Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Tuesday, March 23, 2010

പ്രദക്ഷിണം







ഇറാഖ് യുദ്ധം അവസാനിപ്പിക്കാനുള്ള കാമ്പയിന്റെ ഭാഗമായി നടത്തിയ ഡിസൈന്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ ഈ പോസ്റ്റര്‍ ന്യൂയോര്‍ക്കിലെ BIG ANT INTERNATIONAL-ന്റെ സൃഷ്ടിയാണ്. 

ചുറ്റും നടക്കുന്നത് ചുറ്റിവരുമെന്നൊക്കെ വേണമെങ്കില്‍  ഈ പോസ്റ്ററിന്റെ തലവാചകത്തെ നേര്‍‌മൊഴിമാറ്റം നടത്താമെങ്കിലും നിങ്ങള്‍ തുടങ്ങിവെച്ചത് നിങ്ങളെ തേടിയെത്തുമെന്ന വ്യക്തവും ഭീഷണവുമായ മുന്നറിയിപ്പാണ് ഈ പരസ്യം മറ്റുചിലര്‍ക്കു നല്‍കുന്നത്. അമേരിക്കയ്ക്കും അതിന്റെ സാമന്ത പാശ്ചാത്യശക്തികള്‍ക്കും. 

ഇറാഖിലും, അഫ്ഘാനിസ്ഥാനിലും, പാക്കിസ്ഥാനിലും അമേരിക്ക അതിന്റെ സ്വാദ് നല്ലവണ്ണം രുചിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തൊട്ടാകെ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈനിക-സാമ്പത്തിക ധാര്‍ഷ്ട്യത്തിനും, അതിന്റെ താളത്തിനൊത്തു തുള്ളുന്ന ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമടക്കമുള്ള എല്ലാ വിനീതവിധേയഭൃത്യന്മാര്‍ക്കും ഈ പരസ്യം ഒരു മുന്നറിയിപ്പായിത്തീരണം.

ഇന്നുള്ള പ്രാദേശികവും, അസംഘടിതവും (ഒട്ടൊക്കെ) അരാഷ്ട്രീയവുമായ യുദ്ധവിരുദ്ധപ്രക്ഷോഭങ്ങളെയും പ്രസ്ഥാനങ്ങളെയും ആഗോളതലത്തിലുള്ള സംഘടിതമായ യുദ്ധവിരുദ്ധ രാഷ്ട്രീയമായി പരിവര്‍ത്തിപ്പിക്കാന്‍ ഇനിയും വൈകിക്കൂടാ. ജനധിപത്യവത്‌ക്കരണത്തിലൂന്നിയ ഒരു പുതിയ ലോകക്രമത്തിന് അത്തരമൊരു യുദ്ധവിരുദ്ധരാഷ്ട്രീയം അത്യന്താപേക്ഷിതവുമാണ്.

അനുബന്ധം/കടപ്പാട് - Big Ant International-ന്റെ സമാനവിഷയത്തിലുള്ള മറ്റു ചില പോസ്റ്ററുകള്‍ ഇവിടെ

Saturday, December 22, 2007

നക്സലൈറ്റുകള്‍ ഉണ്ടാകുന്നത്‌....

നക്സലൈറ്റാവുക എന്നത്‌ എന്നു മുതല്‍ക്കാണ്‌ ഇത്ര വലിയ തെറ്റായിമാറിയത്‌? നാരായണന്‍കുട്ടി നായരുടെ തലയറുത്ത്‌ വീട്ടുമുറ്റത്തെ പടിപ്പുരയില്‍ കാഴ്ച്ചക്കുലയായി വെച്ച കാലം മുതല്‍ നക്സലൈറ്റ്‌ എന്ന വിശേഷണം കേരളത്തിലെ ആഢ്യ-സമ്പന്ന കുടുംബങ്ങളില്‍ പൊതുവെയും, വള്ളുവനാട്ടിലെയും ഏറനാട്ടിലെയും തറവാടുകളില്‍ പ്രത്യേകിച്ചും ഭീതി പരത്തിയിരുന്നതായി നമുക്കറിയാം. നക്സലൈറ്റുകളില്‍നിന്ന് രക്ഷ നേടാന്‍ നേപ്പാളില്‍നിന്ന് ഗൂര്‍ഖകളെ വരുത്തി തറവാടുകള്‍ക്ക്‌ കാവലേര്‍പ്പെടുത്തിയ ചില തറവാട്ടുകാരണവന്‍മാരെയെങ്കിലും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകാതെ വരില്ല. അടിയന്തിരാവസ്ഥയുടെ നാളുകളിലാണ്‌ ശരിയായ മനുഷ്യവേട്ട ആരംഭിച്ചത്‌.അന്ന് പക്ഷേ നക്സലൈറ്റുകാര്‍ ഒറ്റക്കായിരുന്നില്ല. ആര്‍.എസ്സ്‌.എസ്സുകാരും, കമ്മ്യൂണിസ്റ്റുകാരും ഒക്കെ ഒരുപോലെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി. ആ ദിവസങ്ങളൊക്കെ പൊയ്പ്പോയി, വീണ്ടും മാറിമാറിയുള്ള കൂട്ടുകക്ഷിഭരണത്തിന്റെയും, അതിന്റെ സുഖകരമായ വലതുപക്ഷ-വിപ്ലവ സംയുക്ത ആലസ്യത്തിന്റെയും നാളുകള്‍ വന്നു. ആ സംഭോഗസൃഗാരത്തിന്റെ പാരമ്യമാണിന്ന് ദേശീയ-പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്‌. അതിനിടയിലാണ്‌ ആ പഴയ 'പുലി വരുന്നേ' പേടി വീണ്ടും മടതുറന്ന് എഴുന്നള്ളുന്നതും. ആനന്ദപ്രദമായ വിശ്രമവേളകള്‍ക്ക്‌ ഭംഗം വന്നതറിഞ്ഞ്‌, അഴിഞ്ഞുലഞ്ഞ ഉടുവസ്ത്രം വാരിവലിച്ചുടുത്ത്‌ തെരുവില്‍നിന്ന് മുറവിളിയിടുകയാണ്‌ ഇടതു-വലതു ഭരണ ദമ്പതികള്‍.

ഒരു നക്സലൈറ്റാവുക എന്നത്‌ ഇത്ര മോശം കാര്യമാണോ? ഒരു മാവോവാദിയാവുക എന്നത്‌ എങ്ങിനെയാണ്‌ ദേശവിരുദ്ധ പ്രവര്‍ത്തനമാകുന്നത്‌? അവരുടെ പ്രായോഗിക രാഷ്ട്രീയത്തെ വിമര്‍ശിക്കാം. എതിര്‍ക്കാം. പക്ഷേ ആന്ധ്രയിലും, ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ചെയ്യുന്നപോലെ ഒരു രാഷ്ട്രീയ സംഘടനയെയും അതിന്റെ പ്രവര്‍ത്തകരെയും രാജ്യവിരുദ്ധരായി മുദ്ര കുത്തുന്നതും ഭരണകൂടങ്ങളുടെ സ്വകാര്യാശിസ്സുകളുള്ള ഗുണ്ടാസേനകള്‍ക്ക്‌ അവരെ വലിച്ചെറിയുന്നതും എവിടുത്തെ നീതിയാണ്‌ സഖാക്കളെ, ഗാന്ധിയന്‍മാരെ?

നക്സലൈറ്റുകളുടെയും മാവോയിസ്റ്റു സംഘടനകളുടെയും മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളുണ്ട്‌. നക്സലൈറ്റ്‌-മാവോയിസ്റ്റു സംഘടനകളുടെ ചില വിഭാഗീയ ഗ്രൂപ്പുകള്‍തന്നെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്‌. വാദം അതൊന്നുമല്ല. നക്സലൈറ്റ്‌ എന്ന രാഷ്ട്രീയ സംഘടന രാജ്യവിരുദ്ധമായ ഒന്നാണെന്നും, അവരുടെ സംഘടിക്കലും, പ്രവര്‍ത്തനവും, പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ രാഷ്ട്രീയങ്ങളുടെയും, ദേശതാത്‌പര്യങ്ങളുടെയും എതിര്‍ദിശയിലാണെന്ന തരത്തിലുമുള്ള വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചരണത്തിനാണ്‌ നമ്മള്‍ പച്ചക്കൊടി വീശുന്നത്‌. മല്ലരാജറെഡ്‌ഡിയെയും, ഗോവിന്ദന്‍കുട്ടിയെയും അറസ്റ്റുചെയ്ത്‌ നീക്കാനും, പീപ്പിള്‍സ്‌ മാര്‍ച്ച്‌ എന്ന പ്രസിദ്ധീകരണത്തെ നിരോധിക്കാനും നടത്തുന്ന ശ്രമങ്ങളെ ആ നിലയിലാണ്‌ കാണേണ്ടതും.

എവിടെ നമുക്ക്‌ അതിനൊക്കെ നേരം? അന്ത്യകൂദാശാ വിവാദത്തിന്റെ കച്ച അഴിച്ചുവെച്ചതേയുള്ളു. ഇതാ വരുന്നു, അഴകൊഴമ്പന്‍ അരവണ. 'അരവണ-അരമന' ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്‌ പ്രവാസി ചര്‍ച്ചാഫോറങ്ങളില്‍. മാദ്ധ്യമങ്ങളാകട്ടെ പ്രതീക്ഷിച്ചപോലെതന്നെ, അവിശുദ്ധമായ മൗനം പാലിക്കുന്നു. നടക്കട്ടെ. ഇടക്ക്‌ ആ പഴയ കവിതയൊന്ന് വല്ലപ്പോഴും ഓര്‍ക്കണമെന്നു മാത്രം. ഏതു കവിതയെന്നോ? പാസ്റ്റര്‍ മാര്‍ട്ടിന്‍ നിയൊമില്ലര്‍ (Pastor Martin Niemoller)എഴുതിയ ആ പഴയ കവിതയില്ലേ? "ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നു തുടങ്ങുന്ന ആ കവിത. അതു തന്നെ.

ഓര്‍മ്മകളുണ്ടായിരിക്കണം.

Wednesday, October 24, 2007

സഹയാത്രിക എഴുതുന്നു.

ബൂലോഗത്തിലെ നമ്മുടെ സഹയാത്രിക സുരക്ഷിതയായിരിക്കുന്നു. അവരുടെ സിറിയന്‍ അനുഭവങ്ങള്‍ പുതിയ ലക്കത്തില്‍ വന്നിട്ടുണ്ട്‌. പലായനത്തിന്റെയും, അഭയാര്‍ത്ഥിത്ത്വത്തിന്റെയുമിടയില്‍പ്പോലും സമചിത്തത അവളെ കൈവിടുന്നില്ല. നോക്കൂ അവള്‍ എഴുതിയിരിക്കുന്നത്‌:

സിറിയ ഭംഗിയുള്ള ഒരു രാജ്യമാണ്‌. ചുരുങ്ങിയ പക്ഷം ഞാന്‍ അങ്ങിനെ വിചാരിക്കുകയെങ്കിലും ചെയ്യുന്നു. "ഞാന്‍ വിചാരിക്കുന്നു' എന്ന് പ്രത്യേകം എടുത്തെഴുതിയത്‌, സുരക്ഷിതത്ത്വത്തെയും, സാധാരണ ജീവിതാവസ്ഥയേയും ഞാന്‍ 'ഭംഗി'യുമായി കൂട്ടിക്കുഴക്കുന്നതുകൊണ്ടാവണം എന്നു ഞാന്‍ കരുതുന്നു.

ലേഖനത്തിന്റെ അവസാനഭാഗത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നു.

"സ്യൂട്ട്‌കേസുകള്‍ തൂക്കി, ക്ഷീണിച്ച്‌, അല്‍പ്പം അഭിമാന ക്ഷയത്തോടെ ഞങ്ങള്‍ അവിടെ എത്തിയ ആദ്യത്തെ സായഹ്നത്തില്‍ത്തന്നെ, അടുത്തുള്ള കുര്‍ദ്ദ്‌ കുടുംബത്തില്‍ നിന്ന് അവര്‍ ഒരു പ്രതിനിധിയെ അയച്ചു. ഒന്‍പതു വയസ്സുള്ള, മുന്‍‌വശത്ത് രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ട ഒരു ബാലന്‍. അവന്റെ കയ്യില്‍ ഒരു ചെറിയ കഷണം കേക്കും ഉണ്ടായിരുന്നു. " ദാ..തൊട്ടടുത്തുള്ള അബു മൊഹമ്മദിന്റെ വീട്ടില്‍ നിന്നാണ്‌. അമ്മ പറഞ്ഞു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്ന്. ഇതാണ്‌ ഞങ്ങളുടെ ഫോണ്‍ നമ്പര്‍. അബു ദാലിയയുടെ കുടുംബക്കാര്‍ മുകളിലെ നിലയിലുണ്ട്‌. അവരുടെ നമ്പറും തന്നയച്ചിട്ടുണ്ട്‌. ഞങ്ങളൊക്കെ ഇറാഖികളാണ്‌. പുതിയ കെട്ടിടത്തിലേക്ക്‌ സ്വാഗതം".

2003-ല്‍, ഞങ്ങളില്‍നിന്ന് അപഹരിക്കപ്പെട്ട ഐക്യം ഏറെക്കാലത്തിനുശേഷം, അതും വീട്ടില്‍ നിന്നും ഏറെ അകലെ ഇവിടെവെച്ച്‌, തിരിച്ചുകിട്ടിയപോലെയൊരു തോന്നല്‍ ഉള്ളില്‍ നിറഞ്ഞ്‌, ആ രാത്രി ഞാന്‍ കുറേ കരഞ്ഞു.


ഒ.എന്‍.വി. വരികള്‍ തന്നെയാണ് എനിക്കും ഉള്ളില്‍ തോന്നുന്നത്."പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു“.

നഷ്ടപ്പെട്ട ഇറാഖ്‌ നിങ്ങള്‍ക്ക്‌ തിരിച്ചുകിട്ടട്ടെ. എല്ലാ രാജ്യത്തെയും എല്ലാ അഭയാര്‍ത്ഥികള്‍ക്കും അവരുടെ വീടും നാടും തിരിച്ചുകിട്ടട്ടെ. ഞങ്ങള്‍ ഒപ്പമുണ്ട്‌.

ലേഖനത്തിന്റെ ലിങ്ക്.


http://www.countercurrents.org/burning231007.htm