Monday, August 13, 2007

ചുരുക്കം നല്ല മാതൃകകള്‍ - ധാരാളം അസംബന്ധങ്ങള്‍.

ഭാഗം 1 - അസംബന്ധത്തിന് ഒരു ലഘു മുഖവുര
അധ്യാ‍യം -1

നുവപാദ - (ഒറീസ്സ)- മംഗള്‍ സുനാനി ആവേശം കൊണ്ടു. അയാളുടെ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അയാള്‍ക്ക്‌ ഒരു അത്ഭുത പശുവിനെ കൊടുക്കുന്നു. പൂനയില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ജേഴ്സി ബീജം കൊണ്ട്‌ അതിനെ അവര്‍ അതിനെ ഗര്‍ഭവതിയാക്കും. അങ്ങിനെ, കാലക്രമത്തില്‍, ധാരാളം കാളകളുടെയും, ധാരാളം പാല്‍ തരുന്ന പശുക്കളുടെയും ഉടമയാകും അയാള്‍.

ഉള്‍വാ ഗ്രാമത്തിലെ ഒരു ആദിവാസിയായ അയാള്‍, കുറച്ചു നാള്‍ക്കു ശേഷം സര്‍ക്കാരിനോട്‌ കൂടുതല്‍ കടപ്പെട്ടു. സര്‍ക്കാര്‍ അയാള്‍ക്ക്‌, ഒരു ഏക്കര്‍ നിലം സൗജന്യമായി കൊടുക്കാന്‍ പോവുന്നു. അവിടെ അയാള്‍ തന്റെ പൈക്കള്‍ക്കു വേണ്ട ബാബുല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ആ ഗ്രാമത്തില്‍, മുപ്പത്തഞ്ചു പേര്‍ ഇനിയുമുണ്ട്‌, ഈ സൗജന്യം കിട്ടുന്നവര്‍. കോമ്ന ബ്ലോക്കില്‍ മറ്റൊരു ആയിരവും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി, സര്‍ക്കാര്‍ അവരെ ഒരു വന്‍കിട കാലിവളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സൗജന്യമായി കിട്ടുന്ന ആ നിലത്തില്‍ ബാബുല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സര്‍ക്കാര്‍ അവര്‍ക്ക്‌ മിനിമം കൂലി കൊടുക്കും എന്നു കൂടി കേട്ടപ്പോള്‍ അവര്‍ ആവേശോന്മത്തരായി. 1978-ല്‍ ആരംഭിച്ച "സമന്‍വിത' എന്നൊരു പദ്ധതിയായിരുന്നു അത്‌. 80-ന്റെ ആദ്യകാലങ്ങളില്‍ അത്‌ ഊര്‍ജ്ജിതമായി അരങ്ങേറുന്നുണ്ടായിരുന്നു. "എല്ലാവരും ആവേശത്തോടെ ഗോദയിലിറങ്ങി", പശ്ചിമ ഒറീസ്സ കൃഷിജീവി സംഘത്തിലെ, ജഗദീഷ്‌ പ്രധാന്‍ പറയുന്നു.

"അഞ്ച്‌ ഏജന്‍സികള്‍ ഇതില്‍ പങ്കെടുത്തു". ജഗദീഷ്‌ പറഞ്ഞു.പ്രമുഖ വ്യവസായികളായ മഫത്‌ലാല്‍ ഗ്രൂപ്പിന്റെ, ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ്‌ ഫൗണ്ടേഷനും, മഫത്‌ലാലിന്റെതന്നെ മറ്റൊരു സംഘടനയായ സത്ഗുരു സേവാ ട്രസ്റ്റും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതീയ സ്റ്റേറ്റ്‌ ബാങ്കും ഇതില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. മൃഗസംരക്ഷണവകുപ്പും, റവന്യൂ വകുപ്പും കൂടി പങ്കാളിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഇന്ന്, കാളഹന്തിയിലെ* ഒരു പ്രത്യേക ജില്ലയായ നുവപാദയാണ്‌ ഇതിനു വേദിയാവാന്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.

ഈ പദ്ധതിയെ പ്രോത്സാഹിപ്പിച്ച മറ്റുള്ളവരെപ്പോലെത്തന്നെ, അധികാരികളും, തങ്ങളുടെ ഉദ്ദേശ്യത്തില്‍ ഉറച്ചു നിന്നു. കന്നുകാലികളുടെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു അവര്‍. ഒരു തരത്തിലുമുള്ള അശുദ്ധിയും അനുവദിക്കാന്‍ ആവുമായിരുന്നില്ല. ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന കന്നുകാലിക്കള്‍ക്ക്‌, ജേഴ്സി ബീജം തന്നെയാണു കിട്ടുന്നതെന്നു എങ്ങിനെയാണ്‌ അപ്പോള്‍ ഉറപ്പു വരുത്തുക?

ഈയൊരു ധര്‍മ്മസങ്കടം അവരെ അലട്ടി. ഈ പൈക്കള്‍ തദ്ദേശീയ വിത്തുകാളകളുമായി ബന്ധപ്പെട്ടാന്‍ ഇടവന്നാലോ? അത്‌ തടയണം. വംശമഹിമ നിലനിര്‍ത്താന്‍ അതേ വഴിയുള്ളു. കോമ്നയിലെ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ ബിശ്വംബര്‍ ജോഷി നല്‍കിയ വിവരമനുസരിച്ച്‌, നാടന്‍ മൂരികളെ മുഴുവന്‍ അവര്‍ വന്ധ്യംകരിച്ചു. "കോമ്നയിലേയും, ഖറിയാര്‍, ഖറിയാര്‍ റോഡ്‌, എന്നിവിടങ്ങളിലേയും എല്ല നാടന്‍ മൂരികളെയും അവര്‍ വന്ധ്യംകരിച്ചു. അതിനു ശേഷം പൈക്കളില്‍ അവര്‍ കൃത്രിമമായി ജേഴ്സി ബീജ സങ്കലനം നടത്തി."

രണ്ടു വര്‍ഷവും, രണ്ടു കോടിയും ചിലവിട്ടതിനുശേഷം, ആ ഭൂഭാഗത്ത്‌ ഉണ്ടായത്‌ വെറും, എട്ട്‌ സങ്കരയിനം പൈക്കുട്ടികളായിരുന്നു, പ്രധാന്‍ പറയുന്നു. ഒരു ലിറ്റര്‍ പാലുപോലും അധികം ഉല്‍പാദിപ്പിച്ചതുമില്ല. അവിടങ്ങളില്‍ നട്ടുപിടിപ്പിച്ചിരുന്ന ആയിരക്കണക്കിന്‌ സുബാബുല്‍ മരങ്ങള്‍ മുഴുവനും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

ഒരു ദശാബ്ദത്തിനു ശേഷം, ഗുണഫലങ്ങള്‍ കൂടുതല്‍ വെളിവായിത്തുടങ്ങി. കോമ്നയിലെ ഗ്രാമങ്ങളിലൊന്നും ഒരു നാടന്‍ മൂരിയും അവശേഷിച്ചില്ല. വന്ധ്യംകരണം, നാടന്‍ 'ഖരിയാര്‍' മൂരികളെ മുഴുവന്‍ ഒന്നൊഴിയാതെ വംശനാശം വരുത്തിയിരുന്നു, ചുരുങ്ങിയത്‌, ഈ പ്രദേശങ്ങളിലെങ്കിലും.

ഈ ഗ്രാമത്തില്‍ ഒരു കാള പോലും ഇന്നില്ല. മറ്റൊരു ഗുണഭോക്താവായ, ഉള്‍വയിലെ ഫുഡ്‌കു ടാന്‍ഡി പറഞ്ഞു. "എട്ട്‌ പൈക്കിടാങ്ങളെ കിട്ടി. തീരെ ചെറിയവയ. ചിലത്‌ ചത്തു. മറ്റു ചിലവയെ വില്‍ക്കേണ്ടി വന്നു. പാലും തീരെ കിട്ടിയിരുന്നില്ല".

"സമന്‍വിത"യുടെ മറ്റൊരു ഗുണഭോക്താവായ ശ്യാമള്‍ കുല്‍ദീപ്‌: "ഞാനും ഭാര്യയും കൂടി ആറ്‌ പൈക്കുട്ടികളെ എങ്ങിനെയോ വളര്‍ത്തിയെടുത്തു. അതില്‍ നാലെണ്ണവും ഒരേ ദിവസം ചത്തു. ബാക്കിയുള്ളവയും പോയി."

"ഞങ്ങളവരോട്‌ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറയുകയാണ്‌, അവര്‍ പൈക്കള്‍ക്കു കൂടുതല്‍ ഇഞ്ചക്‌ഷന്‍ നല്‍കാം, എന്നെങ്കിലുമൊരിക്കല്‍ പൈക്കുട്ടികള്‍ ഉണ്ടാകുമെന്ന്", ചമറു നിയാല്‍ പറഞ്ഞു. പദ്ധതി വാഗ്ദാനം ചെയ്ത തൊഴിലവസരമായിരുന്നു ഗ്രാമീണരെ ഇതിലേക്കു നയിച്ചത്‌. "ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന ഏതു ജോലി തരുന്ന ഒരാളും ഞങ്ങള്‍ക്ക്‌ ദൈവമാണ്‌", ഫുഡ്‌കു ടാന്‍ഡി പറയുന്നു.

അയാള്‍ ഓര്‍മ്മിക്കുന്നു "ഭുവനേശ്വറില്‍ നിന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ വന്നു. ഞങ്ങള്‍ക്കു നല്‍കിയ ഭൂമിയില്‍ സുബാബുല്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയാല്‍, തൊഴിലും, ഗോതമ്പും, അരിയും തരാമെന്നു അയാള്‍ പറഞ്ഞു. ആദ്യമാദ്യം ധാരാളം സുബാബുല്‍ മരങ്ങള്‍ ഉണ്ടായി. അപ്പോള്‍ അവര്‍ പറഞ്ഞു, കാലിത്തീറ്റ ഉണ്ടാക്കാന്‍ അതൊക്കെ വെട്ടണമെന്ന്. ഞങ്ങള്‍ അനുസരിച്ചു. പക്ഷെ പിന്നെ ആ മരങ്ങള്‍ വളര്‍ന്നതേയില്ല. (ഈ മരങ്ങള്‍ അന്നാട്ടിലെ മണ്ണിനു തീരെ അനുയോജ്യമല്ലെന്ന്, പ്രധാനെപ്പോലുള്ള വിദഗ്ദ്ധര്‍ പറയുന്നു).

തൊഴിലില്ലതായിത്തീര്‍ന്നതാണ്‌ ഗ്രാമീണരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്‌. "ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു.", മംഗള്‍ സുനാനി പറയുന്നു. "ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ വന്ന്, സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. അങ്ങിനെ, 38 ഏക്കര്‍ ഇപ്പോള്‍ തരിശായികിടക്കുന്നു.". മറ്റു ഗ്രാമങ്ങളിലെ,ഗുണഭോക്താക്കളുടേയും ഗതി വ്യത്യസ്തമായിരുന്നില്ല.

വിനാശത്തിന്റെ വ്യാപ്തി വളരെ വലുതായിരുന്നു. കാളഹന്തി ഭാഗങ്ങളില്‍, പരമ്പരാഗതമായി ആളുകള്‍ ധാരാളം കന്നുകാലികളെ കൈവശം വെക്കാറുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം കന്നുകാലികളുള്ള ഒരു പ്രദേശമാണ്‌ കാളഹന്തി. പഞ്ഞമാസങ്ങളില്‍, കൃഷിയില്‍ നിന്നുള്ള വരുമാനം കുറയുമ്പോള്‍, ഈ കന്നുകാലികളെ വിറ്റാണ്‌ ഗ്രാമീണര്‍ ജീവിതം നിലനിര്‍ത്താറുണ്ടായിരുന്നത്‌. അവര്‍ക്കുണ്ടായിരുന്നു ഏക പരിരക്ഷയായിരുന്നു അത്‌. ഇവയുടെ വംശനാശം അവരുടെ സമ്പദ്ഘടനയെത്തന്നെ തരിപ്പണമാക്കി.

കൂട്ട വന്ധ്യംകരണം, ഖരിയാര്‍ കാളകളെ തകര്‍ത്തുകളഞ്ഞു. 1980-ല്‍, പദ്ധതി പൂര്‍ണ്ണമായും പ്രയോഗത്തില്‍ വരുന്നതിനു മുന്‍പ്‌, കാളഹന്തിയിലെ ഔദ്യോഗിക ജില്ലാ ഗസറ്റ്‌, ഇത്തരം കാളകളുടെ ഗുണമേന്മയെക്കുറിച്ചു പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. "നല്ല രീതിയില്‍ നോക്കി നടത്തിയാല്‍ ഈ ജനുസ്സിലെ പശുക്കള്‍ ദിവസത്തില്‍, നാലും അഞ്ചും ലിറ്റര്‍ പാലു തരുമെന്നും, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) ഈ കന്നുകാലി ഇനത്തെ, ഗവേഷണത്തിനായി പ്രത്യേകം തിരഞ്ഞെടുത്ത" കാര്യവും, ഗസറ്റര്‍ ചൂണ്ടിക്കാട്ടി.

ഖരിയാര്‍ കാളകള്‍ എങ്ങിനെയാണ്‌ അപ്രത്യക്ഷമായതെന്ന്,ഗ്രാമീണര്‍ അത്ഭുതപ്പെടുന്നു. പശുക്കളുടെയും, എരുമകളുടെയും വലിപ്പം ക്രമേണ കുറഞ്ഞുവന്നതും അവരെ അത്ഭുതപ്പെടുത്തി. കന്നുകാലികളുടെ എണ്ണം, പഴയതുപോലെ കൂടുന്നില്ല. ഗുണനിലവാരം ശോചനീയമായിരിക്കുന്നു.

"എനിക്കു അഞ്ച്‌ പശുക്കളുണ്ട്‌. എന്നിട്ടും ദിവസവും എനിക്കു പാല്‍ വാങ്ങേണ്ടി വരുന്നു",. ബിശ്വംബര്‍ ജോഷി ചിരിക്കുന്നു. " ഈ ബ്ലോക്കിലെവിടെയെങ്കിലും ഒരു നല്ല കാളയെ കാണാന്‍ കഴിയുമോയെന്ന് എനിക്കു സംശയമുണ്ട്‌. ഒരു കാലത്ത്‌, ആവശ്യത്തിലുമധികം പാല്‍ ഉത്‌പാദിപ്പിച്ചിരുന്നവര്‍പോലും, ഇന്നു വില കൊടുത്ത്‌ പാലു വാങ്ങുകയാണ്‌. 1977-78-ല്‍, ശുദ്ധമായ വെണ്ണക്ക്‌, കോമ്നയിലും, ഖരിയാറിലും, ഡാല്‍ഡയേക്കാളും വില കുറവായിരുന്നു. ഡാല്‍ഡക്കു കിലോക്ക്‌ 9 രൂപ ഉണ്ടായിരുന്നപ്പോള്‍, വെണ്ണക്ക്‌ 7 രൂപയേ ഉണ്ടായിരുന്നുള്ളു."

"ഖരിയാര്‍ കാളകള്‍ ഏതാണ്ട്‌ അവസാനിച്ച മട്ടാണ്‌" ഖരിയാര്‍ റോഡിലെ മൃഗഡോക്ടര്‍ ഡോ.മഹേശ്വര്‍ സത്‌പതി പരഞ്ഞു. "കാളഹന്തിക്കു പുറത്ത്‌, എവിടെയെങ്കിലും, പഴയ ജനുസ്സ്‌ കാളകള്‍ കണ്ടേക്കാം. പക്ഷെ, പൊതുവില്‍ അവയുടെ പഴയ ഗുണനിലവാരം ഇപ്പോള്‍ കാണാനില്ല". ഇതിനും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ, ഒറീസ്സയിലെ മറ്റിടങ്ങളില്‍ നിന്നും, കന്നുകാലിവളര്‍ത്തുകാര്‍, ഖരിയാര്‍ കാളകളെ തേടിവരാറുണ്ടായിരുന്നു. നല്ല ഇനം വിത്തുകാളകളായിരുന്നു അവ. ഇന്ന് അവ കുറ്റിയറ്റിരിക്കുന്നു.

പശ്ചിമ ഒറീസ്സ കൃഷിജീവി സംഘം നാശനഷ്ടങ്ങളെ വിലയിരുത്തിയിരുന്നു.അവരുടെ കണക്കുപ്രകാരം, കോമ്ന ബ്ലോക്കില്‍ മാത്രം, കന്നുകാലികളുടെ മരണം കൊണ്ട്‌, കഴിഞ്ഞ പത്ത്‌ പന്ത്രണ്ടു വര്‍ഷം കൊണ്ടുണ്ടായത്‌, വര്‍ഷത്തില്‍ 30 ലക്ഷം രൂപയാണ്‌. കന്നുകാലി സമ്പത്തിന്റെ നഷ്ടം, ആളുകളുടെ കുടിയിറക്കത്തിനും വഴി വെച്ചുവെന്ന്, ബിശ്വംബര്‍ ജോഷി വിശ്വസിക്കുന്നു.

ഇതിലൊരു വൈരുദ്ധ്യമുണ്ട്‌. ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഒന്ന്, ഇത്തരം ഒഴിഞ്ഞുപോക്കുകള്‍ക്ക്‌ അറുതിവരുത്തുക എന്നതായിരുന്നു.കര്‍ഷകവൃത്തി പ്രായേണ കുറഞ്ഞ മാസങ്ങളില്‍ ആളുകള്‍ വലിയ തോതില്‍ ഒഴിഞ്ഞുപോവുക ഇവിടങ്ങളില്‍ പതിവായിരുന്നു. അത്തരം അവസ്ഥകളില്‍, ഏതെങ്കിലും തരത്തിലുള്ള വികസനം അസാധ്യമായിരുന്നു. വലിയവരുടെകൂടെ കുട്ടികളും ഒഴിഞ്ഞുപോവുന്നതോടെ, സ്കൂളുകളും ശൂന്യമാവുന്നു. പ്രാദേശികമായ പദ്ധതികള്‍ക്ക്‌ ആളുകളെ കിട്ടാതെ വരുന്നു. അതുകൊണ്ടാണ്‌ വരള്‍ച്ചക്കെതിരായ ഒരു സംവിധാനം ജനങ്ങള്‍ക്ക്‌ നല്‍കേണ്ടത്‌ ആവശ്യമായിവന്നത്‌. കൂട്ടത്തില്‍, അവര്‍ക്കൊരു ഉപജീവനമാര്‍ഗ്ഗവും ആവുമായിരുന്നു അത്‌. ആളുകള്‍ക്ക്‌ നാടുവിട്ടലയേണ്ടിയും വരില്ലായിരുന്നു. പക്ഷേ, 'സമന്‍വിത" സൃഷ്ടിച്ചത്‌, നേര്‍വിപരീത ഫലങ്ങളായിരുന്നു.

എങ്കില്‍, എന്തുകൊണ്ടാണ്‌, തുടങ്ങുന്നതിനും വളരെ മുന്‍പു തന്നെ, ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കര്‍ഷകര്‍ ധൃതി പിടിച്ചത്‌? പലര്‍ക്കും, ആദ്യമായിട്ടായിരുന്നു ഒരു ഏക്കര്‍ ഭൂമി കിട്ടുന്നത്‌. മുന്‍പു, നുവപാദയില്‍ അധികം തൊഴിലൊന്നും വന്നിരുന്നില്ല. ഇപ്പോഴതു വന്നുവെന്നൊരു തോന്നല്‍ ആളുകള്‍ക്കുണ്ടായി. മാത്രമല്ല, ജീവിതത്തില്‍ ആദ്യമായിട്ടയിരുന്നു ആ പ്രദേശത്ത്‌ ഒരു മിനിമം കൂലി വ്യവസ്ഥ വരുന്നതും. അതും, സ്വന്തം നിലത്ത്‌ പണിയെടുക്കുന്നതിന്‌. അതുകൊണ്ട്‌, ആദ്യകാലങ്ങളില്‍, അവര്‍ ധാരാളമായി ഇത്‌ നേടിയെടുക്കാന്‍ മുന്നോട്ട്‌ വന്നു. അധികാരികളാകട്ടെ, ആളുകളുടെ ഈ ഉത്സാഹത്തെ, തങ്ങളുടെ പദ്ധതിയുടെ വിജയത്തിന്റെ അനിഷേദ്ധ്യ തെളിവായും തെറ്റിധരിച്ചു. തങ്ങളുടെ ആശയം അവര്‍ വേണ്ടുംവണ്ണം സ്വീകരിച്ചു എന്നവര്‍ വിശ്വസിച്ചു.

"ഈ പ്രദേശത്ത്‌ നാശം വിതച്ച നിരവധി പദ്ധതികളില്‍ ഒന്നു മാത്രമാണ്‌ ഇത്‌", പ്രധാന്‍ പറയുന്നു. ആരെ 'ഉന്നം' വെച്ചാണോ ഈ പദ്ധതി നടപ്പില്‍ വരുത്തിയത്‌, അവരുമായി ആരും ഒരിക്കലും ഒന്നും ചര്‍ച്ച ചെയ്തില്ല. ഒരു കന്നുകാലി വളര്‍ത്തല്‍ പദ്ധതിയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല അവിടെ. സുബാബുല്‍ വൃക്ഷങ്ങളോടല്ല, തൊഴിലിനോടായിരുന്നു ജനങ്ങള്‍ക്ക്‌ ആഭിമുഖ്യമെന്ന് അധികാരികള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല. എന്നിട്ടും, തെറ്റുകള്‍ക്കുമീതെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടു.

പ്രധാന്‍ സൂചിപ്പിച്ചപോലെ, അധികാരത്തില്‍ ഇരിക്കുന്നവരാരും ഒരിക്കലും,ഈ പദ്ധതിയുടെ പ്രായോജകരുടെ അവകാശവാദങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാന്‍ മിനക്കെട്ടില്ല. ആവശ്യത്തിലുമധികം പാല്‍ ഉത്‌പാദിപ്പിക്കുന ഒരു ജില്ലയില്‍, എന്തിനാണൊരു കന്നുകാലിവളര്‍ത്തല്‍ കേന്ദ്രം എന്ന് ചോദിക്കാന്‍ ഒരാളും ഉണ്ടായില്ല. അതു മാത്രമല്ല, എവിടേക്കാണ്‌ ഖരിയാര്‍ കാളകള്‍ അപ്രത്യക്ഷമായതെന്ന് അന്വേഷിക്കുന്നതില്‍പ്പോലും അധികാരികള്‍ കുറ്റകരമായ ഉദാസീനതയാണ്‌ കാണിച്ചത്‌.

കന്നുകാലിത്തീറ്റക്കൃഷിക്കു ഭൂമി കൊടുക്കുന്നതിനു പകരം, എന്തു കൊണ്ടു, ഭക്ഷ്യോത്‌പാദനത്തിനു ഭൂമി കൊടുത്തില്ല എന്ന ചോദ്യം-ഉയര്‍ന്നു വരേണ്ടിയിരുന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം- ആരും ചോദിച്ചില്ല. ആദ്യകാലങ്ങളില്‍ ചില ഗുണഭോക്താക്കള്‍ തങ്ങളുടെ ഭൂമിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഒരുങ്ങി. ഇതില്‍ അരിശം പൂണ്ട അധികാരികള്‍ ആ കൃഷിക്കാരെ വിളിച്ചു വരുത്തി, ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു നൂതന പരീക്ഷണത്തിനെയാണ്‌ അവര്‍ അപകടപ്പെടുത്തുന്നതെന്നും, കാലിത്തീറ്റ കൃഷിക്കാണ്‌ മിനിമം കൂലി നല്‍കുന്നത്‌, ഭക്ഷ്യോത്‌പാദനത്തിനല്ലെന്നും 'ഉദ്ബോധി'പ്പിച്ചു. ഒടുവില്‍, കാലിത്തീറ്റയോ, ഭക്ഷണമോ ഇല്ലാത്ത, കന്നുകാലികളോ, ഭൂമിയോ ഇല്ലാത്ത ഭീകരമായ ഒരു അവസ്ഥയില്‍ ഈ കര്‍ഷകര്‍ എത്തിപ്പെടുകയും ചെയ്തു.

പ്രധാനും, ജാഗ്രത്‌ ശ്രമിക്‌ സംഘടന്‍ എന്ന എന്‍.ജി.ഒ.സംഘടനയിലെ ഘനശ്യാം ഭിത്രിയയും ചേര്‍ന്ന്, ഖരിയാര്‍ കാളകളെ പുനര്‍നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. അതായത്‌, ഖരിയാര്‍ വിത്തു കാളകളെ എവിടെനിന്നെങ്കിലും തേടിപ്പിടിക്കാന്‍ ആവുമെങ്കില്‍, അങ്ങിനെ ചെയ്ത്‌, അവയെ നിര്‍ണ്ണായകമായ പ്രദേശങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ട്‌. ആളുകളെ ബോധവത്‌ക്കരിക്കാനും അവര്‍ ഉദ്ദേശിക്കുന്നു. പക്ഷേ, പ്രധാനമായും ബോധവത്‌ക്കരിക്കേണ്ടതു അധികാരികളെയാണ്‌. എന്തുകൊണ്ടാണെന്നോ? " മൂന്നു വര്‍ഷത്തിനു ശേഷം, ഭുവനേശ്വറില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന്, 'സമന്‍വിത'പദ്ധതി, അവസാനിപ്പിച്ചതായും, ഇനി ഇതു ഞങ്ങള്‍ക്കു മറ്റു സ്ഥലങ്ങളിലും പരീക്ഷിക്കേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു", ഫുഡ്‌കു ടാണ്ടി എന്നോട്‌ പറഞ്ഞു.

പിന്‍കുറിപ്പ്‌

'സമന്‍വിത' നടക്കുന്ന അതേ കാലയളവില്‍, ഇതില്‍ പങ്കെടുത്തിരുന്ന ചിലയാളുകള്‍ തന്നെ, രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നുണ്ടായിരുന്നു. അതും കുറേക്കൂടി വിപുലമായ തരത്തില്‍. ഉദാഹരണത്തിനു, 1983-84 കാലഘട്ടത്തില്‍, CAG നടത്തിയ ഒരു 'സാമ്പിള്‍ ആഡിറ്റില്‍ പരാമര്‍ശം നേടിയ ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ്‌ ഫൗണ്ടേഷന്‍ (BAIF).

സംയോജിത ഗ്രാമ വികസന പദ്ധതിയെക്കുറിച്ചുള്ളതായിരുന്നു (IRDP) സി.എ.ജി.യുടെ ആ സാമ്പിള്‍ ആഡിറ്റ്‌. 16 കോടിയോളം രൂപ "മറ്റു ആവശ്യങ്ങളിലേക്ക്‌" (അതായത്‌, സംയോജിത ഗ്രാമ വികസനവുമായി ബന്ധപ്പെടാത്ത പദ്ധതികള്‍ക്കുവേണ്ടി)വകമാറ്റിയതിനെക്കുറിച്ച്‌ ആ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. ഈ പതിനാറു കോടിയില്‍, മൂന്നു കോടി പോയിരിക്കുന്നത്‌ ഭാരതീയ ആഗ്രൊ-ഇന്‍ഡസ്റ്റ്രീസ്‌ ഫൗണ്ടേഷനിലേക്കാണ്‌. ഈ പണം "സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക്‌ ഒരിക്കലും ഉപകരിക്കാതിരുന്ന, 250 കൃത്രിമബീജസങ്കലന കേന്ദ്രങ്ങള്‍ തുറക്കാനാണ്‌" ഉപയോഗിച്ചിട്ടുള്ളതെന്നും, സി.എ.ജി. വഴിയെ കണ്ടെത്തുന്നുണ്ട്‌. പരാമര്‍ശിച്ച കാലഘട്ടമാകട്ടെ, 1978-79 ഉം, 80-81-ഉം.

ഇത്തരത്തിലുള്ള പലേ പദ്ധതികളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിര്‍ബ്ബാധം നടന്നു വരുന്നു. ഖരിയാര്‍ ദുരന്തത്തിനു കാരണക്കാരായ അതേ ഏജന്‍സികളാണ്‌, ഇതില്‍ പലതിലും, പ്രധാന കളിക്കാര്‍.

1995 മെയ്‌-ജൂണ്‍ മാസങ്ങളിലാണു ഏറ്റവും ഒടുവില്‍ ഞാന്‍ നുവപാദയില്‍ പോയത്‌. ദുരന്ത പ്രദേശത്തിനു വെളിയില്‍ ഒരിടത്തു നിന്ന്, രണ്ടു ഖരിയാര്‍ വിത്തുകാളകളെ കണ്ടെത്തുന്നതില്‍ പ്രധാനും, കൂട്ടാളികളും വിജയിച്ചിരുന്നു. അവയെ വളര്‍ത്തുന്ന ഗ്രാമത്തിലെ ആളുകള്‍ അവയെ നന്നായി സംരക്ഷിക്കുകയും ചെയ്യുന്നു. ഇതൊരു വലിയ തുടക്കമാണ്‌, തീര്‍ച്ച. പക്ഷേ, ധാരാളം പണച്ചിലവും അദ്ധ്വാനവും ഇനിയുള്ള യാത്രയില്‍ ആവശ്യമായി വരിക തന്നെ ചെയ്യും.




* കാലഹന്തിയെന്നും അറിയപ്പെടുന്നു. പട്ടിണിമരണങ്ങള്‍കൊണ്ട് കുപ്രശസ്തമായ സ്ഥലം.

12 comments:

Rajeeve Chelanat said...

സായ്‌നാഥിന്റെ EVERYONE LOVES A GOOD DROUGHT എന്ന പുസ്തകത്തിന്റെ പരിഭാഷ ആരംഭിക്കുന്നു.

പത്രപ്രവര്‍ത്തനമെന്നത് അശ്ലീല രാഷ്ട്രീയ പാദസേവയല്ലെന്നും, എഴുത്തിന്റെ രാഷ്ടീയായുധമാണെന്നും തെളിയിക്കുന്ന ചില ലേഖനങ്ങള്‍.

അപൂര്‍വ്വമായിട്ടാണെങ്കില്‍തന്നെയും, ചില പുരസ്കാരങ്ങള്‍, അര്‍ഹിക്കുന്നവരെ തേടി ചിലപ്പോള്‍ വരാറുണ്ട് എന്നത് വളരെ ആശ്വാസം തരുന്നു.

ടി.പി.വിനോദ് said...

വളരെ നല്ല ഉദ്യമം..
അടുത്തഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

മൂര്‍ത്തി said...

പ്രിയ രാജീവ്, ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

മയൂര said...

ആശംസകള്‍......അടുത്ത വായനയ്ക്കായി കാത്തിരിക്കുന്നു...........

അശോക് said...

Good effort.

വര്‍ക്കേഴ്സ് ഫോറം said...

ഗൌരവത്തോടെ ബ്ലോഗിങ്ങിനെ സമീപിക്കുന്ന രാജീവിന് എല്ലാ ആശംസകളും. ഈ സംരംഭം തുടരുക.മാധ്യമപ്രവര്‍ത്തനം എന്നത് ഗോസിപ്പല്ലെന്നും രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണെന്നും തന്റെ പ്രവര്‍ത്തനത്തിലൂടെ, എഴുത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്ന സായിനാഥ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയായെങ്കില്‍...

K.V Manikantan said...

good. please don't stop

ചില നേരത്ത്.. said...

രാജീവ്‌ജിയുടെ ഈ ഉദ്യമത്തിന് ആശംസകള്‍!!
ജപ്പാന്‍ കുടിവെള്ള പദ്ധതി എന്ന പേരില്‍ ഒരു പഞ്ചായത്തിലെ ജനങ്ങളെ തമ്മില്‍ തല്ലിക്കാന്‍ കാരണമായ ‘വികസന’ പദ്ധതിയുടെ കഷ്ടതകള്‍ അനുഭവിച്ച ഒരാളെന്ന നിലക്ക് ഇത് വളരെ അനുഭവവേദ്യമായി തോന്നുന്നു.

കണ്ണൂസ്‌ said...

രാജീവേ, കാത്തിരിക്കുന്നു. ആശംസകL

Unknown said...

വായിച്ചു. നന്നായി. തുടരുക!

ഉറുമ്പ്‌ /ANT said...

നന്നായി, നല്ല സംരംഭം.

chithrakaran ചിത്രകാരന്‍ said...

രാജീവ്‌ ചേലനാട്ട്‌,
ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ താങ്കള്‍ നല്‍കിയിരിക്കുന്നത്‌. പ്രധാനും കൂട്ടാളികള്‍ക്കും തങ്ങളുടെ പൈത്രിക സ്വത്തായ ഖാലിയാര്‍ കാളകളെ കണ്ടെത്താന്‍ കഴിഞ്ഞു എന്നത്‌ പ്രതീക്ഷ നല്‍കുന്നു.
നേരായ പത്രധര്‍മ്മം പുലര്‍ത്തുന്ന രാജീവ്‌ ചേലനാട്ടിന്‌ ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !