Tuesday, December 15, 2009

ആനന്ദ് പട്‌വര്‍ദ്ധനുമായി ഒരു അഭിമുഖം

അഹിംസക്കുനേരെ എപ്പോഴും താങ്കള്‍ ഒരു ചായ്‌വ്‌ കാണിച്ചിട്ടുണ്ട്‌. പ്രത്യേകിച്ചും ഗാന്ധിയോട്‌. ഒരിക്കല്‍, ഗാന്ധിയെയും സാല്‍വഡോര്‍ അലന്‍ദയെയും ഒരേ വേദിയില്‍ ഇരുത്തുകപോലും ചെയ്തിട്ടുണ്ട്‌. വര്‍ഗ്ഗ സ്വഭാവത്തിന്റെയും വര്‍ഗ്ഗബോധത്തിന്റെയും കാര്യത്തില്‍ അവര്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉള്ളതായി തോന്നിയിട്ടുണ്ടോ?


ഗാന്ധിയെയും മാര്‍ക്സിനെയും ബദ്ധവൈരികളായി കാണുന്ന ഒരാളല്ല ഞാന്‍. ഗാന്ധിസത്തിന്റെ പല ഘടകങ്ങളാലും ഞാന്‍ പ്രചോദിതനായിട്ടുണ്ട്‌. പ്രധാനമായും അഹിംസയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തില്‍. അതുപോലെത്തന്നെ, മാര്‍ക്സിസം ഈ ലോകത്തിനു നല്‍കിയ വര്‍ഗ്ഗവിശകലനം എന്ന ഉപകരണവും ഒട്ടും കുറയാത്തവിധം എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. എങ്കിലും, ഗാന്ധിയുടെ ചില ആശയങ്ങളെ എനിക്ക്‌ ചോദ്യം ചെയ്യേണ്ടിവരുന്നതുപോലെ-ഉദാഹരണത്തിന്‌, ലൈംഗികതയോടുള്ള അദ്ദേഹത്തിന്റെ സമീപനം, ജാതിയുടെ പ്രശ്നത്തിനുനേരെയുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളിലെ പരിമിതികള്‍, ധനികര്‍ സ്വമേധയാ അവരുടെ സമ്പത്ത്‌ കൈയ്യൊഴിയും എന്നമട്ടിലുള്ള ആദര്‍ശാത്മക വിശ്വാസം എന്നിവ-മാര്‍ക്സിസത്തിലെ ചില ഘടകങ്ങളുടെ പരാജയത്തിനെയും വിമര്‍ശനാത്മകമായി എനിക്കു സമീപിക്കേണ്ടിവരുന്നു. കൃത്യമായി പറഞ്ഞാല്‍, പ്രവര്‍ത്തനസജ്ജമായ ജനാധിപത്യ മാതൃക നല്‍കുന്നതില്‍ മാര്‍ക്സിസത്തിനു സംഭവിച്ച ചരിത്രപരമായ പാളിച്ചയെ. ഇതിനെക്കുറിച്ച്‌ വിചിന്തനം ചെയ്യാന്‍ വിസമ്മതിക്കുന്ന മാര്‍ക്സിസ്റ്റുകള്‍, 'തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം' എന്ന അനന്തമായ ഒരു ആശയത്തെയാണ്‌ നല്‍കുന്നത്‌, മാത്രവുമല്ല, "ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്ക്‌' എന്ന അവസ്ഥയെ ഹോളി ഗ്രെയ്‌ല്‍ പോലെ അസംഭാവ്യമായ ഒന്നായി കണ്ട്‌ സംതൃപ്തിയടയുകയും ചെയ്യുന്നു. നൈരന്തര്യമുള്ള വികസനത്തിന്റെ പ്രശ്നം കൈയ്യാളുമ്പോള്‍, പരമ്പരാഗത മാര്‍ക്സിസ്റ്റുകളും സമയസൂചിയുടെ ഉള്ളില്‍പ്പെട്ടുപോവുകയും, ഈ വിഷയത്തില്‍ മുതലാളിവര്‍ഗ്ഗവുമായി വ്യത്യാസമില്ലാത്ത രീതിയില്‍ കാണപ്പെടുകയും ചെയ്യുന്നു. ആണവോര്‍ജ്ജത്തെയും, ഭീമാകാരമായ അണക്കെട്ടുകളെയും, ഹരിതവിപ്ളവത്തെയുമൊക്കെ, അവയുടെ അപകടങ്ങളെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നിട്ടും അനുകൂലിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. നീതിക്കുവേണ്ടി പൂര്‍ണ്ണമായും ഹിംസാത്മകമായോ അഹിംസാത്മകമായോ ഉള്ള ഒരു പോരാട്ടം ഈ ഭൂമിയില്‍ അസാധ്യമാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെന്നതുപോലെ എല്ലാ പോരാട്ടങ്ങളിലും ഈ രണ്ടിന്റെയും ഒരു സങ്കലനം കാണാവുന്നതാണ്‌. എങ്കിലും നേതൃത്വം അതിനു നല്‍കുന്ന ദിശാബോധം സുപ്രധാനമാണ്‌. സാല്‍വഡോര്‍ അല്ലന്‍ഡയെക്കുറിച്ചു പറയുമ്പോള്‍, അദ്ദേഹം ബാലറ്റിലൂടെയാണ്‌, ബുള്ളറ്റിലൂടെയല്ല അധികാരത്തില്‍ വന്നത്‌. സി.ഐ.എ.യുടെ അട്ടിമറിയിലൂടെ അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍, അഹിംസയിലുള്ള എന്റെ വിശ്വാസത്തെ, കുറച്ചുനാളത്തേക്കാണെങ്കില്‍പ്പോലും, ചോദ്യം ചെയ്യാന്‍ ഞാന്‍ പ്രേരിതനായി. എങ്കിലും കാലക്രമത്തില്‍, ഹിംസയുടെ തെറ്റുകളേക്കാള്‍ അഹിംസയുടെ തെറ്റുകളെ ഞാന്‍ വീണ്ടും ഇഷ്ടപ്പെടാന്‍ തുടങ്ങി.

താങ്കള്‍ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങളുമായി വര്‍ഗ്ഗസമരത്തിനുള്ള ബന്ധത്തെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു? വര്‍ഗ്ഗസംഘട്ടനത്തില്‍നിന്ന് ഉരുത്തിരിയുന്ന മറ്റു ഉപരിപ്ളവമായ പ്രശ്നങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തതായി തോന്നുന്നുണ്ടോ?

ചില പ്രത്യേക പരികല്‍പ്പനകള്‍ നമ്മള്‍ ഉപയോഗിച്ചു ശീലിച്ചാല്‍, അതില്ലാതെ പ്രശ്നങ്ങളെ കാണാന്‍ സാധിക്കാതെ വന്നേക്കും. പരികല്‍പ്പനകള്‍ എനിക്ക്‌ സ്വീകാര്യമല്ലെങ്കിലും, ആ പരികല്‍പ്പനകള്‍ക്കു പിന്നിലുള്ള വസ്തുതകള്‍ എപ്പൊഴും എന്റെ ചിത്രങ്ങളിലുണ്ട്‌. മതമൌലികവാദത്തെക്കുറിച്ച്‌ ഞങ്ങള്‍ ഉണ്ടാക്കിയ ആ മൂന്നു ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ? വിഭാഗീയ ഹിംസകള്‍ എന്ന പ്രശ്നത്തെ വ്യത്യസ്തമായി സൂക്ഷ്മവിശകലനം ചെയ്യുന്ന ചിത്രങ്ങളാണ്‌ അവയോരോന്നും. ഇതിലെ ആദ്യത്തെ സിനിമ, 'In Memory of my Friends' ഖാലിസ്ഥാന്‍ മുന്നേറ്റത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍, ഭഗത്‌സിംഗിന്റെ സന്ദേശവുമായി, വിശിഷ്യ, അദ്ദേഹത്തിന്റെ 'എന്തുകൊണ്ട്‌ ഞാനൊരു നിരീശ്വരവാദിയാണ്‌? (Why I am an Atheist?) എന്ന പുസ്തകത്തിലെ സന്ദേശവുമായി, പഞ്ചാബിന്റെ ഉള്‍ഭാഗങ്ങളിലൂടെ പ്രയാണം ചെയ്യുന്ന ഒരു കൂട്ടം മാര്‍ക്സിസ്റ്റുകളായ സിക്കുകളുടെയും ഹിന്ദുക്കളുടെയും കഥ പറയുന്നു. 'Raam Ke Naam' എന്ന ചിത്രമാകട്ടെ, ഇടതിന്റെ വര്‍ഗ്ഗീയവിരുദ്ധതയെ ആഘോഷിക്കുന്നതോടൊപ്പം, പൂജാരി ലാല്‍ദാസിനെപ്പോലുള്ളവരുടെ വിമോചന ഹിന്ദുദൈവശാസ്ത്രത്തെയും, വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞ ദളിത്‌-പിന്നോക്കജാതികളെയും കാണാനുള്ള ഒരു ശ്രമമായിരുന്നു. ‘Father, Son and Holy War‘ ആകട്ടെ, ലിംഗരാഷ്ട്രീയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഒളിഞ്ഞോ തെളിഞ്ഞോ, എന്റെ എല്ലാ സിനിമകളിലും വര്‍ഗ്ഗ വിശകലങ്ങളുണ്ടെന്നാണ്‌ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്‌. ‘Prisoners of Conscience‘, ‘A Time to Rise‘, ‘Bombay, our City‘, Occupation: Millworker‘, ‘Fishing in the Sea of Greed‘ എന്നീ സിനിമകളെല്ലാംതന്നെ, തൊഴിലാളിവര്‍ഗ്ഗ പ്രശ്നങ്ങളെയും സമരങ്ങളെയും നേരിട്ട്‌ കൈകാര്യം ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗത്തെ കാല്‍പ്പനികവത്കരിക്കുന്നു എന്നാണ്‌ എപ്പോഴും എന്റെ പേരിലുള്ള ആരോപണം. അതുകൊണ്ട്‌ ഇത്തരത്തിലുള്ള ഒരു ചോദ്യം എവിടെനിന്നാണ്‌ ഉത്ഭവിക്കുന്നതെന്ന് എനിക്ക്‌ നല്ല നിശ്ചയം പോരാ. ഒരുപക്ഷേ, മുദ്രാവാക്യങ്ങള്‍ മാത്രം മനസ്സിലാവുകയും, യഥാര്‍ത്ഥ ജീവിതത്തിലും സിനിമക്കുള്ളിലെ ജീവിതത്തിലുമുള്ള സങ്കീര്‍ണ്ണതകളെ മനസിലാക്കാന്‍ കൂട്ടാക്കാത്തതുമായ വ്യവസ്ഥാപിത ഇടതുവിഭാഗങ്ങളുമായി നടത്തുന്ന സംഭാഷണങ്ങളില്‍നിന്നായിരിക്കും ഈ ചോദ്യം വന്നിട്ടുണ്ടാവുക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിഘടനവാദങ്ങളെ ബലം പ്രയോഗിച്ച്‌ ചെറുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമ്പോള്‍, ഒരു വിശ്വസ്തനായ അഹിംസാവാദിയെന്ന നിലയില്‍, ഈ വിഘടന പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം കേള്‍ക്കാന്‍ അത്യധികം താത്‌പര്യമുണ്ട്‌.

1987-ല്‍, ഖാലിസ്ഥാന്‍ മുന്നേറ്റം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ഞാനൊരു സിനിമ നിര്‍മ്മിക്കുകയുണ്ടായി. വിഭാഗീയ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍, ഷാഹീദ്‌ ഭഗത്‌സിംഗിന്റെ മതേതര സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്‌ സഞ്ചരിച്ചിരുന്ന സിക്കുകളുടെയും ഹിന്ദുക്കളുടെയും ഒരു സംഘത്തെ ഞങ്ങള്‍ അനുഗമിച്ചു. വിഘടനവാദത്തെക്കുറിച്ച്‌ പൊതുവായി പറഞ്ഞാല്‍, പരസ്പരവിരുദ്ധമായ രണ്ട്‌ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക്‌ അവര്‍ എവിടെ താമസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്‌. സൈനിക ബലത്തിന്‌ സ്ഥാനമില്ല. കാരണം അത്‌ ജനാധിപത്യപരമല്ല. അത്‌ നിങ്ങള്‍ അംഗീകരിച്ചാല്‍, പ്രശ്നം തീര്‍ന്നു. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, ചെറിയ ചെറിയ യൂണിറ്റുകളായി വിഘടിക്കുന്നത്‌ ലോകത്തിന്‌ അത്ര നല്ലതല്ല. കാരണം, ചെറിയ ഘടകങ്ങളായി വിഭജിക്കപ്പെടുന്നത്‌ സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. ദേശീയതാ പ്രശ്നങ്ങള്‍ അപ്പോഴും ഉയരും, കാരണം, ഏതൊരു ചെറിയ ദേശത്തും, ഒരു ന്യൂനപക്ഷം എപ്പോഴും ഉണ്ടാകും. അപ്പോള്‍ എങ്ങിനെയാണ്‌ നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അഹിംസയാണ്‌ അതിന്റെ താക്കോല്‍ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം നിര്‍ത്തി സംഭാഷണം ആരംഭിക്കുക. ഏറ്റവും വലിയ യുദ്ധങ്ങള്‍ നടന്നത് യൂറോപ്പിലായിരുന്നു. അതില്‍, അവിടുത്തെ അമ്പതു ശതമാനം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ന് അവര്‍ സ്വമനസ്സാലെ ഐക്യപ്പെട്ടിരിക്കുന്നു. അതേ സമയം, ആര്‍‍ക്കും ആരെയും ബലപ്രയോഗത്താല്‍ ഒരു നിശ്ചിത സ്ഥാനത്ത്‌ നിര്‍ത്തുവാന്‍ അധികാരമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയാണ്‌ സ്വയംനിര്‍ണ്ണയാവകാശമെന്ന് ഞാന്‍ വിശ്വസിക്കുകയും, ഭരണകൂടത്തിന്റെ ഹിംസയെ വ്യക്തമായും എതിര്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, എന്തു കാരണം പറഞ്ഞിട്ടായാലും ശരി, ആയുധസംഘങ്ങളുടെ ഹിംസക്കുനേരെ കണ്ണടക്കുന്നത്‌, ഇവര്‍ ഇരുവര്‍ക്കുമിടയില്‍പ്പെട്ട് വലയുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്ത്വമില്ലായ്മയും ശരികേടുമായിരിക്കും. നമ്മുടെ മഹാന്‍മാരായ നേതാക്കന്‍മാര്‍ അതിനെക്കുറിച്ച്‌ തുടക്കം മുതലേ ബോധവാന്‍മാരായിരുന്നു. ഗാന്ധിയും, ബാദ്‌ഷാ ഖാനും, ജയപ്രകാശും മറ്റും. കാശ്മീര്‍ പ്രശ്നം തന്നെ എടുക്കാം. ഇന്ത്യയും പാക്കിസ്താനും ഇരുവരും കാശ്മീരികളെ അടിച്ചമര്‍ത്തുകയാണ്‌. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൈവശമുള്ള കാശ്മീരിന്റെ ഭാഗങ്ങളില്‍നിന്ന് നിന്ന് എല്ലാ വിലക്കുകളും എടുത്തു മാറ്റണം. പാസ്സ്‌പോര്‍ട്ടിന്റെയും വിസയുടെയും ആവശ്യം എടുത്തുകളയുന്നതിലൂടെ അത്‌ നിര്‍വ്വഹിക്കാന്‍ സാധിക്കും. അഹിംസയുടെ മാര്‍ഗ്ഗം അതാണ്‌.

ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ IPTA (Indian People's Theatre Association-ഇപ്റ്റ) പോലുള്ള സംഘടനകള്‍ ആവശ്യമാണെന്നു കരുതുന്നുണ്ടോ? അതല്ല, സാമൂഹ്യ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ മതിയാകുമോ?

IPTA അതിന്റെ കാലത്ത്‌ നല്ലൊരു ആശയമായിരുന്നു, അത്‌ സജീവമായി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇപ്പോഴും അത്‌ വളരെ പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്‌. എങ്കിലും, അത്തരത്തിലുള്ള ഒരു സംഘടനയില്‍ ചേരേണ്ടതുണ്ടോ എന്ന കാര്യമൊക്കെ, വ്യക്തികള്‍ക്കും കലകാരന്‍മാര്‍ക്കും വിട്ടുകൊടുക്കുന്നതാണ്‌ നല്ലത്‌. കൂട്ടായ പ്രവര്‍ത്തനം ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നുതന്നെയാണ്‌ ഞാന്‍ കരുതുന്നത്‌. എങ്കിലും, ‘പാര്‍ട്ടി അച്ചടക്ക‘ത്തിന്റെ പേരില്‍, വ്യക്തിഗതമായ പ്രവര്‍ത്തനങ്ങള്‍ കയ്യൊഴിയേണ്ടതുമില്ല.

ആണവയുദ്ധം ഒഴിവാക്കാനുള്ള ഒരേയൊരു വഴി, രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദമാണെന്ന് താങ്കള്‍ എപ്പൊഴും പറയാറുണ്ടായിരുന്നു. ഒരു ആക്ടിവിസ്റ്റ്‌ എന്ന നിലയിലും, ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും, അതിന്റെ മാര്‍ഗ്ഗം എങ്ങിനെയായിരിക്കണമെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

ഏകപക്ഷീയമായ നിരായുധീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിലൂടെ (അത്‌ ഇന്ത്യയുടെ ഭാഗത്തുനിന്നു വന്നാല്‍ ഏറെ നന്ന്) -ഉദാഹരണത്തിന്‌, അടുത്ത 'അഗ്നി' പരീക്ഷണം നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചോ, അടുത്ത ആണവ മുങ്ങിക്കപ്പല്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ -പരസ്പരമുള്ള വിശ്വാസം വളര്‍ത്താനുള്ള നടപടികളുണ്ടാവണം ആദ്യം. നമ്മുടെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടായാല്‍ നമ്മുടെ അയല്‍ക്കാരും അതേ രീതിയില്‍ പ്രതികരിക്കുമെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. എന്തായാലും, ആയുധപ്പന്തയത്തിന്റെ ആക്സിലേറ്ററില്‍നിന്ന് കാലെടുത്തതുകൊണ്ട്‌ നമുക്കൊന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. എല്ലാ രാജ്യത്തിലെയും പൌരന്‍മാര്‍, തങ്ങളുടെ സര്‍ക്കാരുകളെ ഇതിനായി നിര്‍ബന്ധിക്കണം.

തന്റെ സിനിമകള്‍ കൂടുതല്‍ ആളുകളിലേക്കെത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ത്തന്നെ, ആ സിനിമകളെ 'അപൂര്‍ണ്ണ സിനിമ' (Imperfect Cinema) എന്നു വിളിക്കുന്ന ഡോക്യുമെന്ററി തലത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നത്‌ ഒരു വിരോധാഭാസമല്ലേ? വ്യവസ്ഥാപിത ശൈലിയില്‍, ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി ഒരു ഫീച്ചര്‍ സിനിമ നിര്‍മ്മിച്ചാല്‍, അതാവില്ലേ കൂടുതല്‍ ആളുകളിലേക്കെത്തുക?

ഒന്നാമതായി, സിനിമ നിര്‍മ്മിക്കുമ്പോള്‍ ഞാന്‍ അതിന്റെ തിയറിയെക്കുറിച്ച്‌ അധികം ആശങ്കപ്പെടാറില്ല. 60-70-കാലഘട്ടത്തിലെ എന്റെ വളര്‍ച്ചാഘട്ടത്തില്‍, എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്‌, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനപ്രസ്ഥാനങ്ങളെ ഡൊക്യുമെന്റു ചെയ്ത ചില സിനിമകളായിരുന്നു. അധികം വരുമാനമില്ലാത്ത, നിരന്തരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന, എപ്പോഴും രക്ഷാമാര്‍ഗ്ഗം തേടേണ്ടിവരുന്ന ഒരു സിനിമയയുടെ സൌന്ദര്യശാസ്ത്രമാണ്‌ 'അപൂര്‍ണ്ണ സിനിമ' എന്ന ആശയത്തിന്റെ പുറകിലുണ്ടായിരുന്നത്‌. ഞങ്ങളുടെ സിനിമ 'ഇംപര്‍ഫക്ട്‌ സിനിമ'യായത്‌, ഞങ്ങളുടെ കയ്യില്‍ അതിനാവശ്യമായ പണമോ സാമഗ്രികളോ ഇല്ലാതിരുന്നതുകൊണ്ടാണ്‌. 35 എം.എം. ഫിലിമുകള്‍ ഞങ്ങള്‍ക്ക്‌ സാമ്പത്തികമായി താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന്‌ വലിയ ക്യാമറയും. അതുകൊണ്ട്‌ ഞാന്‍ 16എം.എമ്മില്‍, മറ്റുള്ളവര്‍ ഉപേക്ഷിച്ച ഫിലിം ഉപയോഗിച്ച്‌ സിനിമകളെടുത്തു. ചിലപ്പോള്‍ Super 8-ല്‍, പിന്നീട്‌ Hi8ല്‍, അങ്ങിനെയങ്ങിനെ..എന്റെ സിനിമകളില്‍ നിങ്ങള്‍ കാണുന്നത്‌ ഏതെങ്കിലും വലിയ സിദ്ധാന്തത്തിന്റെ ഉത്‌പന്നമല്ല. അതില്‍ എന്തെങ്കിലും കലയുണ്ടെന്നു തോന്നുന്നുവെങ്കില്‍, അത്‌ ബോധപൂര്‍വ്വമല്ല. ബോധപൂര്‍വ്വമുള്ള സിനിമ, കലയല്ല, തട്ടിപ്പാണ്. ഒരു സിനിമയുടെ പിന്നിലുള്ള ലക്ഷ്യത്തിന്റെയും ആവേശത്തിന്റെയും വിശ്വാസ്യതയാണ്‌ പലപ്പോഴും ആ സിനിമയെ കലാമൂല്യമുള്ള ഒന്നാക്കി മാറ്റുക. ഫീച്ചര്‍ ഫിലിംസ്‌ നിര്‍മ്മിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആളുകളിലേക്കെത്താമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞതു ശരിയാണ്‌. പക്ഷേ ഒരു ഫീച്ചര്‍ സിനിമക്കാരനാകണമെങ്കില്‍ നോക്കിനടത്താനുള്ള കഴിവ്‌ -മാനേജീരിയല്‍ കഴിവുകള്‍-ധാരാളം ആവശ്യമാണ്‌. എനിക്ക്‌ അതില്ല. മാത്രമല്ല, ഒരു ഡോക്യുമെന്ററിക്ക്‌ ഒരു കല്‍പ്പിതകഥയേക്കാള്‍ വിശ്വാസ്യതയുമുണ്ടായിരിക്കും. റിച്ചാര്‍ഡ്‌ ആറ്റര്‍ബറോവിന്റെ ‘ഗാന്ധി‘യില്‍ ബെന്‍ കിംഗ്‌സ്ലി അവതരിപ്പിച്ച ഗാന്ധിയെയും, വിത്തല്‍ഭായിയുടെ ഡോക്യുമെന്ററിയും നോക്കുക. ചരിത്രപരമായ മൂല്യത്തില്‍ വലിയ വ്യത്യാസമുണ്ട്‌ അവ തമ്മില്‍. കഥയില്‍, ഭാവനയെയും യഥാര്‍ത്ഥ സംഭവത്തെയും വേര്‍തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട്‌, ഡോക്യുമെന്ററിക്ക്‌ പ്രചാരമുണ്ടാക്കുക എന്നതാണ്‌, താങ്കളുടെ ചോദ്യത്തിനുള്ള എന്റെ ഉത്തരം. ഡോക്യുമെന്ററി നിര്‍മ്മാതാക്കളെ ഫീച്ചര്‍ സിനിമക്കാരാക്കുകയല്ല വേണ്ടത്‌. ഡോക്യുമെന്ററിക്ക്‌ വില്‍പ്പനമൂല്യം ഉണ്ടാക്കണം. മൈക്കല്‍ മൂറൊക്കെ ചെയ്തതുപോലെ. ഒരു ഡോക്യുമെന്ററിക്കുപോലും ബോക്സ്‌ ഓഫീസ്‌ വിജയം നേടാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു പരീക്ഷണം എന്ന നിലക്ക്‌, എന്റെ 'War and Peace‘ ഞങ്ങള്‍ രണ്ട്‌ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മഴക്കാലമായതിനാല്‍, അധികം ആളില്ലാത്തതുകൊണ്ടാണ്‌ അവര്‍ ഞങ്ങള്‍ക്ക്‌ സ്ഥലം തന്നത്‌. അവരുടെ കയ്യില്‍ വീഡിയോ പ്രൊജക്ടറുകള്‍ ഇല്ലാത്തതുകൊണ്ട്‌ അതിനും ഞങ്ങള്‍ക്ക്‌ പണം ചിലവിടേണ്ടിവന്നു. എന്നിട്ടും, ആ തിയറ്ററുകള്‍ പല ദിവസം ഹൌസ്‌ഫുള്‍ ആയിരുന്നു. മുടക്കിയ പണം ഞങ്ങള്‍ക്ക്‌ തിരിചുകിട്ടുകയും ചെയ്തു. ശരിയായ സഹായം കിട്ടുകയാണെങ്കില്‍ ഇതുപോലുള്ള സിനിമകളെ കമേഴ്‌സ്യലായി വിജയിപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം. എന്തായാലും, എന്റെ സിനിമകളെ ഹോം വീഡിയോ DVD ഫോര്‍മാറ്റില്‍ മാര്‍ക്കറ്റു ചെയ്യുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. എന്താവുമെന്നു നോക്കാം.

ഇന്തോ-അമേരിക്കന്‍ ആണവകരാറിനെക്കുറിച്ച്‌ എന്തു തോന്നുന്നു?

വിനാശകരമാണ്‌ അത്‌. അതിലെ സുരക്ഷാപരിശോധനയുടെ ഭാഗത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, ഈ അന്വേഷകരെ വിഡ്ഢികളാക്കാന്‍ സാധിക്കും. ചിലപ്പോള്‍, കാര്യസാധ്യത്തിനുവേണ്ടി, ഈ അന്വേഷകര്‍ സ്വമേധയാ വിഡ്ഢികളാകാനും അനുവദിച്ചുവെന്നുവരാം. ഇന്ത്യയില്‍, സമാധാനപരവും സൈനികവുമായ ആണവപദ്ധതികള്‍ പൂര്‍ണ്ണമായും ഇടകലര്‍ന്നവയാണ്‌, അതുകൊണ്ട്‌, ആണവായുധങ്ങള്‍ക്ക്‌ ബാധകമായ രഹസ്യവകുപ്പുകള്‍ (Secrecy Act) ആണവോര്‍ജ്ജത്തിനും ബാധകമായേക്കാം. അതിന്റെ സുരക്ഷയെയും ചിലവിനെയും കുറിച്ചൊക്കെ ചോദിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാകില്ല. അതൊക്കെ രഹസ്യവകുപ്പിന്റെ കീഴില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വലിയ ആണവസഹകരണത്തിന്‌ ഈ കരാര്‍ ഇന്ത്യയ്ക്ക്‌ വാതില്‍ തുറന്നുകൊടുക്കുമെന്നുള്ളതുകൊണ്ട്‌, ഇതൊരു വിനാശകരമായ കരാറാണെന്ന് ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച്‌ ഞാന്‍ അധികം ഗവേഷണമൊന്നും നടത്തിയിട്ടില്ല. എങ്കിലും, ചുരുങ്ങിയ നിക്ഷേപം കൊണ്ട്‌ കാറ്റാടികളില്‍നിന്ന്, ആണവനിലയങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാകിയിട്ടുണ്ട്‌. അതും, അതുപോലുള്ള ഇതരസ്രോതസ്സുകളും എന്തുകൊണ്ട്‌ നമ്മള്‍ ശ്രമിക്കുന്നില്ല? വിപരീതദശയിലേക്ക്‌ വലിക്കുന്ന വന്‍കിട കോര്‍പ്പറേഷനുകളുടെ വന്‍സമ്മര്‍ദ്ദമുണ്ടെങ്കിലും, സമാന്തര ഊര്‍ജ്ജസ്രോതസ്സുകള്‍ അന്വേഷിക്കാനുള്ള അധികാരപത്രം ബാരക്‌ ഒബാമക്കുണ്ടെന്ന്, അത്ര വലുതല്ലാത്ത ഒരു പ്രതീക്ഷയാണ് എനിക്കുള്ളത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം, വലതുപക്ഷ മതമൌലികവാദത്തിന്റെ ഭാവിയെക്കുറിച്ച്‌ എന്തു തോന്നുന്നു?

ഒരു വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പഴയ മതമൌലികവാദം ഇപ്പോള്‍ അധികം ചിലവാകുന്നില്ല എന്നു മാത്രം. എന്തെങ്കിലും ഒരു കാര്യസാധ്യത്തിനുവേണ്ടി വിശ്വാസങ്ങളെ മാറ്റുന്നവരേക്കാള്‍ അപകടം കുറഞ്ഞവരാണ്‌ സ്വന്തം വിശ്വാസം തുറന്നു പ്രഖ്യാപിക്കുന്നവര്‍. ഹൈന്ദവമതഭ്രാന്തുകൊണ്ട്‌ ബാബറി മസ്‌ജിദ്‌ പൊളിച്ചവര്‍ നാളെ ഒരുപക്ഷേ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞേക്കാം, പക്ഷേ അതിനെ അധികാരം കൈക്കലാക്കാനുള്ള തന്ത്രമാക്കി ഉപയോഗിച്ചവര്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കൊലയാളികളാണ്‌. അതേ കാരണം കൊണ്ടുതന്നെ, മതേതരവാദിയായ മുഹമ്മദലി ജിന്നയെ, അദ്ദേഹത്തിന്റെ മതഭ്രാന്തരായ അനുയായികളേക്കാള്‍ അപകടകാരിയായി ഞാന്‍ വിലയിരുത്തുന്നു. അതുകൊണ്ട്‌, ഈ തിരഞ്ഞെടുപ്പിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ച്‌ എനിക്ക്‌ വലിയ തീര്‍ച്ചയൊന്നുമില്ല. ബാബറി മസ്‌ജിദ്‌ പരാജയപ്പെട്ടാല്‍ ഗോധ്ര, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും, ഇതാണ്‌ ബി.ജെ.പി.യുടെ അജണ്ട. ഇതിന്റെയൊക്കെ പിന്നിലുള്ളത്‌ മതമൊന്നുമല്ല.

താങ്കളുടെ സിനിമകളില്‍, മുസ്ളിം ക്രിസ്ത്യന്‍ മതമൌലികവാദം അധികം പരാമര്‍ശിച്ചുകണ്ടിട്ടില്ല?

'Father, Son and Holy War', 'War and Peace' തുടങ്ങിയവയിലൊക്കെ മുസ്ലിം മൌലികവാദത്തിന്റെ മിന്നലാട്ടങ്ങളുണ്ട്. 'In Memory of Friends"-ല്‍ പഞ്ചാബിലെ സിക്ക്‌ മൌലികവാദത്തിന്റെയും ദൃശ്യങ്ങളുണ്ട്‌. എങ്കിലും ആത്മവിമര്‍ശനമാണ്‌ ഏറ്റവും നല്ല വിമര്‍ശനമെന്ന് ഞാന്‍ കരുതുന്നു. ഒരു ഹിന്ദു എന്ന നിലയ്ക്ക്‌, ഹിന്ദുമൌലികവാദത്തെ തുറന്നുകാണിക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കയുമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഫലപ്രദം. ഇസ്ലാമികമതമൌലികവാദത്തെക്കുറിച്ച്‌, എനിക്കു പകരം, ഒരു സയ്‌ദ്‌ മിര്‍സയോ ഒരു താരിഖ്‌ മസൂദോ സിനിമ നിര്‍മ്മിച്ചാല്‍, അതായിരിക്കും കൂടുതല്‍ ഫലവത്താവുക. നാളെ, എന്നെങ്കിലുമൊരിക്കല്‍, കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും, നമ്മുടെ വ്യക്തിത്വങ്ങള്‍ നമ്മുടെ പരിമിതികളാവാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്ത്‌, നമുക്ക്‌ ആരെയും, അഥവാ എല്ലാവരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം കൈവരും. എന്റെ ജീവിതകാലത്തിനുള്ളില്‍ത്തന്നെ, അത്തരമൊരു നാളെ, സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഞാന്‍.

കൂടുതല്‍ ആളുകളിലേക്കിറങ്ങിച്ചെല്ലാന്‍, താങ്കളുടെ സിനിമകള്‍ ഇന്റര്‍നെറ്റു പോലുള്ള മറ്റു മാധ്യമങ്ങളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ഇപ്പോഴില്ല. കാരണം, എന്റെ സിനിമകള്‍ക്ക്‌ പണം മുടക്കുന്നത്‌, സി.ഐ.എയോ, ഏതെങ്കിലും സര്‍ക്കാരുകളോ, കോര്‍പ്പറേറ്റുകളോ അല്ല. ലാഭ-നഷ്ടങ്ങളില്ലാതെ വന്നാലേ, അടുത്ത സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ എനിക്കുപോലും ചിന്തിക്കാനാകൂ. അതുകൊണ്ട്‌, എന്റെ സിനിമകള്‍ പ്രയോജനപ്രദമായി കാണുന്നവരുടെ സഹകരണവും തിരിച്ചറിവും എനിക്ക്‌ ആവശ്യമാണ്‌.

ഇന്ത്യക്കു പുറത്തുള്ള വിഷയങ്ങളിലേക്ക്‌ സിനിമയെ കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടോ?

ഇപ്പോള്‍ തന്നെ ആവശ്യത്തിലധികമുണ്ട്‌, അതുകൊണ്ട്‌ പുതിയ 'വിഷയങ്ങ'ളും 'രാജ്യങ്ങ'ളും സിനിമയാക്കാന്‍ ഉദ്ദേശ്യമില്ല.

ഏതൊക്കെ ശക്തികള്‍ക്കെതിരെയാണോ താങ്കള്‍ നിന്നിരുന്നത്‌, അതേ ശക്തികളാല്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഇന്ത്യയിലെ അച്ചടി-ഇലക്ട്രോണിക്ക്‌ മാധ്യമങ്ങളെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

പ്രിന്റ്-ഇലക്ട്രോണിക്ക്‌ മീഡിയകളുടെ കീഴടങ്ങല്‍ എല്ലാവര്‍ക്കും വ്യക്തമായി ഇന്ന് കാണാന്‍ കഴിയുന്നുണ്ട്. ആ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച നാള്‍ക്കുനാള്‍ രൂക്ഷമാവുകയുമാണ്‌. അസംഗതമായതു മാത്രം നല്‍കി ജനത്തിനെ വശീകരിച്ചുനിര്‍ത്തുന്നവരുടെ താത്‌പര്യങ്ങളെയാണ്‌ അത്‌ എപ്പോഴും സേവിക്കുന്നത്‌.



കടപ്പാട്: സെപ്തംബര്‍ 2009-ന് പ്രഗതിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ

13 comments:

Rajeeve Chelanat said...

“തൊഴിലാളിവര്‍ഗ്ഗത്തെ ഞാന്‍ കാല്‍പ്പനികവത്ക്കരിക്കുന്നില്ല” - ആനന്ദ് പട്‌വര്‍ദ്ധന്‍ സംസാരിക്കുന്നു

Calvin H said...

നിലപാടുകൾക്ക് അതിശയകരമായ വ്യക്തത!
പങ്കുവെച്ചതിനു നന്ദി

തിരൂര്കാരന്‍ said...

വളരെ നന്ദി.. അവസരോചിതമായി പോസ്റ്റ്‌ ചെയ്തു...
അദേഹത്തെ പോലുള്ളവരാണ് നമ്മുടെ സിനിമക്ക് ആവശ്യം..

Echmukutty said...

അഹിംസയുടെ തെറ്റുകളെ കൂടുതൽ ഇഷ്ടപ്പെടുന്നത് എപ്പോഴും ശരിയാവുന്നില്ലെങ്കിലും ഹിംസയുടെ തെറ്റുകളെ ഒട്ടും ഇഷ്ടപ്പെടുവാൻ കഴിയുന്നില്ല.
വളരെ പ്രസക്തമായ നിലപാടുകളും നല്ല വ്യക്തതയും.
ഇതു പങ്കു വെച്ചതിനു നന്ദി.

Cartoonist said...

മുമ്പ് കാല്‍വിന്‍ പറഞ്ഞതുതന്നെ -
വ്യക്തമായ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന സരളമായ ഭാഷ.

അതെ, ആശയങ്ങളെയല്ല, വ്യക്തികളെ , എപ്പോഴും വ്യക്തികളെ മാത്രം ചര്‍ച്ചചെയ്യുന്ന പത്രസഹകരനസംഘം ക്ലിപ്തം വേറൊരു വിഷക്കാറ്റാണ്.

അഭിനന്ദനങ്ങള്‍!

Calicocentric കാലിക്കോസെന്‍ട്രിക് said...

പരികല്പന എന്ന പദം കണ്ടാല്‍ മൂലം നോക്കാതെ വയ്യ. അത്രയും പരിക്കുപറ്റിയ കല്പനയാണത്.
"If you are used to certain kinds of jargon..."
"ചില പ്രത്യേക പരികല്‍പ്പനകള്‍ നമ്മള്‍ ഉപയോഗിച്ചു ശീലിച്ചാല്"
ഈ വിദ്വാന്റെ നാട്ടില്‍ പ്രഭാതത്തില്‍ കിളികള്‍ പരികല്പന നടത്തും.
ഇയ്യാളാണല്ലോ ഇ എം എസ്സിന്റെ ബട്ടും ഹൌവെവറും പറഞ്ഞ് എന്റെ ഭാഷാജ്ഞാനം ചോദ്യം ചെയ്തത്.
വെറുതെയല്ല ഈ വിദ്വാന്‍ മണ്ടന്‍ നമ്പൂതിരിയുടെ hardcore ആരാധകനായിപ്പോയത്.

Rajeeve Chelanat said...

വായനകള്‍ക്കു നന്ദി..എല്ലാവര്‍ക്കും.

കാലിക്കോസെന്റര്‍,

എനിക്കുവേണ്ടിയാണെങ്കില്‍ത്തന്നെയും, ഇടക്കൊക്കെ ഒന്ന് സ്വന്തം മൂലം നോക്കുന്നതും നല്ലതാണ്. അപ്പോള്‍,1924-ല്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരനാശാനെ 1939-വരെ ജീവിപ്പിച്ച ഗവേഷണബുദ്ധിയും, 1962-ലെ-ഇന്തോ-ചൈന യുദ്ധത്തെ 1964-ലേക്ക് കൂട്ടിക്കെട്ടിയ (അ)സാമാന്യബുദ്ധിയും, അങ്ങിനെയങ്ങിനെ, എടുത്തുപറയാന്‍ തുടങ്ങിയാല്‍, ഓര്‍മ്മയില്ലേ, അങ്ങയുടെ ആദ്യത്തെ ആ പോസ്റ്റിന്റെ മൂലം വരെ പിഴുതുനോക്കേണ്ടിവരും. യേത്? ഭാഗം കിട്ടിയ സ്വത്തുവിവരത്തെക്കുറിച്ച് ഇ.എം.എസ്. വ്യക്തമായി എഴുതിയത് ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ മിനക്കെടാത്ത ചുമ്മാറിന്റെ (അ)ജ്ഞാനം അതേപടി കട്ട് ആന്റ് പേസ്റ്റ് ചെയ്ത അങ്ങയുടെ പയറ്റുമുറകളുടെ മൂലകളും മൂലവുമൊക്കെ ഇടക്ക് വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഒന്നു തപ്പിനോക്കുക. എന്തെങ്കിലുമൊക്കെ കയ്യില്‍ തടഞ്ഞേക്കാന്‍ സാധ്യതയുണ്ട്. എന്നിട്ട്, ഉറപ്പുവരുത്താന്‍, അതൊന്ന് തൊട്ടുനോക്കി, മണത്ത്, രുചിച്ച്, അങ്ങയുടെ ഉടയാടകളില്‍ത്തന്നെ തേയ്ക്കുക.

അങ്ങയുടെ ഇത്രനാളത്തെ ഗവേഷണകോപ്പുകളെയും പ്രത്യേകം പ്രത്യേകം പെട്ടികളിലായി, ലേബലൊട്ടിച്ചുവെക്കേണ്ടതുതന്നെയാണ് എന്നുകൂടി സൂചിപ്പിക്കാന്‍ ഈ ‘കീഴാള’സഖാവ് ആഗ്രഹിക്കുന്നു പൊന്നുതമ്പുരാനേ. അതില്‍ ബട്ടും, ഹൌവ്വെവറും മാത്രമല്ല, പ്രശസ്തരായ അമ്മയെയും മകളെയും വരെ, അതുതാനല്ലയോ ഇത് എന്ന മട്ടില്‍ നിരൂപിച്ചുകളയുന്ന പാണ്ഡിത്യ പരികല്‍പ്പനകളും യഥേഷ്ടം കാണും.

പിന്നെ ഭാഷ. ഹാ‍ഹാ...അങ്ങയുടെ ഒരു ഖണ്ഡികതന്നെ എടുത്ത് ഇവിടെയൊന്ന് ഉദ്ധരിക്കാന്‍ അനുമതി തരിക വിഭോ..

“... എന്നാല്‍ ഇതേപോലെ formal logic എന്ന പദത്തെ യുക്തിയുടെ രൂപഭേദങ്ങള്‍ എന്നു വികലമായി മൊഴിമാറ്റിയതുകൊണ്ട് രൂപപരമായ ലോജിക്കെന്ന അര മൊഴിമാറ്റത്തിലും കവിഞ്ഞ് ഒരു ചുക്കും കൂടുതല്‍ തെളിയുന്നില്ലെന്നു സമ്മതിക്കാനുള്ള മാന്യത ഇല്ലായ്മയും ലോജിക്കിനു മലയാളം പറയാന്‍ പറ്റാത്തത്തിന് വേണുവിനെ കളിയാക്കാന്‍ ശ്രമിക്കുന്ന അല്പത്തരവുമാണ് ശരിയല്ലാത്തത്.“

ഭംഗിയായി പറയാന്‍ സാധിക്കുമായിരുന്ന ഒരു ആശയത്തെ ഇത്ര വികൃതമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്ന അങ്ങയുടെ ആ..ആ..ഒരു..ഭാഷാനൈപുണ്യം..അതിന്റെ മുന്‍പില്‍ എന്റെ ജാര്‍ഗണും പരികല്‍പ്പനയും വിനീതദാസന്മാരാണ് പണ്ഡിതാഭാസാ..

അവസാനമായി ഒരു വാക്കുകൂടി. അങ്ങയുടെ ബ്ലോഗ്ഗ് വായിക്കാന്‍,അങ്ങുതന്നെ (അടിയന്റെ കമന്റുബോക്സിലേക്ക്)അയച്ച ‘ക്ഷണപത്ര പരസ്യ‘ത്തെ അടിയന്‍ സ്വീകരിക്കാത്തതിലും, പതിവായി അവിടെ വന്ന്, അങ്ങയുടെ വാദഗതികളെ നേരിടാന്‍ അടിയനു സാധിക്കാത്തതിലും തിരുവുള്ളക്കേടരുത്. വിഡ്ഡികളോടും അല്‍പ്പന്മാരോടും ആവശ്യമെങ്കില്‍ സംസാരിക്കാനും സംവദിക്കാനും സന്തോഷമേയുള്ളു. രണ്ടും നല്ല അളവില്‍ ചേര്‍ന്നവരോട് അത് വയ്യ..

അഭിവാദ്യങ്ങളോടെ

ജനശക്തി said...

അവസാനത്തെ കമന്റിനെന്തു സമ്മാനം നല്‍കേണ്ടൂ രാജീവ്? !!

Calicocentric കാലിക്കോസെന്‍ട്രിക് said...

വൈകിയാണെങ്കിലും വിദ്വാന്‍ കൊത്തി

ഇക് ബാല്‍ said...

Calico Centric

Veenithallo kidakkunnu Dharaniliyi

kureeppuzhasreekumar said...

ഹിന്ദു മത പരിസരത്ത് ജനിച്ചു വളര്‍ന്ന ഒരാളിനു അറിവിന്റെ പരിമിതി മൂലം മറ്റു മതങ്ങളിലെ തെറ്റുകളെ ആവിഷ്കരിക്കുക വിഷമമാണ്.എല്ലാ മതങ്ങള്‍ക്കും ഇത് ബാധകവുമാണ് രാജീവ്‌ .പട വര്‍ദ്ധന്‍ ചില നല്ല ശ്രമങ്ങള്‍നടത്തിയിട്ടുണ്ടല്ലോ.

സുജനിക said...

പ്രഗതി സൈറ്റ് ഇതുമൂലം കണ്ടു... നല്ല പോസ്റ്റ്..പക്ഷെ ഇവരുടെ ഒക്കെ സിനിമകൾ കാണാനെന്താവഴി. സി.ഡി.പോലും കിട്ടില്ല....അതാ കഷ്ടം.

Calvin H said...

പ്രിയ രാമനുണ്ണി,

രാം കേ നാം യൂട്യൂബിൽ കാണാൻ ഇവിടെ ക്ലിക്കുക.