Thursday, March 15, 2012

വീട്ടില്‍ ഒരു കൊലപാതകം





(London Review of Books-ന്റെ 2008 ഡിസംബര്‍ 18-ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച താരിഖ്‌ അലിയുടെ ഓര്‍മ്മക്കുറിപ്പിന്റെ പരിഭാഷ)

കിടപ്പുമുറിയിലെ വഞ്ചനകള്‍ക്ക്‌ വെടിയുണ്ടകൊണ്ട്‌ സമാധാനമുണ്ടാക്കാമായിരുന്നെങ്കില്‍ നമ്മില്‍ പലരും മരിച്ചേനേ. 1951-ല്‍ സക്കറില്‍ വെച്ച്‌ കൊല്ലപ്പെട്ട തന്റെ സുഹൃത്ത്‌ കയ്റ്റാനോ ജെന്റിലിന്റെ മരണമാണ്‌ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്യൂസ്‌ തന്റെ 'ക്രോണിക്കിള്‍ ഓഫ്‌ എ ഡെത്ത്‌ ഫോര്‍ടോള്‍ഡ്‌' എന്ന കഥക്ക്‌ അവലംബമാക്കിയതെന്ന്‌ ജെറാള്‍ഡ്‌ മാര്‍ട്ടിന്‍ എഴുതിയ മാര്‍ക്യൂസിന്റെ പുതിയ ജീവചരിത്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌. മാര്‍ഗരിറ്റ എന്ന സ്ത്രീയെ മാര്‍ക്യൂസിന്റെ സുഹൃത്ത്‌ വശീകരിച്ച്‌ പിഴപ്പിക്കുകയും ഒടുവില്‍ ഉപേക്ഷിക്കുകയും ചെയ്തു. മാര്‍ഗരീറ്റയുടെ വിവാഹദിവസം ആ കഥ അറിയാനിടയായ അവളുടെ ഭര്‍ത്താവ്‌ അവളെ കയ്യൊഴിഞ്ഞു. മാര്‍ഗരിറ്റയുടെ സഹോദരന്‍മാര്‍ കയറ്റിനോയെ തുണ്ടം തുണ്ടമാക്കി വെട്ടിക്കൊന്നു. മാര്‍ക്യൂസാകട്ടെ, കാത്തലിക്ക്‌ പള്ളിയുടെ സാമൂഹ്യ-സദാചാര സ്വേച്ഛാ ധിപത്യത്തെയാണ്‌ ഇതിന്‌ കുറ്റപ്പെടുത്തിയത്‌.

പക്ഷേ സാധാരണയായി, ലൈംഗികതയുടെ നിയമങ്ങള്‍ തെറ്റിക്കുന്നതിന്‌ സ്ത്രീകളാണ്‌ കൊല്ലപ്പെടാറുള്ളത്‌. ബ്രിട്ടനില്‍ നിരവധി സംഭവങ്ങളുണ്ടായി. അച്ഛന്‍ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന്‌ സമ്മതിക്കാത്തതിനാല്‍ ബനാസ്‌ മഹമൂദ്‌ എന്ന ഇരുപത്‌ വയസ്സുകാരിയായ കുര്‍ദ്‌ വംശജ കൊല്ലപ്പെട്ടു. ഇറാഖിലും ഇതിനു സമാനമായ നിരവധി കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. പുരുഷസുഹൃത്തിനോട്‌ സംസാരിച്ചു എന്ന തെറ്റിന്‌ ബസ്രയില്‍ കഴിഞ്ഞ മാസമാണ്‌ മൂന്ന്‌ സ്ത്രീകള്‍ക്കുനേരെ ആസിഡ്‌ ആക്രമണമുണ്ടായത്‌. സമൂഹത്തിന്റെ എല്ലാ തുറകളിലും ഏറ്റവുമധികം സ്ത്രീ പങ്കാളിത്തമുണ്ടായിരുന്ന അറബ്‌ രാജ്യമായിരുന്നു ഒരിക്കല്‍ ഇറാഖ്‌.

ഇനി പാക്കിസ്ഥാനിലേക്ക്‌ വരാം. ദുരഭിമാനകൊല എന്നത്‌ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമനടപടികള്‍ പര്‍വേസ്‌ മുഷാറഫ്‌ 2005-ല്‍ കൊണ്ടുവന്നു. എന്നിട്ടും ഔദ്യോഗികകണക്കുകള്‍ പ്രകാരം, 2006-ല്‍ മാത്രം 1261    ദുരഭിമാനകൊലകങ്ങ്ളാണ്‌ നടന്നത്‌. അതിനടുത്ത വര്‍ഷവും അതിന്റെ പകുതിയോളം നടന്നു. ഇത്തരം സംഭവങ്ങള്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്തതുകൊണ്ട്‌ ശരിക്കുള്ള എണ്ണം ഇതിനേക്കാളൊക്കെ അധികമായിരിക്കാനാണ്‌ കൂടുതലും സാധ്യത. "ഏതു മതവിഭാഗത്തിലോ, സാമൂഹ്യസ്ഥിതിയിലോ പെട്ട സ്ത്രീകളായാലും, അവരൊക്കെ പുരുഷന്റെ  സ്വകാര്യ സ്വത്തായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. തന്റെ സ്വകാര്യ സ്വത്തിന്റെ വിധി നിര്‍ണ്ണയിക്കാനുള്ള അവകാശം പുരുഷനു മാത്രവും". സ്ത്രീകളുടെ തുല്യാവകാശാത്തിനുവേണ്ടി പോരാടുന്ന ഷിര്‍ക്കത്ത ഗാഹ്‌ എന്ന സംഘടനയിലെ പ്രവര്‍ത്തക താഹിറാ ഷാഹിദ്‌ പറയുന്നു. പാക്കിസ്ഥനിലെ മനുഷ്യാവകാശകമ്മീഷന്റെ കണക്കുപ്രകാരം ഗാര്‍ഹിക പീഡനങ്ങള്‍ ഒരു സാധാരണ സംഭവമായിട്ടുമാത്രമാണ്‌ അധികവും കണക്കാക്കപ്പെടുന്നത്‌. പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളില്‍ 82 ശതമാനം സ്ത്രീകളും, നിസ്സാരകാര്യങ്ങള്‍ക്കുപോലും ഭര്‍ത്താവില്‍ നിന്ന്‌ പീഡനം ഏല്‍ക്കുമെന്ന്‌ ഭയപ്പെടുന്നവരാണ്‌. ഏറ്റവും വികസിതമായ നഗരങ്ങളില്‍പ്പോലും 52 ശതമാനം സ്ത്രീകള്‍ക്ക്‌ നിത്യവും വീട്ടിലെ പുരുഷനില്‍ നിന്ന്‌ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നു.

ഇതു നോക്കുക. തന്റെ ഭാര്യ തന്നെ ചതിച്ചുവെന്ന്‌ ഒരാള്‍ രാത്രിയുറക്കത്തില്‍ സ്വപ്നം കാണുന്നു. ഉണര്‍ന്നുനോക്കുമ്പോള്‍ അവള്‍ അടുത്തുണ്ട്‌. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അയാള്‍ അവരെ കൊല്ലുന്നു. ഇത്‌ പാക്കിസ്ഥാനില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ്‌. കൊലയാളി കുറ്റവിമുക്തനാവുകയും ചെയ്തു. ദുരഭിമാനകൊലയെ നീതീകരിക്കാന്‍ സ്വപ്നങ്ങള്‍ മതിയെന്നാണ്‌ അവസ്ഥയെങ്കില്‍ ഏത്‌ സ്ത്രീയാണ്‌ സുരക്ഷിത? കുടുംബത്തിലെ കൊലപാതകത്തെ പോലീസും കോടതിയും കാണുന്നത്‌ ഒരു സ്വകാര്യ സംഭവമായിട്ടുമാത്രമാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാലും അവയില്‍ പലതും കോടതിയിലെത്തുന്നില്ല. അതുകൊണ്ട്‌, മനുഷ്യാവകാശ കമ്മീഷനെയും ഹീന ജിലാനിയെയും അസ്മ ജഹാംഗീറിനെപ്പോലെയുള്ള ധീരവനിതകളെയാണ്‌ മിക്കപ്പോഴും വിവരങ്ങള്‍ ലഭിക്കാന്‍ ആശ്രയിക്കേണ്ടിവരുന്നത്‌. തങ്ങളുടെ ജീവനുനേരെ നിരവധി വധഭീഷണികള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന സഹോദരിമാരാണ്‌ ഹീനാ ജിലാനിയും അസ്മാ ജഹാംഗീറും.

1999-ല്‍, രണ്ടു കുട്ടികളുടെ അമ്മയായ സാമിയ സര്‍വാറിന്റെ കൂടെ ഹീന ജിലാനി തന്റെ ഓഫീസിലിരിക്കുമ്പോഴാണ്‌ സാമിയ സര്‍വാറിന്റെ അമ്മ രണ്ട്‌   ആയുധധാരികളുടെ കൂടെ വന്ന്‌ തന്റെ മകളെ വെടിവെച്ച്‌ കൊന്നത്‌. ഭര്‍ത്താവില്‍നിന്ന്‌ വിവാഹമോചനം ആവശ്യപ്പെട്ട്‌ വന്നതായിരുന്നു സാമിയ സര്‍വാര്‍. 1989 -ലാണ്‌ സാമിയ തന്റെ വളരെ അടുത്ത ഒരു ബന്ധുവിനെ വിവാഹം കഴിച്ചത്‌. ആറുവര്‍ഷത്തോളം അയാള്‍ അവളെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭത്തില്‍ ചുമക്കുന്ന സമയത്താണ്‌ അയാള്‍ ഒരിക്കല്‍ അവളെ ചവിട്ടുപടികളില്‍നിന്ന്‌ തള്ളിതാഴെയിട്ടത്‌. ആ സംഭവത്തിനുശേഷം അവള്‍ തന്റെ വീട്ടിലേക്ക്‌ തിരിച്ചുപോയി. വിവാഹമോചനം ആവശ്യപ്പെട്ട അന്നുമുതല്‍, സ്വന്തം വീട്ടുകാര്‍ക്ക്‌ അവള്‍ ചതുര്‍ത്ഥിയായി. വിദ്യാസമ്പന്നരും ധനികരുമായിരുന്നു അവളുടെ വീട്ടുകാര്‍ എന്നും ഓര്‍ക്കുക.

വളരെയധികം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മറ്റൊരു സംഭവമാണ്‌ തസ്ലിം സോളങ്കി എന്ന 18 വയസ്സുകാരിയുടേത്‌. സിന്ധിലെ ഒരു വ്യാപാരിയുടെ മകളായിരുന്നു തസ്ലിം. യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ച്‌, തന്റെ അമ്മാവനെപ്പോലെ ഒരു ഡോക്ടറാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്നിട്ടും, ഒരു കുടുംബവഴക്ക്‌ തീര്‍ക്കുന്നതിനായി ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായി ബന്ധുവിനെ വിവാഹം കഴിക്കാന്‍ അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. അവളുടെ അമ്മ അതിനെതിരായിരുന്നു. പക്ഷേ അവള്‍ കുലുങ്ങിയില്ല. അവളെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന്‌ ഖുര്‍ആന്‍ പിടിച്ച്‌ സത്യം പറഞ്ഞ്‌, അവളുടെ ഭര്‍ത്തൃപിതാവ്‌ അവളെ കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞപ്പോള്‍ അവള്‍ അമ്മക്ക്‌ കത്തെഴുതി. "അമ്മ എന്നോട്‌ ക്ഷമിക്കണം. അമ്മ പറഞ്ഞത്‌ ശരിയായിരുന്നു. എനിക്കാണ്‌ തെറ്റു പറ്റിയത്‌. ഇവര്‍ എന്നെ കൊല്ലുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു". ഒരു മാര്‍ച്ച്‌ ഏഴിന്‌ അവള്‍ ഭയപ്പെട്ടതുപോലെത്തന്നെ സംഭവിച്ചു. അപ്പോള്‍ അവള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അവള്‍ പിഴച്ചവളാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞ്‌ തന്റെ മകന്റേതല്ലെന്നും ആ ഖുര്‍ആന്‍ സത്യക്കാരന്‍ ആരോപിച്ചു. അവള്‍ പ്രസവിച്ചു. ജനിച്ചയുടനെ കുഞ്ഞിനെ അയാള്‍ പട്ടികള്‍ക്ക്‌ എറിഞ്ഞുകൊടുത്തു. ദയക്കുവേണ്ടി യാചിച്ച തസ്മിലിനെ പട്ടികളെക്കൊണ്ട്‌ ആക്രമിപ്പിച്ചശേഷം വെടിവെച്ചുകൊന്നു. ഇത്തവണ എന്തായാലും അന്വേഷണമുണ്ടായി. തസ്മിലിന്റെ ഭര്‍ത്താവ്‌ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. അയാള്‍ ഇപ്പോള്‍ ശിക്ഷയും കാത്ത്‌ കഴിയുകയാണ്‌.

ബലൂച്‌ തലസ്ഥാനമായ ക്വറ്റക്ക്‌  250 നാഴിക കിഴക്ക്‌ ബാബാകോട്ട്‌ ഗ്രാമത്തില്‍ അഞ്ചു സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടിയ സംഭവമുണ്ടായി. അതില്‍ മൂന്നുപേര്‍ യുവതികളായിരുന്നു. തങ്ങള്‍ തിരഞ്ഞെടുത്ത പുരുഷന്‍മാരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചവര്‍. അവരെ സഹായിച്ചതിനാണ്‌ പ്രായമായ രണ്ട്‌ സ്ത്രീകളെയും കൂട്ടത്തില്‍ കുഴിച്ചുമൂടിയത്‌. മൂന്ന്‌ ബന്ധുക്കളെ ഇതിനോടനുബന്ധിച്ച്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. അതില്‍ ഒരാള്‍ ആ മൂന്നു ചെറുപ്പക്കാരികളില്‍ രണ്ടുപേരുടെ സഹോദരനുമായിരുന്നുവെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. അവരും ശിക്ഷ കാത്ത്‌ കഴിയുന്നു.

കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുന്ന ഒന്നായിട്ടാണ്‌ യാഥാസ്ഥിതികര്‍ എന്നും പ്രണയത്തെ കണ്ടിരുന്നത്‌. ആര്‍ ആരെ വിവാഹം കഴിക്കണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും കുടുംബത്തിലെ പുരുഷ പ്രഭൃതികള്‍ക്കാണ്‌. പ്രണയത്തില്‍ പെട്ടുപോയാല്‍ അതിന്റെ അഗ്നിയില്‍ നിങ്ങള്‍ വെന്തുരുകുമെന്ന്‌ പണ്ട്‌, പതിനെട്ടാം നൂറ്റാണ്ടില്‍ മിര്‍ ഹസ്സന്‍ എന്നൊരു ഉറുദു കവി, ഒരിക്കലല്ല, പലതവണ പാടിയിട്ടുണ്ട്‌. 2008 ഒക്ടോബറില്‍ പഞ്ചാബിലെ പട്ടണമായ വാഹില്‍ നടന്നതും അതുതന്നെയാണ്‌. അരദശലക്ഷത്തോളം ആളുകള്‍ പാര്‍ക്കുകയും പാക്കിസ്ഥാനിലെ ഏറ്റവും വലിയ സൈനികായുധ ഫാക്ടറികളുമുള്ള സ്ഥലമാണ്‌ വാഹ്‌. എന്നാല്‍ ഒരിക്കല്‍, അത്‌ ജലത്താല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമായിരുന്നു. കാശ്മീരില്‍ നിന്ന്‌ തന്റെ  വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ തടാകങ്ങളാലും കൊച്ചരുവികളാലും ചുറ്റപ്പെട്ടുകിടന്നിരുന്ന മനോഹരമായ ആ ഗ്രാമത്തിലെത്താനിടയായ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ അത്ഭുതാഹ്ളാദത്തോടെ 'വാഹ്‌' എന്ന്‌ പറഞ്ഞുവെന്ന കഥയില്‍നിന്നാണ്‌  ആ ഗ്രാമത്തിന്റെ  പേരുവരുന്നതത്രെ. അതിനും മുന്‍പ്‌ അതിന്റെ പേര്‍ ജലത്സാര്‍ എന്നായിരുന്നു. 800  വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഖത്താര്‍ ഗോത്ര തലവനായിരുന്ന സര്‍ദാര്‍ ജലാല്‍ ഖാന്‍ എന്ന എന്റെ ഏതോ ഒരു പൂര്‍വ്വികന്റെ സ്മരണാര്‍ത്ഥം ഇട്ട പേരായിരുന്നുവത്രെ അത്‌. ജഹാംഗീറിനെ പ്രീതിപ്പെടുത്താന്‍ ജലത്സാറിന്റെ പേര്‍ ' വാഹ്‌' എന്ന്‌ മാറ്റുകയായിരുന്നു എന്നാണ്‌ കഥ. കടുത്ത എതിര്‍പ്പുകളൊന്നുമില്ലാതെ ഒരു സ്ഥലത്തിന്റെ പേര്‍ മാറ്റുന്ന കാര്യം സങ്കല്‍പ്പിക്കാന്‍ പോലും ഇന്നെന്നെക്കൊണ്ടാവുന്നില്ല. ആ പേരുമാറ്റത്തോട്‌ ഒരു വിഭാഗത്തിന്‌ എതിര്‍പ്പുണ്ടായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. എങ്കിലും അവസാന വിജയം അധികാരത്തിന്റെ സ്തുതിപാഠകരുടേതായിരുന്നു.

ജഹാംഗീര്‍ അവിടെ, ജലാശയങ്ങളുടെ നടുവില്‍ ഒരു മനോഹരമായ റസ്റ്റ്‌ ഹൌസ്‌ നിര്‍മ്മിച്ചു. അര നൂറ്റണ്ടുമുന്‍പ്‌, അതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഞാനും എന്റെ  കളിക്കൂട്ടുകാരായ ബന്ധുക്കളും ഒളിച്ചുകളിക്കാറുണ്ടായിരുന്നു. അവിടെ മുഗളന്‍മാരുടെ പ്രേതങ്ങളെ കണ്ടിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ എന്റെ ഒരു കളിക്കൂട്ടുകാരി എന്നെ സ്ഥിരമായി ഭയപ്പെടുത്തകയും ചെയ്തിരുന്നു.

എന്തായാലും ഇന്ന്‌ അവിടെ പ്രേതങ്ങള്‍ അലഞ്ഞുനടക്കുന്നുണ്ട്‌. ആ റസ്റ്റ്‌ ഹൌസിന്റെ കുറച്ചപ്പുറത്ത്‌ മാറിയിട്ടാണ്‌ എന്റെ ഒരു അമ്മാവന്‍, സര്‍ദാര്‍ ഗൈരത്ത്‌ ഹിയാത്ത്‌ ഖാന്‍ വീടുവെച്ചിരിക്കുന്നത്‌. എന്റെ മുതുമുത്തശ്ശി ആയിഷ അദ്ദേഹത്തിനോടൊപ്പമാണ്‌ താമസിക്കുന്നത്‌. പരിപൂര്‍ണ്ണമായി അന്ധയാകുന്നതിനുമുന്‍പ്‌ അവര്‍ ലോകത്തിലേക്കും വെച്ച്‌ ഏറ്റവും നല്ല പാചകക്കാരിയായിരുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസമാകാന്‍ പോകുന്നതിനുമുന്‍പ്‌ അവരെ കാണാന്‍ പോയപ്പോള്‍ അവര്‍ എന്റെ മുഖത്തു തടവി ചോദിച്ചു. "ഇതെന്താ ഒരു മീശ? ഇത്‌ ശരിക്കും നീ തന്നെയാണോ?"

കഴിഞ്ഞ ഒക്ടോബറില്‍ അമ്മാവന്റെ  ചെറുമകള്‍ സൈനബിനെ - പതിനെട്ടു വയസ്സ്‌ ആകുന്നതേയുണ്ടായിരുന്നുള്ളു അവള്‍ക്ക്‌ - അവളുടെ സഹോദരന്‍മാര്‍ വെടിവെച്ചുകൊന്നു. അവള്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. വീട്ടില്‍നിന്ന്‌ എതിര്‍പ്പുകളുണ്ടായിട്ടും അവര്‍ തമ്മില്‍ കാണാറുമുണ്ടായിരുന്നുവത്രെ. സംഭവം നടക്കുമ്പോള്‍, അവള്‍ അവളുടെ മുത്തച്ഛന്റെ വീട്ടില്‍ നിന്ന്‌, തന്റെ കാമുകനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഏഴ്‌ വെടിയുണ്ടകളാണ്‌ അവളുടെ ശരീരത്തില്‍നിന്ന്‌ കിട്ടിയത്‌. സൈനബിന്റെ അമ്മ, അമ്മാവന്റെ മൂത്ത മകള്‍ റൂഹിക്ക്‌ ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന്‌ എനിക്കറിയില്ല. റൂഹിക്ക്‌ പത്തു വയസ്സുള്ളപ്പോഴാണ്‌ ഞാന്‍ അവളെ അവസാനമായി കണ്ടത്‌. അവര്‍ക്ക്‌ പങ്കുണ്ടോ ഇല്ലയോ എന്നതല്ല, പോസ്റ്റ്‌ മാര്‍ട്ടം ആവശ്യപ്പെടുന്നത്‌ പോയിട്ട്‌, ഏറ്റവും ചുരുങ്ങിയത്‌ പോലീസിനെക്കൊണ്ട്‌ ഒരു പ്രാഥമികാന്വേഷണം പോലും നടത്തിക്കാതെ സംഭവം നടന്ന അതേ ദിവസം തന്നെ സൈനബയെ മറവുചെയ്യാന്‍ എന്റെ അമ്മാവന്‍ കൂട്ടുനിന്നു എന്നതാണ്‌ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞത്‌. സൈനബ്‌ അത്രയെങ്കിലും അര്‍ഹിക്കുന്നുണ്ട്‌.

വൃദ്ധനും രോഗിയുമായ അമ്മാവന്‍ പോലീസിനെ വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും, ഒടുവില്‍, കുടുംബത്തിനുണ്ടായേക്കാവുന്ന നാണക്കേടും, മകളുടെയും മറ്റുബന്ധുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പിന്‍മടങ്ങുകയായിരുന്നുവെന്നും പറഞ്ഞുകേട്ടു. ഒരുപക്ഷേ പണ്ട്‌ അവകാശപ്പെട്ടിരുന്നതുപോലുള്ള വിശ്വാസമൊന്നും ഇന്നദ്ദേഹത്തിന്‌ 'പരമകാരുണികനും നീതിമാനുമായ അള്ളാഹുവില്‍' ഇല്ലായിരിക്കാം. കാരണമെന്തായാലും ഇത്‌ സ്വീകാര്യമല്ല. സൈനബിന്റെ ശരീരം പോസ്റ്റ്മാര്‍ട്ടത്തിന്‌ വിധേയമാക്കണം. കുറ്റവാളികള്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുകയും വേണം.

പരിഭാഷകന്റെ കുറിപ്പ്‌ - പഴയൊരു ലേഖനമാണ്‌. കേട്ട്‌ കേട്ട്‌ ചെവി തഴമ്പിച്ചിരിക്കുന്നു. ഒക്കെ ശരിതന്നെ. എങ്കിലും, ഇന്നും, ഈ കുറിപ്പിന്‌ പ്രസക്തിയുണ്ട്‌ എന്നാണ്‌ വിശ്വാസം. നിരക്ഷരരും അപരിഷ്കൃതരുമായ ആളുകള്‍ പാര്‍ക്കുന്ന ഏതോ ഉള്‍നാടന്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ മേഖലകളില്‍ നടക്കുന്ന വെറുമൊരു വാര്‍ത്തയല്ല നമുക്കിന്ന്‌ ദുരഭിമാനകൊലകള്‍. ഇന്ത്യന്‍ നഗരങ്ങളില്‍നിന്നുപോലും ഇതിന്റെ അലയൊലികള്‍ അപൂര്‍വമല്ലാതെ നമ്മളിന്ന്‌ കേള്‍ക്കുന്നുണ്ട്‌.

ചിത്രത്തിനു കടപ്പാട്‌ ഗൂഗിളിനോട്‌

5 comments:

Rajeeve Chelanat said...

വീട്ടില്‍ ഒരു കൊലപാതകം..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രോഗഗ്രസ്തമായ മനസ്സിന്റെ ഉടമകള്‍. തിന്മയുടെ ദൈവങ്ങളും.

Anonymous said...

സ്ത്രീ വിരുദ്ധത ഭുതകാലത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്

ദേവ തീര്‍ഥ said...

2012 മെയ് 8 ചൊവ്വ ദേശാഭിമാനി പത്രത്തിൽ'മരുഭൂമിയിലെ വാടാ മലരുകൾ എന്നതലക്കെട്ടിലൊരു ഫീച്ചർ ഉണ്ട് ആഫ്രിക്കയിലെ ദയാരഹിത ആചാരമായ ഭഗാങ്കുര ഛേദത്തിനു ബ്രിട്ടനിലെ ഒരു ലക്ഷം സ്ത്രീകൾ ഇരയായതായി വന്ദന.എഴുതുന്നു

Rajeeve Chelanat said...

ഈ ആചാരത്തിനെകുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട് ദേവതീര്‍ത്ഥ.വന്ദനയുടെ ലേഖനം വയിച്ചിട്ടില്ല.