Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Monday, August 22, 2011

ഒരു അഭ്യർത്ഥന


സുഹൃത്തുക്കളെ,

പത്മനാഭക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ
‘ദേവപ്രശ്നം‘ എന്ന അപഹാസ്യമായ രീതി ഉപയോഗിച്ച് തിരുവിതാംകൂർ രാജവംശവും, ആധുനിക പത്മനാഭദാസന്മാരും നടത്തിത്തുടങ്ങിയിരിക്കുന്ന നീക്കങ്ങളെ ചെറുക്കാനും പരാജയപ്പെടുത്താനും സാക്ഷര കേരളം മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ കണ്ടെടുത്ത സ്വത്തുക്കൾ ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും രക്ഷാധികാരത്തിൽ ഇനിയും ഉറപ്പിച്ചുനിർത്താനും, സംസ്ഥാനത്തിന്റെയും അതിലെ ജനങ്ങളുടെയും പൊതുവായ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽനിന്ന് അതിനെ തടയുകയുമാണ് ഈ പുതിയ ദേവപ്രശ്നത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണ്.

ഈ സ്വത്തുക്കൾ എങ്ങിനെ രാജവംശത്തിന്റെയും പിന്നീട് ക്ഷേത്രത്തിന്റെയും കൈകളിലെത്തിച്ചേർന്നുവെന്ന് ഇതിനോടകം തന്നെ പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളിൽനിന്ന്, അവരുടെ വിയർപ്പിന്റെ ഫലത്തിൽനിന്ന് രാജകേസരിമാർ കാലാകാലങ്ങളായി തട്ടിയെടുത്ത സ്വത്തുക്കളാണവ. അവ ഒരുകാലത്തും തിരിച്ച് ജനങ്ങളിലേക്കെത്താതിരിക്കാനും രാജവംശത്തിന്റെ കൈയ്യിരിപ്പായി നിലനിർത്താനും വേണ്ടി നടത്തുന്ന പുതിയ തൃപ്പടിദാന  കപടനാടകമാണ് ഈ ദേവപ്രശ്നത്തിലൂടെ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ബി’ നിലവറ തുറന്നാൽ രാജവംശത്തിന്റെ ചൈതന്യം ക്ഷയിച്ചുപോകുമെന്നും, നാടിനുമാത്രമല്ല, ലോകത്തിനുതന്നെ ഇത് വിപത്ക്കരമായേക്കുമെന്നൊക്കെയുള്ള ബൃഹത്തായ കണ്ടുപിടുത്തങ്ങളാണ് ദേവപ്രശ്നത്തിലൂടെ നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു നിലവറ തുറന്നാൽ ക്ഷയിച്ചുപോകുന്ന രാജവംശത്തിന്റെ ചൈതന്യം എന്തുതരം ചൈതന്യമായിരിക്കും?

നാൾക്കുനാൾ ജനാധിപത്യ റിപ്പബ്ലിക്ക് സങ്കൽ‌പ്പങ്ങളിലേക്ക് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിരുന്ന്, തിരിച്ച് രാജഭരണത്തിന്റെ പ്രാകൃകാലഘട്ടത്തിലേക്ക് നീങ്ങാൻ കവടി നിരത്തി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വംശത്തിന്റെ ആ ചൈതന്യത്തെ നമുക്ക് കടപുഴക്കിയെറിഞ്ഞേ തീരൂ.

നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂർ രാജവംശം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹരജിക്കെതിരെ കക്ഷി ചേരാൻ കൾച്ചറൽ ഫോറം എന്ന സംഘടന തീരുമാനിച്ചിരിക്കുന്നു. സാമ്രാജ്യത്ത്വ-ഫ്യൂഡൽ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക സംഘടനയാണ് കൾച്ചറൽ ഫോറം.

നിയമയുദ്ധത്തിലേർപ്പെടുന്നതിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചിലവു വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു ജനകീയ പ്രശ്നം എന്ന നിലയിൽ ഈ വിഷയം ഏറ്റെടുക്കാനും നിയമയുദ്ധത്തിൽ അണിചേരാനും കോടതിചിലവിലേക്ക് നിങ്ങളാലാവും വിധമുള്ള സഹായസഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ, കെ.വി.പത്മനാഭ, ജോയിന്റ് കൺ‌വീനർ, അക്കൌണ്ട് നമ്പർ 10300100145590, ഫെഡറൽ ബാങ്ക്, സ്റ്റാച്ച്യൂ ജംഗ്‌ഷൻ, തിരുവനന്തപുരം-1 എന്ന പേരിൽ അയക്കുവാൻ താത്പര്യം.

അഭിവാദ്യങ്ങളോടെ

വിനോദ് രാമന്തളി,
കൺ‌വീനർ,
കൾച്ചറൽ ഫോറം

Monday, May 23, 2011

വിശുദ്ധരോമം


ആർക്കെങ്കിലും വേണോ ഒരു പിടി തിരുകേശം? എങ്കിലിതാ എടുത്തുകൊള്ളുക.

എന്റെ താടിയിൽനിന്ന് ഒരു തിരുകേശം. സൌജന്യമായിട്ട് തരുന്നതാണിത്..വേണമെങ്കിൽ മതി.

1979 മുതൽ താലോലിച്ചുവളർത്തി തുടങ്ങിയതാണിവയെ. അന്നത്തെ ഒരു കോളേജുകുമാരന്റെ മുഖപത്മത്തെ അലങ്കരിച്ച്, അവന്റെ ഹൃദയത്തുടിപ്പുകളെയും വ്യഥകളെയും കനവുകളെയും താടിയിലേറ്റി, അമ്പതിന്റെ നിറവിലേക്ക് ഇനി രണ്ടുവർഷം ദൂരം മാത്രമുള്ള പഴയൊരു വിശുദ്ധരോമരാജിയുടെ ഏറ്റവും പുതിയ തലമുറയിലെ ഒരു വിശുദ്ധരോമം.

ചെവി ചേർത്തുപിടിക്കൂ..സൂക്ഷിച്ചുനോക്കൂ..കാണാനും കേൾക്കാനും കഴിയുന്നില്ലേ പോയ്‌പ്പോയ ഒരു കാലഘട്ടത്തിന്റെ ശബ്ദം, മൌനം...പരുപരുപ്പ്, മിനുസം...ജട, നര...ഗന്ധം?

തൃക്കാക്കരെ എൻ.ജി.ഒ.ക്വാർട്ടേഴ്സിലിറങ്ങി ഭാരതമാതയുടെ മുന്നിലേക്ക് നീങ്ങുന്ന താഴ്വരയിലെ നടത്തങ്ങളിലെ പൊടിപുരണ്ടതാണവ..എൻ.ജി.ഒ. എന്നത് അത്ര കറപുരണ്ട വാക്കായിരുന്നില്ല അന്ന്. ഭാരതമാതാവ് ഇന്നത്തെപ്പോലെ അഴിഞ്ഞാടാനും തുടങ്ങിയിരുന്നില്ല.

70-കളുടെ അവസാനത്തിന്റെയും 80-കളുടെ ആരംഭത്തിന്റെയും കേരളത്തിലെ കലാലയങ്ങളുടെ സ്വർഗ്ഗീയ സുഗന്ധം ഇപ്പോഴുമുണ്ട് ഈ താടിരോമങ്ങളിൽ. ആ വളമാണ് ഈ തിരുരോമത്തിന്റെ ബലം.  ‘ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര‘യോടെ ചുള്ളിക്കാടിന്റെയും അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകൾ തൊണ്ടപൊട്ടുമാറുറക്കെ ചൊല്ലി വോക്കൽ കോർഡുകൾ തകർന്ന ഒരു കദനകഥ ഇപ്പോഴും ഈ തിരുരോമത്തിന്റെ ഉള്ളുകളിൽ ചെവിയോർത്താൽ നിങ്ങൾക്ക് കേൾക്കാനാകും.

പഴയൊരു ഇംഗ്ലീഷ് ബീയേ ലിറ്ററേച്ചർ ക്ലാസ്സിന്റെ മുറിയിൽ തുടങ്ങി അവിടെത്തന്നെ ഒടുങ്ങിയിട്ടും ഇന്നും ജരാനരകൾ ബാധിക്കാതെ തുടരുന്ന ഒരു പഴയ പ്രണയസുഗന്ധത്തിന്റെ ചൂടുണ്ട് മുപ്പത്തൊന്നു കൊല്ലം പഴക്കമുള്ള ഈ തിരുകേശത്തിന്..സംശയമുണ്ടെങ്കിൽ, ഇതാ, ഒന്നു തൊട്ടുനോക്കൂ..

ജീവിതവൃത്തി തിരഞ്ഞ് കൽക്കത്തയിൽ, ദില്ലിയിൽ, മീററ്റിൽ, സഹറാൻപൂരിൽ, ആഗ്രയിൽ, ലൿനോവിൽ, അലഹബാദിൽ, ഹരിയാനയിൽ, കട്ടക്കിൽ, ഹുബ്ലിയിൽ, ദാവൻ‌ഗരെയിൽ, ചിൿമഗളൂരിൽ, ബാംഗ്ലൂരിൽ മൈസൂരിൽ, ഹസ്സനിൽ, വാറങ്കലിൽ, ഹൈദരാബാദിൽ, മദിരാശിയിൽ, മധുരയിൽ, ബോംബയിൽ, നാഗപൂരിൽ, ഗുജറാത്തിൽ, ജാം‌നഗറിൽ..പിന്നെ, സൌദിയിൽ, അബുദാബിയിൽ, ഫ്യുജറയിൽ..എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ കേശമാണിത്..

ഉറക്കമൊഴിഞ്ഞിരുന്ന് രാത്രികളെ പകലാക്കിയ എന്റെ വായനാദിനങ്ങളുടെ മൂന്നു പതിറ്റാണ്ടുകൾക്ക് നിത്യസാക്ഷിയായിരുന്നതാണ് ഈ തിരുരോമം. ഓരോ നെടുവീർപ്പുകളുടെയും കൂടെ എത്രയോ തവണ ഉഴിയപ്പെട്ട് മിനുസം വന്ന ഒരു ചരിത്രമുണ്ട് അതിന്.

അതിനെയാണ് ഞാൻ നിങ്ങൾക്ക് തരുന്നത്. അതിനെ വേണ്ടെന്നു വെക്കാം നിങ്ങൾക്ക്. പക്ഷേ, അത് വ്യാജമാണെന്നോ, അതിന്റെ ഉറവിടം സംശയാസ്പദമാണെന്നോ പറയാനാണ് ഭാവമെങ്കിൽ, നിങ്ങൾ എന്റെ ശത്രുവാണെന്ന് പറയേണ്ടിവരും എനിക്ക്. എന്റെ പ്രണയമതത്തിന്റെ, എന്റെ രാഷ്ട്രീയവിശ്വാസങ്ങളുടെ, എന്റെ യാത്രകളുടെ, എന്റെ അന്വേഷണങ്ങളുടെ, എന്റെ കാലഘട്ടത്തിന്റെ, ആ കാലഘട്ടത്തിലൂടെ നടന്നുപോയ എന്റെ നാടിന്റെ സത്യത്തെയാണ് നിങ്ങൾ സംശയിക്കുന്നത് എന്ന് ഞാൻ പറയും.

നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട. ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിലെ ജിജ്ഞാസുക്കളായ കുട്ടികളുടെ മുന്നിൽ എന്റെ ഈ ശരീരവും ഈ തിരുകേശവും എന്നെങ്കിലുമൊരിക്കൽ എത്തിച്ചേരും.

അതിനുമുൻപ്, ഒരു തിരുകേശം ഞാൻ മുറിച്ച് മാറ്റിവെക്കും.

പാമുക്കിന്റെ ‘നിഷ്ക്കളങ്കതയുടെ കാഴ്ചബംഗ്ലാ‘വിനെക്കുറിച്ച് കേട്ടിട്ടില്ലേ..അതുപോലൊന്നിൽ ഞാനീ തിരുരോമം കാഴ്ചക്കുവെക്കും. ഒരു കണ്ണാടിക്കൂട്ടിൽ. ‘ഒരു തിരുമേനിയിലെ വിശുദ്ധരോമം‘ എന്ന് അതിനുതാഴെ വടിവൊത്ത അക്ഷരത്തിൽ എഴുതിവെക്കുകയും ചെയ്യും.

Wednesday, July 7, 2010

ഭക്ഷ്യസുരക്ഷയുടെ എ.പി.എല്‍, ബി.പി.എല്‍, ഐ.പി.എല്‍ കളികള്‍

ഈ മനുഷ്യന് മടുക്കുന്നില്ലേ, ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാന്‍?


“........Most dishonest of all is the “there-is-no-money” line. The country spends Rs. 10,000 crore on a new airport. There's Rs. 40,000 crore or more for the Commonwealth Games. There's Rs. 60,000 crore happily lost in the spectrum scam. There's Rs. 500,000 crore in write-offs under just three heads for the super-rich and the corporate sector in the current Union budget. But funds for the hungry are hard to come by. What would it cost to universalise the PDS? Pravin Jha and Nilachal Acharya estimate that if rice/wheat were made available to all Indians at Rs. 3 a kilo, it would add Rs.84,399 crore to the food subsidy in coming budgets. That's about one-sixth of the tax write-offs for the wealthy in this year's budget. (Other estimates place the added expenditure each year at no more than Rs. 45,000 crore).

What will be the costs of not finding the money — in a country which ranks at 66 among 88 in the Global Hunger Index? In a nation whose child malnourishment record is worse than that of sub-Saharan Africa? A country now ranking 134 in the United Nations Human Development Index below Bhutan and Laos?

The same country that has 49 dollar billionaires in the Forbes list. (Many of whom receive government freebies in diverse forms. Some for their IPL involvements). If a government will not even try to ensure that no citizen goes hungry, should it remain in power? Or should it, at the very least, state honestly that the food security of every Indian is neither its aim nor its intent? Why tag ‘food security' to a bill that will legitimise the opposite? How can we call something a ‘right' if everyone does not have it?...

നാലാമത്തെയും ആറാമത്തെയും കമന്റുകള്‍ പ്രത്യേകം ശ്രദ്ധിക്കണേ.. സായിനാഥിനെ മലര്‍ത്തിയടിച്ചിരിക്കുന്നു....ഈ ജനുസ്സുകളെ ഇവിടെ ബൂലോഗത്തും കണ്ടിട്ടില്ലേ? പല പേരില്‍? പല വേഷത്തില്‍? 

Sunday, May 30, 2010

അറിയാന്‍....ശ്രദ്ധിയ്ക്കാന്‍

ഒന്നിനും സമയം തികയുന്നില്ല..ഒന്നും ചെയ്യാനും ആകുന്നില്ല...എന്നാല്‍ വെറുതെ പായാരം പറയാനാണെങ്കില്‍, അതും വയ്യ.

അറിഞ്ഞിരിക്കേണ്ട പലതിനെയും പറ്റി പലരും അവിടെയുമിവിടെയുമിരുന്ന് എഴുതുന്നുണ്ട്..ഓര്‍മ്മിപ്പിക്കുന്നുണ്ട്...

ആശ്വാസം പകരുന്നതും  ഭയപ്പെടുത്തുന്നതുമായ കാര്യങ്ങള്‍, ജാഗ്രത്താവേണ്ടവ...അങ്ങിനെ, ചെറുതും വലുതുമായ പലതും.  അവയില്‍ ചിലതിലേക്ക് വിരല്‍ചൂണ്ടുക മാത്രം ചെയ്യട്ടെ.

സമയം കിട്ടുമ്പോള്‍ അതൊക്കെയൊന്നു നോക്കുക..വിശദമായി എഴുതാന്‍ സാധിക്കുമ്പോള്‍ വീണ്ടും തിരികെ വരാം..

Tuesday, December 8, 2009

പറുദീസാ നഷ്ടം



പുതിയ വെളിപാടുകള്‍. പാപികളാണ്‌ എല്ലാവരും.



സര്‍വ്വത്ര പാപികള്‍. കള്ളന്‍മാരും, കൊലപാതകികളും, ബലാത്സംഗം ചെയ്യുന്നവരും, അഗമ്യഗമനം നടത്തുന്നവരും, സ്വയംഭോഗികളും, സ്വവര്‍ഗ്ഗഭോഗികളും, ഹിന്ദുക്കളും, മുസ്ലിമുകളും, ബുദ്ധമതക്കാരും, ഒബാമ (എന്ന കറുത്തവന്‌) വോട്ടുചെയ്തവരും, ഡെമോക്രാറ്റുകളും, ലിബറലുകളും, മദ്യപാനികളും, നുണയന്‍മാരും, അശ്ലീല നൃത്തം ചെയ്യുന്നവരും, ഫെമിനിസ്റ്റുകളും, പരിണാമവാദികളും, ദൈവനിഷേധികളും, എല്ലാം, എല്ലാം പാപികള്‍.



ആ പാപികള്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ പുതിയ മോക്ഷമാര്‍ഗ്ഗവുമായി വന്നെത്തുന്ന ആധുനിക നഗരകോമാളികള്‍.



അവനെ കൂവിയാര്‍ത്തും, അവന്റെ മുന്‍പില്‍ വെച്ചുതന്നെ സ്വവര്‍ഗ്ഗ സഹജീവിയെ ആശ്ളേഷിച്ചു ചുംബിച്ച്‌ സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, പുണ്യപാപസങ്കലിതമായ മനുഷ്യജന്‍മത്തിന്റെയും സ്വര്‍ഗ്ഗാവസ്ഥയെ ഉല്‍ഘോഷിച്ച്‌ ഇതാ കുറേ ചെറുപ്പക്കാര്‍.. ആണും പെണ്ണും ഇടകലര്‍ന്ന്.



നാളെ ഇവരും പാപികളെ ഇരപിടിക്കാന്‍ ഇറങ്ങിയേക്കാം. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും, വംശ-വര്‍ണ്ണ-ലിംഗഭേദങ്ങളുടെയും, കപടസദാചാരത്തിന്റെയും പുതിയ വെളിപാടുകളുമായി തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നുവരാം.



എങ്കിലും അപ്പോഴും ഉണ്ടാകും തെരുവുകളില്‍ വീണ്ടും ചെറുപ്പങ്ങള്‍. “നിങ്ങളുടെ സ്വര്‍ഗ്ഗങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ഈ നരകമാണ്’‘ എന്ന് എവിടെയും വിളിച്ചുപറയാന്‍ മടിക്കാത്ത, കളിചിരിമാറാത്തവയെങ്കിലും ക്ഷുഭിതമായ, ഒരിക്കലും മരിക്കാത്ത, വീറുറ്റ യൌവ്വനങ്ങള്‍.



അവര്‍ക്ക്‌ അഭിവാദ്യങ്ങള്‍ നേരാം.


കടപ്പാട്: വാര്‍ത്തയും ചിത്രവും ഹഫിംഗ്‌ടണ്‍ പോസ്റ്റില്‍ ‍നിന്ന്

Thursday, October 29, 2009

പ്രാര്‍ത്ഥന

ഈ കുറിപ്പ്‌ എഴുതുമ്പോള്‍ സത്യമായിട്ടും എന്റെ ഉള്ളില്‍ നിറയെ ഭയമാണ്‌. കുറച്ചുകാലമായി ഈ രോഗം തുടങ്ങിയിട്ട്‌. മഴയോട്‌ പെയ്യരുതെന്നും ഭൂമിയോട്‌ അനങ്ങരുതേയെന്നും പ്രാര്‍ത്ഥിക്കുന്ന ഒരു അപൂര്‍വ്വ രോഗം. അവയോട്‌ അതൊക്കെ പറയാന്‍ ഞാനാരാണ്‌? അങ്ങിനെ പ്രാര്‍ത്ഥിച്ചതുകൊണ്ട്‌ മഴ പെയ്യാതിരിക്കുകയും ഭൂമി സ്പന്ദിക്കാതിരിക്കുകയും ചെയ്യുമോ? എന്നാലും ഞാന്‍ ഈയിടെയായി അങ്ങിനെയൊക്കെ ഭ്രാന്തമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്‌.

ഏതുനിമിഷവും തകര്‍ന്നേക്കാവുന്ന പഴക്കം ചെന്ന ഒരു വലിയ അണക്കെട്ടിന്റെ മടിത്തട്ടില്‍ യാതൊരു 'നിത്യാഭയങ്ങളു'മില്ലാതെ എന്റെ നാടും നാട്ടുകാരും സുഖസുഷുപ്തിയില്‍ കഴിയുമ്പോള്‍ എങ്ങിനെയാണ്‌ എനിക്ക്‌ പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയുക? എങ്ങിനെയാണ്‌ എന്റെ ഈ രോഗം മാറുക? എന്തുകൊണ്ടാണ്‌ എന്റെയും എന്നെപ്പോലുള്ള നിരവധിയാളുകളുടെയും ഈ ഭയം എന്റെ നാടിനെയൊന്നാകെ ഇളക്കിമറിക്കാത്തത്‌? ഏതു ദുരന്തത്തിനുവേണ്ടിയാണ്‌ അവരുടെ ഈ നശിച്ച തപസ്സിരുപ്പ്‌?

ഇന്നും, ആ ഭീഷണമായ അണക്കെട്ടിന്റെ വാര്‍ത്തയും ചിത്രങ്ങളും നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. പരസ്പരം പോരടിക്കുന്ന രണ്ട്‌ അയല്‍സമൂഹങ്ങള്‍. അവയ്ക്കുമേല്‍ കുത്തിയിരുന്ന്‌ ദുരന്തത്തിന്റെ സമയസൂചികളെ തള്ളിനീക്കുന്ന കോടതികളും സാങ്കേതിക വിചക്ഷണരും. അണക്കെട്ടിന്റെ ഉയരത്തെക്കുറിച്ചും ഇനിയും പിറക്കാത്ത സമിതിയുടെ വിഷയപരിധികളെക്കുറിച്ചും ചര്‍ച്ച ചെയ്തും കലഹിച്ചും പോരടിക്കുന്ന ജനപ്രതിനിധികള്‍. 999 വര്‍ഷം എന്ന അസംബന്ധ പഞ്ചാംഗം നമുക്കുവേണ്ടി കാലേക്കൂട്ടി നിശ്ചയിച്ചുറപ്പിച്ച പഴയ വെള്ളക്കാരന്‍ യജമാനന്റെ കുരുട്ടിബുദ്ധിയെ അറുപത്തിരണ്ടുകൊല്ലത്തിനിപ്പുറവും ചോദ്യം ചെയ്യാനോ, പൊട്ടിച്ചുകളയാനോ മിനക്കെടാത്ത അധസ്ഥിത മലയാളി സമൂഹത്തിനെ ഏതു പ്രാര്‍ത്ഥനയ്ക്കാണ്‌ ഇനി രക്ഷപ്പെടുത്താന്‍ കഴിയുക? പാവപ്പെട്ട തമിഴ്‌ കര്‍ഷകന്റെയും ദ്രാവിഡരാഷ്ട്രീയത്തിന്റെയും പേരുപറഞ്ഞ്‌, മക്കള്‍തിലകങ്ങളും പട്ടാളിമക്കളും പുരട്ച്ചിതലൈവികളും, കലൈഞ്ജര്കലാനിധി‍മാരും ഒന്നിച്ച്‌ മത്സരിച്ച് കാവടിയാടുമ്പോള്‍ എവിടെപ്പോയി ഒളിച്ചിരിക്കുന്നു നമ്മുടെ വീരശൂരനായകന്‍മാര്‍?

ഒരു നേരിയ വിള്ളലിലൂടെ, ഭൂമിയുടെ ഒരു ചെറിയ ഇളക്കത്തിലൂടെ, ഒരു കുമ്പിള്‍ അധിക മഴവെള്ളത്തിലൂടെ ഒരു വലിയ പ്രദേശം മുഴുവന്‍, അതിലെ സര്‍വ്വ ജീവജാലങ്ങളുമായി കുത്തിയൊലിച്ചുപോകാനുള്ള ഭീകരമായ സാധ്യതകളെ സൌകര്യപൂര്‍വ്വം മറന്ന്‌, ഇല്ലാത്ത ലവ്ജിഹാദിന്റെയും, പ്രഭാതസവാരിക്കാരുടെ ഇല്ലാത്ത ദളിതഭയത്തിന്റെയും, ഗുണ്ടകളുടെ രാഷ്ട്രീയത്തിന്റെയും, ആട്ടിടയന്‍മാരുടെ വിമോചനസമരസ്വപ്നത്തിന്റെയും ബലൂണുകള്‍ വീര്‍പ്പിച്ചു നടക്കുന്ന മലയാളത്തിന്റെ മന്ദബുദ്ധിയെ ഏതു പ്രാര്‍ത്ഥനക്കാണ്‌ ഇനി രക്ഷിക്കാനാവുക?

മണ്ണിലും മലയിലും മഴ പെയ്യുന്നത്‌ കണ്‍കുളിര്‍ക്കെ കണ്ടിട്ട്‌ നാളേറെയായി. നാട്ടില്‍ നിന്നു തിരിച്ചെത്തുന്നവരുടെ മഴാനുഭവങ്ങള്‍ അസൂയയോടെ കേള്‍ക്കാന്‍ തുടങ്ങിയിട്ടും രണ്ടുവര്‍ഷം തികയുന്നു. ഇടവപ്പാതിയെന്നും തുലാവര്‍ഷമെന്നും കേള്‍ക്കുമ്പോള്‍ ഉള്ളുതണുപ്പിച്ചിരുന്ന ഗൃഹാതുരത്വം ഇന്നെന്നെ മെല്ലെമെല്ലെ വിട്ടുപോവുകയാണ്.


ഓരോ മഴയെയും ഞാന്‍ ഇന്ന് പേടിക്കുന്നു. ഇവിടെ അകലെയിരുന്നാണെങ്കിലും, ആ മലനാട്ടിലെ മണ്ണിനടിയില്‍നിന്ന് എന്തെങ്കിലുമൊരു നനുത്ത മുരള്‍ച്ച പുറപ്പെടുന്നുണ്ടോ എന്ന് എപ്പൊഴും കാതോര്‍ത്തിരിക്കുകയാണ് എന്റെ ഉള്‍ഭയം.

Tuesday, June 30, 2009

നിങ്ങള്‍ ഏതു ചേരിയില്‍?

സ്ളംഡോഗ്‌ മില്ല്യണര്‍ നമ്മള്‍ ആടിത്തിമര്‍ത്തു. ഓസ്കാറിന്റെ പെരുമഴയില്‍ കുളിച്ച്‌, പരസ്പരം മാന്തിക്കൊടുത്ത്‌ നമ്മളതിനെ ഒരു ദേശീയ ആഘോഷമാക്കി മാറ്റി. ധാരാവിയിലും, ഹൌറയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും, അങ്ങിനെയങ്ങിനെ തിളങ്ങുന്ന ഇന്ത്യയുടെ ഗുഹ്യഭാഗങ്ങളില്‍ 61 ദശലക്ഷം തെരുവുപട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ട്‌, ഏറ്റവും പുതിയ കണക്കുപ്രകാരം. ഓര്‍ക്കുക. 61 ദശലക്ഷം. ബ്രിട്ടനിലെ ജനസംഖ്യക്കു തുല്യമായ എണ്ണം.

400 ദശലക്ഷം ഡോളറിന്റെ ആഗോള ബോക്സോഫീസ്‌ വിജയം നേടിയ ചിത്രത്തിലെ ബാലതാരങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 19 വരെ ചേരിയില്‍ത്തന്നെയായിരുന്നു ജീവിച്ചുപോന്നതും. ജൂണ്‍ 19-ന്‌ ചേരിയിലുണ്ടായ അഗ്നിബാധയില്‍നിന്ന്‌ അവര്‍ കഷ്ടിച്ചാണ്‌ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടത്‌. സ്ളംഡോഗിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ സ്ഥാപിച്ച ജയ്‌ ഹോ ട്രസ്റ്റും മുംബൈ ഭവനവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ അവര്‍ക്ക്‌ വീട്‌ വാഗ്ദാനം ചെയ്തിട്ടുമുണ്ട്‌. കണ്ടറിയണം. മുംബൈ മഹാനഗരത്തിലെ ജനസംഖ്യയിലെ 49% ശതമാനം ആളുകള്‍ താമസിക്കുന്ന ചേരിയില്‍നിന്നോ, അഹമ്മദാബാദിലെ എഴുന്നൂറോളം ചേരികളിലായി ജീവിക്കുന്ന നഗരത്തിലെ 41% ആളുകളില്‍ നിന്നോ, രണ്ടുപേരെങ്കില്‍ രണ്ടുപേരെങ്കിലും രക്ഷപ്പെട്ടുവല്ലോ എന്ന്‌ ആശ്വസിക്കാന്‍ തുടങ്ങിയതാണ്‌.

ഇല്ല. ആശ്വസിക്കാന്‍ വരട്ടെ. അശ്രീകരം പിടിച്ച വാര്‍ത്തകള്‍ അവസാനിക്കുന്നേയില്ല. പുതിയ സ്ളംഡോഗുകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്‌ നമ്മള്‍. സ്വന്തമെന്നു പറയാന്‍ ചേരി പോലുമില്ലാത്ത പുതിയ സ്ളംഡോഗുകള്‍ക്ക്‌ ആകാശം മാത്രമാണ്‌ മേല്‍ക്കൂര. തെരുവുതന്നെയാണ്‌ വീട്‌. നിത്യജീവിതം തന്നെയാണ്‌ വലിയ സമരം. അവിടെ പുതിയ ജമാല്‍ മാലിക്കുകളും, സലിമുകളും, ലതികമാരും വളരും. മാമന്‍മാരും, ജാവേദുമാരും, പ്രേമകുമാരന്‍മാരും അഴിഞ്ഞാടും


ഇനി ഇതാ കോമണ്‍വെല്‍ത്ത്‌ കളികള്‍ അരങ്ങേറാന്‍ പോകുന്നു. പഴയതും പുതിയതുമായ യജമാനന്‍മാരുടെയും, അവരുടെ പഴയതും പുതിയതുമായ ആശ്രിതന്മാരുടെയും കൂട്ടുകളി. രാജപാതകളും രമ്യഹര്‍മ്മങ്ങളും നക്ഷത്രനിലവാരത്തിലുള്ള ക്രീഡാകേന്ദ്രങ്ങളും സമുച്ചയങ്ങളും വേണം. അതിനൊക്കെ പണം വേണം. കുറച്ചൊന്നും പോരാ. 8000 കോടിയാണ്‌ ഒരു ഏകദേശ കണക്ക്‌. അതിനേക്കാള്‍ പ്രധാനമാണ്‌ സ്ഥല ലഭ്യത ഉറപ്പുവരുത്തല്‍. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. യമുനാ തീരത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത്‌ ഇന്ദ്രപ്രസ്ഥം മോടിപിടിപ്പിക്കുന്ന തിരക്കിലാണ്‌ അധികൃതര്‍. സ്ഥലജലവിഭ്രമത്തിന്റെ പുതിയ കണ്ണാടിമാളികകള്‍ ഒരുങ്ങുകയാണ്‌.

ചേരിനിവാസികളുടെ പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടി തുടങ്ങിയ സംരംഭമായിരുന്നു കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ളം ജഗത്ത്‌ എന്ന മാസിക. പരസ്യവിപണിയുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ, കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക കഴിഞ്ഞ ജനുവരി മുതല്‍ അടച്ചുപൂട്ടലിനെ നേരിട്ടുകൊണ്ടിരിക്കുന്നു. 2008 ഡിസംബറിലും 2009 ജനുവരിയിലും അത്‌ വെളിച്ചം കണ്ടില്ല. ഇപ്പോള്‍ അതിന്റെ അവസ്ഥയെന്താണെന്ന്‌ നിശ്ചയം പോരാ.

പ്രതിദിനം ശരാശരി ഇരുപതു രൂപയിലും കുറവ്‌ സമ്പാദ്യം മാത്രമുള്ള 83 കോടി വരുന്ന ജനതയുടെ അമരത്തിരിക്കുന്നത്‌, 500 കോടി രൂപ മൊത്തം സ്വകാര്യ ആസ്തിയുള്ള ഒരു കാബിനറ്റാണ്‌. ഏറ്റവും മുകളറ്റത്തെ അഞ്ചേ അഞ്ചു മന്ത്രിപുംഗവന്‍മാരുടെ മാത്രം ആസ്തിയാണ്‌ ഈ പറഞ്ഞ അഞ്ഞൂറില്‍ ഇരുന്നൂറു കോടിയും. ഈ എണ്ണം തെറ്റുന്ന വലിയ കണക്കുകള്‍ക്കിടയിലാണ് ചേരിയെക്കുറിച്ച്‌ വിലപിക്കുന്നത്‌.

കടന്നു പോകാന്‍ പറ. ഇന്ത്യക്കാരോടും പട്ടികളോടും.
ചിത്രങ്ങളുടെ കടപ്പാട്: ആദിലിനും, റോയിറ്റേഴ്സിനും

Tuesday, June 23, 2009

വീണ്ടും അനാശാസ്യം

മുതിര്‍ന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് മിനിമം പൌരാവകാശമെങ്കിലുമുള്ള ഒട്ടുമിക്ക നാട്ടിലും പതിവുള്ളതാണ്. പഠനത്തിനോ, വിനോദയാത്രക്കോ, മറ്റെന്തെങ്കിലും അത്യാവശ്യ സന്ദര്‍ശനത്തിനോ ആവാം അത്തരം യാത്രകള്‍. പക്ഷേ, ഇനി അത് നിര്‍ത്താന്‍ സമയമായി.

അസമയങ്ങളില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്യുന്നത് കണ്ണില്‍ പെട്ടാല്‍-മലമ്പ്രദേശങ്ങളിലോ, ചുരങ്ങളിലോ, വിജനപ്രദേശങ്ങളിലോ ആണെങ്കില്‍ പറയുകയും വേണ്ട- തീര്‍ച്ചയാക്കണം, അത് അവിഹിതത്തിനുള്ള പുറപ്പാടാണെന്ന്. മാതാപിതാക്കളുടെയോ, അദ്ധ്യാപകരുടെയോ അറിവോടെയും സമ്മതത്തോടെയുമാണോ ഇവരുടെ യാത്ര എന്നതൊന്നും പ്രശ്നമല്ല.


ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സംഭവത്തില്‍, സംഘത്തിലെ പെണ്‍‌കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായി പറയുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരാതികളുമില്ല. പക്ഷേ, സകലകലാവല്ലഭന്മാരായ ചില സൂപ്പര്‍ കോപ്പുകള്‍ക്ക് ഇതൊന്നും ബോദ്ധ്യമാകില്ല.


ഇനി, ആരാണ് ഇത്ര സദാചാര ഒബ്‌സ്സഷനുള്ള സൂപ്പര്‍ കോപ്പന്‍?


വിദേശത്തുനിന്നും തന്റെ സ്റ്റുഡിയോയിലേക്ക് അത്യന്താധുനിക റിക്കാര്‍ഡിംഗ് ഉപകരണങ്ങളും മറ്റും കടത്തിയ വീരന്‍. അതിനു മാപ്പുസാക്ഷിയാകാന്‍ വീട്ടിലെ ഭൃത്യനെ നിയോഗിച്ച കര്‍മ്മകുശലന്‍. ആരോപണവിധേയമായ നിരവധി കേസ്സുകളിലെ ജനപ്രിയ നായകന്‍.


ഇതുവരെ നടത്തിയതും ഇപ്പോഴും നടത്തുന്നതുമായ എല്ലാ കൂട്ടിക്കൊടുപ്പുകള്‍ക്കും കേസ്സു തേയ്‌ച്ചുമായ്ക്കലുകള്‍ക്കും പ്രായശ്ചിത്തമായിട്ടാണോ സംസ്ഥാന പോലീസും ഇത്തരം ഏമാന്മാരും ഇപ്പോള്‍ ഈ സദാചാരവേഷം കെട്ടിയാടുന്നത്? ഇത്തരം സംസ്ഥാന ശ്രീ‌രാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?

Tuesday, June 9, 2009

ഒന്നങ്ങനെ, ഒന്നിങ്ങനെ

ഏതു സ്കൂളിലാണ്‌ പഠിക്കുന്നത്‌?

ഏതു സിലബസ്സ്‌?

കേരളയോ, സീബീയെസ്സിയോ?

എത്ര ജോടി യൂണിഫോമുകളുണ്ട്‌ വീട്ടില്‍?

ഒഴിവുസമയത്ത്‌ എന്താണ്‌ ചെയ്യാറ്‌?

മിക്കിമൌസ്‌ കാണുമോ?

അതോ ടോം ആന്റ് ജെറിയോ?

കോമിക്കുകളാണോ അമര്‍ചിത്രകഥകളാണോ കൂടുതല്‍ ഇഷ്ടം?

പ്ളേ സ്റ്റേഷനോ ഗെയിം ബോയോ

ഏതാണ്‌ അച്ഛന്‍ വാങ്ങിത്തന്നത്‌?

ടാട്ടൂസ്‌ ഇഷ്ടാണോ?

ലേയ്സിന്റെ ചിപ്സ്‌ ഇഷ്ടാണോ?

ഐസ്ക്രീമോ?

കിറ്റ്‌കാറ്റോ കാഡ്‌ബറീസോ

ഏതാണ്‌ കൂടുതലിഷ്ടം

വീഗാലാന്റ് കണ്ടിട്ടുണ്ടോ?

സ്കൂളില്‍നിന്ന്‌ എക്സ്‌കര്‍ഷന്‍ പോകാറുണ്ടോ?

സ്കൂളില്‍ ചാച്ചാ നെഹ്രുവിന്റെ വേഷം കെട്ടിയിട്ടുണ്ടോ?

പരീക്ഷയില്‍ എത്ര സ്റ്റാര്‍ കിട്ടിയിട്ടുണ്ട്‌?

ബര്‍ത്ത്‌ഡേക്ക് വീട്ടില്‍ കേക്കു മുറിക്കാറുണ്ടോ?

നീയെന്താ ഒന്നു മിണ്ടാത്തത്?





















കടപ്പാട്: വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയ ജി.എം.ബി.ആകാശ് എന്ന പ്രശസ്തനായ യുവ ബംഗ്ലാദേശി ഫോട്ടൊഗ്രാഫര്‍ക്കും, അയച്ചുതന്ന ഹരി എന്ന പ്രിയ സുഹൃത്തിനും. ടി.വി.കൊച്ചുബാവയുടെ കഥാശീര്‍ഷകത്തിനും.

ഈ ബ്ലോഗ്ഗ് പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുശേഷമാണ്, ആകാശിന്റെ ഫോട്ടോപ്രപഞ്ചത്തിനെക്കുറിച്ച് ശ്രീനി ശ്രീധരന്‍ എന്ന മറ്റൊരു പ്രതിഭാധനനായ ഫോട്ടൊബ്ലോഗ്ഗര്‍ എന്നെ സൌമ്യമായി അറിയിച്ചത്. കടപ്പാടുകള്‍ പിന്നെയും അനന്തമായി നീളുകയാണ്.