Friday, May 31, 2013

ബസ്രയിലെ ചില വീട്ടുകാര്യങ്ങള്‍


തുടര്‍ച്ചയായ കുറിപ്പുകളൊന്നും പ്രതീക്ഷിക്കണ്ട . പലവിധ അസൗകര്യങ്ങളുമുണ്ട്. ഇന്നലെ പോസ്റ്റിയതുപോലുള്ള ചില്ലറ സാധനങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പുറത്തേക്കൊന്നും പോകാന്‍ അനുവാദമില്ല. നെറ്റ് ഉപയോഗിക്കാനും പലവിധ നിയന്ത്രണങ്ങള്‍ . ജോലിത്തിരക്കും ആവശ്യത്തിലേറെ. 

പിന്നെ, ഇവിടെ, ഇറാഖില്‍ കുറിപ്പുകളല്ല, അധിനിവേശത്തിനും, നഗ്നമായ ചൂഷണത്തിനുമെതിരായ വിമോചനമുന്നേറ്റങ്ങളാണ്‌ ആവശ്യം. അതിനുപകരം,വിഭാഗീയമായ പോരാട്ടങ്ങളിലൂടെയാണ്‌ ഇറാഖികള്‍ കടന്നുപോകുന്നത്. സുന്നികളും, ഷിയകളും തമ്മില്‍ ചരിത്രാതീതമായ വൈരാഗ്യങ്ങളും വാശികളും തീര്‍ത്തുകൊണ്ടിരിക്കുകയാണ്‌.

ബസ്രയില്‍ മാത്രം മുന്നൂറ്റിച്ചില്ല്വാനം എണ്ണക്കിണറുകള്‍ കരയിലും കടലിലുമായി ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. അവയിലെ എണ്ണ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ കണ്മുന്നില്‍ നടക്കുന്നത്. നഗ്നമായ കൊള്ള. അതില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കുപോലും ഈ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ചിലവഴിക്കപ്പെടുന്നുമില്ല. ഇറാഖി നേതൃത്വവും അതിനു കൂട്ടുനില്‍ക്കുന്നു. ബസ്ര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥിതി ഒന്നു കാണണം. പരിതാപകരമാണ്‌....... അടിസ്ഥാനാവശ്യങ്ങളുടെ സ്ഥിതി ഏതാണ്ട് എല്ലായിടത്തും ഇതുപോലെത്തന്നെയാണെന്ന് ഇറാഖി സുഹൃത്തുക്കള്‍ പറയുന്നു. യാത്രയിലുടനീളം, മഹാപാതയുടെ ഇരുവശത്തുമുള്ള മരുഭൂമികളില്‍ യുദ്ധാവശിഷ്ടങ്ങളായി വാഹനങ്ങളും ടാങ്കുകളും ഇപ്പോഴും ചിതറിക്കിടക്കുന്നതു കണ്ടു. ചില സ്ഥലങ്ങള്‍ അസ്‌പൃശ്യമായി തരിശായി കിടക്കുന്നു. കുഴിബോംബുകളുടെ ശവപ്പറമ്പുകളാണത്രെ.

ഇറാഖി സൈന്യവും പാശ്ചാത്യരാഷ്ട്രങ്ങളില്‍നിന്നുള്ള സ്വകാര്യ സുരക്ഷാ ഗുണ്ടകളുമാണ്‌ മഹാപാതകളില്‍ വിഹരിക്കുന്നത്. അവരുടെ വലയത്തിനകത്തുകിടന്നാണ്‌ ബസ്രയിലെ ഈ ഭാഗത്തുള്ളവര്‍ ജീവിക്കുന്നത്. പുറത്തെ കാര്യം എന്തെന്നറിയില്ല. ഏറെക്കുറെ ഇതുപോലെയൊക്കെത്തന്നെയായിരിക്കാനാണ്‌ സാധ്യത.

ബസ്ര അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് സ്വകാര്യസുരക്ഷാ കമ്പനിയുടെ അകമ്പടിയോടെ വരുമ്പോള്‍ മുന്‍പിലിരിക്കുന്ന സുരക്ഷാമേധാവിയോട് കുശലം നടത്തി. യാത്രയിലുടനീളം അനുഷ്ഠിക്കേണ്ട ജാഗ്രതകളെക്കുറിച്ചായിരുന്നു മാക്ക് സംസാരിച്ചിരുന്നത്.കൂട്ടത്തില്‍ തങ്ങളെപ്പോലുള്ളവര്‍ നേരിടുന്ന അപകടസാധ്യതകളെക്കുറിച്ചും. താന്‍ ജോലിചെയ്യുന്ന സുരക്ഷാകമ്പനിയുടെ ഗുണഗണങ്ങളും വിസ്തരിച്ചു മാക്ക്. ബ്രിട്ടീഷ് സ്ഥാപനമാണത്.

"ബ്ലാക്ക് വാട്ടര്‍ പോലെയുള്ള കമ്പനിയല്ലേ നിന്റേത്" എന്ന് ചോദിച്ചപ്പോള്‍ അവന്റെ മുഖം മങ്ങി.

സ്വരക്ഷക്കായിട്ടല്ലാതെ ഒരിക്കല്‍ പോലും തങ്ങള്‍ തോക്ക് പ്രയോഗിക്കില്ല എന്ന് അവന്‍ സ്വയം ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം പറഞ്ഞു . "ഫലൂജയിലെ ആ വെടിവെപ്പ് ഒരു നിര്‍ഭാഗ്യമായിപ്പോയി" എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഫലൂജ മാത്രമല്ല മാക്ക്, ഇറാഖ് മുഴുവനായും ഒരു വലിയ നിര്‍ഭാഗ്യമാണ്‌... . ഈ കങ്കാണിപ്പണിക്ക് കൂട്ടുനില്‍ക്കാന്‍ വന്ന ഞാനും നീയുമൊക്കെ ആ വലിയ നിര്‍ഭാഗ്യത്തിന്റെ ഭാഗങ്ങളാണ്‌. .




മെയ് 21, 2013

No comments: