Showing posts with label അഫ്ഘാനിസ്ഥാന്‍. Show all posts
Showing posts with label അഫ്ഘാനിസ്ഥാന്‍. Show all posts

Tuesday, March 16, 2010

ജൊയ ക്ഷുഭിതയാണ്

കടപ്പാട്: ഹുമനൈറ്റ്‌ എന്ന ഫ്രഞ്ച്‌ മാസികയില്‍ മാര്‍ച്ച് 16-ന് പ്രസിദ്ധീകരിച്ച (ഡൊമിനിക് ബാരിയുടെ ഫ്രഞ്ച് ലേഖനത്തിന്റെ) ഇംഗ്ളീഷ്‌ പരിഭാഷയില്‍നിന്ന്‌.

മലാലായ്‌ ജൊയ ക്ഷുഭിതയാണ്‌. അന്താരാഷ്ട്രസേനകളുടെ നേതൃത്വത്തില്‍ തന്റെ രാജ്യത്ത്‌ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചും, ഗ്രാമീണരെ കൂട്ടത്തോടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ബോംബ്‌ വര്‍ഷത്തെക്കുറിച്ചും, താലിബാനോടും മറ്റു യുദ്ധപ്രഭുക്കളോടും സന്ധിചെയ്യാനുള്ള ആഹ്വാനത്തെക്കുറിച്ചുമൊക്കെ അവര്‍ ഇന്ന്‌ ഏറെ ക്ഷുഭിതയാണ്‌. "എന്റെ രാജ്യത്ത് നടക്കുന്ന കുരുതികള്‍ അവസാനിപ്പിക്കുക. ആദ്യം നിങ്ങള്‍ നിങ്ങളുടെ വിദേശസേനകളെ മടക്കിവിളിക്കുക. എങ്കില്‍ മാത്രമേ താലിബാന്‍വത്ക്കരണം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കാവൂ", പാശ്ചാത്യപൊതുജനാഭിപ്രായത്തോട്‌ ഈ അഫ്ഘാന്‍ സമാജികക്ക്‌ പറയാന്‍ ഇത്രമാത്രം. 

ഹുമ: ജനുവരി അവസാനം ലണ്ടനില്‍ നടന്ന സമ്മേളനത്തില്‍, താലിബാനുമായുള്ള ചര്‍ച്ചകള്‍ ഔപചാരികമാക്കുകയുണ്ടായി. ഇനി എന്തു സംഭവിക്കും?

ജൊയ: പോരാളികളെക്കൊണ്ട്‌ ആയുധം താഴെ വെപ്പിക്കാന്‍ കര്‍സായിക്ക്‌ ദശലക്ഷക്കണക്കിനു ഡോളറാണ്‌ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അതേ സമയം, ദശലക്ഷക്കണക്കിന്‌ അഫ്ഘാനികള്‍ ദാരിദ്ര്യം കൊണ്ട്‌ ചത്തൊടുങ്ങുകയും ചെയ്യുന്നു. ഇത്‌ താലിബാനെ പുനരധിവസിപ്പിക്കുകതന്നെ ചെയ്യും. അടുത്തുതന്നെ നടക്കാന്‍ പോകുന്ന ഗോത്രത്തലവന്‍മാരുടെയും മുതിര്‍ന്നവരുടെയും പരമോന്നത കൌണ്‍സിലിനെ (Loya Jirga) പിടിച്ചെടുക്കാന്‍ താലിബാന്‌ സാധിക്കും. ഇത്തരം അവസരവാദികളെക്കൊണ്ട്‌ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ? താലിബാന്‍ മാത്രമല്ല മൌലികവാദികള്‍. മുല്ല ഒമറിന്റെ ഭരണത്തിനെ തൂത്തെറിഞ്ഞ്‌, അതിനുപകരം, മസൂദ്‌ നയിക്കുന്ന വടക്കന്‍ സഖ്യത്തെയും യുദ്ധപ്രഭുക്കളെയും അധികാരത്തില്‍ പ്രതിഷ്ഠിക്കുകയാണ്‌ അമേരിക്കയും സഖ്യകക്ഷികളും ചെയ്തത്‌. ഈ ഗ്രൂപ്പും താലിബാന്റെ അതേ ആശയങ്ങളെ പിന്തുടരുന്നവരാണ്‌. അപലപിക്കപ്പെടേണ്ട പല നിയമങ്ങളും കോടതി വിധികളും കഴിഞ്ഞ കുറച്ചുവര്‍ഷത്തിനകം ഉണ്ടായിട്ടുണ്ട്‌. ദേശീയമായ ഒത്തുതീര്‍പ്പുകളുടെ പേരും പറഞ്ഞ്‌, യുദ്ധപ്രഭുക്കള്‍ക്കും, അറിയപ്പെടുന്ന യുദ്ധകുറ്റവാളികള്‍ക്കും - അവരില്‍ പലരും ഇന്ന്‌ പാര്‍ലമെണ്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നു- നിയമപരിരക്ഷ ഏര്‍പ്പെടുത്തുകയുണ്ടായി. ഈ യുദ്ധപ്രഭുക്കളൊക്കെ ഉന്നതനിലയിലുള്ളവരാണ്‌, പാര്‍ലമെണ്ടിലും, മന്ത്രാലയങ്ങളിലും, ജുഡീഷ്യറിയിലും ഒക്കെയുള്ളവരാണിവര്‍. ഇവരൊക്കെ അഴിമതിക്കാരാണ്‌. എന്നിട്ട്‌ ഇപ്പോള്‍, ഐക്യരാഷ്ട്രസഭ തന്നെ ഇവരില്‍ പലരുടെയും പേരുകള്‍ കരിമ്പട്ടികയില്‍നിന്ന്‌ വെട്ടിക്കളഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണോ ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്‌? ശുദ്ധജലം പോലും ഒരമൂല്യ പ്രകൃതിവിഭവമായ രാജ്യത്തെ ജനങ്ങളോട്‌, കാബൂളില്‍ ഈയിടെ കര്‍സായ്‌ ഉദ്ഘാടനം ചെയ്ത കൊക്കൊക്കോള ഫാക്ടറിയെ പാശ്ചാത്യപുരോഗതിയുടെ അടയാളമായി കണക്കാക്കണമെന്ന്‌ പറയാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ ഈ വിധത്തില്‍ തന്നെയാണ്‌ ഒരു ജനതയുടെ ഭാവി നിര്‍മ്മിക്കേണ്ടത്‌.

ഹുമ: 2005-ല്‍ താങ്കള്‍ പാര്‍ലമെണ്ടിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടുമാസത്തിനുശേഷം സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുകയുമുണ്ടായി. എന്തുകൊണ്ടാണത്‌ സംഭവിച്ചത്‌?

ജൊയ: പാര്‍ലമെണ്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ 'അഫ്ഘാന്‍ ജനതയ്ക്ക്‌ അനുശോചനം' രേഖപ്പെടുത്തി. അത്‌ പല ഡെപ്യൂട്ടിമാര്‍ക്കും രസിച്ചില്ല. അവരെ അധിക്ഷേപിച്ചു എന്ന്‌ അവര്‍ പരാതിപ്പെട്ടു. എന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത്‌ യുദ്ധപ്രഭുക്കളായിരുന്നു. 1992-96 കാലത്ത്‌ അവരാണ്‌ കാബൂളിനെ തകര്‍ത്തുകളഞ്ഞതെന്നും, പതിനായിരക്കണക്കിനാളുകളുടെ മരണത്തിന്‌ ഉത്തരവാദികള്‍ അവരാണെന്നും ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. അവരെ അന്തരാഷ്ട്രകോടതിക്കു മുന്‍പാകെ കൊണ്ടുവരണമെന്നും ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം നല്‍കിയ പണമുപയോഗിച്ച്‌ അവര്‍ നടത്തിയ അഴിമതിയെയും ഞാന്‍ അപലപിച്ചു. എനിക്ക്‌ അന്ന്‌ പ്രസംഗം തുടരാന്‍ കഴിഞ്ഞില്ല. ഞാന്‍ സഭാതളത്തിലെത്തിയപ്പോഴേക്കും അവര്‍ എന്റെ മൈക്കിന്റെ ബന്ധം വിച്ഛേദിച്ചു. ഭീഷണിയും തെറിവിളിയുമായിരുന്നു സഭയില്‍. എനിക്ക്‌ ഒച്ച ഉയര്‍ത്തി സംസാരിക്കേണ്ടിവന്നു. ചില പ്രതിനിധികള്‍, പുരുഷന്‍മാരും സ്ത്രീകളും എന്നെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നുവെങ്കിലും എണ്ണത്തില്‍ കുറവായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റ്‌ എന്നും അവിശ്വാസിയെന്നുമൊക്കെ മറുപക്ഷം എന്നെ മുദ്രകുത്തുന്നുണ്ടായിരുന്നു. അവരുടെ കണ്ണില്‍ അതൊക്കെയാണ്‌ ഏറ്റവും വലിയ നിന്ദാവചനങ്ങള്‍. ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിച്ചത്‌, പാര്‍ലമെണ്ടിനെ  മൃഗശാലയുമായി താരതമ്യം ചെയ്തുകൊണ്ടാണ്‌. മൃഗശാലയില്‍ ഒന്നുമില്ലെങ്കിലും മൃഗങ്ങള്‍ എന്തെങ്കിലുമൊരു ഉദ്ദേശ്യം നിര്‍വ്വഹിക്കുന്നുണ്ടല്ലോ.

ഹുമ: ഒബാമ പ്രഖ്യാപിച്ചിരിക്കുന്ന അധികസേനാവിന്യാസം എന്തു ഫലമാണ്‌ ഉണ്ടാക്കുക?

ജൊയ: ജനാധിപത്യവും നീതിയും സൃഷ്ടിക്കുകയോ, തീവ്രവാദിഗ്രൂപ്പുകളെ ഇല്ലാതാക്കുകയോ ഒന്നമല്ല ഈ യുദ്ധത്തിന്റെ ലക്ഷ്യം. അധിനിവേശം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക, സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ധാരാളം പ്രകൃതിവിഭവങ്ങളുള്ള ഒരു പ്രദേശത്തെ ഏറ്റെടുക്കുന്നതിന്‌ ഏതുവിധേനയും സംരക്ഷണം നല്‍കുക, ഇതൊക്കെയാണ്‌ ഈ യുദ്ധത്തിന്റെ ഉന്നം. ഒബാമ ബുഷിനെപ്പോലെയോ, ഒരുപക്ഷേ അതില്‍ക്കൂടുതലോ അപകടകാരിയാണ്‌. കാരണം അയാള്‍ യുദ്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും അത്‌ പാക്കിസ്ഥാനിലേക്കും വ്യാപിപ്പിക്കുകയുമാണ്‌ ചെയ്യുന്നത്‌. അയല്‍പ്രദേശങ്ങളായ ഇറാനെയും പാക്കിസ്ഥാനെയും റഷ്യയെയും, ഉസ്‌ബെക്കിസ്ഥാനെയും എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്‌, കഴിയുന്നത്ര കാലം അഫ്ഘാനിസ്ഥാനില്‍ തങ്ങുക എന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ നീക്കം അപകടകരമായ സ്ഥിതിവിശേഷമാണ്‌ ഉളവാക്കാന്‍ പോകുന്നത്‌. ഒബാമ അയാളുടെ സേനകളെ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ രക്തച്ചൊരിച്ചിലും നാശവുമാണ്‌ ഉണ്ടാവുക. യു.എന്നിന്റെ ബോംബ്‌വര്‍ഷങ്ങള്‍ നോക്കുക. 2009 മെയ്‌ മാസത്തില്‍ 150 പൌരന്‍മാരാണ്‌ കൊല്ലപ്പെട്ടത്‌. എന്റെ നാട്ടിലെ ആളുകള്‍ അനുഭവിക്കുന്ന ദുരിതം കാണാന്‍ ലോകത്തിനെ സഹായിക്കുന്ന ഒരു കിളിവാതിലാണ്‌ ഇത്തരം കുരുതികള്‍. പക്ഷേ ലോകം ഇതുവല്ലതും കാണുന്നുണ്ടോ? ഞാന്‍ ഒരു പത്രസമ്മേളനം നടത്തി. തന്റെ കുടുംബത്തിലെ ഇരുപത്‌ ആളുകള്‍ കൊല്ലപ്പെട്ട കാര്യം പറയുമ്പോള്‍ ജിരാനിയില്‍നിന്നുള്ള ഒരു ഗ്രാമീണന്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. അയാളും അയാളെപ്പോലുള്ളവരും നാളെ ഒരുപക്ഷേ അഫ്ഘാനിസ്ഥാനിലെ പോരാളികളുടെ കൂട്ടത്തില്‍ ചേരാന്‍ ഇടയില്ലേ?

ഹുമ: താലിബാന്‍ ഭരണത്തിന്‍ കീഴിലെ സ്ത്രീകളുടെ അവസ്ഥ, ഒടുവില്‍ അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെപ്പോലും സ്പര്‍ശിച്ചു. ഇന്ന്‌ എന്താണ്‌ സ്ഥിതി?

ജൊയ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച്‌ അഫ്ഘാന്‍ ഭരണഘടനയില്‍ പ്രതിപാദിക്കുന്നുണ്ട്‌. അത്‌ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി 2003-ല്‍ ചേര്‍ന്ന ഉന്നത കൌണ്‍സിലില്‍ ഞാനും ഒരു പ്രതിനിധിയായിരുന്നു. പക്ഷേ ആ സമ്മേളനത്തെ സ്വാധീനിച്ചിരുന്നത്‌, കര്‍സായിയും പാശ്ചാത്യശക്തികളുമായി കൊടുക്കല്‍-വാങ്ങലുകള്‍ നടത്തിയിരുന്ന മൌലികവാദികളായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനപ്രണാമങ്ങളൊക്കെ സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്‌. പക്ഷേ രാജ്യത്തെ ഇപ്പോള്‍ ഭരിക്കുന്നത്‌ ശരീയത്ത്‌ നിയമങ്ങളാണ്‌. ഔദ്യോഗിക ഭരണഘടനയുടെ മുന്‍‌സൂചിപ്പിച്ച  ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌ ചെയ്യുന്നത്‌. അന്താരാഷ്ട്ര സഹായധനങ്ങള്‍ കൈപ്പറ്റാന്‍ വേണ്ടി പേരിന്‌ ഭരണഘടനയിലെ അവകാശങ്ങളും മറ്റും അവര്‍ ബാക്കിവെക്കുന്നു എന്നു മാത്രം. ഭര്‍ത്തൃഗൃഹത്തിലെ ക്രൂരതകളില്‍നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ-സ്ത്രീകളെന്നുപറഞ്ഞാല്‍, 14-ഉം 15-ഉം വയസ്സുമാത്രമുള്ള പെണ്‍കുട്ടികള്‍-ശിക്ഷിക്കുകയും തടവിലാക്കുകയും  ചെയ്യുന്ന രാജ്യമാണ്‌ ഇന്ന്‌ അഫ്ഘാനിസ്ഥാന്‍. സ്കൂളുകളിലേക്ക്‌ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്‌ എന്നത്‌ ശരിതന്നെ. എന്നാലും, ഭീഷണിക്കും വിവാഹത്തിനുള്ള കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനും വഴങ്ങി വീണ്ടും സ്കൂള്‍ ഉപേക്ഷിക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ ഒരുവിധത്തിലുള്ള കണക്കും ലഭ്യവുമല്ല. നിരാശാഭരിതരായ യുവതികളുടെ അവസാന ആയുധമായി ആത്മഹത്യ മാറിക്കഴിഞ്ഞു. തങ്ങള്‍ക്ക്‌ മറ്റുവഴികളുണ്ടെന്നും എന്നാല്‍ അതൊരിക്കലും തങ്ങള്‍ക്ക്‌ ലഭിക്കാന്‍ പോകുന്നില്ലെന്നും നന്നായറിയുന്നവരാണ്‌ ഈ സ്ത്രീകള്‍.

ഹുമ: എന്തൊക്കെയാണ്‌ ആ മറ്റുവഴികള്‍?

ജൊയ: അന്താരാഷ്ട്രസേന മുഴുവനും ഒഴിഞ്ഞുപോവുകയും, യുദ്ധപ്രഭുക്കന്‍മാരുടെ സ്വകാര്യസേനകളെ ഇല്ലാതാക്കുകയും വേണം. താലിബാന്‍വത്ക്കരണത്തെ വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു അധിനിവേശ സൈന്യത്തെക്കൊണ്ട്‌ ഒരിക്കലും ജനാധിപത്യം സ്ഥാപിക്കാനാവില്ല. എന്റെ ആളുകളാണ്‌ ദുരിതം മുഴുവന്‍ അനുഭവിക്കുന്നത്‌. കൃത്യമായ സമയപരിധി വെച്ച്‌ അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും സേനകള്‍ സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ അഫ്ഘാന്‍ ജനതയില്‍നിന്നും കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പുകളായിരിക്കും അവരെ തേടിയെത്തുക. പുരുഷന്റെയും സ്ത്രീയുടെയും അവകാശങ്ങള്‍ക്ക്‌ കോട്ടം തട്ടാത്ത, സമാധാനവും സുരക്ഷിതത്ത്വവും പുലരുന്ന ഒരു രാഷ്ട്രം പുനര്‍നിര്‍മ്മിക്കാന്‍ അഫ്ഘാനിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങള്‍ പൊരുതുകയാണെന്ന സത്യം പാശ്ചാത്യസര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയാണ്‌. ജനാധിപത്യകക്ഷികളും കൂട്ടായ്മകളും പലയിടത്തും ഒളിവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഖുറാനെ പരാമര്‍ശിക്കാത്ത എല്ലാ മതേതര രാഷ്ട്രീയകക്ഷികളെയും നിരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ്‌ അഫ്ഘാനിസ്ഥാനിന്റേതെന്ന് ഓര്‍മ്മവെക്കുക. ബോംബുവര്‍ഷത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധവും, കഴിഞ്ഞ മാസം കാബൂളില്‍ നടന്ന, നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്ത ജാഥയുമൊക്കെ അഫ്ഘാനിസ്ഥാന്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പാതയിലാണെന്ന്‌ ലോകത്തെ തെളിയിച്ചുകൊടുത്തു. അദൃശ്യമായി പോരാടുന്ന നിരവധി ധീരന്‍മാരും വീരവനിതകളും അഫ്ഘാനിസ്ഥാനിലുണ്ട്‌. അവര്‍ അവരവരുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ്‌ യുദ്ധം ചെയ്യുന്നത്‌. ജനങ്ങള്‍ക്കിടയില്‍നിന്ന്‌ ഉയര്‍ന്നുവരികയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഇത്തരം പുരോഗമനപ്രസ്ഥാനങ്ങളെ എന്തുകൊണ്ടാണ്‌ ഒരു പാശ്ചാത്യനേതാക്കളും കാണാതെ പോകുന്നത്‌? ഞാന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ക്ക്‌ പാശ്ചാത്യ പൊതുജനാഭിപ്രായത്തിന്റെ പിന്‍ബലവും ആവശ്യമാണ്‌. അത്‌ ഉരുത്തിരിഞ്ഞുവരുന്നുണ്ടെന്ന്‌ എന്റെ യാത്രകളില്‍നിന്ന്‌ എനിക്ക്‌ ബോധ്യമാവുകയും ചെയ്യുന്നു. അധികസേനകളെ അയക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌. 'നീതിക്കുവേണ്ടിയുള്ള യുദ്ധം' എന്ന നുണയിലൊന്നും ആളുകള്‍ ഇപ്പോള്‍ വീഴുന്നില്ല. എങ്കിലും, യുദ്ധക്കൊതിയന്‍മാരായ സര്‍ക്കാരുകളെ നിലംപരിശാക്കാനുള്ള സമ്മര്‍ദ്ദം ഇനിയും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു.

Tuesday, July 28, 2009

ജൊയ - വസന്തത്തിന്റെ ഇടിമുഴക്കം

മലാലായ്‌ ജൊയ അത്രയധികം പരിചിതമായ പേരായിരിക്കില്ല പലര്‍ക്കും. എങ്കിലും ഇന്ന്‌, ഭൂമിയിലെ ഏറ്റവും വലിയ സമരമുഖത്ത്‌ ഈ പെണ്‍കുട്ടിയുണ്ട്‌. അഫ്ഘാനിസ്ഥാനില്‍. സ്ത്രീകളുടെയും സാധാരണക്കാരായ പൌരന്‍മാരുടെയും അവകാശങ്ങള്‍ക്കുവേണ്ടി താലിബാനെതിരെ പോരാടുന്ന ഈ പെണ്‍കുട്ടി, ഇന്ന്‌, അഫ്ഘാനിസ്ഥാനിലെ, അമേരിക്കയുടെ പാവസര്‍ക്കാരായ ഹമീദ്‌ കര്‍സായിയെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ഓരോ ദിവസവും, 'കൊല്ലപ്പെടാതെ' ജീവിച്ചുകൊണ്ടിരിക്കുന്നത്‌.

ഏതു നിമിഷവും കൊല്ലപ്പെടുമെന്ന്‌ ജൊയക്കറിയാം. താലിബാന്‍ മാത്രമല്ല, അവരുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നത്‌. അമേരിക്കയുടെ മുന്നില്‍ അഫ്ഘാനിസ്ഥാന്റെ അഭിമാനം പണയപ്പെടുത്തിയ ഹമീദ്‌ കര്‍സായിയും, മയക്കുമരുന്നിന്റെ ചെറുകിട-പ്രാദേശികസാമ്രാജ്യങ്ങളുടെ അധികാരം കൈയ്യാളുന്ന യുദ്ധപ്രഭുക്കന്‍മാരും, പഴയ സോവിയറ്റ്‌ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിച്ചിരുന്ന മുജാഹിദിനുകളും എല്ലാം, ഇന്ന്‌ ജൊയയുടെ രക്തത്തിനുവേണ്ടി ഒരുമിച്ച്‌, പദ്ധതികളാവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ, "പൂക്കള്‍ നുള്ളിക്കളഞ്ഞാലും, വസന്തങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്‌" തിരിച്ചറിയുന്ന ഈ പെണ്‍കുട്ടിക്ക്‌ പലായനത്തിന്റെ നീണ്ട കഥ പറയാനുണ്ട്‌. സോവിയറ്റുകള്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിപ്പുറപ്പെട്ട അച്ഛന്‍ അപ്രത്യക്ഷമായതിനുശേഷം, അമ്മയോടും പത്ത്‌ സഹോദരിമാരോടുമൊപ്പം ആദ്യം ഇറാനിലേക്കും പിന്നീട്‌ അവിടെനിന്ന്‌ പാക്കിസ്ഥാനിലേക്കും പലായനം ചെയ്ത ജൊയ, താലിബാന്റെ അഫ്ഘാനിസ്ഥാനിലേക്ക്‌ നുഴഞ്ഞു കടന്ന്‌, സ്ത്രീകള്‍ക്കുവേണ്ടി രഹസ്യമായി സ്കൂളുകളും ക്ളിനിക്കുകളും ആരംഭിച്ചു. ഓരോ ദിവസവും മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം. തങ്ങളിലൊരാളായ ജൊയയെ, താലിബാന്റെ കരങ്ങളില്‍നിന്ന്‌ പലപ്പോഴും രക്ഷപ്പെടുത്തിയത്‌, അഫ്ഘാനിസ്ഥാനിലെ പാവപ്പെട്ട സ്ത്രീകള്‍തന്നെയായിരുന്നു.

താലിബാനുശേഷം അധികാരത്തില്‍ വന്ന മുജാഹിദിനുകളുടെ ഗോത്രസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ദിവസം ജൊയ സഭയില്‍ കണ്ടത്‌, അതേ പഴയ യുദ്ധപ്രഭുക്കന്‍മാരെയും, മയക്കുമരുന്നുരാജാക്കന്‍മാരെയുമായിരുന്നു. അവരില്‍ ചിലരുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി "അഫ്ഘാനിസ്ഥാനെ നശിപ്പിച്ച ഈ ക്രിമിനലുകള്‍ ഈ സഭയിലും വരാന്‍ ഇടയായത്‌ എങ്ങിനെയാണ്‌' എന്ന്‌ തുറന്നടിച്ചു ഈ പെണ്‍കുട്ടി.

അന്നു മുതല്‍ ജൊയയുടെ നാളുകള്‍ എണ്ണപ്പെടാന്‍ തുടങ്ങിയിരിക്കണം. രണ്ടുതരം ക്രിമിനലുകളെയാണ്‌ ഇന്ന്‌ അഫ്ഘാനിസ്ഥാന്‍ ജനതക്കു നേരിടേണ്ടിവരുന്നതെന്ന്‌ ജൊയ തിരിച്ചറിയുന്നു. അമേരിക്കന്‍ വിരുദ്ധ പക്ഷത്തുള്ള ‘തീവ്രവാദി‘കളെയും, അമേരിക്കന്‍ സൈന്യത്തിന്‍ കീഴിലുള്ള ‘ഹീറോ’ പരിവേഷമുള്ള തീവ്രവാദികളെയും.

ശാര്‍ങ്ങ്ഗപക്ഷികളുടെ ഗതിയാണ്‌ ഇന്ന്‌ അഫ്ഘാനികള്‍ അഭിമുഖീകരിക്കുന്നത്‌.

മലലായ്‌ ജൊയയെക്കുറിച്ചും, അവരിന്ന്‌ ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തെക്കുറിച്ചും, ഇവിടെ വായിക്കാം.

അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലെ സ്വാതിലും അമേരിക്കയുടെയും നാറ്റോ-സഖ്യശക്തികളുടെയും കാര്‍മ്മികത്വത്തില്‍ നിത്യേനയെന്നോണം നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ലോകമനസ്സാക്ഷി കുറ്റകരമായ മൌനം പാലിക്കുകയാണ്‌ ഇന്ന്‌. നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌ അമേരിക്കയും സഖ്യശക്തികളും.

നാളെ ഈ ഡ്രോണ്‍ വിമാനങ്ങള്‍ നമുക്കുനേരെയും വന്നേക്കാം. വിദൂരമെങ്കിലും, അതൊരു സാദ്ധ്യതയല്ലാതാകുന്നില്ല. ജോര്‍ജ്ജ്‌ ബുഷിനേക്കാളും സമര്‍ത്ഥനും, കുടിലതന്ത്രക്കാരനുമായ ഒരാളാണ്‌ ഇന്ന്‌ ലോകത്തിന്റെ അമരത്തുള്ളത്‌. മാറ്റത്തിന്റെ പ്രവാചകപരിവേഷം കയ്യൊഴിഞ്ഞ്‌, കാര്യസാധ്യത്തിനായി, ആയുധത്തിന്റെയും വെറുപ്പിന്റെയും മൂന്നാംകിട വില്‍പ്പനക്കാരികളെയും വില്‍പ്പനക്കാരെയും ഒബാമ ലോകപ്രദക്ഷിണത്തിന്‌ അയച്ചുകഴിഞ്ഞു.

നമ്മുടെ ഇന്ത്യന്‍ ഹമീദ്‌ കര്‍സായിമാരും, മുഷറഫുമാരും അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്‌, മലാലായ്‌ ജൊയമാരെപ്പോലുള്ള വസന്തങ്ങളുടെ ഇടിമുഴക്കത്തിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം.

Sunday, February 3, 2008

പര്‍വേസിനെ വിട്ടുകൊടുക്കരുത്

ഇന്റര്‍നെറ്റില്‍നിന്ന് പകര്‍ത്തിയ ഒരു ലേഖനം, തന്റെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഇടയില്‍ വിതരണം ചെയ്തതിന് ഒരു പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ പോകുന്നു. താലിബാനോ, ഇറാനോ അല്ല ഇതിന് ഒരുമ്പെടുന്നത്. അഫ്ഘാനിസ്ഥാനിലെ, കര്‍സായിയുടെ ‘ജനാധിപത്യ‘സര്‍ക്കാര്‍.

മതനിന്ദയാണ് ആരോപിക്കപ്പെട്ട കുറ്റം. ഖുറാന്റെ പേരും പറഞ്ഞ്, സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍, പ്രവാചകനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത് എന്ന ലളിതമായ സത്യം തുറന്നെഴുതിയ, പാര്‍സി വെബ്‌സൈറ്റില്‍ വന്ന ഒരു ലേഖനത്തിന്റെ പകര്‍പ്പെടുത്ത്, ചര്‍ച്ചക്കുവേണ്ടി അദ്ധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും പര്‍വേസ് വിതരണം ചെയ്തു. അതിന്റെപേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ വധശിക്ഷ നിര്‍ദ്ദേശിച്ചതാകട്ടെ, കര്‍സായിയുടെ അടുത്ത സുഹൃത്തും, പാര്‍ലമെണ്ടംഗവും കൂടിയായ ഒരു വിദ്വാന്‍.

The Independent എന്ന പത്രവും, ഐക്യരാഷ്ട്രസഭയും, മനുഷ്യാവകാശസംഘടനകളും, പാശ്ചാത്യരാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളും, പത്രപ്രവര്‍ത്തകസംഘടനയും ഒക്കെ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. പക്ഷേ വധശിക്ഷ അഫ്ഘാനിസ്ഥാനിലെ സെനറ്റ് ഇന്നലെ വധശിക്ഷ ശരിവെച്ചിരിക്കുന്നു. അത് മാത്രവുമല്ല, പുറത്തുള്ളവരുടെ സമ്മര്‍ദ്ദം ഏറുന്നതിനുമുന്‍പ്, വധശിക്ഷ നടപ്പാക്കണമെന്നുള്ള ആവശ്യവും പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്.

ഇതിനെക്കുറിച്ച്, The Independent നല്‍കിയ വിശദമായ റിപ്പോര്‍ട്ട് ഇവിടെ