Showing posts with label സാമൂഹ്യം. Show all posts
Showing posts with label സാമൂഹ്യം. Show all posts

Monday, April 7, 2008

കിഫായ

ഈജിപ്തില്‍നിന്നുള്ള വാര്‍ത്തകള്‍ ഒരര്‍ത്ഥത്തില്‍ ശുഭോദര്‍ക്കമാണെങ്കിലും, നമ്മുടെ യു.എ.ഇ.ക്കും മറ്റ് ജി.സി.സി.രാജ്യങ്ങള്‍ക്കും വ്യക്തമായ ചില സൂചനകള്‍ അവ തരുന്നുണ്ട്‌.

വിലവര്‍ദ്ധനവ്‌, തൊഴിലില്ലായ്മ, കൂടുതല്‍ ദുരിതമയമാകുന്ന നിത്യ ജീവിത സാഹചര്യങ്ങള്‍ എന്നിവ‍ക്കെതിരെ ഈജിപ്തില്‍ പ്രക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌. ഇന്നലെ (ഞായറാഴ്ച) ഈജിപ്തില്‍ നടത്താനുദ്ദേശിച്ചിരുന്ന പൊതുപണിമുടക്ക്‌ പരാജയമായിരുന്നെന്ന് ഇവിടുത്തെ (യു.എ.ഇ.യിലെ) ഗള്‍ഫ്‌ ന്യൂസ്‌ പത്രം ദീര്‍ഘനിശ്വാസം വിടുന്നുണ്ടെങ്കിലും, ഇവിടെയും കാര്യങ്ങള്‍ അത്ര സുഖകരമൊന്നുമല്ലെന്ന് അവര്‍ക്കും നമുക്കും നല്ല ബോദ്ധ്യമുണ്ട്‌. തൊട്ടതിനും പിടിച്ചതിനുമൊക്കെ പടച്ചുവിടുന്ന ഗ്യാലപ്പ് പോളുകള്‍കൊണ്ടൊന്നും യാഥാര്‍ത്ഥ്യങ്ങള്‍ മൂടിവെക്കാമെന്നും, പത്രങ്ങളും, സര്‍ക്കാര്‍ വക്താക്കളും ധരിക്കുകയുമരുത്.

ഗള്‍ഫിലെ ജീവിത സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ മോശമായിവരികയാണ്‌. യു.എ.ഇ.യിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മറ്റു ഗള്‍ഫ്‌ നാടുകളെ അപേക്ഷിച്ച്‌, താരതമ്യേന ജനക്ഷേമത്തിന്‌ മുന്‍തൂക്കം കൊടുക്കുന്ന ഒരു സര്‍ക്കാരും, വ്യക്തവും സ്വതന്ത്രവുമായ ഭരണനയങ്ങളൊന്നുമില്ലെങ്കിലും പൊതുവെ സമാധാനകാംക്ഷികളുമായ ഭരണാധികാരികളുമൊക്കെയുണ്ടായിട്ടും യു.എ.ഇ.യും ഒരു പൊതു പ്രതിസന്ധിയെ നേരിടുകതന്നെ ചെയ്യുന്നു എന്നതാണ് വാസ്തവം.

പാശ്ചാത്യ ശക്തികളെ പ്രീണിപ്പിക്കുന്ന രീതിയിലുള്ള സാമ്പത്തിക-സാമൂഹ്യ പരാശ്രയം, യു.എ.ഇ. ഇനിയെങ്കിലും കയ്യൊഴിയണം എന്നാണ്‌ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചന. ഉത്‌പാദനവുമായി ഒരു പുലബന്ധവുമില്ലാത്തതും, ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയ, റിയല്‍ എസ്റ്റേറ്റടക്കമുള്ള വ്യാപാര-വാണിജ്യ സമ്പദ്‌ഘടനയെ അടിയന്തിരമായി പുനപ്പരിശോധനക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. പാശ്ചാത്യ-സ്വദേശി കുത്തക കോര്‍പ്പറേറ്റുകളുടെ കളിപ്പാവയായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇവിടുത്തെ സമ്പദ്ഘടന. അതിന്റെ ഭവിഷ്യത്തുകള്‍ ഇവിടെ പ്രതിഫലിക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചുനാളുകളാവുകയും ചെയ്തിരിക്കുന്നു. ഡോളറുമായിട്ടുള്ള വിനിമയ ബന്ധങ്ങളെക്കുറിച്ചൊക്കെ തീരെ അവ്യക്തമായ രീതിയില്‍, ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന തരത്തിലാണ്‌ സര്‍ക്കാര്‍ ഇപ്പോഴും സംസാരിക്കുന്നത്‌. പത്രങ്ങള്‍ ഏറ്റുപാടുന്നത്‌. അമേരിക്കയുടെ സാമന്തരാജ്യമെന്ന മൂഢസ്വര്‍ഗ്ഗം യു.എ.ഇ.ക്ക്‌ ഗുണത്തേക്കാളേറെ ദോഷമേ വരുത്തൂ.

ഇതിനോടനുബന്ധിച്ച്‌ വായിക്കേണ്ട മറ്റൊരു വാര്‍ത്തയാണ്‌ ഇന്നലെ (05.04.2008) ഗള്‍ഫ്‌ ന്യൂസില്‍ വന്നിരിക്കുന്നത്‌. വളരെ വലിയ സാമ്പത്തിക, സാമൂഹിക പരിവര്‍ത്തനത്തിന്റെ പാതയില്‍ക്കൂടി കടന്നുപോയിട്ടും, അറബി നാടുകളിലെ രാഷ്ട്രീയ ഘടന ഇപ്പോഴും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിപല്‍സന്ദേശമാണ്‌ ഈ കഴിഞ്ഞ ആഴ്ച അബുദാബിയില്‍ നടന്ന Emirates Centre for Strategic Studies and Research-ന്റെ സമ്മേളനം നല്‍കിയിരിക്കുന്നത്‌. അടിയന്തിരപ്രാധാന്യമുള്ളതും നിര്‍ണ്ണായകവുമായ ചില പ്രശ്നങ്ങളെയാണ്‌ ആ സമ്മേളനം അഭിമുഖീകരിച്ചത്‌.

മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്ത ഗള്‍ഫ്‌ രാഷ്ട്രീയ രംഗം, സമൂഹത്തിനും അധികാരികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഭീമമായ അന്തരം, വളരെ വേഗത്തില്‍ ആഗോളവത്ക്കരിക്കപ്പെടുന്ന ആധുനിക സാമൂഹ്യ വ്യവസ്ഥയുടെ ആഘാതത്തില്‍നിന്ന് ദുര്‍ബ്ബലമായ സ്വന്തം സാമൂഹങ്ങളെ രക്ഷിക്കേണ്ടതിന്റെ ആവശ്യം, പരമ്പരാഗത പിതൃദായക സമ്പ്രദായത്തില്‍ നഷ്ടമാകുന്ന സ്ഥാപനങ്ങള്‍, തങ്ങളുടെ നാടുകളിലെ വര്‍ദ്ധിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സൃഷ്ടിക്കുന്ന സാമൂഹ്യമായ പ്രത്യാഘാതങ്ങളും, ഗുണമേന്മകളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, എന്നിങ്ങനെ നിരവധി കാലികപ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു അവര്‍ ചര്‍ച്ച ചെയ്തത്‌.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹവും, ഏതുവിധേനയും തങ്ങളുടെ അധികാരം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ വെമ്പുന്ന അധികാരികളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച്‌ സമ്മേളനത്തില്‍ സൂചിപ്പിച്ചത്‌, സൗദി അറേബ്യ പോലുള്ള ഒരു അറുപിന്തിരിപ്പന്‍ രാജ്യത്തുനിന്നുള്ള അക്കാഡമിക് പ്രതിനിധിയായിരുന്നുവെന്നത്‌ തീര്‍ച്ചയായും അല്‍പം ആശ്വാസം തരുന്നു.

ഇത്തരം ചര്‍ച്ചകളൊക്കെ സ്വാഗതാര്‍ഹമാണെങ്കിലും, അറബിനാടുകളില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാസ്ഥിതികത്വത്തിന്റെ തോത്‌, നമ്മുടെ എല്ലാ ശുഭാപ്തിവിശ്വാസങ്ങളെയും തകിടം മറിക്കാന്‍ പോന്നവയാണ്‌.സൗദിയും, ഖത്തറും, ജോര്‍ദ്ദാനും അമേരിക്കന്‍ സമ്രാജ്യത്വനയങ്ങളുടെ പബ്ലിക്ക്‌ റിലേഷന്‍സ്‌ ഏജന്റുകള്‍ മാത്രമാണ്‌. കുവൈത്തിലാകട്ടെ, വളരെ സവിശേഷമായ രാഷ്ട്രീയ ഉണര്‍വ്വ്‌ പ്രകടമാണെങ്കിലും, പാര്‍ലമെണ്ടിലെ യാഥാസ്ഥിതിക പക്ഷം ഇപ്പോഴും ശക്തമാണുതാനും. ആ നിലക്ക്‌, പുതിയൊരു ദിശാബോധം നല്‍കാന്‍ ഏറ്റവും പ്രാപ്തമായ ജി.സി.സി രാജ്യം, ഇന്ന് യു.എ.ഇ. തന്നെയാണ്‌. പക്ഷേ, കൂടുതല്‍ സ്വതന്ത്രവും, ധീരവുമായ പല നടപടികളും സര്‍ക്കാര്‍ ഇനിയും എടുക്കേണ്ടതായിട്ടാണിരിക്കുന്നത്‌.

എഫ്‌.എന്‍.സിയെ കൂടുതല്‍ ജനാധിപത്യവത്‌ക്കരിക്കുക, ഇന്നു നിലനില്‍ക്കുന്ന പരിമിതമായ വോട്ടവകാശത്തിനുപകരം സാര്‍വ്വത്രികമായ വോട്ടവകാശം നല്‍കുക തുടങ്ങിയവ ഒരു ഭാഗത്ത്‌ നടപ്പാക്കുമ്പോള്‍തന്നെ, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, ഈ കുറിപ്പിന്റെ ആദ്യം സൂചിപ്പിച്ച പോലെ ഊഹാപോഹത്തിലും, വിദേശ-സ്വദേശ കുത്തകകളിലും അധിഷ്ഠിതമായ കപടസമ്പദ്‌ വ്യവസ്ഥയില്‍നിന്ന് രാജ്യത്തെ രക്ഷിക്കുക തുടങ്ങിയവയും അത്യാവശ്യമാണ്‌.

ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും യു.എ.ഇ. അടക്കമുള്ള രാജ്യങ്ങള്‍ ഇനിയും വൈകുന്ന പക്ഷം, ഈജിപ്തില്‍ ഇപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്ന 'കിഫായ' എന്ന ശക്തമായ താക്കീത്‌, ഏറെതാമസമില്ലാതെ ഇവിടെയും മുഴങ്ങുമെന്നും അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.



*കിഫായ - ഈജിപ്തില്‍, ജനധിപത്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു പ്രതിപക്ഷ ഗ്രൂപ്പ്‌. Enough എന്നാണ് അറബിയില്‍ ഈ വാക്കിന്റെ അര്‍ത്ഥം.

Wednesday, February 13, 2008

ഗുജറാത്തിലെ കളിയാക്കിപക്ഷികള്‍

ജാവേദ്‌ നഖ്‌വി

മറ്റു പക്ഷികളുടെ പാട്ടിനെ, ഉച്ചത്തില്‍, നിര്‍ത്താതെ, അനുകരിക്കാന്‍ വിദഗ്ദ്ധരാണ്‌ കളിയാക്കിപ്പക്ഷികള്‍(1). സഹജമായ ആനന്ദാനുഭവത്തിന്റെയും,(ചിലപ്പോള്‍) ആലോചനയില്ലായ്മയുടെയും ബിംബങ്ങള്‍ എന്ന മട്ടിലും ഈ പക്ഷികളെ സൂചിപ്പിക്കാറുണ്ട്.

വംശീയമായി ചേരിതിരിഞ്ഞ അലബാമയില്‍, ഒരു വ്യാജ ബലാത്സംഗകേസ്സില്‍ കുറ്റാരോപിതനായി, വെള്ളക്കാര്‍ മാത്രം ഉള്‍പ്പെടുന്ന കോടതിയുടെ കൈയ്യില്‍നിന്ന് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു കറുത്തവര്‍ഗ്ഗക്കാരനെ സൂചിപ്പിക്കാന്‍ ഹാര്‍പ്പര്‍ ലീ ഈ കളിയാക്കിപ്പക്ഷിയുടെ ബിംബം തന്റെ പ്രസിദ്ധമായ നോവലില്‍* ഉപയോഗിച്ചിട്ടുണ്ട്‌. ഗുജറാത്ത്‌ എന്ന ഭാഗ്യംകെട്ട സംസ്ഥാനത്തിലും ഇത്തരത്തിലുള്ള കളിയാക്കിപ്പക്ഷികള്‍ നിരവധിയാണ്‌.

കൃഷ്ണനെയും രാധയെയും, ബുദ്ധനെയും ഭക്തമീരയെയും തങ്ങളുടെ പാട്ടുകളില്‍ ആവാഹിച്ച്‌ റസൂലാന്‍ ബായിയും, ഉസ്താദ്‌ ഫയാസ്‌ ഖാനും, വാലി ദഖനിയും, ഇഹ്സാന്‍ ജാഫ്‌രിയും ജീവിച്ചിരുന്നത്‌, ഈ ഗുജറാത്തിലായിരുന്നു. തന്റെ കച്ചേരിക്കൊടുവില്‍ ഹാര്‍മ്മോണിയത്തില്‍ കെട്ടിപ്പിടിച്ച്‌, സ്തബ്ധരായ കാണികള്‍ക്കുമുന്നില്‍ ബീഗം അക്തര്‍ മരിച്ചുവീണതും മറ്റെവിടെയുമായിരുന്നില്ല.

സംഗീതത്തെയും കലയെയും വളര്‍ത്തി പുഷ്ക്കലമാക്കിയ ഇന്ത്യയിലെ പല രാജകീയദര്‍ബാറുകളില്‍നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ബറോഡയിലെ (ഇന്നത്തെ വഡോദര) രാജവംശവും. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഏറ്റവും മികച്ചതിനെല്ലാം അവരും ആതിഥ്യമരുളി. പഞ്ചാബില്‍നിന്നും ഇവിടെയെത്തിയതില്‍പിന്നെയാണ്‌ ഉസ്താദ്‌ കരിം ഖാന്‍ കിരാന ഖരാനക്ക്‌ രൂപം കൊടുത്തത്‌. ബറോഡയിലെ ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത്‌ മിരാജില്‍ സ്ഥിരതാമസമാക്കിയ കരിം ഖാന്റെ ശിഷ്യരായിരുന്നു, പിന്നീട്‌ പുകള്‍പെറ്റ ഹീരാബായി ബറോഡേക്കറും, സരസ്വതി റാനയും, സുരേഷ്‌ ബാബു മനെയുമൊക്കെ.

ആര്‍ക്കുവേണ്ടിയാണോ തങ്ങള്‍ പാടിയത്‌, അതേ ആളുകളാല്‍ അപമാനിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ഗുജറാത്തിലെ എണ്ണമറ്റ കളിയാക്കിപ്പക്ഷികളില്‍ നാലുപേര്‍ക്ക്‌ ഞാന്‍ എന്റെ ഈ ലേഖനം സമര്‍പ്പിക്കുന്നു. ഇതുപോലെ മറ്റൊരു ബഡ്‌ജറ്റിന്റെ കാലത്തായിരുന്നു, 2002 ഫെബ്രുവരി 28-ന്‌, സര്‍ക്കാരിന്റെ ഒത്താശയോടെ നിസ്സഹായരായ സ്ത്രീകളെ സംസ്ഥാനത്തുടനീളം മാനഭംഗപ്പെടുത്തുകയും വധിക്കുകയും ചെയ്തത്‌.

ഗോധ്രയില്‍ കരസേവകരെ കൊന്നതിന്റെ സ്വാഭാവികമായ പ്രതികരണമായിരുന്നു ഗുജറാത്തിലെ വംശഹത്യ എന്ന മട്ടിലാണ്‌ ആ ദുരന്തത്തെ ആളുകള്‍ വ്യാഖ്യാനിച്ചത്‌. തികഞ്ഞ അസംബന്ധമാണിത്‌. കാരണം, പതിനാറാം നൂറ്റാണ്ടില്‍ പണിത ഒരു പള്ളി പൊളിച്ചപ്പോഴും ഇവര്‍ ഇതുതന്നെയാണ്‌ കാരണം പറഞ്ഞിരുന്നത്‌. ഗോധ്രക്കു പകരം, മുഗള്‍ ചക്രവര്‍ത്തിയുടെ അതിക്രമത്തിന്റെ കാരണം പറഞ്ഞു അന്ന്. അത്രേയുള്ളു വ്യത്യാസം.

1969-ല്‍ റസൂലാന്‍ ബായിയുടെ അഹമ്മദാബാദിലെ വീട്‌ ഒരു കൂട്ടം ആളുകള്‍ ചുട്ടുചാമ്പലാക്കിയിരുന്നില്ലേ? അന്ന് ഗോധ്രയൊന്നും പറയാനുണ്ടായിരുന്നില്ലല്ലോ? പ്രശസ്തയും അനുഗൃഹീതയുമായ ആ പാട്ടുകാരിയെ അവരുടെ വളര്‍ത്തുനാടായ ഗുജറാത്തിലെ വീട്ടില്‍നിന്നും ആട്ടിയോടിച്ചതിനുള്ള പ്രകോപനം എന്തായിരുന്നു? ആ ദുരനുഭവത്തിനുശേഷം, റസൂലാന്‍ ബായിയെ സംരക്ഷിച്ചതും പരിചരിച്ചതും, നൈന ദേവി എന്ന ഒരു ഹിന്ദു രാജകുമാരിയായിരുന്നു. സംഗീതത്തെയും സംഗീതജ്ഞരെയും സ്നേഹിച്ചിരുന്ന നൈന ദേവി. ആരോഗ്യം തിരിച്ചെടുത്തുവെങ്കിലും റസൂലാന്‍ ബായി പിന്നെയൊരിക്കലും ജീവിതത്തില്‍ പാടിയിട്ടില്ല.

റസൂലാന്‍ ബായിയെ ആട്ടിയോടിച്ച കലാപകാരികള്‍ക്കും അയല്‍ക്കാര്‍ക്കും, ഇപ്പോഴും, വെബ്ബില്‍, ഭൈരവിരാഗത്തില്‍ അവര്‍ പാടിയ ആ തുംരി കേള്‍ക്കാം. അതിലെ വാക്കുകള്‍ എന്തായിരുന്നുവെന്ന് ഒന്ന് ഊഹിക്കാമോ നിങ്ങള്‍ക്ക്‌?

നിന്റെ ആ മാന്ത്രികമുരളികൊണ്ട്‌
എന്നെ ഇനിയും മഥിക്കരുത്‌ കൃഷ്ണാ
എനിക്ക്‌ നിന്റെ ഓടക്കുഴല്‍വിളി കേള്‍ക്കേണ്ട
എന്റെ ഈ തെരുവില്‍ ഇനി നീ വരണ്ട
താഴത്തുവെക്കൂ നീയാ മുരളിക
ശ്യാമവര്‍ണ്ണാ
എനിക്കത്‌ കേള്‍ക്കേണ്ട

2002-ലെ ലഹളക്കാലത്ത്‌, വാലി ദഖാനിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുഴിമാടം ജനക്കൂട്ടം തച്ചുതകര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ കാര്യം കൂടുതല്‍ ഭംഗിയാക്കി. അവര്‍ ആ കബറിടം വെട്ടിനിരപ്പാക്കി അതിന്റെ മുകളിലൂടെ ഒരു ടാര്‍റോഡ്‌ നിര്‍മ്മിച്ചു. ആരായിരുന്നു വാലി ദഖനി? എന്തിനായിരുന്നു ആ സ്മാരകത്തെ ആ വിധത്തില്‍ ഇല്ലാതാക്കിയത്‌? ഗുജറാത്തിനെ അകമഴിഞ്ഞു സ്നേഹിക്കുകയും, ഹിന്ദു-മുസ്ലിം മൈത്രിയെ തന്റെ ദൗത്യമാക്കുകയും ചെയ്ത ആളായിരുന്നു പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ കവി. ഈ കളിയാക്കിപ്പക്ഷിയുടെ കവിതകളൊന്നു വായിച്ചുനോക്കൂ. ആദ്യകാല ഉറുദു കവിതയുടെ ശക്തമായ പ്രതിബിംബമായിരുന്നു വാലി ദഖനി എഴുതിയ എണ്ണമറ്റ കവിതകള്‍.

കാശിയെപ്പോലെ പുണ്യം
എനിക്ക്‌ അവളുടെ തെരുവുകള്‍
എന്റെ ഹൃദയം താമസിക്കുന്നത്‌
അവിടെയാണ്‌
വിരഹം കൊണ്ട്‌ ശോകഭരിതമാണ്‌ എന്റെ ഉള്ളം
നിന്റെ കേശഭാരം
യമുനയിലെ ഓളങ്ങളാണ്‌
അതിന്റെ തീരത്തെ ഒരു ചെറിയ മറുക്‌
അത്‌, ഞാനെന്ന അവധൂതന്‍

ആഗ്ര ഖരാനയുടെ പുണ്യമായിരുന്ന ഉസ്താദ്‌ ഫയാസ്‌ ഖാന്‍. ഗുജറാത്തിന്റെയും ഉത്തരദേശങ്ങളുടെയും പ്രിയപ്പെട്ട കൃഷ്ണനെക്കുറിച്ച്‌ പ്രഭാതരാഗമായ പരാജില്‍ 'മന്‍മോഹന്‍ ബ്രിജ്‌ കോ രസിയ'യും, കാപ്പിയില്‍ 'വന്ദേ നന്ദകുമാരവും' രചിച്ച ഫയാസ്‌ ഖാന്‍. 1950-ലാണ്‌ അദ്ദേഹത്തെ 'അഫ്‌താബ്‌-ഇ-മസൂഖി' കൊടുത്ത്‌ രാജ്യം ആദരിച്ചത്‌. 2002-ലെ ഭ്രാന്തന്‍ ലഹളകള്‍ ഫയാസ്‌ ഖാന്റെ കബറിടത്തെയും വെറുതെ വിട്ടില്ല. പക്ഷേ ഓര്‍മ്മകളെ അത്ര എളുപ്പത്തില്‍ ഇല്ലാതാക്കാമെന്ന് കരുതിയോ? ഫയാസ്‌ ഖാന്‍ പ്രതിനിധീകരിച്ച പാരമ്പര്യത്തെക്കുറിച്ച്‌ അറിയാന്‍ ആളുകള്‍ക്ക്‌ അവകാശമുണ്ട്‌. ആഗ്രയിലെ മുഗള്‍ ദര്‍ബാര്‍ വരെ നീളുന്ന ഒരു പാരമ്പര്യമാണ്‌ ആഗ്ര ഖരാനയുടേത്‌. അക്‍ബറും ജഹാംഗീറും സംഗീതപ്രേമികളായിരുന്നു. ബൈജു ബാവരയും, ഗുരു ഹരിദാസുമടക്കം 36 സംഗീതജ്ഞരുണ്ടായിരുന്ന അക്‍ബറിന്റെ ദര്‍ബാറിലെ 'നവരത്ന'ങ്ങളില്‍ ഒരാള്‍, പക്ഷേ, താന്‍സനായിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മുഗള്‍ ദര്‍ബാറിന്റെ സംഗീതപാരമ്പര്യം അറിയണമെങ്കില്‍, അവരുടെ ചിത്രങ്ങള്‍ 'കാണുക' മാത്രം പോരാ, 'കേള്‍ക്കുക' കൂടി വേണമെന്ന് പറയുന്നു, പ്രശസ്ത ഗോത്രസംഗീത നിരൂപകയായ ബോണി വേഡ്‌. 'ഇമേജിംഗ്‌ സൗണ്ട്‌' എന്ന തന്റെ പ്രൗഢമായ പഠനത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌, എങ്ങിനെയാണ്‌ മുഗള്‍ പെയിന്റിങ്ങുകള്‍ അക്കാലത്തെ സംഗീതോപകരണങ്ങളുടെ ചിത്രണങ്ങള്‍ മാത്രമല്ല, ആ കാലഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന സാംസ്കാരികസമന്വയത്തിന്റെ രേഖകള്‍ കൂടി ആവുന്നതെന്ന്; എങ്ങിനെയാണ്‌ ഹിന്ദു മുസ്ലീം സൂഫി, പശ്ചിമേഷ്യന്‍, മദ്ധ്യ ഏഷ്യന്‍ സംഗീത പാരമ്പര്യങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു ഉത്തരേന്ത്യന്‍ ക്ലാസ്സിക്കല്‍ സംഗീത പാരമ്പര്യത്തിന്‌ ജീവന്‍ നല്‍കിയതെന്ന്.

ആഗ്ര ഘരാനയുടെ കൃത്യമായ ആരംഭത്തെക്കുറിച്ച്‌ നമുക്കറിയില്ല. പതിമൂന്നാം നൂറ്റാണ്ടിലാണോ, താന്‍സന്റെ സമകാലികനും ദര്‍ബാറിലെ സംഗീതജ്ഞരില്‍ ഒരാളുമായിരുന്ന ഹാജി സുജാന്‍ ഖാനില്‍നിന്നാണോ, ഇനി അതുമല്ല, 150 വര്‍ഷം മുന്‍പ്‌ ഗ്വാളിയോറില്‍നിന്നും ആഗ്രയില്‍ വന്ന ഘഗ്ഗെ ഖുദാഭക്ഷില്‍നിന്നാണോ എന്നൊന്നും. എന്തുതന്നെയായാലും, ആ ഘരാന പ്രതിനിധീകരിക്കുന്നത്‌, സമന്വയത്തിന്റെയും, സ്വാംശീകരണത്തിന്റെയും ഒരു മഹത്തായ ഇന്ത്യന്‍ പാരമ്പര്യമാണെന്നത്‌ തീര്‍ച്ച.

ഗുജറാത്തിനു എന്നന്നേക്കുമായി നഷ്ടപ്പെട്ട കളിയാക്കിപ്പക്ഷികളെക്കുറിച്ചുള്ള എന്റെ ഈ സ്മരണയില്‍ ഇനി ഒരാള്‍കൂടി ബാക്കിയുണ്ട്‌. എഹ്‌സാന്‍ ജാഫ്രി. ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം ജാഫ്രിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും, അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും തെരുവിലിട്ട്‌ കഷണങ്ങളായി വെട്ടിക്കൊലപ്പെടുത്തി. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് 1977-ല്‍ ലോക്‍സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നതിനുമുന്‍പ്‌ അദ്ദേഹം ഇടതുപക്ഷ തൊഴിലാളി സംഘടനാ നേതാവായിരുന്നു. അതിനേക്കാളൊക്കെ ഉപരി, പ്രതിഭാശാലിയായ ഒരു ഉറുദു കവി എന്ന, പുറംലോകം അത്രയധികമൊന്നും അറിഞ്ഞിട്ടില്ലാത്ത മതേതര യോഗ്യതയെയായിരിക്കണം ജാഫ്രിയെ, കലാപകാരികള്‍ക്ക്‌ അനഭിമതനാക്കിയത്‌. ഖന്ദീല്‍ (വിളക്ക്‌) എന്നാണ്‌ അദ്ദേഹത്തിന്റെ കാവ്യസമാഹാരത്തിന്റെ പേര്‌. ആ കാവ്യസമാഹാരത്തിന്‌ ആമുഖമെഴുതിയതാകട്ടെ, മജ്‌റൂ സുല്‍ത്താന്‍ പുരിയും. അതില്‍നിന്നുള്ള താഴെ എഴുതിയ വരികള്‍ മാത്രം മതിയാകും, ജാഫ്രിയുടെ അചഞ്ചലമായ ദേശസ്നേഹത്തെയും, ആ നരഹത്യയുടെ വിരോധാഭാസത്തെയും ഒരേസമയം വെളിവാക്കാന്‍.

നിന്റെ കുറുനിരകളെ മീരയുടെ പാട്ടുകള്‍ അണിയിച്ചൊരുക്കി
ഗൗതമന്‍ നിന്നെ വിളിച്ചു, നാനാക്കും
അതിന്റെ ഞൊറികളില്‍ ഖുസ്രു നിറങ്ങള്‍ ചാലിച്ചു
ഓരോ ഹൃദയവും സ്നേഹത്തിനും സഹാനുഭൂതിക്കും വേണ്ടിയാണ്‌ മിടിക്കുന്നത്‌,
ഇതാണെന്റെ ജന്മഭൂമി
ഇതാണ്‌



കടപ്പാട്: DAWN എന്ന പാക്കിസ്ഥാനി പത്രത്തില്‍ 2008 ഫെബ്രുവരി 12-ന് പ്രസിദ്ധീകരിച്ച ലേഖനം

(1)പരിഹാസപ്പക്ഷികള്‍ എന്നും ഇവയെ വിളിക്കുന്നു.
* To Kill a Mocking Bird
* Imaging Sound by Bonny Wade

Thursday, November 1, 2007

യു.എ.ഇ.യിലെ അസ്വസ്ഥമാകുന്ന തൊഴില്‍മേഖല

അറബ്‌ടെക്കിലെ തൊഴിലാളികള്‍ ഇന്ന് സമരത്തിലാണ്‌. 35,000-ലധികം ആളുകള്‍ ജോലിയെടുക്കുന്ന ഒരു സ്ഥാപനം. നിര്‍മ്മാണമേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു കമ്പനി.

അക്രമാസക്തമാവുകയും, വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത മറ്റൊരു തൊഴില്‍ സമരവും, അതിന്റെ അലയൊലികളും മുഴുവനായും അടങ്ങുന്നതിനുമുന്‍പാണ്‌ ഈയൊരു സമരവും വരുന്നതെന്നത്‌ ശ്രദ്ധേയമാണ്‌.

തൊഴില്‍ സമരങ്ങള്‍ ഈ വിധത്തില്‍ തുടങ്ങിയിട്ട്‌ കുറച്ചുനാളുകളായിരിക്കുന്നു. അഞ്ചുവര്‍ഷം മുന്‍പു വരെ ഇത്തരത്തിലൊന്ന്, ചിന്തിക്കാന്‍പോലും നമുക്കാവുമായിരുന്നില്ല. ഇന്ന് പക്ഷേ സ്ഥിതി വ്യത്യസ്തമാണ്‌. തൊഴില്‍ മേഖലയില്‍ ഇടക്കിടക്കുണ്ടാകുന്ന ഈ അസ്വാസ്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത്‌ സ്ഥിതി വഷളാക്കുകയേയുള്ളു.

ഇത്തരം സമരങ്ങളെ ഏതുവിധത്തിലാണ്‌ കാണേണ്ടത്‌? നാട്ടില്‍ എന്തിനും ഏതിനും കൊടിപിടിക്കുന്നവര്‍, ഇവിടെ വന്ന്, എന്തു അടിമപ്പണിയായാലും, ഒരക്ഷരവും മറുത്തുപറയാതെ ചെയ്യുമെന്ന് ചിലര്‍ പതിവായി വിളമ്പാറുള്ള നസ്യത്തിന്‌ ഇനി വലിയ സ്ഥാനമൊന്നുമില്ലെന്നു വന്നിരിക്കുന്നു. എന്തെങ്കിലുമൊരു തൊഴിലിനുവേണ്ടി അലഞ്ഞു നടന്ന്, ഒടുക്കം ഇവിടെ എത്തിപ്പെട്ട്‌, ഇവിടെയും ഇത്തരത്തിലുള്ള സമരങ്ങള്‍ ചെയ്യേണ്ടിവരുന്നതിന്റെ ഔചിത്യം തീരെ മനസ്സിലാകാത്തവരും നമ്മുടെ കൂട്ടത്തില്‍ ആവോളമുണ്ട്‌.

അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ആധുനിക ജനാധിപത്യമാര്‍ഗ്ഗം തന്നെയാണ്‌ ഏതു സമരവും. പക്ഷേ, മറ്റൊരു രാജ്യത്തു വന്ന് സമരം ചെയ്യേണ്ടിവരുമ്പോള്‍, അവിടുത്തെ നിയമങ്ങളെ മറികടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ അത്യവാശ്യവുമാണ്‌. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടാനുള്ള മറ്റെല്ലാ മാര്‍ഗ്ഗവും അടയുമ്പോള്‍ മാത്രമാണ്‌ അതിനെ ആശ്രയിക്കേണ്ടതും. അതുകൊണ്ടുതന്നെ, അക്രമത്തിലേക്കു തിരിയുന്ന സമരമാര്‍ഗ്ഗങ്ങളെ സാധൂകരിക്കാന്‍ നമുക്കൊരിക്കലും സാധിക്കില്ല. അത്തരത്തിലുള്ളതൊന്നും അധികം കണ്ടുശീലിച്ചിട്ടില്ലാത്ത മറ്റൊരു രാജ്യത്താവുമ്പോള്‍ വിശേഷിച്ചും. തങ്ങളുടെ ശ്രദ്ധയില്‍പെടുന്ന സാമൂഹ്യപ്രശ്നങ്ങളെ കഴിയുന്നിടത്തോളം അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന അപൂര്‍വ്വം ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒന്നാണ്‌ ഐക്യ അറബി നാട്‌ എന്നതും, ഇത്തരം സമര സന്ദര്‍ഭങ്ങളില്‍ ഓര്‍മ്മ വേണം.

അതെന്തായാലും, തൊഴില്‍മേഖലയിലെ വലിയൊരു പങ്ക്‌ കരസ്ഥമാക്കിയ ദുബായിലെ തൊഴിലിടങ്ങളിലെ അസ്വാസ്ഥ്യങ്ങള്‍ കൂടുകതന്നെയാണ്‌. പൊതുവെ, തൊഴിലാളികളോട്‌ അനുഭാവപൂര്‍ണ്ണമായ നയം കൈക്കൊള്ളുന്ന ഒരു രാജ്യമാണ്‌ യു.എ.ഇ. നിയമപ്രകാരമുള്ള അടിസ്ഥാന അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക്‌ അനുവദിച്ചുകൊടുക്കുന്നുമുണ്ട്‌ ഇവിടെയുള്ള അധികാരികള്‍. അതിലൊന്നും ഒരു തര്‍ക്കവുമില്ല.

എല്ലാ ലോകനഗരങ്ങളിലെയും കമ്പോള-സമവാക്യങ്ങളെ നിയന്ത്രിക്കുകയും, അവിടെയുള്ള സര്‍ക്കാരുകളെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു റിയല്‍ എസ്റ്റേറ്റ്‌ മേഖല. യു.എ.യിലെയും, പ്രത്യേകിച്ച്‌, ദുബായിലെയും സ്ഥിതിയും മറിച്ചല്ല. ട്രേഡിംഗ്‌ രംഗത്തുനിന്ന് റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്കുള്ള ദുബായുടെ ചുവടുമാറ്റത്തിന്റെ അനന്തരഫലങ്ങളായിട്ടാണ്‌, വര്‍ദ്ധിച്ചുവരുന്ന ഇവിടുത്തെ ജീവിതച്ചിലവുകളെ കാണാന്‍ കഴിയുക. ഉത്‌പ്പാദന മേഖലയെ ആശ്രയിക്കാത്ത ഒരു സമ്പദ്‌വ്യവസ്ഥക്കും ഏറെ നാള്‍ പിടിച്ചു നില്‍ക്കാന്‍ ആവുകയില്ല. ഇനി വ്യാപാരത്തിന്റെ കാര്യത്തിലായാല്‍പ്പോലും, ഒരു ട്രാന്‍സിറ്റ്‌ കേന്ദ്രം എന്ന നിലയിലുള്ള പ്രാമുഖ്യമേ ദുബായ്ക്ക്‌ അവകാശപ്പെടാനാവൂ.

ഏറ്റവും കുറഞ്ഞ വരുമാനത്തിനു പണിയെടുക്കാന്‍ പറ്റുന്ന ആളുകളെയാണ്‌ ഈ റിയല്‍ എസ്റ്റേറ്റ്‌ മേഖലക്കാവശ്യം. അതിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്‌ കമ്പനികളും, അവരുടെ ഏജന്റുകളും. ഇന്ത്യ, പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ മനുഷ്യാദ്ധ്വാനത്തെയായിരുന്നു അവര്‍ ഇത്രയും കാലം ആശ്രയിച്ചിരുന്നത്‌. ഇന്ന്, ആ രാജ്യങ്ങളിലെ തൊഴിലവസരങ്ങളിലും, വേതന നിരക്കുകളിലും വന്ന മാറ്റം കൊണ്ട്‌, പണ്ടത്തെ നിലയില്‍ ആളെ കിട്ടാതായിരിക്കുന്നു. വരുന്നവര്‍ക്കാകട്ടെ പഴയ വേതനത്തില്‍ ജീവിക്കാന്‍ പറ്റാതെയുമായിരിക്കുന്നു. ഈ ഒരു സ്ഥിതിയിലാണ്‌ ചൈനയിലേക്കും, മറ്റു പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്കും റിയല്‍ എസ്റ്റേറ്റ്‌ മേഖലകള്‍ ആളെത്തേടിയെത്തുന്നത്‌. നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആളെ വേണം. ഏതു സാഹചര്യത്തിലും പണിയെടുക്കാന്‍ തയ്യാറായി വരുന്നവരാണെങ്കില്‍, ഈ മുന്‍പറഞ്ഞ രാജ്യങ്ങളില്‍ ധാരാളവും. വളരെ സങ്കീര്‍ണ്ണമായ ഒരു സ്ഥിതിവിശേഷമാണ്‌ ഇതൊക്കെചേര്‍ന്ന് ഉളവാക്കുന്നത്‌.

നിയമപ്രകാരമുള്ള അവകാശങ്ങളും, പരിരക്ഷയുമൊക്കെ തൊഴിലാളികള്‍ക്ക്‌ നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും, പ്രയോഗത്തില്‍ വരുമ്പോള്‍ ഇവയൊക്കെ പലപ്പോഴും നിരര്‍ത്ഥകമാവുന്നതാണ്‌ കാണാന്‍ കഴിയുക. ഭൂമിശ്ശാസ്ത്രപരമായി തന്നെ, ഈ തൊഴിലാളികളെ പ്രാന്തവത്ക്കരിക്കുകയാണ്‌ ചെയ്യുന്നത്‌. കണ്ണെത്താദൂരം പരന്നു കിടക്കുന്ന മരുഭൂപ്രദേശങ്ങളിലേക്ക്‌ അവര്‍ നിരന്തരം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുവരെ താമസിച്ചിരുന്ന സ്ഥലങ്ങളൊക്കെ പൊന്നുംവിലക്കെടുത്തുകൊണ്ടിരിക്കുകയാണ്‌ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍. നഗരത്തിനുള്ളില്‍ ഇവരെ പാര്‍പ്പിക്കുന്നത്‌, മാന്യവേഷക്കാര്‍ക്ക്‌ അലോസരമുണ്ടാക്കുകയും ചെയ്യുന്നു. കുടുംബമില്ലാതെ ഒറ്റക്ക്‌ കഴിയുന്ന ഇക്കൂട്ടര്‍, 'കുടുംബജീവികളുടെ' സ്വൈരവിഹാരത്തിനു തടസ്സമാണെന്ന നിലപാടാണ്‌ പൊതുസമൂഹത്തിന്റേത്‌. ഇന്ത്യയിലായിരുന്നുവെങ്കില്‍, എന്നേ ഇവര്‍ ചേരികളിലേക്ക്‌ മാറ്റപ്പെട്ടേനെ. സാമൂഹികനീതിയുടെ കാര്യത്തില്‍ ഇവിടെ നില കുറേക്കൂടി മെച്ചപ്പെട്ടതായതിനാല്‍ അതുണ്ടായില്ലെന്ന് ആശ്വസിക്കാമെന്നു മാത്രം.

ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? സര്‍ക്കാരിന്റെയും, കമ്പനികളുടെയും പങ്കാളിത്തമുള്ള തൊഴില്‍ സംഘങ്ങള്‍ രൂപവത്ക്കരിക്കേണ്ടത്‌ അത്യന്താപേക്ഷിതമായിരിക്കുന്നു.അതിനുള്ള ഒരു ശ്രമം സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേള്‍ക്കുന്നത്‌ ആശാവഹമാണ്‌. നിര്‍മ്മാണ മേഖലയെ ആവശ്യാധിഷ്ഠിതമായി നിയന്ത്രിക്കാനും, അതിന്‍മേലുള്ള ഊഹക്കച്ചവടം അവസാനിപ്പിക്കാനുമുള്ള സംവിധാനം വരേണ്ടതുണ്ട്‌. സര്‍ക്കാരിന്റെ നിയമങ്ങളെ സമര്‍ത്ഥമായി മറികടക്കാന്‍ ത്രാണിയുള്ള വമ്പന്മാര്‍ക്കും ഇവിടെ ഒട്ടും കുറവില്ല. ഇവിടുത്തെ നിയമത്തിന്റെ സൂക്ഷ്മദൃഷ്ടിക്കു തൊട്ടുകീഴെതന്നെയാണ്‌ അക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതും.

താഴേത്തലത്തിലും, മദ്ധ്യ വര്‍ഗ്ഗത്തിലുമുള്ള ഒരു പ്രവാസി സമൂഹമാണ്‌, യു.എ.ഇ.അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇത്രയും കാലം നില നിന്നിരുന്നത്‌. ആ അവസ്ഥയും മാറിവരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ഉയര്‍ന്ന ശമ്പളവും, ഉപരിവര്‍ഗ്ഗ ജീവിത ശൈലിയുമുള്ള ഒരു സമൂഹത്തെയാണ്‌, ഇന്ന്, ഗള്‍ഫ്‌ രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്‌. ഇവിടെ നടന്നുവരുന്നതും, പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ അടിസ്ഥാന-വികസന പ്രവര്‍ത്തനങ്ങളാകട്ടെ, ഈയൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതുമാണ്‌.

യു.എ.ഇ.യിലെ വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ക്കും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഈ റിയല്‍ എസ്റ്റേറ്റ്‌ മേഖല എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നതും പഠനവിഷയമാക്കേണ്ടതുണ്ട്‌. മിക്ക ലോകനഗരങ്ങളിലും, ഈ റിയല്‍ എസ്റ്റേറ്റ്‌ മേഖലയും സാമൂഹിക അരാജകത്വവും തമ്മില്‍ പ്രത്യക്ഷവും പരോക്ഷവുമായ കൊടുക്കല്‍-വാങ്ങല്‍ ബാന്ധവമാണുള്ളത്‌. ഇവിടെയും ആ സ്ഥിതി മറിച്ചാവാന്‍ സാധ്യത കാണുന്നില്ല. ഭൂമിയിന്മേലുള്ള മൂലധന-ഊഹക്കച്ചവടങ്ങള്‍ക്കുമേല്‍ ഒരു സര്‍ക്കാര്‍ പരുന്തും പറക്കില്ലെന്ന നിലയും വന്നിരിക്കുന്നു.

യു.എ.ഇ-യിലെ തൊഴില്‍ മേഖല വിപുലമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്‌. നമ്മുടെ വര്‍ത്തമാന സാഹചര്യങ്ങളില്‍, കൂടുതല്‍ പ്രധാനപ്പെട്ടതെന്നു തോന്നിയ ചില കാര്യങ്ങള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളു. അടിസ്ഥാന മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുന്നതിലും, കമ്പോള ശക്തികളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു എന്നു തന്നെയാണ്‌ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന പൊതുവായ അസ്വാസ്ഥ്യങ്ങള്‍ നല്‍കുന്ന സൂചന.