Showing posts with label കടപ്പാട് - The Independent. Show all posts
Showing posts with label കടപ്പാട് - The Independent. Show all posts

Tuesday, November 6, 2007

പ്രത്യേകം ശ്രദ്ധിക്കുക.....ഈ ചിത്രം നിങ്ങളെ അരിശം കൊള്ളിക്കും.

പണ്ട്‌, യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ പറയാറുണ്ടായിരുന്നു, ഒരു സുന്ദരിയുടെകൂടെ സിനിമക്കു പോയാല്‍, നിങ്ങള്‍ക്കൊരിക്കലും കഥയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന്. പക്ഷേ, ഇത്‌ ശരിയല്ലെന്ന്, ഒടുവില്‍, കാനഡയില്‍വെച്ച്‌ എനിക്ക്‌ ബോദ്ധ്യപ്പെട്ടു. മദ്ധ്യേഷ്യയെയും അവിടുത്തെ അസംബന്ധങ്ങളെയും പറ്റി-പ്രത്യേകിച്ചും ബുഷിന്റെ നയവൈകല്യങ്ങളെപ്പറ്റി-നന്നായി അറിവുണ്ടായിരുന്ന ഞങ്ങള്‍ ഇരുവരും, ഗേവിന്‍ ഹുഡിന്റെ റെന്‍ഡീഷന്‍(പുനരാഖ്യാനം) എന്ന പുതിയ ചിത്രത്തില്‍ വല്ലാതെ മുഴുകിപ്പോയി.'തീവ്രവാദിയെന്നു സംശയിക്കുന്ന'ഒരാളെ വാഷിംഗ്‌ടണില്‍നിന്ന് സി.ഐ.എ-യിലെ മുഠാളന്മാര്‍ അജ്ഞാത അറബ്‌ നഗരത്തിലേക്കു കടത്തി കൊണ്ടുപോയി പീഡിപ്പിക്കുന്നതിന്റെ ഒരു നേര്‍ക്കാഴ്ച്ചയായിരുന്നു റെന്‍ഡീഷണ്‍.

എന്തിനാണ്‌ ഒരു അറബ്‌ തീവ്രവാദി, ഒരു ഈജിപ്തുകാരന്‍ കെമിക്കല്‍ എന്‍ജിനീയറെ ഫോണില്‍ വിളിച്ചത്‌? അതും, ഗര്‍ഭിണിയായ ഭാര്യയോടൊപ്പം ചിക്കാഗോയില്‍ താമസിക്കുന്ന, ജോഹന്നസ്ബര്‍ഗില്‍ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന, ഗ്രീന്‍ കാര്‍ഡുള്ള ഒരു കെമിക്കല്‍ എന്‍ജിനീയറെ? അയാള്‍ക്ക്‌ ബോംബുണ്ടാക്കാന്‍ അറിയാമായിരുന്നോ? (നിര്‍ഭാഗ്യവശാല്‍ ഒരു കെമിക്കല്‍ എന്‍ജിനീയറായതുകൊണ്ട്‌ അയാള്‍ക്ക്‌ ആ വിദ്യ അറിയാമായിരുന്നു. പക്ഷേ,വിളിച്ച ആള്‍ക്ക്‌ നമ്പര്‍ മാറിയതായിരുന്നു).

ഡള്ളസ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയ അയാളെ സി.ഐ.എ അവരുടെ ജെറ്റ്‌-വിമാനത്തില്‍ മൊറോക്കോവെന്നു തോന്നിപ്പിക്കുന്ന ഒരു നഗരത്തിലേക്കു കൊണ്ടുപോകുന്നു. വിചാരണക്കിടയില്‍ അനുഷ്ഠിക്കേണ്ട ക്വീന്‍സ്ബെറി സാമാന്യ നിയമങ്ങളെക്കുറിച്ചൊന്നും വലിയ നിശ്ചയംപോരാത്തവരായിരുന്നു അവിടെയുണ്ടായിരുന്ന നാടന്‍ പോലീസുകാര്‍. വിചാരണ സമയത്ത്‌, ദൃക്‍സാക്ഷിയാവാന്‍ എത്തുന്നത്‌ അമേരിക്കന്‍ എംബസ്സിയിലെ ഒരു സി.ഐ.എ ഉദ്യോഗസ്ഥനാണ്‌-ഈ വേഷം അഭിനയിച്ചിരിക്കുന്നത്‌, അല്‍പ്പം പരിഭ്രമക്കാരനായ ജേക്ക്‌ ഗില്ലന്‍ഹാല്‍ അയിരുന്നു- ഈ സമയത്ത്‌, എന്‍ജിനീയറുടെ ഭാര്യ, തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍, വാഷിങ്ങ്‌ടണിലെ കോണ്‍ഗ്രസ്സുകാരോട്‌ കെഞ്ചുകയായിരുന്നു.

ഭൂഗര്‍ഭ ജയിലില്‍ നഗ്നനായി നില്‍ക്കുന്ന ഈജിപ്തുകാരനെ വിസ്താരം നടത്തുന്ന അറബി പോലീസുകാരന്‍ ആദ്യം ചെറിയ ചെറിയ ചോദ്യങ്ങളില്‍ നിന്നു തുടങ്ങി. മെല്ലെമെല്ലെ, ചോദ്യംചെയ്യല്‍ മര്‍ദ്ദനത്തിലേക്കും, ബ്ലാക്‌ക്‍ഹോളിലേക്കുമെത്തി*. പിന്നെ വരുന്നത്‌ വാട്ടര്‍ബോര്‍ഡ്‌* കളിയാണ്‌. അതുകൊണ്ടും തീര്‍ന്നില്ല. തടവുകാരന്റെ ശരീരത്തിലേക്ക്‌ വൈദ്യുതി കയറ്റി വിടുന്നു. മുഹബറത്‌** പോലീസുകാരനായി അഭിനയിച്ചത്‌ ഒരു ഇസ്രായേലി നടനായിരുന്നു. ഗംഭീരമായിരുന്നു അയാളുടെ അഭിനയം. (ഏതോ) ഒരു ചാവേറാക്രമണത്തിന്റെ ചിത്രം തങ്ങള്‍ക്ക്‌ കിട്ടുന്നതിനും മുന്നേ എങ്ങിനെയാണ്‌ അല്‍-ജസീറയുടെ കയ്യില്‍ കിട്ടിയതെന്ന് അയാള്‍ ചോദിക്കുന്ന ഒരു രസികന്‍ രംഗമുണ്ട്‌ ചിത്രത്തില്‍.

ചുരുക്കത്തില്‍, ഒടുവില്‍, ഈജിപ്തുകാരന്‍ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന്, സി.ഐ.എ ഉദ്യോഗസ്ഥന്‌ അലിവുതോന്നുകയും, ആഭ്യന്തരമന്ത്രാലയത്തിലെ മന്ത്രിയുടെ സഹായത്തോടെ അയാളെ മോചിപ്പിക്കുകയും ചെയ്യുന്നു. ക്രോസ്സ്‌ വിസ്താരക്കാരന്റെ മകള്‍ ഒരു ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുകയും, സി.ഐ.എ മേധാവിയുടെ (മെറില്‍ സ്റ്റ്രീപാണ്‌ സി.ഐ.എ മേധാവിയായി രംഗത്തു വരുന്നത്‌) അബദ്ധങ്ങള്‍ പുറത്താവുകയും ഒക്കെ ചെയ്യുന്നുണ്ട്‌ ചിത്രത്തില്‍. നമ്മെ സ്തബ്ധരാക്കിക്കൊണ്ട്‌, സിനിമയുടെ ആരംഭത്തിലും, അവസാനത്തിലും, ഓരോ ബോംബുകള്‍ പൊട്ടുന്ന വിചിത്രമായ സീക്വന്‍സുകളുമുണ്ട്‌ ഈ ചിത്രത്തില്‍. സിനിമ വളരെ നാടകീയമായി എന്നു തോന്നുന്നുണ്ടോ?

എങ്കില്‍ കേട്ടോളൂ. കാനഡയില്‍ താമസമാക്കിയ മെഹര്‍ അറാര്‍ എന്ന നിരുപദ്രവിയായ ഒരു സോഫ്റ്റ്‌വേര്‍ വിദഗ്ദ്ധന്റെ ശരിക്കുള്ള കഥ. സ്വദേശം ഡമാസ്ക്കസ്സില്‍. ന്യൂയോര്‍ക്കിലെ ജെ.എഫ്‌.കെ വിമാനത്താവളത്തില്‍വെച്ചാണ്‌ അയാളെ സി.ഐ.എ കൊണ്ടുപോയത്‌. സിനിമയില്‍ നമ്മള്‍ കണ്ട ഈജിപ്തുകാരന്‍ അനുഭവിച്ച പീഡനങ്ങളൊക്കെ മെഹറിനും നേരിടേണ്ടിവന്നു. അയാള്‍ അല്‍-ഖ്വൈദയുമായി ബന്ധമുള്ള ആളാണെന്ന് സംശയിച്ച കനേഡിയന്‍ പോലീസാണ്‌, ആ വിവരം എഫ്‌.ബി.ഐക്കു കൈമാറിയത്‌. ഒരു സി.ഐ.എ വിമാനത്തില്‍ കയറ്റി, സിറിയയില്‍ കൊണ്ടുപോയി, ഭൂഗര്‍ഭത്തിലുള്ള ജയിലില്‍വെച്ച്‌ ക്രൂരമായി അയാള്‍ പീഡിപ്പിക്കപ്പെട്ടു. പിന്നീട്‌, കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ പരസ്യമായി മാപ്പു പറയുകയും, 10 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി കൊടുക്കുകയും ചെയ്തു.

പക്ഷേ മെറില്‍ സ്റ്റ്രീപിന്റെ സി.ഐ.എ മേധാവിക്ക്‌ അനുഭവിക്കേണ്ടിവന്നതൊന്നും ഏതായാലും ബുഷിന്റെ റൗഡികള്‍ക്ക്‌ അനുഭവിക്കേണ്ടിവന്നില്ല. "തീവ്രവാദിയെന്നു സംശയിക്കപ്പെടുന്ന" ആളാണ്‌ അറാറെന്ന് അവര്‍ ഇപ്പൊഴും ലജ്ജയില്ലാതെ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ ഒക്ടോബര്‍ 18-ലെ കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തില്‍ മൊഴി കൊടുക്കുന്ന അവസരത്തില്‍പ്പോലും, അയാളുടെ ചിത്രം വാഷിംഗ്‌ടണിലെ ഒരു ഭീമാകാരമായ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്‌. നോക്കൂ, ഇപ്പോഴും അയാളെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഡെമോക്രാറ്റിക്‌ അംഗം ബില്ല് ഡെലഹണ്ട്‌ മാത്രമാണ്‌ അല്‍പ്പമെങ്കിലും മാന്യത കാണിച്ചത്‌. "ഗവണ്മെണ്ട്‌ നിങ്ങള്‍ക്ക്‌ നല്‍കാത്ത ഒന്ന് വ്യക്തിപരമായി നിങ്ങള്‍ക്ക്‌ തരാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഒരു ക്ഷമാപണം". ബില്ലിന്റെ ഈ ക്ഷമാപണമൊഴിച്ച്‌, ബുഷ്‌ ഭരണകൂടത്തില്‍നിന്ന് ഒരു ചെറിയ പ്രതിഷേധ ശബ്ദം പോലും ഇതിനെതിരെ ഉയര്‍ന്നില്ല.

അറാറിനെക്കുറിച്ച്‌ തങ്ങളുടെ പക്കലുണ്ടെന്ന് അവരവകാശപ്പെടുന്ന 'രഹസ്യ വിവരം' എന്താണെന്നു വ്യക്തമാക്കാന്‍പോലും ഭരണകൂടം തയ്യാറായില്ല എന്നതാണ്‌ ഏറെ കഷ്ടം. കനേഡിയന്‍ പത്രങ്ങളാണ്‌ ഒടുവില്‍ ആ 'രഹസ്യ വിവരം' പുറത്തു കൊണ്ടുവന്നത്‌. അതെന്താണെന്നല്ലേ? അറാര്‍ ഒരിക്കല്‍ അഫ്ഘാനിസ്താന്‍ സന്ദര്‍ശിച്ചുവെന്ന് താന്‍ എവിടെയോ കേട്ടതായി മിനിയപ്പോളിസിലുള്ള ഒരു അറബ്‌ തടവുകാരന്‍ പറഞ്ഞുവത്രെ. തടവുകാരന്റെ പേര്‍ മൊഹമ്മദ്‌ എല്‍സഹാബി എന്നായിരുന്നു. എല്‍സഹാബിയുടെ സഹോദരന്‍ ഒരിക്കല്‍ മോണ്‍ട്രിയലില്‍വെച്ച്‌ തന്റെ കാര്‍ റിപ്പയര്‍ ചെയ്തിട്ടുണ്ടെന്ന് അറാര്‍ സമ്മതിക്കുന്നുണ്ട്‌.

അമേരിക്കയുടെ ദേശീയ സുരക്ഷ സെക്രട്ടറി മൈക്കല്‍ ഷെര്‍ട്ടോഫിന്റെയും, അന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറലായിരുന്ന ആല്‍ബെര്‍ട്ടൊ ഗോണ്‍സാല്‍സിന്റെയും ഒരു മനോഹരമായ ഉദ്ധരണിയുണ്ട്‌. അതില്‍ പറയുന്നത്‌, അറാറിനെതിരെയുള്ള തെളിവുകളെ "അമേരിക്കന്‍ നിയമപരിപാലന ഏജന്‍സികള്‍ വികസിപ്പിച്ചെടുത്ത വസ്തുതകള്‍ ശരിവെക്കുന്നു" എന്നായിരുന്നു. ആ "വികസിപ്പിച്ചെടുത്ത" എന്ന പദം എന്തൊരു രസമാണല്ലേ? അത്‌ ചീഞ്ഞുനാറുന്നതായി തോന്നുന്നുണ്ടോ? "വ്യാജമായി നിര്‍മ്മിച്ച" എന്നു തന്നെയല്ലേ ആ വാക്കിന്റെ ശരിക്കുള്ള അര്‍ത്ഥം?

ഹിസ്ബുള്ളപോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക്‌ പിന്തുണ നല്‍കുന്നുവെന്ന പേരുംപറഞ്ഞ്‌ 'തീവ്രവാദി'യെന്ന് അമേരിക്കതന്നെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുള്ള സിറിയയിലേക്ക്‌ അറാറിനെ അയക്കുക വഴി ബുഷിന്റെ കിങ്കരന്‍മാര്‍ എന്താണ്‌ ലക്ഷ്യമാക്കിയതെന്ന് നമുക്ക്‌ അത്ഭുതം തോന്നും. ഡമാസ്കസ്സിനെ ഇടക്കിടക്ക്‌ വിരട്ടുമ്പോള്‍തന്നെ, തങ്ങള്‍ക്കുവേണ്ടി, ഭൂഗര്‍ഭ ജയിലുകളിലെ തടവുകാരുടെ ദേഹത്ത്‌ കമ്പി ചുറ്റി വൈദ്യുതി കയറ്റിവിടാനും, അതിലും ക്രൂരമായ പീഡനമുറകള്‍ പരീക്ഷിക്കാനും, സിറിയന്‍ ശിങ്കിടികളെ അനുവദിക്കാന്‍ ബുഷിന്‌ സന്തോഷമേയുള്ളുവെന്ന് നമുക്ക്‌ കാണാന്‍ കഴിയും.

പക്ഷേ, മൈക്കല്‍ മുകാസെയില്‍നിന്ന് മറ്റെന്താണ്‌ നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാനാവുക? ആല്‍ബെര്‍ട്ടോ ഗോണ്‍സാല്‍സിനുപകരം അറ്റോര്‍ണി ജനറല്‍ പദവിയിലേക്ക്‌ ബുഷിന്റെ സ്ഥാനാര്‍ത്ഥിയായിവന്ന ആ മനുഷ്യന്‍, വാട്ടര്‍ബോര്‍ഡ്‌ എന്ന പീഡനമുറയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌, "ക്രോസ്സ്‌ വിസ്താരത്തിനിടക്ക്‌ അത്തരത്തില്‍ വല്ലതും നടക്കുന്നുണ്ടോ എന്ന്" തനിക്ക്‌ അറിയില്ലെന്നായിരുന്നു. മുക്കിക്കൊല്ലല്‍ പീഡനമുറയാണെങ്കില്‍, അത്‌ ഒരിക്കലും ഭരണഘടനാപരമല്ലെന്നുംകൂടി കൂട്ടിച്ചേര്‍ത്തിട്ടേ അടങ്ങിയുള്ളൂ ആ വിദ്വാന്‍.

അതെ. ദേഹത്ത്‌ കറന്റടിപ്പിക്കല്‍ പീഡനമാണെങ്കില്‍-ശ്രദ്ധിക്കണം, ആണെങ്കില്‍-അത്‌ ഭരണഘടനാവിരുദ്ധമാണ്‌. ശരിയല്ലേ? ചുരുങ്ങിയത്‌, ന്യൂയോര്‍ക്ക്‌ ടൈംസിന്റെ വായനക്കാര്‍ക്കെങ്കിലും ആ പറഞ്ഞതിലെ അശ്ലീലം മനസ്സിലായി. ഒരുപഴയ അമേരിക്കന്‍ അസിസ്റ്റന്റ്‌ അറ്റോര്‍ണി ചോദിച്ചപോലെ, "മുക്കിക്കൊല്ലുക എന്നത്‌ പീഡനമാണെന്ന് സമ്മതിക്കാന്‍പോലും മടികാണിക്കുന്ന ഒരു പ്രമുഖ നിയമപാലകന്‍ നമുക്കിടയിലുള്ളപ്പോള്‍, മനുഷ്യാവകാശ പ്രശ്നങ്ങളില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്ന രാജ്യമെന്ന ആ പൊയ്പ്പോയ ബഹുമാന്യപദവി തിരിച്ചുപിടിക്കാനാവുമെന്ന് എങ്ങിനെയാണ്‌ നമുക്ക്‌ പ്രതീക്ഷിക്കാനാവുക?" മറ്റൊരു വായനക്കാരന്‍ എഴുതിയത്‌ ഇപ്രകാരമായിരുന്നു "അശ്ലീല ചിത്രം പോലെതന്നെ, പീഡനത്തിനും വ്യാഖ്യാനമൊന്നും ആവശ്യമില്ല".

പീഡനങ്ങളെ പ്രണയിക്കുന്ന അമേരിക്കക്കാരുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇനിയും പ്രതീക്ഷക്കു ധാരാളം വകയുണ്ട്‌. മുകാസെയുടെ ലജ്ജാശൂന്യമായ പ്രസ്താവനയെ പിന്‍പറ്റി അര്‍ലെന്‍ സ്പെക്റ്റര്‍ എന്ന റിപ്പബ്ലിക്കന്‍ പ്രതിനിധി-ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്‌ ഇയാള്‍- പറഞ്ഞത്‌ നോക്കുക. "കഴിവു തെളിയിച്ച, ശക്തനായ ഒരാള്‍ ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല ഏല്‍ക്കുന്നു എന്നു കാണുന്നതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമുണ്ട്‌".

അപ്പോള്‍, നമ്മള്‍ പറഞ്ഞുവന്നത്‌ സത്യം, കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്നാണോ? അതോ, സിറിയാനക്കും***, മ്യൂണിച്ചിനും*** ശേഷം, മദ്ധ്യേഷ്യയിലെ അനീതിക്കും, അവിടുത്തെ, നാണമില്ലാത്തതും, നിയമവിരുദ്ധവുമായ അമേരിക്കന്‍ നയങ്ങള്‍ക്കുമെതിരെ ഹോളിവുഡ്‌ ഉറക്കമുണരുകയാണെന്നോ? പോയി കാണൂ, റെണ്ടിഷന്‍ എന്ന ഈ സിനിമ. അത്‌ നിങ്ങളെ രോഷാകുലരാക്കും, അറാറിനെ ഓര്‍മ്മിപ്പിക്കും. രോഷം പങ്കിടാന്‍ നിങ്ങള്‍ക്ക്‌ ഒരു സുന്ദരിയെയും വേണമെങ്കില്‍ കൂട്ടിനു വിളിക്കാം.


* The Independent എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച, റോബര്‍ട്ട് ഫിസ്കിന്റെ ഒരു ലേഖനം.


പരിഭാഷകക്കുറിപ്പ്‌

മുഹബറത് - സിറിയന്‍ രഹസ്യപ്പോലീസ്. ഇവരെ വിദ്യകള്‍ അഭ്യസിപ്പിച്ചത്, ജൂതന്മാരാണെന്നുള്ള മറ്റൊരു തമാശയും ഓര്‍ക്കുന്നത് നന്ന്.

വാട്ടര്‍ബോര്‍ഡ്‌ - വെള്ളത്തില്‍ മുക്കിപിടിക്കുന്ന വിദ്യ

ബ്ലാക്‌ക്‍ഹോള്‍ - എരിയുന്ന സിഗരറ്റ്‌, തടവുപുള്ളിയുടെ ശരീരത്തില്‍ കുത്തിക്കെടുത്തി തുളകളുണ്ടാക്കുന്ന തമാശ.

സിറിയ, മ്യൂണിച്ച്‌ - രണ്ടു സമീപകാല അമേരിക്കന്‍ സിനിമകള്‍.

വാട്ടര്‍ബോര്‍ഡും, ബ്ലാക്‌ക്‍ഹോളും കൂടാതെ, മറ്റു പല പീഡനമുറകളെക്കുറിച്ചും റോബര്‍ട്ട്‌ ഫിസ്ക്‌ തന്റെ ഒരു പുസ്തകത്തില്‍ (Great War for Civilization) വിവരിക്കുന്നുണ്ട്‌. വയറ്റില്‍ വെള്ളം നിറച്ച്‌, വയര്‍ പൊട്ടിച്ച്‌ കൊല്ലുക, ഗുദദ്വാരത്തില്‍ മുള കയറ്റുക ആദിയായ ശിക്ഷാമുറകള്‍. ഇതൊന്നും, പ്രാകൃത കാലഘട്ടത്തിലെ പീഡനമുറകളല്ല. അള്‍ജീരിയയിലും, അര്‍മേനിയയിലും, ഒക്കെ, ഇക്കഴിഞ്ഞ നൂറ്റാണ്ടിലും നമ്മള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മൃഗയാവിനോദങ്ങളാണ്‌. അബു ഗ്രയിബ്‌ ജയിലില്‍നിന്നുള്ള ചിത്രങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലല്ലൊ.