിലൂടെയൊരു യാത്ര.

കണ്ണൂസ്‌ said...

ഇവിടെ, കാഴ്ച്ചപ്പാടുകള്‍ കുഴഞ്ഞുമറിഞ്ഞുകിട്ക്കുകയാണ്‌. ഒരു വശത്ത്‌, ഗോത്ര ചികിത്സകളെ അമിതമായി കാല്‍പ്പനികവത്ക്കരിക്കുന്നവര്‍. ഇക്കൂട്ടര്‍, അവരുടെ സ്വന്തം ആളുകളെ ഈ ചികിത്സക്ക്‌ ഒരിക്കലും വിധേയമാക്കുന്നില്ല. എല്ലാ തനത്‌ ആരോഗ്യ സമ്പ്രദായങ്ങളേയും തള്ളിപ്പറയുന്നവരാണ്‌ മറുവശത്തുള്ളത്‌. അവരാകട്ടെ അലോപ്പതി മന്ത്രം നിര്‍വിഘ്നം ഉരുക്കഴിക്കുകയും ചെയ്യുന്നു. ഇരുവര്‍ക്കും നഷ്ടപ്പെടുന്നതാകട്ടെ, സമചിത്തതയും.


ഈ വരികള്‍ അധ്യായത്തിന്റെ ചുരുക്കമാണെന്ന് തോന്നുന്നു.

നമ്മുടെ ഐ.എ.എസ് പരിശീലനം ഏതു രീതിയിലാണെന്ന് അറിയില്ല. എന്തായാലും ഗോത്ര പ്രദേശങ്ങളില്‍ നിയോഗിക്കപ്പെടുന്ന ബ്യൂറോക്രറ്റുകള്‍ക്ക് പ്രത്യേക പരിശീലനവും, താത്‌പര്യവും ഉണ്ടായേ മതിയാവൂ എന്ന് തോന്നുന്നു. പാരമ്പര്യത്തിനും, ആധുനികതക്കും ഇടക്കുള്ള കണ്ണിയാവാന്‍ അര്‍പ്പണബോധമുള്ള ബ്യൂറോക്രാറ്റുകള്‍ക്ക് കഴിയും. നിര്‍ഭാഗ്യവശാല്‍ നമുക്ക് ഇല്ലാത്തതും ആ കണ്ണിയാണ്‌.

മൂര്‍ത്തി said...

നന്ദി രാജീവ്...

Unknown said...

സമൂഹത്തിന്റെ മാറ്റത്തിനു് ചുമതലപ്പെട്ടവര്‍തന്നെ മാറ്റങ്ങള്‍ക്കു് എതിരുനില്‍ക്കുന്നവരും, രാഷ്ട്രീയത്തിലും മതത്തിലും അങ്ങേയറ്റം സ്വാധീനമുള്ള അതിശക്തരുമാവുമ്പോള്‍ കാര്യമായി ഒന്നും ചെയ്യാന്‍ ആവുകയില്ല. അഴിമതിയും വ്യാജവും ഭാരതത്തിലെ ദൈനംദിനപ്രതിഭാസങ്ങളായി എത്രയോ പണ്ടേ മാറിക്കഴിഞ്ഞു. നമ്മുടെ പ്രശ്നങ്ങള്‍ വളരെ വളരെ സങ്കീര്‍ണ്ണമാണു്. ഓരോ ഭാരതീയനും അതില്‍ അവന്റേതായ പങ്കുണ്ടു്. അതംഗീകരിക്കാന്‍ ആരും തയ്യാറല്ലെന്നു് മാത്രം. അതവരുടെ കുറ്റമല്ല. ഒരു വ്യവസ്ഥിതിയിലെയും ‍ജീര്‍ണ്ണത അതിനുള്ളില്‍ നില്‍ക്കുന്നവര്‍ക്കു് തിരിച്ചറിയാന്‍ കഴിയില്ല. മേല്‍കൂരമുതല്‍ അടിത്തറവരെ ദ്രവിച്ച ഒരു വീടിനെ വെള്ളപൂശി താങ്ങിനിര്‍ത്താനാവുമോ?

Unknown said...

നന്ദി. വായിച്ചു.

Anonymous said...

runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money runescape money runescape gold tibia item tibia gold runescape accounts tibia money runescape gp buy runescape gold tibia gold tibia item buy runescape money runescape items tibia money