Monday, December 31, 2007

"എന്നെ തടസ്സപ്പെടുത്തരുത്...എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

(കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച)


നിങ്ങള്‍ കൊന്ന 3 ദശലക്ഷം ഇറാഖികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി കിട്ടണം. നിങ്ങള്‍ കാരണം നിരാധാരരായ 3.7 ദശലക്ഷം ആളുകള്‍ക്കും നീതി കിട്ടണം. ക്ഷമിക്കണമെന്നോ? എനിക്കു സൗകര്യമില്ല.

നിങ്ങളുടെ ഭരണകൂടം കട്ടെടുക്കുകയും, കണക്കില്‍പ്പെടുത്തുകയും ചെയ്തിട്ടില്ലാത്ത ആ 20 ബില്ല്യണ്‍ ഡോളറുണ്ടല്ലൊ, അത്‌, ദശലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനോപായവും, നിത്യവൃത്തി പുലര്‍ത്താനുള്ള അന്നവുമായിരുന്നു. സ്വേച്ഛാധിപതിക്കെതിരെ നിങ്ങള്‍ പ്രഖ്യാപിച്ച 'എണ്ണക്കു പകരം ഭക്ഷണ'ത്തിനു നന്ദി.

ആരാണ്‌ സ്വേച്ഛാധിപതി? പറ, നായിന്റെ മക്കളേ, ആരാണ്‌ സ്വേച്ഛാധിപതി? പറ..ആരാണ്‌?

നിങ്ങളുടെ ആ വൃത്തികെട്ട 'ഇടത'ന്‍മാരും, 'വലത'ന്‍മാരും ഒരു പോലെ മോങ്ങിയില്ലേ? "ഹോ, അയാള്‍ ആളുകളെ വിഷപ്പുക ശ്വസിപ്പിച്ച്‌ കൊന്നു' എന്ന്. നിങ്ങളെന്താണ്‌ ചെയ്തത്‌? നിങ്ങള്‍ ഞങ്ങളെ ജീവനോടെ കത്തിച്ചു. "ഹോ, അയാള്‍ ആളുകളെ കുടിയിറക്കി" ആ ഇടതന്‍മാരും, വലതന്‍മാരും കരഞ്ഞു. നിങ്ങളെന്താണ്‌ ചെയ്തത്‌? കൂട്ട വംശഹത്യകളും, പലായനങ്ങളും. "അയാള്‍ ന്യൂനപക്ഷങ്ങളെ മാനിച്ചില്ല", നിങ്ങളോ? ഇറാഖിനെ വംശീയമായി മായ്‌ച്ചു കളഞ്ഞു, ന്യൂനപക്ഷങ്ങളെ പട്ടിണിക്കിട്ട്‌, ബോംബിട്ട്‌, ബലാല്‍ക്കാരം ചെയ്ത്‌ കൊന്നു. എന്നിട്ട്‌, നിങ്ങള്‍ മണ്‍മറഞ്ഞു പോയ ഒരാളുടെ നേരെ ഇനിയും വിരല്‍ ചൂണ്ടുന്നോ? ഹും..സ്വേച്ഛാധിപതിയത്രെ! പുലയാടി മക്കള്‍.

നിങ്ങളാണ്‌ സ്വേച്ഛാധിപതികള്‍, നിങ്ങളുടെ മനസ്സിലാണ്‌ സ്വേച്ഛാധിപത്യം, നിങ്ങള്‍ മനോനില തെറ്റിയ അപകടകാരികളാണ്‌. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ധാര്‍ഷ്ട്യത്തിനും അജ്ഞതക്കുമൊപ്പം സ്വേച്ഛാധിപത്യവും നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്നു.

രോഗാതുരമായ രാജ്യമാണ്‌ നിങ്ങളുടേത്‌. മറ്റുള്ളവര്‍ക്കുമേല്‍ പരാന്നഭോജികളെപ്പോലെ കഴിയുന്ന നിങ്ങളുടെ രാജ്യം. അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയുള്ള വൃത്തികെട്ട ഒരു പറ്റം.

ആയിരക്കണക്കിനു വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു രാജ്യത്തിനെ, വെറും ഇരുന്നൂറു വര്‍ഷത്തെ പാരമ്പര്യം മാത്രം വീമ്പു പറയാവുന്ന നിങ്ങളുടെ രാജ്യം പട്ടിണിക്കിടുകയും, കൊല്ലുകയും, നിശ്ശബ്ദരാക്കുകയും, ബലാല്‍ക്കാരം ചെയ്യുകയും, ഭീതിയിലാഴ്ത്തുകയും ചെയ്യുകയാണ്‌. അടിമവ്യാപാരക്കാരുടെയും, മുന്‍കുറ്റവാളികളുടെയും, കൗബോയ്സിന്റെയും 200 വര്‍ഷം പഴക്കമുള്ള ഒരു സമൂഹം. അതെ. അതാണ്‌ നിങ്ങള്‍. അതുകൊണ്ട്‌, അജ്ഞതയും, ക്രൂരതയും, ദുര്‍മ്മേദസ്സും, മാര്‍ഗ്ഗഭ്രംശവും ധാര്‍ഷ്ട്യവും, സങ്കുചിതത്വവും, അക്രമവും, ഞരമ്പുരോഗവും, ക്രൂരവിനോദവും, ഒക്കെയായി നിങ്ങള്‍ കഴിയുക. ഇത്‌ നിങ്ങളുടെ തലവിധിയാണ്. അനുഭവിക്ക്.

നിങ്ങള്‍ നശിപ്പിക്കാത്തതും, നിങ്ങളുടെ സ്വഭാവവും ശീലങ്ങളും അടിച്ചേല്‍പ്പിക്കാത്തതുമായ ഒരു രാജ്യത്തെയും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയില്ല.

നിങ്ങളെ മൊത്തമെടുത്താലും, നിങ്ങളേക്കാളൊക്കെ എത്രയോ അധികം വിജ്ഞാനികളായിരുന്ന, തദ്ദേശീയരായ അമേരിക്കക്കാരെ (റെഡ്‌ ഇന്ത്യന്‍സ്‌)നിങ്ങള്‍ വകവരുത്തി.

ചങ്ങലക്കിട്ട്‌, പട്ടിണിക്കിട്ട്‌, നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിലേക്ക്‌ കൊണ്ടുവന്ന ആഫ്രിക്കന്‍ ജനതയെ നിങ്ങള്‍ നശിപ്പിച്ചു. നാപാമും, അണുബോംബുമിട്ട്‌, ഏഷ്യന്‍ ജനതയെയും നിങ്ങള്‍ കശാപ്പുചെയ്തു. ഇനിയും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചരിത്രത്തില്‍ സമൃദ്ധിയായി കിടപ്പുണ്ട്‌. അത്‌ ഇപ്പോഴും തുടരുകയും ചെയ്യുന്നു. കാരണം, നിങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. നിങ്ങളിപ്പൊഴും ആ പഴയ, അപരിഷ്കൃതരായ, പ്രാകൃതരായ, സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അത്യാഗ്രഹികളായ വര്‍ഗ്ഗങ്ങളായി തുടരുന്നു. അതുകൊണ്ടാണ്‌ അതൊന്നും അവസാനിക്കാത്തത്‌.

ഇത്‌ എണ്ണയെക്കുറിച്ചൊന്നുമല്ല. നിങ്ങള്‍ പേപ്പട്ടികളെപ്പോലെ കുരച്ച്‌, എപ്പോഴും ആ നവ-യാഥാസ്ഥിതികരെ കുറ്റം പറഞ്ഞു നടക്കുന്നു. ആ വാക്ക്‌ നിങ്ങള്‍ തത്തയെപ്പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ആ നവ-യാഥാസ്ഥിതികര്‍ നിങ്ങളുടെതന്നെ ഭാഗമാണ്‌. ആട്ടിന്‍പറ്റങ്ങളെപ്പോലെ, നിങ്ങള്‍ സംഭാവന ചെയ്ത അതേ സമൂഹത്തിന്റെ, ഉത്‌പന്നമാണവര്‍, ഊടും പാവുമാണവര്‍. അതേ മാനസിക നിലയുള്ളവര്‍. ആ നവ യാഥാസ്ഥിതികരെ കുറ്റം പറയുന്നത്‌ ഇനിയെങ്കിലും നിര്‍ത്തുക, എന്നിട്ട്‌, നിങ്ങളുടെ ഉള്ളിലേക്ക്‌ നോക്കുക. കാരണം, അവര്‍, ഉണ്ടായത്‌ അവിടെയാണ്‌. അതെ. നിങ്ങളുടെ ഉള്ളില്‍തന്നെ.

ഇനി ഡോളറിലേക്ക്‌ തിരിച്ചുവരട്ടെ. ബാഗ്ദാദിനെ ബലംപ്രയോഗിച്ച്‌ കൈവശപ്പെടുത്തുകയും, നിഷ്ഠുരമായി കീഴ്‌പ്പെടുത്തുകയും, ബാഗ്ദാദിനെയും ബാക്കിയുള്ള ഇറാഖിനെയും ബലാത്സംഗം ചെയ്തും കഴിഞ്ഞപ്പോള്‍, രണ്ടു തവണ നിങ്ങള്‍ അധികാരത്തിലെത്തിച്ച നിങ്ങളുടെ സര്‍ക്കാര്‍, ഒരു പ്രാദേശിക സഖ്യ ഗവണ്മെന്റിനെ അധികാരത്തില്‍ കുടിയിരുത്തുകയുണ്ടായി. CPA (Coalition Provisional Authority)എന്ന പേരില്‍. ഗ്രീന്‍ സോണിലേക്ക്‌ ,നിങ്ങളെയും, CPA-യെയും പ്രതിനിധീകരിച്ച്‌, ധാരാളം ഗുണ്ടകളും ചേക്കേറി. നിങ്ങള്‍ കവര്‍ച്ചക്കാരെ വിലക്കെടുത്ത്‌, അവരെ പരിശീലിപ്പിച്ച്‌ കക്കാനും, ബലാല്‍ക്കാരം ചെയ്യാനും, കൊല്ലാനും കഴിവുള്ള മിടുമിടുക്കന്‍മാരാക്കി. 2003-ല്‍, 364 മില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ പക്കല്‍നിന്ന് കണ്ടുകെട്ടുകയുണ്ടായി. ഇറാഖിന്റെ മുതലായിരുന്നു അത്‌. ഒരു പ്രത്യേക വിമാനത്തില്‍ ആ 364 മില്ല്യണ്‍ ഡോളര്‍ നിങ്ങള്‍ ന്യൂയോര്‍ക്കിലേക്ക്‌ കടത്തി. 'എണ്ണിത്തിട്ടപ്പെടുത്താന്‍' ആയിരുന്നുവത്രെ അത്‌.

എനിക്കു നന്നായി അറിയാവുന്ന ഒരാള്‍ ഈയിടെ, ഒരു പത്രവാര്‍ത്തയെത്തുടര്‍ന്ന്, ഒരു സി.പി.എ പ്രതിനിധിയോട്‌ -ഈ പ്രതിനിധി, നിങ്ങളുടെ 'ബഹുമാന്യരായ' ക്രിമിനല്‍ സംഘത്തില്‍ 'പുനര്‍നിര്‍മ്മാണത്തിന്റെ' ചുമതലയുള്ള ഒരാളാണ്‌; പണ്ട്‌, ഈ കൊള്ളസംഘത്തില്‍ ചേരുന്നതിനുമുന്‍പ് അയാള്‍ ഒരു സല്‍സ ഡാന്‍സ്‌ ടീച്ചറായിരുന്നു കേട്ടോ-ചോദിച്ചു, ആ 364 മില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി എന്ന്. ആ പഴയ സല്‍സ ഡാന്‍സ്‌ ടീച്ചര്‍ പറഞ്ഞതെന്താണെന്നോ? 'അത്‌ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്‌' എന്ന്. എന്റെ സുഹൃത്ത്‌ വിട്ടില്ല. അയാള്‍ വീണ്ടും എടുത്തുചോദിച്ചു, "ആറു മാസമായല്ലോ, എണ്ണിത്തീര്‍ന്നില്ലേ?' എന്ന്. സല്‍സ കള്ളന്റെ മുഖം ചുവന്നു. അയാള്‍ പറയുകയാണ്‌. "നീ ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഇതിനു നന്ദി പറയുകയാണ്‌ വേണ്ടത്‌' എന്ന്. അത്‌ ഞങ്ങളുടെ പൈസയാണ്‌. ഇറാഖിന്റെ പൈസ.

എനിക്ക്‌ ഒരു നന്ദിയുമില്ല കഴുവേറികളേ, എനിക്ക്‌ ചോദിക്കാനുള്ളത്‌ ചോദ്യങ്ങളാണ്. ഇറാഖിന്റെ പൈസ എവിടെപ്പോയി എന്ന് എനിക്ക്‌ അറിയണം. ആരാണത്‌ എടുത്തതെന്നും എനിക്കറിയണം. ആ കവര്‍ച്ചക്കാരെ മുഴുവന്‍ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം എനിക്ക്‌.

അതെ, ഇതാണ്‌ എനിക്കു വേണ്ടത്‌, ഞാന്‍ കാത്തിരിക്കുന്നത്‌, ഞാന്‍ ആഗ്രഹിക്കുന്നത്‌. ജനിച്ചതില്‍പ്പിന്നെ ഇന്നോളം നിങ്ങളുടെ രാജ്യം മാനവികതെക്കെതിരെ ചെയ്ത എല്ലാ അനീതികള്‍ക്കും നിയമത്തിന്റെ മുന്‍പില്‍ കണക്കുപറഞ്ഞ്‌, കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട്‌ നഗ്നരായി നിങ്ങള്‍ നില്‍ക്കുന്നത്‌ എനിക്ക്‌ കാണണം.

എന്റെ അന്ത്യാഭിലാഷം ഇതാണ്‌. ആ 3 ട്രില്ല്യണ്‍ ഡോളര്‍ നിങ്ങളുടെ സര്‍വ്വനാശത്തിന്‌ ഇടയാക്കണം. ധനം എന്നും നിങ്ങളുടെ ഒരു ദൗര്‍ബ്ബല്യമായിരുന്നു. അതേ ധനം തന്നെ, നിങ്ങളുടെ അവസാനത്തിനും കാരണമായിത്തീരണം. ആകും. അതെനിക്കുറപ്പുണ്ട്‌.

ഇറാഖ്‌ നിങ്ങളുടെ ശവപ്പറമ്പാകുമെന്ന് മുന്‍മന്ത്രി അല്‍ സഹാഫ്‌ പറഞ്ഞത്‌, നുണയല്ല. ഇറാഖ്‌ നിങ്ങളുടെ സാമ്പത്തികവും, ധാര്‍മ്മികവും, രാഷ്ട്രീയവും, ഭൗതികവുമായ ശവപ്പറമ്പായിത്തീരും. സംസ്കാരത്തിന്റെ ഈറ്റില്ലമാണ്‌ ടൈഗ്രീസിന്റെയും, യൂഫ്രട്ടീസിന്റെയും ഈ ഭൂമി. ഇവിടെത്തന്നെയായിരിക്കും നിങ്ങള്‍ക്ക്‌ ഒടുവില്‍ മുട്ടുകുത്തേണ്ടിവരിക. ഈ നാട്‌ നിങ്ങളെ നിങ്ങളുടെ നാട്യങ്ങളില്‍നിന്നും, വഞ്ചനയില്‍നിന്നും, അഹന്തയില്‍നിന്നും, ചുരുക്കത്തില്‍, നിങ്ങളുടെ എല്ലാ കറുത്ത നിഴലുകളില്‍നിന്നും എന്നന്നേക്കുമായി മോചിപ്പിക്കും.

ഈ നാട്‌ നിങ്ങളെ നിങ്ങളുടെ ആത്മീയമായ പാപ്പരത്തത്തില്‍നിന്നും മോചിപ്പിക്കും. ഒരു മാറ്റത്തിനുവേണ്ടിയെങ്കിലും, അടുത്ത ജന്മത്തില്‍, കൂടുതല്‍ നല്ലവരായിത്തീരാന്‍ ഈ നാട്‌ നിങ്ങള്‍ക്കിടവരുത്തും.

നിങ്ങള്‍ ഞങ്ങളോടാണ്‌ നന്ദിയുള്ളവരായിരിക്കേണ്ടത്‌. നിങ്ങള്‍ ഞങ്ങളെയാണ്‌ പ്രണമിക്കേണ്ടത്‌. കാരണം, സ്വന്തം ജീവിതം ഹോമിച്ചാണ്‌ ഞങ്ങള്‍ നിങ്ങളുടെ ഈ മോചനം ഉറപ്പുവരുത്തുന്നത്‌.

എന്റെ വാക്കുകള്‍ ശ്രദ്ധിച്ചോളൂ. അത്‌ സ്വയം പറയുകയും ചെയ്തോളൂ. ഒരു അറബ്‌ സ്ത്രീ എന്നോട്‌ പറഞ്ഞതാണിത്‌.

സത്യത്തില്‍, അമേരിക്കയാണ്‌ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളും, റേഡിയോ ആക്റ്റീവ്‌ പദാര്‍ത്ഥങ്ങളും, ഡിപ്ലീറ്റഡ്‌ യുറേനിയവും മറ്റും ഉപയോഗിച്ചിട്ടുള്ളത്‌. കൂട്ട വംശഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇറാഖിലെ നവജാതശിശുക്കളുടെ ചിത്രങ്ങള്‍ കാണാറില്ലേ? 1990-നുശേഷം, ഇറാഖിന്റെ മണ്ണും, ജലവും, വായുവും എല്ലാം ഈ പദാര്‍ത്ഥങ്ങള്‍കൊണ്ട്‌ മലിനമായിരിക്കുന്നു. ആ പദാര്‍ത്ഥങ്ങളുടെ ആയുസ്സ്‌ ദശലക്ഷം വര്‍ഷങ്ങളാണ്‌. ഇറാഖിലെ ആളുകളും അവരുടെ ഇനി വരുന്ന തലമുറയും വലിയൊരു വിലയാണ്‌ നല്‍കേണ്ടിവരുക.

പറ, ഏതാണ്‌ ഇറാഖിലെ ഒരേയൊരു കൂട്ട നശീകരണ ആയുധം?

ഈ ഭൂമിയെ നശിപ്പിക്കാന്‍ കഴിവുള്ള ആ ഒരേയൊരു ആയുധം ഏതാണ്‌? അതെ, അത്‌, ആ കശാപ്പുകാരന്‍ ബുഷ്‌ മാത്രമാണ്‌.


(അവസാനിച്ചു)

Sunday, December 30, 2007

“എന്നെ തടസ്സപ്പെടുത്തരുത്..എനിക്ക് ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്”

പ്രിയപ്പെട്ട അമേരിക്കക്കാരേ,

നിങ്ങളൊക്കെ എങ്ങിനെയാണ്‌ ജീവിക്കുന്നതെന്ന് എനിക്കറിയാം. ആരെങ്കിലും നിങ്ങളുടെ വാഹനങ്ങള്‍ ചീത്തയാക്കിയാലോ, ഒരു പെന്നി അധികം ഈടാക്കിയാലോ, ഇന്‍സ്റ്റന്റ്‌ കാപ്പി തന്ന് നിങ്ങളുടെ ചുണ്ട്‌ പൊള്ളിപ്പിച്ചാലോ, നിങ്ങളുടെ അവകാശങ്ങള്‍ ലംഘിച്ചുവെന്നും മറ്റും മുറവിളികൂട്ടി, കേസ്സു കൊടുത്ത്‌, ദശലക്ഷങ്ങള്‍ വാങ്ങിക്കൂട്ടും നിങ്ങള്‍. എന്നിട്ട്‌, നിങ്ങള്‍ ചെയ്യുന്നതോ? നാണമില്ലാതെ, ധാര്‍ഷ്ട്യത്തോടെ, മറ്റുള്ളവരുടെ സ്വത്തുവകകള്‍ കട്ടെടുത്ത്‌ അവരുടെ ജീവനോപാധി തകര്‍ത്ത്‌, അവരുടെ അവകാശങ്ങളെ ഹനിച്ച്‌, അവരെ കൊന്നും, ബലാത്സംഗം ചെയ്തും നിങ്ങള്‍ നിങ്ങളുടെ അതേ ച്ഛായയും, അഴിമതിയും നിറഞ്ഞ പാവ സര്‍ക്കാരുകളെ പ്രതിഷ്ഠിക്കുകയും ചെയ്യും. എന്നിട്ടും ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമെന്ന് നിങ്ങളുടെ രാജ്യത്തെ വിളിക്കുന്നോ?

നിങ്ങള്‍ ആ ക്രിമിനലിന്‌, ഒരിക്കലല്ല, രണ്ടു തവണ വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചു എന്നു ഞാന്‍ വായിച്ചറിഞ്ഞു, എന്നിട്ട്‌, തിരഞ്ഞെടുപ്പിലെ തിരിമറികളെക്കുറിച്ച്‌ എന്നോട്‌ പുലമ്പല്ലേ. അത്‌ നിങ്ങളുടെ നാറിയ ജനാധിപത്യമാണ്‌, എന്റെ പ്രശ്നമല്ല. നിങ്ങള്‍ രണ്ടുതവണ ആ തന്തയില്ലാത്തവനെ തിരഞ്ഞെടുത്തു. ആ ക്രിമിനലിനെ, കൊള്ളക്കാരനെ. അതുകൊണ്ട്‌, വായടക്ക്‌. എന്നെ ശല്യപ്പെടുത്താതെ....കാരണം, എനിക്ക്‌, കുറേയധികം കാര്യങ്ങള്‍ പറയാനുണ്ട്‌.

നിങ്ങളുടെ ആ തന്തയില്ലാത്തവന്‌ ഇനി 3 ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? ഇറാഖിലെ യുദ്ധശ്രമങ്ങള്‍ക്ക്‌? നാലുവര്‍ഷം പരിശ്രമിച്ചിട്ടും, നിങ്ങളുടെ ആ നശിച്ച രാജ്യത്തിനും, അതുപോലെതന്നെ, ആ എമ്പോക്കി പട്ടാളത്തിനും, കാലിഫോര്‍ണിയയുടെ വലുപ്പം മാത്രമുള്ള ഞങ്ങളുടെ ചെറിയ രാജ്യത്തിനെ പിടിച്ചടക്കാനോ, നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ ആ പതാക എടുത്ത്‌, ചെറുബാല്യം വിടാത്ത കുട്ടികളുടെ, ആ സൂര്യന്‍ പ്രകാശിക്കാത്ത ഇടമുണ്ടല്ലോ, അവിടെ തിരുകിവെക്ക്.

നിങ്ങളോട്‌ ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ ആളുകളെ ഇനിയും കൊന്നൊടുക്കാന്‍ മൂന്നു ട്രില്ല്യണ്‍ ഡോളര്‍ കൂടി വേണം, അല്ലേ? അവരും, അവരുടെ സദ്ദാമും, അയാളുടെ സര്‍ക്കാരും നിങ്ങളോട്‌ എന്തു തെറ്റാണ്‌ ചെയ്തത്‌?

ഒരു ഏകാധിപതിയെ നിലനിര്‍ത്തുന്നതിനെക്കുറിച്ചൊന്നും ഞങ്ങളോട് പുലമ്പണ്ട. ഞങ്ങള്‍ക്ക്‌, അദ്ദേഹം, ഏകാധിപതിയൊന്നുമായിരുന്നില്ല. വിശുദ്ധനായിരുന്നു. നിങ്ങളുടെ വൃത്തികെട്ട ഉപരോധം മുഴുവനും വര്‍ഷങ്ങളോളം പ്രയോഗിച്ചിട്ടും അയാളെ കിട്ടാതായപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ ബോംബുകള്‍ ഉപയോഗിച്ച്‌ ഞങ്ങളെയും അദ്ദേഹത്തെയും പിടിച്ചെടുത്തു. നിങ്ങളുടെ പ്രതിനിധികളെന്നു പറയുന്ന ആ 'യുദ്ധ വിരുദ്ധ'രും, 'ഉദാരവാദികളു’മായ പന്നികളോട്‌ ഇനി പോയി പറ, അവരല്ല, അദ്ദേഹത്തെ അധികാരത്തില്‍ കൊണ്ടുവന്നതെന്ന്. ഇറാഖിലെ ജനങ്ങളാണ്‌ അത്‌ ചെയ്തത്‌. എന്തു കള്ളത്തരം ചെയ്തിട്ടാണെങ്കില്‍ക്കൂടിയും..നിങ്ങള്‍ക്ക്‌ എന്തു തോന്നിയാലും ഇല്ലെങ്കിലും.

അതുകൊണ്ട്‌ നിങ്ങളുടെ ആ വൃത്തികെട്ട സിംഹാസനങ്ങളില്‍ നിന്നിറങ്ങിക്കോ. എന്നിട്ട്‌ മനസ്സിലാക്കിക്കൊള്ളുക, നിങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പ്‌ മാത്രമേ ഉള്ളുവെന്ന്. ആ ബോധം നിങ്ങളുടെ തലയോടുകള്‍ക്കകത്ത്‌ ഉണ്ടാകണം എപ്പോഴും. മയക്കുമരുന്നുകളും, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും, അക്രമവും, ആഭാസമായ ഓപ്പറകളും, പിന്നെ.. ഡോളറുംകൊണ്ട്‌ മത്തു പിടിച്ച്‌ മരവിച്ച ആ തലയോട്ടിയില്‍ ആ ബോധം എപ്പോഴും ഉണ്ടായിരിക്കട്ടെ.

ഞങ്ങളെ ഇനിയും കൊല്ലാന്‍ നിങ്ങള്‍ ആ ഡോളറാണ്‌ ഉപയോഗിക്കാന്‍ പോകുന്നത്‌. ഒരു ഇറാഖിയെ കൊല്ലാന്‍ കേവലം 2.40 ഡോളര്‍ മാത്രമേ ചിലവുള്ളുവെന്ന്, ഒരു പഠനവും പുറത്തുവന്നിട്ടുണ്ടല്ലോ. നിങ്ങളുടേതുപോലുള്ള ഒരു നശിച്ച രാജ്യത്തിനു മാത്രമേ അത്തരമൊരു പഠനം പുറത്തിറക്കാന്‍ കഴിയൂ എന്നും ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുണ്ട്‌. നിങ്ങളുടെ ആ നാറുന്ന മനക്കണക്കിലും, അഴുകിയളിഞ്ഞ മനസ്സിലും ഞങ്ങള്‍ക്കുള്ള വില അതാണെന്ന് ഞങ്ങള്‍ക്കറിയാം.

അങ്ങിനെ, 33 ട്രില്ല്യണ്‍ ഡോളറിനെ 2.40 കൊണ്ട്‌ ഹരിക്കുക, എന്നിട്ട്‌ ഞങ്ങളെ കൊന്നൊടുക്കുക. അതാണ് നിങ്ങള്‍. ചോരയിലും, കൊല്ലലിലും രസം കണ്ടെത്തുന്ന നിങ്ങള്‍.

യഥാര്‍ത്ഥജീവിതത്തിലും, സിനിമയിലും, ആളുകളെ കൊന്നിട്ടാണ്‌ നിങ്ങള്‍ ഈ പൈസയുണ്ടാക്കുന്നത്‌.

നിങ്ങളുടെ ആ മനംമടുപ്പിക്കുന്ന ഹോളിവുഡ്‌ ചിത്രങ്ങളും, മയക്കുമരുന്നില്‍ മുങ്ങിപ്പൊങ്ങുന്ന സിനിമാനടന്‍മാരേയും നോക്കുക. നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ അറിയുന്നത്‌ അതൊക്കെമാത്രമാണ്‌. നിങ്ങള്‍ മറ്റുള്ളവരോട്‌ ഇന്ന് പെരുമാറുന്നപോലെതന്നെ, നിങ്ങളോടും നാളെ മറ്റുള്ളവര്‍ പെരുമാറും. അത്‌ എനിക്ക്‌ തീര്‍ച്ചയാണ്‌. ഈ ലോകത്തായാലും, പരലോകത്തായാലും ശരി, ഒന്നും, കണക്കില്‍ പെടാതെ പോകുന്നില്ല. നിങ്ങളുടെ കണക്കുകള്‍ പരിശോധിക്കാന്‍ ഇവിടെ ആരുമില്ലായിരിക്കാം. പക്ഷേ എല്ലാം കണക്കില്‍ വെക്കുന്ന മറ്റൊരാള്‍ ഉണ്ടെന്ന് ഓര്‍മ്മയില്‍ വേണം. അയാള്‍ക്ക്‌ ഒരു കണക്കും തെറ്റില്ല. അതാണ്‌ ഞാന്‍ നിങ്ങള്‍ക്ക്‌ തരുന്ന വാഗ്ദാനം.

വീണ്ടും നിങ്ങളുടെ ആ പച്ചനോട്ടുകളെക്കുറിച്ച്‌,

നിങ്ങള്‍ കട്ടെടുത്ത ആ 12 ബില്ല്യണ്‍ ഡോളറിന്റെ കാര്യം എന്തായി? അത്‌ വെറും 12 ഒന്നും ആയിരുന്നില്ല. 20 ബില്ല്യണിനും മീതെയായിരുന്നു ഇറാഖില്‍നിന്നും നിങ്ങള്‍ തട്ടിയെടുത്തത്‌. ആ പണം 'ഞങ്ങളുടെ വിമോചന'ത്തിനു ചിലവഴിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി. എണ്ണക്കു പകരം ഭക്ഷണം എന്ന പദ്ധതിക്കു പകരം ഞങ്ങള്‍ക്ക്‌ കിട്ടിയ 20 ബില്ല്യണ്‍ ഡോളര്‍. ആ വാക്യം തന്നെ ഒന്നു ശ്രദ്ധിക്കുക. "എണ്ണക്കു പകരം ഭക്ഷണം' നീചവര്‍ഗ്ഗത്തില്‍നിന്നും വരുന്ന ഒരു നീചമായ വാക്യം. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും ആ ഒരേയൊരു വാക്യം കൊണ്ട്‌ നിര്‍വ്വച്ചിക്കാന്‍ കഴിയും. വൃത്തികെട്ട ജാതികള്‍..

എന്താണ് ആ വാക്യത്തിന്റെ അര്‍ത്ഥം. ‘നിങ്ങള്‍ നിങ്ങളുടെ എണ്ണ തരുക. പകരം ഞങ്ങള്‍ നിങ്ങള്‍ക്ക്‌ ഭക്ഷണം തരാം‘ എന്ന്, അല്ലേ?. ഞങ്ങളുടെ എണ്ണ മേടിച്ച്‌ നിങ്ങള്‍ ഞങ്ങളളെ ഊട്ടാമെന്ന് അല്ലേ? നിങ്ങള്‍ നിങ്ങളുടെ പട്ടികളെ ഊട്ടുന്ന പോലെ, അല്ലേ? (ഓര്‍മ്മയില്ലേ അബു ഗ്രയിബ്‌, പുലയാടികളേ?)..പക്ഷേ അതിനെക്കുറിച്ച്‌, ഞാന്‍ മറ്റൊരിടത്ത്‌ പറയാം. ഞാന്‍ ഒന്നും വിട്ടുപോകില്ല. ആ ഒരു കാര്യത്തില്‍ നിങ്ങള്‍ക്ക്‌ എന്നെ വിശ്വസിക്കാം.

ഞങ്ങളുടെ പൈസയും ചോരയുംകൊണ്ട്‌ ഞങ്ങളെ വിമോചിപ്പിക്കുക! എത്ര നീചമാനസരായിരിക്കണം നിങ്ങള്‍. നിങ്ങളെ എത്രമാത്രമാണ്‌ ഞാന്‍ വെറുക്കുന്നതെന്ന് എനിക്ക്‌ പറയാന്‍കൂടി ആകുന്നില്ല. നിങ്ങള്‍ ഇറാഖിലേക്ക്‌ കടന്നു വന്നത്‌, അനന്തമായ നീതിയുടെ മുദ്രാവാക്യവും മുഴക്കിക്കൊണ്ടായിരുന്നു. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മുഴക്കുന്ന മുദ്രാവാക്യം അനന്തമായ വെറുപ്പിന്റേതാണ്‌. മറ്റൊന്നും നിങ്ങള്‍ അര്‍ഹിക്കുന്നില്ല..ഒന്നും.

നിങ്ങളോട്‌ ഞാന്‍ കാണിക്കേണ്ട മാന്യമായ പെരുമാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉപദേശമൊന്നും എനിക്കു വായിക്കണ്ട. പോയി തുലയ്‌. നിങ്ങളുടെ നിഷ്ഠുരത ഇതൊക്കെയാണ്‌. മറ്റുള്ളവരോട്‌ നിങ്ങള്‍ ചെയ്യരുതാത്തതു ചെയ്തിട്ട്‌, പിന്നെ, പമ്മിപമ്മി അടുത്ത്‌ വന്ന്, 'എന്റെ രാജ്യം നിങ്ങളുടെ രാജ്യത്തോട്‌ ചെയ്ത തെറ്റുകള്‍ക്ക്‌ ക്ഷമിക്കണം' എന്ന് പറയുക. തെറ്റു പറ്റിയെന്നോ?

നിങ്ങള്‍ ഞങ്ങളെ നശിപ്പിച്ചു. ഞങ്ങളുടെ വീടുകളും, കുടുംബങ്ങളെയും എല്ലാക്കാലത്തേക്കുമായി നശിപ്പിച്ചു. എന്നിട്ടു നാണമില്ലാതെ വന്ന്, ഒരു വെറും ക്ഷമ പറഞ്ഞ്‌ ഒഴിവാകാമെന്നു കരുതിയോ? ഒരു രാജ്യത്തെ മുഴുവന്‍ ഒരു കാരണവുമില്ലാതെ ബലാത്സംഗം ചെയ്ത്‌, കൊന്ന്, ക്ഷമിക്കണം എന്നു പറഞ്ഞു നടക്കുന്നോ?

നിങ്ങളും നിങ്ങളുടെ ക്ഷമാപണവും. എനിക്കു നിങ്ങളുടെ ക്ഷമാപണവും, വാക്കുകളുമൊന്നും വേണ്ട. എനിക്ക്‌ എന്റെ പ്രിയപ്പെട്ടവരെ മതി, നിങ്ങളുടെ ക്യാമ്പില്‍ കിടന്നു നരകിക്കുന്ന, പീഡനം അനുഭവിക്കുന്നവരെ മതി. എനിക്ക്‌ ഒമറിനെ വേണം, ഹസ്സനെ വേണം, എന്റെ നബീലിനെ തിരിച്ചുകിട്ടണം, എനിക്ക്‌ എന്റെ വീട്‌ തിരിച്ചു കിട്ടണം. ഇറാഖിന്റെ സ്വത്തും, നിധികളും തിരിച്ചുകിട്ടണം. എനിക്കു നീതി കിട്ടണം.



(അടുത്ത ലക്കത്തില്‍ അവസാനിക്കും)

കുറിപ്പ്‌: ഇന്നു ലഭിച്ച ഒരു മെയിലിന്റെ ധൃതി പിടിച്ചുള്ള പരാവര്‍ത്തനമാണിത്‌. ഇതിലെ ചില ആശയങ്ങളോട്‌ പരിഭാഷകനു യോജിപ്പില്ല. പ്രത്യേകിച്ചും, അമേരിക്കന്‍ ജനതയെ മുഴുവന്‍ കുറ്റവാളികളായി കാണുന്ന രീതിയോട്‌. എന്നു മാത്രമല്ല, കുര്‍ദ്ദുകളോടും, ഷിയാ വിഭഗത്തിനോടും സദ്ദാമും, അദ്ദേഹത്തിന്റെ ഭരണകൂടവും കാണിച്ച വലിയ നീതികേടുകള്‍ മറന്നിട്ടുമില്ല. എങ്കിലും, അയുക്തികമായ അധിനിവേശത്തിന്റെ ഇരയായ ഒരു രാജ്യത്തിലെ പൗരന്റെ ധാര്‍മ്മികരോഷം എന്ന നിലയിലാണ്‌ ഇതിനെ ഇവിടെ കാണാന്‍ ശ്രമിച്ചിട്ടുള്ളത്‌. സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ ഒന്നാം വര്‍ഷം എന്ന നിലയില്‍ ഇന്നു തന്നെ, ഇത്‌ പോസ്റ്റു ചെയ്യണമെന്നും തോന്നി. അതിന്റെ ഫലമാണ്‌ ഇത്‌.

Saturday, December 29, 2007

ചെറുത്തുനില്‍പ്പ്‌

അര്‍ജന്റീനിയന്‍ എഴുത്തുകാരുടെ പിതൃസ്ഥാനീയനായ 96 വയസ്സുള്ള ഏണസ്റ്റോ സബാറ്റൊയുടെ (Ernesto Sabato) ഒരു പുസ്തകത്തിന്റെ പേര്‍ 'ലാ റെസിസ്റ്റന്‍ഷ്യ'എന്നാണ്‌. 150 പേജു വരുന്ന ഈ പുസ്തകത്തില്‍, ചെറുത്തുനില്‍പ്പ്‌ എന്ന പദം വളരെക്കുറച്ചു പ്രാവശ്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു. പക്ഷേ ആ പുസ്തകത്തിന്റെ സന്ദേശം വ്യക്തമാണ്‌. അനീതിക്കെതിരെ മനുഷ്യന്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്‌. ഈ വാദത്തില്‍നിന്നാണ്‌ എന്റെ ഈ ലേഖനം ആരംഭിക്കുന്നത്‌.

ചെറുത്തുനില്‍പ്പ്‌ ആരംഭിക്കുന്നത്‌ സംശയത്തില്‍നിന്നാണ്‌. അവിശ്വാസത്തിന്റെ കൗമരത്തില്‍നിന്ന് അത്‌ വളരുന്നത്‌, നിഷേധത്തിലേക്കും, സംഘര്‍ഷത്തിലേക്കും പോരാട്ടത്തിലേക്കുമാണ്‌. അല്ല എന്നു പറയാനുള്ള നിശ്ചയദാര്‍ഢ്യമാണ്‌ ചെറുത്തുനില്‍പ്പ്‌. മധുരഭാഷണങ്ങളോടും, വഞ്ചനയോടും അല്ല, അല്ല എന്നു പറയാനുള്ള മനക്കരുത്ത്‌. ഓരോ നുണയോടും, മിത്ഥ്യാസങ്കല്‍പ്പങ്ങളോടും അല്ല എന്നു പറയുന്നു അത്‌. സുഖശീതളമായ ജീവിതത്തോടും, നമ്മുടെ ജീവിത രീതികളാണ്‌ ശരിയെന്ന ദൃഢപ്രസ്താവനകള്‍ക്കും എതിരായ വാക്കാണ്‌ ചെറുത്തുനില്‍പ്പ്‌.

പ്രതീതിയാഥാര്‍ത്ഥ്യമായ ജീവിതത്തിന്റെ നേരെ എതിര്‍ദിശയില്‍നില്‍ക്കുന്ന യഥാര്‍ത്ഥജീവിതമാണ്‌ ചെറുത്തുനില്‍പ്പ്‌. സമൂഹം നമുക്കു വെച്ചുനീട്ടുന്ന എളുപ്പവും സൗകര്യപ്രദവുമായ ജീവിതത്തിലേക്കുള്ള പിന്‍വാങ്ങലിന്റെയും, നമ്മുടെ ജീവിതശൈലിയും ജീവിതരീതിയുമാണ്‌ ആത്യന്തികമായ ശരി എന്ന തീര്‍ച്ചപ്പെടുത്തലിന്റെയും മറുവശത്താണ്‌ ചെറുത്തുനില്‍പ്പിന്റെ സ്ഥാനം. അധികാരത്തിന്റെ ജീവിതവ്യാഖ്യാനങ്ങളെ അത്‌ തള്ളിക്കളയുന്നു. അധികാരത്തിന്റെ മാസ്മരികതയെ അത്ഭുതനേത്രത്തോടെ നോക്കിക്കാണുന്നതിനെ അത്‌ നിരാകരിക്കുന്നു.

വിധേയത്വത്തിന്‌ എളുപ്പത്തില്‍ വശംവദനാവുന്ന മനുഷ്യസ്വഭാവത്തിനെ, ദസ്തയേവസ്കിയുടെ കാരമസോവ്‌ സഹോദരന്‍മാരിലെ കുറ്റവിചാരണക്കാരന്‍ (Grand Inquisitor) ചൂണ്ടിക്കാണിക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തേക്കാള്‍ മനുഷ്യന്‍ അഭിലഷിക്കുന്നത്‌, സംതൃപ്തിയോ, മരണമോ ആണെന്ന് ദസ്തയേവസ്കി വിശ്വസിക്കുന്നു. സംതൃപ്തിയാണ്‌ അവന്റെ ലക്ഷ്യം. അവനെ സംബന്ധിച്ചിടത്തോളം അതാണ്‌ അവന്റെ അപ്പം. ഭൂമിയിലേക്ക്‌ തിരിച്ചുവരുന്ന ക്രിസ്തുവിനോട്‌ ആ കുറ്റവിചാരണക്കാരനായ പുരോഹിതന്‍ ഒരു സന്ദര്‍ഭത്തില്‍ പറയുന്നുമുണ്ട്‌, ആ അപ്പം നല്‍കലാണ്‌ ദേവാലയത്തിന്റെ ലക്ഷ്യമെന്ന്‌. ദേവാലയമെന്നതിനും, മതം എന്നതിനും, (Power) അധികാരമെന്നാണ്‌ ഇവിടെ വായിക്കേണ്ടത്. എന്നുപറഞ്ഞാല്‍, അധികാരത്തിന്റെ ലക്ഷ്യം, ഭൂമിയില്‍ മനുഷ്യന്‌ സംതൃപ്തി നല്‍കുക എന്നാണെന്ന്.

മനുഷ്യനു താങ്ങാനാവുന്നതിലും വലിയ ഭാരങ്ങള്‍ അവന്റെ മേല്‍ കെട്ടിവെച്ച സൃഷ്ടാവിനേക്കാള്‍ മനുഷ്യനെ സ്നേഹിക്കുന്നത്‌, ദേവാലയമാണെന്ന് (മതമാണെന്ന്) വിചാരണാ പുരോഹിതന്‍ ദൈവപുത്രനെ ഓര്‍മ്മിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം മനുഷ്യനു നല്‍കുക വഴി മനുഷ്യന്റെ ശക്തിയില്‍ അമിതപ്രതീക്ഷ പുലര്‍ത്തുകയാണ്‌ ദൈവം ചെയ്തതെന്നും പുരോഹിതന്‍ സൂചിപ്പിക്കുന്നു. "അവനോട്‌ തരിമ്പും ദയയില്ലാതെയാണ്‌ നീ പെരുമാറിയത്‌. അവനില്‍നിന്ന് നീ വളരെക്കൂടുതല്‍ പ്രതീക്ഷിച്ചു". മതം, മനുഷ്യന്റെ പക്ഷത്താണ്‌ നില്‍ക്കേണ്ടത്‌. പുരോഹിതന്‍ ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്നു. അത്‌ (മതം) അജ്ഞാനിയെയും, ദുര്‍ബ്ബലനെയും, നീചനെയും, രോഗിയെയും ഒരുപോലെ ആശ്വസിപ്പിക്കണം. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിനും, ആത്മീയമായ സംഘര്‍ഷത്തിനും പകരം, അധികാരം, (ദേവാലയമോ മതമോ എന്തുമാകട്ടെ) മനുഷ്യനു നല്‍കേണ്ടത്‌, സന്തോഷമാണ്‌. ദുര്‍ബ്ബലര്‍ക്കും വിശക്കുന്നവര്‍ക്കും ദൈവികമായ അന്നത്തില്‍ താത്‌പര്യമുണ്ടാകാന്‍ വഴിയില്ലാത്തതുകൊണ്ട്‌, അധികാരം അവര്‍ക്ക്‌, ഭൂമിയിലെ അപ്പം വാഗ്ദാനം ചെയ്യുന്നു.

മഹാ പുരോഹിതനും, അയാളുടെ ദേവാലയവും മനുഷ്യനെ തിരഞ്ഞെടുക്കുന്നു. ഭൂമി, അങ്ങിനെ, കേവല സംതൃപ്തിയുടെ ഭൂമികയായി മാറുന്നു. ഒരു തരത്തിലുമുള്ള ആത്മീയമായ അഭിനിവേശങ്ങളും വേണ്ടാത്ത ഒരിടം. തൊഴിലെടുക്കേണ്ടിവരും. അതു വേറെ കാര്യം. അതൊഴിവാക്കാനാവില്ല. ദേവാലയം ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ, വിശ്രമവേളകളെ സജീവമാക്കാന്‍ ഉതുകുംമട്ടിലുള്ള എല്ലാ വിനോദങ്ങളും, ബാലിശമായ പാട്ടും കൂത്തും ഒക്കെ അവിടെ നിങ്ങള്‍ക്കു കിട്ടുന്നു. വിലപിടിപ്പുള്ള വാഹനങ്ങളും, ടെലിവിഷനും, ഞായറാഴ്ച്ചകളിലെ പന്തുകളിയും ഒക്കെ. അല്‍പ്പസ്വല്‍പ്പം പാപം ചെയ്താലും വലിയ തരക്കേടൊന്നും വരാനില്ല. പാവം മനുഷ്യന്‍. അവന്റെ സന്തോഷമല്ലേ പ്രധാനം.

മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെ, ദസ്തയേവസ്കി അങ്ങിനെ വിശദമായി വിവരിക്കുന്നുണ്ട്‌. തന്റെ സ്വതസിദ്ധമായ വിപ്ലവശൈലിയില്‍, അദ്ദേഹം, എല്ലാ കാലത്തെയും, എല്ലാ രാജ്യത്തെയും, എല്ലാ ദേവാലയങ്ങളിലെയും എല്ലാ മഹാ പുരോഹിതന്മരേയും ആക്രമിക്കുന്നു. മനുഷ്യന്‍ സ്വാതന്ത്ര്യം അഭിലഷിക്കുന്നില്ല എന്ന സാര്‍വ്വലൗകിക സത്യത്തെയാണ്‌ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്‌. പലരും സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നു. സന്തോഷമായിരിക്കുക എന്നതു മാത്രമാണ്‌ അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനുള്ള അര്‍ത്ഥം. അങ്ങിനെ വരുമ്പോള്‍, അമേരിക്കന്‍ സമൂഹത്തിന്റെ സന്തോഷം എന്നത്‌, 'അമേരിക്കന്‍ ജീവിത രീതി' നല്‍കുന്ന സന്തോഷമാണെന്നു വരുന്നു. ഈ സന്തോഷമെന്ന അവസ്ഥയാകട്ടെ, നിരന്തരം, പിടികിട്ടാതെ വഴുതിപ്പോവുന്ന ഒന്നാണ്‌. സംശയാസ്പദവും, തെന്നിമാറുന്നതും, ആത്മനിഷ്ഠവുമായ ഒന്നാണത്‌. അപ്പോള്‍, സന്തോഷമെന്നത്‌, അത്‌ നേടാന്‍ കഴിയാതെ വരുമ്പോഴുള്ള, അതായത്‌, പരാജയത്തെക്കുറിച്ചുള്ള ഭയം മാത്രമായി മാറുകയും ചെയ്യുന്നു.

ഭയമെന്നത്‌, നമ്മുടെ കാലഘട്ടത്തിന്റെ ഒരു ലക്ഷണമായിരിക്കുന്നു ഇന്ന്. ഒന്നും നേടാന്‍ കഴിയാത്തതിനെക്കുറിച്ചുള്ള ഭയം. ഭീകരവാദത്തിനെക്കുറിച്ചുള്ള കൃത്രിമമായ ഭയം പോലെ. നമ്മള്‍ നമുക്കെതിരായി ചെയ്യുന്ന ഭീകരതയെക്കുറിച്ചുപോലും ഈ ഭയം എന്ന വാക്ക്‌ സൂചിപ്പിക്കുന്നുണ്ട്‌. സംഘടിതമായി നടത്തപ്പെടുന്ന തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള നമ്മുടെ ഇടതടവില്ലാത്ത പരസ്യമായ ചര്‍ച്ചകള്‍, നമ്മെ കൊണ്ടുചെന്നെത്തിക്കുക പട്ടാള ഭരണത്തിലേക്കു മാത്രമായിരിക്കും. തങ്ങളുടെ 'മക്കളുടെ ഭാവി'യെക്കുറിച്ചുള്ള അമേരിക്കന്‍ ഭയാശങ്കകള്‍ അവരുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിക്കൊണ്ടിരിക്കുന്നു.

ചെറുത്തുനില്‍പ്പിന്‌ ഒരിക്കലും ഒറ്റക്ക്‌ പ്രവര്‍ത്തിക്കാനാവില്ല. സാമൂഹിക ബലമാണ്‌ അതിനാവശ്യം. പക്ഷേ, ഒരിക്കല്‍ നിങ്ങള്‍ അതിനുള്ളിലായിക്കഴിഞ്ഞാല്‍, അതില്‍ ഉള്‍പ്പെടുകയും, അതിനോട്‌ പ്രതിജ്ഞാബദ്ധനാവുകയും ചെയ്താല്‍ പിന്നെ, ഓരോ ചുവടും എളുപ്പമുള്ളതാകും. ചെറുത്തുനില്‍പ്പ്‌ ഒരു സാധാരണമായ അവസ്ഥയായിത്തീരും. നിങ്ങള്‍ക്കല്ല, സമൂഹത്തിനാണ്‌ ഭ്രാന്തെന്ന് അപ്പോള്‍ നിങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയും.

നിര്‍ഭാഗ്യമെന്നു പറയട്ടെ, ചെറുത്തുനില്‍പ്പിന്റേതായ ലോകത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തിലേക്കെങ്കിലും എത്തിയവര്‍ വളരെ ചുരുക്കമാണ്‌ ഇന്ന്. പലരും, വാതില്‍ക്കല്‍ മാത്രം എത്തിയവരാണ്‌. യഥാര്‍ത്ഥജീവിതത്തിന്റെ പുറംഭാഗത്തുമാത്രം ചുറ്റിത്തിരിയുന്ന, കാറ്റിലൊഴുകുന്ന ചില കരിയിലകള്‍പോലും തങ്ങള്‍ അതിന്റെ ഉള്ളിലാണെന്ന് തെറ്റിദ്ധരിക്കുന്നു എന്നതാണ്‌ ഏറെ കഷ്ടം. മനുഷ്യന്‍മാരെ തീരെ വിലമതിക്കാത്ത ഒരു തരം ജീവിതരീതിയോട്‌ അവര്‍ സൗകര്യപ്രദമായി സന്ധി ചെയ്തിരിക്കുന്നു. അധികാരം നമ്മോട്‌ പറയുന്നത്‌, ഒരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്‍പ്പെടരുതെന്നാണ്‌, ഒരിക്കലും അതിനോട്‌ പ്രതിജ്ഞാബദ്ധമാകരുതെന്നാണ്‌, എന്തൊക്കെയായാലും, എല്ലാവരും, എല്ലാതും മലീമസമായിരിക്കുന്നുവെന്നാണ്‌.

പിന്‍വാങ്ങലിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌.

പിന്‍വാങ്ങലെന്നത്‌, വിധേയത്വത്തിനേക്കാളും മോശമായ ഒരു അവസ്ഥയാണ്‌. സബാറ്റോ അതിനെ നിര്‍വ്വചിക്കുന്നത്‌, "എന്തിനുവേണ്ടിയാണോ ഒരുവന്‍ പൊരുതേണ്ടത്‌, അതില്‍നിന്നുള്ള പിന്‍മാറ്റത്തെ നീതീകരിക്കുന്ന ഭീരുത്വ'മായിട്ടാണ്‌.

നമ്മള്‍ ചെറുത്തുനില്‍ക്കേണ്ടതുണ്ട്‌. ചെറുത്തുനില്‍ക്കാന്‍ നിങ്ങള്‍ ഒരു നായകനോ ഒന്നും ആകേണ്ടതില്ല. അധികാരത്തിനെതിരെ ഒരു സ്ഫോടകവസ്തു എറിയുകയോ, ജയിലില്‍ പോവുകയോ ചെയ്യുന്നതിനേക്കാളുമൊക്കെ എത്രയോ ചെറുതായ ഒരു പ്രവൃത്തിയാണത്‌. പക്ഷേ, അതൊരു എതിരൊഴുക്കാണ്‌. നിത്യ ജീവിതത്തില്‍ എവിടെയൊക്കെയാണ്‌ ചെറുത്തുനില്‍പ്പുകള്‍ നടത്തേണ്ടതെന്ന് സദാ ശ്രദ്ധിക്കേണ്ടതുണ്ട്‌. നമ്മെ 'തടവില്‍'ആക്കാന്‍ വിധത്തില്‍ സമൂഹത്തെ വാള്‍മാര്‍ഷ്യന്‍* (WallMartian)രീതിയില്‍ ഘനീഭവിപ്പിക്കുന്ന പ്രവണതകളെ നമ്മള്‍ കയ്യൊഴിയണം. എല്‍ സാല്‍വാഡോര്‍ എന്ന രാജ്യത്തിന്റെ മൊത്തം ദേശീയോത്‌പാദനത്തിന്റെ 20 ഇരട്ടിയിലധികം വിറ്റുവരവുള്ള ജനറല്‍ മോട്ടോഴ്സിന്റെ ഒരു കാര്‍ വാങ്ങാതിരിക്കുക എന്നത്‌, ഒറ്റ നോട്ടത്തില്‍ ഒരു വിപ്ലവമൊന്നുമല്ല. പക്ഷേ, അതൊരു ചെറുത്തുനില്‍പ്പു തന്നെയാണ്‌. പൊതു ഗതാഗത സമ്പ്രദായവും, ഊര്‍ജ്ജസ്വലമായ ദേശീയ ആരോഗ്യ നയവും ആവശ്യപ്പെടുക എന്നത്‌, ചെറുത്തുനില്‍പ്പല്ലെങ്കില്‍ പിന്നെ എന്താണ്‌? നമ്മുടെ ജീവിതത്തെ ആയാസമറ്റതാക്കുമെന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കി നമ്മുടെയും, നമ്മുടെ മക്കളുടെയും ജീവിതത്തെ ആഗോളവത്ക്കരണത്തിനു കാഴ്ച്ചവെകുന്ന പദ്ധതികളെ തള്ളിക്കളയുക എന്നത്‌, ചെറുത്തുനില്‍പ്പിന്റെ രീതിശാസ്ത്രം തന്നെയാണ്‌.

നമ്മള്‍ 'സന്തുഷ്ടരാണ്‌' എന്ന മട്ടിലുള്ള അവരുടെ നുണപ്രചരണത്തിന്റെ ഉപകരണമാകാന്‍ വിസമ്മതിക്കുക എന്നുള്ളതാണ്‌ ആദ്യത്തെ ചുവട്‌. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അധികാരത്തിന്റെ ഭീമന്‍ യന്ത്രങ്ങളുടെ പല്‍ച്ചക്രമാകാതിരിക്കുക എന്ന്.

അമേരിക്കയെയും യൂറോപ്പിനെയും കേന്ദ്രീകരിച്ചുള്ള സങ്കല്‍പ്പങ്ങളില്‍നിന്ന്-യഥാര്‍ത്ഥ ലോകം ആരംഭിക്കുന്നതും, അവസാനിക്കുന്നതും, ആ രാജ്യങ്ങളില്‍ നിന്നാണ്‌ എന്ന സങ്കല്‍പ്പത്തിന്റെ മറ്റൊരു ഭാഷ്യമാണ്‌ അത്തരം സങ്കല്‍പ്പങ്ങള്‍- വിടുതല്‍ നേടുക എന്നതാണ്‌ നമുക്ക്‌ കൈക്കൊള്ളാവുന്ന രണ്ടാമത്തെ നടപടി. ഭൂമിയിലെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്‌ യൂറോപ്പും, അമേരിക്കയും. നമ്മള്‍ അത്‌ സൗകര്യപൂര്‍വ്വം മറക്കുന്നു.

ലാറ്റിന്‍ അമേരിക്കയെക്കുറിച്ചുള്ള എന്റെ ചില ലേഖനങ്ങളില്‍, ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങളില്‍ വിദഗ്ദ്ധനായ ഫ്രഞ്ച്‌ സാമൂഹ്യശാസ്ത്രജ്ഞന്‍ അലൈന്‍ ടൂറിനെ (Alain Tourraine)പലപ്പൊഴും ഉദ്ധരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. എന്നാല്‍ ഈയിടെ, യാദൃശ്ചികമെന്നു പറയട്ടെ, അദ്ദേഹവുമായി ബ്യൂണസ്‌ അയേഴ്സ്‌ ടെലിവിഷന്‍ നടത്തിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖസംഭാഷണം, കാണാനിടവന്നു.

അടിസ്ഥാനപരമായ ചെറുത്തുനില്‍പ്പ്‌ ആഗോളവത്ക്കരണത്തിനെതിരെയും, അതിന്റെ ഭാഷക്കെതിരെയും, അത്‌ സൃഷ്ടിക്കുന്ന അസമത്വങ്ങള്‍ക്കെതിരെയുമാകണമെന്നുതന്നെയാണ്‌ ഏണസ്റ്റോ സബാറ്റോവിനെപ്പോലെ അലൈനും, ആ അഭിമുഖത്തില്‍ എടുത്തുപറഞ്ഞത്‌.

അങ്ങിനെ വരുമ്പോള്‍, ചെറുത്തുനില്‍പ്പെന്നത്‌, ആഗോളവിരുദ്ധം എന്നതിന്റെ പര്യായമാകുന്നു.

ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പിന്റെ ചിന്തകള്‍, നിങ്ങളെ പ്രതീക്ഷിക്കാത്ത വഴികളിലേക്കെത്തിക്കുന്നു. ഉദാഹരണത്തിന്‌, സമാധാനത്തിന്റെ വിപരീതം, യുദ്ധം മാത്രമല്ല എന്ന് നിങ്ങള്‍ക്ക്‌ ബോദ്ധ്യപ്പെടുന്നു. സമാധാനത്തിന്റെ വിപരീതമെന്നത്‌, സാമൂഹ്യമായ അനീതിയുടെ ധാരാളാത്തിമാണ്‌, മൗലികാവകാശങ്ങളോടുള്ള അനാദരവാണ്‌, എല്ലാ രീതിയിലുമുള്ള അനീതിയാണ്‌. രാജ്യങ്ങളുടെ കാര്യമായാലും, വ്യക്തികളുടെ കാര്യമായാലും, സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്‌ അത്‌.

ആഗോളവത്ക്കരണമെന്നത്‌, "ഒഴിച്ചുനിര്‍ത്തുന്നതിന്റെ സംസ്കാര'ത്തിനെയും, തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനു പകരം, അവ ഇല്ലാതാക്കുന്നതിന്റെയും-പ്രത്യേകിച്ച്‌, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയിടയില്‍-പര്യായമായതിനാല്‍, ചെറുത്തുനില്‍പ്പെന്നത്‌, ആഗോളവത്ക്കരണവിരുദ്ധംകൂടിയാകുന്നു. കമ്പോള സമ്പദ്‌വ്യവസ്ഥക്കും, വ്യാവസായിക വിപ്ലവപര്യന്തമുള്ള ലോകസമ്പദ്‌വ്യവസ്ഥക്ക്‌ ഭീഷണിയായിത്തീര്‍ന്നിട്ടുള്ള ആഗോളവത്ക്കരണത്തിനും എതിരായിട്ടുള്ളതാണ്‌ ചെറുത്തുനില്‍പ്പ്‌. കമ്പോള സമ്പദ്‌വ്യവസ്ഥയും, ആഗോളവത്ക്കരണവും ശക്തിപ്പെടുന്നത്‌, കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടെ പതനത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിലൂടെയും, അതിനെ ശക്തിപ്പെടുത്താനുള്ള സാങ്കേതിക വിപ്ലവത്തിലൂടെയുമാണ്‌

സാങ്കേതിക വിപ്ലവത്തെ, ജോസഫ്‌ ഷുംപീറ്റര്‍ (Joseph Schumpeter)വ്യാഖ്യാനിക്കുന്നത്‌, 'സൃഷ്ടിപരമായ വിനാശം' എന്നാണ്‌. അതിനെ ആഗോളവത്ക്കരണവുമായി സമീകരിക്കുന്നുമുണ്ട്‌ ഷുംപീറ്റര്‍. 'ബഹുമാനിക്കപ്പെടണമെന്നും, തിരിച്ചറിയപ്പെടണമെന്നും' ആഗ്രഹിക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എന്ന്‌ കണ്ടെത്തുന്ന ടൂറിനാകട്ടെ, ബൂര്‍ഷ്വാസിയെന്ന, മുതലാളിത്തത്തിന്റെ ആ പഴയ ചൂഷകവൃന്ദത്തിന്റെ നാമധേയവുമായിട്ടാണ്‌ ആഗോളവത്ക്കരണത്തെ ബന്ധപ്പെടുത്തുന്നത്‌. ആഗോളവത്ക്കരണം, മുതലാളിത്തം ഒരുക്കിവെച്ച കെണിയാണ്‌.

സാങ്കേതിക വിപ്ലവത്തിന്റെയും, സ്വതന്ത്ര വിപണിയെന്ന പ്രത്യയശാസ്ത്രത്തിന്റെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സമന്വയമാണ്‌, മുന്‍പേ സൂചിപ്പിച്ച 'ഒഴിച്ചുനിര്‍ത്തലിന്റെ സംസ്കാര'ത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്‌. വളരെ വലിയൊരു ജനവിഭാഗത്തിന്റെ മരണമണിയാണ്‌, സ്വതന്ത്ര വിപണിയുടെ സംസ്കാരത്തെ വളര്‍ത്തി വലുതാക്കുന്നതിലൂടെ ആ സംസ്കാരത്തിന്റെ പ്രചാരകര്‍ മുഴക്കുന്നത്‌.

ഇവിടെ വീണ്ടും, ചെറുത്തുനില്‍പ്പ്‌ എന്ന പദം, മാര്‍ക്സിന്റെ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദിശയില്‍ നില്‍ക്കുന്നു**. ഒഴിച്ചുനിര്‍ത്തലിന്റെ എതിര്‍പ്രക്രിയയായിട്ടാണ്‌ (പുതിയ സോഷ്യലിസ്റ്റുകളുടെയും, പുതിയ സോഷ്യലിസ്റ്റ്‌ ചിന്താ ധാരകളുടെയും)തിരിച്ചുവരവ്‌. എനിക്കു തെറ്റിയതാണോ, എന്തോ. വിലക്കപ്പെട്ട, രാഷ്ടീയമായി ശരിയല്ലാത്ത ആ വാക്ക്‌ (പുത്തന്‍ സോഷ്യലിസം, പുത്തന്‍ സോഷ്യലിസ്റ്റ്‌ എന്നിവ) ഈയടുത്ത കാലത്തായി ഇടയ്ക്കിടയ്ക്ക്‌ അമേരിക്കന്‍ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. സോഷ്യലിസം എന്നത്‌, സാമൂഹ്യാംഗീകാരം കിട്ടിയ ഒന്നായി മാറിയിരിക്കുന്നു., സോഷ്യലിസം, സത്യസന്ധമായ ആധുനിക ചിന്ത എന്നു തുടങ്ങി, ചെറുത്തുനില്‍പ്പിന്റെ നിരവധി രൂപങ്ങള്‍ ഭയത്തിന്റെയും മരണത്തിന്റെയും സംസ്കാരവാഹകരായ പുത്തന്‍ മതതീവ്രവാദികളുടെ പ്രതികരണം തീര്‍ച്ചയായും ക്ഷണിച്ചുവരുത്തുന്നുണ്ട്‌. ആ മതതീവ്രവാദ ശക്തികളാകട്ടെ, ആഗോളവത്ക്കരണത്തിന്റെ ശക്തരായ സഖ്യകക്ഷികളാണുതാനും. പക്ഷേ, അവര്‍ക്ക്‌, ഇന്നല്ലെങ്കില്‍ നാളെ ഇതിനുള്ള വില കൊടുക്കേണ്ടിവരികയും ചെയ്യും.

അനീതികള്‍ക്കെതിരായിട്ടുള്ള ചെറുത്തുനില്‍പ്പ്‌ വിപ്ലവകരമൊന്നുമല്ലെന്ന് തോന്നിയേക്കാം. പക്ഷേ അത്‌, വിപ്ലവകരം തന്നെയാണ്‌. ഒരു രാജ്യം അതിന്റെ ദേശീയ വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കലോ, വ്യക്തി സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തലോ ഒന്നുമല്ല അനീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ്‌ എന്ന വാക്കുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. സോഷ്യലിസത്തെ പിന്താങ്ങുക എന്നതുപോലും ആ വാക്കുകൊണ്ട്‌ ഉദ്ദേശിക്കപ്പെടണമെന്നില്ല. പക്ഷേ, കമ്പോളത്തെ സ്വയംസമ്പൂര്‍ണ്ണമെന്ന നിലയില്‍ ആരാധിക്കുകയും, അതിനെ, മനുഷ്യ സ്വഭാവത്തിന്റെയും, മനുഷ്യ സമൂഹത്തിന്റെയും ആത്യന്തിക ലക്ഷ്യമായി കരുതുകയും ചെയ്യുന്ന നിഷ്ഠുരമായ മുതലാളിത്തത്തിന്റെ നിരാസമാണത്‌, തീര്‍ച്ചയായും.

ബ്യൂണസ്‌ അയേഴ്സിലെ ഒരു കഫേയിലിരുന്നുതന്നെയാണ്‌, La Nacion എന്ന പത്രത്തില്‍, പ്രൊഫസ്സര്‍ ദീപേഷ്‌ ചക്രവര്‍ത്തിയുടെ അര്‍ജന്റീനിയന്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ ഞാന്‍ വായിച്ചത്‌. "കീഴാള പഠന'ങ്ങളുടെ അസ്തിത്വത്തെക്കുറിച്ച്‌ ധാരാളമായി എഴുതിയിട്ടുള്ള, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ പ്രൊഫസ്സറാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ Rethinking Working Class History: Bengal, 1840-1940 എന്ന പുസ്തകം, ചരിത്രത്തിന്റെ പ്രാന്തസ്ഥലികളെക്കുറിച്ചുള്ള ചരിത്രമായി കണക്കാക്കപ്പെടുന്നു. ചരിത്രത്തിന്റെ അതിരുകളില്‍നിന്ന്, ചരിത്രത്തിന്റെ അതിരുകളെക്കുറിച്ച്‌ എഴുതുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. ജനാധിപത്യം, മുതലാളിത്തം, സാമൂഹ്യ നീതി, മനുഷ്യാവകാശങ്ങള്‍, സമത്വം, ആഗോളവത്ക്കരണം എന്നിങ്ങനെ, സാമ്രാജ്യത്വം അവശേഷിപ്പിച്ച നിരവധി സാര്‍വ്വലൗകിക സംജ്ഞകളെ അദ്ദേഹം തന്റെ കൃതിയില്‍ പുനര്‍വിചിന്തനം ചെയ്യുന്നുണ്ട്‌.

കുറച്ചുദിവസം മുന്‍പ്‌, മറ്റൊരു വീക്ഷണംകൂടി വായിക്കാന്‍ ഇടയായി. ഇരുപത്‌ വര്‍ഷത്തെ വാള്‍സ്ട്രീറ്റിലെ ജീവിതത്തിനു ശേഷം അര്‍ജന്റീനിയയിലേക്കു മടങ്ങിയ, വിദ്യാസമ്പന്നനും, ധാരാളം ഭൂസ്വത്തുക്കളുമുള്ള ഒരു ചെറുപ്പക്കാരന്റെ ലേഖനം. അതെന്നെ അത്ര അതിശയപ്പെടുത്തിയതൊന്നുമില്ല. വ്യോമഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനയും, വിമാനയാത്രക്ക്‌ കൈവന്ന അവസരത്തിലെ തുല്ല്യതയും ഒക്കെയാണ്‌ ആ വിദ്വാന്‍ ആഗോളവത്ക്കരണത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന മാനദണ്ഡങ്ങള്‍. കേട്ടാല്‍ തോന്നും, പ്രാദേശിക വ്യവസായങ്ങളെ അതിസൂക്ഷ്മമായി തകര്‍ക്കുന്നതിലും, അവയെ അരികുകളിലേക്ക്‌ തള്ളിമാറ്റുന്നതിലും ഒന്നും ആഗോളവത്ക്കരണത്തിന്‌ യാതൊരു പങ്കുമില്ലെന്ന്.



Countercurrents-ന്റെ 21 ഡിസംബറിലെ ലക്കത്തില്‍ വന്ന ഗെയ്ത്‌ സ്റ്റുവാ‍ര്‍ട്ടിന്റെ ലേഖനം.

* WallMartian - പലേ അര്‍ത്ഥതലങ്ങളുമുള്ള ഒരു വാക്കാണ് ഇത്. തീവ്ര വലതുപക്ഷ, സാമൂഹ്യവിരുദ്ധ ചിന്തകളുടെ പ്രയോക്താക്കളെയും, അവരുടെയിടയിലുള്ള നിഗൂഢമായ വിനിമയശൈലിയെയുമൊക്കെ പൊതുവെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നു. (ചില ആധുനിക സെമാന്റിക്സ് പ്രയോഗങ്ങളാണ് ഇത്തരം വാക്കുകള്‍. എപ്പോഴും അവ നിരുപദ്രവമായിക്കൊള്ളണമെന്നുമില്ല. ചിലപ്പോള്‍ ചില പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ വാരിക്കുഴികളാകാനും സെമാന്റിക്സിനെ നമ്മള്‍ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട് - പരിഭാഷകക്കുറിപ്പ്).

**ഇവിടെ (ഇംഗ്ലീഷിലുള്ള ലേഖനത്തില്‍)സ്റ്റുവാര്‍ട്ട്‌ എഴുതിയിരിക്കുന്നത് “Here again, as the antithesis of Marx's dialectical process, appears the word resistance എന്നാണ്. ഇത് അല്‍പ്പം അവ്യക്തമോ, തെറ്റിദ്ധാരണക്ക് ഇടം നല്‍കുന്നതോ ആയ ഒരു പ്രയോഗമാണ്. 'ഒഴിച്ചുനിര്‍ത്തല്‍' എന്ന സിദ്ധാന്തത്തിന്റെ പ്രതിദ്വന്ദമായിതന്നെയാണ്‌, സോഷ്യലിസത്തിന്റെ (അഥവാ, നവസോഷ്യലിസത്തിന്റെയും) 'തിരിച്ചുവരവ്‌' എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്‌. മാര്‍ക്സിയന്‍ വൈരുദ്ധ്യാത്മക പ്രക്രിയയിലും (സംവാദത്തിലും) അങ്ങിനെ വരാനേ ഇടയുള്ളു. അതല്ലാതെ, ചെറുത്തുനില്‍പ്പ്‌ എന്ന പ്രക്രിയ വൈരുദ്ധ്യാത്മക പ്രക്രിയയുടെ എതിര്‍ദശയിലാകാന്‍ തീരെ തരമില്ല. ഇനി അങ്ങിനെതന്നെയാണ് സ്റ്റുവാര്‍ട്ട് ഉദ്ദേശിച്ചതെങ്കില്‍, അത് തെറ്റാണെന്നും പരിഭാഷകന്‍ കരുതുന്നു.- പരിഭാഷക്കുറിപ്പ്‌.

Wednesday, December 26, 2007

പന്ത്രണ്ടു മണിക്കൂറിന്റെ പൗരന്‍മാര്‍

അവര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്‌. പക്ഷേ പൗരത്വം ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കാണെന്നുമാത്രം. ഇന്ത്യന്‍ മണ്ണില്‍ കഴിയുന്ന ആയിരക്കണക്കിനാളുകള്‍ ദശാബ്ദങ്ങളായി ദിവസത്തില്‍ പകുതി നേരം മാത്രം ഇന്ത്യന്‍ പൗരന്‍മാരായി കഴിയുന്ന ഒരു സവിശേഷ സാഹചര്യം കാണണമെങ്കില്‍, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെന്നാല്‍ മതിയാകും. നാലായിരം കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ആ അതിര്‍ത്തി രേഖ കടന്നുപോകുന്ന ഗ്രാമങ്ങളിലാണ്‌ ഈ അര്‍ദ്ധപൗരന്‍മാര്‍ ജീവിക്കുന്നത്‌. കൊല്‍ക്കൊത്ത മുതല്‍ ത്രിപുര വരെ 170 ഗ്രാമങ്ങളാണ്‌ ഇത്തരത്തിലുള്ളത്‌. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലികളാല്‍ ഈ ഗ്രാമങ്ങളെ വേര്‍തിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌ ചില സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെയായി സാധിച്ചിട്ടില്ല. ഗ്രാമങ്ങളെയും ഗ്രാമീണരെയും ഉപേക്ഷിച്ചിരിക്കുകയാണ്‌. ദിവസവും വൈകുന്നേരം, ആറുമണിയായാല്‍ മുള്ളുവേലിയുടെ വാതിലുകള്‍ അടയും. വീണ്ടും രാവിലെ ആറുമണിയാകുന്നതുവരെ, ഇന്ത്യാ രാജ്യം തങ്ങളുടെ പൗരന്‍മാരെ വേലിക്കുപുറത്തു നിര്‍ത്തുന്നു. പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കു മാത്രം തുറക്കുന്ന ഒരു ഇന്ത്യന്‍ പൗരത്വം.

1947-ലെ ഇന്ത്യാ-പാക്ക്‌ വിഭജനത്തിനുശേഷം ഇരുരാജ്യങ്ങളുടെയുമിടയില്‍ പരിഹരിക്കപ്പെടാത്ത അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 1971-ല്‍ ബംഗ്ലാദേശ്‌ രൂപീകൃതമായതിനുശേഷം ഇന്ദിരാഗാന്ധിയും ഷേഖ്‌ മുജീബുര്‍ റഹ്‌മാനും ചേര്‍ന്ന്, തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിലേക്ക്‌ ഒരു കരാറില്‍ എത്തിച്ചേരുകയും, അതനുസരിച്ച്‌, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍, ഇരുവര്‍ക്കും അധികാരമില്ലാത്ത നൂറു മീറ്റര്‍ ഭൂമി നിലവില്‍ കൊണ്ടുവരുകയും ചെയ്തു. ഈ ആരുടേതുമല്ലാത്ത ഭൂമിയില്‍ ജീവിക്കുന്ന നിസ്സഹായരായ ആളുകളെ പുനരധിവസിപ്പിക്കാനുള്ള ഒരു ശ്രമവും ഇരു കൂട്ടരും നടത്തിയിട്ടുമില്ല. സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയും, വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഇവര്‍.

സന്ധ്യയ്ക്ക്‌ ആറു മണിയോടെ വാതിലുകള്‍ അടയുമ്പോള്‍ ഇരുട്ട്‌ ഈ ഗ്രാമങ്ങളെയും അവിടങ്ങളില്‍ താമസിക്കുന്നവരുടെ മനസ്സുകളെയും ഒരുപോലെ പൊതിയുന്നു. കൂടുതലും ബംഗ്ലാദേശില്‍നിന്നു വരുന്ന കവര്‍ച്ചസംഘങ്ങളുടെയും, തെമ്മാടികളുടെയും, സാമൂഹ്യവിരുദ്ധരുടെയും ദയാദാക്ഷിണ്യങ്ങള്‍ക്ക്‌ തങ്ങളുടെ ജീവനും സ്വത്തും അടിയറവു വെയ്ക്കേണ്ടിവരുന്നു ഈ ഗ്രാമവാസികള്‍ക്ക്‌. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അത്യാസന്ന നിലയിലായ രോഗികള്‍ക്ക്‌, പുലര്‍ച്ച്‌ ആറുമണിവരെ കാത്തിരിക്കുക, അല്ലെങ്കില്‍ മരണത്തിനു കീഴടങ്ങുക എന്ന രണ്ടു സാദ്ധ്യതകള്‍മാത്രമേ മുന്നിലുള്ളു. വിവാഹംപോലുള്ള സാമൂഹ്യാവസരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ജില്ല മജിസ്ട്രേറ്റിന്റെ അനുവാദം മുന്‍കൂറായി വാങ്ങിയില്ലെങ്കില്‍, സ്വഗൃഹങ്ങളിലേക്ക്‌ തിരികെയെത്താന്‍ കഴിയില്ല.

പ്രശസ്ത പത്രപ്രവര്‍ത്തകനായ മൃണാള്‍ താലൂക്ദര്‍ ഈ ആളുകളെക്കുറിച്ച്‌ 20 മിനുട്ട്‌ നീണ്ടുനില്‍ക്കുന്ന ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ആസ്സാമിലെ കരിംഗഞ്ച്‌ ജില്ലയില്‍ ഇന്‍ഡോ-ബംഗ്ലാ അതിര്‍ത്തിയിലുള്ള, സുതര്‍കണ്ടി എന്ന ഭാഗത്തെ ലഫ്സായി, ജറാപട്ട ഗ്രാമങ്ങളില്‍ വെച്ചാണ്‌ മൃണാള്‍ തന്റെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. എട്ടര മാസത്തെ കഠിനപ്രയത്നത്തിനൊടുവിലാണ്‌ കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന്, ഈ ചിത്രമെടുക്കാന്‍ അദ്ദേഹത്തിന്‌ അനുവാദം ലഭിച്ചത്‌. മുംബൈയില്‍ 2008 ഫെബ്രുവരി 4 മുതല്‍ 9 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അവതരിപ്പിക്കപ്പെടുന്ന 13 ചിത്രങ്ങളില്‍ ഒന്നാണ്‌ മൃണാളിന്റെ NO BODY'S MEN എന്ന ചിത്രം. മഹത്തായ ഒരു യജ്ഞമാണ്‌ മൃണാള്‍ പൂര്‍ത്തീകരിച്ചത്‌.

ഈ ഗ്രാമവാസികള്‍ക്ക്‌ പൂര്‍ണ്ണപൗരത്വം ലഭിക്കാനുള്ള ശ്രമങ്ങളുമായി ബാറക്‌ മനുഷ്യാവകാശ സംഘടനയും രംഗത്തു വന്നിട്ടുണ്ട്‌.




*കൗണ്ടര്‍കറന്റ്സിന്റെ ഡിസംബര്‍ 20-ലെ ലക്കത്തില്‍ വാലി ലാസ്കര്‍ എഴുതിയ ലേഖനം

Saturday, December 22, 2007

നക്സലൈറ്റുകള്‍ ഉണ്ടാകുന്നത്‌....

നക്സലൈറ്റാവുക എന്നത്‌ എന്നു മുതല്‍ക്കാണ്‌ ഇത്ര വലിയ തെറ്റായിമാറിയത്‌? നാരായണന്‍കുട്ടി നായരുടെ തലയറുത്ത്‌ വീട്ടുമുറ്റത്തെ പടിപ്പുരയില്‍ കാഴ്ച്ചക്കുലയായി വെച്ച കാലം മുതല്‍ നക്സലൈറ്റ്‌ എന്ന വിശേഷണം കേരളത്തിലെ ആഢ്യ-സമ്പന്ന കുടുംബങ്ങളില്‍ പൊതുവെയും, വള്ളുവനാട്ടിലെയും ഏറനാട്ടിലെയും തറവാടുകളില്‍ പ്രത്യേകിച്ചും ഭീതി പരത്തിയിരുന്നതായി നമുക്കറിയാം. നക്സലൈറ്റുകളില്‍നിന്ന് രക്ഷ നേടാന്‍ നേപ്പാളില്‍നിന്ന് ഗൂര്‍ഖകളെ വരുത്തി തറവാടുകള്‍ക്ക്‌ കാവലേര്‍പ്പെടുത്തിയ ചില തറവാട്ടുകാരണവന്‍മാരെയെങ്കിലും ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകാതെ വരില്ല. അടിയന്തിരാവസ്ഥയുടെ നാളുകളിലാണ്‌ ശരിയായ മനുഷ്യവേട്ട ആരംഭിച്ചത്‌.അന്ന് പക്ഷേ നക്സലൈറ്റുകാര്‍ ഒറ്റക്കായിരുന്നില്ല. ആര്‍.എസ്സ്‌.എസ്സുകാരും, കമ്മ്യൂണിസ്റ്റുകാരും ഒക്കെ ഒരുപോലെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി. ആ ദിവസങ്ങളൊക്കെ പൊയ്പ്പോയി, വീണ്ടും മാറിമാറിയുള്ള കൂട്ടുകക്ഷിഭരണത്തിന്റെയും, അതിന്റെ സുഖകരമായ വലതുപക്ഷ-വിപ്ലവ സംയുക്ത ആലസ്യത്തിന്റെയും നാളുകള്‍ വന്നു. ആ സംഭോഗസൃഗാരത്തിന്റെ പാരമ്യമാണിന്ന് ദേശീയ-പ്രാദേശിക രാഷ്ട്രീയങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്‌. അതിനിടയിലാണ്‌ ആ പഴയ 'പുലി വരുന്നേ' പേടി വീണ്ടും മടതുറന്ന് എഴുന്നള്ളുന്നതും. ആനന്ദപ്രദമായ വിശ്രമവേളകള്‍ക്ക്‌ ഭംഗം വന്നതറിഞ്ഞ്‌, അഴിഞ്ഞുലഞ്ഞ ഉടുവസ്ത്രം വാരിവലിച്ചുടുത്ത്‌ തെരുവില്‍നിന്ന് മുറവിളിയിടുകയാണ്‌ ഇടതു-വലതു ഭരണ ദമ്പതികള്‍.

ഒരു നക്സലൈറ്റാവുക എന്നത്‌ ഇത്ര മോശം കാര്യമാണോ? ഒരു മാവോവാദിയാവുക എന്നത്‌ എങ്ങിനെയാണ്‌ ദേശവിരുദ്ധ പ്രവര്‍ത്തനമാകുന്നത്‌? അവരുടെ പ്രായോഗിക രാഷ്ട്രീയത്തെ വിമര്‍ശിക്കാം. എതിര്‍ക്കാം. പക്ഷേ ആന്ധ്രയിലും, ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ചെയ്യുന്നപോലെ ഒരു രാഷ്ട്രീയ സംഘടനയെയും അതിന്റെ പ്രവര്‍ത്തകരെയും രാജ്യവിരുദ്ധരായി മുദ്ര കുത്തുന്നതും ഭരണകൂടങ്ങളുടെ സ്വകാര്യാശിസ്സുകളുള്ള ഗുണ്ടാസേനകള്‍ക്ക്‌ അവരെ വലിച്ചെറിയുന്നതും എവിടുത്തെ നീതിയാണ്‌ സഖാക്കളെ, ഗാന്ധിയന്‍മാരെ?

നക്സലൈറ്റുകളുടെയും മാവോയിസ്റ്റു സംഘടനകളുടെയും മറവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളുണ്ട്‌. നക്സലൈറ്റ്‌-മാവോയിസ്റ്റു സംഘടനകളുടെ ചില വിഭാഗീയ ഗ്രൂപ്പുകള്‍തന്നെ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്‌. വാദം അതൊന്നുമല്ല. നക്സലൈറ്റ്‌ എന്ന രാഷ്ട്രീയ സംഘടന രാജ്യവിരുദ്ധമായ ഒന്നാണെന്നും, അവരുടെ സംഘടിക്കലും, പ്രവര്‍ത്തനവും, പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ രാഷ്ട്രീയങ്ങളുടെയും, ദേശതാത്‌പര്യങ്ങളുടെയും എതിര്‍ദിശയിലാണെന്ന തരത്തിലുമുള്ള വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചരണത്തിനാണ്‌ നമ്മള്‍ പച്ചക്കൊടി വീശുന്നത്‌. മല്ലരാജറെഡ്‌ഡിയെയും, ഗോവിന്ദന്‍കുട്ടിയെയും അറസ്റ്റുചെയ്ത്‌ നീക്കാനും, പീപ്പിള്‍സ്‌ മാര്‍ച്ച്‌ എന്ന പ്രസിദ്ധീകരണത്തെ നിരോധിക്കാനും നടത്തുന്ന ശ്രമങ്ങളെ ആ നിലയിലാണ്‌ കാണേണ്ടതും.

എവിടെ നമുക്ക്‌ അതിനൊക്കെ നേരം? അന്ത്യകൂദാശാ വിവാദത്തിന്റെ കച്ച അഴിച്ചുവെച്ചതേയുള്ളു. ഇതാ വരുന്നു, അഴകൊഴമ്പന്‍ അരവണ. 'അരവണ-അരമന' ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്‌ പ്രവാസി ചര്‍ച്ചാഫോറങ്ങളില്‍. മാദ്ധ്യമങ്ങളാകട്ടെ പ്രതീക്ഷിച്ചപോലെതന്നെ, അവിശുദ്ധമായ മൗനം പാലിക്കുന്നു. നടക്കട്ടെ. ഇടക്ക്‌ ആ പഴയ കവിതയൊന്ന് വല്ലപ്പോഴും ഓര്‍ക്കണമെന്നു മാത്രം. ഏതു കവിതയെന്നോ? പാസ്റ്റര്‍ മാര്‍ട്ടിന്‍ നിയൊമില്ലര്‍ (Pastor Martin Niemoller)എഴുതിയ ആ പഴയ കവിതയില്ലേ? "ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നു തുടങ്ങുന്ന ആ കവിത. അതു തന്നെ.

ഓര്‍മ്മകളുണ്ടായിരിക്കണം.

Wednesday, December 5, 2007

ജപ്പാനിലെ താത്രിക്കുട്ടിമാര്‍

പാശ്ചാത്യ രീതിയിലുള്ള അഭിനയശൈലിയിലൂടെ ജപ്പാന്റെ നാടകരംഗത്ത്‌ ചിരപ്രതിഷ്ഠ നേടിയ ജാപ്പനീസ്‌ നാടകനടിയാണ്‌ മാത്‌സുയി സുമാകോ (Matsui Sumako). ഇബ്‌സന്റെ A Doll's House എന്ന നാടകത്തിലെ നോറ എന്ന കഥാപാത്രത്തിനെ അനശ്വരമാക്കുകയുണ്ടായി അവര്‍. പക്ഷേ, കുടുംബത്തിന്റെയും ആഭിജാത്യത്തിന്റെയും നേര്‍ക്ക്‌ പുറംതിരിഞ്ഞുനില്‍ക്കുക എന്നത്‌, യഥാര്‍ത്ഥജീവിതത്തില്‍ അത്രക്ക്‌ എളുപ്പമുള്ള ഒന്നല്ലെന്ന് അവര്‍ വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. നോവലിസ്റ്റും, പണ്ഡിതനും, വിവാഹിതനുമായ ഷിമാമുര ഹൊഗേത്‌സുവുമായുള്ള ബന്ധത്തോടെ അവര്‍ ഒരു അസുരവിത്തായി മുദ്രയടിക്കപ്പെട്ടു.

സ്ത്രൈണത തീരെ പോരാ എന്നതായിരുന്നു മിക്കവരും അവരില്‍ കണ്ട ന്യൂനത. രോഗിയായിരുന്ന ഷിമാമുരയുടെ മരണത്തിനുവരെ അവര്‍ കാരണക്കാരിയാണെന്ന് ജനം വിധിയെഴുതി. സ്വന്തം പ്രശസ്തിക്കുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഷിമാമുരയുടെ ആരോഗ്യം അവര്‍ കണക്കിലെടുത്തില്ല എന്നതായിരുന്നു ആളുകളുടെ വിധിയെഴുത്ത്‌. അപമാനം സഹിക്കവയ്യാതെ, തന്റെ പ്രിയപ്പെട്ടവന്‍ മരിച്ച്‌ രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, സുമാകോ തന്റെ ജീവിതം ഒരു കയര്‍ത്തുമ്പില്‍ ഒടുക്കി.

സ്ത്രീകളോട്‌ അത്രയധികം കരുണയൊന്നും കാണിച്ചിരുന്നില്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ജാപ്പനീസ്‌ സമൂഹം. വേറിട്ട ജീവിതത്തിനു ധൈര്യം കാണിച്ചവര്‍ക്ക്‌ അവര്‍ ഒരിക്കലും മാപ്പു കൊടുത്തതുമില്ല. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച്‌ ജീവിക്കാന്‍, അപാരമായ ധൈര്യം കൈമുതലായി വേണ്ടിയിരുന്നു. അതിനു പുറപ്പെട്ടവരാകട്ടെ, നിരന്തരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഫില്ലിസ്‌ ബിണ്‍മാം എഴുതിയ (Phyllis Birnbaum)Modern Girls, Shining Star, The Skies of Tokyo: 5 Japanese Women (Columbia University Press, New York) എന്ന പുസ്തകം അത്തരക്കാരായ അഞ്ചു സ്ത്രീകളെയാണ്‌ നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌. ജീവിതവിജയം നേടിയിട്ടും, മാത്‌സുയി അടക്കമുള്ള അഞ്ചു സ്ത്രീകള്‍ക്ക്‌, യുദ്ധ-പൂര്‍വ്വ ജപ്പാന്‍ സമൂഹം, 'തോരാത്ത കണ്ണുനീരിന്റെ താഴ്‌വര'യായി അനുഭവപ്പെട്ടു. തങ്ങളുടെ കലാപത്തിന്‌ അവര്‍ നല്‍കേണ്ടിവന്ന വില അത്ര വലുതായിരുന്നു.

'ചീകോവിന്റെ ആകാശം'(Chieko's Sky) എന്ന കവിതയില്‍, തകാമുറ ചീകോ (Takamura Chieko)എന്ന ചിത്രകാരിയെ, അവരുടെ ഭര്‍ത്താവ്‌ തകാമുറ കോടാരോ അവതരിപ്പിക്കുന്നത്‌, കുട്ടികളുടെ വിശുദ്ധിയും നൈര്‍മ്മല്ല്യവുമുള്ള ഒരു സാധാരണ സ്ത്രീയായിട്ടാണ്‌. ഉദാത്തമായ സ്ത്രീസങ്കല്‍പം എന്ന നിലയ്ക്കാണ്‌ ആ പറഞ്ഞ ഗുണങ്ങളൊക്കെ കോടാരോ തന്റെ ഭാര്യയില്‍ അദ്ധ്യാരോപിക്കുന്നത്‌. പക്ഷേ കോടാരോ ഉയര്‍ത്തിക്കാട്ടിയ ആ മാതൃകാ സ്ത്രീ-സങ്കല്‍പ്പത്തിലുള്ളത്‌, ഒരു ഭര്‍ത്താവ്‌ ഭാര്യയെ കാണുന്ന വീക്ഷണസങ്കല്‍പ്പമാണോ, അതോ, ഒരു പച്ചയായ സ്ത്രീയെ കാണാന്‍ ശ്രമിക്കുന്ന ഒരാളുടെ അംശമാണോ?

മാമൂലുകളെ വെറുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, തന്റെ ഭാര്യ പൂര്‍ത്തിയാക്കാതെ പോയ ശില്‍പ്പങ്ങളിലും, അവളുടെ ശൂന്യമായ ക്യാന്‍വാസ്സുകളിലും, കോടാരോ ഒരു അഭാവവും ദര്‍ശിക്കുന്നില്ല. "പതിവു വീട്ടുജോലികളിലും' 'രണ്ടറ്റമെത്തിക്കാനുള്ള പരക്കംപാച്ചിലും' പെട്ട്‌ അവള്‍ പരിക്ഷീണിതയായിരുന്നു എന്നു മാത്രമാണ്‌ കോടാരോയിലെ ഭര്‍ത്താവ്‌ നിരീക്ഷിക്കുന്നത്‌. "സ്ത്രീയായതുകൊണ്ട്‌ അവള്‍ക്ക്‌ വീട്ടുജോലികള്‍ ചെയ്യേണ്ടതുണ്ടായിരുന്നു" വെന്ന് അദ്ദേഹം പറയുന്നുണ്ട്‌. പക്ഷേ, ഭര്‍ത്താവിന്റെ പ്രതിഭയെക്കുറിച്ച്‌ നിരന്തരം ഓര്‍മ്മപ്പെടുത്താനും അവള്‍ ബാദ്ധ്യസ്ഥയായിരുന്നുവത്രെ! മാനസികമായി തകര്‍ന്ന്, ഒരു ചികിത്സാകേന്ദ്രത്തിലായിരുന്നു ചീകോവിന്റെ അന്ത്യം. ആ മരണത്തിന്‌ കോടാരോ പഴിക്കുന്നത്‌ ചീകോവിന്റെ കലാപരമായ അന്ത:സംഘര്‍ഷങ്ങളെയല്ല, മറിച്ച്‌, അവളുടെ കുടുംബത്തില്‍ ചിലര്‍ക്ക്‌ പാരമ്പര്യമായി കണ്ടുവന്നിരുന്ന ഭ്രാന്തിനെയാണ്‌.

വിരോധാഭാസമെന്നു പറയട്ടെ, 'ചീകോവിന്റെ ആകാശം' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ആ ചിത്രകാരിയെ ഇന്ന് ലോകം അറിയുമായിരുന്നില്ല. പുതിയ ജീവിതപങ്കാളികള്‍ക്ക്‌ അനുരാഗപൂര്‍ണ്ണമായ ദാമ്പത്യം നേര്‍ന്നുകൊണ്ട്‌, പ്രചാരമുള്ള വിവാഹസമ്മാനമായി ആ പുസ്തകം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച എഴുത്തുകാരിയായിരുന്നു യാനഗിവാര ബ്യാകുരേന്‍ (Yanagiwara Byakuren) യഥാര്‍ത്ഥജീവിതത്തിലും ഇബ്‌സന്റെ നോരയെപ്പോലെ ജീവിച്ച ഒരു എഴുത്തുകാരി. അസഹി (Asahi) എന്ന പത്രത്തില്‍ ഒരു കത്ത്‌ പ്രസിദ്ധീകരിച്ച്‌, വളരെ നാടകീയമായിട്ടാണ്‌ അവര്‍ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിയത്‌. ആ കത്തില്‍ അവര്‍ അയാളെ തള്ളിപ്പറയുകയും, അവരുടെ ദാമ്പത്യത്തിന്റെ പ്രഹസനത്തെ തുറന്നെഴുതുകയും ചെയ്തു. ഇത്‌ സാദ്ധ്യമായത്‌, അതിനകംതന്നെ കവയിത്രി എന്ന പേരില്‍ അവര്‍ പുകള്‍പെറ്റതുകൊണ്ടും, പ്രസിദ്ധീകരണരംഗത്ത്‌ അവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ടും മാത്രമാണ്‌.

"ജപ്പാന്റെ ജന്മിത്ത സദാചാരങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും എതിരായ അവരുടെ തുറന്ന ആക്രമണം" ജാപ്പനീസ്‌ സമൂഹത്തില്‍ ഒരു കൊടുങ്കാറ്റുതന്നെ ഉയര്‍ത്തിവിട്ടു. വലതുപക്ഷ സംഘടനകള്‍ തെരുവിലിറങ്ങി, അതിനെ അധിക്ഷേപിക്കുകയും ധാര്‍മ്മികാധപതനമായി മുദ്രകുത്തുകയുമുണ്ടായി. അവര്‍ക്കുനേരെ വധിഭീഷണിയും ഉയര്‍ന്നു. പക്ഷേ ജപ്പാനിലെ ലിബറല്‍ കക്ഷികള്‍ ഈ സംഭവത്തെ ഉപയോഗിച്ചത്, സാമൂഹ്യമാറ്റത്തിനായി പൗരന്‍മാരെ ഉദ്‌ബോധിപ്പിക്കാനുള്ള ഒരു അവസരമായിട്ടായിരുന്നു. തന്റെ കത്തിന്‌ ഇത്രയധികം പ്രതികരണമുണ്ടാകുമെന്ന് യാനഗിവാര ഒരിക്കലും കരുതിയിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം, ആ കത്ത്‌, തന്റെ അഭിമാനത്തിനെ ചോദ്യം ചെയ്തിരുന്ന ഒരു ബന്ധത്തില്‍നിന്നുള്ള മോചനത്തിനുള്ള ഉപാധി മാത്രമായിരുന്നു. നിരവധി വെപ്പാട്ടിമാരെ കൈവശം വെക്കാന്‍ പുരുഷന് അധികാരാവകാശങ്ങള്‍ നല്‍കുകയും, എന്നാല്‍ ഒരു കാമുകനെ സ്വീകരിച്ചു എന്ന തെറ്റിന്‌ ഒരു ഭാര്യയെ ശിക്ഷിക്കുകയും ചെയ്യുന്ന നിയമസംഹിതകള്‍ കൈക്കൊള്ളുന്ന സമൂഹത്തിന്റെ കപടമുഖത്തിനെയായിരുന്നു അവര്‍ തന്റെ കത്തിലൂടെ തുറന്നുകാട്ടിയത്‌.

യാനഗിവാരയുടെ കാര്യമോ? ഒരു ചെറുപ്പക്കാരനുമായുള്ള ചങ്ങാത്തത്തിനുശേഷം മാത്രമാണ് ഈ പൊടുന്നനെയുള്ള 'ബോധോദയം' ഉണ്ടായത് എന്ന രീതിയിലാണ് സമൂഹം അവരെ വിമര്‍ശിക്കാന്‍ മുതിര്‍ന്നത്. തന്റെമേലുള്ള ഭര്‍ത്താവിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ മുന്‍പൊരിക്കല്‍ അവര്‍ മനപ്പൂര്‍വ്വമായിത്തന്നെ, മറ്റൊരു സ്ത്രീയെ വിലക്കെടുത്തിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അവര്‍ കൂടുതല്‍ ക്രൂശിക്കപ്പെടുകയുണ്ടായി. ഒരു പക്ഷേ, തീര്‍ത്തും അസഹനീയമായ ഒരു മുഹൂര്‍ത്തതിലായിരിക്കാം അവരത്‌ ചെയ്തത്‌. ആ പ്രവൃത്തിയെ ന്യായീകരിക്കാനുമാവില്ലായിരിക്കാം. ശരിയാണ്. പക്ഷേ, പറഞ്ഞുവരുന്നത്‌, ഇതൊക്കെയാണ്‌ വിമോചനത്തിന്റെ ധര്‍മ്മസങ്കടങ്ങള്‍ എന്നു മാത്രമാണ്‌.

നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയായിരുന്നു തകാമിനി ഹിഡെകോ (Takamine Hideko). ബാലനടിയായിട്ടായിരുന്നു അവരുടെ അരങ്ങേറ്റം. അകിര കുറസോവയടക്കം, പല പ്രമുഖ ജാപ്പനീസ്‌ ചലച്ചിത്രകാരന്മാരുടെയും കൂടെ അവര്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. ജീവിത വിജയം നേടിയിട്ടും, അവരുടെ അഭിനയ ജീവിതം കയ്പ്പുനീര്‍ നിറഞ്ഞതായിരുന്നു. ധനസമ്പാദനത്തിനുള്ള യന്ത്രമായി തന്നെ കാണുന്ന സ്വന്തം കുടുംബത്തിനെതിരെപോലും അവര്‍ക്ക് കലഹിക്കേണ്ടിവന്നു. സിനിമയുടെ സെറ്റിലും ഒരേസമയം, സ്വാതന്ത്ര്യവും, ‘വിചിത്രമായ നിരാശയും‘ അവര്‍ അനുഭവിച്ചു. ക്യാമറക്കുള്ളിലും, പുറത്തും താന്‍ വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നും അവര്‍ക്കുണ്ടായിരുന്നു.

ഒരുപക്ഷേ, ആധുനിക വനിതകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌, യൂനോ ചിയോ എന്ന നോവലിസ്റ്റായിരിക്കും. ജപ്പാന്റെ 'മോഗാ' (mo ga). സദാചാരത്തിന്റെ എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ച്‌, പലപ്രാവശ്യം വിവാഹം കഴിക്കുകയും, പലര്‍ക്കുവേണ്ടിയും തന്റെ അടിവസ്ത്രച്ചരടുകളഴിക്കുകയും ചെയ്ത യൂനോ. തിരതല്ലിയാര്‍ക്കുന്ന അവരുടെ പ്രണയകഥകളില്‍ നമുക്ക്‌ കാണാനാവുക, അടിപതറാത്ത അവരുടെ സ്വത്വത്തെ തന്നെയാണ്‌. പല കഥകളും അവരുടെ അനുഭവത്തില്‍നിന്ന് എടുത്തവയായിരുന്നു. പരമ്പരാഗത വേലിക്കെട്ടുകള്‍ക്കകത്ത്‌ കഴിഞ്ഞുവന്ന ജാപ്പനീസ്‌ സ്ത്രീകള്‍ യൂനോവിന്റെ ജീവിതരീതിയെ എങ്ങിനെയാണ്‌ കണ്ടിരുന്നത്‌ എന്ന് നമുക്കറിയില്ല. എങ്കില്‍തന്നെയും, അവര്‍ എഴുതിയ കഥകള്‍ അവിടുത്തെ സ്ത്രീസമൂഹം വളരെ ആവേശത്തോടെയാണ്‌ വായിച്ചത്‌. ഒരു പക്ഷേ, തങ്ങളുടെ ജീവിതത്തിന്റെ മടുപ്പിക്കുന്ന ഏകതാനതകളില്‍നിന്ന് അവര്‍ക്ക്‌, ആ കഥകള്‍ താത്‌ക്കലികമായെങ്കിലും മോചനം നല്‍കിയിരിക്കാം. പഴയ മാമൂലുകളെ ലംഘിക്കാതെ തന്നെ, പുതിയ സാദ്ധ്യതകള്‍ ദര്‍ശിക്കാന്‍ യൂനോവിന്റെ കഥകള്‍ അവര്‍ക്ക്‌ പ്രേരകമായിട്ടുമുണ്ടാവണം.

സാമൂഹ്യമായ അതിര്‍ത്തികളുടെ പു:നര്‍വിന്യാസത്തിലൂടെ, യൂനോയെയും മാത്‌സുയിയെപ്പോലെയുമുള്ള സ്ത്രീകള്‍ ഒരു പുതിയ സ്ത്രീയുടെ ആവിര്‍ഭാവം സാദ്ധ്യമാക്കുകയായിരുന്നു. ആ സമരം അവസാനിച്ചിട്ടൊന്നുമില്ല. ബിണ്‍മാം ഈ കഥകളൊക്കെ പറയുന്നത്‌, സഹാനുഭൂതിയോടെയും, സൗമ്യതയോടെയുമാണ്‌. ഒരു പത്രപ്രവര്‍ത്തക എന്ന നിലയ്ക്ക്‌, അവര്‍, ആ സ്ത്രീകളുടെ തെറ്റുകുറ്റങ്ങളെ ന്യായീകരിക്കാനോ, അവരുടെ വിമര്‍ശകര്‍ക്ക്‌ മറുപടി പറയാനോ ഒന്നും മുതിരുന്നില്ല. അതിന്റെയൊക്കെ ഫലമായി നമുക്ക്‌ കിട്ടിയിരിക്കുന്ന ഈ പുസ്തകം, ആ അഞ്ചു സ്ത്രീകളുടെ ജീവിതത്തിലേക്കും, അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കും തുറന്നുവെച്ച ഒരു ജാലകമാണ്‌.




*ഏഷ്യാവീക്ക് എന്ന മാസികയില്‍ Tan Pek Leng എഴുതിയ Daring to be Different എന്ന പേരിലുള്ള പണ്ടത്തെ ഒരു ലേഖനത്തിന്റെ പരിഭാഷ. തലക്കെട്ടിലും മറ്റും ചില്ലറ മനോധര്‍മ്മങ്ങളുടെ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. ക്ഷമിക്കുക. ജാപ്പനീസ് പേരുകളുടെ ഉച്ചാരണത്തിലും തെറ്റുകള്‍ കണ്ടേക്കാം.

കുറിപ്പുകള്‍:

mo ga (modan gaaru)- ആധുനിക വനിത

Matsui Sumako - 1886-1919 (ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ജപ്പാന്റെ നാടകരംഗത്ത് പ്രശസ്തയായിരുന്ന ഒരു നടി)

Takamura Chieko - 1886-1938 (ജാ‍പ്പനീസ് ഫെമിനിസ്റ്റ് പ്രസ്ഥാനമായ Seiosha യില്‍ സജീവമായിരുന്നു. ചിത്രകാരി, പെയിന്റര്‍ എന്നീ നിലകളില്‍ പ്രശസ്ത) ചീകോവിന്റെ ഭര്‍ത്താവ് കോടാരോ പണ്ഡിതനും പ്രശസ്തനായ ഒരു ശില്‍പ്പിയുമായിരുന്നു.

Takamine Hideko - 50-60കളിലെ ജാപ്പനീസ് സിനിമകളിലൂടെ പ്രശസ്തയായ നടി.

Yanagiwara Byakuren - (1885-1967)ജാപ്പനീസ് കവയിത്രി.ജപ്പാനിലെ തായിഷോ ചക്രവര്‍ത്തിയുടെ ബന്ധു എന്ന നിലയ്ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാ‍നമുണ്ടായിരുന്നു യാനഗിവാരക്ക്.

Uno Chiyo - 1897-1996 (ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും തിളക്കമുള്ള എഴുത്തുകാരിയായിരുന്നു യൂനോ. ഡിസൈനര്‍, ഫാഷന്‍ മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്)

Asahi - ഒസാകയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം.

Nora (Nora Helmer)- ഇബ്‌സന്റെ A Doll's House-ലെ പ്രധാന കഥാപാത്രം. വിക്ടോറിയന്‍ കുടുംബസദാചാര സങ്കല്‍പ്പങ്ങള്‍ക്ക് ശക്തമായ പ്രഹരം നല്‍കിയ ആദ്യത്തെ ഫെമിനിസ്റ്റ് രംഗാവിഷ്ക്കാരം എന്ന നിലയ്ക്കും ഈ നാടകവും, നോര എന്ന കഥാപാത്രവും ചരിത്രത്തിന്റെ ഏടുകളിലുണ്ട്.

Tuesday, November 27, 2007

ചോദ്യോത്തരങ്ങള്‍*

അച്ഛാ, എന്തിനാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌?

മോനെ, അവരുടെ കയ്യില്‍ ആളുകളെ കൂട്ടത്തോടെ കൊല്ലാന്‍ സാധിക്കുന്ന ആയുധങ്ങളുണ്ടായിരുന്നു.

പക്ഷേ, അവിടെപ്പോയ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ അതൊന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ.

അതിന്‌ അവരതൊക്കെ ഒളിപ്പിച്ചുവെക്കുകയായിരുന്നില്ലേ?

അപ്പോ, അതുകൊണ്ടാണോ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌?

അതെ, പരിശോധനയേക്കാള്‍ നല്ലത്‌ ആക്രമിക്കലാണ്‌ മോനേ.

പക്ഷേ, ആക്രമിച്ചിട്ടും നമുക്കൊന്നും കണ്ടുപിടിക്കാന്‍ ആയില്ലല്ലോ അച്ഛാ?

അത്‌, അവര്‍ ആ ആയുധങ്ങള്‍ നന്നായി ഒളിപ്പിച്ചുവെച്ചതുകൊണ്ടാണ്‌. എന്തായാലും നമ്മളത്‌ ഒരിക്കല്‍ കണ്ടുപിടിക്കും. ഒരുപക്ഷേ, 2008-ലെ തിരഞ്ഞെടുപ്പിനുമുന്‍പുതന്നെ.

എന്തിനാണ്‌ ഇറാഖിന്‌ ഈ ആയുധങ്ങള്‍?

യുദ്ധത്തിലുപയോഗിക്കാനാണെടാ, ചെക്കാ.

എനിക്കൊന്നും മനസ്സിലാക്കുന്നില്ല. യുദ്ധത്തിന്‌ ഉപയോഗിക്കാനാണെങ്കില്‍, എന്തുകൊണ്ടാണ്‌, നമ്മള്‍ യുദ്ധം ചെയ്തപ്പോള്‍ അവരത്‌ ഉപയോഗിക്കാതിരുന്നത്‌?

ഓ, അതോ, ആയുധങ്ങളുണ്ടെന്നത്‌ മറ്റുള്ളവര്‍ അറിയുന്നത്‌ അവര്‍ക്കിഷ്ടമല്ല മോനേ. അതുകൊണ്ടാണ്‌, പൊരുതിനില്‍ക്കുന്നതിനേക്കാള്‍ നല്ലത്‌, കൂട്ടത്തോടെ ചാവുന്നതാണെന്ന് അവറ്റ കരുതിയത്‌.

എന്തൊക്കെയാണ്‌ അച്ഛന്‍ പറയുന്നത്‌? ഇത്രയധികം ആയുധങ്ങള്‍ കയ്യിലുള്ളപ്പോള്‍, ആരെങ്കിലും സ്വയം ചാവാന്‍ തയ്യാറാകുമോ?

അവരുടേത്‌ ഒരു പ്രത്യേക സംസ്കാരമാണ്‌. അത്‌ നമുക്ക്‌ മനസ്സിലായിക്കൊള്ളണമെന്നില്ല.

അച്ഛന്റെ കാര്യം എനിക്കറിയില്ല. പക്ഷേ എനിക്ക്‌ തോന്നുന്നത്‌, നമ്മുടെ ഗവണ്മെണ്ട്‌ പറയുന്നപോലെ അത്രയധികം ആയുധങ്ങളൊന്നും അവരുടെ കയ്യില്‍ ഉണ്ടാവില്ലെന്നാണ്‌.

ശരി, ശരി. ആയുധങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒന്നുമില്ല. അവരുമായി യുദ്ധംചെയ്യാന്‍ നമുക്ക്‌ വെറെയും കാരണങ്ങളുണ്ട്‌.

അതെന്തൊക്കെയാണ്‌?

ഇനി ഇറാഖിന്റടുത്ത്‌ ആയുധങ്ങളില്ലെന്നുതന്നെ വെച്ചാലും, സദ്ദാം ഹുസ്സൈന്‍ ഒരു വൃത്തികെട്ട ഏകാധിപതിയായിരുന്നു. ആ ഒരു കാരണം മതി മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍.

അയാളുടെ രാജ്യത്തിനെ ആക്രമിക്കാന്‍ തക്കവണ്ണം, ആ ഏകാധിപതി പക്ഷേ എന്തു തെറ്റാണ്‌ ചെയ്തത്‌?

ഉം... അയാള്‍ സ്വന്തം ആളുകളെ പീഡിപ്പിച്ചു.

ഓ, ചൈനയിലുള്ളതുപോലെ അല്ലേ?

ചൈനയുമായി ഇറാഖിനെ താരതമ്യം ചെയ്യരുത്‌. ചൈന ഒരുനല്ല രാജ്യമാണ്‌. നമ്മുടെ രാജ്യത്തിലെ കുറേ വലിയ സ്ഥാപനങ്ങള്‍ക്കുവേണ്ടി ധാരാളം ആളുകള്‍ അവിടങ്ങളില്‍ കുറഞ്ഞ കൂലിക്ക്‌ അടിമപ്പണി ചെയ്യുന്നുണ്ട്‌.

എന്നുപറഞ്ഞാല്‍, സ്വന്തം ആളുകളെ പീഡിപ്പിച്ചാലും വേണ്ടില്ല, നമ്മുടെ നാട്ടിലെ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ്‌ ഒരു രാജ്യം അതൊക്കെ ചെയ്യുന്നതെങ്കില്‍, ആ രാജ്യം ഒരു നല്ല രാജ്യമാണെന്ന് അല്ലേ?

കറക്ട്‌.

എന്തിനാണ്‌ ഇറാഖിലെ ആളുകളെ പീഡിപ്പിക്കുന്നത്‌?

കൂടുതലും രാഷ്ട്രീയകാരണങ്ങളാലാണ്‌ ആളുകളെ പീഡിപ്പിക്കുന്നത്‌. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയൊക്കെ ജയിലിലടച്ച്‌ പീഡിപ്പിക്കുകയാണ്‌.

ചൈനയിലും അതൊക്കെ നടക്കുന്നില്ലേ?

ഞാന്‍ നിന്നോട്‌ ഒരുവട്ടം പറഞ്ഞു. ചൈനയുടെ കാര്യം വേറൊന്നാണെന്ന്.

ചൈനയും ഇറാഖും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്‌?

ഒരു പ്രധാന വ്യത്യാസം, ഇറാഖില്‍ ബാത്‌ പാര്‍ട്ടിയാണ്‌ ഭരിക്കുന്നത്‌. ചൈനയിലാകട്ടെ, കമ്മ്യൂണിസവും.

കമ്മ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് പണ്ട്‌ അച്ഛന്‍ പറയാറുണ്ടായിരുന്നല്ലോ?

അത്‌, ക്യൂബന്‍ കമ്മ്യൂണിസ്റ്റുകാരുടെ കാര്യമാണ്‌.

എങ്ങിനെയാണ്‌ ക്യൂബന്‍ കമ്മ്യൂണിസ്റ്റുകാര്‍ മോശക്കാരാവുക?

ക്യൂബയില്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയൊക്കെ ജയിലിലാക്കും.

ഇറാഖിലെപ്പോലെ അല്ലേ?

അതെ.

ചൈനയിലെപ്പോലെയും അല്ലേ?

ഞാന്‍ പറഞ്ഞില്ലേ ചൈന ഒരു നല്ല സാമ്പത്തിക പങ്കാളി മാത്രമാണെന്ന്. എന്നാല്‍ ക്യൂബ അങ്ങിനെയല്ല.

എന്തുകൊണ്ടാണ്‌ ക്യൂബ അങ്ങിനെയല്ല എന്നു പറയുന്നത്‌?

അതോ, കുറേക്കാലം മുന്‍പ്‌, 1960കളുടെ ആദ്യം, അമേരിക്കന്‍ സര്‍ക്കാര്‍ ചില നിയമങ്ങള്‍ പാസ്സാക്കി. എന്ന് ക്യൂബക്കാര്‍ കമ്മ്യൂണിസ്റ്റുകളാവുന്നത്‌ നിര്‍ത്തി, നമ്മളെപ്പോലെ നല്ല മുതലാളിത്തരാജ്യക്കാരാവുന്നുവോ, അതുവരെ അവരുമായി ഒരു തരത്തിലുമുള്ള കച്ചവടവും പാടില്ലെന്നായിരുന്നു ആ നിയമം.

പക്ഷേ, ആ നിയമം എടുത്തുകളഞ്ഞ്‌, നമ്മള്‍ ക്യൂബയുമായി കച്ചവടവും, ബിസിനസ്സുമൊക്കെ ചെയ്തിരുന്നെങ്കില്‍, ക്യൂബക്കാര്‍ ഇതിനകം നമ്മളെപ്പോലെ മുതലാളിത്തക്കാരാകുമായിരുന്നില്ലേ?

നീ ഓവര്‍സ്മാര്‍ട്ടാകണ്ട.

ഞാന്‍ ഓവര്‍സ്മാര്‍ട്ടാവുകയൊന്നുമല്ല.

അതെന്തോ ആകട്ടെ. മറ്റൊരു വ്യത്യാസം, ക്യൂബയില്‍ മതസ്വാതന്ത്ര്യം തീരെയില്ല എന്നതാണ്‌.

ചൈനയും അവിടുത്തെ ഫാലൂംഗ്‌ ഗോംഗുംപോലെ?

ചൈനയെക്കുറിച്ച്‌ വേണ്ടാത്ത വര്‍ത്തമാനങ്ങള്‍ പറയരുതെന്ന് ഞാന്‍ നിന്നോട്‌ പറഞ്ഞു. സദ്ദാം അധികാരത്തില്‍ വന്നത്‌, പട്ടാള അട്ടിമറിയിലൂടെയാണ്‌. അതിന്റെയര്‍ത്ഥം, അയാള്‍ നിയമപരമായിട്ടുള്ള ഭരണാധികാരിയല്ലെന്നാണ്‌.

എന്താണ്‌ പട്ടാള അട്ടിമറി എന്നു പറഞ്ഞാല്‍?

അതായത്‌, നമ്മുടെ രാജ്യത്തൊക്കെ നടക്കുന്നപോലെ, തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാതെ, ശക്തി ഉപയോഗിച്ച്‌ ഒരു രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്നതിനാണ്‌ പട്ടാള അട്ടിമറി എന്നു പറയുന്നത്‌.

പാകിസ്ഥാനിലെ ആള്‍ അങ്ങിനെ വന്ന ആളല്ലേ?

ആര്‌? പര്‍വേസ്‌ മുഷാറഫോ? അതെ, അതെ. അവിടെ അങ്ങിനെതന്നെയാണ്‌ ഉണ്ടായത്‌. പക്ഷേ, പാക്കിസ്ഥാന്‍ നമ്മുടെ സുഹൃത്താണ്‌.

അപ്പോള്‍ പാകിസ്ഥാന്റെ നേതാവ്‌ നിയമവിരുദ്ധനാണെങ്കില്‍ എങ്ങിനെയാണ്‌ അയാള്‍ നമ്മുടെ സുഹൃത്താവുക?

മുഷാറഫ്‌ നിയമവിരുദ്ധനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ

ദാ, ഇപ്പോഴല്ലേ അച്ഛന്‍ പറഞ്ഞത്‌, ഒരു രാജ്യത്തിലെ നിയമാനുസൃതമായ സര്‍ക്കാരിനെ ബലംപ്രയോഗിച്ച്‌ നിലത്തിറക്കി അധികാരത്തില്‍ വരുന്നയാള്‍ നിയമവിരുദ്ധനാണെന്ന്?

അത്‌ സദ്ദാ ഹുസ്സൈന്റെ കാര്യമല്ലേ. മുഷാറഫ്‌ നമ്മുടെ സുഹൃത്താണ്‌. അഫ്ഘാനിസ്ഥാനെ ആക്രമിക്കാന്‍ അയാള്‍ നമ്മെ സഹായിച്ചത്‌ ഓര്‍മ്മയില്ലേ?

എന്തിനാണ്‌ നമ്മള്‍ അഫ്ഘാനിസ്ഥാനെ ആക്രമിച്ചത്‌?

അവര്‍ സപ്തംബര്‍ 11ന്‌ നമ്മോട്‌ കാണിച്ചതിനുപകരമായിട്ടായിരുന്നു അത്‌.

അഫ്ഘാനിസ്ഥാന്‍ എന്താണ്‌ സപ്തംബര്‍ 11-ന്‌ നമ്മളോട്‌ കാണിച്ചത്‌?

അന്നേ ദിവസം, പത്തൊന്‍പതുപേര്‍-അതില്‍ പതിനഞ്ചും സൗദിയില്‍നിന്നുള്ളവരായിരുന്നു-നാല്‌ വിമാനങ്ങള്‍ റാഞ്ചിക്കൊണ്ടുപോയി, മൂന്ന് കെട്ടിടങ്ങളില്‍ ഇടിച്ച്‌, നമ്മുടെ 3000 പേരെ കൊന്നു.

പക്ഷേ, അതില്‍ അഫ്ഘാനിസ്ഥാന്റെ പങ്ക്‌ എന്താണ്‌?

താലിബാന്‍ ഭരിക്കുന്ന സമയത്ത്‌, ഈ ആളുകള്‍ക്ക്‌ പ്ലെയിന്‍ പറപ്പിക്കാനുള്ള പരിശീലനം കിട്ടിയത്‌ അഫ്ഘാനിസ്ഥാനില്‍വെച്ചായിരുന്നു.

ഈ താലിബാനെന്നു പറയുന്നത്‌, ആളുകളുടെ തലയും കയ്യുമൊക്കെ വെട്ടിക്കളയുന്ന ഒരു തീവ്രവാദി മുസ്ലിം സംഘടനയല്ലേ?

അതെ. അതുതന്നെയാണ്‌ അവര്‍. അവര്‍ ആളുകളുടെ കയ്യും തലയും വെട്ടിക്കളയുകമാത്രമല്ല, സ്ത്രീകളെ അടിച്ചമര്‍ത്തുകകൂടി ചെയ്തിരുന്നു.

പക്ഷേ നമ്മുടെ ബുഷ്‌ താലിബാന്‌ 2001 മെയ്‌ മാസം 43 മില്ല്യണ്‍ ഡോളര്‍ കൊടുത്തിട്ടില്ലേ?

ഉണ്ട്‌. പക്ഷേ, അത്‌, മയക്കുമരുന്നിനെതിരെയുള്ള അവരുടെ നല്ല പോരാട്ടത്തിനുള്ള പ്രതിഫലമെന്ന നിലയ്ക്കായിരുന്നു.

മയക്കുമരുന്നിനെതിരെയുള്ള യുദ്ധമോ?

അതെ. ഓപ്പിയം ചെടികള്‍ കൃഷി ചെയ്യുന്നതില്‍നിന്നും ജനങ്ങളെ തടയാന്‍ അവര്‍ വളരെ സഹായിച്ചിട്ടുണ്ട്‌.

എങ്ങിനെയാണ്‌ അവര്‍ക്ക്‌ ഈ നല്ല കാര്യം ചെയ്യാന്‍ സാധിച്ചത്‌?

അത്‌ എളുപ്പമല്ലേ? ആരെങ്കിലും ഓപ്പിയം പൂക്കള്‍ കൃഷി ചെയ്യുന്നത്‌ കണ്ടാല്‍, അവരുടെ തലയും കയ്യും അവര്‍ വെട്ടും.

അപ്പോള്‍, ഓപ്പിയം പൂക്കള്‍ വളര്‍ത്തുന്നതിന്‌ തലയും കയ്യും വെട്ടാം. മറ്റൊന്നിനും അങ്ങിനെ ചെയ്യാന്‍ പാടില്ല എന്ന്. അല്ലേ?

അതെ. ചെടികള്‍ വളര്‍ത്തുന്നത്‌ തടയാനായി ഏതെങ്കിലും ഇസ്ലാമിക സംഘടന ആളുകളുടെ തലയും കയ്യും വെട്ടുന്നത്‌ തെറ്റല്ല. പക്ഷേ ഭക്ഷണം മോഷ്ടിച്ചതിനും മറ്റും അങ്ങിനെ ചെയ്യുന്നത്‌ തീരെ ശരിയല്ല.

സൗദി അറേബ്യയിലും ആളുകളുടെ കയ്യും തലയും വെട്ടുന്നില്ലേ?

അത്‌ വ്യത്യാസമുണ്ട്‌. സ്ത്രീകളെ അടിച്ചമര്‍ത്തുകയും, പൊതുസ്ഥലത്ത്‌ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധിക്കുകയും, അങ്ങിനെ ചെയ്യാത്തവരെ കല്ലെറിഞ്ഞുകൊല്ലാനുള്ള നിയമങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു കിരാത ഭരണമാണ്‌ അഫ്ഘാനിസ്ഥാനിലുണ്ടായിരുന്നത്.

സൗദിയിലും സ്ത്രീകള്‍ക്ക്‌ പൊതുസ്ഥലത്ത്‌ ബുര്‍ഖ ധരിക്കേണ്ടിവരുന്നില്ലേ?

ഇല്ല. അത്‌ അവരുടെ ശരീരം മറക്കുന്ന ഒരു പരമ്പരാഗത വസ്ത്രധാരണം മാത്രമാണ്‌.

എന്തു വ്യത്യാസമാണുള്ളത്‌?

പരമ്പരാഗത ഇസ്ലാമിക മൂടുപടമെന്നത്‌, വിരലുകളും കണ്ണുകളുമൊഴിച്ച്‌ സ്ത്രീയുടെ ബാക്കിയുള്ള ശരീരഭാഗങ്ങളെ വൃത്തിയായി മറയ്ക്കുന്ന ഒരു മാന്യമായ വസ്ത്രധാരണരീതിയാണ്‌. ബുര്‍ഖ എന്നത്‌, വിരലുകളും കണ്ണുകളും ഒഴിച്ച്‌, ഒരു സ്ത്രീയുടെ എല്ലാ ശരീരഭാഗത്തെയും മറയ്ക്കുന്ന ഒരു ദുഷിച്ച പിതൃദായക ചൂഷണോപാധിയാണ്‌.

വെവ്വേറെ പേരുകളാണെങ്കിലും, സംഗതി ഒന്നുതന്നെയല്ലേ?

നീയിനി അഫ്ഘാനിസ്ഥാനെയും സൗദി അറേബ്യയെയും താരതമ്യം ചെയ്യാന്‍ പോവുകയാണോ? എന്തൊക്കെ പറഞ്ഞാലും സൗദികള്‍ നമ്മുടെ സുഹൃത്തുക്കളാണ്‌.

പക്ഷേ, അന്ന് വിമാനം റാഞ്ചിയ 19 പേരില്‍ 15 പേരും സൗദികളാണെന്നല്ലേ അച്ഛന്‍ കുറച്ചുമുന്‍പ്‌ എന്നോട്‌ പറഞ്ഞത്‌?

അതതെ. പക്ഷേ, അഫ്ഘാനിസ്ഥാനിലായിരുന്നു അവര്‍ക്ക്‌ പരിശീലനം കിട്ടിയത്‌.

ആരാണ്‌ അവരെ പരിശീലിപ്പിച്ചത്‌?

ഒസാമ ബിന്‍ ലാദന്‍ എന്നൊരു വൃത്തികെട്ട മനുഷ്യന്‍.

അഫ്ഘാനിസ്ഥാനിയാണല്ലെ?

ങേ!..അല്ലല്ല..അയാളും സൗദിക്കാരനാണ്‌. പക്ഷേ, വൃത്തികെട്ടവനാണ്‌. മഹാവൃത്തികെട്ടവന്‍.

ഒരുകാലത്ത്‌ നമ്മുടെ സുഹൃത്തായിരുന്നില്ലേ അയാള്‍?

ഓ..അത്‌ പണ്ട്‌. സോവിയറ്റുകള്‍ അഫ്ഘാനിസ്ഥാന്‍ കയ്യേറിയപ്പോള്‍, അവരെ തുരത്താന്‍, നമ്മള്‍ അയാളെയും മുജാഹദീനുകളെയും സഹായിച്ചിട്ടുണ്ടെന്നുമാത്രം. 1980-കളില്‍.

ആരാണ്‌ സോവിയറ്റുകള്‍? റൊണാള്‍ഡ്‌ റീഗന്‍ ഒരിക്കല്‍ സൂചിപ്പിച്ച ആ ദുഷ്ട കമ്മ്യൂണിസ്റ്റ്‌ സാമ്രാജ്യമല്ലേ അത്‌?

ഇപ്പോള്‍ സോവിയറ്റ്‌ ഇല്ല. 1990-ലോ മറ്റോ അത്‌ പൊളിഞ്ഞുപാളീസായി. ഇപ്പോ അവിടെയും തിരഞ്ഞെടുപ്പുകളും മുതലാളിത്തവുമൊക്കെയുണ്ട്‌. റഷ്യക്കാരെന്നാണ്‌ ഇപ്പോള്‍ അവരെ വിളിക്കുന്നത്‌.

അപ്പോള്‍, സോവിയറ്റുകള്‍, അല്ല, റഷ്യക്കാര്‍ ഇപ്പോള്‍ നമ്മുടെ സുഹൃത്തുക്കളാണോ?

അങ്ങിനെ പറയാന്‍ പറ്റില്ല. സോവിയറ്റുകളല്ലാതെയായതിനുശേഷം അവര്‍ കുറേക്കാലം നമ്മുടെ സുഹൃത്തുക്കളായിരുന്നു. പക്ഷേ, പിന്നീട്‌ അവര്‍ നമ്മുടെ ഇറാഖ്‌ ആക്രമണത്തെ പിന്തുണക്കാതെ വന്നപ്പോള്‍ നമ്മള്‍ അവരുമായി അസുഖത്തിലായി. അവര്‍ മാത്രമല്ല. ഇറാഖ്‌ ആക്രമണത്തില്‍ നമ്മളെ സഹായിക്കാതിരുന്നതിന്‌ ഫ്രഞ്ചുകാരോടും ജര്‍മ്മന്‍‌കാരോടും ഒക്കെ നമ്മള്‍ അസുഖത്തിലാണിന്ന്.

അപ്പോള്‍, ഫ്രഞ്ചുകാരും ജര്‍മ്മന്‍കാരും ദുഷ്ടന്‍മാരാണോ?

ദുഷ്ടന്‍മാര്‍ എന്നു പറയാന്‍ പറ്റില്ല. പക്ഷേ ഫ്രഞ്ച്‌ ഫ്രൈസിന്റെയും, ഫ്രഞ്ച്‌ ടോസ്റ്റിന്റെയും പേര്‌ ഫ്രീഡം ഫ്രൈസ്‌, ഫ്രീഡം ടോസ്റ്റ്‌ എന്നൊക്കെയാക്കാന്‍ പാകത്തില്‍ നമ്മള്‍ അവരുമായി അസുഖത്തിലായി.

നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മറ്റൊരു രാജ്യം ചെയ്തില്ലെങ്കില്‍, ഭക്ഷണത്തിന്റെ പേരുകൂടി മാറ്റേണ്ടതുണ്ടോ?

സുഹൃത്തുക്കളായതുകൊണ്ട്‌ നമ്മള്‍ അത്രയേ ചെയ്തുള്ളു എന്നു മാത്രം. ശത്രുക്കളായിരുന്നെങ്കില്‍ നമ്മള്‍ തട്ടിക്കളഞ്ഞേനെ.

പക്ഷേ, ഇറാഖ്‌ ഒരു കാലത്ത്‌, 1980-കളില്‍ നമ്മുടെ സുഹൃത്തായിരുന്നില്ലേ?

ങ്‌ഹാ..കുറച്ചുകാലം.

അന്ന്, സദ്ദം ഹുസ്സൈനായിരുന്നോ ഇറാഖില്‍ ഭരിച്ചിരുന്നത്‌?

അതെ. പക്ഷേ അന്ന് അയാള്‍ ഇറാനെതിരെ യുദ്ധം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ്‌ അയാള്‍ നമ്മുടെ സുഹൃത്തായത്‌. തത്‌ക്കലത്തേക്ക്‌.

അതെങ്ങിനെയാണ്‌ അയാളെ നമ്മുടെ സുഹൃത്താക്കുക?

കാരണം, അന്ന് ഇറാന്‍ നമ്മുടെ ശത്രുവായിരുന്നു.

അന്നല്ലേ സദ്ദാം കുര്‍ദ്ദുകളെ വിഷവാതകം പ്രയോഗിച്ച്‌ കൂട്ടത്തോടെ കൊന്നത്‌?

അതെ. പക്ഷേ അന്നയാള്‍ ഇറാനെതിരെ യുദ്ധത്തിലായതുകൊണ്ട്‌ നമ്മളതത്ര കാര്യമാക്കിയില്ല എന്നു മാത്രം. അയാള്‍ നമ്മുടെ സുഹൃത്താണെന്ന് അയാളെ ബോദ്ധ്യപ്പെടുത്താന്‍.

അപ്പോള്‍, നമ്മുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഏതൊരുത്തനും സ്വാഭാവികമായി നമ്മുടെ സുഹൃത്തായിത്തീരും. അങ്ങിനെയല്ലേ?

അതങ്ങിനെയാണ്‌. മിക്കവാറും.

അപ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട്‌ യുദ്ധം ചെയ്യുന്നവര്‍ സ്വാഭവികമായി നമ്മുടെ ശത്രുക്കളുമായിത്തീരും.

ആ പറഞ്ഞത് ചിലസമയങ്ങളില്‍ മാത്രമേ ശരിയാകൂ. കാരണം, രണ്ടുകൂട്ടര്‍ക്കും ഒരേ സമയം ആയുധം വില്‍ക്കാന്‍ നമ്മുടെ രാജ്യത്തിലെ കമ്പനികള്‍ക്ക്‌ സാധിക്കുകയാണെങ്കില്‍, അതായിരിക്കും കൂടുതല്‍ നല്ലത്.

എന്തുകൊണ്ട്‌?

കാരണം, യുദ്ധം നമ്മുടെ സാമ്പത്തികസ്ഥിതിക്ക്‌ നല്ലതാണ്‌. എന്നുവെച്ചാല്‍, യുദ്ധം, അമേരിക്കക്കാര്‍ക്ക്‌ നല്ലതാണെന്ന്. ദൈവം നമ്മുടെ ഭാഗത്തായതുകൊണ്ട്‌, നമ്മെ എതിര്‍ക്കുന്നവര്‍ ദൈവമില്ലാത്ത, കമ്മ്യൂണിസ്റ്റുകളാണ്‌. ഇപ്പോള്‍ മനസ്സിലായോ എന്തുകൊണ്ടാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചതെന്ന്?

ഇപ്പോള്‍ എനിക്ക്‌ മനസ്സിലായെന്നു തോന്നുന്നു. തെളിച്ചു പറഞ്ഞാല്‍, ദൈവം ആവശ്യപ്പെട്ടതുകൊണ്ടാണ്‌ നമ്മള്‍ ഇറാഖിനെ ആക്രമിച്ചത്‌ എന്ന്. ശരിയല്ലേ?

അതെ.

പക്ഷേ, നമ്മള്‍ ഇറാഖിനെ ആക്രമിക്കണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്ന് നമ്മള്‍ എങ്ങിനെയാണ്‌ അറിഞ്ഞത്‌?

നോക്ക്‌, എന്തൊക്കെയാണ്‌ ഓരോ സമയത്ത്‌ ചെയ്യേണ്ടതെന്ന് ദൈവം നമ്മുടെ പ്രസിഡന്റിനോട്‌ നേരിട്ടുപറയാറുണ്ട്‌.

അപ്പോള്‍ പറഞ്ഞുവരുന്നത്‌, എന്തോ ഉള്‍വിളികേട്ടതുകൊണ്ടാണ്‌ ബുഷ്‌ ഇറാഖിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്‌ എന്നാണല്ലേ?

അതെ. ഒടുവില്‍ നിനക്ക്‌ കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടല്ലോ. അതു മതി. ഇനി കണ്ണുംപൂട്ടി സുഖമായുറങ്ങ്‌. ഗുഡ്‌നൈറ്റ്‌.

ഗുഡ്‌നൈറ്റ്‌ അച്ഛാ.



* കുറച്ചുകാലം മുന്‍പ്‌ ഇ-മെയിലുകളില്‍ റോന്തുചുറ്റിയ ഒരു നര്‍മ്മസംഭാഷണം. ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടില്ലാത്തതുകൊണ്ട്‌, അത്‌ വായിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി ഇവിടെ പകര്‍ത്തിയെഴുതുന്നു.

Sunday, November 25, 2007

നാരിയെ പൂജിക്കുന്ന വിധം

എന്തുകൊണ്ടാണ്‌ തസ്ലീമക്ക്‌, കേരളത്തിലെ ആദ്യത്തെ പത്ത്‌ തെമ്മാടി രാഷ്ട്രീയക്കാരില്‍ ഒരാളായ കുഞ്ഞാലിക്കുട്ടി ഇന്നലെ മുസ്ലിംസമ്മേളനത്തില്‍, കക്ഷം ചൊറിഞ്ഞ് പറഞ്ഞപോലെ, അന്യനാട്ടില്‍ വന്ന് 'ചുറ്റിത്തിരിയേണ്ടി'വരുന്നത്‌?

എഴുത്തുകാരിയായതുകൊണ്ടും, തനിക്കു ശരിയെന്നു തോന്നുന്നത്‌ എവിടെയും പറയാമെന്ന തന്റേടം ഉള്ളിലുള്ളതുകൊണ്ടുമാണ്‌ ഇന്ന് ഈ ഗതി അവര്‍ക്ക്‌ വന്നത്‌.

തനിക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രം ഭരണകൂടങ്ങള്‍ക്കും, ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്രിയരായവരില്‍ ആദ്യത്തേതൊന്നുമല്ല തസ്ലീമ. അവര്‍ക്ക്‌ പൂര്‍വ്വസൂരികളായി നിരവധിപേരുണ്ട്‌ നമ്മുടെ ചരിത്രത്തില്‍.

എന്താണ്‌ അവര്‍ ചെയ്ത ഇത്ര വലിയ അപരാധം? തന്റെ മതത്തെ അവര്‍ ഒരുകാലത്തും തള്ളിപ്പറഞ്ഞിട്ടില്ല. മതം മാറുകയോ, മതസ്പര്‍ദ്ധ വളര്‍ത്തുകയോ, സമൂഹത്തിന്റെ ശാന്തികെടുത്തുന്ന എന്തെങ്കിലും ചെയ്യുകയോ ഉണ്ടായിട്ടില്ല. പിന്നെയെന്താണിങ്ങനെയൊക്കെ?

കര്‍ണ്ണാടകയില്‍വെച്ച്‌ അവര്‍ക്ക്‌ നേരിടേണ്ടിവന്നത്‌ നമ്മള്‍ കണ്ടു. ഇന്നിപ്പോള്‍ കൊല്‍ക്കൊത്തയില്‍നിന്നും അവര്‍ക്ക്‌ ഒഴിഞ്ഞുപോകേണ്ടിവന്നിരിക്കുന്നു. വിപ്ലവത്തിന്റെയും, രാഷ്ട്രീയപ്രബുദ്ധതയുടെയുമൊക്കെ സ്വന്തം ബംഗാളില്‍നിന്ന്. പരക്കംപായുകയാണ്‌ ഒരു സ്ത്രീ. ഒരു എഴുത്തുകാരി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു അവരുടെ സാന്നിദ്ധ്യം ഹാനികരമാകുമെന്ന കാരണം പറഞ്ഞ്‌, പുലര്‍കോഴി കൂവുന്നതിനും ഏറെമുന്‍പുതന്നെ, സി.പി.എമ്മിന്റെ ബിമന്‍ ബസു അവരെ തള്ളിപ്പറഞ്ഞിരിക്കുന്നു. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള അസമാധാനത്തില്‍നിന്നുള്ള രക്ഷയായിരിക്കണം തസ്ലീമ പ്രശ്നം, സംസ്ഥാന സര്‍ക്കാരിനു നല്‍കിയത്‌. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള ബഹളത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നുവോ ഇതെന്നുകൂടി തോന്നിപ്പോകാം.

ഗുരുദാസ്‌ ഗുപ്തയെയും, മനോജ്‌ ഭട്ടാചാര്യയെപ്പോലെയും ചുരുക്കം ചിലര്‍ക്കുമാത്രമേ സ്ഥിരബുദ്ധി നഷ്ടപ്പെടാതിരുന്നുള്ളു. ബിമന്‍ ബോസ്‌ തന്റെ പ്രസ്താവന പിന്‍വലിച്ചു എന്നത്‌, ചെയ്ത തെറ്റിന്റെ വലുപ്പം കുറക്കുന്നില്ല.

തസ്ലീമക്കും, എം.എഫ്‌.ഹുസ്സൈനും, സല്‍മാന്‍ റുഷ്ദിക്കും, എഡ്വേഡ്‌ സെയ്ദിനും, യുയുത്സുവിനും, ഷഷ്ഠിബ്രതക്കും, മിര്‍ മഹ്‌ഫൂസ്‌ അലിക്കും ഒക്കെ ഈ ഗതി നേരിടേണ്ടിവന്നിട്ടുണ്ട്‌. പക്ഷേ, ഇന്ന് നമ്മുടെ മുന്നില്‍ ഒരു സ്ത്രീ നിസ്സഹായയായി വന്നു നില്‍ക്കുകയാണ്‌. അഭയം ചോദിച്ച്‌.അവര്‍ക്ക്‌ സംരക്ഷണവും അഭയവും കൊടുക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്‌. മറ്റൊന്നിനുംവേണ്ടിയല്ല. നാരിയെ പൂജിക്കുന്ന നാടെന്നും, മതസഹിഷ്ണുതക്ക്‌ പുകള്‍പെറ്റ നാടെന്നുമൊക്കെ നാഴികക്കു നാല്‍പ്പതുവട്ടം വീമ്പു പറയുന്ന ഒരു രാജ്യത്തിന്‌ ഒരു നിസ്സഹായയായ സ്ത്രീയോട്‌ മിനിമം മര്യാദയെങ്കിലും പാലിക്കാനുള്ള ഉത്തരവാദിത്ത്വമില്ലേ? അതോ നമ്മള്‍ നമ്മളെ ഇന്ത്യന്‍ ഖൊമേനികള്‍ക്ക്‌ തീറെഴുതിക്കൊടുത്തിരിക്കുന്നുവോ?

ഇ.അഹമ്മദും കുഞ്ഞാലിക്കുട്ടിയുമൊക്കെ എന്തും പറയും. എന്തും കാട്ടും. അതാണ്‌ ഇനം. കൂട്ടിന്‌ കാന്തപുരങ്ങളുമുണ്ടല്ലോ. ഒരു അഡ്രസ്സും കിട്ടാത്തവിധം ചേകന്നൂരിനെ ഇല്ലാതാക്കിയ മഹാരഥന്‍മാര്‍.

മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും, അവരുടെ ലൈംഗികസദാചാരത്തിന്റെയും കുത്തകപകര്‍പ്പവകാശം കൈക്കലാക്കിയ തങ്ങളുടെ അധികാരാവകാശങ്ങളില്‍ കൈവെക്കാന്‍ ധൈര്യം കാണിച്ച എം.എഫ്‌.ഹുസ്സൈനെ പുകച്ചു പുറത്തു ചാടിച്ച 'ആര്‍ഷസംസ്കാര'മൂര്‍ഖന്മാരാകട്ടെ, മറുപുറത്തുണ്ട്‌. തസ്ലീമക്ക്‌ ഇന്ത്യ അഭയം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു മല്‍ഹോത്ര. പക്ഷേ, ഹുസ്സൈനെ നിലം തൊടീക്കില്ലെന്ന തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നുമാത്രം.


വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്‌ നമ്മള്‍. വാക്കോ, ചിത്രമോ, നാടകമോ, ഗാനമോ, സിനിമയോ എന്തുമാകട്ടെ, അതൊക്കെ നമ്മെ അസ്വസ്ഥരാക്കുന്നു. കാരണം, അവയൊക്കെ നമ്മെതന്നെയാണ്‌ വെളിവാക്കുന്നത്‌. നമ്മുടെ അശ്ലീലങ്ങള്‍ക്കുനേരെയുള്ള കണ്ണാടികളാണ്‌ അവയൊക്കെ. ആ കണ്ണാടികള്‍ എറിഞ്ഞുടക്കുക, നമുക്കുനേരെ ആ കണ്ണാടികള്‍ തിരിച്ചുവെക്കുന്നവരെ ആട്ടിയോടിക്കുക, ആ ദൗത്യമാണ്‌ ഇന്ന് നമ്മള്‍ ഏറ്റെടുത്തിരിക്കുന്നത്‌.

വിശ്വസിക്കുന്ന നിലപാടുകള്‍ക്കുവേണ്ടി, അവയെ ആവിഷ്ക്കരിക്കാന്‍ ഉപയോഗിച്ച ഭാഷക്കും, വാക്കുകള്‍ക്കും വേണ്ടി, നാടും വീടും വിട്ട്‌, മറ്റൊരു നാട്ടില്‍ അഭയംതേടി, അവിടെനിന്നുപോലും തിരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി, നിരന്തരം വേട്ടയാടപ്പെട്ട്‌ ഒളിവില്‍ ജീവിക്കുന്നതിന്റെ 'സുഖ'മൊന്നും അറിയേണ്ടിവരുന്നില്ല നമുക്കാര്‍ക്കും. എഴുത്ത്‌ നമുക്കൊരു 'സുഖചികിത്സ'യാകുന്നു.

തസ്ലീമ നസ്രീന്‌ അഭിവാദ്യങ്ങള്‍.

Saturday, November 24, 2007

നിര്‍ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള്‍ - 3

അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരു പ്രധാന ഉപോത്‌പന്നമാണ്‌ മതമൗലികശക്തികളുടെ വളര്‍ച്ച. അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ തിരിച്ചുവരുക മാത്രമല്ല ചെയ്യുന്നത്‌, അടുത്തുള്ള പാക്കിസ്ഥാനിലേക്ക്‌ വ്യാപിക്കുകകൂടി ചെയ്തു. ഇറാഖിലാകട്ടെ, സദ്ദം ഹുസ്സൈന്റെ കാലത്ത്‌ തീരെ സാന്നിദ്ധ്യമില്ലാതിരുന്ന അല്‍ഖ്വൈദ, ഇന്ന് അവിടെ ശക്തമാണ്‌. 1953-ല്‍ അമേരിക്കയുടെ സഹായത്തോടെ ഇറാനില്‍ വന്ന ഭരണകൂടം അവിടെയും മതമൗലികശക്തികള്‍ക്കാണ്‌ ഇടമൊരുക്കിയത്‌. ഇറാനുനേരെയുള്ള മറ്റൊരു യുദ്ധം ആ രാജ്യത്തിനെ അരനൂറ്റാണ്ട്‌ പിന്നിലേക്കുപോകാനേ ഉപകരിക്കൂ. അത്തരമൊരു യുദ്ധം ഒഴിവാക്കാന്‍ സാധിക്കുമോ?

എന്താണ്‌ ചെയ്യേണ്ടത്‌? സമാധാനപരമായ സാമ്പത്തിക നിസ്സഹകരണം.

ഈ ഉത്തരം വീണ്ടും നമ്മളെ, ഡേവിഡ്‌ ലുഡന്‍ ഉയര്‍ത്തിയ പ്രശ്നത്തിലേക്ക്‌ തിരികെ കൊണ്ടുവരുന്നു. തങ്ങളുടെ വിപുലമായ സാമ്രജ്യം നിലനിര്‍ത്തുന്നതിന്‌ കൊടുക്കേണ്ടിവരുന്ന ഭീമമായ വിലയെക്കുറിച്ച്‌ അമേരിക്കന്‍ ജനതക്ക്‌ മനസ്സിലാവുക, ആ വില അവര്‍ക്ക്‌ സ്വന്തമായി വഹിക്കേണ്ടിവരുമ്പോള്‍ മാത്രമായിരിക്കും. അത്‌ സംഭവിക്കണമെങ്കില്‍, അമേരിക്കയുടെ സാമ്രാജ്യത്വ പരിപാടികളുമായി ഇനിമേലില്‍ സഹകരിക്കില്ലെന്ന് മറ്റു രാജ്യങ്ങള്‍ തീരുമാനമെടുക്കുകയും, ഡോളറിന്റെ ഇന്നത്തെ പദവി നഷ്ടമാവുകയും ചെയ്യണം.

അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ജനവിഭാഗങ്ങളുടെ മുന്നില്‍, ധാരാളം മാര്‍ഗ്ഗങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്‌. ഭൂമിയിലെ രണ്ടാമത്തെ വന്‍ശക്തിയായ 'പൊതുജനാഭിപ്രായം'ഇറാഖ്‌ യുദ്ധത്തിന്‌ തൊട്ടുമുന്‍പ്‌, നല്ലൊരു പ്രകടനമായിരുന്നു കാഴ്ച്ചവെച്ചതെങ്കിലും, അധിനിവേശത്തെ ഒഴിവാക്കാന്‍ അതിനായില്ല. കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാന്‌ വേണ്ടത്‌. ഇറാഖിലെ ഇന്നത്തെ യുദ്ധം ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ കശാപ്പുചെയ്തുകൊണ്ടിരിക്കുന്നത്‌. അതില്‍ ഇറാഖികളും, അമേരിക്കക്കാരുമൊക്കെ പെടും. ദരിദ്രരായ ആളുകളാണ്‌ ഈ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇത്‌ തീര്‍ത്തും അഭിലഷണീയമായ ഒരു കാര്യമല്ല. സാമ്രാജ്യത്വ നീചശക്തികളുമായി സമാധാനപരമായ സാമ്പത്തിക നിസ്സഹകരണം എന്ന ആശയമാണ്‌ ചുവടെ നിര്‍ദ്ദേശിക്കുന്നത്‌. ഉദാഹരണത്തിന്‌:

1.ഇറാഖിലും അഫ്ഘാനിസ്ഥാനിലും നടക്കുന്ന യുദ്ധങ്ങളില്‍ നിന്നും, ഇറാനെ ആക്രമിക്കാനും, ഉപരോധം ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും എല്ലാ സര്‍ക്കാരുകളിലും സമ്മര്‍ദ്ദം ചെലുത്തുകയും, അധിനിവേശങ്ങളെ സഹായിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യേണ്ടതുണ്ട്‌. അമേരിക്കന്‍ സാമ്രാജ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാരാബ്ധങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ചുമലില്‍ വീഴണം.

2. അമേരിക്കക്കുള്ളിലല്ലാതെ, മറ്റെവിടെയും അമേരിക്കന്‍ ഡോളര്‍ സ്വീകരിക്കാന്‍ നമ്മള്‍ വിസമ്മതിക്കണം. ഡോളറിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നോക്കുമ്പോള്‍, നമ്മുടെ വ്യക്തിപരമായ ഇടപെടലുകള്‍ക്കുപോലും ആ നാണയത്തെ ദുര്‍ബ്ബലമാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്‌, മറ്റു രാജ്യങ്ങളിലേക്ക്‌, തൊഴില്‍ തേടിയും, വിനോദയാത്രക്കും, തീര്‍ത്ഥാടനത്തിനും, ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി നിരവധിയാളുകള്‍ക്ക്‌ നിത്യേനയെന്നോണം യാത്ര ചെയ്യേണ്ടിവരാറുണ്ട്‌ ഇന്നത്തെ കാലത്ത്‌. സ്വന്തം നാട്ടിലെ കറന്‍സി മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, പതിവില്‍നിന്നു വിപരീതമായി, ഡോളറിനുപകരമായി മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നമ്മള്‍ മിനക്കെട്ടാല്‍, അത്‌ ഡോളറിന്റെ പദവിയെ വലിയൊരളവുവരെ നിഷ്പ്രഭമാക്കാന്‍ സഹായിക്കും. വ്യാപാര സംഘങ്ങള്‍ക്കും ഇതില്‍ അവരുടേതായ പങ്കു വഹിക്കാനാകും. അന്താരാഷ്ട്ര വ്യാപാരത്തില്‍, ഡോളറിനു പകരം മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ വരുമാനം, ആഭ്യന്തര ഉത്‌പ്പാദനം എന്നിവയൊക്കെ കണക്കാക്കുമ്പോള്‍ അവയെ ഡോളറുമായി താരതമ്യം ചെയ്യുന്ന കീഴ്‌വഴക്കവും ആക്റ്റിവിസ്റ്റുകളും, അക്കാദിമികതലത്തില്‍ പ്രവര്‍ത്തിക്കുന്നവരും കയ്യൊഴിയണം. തത്‌ക്കാലത്തേക്ക്‌ യൂറോ ഉപയോഗിക്കാന്‍ നമുക്ക്‌ സാധിക്കും. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഇത്തരത്തിലുള്ള വ്യാപകവും, ജനകീയവുമായ പ്രവര്‍ത്തനങ്ങളാണ്‌ ബ്രിട്ടീഷ്‌ ഭരണത്തെയും, അതുവഴി ബ്രിട്ടീഷ്‌ സാമ്രാജ്യത്തെയും കെട്ടുകെട്ടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്‌. കുറേക്കൂടി വലിയൊരു രീതിയില്‍ ഇതേ നയം നടപ്പാക്കിയാല്‍, അമേരിക്കന്‍ സാമ്രാജ്യവും നാമാവശേഷമാകുകതന്നെ ചെയ്യും.

3. മൂന്നാം ലോകരാജ്യങ്ങളുടെ വിദേശനാണയ സമ്പാദ്യങ്ങള്‍ ഡോളറില്‍നിന്ന് മാറ്റി പ്രാദേശിക കറന്‍സികളിലേക്കാക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രാദേശികമായ വ്യാപാര-സാമ്പത്തിക കൂട്ടുകെട്ടുകള്‍ സുദൃഢമാക്കാന്‍ ഇത്‌ സഹായിക്കും. അഫ്ഘാനിസ്ഥാന്‍, ഇറാഖ്‌, പാലസ്തീന്‍, ഇറാന്‍ എന്നു തുടങ്ങി, അമേരിക്കന്‍ സാമ്രാജ്യത്ത്വം നിഷ്ക്കരുണം അടിച്ചമര്‍ത്തുകയും അധീനതയിലാക്കുകയും ചെയ്യുന്ന ജനതകളോടുള്ള അനുഭാവപ്രകടനം എന്ന നിലയ്ക്കു മാത്രമല്ല അത്തരമൊരു പ്രയോഗത്തിന്റെ പ്രസക്തി. സാമ്പത്തിക മാനദണ്ഡമനുസരിച്ചും വിവേകപൂര്‍ണ്ണമായ ഒന്നായിരിക്കും അത്‌. ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകുന്ന ഈ സമയത്ത്‌, തങ്ങളുടെ വിദേശ വിനിമയ ശേഖരം മുഴുവനോ, അതല്ലെങ്കില്‍ ഭൂരിഭാഗമോ ഡോളറില്‍ നിക്ഷേപിച്ചിട്ടുള്ള വികസ്വര രാജ്യങ്ങള്‍ വളരെ വലിയൊരു പ്രതിസന്ധിഘട്ടത്തെയാണ്‌നേരിടാന്‍ പോകുന്നത്‌.

4. എണ്ണയുത്‌പ്പാദന രാജ്യങ്ങളിലെ സര്‍ക്കാരുകളോട്‌, അവരുടെ എണ്ണവ്യാപാരം ഡോളറില്‍നിന്ന് മാറ്റാന്‍ നമ്മള്‍ അഭ്യര്‍ത്ഥിക്കണം. അതിനര്‍ത്ഥം, മുഴുവനായും യൂറോയിലേക്ക്‌ മാറണമെന്നല്ല. ക്യൂബയടക്കം മറ്റു പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി വെനീസ്വെല ബാര്‍ട്ടര്‍ അടിസ്ഥാനത്തിലുള്ള എണ്ണവ്യാപാരം തുടങ്ങിക്കഴിഞ്ഞു. എണ്ണക്കു പകരം മറ്റ്‌ അവശ്യസാധനങ്ങളും, സേവനങ്ങളും. ഈ മാതൃക മറ്റു എണ്ണയുത്‌പ്പാദന രാജ്യങ്ങള്‍ക്കും പിന്തുടരാവുന്നതേയുള്ളു. Banco del Sur ഒരു പ്രാദേശിക കറന്‍സി ഏര്‍പ്പെടുത്തിയാല്‍, അതും ഉപയോഗിക്കാവുന്നതേയുള്ളു. റഷ്യ റൂബിളിലേക്കും ജി.സി.സി. രാജ്യങ്ങള്‍ പുതിയ കറന്‍സിയിലേക്കും തങ്ങളുടെ എണ്ണവ്യാപാരത്തെ പറിച്ചു നട്ടാല്‍, അവിടങ്ങളിലുള്ള പതിനായിരക്കണക്കിന്‌ ദക്ഷിണ, പൂര്‍വ്വദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്ന വരുമാനം കൊണ്ട്‌ ആ രാജ്യങ്ങള്‍ക്ക്‌ എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. ഡോളറിന്റെ സഹായമില്ലാതെതന്നെ. എണ്ണ ഒഴിച്ചുള്ള മറ്റു കൈമാറ്റക്കച്ചവടങ്ങള്‍ക്കും വികസ്വരരാജ്യങ്ങളുടെയിടയില്‍ സ്ഥാനമുണ്ടാകും.

5. ലോകത്തിന്റെ വ്യാപാര രീതികളിലും മാറ്റം ഉണ്ടാകേണ്ടത്‌ ആവശ്യമാണ്‌. ഡോളറിന്റെ മൂല്യം കുറയുകയും, ആഗോള വ്യാപാരത്തിന്റെ രീതികള്‍ ഇപ്പോഴുള്ളപോലെ തുടര്‍ന്നുപോവുകയും ചെയ്താല്‍, അമേരിക്കയിലേക്കുള്ള കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്ന പല രാജ്യങ്ങള്‍ക്കും, ഇറക്കുമതിയില്‍ ബുദ്ധിമുട്ട്‌ നേരിടാന്‍ ഇടയുണ്ട്‌. അതുകൊണ്ട്‌, അമേരിക്കയെ അധികം ആശ്രയിക്കാതെയുള്ള ഒരു വ്യാപാര സംസ്കാരം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. ഉദാഹരണത്തിന്‌, താരിഫ്ഫുകളും, കുടിയേറ്റ നിയന്ത്രണങ്ങളൊന്നും അധികമില്ലാത്ത, അതേ സമയം, മറ്റു രാജ്യങ്ങളുമായി വ്യാപാരം ചെയ്യുന്നതുമായ ഒരു ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖല ഉണ്ടാകുന്നത്‌ അഭികാമ്യമാണ്‌. ലാറ്റിന്‍ അമേരിക്കയിലെ മെര്‍ക്കോസറിന് (MERCOSU)യൂറോപ്പ്യന്‍ യൂണിയന്‍ പോലെയുള്ള ഒരു വലിയ സംഘടനയായി വികസിക്കാനുള്ള സാദ്ധ്യതകള്‍ ധാരാളമാണ്‌. അമേരിക്കക്ക്‌ ഏറ്റവുമധികം കടം നല്‍കുന്ന രാജ്യങ്ങളാണ്‌ ചൈനയും ജപ്പാനും. ഡോളറിന്റെ മൂല്യശോഷണംകൊണ്ട്‌ തങ്ങളുടെ സമ്പദ്‌വ്യവസ്ഥക്ക്‌ ഉണ്ടാകാന്‍ ഇടയുള്ള തകര്‍ച്ചയെ പ്രതിരോധിക്കാന്‍ അവര്‍ അടിയന്തിരമായ ഇതര വ്യാപാര ശൈലികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു.

6. ഇന്ത്യയും ചൈനയുമടക്കം, പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും, തങ്ങളുടെ ആഭ്യന്തര വിപണി വികസിപ്പിക്കേണ്ടത്‌, തന്ത്ര പ്രധാനമായ ചുമതലയായിത്തീരും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ സമയം ലഘൂകരിക്കുക, മാന്യമായ ജീവിതം നയിക്കുന്നതിനാവശ്യമായ മിനിമം വേതനം നടപ്പാക്കുക എന്നിങ്ങനെയുള്ള നയങ്ങള്‍ നടപ്പാക്കാന്‍വേണ്ടിയുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാകണം. സൈനികവും, പ്രയോജനരഹിതമായ ഉപഭോഗങ്ങള്‍ക്കും വേണ്ടി ചിലവിടുന്ന സമ്പത്തിനെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉത്‌പ്പാദനക്ഷമായ ഉപഭോഗമാക്കി പുനര്‍വിന്യസിക്കേണ്ടത്‌, മൂന്നാംലോക രാജ്യങ്ങളുടെ മാത്രമല്ല, യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും സാമ്പത്തികരംഗത്തിനു ഗുണകരമാവുകയേയുള്ളു.

7. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അവസാനിപ്പിക്കാന്‍, ഈ പറഞ്ഞ സാമ്പത്തിക നയങ്ങള്‍ക്കുപരിയായി, അന്തര്‍ദ്ദേശീയ നിയമങ്ങളെയും, ബഹുരാഷ്ട്ര ഉടമ്പടികളെയും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്‌. (ജനീവ കരാര്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സംബന്ധിച്ച റോം ഉടമ്പടി, രാസായുധ കരാര്‍, ജൈവായുധ കരാര്‍, സമഗ്ര ആണവ-പരീക്ഷണ നിരോധന ഉടമ്പടി, കുഴിബോംബ്‌ ഉടമ്പടി, ഐ.എല്‍.ഒ.കേന്ദ്ര ഉടമ്പടി, കയോട്ടോ കരാര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും). ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര തൊഴിലാളി സംഘടന പോലുള്ള ബഹുരാഷ്ട്രസ്ഥാപനങ്ങളെ ശക്തിപ്പെടുത്തലും, ജനാധിപത്യവത്ക്കരിക്കലും ആവശ്യമാണ്‌.

8. ഈ പറഞ്ഞ പ്രവര്‍ത്തനങ്ങളൊന്നും സാധാരണക്കാരായ അമേരിക്കക്കാര്‍ക്കെതിരായി ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌. അമേരിക്കന്‍ സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ അമേരിക്കയിലുണ്ട്‌. അവര്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, സാമ്രാജ്യത്വത്തിന്റെ ദൂഷ്യഫലങ്ങള്‍ അവരെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്‌. യു.എസ്‌. ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ഡോളറിന്റെ മൂല്യശോഷണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്‌. കാരണം, ഡോളറിന്റെ വിലയിടിയുമ്പോള്‍ അത്‌ വിദേശകടത്തെ കുറക്കാനും, അമേരിക്കന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ആവശ്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും. അത്‌, കൂടുതല്‍ തൊഴിലവസരങ്ങളിലേക്കും, തൊഴിലാളികളുടെ സംഘടിതശക്തി വളരാനും അതുവഴി, ധനികര്‍ക്ക്‌ നികുതിയിളവു കൊടുക്കുകയും, സാധാരണക്കാര്‍ക്ക്‌ വേതനവും പരിരക്ഷകളും നിഷേധിക്കുകയും ചെയ്യുന്ന നിലവിലുള്ള നയങ്ങള്‍ക്കെതിരെ പോരാടാനും സാധാരണക്കാരായ അമേരിക്കന്‍ പൗരന്‍മാരെ സഹായിക്കും. ഇതൊക്കെ തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുകയാവും ഫലത്തില്‍ ചെയ്യുക. സര്‍ക്കാരിന്റെ ചിലവുകളില്‍ നികുതിദായകരുടെ പങ്കും, പ്രാമുഖ്യവും വര്‍ദ്ധിക്കുമ്പോള്‍, അവര്‍ക്ക്‌ അവരുടെ പൊയ്‌പ്പോയ അധികാരങ്ങള്‍ തിരിച്ചുകിട്ടും. വിദേശരാജ്യങ്ങള്‍ യുദ്ധത്തിന്റെ ചിലവുകള്‍ വഹിക്കുന്നിടത്തോളം കാലം യുദ്ധം അവസാനിക്കാന്‍ പോകുന്നില്ല. മറിച്ച്‌, യുദ്ധച്ചിലവുകള്‍ സാധാരണ പൗരന്‍മാര്‍ വഹിക്കണം എന്ന നില വന്നാല്‍, നികുതിദായകര്‍ക്ക്‌ അവരുടെ സൈന്യത്തെ വിദേശമണ്ണില്‍നിന്നും തിരികെ കൊണ്ടുവരാന്‍ കഴിയും.

പക്ഷേ, എന്തൊക്കെ വിട്ടുവീഴ്ച്ചകള്‍ ചെയ്താലും, ലോകത്തിലെ ഒരേയൊരു പൊതുകറന്‍സി എന്ന പദവി നഷ്ടമാകുന്നതോടെ, അമേരിക്കകത്തും, പുറത്തും അല്‍പ്പം ദുരിതങ്ങള്‍ നിശ്ചയമായും ഉണ്ടാകാനിടയുണ്ട്‌. പക്ഷേ നിവൃത്തിയില്ല. മറ്റൊരു മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നത്‌ കൂടുതല്‍ ഭവിഷ്യത്തിനിടവരുത്തുകയേയുള്ളു. എല്ലാ അന്താരാഷ്ട്ര മര്യാദകളെയും, ഉടമ്പടികളെയും നിരന്തരം ലംഘിക്കുന്ന, ആയുധധാരിയായ ഒരു തെമ്മാടിരാഷ്ട്രം നിലനില്‍ക്കുമ്പോള്‍, സമാധാനപരമായ ഒരു ലോകക്രമം അസാദ്ധ്യമാണ്‌. ഭീമമായ സൈനിക ചിലവുകളിലൂടെ പാപ്പരായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ നാണയത്തിനെ ആശ്രയിക്കുക എന്നത്‌, ലോകസമ്പദ്‌വ്യവസ്ഥക്ക്‌ ഇനിയും സാദ്ധ്യമല്ലതന്നെ. അനിയന്ത്രിതവും, വര്‍ദ്ധമാനവുമായ ഫോസ്സില്‍ ഇന്ധനത്തിന്റെ ഉപയോഗത്തിലൂടെ ലോകത്തിന്‌ പാരിസ്ഥിതിക വിനാശമുണ്ടാക്കുന്ന ഒരു രാജ്യം ഈ ഭൂമിക്കുതന്നെ വലിയൊരു ഭീഷണിയാണ്‌.

മറ്റു രാജ്യങ്ങള്‍ ഔദാര്യപൂര്‍വ്വം വെച്ചുനീട്ടിയ ബ്ലാങ്ക്‌ ചെക്കുകള്‍ ഇല്ലായിരുന്നെങ്കില്‍, അമേരിക്കക്ക്‌ തങ്ങളുടെ വിനാശകരമായ നയങ്ങളുമായി മുന്നോട്ട്‌ പോകാന്‍ ഒരിക്കലും കഴിയില്ലായിരുന്നു. അതുകൊണ്ട്‌, ആ ചെക്കുകള്‍ പിന്‍വലിക്കുക എന്നതാണ്‌ ബാക്കിയുള്ള രാജ്യങ്ങളുടെ അടിയന്തിരകടമ. ഒരു ദുഷ്ടമൃഗത്തെ കൊല്ലാനുള്ള എളുപ്പമാര്‍ഗ്ഗം, അതിന്റെ ഏറ്റവും മൃദുലമായ ഭാഗത്തിനുനേരെ ആയുധമുപയോഗിക്കുക എന്നതാണ്‌. അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍, സാമ്രാജ്യത്വ മോഹങ്ങള്‍ ഇല്ലാത്ത ഒരു പുതിയ പ്രസിഡന്റിനെയും പ്രതിനിധികളെയും തിരഞ്ഞെടുക്കുകവഴി, അന്താരാഷ്ട്ര മര്യാദകളും, ധനപരമായ ഉത്തരവാദിത്ത്വങ്ങളും നിര്‍വ്വഹിക്കുന്ന, പരിസ്ഥിതിയെ കളങ്കപ്പെടുത്താത്ത ഒരു അമേരിക്കയെ സൃഷ്ടിക്കാന്‍ അമേരിക്ക ജനതക്കു കഴിഞ്ഞാല്‍, കൂടുതല്‍ ഉറപ്പുള്ളതും, സുരക്ഷിതവുമായ ഒരു ലോകക്രമവും സമ്പദ്‌വ്യവസ്ഥയും, പരിസ്ഥിതിയും നമുക്ക്‌ ഉറപ്പുവരുത്താനാകും.


(അവസാനിച്ചു)

രോഹിണി ഹെന്‍സ്‌മാന്‍ - മുംബൈയില്‍ സ്ഥിരതാമസമാക്കിയ ശ്രീലങ്കന്‍ എഴുത്തുകാരി. സ്ത്രീവിമോചനം, ട്രേഡ് യൂണിയന്‍, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അവര്‍ രചിച്ച Playing Lions and Tigers എന്ന നോവല്‍ ശ്രദ്ധേയമാണ്. ധാരാളം ചെറുകഥകളും രചിച്ചിട്ടുണ്ട്.

കുറിപ്പ്

ഈ ലേഖനം എഴുതുന്നതിലേക്ക് രോഹിണി ഹെന്‍സ്‌മാന്‍ ഉപയോഗിച്ചിട്ടുള്ള റഫറന്‍സുകള്‍ (പുസ്തകങ്ങളും, ലേഖനങ്ങളും)

1. US Dollar Hegemony : The Soft underbelly of Empire (and What can be Done to Use it!) - Rohini Hensman and Marinella Correggia.
2. Peter Symonds - Stpped Up US Preparations for War Against Iran.
3. Abbas Edalat & Mehrnaz Shahabi - Turning Truth on Its Head
4. John H.Richardson - The Secret history of the Impending War with Iran that the White House Does'nt want you to know.
5. David Ludden - American's Invisible Empire
6. C.Fred Bergsten - The Current Account Deficit and US Economy (Testimoney before the Budget Committee of the United States Senate February 1, 2007).
7. Henry C.K.Liu - US Dollar Hegemony has got to go.
8. Rohini Hensman - A strategy to Stop the War.
9. David E.Spiro - The Hidden Hand of American Hegemony : Petrodollar Recycling and International Markets.
10. Paul Craig Roberts - The Coming Currency Shock
11. Lawrence G.FRabnko - US Competititiveness in Global Financial Services Industry.
12. Charles Recknagel - Iraq: Baghdad Moves to Euro
13. Iran Financial News - Forex Fund Shifting to Euro
14. Caroline Gluck - Noth Korea embraces the Euro
15. William Clarke - Revisted: The Real Reasons for the Upcoming War with Iraq: A Macroeconomic and Geostrategic Analysis of the Unspoken Truth.
16. Gavin R.Putland - The war to Save the US Dollar.
17. Rohini Hensman - Boycott the Dollar to Stop the War.
18. Dave Mory - For the Record # 407.
19. 'Dr.M. Tells World to Use Dollar Weapon to Pressure Washington'.
20. Jennifer Hughes - (a)Dollar gets sinking feeling as investor confidence fades (b)US appetitite for foreign stock takes toll on $
21. Gary North - Asian doubts regarding the Dollar.
22. AV Rajwade - Asia's Dollar Dilemma
23. Peter S Goodman - (a)China ends fixed-rate currency (b) Malaysia too ends dollar peg.
24. Steve Johnson - Asian Banks cut exposure to dollar.
25. Gayatri Nayak - Dragon raises its head in the forex market too.
26. Francis Cripps, John Eatwell and Alex Izurieta - Financial Imbalances in the World Economy.
27. Ambrose Evans-Pritchard - Bank of Italy slahes dollar holdings in favour of UK pound.
28. Julian D.W.Phillips - Russian Rouble to Attack the $- Exchange Controls in the US?
29. Ambrose Evans-Pritchard - Is China quietly dumping US Treasureis?
30. Jeb Blount - South American Countries Agree to Found Banco Del Sur
31. William Pesek - Dollar's Demise can be seen even in the Maldives.
32. Agnes Lovasz & Stanley White - Dollar Slumps to Record on China's Plans to Diversify Reserves
33. Paul Craig Roberts - The End is Near - Gisele Bunchen Dumps Dollar
34. Mike Whitnesy - Plummeting Dollar, Credit Crunch
35. Belinda Cao - Yuan Heads for Biggest Weekly Advance Since July 2005.
36. Mike Dolan - Dollar fall will come at a price for all.
37. Ila Patnaik - Day of the Declining dollar - How should India be responding to this trend.
38. Gideon Polya - Two Million Iraq Deaths, Eight Million Bush Asian Holocaust Deaths and Media Holocaust Denial.
39. Ray McGovern - Attacking Iran for Israel?
40. Mahdi Darius Nazemroaya - Missing Nukes: Treason of the Highest Order
41. Hazel Henderson - Beyond Bush's Unilateralism: Another Bi-polar World or a New Era of Win-Win.

Wednesday, November 21, 2007

നിര്‍ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള്‍ - 2

ഇറാഖ്‌ യുദ്ധത്തിന്റെ സാമ്പത്തിക വേരുകള്‍

നിലവില്‍ വന്നതിനുശേഷവും കുറച്ചുകാലം, യൂറോ ഒരു സാധ്യത എന്ന മട്ടിലാണ്‌ നിലനിന്നിരുന്നത്‌. ആദ്യകാലത്തുണ്ടായ യൂറോയുടെ മൂല്യശോഷണം, അതിനെ തീരെ അനാകര്‍ഷകവും, അപകടസാദ്ധ്യതകളുമുള്ള ഒരു കറന്‍സിയാക്കി മാറ്റി എന്നത്‌ ശരിതന്നെ. യൂറോപ്പിനു വെളിയിലുള്ള രാജ്യങ്ങള്‍ യൂറോവിനെ അടിസ്ഥാനമാക്കിയ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കു നീങ്ങിയത്‌,സാമ്പത്തികമെന്നതിനേക്കാള്‍ രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു. 2000-ന്റെ അവസാനത്തോടെ, ഐക്യരാഷ്ട്രസഭയിലെ 10 ബില്ല്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം, സദ്ദാം ഹുസ്സൈന്‍ യൂറോയിലേക്കു മാറ്റിയപ്പോള്‍, ഈ രാഷ്ട്രീയ പ്രയോഗം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചില സാമ്പത്തികവിദഗ്ദ്ധര്‍ മുന്നറിയിപ്പുപ്‌ നല്‍കുകയുണ്ടായി. പക്ഷേ ആ ആശങ്കകളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട്‌, യൂറോ തിരിച്ചുവന്നപ്പോള്‍, സദ്ദാം ലാഭമാണ്‌ കൊയ്തത്‌. മറ്റൊരു രാജ്യം ഇറാനാണ്‌. 2000-ഓടെ, തങ്ങളുടെ വിദേശനാണയശേഖരത്തിന്റെ പകുതിയിലധികവും ഇറാന്‍ യൂറോയിലേക്കു മാറ്റി. എണ്ണയുത്‌പ്പാദന രാജ്യങ്ങളെന്ന നിലയ്ക്ക്‌, ഇറാന്റേയും ഇറാഖിന്റേയും ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയായിരുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍, വടക്കന്‍ കൊറിയ 2002 ഡിസംബറില്‍ യൂറോയിലേക്ക്‌ പ്രവേശിച്ചത്‌, ലോകത്തിന്റെ സമ്പദ്‌ഘടനയില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കുന്ന ഒന്നായിരുന്നില്ല. പക്ഷേ, എന്തുവില കൊടുത്തും തടയേണ്ട ഒരു പ്രവണതയാണിതെന്ന് അമേരിക്ക തിരിച്ചറിഞ്ഞു എന്നിടത്താണ്‌ വടക്കന്‍ കൊറിയയുടെ യൂറോയിലേക്കുള്ള വരവിന്റെ ചരിത്ര പ്രസക്തി. "തിന്മയുടെ അച്ചുതണ്ട്‌' എന്നത്‌, ബുഷിന്റെ വെറുമൊരു ഫലിതപ്രയോഗമായി മാത്രം കാണാന്‍ കഴിയില്ലെന്ന് അതോടെ എല്ലാവര്‍ക്കും ബോദ്ധ്യമാവുകയും ചെയ്തു.

വെനീസ്വലെയുടെ എണ്ണവ്യാപാരത്തെ അമേരിക്കന്‍ ഡോളറിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍നിന്നു വേര്‍പെടുത്തിയ ഹ്യൂഗോ ഷാവേസിന്റെ-2002-ല്‍ പട്ടാള അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കാന്‍ അമേരിക്ക വിഫലശ്രമം നടത്തിനോക്കിയിരുന്നു-നടപടികളും ചേര്‍ത്തുവായിച്ചാല്‍, അമേരിക്കയുടെ വിദേശനയത്തെ നിയന്ത്രിക്കുന്ന സാമ്പത്തികസമ്മര്‍ദ്ദങ്ങളുടെ ചിത്രം ഏകദേശം വ്യക്തമാകും. സൈന്യത്തെക്കൊണ്ടുമാത്രം ഒരു സാമ്രാജ്യത്തെയും നിലനിര്‍ത്താനാവില്ല. സാമ്പത്തികാധികാരം ഒരു പ്രധാന ഘടകമാണ്‌. അതുകൊണ്ടുതന്നെ, തങ്ങളുടെ സൈനികമേധാവിത്വം നിലനിര്‍ത്താന്‍, അമേരിക്കക്ക്‌, ഡോളറിന്റെ അധീശത്വം ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.

അങ്ങിനെ നോക്കുമ്പോള്‍, അമേരിക്കയുടെ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം, ഇറാഖിന്റെ എണ്ണവ്യാപാരത്തെ യൂറോയില്‍നിന്ന് ഡോളറിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണെന്ന് കാണാന്‍ കഴിയും. യു.എസ്‌. അധിനിവേശസേനയുടെ ആദ്യനടപടികളിലൊന്ന് അതായിരുന്നുതാനും. പക്ഷേ, ആ നടപടി അവര്‍ക്കുതന്നെ വിനയായിത്തീരുകയാണുണ്ടായത്‌. ഡോളര്‍ ബഹിഷ്ക്കരിക്കാനുള്ള മുറവിളി യുദ്ധ-വിരുദ്ധ പ്രവര്‍ത്തകര്‍ ഉയര്‍ത്താന്‍ തുടങ്ങി. ആ ആഹ്വാനത്തിന്‌ പ്രചാരം ലഭിക്കുകയും, 2004-ലെ വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തിനുശേഷം അത്‌ ബുഷിനെ ബഹിഷ്കരിക്കാനുള്ള ക്യാമ്പെയിനായി മാറുകയും ചെയ്തു. ഈ ദൗത്യം ആദ്യം ഏറ്റെടുത്തത്‌ മലേഷ്യയിലെ മുന്‍പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദായിരുന്നു. 2004-ല്‍. അമേരിക്കയുടെ സാമ്പത്തിക-സൈനിക സഹായത്തോടെയാണ്‌ ഫലസ്തീനെയും ലബനോണിനെയും ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതെന്നും, അതിനാല്‍, ഡോളറിന്റെ ബഹിഷ്കരണത്തിലൂടെ മാത്രമേ അമേരിക്കയെയും, അതുവഴി ഇസ്രായേലിനെയും വരുതിയില്‍ നിര്‍ത്താനാകൂവെന്നും ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന്, മഹാതിര്‍ മൊഹമ്മദ്‌ വീണ്ടും 2006-ല്‍ ഡോളര്‍ ബഹിഷ്ക്കരണവുമായി മുന്നോട്ടു വന്നു. തങ്ങളുടെ ബാക്കിയുള്ള വിദേശ കരുതല്‍ ധനം ഡോളറില്‍നിന്ന് യൂറോയിലേക്ക്‌ മാറ്റാനും, എണ്ണവ്യാപാരത്തില്‍ യൂറോ ഉപയോഗിക്കാനും 2006 ഡിസംബരില്‍ ഇറാന്‍ തീരുമാനിച്ചു. തീര്‍ന്നില്ല, തങ്ങള്‍ വില്‍ക്കുന്ന എണ്ണക്ക്‌ യെന്‍ നല്‍കണമെന്ന് ജപ്പാനോട്‌ 2007 ജൂലായില്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയുടെ താന്‍പോരിമയും സമ്പത്തിന്റെ വഴിവിട്ടുള്ള ഉപയോഗവും ഡോളറിന്റെ മൂല്യം കുറച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കരുതല്‍ ധനമെന്ന നിലക്കുള്ള ഡോളറിന്റെ പദവി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനം പരാജയപ്പെടുമായിരുന്നു. അത്രമേല്‍ ശക്തമായിരുന്നു മറ്റു ലോകരാഷ്ട്രങ്ങളുടെ പൊതുവായ ശീലവും, രാഷ്ട്രീയമായ നിഷ്ക്രിയത്വവും. കനത്ത ഋണബാദ്ധ്യതയില്‍പ്പെട്ട്‌ ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഡോളറിന്റെ ശേഖരത്തിലെ തന്റെ പങ്ക്‌, ജോര്‍ജ്ജ്‌ സോറോസ്‌ പിന്‍വലിച്ചു. മറ്റ്‌ അമേരിക്കന്‍ നിക്ഷേപകരും സോറോസിനെ പിന്തുടര്‍ന്നു. 28 സെപ്തംബര്‍ 2004-ന്റെ ചൈന ഡെയ്‌ലിയില്‍, ചൈനീസ്‌ വിദേശകാര്യ സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര സാമ്പത്തികശാസ്ത്രത്തിന്റെ ഡയറക്ടര്‍ ജിയാങ്ങ്‌ റുയ്‌പിംഗ്‌ എഴുതിയ ലേഖനത്തില്‍, ഡോളറിന്റെ വിലയിടിവോടെ ചൈനക്ക്‌ വന്‍നഷ്ടമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഡോളര്‍ മൂല്യം ഇനിയും ശോഷിച്ചാല്‍, നഷ്ടം ഇനിയും കൂടിയേക്കുമെന്നും എഴുതിയിരുന്നു. ഡോളറില്‍നിന്ന് യൂറോയിലേക്കോ, വേണ്ടിവന്നാല്‍, യെന്നിലേക്കുപോലുമോ മാറുന്നതാണ്‌ അഭിലഷണീയമെന്നും, എണ്ണയുടെ സംഭരണത്തിനുവേണ്ടിമാത്രം ഡോളര്‍ ഉപയോഗിക്കേണ്ടൂ എന്നും ആ ലേഖനത്തില്‍ ജിയാങ്ങ്‌ നിര്‍ദ്ദേശിച്ചിരുന്നു. 2004-ലെ ആദ്യത്തെ ഒന്‍പതുമാസത്തിനുള്ളില്‍ തങ്ങള്‍ നേടിയ അധിക വിദേശ വിനിമയ കരുതല്‍ ശേഖരത്തിന്റെ 15 ശതമാനം മാത്രമേ യു.എസ്‌. ട്രഷറി ബോണ്ടുകളില്‍ ചൈന നിക്ഷേപിച്ചിരുന്നുള്ളു. ഒപെക്‌ രാജ്യങ്ങളാകട്ടെ, ഡോളര്‍ അധിഷ്ഠിതമായ തങ്ങളുടെ സ്വത്തിന്റെ കരുതല്‍ശേഖരം 75-ല്‍ നിന്ന് 60 ആക്കി കുറക്കുകയും ചെയ്തു. 2005 ജൂലായില്‍ യുവാന്റെ ഡോളറുമായുള്ള നിശ്ചിത വിനിമയ നിരക്ക്‌ (Fixed Exchange Rate)ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ, മലേഷ്യയുടെ റിംഗിറ്റും അതേ പാത പിന്‍തുടര്‍ന്നു. ആ രണ്ട്‌ കറന്‍സികളും മറ്റു രാജ്യങ്ങളിലെ കറന്‍സികളുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. തങ്ങളുടെ റിസര്‍വ്‌ പോര്‍ട്ട്‌ഫോളിയോ വൈവിദ്ധ്യവത്ക്കരിച്ചേക്കുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ സൂചനയും നല്‍കി. ഭാരതീയ റിസര്‍വ്‌ ബാങ്കും യൂറോയിലുള്ള സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടി. മൂന്നുവര്‍ഷം മുന്‍പ്‌ തങ്ങളുടെ 81 ശതമാനം നിക്ഷേപം ഡോളറില്‍ കേന്ദ്രീകരിച്ചിരുന്ന ഏഷയിലെ ബാങ്കുകള്‍, അത്‌ 67 ശതമാനമാക്കി കുറച്ചുവെന്ന് ബാസ്ലയിലെ (Basle)Bank for International Settlements,2005 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ബാങ്കുകള്‍ 68-ല്‍ നിന്ന് 43-ലേക്കും, ചൈനയുടെ ഡോളര്‍ നിക്ഷേപം 83-ല്‍ നിന്ന് 68-ലേക്കും ഒതുങ്ങി. ഇതര കറന്‍സികള്‍ എന്ന നിലക്ക്‌ ഭാവിയില്‍ കൂടുതല്‍ വലിയ വളര്‍ച്ച ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ യൂറോയും യെന്നും പ്രചാരത്തിലാവാന്‍ തുടങ്ങി. വിവിധ ഇതര കറന്‍സികളും ഹോള്‍ഡിംഗുകളില്‍ ഗണ്യമായ വളര്‍ച്ച നേടി. ചൈനയുടെ യുവാന്‍ 530 ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍, ഇന്‍ഡോനേഷ്യന്‍ റുപ്പയ 283-ഉം, തായ്‌വാന്റെ ഡോളര്‍ 127-ഉം, കൊറിയയുടെ വോണ്‍ 117-ഉം, ഇന്ത്യന്‍ രൂപ 114-ഉം വളര്‍ച്ച രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിക്ഷേപകരുടെ പ്രിയപ്പെട്ട കറന്‍സി എന്ന പദവി 2005-ന്റെ അവസാനത്തോടെ യൂറോയില്‍ അധിഷ്ഠിതമായ സെക്യൂരിറ്റികള്‍ നേടിയെടുത്തു. ഡോളര്‍ അടിസ്ഥാനമാക്കിയ സെക്യൂരിറ്റികള്‍ പന്തയത്തില്‍ പിന്നിലായി. 2006-ല്‍ സ്വീഡിഷ്‌ സെന്‍ട്രല്‍ ബാങ്ക്‌ അതിന്റെ ഡോളര്‍ ഹോള്‍ഡിംഗുകള്‍ 37-ല്‍ നിന്ന് 20 ആക്കി വെട്ടിച്ചുരുക്കി. തങ്ങളുടെ സമ്പത്തിന്റെ മൂന്നില്‍ രണ്ടും ഡോളറില്‍ കൈകാര്യം ചെയ്തിരുന്ന റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ അത്‌ 40 ആക്കിക്കുറച്ചു. ഇറ്റലി, തങ്ങളുടെ വിദേശകരുതല്‍ ശേഖരം ഡോളറില്‍നിന്ന് സ്റ്റെര്‍ലിംഗിലേക്കു മാറ്റി. റഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും കൈമാറ്റം റൂബിളിലേക്ക്‌ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ അവശ്യകതയെ വ്ലാഡിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടി. 2010-ഓടെ ഏകീകൃത കറന്‍സി എന്ന ലക്ഷ്യവുമായി നീങ്ങിയ ഗള്‍ഫ്‌ സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന്‌ ഭംഗം വരുത്തിയത്‌ കുവൈത്ത്‌ ആയിരുന്നു. ഡോളറുമായുള്ള തങ്ങളുടെ നാണയത്തിന്റെ ബാന്ധവം 2007- മെയ്‌ മാസം കുവൈത്ത്‌ റദ്ദാക്കി. മൂല്യശോഷണം സംഭവിക്കുന്ന ഡോളര്‍ രാജ്യത്ത്‌ നാണയപ്പെരുപ്പം ഇറക്കുമതിചെയ്യാനേ ഉപകരിക്കൂ എന്ന വിവേകബുദ്ധി (വൈകിയാണെങ്കിലും) ഉണ്ടായതിന്റെ ഫലമായിരുന്നു കുവൈത്തിണ്ടെ ആ തീരുമാനം. പിന്നീട്‌, അമേരിക്കയില്‍ സബ്‌പ്രൈം മോര്‍ട്ട്ഗേജ്‌ പ്രതിസന്ധി* (Sub prime Mortage Crisis) വരുകയും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കില്‍ 0.5 ശതമാനം കുറവുവരുത്തുകയും ചെയ്തപ്പോള്‍, ഒമാനും, സൗദി അറേബ്യയും, ബഹറൈനും തങ്ങളുടെ പലിശനിരക്കുകളില്‍ കാര്യമായ കുറവൊന്നും വരുത്തിയതുമില്ല. ഡോളറിനുപകരമായി കൂടുതല്‍ ഉപയോഗസാദ്ധ്യതകളുള്ള മറ്റു കറന്‍സികളെക്കുറിച്ച്‌ ആറ്‌ ജി.സി.സി. രാജ്യങ്ങളിലും ചര്‍ച്ച നടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴായിരുന്നു അമേരിക്കയിലെ ഈ പറഞ്ഞ സബ്‌പ്രൈം പ്രതിസന്ധി സംഭവിച്ചത്‌ എന്നതും ശ്രദ്ധേയമാണ്‌. യു.എസ്‌.ഫെഡറല്‍ റിസര്‍വ്‌ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌, 2007 ജൂലായ്‌ അവസാനത്തിനും സെപ്തംബര്‍ ആദ്യവാരത്തിനുമിടയില്‍ വിദേശ സെന്‍ട്രല്‍ ബാങ്കുകള്‍ യു.എസ്‌. ട്രഷറിയിലുള്ള തങ്ങളുടെ നിക്ഷേപങ്ങള്‍ 48 ബില്ല്യണ്‍ ഡോളറായി കുറച്ചു എന്നാണ്‌. ഇതിനൊക്കെ പുറമെയാണ്‌ ഐ.എം.എഫിനും, ലോകബാങ്കിനും, ഇന്റര്‍ അമേരിക്കന്‍ ഡെവലപ്പ്‌മന്റ്‌ ബാങ്കിനും, പുതിയ പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ട്‌, ഏഴു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന്, അന്താരാഷ്ട്രതലത്തില്‍ പുതിയൊരു ബാങ്ക്‌ (Banco del Sur) സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട്‌ വന്നത്‌. ഏഴ്‌ ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളെക്കൂടാതെ, ഭാവിയില്‍ മറ്റു പല രാജ്യങ്ങളും ക്രമേണ ഇതില്‍ അംഗങ്ങളാകുമെന്നുതന്നെയാണ്‌ ഇപ്പോള്‍ കരുതപ്പെടുന്നത്‌. ഈ രാജ്യങ്ങളെല്ലാം അവരവരുടെ നാണയങ്ങളിലേക്ക്‌ തിരിച്ചുപോയാല്‍, അത്‌ ഡോളറിനു താങ്ങാനാവുന്നതിലും വലിയ ആഘാതമായിരിക്കും. ഡോളറിന്റെ മൂല്യത്തകര്‍ച്ച ഉളവാക്കിയ മറ്റൊരു സ്ഥിതിവിശേഷമെന്താണെന്നാല്‍, ധനിക രാജ്യങ്ങള്‍ യൂറോയിലേക്ക്‌ തിരിഞ്ഞപ്പോള്‍, താരതമ്യേന അത്രതന്നെ ധനികരല്ലാത്ത മറ്റു രാജ്യങ്ങള്‍-റഷ്യ മുതല്‍ മാള്‍ഡീവ്‌സ്‌ വരെയും, മെക്സിക്കോ മുതല്‍ വിയറ്റ്‌നാം വരെയുമുള്ളവ-താന്താങ്ങളുടെ പ്രാദേശിക കറന്‍സികളില്‍ അഭയം തേടി എന്നതാണ്‌.

'ലോക കറന്‍സി എന്ന പദവി ഡോളറിനു നഷ്ടമാകുന്നു' എന്ന, ചൈനീസ്‌ സെന്‍ട്രല്‍ ബാങ്കിന്റെ ഉപഡറക്ടര്‍മാരില്‍ ഒരാളായ ഹൂ ജിയാനിന്റെ അഭിപ്രായത്തോട്‌ യോജിക്കാന്‍ ബുദ്ധിമുട്ടില്ല. പ്രത്യേകിച്ചും, അമേരിക്കയിലെ വിദഗ്ദ്ധര്‍തന്നെ ഇതേ വികാരം പങ്കിടുമ്പോള്‍. ഇതിന്റെ അര്‍ത്ഥം, ഇനി മേലില്‍ ലോകത്തിലെ ഒരെയൊരു പൊതുവായ കറന്‍സി എന്ന സ്ഥാനം അമേരിക്കന്‍ ഡോളറിനു അവകാശപ്പെടാനാവില്ല എന്നുതന്നെയാണ്‌. മറ്റു കറന്‍സികളുമായി ഡോളറിന്‌ ഈ പദവി പങ്കിടേണ്ട ഒരു സ്ഥിതിയാണ്‌ വന്നിരിക്കുന്നത്‌. എങ്കില്‍തന്നെയും, പല കാരണങ്ങളാലും, ഡോളര്‍ ഇപ്പോഴും പ്രമുഖസ്ഥാനത്തുതന്നെയാണെന്നതിന്‌ സംശയമില്ല. മറ്റു രാജ്യങ്ങളുടെ എണ്ണവ്യാപാരം ഡോളറിലായിരിക്കുന്നിടത്തോളം കാലം അതങ്ങിനെതന്നെ തുടരാനും ഇടയുണ്ട്‌. അതിന്‌ ആവശ്യക്കാരുമുണ്ടായേക്കും. റഷ്യ അതിന്റെ എണ്ണ-പ്രകൃതിവാതക കൈമാറ്റം റൂബിളിന്റെ അടിസ്ഥാനത്തിലാക്കിയാല്‍ സ്ഥിതി പക്ഷേ മാറിമറിഞ്ഞേക്കാന്‍ ഇടയുണ്ട്‌. ട്രില്ല്യണ്‍ കണക്കിന്‌ ഡോളര്‍ തങ്ങളുടെ കയ്യില്‍ സൂക്ഷിക്കുന്ന ചൈനയും ജപ്പാനും, ആ ഭീമമായ സംഖ്യ അത്ര വേഗത്തിലൊന്നും കയ്യൊഴിയാന്‍ പോകുന്നില്ല. കാരണം,അത്‌, അവരുടെ കരുതല്‍ ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടുതന്നെ. മാത്രവുമല്ല, അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളെപ്പോലെ, അവരും അവരുടെ കറന്‍സികളുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍, താഴ്ത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌. എങ്കില്‍തന്നെയും, 2007 നവംബറില്‍ ഡോളറുമായുള്ള പെഗ്‌ **വിച്ഛേദിച്ചതോടെ, യുവാന്റെ മൂല്യം 11.5 ശതമാനംകണ്ട്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ആദ്യം യെന്‍ രേഖപ്പെടുത്തിയ വളര്‍ച്ച 7.7 ശതമാനമായിരുന്നു. ഡോളറിന്റെ മൂല്യം തകരുന്നതോടെ, അതിന്റെ കരുതല്‍ശേഖരം നഷ്ടത്തിലായിരിക്കും കലാശിക്കുക. ഡോളര്‍ ശേഖരം താരതമ്യേന കുറവുള്ള രാജ്യങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടിവരും.

നമ്മുടെ നിലവിലുള്ള ലോകസാഹചര്യങ്ങള്‍ അത്രക്ക്‌ നിര്‍ണ്ണായകമല്ലായിരുന്നുവെങ്കില്‍, ഡോളറിന്റെ ഈ ക്രമേണയുള്ള മൂല്യശോഷണംകൊണ്ട്‌ നമുക്ക്‌ തൃപ്തരാകാമായിരുന്നു. ഇന്ന്, സ്ഥിതി അപകടകരമായ ഒരു വഴിത്തിരിവിലാണ്‌. അധിനിവേശത്തിന്റെ ഫലമായി ഇറാഖിലും, അഫ്ഘാനിസ്ഥാനിലും ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചുകഴിഞ്ഞു. ഇപ്പോഴും നിരവധിപേര്‍ ചത്തൊടുങ്ങുകയും ചെയ്യുന്നു. അതേസമയം, ഇസ്രായേലിന്റെ വര്‍ണ്ണവെറിയന്‍ ഭരണകൂടം, അമേരിക്കയുടെ പിന്തുണയോടെ, പാലസ്തീന്‍ പൂര്‍ണ്ണമായും കയ്യടക്കി, തദ്ദേശീയരായ പാലസ്തീനികളെ വെസ്റ്റ്‌ ബാങ്കിലെ നിരവധി ഘെറ്റോകളിലേക്കും, ഗാസ എന്ന മറ്റൊരു വലിയ ഘെറ്റോയിലേക്കും ആട്ടിപ്പായിക്കുന്നതും, വംശനാശം വരുത്തുന്നതും നമ്മള്‍ കാണുന്നു. ഇറാനെ ആക്രമിച്ചാല്‍ അത്‌ ഒരു ആണവയുദ്ധമായി പരിണമിക്കുകയാവും ഫലം. കാരണം, ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ്‌ അമേരിക്ക ഉന്നമാക്കുന്നത്‌. 'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ മുന്‍കൂര്‍ ആക്രമണം നടത്തുന്നതില്‍നിന്ന് അമേരിക്കയെ തടയുന്നത്‌, അമേരിക്കന്‍ സൈന്യത്തിന്റെ എതിര്‍പ്പുമൂലമാണെന്ന' മട്ടിലുള്ള വിശദീകരണങ്ങളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. പക്ഷേ, സൈന്യത്തിന്റെ എതിര്‍പ്പിനെപ്പോലും മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ അത്യന്തം ഭീഷണമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്‌. 2007 ആഗസ്റ്റ്‌ 29, 30 തീയതികളില്‍, എല്ലാ നടപടിക്രമങ്ങളെയും ലംഘിച്ചുകൊണ്ട്‌, ആണവായുധങ്ങള്‍ ഘടിപ്പിച്ച ഒട്ടനവധി ക്രൂയിസ്‌ മിസ്സെലുകള്‍ രഹസ്യമായി രാജ്യത്തുനിന്ന് പുറത്തേക്ക്‌ കടത്തിയിട്ടുണ്ട്‌. ഇവ എങ്ങിനെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്‌ സര്‍ക്കാരിന്റെ ഭാഷ്യം. ഇതിനെക്കുറിച്ച്‌ അറിയുന്നവരും, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ, സൈന്യത്തിലെ ഉന്നതരില്‍ ചിലരെ, ഈ സംഭവത്തിനു തൊട്ടു മുന്‍പും പിന്‍പുമായി കാണാതാവുകയും, മറ്റു ചിലര്‍ സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുകയും ചെയ്തിട്ടുണ്ട്‌. ഇതൊക്കെ വിരല്‍ചൂണ്ടുന്നത്‌, കാണാതായ ആയുധങ്ങള്‍ ഇറാനെതിരെയുള്ള യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ളവയായിരുന്നു എന്ന നിഗമനത്തിലേക്കാണ്‌. അത്തരത്തിലൊരു യുദ്ധം പുറപ്പെട്ടാല്‍, റഷ്യയും ചൈനയും ഒക്കെ ഉള്‍പ്പെടുന്ന ഭീമമായ ഒരു യുദ്ധത്തിലേക്കായിരിക്കും അതുചെന്നെത്തുക. ഇറാനും, പശ്ചിമേഷ്യക്കും മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ നാശത്തിനും അത്‌ വഴിവെക്കും.


(അടുത്ത ലക്കത്തില്‍ അവസാനിക്കും)



Subprime Mortgage crisis - കുറച്ചുകാലം മുന്‍പ് തത്ത്വദീക്ഷയില്ലാതെ നല്‍കിയ ഭവനവായ്പയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉണ്ടായ പ്രതിസന്ധി.

PEG - Price/Earning Growth Ratio

Tuesday, November 20, 2007

നിര്‍ണ്ണായകവും,അടിയന്തിരവുമായ മൂന്ന് ചരിത്രദൗത്യങ്ങള്‍*

ഇറാന്‍ ആണവായുധ സാങ്കേതിക വിദ്യ കരസ്ഥമാക്കിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കായിരിക്കും ലോകം ചെന്നെത്തുക എന്ന ബുഷിന്റെ ഒക്ടോബര്‍ 2007-ലെ പ്രഖ്യാപനം ഒരു തമാശയോ അതിശയോക്തിയോ ഒന്നുമല്ല. തന്റെ നയം വ്യക്തമാക്കുക മാത്രമായിരുന്നു ബുഷ്‌ ചെയ്തത്‌. ഇറാന്‍ ആണവപരിപാടികളുമായി മുന്നോട്ട്‌ പോകാനാണ്‌ ഒരുക്കമെങ്കില്‍ അമേരിക്ക കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന്, ഡിക്ക്‌ ചെനിയും ഒക്ടോബറില്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. അഫ്ഘാനിസ്ഥാന്‍, ഇറാഖ്‌, പാലസ്തീന്‍ എന്നിവിടങ്ങളിലെ യുദ്ധം ഇറാനിലേക്കുകൂടി വ്യാപിച്ചാല്‍, ആ മൂന്നാം ലോകമഹായുദ്ധം യാഥാര്‍ത്ഥ്യമാവുകതന്നെ ചെയ്യും. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക സന്നാഹങ്ങള്‍ നടത്തുന്നു എന്നതിന്‌ കുറച്ചുകാലങ്ങളായി നമുക്കു മുന്‍പില്‍ നിരവധി സാഹചര്യത്തെളിവുകളുണ്ട്‌. അതെന്തൊക്കെയാണെന്നു നോക്കാം. (1) ഇറാന്‍ ആണവായുധപരിപാടിയുമായി മുന്നോട്ട്‌ പോവുകയാണെന്നും (ഇതിനെ, അന്താരാഷ്ട്ര ആണോവോര്‍ജ്ജ കമ്മീഷന്റെ തലവന്‍, അല്‍ ബറാദി തള്ളിക്കളഞ്ഞതാണ്‌), ആയുധങ്ങളും സൈന്യത്തെയും ഇറാഖിലേക്ക്‌ കടത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ (ഇത്‌ ഇറാഖും നിഷേധിച്ചിട്ടുണ്ട്‌)(2) ഇറാനെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള അമേരിക്കന്‍ സൈനികസന്നാഹങ്ങള്‍ (3) ഇറാനിലെ ഇസ്ലാമിക റെവല്യൂഷണറി സേനയെ തീവ്രവാദികളായി മുദ്രകുത്തല്‍ ((4)ഉപരോധം ഏര്‍പ്പെടുത്തല്‍, ഇതൊക്കെയാണ്‌ ആ തെളിവുകള്‍. പക്ഷേ ഇന്ന്, മറ്റു ചില വസ്തുതകള്‍കൂടി പുറത്തുവന്നിരിക്കുന്നു. ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ തയ്യറെടുപ്പുകള്‍ ഇന്നോ ഇന്നലെയോ അല്ല, കുറേക്കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇനി, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെച്ചാല്‍പ്പോലും യുദ്ധമൊഴിവാക്കാന്‍ ഇറാനു സാധ്യമല്ലെന്നും, അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്‍സിലിലെ രണ്ടു മുതിര്‍ന്ന മുന്‍കാല നയവിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഇറാനെ സൈനികമായി നേരിടാനുള്ള അമേരിക്കയുടെ നീക്കത്തെ തടയാന്‍, അമേരിക്കന്‍ ജനതയല്ലാതെ, മറ്റേതെങ്കിലും ശക്തി ഇന്ന് ഭൂമുഖത്തുണ്ടോ? അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ അടിസ്ഥാനം അതിന്റെ സൈനികശക്തിയാണെന്നും, ആ സൈനികശക്തിയാകട്ടെ, അമേരിക്കയുടെ ഡോളര്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ സൃഷ്ടിയാണെന്നുമുള്ള വാദത്തിലേക്കാണ്‌ ഇനി നമ്മള്‍ ചെന്നെത്തുന്നത്‌. ഡോളറിന്റെ ബലത്തിലാണ്‌ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സൈനികസന്നാഹങ്ങള്‍ നിലനിര്‍ത്താനുള്ള അതിന്റെ അപരിമേയമായ ധനശേഷിയും നിലനില്‍ക്കുന്നത്‌. അമേരിക്കന്‍ ഡോളറിന്റെ ആ അപ്രമാദിത്വത്തെ തകര്‍ത്തുനോക്കൂ, അപ്പോള്‍ ആ സാമ്രാജ്യം നിലംപൊത്തുന്നതു കാണാം.

ഡേവിഡ്‌ ലുഡന്റെ "അമേരിക്കയുടെ അദൃശ്യമായ സാമ്രാജ്യം" (America's Invisible Empire)എന്ന ലേഖനം, ആധുനികലോകത്തെ ഈ പുതിയ സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളെ ശ്രദ്ധേയമായ ഉള്‍ക്കാഴ്ച്ചയോടെ സമീപിക്കുന്ന ഒന്നാണ്‌. പഴയ സാമ്രാജ്യങ്ങള്‍ അസ്തമിക്കുകയും, കോളണികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിലേക്ക്‌ കുതിക്കുകയും ചെയ്ത സമീപ ചരിത്രഘട്ടത്തില്‍മാത്രം പ്രബലമായി വന്ന ആ രാജ്യത്തിന്‌, ആദ്യകാലങ്ങളില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ പരസ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കമ്മ്യൂണിസത്തിനെ തകര്‍ക്കാനായി ഭൂമിയില്‍ അവതരിച്ച ജനാധിപത്യത്തിന്റെ വേഷമായിരുന്നു അമേരിക്ക ആദ്യകാലങ്ങളില്‍ അണിഞ്ഞത്‌. പിന്നീട്‌, സോവിയറ്റ്‌ യൂണിയന്‍ ശിഥിലമായപ്പോള്‍, 'ഭീകരതക്കെതിരായ യുദ്ധ'മായി വേഷപ്പകര്‍ച്ച വന്നു. ആഗോള അധിനിവേശത്തിന്റെ യുക്തിയായി ഉയര്‍ത്തിക്കാട്ടിയത്‌, ദേശീയ സുരക്ഷയെയും, ദേശീയ താത്‌പ്പര്യങ്ങളെയുമായിരുന്നു.

സ്റ്റേറ്റിനാല്‍ വഞ്ചിക്കപ്പെട്ടും, പുറത്തുള്ളവര്‍ക്ക്‌ വളരെ വ്യക്തമായി കാണുവാന്‍ കഴിയുന്ന തങ്ങളുടെ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ സ്വയം തിരിച്ചറിയാനാകാതെ, മാധ്യമങ്ങള്‍ നല്‍കുന്ന മായാവലയത്തിന്റെ കുമിളകള്‍ക്കകത്ത്‌ സുഷുപ്തിയിലാണ്ടും കിടക്കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു 'ട്രൂമാന്‍ ഷോ'യിലെന്നവണ്ണം ജീവിക്കുന്ന ഒരു ജനതയായിട്ടാണ്‌ അമേരിക്കന്‍ പൗരന്‍മാരെ ലുഡന്‍ അവതരിപ്പിക്കുന്നത്‌. "സാമ്രാജ്യത്വത്തിന്റെ യഥാര്‍ത്ഥചിത്രവും, അതിനുകൊടുക്കേണ്ടിവരുന്ന വിലയും മനസ്സിലാക്കാന്‍ അമേരിക്കന്‍ ജനതക്കു കഴിയാത്തിടത്തോളം കാലം, ആ സാമ്രാജ്യം നശിക്കാന്‍ പോകുന്നില്ല' എന്ന ലുഡന്റെ നിരീക്ഷണം വളരെ ശ്രദ്ധേയമായ ഒന്നാണ്‌. പക്ഷേ, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത്‌, അമേരിക്കയിലെ സമ്മതിദായകരും, നികുതിദായകരുമാണെന്ന' ലുഡന്റെ വിലയിരുത്തല്‍ ശരിയല്ലെന്നുവേണം പറയാന്‍. അതങ്ങിനെയായിരുന്നുവെങ്കില്‍, കൂടുതല്‍ അമേരിക്കക്കാര്‍ അത്‌ തിരിച്ചറിയുകയും, എതിര്‍ക്കുകയും ചെയ്യുമായിരുന്നു; ഇറാഖ്‌ അധിനിവേശത്തിനെതിരെയും, ഇറാനു നേരെയുള്ള യുദ്ധശ്രമങ്ങള്‍ക്കെതിരെയും ഡെമോക്രാറ്റുകള്‍ ഒന്നിക്കുമായിരുന്നു; അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകര്‍ ഡെമോക്രാറ്റുകളെ പിന്തുണക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, നടക്കുന്നത്‌ മറ്റൊന്നാണ്‌. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചിലവു വഹിക്കുന്നത്‌, അമേരിക്കക്കാരല്ല, പുറത്തുള്ള ലോകമാണ്‌. അതുകൊണ്ടുതന്നെയാണ്‌ അമേരിക്കകത്ത്‌ ആ സാമ്രാജ്യം അദൃശ്യമായി നിലകൊള്ളുന്നു അന്നു പറയേണ്ടിവരുന്നതും.

ഡോളറിന്റെ അധീശത്വം-അല്‍പ്പം ചരിത്രം.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെയും, അവരുടെ സാമ്പത്തിക മേധാവിത്വത്തിന്റെയും പ്രധാന ബലം, അവരുടെ നാണയം വഹിക്കുന്ന പങ്കിനെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ വ്യാപാര-ധന കമ്മികളില്‍നിന്ന് അവരെ ഇത്രയുകാലം രക്ഷിച്ചുപോന്നത്‌, ദശാബ്ദങ്ങളായി ലോകത്തിന്റെ കരുതല്‍ ശേഖരമായി നിലനില്‍ക്കുന്ന അവരുടെ സ്വന്തം നാണയമായ ഡോളറാണ്‌. തങ്ങളുടെ ചിലവുകള്‍ നേരിടാന്‍, ഓരോ ദിവസവും അമേരിക്കക്ക്‌ 4 ബില്ല്യണ്‍ ഡോളറിന്റെ മൂലധന ഒഴുക്ക്‌ അവശ്യമാണ്‌. സൈനികപരമായ മേല്‍ക്കോയ്മയുള്ളതുകൊണ്ട്‌ അവര്‍ക്കൊരിക്കലും ഒരു ഉപരോധത്തെ ഭയപ്പെടേണ്ടിവരുന്നില്ല. എങ്കിലും, അമേരിക്കന്‍ ഡോളറിന്റെ ഹെഗിമണിയുടെ സഹായത്താലാണ്‌, വിഭവദാരിദ്ര്യത്തെ അതിജീവിക്കാന്‍ അമേരിക്കക്ക്‌ ഇന്ന് കഴിയുന്നത്‌.

ഡോളറിന്റെ പ്രവര്‍ത്തന മെക്കാനിസം വളരെ വിശദമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട്‌ ഈ പുസ്തകത്തില്‍ പലയിടത്തും. ഇവിടെ അതിന്റെ ഒരു രത്നച്ചുരുക്കം മാത്രം നല്‍കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തി, അമേരിക്കന്‍ ഡോളറിനെ, സ്വര്‍ണ്ണത്തിന്റെ സഹായത്തോടെ, ലോകത്തിലെ, പ്രബലമായ ഒരേയൊരു കരുതല്‍ ശേഖരമാക്കി മാറ്റി. 1971-ല്‍ അമേരിക്ക സ്വര്‍ണ്ണസൂചിക എടുത്തുമാറ്റിയപ്പോള്‍, ഡോളര്‍ മേധാവിത്വം നിലനിര്‍ത്തി. പിന്നീട്‌, 1974-ല്‍ സൗദി സര്‍ക്കാരുമായുള്ള ഉടമ്പടിപ്രകാരം എണ്ണവ്യാപാരം ഡോളറിന്റെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഡോളര്‍ പിന്നെയും ശക്തമായി. മിക്കരാജ്യങ്ങളും എണ്ണ ഇറക്കുമതിചെയ്യുന്നതുകൊണ്ട്‌, ഭാവിയില്‍ ഒരുപക്ഷേ എണ്ണയുടെ ലഭ്യതയില്‍ കുറവു വന്നാല്‍ അതിനെ നേരിടുന്നതിനുവേണ്ടി, ഡോളര്‍ കരുതിവെക്കുന്നത്‌ ബുദ്ധിയായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. മൂന്നാം ലോകരാജ്യങ്ങള്‍ക്കാകട്ടെ, തങ്ങളുടെ ദുര്‍ബ്ബലമായ സമ്പദ്‌വ്യവസ്ഥക്കും, എപ്പോള്‍വേണമെങ്കില്‍ തകര്‍ന്നേക്കാവുന്ന നാണയമൂല്യത്തിനെയും സംരക്ഷിക്കാന്‍, ഡോളര്‍ശേഖരം വര്‍ദ്ധിപ്പിക്കേണ്ടത്‌ ആവശ്യവുമായിരുന്നു. അങ്ങിനെ, എല്ലാവര്‍ക്കും ഡോളര്‍ പ്രിയങ്കരമായപ്പോള്‍, അമേരിക്കക്ക്‌, കൂടുതല്‍ പച്ചനോട്ടുകള്‍ അടിച്ചിറക്കേണ്ട ബാധ്യതമാത്രമ ഉണ്ടായുള്ളു. തങ്ങളുടെ കയറ്റുമതിക്കുള്ള പ്രതിഫലമായി മറ്റു രാജ്യങ്ങള്‍ സന്തോഷപൂര്‍വ്വം ഡോളര്‍ സ്വീകരിക്കുകയും ചെയ്യും. ഈ പച്ചനോട്ടുകള്‍ പിന്നീട്‌, ട്രഷറി ബോണ്ടായും മറ്റു രീതിയിലും അമേരിക്കയുടെ ആഭ്യന്തര വിപണിയിലേക്ക്‌ തിരിച്ചുവന്ന്, ഡോളറിന്റെ പുറത്തേക്കൊഴുക്കിനെ ഫലപ്രദമായ രീതിയില്‍ സമതുലിതമാക്കുന്നു. ഇതോടൊപ്പം തന്നെ, വാഷിംഗടണ്‍ കേന്ദ്രമായ അന്താരാഷ്ട്ര നാണയ നിധിയും (IMF) ലോകബാങ്കും (WB), ഡോളറിന്റെ മേല്‍ക്കോയ്മയെ ബലപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്‌.

കരുതല്‍ നാണയം, ഒരേസമയം, ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, ആഭ്യന്തര ചുമതലകളും നിര്‍വ്വഹിക്കുകയും, സവിശേഷപരിഗണന ലഭിക്കുന്ന രാജ്യത്തിന്റെ(favoured nation) ഋണബാദ്ധ്യത നിശ്ചിതകാലത്തേക്കു വളര്‍ത്തിവലുതാക്കി, മറ്റു രാജ്യങ്ങളുടെ നാണയത്തെ തകര്‍ക്കുകയും ചെയ്യുന്നു. ഇത്‌ ഒരുതരത്തില്‍ ഇരുതല മൂര്‍ച്ചയുള്ള ഖഡ്ഗമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ, വര്‍ദ്ധിച്ചുവരുന്ന ധന-വ്യാപാര കമ്മിയിലൂടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നതിന്‌ ഇത്‌ ഇടയാക്കി. 2006-ഓടെ 763.6 ബില്ല്യണ്‍ ഡോളര്‍ വ്യാപാര കമ്മിയിലാണ്‌ അതെത്തിനില്‍ക്കുന്നത്‌. മൊത്തം കമ്മിയാകട്ടെ, 850 ബില്ല്യണ്‍ ഡോളറും. രാജ്യത്തിന്റെ മൊത്തം ഋണബദ്ധ്യത 9 ട്രില്ല്യണ്‍ ഡോളര്‍ ആണ്‌. ഉത്‌പ്പാദന രാജ്യമെന്ന പദവിയെ ആഗോളവത്ക്കരണം പാടെ തകര്‍ത്തിരിക്കുന്നു. സേവനമേഖലയാകട്ടെ, ഔട്ട്‌സോഴ്സിംഗിലൂടെ അതിവേഗം ഇല്ലാതായിരിക്കുന്നു. അമേരിക്കയില്‍ ബാക്കി നില്‍ക്കുന്നത്‌, ആഗോളതലത്തിലുള്ള സാമ്പത്തിക സേവന മേഖല മാത്രമാണ്‌. ഇതിനു ശക്തി പകരുകയാണ്‌ അമേരിക്കന്‍ ഡോളര്‍ ചെയ്യുന്നത്‌.

അമേരിക്കന്‍ സമ്രാജ്യത്തിന്റെ ചിലവുകള്‍ വഹിക്കുന്നത്‌ മറ്റു രാജ്യങ്ങളാണ്‌. ആ ചിലവുകളെ അമേരിക്കന്‍ പൗരന്‍മാരില്‍നിന്ന് സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ അമേരിക്കന്‍ ഡോളറിന്റെ അധീശത്വം സഹായിക്കുന്നു. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്‌, ഡോളര്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഇന്നുള്ളത്‌. ലോകത്തിലെ ഒരേയൊരു കരുതല്‍ നാണയമാണ്‌ ആ പച്ചനോട്ടുകള്‍.

(തുടരും)



*Averting World War III, Ending Dollar Hegemony and US Imperialism -എന്ന പേരില്‍, www.countercurrents.org.യില്‍ 17/11/2007-ന് പ്രസിദ്ധീകരിച്ച, രോഹിണി ഹെന്‍സ്മാന്‍ എഴുതിയ പൂര്‍ണ്ണലേഖനത്തിന്റെ ആദ്യഭാഗം.

ഒരു ചെസ്റ്റ്‌നട്ട്‌ മരവും ചില ഓര്‍മ്മകളും

അവസാനത്തെ ഇല എന്ന് പേരില്‍ ഒ.ഹെന്ററിയുടെ പ്രശസ്തമായ ഒരു കഥയുണ്ട്‌. ഹോസ്പിറ്റലിന്റെ ജനലിലൂടെ കാണുന്ന മരത്തിന്റെ അവസാന ഇലയും കൊഴിയുന്ന നാള്‍ തന്റെ ജീവിതവും അവസാനിക്കുമെന്ന് വിശ്വസിച്ച്‌ കാത്തിരിക്കുന്ന ഒരു രോഗി. ശൈത്യകാലത്തിന്റെ അവസാന പോരാട്ടത്തെയും അതിജീവിച്ച്‌ ഒരു ഇല മാത്രം ബാക്കി വരുന്നു. കൊഴിയാതെ. അയാള്‍ ജീവിതത്തിലേക്കു തിരിച്ചു വരുകയും ചെയ്തു. ജീവിതത്തിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്ന ആ ഇല പക്ഷേ, ഒരു ചെറിയ ചിത്രം മാത്രമായിരുന്നുവെന്ന് അയാള്‍ ഒടുവില്‍ അറിയുന്നു. എന്നെങ്കിലും ഒരിക്കല്‍ ഒരു 'മാസ്റ്റര്‍പീസ്‌' വരക്കണമെന്ന മോഹം ബാക്കിവെച്ച്‌ അകാലത്തില്‍ പൊലിഞ്ഞുപോയ, തന്റെ സുഹൃത്തും, ആശുപത്രിയിലെ അന്തേവാസിയുമായിരുന്ന ഒരു ചിത്രകാരന്‍ വരച്ച ചിത്രമായിരുന്നു ആ അവസാനത്തെ ഇല.

പ്രിന്‍സെന്‍ ഗ്രാഫ്റ്റിലെ വീട്ടിലിരുന്ന് ആനി ഫ്രാങ്കും അത്തരത്തില്‍ ഒരു മരം നിത്യവും കണ്ടിരുന്നു. ഒരു ചെസ്റ്റ്‌നട്ട്‌ മരം. അവള്‍ മാത്രമല്ല, അനിയത്തി മാര്‍ഗരറ്റും, ആനിയുടെ പ്രിയപ്പെട്ട പീറ്ററും. അച്ഛന്റെ പഴയ ഗോഡൗണില്‍ അവര്‍ കഴിച്ചുകൂട്ടിയ രണ്ടു കൊല്ലത്തെ അജ്ഞാതവാസത്തിനിടക്ക്‌ പുറംലോകത്തെ അവര്‍ കണ്ടിട്ടുണ്ടാവുക, ആ ചെസ്റ്റ്‌നട്ട്‌ മരത്തിന്റെ ശാഖകള്‍ക്കുള്ളിലൂടെ കാണുന്ന ആകാശത്തിലൂടെയായിരുന്നിരിക്കാം. അതില്‍ വന്നിരിക്കാറുള്ള പക്ഷികളുടെ അനന്തമായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌, ആ ചെറിയ മനസ്സുകളില്‍ അസൂയയും തോന്നിയിരിക്കാം അപ്പോള്‍.

എന്നിട്ടും അവള്‍ തന്റെ ഡയറിയില്‍ 1944 ജൂലൈ 15-ന്‌ ചെറിയ അക്ഷരങ്ങളില്‍ കുറിച്ചിട്ടു. "ഒന്നിനും, ഒരു യുക്തിയുമില്ല, അര്‍ത്ഥവുമില്ല, എന്നിട്ടും ഞാന്‍ ആശ കൈവിടുന്നില്ല. കാരണം, ഞാനിന്നും വിശ്വസിക്കുന്നു, മനുഷ്യന്‍ ഉള്ളില്‍ നല്ലവനാണെന്ന്".

ഗസ്റ്റപ്പോകള്‍ അവളെയും കുടുംബത്തെയും പീഡനത്താവളങ്ങളിലേക്കു കൊണ്ടുപോകുന്നതിനും പത്തൊന്‍പത്‌ ദിവസം മാത്രം മുന്‍പാണ്‌ അവള്‍ ആ കുറിപ്പ്‌ എഴുതിയത്‌.

"നമ്മളെ എന്നന്നേക്കുമായി നശിപ്പിക്കാന്‍ വരുന്ന ഭയാനകമായ ഇടിമുഴക്കം ഞാന്‍ കേള്‍ക്കുന്നു. ആയിരക്കണക്കിനു മനുഷ്യരുടെ അവര്‍ണ്ണനീയമായ ദു:ഖം അനിവാര്യമാണെന്ന് എനിക്കറിയാം. എന്നാലും, ആകാശത്തിന്റെ നീലിമയിലേക്കു നോക്കി ഞാന്‍ ആശ്വസിക്കുന്നു. അവസാനം എല്ലാം നന്നായി വരും. വിശ്വശാന്തിയുടെ പ്രത്യാഗമനം സംഭവിക്കുകതന്നെ ചെയ്യും".

ആനി കണ്ട ആ ആകാശത്തില്‍ ആ ചെസ്റ്റ്‌നട്ട്‌ മരവും ഉണ്ടായിരുന്നിരിക്കണം. അതിന്റെ കായകള്‍ ലേലത്തിനു വെച്ചിരിക്കുന്നു ഒരു ആംസ്റ്റര്‍ഡാമുകാരന്‍. മിക്കവാറും ഈ ആഴ്ച്ചതന്നെ, ആ മരംതന്നെ മുറിച്ചുമാറ്റപ്പെടുമെന്നും വാര്‍ത്തയില്‍ പറയുന്നു. (ഹാരെറ്റ്‌സ്‌ എന്ന ഇസ്രായേലി പത്രത്തില്‍). തീരെ ദുര്‍ബ്ബലമായിരിക്കുന്ന ആ വൃക്ഷം ഏതുനിമിഷവും നിലംപതിക്കാമത്രെ. "നിങ്ങളുടെ ആനി ഫ്രാങ്ക്‌ മരം നടൂ, ഒരു ചെസ്റ്റ്‌നട്ടില്‍നിന്ന്" എന്നാണ്‌ ലേലക്കാരന്റെ പരസ്യവാചകം.

ഒരു മരം നടുന്നത്‌ എത്ര എളുപ്പമാണ്‌. ദുരിതാനുഭവങ്ങള്‍ക്കിടക്കും, പ്രത്യാശയുടെ നിറഞ്ഞ ആകാശം കാണലാണ്‌ ഏറെ പ്രധാനം. ദുഷ്ക്കരം. ഓരോ മരവും, അതിന്റെ ശാഖകളിലൂടെ കാണുന്ന ഓരോ ആകാശത്തുണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലൂടെ എന്നെങ്കിലും പറന്നിറങ്ങിയേക്കാവുന്ന പുതിയ ലോകത്തിന്റെ, ഒരു നല്ല നാളെയുടെ, പിടികിട്ടാപ്പക്ഷികളെയാണ്.

ആനി ഫ്രാങ്ക്‌ മ്യൂസിയത്തില്‍വെച്ചുണ്ടായ ചെറിയ രണ്ട്‌ അനുഭവങ്ങള്‍ വിക്രമന്‍ നായര്‍* വിവരിക്കുന്നുണ്ട്‌.

വീടിന്റെ പുറത്ത്‌ സന്ദര്‍ശനം കഴിഞ്ഞ്‌ പുറത്തുവന്ന കുട്ടികള്‍ക്ക്‌ ഒരു അദ്ധ്യാപിക ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. ഡച്ചു ഭാഷയില്‍. അവര്‍ കുട്ടികളോട്‌ ചോദിച്ചു: "ആനി ഫ്രാങ്ക്‌..അവരെ ഇവിടെ നിന്ന് പിടിച്ചു കൊണ്ടുപോയ ഹിറ്റ്‌ലറുടെ ആളുകള്‍ നല്ലവരായിരുന്നോ""

"അല്ല..അല്ല" കുട്ടികള്‍ മറുപടി പറഞ്ഞു.

"നിങ്ങള്‍ ആരെങ്കിലും ജാതിയുടെയും നിറത്തിന്റെയും പേരില്‍ വേറെ ഒരു കുട്ടിയെ വെറുക്കുമോ", ടീച്ചര്‍ തുടര്‍ന്നു ചോദിച്ചു.

ഉത്തരം. "ഇല്ല, ഇല്ല".

വീടിന്റെ അകത്ത്‌, ആനിക്കും, മര്‍ഗരറ്റിനും, പീറ്ററിനും, ആനിയുടെ അച്ഛന്‍ ഓട്ടോ ഫ്രാങ്ക്‌ ദിവസവും ക്ലാസ്സെടുത്തിരുന്ന കുടുസ്സുമുറിയില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്ന സാധനങ്ങള്‍ നോക്കിക്കാണുന്നതിനിടക്ക്‌ ഒരു വൃദ്ധ പെട്ടെന്ന് ഉറക്കെ കരഞ്ഞു. കാരണമാരായുന്നവരോട്‌, കൂടെയുള്ള ഒരാള്‍ പതുക്കെ പറഞ്ഞു. 'എല്‍സേസുവിയാ' (അവര്‍ ഓര്‍ക്കുകയാണ്‌).

ഓര്‍മ്മപ്പെടുത്തലുകളിലേക്കും, പ്രത്യാശയുടെ വെളിച്ചത്തിലേക്കും, ഇനി വരുന്ന തലമുറയെ കൂട്ടിക്കൊണ്ടുപോകാന്‍വേണ്ടിയെങ്കിലും ഇത്തരത്തിലുള്ള ഒരു ചെസ്റ്റ്‌നട്ട്‌ മരമോ, ഒരു മണ്‍പാത്രമോ, ഒരു പട്ടുറുമാലോ, എന്തുമാകട്ടെ, ചരിത്രത്തില്‍ അവശേഷിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍..




*വിക്രമന്‍ നായര്‍ - പത്രപ്രവര്‍ത്തകനും, ബംഗാളി ഗദ്യസാഹിത്യത്തില്‍ തന്റേതായ പാത വെട്ടിത്തുറന്ന ഒരു മലയാളിയുമാണ്‌ വിക്രമന്‍ നായര്‍. ആനന്ദബസാര്‍ പത്രികയിലായിരുന്നു ഏറെക്കാലം പ്രവര്‍ത്തിച്ചത്‌. 2004-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ "പശ്ചിം ദിഗന്തേ പ്രദോഷ്‌ കാലേ' (പശ്ചിമ ചക്രവാളത്തില്‍, സന്ധ്യാനേരത്ത്‌) എന്ന യാത്രാ വിവരണ പുസ്തകത്തില്‍ നിന്ന്.