Showing posts with label അന്താരാഷ്ട്രീയം. Show all posts
Showing posts with label അന്താരാഷ്ട്രീയം. Show all posts

Wednesday, March 23, 2011

കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ




ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിച്ച സെയ്‌മൂർ ഹർഷിന്റെ ലേഖനത്തിന്റെ പരിഭാഷ

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജർമ്മൻ മാസിക പുറത്തുവിട്ട ആ ചിത്രത്തിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ക്യാമറക്കുനേരെ നോക്കി വലിയ വായിൽ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങൾക്കു മുൻപു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കുവേണ്ടി കൊന്നിരിക്കാൻ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീരത്തിലാണ്‌ അയാളുടെ കൈകൾ. ഒരുതരത്തിൽ ഈ ചിരി നമ്മൾ ഇതിനുമുൻപും കണ്ടിട്ടുണ്ട്. എട്ടുവർഷങ്ങൾക്കുമുൻപ്, അബു ഗ്രയിബ് തടവറിയിൽ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കൻ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മൾ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളിസംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ സൈനികർ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജർമ്മൻ മാസിക ഈയാഴ്ച റിപ്പോർട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കൻ സൈനിക പ്രോസിക്യൂട്ടർമാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തിൽ കാണുന്ന ജെർമി മോർലോക്ക് എന്ന ഇരുപത്തിരണ്ടുകാരൻ അടക്കമുള്ള അഞ്ചുപേർ മൂന്ന് അഫ്ഘാൻ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കുമരുന്ന് ഉപയോഗിച്ചതടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. 

മി ലൈ യിലും നമ്മൾ ഈ ചിത്രങ്ങൾ കണ്ടതാണ്‌. നാലു പതിറ്റാണ്ടുമുൻപ്, ഒരു ഡസൻ അമേരിക്കൻ പട്ടാളക്കാർ ചേർന്ന് ദക്ഷിണ വിയറ്റ്നാമിൽ, സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം അഞ്ഞൂറോളം ആളുകളെ നിർദ്ദയമായി കൊന്നൊടുക്കിയപ്പോൾ റൊണാൾഡ് ഹെബർലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫർ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെയുണ്ടായിരുന്നു. ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയിൽ ദുരന്തചിത്രങ്ങളൊന്നും പതിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു റൊണാൾഡിന്റെ ഔദ്യോഗിക ക്യാമറയിൽ. സ്വന്തം ക്യാമറയിലെ കളർ ഫോട്ടോയിലാകട്ടെ, കാര്യങ്ങൾ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതിൽ. നിരർത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. കോടതി നടപടികൾക്കിടയിലും, അഭിമുഖവേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോൾ  മിടുക്കന്മാരും, നല്ലവരുമായ അമേരിക്കൻ കുട്ടികളായിട്ടായിരുന്നു അവർ ചിത്രീകരിക്കപ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളിലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കൾക്കും പ്രണയികൾക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതകളെക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതികബോധം ഇത്ര എളുപ്പത്തിൽ നഷ്ടമാകുന്നതെങ്ങിനെയാണ്‌? പുറത്തുള്ളവർക്ക് ഈ ചോദ്യത്തിന്‌ പൂർണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധകുറ്റകൃതങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായ എന്റെ തോന്നൽ, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗതമല്ലാത്ത ഒരു ആധുനിക യുദ്ധമുറയായി ഈ ചെറുപ്പക്കാർ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൊല്ലുക എന്നത് - അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിർദ്ദോഷികളായ പൌരന്മാരെയായാലും ശരി - ഒരു സാധാരണ കർമ്മമായി ഈ പട്ടാളക്കാർ കണ്ടുതുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളിൽ, സൈനികർക്ക് എല്ലാവിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാൻ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരിൽ യുദ്ധം വരുത്തിത്തീർക്കുന്ന കെടുതികളിൽ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ പ്രവൃത്തികൾക്ക് അവർതന്നെയാണ്‌ കാരണക്കാർ. എങ്കിലും, വിയറ്റ്നാമിലെപ്പോലെ, ചില സന്ദർഭങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെപ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങൾ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിൽ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനിൽ രാത്രികാലങ്ങളിൽ അമേരിക്ക നടപ്പാക്കുന്ന കൊലപാതകപരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാൻ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാൻ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കുന്നതൊമൊക്കെ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടർന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാൽ, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനുവേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാൻ നമുക്കും ഒരുപക്ഷേ കഴിയാതെവരും.


പരിഭാഷകക്കുറിപ്പ്: ഇതെഴുതുമ്പോൾ, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പുകാരുടെയും നേതൃത്വത്തിൽ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയൻ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കള്ളപ്പേരിൽ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യറൌഡികളുടെയും മറ്റൊരു അവിശുദ്ധയുദ്ധം. സിറിയയിലേക്കും, യെമനിലേക്കുമൊക്കെ വ്യാപിക്കുകയാണ് പതുക്കെപ്പതുക്കെ അത്. പ്രതികരണശൂന്യമായ, നാണം കെട്ട ലോകജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.


Sunday, December 13, 2009

ഇറാഖ് - ഈ നൂറ്റാണ്ടിലെ വന്‍‌കുറ്റകൃത്യം

മാര്‍ക്‌ ഹിഗ്‌സണുമായി ബന്ധപ്പെടാന്‍ ഈയടുത്ത്‌ ഞാന്‍ ശ്രമിച്ചപ്പോഴാണ്‌ ഒമ്പതുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അയാള്‍ മരിച്ച വിവരം അറിയാന്‍ കഴിഞ്ഞത്‌. 40 വയസ്സേ ഉണ്ടായിരുന്നുള്ളു. നല്ല ഒരു മനുഷ്യന്‍. 1991-ല്‍ ഫോറിന്‍ ഓഫീസില്‍നിന്ന്‌ അയാള്‍ പിരിഞ്ഞതിനു ശേഷമാണ്‌ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്‌. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്‍ഡോനേഷ്യക്കു വിറ്റ ഹോക്ക്‌ ബോംബര്‍ വിമാനങ്ങള്‍ ഈസ്റ്റ്‌ തിമൂറിലെ സാധാരണക്കാര്‍ക്കുനേരെ ഉപയോഗിച്ചത്‌ സര്‍ക്കാറിന്‌ അറിയാമോ എന്ന്‌ ഞാന്‍ ഹിഗ്‌സണോടു ചോദിച്ചു.

"എല്ലാവര്‍ക്കും അറിയാം, പാര്‍ലമെണ്ടിനും ജനങ്ങള്‍ക്കും ഒഴിച്ച്‌" അയാള്‍ പറഞ്ഞു.

"മാധ്യമങ്ങള്‍ക്കോ?"

"ഹോ..മാധ്യമങ്ങളോ-വമ്പന്‍മാര്‍..അവരെയൊക്കെ ഫോറിന്‍ ഓഫീസിലേക്ക്‌ വിളിച്‌, നന്നായി സല്‍ക്കരിച്ച്‌, നുണകളും വിളമ്പിക്കൊടുത്തിരുന്നു. അവരെക്കൊണ്ടിനി പ്രശ്നമൊന്നും ഉണ്ടാവില്ല".

സദ്ദം ഹുസ്സൈനെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഒരുവിധത്തിലും ആയുധവത്ക്കരിക്കുന്നില്ലെന്ന്‌ പാര്‍ലമെണ്ടംഗങ്ങളെയും, ജനത്തെയും വിശ്വസിപ്പിക്കാന്‍, വിദേശ ഓഫീസിലെ ഇറാഖ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലക്ക്‌ അയാള്‍ കത്തുകള്‍ തയ്യാറാക്കിവെച്ചിരുന്നു. "അതൊരു കല്ലുവെച്ച നുണയായിരുന്നു. എനിക്കത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല".

ഇറാഖിനു ആയുധം വിറ്റതിനെക്കുറിച്ചുള്ള തെളിവെടുപ്പില്‍, സത്യം ബോധിപ്പിച്ചതിന്‌ ലോര്‍ഡ്‌ ജസ്റ്റീസ്‌ സ്കോട്ടിന്റെ പ്രശംസ ലഭിച്ച ഒരേയൊരു ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായിരുന്നു ഹിഗ്‌സണ്‍. അതിന്‌ അയാള്‍ കൊടുക്കേണ്ടിവന്ന വിലയും വളരെ വലുതായിരുന്നു. വിവാഹബന്ധം തകര്‍ന്നു, ആരോഗ്യം നശിച്ചു, പോലീസിന്റെ നിരീക്ഷണത്തില്‍ ജീവിക്കേണ്ടിവന്നു. ഒടുവില്‍ ബിര്‍മിംഗാമിലെ ഒരു കേന്ദ്രത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട്‌, അപസ്മാരം ബാധിച്ച്‌, ഏകനായി മരിച്ചു. ആപത്‌സൂചന തരുന്നവര്‍ മിക്കപ്പോഴും ധീരന്‍മാരായിരിക്കും. അയാള്‍ അത്തരത്തിലൊരാളായിരുന്നു.

ടോണി ബ്ളയറിന്റെ പ്രതിനിധിയെന്ന പദവിയില്‍, ഇറാഖ്‌ അധിനിവേശത്തിനു മുന്നോടിയായി ഐക്യരാഷ്ട്രസഭയിലേക്കു പോയ സര്‍ ജെര്‍മി ഗ്രീന്‍സ്റ്റോക്ക്‌ എന്ന മറ്റൊരു വിദേശ ഓഫീസ്‌ ഉദ്യോഗസ്ഥന്റെ ചിത്രം കണ്ടപ്പോഴാണ്‌ മാര്‍ക്‌ ഹിഗ്‌സണ്‍ എന്റെ മനസ്സിലെത്തിയത്‌. വരാന്‍ പോകുന്ന ചോരപ്പുഴക്ക്‌ ഐക്യരാഷ്ട്രസഭയുടെ മുഖംമൂടി കണ്ടെത്താന്‍ മറ്റാരേക്കാളും മുന്നിലുണ്ടായിരുന്നത്‌ ഇതേ ജെര്‍മിയായിരുന്നു. അതെ, നവംബര്‍ 27-നു ചില്‍ക്കോട്ട്‌ വിചാരണക്കുമുന്‍പാകെ പ്രത്യക്ഷപ്പെട്ട്‌, ഇറാഖ്‌ അധിനിവേശത്തെ "നിയമപരമായി സംശയാസ്പദമായ സാധുത"യായി വിശേഷിപ്പിച്ച ജെര്‍മിയുടെ അവകാശവാദം, അതുതന്നെയായിരുന്നു. എന്തൊരു കൌശലം. ചിത്രത്തില്‍ അയാളുടെ ചുണ്ടില്‍ ഒരു പുച്ഛച്ചിരിയുണ്ടായിരുന്നു.

അന്താരാഷ്ട്രനിയമത്തില്‍, 'സംശയാസ്പദമായ സാധുത' എന്നൊന്ന്‌ നിലനില്‍ക്കുന്നില്ല. ഒരു പരമാധികാര രാജ്യത്തിനുനേരെയുള്ള ആക്രമണം കുറ്റം തന്നെയാണ്‌. ബ്രിട്ടന്റെ മുഖ്യ നിയമോദ്യോഗസ്ഥനും അറ്റോര്‍ണി ജനറലുമായ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും, വിദേശ ഓഫീസിന്റെ സ്വന്തം നിയമോപദേഷ്ടാക്കളും, ഒടുവില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ തന്നെയും ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റമാണ്‌ ഇറാഖ്‌ അധിനിവേശം. 'ജനാധിപത്യ സംസ്ഥാപന'ത്തിന്റെയും, 'ഉപരോധ'ത്തിന്റെയും, 'പറക്കല്‍ നിരോധിത മേഖല'യുടെയും കള്ളപ്പേരുകളില്‍, കഴിഞ്ഞ 17 വര്‍ഷമായി, നിരായുധരായ ഒരു ജനതക്കെതിരെ നടന്നുവരുന്ന ഈ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം, അടിമക്കച്ചവടത്തിന്റെ മൂര്‍ദ്ധന്യ നാളുകളില്‍ മരിച്ചവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ്‌. എന്നിട്ടാണിയാള്‍, 'ഐക്യരാഷ്ട്രസഭയിലെ എന്റെ പ്രവര്‍ത്തനത്തിന്‌ ഒട്ടും സഹായകരമല്ലാത്ത (അമേരിക്കന്‍)ശബ്ദങ്ങ'ളെക്കുറിച്ചും, 'ഇങ്ങനെ പോയാല്‍ എണ്റ്റെ സ്ഥാനത്തെക്കുറിച്ച്‌ പുനര്‍വിചിന്തനം ചെയ്യേണ്ടിവരുമെന്ന്‌ വിദേശ ഓഫീസിനു മുന്നറിയിപ്പ്‌ കൊടുത്ത’തിനെക്കുറിച്ചുമൊക്കെ സ്വന്തം തൊലി സംരക്ഷിക്കാനായി വിടുവായത്തം പുലമ്പുന്നത്‌.

ഇതിഹാസ സമാനമായ ഒരു കൊടുംപാതകത്തിനെ നിസ്സാരവത്ക്കരിക്കാനും, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കുറ്റബോധത്തിന്റെ ഒരു രംഗപടം സൃഷ്ടിച്ച്‌, ആത്യന്തികമായി ഉണ്ടാവേണ്ട ഒരു കുറ്റവിചാരണയില്‍നിന്ന്‌ എല്ലാവരേയും രക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ്‌ ഈ കൊട്ടിഘോഷിക്കപ്പെട്ട ചില്‍ക്കോട്ട്‌ അന്വേഷണത്തിനുമുള്ളത്‌. ജനുവരിയില്‍ കമ്മീഷന്‍ മുമ്പാകെ പ്രത്യക്ഷപ്പെടുമ്പോള്‍, കൂക്കുവിളികളെയും കയ്യടികളെയും ഒരുപോലെ ഏറ്റുവാങ്ങി, ടോണി ബ്ളയര്‍ തടിതപ്പുകയും ചെയ്യും. സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ ഈ 'അന്വേഷണങ്ങള്‍" തേച്ചുമായ്ച്ചുകളയുന്നത്‌ ഈവിധത്തിലാണ്‌. ഇറാഖിന്‌ ആയുധം വിറ്റതിനെക്കുറിച്ചുള്ള ജസ്റ്റീസ്‌ സ്കോട്ടിന്റെ 1996-ലെ റിപ്പോര്‍ട്ട്‌, അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെത്തന്നെ വെളിച്ചം കണ്ട ഭീമമായ തെളിവുകളെ സമര്‍ത്ഥമായി മൂടിവെച്ചതും ഇതേ രീതിയിലായിരുന്നു.

സദ്ദാമിന്‌ ആയുധങ്ങള്‍ അനധികൃതമായി മറിച്ചുവിറ്റതിന്‌, M16ന്റെയും മറ്റു രഹസ്യാന്വേഷക സംഘങ്ങളുടെയും പിടിയിലായ കമ്പനികളുടെ ആഡിറ്റര്‍ ടിം ലാക്സ്‌ടണുമായി അക്കാലത്ത്‌ ഞാന്‍ ഒരു അഭിമുഖം നടത്തുകയുണ്ടായി. "നൂറു കണക്കിനാളുകള്‍ പ്രോസിക്യൂട്ട്‌ ചെയ്യപ്പെടുമായിരുന്നു" അയാള്‍ തുറന്നു സമ്മതിച്ചു". “അതില്‍, വമ്പന്‍ രാഷ്ട്രീയക്കാരും, ഉയര്‍ന്ന സിവില്‍ ഉദ്യോഗസ്ഥരും എല്ലാം ഉള്‍പ്പെട്ടേനേ" എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ചില്‍ക്കോട്ടിനെ ഉപദേശിക്കാന്‍ സര്‍ മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ടിനെപ്പോലെയുള്ളവരെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ഇതിനൊക്കെയാണ്. ടോണി ബ്ളയറിനെ ചര്‍ച്ചിലിനോടും റൂസ്സ്‌വെല്‍റ്റിനോടും ഉപമിച്ച മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട്‌. ബ്ളയറിന്റെയും സംഘത്തിന്റെയും, പ്രത്യേകിച്ച്‌, ഇപ്പോള്‍ നിശ്ശബ്ദരായിരിക്കുന്ന 2003-ലെ കാബിനറ്റ്‌ അംഗങ്ങളുടെയും പങ്ക്‌ വെളിവാക്കുന്ന രേഖകള്‍ ചില്‍ക്കോട്ട്‌ ആവശ്യപ്പെടാതിരിക്കുന്നതും അതിനുവേണ്ടിതന്നെയാണ്‌. ഇറാഖിനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആ ജെഫ്‌ ഹൂണ്‍ എന്ന കള്ളതിരുമാലിയെയൊക്കെ ഇനി ആരോര്‍ക്കാന്‍ പോകുന്നു?

ഇറാഖ്‌ അധിനിവേശം തെറ്റായിരുന്നു എന്ന തന്റെ വിധി മാറ്റിപ്പറയാന്‍ നിര്‍ബന്ധിതനായ ലോര്‍ഡ്‌ ഗോള്‍ഡ്‌സ്മിത്തിന്റെ കാലയളവിലെ കാബിനറ്റ്‌ രേഖകള്‍ പരസ്യമാക്കണമെന്ന ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെ അസാധുവാക്കിയത്‌, ബ്ളയറിന്റെ കൂട്ടാളിയും, ഇപ്പോഴത്തെ 'ജസ്റ്റീസ്‌ സെക്രട്ടറി'യും, ജനറല്‍ പിനോഷെ എന്ന കൂട്ടക്കൊലയാളിയെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്ത ജാക്ക്‌ സ്ട്രാ,എന്ന വിദ്വാനായിരുന്നു. 2009 ഫെബ്രുവരിയില്‍. വസ്തുതകള്‍ പുറത്തുവരുന്നതിനെ എല്ലാവരും ഭയക്കുന്നു എന്നര്‍ത്ഥം.

മാധ്യമങ്ങള്‍ സ്വയം കുറ്റവിമുക്തരാവുകയും ചെയ്തു. "അമേരിക്കയിലെയും ബ്രിട്ടനിലെയും മുഖ്യധാരാ മാധ്യമങ്ങള്‍ വിഡ്ഢികളുടെ റോള്‍ അഭിനയിച്ചതുവഴി അധിനിവേശം എളുപ്പമാവുകയാണുണ്ടായത്‌" എന്ന്‌ 27 നവംബറിന്‌, മുന്‍ ഐക്യരാഷ്ട്രസഭാ മുഖ്യ ആയുധ പരിശോധകന്‍ സ്കോട്ട്‌ റിട്ടര്‍ എഴുതുകയുണ്ടായി. അധിനിവേശത്തിനും 4 വര്‍ഷം മുന്‍പ്‌, എനിക്കും മറ്റുള്ളവര്‍ക്കും നല്‍കിയ അഭിമുഖങ്ങളില്‍, ഇറാഖിന്റെ കൂട്ടനശീകരണ ആയുധങ്ങള്‍ നിര്‍വ്വീര്യമാക്കപ്പെട്ടു എന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിവാക്കിയിരുന്നു സ്കോട്ട്‌ റിട്ടര്‍. എന്നിട്ടും അയാളുടെ അസ്തിത്വത്തെ ഒരാളും കണക്കിലെടുത്തില്ല. 2002-ല്‍, ബുഷിന്റെയും ബ്ളയറിന്റെയും നുണകള്‍ മാധ്യമങ്ങളില്‍ ഇടതടവില്ലാതെ പ്രതിധ്വനിക്കുന്ന കാലത്ത്‌, മൂവ്വായിരത്തോളം ലേഖനങ്ങളില്‍ ഇറാഖ്‌ പരാമര്‍ശിക്കപ്പെട്ടുവെങ്കിലും, 49 എണ്ണത്തില്‍ മാത്രമേ റിട്ടും അയാള്‍ ആവര്‍ത്തിച്ച സത്യങ്ങളും പ്രത്യക്ഷപ്പെട്ടുള്ളു.

നവംബര്‍ 30-ന്‌ ഇന്‍ഡിപ്പെന്‍ഡന്റ് എന്ന ബ്രിട്ടീഷ്‌ പത്രം, അഫ്ഘാനിസ്ഥാനിലെ തങ്ങളുടെ എംബഡ്ഡഡ്‌ 'പ്രതിനിധി'യെ ഉപയോഗിച്ച്‌ ഒരു പ്രചരണം അതേപടി എഴുതി ഫലിപ്പിച്ചിരുന്നു. "ആഭ്യന്തര രംഗത്ത്‌ സൈന്യം തോല്‍വി ഭയക്കുന്നു" എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്‌. "ആഭ്യന്തരമായി നേരിടുന്ന പരാജയം, യുദ്ധമേഖലയിലെ നമ്മുടെ സൈന്യത്തിന്റെ മനോവീര്യം കെടുത്തുകയും അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ തോല്‍ക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന്‌ മിലിറ്ററി കമാന്‍ഡര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു" എന്നായിരുന്നു ആ റിപ്പോര്‍ട്ട്‌. എന്നാല്‍ സത്യമെന്താണ്‌? അഫ്ഘാനിസ്ഥാനിലെ ഇടപെടലിനെക്കുറിച്ചുള്ള പൊതുജനരോഷം സൈനികരുടെയിടയിലും കുടുംബങ്ങളിലും ഒന്നുപോലെ പ്രതിഫലിക്കുന്നത്‌ യുദ്ധഭ്രാന്തന്‍മാരെ ഭയപ്പെടുത്തുകയാണ്‌. "ആഭ്യന്തരമായ തോല്‍വി" "ശോഷിക്കുന്ന മനോവീര്യം' തുടങ്ങിയ വാക്കുകള്‍ നമ്മുടെ യുദ്ധനിഘണ്ടുവില്‍ ഇടം പിടിച്ചത്‌ അങ്ങിനെയാണ്‌. കൊള്ളാം. നന്നായിട്ടുണ്ട്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇറാഖിലേതുപോലെ, അഫ്ഘാനിസ്ഥാനിലും വലിയൊരു കുറ്റകൃത്യത്തില്‍ത്തന്നെയാണ്‌ നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്‌.



കടപ്പാട്‌: ന്യൂ സ്റ്റേറ്റ്‌സ്‌മാനില്‍ ജോണ്‍ പില്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ