Friday, May 31, 2013

ബസ്രയില്‍ നിന്നുള്ള കുറിപ്പുകള്‍


ഇറാഖിൽ വന്നതിനുശേഷമുള്ള ആദ്യത്തെ വൈദ്യപരിശോധന ഇന്നലെ കഴിഞ്ഞു. എല്ലാം വളരെ എളുപ്പത്തിൽ. വണ്ടിയിൽ കൊണ്ടുപോയി, സ്വീകരിച്ചിരുത്തി, അരമണിക്കൂർ കൊണ്ട് പരിശോധനയും നടപടിക്രമങ്ങളും കഴിഞ്ഞു. സമാധാനമായി. 

തിരിച്ചു വന്ന് രാത്രി മുറിയിൽ കിടന്നുറങ്ങുമ്പോൾ അസംഖ്യം കുട്ടികൾ മുറിയിൽ കടന്നുവന്നു. ചെറിയ ചെറിയ കുട്ടികൾ. വർഷങ്ങൾ നീണ്ടുനിന്ന ഉപരോധത്തിൽ ഭക്ഷണവും മരുന്നും കിട്ടാതെ മരിച്ചവർ. ജീവച്ഛവമായവർ. നാടും വീടും ഉപേക്ഷിച്ചുപോയവർ. അച്ഛനും അമ്മയ്ക്കും നഷ്ടമായ കണ്മണികൾ. അത്ഭുതം കൂറുന്ന കണ്ണുകളോടെ അവർ എന്നെ ഏറെ നോക്കി നിന്നു. മുറി വിട്ടുപോവുന്നതിനുമുൻപ് അതിലൊരു കുട്ടി എന്റെ തലയ്ക്കൽ വന്ന് സ്നേഹത്തോടെ എന്നെ തലോടി. എന്നിട്ട് ചെവിയിൽ പറഞ്ഞു.

"സുഖമായി ജീവിച്ചോളൂ പരദേശീ. സ്വന്തം നാട്ടിൽ ഞങ്ങൾക്ക് വിലക്കപ്പെട്ട, ഞങ്ങൾക്ക് കിട്ടാതെ പോയ മരുന്നിന്റെയും മന്ത്രത്തിന്റെയും ബലത്തിലാണ് ഇന്ന് നീ സുഖമായി ഉറങ്ങുന്നതെന്ന് ഓർത്താൽ മതി. ശുഭരാത്രി".

ഉറക്കം മുറിഞ്ഞു. ബാരക്കിന്റെ ജനലിലൂടെ നോക്കുമ്പോൾ, എവിടെനിന്നോ വന്ന്, നാളെ ഒരുപക്ഷേ എവിടെയെങ്കിലും ഏതെങ്കിലുമൊരു ചാവേറാക്രമണത്തിൽ ചാവാൻ വിധിക്കപ്പെട്ടവരെയുംകൊണ്ട് ബസ്രയിലൂടെ ബാഗ്ദാദിലേയ്ക്ക് പോകുന്ന ട്രെയിൻ കടന്നുപോകുന്നതുകണ്ടു.






മെയ് 20, 2013

No comments: