Sunday, December 25, 2011

അർദ്ധവിരാമം




ശ്രീരാമകൃഷ്ണ പരമഹംസർ താരത‌മ്യേന ഭാഗ്യവാനാണ്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും കീറിമുറിക്കപ്പെടാൻ ഇടവന്നിട്ടില്ല അദ്ദേഹത്തിന്. എങ്കിലും, മരണശേഷം അദ്ദേഹവും നിരവധി വിശകലനങ്ങൾക്ക് വിധേയമായിട്ടുണ്ട്. മാക്സ് മുള്ളറും, റൊമാങ് റൊളാങും തൊട്ടിങ്ങോട്ട് ഗായത്രി സ്പിവാക്കും, സുധീർ കാക്കറുംവരെയുള്ളവരുടെ മനശ്ശാസ്ത്രവിശകലനങ്ങളും, ഏറിയും കുറഞ്ഞുമുള്ള മറ്റു  വിമർശനങ്ങളും അതിൽ‌പ്പെടും. ദേബേന്ദ്രനാഥ ടാഗൂർ മുതൽ ഈശ്വരചന്ദ്ര വിദ്യാസാഗറും വിവേകാനന്ദനും സാക്ഷാൽ ടാഗൂറുമൊക്കെ അദ്ദേഹത്തിന്റെ വിപുലമായ ശിഷ്യവൃന്ദത്തിലുണ്ടായിരുന്നു. സർവ്വമതങ്ങളെയും ഉൾക്കൊള്ളാൻ അദ്ദേഹം നടത്തിയ (പലപ്പോഴും പരാജയപ്പെട്ടതും, പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടതുമായ) പരിശ്രമങ്ങളും,  മിസ്റ്റിക്ക് ജീവിതശൈലിയും, ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത നിരവധി സോദാഹരണകഥകളുമെല്ലാം ഇന്ത്യയുടെ ആധുനിക ഭക്തിപ്രസ്ഥാനത്തിന്റെ ഭീമമായ സഞ്ചയികയുടെ ഭാഗമാണ് ഇന്ന്.

കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിൽ ശ്രീനാരായണഗുരുവിനുള്ള സ്ഥാനമാണ്  ബംഗാളിൽ  പരമഹംസർക്ക്. കൂടുതൽ അവ്യക്തവും നിഗൂഢവും വിചിത്രവും  ഉന്മാദത്തോടടുത്ത ഒരു അവസ്ഥയുമായിരുന്നു അദ്ദേഹത്തിന്റേത്. സ്ത്രീവേഷം പൂണ്ട്, സാരി ധരിച്ച് നൃത്തം ചെയ്യലും, സ്വപ്നദർശനത്താൽ ഉത്തേജിതനായി, സ്വയം ശ്രീരാമനും ക്രിസ്തുവും പ്രവാചകനുമായി താദാത്മ്യം പ്രാപിക്കലും,  യുവതികളെ ഉപയോഗിച്ച് കുമാരീപൂജ നടത്തലും, അങ്ങിനെയങ്ങിനെ ഒരു മാനസികഭ്രംശത്തിന്റെ എല്ലാ ഉത്തമ ചേരുവകളും ശ്രീരാമകൃഷ്ണനിൽ പ്രകടമായിരുന്നു. കേവലം അഞ്ചുവയസ്സുകാരിയായ ശാരദയെ വിവാഹം കഴിച്ച്, യൌവ്വനയുക്തയായ അവരെ പിന്നീട് അമ്മയായി സങ്കൽ‌പ്പിച്ച് പൂജിച്ചതുമൊക്കെ അതിൽ പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ‘കാമിനീ-കാഞ്ചന’ത്തെക്കുറിച്ചുള്ളവ. പല രീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് ഈ കാമിനീ-കാഞ്ചനം. സ്ത്രീയും സ്വർണ്ണവുമായിരുന്നില്ല പരമഹംസർ ഉദ്ദേശിച്ചിരുന്നതെന്നും, മനസ്സിനെ ചഞ്ചലമാക്കുന്ന ഭൌതികതയെയായിരുന്നു ആ വാക്കുകൾ കൊണ്ട് അദ്ദേഹം വിവക്ഷിച്ചതെന്നും പല രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട് കാമിനി-കാഞ്ചന സങ്കൽ‌പ്പത്തിന്.

എങ്കിലും, ആ സങ്കൽ‌പ്പത്തിന്റെ ഒരു ഏകദേശ ധാരണ കിട്ടാൻ, ‘കഥാമൃത’ത്തിലെ താഴെക്കൊടുത്തിരിക്കുന്ന ഏതാനും ചില ഭാഗങ്ങൾ തന്നെ ധാരാളമാണ്.

“ഒരു സ്ത്രീയുടെ ശരീരത്തിൽ എന്താണുള്ളത്? രക്തം, മാംസം, കൊഴുപ്പ്, പുഴുക്കൾ, മൂത്രം, മലം. ഇങ്ങനെയുള്ള ഒരു ശരീരത്തോട് നിങ്ങൾക്ക് ആസക്തി തോന്നുന്നത് എന്തുകൊണ്ടാണ്?” ( ‘കഥാമൃത’ ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, പേജ് 113).

“സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം. അവരുടെ ‘ഗോപാല ഭാവം’*. മൂവുലകിനെയും സ്ത്രീ ഭക്ഷിക്കുന്നു എന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. സുന്ദരന്മാരും ആരോഗ്യവാന്മാരുമായ ചെറുപ്പക്കാരെ കാണാനിടവന്നാൽ, മിക്ക സ്ത്രീകളും അവരെ കെണിയിലാക്കാൻ ശ്രമിക്കും. അതാണ് അവരുടെ ഗോപാലഭാവം”

ഈശ്വരസന്നിധിയിലേക്കുള്ള വഴിയിലെ പ്രധാന തടസ്സമായിരുന്നു, പരമഹംസരെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ.

കഥാമൃതത്തിലെ മറ്റൊരു സന്ദർഭം ഇതിനുദാഹരണമാണ്. പേജ്-126-ൽ കാണാം അത്. ഒരു സംവാദത്തിനിടക്ക്, ഒരു ശിഷ്യൻ പരമഹംസരോട് ചോദിക്കുന്നു.

“ഒരു വേള, അമ്മ അയാളോട് പറയുന്നു. “നീ ദക്ഷിണേശ്വരത്തേക്ക് പോകരുത്. പോയാൽ നിനക്ക് എന്റെ ചോര കുടിക്കേണ്ടിവരും”. ഇങ്ങനെ ശപിക്കുന്ന ഒരു അമ്മയോട് നമ്മൾ എന്തു പറയും?”

ഉത്തരം: “അങ്ങിനെ പറയുന്ന അമ്മ ഒരു അമ്മയല്ല. അവർ അവിദ്യയുടെ മൂർത്തിമദ്ഭാവമാണ്. അവരെ ധിക്കരിക്കുന്നത് ഒരു തെറ്റല്ല. ദൈവത്തിലേക്കുള്ള വഴിയാണ് അവർ നിഷേധിക്കുന്നത്”.

മറ്റൊരു ശിഷ്യനായ മഹേന്ദ്രനാഥ് ചോദിക്കുന്ന ചോദ്യം “നിങ്ങളെന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല, ഞാൻ ആത്മഹത്യ ചെയ്യും” എന്നു പറയുന്ന ഭാര്യയോട് എന്തു മറുപടി പറയും” എന്നാണ്.

ഉത്തരം “ അവരെ ഉപേക്ഷിക്കുക. അവർ നമ്മുടെ ഈശ്വരമാർഗ്ഗത്തിലുള്ള തടസ്സമാണ്. അവർ ആത്മഹത്യയോ മറ്റെന്തു വേണമെങ്കിലോ ചെയ്തോട്ടെ.“ 

മഹേന്ദ്രനാഥ് മുറിയുടെ ഒരു ഭാഗത്തേക്ക് മാറി, ചുമരിൽ ചാരിചിന്താമഗ്നനായി നിന്നു. നരേന്ദ്രനും (വിവേകാനന്ദൻ) മറ്റു ശിഷ്യരും കുറച്ചുനേരത്തേക്ക് ഒന്നും പറയാനാകാതെ സ്തബ്ധരായിപ്പോയി.”

മറ്റൊരു രസകരമായ രംഗം പേജ്32-ൽ വായിക്കാം.

ആയിടയ്ക്ക് വിവാഹിതനായ ഭാബനാഥ് എന്ന  ചെറുപ്പക്കാരനായ ശിഷ്യനെ ചൂണ്ടിക്കാട്ടി പരമഹംസർ നരേന്ദ്രനോട് (വിവേകാനന്ദൻ) പറയുന്നു.

“അവനു നല്ല ധൈര്യം കൊടുക്കണം”. നരേന്ദ്രനും ഭാബനാഥും ഗുരുവിനെ നോക്കി പുഞ്ചിരിച്ചു. ശേഷം ഭാബനാഥിനോട്പരമഹംസർ പറയുന്നു.

“നീ ഒരു ശൂരനാവണം. മൂടുപടത്തിനു പിന്നിൽ ഭാര്യ കരയുമ്പോൾ നീ സ്വയം മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുക സ്ത്രീകൾ ധാരാളം കരയും. മൂക്കു ചീറ്റുമ്പോൾ പോലും അവർ കരയും”

“ഈശ്വരനിൽ മനസ്സുറപ്പിക്കുക. സ്ത്രീയുടെ കൂടെ ജീവിക്കുകയും എന്നാൽ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ശൂരൻ”.

ആരായിരുന്നു പരമഹംസൻ?

വെള്ളക്കാരന്റെ ഭാഷ പഠിക്കുകയും അവന്റെ കീഴുദ്യോഗസ്ഥനായി തൊഴിലെടുക്കുകയും ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളിലെ ഇടത്തരം നഗരവാസിയെ പരിഹസിക്കുകയും, തന്റെ അപരിഷ്കൃതമായ നാടൻ ബംഗാളി വായ്മൊഴികഥകളിലൂടെ അവരോട് വ്യംഗ്യമായി പ്രതികരിക്കുകയും ചെയ്ത ദേശീയതാവാദി.

ലൈംഗിക സാഫല്യം കിട്ടാതെ വന്ന്, സ്ത്രീയെ ഭയപ്പെടുകയും വെറുക്കുകയും ചെയ്ത ഒരു പുരുഷ ശരീരത്തിന്റെ മനോവൈകല്യം.

താന്ത്രികവിദ്യയും വൈഷ്ണവവും അദ്വൈതവും ഇസ്ലാമിക-ക്രിസ്തീയമതങ്ങളും  എല്ലാം കുഴഞ്ഞുമറിഞ്ഞ ഒരു ഉന്മാദചിത്തം.

ഒരുപക്ഷേ ഇതെല്ലാം ചേർന്നതായിരുന്നു ഗദാധര ചതോപാദ്ധ്യായ എന്ന ശ്രീരാമകൃഷ്ണപരമഹംസൻ. അഥവാ, പഴയ കാലത്തെ ഒരു അർദ്ധവിരാമം.

പുതിയ കാലത്ത്, പുതിയ വേഷത്തിൽ സായിബാബയായും, സുധാമണിയായും സന്തോഷ് മാധവനായും നിത്യാനന്ദനായും ശ്രീശ്രീയായും വന്ന്, പൂർണ്ണതയിലേക്കെത്താൻ കുതിക്കുന്ന മനുഷ്യസമൂഹത്തെ അന്ധവിശ്വാസത്തിന്റെ ഇരുട്ടിലേക്കും, സന്ദിഗ്ദ്ധതയിലേക്കും തിരികെ പായിക്കുന്ന നിരവധി അർദ്ധവിരാമങ്ങളിൽ ഒന്ന്.





* ഗോപാലഭാവം - ഈശ്വരനോടുള്ള ഭക്തന്റെ ദാസ്യം, സഖം, മധുരം, വാത്സല്യം ആദിയായ നിരവധി ഭാവങ്ങളിൽ ഒന്നാണ് ഇത്.

കൂടുതൽ വായനക്ക്: പാർത്ഥാ ചാറ്റർജിയുടെ A Religion of Urban Domesticity (Subaltern Studies - Volume 7) എന്ന ലേഖനം നോക്കുക.

5 comments:

Rajeeve Chelanat said...

ഒരുപക്ഷേ ഇതെല്ലാം ചേർന്നതായിരുന്നു ഗദാധര ചതോപാദ്ധ്യായ എന്ന ശ്രീരാമകൃഷ്ണപരമഹംസൻ. അഥവാ, ഇന്നും, തുടരുന്ന നിരവധി അർദ്ധവിരാമങ്ങളിൽ ഒന്ന്.

Calvin H said...

ഈ പുസ്തകം ഒരെണ്ണം സംഘടിപ്പിക്കണമല്ലോ.

Unknown said...

ഇങ്ങിനെയോ ???

ramachandran said...

“ഈശ്വരനിൽ മനസ്സുറപ്പിക്കുക. സ്ത്രീയുടെ കൂടെ ജീവിക്കുകയും എന്നാൽ അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ശൂരൻ”.


:)

പാര്‍ത്ഥന്‍ said...

മായ എന്നാല്‍ അജ്ഞാനം എന്നും അര്‍ത്ഥം ഉണ്ട്.