Showing posts with label മനുഷ്യാവകാശം. Show all posts
Showing posts with label മനുഷ്യാവകാശം. Show all posts

Thursday, July 23, 2009

കരിനിയമങ്ങളുടെ ആഡംബരം

ഷാര്‍ജ ഒരു പഴയ നിയമത്തെ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. ഇനിമുതല്‍ പുരുഷന്‍മാര്‍ ആഡംബരപൂര്‍ണ്ണമായ വെച്ചുകെട്ടലുകളൊന്നും ശരീരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല. വജ്രം, വെള്ളി, സ്വര്‍ണ്ണം എന്നിവകൊണ്ടുള്ള എന്തെങ്കിലും വസ്തുവകകള്‍ പുരുഷന്‍മാര്‍ ധരിച്ചുകൂടാ എന്ന പുതിയ നിയമം.

നാടു ഭരിക്കുക എന്ന പണിയൊന്നും ഷാര്‍ജ സര്‍ക്കാരിന്റെയോ ഭരണാധികാരികളുടെയോ അജണ്ടയിലില്ല. നാട്ടുകാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന മിനക്കേടിനൊന്നും അവര്‍ക്കു വയ്യ. ഒരിക്കലും ഒഴിയാത്ത ഗതാഗതക്കുരുക്കുകള്‍, ഒരൊറ്റ നല്ല മഴ പെയ്താല്‍ പോലും തോടുകളായി മാറുന്ന പ്രധാനനിരത്തുകള്‍, വെള്ളവും വൈദ്യുതിയും ഇടക്കിടക്ക്‌ ദിവസങ്ങളോളം അപ്രത്യക്ഷമാകുന്ന ആള്‍ത്താമസകെട്ടിടങ്ങള്‍, വര്‍ഷാവര്‍ഷം തോന്നുംപടി വാടക വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ പിഴിയുന്ന റിയല്‍ എസ്റ്റേറ്റുകാരുടെ അരങ്ങുവാഴ്ച, നിസ്സാരമായ സാങ്കേതിക കാരണങ്ങളുടെ പേരു പറഞ്ഞ്‌ ജനങ്ങളെ വലക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും ഉദ്യോഗസ്ഥരും, തങ്ങളുടെതന്നെ കൈക്കുറ്റം കൊണ്ട്‌ അബോധാവസ്ഥയിലായവരെ ഭീഷണിപ്പെടുത്തി കുടിയിറക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, സാധാരണക്കാരായ കൂലിത്തൊഴിലാളികളെയും, കുടുംബത്തെ കൂടെപ്പാര്‍പ്പിക്കാന്‍ കഴിയാതെ, ഇവിടെ ഒറ്റയാന്‍മാരായി കഴിയുന്നവരെയും പാര്‍പ്പിടങ്ങളില്‍നിന്ന്‌ വേട്ടയാടി ഓടിക്കുന്ന നഗരപാലകര്‍ - ഷാര്‍ജ എന്ന സാംസ്കാരികതലസ്ഥാനത്തിന്റെ കഥകള്‍ വിവരിക്കാന്‍ തുടങ്ങിയാല്‍ ഒരവസാനവുമുണ്ടാകില്ല.

ഇടക്കിടക്ക്‌ സ്വത്വബോധം കലശലായി ഉണരും. പേരുവിവരങ്ങള്‍ അറബിയില്‍ രേഖപ്പെടുത്താത്ത കച്ചവടസ്ഥാപനങ്ങള്‍ക്കുനേരെ ശിവസേനാ സിന്‍ഡ്രോം സടകുടഞ്ഞെണീക്കും. നഗ്നത വെളിപ്പെടുത്തുന്ന നിര്‍ജ്ജീവമായ മാനിക്വിനുകള്‍ക്കുനേരെ, നമ്മുടെ നാട്ടിലെ ശ്രീരാമസേന-ഇടവക-കാന്തപുരം മോഡല്‍ കപടസദാചാരപത്തികള്‍ ഉയരും.

പുതിയ നിയമവും അത്തരത്തിലൊന്നാണ്‌. ഓരോ സെക്കന്‍ഡിലും കാതങ്ങള്‍ പിന്നിട്ട്‌ മുന്നോട്ടു കുതിക്കുന്ന പുതിയ ലോകത്ത്‌, ഒറ്റദിവസം കൊണ്ട്‌, എട്ടുവര്‍ഷം പിന്നിലേക്കു നടക്കുന്നു ഷാര്‍ജ എന്ന പ്രതിഭാസം. എന്തൊക്കെയാണ്‌ ആഡംബരവസ്തുക്കള്‍ എന്നതിനെക്കുറിച്ച്‌ ഒരു തീര്‍ച്ചയുമില്ല, ഈ നിയമമുണ്ടാക്കുന്നവര്‍ക്ക്‌. സ്വര്‍ണ്ണം ആഡംബരമാണെന്നും അല്ലെന്നും തര്‍ക്കമുണ്ട്‌. സില്‍ക്ക്‌ ആഡംബരമാണോ? ഇസ്ളാമിക നിയമത്തിനു അനുസൃതമായാണ്‌ ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന്‌ പറയപ്പെടുന്നുണ്ട്‌. അപ്പോള്‍, പുരുഷന്‍മാര്‍ക്കു വേണ്ടി മാത്രമുള്ളതാണോ, ആഡംബരവസ്തുക്കളെക്കുറിച്ചുള്ള ഈ ഇസ്ലാമിക നിയമങ്ങള്‍? സ്ത്രീകള്‍ക്ക്‌ ഈ ആഡംബരങ്ങള്‍ അനുവദനീയമാണോ? ആണെങ്കില്‍, സ്ത്രീകള്‍ക്ക്‌ ഇസ്ലാമിക നിയമങ്ങള്‍ ബാധകമല്ല എന്നാണോ?

ഇതൊക്കെ വിഷയത്തിന്റെ തൊലിപ്പുറത്തുള്ള ചോദ്യങ്ങളാണ്‌. ഇന്നത്തെ സമൂഹത്തില്‍ ഇമ്മാതിരിയുള്ള കടുത്ത യാഥാസ്ഥിതികത്വം എത്രത്തോളം അഭിലഷണീയമാണ്‌ എന്നതാണ്‌ പ്രധാനപ്പെട്ട കാര്യം. സൌദിയോടുള്ള ഷാര്‍ജയുടെ വിധേയത്വം അങ്ങാടിപ്പാട്ടാണ്‌. വാക്കിനെയും, വരയെയും, സിനിമയെയും സംഗീതത്തെയും ഭയപ്പെടുകയും, അവക്കുമേല്‍ ഇത്രനാളും സദാചാരപൌരോഹിത്യത്തിന്റെ സര്‍വ്വവ്യാപിയും സുശക്തവുമായ കടിഞ്ഞാണ്‍ സൂക്ഷിക്കുകയും ചെയ്തിരുന്ന അവിടുത്തെ മന്ദബുദ്ധികളായ ഭരണവര്‍ഗ്ഗങ്ങള്‍ക്കുപോലും, ഇപ്പോള്‍ കാല്‍ക്കീഴിലെ മണ്ണൊലിപ്പ്‌ കാണാതിരിക്കാനോ, തടയാനോ കഴിയുന്നില്ല. ആളുകള്‍ ഉറക്കമെഴുന്നേറ്റുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു. കാലം മാറുകയാണെന്ന് ഭരണത്തിലെ മിഴുങ്ങസ്യകള്‍ക്കുപോലും സൂര്യനുദിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ്‌, പാണ്ഡിത്യവും, ലോകപരിചയവും, സഹൃദയത്വവും, പൊതുവെ എല്ലാവര്‍ക്കുമിടയില്‍ സുസമ്മതനുമായ ഒരു ഭരണാധികാരിയുടെ കീഴില്‍ ഇത്തരത്തിലുള്ള പ്രാകൃതനിയമങ്ങളുടെ തിരനോട്ടം.

ഒരു രാജ്യത്തിന്റെ മത-സാമൂഹിക നിയമങ്ങളെക്കുറിച്ച്‌ അവിടെയിരുന്നുകൊണ്ട്‌, മറ്റൊരു രാജ്യക്കാരനു പറയാന്‍ അധികാരവും അവകാശവുമില്ലെന്ന് വേണമെങ്കില്‍ ന്യായം പറയാം. ബ്രഹ്മാസ്ത്രം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകാണെന്ന് അറിയാതെയുമല്ല. എങ്കിലും പറയേണ്ടത്‌ പറയാതിരിക്കുന്നതെങ്ങിനെ?

Saturday, February 16, 2008

തസ്ലിമ എഴുതുന്നു

എവിടെയാണ്‌ ഞാന്‍? താരതമ്യേന എളുപ്പമുള്ള ചോദ്യമാണെങ്കിലും, എന്റെ പക്കല്‍ ഇതിനുള്ള മറുപടിയില്ലെന്നു പറഞ്ഞാല്‍ ആരും എന്നെ വിശ്വസിക്കില്ല എന്ന് എനിക്കറിയാം. പക്ഷേ സത്യം അതാണ്‌. എനിക്കറിയില്ല. ഇനി, എന്റെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ, അതിനും ഞാന്‍ മറുപടി പറയുക, എനിക്കറിയില്ല എന്നു മാത്രമായിരിക്കും. ഞാനൊരു ജീവച്ഛവം മാത്രമാണ്‌. നിശ്ശബ്ദയാക്കപ്പെട്ട്‌, അസ്തിത്വത്തിന്റെ ആനന്ദവും അനുഭൂതിയും കവര്‍ച്ച ചെയ്യപ്പെട്ട്‌, എന്റെ മുറിയുടെ ഭീതിദമായ ഉള്ളറയില്‍ ഒതുങ്ങിക്കൂടി കഴിയുന്നു ഞാന്‍. രാത്രിയും പകലും. പകലും രാത്രിയും. അതെ. അങ്ങിനെയാണ്‌ ഞാന്‍ കഴിഞ്ഞുകൂടുന്നത്‌.

കല്‍ക്കത്തയില്‍നിന്ന് പെട്ടെന്ന് ഒരുദിവസം കെട്ടുകെട്ടേണ്ടിവന്നപ്പോള്‍ തുടങ്ങിയതൊന്നുമല്ല ഈ ദു:സ്വപ്നം. കുറച്ചു കാലമായി ഇതാണ് എന്റെ അവസ്ഥ. പതുക്കെ നടന്നുവരുന്ന ഒരു മരണംപോലെ, സാവകാശം മൊത്തിക്കുടിച്ചുകൊണ്ടിരിക്കുന്ന വിഷംപോലെ, അത്‌ എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും കൊന്നുകൊണ്ടിരിക്കുന്നു. ഒരുകാലത്ത്‌, ധൈര്യവും, തന്റേടവും, ഓജസ്സുമുണ്ടായിരുന്ന എന്റെ സത്തയെ നിശ്ശബ്ദമാക്കാനുള്ള ഒരു ഗൂഢാലോചനയാണ്‌ ഇത്‌. എന്റെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്‌ എന്താണെന്ന് എനിക്ക്‌ നല്ലവണ്ണം അറിയാം. പക്ഷേ എത്ര ശ്രമിച്ചിട്ടും, ഒറ്റക്ക്‌ ഒരു യുദ്ധം ചെയ്യാനാവാത്തവണ്ണം, ഞാനിന്ന് നിസ്സഹായയാണ്‌. അശരീരിയായ ശബ്ദം മാത്രമാണ്‌ ഞാനിന്ന്. ഒരിക്കല്‍ എന്റെ കൂടെ നിന്നവരെല്ലാം ഇരുളിലേക്ക്‌ അപ്രത്യക്ഷരായിരിക്കുന്നു. ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനുതക്കവണ്ണം എന്തു തെറ്റാണ്‌ ഞാന്‍ ചെയ്തത്‌? സഹജീവികളുടെ സാമീപ്യത്തിന്റെ സുഖമനുഭവിക്കാനോ, സ്വതന്ത്രമായി നടക്കാനോപോലും പറ്റാത്ത ഈ അവസ്ഥ എന്തുതരം ജീവിതമാണ്‌? ഒരു നിഴല്‍ മാത്രമായി ഇങ്ങനെ ഒളിച്ചിരിക്കാന്‍ പാകത്തില്‍ എന്തു മഹാപരാധമാണ്‌ ഞാന്‍ ചെയ്തത്‌? എന്തു തെറ്റിനാണ്‌ ഈ സമൂഹവും, ഈ നാടും എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്‌? എന്റെ വിശ്വാസങ്ങളെക്കുറിച്ചും, ധാരണകളെക്കുറിച്ചുമാണ്‌ ഞാന്‍ എഴുതിയത്‌. ആശയം പ്രകടിപ്പിക്കാന്‍, അക്രമമല്ലല്ലോ, വാക്കുകളല്ലേ ഞാന്‍ ഉപയോഗിച്ചുള്ളു? കല്ലെറിയുകയോ രക്തം ചിന്തുകയോ ചെയ്തുവോ ഞാന്‍? എന്നിട്ടും എന്നെ ഒരു കുറ്റവാളിയായി കാണുന്നു. അഭിപ്രായപ്രകടനത്തിനുള്ള മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക്‌ എന്റെ അവകാശത്തേക്കാള്‍ നിയമസാധുതയുള്ളതുകൊണ്ടായിരിക്കണം എന്നെ ഇങ്ങനെ ശിക്ഷിക്കുന്നതെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അവനവന്റെ ദൃഢവിശാസങ്ങള്‍ കയ്യൊഴിയേണ്ടിവരിക എന്നത്‌, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എത്രയധികം വേദനാജനകമാണെന്ന് ഇന്ത്യ മനസ്സിലാക്കുന്നില്ലെന്നു വരുമോ?

ആലോചിച്ചുനോക്കൂ, എന്റെ വാക്കുകളെ സെന്‍സര്‍ ചെയ്യാന്‍ ഞാന്‍ അനുവദിക്കണമെങ്കില്‍ എത്രമാത്രം അപമാനിതയും, അരക്ഷിതയും, പരിഭ്രാന്തയും ആയിത്തീര്‍ന്നിട്ടുണ്ടാവണം ഞാന്‍? അവരാവശ്യപ്പെട്ട വെട്ടലിനും തിരുത്തലിനും എന്റെ രചനകളെ അനുവദിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ ഒരുപക്ഷേ ഇതിനോടകംതന്നെ ബലിമൃഗമായേനെ.

അവരുടെ രാഷ്ട്രീയവും, വിശ്വാസവും, പ്രാകൃതത്വവും, കുതന്ത്രങ്ങളും എല്ലാം എന്റെ ജീവരക്തം ഊറ്റാന്‍വേണ്ടിയുള്ളതായിരുന്നു, കാരണം, ഞാനെഴുതുന്ന സത്യങ്ങള്‍ അവര്‍ക്ക്‌ അത്ര എളുപ്പത്തില്‍ ദഹിക്കില്ല. എങ്ങിനെയാണ്‌ എന്നെപ്പോലെ അശക്തയും, അരക്ഷിതയുമായ ഒരു വ്യക്തിക്ക്‌ ഇത്രവലിയ ശക്തികളുമായി ഏറ്റുമുട്ടാനാവുക. പക്ഷേ എന്തു സംഭവിച്ചാലും ശരി, അസത്യം പറയുക എന്നതുമാത്രം എനിക്കൊരിക്കലുമാവില്ല.

സ്നേഹവും സഹാനുഭൂതിയുമല്ലാതെ എന്റെ പക്കല്‍ മറ്റെന്താണുള്ളത്‌? എന്റെ വാക്കുകളെ ചീന്തിയെറിയാന്‍ അവര്‍ വിദ്വേഷത്തെ ഉപയോഗിച്ചപോലെ, അവരില്‍നിന്ന് വിദ്വേഷത്തെ അടര്‍ത്തിമാറ്റാന്‍ എന്റെ കയ്യില്‍ സ്നേഹവും സഹാനുഭൂതിയും മാത്രമേയുള്ളു. ക്രൂരതയും, പ്രാകൃതത്വവും, സംഘര്‍ഷവും, വിദ്വേഷവും എല്ലാം മനുഷ്യാവസ്ഥയുടെ ഭാഗങ്ങള്‍തന്നെയാണെന്ന് തിരിച്ചറിയാന്‍തക്കവണ്ണം പ്രായോഗികബുദ്ധിയൊക്കെ എനിക്കുണ്ട്‌. അവയൊന്നും ഒരിക്കലും മാറില്ലായിരിക്കാം. എന്നുമാത്രമല്ല, എന്നെപ്പോലെ ഒരു നിസ്സാരജീവിക്ക്‌ എങ്ങിനെയാണ് അതൊക്കെ മാറ്റാനാവുക? എന്നെ ഇല്ലാതാക്കിയാല്‍ ലോകത്തിന്‌ ഒരു ചുക്കും വരാനില്ല. അതൊക്കെ എനിക്കറിയുകയും ചെയ്യാം. എന്നിട്ടും ഞാന്‍ പ്രതീക്ഷിച്ചു, ബംഗാള്‍ വ്യത്യസ്തമായിരിക്കുമെന്ന്. അവളുടെ മക്കളുടെ ഭ്രാന്ത്‌ താത്‌ക്കാലികമായിരിക്കുമെന്ന്. അത്രമേല്‍ തീവ്രമായി ഞാന്‍ പ്രണയിച്ചിരുന്ന എന്റെ ബംഗാള്‍ എന്നെ കയ്യൊഴിയില്ലെന്ന് ഞാന്‍ കരുതി. പക്ഷേ അവള്‍ കയ്യൊഴിയുകതന്നെ ചെയ്തു.

ബംഗ്ലാദേശില്‍നിന്നും നിഷ്കാസിതയായതിനുശേഷം ഒരു അനാഥശിശുവിനെപ്പോലെ ഞാന്‍ വര്‍ഷങ്ങളോളം ലോകമൊട്ടുക്ക്‌ അലഞ്ഞു. പശ്ചിമബംഗാളില്‍ അഭയം കിട്ടി എന്നറിഞ്ഞ നിമിഷം, എന്റെ നീണ്ട അലച്ചിലിന്റെ ആ ക്ഷീണം മുഴുവന്‍ ഞാന്‍ മറന്നു. വളരെ പ്രിയപ്പെട്ട, പരിചിതമായ ഒരു നാട്ടില്‍ ഞാന്‍ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ ഉള്ളില്‍ ബംഗാളിന്റെ ആ വിദൂരദൃശ്യവും, അവളുടെ സൂര്യപ്രകാശവും, അവളുടെ ഈര്‍പ്പമുള്ള മണ്ണും, അവളുടെ സത്തയും ഒക്കെ എന്നുമുണ്ടായിരിക്കും. ഏതു മണ്ണിന്റെ അഭയത്തിലേക്ക്‌ തിരിച്ചെത്താനാണോ രക്തം പുരണ്ട നീണ്ട വഴിത്താരകള്‍ ഞാന്‍ ഇത്രയും കാലം പിന്നിട്ടത്‌, അതേ ബംഗാള്‍ ഇന്നെന്നെ കയ്യൊഴിഞ്ഞിരിക്കുന്നു. ഉള്ളിലും പുറത്തും ഞാന്‍ ബംഗാളിയാണ്‌. ഞാന്‍ ജീവിക്കുന്നതും, ശ്വസിക്കുന്നതും, സ്വപ്നം കാണുന്നതും ബംഗാളിയിലാണ്‌. ബംഗാളിന്‌ എന്നെ വേണ്ടാതായിരിക്കുന്നുവെന്ന് എനിക്ക്‌ വിശ്വസിക്കാനേ സാധിക്കുന്നില്ല.

ഇവിടെ ഞാന്‍ വെറും അതിഥിയാണ്‌. ആതിഥേയത്വത്തിന്റെ മര്യാദകളെ ലംഘിക്കുന്ന ഒന്നും ഞാന്‍ ചെയ്തുകൂടാ. ആരുടെയും വികാരങ്ങളെയോ വിശ്വാസങ്ങളെയോ വേദനിപ്പിക്കാനല്ല ഞാന്‍ ഇവിടെയെത്തിയത്‌. സ്വന്തം നാട്ടില്‍നിന്നുപോലും വ്രണിതയായി, അതില്‍പ്പിന്നെ ലോകത്തിന്റെ നാനാ ഇടങ്ങളില്‍ വെച്ചും അപമാനവും വേദനയും സഹിച്ച്‌, ഇവിടെയെത്തുമ്പോള്‍, എനിക്കറിയാമായിരുന്നു, ഇവിടെയും എനിക്ക്‌ ഇതൊക്കെതന്നെ അനുഭവിക്കേണ്ടിവരുമെന്ന്. കാരണം, മതനിരപേക്ഷതയെ മുസ്ലിം മതമൗലികവാദവുമായി സമീകരിച്ചുകാണുന്ന വോട്ടുബാങ്ക്‌ രാഷ്ട്രീയം നിലനില്‍ക്കുന്ന ജനാധിപത്യ, മതേതര രാജ്യമാണ്‌ ഇന്ത്യ എന്നതുതന്നെ. ഇത്‌ വിശ്വസിക്കാന്‍ എനിക്ക്‌ ഇഷ്ടമല്ല. എങ്കിലും, എനിക്കു ചുറ്റും ഞാന്‍ കാണുന്നതും, കേള്‍ക്കുന്നതും, വായിക്കുന്നതുമായ കാര്യങ്ങള്‍ എനിക്കു നല്‍കുന്ന സൂചനകള്‍ ഇതൊക്കെയാണ്. ചിലപ്പോള്‍ എനിക്ക്‌ തോന്നും, ചുറ്റുമുള്ളതൊന്നും കാണുകയും കേള്‍ക്കുകയും പറയുകയും ചെയ്യാത്ത ആ പഴയ വാനരന്‍മാരെപ്പോലെയാകാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നുവെന്ന്. പല രൂപത്തിലും എന്നെ സന്ദര്‍ശിക്കുന്ന മരണത്തെ ഒരു സുഹൃത്തിനെപ്പോലെയാണ്‌ ഞാനിപ്പോള്‍ കാണുന്നത്‌. അവനോട്‌ ഉള്ളുതുറന്നു സംസാരിച്ചിരിക്കാന്‍ എനിക്ക്‌ മോഹം തോന്നുന്നു. സംസാരിക്കാനോ, വ്യഥകള്‍ പങ്കിടാനോ എനിക്ക്‌ മറ്റാരുമില്ല.

എന്റെ പ്രിയപ്പെട്ട ബംഗാളിനെ എനിക്ക്‌ നഷ്ടപ്പെട്ടു. അന്നു ഞാനനുഭവിച്ച അത്രയും വേദന, അമ്മയുടെ മാറില്‍നിന്നും പറിച്ചുമാറ്റപ്പെട്ട മറ്റൊരു കുട്ടിക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവില്ല. ജന്മം തന്ന അമ്മയെയാണ്‌ എനിക്കിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്‌. എന്റെ സ്വന്തം അമ്മ മരിച്ചപ്പോള്‍ ഉണ്ടായ വേദനയേക്കാള്‍ ഒട്ടും കുറവല്ല ഈ വേദനയും. ഞാന്‍ തിരിച്ചുവരണമെന്ന് എന്റെ അമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നു. എനിക്കൊരിക്കലും സാധിക്കാത്ത ഒന്നായിരുന്നു അത്‌. കല്‍ക്കത്തയില്‍ താമസമാക്കിയതിനുശേഷം - അപ്പോഴേക്കും അവര്‍ കേവലം ഓര്‍മ്മയായി മാറിയിരുന്നു- ഞാന്‍ അമ്മയോട്‌ പറയുമായിരുന്നു, ഞാന്‍ വീട്ടിലേക്കുതന്നെയാണ്‌ തിരിച്ചെത്തിയിരിക്കുന്നതെന്ന്. അഥവാ, മനുഷ്യകല്‍പ്പിതമായ കൃത്രിമ അതിരുകളുടെ ഏതുഭാഗത്തായാല്‍ എനിക്കെന്ത്‌? പക്ഷേ, ഒരിക്കല്‍ എനിക്ക്‌ ആതിഥ്യം നല്‍കിയവര്‍തന്നെ ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നുവെന്നും, ഒരു നാടോടിയെപ്പോലെ കഴിയുകയാണ്‌ ഞാനെന്നും അമ്മയോട്‌ പറയാനുള്ള ധൈര്യം ഇന്നെനിക്കില്ല. അതെല്ലാം പറഞ്ഞാല്‍ ആ സാധു സ്ത്രീ തകര്‍ന്നുപോയേക്കും. അതിനുപകരം ഞാന്‍ ഇപ്പോള്‍ എന്നെതന്നെ സമാധാനിപ്പിക്കുന്നത്‌, ഞാന്‍ എന്തൊക്കെയോ അരുതായ്കകള്‍ ചെയ്തതുകൊണ്ടാണ്‌ ഇതൊക്കെ സംഭവിച്ചത്‌ എന്നും മറ്റുമാണ്‌. എന്തൊക്കെയോ തെറ്റുകള്‍ ഞാന്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ്‌ ഞാന്‍ ഈയൊരു അവസ്ഥയില്‍ എത്തിയിട്ടുണ്ടാവുക? വഞ്ചനയുടെയും അസത്യത്തിന്റെയും കാലത്ത്‌, സത്യം തുറന്നുപറയുക എന്നത്‌, ഇത്ര വലിയ പാപമാണോ? അതോ, ഞാനൊരു സ്ത്രീയായതുകൊണ്ടാണോ?

ആള്‍ക്കൂട്ടം എന്നെ ക്രൂശിച്ചിട്ടില്ലെന്ന് എനിക്കറിയാം. അവരുടെ അഭിപ്രായം ആരെങ്കിലും ചോദിക്കാന്‍ മിനക്കെട്ടിരുന്നുവെങ്കില്‍, ഞാന്‍ ബംഗാളില്‍തന്നെ കഴിയണമെന്ന് അവരില്‍ ഭൂരിപക്ഷവും പറയുമായിരുന്നുവെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. പക്ഷേ എന്നാണ് ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ശബ്ദമായിരുന്നിട്ടുള്ളത്? തങ്ങള്‍ ചെയ്യുന്നതു മാത്രം ശരിയെന്നു വിശ്വസിക്കുന്ന, അധികാരം കയ്യടക്കിവെച്ചിരിക്കുന്ന ചിലരാണ് ഇന്ന് ജനാധിപത്യത്തെ നയിക്കുന്നത്‌. എന്നെപ്പോലെ നിസ്സാരയായവര്‍ ഇനി സ്വന്തം നിലയില്‍ ജീവിക്കുകയും, എഴുതുകയും, ശരിയെന്ന് സ്വയം ബോദ്ധ്യമുള്ള കാര്യങ്ങള്‍ മുറുകെപ്പിടിക്കുകയും വേണമെന്നു വന്നിരിക്കുന്നു. ആരെയെങ്കിലും ഉപദ്രവിക്കുകയോ, ദുഷിപ്പിക്കുകയോ, ചതിക്കുകയോ എന്റെ ലക്ഷ്യമല്ല. അസത്യങ്ങള്‍ പറയാറുമില്ല. ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളെ അറിയാനോ, മനസ്സിലാക്കാനോ സാധിക്കാത്ത ഒരു വെറും എഴുത്തുകാരി മാത്രമാണ്‌ ഞാന്‍. പക്ഷേ, ഈ അധമരാഷ്ട്രീയക്കാരുടെ, രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കയ്യിലെ പണയപ്പണ്ടമായിരിക്കുന്നു ഇന്ന് ഞാന്‍. എന്തിനെന്നോ? തുച്ഛമായ വോട്ടുകള്‍ക്കുവേണ്ടി. ഏതു മൗലികവാദത്തിനെതിരെയാണോ ഇത്രനാളും ഞാന്‍ ശബ്ദിച്ചതും, യുദ്ധം ചെയ്തതും, അതേ ശക്തികള്‍തന്നെയാണ്‌ എന്റെ പരാജയത്തിലൂടെ വര്‍ദ്ധിതവീര്യരായി തിരിച്ചുവരുന്നത്‌.

ഞാന്‍ ഇത്രനാളും ജീവിക്കുകയും, മതേതരമൂല്യങ്ങളെക്കുറിച്ചും, മനുഷ്യാവകാശങ്ങളെക്കുറിച്ചും, സ്ത്രീശാക്തീകരണത്തെക്കുറിച്ചുമൊക്കെ എഴുതുകയും ചെയ്തിരുന്ന എന്റെ പ്രിയപ്പെട്ട ഇന്ത്യയാണിത്‌. ദൃഢവും അടിസ്ഥാനപരവുമായ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിച്ചതിന്‌ എനിക്ക്‌ കനത്ത വില നല്‍കേണ്ടിവരുകയും അനുഭവിക്കേണ്ടിവരുകയും ചെയ്ത, രാഷ്ട്രീയമൂല്യമുള്ള ഒരു സംഘടനയുടെയും പിന്‍ബലം ലഭിക്കാതിരുന്ന, എനിക്കു നേരെയുള്ള കടന്നാക്രമണങ്ങളെ അപലപിക്കാന്‍ ഏതെങ്കിലുമൊരു സര്‍ക്കാരേതര സംഘടനയോ, മനുഷ്യാവകാശ-സ്ത്രീ-സംഘടനയോ ഇതുവരെ മുന്നോട്ട്‌ വരാതിരുന്നതുമായ രാജ്യമാണിത്‌. ഞാനെഴുതിയ ഒരു വാക്കുപോലും വായിക്കാതിരുന്നിട്ടും എനിക്കുവേണ്ടി ശബ്ദിക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന ഒറ്റപ്പെട്ട വ്യക്തികളെയും, പത്രപ്രവര്‍ത്തകരെയും, എഴുത്തുകാരെയും, ബുദ്ധിജീവികളെയും മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്‌. അവരുടെ അഭിപ്രായങ്ങള്‍ക്കും, പിന്തുണക്കും ഞാന്‍ അവരോട്‌ എന്നെന്നും കടപ്പെട്ടിരിക്കുന്നു.

എപ്പോഴൊക്കെ വ്യക്തികള്‍ സംഘങ്ങളായി പരിണമിക്കുന്നുവോ, അപ്പോഴൊക്കെ, സത്യം തുറന്നുപറയുവാനുള്ള അവരുടെ ശേഷി നഷ്ടപ്പെടുന്നത്‌ ഞാന്‍ കാണുന്നു. സത്യത്തില്‍, ഇന്ത്യയുടെ ഈ പുതിയ മുഖം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. പക്ഷേ ഇത്‌ പുതിയ ഇന്ത്യയാണോ, അതോ ഇന്ത്യയുടെ യഥാര്‍ത്ഥമുഖമാണോ? എനിക്കറിയില്ല. എന്റെ കുട്ടിക്കാലം തൊട്ടേ ഇന്ത്യയെ ഞാന്‍ കണ്ടിരുന്നത്‌, നിര്‍ഭയമായ ഒരു മഹത്തായ രാജ്യമായിട്ടായിരുന്നു. എന്റെ സ്വപ്നരാജ്യം. പ്രബുദ്ധവും, ശക്തവും, പുരോഗമനേച്ഛുവുമായ, സഹിഷ്ണുതയുള്ള ഒരു രാജ്യം. ആ ഇന്ത്യയെക്കുറിച്ച്‌ എനിക്ക്‌ അഭിമാനിക്കണം. തമസ്സിനെയും മതഭ്രാന്തിനെയും ഉപേക്ഷിച്ച്‌, വെളിച്ചത്തെയും സഹിഷ്ണുതയെയും ഇന്ത്യ മുറുകെപ്പിടിക്കുന്ന നാള്‍ സന്തോഷവതിയായി ഞാന്‍ മരണം പുല്‍കും. ആ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയാണ്‌ ഞാന്‍. ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇന്ത്യയും, അവള്‍ എന്തിനുവേണ്ടിയാണോ നിലനില്‍ക്കുന്നത്‌, അവയും ജീവിച്ചിരിക്കേണ്ടത്‌ ആവശ്യമാണ്‌.


പരിഭാഷകുകുറിപ്പ്‌

തസ്ലീമയുടെ ഇന്ത്യയിലെ താമസത്തിനുള്ള താത്ക്കാലിക വിസ ഫെബ്രുവരി 16-ന്‌ അവസാനിക്കുന്നു. വിസ നീട്ടിക്കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും, ഇതുവരെ നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ അറിയുവാന്‍ കഴിയുന്നത്‌. സര്‍ക്കാരിന്റെ അജ്ഞാതകേന്ദ്രത്തില്‍ ഇപ്പോഴും 'തടവില്‍' കഴിയുകയാണ്‌ തസ്ലീമ നസ്രീന്‍. അവര്‍ക്ക്‌ വിസ നീട്ടിക്കൊടുക്കാനും, സുരക്ഷിതമായ സാധാരണ ജീവിതം അവര്‍ക്ക്‌ ഉറപ്പുവരുത്താനും, എല്ലാ ജനാധിപത്യ-മതേതരവാദികളും മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

തസ്ലീമയോട്‌ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച്‌ അവര്‍ക്ക്‌ സന്ദേശങ്ങളയക്കാനും, റാഷണലിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ (പ്രധാനമന്ത്രിയോടുള്ള)അഭ്യര്‍ത്ഥനയില്‍ പങ്കുചേരാനും, താഴെ പറയുന്ന ലിങ്കുകള്‍ നോക്കുക.

manmohan@sansad.nic.in
taslima@rationalistinternational.net