Sunday, September 14, 2008

ഹൈന്ദവ വര്‍ഗ്ഗീയതയും സെസ്സിന്റെ കുത്തകമേധാവിത്വ അജണ്ടകളും - ഒരു അഭിമുഖം



കടപ്പാട്: ബിജു മാത്യുവുമായി അജിത് സാഹി നടത്തിയ, തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ.


12 വര്‍ഷം മുന്‍പാണ്‌ ന്യൂയോര്‍ക്ക്‌ ടാക്സി തൊഴിലാളി സംഘടന രൂപം കൊള്ളുന്നത്‌. അതിന്റെ സംഘാടകരില്‍ ഒരാളാണ്‌ ബിജു മാത്യു. അമേരിക്കയിലെ റൈഡര്‍ സര്‍വ്വകലാശാലയിലെ (Rider University)ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിഭാഗത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസ്സറാണ്‌ അദ്ദേഹം. പിറ്റ്‌സ്‌ബര്‍ഗില്‍നിന്ന് ഡോക്ടറേറ്റ്‌ നേടിയശേഷം "ദാരിദ്ര്യത്തിന്റെ ഒത്തനടുക്കു"ള്ള ആഫ്രിക്കക്കാരായ അമേരിക്കന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത്‌ ജീവിച്ചുതാമസിച്ച്‌, 'അമേരിക്കയെ കൂടുതല്‍ അറിയാനുള്ള' ശ്രമത്തിലാണ്‌ ബിജു. ടാക്സി തൊഴിലാളി സംഘടനയില്‍ ഏകദേശം 12,000 തൊഴിലാളികളുണ്ട്‌. അവരില്‍ പലരും ലോകത്തിന്റെ പല ഭാഗത്തുനിന്ന് അമേരിക്കയിലേക്ക്‌ കുടിയേറിയവരാണ്‌. അമേരിക്കയിലെ വലതുപക്ഷ ഹൈന്ദവ-വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിലും ഭാഗഭാക്കാണ്‌ ബിജു മാത്യു. ടാക്സി ഡ്രൈവര്‍മാരുടെ പ്രചരണപരിപാടികള്‍, ഹിന്ദുത്വവര്‍ഗ്ഗീയത ഉയര്‍ത്തുന്ന ഭീഷണി, പ്രത്യേക സാമ്പത്തിക മേഖലയുടെ പിന്നാമ്പുറങ്ങള്‍, എന്നിവയെപ്പറ്റി, തെഹല്‍ക്കയുടെ അജിത്‌ സാഹിയുമായി ബിജു മാത്യു നടത്തിയ സംഭാഷണം പല നിലക്കും ശ്രദ്ധേയമാണ്‌.

താങ്കളൊരു ജിഹാദിയാണെന്ന ഒരു പത്രത്തിന്റെ ആരോപണത്തെത്തുടര്‍ന്ന്, രണ്ടുവര്‍ഷം മുന്‍പ്‌ സ്റ്റാന്‍ഡ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാല താങ്കളുടെ പ്രസംഗപരിപാടി റദ്ദാക്കുകയുണ്ടായി. എന്താണ്‌ അതില്‍നിന്ന് വ്യക്തമാകുന്നത്‌?

അമേരിക്കയിലെ ഹൈന്ദവവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലുള്ള എന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് എനിക്കെതിരെ നിരന്തരമായ ആക്രമണങ്ങള്‍ നടക്കുകയാണ്‌. എനിക്കെതിരെയുള്ള ആരോപണങ്ങളൊക്കെ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനുശേഷം സ്റ്റാന്‍ഡ്‌ഫോര്‍ഡ്‌ എന്നെ രണ്ടാമതും ക്ഷണിക്കുകയുണ്ടായി. അസിസ്റ്റന്റ്‌ പ്രൊഫസ്സറായിരുന്നിട്ടും ഞാന്‍ പ്രൊഫസ്സറായി അവകാശപ്പെടുന്നുവെന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌, അമേരിക്കയിലെ ചില ഹിന്ദുത്വ ശക്തികള്‍ സര്‍വ്വകലാശാലക്ക്‌ കത്തെഴുതുകയും എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അമേരിക്കയില്‍ ആര്‍.എസ്സ്‌.എസ്സിനു ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച്‌ ഞാന്‍ ഒരു റിപ്പോര്‍ട്ട്‌ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ ഈ ശക്തികള്‍ എനിക്കെതിരെ ഗുജറാത്തില്‍ ഒരു കോടി രൂപയുടെ മാനനഷ്ടം ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്ന രീതിയിലുള്ള ഒരു ചിത്രമായിരുന്നു ബജ്രംഗദള്‍ അവരുടെ ഒരു സൈറ്റിന്റെ മുഖ്യതാളില്‍ നല്‍കിയിരുന്നത്‌. നരേന്ദ്രമോഡിക്ക്‌ അമേരിക്ക വിസ നിഷേധിച്ചതിനെത്തുടര്‍ന്ന്, വിഷം വമിപ്പിക്കുന്ന ധാരാളം മെയിലുകളും എനിക്ക്‌ കിട്ടുകയുണ്ടായി. ഞങ്ങളുടെ പ്രവര്‍ത്തനം ഫലം കാണുന്നു എന്നാണ്‌ ഇതൊക്കെ തെളിയിക്കുന്നത്‌. ഹിന്ദുത്വത്തിനെതിരായ സമരം ഏറ്റെടുത്ത്‌ നടത്തേണ്ടതും വിജയിപ്പിക്കേണ്ടതും ഇന്ത്യയില്‍തന്നെയാണ്‌. എങ്കിലും, ഇവിടെ അമേരിക്കയില്‍, ഹൈന്ദവപ്രത്യയശാസ്ത്രത്തെ, അതിന്റെ ശുദ്ധരൂപത്തില്‍, പുനരാവിഷ്ക്കരിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. പ്രത്യേകരീതിയിലുള്ള വംശീയതയെ അടിസ്ഥാനമാക്കി, കൂടുതല്‍ ഉള്‍വലിഞ്ഞ, പ്രത്യേക അറകളിലാക്കിയ, ഹൈന്ദവ പ്രത്യയശാസ്ത്രത്തെ പുനര്‍നിര്‍മ്മിക്കാനും അതുമായി സാമ്യപ്പെടാനുമാണ്‌ അത്‌ ശ്രമിക്കുന്നത്‌. ആശയപരമായും സാമ്പത്തികമായും അവര്‍ക്ക്‌ അമേരിക്കയില്‍ കിട്ടുന്ന പിന്തുണയുടെ വളര്‍ച്ച പ്രധാന്യമുള്ള വിഷയമാണ്‌.

അമേരിക്കയിലെ ഹിന്ദുത്വത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്‌?

വ്യവസ്ഥിതിയുടെ മാളങ്ങളിലേക്ക്‌ നുഴഞ്ഞുകയറാന്‍ ശക്തിയുള്ള വിവിധ സ്ഥാപനരൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ദ്ധരാണ്‌ ഈ ഹൈന്ദവസംഘടനകള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍, ഹിന്ദു ലോബി അമേരിക്കന്‍ വിദ്യാഭ്യാസമണ്ഡലത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്‌. ആറാം ക്ലാസ്സു മുതല്‍ അമേരിക്കന്‍ കുട്ടികള്‍ ലോകചരിത്രം പഠിക്കാന്‍ തുടങ്ങുന്നു. കാലിഫോര്‍ണിയയില്‍ കഴിഞ്ഞ വര്‍ഷം വലിയ ബഹളം തന്നെ ഉണ്ടായി. ഹിന്ദു വിദ്യാഭ്യാസ ഫണ്ട്‌, ഹിന്ദു-അമേരിക്കന്‍ ഫൗണ്ടേഷന്‍, വേദിക്‌ സ്റ്റഡീസ്‌ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്‌ പാഠ്യപദ്ധതി വിലയിരുത്തല്‍ പ്രക്രിയയില്‍ സ്ഥാനവും, ചരിത്രമെന്ന പേരില്‍ ഇതിഹാസ-പുരാണങ്ങളെയും മറ്റും അവതരിപ്പിക്കാനുള്ള അവസരവും ഏതാണ്ട്‌ കൈവന്നതായിരുന്നു. നിരവധി പണ്ഡിതന്മാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ്‌ അതിനെ തടയാനായത്‌. ഇനി വരുന്ന വര്‍ഷങ്ങളില്‍, പാഠപുസ്തകങ്ങളുടെ വിലയിരുത്തല്‍ നടത്തുക ടെക്സാസ്‌ പോലുള്ള യാഥാസ്ഥിതിക സംസ്ഥാനങ്ങളിലായിരിക്കും. ഇന്ത്യയുടെ രീതിയില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ, മൂന്നോ നാലോ മുഖ്യ സംസ്ഥാനങ്ങളാണ്‌ ഏതൊക്കെ പാഠപുസ്തകങ്ങളാണ്‌ പഠിക്കേണ്ടത്‌ എന്ന് തീരുമാനിക്കുക. മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ അവരെ പിന്തുടരാന്‍ മാത്രമേ ആവൂ. വലിയൊരു യുദ്ധമാണ്‌ ഇനി വരാന്‍ പോകുന്നത്‌.

കഴിഞ്ഞ രണ്ടു വര്‍ഷമായി, ഹൈന്ദവ സംഘടനകള്‍ ജൂത ലോബിയുടെ അതേ മാതൃകയിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇവരിരുവരും വിവിധ തലങ്ങളില്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും, ഹിന്ദുത്വത്തിന്‌ വാഷിംഗ്‌ടണില്‍ ആള്‍ സ്വാധീനവും, അവരുടേതായ രാജപാതകളുമുണ്ട്‌. ജൂതര്‍ക്കുള്ള അതേ സംവിധാനങ്ങള്‍ തന്നെയാണ്‌ ഇവര്‍ക്കുമുള്ളത്‌. ജൂതന്മര്‍ ചെയ്തപോലെ, വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക്‌ നുഴഞ്ഞുകയറാന്‍ അവരും അക്ഷീണപരിശ്രമത്തിലാണ്‌. പ്രൊഫസ്സര്‍ പദവി കിട്ടാന്‍ അവര്‍ പൈസയും ചിലവഴിക്കുന്നു. ശ്രീ ശ്രീ രവിശങ്കര്‍ വഴിയുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്‌. ഇത്തരം പ്രൊഫസ്സര്‍ പദവികള്‍ നേടിയെടുക്കാന്‍ സ്വരാജ്‌ പോലിന്റെ കാപ്പറോ എന്ന സ്ഥാപനത്തെയും അവര്‍ ഉപയോഗിക്കുകയുണ്ടായി.

രവിശങ്കറിനെ എങ്ങിനെയാണ്‌ അവര്‍ ഉപയോഗിച്ചത്‌?

നാഗപട്ടണം ബീച്ചില്‍ക്കൂടി ഒന്നു നടന്നുനോക്കിയാല്‍ നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാകും. അവിടെ നടക്കുന്ന പുനരധിവാസപരിപാടികളില്‍, രവിശങ്കര്‍, മാതാ അമൃതാനന്ദമയി, വി.എച്ച്‌.പി. എന്നിവരൊക്കെ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രസിദ്ധമായ അഞ്ചു സ്ഥാപനങ്ങള്‍-മസ്സാച്ചുസെറ്റ്‌ സര്‍വ്വകലാശാല, സ്മിത്‌ കോളേജ്‌, ഹോലിയോക്‌ കോളേജ്‌, ഹാംപ്‌ഷയര്‍ കോളേജ്‌, ആംഹേസ്റ്റ്‌ കോളേജ്‌ എന്നിവ സ്ഥിതിചെയ്യുന്ന പയനീര്‍ വാലിയില്‍ ഈയടുത്ത്‌ രവിശങ്കര്‍ വരികയുണ്ടായി. ഈ അഞ്ചു സ്ഥാപനങ്ങളില്‍ നാലും രാജ്യത്തെ പ്രമുഖ സ്വതന്ത്ര കലാപഠന സ്ഥാപനങ്ങളാണ്‌.ആദ്യത്തേതാകട്ടെ പൊതുമേഖലയിലും. ഈ സര്‍വ്വകലാശാലകളുടെ അദ്ധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്തതിനുശേഷം, അവിടെ ഒരു കേന്ദ്രം സ്ഥാപിക്കാന്‍ രവിശങ്കര്‍ ശ്രമിച്ചു. എങ്കിലും, മസ്സാച്ചുസെറ്റ്‌സ്‌ സര്‍വ്വകലാശാലയിലെ ചിലരുടെ പ്രചരണത്തിന്റെ ഫലമായി ആ പദ്ധതി വിജയിച്ചില്ല. രവിശങ്കറിന്റെ പദ്ധതിയെ എതിര്‍ക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന ഒരു സ്ത്രീക്ക്‌ ഇതിന്റെ ഫലമായി ധാരാളം ഭീഷണികള്‍ നേരിടേണ്ടിവരികയും ചെയ്തു. വി.എച്ച്‌.പിക്കാര്‍ തന്നെയായിരിക്കണം അതിന്റെ പിന്നിലുണ്ടായിരുന്നത്‌.

എല്ലാ ഹൈന്ദവ ദേവാലയങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ്‌ വി.എച്ച്‌.പി.യുടെ മറ്റൊരു പദ്ധതി. ഇന്ത്യയില്‍ ഇത്‌ നടപ്പാകാന്‍ പോകുന്നില്ല. അവിടെ ധാരാളം അമ്പലങ്ങളുണ്ട്‌. അവയെയൊക്കെ ഏതെങ്കിലും ഒന്നിന്റെ മാത്രം കീഴില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍, കരണത്തടി തന്ന്, വീട്ടില്‍ പോയിരിക്കാന്‍ പറയും. പക്ഷേ, കഴിഞ്ഞ രണ്ടുകൊല്ലമായി, ഇവിടെ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌. മൂന്നാം അമേരിക്കന്‍ ദേശീയ ദേവാലയ സമ്മേളനം (US National Temple Conference) ഇപ്പോള്‍ കഴിഞ്ഞതേയുള്ളു. ഇതിന്റെ പ്രവര്‍ത്തനവുമായി നടക്കുന്ന ഒരാളെ കഴിഞ്ഞ 12 വര്‍ഷമായി എനിക്കറിയാം. അത്തരത്തിലൊരു പദ്ധതി വിജയിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടുകയില്ല.

ആരാണ്‌ ഈ ഹിന്ദു ലോബിയുടെ പിന്നില്‍? എന്താണ്‌ അവരുടെ പ്രചോദനം?

ഒരുപക്ഷേ, അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാരസ്ഥലമായ ജാക്‌ക്‍സണ്‍ ഹൈറ്റിന്റെ മൂലയില്‍ പോയി നിങ്ങള്‍ നില്‍ക്കുക. എന്നിട്ട്‌, ആദ്യം കടന്നുപോകുന്ന പത്ത്‌ ഇന്ത്യക്കാരോട്‌ ചോദിച്ചാല്‍, അതില്‍ ഭൂരിഭാഗവും-ചുരുങ്ങിയത് ആറോ ഏഴോ പേരെങ്കിലും- ഹിന്ദുത്വത്തിനോട്‌ അനുഭാവമുള്ളവരോ, അതിനെ പിന്തുണക്കുന്നവരോ ആണെന്ന് മനസ്സിലാകും. 1960-നു ശേഷം അമേരിക്കയിലേക്ക്‌ കുടിയേറിയവരില്‍ അധികവും ഇടത്തരക്കാരോ ഉപരിവര്‍ഗ്ഗക്കാരോ ആയ പ്രൊഫഷണലുകളായിരുന്നു. ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, പ്രൊഫസ്സര്‍മാരും. അവരാണ്‌ ഇവിടുത്തെ ഹൈന്ദവതയുടെ അടിത്തറ. എങ്കിലും അവരുടെ ജോലിയുടെ പ്രത്യേകതകള്‍ മൂലം, അവര്‍ പൊതുവെ ചിതറിക്കിടക്കുകയായിരുന്നു. 60-കള്‍ മുതല്‍ 80 വരെയുള്ള കാലത്താണ്‌ അമേരിക്കയിലെ ഹിന്ദുക്കള്‍ സംഘടിക്കാന്‍ തുടങ്ങിയത്‌. 1980-കളില്‍ വ്യാപാരിവര്‍ഗ്ഗം അമേരിക്കയിലേക്ക്‌ കുടിയേറിത്തുടങ്ങി. ആ സമയത്തുതന്നെയാണ്‌ ഹിന്ദുത്വവും ഇവിടെ വളര്‍ച്ച പ്രാപിച്ചത്‌. അവര്‍ ധാരാളം സ്ഥാപനങ്ങള്‍ തുടങ്ങിവെക്കുകയും പഴയ പ്രൊഫഷണലുകള്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. അതില്‍ പലരും, ഇന്ത്യയിലെ ഹൈന്ദവസ്ഥാപനങ്ങളുമായി അടുത്ത ബന്ധമുള്ള സൈദ്ധാന്തികരായിരുന്നു.എങ്കിലും ഇതില്‍ വന്ന മാറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. വലിയ ഹിന്ദുത്വബോധമൊന്നുമില്ലാത്ത ഇടത്തരം ഹിന്ദുകുടുംബങ്ങള്‍പോലും ബാലവിഹാറിലേക്കു നയിക്കപ്പെടുന്നു. ഹിന്ദു സ്റ്റുഡന്റ്‌സ്‌ കൗണ്‍സില്‍ എന്നൊരു സംഘടനയുണ്ട്‌. അവരും ടാക്സികളും നിരത്തിലോടുന്നുണ്ട്‌. ഹിന്ദു സ്റ്റുഡന്റ്‌ കൗണ്‍സിലിന്റെ ക്യാമ്പുകളിലേക്ക്‌ കുട്ടികളെ അയക്കുന്ന നിരവധി ഹിന്ദു കുടുംബങ്ങളെ എനിക്ക്‌ നേരിട്ടറിയാം. മദ്ധ്യനിലപാടുകളുള്ളവരാണ്‌ അവരില്‍ മിക്കവരും. അമിതമായ ഹിന്ദുത്വബോധം കൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ ഇത്തരം ക്യാമ്പുകളിലയക്കുന്നത്‌. തങ്ങളുടെ സംസ്കാരം ഒരു പ്രതിസന്ധിയിലാണെന്നും, സ്വത്വബോധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നുമൊക്കെയുള്ള തോന്നലുകൊണ്ട്‌ - പ്രത്യേകിച്ചും രണ്ടാമത്തെ തലമുറയുടേത്‌ - അവര്‍ അതില്‍ പെട്ടുപോകുന്നുവെന്നേയുള്ളു. ഇപ്പോള്‍ അവര്‍ക്ക്‌ അവരുടെ സംസ്കാരവും സ്വത്വബോധവുമൊക്കെ പാക്കറ്റ്‌ രൂപത്തില്‍ വാങ്ങാന്‍ കിട്ടുന്നു. റൊമീലാ ഥാപ്പര്‍ പറഞ്ഞതുപോലെ, സ്ഥാപനവത്ക്കരിക്കപ്പെട്ട ഹൈന്ദവതതന്നെയാണ്‌ ഇത്‌.


അമേരിക്കയിലെ ലിബറല്‍ ഹിന്ദുക്കളോ?

കഴിഞ്ഞ 10-15 വര്‍ഷങ്ങളായി, ഈ സിന്‍ഡിക്കേറ്റ്‌ ഹിന്ദുയിസത്തിനെതിരായി ഞങ്ങള്‍ നിരവധി പ്രസ്ഥാനങ്ങളെ രംഗത്ത്‌ കൊണ്ടുവന്നിട്ടുണ്ട്‌. അമേരിക്കയിലെ ഹിന്ദുത്വത്തിനെതിരെ ആക്രമണസ്വഭാവമുള്ള ആശയയുദ്ധം നടത്തുന്നത്‌ ബുദ്ധിമുട്ടാണ്‌. കാരണം, ഞാന്‍ കൂടി പങ്കെടുക്കേണ്ടതെന്ന് ഞാന്‍ കരുതുന്ന നിരവധി സമരങ്ങള്‍ ഇന്ന് അമേരിക്കയിലെമ്പാടും ഉണ്ട്‌. ഉദാഹരണത്തിന്‌ യുദ്ധ-വിരുദ്ധ പ്രക്ഷോഭങ്ങള്‍, ടാക്സി ഡ്രൈവര്‍മാരുടെ അവകാശസമരങ്ങള്‍ എന്നിവക്ക്‌ പ്രാധാന്യം കൊടുക്കുന്നതുകൊണ്ട്‌, ഹിന്ദുത്വത്തിനെതിരെയുള്ള സമരങ്ങള്‍ തത്ക്കാലം എന്റെ ലക്ഷ്യമല്ല. കാരണം, സമുദായം എന്നതുകൊണ്ട്‌, ഹിന്ദുത്വം മാത്രമല്ല എന്റെ മുന്നിലുള്ളത്‌. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. കൂടുതല്‍ സുഖസൗകര്യങ്ങളോ മറ്റു വിനോദങ്ങളോ തേടി സമുദായത്തില്‍നിന്ന് പുറത്തുകടക്കുന്ന ഓരോ ഉദാരവാദിയുടെയും സ്ഥലം കയ്യടക്കുന്നത്‌ ഇന്ന് ഈ വലതുപക്ഷക്കാരാണ്‌. ഏകദേശം 11 കൊല്ലം മുന്‍പ്‌, സമുദായ പ്രവര്‍ത്തനത്തില്‍ പരിശീലനം കൊടുക്കുന്നതിനുവേണ്ടി ഞങ്ങള്‍ ദക്ഷിണേഷ്യന്‍ കുട്ടികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി. 350-ഓളം കുട്ടികളെ ഞങ്ങള്‍ പരിശീലിപ്പിച്ചു. വംശഹത്യക്കെതിരെ 42 സംഘടനകള്‍ ഉള്‍പ്പെടുന്ന ഒരു സഖ്യവും ഞങ്ങള്‍ ഉണ്ടാക്കി. അതില്‍ എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. ഇടതുപക്ഷവും, ഇന്ത്യന്‍ മുസ്ലിം കൗണ്‍സിലും, വൈഷ്ണവ സെന്ററും എല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയിലെ സെസ്സുകള്‍ സന്ദര്‍ശിച്ചിരുന്നുവല്ലോ അല്ലേ? അതിനെക്കുറിച്ച്‌ എന്താണ്‌ താങ്കളുടെ വിലയിരുത്തല്‍?

സെസ്സ്‌ എന്നത്‌ വന്‍തോതിലുള്ള ഭൂമി പിടിച്ചുപറിയല്ലാതെ മറ്റൊന്നുമല്ല. ഈ പ്രശ്നത്തെച്ചൊല്ലി വലിയ കലാപങ്ങള്‍ ഉരുത്തിരിയാനുള്ള സാദ്ധ്യതയുമുണ്ട്‌. അമേരിക്കയില്‍ ഇതിനെതിരെ ഒരു ഗ്രൂപ്പ്‌ ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇവിടെയുള്ള സെസ്സുകള്‍ സന്ദര്‍ശിച്ചത്‌ അതിന്റെ ഭാഗമായിട്ടായിരുന്നു. മഹരാഷ്ട്രയിലെയും റായ്‌ഗഢിലെയും സെസ്സുകളും, പവര്‍ പ്ലാന്റുകളും കണ്ടു. ആന്ധ്രപ്രദെശിലെയും ഒറീസ്സയിലെയും സെസ്സുകളും കാണുകയുണ്ടായി. ഇന്ത്യന്‍ വ്യവസായികള്‍ക്ക്‌-റിലയന്‍സ്‌, ടാറ്റ, ജിന്ദാള്‍- തുടങ്ങിയവര്‍ക്ക്‌, ഇന്ത്യന്‍ ഗ്രാമങ്ങള്‍ എന്നത്‌, അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ എടുക്കാനുള്ള ഒരു സ്ഥലം മാത്രമാണ്‌. മറ്റൊരു താത്‌പര്യവുമില്ല ഈ സ്ഥലങ്ങളില്‍ അവര്‍ക്ക്‌. ഇന്ത്യയെ ഇരുപതോ ഇരുപത്തഞ്ചോ മേഖലകളായി (ഹബ്ബ്‌) തരം തിരിക്കുകയാണവര്‍. മഹാനഗരങ്ങളുടെയും തീരദേശങ്ങളുടെയും തുറമുഖങ്ങളുടെയും 40-50 കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഈ ഹബ്ബുകളെല്ലാംതന്നെ. ഇനി മുതല്‍ ബീഹാര്‍, ഝാര്‍ഖണ്ട്‌, ഛത്തീസ്‌‌ഗഢ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാം ഒറ്റ ഖനിയാണ്‌. ഒറ്റ നിരപ്പ്‌.

ഇന്ത്യയില്‍ ഗുണ്ടാ മുതലാളിത്തമാണുള്ളത്‌. കലിംഗ നഗറിലൊക്കെ സംഭവിച്ചപോലെ. അമേരിക്കയില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്തായാലും ഇത്‌ സുഗമമായി നടക്കുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എതിര്‍പ്പുകള്‍ രൂക്ഷമാവുന്നുണ്ട്‌. പക്ഷേ, എന്തെങ്കിലും കാരണവശാല്‍ ഇത്‌ സുഗമമായി നടന്നുവെന്നിരിക്കട്ടെ. അപ്പോള്‍, രണ്ട്‌ ഇന്ത്യ നിലവില്‍ വരുകയാവും ഫലം. വ്യാജനിര്‍മ്മിതമായ പാര്‍ലമെണ്ടറി ജനാധിപത്യവും, രാഷ്ട്രം അപ്രത്യക്ഷമായി സംസ്ഥാനങ്ങള്‍ മാത്രം നിലവില്‍ വരുകയും ചെയ്യുന്ന രണ്ട് ഇന്ത്യ. ഈ പ്രത്യേകമേഖലകളിലാകട്ടെ, കുത്തകകളുടെ ഏകാധിപത്യമായിരിക്കും നടപ്പില്‍വരിക.

ഇന്ത്യയില്‍, സെസ്സിനെ എതിര്‍ത്താല്‍, നിങ്ങള്‍ ഒരു വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുന്നു.

റിലയന്‍സിന്റെ സെസ്സ്‌ 45 ഗ്രാമങ്ങളെ ഏറ്റെടുത്തിരിക്കുകയാണ്‌. ഈ ഗ്രാമങ്ങളെ അവരുടെ സെസ്സ്‌ ഒരു വിധത്തിലും ബാധിക്കാത്തതുകൊണ്ട്‌, പുനരധിവാസം ആവശ്യമില്ലെന്നാണ്‌ പക്ഷേ അവരുടെ അവകാശവാദം. വിവിധോദ്ദേശ്യ സെസ്സിന്റെ മാതൃകയാണിത്‌. 70 ശതമാനം ഭൂമി 'മറ്റ്‌' ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ സെസ്സ്‌ നിയമം അനുവദിക്കുന്നുണ്ട്‌. ഇത്‌ റിയല്‍ എസ്റ്റേറ്റിന്റെ ഊഹക്കച്ചവടമാണ്‌. ടാറ്റയുടെയും റിലയന്‍സിന്റെയും രണ്ട്‌ പവര്‍ പ്ലാന്റുകള്‍ വരാന്‍ പോകുന്നുണ്ട്‌. ഇതിനാവശ്യമായ കല്‍ക്കരി എവിടെയാണെന്നാണ്‌, അവിടെയുള്ളവര്‍ ചോദിക്കുന്ന ചോദ്യം. അടുത്തൊന്നും അത്‌ ലഭ്യവുമല്ല. അവിടെ ഒരു പവര്‍ പ്ലാന്റും വരാന്‍ പോകുന്നില്ലെന്ന് അവിടുത്തുകാര്‍ക്കറിയാം. പദ്ധതി പൊളിഞ്ഞാലും റിലയന്‍സിനും ടാറ്റക്കും ഭൂമിയുടെ കൈവശാവകാശം ലഭിക്കും. അത്ര തന്നെ.

ആന്ധ്രാ പ്രദേശില്‍ ജോര്‍ജ്ജിയ ടെക്‍നിക്കല്‍ സര്‍വ്വകലാശാലക്ക്‌ കിട്ടിയത്‌ 250 ഏക്കര്‍ ഭൂമിയാണ്‌. ഏക്കറിന്‌ 1.5 ലക്ഷം രൂപ എന്ന നിരക്കില്‍. മാര്‍ക്കറ്റ്‌ വില ഏക്കറിന്‌ 1.5 കോടി രൂപയാണെന്ന് ഓര്‍ക്കണം. എം.എസ്സ്‌.സി, പി.എച്ച്‌.ഡി ഡിഗ്രികള്‍ മാത്രമാണ്‌ ജോര്‍ജ്ജിയ ടെക്‍നിക്കല്‍ സര്‍വ്വകലാശാല നല്‍കുന്നത്‌. ഓറേക്കിളില്‍ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയര്‍, ആര്‍.ടി.ഐ നിയമം ഉപയോഗിച്ച്‌, അതിനെക്കുറിച്ചുള്ള രേഖകള്‍ പുറത്തു കൊണ്ടുവന്നു. ഒരു 7-സ്റ്റാര്‍ ഹോട്ടലായിരുന്നു അവിടെ ഉദ്ദേശിച്ചിരുന്നതത്രെ. ഒരു 7-സ്റ്റാര്‍ ഹോട്ടല്‍ പണിയുന്നതിനുവേണ്ടി എന്തിനാണ്‌ ഏക്കറിന്‌ 1.5 ലക്ഷം രൂപ നിരക്കില്‍ ഒരു സര്‍വ്വകലാശാലക്ക്‌ ഭൂമി കൊടുക്കുന്നത്‌? സാമാന്യ ബുദ്ധിക്ക്‌ മനസ്സിലാകുന്ന കാര്യമല്ല ഇത്‌. എല്ലാവര്‍ക്കും അവകാശപ്പെട്ട ഭൂമിയാണ്‌ ഈ വിധത്തില്‍, കയ്യേറപ്പെടുകയും സ്വകാര്യവത്‌ക്കരിക്കപ്പെടുകയും ചെയ്യുന്നത്‌.

യൂണിയന്‍വത്ക്കരണം കൊണ്ട്‌ ന്യൂയോര്‍ക്കിലെ ടാക്സികള്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടായോ?

2001 സെപ്തംബര്‍ 11ലെ ആക്രമണത്തിനുശേഷം, മാന്‍ഹട്ടന്റെ 30 ശതമാനവും മാസങ്ങളോളം അടച്ചിട്ടു. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളും അടഞ്ഞുകിടന്നു. അതുപോലെത്തന്നെ, ബ്രോഡ്‌വേകളും വിമാനത്താവളങ്ങളും. ടാക്സി ഡ്രൈവര്‍മാര്‍ക്ക്‌ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് നഷ്ടമായി. എന്നാല്‍, എയര്‍ലൈന്‍സ്‌ കമ്പനികള്‍ക്ക്‌ നഷ്ടപരിഹാരത്തിന്‌ അവകാശമുണ്ടെന്നും ടാക്സി ഡ്രൈവര്‍മാര്‍ക്ക്‌ അതില്ലെന്നുമായിരുന്നു ന്യൂയോര്‍ക്ക്‌ നഗരസഭയുടെ നിലപാട്‌. എട്ടു മാസത്തോളം നീണ്ടുനിന്ന ഞങ്ങളുടെ പ്രചരണപരിപാടികൊണ്ട്‌ ആ പ്രതിസന്ധിക്കൊരു പരിഹാരമുണ്ടായി. വഴികള്‍ തുറന്നുകൊടുക്കാന്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജുമെന്‍ അസ്സിസ്റ്റന്‍സ്‌ നിര്‍ബന്ധിതമായി. എണ്ണായിരത്തോളം ഡ്രൈവര്‍മാരുടെ കടബാദ്ധ്യതകള്‍ ഒഴിവായിക്കിട്ടുകയും ചെയ്തു.

അതിനുശേഷം കൂലിവര്‍ദ്ധനവിനുവേണ്ടി ഞങ്ങളൊരു പ്രചരണപരിപാടി തുടങ്ങി. ഹോളിവുഡ്‌ സിനിമയിലൊക്കെ മഞ്ഞടാക്സിയുടെ മുകളില്‍ നാലക്കമുള്ള ഒരു തകരക്കഷണമുള്ളത്‌ കണ്ടിട്ടില്ലേ? അതിന്‌ മെഡല്ലിയണ്‍ നമ്പര്‍ എന്നാണ്‌ പേര്‌. മറ്റാര്‍ക്കും കൈമാറ്റം ചെയ്യാന്‍ അനുവാദമില്ലാത്ത ഒരു പെര്‍മിറ്റാണ്‌ ആ നാലക്ക നമ്പര്‍. 1937-ലൊക്കെ 5 ഡോളറിനു കിട്ടിയിരുന്ന ആ പെര്‍മിറ്റ്‌ നമ്പറിനെ, 1950-മുതല്‍ക്ക്‌, ബ്രോക്കര്‍മാര്‍ ഒരു വില്‍പ്പനചരക്കാക്കി മാറ്റുകയും, ഇന്ന് അതിന്റെ വില 450,000 ഡോളര്‍ ആവുകയും ചെയ്തിരിക്കുന്നു. ഡ്രൈവര്‍മാര്‍ക്കൊന്നും എന്തായാലും ഇത്ര വലിയ വില കൊടുത്ത്‌ ഈ നമ്പര്‍ പ്ലെയിറ്റുകള്‍ വാങ്ങാനാവില്ല. തീര്‍ച്ച. അപ്പോള്‍, അവര്‍ ഈ നമ്പര്‍ പ്ലെയ്‌റ്റുകള്‍ കൈവശമുള്ളവരില്‍നിന്ന് വണ്ടികള്‍ പാട്ടത്തിനെടുക്കുന്നു. രാവിലെ 5 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ, അതായത്‌, 12 മണിക്കൂര്‍ വണ്ടിയോടിക്കുന്നതിന്‌, ഈ ബ്രോക്കര്‍മാര്‍ക്ക്‌ 130 ഡോളറും, പെട്രോള്‍ വകയില്‍ മറ്റൊരു 40 ഡോളറും കൊടുക്കണം. എന്നു വെച്ചാല്‍, ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌, വീട്ടിലേക്ക്‌ വെറുംകൈയ്യുമായി തിരിച്ചുപോകാമെന്ന് അര്‍ത്ഥം.യാത്രാക്കൂലിയില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴൊക്കെ വണ്ടിയുടെ ഉടമസ്ഥര്‍ പാട്ടക്കൂലിയും വര്‍ദ്ധിപ്പിക്കും. 1996-ല്‍ ഞങ്ങള്‍ക്ക്‌ 14 ശതമാനവും ഉടമസ്ഥര്‍ക്ക്‌ 86 ശതമാനവുമായിരുന്നു കിട്ടിയിരുന്നത്‌. 2004-ല്‍ പാട്ടത്തുകയില്‍ അത്ര വലിയ വര്‍ദ്ധനവില്ലാതെത്തന്നെ കൂലിക്കൂടുതല്‍ ലഭിക്കാനുള്ള ഞങ്ങളുടെ പ്രചരണപരിപാടികളുടെ ഫലമായി, ഞങ്ങള്‍ക്ക്‌ 26 ശതമനം വര്‍ദ്ധന കിട്ടി. ഉടമസ്ഥര്‍ക്കാകട്ടെ എട്ടു ശതമാനവും. 35 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു അത്‌.

ഞങ്ങളുടെ മൂന്നാമത്തെ പ്രവര്‍ത്തനം, എണ്ണവില കൂടിയപ്പോഴായിരുന്നു. അത്തവണ ഞങ്ങള്‍ക്ക്‌ നേട്ടം കിട്ടിയത്‌ വെയിറ്റിംഗ്‌ ചാര്‍ജ്ജിന്റെ രൂപത്തിലായിരുന്നു.

ഈ മൂന്നു പ്രക്ഷോഭങ്ങളിലും ഞങ്ങള്‍ വിജയിച്ചതുകൊണ്ട്‌ ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്‌. പാട്ട വ്യവസ്ഥയിലൂടെ ഉടമസ്ഥര്‍ക്ക്‌ നേടാന്‍ കഴിഞ്ഞത്‌, ഞങ്ങളുടെ സമ്പാദ്യത്തിന്മേലുള്ള നിയന്ത്രണാധികാരമായിരുന്നു. ഇപ്പോള്‍ അവര്‍ ടാക്സികളില്‍ ജി.പി.എസ്സുകള്‍ ഘടിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. ഞങ്ങള്‍ ശക്തിയായി എതിര്‍ത്തു. കോടതിയിലും നിയമനിര്‍മ്മാണസഭയിലുമൊക്കെ പ്രശ്നം അവതരിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മുഴുനീള സമരം തന്നെ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടത്തി. സര്‍ക്കാര്‍ പക്ഷേ അതില്‍നിന്ന് ഇതുവരെ പിന്മാറിയിട്ടില്ല.

ഇന്ത്യയിലെ ഒരു വിഭാഗം അമേരിക്കയെപ്പോലെയാകാന്‍ ശ്രമിക്കുകയാണല്ലോ. അത്‌ വിജയിക്കുമോ?

ഞാന്‍ പഠിപ്പിക്കുന്ന ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥിപോലും ഒരു പൗരനെപ്പോലെ ചിന്തിക്കുന്നില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതും വിശകലനം ചെയ്യുന്നതുമൊക്കെ-ജീവിതത്തിലെ അവസരങ്ങളെക്കുറിച്ചായാലും, സമൂഹത്തില്‍ ജീവിക്കുന്നതിനെക്കുറിച്ചായാലും എല്ലാം-മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌. ഒന്നു വാങ്ങിയാല്‍ രണ്ടെണ്ണം കിട്ടുമോ എന്നു മാത്രമാണ്‌ അവരുടെ ചിന്ത. അമിത ഉപഭോഗം തുടങ്ങിയാല്‍, 30 ശതമാനത്തിനു മാത്രമേ അതിജീവനം സാധ്യമാകൂ. ഫാസിസം മാത്രം ബാക്കിവരുന്നവിധം, ഇന്നത്തെ ലോകം സാംസ്കാരികമായി പൂര്‍ണ്ണമായും ശിഥിലമാവാന്‍ പോവുകയാണ്‌.

24 comments:

Rajeeve Chelanat said...

ഹൈന്ദവ വര്‍ഗ്ഗീയതയും സെസ്സിന്റെ കുത്തകമേധാവിത്വ അജണ്ടകളും - ഒരു അഭിമുഖം

Anoop Technologist (അനൂപ് തിരുവല്ല) said...

:)

Raghu said...

ഹിന്ദുത്വത്തിനെതിരായ സമരം ഏറ്റെടുത്ത്‌ നടത്തേണ്ടതും വിജയിപ്പിക്കേണ്ടതും ഇന്ത്യയില്‍തന്നെയാണ്‌. സമ്മതിക്കുന്നു...

അതുപോലെ ക്രിസ്തീയതക്കെതിരെയുള്ള പോരാട്ടം യൂറോപ്പില്‍, വിശിഷ്യ അമേരിക്കയിലാണ് നടത്തേണ്ടതും വിജയിപ്പിക്കേണ്ടതും എന്ന് കൂടി ബിജു മാത്യു പറയണമായിരുന്നു... ഹിന്ദുത്വം മാത്രമാണോ എതിര്ക്കപ്പെടേണ്ടത്? ലക്ഷക്കണക്കിന്‌ മനുഷ്യാത്മാക്കളെ കൊലചെയ്ത ക്രിസ്തുമതവും തോല്പ്പിക്കപ്പെടേണ്ടത് തന്നെ അല്ലെ?
ബിജു മാത്യുമാരുടെ ഇത്തരം നിലപാടുകളാണ് ഹിന്ദു വര്‍ഗീയതക്ക് ചെറിയ തോതിലെങ്കിലും സ്വീകാര്യത നേടിക്കൊടുക്കുന്നതെന്ന് പറയാതെ വയ്യ...

Unknown said...

ചരിത്രത്തിലിന്നോളം ഒരു മതവും സമൂഹത്തിലെ അന്യമതസ്ഥരുമായി സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിച്ചിട്ടില്ല. മതങ്ങള്‍ ഘോഷിക്കുന്ന ക്ഷമയും, സമാധാനവും, അയല്പക്കസ്നേഹവുമൊക്കെ ഒരു smokescreen മാത്രമേ ആയിരുന്നിട്ടുള്ളു എന്നും. പ്രത്യേകിച്ചും ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഒരു മതം പ്രസംഗിക്കുന്ന സഹിഷ്ണുത എന്നതു് പച്ചയായ ഒരു നുണ മാത്രമാവാനേ കഴിയൂ. “ഞാനൊഴികെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുതു്” എന്നതിനു് “അന്യമായതിനോടു് നീ അസഹിഷ്ണു ആയിരിക്കണം” എന്നതല്ലാതെ സാമാന്യബോധത്തില്‍ മറ്റൊരര്‍ത്ഥമില്ല.

തന്റേതല്ലാത്ത ആടുമാടുകളെ‍ തന്നില്‍ നിന്നും അകറ്റി നിര്‍ത്താനും, കഴിയുമെങ്കില്‍ നശിപ്പിക്കാനും മാത്രമേ ഏതു് ഇടയനും ആഗ്രഹിക്കൂ! കാരണം, പച്ചയായ മേച്ചില്‍പ്പുറങ്ങള്‍ തനിക്കും തന്റെ കന്നുകാലികള്‍‍ക്കും മാത്രമായിരിക്കണം! ഇടയന്‍ ആടുകളെ വളര്‍ത്തുന്നതു് പാലിനും മാംസത്തിനും രോമത്തിനും വേണ്ടിയാണു്, അല്ലാതെ അവയെ കുമ്പസാരിപ്പിച്ചു് പാപങ്ങള്‍ മോചിച്ചുകൊടുത്തു് സ്വര്‍ഗ്ഗത്തില്‍ എത്തിക്കാനായിട്ടല്ല. മനുഷ്യരെ മൃഗങ്ങളായി തരം താഴ്ത്തിക്കൊണ്ടല്ലാതെ ഒരുവനു് മനുഷ്യരുടെ “ഇടയന്‍” എന്നു് സ്വയം വിശേഷിപ്പിക്കാനാവില്ല. സ്വന്തം മനസ്സാക്ഷിയെ കുരുതി കഴിച്ചു് സ്വയം ഒരു മൃഗമായി മാറിക്കൊണ്ടല്ലാതെ ഒരുവനു് ഇടയപദവിയില്‍ അഹങ്കരിക്കാനാവില്ല.

“ആടുകള്‍” ആയിരിക്കുന്നതില്‍ അഭിമാനിക്കാന്‍ മനുഷ്യരെ ബാല്യം മുതല്‍ ശീലിപ്പിക്കുക, ഉന്നതമായ തങ്ങളുടെ “ആടവസ്ഥയെ” ജീവന്‍ കൊടുത്തും പ്രതിരോധിച്ചു് നിലനിര്‍ത്താന്‍ അവരെ ബ്രെയിന്‍ വാഷ് ചെയ്തു് ഒരുക്കുക, സകലജ്ഞാനവും സ്വന്തവേദഗ്രന്ഥത്തില്‍ ഉണ്ടു് എന്നു് നിരുപാധികം വിശ്വസിപ്പിച്ചു് അവരെ അജ്ഞതയില്‍ പിടിച്ചു് നിര്‍ത്തുക ഇതൊക്കെയാണു് ഏതു് വേദോപദേശത്തിന്റേയും അടിസ്ഥാനപരമായ ലക്‍ഷ്യം!

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു് പ്രായോഗികബുദ്ധിയിലൂടെയാണു്. വിശപ്പിനു് പരിഹാരം ആഹാരമാണു്, സുവിശേഷഘോഷണമല്ല. അജ്ഞതയ്ക്കു് പരിഹാരം ആധുനികവിദ്യാഭ്യാസമാണു്, വേദോപദേശമല്ല. രോഗത്തിനു് പരിഹാരം ചികിത്സയാണു്, ധ്യാനമോ കൈവെപ്പോ കൂട്ടപ്രാര്‍ത്ഥനയോ അല്ല! എത്ര നേരത്തേ നമ്മള്‍ ഇതു് മനസ്സിലാക്കുന്നുവോ അത്രയും നല്ലതു്. മതങ്ങള്‍ ഈ കാര്യങ്ങള്‍ മനുഷ്യരെ മനസ്സിലാക്കും എന്നു് ആയിരമായിരം വര്‍ഷങ്ങള്‍ക്കു് ശേഷവും വ്യാമോഹിച്ചു് കാത്തിരിക്കുന്നവര്‍ “eternal waiting syndrom” എന്ന ചികിത്സിക്കാനാവാത്ത രോഗത്തിനു് അടിമകളാണെന്നു് പറയാതെ വയ്യ.

സലാഹുദ്ദീന്‍ said...
This comment has been removed by the author.
സലാഹുദ്ദീന്‍ said...
This comment has been removed by the author.
സലാഹുദ്ദീന്‍ said...

പ്രിയ രാജീവ്
ഈ അഭിമുഖം പരിഭാഷപെടുത്തി പോസ്റ്റിയതിന് താങ്കള്‍ക്ക് നന്ദി.

ഒരു ചെറിയ ഒ.ടോ. താങ്കളെന്നോട് ക്ഷമിക്കുക.

"ചരിത്രത്തിലിന്നോളം ഒരു മതവും സമൂഹത്തിലെ അന്യമതസ്ഥരുമായി സമാധാനപരമായ സഹവര്‍ത്തിത്വം
ആഗ്രഹിച്ചിട്ടില്ല. "

പ്രിയ ബാബുസാര്‍
താങ്കളുടെ ഭൌതിക ശാസ്ത്രത്തിലുള്ള അറിവുകളെ ഞാന്‍ ആദരിക്കുന്നു.
ഈ കാടടക്കി വെടി വെക്കുന്ന ഏര്‍പ്പാട് ശരിയാണോ എന്നാലോചിക്കുന്നത് നല്ലതാണ്. ചരിത്രത്തില്‍ മതങ്ങളെക്കാള്‍ മനുഷ്യ സമൂഹത്തോട് ക്രൂരത ചെയ്തത് ഭൌതിക വാദത്തിന്റെ, മത നിരാസത്തിന്റെ മേധാവികളായിരുന്നു. അടിസ്ഥാന
പരമായി ഒരു മതവും വിദ്വേഷം പഠിപ്പിക്കുന്നില്ല.

മാത്രമല്ല ഈ പ്രസ്താവനയില്‍, താങ്കളുള്‍ക്കൊള്ളുന്ന നിരീശ്വര മതവും സഹവര്‍ത്തിത്വം തീരെ പുലര്‍ത്തുന്നില്ല എന്നതിന് താങ്കള്‍ തന്നെ ഒരു തെളിവാണ്. നാം നമ്മില്‍ നിന്ന് ചിന്തിക്കുന്നതിന് പകരം അപരനില്‍ നിന്ന് നമ്മെ കാണാന്‍ ശ്രമിക്കുക. ഇത്തരം അന്ധമായ മുന്വിധിയോടെയുള്ള പ്രസ്താവനകള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കാം.

"ഞാനൊഴികെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുതു്” എന്നതിനു് “അന്യമായതിനോടു് നീ അസഹിഷ്ണു ആയിരിക്കണം”
എന്നതല്ലാതെ സാമാന്യബോധത്തില്‍ മറ്റൊരര്‍ത്ഥമില്ല"

ഒരു ചെറിയ ചോദ്യം. താങ്കള്‍ ഒരേ സമയം ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാറുണ്ടോ? ഇല്ലെങ്കില്‍
മുകളിലുള്ള പ്രസതാവന താങ്കള്‍ക്ക് തന്നെയാണ് ഏറ്റവും ഉചിതമായി വരുക.
മത വിശ്വാസികളായ ആളുകളോട് വാക്കിലോ പ്രവര്‍ത്തിയിലോ അശേഷം സഹിഷ്ണുത പുലര്‍ത്താത്ത, എന്തൊക്കെയായാലും അവര്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദൈവം ഇല്ലെന്ന് പറയുകയും തെറിവിളിക്കുകയും ചെയ്യുന്ന നിരീശ്വര നര്‍മ്മദവാദികളും ചെയ്യുന്നതും താങ്കള്‍ പറഞ്ഞത് പ്രകാരം അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല.

Unknown said...
This comment has been removed by the author.
Unknown said...

സലാഹുദ്ദീന്‍,
You are free to have your own standpoints. Please let me have mine.

As I already told you in my blog, I am not at all interested in a discussion with you.

Therefore, once again and for the last time, I am sorry!

September 14, 2008 9:19 PM

സലാഹുദ്ദീന്‍ said...

രാജീവ് ജി ക്ഷമിക്കുക. ഒറ്റ ത്തവണത്തേക്ക് കൂടി.

മറ്റുള്ളവരെ വിമര്‍ശിച്ചും അധിക്ഷേപിച്ചും ആനന്ദിക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ക്കുത്തരമില്ലെങ്കില്‍ പിന്നെ ഡയലോഗ് ഇംഗ്ലീഷിലായിരിക്കും.
ചെറിയ ക്ലാസിലെ കുട്ടികളെ പോലെ .....‍

പ്രിയ ബാബു സാര്‍
നമ്മള്‍ തമ്മില്‍ വ്യക്തിപരമായ ഒരു വിരോധവുമില്ല.ആശയപരമായ നിലപാടുകളില്‍ മാത്രമേ വിത്യാസമുള്ളൂ. താങ്കളോട് ഞാന്‍ വല്ല തെറ്റും ചോദിച്ചിട്ടുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുക.
ഇനി ഞാന്‍ താങ്കളുടെ പേരു വിളിക്കില്ല. എന്നാല്‍ ആശയ പരമായി, അധിക്ഷേപിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കാതിരിക്കാന്‍ എനിക്കാവില്ല. താങ്കള്‍ എന്നോട് ക്ഷമിക്കുക.

പാര്‍ത്ഥന്‍ said...

മദ്ധ്യനിലപാടുകളുള്ളവരാണ്‌ അവരില്‍ മിക്കവരും. അമിതമായ ഹിന്ദുത്വബോധം കൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ ഇത്തരം ക്യാമ്പുകളിലയക്കുന്നത്‌. തങ്ങളുടെ സംസ്കാരം ഒരു പ്രതിസന്ധിയിലാണെന്നും, സ്വത്വബോധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നുമൊക്കെയുള്ള തോന്നലുകൊണ്ട്‌ - പ്രത്യേകിച്ചും രണ്ടാമത്തെ തലമുറയുടേത്‌ - അവര്‍ അതില്‍ പെട്ടുപോകുന്നുവെന്നേയുള്ളു.

ഹിന്ദുക്കളുടെ ഇടയിലുണ്ടായിരിക്കുന്ന അരക്ഷിതാവസ്ഥ എന്താണെന്ന്‌ ഇവിടെ പറഞ്ഞു കഴിഞ്ഞു. ഇതിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്ക്‌ സംഘടിത മതമേധാവികൾ ഇല്ലാത്തിടത്തോളം എന്തു ചെയ്യണം.

മലമൂട്ടില്‍ മത്തായി said...

അമേരിക്കയില്‍ നിന്നും ഹിന്ദുക്കള്‍ അയക്കുനതിന്റെ എത്രയോ ഇരട്ടി പണം ഇവിടെ നിന്നും മറ്റു മതസ്ഥര്‍ ഇന്ത്യയിലേക്ക്‌ അയക്കുണ്ട്. അതൊന്നും ഇന്റര്‍വ്യൂ ചോദ്യത്തില്‍ കണ്ടില്ലലോ? എല്ലാ മതങ്ങളിലും തീവ്രവാദികള്‍ ഉണ്ട്. അപ്പോള്‍ പിന്നെ ഹിന്ദുവിനെ മാത്രം ആക്ഷേപിച്ചാല്‍ എന്ത് നേട്ടം?

Rajeeve Chelanat said...

സലാഹുദ്ദീന്‍

“ചരിത്രത്തിലിന്നോളം ഒരു മതവും സമൂഹത്തിലെ അന്യമതസ്ഥരുമായി സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിച്ചിട്ടില്ല“ -

മതത്തെക്കുറിച്ച്, ബാബുവിന്റെ ഇതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. സമാധാനപരമായ സഹവര്‍ത്തിത്ത്വം മനുഷ്യസമൂ‍ഹത്തിന് സാദ്ധ്യമായിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് മനുഷ്യന്മാര്‍ക്കോ മനുഷ്യത്തികള്‍ക്കോ, അല്ലെങ്കില്‍ മനുഷ്യത്വം എന്ന മതത്തിനോ മാത്രം അവകാശപ്പെടാവുന്നതാണ്. സംഘടിത(സിന്‍ഡിക്കേറ്റ്) മതങ്ങള്‍ക്കല്ലതന്നെ.

ഇന്ന് അറിയപ്പെടുന്ന രീതിയിലുള്ള മതങ്ങള്‍ക്കെല്ലാം ഏകശാസനാരൂപങ്ങളാണുള്ളത്. പ്രകൃത്യാരാധന നിലനിന്ന കാലഘട്ടങ്ങളില്‍ അവക്ക് ഈ സിന്‍ഡിക്കേറ്റ് സ്വഭാവം ഉണ്ടായിരുന്നില്ല എന്നു പറയാം. അന്ന് അവ മതങ്ങളായിരുന്നില്ല എന്നതുകൊണ്ടാണ് അത്. അധികാരവുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥയെന്ന നിലക്കാണ് മതങ്ങളുടെ വരവ്. ഹിന്ദുത്വമെന്നത്, സര്‍വ്വകലാശാലയാണെന്നും, പാരാവാരമാണെന്നും, അതൊരു സംസ്കാരമോ, ജീവിതരീതിയാണെന്നോ ഒക്കെ പറയുന്നതും കേള്‍ക്കാന്‍ ഭംഗിയുള്ള നുണമാത്രമാണ്.

രഘൂ,

ഹൈന്ദവതയെ അല്ല ബിജു എതിര്‍ക്കുന്നത്. അതിന്റെ ചിലവില്‍, സമൂഹത്തിലേക്കു കടക്കുന്ന ഫാസിസ്റ്റ് സ്വഭാവത്തെയാണ്. സയണിസത്തെയും അദ്ദേഹം ഇവിടെ (അഭിമുഖത്തില്‍) പരാ‍മര്‍ശിക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. മാത്രമല്ല, ചോദ്യത്തിനുള്ള മറുപടി എന്ന നിലയിലാണ് ആ പരാമര്‍ശം വന്നിരിക്കുന്നത്.

പാര്‍ത്ഥന്‍,

മിക്കവാറും എല്ലാ പ്രവാസ ദേശങ്ങളിലെയും രണ്ടാമത്തെയും മൂന്നാമത്തെയും ജനറേഷന് (എന്തിനേറെ, വന്നു ചേക്കേറുന്ന ആദ്യത്തെ തലമുറക്കുവരെ!!)ഇത്തരം പ്രതിസന്ധി നേരിടേണ്ടിവരാറുണ്ട്. അതിനുള്ള ഉത്തരം, ഇത്തരം മതപുനരുദ്ധാരണമല്ല.

“വേരുകള്‍”, “സ്വത്വം” എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും, നാടും വീടും വീട്ടുകാരും, നാട്ടുകാരും, ഭാഷയും, ഒന്നും ഉള്ളിലിരമ്പാതെ, പകരം, അമ്പലവും, പള്ളിയും,മിനാരങ്ങളും മാത്രം ഓര്‍മ്മയില്‍ വന്നു നുരഞ്ഞു പതഞ്ഞു നിറയുന്നത്, മറ്റൊരു രോഗം കൊണ്ടാണ്.

മലമൂട്ടില്‍ മത്തായീ,

ഈ അഭിമുഖം ഒരു സമഗ്രമായ ഒന്നല്ല എന്ന് എനിക്കും അഭിപ്രായമുണ്ട്. ഹിന്ദുക്കളെ തീവ്രവാദികളായൊന്നും ഇവിടെ ആരും വിവക്ഷിച്ചിട്ടുമില്ല. ശരിയാണ്. ഫണ്ടിംഗിന്റെ കാര്യത്തില്‍ ആരും മോശക്കാരല്ല. ഒന്നിനൊന്ന് മെച്ചം.

അഭിവാദ്യങ്ങളോടെ

Anonymous said...

മലമൂട്ടില്‍ മത്തായി said...

അമേരിക്കയില്‍ നിന്നും ഹിന്ദുക്കള്‍ അയക്കുനതിന്റെ എത്രയോ ഇരട്ടി പണം ഇവിടെ നിന്നും മറ്റു മതസ്ഥര്‍ ഇന്ത്യയിലേക്ക്‌ അയക്കുണ്ട്. അതൊന്നും ഇന്റര്‍വ്യൂ ചോദ്യത്തില്‍ കണ്ടില്ലലോ? എല്ലാ മതങ്ങളിലും തീവ്രവാദികള്‍ ഉണ്ട്. അപ്പോള്‍ പിന്നെ ഹിന്ദുവിനെ മാത്രം ആക്ഷേപിച്ചാല്‍ എന്ത് നേട്ടം?
-------------------

ശ്രീ മത്തായി, തങ്കള്‍ക്ക് ഇടതു (കപട)മതേതരത്വ പുരോ(അധോ‌)ഗമന നിലപാടുകള്‍ എപ്രകാരമാണെന്നറിയാത്ത്തു കൊണ്ടാണ് ഇങ്ങനെ ചില സത്യങ്ങള്‍ തുറന്നു ചോദിക്കുന്നത്. ഇടതു (കപട)മതേതരത്വ പുരോ(അധോ‌)ഗമന നിലപാടുകള്‍ ഉള്ളവരുടെ പ്രധാന കടം ഹിന്ദുത്വം, ഹിന്ദു എന്നത് എവിടെ കണ്ടാലും എതിര്‍ക്കുകയെന്നാണ്.

രാജീവ് സഖാവ് ഇത്തരം പോസ്റ്റുകള്‍ വഴി ഹിന്ദുക്കള്‍ക്ക് കൂടുതല്‍ ചിന്തിക്കാനും അതുവഴി ഹിന്ദു സമൂഹം നേരിടുന്ന ആപത്തുകളെ കൂടുതല്‍ വ്യക്ത്തയോടെ മനസ്സിലാക്കാനും കഴിയുന്നുണ്ട്.

ഒ.റ്റി.: രാജീവ് സഖാവിന്റെ നിലപാടനുസ്സരിച്ച് ഇന്ത്യയുടെ അമേരിക്കന്‍ അനുകൂല നിലപാടിനുണ്ടായ മൂന്നാമത്തെ തിരിച്ച്ടിയായിരിക്കുമല്ലോ ദില്ലി സ്പോടനങ്ങള്.‍( 1. അഫ്ഗാന്‍ എംബസ്സി 2. ബംഗലുരു-അഹമ്മദാബാദ്)

Anonymous said...

ഇത് വായിച്ച് നോക്കാം.
http://www.hinduonnet.com/fline/fl1925/stories/20021220005502700.htm

സലാഹുദ്ദീന്‍ said...

Rajeeve Chelanat said...

“ചരിത്രത്തിലിന്നോളം ഒരു മതവും സമൂഹത്തിലെ അന്യമതസ്ഥരുമായി സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിച്ചിട്ടില്ല“ -

“മതത്തെക്കുറിച്ച്, ബാബുവിന്റെ ഇതേ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.“‘

പ്രിയ രാജീവ്

ചരിത്രത്തെ ഏകധ്രുവമായി പഠിച്ചത് കൊണ്ടാണ് താങ്കൾക്ക് ഇങ്ങനെ ഒരു നിഗമനത്തിലെത്താൻ സാധിക്കുന്നത്.

സത്യത്തിൽ സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കാത്ത ഒരു ദൈവ മതവും ഇല്ലെന്നാൺ ഞാൻ മനസ്സിലാക്കുന്നത്. പൌരോഹിത്യം എന്നും മതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ശരിയാണ്. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇത്തരക്കാർ രാഷ്ട്രീയക്കാരുടെയും മുതലാളിത്ത മേലാളരുടെയും കയ്യിലെ കളിപ്പാവകളായി മാറുകയാണ് ചെയ്യുന്നത്.

അതിന് വേണ്ടിയാണ് ഇത്തരക്കാർ
“തങ്ങളുടെ സംസ്കാരം ഒരു പ്രതിസന്ധിയിലാണെന്നും, സ്വത്വബോധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നു“മൊക്കെയുള്ള പ്രചാരണങ്ങൾ അഴിച്ച് വിട്ട് ആളുകളെ വികാര ജീവികളാക്കിമാറ്റുന്നത്.

സമൂഹത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ ഇത്തരം പ്രചാര വേലകളുടെ സ്വാഭാവിക പരിണിതി മാത്രമാണ്.

താങ്കളുൾകൊള്ളുന്ന ഇടതുപക്ഷ പ്രസ്താനങ്ങളും ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് ഇത്തരം മുതലാളിത്ത തമ്പ്രാക്കാന്മാരുടെ കാൽകീഴിലാണെന്നതിന്ന് നിത്യേന വരുന്ന വാർത്തകൾ തെളിവ്.

പാര്‍ത്ഥന്‍ said...

രാജീവ്,
ഒരാൾ എന്തു ചിന്തിക്കുന്നു എന്നുള്ളത്, അയാൾക്ക് അതുവരെയുണ്ടായിട്ടുള്ള അനുഭവ പാഠങ്ങളിൽ നിന്നാണ്. (ചെറുപ്പത്തിൽ ഇടതുപക്ഷചിന്താധാരയിൽ തന്നെ മുങ്ങിക്കിടക്കുകയായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഞങ്ങളുടെ നാട്ടിലെ ആദ്യ ട്രേഡ് യൂണിയൻ സെക്രട്ടറിയായിരുന്നു എന്റെ അച്ഛൻ.)
“വേരുകള്‍”, “സ്വത്വം” എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും, നാടും വീടും വീട്ടുകാരും, നാട്ടുകാരും, ഭാഷയും, ഒന്നും ഉള്ളിലിരമ്പാതെ, പകരം, അമ്പലവും, പള്ളിയും,മിനാരങ്ങളും മാത്രം ഓര്‍മ്മയില്‍ വന്നു നുരഞ്ഞു പതഞ്ഞു നിറയുന്നത്, മറ്റൊരു രോഗം കൊണ്ടാണ്.“


ഭാരതീയ പൌരാണിക ദർശ്ശനങ്ങൾ പ്രതിലോമപരമായതുകൊണ്ട് അതൊന്നും തൊട്ടുനോക്കരുതെന്നും, വായിക്കുകയാണെങ്കിൽ കമ്മ്യൂണിസ്റ്റു വീക്ഷണത്തിലൂടെ മാത്രമെ ആകാവൂ എന്നും നമ്പൂതിരി വരെ പറഞ്ഞിട്ടുണ്ട്.
വായിക്കാനും മനസ്സിലാക്കാനും സാധിക്കുമെങ്കിലും, അതിനു മറ്റുള്ളവരെ അനുവദിക്കുമെങ്കിലും താഴെ പറയുന്ന ചില സന്ദേശങ്ങൾ മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒന്ന് മറ്റു മത ഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിൽ പറഞ്ഞു തരിക.
(B.G.2-47) കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന, മാ കർമ്മഫലഹേതുർഭൂർ മാ തേ സംഗോ/സ്ത്വകർമ്മണി. (ഇതിൽ കമ്മ്യൂണിസ്റ്റ് ആശയപ്രകാരം ജോലി എടുക്കുന്നവന് ക്കൂലി വേണ്ട എന്നല്ല ഉദ്ദേശിച്ചിട്ടുള്ളത്.)
(B.G.2-48) യോഗസ്ഥഃ കുരു കർമ്മാണി സംഗം ത്യക്ത്വാ ധനജ്ഞയ, സിദ്ധ്യ സിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ. (ആഗ്രഹ നിവൃത്തിക്കുവേണ്ടി മാത്രം കർമ്മം ചെയ്യാതിരിക്കുക. ഒന്നിലും സംഗം ഇല്ലാതിരിക്കുക.)
ഇതെല്ലാം ആദ്യം ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, പ്രതിലോമം എന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
ഹിന്ദുക്കൾക്കുമാത്രം ഒന്നു പ്രാർത്ഥിക്കാൻ പോലും
ഒരുമിച്ചു കൂടാൻ പാടില്ല എന്നാണോ പുതിയ അജണ്ട. ആ ഒരു ധ്വനിയാണ് താങ്കളുടെ പോസ്റ്റിൽ ഉള്ളത്‌.

Raghu said...

പ്രിയ രാജീവ്,
നമ്മുടെ ബുദ്ധിജീവികളും മനുഷ്യാവകാശപ്രവര്‍ത്തകരുമൊക്കെ ഹിന്ദുത്വവിരുദ്ധപോരാട്ടത്തില്‍ കാട്ടുന്ന ആത്മാര്‍ഥതയും തീക്ഷണതയും ഇവാഞ്ചലിസതിനെതിരെയും ഇസ്ലാമിസതിനെതിരെയും കാണിക്കുന്നില്ലെന്നത് പകല്‍ പോലെ വ്യക്തമല്ലേ? മതം ഒരു "നമ്പര്‍ ഗെയിം" ആണെന്ന് കരുതി പ്രവര്ത്തനം നടത്തുന്ന സെമിറ്റിക് മതങ്ങള്‍ മാനവരാശിക്കെതിരെ ഉയര്‍ത്തുന്ന ഭീഷണിയെ കണ്ടില്ലെന്നു നടിച്ച് ഹിന്ദുത്വമാണ് ഏറ്റവും വല്യ ഭീഷണി എന്ന നിലയില്‍ പ്രചാരണവും പ്രവര്‍ത്തനവും നടത്തുന്നത് ആശാസ്യമാണെന്ന് പറയുക വയ്യ. ഇന്നലെ ഡല്‍ഹിയില്‍ നടന്ന സ്ഫോടനങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കാനൊന്നും ടെസ്താ സിതല്വാദിനെ കണ്ടില്ല; അവര്‍ അഫ്സല്‍ ഗുരുവിനെ രക്ഷപ്പെടുത്താനുള്ള വിപ്ലവകരമായ പ്രവര്‍ത്തനതിലാവും അല്ലെ? ഈ "മനുഷ്യാവകാശം" സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആ പാവങ്ങള്‍ക്കില്ലേ? ഒരു പുഴ പോലെ ശാന്തമായി ഒഴുകുകയായിരുന്ന ഭാരതീയ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉല്പാദിപ്പിക്കുന്നവരും, ഇറക്കുമതി ചെയ്യുന്നവരും ഒരുപോലെ എതിര്‍ക്കപ്പെടണം. പെട്രോ ഡോളര്‍ നമ്മുടെ ബുദ്ധിജീവി വൃന്ദത്തിന്‍റെയും മനുഷ്യാവകാശപ്രവര്ത്തകരുടേയും ചിന്തകളെയും നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു എന്ന തോന്നല്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തില്‍ ബലപ്പെടുന്നത് മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തും; പലവിധ വര്‍ഗീയതകള്‍ക്കും വളമായി ഭവിക്കയും ചെയ്യും ....

Anonymous said...

“സത്യത്തിൽ സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കാത്ത ഒരു ദൈവ മതവും ഇല്ലെന്നാൺ ഞാൻ മനസ്സിലാക്കുന്നത്.”
സലാഹുദ്ദീന്‍ ഇത് എഴുതിയത് ഒരു വിശദീകരണം ആവശ്യപ്പെടുന്നു. അപ്പോള്‍ സമാധാനപരമായ സഹവര്‍ത്തിത്വം ആഗ്രഹിക്കുന്ന ഒന്നിലധികം ദൈവമതങള്‍ ഉണ്ട് എന്നോ, അല്ലെങ്കില്‍ ഉണ്ടാവാം എന്നോ, അവയ്ക്കെല്ലാം സാംഗത്യം ഉണ്ട് എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? അതായത് എപ്പോഴും പറഞ്ഞു കേള്‍ക്കാറുള്ള പോലെ എല്ലാ മതങളും നന്മയാണ്, അവ ദൈവത്തിലേക്കുള്ള വിവിധ വഴികള്‍ മാത്രമാണ് എന്ന് സലാഹുദ്ദീന്‍ വിശ്വസിക്കുന്നുണ്ടോ?

Rajeeve Chelanat said...

രഘൂ

“ഒരു പുഴ പോലെ ശാന്തമായി ഒഴുകുകയായിരുന്ന ഭാരതീയ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉല്പാദിപ്പിക്കുന്നവരും, ഇറക്കുമതി ചെയ്യുന്നവരും ഒരുപോലെ എതിര്‍ക്കപ്പെടണം“ ധ്വനി മനസ്സിലായി.

അസ്വസ്ഥതകള്‍ ഉത്പാദിപ്പിക്കുന്നവരെയും ഇറക്കുമതി ചെയ്യുന്നവരെയും എതിര്‍ക്കണം. അതുകൊണ്ടാണ് എല്ലാ സംഘടിത മതങ്ങളെയും അവയുടെ വര്‍ഗ്ഗീയ അജണ്ടകളെയും എതിര്‍ക്കേണ്ടിവരുന്നത്. ഹിന്ദു-ക്രിസ്ത്യന്‍-ഇസ്ലാം മതങ്ങളിലെല്ലാം ഈ വര്‍ഗ്ഗമുണ്ട്. അവരെ എതിര്‍ക്കാന്‍ ഒറ്റ വഴിയേയുള്ളു. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക. അതിനെ പ്രവൃത്തിയില്‍ കൊണ്ടുവരിക.

ഇനി, ആരെങ്കിലും അതിനു തുനിഞ്ഞെന്നിരിക്കട്ടെ. അപ്പോള്‍, “നിങ്ങളുടെ മതേതരത്വം കപടമല്ലേ ഹേ, നിങ്ങള്‍ മതപ്രീണനമല്ലേ നടത്തുന്നത്?” എന്നൊക്കെ ചോദിച്ച്, മതേതരത്വത്തിന്റെ ഭാഗത്തു നില്‍ക്കുന്നവരുടെ സെക്യുലര്‍ ഐഡന്റിറ്റിയെ നിങ്ങള്‍ (വ്യക്തിപരമായല്ല; ഈ അസ്വസ്ഥതകള്‍ ഉത്‌പാദിപ്പിക്കുന്നവരും ഇറക്കുമതി ചെയ്യുന്നവരും)ചോദ്യം ചെയ്യൂന്നു. വോട്ടുബാങ്കില്‍ കണ്ണുവെച്ച് മതപ്രീണനവും മറ്റും നടത്തുന്നവരുണ്ട്. നിഷേധിക്കുന്നില്ല. എങ്കിലും, അതല്ലാത്തവരും ഇവിടെയില്ലേ? അവരുടെ പക്ഷത്ത് നിലകൊള്ളുകയല്ലേ വേണ്ടത്.

ദില്ലി സ്ഫോടനവും മറ്റും, മറ്റൊരു വിഷയമായതുകൊണ്ട്, ചര്‍ച്ച അവിടേക്കു കൊണ്ടുപോകാന്‍ താത്പര്യമില്ല.

പാര്‍ത്ഥന്‍,

ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കാന്‍ ഒരുമിച്ച് കൂടരുതെന്ന് എവിടെയെങ്കിലും ഞാന്‍ എഴുതിയോ?

വിഷയത്തിന്റെ ഒരു വശത്തേക്കു മാത്രം ചര്‍ച്ച വഴി തിരിയുന്നു എന്നു തോന്നുന്നതുകൊണ്ട്, തത്ക്കാലം വിട.

വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

അഭിവാദ്യങ്ങളോടെ

Anonymous said...

Rajeeve Chelanat said...
വിഷയത്തിന്റെ ഒരു വശത്തേക്കു മാത്രം ചര്‍ച്ച വഴി തിരിയുന്നു എന്നു തോന്നുന്നതുകൊണ്ട്, തത്ക്കാലം വിട.
#####################
രാജീവ് സഖാവേ,
നമ്മള്‍ ഉദ്ദെശ്ശിച്ചിടത്ത് വന്നില്ല അല്ലെ. വായനക്കാരൊക്ക് അഭിപ്രായം തുറന്നു പറയാന്‍ തുടങ്ങി എന്നു തോന്നുന്നു.

ഭൂമിപുത്രി said...

ടാക്സീഡ്രൈവർമാരുടെ പ്രശ്നവും സെസ്സും ഒക്കെ മറന്ന് ചർച്ച ‘ഹിന്ദുത്വ’ത്തിൽ മാത്രമായിപ്പോയല്ലൊ..

Praveen payyanur said...

???

Anonymous said...

ബിജു മാത്യുവിന്റെ നിലപാടൂകളെ തൊണ്ട തൊടാതെ വിഴുങ്ങണമെന്നൊന്നും അഭിമുഖം പരിഭാഷപ്പെടുത്തുക എന്ന അപരാധത്തിലൂടെ രാജീവേട്ടൻ ആവശ്യപ്പെടുന്നുവെന്നു തോന്നുന്നില്ല.
ഏതൊരു സമൂഹത്തിന്റെയും സംസ്ക്കാരത്തിന്റേയും സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയൊ, ഗതി മാറ്റാൻ ശ്രമിക്കുകയൊ ചെയ്യൂന്ന പ്രവണത പുരോഗമന പരമാകണം. തീർച്ചയായും മാറ്റത്തിനുള്ള ടൂൾ മതമാണെന്നുള്ള കാഴ്ച്ചപ്പാട് പ്രതിലോമപരമാണ്.

മുതലാളിത്ത വികസ്സന പരിപാടികളുടെ പുത്തൻ തട്ടകമാണല്ലോ സെസ്സൂകൾ. ചൂഷണത്തിന്റേയും നിയമ നിഷേധത്തിന്റേയും വിളനിലങ്ങളായി മാറാൻ തക്ക വിധമാണ് ലോകമെമ്പാടുമുള്ള സെസ്സുകൾ. അവയുടെ നിയമങ്ങൾ എല്ലാ ഭരണകൂടങ്ങൾക്കൂം അതീതമാണ്. യു ഏ ഇ യിലെ ഫ്രീ സോണുകൾക്കെതിരെ ആ രാജ്യത്തെ മന്ത്രിസ്സഭയിലെ അംഗങ്ങൾ തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. രാജ്യ നിയമങ്ങളെ കാറ്റിൽപ്പറത്തി, പ്രത്യേക രജ്യങ്ങളായി ഫ്രീ സോണുകൾ പ്രവർതിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇവിടുത്തെ ഫ്രീ സോണുകൾ തീർത്തും ഗവണ്മെന്റ് സ്ഥാപനങ്ങളാണെന്നും ചേർത്തു വായിക്കണം.

നല്ല ധൈര്യശ്ശാലികളായതിനാൽ വൈകുന്നേരം ന്യൂസ് അവറിൽ ചാനലുകളൊന്നും ഇക്കാര്യം ചർച്ച ചെയ്തുമില്ല!