Wednesday, August 15, 2007

ഒരു പേരിലെന്തിരിക്കുന്നു? ധ്രുവരോടു ചോദിക്കൂ!!

ഭാഗം 1 - അസംബന്ധത്തിനു ഒരു ലഘു മുഖവുര

അദ്ധ്യായം 3 - ഒരു പേരിലെന്തിരിക്കുന്നു? ധ്രുവരോടു ചോദിക്കൂ!!

മല്‍കാങ്കിരി (ഒറീസ്സ) - വിചിത്രമായ ആ ഉദ്യോഗസ്ഥഭരണ വിജ്ഞാനശകലം മാജി ധ്രുവക്കു വെളിവായത്‌ ആ ഇടത്തരം ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ്‌. "അതെ. രേഖകള്‍ പ്രകാരം നിങ്ങള്‍ ആദിവാസിയാണ്‌. പക്ഷേ നിങ്ങളുടെ സഹോദരന്‍ ആ വര്‍ഗ്ഗത്തില്‍ പെടില്ല".

മല്‍കാങ്കിരിയിലെ ധ്രുവ ഗോത്രത്തിലെ അംഗമായ മാജിക്ക്‌,ഇത്‌ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതായിരുന്നു. തന്നെപ്പോലെതന്നെ, തന്റെ സഹോദരനും ആദിവാസിയാണെന്ന് അയാള്‍ ആണയിട്ടു പറഞ്ഞു. 'എങ്ങിനെയാണ്‌ ഞാനിതു നിങ്ങളോടു വിശദീകരിക്കുക? നിങ്ങള്‍ക്കാണെങ്കില്‍ എഴുത്തും വായനയുമൊട്ട്‌ നിശ്ചയവുമില്ല", ഉദ്യോഗസ്ഥന്‌ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ വന്ന ഒരു അക്ഷരപ്പിശകിന്റെയോ, അതല്ലെങ്കില്‍ ആ വര്‍ഗ്ഗത്തിന്റെ പേര്‍ എങ്ങിനെ ഉച്ചരിക്കണമെന്ന ഒരു തര്‍ക്കത്തിന്റേയോ, എന്തിന്റെയോ പേരില്‍, ചുരുക്കത്തില്‍, ഒരു ആദിവാസി ജനവിഭാഗമായിരുന്ന ധ്രുവര്‍ക്ക്‌ തങ്ങള്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടു.

മാജി ഈ കഥ എന്നോട്‌ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. പക്ഷേ സംഭവം സത്യമായിരുന്നു.

ഞങ്ങള്‍ ആ രണ്ടു രേഖകളും നോക്കി. ആദ്യത്തേത്‌, ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന, പട്ടികര്‍ഗ്ഗക്കാരുടെ ഔദ്യോഗിക ലിസ്റ്റായിരുന്നു. രണ്ടാമത്തേതാകട്ടെ, ഭുവനേശ്വറില്‍നിന്നും പ്രസിദ്ധീകരിച്ച, "ഒറീസ്സയിലെ പട്ടിക-ജാതി, പട്ടിക വര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍". രണ്ടിലും ഈ ആദിവാസികളെ 'ധാരുവ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മാജിയുടെ വര്‍ഗ്ഗക്കാര്‍ പൊതുവെ അറിയപ്പെടുന്നത്‌, ധ്രുവ എന്ന പേരിലാണ്‌. പ്രദേശികരേഖകളിലും ആ പേരില്‍ത്തന്നെയാണ്‌ അവര്‍ അറിയപ്പെട്ടിരുന്നത്‌. 'ധ്രു' എന്നത്‌, 'ധ' എന്നായപ്പോള്‍, അവരുടെ അവകാശങ്ങള്‍ അപഹരിക്കപ്പെട്ടു.

"നിങ്ങളുടെ സഹോദരനെ ആദിവാസിയായി കണക്കാക്കാന്‍ സാധിക്കില്ല. രേഖകള്‍ പ്രകാരം അയാള്‍ ധ്രുവനാണ്‌. ആ പേരില്‍ ഒരു വര്‍ഗ്ഗം ഞങ്ങളുടെ ലിസ്റ്റിലില്ല. ഞങ്ങളുടേതില്‍ ധാരുവ മാത്രമെ ഉള്ളു". തന്റെ സര്‍ട്ടിഫിക്കറ്റിലും ധ്രുവ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, തന്നെ ആദിവാസിയായി കണക്കാക്കുന്നുണ്ടല്ലൊ എന്ന് ചോദിച്ചപ്പോള്‍, "അതൊന്നും എനിക്കറിയില്ല, ഇപ്പോള്‍ നിയമം മാറിയിട്ടുണ്ട്‌" എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.

ധ്രുവക്കാരുടെ എണ്ണം ആകെയെടുത്താല്‍ ഒന്‍പതിനായിരത്തിനു താഴെ മാത്രമേ വരൂ. ഇവരില്‍, അധികവും, മല്‍കാങ്കിരി, കോറാപുട്‌ ജില്ലകളിലാണ്‌ ജീവിക്കുന്നത്‌.ജനസംഖ്യ കണക്കെടുപ്പിലും 'ധാരുവ' എന്നു തന്നെയാണ്‌ എഴുതിയിരിക്കുന്നത്‌. അങ്ങിനെ, ഭരണത്തിലെ മേല്‍-കീഴ്‌ തലങ്ങളില്‍ ഈ വര്‍ഗ്ഗക്കാര്‍ക്ക്‌ രണ്ടു വ്യത്യസ്ത പേരുകള്‍ നിലവിലുണ്ടായിരുന്നു. ചില ചെറുകിട ഉദ്യോഗസ്ഥര്‍ കുറച്ചു കാലം മുന്‍പു ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നവരെയെങ്കിലും വര്‍ഷങ്ങളായി ഈ രണ്ടു പേരുകളും, പക്ഷേ, സമാധാനപരമായി സഹവര്‍ത്തിക്കുകയും ചെയ്തിരുന്നു.

തൊഴിലിലും, വിദ്യഭ്യാസത്തിലുമൊക്കെ തങ്ങള്‍ക്ക്‌ അവകാശപ്പെട്ട സംവരണങ്ങള്‍ ലഭ്യമാവാന്‍ പട്ടിക-ജാതി, പട്ടിക-വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്‌ ഇത്തരം ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അത്യന്താപേക്ഷിതമാണ്‌. അതിനുവേണ്ടി അലയുമ്പോഴാണ്‌, ഒരു സുപ്രഭാതത്തില്‍ അവരറിയുന്നത്‌, തങ്ങള്‍ പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്നവരല്ല എന്നുള്ള 'ഔദ്യോഗിക സത്യം'!

മാജിയെപ്പോലുള്ള പ്രായം ചെന്ന ധ്രുവര്‍ക്ക്‌, നിലവില്‍ സാധുതയുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുണ്ട്‌. ഇതൊരു പ്രത്യേക സ്ഥിതിവിശേഷം സൃഷ്ടിക്കാന്‍ ഇടയാക്കി. "ഔദ്യോഗികമായി എന്റെ അച്ഛനും ഞാനുമൊക്കെ ആദിവാസികളാണ്‌. പക്ഷേ, സഹോദരന്‍ അല്ല താനും. അതെങ്ങിനെയാണ്‌?" മാജി ചോദിച്ചു. അയാള്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി തന്നു. അതൊരു അസ്സല്‍ രേഖതന്നെയായിരുന്നു. സംശയമില്ല.

മല്‍കാങ്കിരിയിലെ പ്രധാന പട്ടണത്തില്‍വെച്ച്‌ മാജിയേയും സഹോദരനേയും കണ്ടു. മഥിലി ബ്ലോക്കിലെ കുറച്ച്‌ ചെറുപ്പക്കാരായ ധ്രുവര്‍, ചില തൊഴിലുടമകളെ തങ്ങള്‍ ധ്രുവരാണെന്നു ബോദ്ധ്യപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും, ആ 'ധ്രു'വും, 'ധ'യും വലിയ കീറാമുട്ടികളായിരുന്നു. "ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചുകൊടുത്തു. എന്നിട്ടും അവര്‍ കുലുങ്ങുന്നില്ല" നിരാശനായ മാജി പറയുന്നു.

ഞങ്ങള്‍ക്കു പരിശോധിക്കാന്‍ കിട്ടിയ ഏറ്റവും ആധികാരികമായ ഒരു രേഖയും, ആദിവാസികളുടെ ഈ അവകാശത്തെ ശരിവെക്കുന്നതായിരുന്നു. മല്‍കാങ്കിരിയിലെ **അവകാശരേഖകളില്‍, ഓരോന്നിലും ധ്രുവ എന്നായിരുന്നു അടയാളപ്പെടുത്തിയിരുന്നത്‌. മാത്രവുമല്ല, ധാരുവ എന്ന പേരില്‍ ഒരു അപേക്ഷപോലും, ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി തഹസില്‍ദാരുടെ ഓഫീസില്‍ ഉണ്ടായിരുന്നതുമില്ല."ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ആ പേരില്‍ ഒരു ജാതിയേ ഇവിടെ ഇല്ല" ഒരു ഉദ്യോഗസ്ഥന്‍ സമ്മതിച്ചു.

"ഉദ്യോഗസ്ഥവൃന്ദം ഒരു പുതിയ വര്‍ഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നു", ഒരു ലോഡ്ജുടമ ചിരിച്ചു കൊണ്ടു പറഞ്ഞു. ഒരു അക്ഷരപ്പിശകു സൃഷ്ടിച്ച അരാജകത്വത്തെ അവിശ്വാസത്തോടെമാത്രമേ നമുക്ക്‌ കാണാനാകൂ. ജില്ലയില്‍ ഗുമസ്തന്മാരുടെ തസ്തികകളിലേക്ക്‌ നിയമനം നടക്കുന്നതുകൊണ്ട്‌ ഈ സീസണില്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാവുകയും ചെയ്തു. ഒറീസ്സയുടെ നിലവാരം വെച്ചു നോക്കിയാല്‍പ്പോലും, മല്‍കാങ്കിരിയിലെ തൊഴിലില്ലായ്മ വളരെ ഉയര്‍ന്ന തോതിലായിരുന്നു. (ഒറീസ്സയിലെ ആകെയുള്ള 32 ദശലക്ഷം ജനങ്ങളില്‍, രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍രഹിതരുടെ എണ്ണം ഒന്നര ദശലക്ഷമാണ്‌).

മെട്രിക്കുലേഷന്‍ കടന്നവര്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളു, ധ്രുവരില്‍. അവര്‍ ഏതായാലും ഒരു ഭാഗ്യപരീക്ഷണത്തിനു തയ്യാറായി വന്നു. ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യം, അത്‌ അവര്‍ക്ക്‌ തീരെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌, ചന്ദനും, മംഗളും, ഗോപാല്‍ ധ്രുവനും നിരാശരായി മടങ്ങി. "അവര്‍ ഞങ്ങളെ ഉദ്യോഗാര്‍ഥികളായിപ്പോലും കാണാന്‍ തയ്യാറായില്ല" ഗോപാല്‍ പറയുന്നു. ഇതൊരു ദുരവസ്ഥയാണ്‌. ഈ വിഭാഗത്തിന്റെ സാക്ഷരതാ ശതമാനം 7 ശതമാനത്തിലും താഴെ മാത്രമായിരുന്നു.ആ നിസ്സാരമായ ശതമാനത്തില്‍പ്പെടുന്നവരെപ്പോലും ജോലിക്കു പരിഗണിക്കാതിരിക്കുക എന്നത്‌ എന്തായാലും അഭികാമ്യമായ ഒരു അവസ്ഥയല്ല.

ഈ പ്രശ്നം പക്ഷെ പരിഹരിക്കാവുന്നതായിരുന്നു. അവര്‍ക്ക്‌ ഒരു കാര്യത്തില്‍ അല്‍പം ഭാഗ്യമുണ്ട്‌. മല്‍കാങ്കിരിയില്‍ പുതിയതായി വന്ന തഹസില്‍ദാര്‍, ആര്‍.കെ.പാത്ര സംവേദനക്ഷമതയും സഹാനുഭൂതിയുമുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു.അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനില്‍ ഇവ രണ്ടും, പൊതുവെ അപൂര്‍വ്വ ഗുണഗണങ്ങളുമായിരുന്നു.

പാത്ര വന്നിട്ട്‌ മാസങ്ങളേ ആയിരുന്നുള്ളു. കാര്യങ്ങളുടെ നിജസ്ഥിതി ധരിപ്പിച്ചപ്പോള്‍ അയാള്‍ ഉടനടി നടപടിയെടുത്തു. അവകാശരേഖയും മറ്റു കടലാസ്സുകളും പരിശോധിച്ചതിനുശേഷം, ബന്ധപ്പെട്ടവര്‍ക്ക്‌ അദ്ദേഹം കത്തെഴുതി. മല്‍കാങ്കിരിയില്‍ ധാരുവ എന്നൊരു ആദിവാസി വിഭാഗമില്ലെന്നും, ധ്രുവര്‍ മാത്രമേ ഉള്ളുവെന്നുമായിരുന്നു കത്തിലെ കാതലായ ഭാഗം.

"ഇതിലെ ഏറ്റവും അസംബന്ധമായ കാര്യം, പുറത്തുനിന്നൊരാളുടെ ഇടപെടല്‍ വേണ്ടിവന്നു ഈയൊരു കാര്യം ശരിയാക്കാന്‍ എന്നുള്ളതാണ്‌", ഭുവനേശ്വറിലെ ഒരു ഉദ്യോഗസ്ഥന്‍ പിന്നീട്‌ ഒരിക്കല്‍ എന്നോട്‌ പറഞ്ഞു. "ഏറ്റവും ചുരുങ്ങിയത്‌, നിയമപരമായിട്ടുപോലും, ആദിവാസികള്‍ക്കു അവരുടെ കാര്യങ്ങള്‍ നടത്താനോ, ശരിയാക്കിയെടുക്കാനോ പറ്റാത്ത വിധത്തിലുള്ള ഒരു സംവിധാനം നമ്മള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, അവര്‍, ആദിവാസികള്‍ നിസ്സഹായരാണ്‌. ഉദ്യോഗസ്ഥന്മാരെ സമീപിക്കാനോ, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ അവര്‍ക്ക്‌ സാധിക്കുന്നില്ല".

അഭ്യസ്ഥവിദ്യരായിട്ടുപോലും, മാജിയുടെ സഹോദരനും അയാളുടെ സുഹൃത്തുക്കള്‍ക്കും തങ്ങളുടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനായില്ല. ജില്ലയിലെ പൊതു സാക്ഷരതാ നിലവാരം 16 ശതമാനവും, ആദിവാസികളുടേത്‌ 7 ശതമാനത്തിലും താഴെ മാത്രം ഉള്ളപ്പോഴാണ്‌ ഈ സ്ഥിതി എന്നു കൂടി നമ്മള്‍ ഓര്‍ക്കണം.

മല്‍കാങ്കിരി ഇന്ത്യന്‍ ആദിവാസി ഭൂമികയുടെ ഒരു ലഘു പരിച്ഛേദമാണ്‌. ഒറീസ്സയിലെ 72 ആദിവാസി വിഭാഗങ്ങളിലെ ഏകദേശം എല്ലാ വിഭാഗക്കാരുടേയും പ്രതിനിധികള്‍ മല്‍കാങ്കിരിയിലുണ്ട്‌. ഓരോ വിഭാഗത്തിനും അവരുടേതായ വാമൊഴികളുമുണ്ട്‌. മുഖ്യധാരാഭാഷകളിലെ ലിപികള്‍ക്ക്‌ ഈ വാമൊഴികളെ പൂര്‍ണ്ണമായും രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. 'ധ്രുവ-ധാരുവ' പദക്കുരുക്ക്‌ ഇതിന്റെകൂടി ഫലമാണെന്നും വരാം.

അതിശയമെന്നു തോന്നാം. ആദിവാസികളല്ലാതിരുന്നിട്ടും, ആണെന്ന അവകാശത്തില്‍ ചിലര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ബുദ്ധിമുട്ടൊന്നും കൂടാതെത്തന്നെ. ഇത്തരക്കാര്‍ കൂടുതലും, പണ്ടത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍(ഇന്നത്തെ ബംഗ്ലാദേശ്‌) നിന്നുള്ള ബംഗാളി ഹിന്ദു കുടിയേറ്റക്കാരാണ്‌. 1965-ലെ യുദ്ധത്തിനുശേഷം മല്‍കാങ്കിരിയില്‍ കുടിയേറിപ്പാര്‍ത്ത ഇക്കൂട്ടര്‍ക്ക്‌ സര്‍ക്കാര്‍ സ്ഥലം കൊടുത്തിരുന്നു. ഈ ഭൂമിക്ക്‌ നിയമപരമായ പട്ടയവും ഉണ്ടായിരുന്നു ഇവര്‍ക്ക്‌.

ഇവിടെ സംഭവഗതി ഇപ്രകാരമാണ്‌. ജാതി സര്‍ട്ടിഫിക്കറ്റു കിട്ടണമെങ്കില്‍ മതിയായ താമസരേഖകള്‍ വേണം. തനിക്ക്‌ ഭൂമിയുണ്ട്‌ എന്നു കാണിക്കാന്‍ ഉതകുന്ന പട്ടയം ഹാജരാക്കുന്നവര്‍ക്ക്‌ താമസരേഖകള്‍ എളുപ്പത്തില്‍ കിട്ടും. അങ്ങിനെ,ഒരു ഭൂവുടമക്കോ, കുടിയേറിപ്പാര്‍ത്ത ഒരു ബംഗാളി ഹിന്ദുവിനോ എളുപ്പത്തില്‍ തന്റെ സ്ഥലം രജിസ്റ്റ്രര്‍ ചെയ്യാന്‍ ഇത്‌ സഹായിക്കുന്നു. ആധാരം എഴുത്തുകാരനോട്‌ താന്‍ ഇന്ന പട്ടിക-ജാതിക്കാരന്‍ അല്ലെങ്കില്‍, പട്ടിക-വര്‍ഗ്ഗക്കാരനാണ്‌ എന്നു പറഞ്ഞാല്‍ മാത്രം മതിയാകും.

ആധാരം എഴുത്തുകാരന്‌ ജാതി പരിശോധിക്കേണ്ടതില്ല. ഉടമസ്ഥതാ രേഖകള്‍ യഥാര്‍ത്ഥമാണെന്ന് ഉറപ്പുവരുത്തിയാല്‍ മതി. അവയാകട്ടെ, മിക്കവാറും യഥാര്‍ത്ഥമായിരിക്കുകയും ചെയ്യും. അങ്ങിനെ, ജാതിയെക്കുറിച്ചുള്ള വ്യാജമായ ഒരു മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സത്യസന്ധമായ ഒരു ആധാരം, ആധാരം എഴുത്തുകാരന്‍ അപേക്ഷകന്‌ നല്‍കുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്‌, താമസ സര്‍ട്ടിഫിക്കറ്റും, ജാതി സര്‍ട്ടിഫിക്കറ്റും ഒക്കെ എളുപ്പത്തില്‍ കൈവരികയും ചെയ്യുന്നു.

പല ആദിവാസികളും പട്ടയമില്ലാത്തവരോ, ഭൂമിതന്നെ കൈവശമില്ലാത്തവരോ ആണ്‌. അതുകൊണ്ട്‌, ഈ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുകയെന്നത്‌, അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണ്‌. ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്ന ഉയര്‍ന്ന ജാതിക്കാരാകട്ടെ വിജയം കൊയ്യുകയും ചെയ്യുന്നു. സാക്ഷരതയുടെ കാര്യത്തില്‍ അവര്‍ പണ്ടേ നേടിക്കഴിഞ്ഞ മേല്‍ക്കൈ ഇതിനവരെ സഹായിക്കുകയും ചെയ്യുന്നു.

മാജി ധ്രുവയുടേയും സഹോദരന്റേയും പ്രശ്നങ്ങള്‍ ഏതായാലും തത്ക്കാലം പരിഹരിക്കപ്പെട്ടിട്ടുണ്ട്‌.നന്ദി പറയേണ്ടത്‌ മല്‍കാങ്കിരിയിലെ മാന്യനായ ആ ഉദ്യോഗസ്ഥനോടാണ്‌. പക്ഷേ, ഭുവനേശ്വറിലെ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞപോലെ; "ഒരു പത്രം ഇടപെട്ടപ്പോള്‍ കാര്യം വേഗം നടന്നു. പക്ഷേ ഒരു വര്‍ഷം മുന്‍പ്‌ ആദിവാസികള്‍തന്നെ സ്വയം ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ എന്തുകൊണ്ട്‌ കാര്യങ്ങള്‍ ഇത്ര എളുപ്പത്തില്‍ നടന്നില്ല? നമ്മുടെ നിലവിലുള്ള സംവിധാനം പാവങ്ങളുടെ കാര്യത്തില്‍ തീരെ അപര്യാപ്തമാണ്‌. ആദിവാസികളുടേയും ഹരിജനങ്ങളുടെയും കാര്യത്തിലായാല്‍ പിന്നെ പറയുകയും വേണ്ട".


** അവകാശ രേഖ എന്നതുകൊണ്ട് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല

9 comments:

Rajeeve Chelanat said...

പരിഭാഷയിലെ, ഒന്നാം ഭാഗത്തിലെ അവസാന അധ്യായം.

മനപ്പൂര്‍വ്വമല്ലാതെ വന്നുപോയ ഒരു ചെറിയ തെറ്റിനെ പിന്തുടര്‍ന്നെ‍ത്തുന്ന ഗൌരവതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സായ്‌നാഥ് വിവരിക്കുന്നതു നോക്കുക. തന്റെ “ആക്റ്റിവിസ’ത്തെക്കുറിച്ച് തീരെ വാചാലനല്ലാത്ത ഒരു പത്രപ്രവര്‍ത്തകനെയും സൂക്ഷ്മദ്രുക്കുകള്‍ക്കു ഇതില്‍ കാണാന്‍ സാധിച്ചേക്കും.

മൂര്‍ത്തി said...

താങ്കളുടെ ഈ ശ്രമത്തിന് നന്ദി രാജീവ്.

കുഞ്ഞന്‍ said...

പ്രിയ ചേലനാടാ...

ധ്രുവരെപ്പറ്റി മനസ്സിലാക്കാന്‍ സാധിച്ചു. :) :)

വലിയ വീട്ടിലെ ഗര്‍ഭ്ഭവും ചെറിയ വീട്ടിലെ മരണവും ആരുമറിയുന്നില്ലാ കൂട്ടുകാരാ..

കുറച്ചു നാളുകള്‍ക്കു മുമ്പ്‌ മലയാളക്കരയില്‍ ക്ഷൂരകനെ "ശുനകനാക്കിയത്‌" ഓര്‍മ്മയില്ലെ!!!!

അത്തിക്കുര്‍ശി said...

പരിഭാഷ 3 അധ്യായവും വായിച്ചു. നല്ല ഉദ്യമം. തുടരൂ രാജീവ്‌.

Unknown said...

വായിച്ചു. തുടരുക!

Unknown said...

വായിക്കുന്നുണ്ട്. തുടരുമല്ലോ.

Rajeeve Chelanat said...

സായ്‌നാഥിനെ താത്പര്യപൂര്‍വ്വം വായിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ അപൂര്‍വ്വ ജനുസ്സുകളിലൊരാളാണ് അദ്ദേഹം. തന്റെ ‘മാധ്യമം’ എന്താണെന്നും, അതെങ്ങിനെ ഉപയോഗിക്കണമെന്നും നല്ല നിശ്ചയമുള്ള ഒരാള്‍‍.

ഇന്ത്യക്കു പുറത്തും ഇത്തരം ചില മാത്രുകകള്‍ എടുത്തു കാണിക്കാനുണ്ട്.റോബര്‍ട്ട് ഫിസ്കിനെയും ജോണ്‍ പില്‍ഗറിനെയും പോലെയുള്ളവര്‍.

സ്നേഹപൂര്‍വ്വം
രാജീവ് ചേലനാട്ട്

chithrakaran ചിത്രകാരന്‍ said...

പ്രിയ രാജിവ്‌ ചേലനാട്ട്‌,
നല്ല പോസ്റ്റ്‌.
ഉദ്ദ്യോഗസ്തര്‍ മിക്കവാറും യന്ത്രങ്ങള്‍ മാത്രമാണ്‌. ശംബളം ലഭിക്കാനുള്ള ഭാഗ്യത്തിനുകീഴില്‍ സുരക്ഷിതമായിരിക്കുക എന്ന പരമമായ ലക്ഷ്യത്തിനുകീഴില്‍ കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമായാലും അധികം പേരിലും സ്വന്തം വ്യക്തിഗുണം പ്രകാശിപ്പിച്ച്‌ മാനുഷികതയോടെ പാവപ്പെട്ടവനെ സഹായക്കാന്‍ മുതിരുന്നവര്‍ ചുരുക്കമായിരിക്കും.

എന്നാലും ഒരു നല്ല മനുഷ്യന്‍ താഹ്സില്‍ദാരായി വന്ന് അവരെ സഹായിച്ചല്ലൊ....

സായിനാഥിനെ പരിഭാഷപ്പെടുത്തി ബൂലൊകത്തെ സംബന്നമാക്കുന്ന രാജീവിന്‌ ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ .

Pramod.KM said...

പരിഭാഷ ഗംഭീരമാകുന്നു.
ഏറെ ശ്രമകരമായ ഒരു ദൌത്യം നിറ്വ്വഹിക്കുന്നതിന്‍ അഭിനന്ദനങ്ങള്‍.
ഡെഡിക്കേറ്റഡ് ആയ ഒരു പത്രപ്രവറ്ത്തകന്റെ പുസ്തകത്തെ പരിചയപ്പെടുത്തുന്നതിന്‍ നന്ദി.:)