Tuesday, September 29, 2009

മൃഗയ

നരനായാട്ടിന്‌ നൈതികമായ മാനം തീര്‍ക്കുകയാണ്‌ കേന്ദ്രസര്‍ക്കാരും, ഇടതു-വലതു ഭേദമില്ലാതെ ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരുകളും. ആഭ്യന്തരസുരക്ഷയുടെയും, വികസനത്തിന്റെയും, അക്രമരഹിത ജനാധിപത്യത്തിന്റെയും ന്യായം പറഞ്ഞ്, നക്സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കുമെതിരെയെന്ന നാട്യേന, നമ്മുടെ സമൂഹത്തിലെതന്നെ ഒരു വലിയ കീഴാള വിഭാഗത്തിന്റെ നേരെയാണ് ഈ ഭരണവര്‍ഗ്ഗങ്ങള്‍ ഇന്ന്‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി നക്സലുകളെയും മാവോയിസ്റ്റുകളെയും കേന്ദ്രസര്‍ക്കാരും, മന്‍മോഹന്‍സിംഗ്‌-ചിദംബരാദികളും അടയാളപ്പെടുത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ്‌ നാള്‍ക്കുനാള്‍ ഈ വിഭാഗങ്ങള്‍ വളര്‍ന്നുവരുന്നതെന്നുള്ള നേര്‍ത്ത ചോദ്യം പോലും അധികാരത്തിന്റെ ഇടനാഴികളില്‍നിന്ന്‌ ഉയരുന്നില്ല. ചോദ്യം ചെയ്യാന്‍ മുതിരുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും, പത്രപ്രവര്‍ത്തകരുമാകട്ടെ, നോട്ടപ്പുള്ളികളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നക്സല്‍-മാവോയിസ്റ്റ് ഭീഷണിയെ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ച് അടുത്തമാസം കേന്ദ്രസര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന പുതിയ നര നായാട്ടിന്റെ പേരാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് (Operation Green Hunt). ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനമേഖലയിലും പരിസരങ്ങളിലുമായി ജീവിക്കുന്ന ആദിവാസി-ദളിത് ഗോത്രസമൂഹങ്ങള്‍ക്കിടക്ക് സജീവമായ നക്സല്‍-മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍ എന്ന നിലക്ക്, ഈ ഹരിതക നായാട്ട് എന്ന പദം തികച്ചും അന്വര്‍ത്ഥമാണ്. നക്സലുകളുടെയും മാവോയിസ്റ്റുകളുടെയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും കരളലിയിപ്പിക്കുന്ന ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച്‌, കേന്ദ്രസര്‍ക്കാര്‍ നക്സലുകള്‍ക്കും (ആദിവാസി-ദളിത് ഗോത്രങ്ങള്‍ക്കും) എതിരെയുള്ള മനശ്ശാസ്ത്രപരമായ യുദ്ധം ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

എങ്കിലും, കുറേയധികം ചോദ്യങ്ങള്‍ അപ്പോഴും ബാക്കിവരുന്നുണ്ട്‌. ഈ പറയുന്ന നക്സല്‍-മാവോയിസ്റ്റുകള്‍ പൊട്ടിമുളക്കുന്നത്‌ ഏതു പശ്ചാത്തലത്തിലാണ്‌? ആദിവാസി-ദളിത്‌-ഗോത്രമേഖലകളെന്ന അതിവിശാലമായ ജലാശയത്തില്‍ നീന്തിത്തുടിക്കുന്ന ഈ മത്സ്യങ്ങളെ ഈ വിധം വേട്ടയാടിയതുകൊണ്ട്‌ അതിനെ എന്നന്നേക്കുമായി അവസാനിപ്പിക്കാമെന്ന്‌ സര്‍ക്കാരുകള്‍ കരുതുന്നുണ്ടോ? എങ്കില്‍, ബംഗാളില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെ കാലം മുതല്‍ നടന്നുവരുന്ന ഏറ്റുമുട്ടലുകളെ അതിജീവിച്ച്‌ ഇപ്പോഴും ഇത്‌ നിലനില്‍ക്കുന്നത്‌ എങ്ങിനെയാണ്‌? സ്വസ്ഥമായ ജീവിതം കയ്യൊഴിഞ്ഞ്‌, പകരം അറസ്റ്റും, ലോക്കപ്പ്‌ മര്‍ദ്ദനവും, ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, അശാന്തമായ ജീവിതവും തിരഞ്ഞെടുക്കാന്‍, ഒരു സമൂഹത്തെ നിര്‍ബന്ധിതമാക്കിയ ഘടകങ്ങള്‍ എന്തെല്ലാം?

പ്രസക്തമായ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌ നക്സലൈറ്റുകളോ മാവോയിസ്റ്റുകളോ മാത്രമല്ല. ഗാന്ധിയന്‍മാരും, ന്യായാധിപന്‍മാരും, ഉയര്‍ന്ന ക്രമസമാധാനപാലകരും, ഡൂണ്‍ സ്കൂള്‍ സന്തതികളുമൊക്കെയാണ്‌

മുത്തങ്ങ, നന്ദിഗ്രാം, ലാല്‍ഗഢ്‌, ഝാര്‍ഘണ്ട്‌, ചത്തീസ്ഗഢ്‌ അദ്ധ്യായങ്ങള്‍ കടന്ന്‌, ദളിത്‌ തീവ്രവാദത്തിന്റെ പുതിയ സെന്‍സേഷനിലസത്തിലെത്തിനില്‍ക്കുന്ന നമുക്കു നേരെ ഉയരുന്ന ചോദ്യങ്ങളാണ്‌ ഇവയൊക്കെയും.

തെഹല്‍ക്കയിലെ ഈ ലേഖനം വായിക്കുക.

Thursday, September 24, 2009

പട്ടേലരിലെ വിധേയന്‍

യാത്രാദൂരം കുറക്കാന്‍ വേണ്ടി 1600 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ബാന്ദ്ര-വോര്‍ളി പാലം കടന്ന്‌ റോഡിലേക്കിറങ്ങുമ്പോള്‍ നമ്മള്‍ പോകാന്‍ ഉദ്ദേശിച്ചിരുന്ന ആ ഭാഗത്തേക്കുള്ള വഴി - നഗരത്തിന്റെ തെക്കേഭഗത്തേക്കുള്ളത്‌- കാണുന്നില്ല. ഒന്നര കിലോമീറ്റര്‍ വന്ന ദിശയിലേക്കുതന്നെ പോയി തിരിച്ചുവന്നിട്ടുവേണം ഉദ്ദേശിച്ച യാത്ര തുടരണമെങ്കില്‍.


പറയുമ്പോള്‍ ചെറിയ ഒരു അസൌകര്യമാണ്‌. പക്ഷേ അത്‌ നമുക്ക്‌. മറ്റു ചിലര്‍ക്ക്‌ അങ്ങിനെയല്ല. സ്വന്തം നാടിനോടും നാട്ടുകാരോടും ലോകത്തോടുമുള്ള കാഴ്ചപ്പാടുതന്നെ മാറിപ്പോകാന്‍ അതൊക്കെ ധാരാളം.


അടിസ്ഥാന സൌകര്യങ്ങളില്‍ ഇന്ത്യാരാജ്യം കാര്യമായൊന്നും സംഭാവന ചെയ്തില്ലെന്ന മഹത്തായ കണ്ടെത്തലില്‍ നിന്നാണ്‌ പട്ടേലരുടെ വിലാപവും രോഷവും തുടങ്ങുന്നത്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത്‌ വളരെ നേരത്തെയായിപ്പോയി എന്നതുവരെ ചെന്നെത്തിനില്‍ക്കുന്നുണ്ട്‌ ആ വിലാപവും രോഷവും.

പട്ടേലിന്റെ ലേഖനം ആദ്യന്തം അന്ത:സ്സാര‍ശൂന്യവും മറുപടിപോലും അര്‍ഹിക്കാത്തവിധം ബാലിശവുമാണ്. എന്നാലും, ചിലതിനെങ്കിലും മറുപടി പറയാതിരുന്നാല്‍ ശരിയാവില്ല എന്നതുകൊണ്ടാണ് ഇവ്വിധമൊരു പ്രതികരണത്തിന് മുതിരുന്നത്. ദേശാഭിമാനത്താല്‍ അന്തരംഗം അഭിമാനപൂരിതമായതുകൊണ്ടോ, ഞരമ്പുകളില്‍ ചോര തിളക്കുന്നതുകൊണ്ടോ ഒന്നുമല്ലെന്ന് ചുരുക്കം.


പട്ടേലരുടെ വിലാപം ഇങ്ങനെയാണ്. ഗതാഗതം പോലും കൈകാര്യം ചെയ്യാനറിയാത്ത കന്നുകാലികള്‍ നമ്മള്‍. ബ്രിട്ടീഷുകാര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ഇന്ത്യയും, മുംബൈയും, ദില്ലിയും ഇന്ന്‌ എവിടെയെത്തുമായിരുന്നു. സൂറത്തും അഹമ്മദാബാദും ഹൈദരാബാദും ഇന്‍ഡോറും ഇന്നത്തേക്കാളൊക്കെ എത്രയേറെ പരിഷ്ക്കൃതമായേനേ!


നിയമവ്യവസ്ഥയോ? എന്തുകൊണ്ടാണ്‌ ഗാന്ധിയും നെഹ്രുവുമൊക്കെ സ്വമനസ്സാലെ പലപ്പോഴും ബ്രിട്ടീഷ്‌ അധികാരികള്‍ക്ക്‌ കീഴടങ്ങിക്കൊടുത്തിരുന്നത്‌? അവര്‍ക്ക്‌ ബ്രിട്ടീഷുകാരുടെ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു.


വിദ്യാഭ്യാസമോ? മെക്കാളെയുടെ ക്രാന്തദര്‍ശിത്വത്തെ കടത്തിവെട്ടുന്ന എന്തെങ്കിലും തേങ്ങാപ്പിണ്ണാക്ക്‌ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നമുക്ക്‌ ഉണ്ടാക്കാന്‍ കഴിഞ്ഞുവോ? കുറേ നാട്ടുഭാഷകള്‍ പറഞ്ഞും എഴുതിയും നടക്കാമെന്നല്ലാതെ?


നമ്മള്‍ ആരാണെന്ന്‌ നമ്മളെ ആദ്യം പഠിപ്പിച്ചവര്‍ ഈ തൊലിവെളുപ്പന്‍മാരല്ലാതെ മറ്റാരായിരുന്നു? സിന്ധുനദീതടസംസ്ക്കാരത്തെക്കുറിച്ചും, അശോകചക്രത്തെക്കുറിച്ചും, നമ്മുടെ ആര്യന്‍ പൈതൃകത്തെക്കുറിച്ചുമൊക്കെ നമ്മെ പഠിപ്പിച്ചത്‌ ആരായിരുന്നു? മാക്സ്‌ മുള്ളര്‍ വേദോപനിഷത്തുക്കള്‍ പരിഭാഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു വിവേകാനന്ദന്‍മാരെ നമ്മള്‍ എങ്ങിനെ പ്രസവിക്കുമായിരുന്നെന്ന്‌. ഇന്‍ഡോളജിയുടെ ജര്‍മ്മന്‍ പൈതൃകമൊക്കെ ഇപ്പോഴും ചിലരിലൂടെ തുടരുന്നുണ്ടെങ്കിലും, കൊളോണിയല്‍ ഭരണകൂടവുമായുള്ള സംവാദത്തിന്‌ തുടര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ (മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇപ്പോഴും അതേ യജമാനന്‍മാരുടെ കീഴില്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌) ഇന്ത്യന്‍ പഠനങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ ലഭിക്കുമായിരുന്നു. അതിനുപകരം എന്താണുണ്ടായത്‌? വെള്ളക്കാരില്‍ നിന്ന്‌ എല്ലാ നല്ല കാര്യങ്ങളും പഠിച്ചുപഠിച്ച്‌, ഒടുവില്‍ ഗോത്രത്തനിമയുടെ പ്രാകൃത വാസനകളിലേക്ക്‌ നമ്മള്‍ പോയി.


ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. ഈ ദക്ഷിണേഷ്യക്കാരുടെ കാര്യം മൊത്തം ഇങ്ങനെയാണ്‌. ആദ്യം നിരക്ഷരരായി കഴിയും. പിന്നെ ഏതെങ്കിലും യൂറോപ്പ്യന്‍മാര്‍ വന്ന്‌ നല്ല കാര്യങ്ങള്‍ പഠിപ്പിക്കും. എന്നിട്ടൊടുവിലോ? സ്വന്തം മേന്‍മകളിലുള്ള വിശ്വാസങ്ങളിലേക്ക്‌ നമ്മള്‍ തിരിച്ചുനടക്കും.


പട്ടേലരിലെ വിധേയന്‍ പിന്നെ വാചാലനായി വിലപിക്കുന്നത്‌, അഭിപ്രായസ്വാതന്ത്ര്യത്തിനെക്കുറിച്ചൊക്കെയാണ്‌. ഒടുവില്‍ ദൂരദര്‍ശനലിലെ പരസ്യത്തിലേക്കും. സ്വന്തം വീട്ടില്‍ കക്കൂസ്‌ നിര്‍മ്മിക്കാന്‍ തനിക്കു കഴിയുമെന്ന്‌ മറ്റാരെങ്കിലും പറഞ്ഞിട്ടുമാത്രം അറിയാന്‍ ഇടവരുന്ന ഇന്ത്യന്‍ ഗ്രാമീണന്റെ ദുരവസ്ഥ.


അവനവനും മറ്റുള്ളവര്‍ക്കും വിഘാതമായി നില്‍ക്കുന്ന ഒരു ജനതക്ക്‌ എപ്പോഴും ഒരു രക്ഷകര്‍ത്താവു വേണമെന്ന ഭരതവാക്യത്തോടെയാണ്‌ ഈ പട്ടേലരിലെ വിധേയന്‍ തന്റെ വിരേചനം അവസാനിപ്പിക്കുന്നത്‌.


ഈ വെള്ളക്കാര്‍ ഇന്ത്യയിലും അവരുടെ സൂര്യനസ്തമിക്കാത്ത മറ്റു പുറമ്പോക്കുകളിലും എന്തൊക്കെ ചെയ്തുകൂട്ടിയെന്ന്‌ അറിയാന്‍ അഗാധമായ ചരിത്രപാണ്ഡിത്യമൊന്നും വേണ്ട പട്ടേലരേ. കുട്ടികളുടെ ചരിത്ര-സാമൂഹ്യപാഠങ്ങളില്‍ പോലും അതൊക്കെയുണ്ട്‌.


പ്രതീക്ഷയുടെ മുനമ്പുകളും കടലുകളും താണ്ടി, കച്ചവടത്തിന്റെ പേരും പറഞ്ഞുവന്ന്‌, സാമ്രാജ്യത്വങ്ങള്‍ സ്ഥാപിച്ചതും, അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി നാടുകളെയും നാട്ടാരെയും വിഭജിച്ചതും, കൊള്ളയും കൊലയും നടത്തി അന്നത്തെ പത്തുമുപ്പതു കോടി ജനങ്ങളെ അധീനതയിലാക്കിയതുമൊക്കെ ശിലായുഗചരിത്രമൊന്നുമല്ല. കഴിഞ്ഞ പത്തിരുന്നൂറുകൊല്ലത്തിനിപ്പുറത്തെ കാര്യങ്ങളാണ്‌.


ജാലിയന്‍വാലബാഗും, വാഗണ്‍ ട്രാജഡിയും ഒന്നും പട്ടേലരുടെ ചരിത്രപുസ്തകത്തിലില്ല. കൃത്രിമമായി സൃഷ്ടിച്ച രണ്ടു ഭക്ഷ്യക്ഷാമത്തിലൂടെ 20 ദശലക്ഷത്തിലധികം ആളുകളെ ബംഗാളിലും (ഒരു ദശലക്ഷത്തോളം ആളുകളെ അയര്‍ലണ്ടിലും) കൊന്നൊടുക്കിയ യജമാനന്റെ വീരചെയ്തികളെക്കുറിച്ചും അദ്ദേഹം കേട്ടതായി തോന്നുന്നില്ല. ഒളിവിലും തെളിവിലുമുള്ള സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത്‌ ജീവനൊടുക്കേണ്ടിവന്ന പതിനായിരക്കണക്കിനാളുകളും, ഭഗത്‌സിംഗിനെപ്പോലുള്ള രക്തസാക്ഷികളുമൊന്നും വിധേയന്‍മാരുടെ കണ്ണില്‍ പെടില്ല. പഴയ ബോംബെയിലെയും ഇന്ദ്രപ്രസ്ഥത്തിലെയും കല്‍ക്കത്തയിലെയും മണിഹര്‍മ്മ്യങ്ങളും, രാജവീഥികളും, ബലമുള്ള പാലങ്ങളും, നീണ്ടുനിവര്‍ന്നുകിടക്കുന്ന റയില്‍പ്പാളങ്ങളും, തിരുശേഷിപ്പുകളായ സര്‍ക്കാര്‍ മന്ദിരങ്ങളും മാത്രമേ അവരുടെ കണ്ണില്‍ പെടുന്നുള്ളുവെങ്കില്‍ അതില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല. വിധേയന്‍മാരുടെ ചോരക്ക്‌ നമ്മുടെ ചോരയുടെ നിറവും മണവും ചൂടും പ്രതീക്ഷിക്കരുത്‌.


സുരേഷ് ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍, അവരിങ്ങനെ മക്കാളെയുടെ ഉച്ഛിഷ്ടമൊക്കെ മൃഷ്ടാന്നം ഭോജിച്ച്‌ കാലക്ഷേപം ചെയ്യും. ഈ മെക്കാളെ പ്രഭുവിനെക്കുറിച്ചും, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സങ്കല്‍പ്പത്തെക്കുറിച്ചൊന്നും ഇവിടെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും, ഈ പ്രഭുവിന്റെ ചില നിരീക്ഷണങ്ങളിലൂടെ ഒന്ന്‌ ഓട്ടപ്രദക്ഷിണം നടത്തുന്നത്‌ അസ്ഥാനത്താകില്ല എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ വിദ്യാഭ്യാസ ബില്ലിന്റെ ഒരു ഭാഗം ഇങ്ങനെ.

“ഇന്ത്യയുടെയും അറേബ്യയുടെയും മൊത്തം സ്വദേശി സാഹിത്യങ്ങളേക്കാളൊക്കെ അമൂല്യമാണ്‌ ഏതൊരു യൂറോപ്പ്യന്‍ ഗ്രന്ഥപ്പുരയിലെയും കേവലം ഒരു പുസ്തക അലമാരപോലും എന്ന വസ്തുത നിഷേധിക്കുന്ന ഒരുവനെയും എനിക്ക്‌ കാണാന്‍ കഴിഞ്ഞിട്ടില്ല". പട്ടേലരുടെ സ്വന്തം മെക്കാളെ പ്രഭുവിന്റെ വാക്കുകളാണ്‌.

തീര്‍ന്നില്ല. അല്‍പ്പംകൂടി. "സ്വന്തം മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കാന്‍ ഒരിക്കലും സാധിക്കാത്ത ഒരു ജനതയെയാണ്‌ നമ്മള്‍ ഇന്ന്‌ വിദ്യാഭ്യാസം ചെയ്യിക്കേണ്ടത്‌. നമ്മുടെ ഭാഷയുടെ അവകാശങ്ങളെക്കുറിച്ച്‌ ഒന്നും സന്ദേഹിക്കാനില്ല. പാശ്ചാത്യ ഭാഷകളില്‍ വെച്ച്‌ ഏറ്റവും പ്രമുഖമായ ഭാഷയാണ്‌ നമ്മുടേത്‌. ഭാവനയുടെ കാര്യത്തില്‍, മറ്റേത്‌ ഉത്ക്കൃഷ്ടമായ ഭാഷയേക്കാളും ഒട്ടും പിന്നിലല്ല നമ്മള്‍“.

ഇതാണ്‌ സാധനം. 1834-ല്‍ ഇന്ത്യയിലേക്ക്‌ വരുന്നതിനുമുന്‍പ്‌ സഹോദരിക്ക്‌ എഴുതിയ കത്തില്‍നിന്ന്‌ ഒരു ഭാഗം കൂടി വായിച്ച്‌ രസിക്കുക: "നമ്മുടെ കിഴക്കന്‍ സാമ്രാജ്യം ഭരിക്കുന്ന സുപ്രീം കൌണ്‍സിലിലെ ഒരു അംഗം (ഈസ്റ്റ്‌ ഇന്ത്യാ)കമ്പനിയുടെ സേവകനായിരിക്കാന്‍ പാടില്ല എന്ന്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌ പുതിയ ഇന്ത്യാ ബില്‍. അതിനാല്‍, മിക്കവാറും-മിക്കവാറുമെന്നല്ല, ഏതാണ്ട്‌ നിശ്ചയമായും - ആ പദവി എനിക്കു ലഭിക്കും. നല്ല മെച്ചമുള്ള ഉദ്യോഗമാണ്‌ അത്‌. വലിയ അന്തസ്സും മാന്യതയുമുള്ള ഒരു ജോലി. വര്‍ഷത്തില്‍ പതിനായിരം പൌണ്ടാണ്‌ ശമ്പളം. കല്‍ക്കത്തയുമായി നല്ല പരിചയമുള്ളവരും, അവിടെ ഉയര്‍ന്ന ഉദ്യോഗം കൈയാളുന്നവരുമായ ആളുകള്‍ നല്‍കിയ വിവരമനുസരിച്ച്‌, എനിക്ക്‌ വര്‍ഷത്തില്‍ അയ്യായിരം പൌണ്ടു കൊണ്ട്‌ രാജകീയമായി ജീവിക്കാം. ബാക്കി വരുന്ന തുകയും അതിന്റെ പലിശയും എനിക്ക്‌ മിച്ചം വെക്കാനുമാകും. അങ്ങിനെ പോയാല്‍, 1839-ല്‍ തിരിച്ചുവരുമ്പോഴേക്കും, 30,000 പൌണ്ടിന്റെ സമ്പാദ്യവുമായിട്ടാകും ഞാന്‍ വരിക. ഞാന്‍ ആഗ്രഹിച്ചതിലുമൊക്കെ എത്രയോ അധികം".

ഇനി പട്ടേലര്‍ വാചാലനാകുന്ന വിദേശ ഇന്‍ഡോളജിസ്റ്റുകളെക്കുറിച്ചാണെങ്കില്‍ സര്‍ വില്ല്യം ജോണ്‍സിനെപ്പോലുള്ള ഇന്‍ഡോളജിസ്റ്റുകളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചൊക്കെ ധാരാളം സംശയങ്ങള്‍ അക്കാദമികരംഗങ്ങളില്‍ വന്നിട്ടുണ്ട്‌. വിദേശ ഇന്‍ഡോളജിസ്റ്റുകളുടെ സംഭാവനയെ കുറച്ചുകാണുകയല്ല. ഇന്ത്യാ പഠനത്തില്‍ വിവിധ ഇന്‍ഡോളജിസ്റ്റുകള്‍ വിവിധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്‌.

ഷോപ്പനോവറെപ്പോലുള്ളവര്‍ നിഷ്പക്ഷവും അനുഭാവപൂര്‍ണ്ണവുമായ നിലപാടോടെ ഇന്ത്യാപഠനം നടത്തിയപ്പോള്‍, സര്‍ മോണിയര്‍ മോണിയര്‍ വില്ല്യംസിനെപ്പോലുള്ളവര്‍ കൃത്യമായ മത-ദേശീയപക്ഷപാതിത്വത്തോടെയാണ്‌ ഇന്‍ഡോളജിയില്‍ ഏര്‍പ്പെട്ടിരുന്നത്‌.

മാക്സ്‌ മുള്ളര്‍ പോലും അത്തരം ആരോപണങ്ങളില്‍നിന്ന്‌ പൂര്‍ണ്ണമായി മുക്തനല്ല. "എന്റെ ഈ വേദ പരിഭാഷ ഇന്ത്യയുടെ വിധിയെക്കുറിച്ചും, ആ രാജ്യത്തിലെ ലക്ഷോപലക്ഷം ആത്മാക്കളുടെ വികാസത്തെക്കുറിച്ചും സംസാരിക്കും. അവരുടെ മതത്തിന്റെ വേരാണ്‌ ഇത്‌(ഋഗ്‌വേദം). ആ വേരിനെ അവര്‍ക്കു കാണിച്ചുകൊടുക്കുക വഴി മാത്രമേ, കഴിഞ്ഞ മൂവ്വായിരം കൊല്ലമായി അതില്‍നിന്ന്‌ ഉത്ഭവിച്ച എല്ലാതിനെയും കടപുഴക്കാന്‍ നമുക്ക്‌ സാധിക്കൂ". 1873-ല്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ അബിയിലെ ക്രിസ്ത്യന്‍ മിഷനില്‍ വെച്ച്‌ മാക്സ്‌മുള്ളര്‍ നടത്തിയ പ്രസംഗത്തില്‍നിന്നുള്ള ഉദ്ധരണിയാണിത്‌.

എങ്കിലും, മാക്സ്‌മുള്ളറിനെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ വിവേകാനന്ദനെപ്പോലുള്ളവര്‍ ഉണ്ടാകുമായിരുന്നില്ല എന്നൊക്കെ എഴുതിവിടണമെങ്കില്‍ അസാമാന്യ വിവരദോഷം തന്നെ വേണം.

പട്ടേലരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വിലയറിയണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത്, പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമായി തോന്നുകയെങ്കിലും വേണം.

പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകമായി തോന്നണമെങ്കില്‍ മറ്റൊരു ഗുണം വേണമെന്നും ആശാന്‍ എഴുതിയിട്ടുണ്ട്‌. അതില്ലെങ്കില്‍, ഇതുപോലുള്ള പട്ടേലരെയൊക്കെ നമ്മള്‍ സഹിക്കേണ്ടിവരും.