രാഷ്ട്രീയ കൊലപാതകങ്ങളുടെ അസംബന്ധത്തിലേക്ക് ഈ വര്‍ഷവും മുറതെറ്റാതെ കണ്ണൂര്‍ തിരിച്ചെത്തിയിരിക്കുന്നു. പതിവുപോലെ, സി.പി.ഐ.(എം)-ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകരാണ് പ്രധാന നടന്മാര്‍. സഹതാപത്തിന്റെ ഈത്തയൊലിപ്പിച്ച് എന്നത്തെയുംപോലെ കോണ്‍ഗ്രസ്സ് എന്ന നപുംസകവും, ഇക്കുറിയും രംഗത്തുണ്ട്. കൊലപാതകങ്ങളെ അപലപിച്ചും, രാഷ്ട്രീയവൈരം തെരുവിലേക്ക് വലിച്ചിഴക്കരുതെന്നുമുള്ള മുറവിളികള്‍ മുഴക്കിയും എല്ലാ ജനാധിപത്യ വിശ്വാസികളും അരങ്ങിന്റെ ഓരോരൊ ഭാഗങ്ങളില്‍ കൈയ്യടക്കുകയും ചെയ്തിരിക്കുന്നു.
കൊല്ലപ്പെടുന്നത് നിരപരാധികളാണെന്നും, ഓരോ മരണവും എത്രയോ അധികം നിര്‍ധന കുടുംബങ്ങളെയാണ് അനാഥമാക്കുന്നതെന്നുമുള്ള തിരിച്ചറിവിന്റെ സദ്ബുദ്ധിയും ജാഗ്രതയോടെ അരങ്ങത്തുണ്ട്. ഒരു നിശ്ശബ്ദ ദൃക്‌സാക്ഷിയായി അതെന്നുമുണ്ടായിരുന്നുതാനും. നിയമസഭാ ബഹിഷ്ക്കരണം, ആക്രമങ്ങള്‍ക്കെതിരെയുള്ള ചിത്രപ്രദര്‍ശനം, ഒറ്റക്കും തെറ്റക്കുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ എല്ലാം മുറക്ക് നടക്കുന്നുണ്ട്.
യഥാര്‍ത്ഥപ്രതികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പി.ഡി.എഫ് ഫയലുകളും ഇ-മെയിലുകള്‍വഴി എത്തിക്കഴിഞ്ഞു.
ജനജീവിതം സാധാരണമായിരിക്കുന്നുവെന്നും, 'പറയത്തക്ക' അക്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും മാധ്യമങ്ങള്‍ നെടുവീര്‍പ്പിടാനും തുടങ്ങിയിരിക്കുന്നു.
എല്ലാം നന്ന്. ഈ വര്‍ഷത്തെ മാമാങ്കം അവസാനിച്ചുവെന്നു കരുതാം. വര്‍ഷങ്ങള്‍ ഇനിയും വരാനുണ്ട്. ബാക്കിവന്ന കണക്കുകളും പെട്ടിയിലുണ്ട്. കൊന്നവരും അവരുടെ ആളുകളുമായി ഇനിയും കുറേപ്പേര്‍ ചാവാതെ കഴിയുന്നുണ്ട്. അടുത്ത കൊല്ലമാകട്ടെ. ബാക്കിയുള്ളത് അന്ന് തീര്‍ക്കാമല്ലോ.
ഈ ജില്ലയും അതിന്റെ രാഷ്ട്രീയവും ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യ സമരമാര്‍ഗ്ഗങ്ങളെ അധിക്ഷേപിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളത്തിലെ ജനകീയ-കമ്മ്യൂണിസ്റ്റ് സമരപാരമ്പര്യങ്ങളുടെ തിലകക്കുറിയാണ് കണ്ണൂര്‍ നമുക്ക്. വയലാറും ആലപ്പുഴയുംപോലെ. സംശയമില്ല. ആ ജില്ലയില്ലായിരുന്നുവെങ്കില്‍, കേരളത്തിന്റെ കമ്മ്യൂണിസ്റ്റു പാരമ്പര്യം ഏറെ ശുഷ്ക്കവുമായിപ്പോയേനെ. പക്ഷേ ഇന്ന് അവിടെ നടക്കുന്നത് വ്യക്തിപരമായ പകപോക്കലുകളാണ്. സി.പി.എമ്മിനും അതില്‍ ഒരു പ്രധാന പങ്കുണ്ട്. ഏരിയാതലം മുതല്‍ സംസ്ഥാന നേതാക്കള്‍വരെയുള്ളവരുടെ പ്രത്യക്ഷമായ പിന്തുണയോടെയാണ് സാധാരണക്കാരായ അണികള്‍ ചാവേറാവുന്നത്. കുടില്‍വ്യവസായം പോലെ, ആയുധങ്ങള്‍ വീടുകളുടെയും പാര്‍ട്ടികേന്ദ്രങ്ങളുടെയും നിലവറകളിലും പിന്നാമ്പുറങ്ങളിലും കുമിഞ്ഞുകൂടുന്നത്, രാത്രിയെന്നും പട്ടാപ്പകലെന്നുമുള്ള ഭേദചിന്തയില്ലാതെ ഇരകളെ തേടിയിറങ്ങുന്നത്.
ആര്‍.എസ്സ്.എസ്സ് എന്ന സംഘടനക്ക് വിശേഷിച്ചൊരു നിര്‍വ്വചനമൊന്നും ആവശ്യമില്ല. മത-സാമുദായിക സ്പര്‍ദ്ധയുടെ വിനാശകരമായ അസ്ത്രം മാത്രമേ അവരുടെ ആവനാഴിയിലുള്ളു. ഹിന്ദുരാഷ്ട്രം എന്ന വലിയ ഫാസിസ്റ്റു ലക്ഷ്യത്തിലേക്കുള്ള ചെറുതും, പ്രാദേശികവുമായ യുദ്ധമുറകളിലൂടെയാണ് അത് അതിന്റെ ഉപജീവനം സാദ്ധ്യമാക്കുന്നത്. എല്ലാ അപരങ്ങളെയും ഇല്ലാതാക്കാനുള്ള ഒരു യുദ്ധതന്ത്രം. എല്ലാ (സവര്‍ണ്ണ)ഹൈന്ദവേതര സമൂഹങ്ങളോടുമുള്ള വിദ്വേഷത്തെ ബൈഠക്കുകളിലൂടെ ഇളംപ്രായത്തില്‍തന്നെ അത് പരിശീലിപ്പിക്കുന്നു. സമൂഹത്തിന്റെ ജനാധിപത്യ-മതേതര ബോധത്തെ, എങ്ങിനെ സായുധമായി, യുക്തിബോധത്തിന്റെ അകമ്പടിയില്ലാതെ, നേരിടാമെന്നതാണ് ദൈനംദിന സായാഹ്നങ്ങളിലെ അവരുടെ പ്രധാന അജണ്ട. ഗുജറാത്തില്‍ പ്രാവര്‍ത്തികമാക്കിയ വംശഹത്യ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണവര്‍. വിവേകത്തിന്റെയും ജനാധിപത്യബോധത്തിന്റെയും തരിമ്പും അവരില്‍നിന്ന് പ്രതീക്ഷിക്കുകയും അരുത്.
കണ്ണൂരിലെ ജനങ്ങളും വലിയൊരു പരിധിവരെ ഇതിനുത്തരവാദികളാണ്. ചോരക്കു ചോര എന്നൊരു പൊതുനിലപാടാണ് പല കുടുംബങ്ങളിലുമുള്ളത്. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെയും ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ പഴയ ചേകവന്മാരുടെ അതേ ആവേശത്തോടെയാണ് കണക്കുകള്‍ തീര്‍ക്കാന്‍ കാത്തിരിക്കുന്നത്. തങ്ങളിലൊരുത്തനെ കൊന്നവനെ കൊല്ലാതെ വിടുക എന്നത് അഭിമാനക്ഷയമായി കണക്കാക്കുന്നവരാണ് പലരും. ഇത് കേവലം ഒരു അഭ്യൂഹമൊന്നുമല്ല. ആ ഭാഗത്തുനിന്നുള്ളവര്‍ പലപ്പോഴും സ്വകാര്യസംഭാഷണങ്ങളില്‍ സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ്. തദ്ദേശ്ശീയരായ ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ ഒരിക്കലും ഒരു അക്രമ രാഷ്ട്രീയത്തിനും എവിടെയും അധികനാള്‍ വേരുറപ്പിക്കാന്‍ സാധിക്കില്ല. ചുരുങ്ങിയത് കേരളത്തിലെങ്കിലും. ഇരുഭാഗങ്ങളിലെയും കൂറുമാറിയവരെയും തരംപോലെ ലക്ഷ്യമാക്കിക്കൊണ്ടാണ് ആയുധങ്ങളുടെ പ്രയാണം. പൊലിഞ്ഞുപോകുന്നതാകട്ടെ, ഭൂരിഭാഗവും, താഴേത്തട്ടിലുള്ളവരും.
കഥയറിയാതെ ആട്ടം കണ്ടാസ്വദിക്കുന്ന ഗാന്ധിത്തൊപ്പികളുമുണ്ട് ചുറ്റും. അധികാരരാഷ്ട്രീയം തിരിച്ചുപിടിക്കാന്‍ എങ്ങിനെ ഓരോ കൊലയെയും ഉപയുക്തമാക്കാമെന്നുള്ള ഗാഢചിന്തയിലാണവര്‍. ആര്‍.എസ്സ്.എസ്സുകാരെപ്പോലെതന്നെ, പ്രത്യയശാസ്ത്രത്തിന്റെയും, തത്ത്വദീക്ഷയുടെയും, രാഷ്ട്രീയനൈതികതയുടെയും ഭാരമെന്തെന്നറിയാത്ത വിദൂഷകവര്‍ഗ്ഗം.
അരികത്തും, ദൂരെയും, ഒളിവിലും, തെളിവിലുമായി ഇനിയുമുണ്ട് കളിക്കമ്പക്കാരായ സഹനടന്മാര്‍ വേറെയും. ചാകുവോളം ആവോളം വ്യഭിചരിച്ചും, ഇടക്കിടക്ക് പടക്കളത്തിലേക്ക് തങ്ങളുടെ ചെറുവാല്യക്കാരെ ഉന്തിത്തള്ളിയും അങ്കത്തിനു ബാല്യം തേടുന്ന ചില നികൃഷ്ട കുഞ്ഞാലിജന്മങ്ങള്‍. മാണി, വെള്ളാപ്പള്ളി,കുമ്മനം,ആദിയായ അസന്മാര്‍ഗ്ഗി ചട്ടമ്പികള്‍.
എ.കെ.ജി ഭവനു നേരെയുള്ള ആര്‍.എസ്സ്.എസ്സിന്റെ ഇക്കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ ഇപ്പോള്‍ തിരക്കഥയില്‍ അല്‍പ്പം മാറ്റം വന്നിരിക്കുന്നതായി തോന്നുന്നു. പക്ഷേ അരങ്ങ് ദില്ലിയിലാകേണ്ടിയിരുന്നില്ല എന്നുമാത്രം. സംസ്ഥാനത്തുതന്നെ ആകാമായിരുന്നു. ഇനി യുദ്ധം, കേരളത്തിനകത്തെ, ഇരുവിഭാഗങ്ങളിലുമുള്ള നാടുവാഴികള്‍ തമ്മില്‍ നേരിട്ടാകട്ടെ. അവരും വല്ലപ്പോഴും അറിയണ്ടെ, കൊല്ലുന്നതിന്റെയും ചാവുന്നതിന്റെയും, നിരന്തരം വേട്ടയാടപ്പെട്ട് ജീവിക്കുന്നതിന്റെയും ആ ഒരു, ഒരു, സുഖം.
കേരളത്തിന് ഒരു ലയബിലിറ്റിയാവുകയാണ് ഈ ജില്ല. ഈ നിലക്കു പോയാല്‍, അധികം വെച്ചുകൊണ്ടിരിക്കാതെ, വിറ്റുകളയുന്നതാകും ഭേദം, ബുദ്ധി.
Showing posts with label കണ്ണൂര്‍..രാഷ്ട്രീയം. Show all posts
Showing posts with label കണ്ണൂര്‍..രാഷ്ട്രീയം. Show all posts
Tuesday, March 11, 2008
Subscribe to:
Posts (Atom)