Saturday, November 2, 2013

വേട്ടയാടിയ സ്വപ്നങ്ങള്‍

കനത്ത സുരക്ഷാ സം‌വിധാനത്തിനകത്ത് താമസിക്കേണ്ടിവരുന്നതിന്റെയും ഓഫീസ് വളപ്പിനകത്തേക്കും പുറത്തേക്കും കടക്കുമ്പോഴുള്ള കര്‍ക്കശമായ പരിശോധനകളുടെയും എപ്പോള്‍ ചോദിച്ചാലും ഹാജരാക്കേണ്ടുന്ന തിരിച്ചറിയല്‍ രേഖകള്‍ മറക്കാതെ ഓരോതവണയും കൈവശം കൊണ്ടുനടക്കേണ്ടതിന്റെയും ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍.. ബസ്രയില്‍ വന്നതിനുശേഷം പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

പക്ഷേ ഇവിടെ വന്നതിനുശേഷം അനുഭവപ്പെടാന്‍ തുടങ്ങിയ മറ്റൊരു വലിയ ബുദ്ധിമുട്ടുണ്ട്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളാണത്. സ്വപ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്‌ ഓരോ രാത്രിയും. ദിവസവും നാലും അഞ്ചും സ്വപ്നങ്ങള്‍.. അധികവും മരിച്ചവരും രോഗബാധിതരുമായ ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചുള്ളവ. സീരിയലൈസ് ചെയ്തതുപോലെയുള്ള മറ്റു ചില സ്വപ്നങ്ങള്‍.... എവിടേക്കൊക്കെയോ പുറപ്പെട്ടുപോകുന്ന വേണ്ടപ്പെട്ടവര്‍., കാണാതായിപ്പോയവര്‍, അവരെ അന്വേഷിച്ചു നടക്കുന്നവര്‍. അങ്ങിനെയങ്ങിനെ വിചിത്രമായ സ്വപ്നപരമ്പരകള്‍.. ചിലതില്‍ അപരിചിതരായിരുന്നു കഥാപാത്രങ്ങള്‍. ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവര്‍.. ഉണര്‍ന്നുകഴിഞ്ഞാലും അതില്‍ പല മുഖങ്ങളും ഓര്‍മ്മയില്‍ സജീവമായി നില്‍ക്കാറുണ്ടായിരുന്നു. സ്വപ്നത്തിലെ സംഭവങ്ങളെയും ഉണര്‍‌വ്വില്‍ വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ വിചിത്രമായി തോന്നിയെങ്കിലും പിന്നെപ്പിന്നെ രാത്രി ഉറങ്ങാന്‍ തന്നെ മടിയായി. പേടിയും.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അപരിചിതരുടെയും വേഷം ധരിച്ച്, സ്വപ്നത്തില്‍ വന്ന ആ ആളുകള്‍ ശരിക്കും ആരായിരുന്നിരിക്കണം?. ഈ ബസ്രയിലെ മണ്ണില്‍, ഞങ്ങളുടെ ക്യാമ്പ് ഇരിക്കുന്ന സ്ഥലങ്ങളില്‍ ജീവിച്ചിരുന്നവരായിരുന്നിരിക്കണം ഒരുപക്ഷേ അവര്‍.. അങ്ങിനെ കരുതാനാണ്‌ എനിക്കിഷ്ടം. യുദ്ധത്തിലും ബോംബിങ്ങിലും കൊല്ലപ്പെട്ടവര്‍., കാണാതായവര്‍, പലായനം ചെയ്തവര്‍.., വേര്‍പിരിഞ്ഞവര്‍, മരുന്നും ആഹാരവുമില്ലാതെ മരിച്ചവര്‍., മരിക്കാതെ മരിച്ചവര്‍, അവരാണ്‌ രാത്രി എന്നെ തേടി വന്നിരുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ഒരുവനെ പേടിപ്പിക്കണ്ട എന്നു കരുതിയാവണം ചിലപ്പോള്‍ അവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ രൂപത്തില്‍ വേഷം മാറി വരുന്നത്.

അത്രയധികം കുരുതികള്‍ നടന്ന മണ്ണാണിത്. ഇന്നു നമ്മള്‍ കാണുന്ന മണ്ണായ മണ്ണിലൊക്കെ ഇതുപോലെ നിരവധി കുരുതികള്‍ നടന്നിട്ടുണ്ട്. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും അധികാരത്തിന്റെയും വംശവെറിയുടെയും ഇരകളായി നിരപരാധികളായ ലക്ഷോപലക്ഷം മനുഷ്യാത്മാക്കള്‍ അവിടെയൊക്കെ അമര്‍ന്നുകിടക്കുന്നുമുണ്ടായിരിക്കാം. പക്ഷേ, കാരുണ്യം പോലെ സ്വന്തം കാല്‍ക്കീഴില്‍ ഉറഞ്ഞുകൂടിയ ഒരു ദ്രാവകത്തിനുവേണ്ടിയുള്ള വിലപേശലില്‍ പെട്ട്കൂട്ടക്കുരുതി അനുഭവിക്കേണ്ടിവന്ന ഒരു ജനത, ഇവിടെ മാത്രമേയുണ്ടാവുകയുള്ളു. ഈ മണ്ണില്‍....

ചോദിക്കാനും പറയാനും ആരുമില്ലാതെ, കൊല്ലപ്പെട്ടവരും അപ്രത്യക്ഷരായവരും, ചാവാതെ ചത്തു ജീവിച്ചവരുമായിരിക്കണം എന്റെ സ്വപ്നവേളകളില്‍ പ്രത്യക്ഷപ്പെടുന്നത്. താഴെ കൊടുത്ത ചിത്രത്തില്‍ കാണുന്നത് ബസ്രയിലെ ഏതോ ഒരു സ്ഥലമാണ്‌... കത്തിയമരുന്ന എണ്ണപ്പാടങ്ങളില്‍നിന്ന് പരക്കുന്ന പുകമണവും സഹിച്ച്, യുദ്ധനിലങ്ങളില്‍ എവിടെനിന്നോ ഒപ്പിച്ചുകൂട്ടിയ തീറ്റഭാണ്ഡവുമായി മക്കളുടെയടുത്തേക്ക് ഓടിത്തളര്‍ന്നെത്തുന്ന ഒരമ്മയും, അവരെ കാത്തിരിക്കുന്ന മകളും ആ പെണ്‍കുട്ടിയുടെ കൈയ്യിലെ പറക്കമുറ്റാത്ത കുഞ്ഞും ജീവിച്ചിരുന്നത്, ഇവിടെയായിരിക്കാം. ഞങ്ങളുടെ ഈ ക്യാമ്പ് ഇന്ന് നില്‍ക്കുന്ന ഈ മണ്ണില്‍... എവിടെയോ ആയിരിക്കണം ആ കുടുംബം സ്വസ്ഥമായി ഒരിക്കല്‍ ജീവിച്ചിരുന്നത്. ആ കുട്ടികള്‍ കളിച്ചുചിരിച്ച് കഴിഞ്ഞത്. ക്യാമ്പിനു ചുറ്റുമുള്ള കോട്ടമതിലിന്റെ ചുറ്റുവട്ടത്തുനിന്നു കിട്ടിയ മുത്തുമണികള്‍ ആ കുട്ടികളുടെ മാലകളിലെയായിരുന്നിരിക്കാം. അവര്‍ ജീവിച്ച പറമ്പുകളില്‍ നിന്നായിരിക്കാം ഇന്ന് ഞങ്ങള്‍ എണ്ണ കുഴിച്ചെടുക്കുന്നത്. അതു വിറ്റുകിട്ടുന്ന പണത്തിന്റെ പങ്ക് പറ്റിയാണ്‌ ഞാന്‍ ഇന്ന് അന്നം ഉണ്ണുന്നത്.

എങ്ങിനെ പിന്നെ എന്റെ സ്വപ്നത്തില്‍ അവര്‍ക്ക് എന്നെത്തേടി വരാതിരിക്കാനാകും? എന്നാല്‍ ഇന്ന് എനിക്ക് ഉറങ്ങാന്‍ പേടിയില്ല.
രാത്രി ഞാന്‍ ഉറങ്ങുന്നത് അവരെ കാണാനാണ്‌.

(ചിത്രത്തിന്‌ റോയ്റ്റേഴ്സിനോടും ഗൂഗിളിനോടും കടപ്പാട്)

ബ്ലഡി മെസ്സ്

കുറ്റം പറയരുത്. നല്ല രസമുണ്ടായിരുന്നു. രണ്ട് സായിപ്പന്മാര്‍ തോക്കും പിടിച്ച് മുന്‍പിലെ പൈലറ്റ്‌ വണ്ടിയിൽ. പിന്നിൽ എസ്കോർട്ട് വണ്ടിയിൽ മറ്റു രണ്ടു വെള്ളക്കാർ. നടുവിലെ വണ്ടിയിൽ ഈ മലയാളി. രണ്ട് സൈറ്റുകളിലേക്കുള്ള ഒരു ചെറിയ യാത്രയായിരുന്നു അത്. സാധനങ്ങൾ എടുത്ത് വണ്ടിയിൽ വെച്ചു തന്നു. കയറാനുള്ള വണ്ടിയുടെ വാതിൽ തുറന്നുതന്നു. ഇരിപ്പൊക്കെ സുഖമല്ലേ, ഭയമൊന്നും വേണ്ട എന്നൊക്കെ നല്ല വാക്കുകൾ പറഞ്ഞു ആശ്വസിപ്പിച്ചു. ഓരോ സൈറ്റിലെത്തുമ്പൊഴും വാതിൽ തുറന്നുതരും. പുറത്തേക്കിറമ്പോഴേക്കും ചുറ്റും വന്നു നിന്ന്, ഓഫീസിന്റെ അകത്തുവരെ എത്തിച്ച് പുറത്തു കാത്തുനില്‍ക്കും. ഓഫീസില്‍നിന്ന് ഇറങ്ങുമ്പോഴേക്കും എവിടെനിന്നെങ്കിലും ഓടിയെത്തും. വീണ്ടും വാതില്‍ തുറന്നുതരുന്നു. സീറ്റ് ബെൽറ്റ് അണിയിപ്പിക്കുന്നു. അടുത്തത് ഏത് സൈറ്റിലേക്കാണെന്ന അന്വേഷണം. നമുക്ക് നമ്മോടുതന്നെ ഒരു ബഹുമാനമൊക്കെ തോന്നിപ്പിക്കുന്ന പരിപാടി.

അങ്ങിനെ വണ്ടിയിരിലിരിക്കുമ്പോള്‍ ഉള്ളിലിരുന്ന് ഒരാള്‍ ചോദിക്കുന്നു. "പണ്ട് നിന്റെ മുതുമുത്തച്ഛന്മാർ ഇവര്‍ക്ക് എസ്കോര്‍ട്ടും പൈലറ്റും പോയിരുന്നത് ഓര്‍മ്മയില്ലേ? അവര്‍ക്കുവേണ്ടി ഭാരം ചുമന്നതും, വാതില്‍ തുറന്നുകൊടുത്തതും, പഞ്ചപുച്ഛമടക്കി പുറത്ത് കാവലു നിന്നതും മറന്നുപോയോ? ഇന്നു നീ അവന്റെ സ്ഥാനത്തും അവന്‍ നിന്റെ സ്ഥാനത്തും. ഒരു സുഖമൊക്കെ തോന്നുന്നില്ലേ?"

"ഇല്ലല്ലോ സാക്ഷീ, ഇന്ന് അവര്‍ ഇതൊക്കെ ചെയ്യുന്നത് അവരുടെ തൊഴിലിന്റെ ഭാഗമായിട്ടല്ലേ? എന്നാല്‍ അന്ന് നമ്മളോ? വിരുന്നുവന്നവനെയൊക്കെ വീട്ടുകാരാക്കി നമ്മള്‍ മാറിനിന്നു. അപൂര്‍‌വ്വം ചിലര്‍ അതിനെ ധിക്കരിക്കാന്‍ ധൈര്യം കാട്ടിയപ്പോള്‍ അവനെയും അവരെയുമൊക്കെ നമ്മള്‍ ഒറ്റി. അറിഞ്ഞുകൊണ്ട് അടിമകളാവുകയായിരുന്നില്ലേ അന്നു നമ്മൾ? "

"എന്നാലും.."

"ഒരു എന്നാലുമില്ല. നിന്റെ അസുഖം എന്താണെന്ന് എനിക്ക് നന്നായറിയാം. വംശീയത എന്ന് പറയും ഞങ്ങളുടെ ഭാഷയിൽ അതിനെ. അതുതന്നെ. അത് പല രൂപത്തിലും വരും. മനസ്സിൽ അപകര്‍ഷതാബോധമുള്ളവനാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത് അവന്റെ സ്വൈര്യം കെടുത്തും. അപ്പോഴാണ്‌ ഇമ്മാതിരി ചരിത്രങ്ങളൊക്കെ ഓര്‍മ്മവരിക".

ഉള്ളിലെ ആളുടെ ഒരു ശബ്ദവും പിന്നെ കേട്ടില്ല.

വഴിയില്‍ ഇരുവശത്തും ആളുകളുപേക്ഷിച്ചതും, പകുതിയും പൂര്‍ണ്ണമായും തകര്‍ന്ന വീടുകളും മണ്ണിൽ പകുതിമുക്കാലും പൂണ്ടുപോയ ദ്രവിച്ച വാഹനങ്ങളുടെ ശവപ്പറമ്പുകളും കടന്നുപോയി. ചില വീടുകളുടെ മുന്നില്‍ സ്ത്രീകളും പുരുഷന്മാരും പറമ്പില്‍ പണിയെടുക്കുന്നു. ചെമ്മരിയാടുകളെ ആട്ടിത്തെളിച്ചുകൊണ്ട് കുട്ടികളും പ്രായമായവരും നടന്നുപോകുന്നു. നട്ടുച്ച വെയിലത്ത്, കറുത്ത വസ്ത്രത്തില്‍ ആകെ മൂടി, വിജനമായ ഒരു വഴിയുടെ തുടക്കത്തില്‍ ഒരു സ്ത്രീരൂപം ഭിക്ഷ യാചിക്കുന്നു. ബാര്‍ളിയും ചോളവും കൃഷിചെയ്യുന്ന ചെറിയ പറമ്പുകൾ. വഴിനീളെ ഇരുവശവും കുന്നുകൂടി കിടക്കുന്ന പാഴ്വസ്തുക്കളിൽ നിന്ന് ഭാഗ്യം തിരയുന്നവർ. നാട്ടുവഴിക്കവലകളിൽ വലിയ ബാനറുകളിൽ ജിഹാദികളായ കുട്ടികളുടെയും ചെറുപ്പക്കാരുടെയും വർണ്ണചിത്രങ്ങൾ. ചില ബാനറുകളിൽനിന്ന് കൌശലക്കാരനായ മുക്താദാ സാദർ വെറുപ്പും ദേഷ്യവും കലർന്ന കണ്ണുകളോടെ തെരുവിലേക്ക് നോക്കിക്കൊണ്ടിരുന്നു.

വഴി പിന്നെപ്പിന്നെ മോശമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. റോഡിൽനിന്നിറക്കി, വശങ്ങളിലുള്ള മണൽത്തിട്ടയിലൂടെ വണ്ടിയെടുക്കുമ്പോൾ വെള്ളക്കാരൻ ഡ്രൈവർ കാസ്പർ പ്രാകി.“ബ്ലഡി മെസ്സ്”. ഇറാഖിനെ, അതിന്റെ സർക്കാരിനെ, പരസ്പരം കൊന്നൊടുക്കിത്തീരുന്ന ഷിയകളെ, സുന്നികളെ, ഭൂമിയിലെ ഏറ്റവും പൊരിഞ്ഞ ചൂടിൽ വെന്തുരുകുന്ന ബസ്രയെ എല്ലാറ്റിനെയും അവൻ പ്രാകിക്കൊണ്ടിരുന്നു. ഫക്കിംഗിന്റെയും ബുൾഷിറ്റിന്റെയും തോരാത്ത തെറികൾ. മുൻപിലിരിക്കുന്ന അവന്റെ കൂട്ടാളി ആൻഡി ഗൌരവഭാവത്തോടെ റോഡിലേക്കുതന്നെ സർവ്വകണ്ണുകളും നട്ട് പുഞ്ചിരിപൊഴിച്ചുകൊണ്ടിരുന്നു.

“ഈ രാജ്യത്തെ മെസ്സാക്കിയതിൽ നിന്റെ ബ്ലയറിനും ബുഷിനും ഒരുപോലെ പങ്കില്ലേ കാസ്‌പർ“ എന്ന് കഴിയാവുന്നത്ര സൌ‌മ്യതയോടെ ചോദിച്ചപ്പോൾ കാസ്പറും ആൻഡിയും മയത്തിൽ ചിരിച്ചു. നിന്റെ നാട്ടുകാരും നിന്റെ യാങ്കി യജമാനന്മാരും ചേർന്ന് തകര്‍ത്ത് തരിപ്പണമാക്കിയ വഴികളിലൂടെ നിനക്ക് കുലുങ്ങാതെ ഇളകിമറിയാതെ ഒഴുകിപ്പോകാനാകുമെന്നു കരുതിയോ കാസ്പർ എന്ന് മനസ്സിൽ ചോദിച്ചു. ഇനി ഇതാ മറ്റൊരു നാടിനെക്കൂടി തകര്‍ത്ത് നാമാവശേഷമാക്കാന്‍ നീയും നിന്റെ തെമ്മാടിക്കൂട്ടവും ഒരുങ്ങുന്നു. സിറിയയെ. നീയൊക്കെ ചേർന്ന് നാമാവശേഷമാക്കിയ ഈ നാടുകളിലെ കാശുകൊണ്ടുതന്നെയാണ് ഇന്ന് നീയും നിന്റെ കുടുംബവും പട്ടിണികിടന്ന് ചാവാതെ, നികുതിവെട്ടിച്ചും, തിന്നും കുടിച്ചും ജീവിക്കുന്നത് എന്നെങ്കിലും ഓർക്ക് എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.

ഒരിക്കൽ ഇതുപോലെ ഞങ്ങളെ ഭരിച്ച് മെസ്സാക്കിയ അതേ നിന്നെക്കൊണ്ട് ഇന്ന് എസ്കോർട്ടും പൈലറ്റും ഓടിപ്പിക്കുന്നതിൽ എനിക്ക് തരിമ്പും സന്തോഷവും “മധുരപ്രതികാര”വും ഒന്നും തോന്നുന്നില്ലെങ്കിലും, ഇവിടം മുഴുവൻ മെസ്സാക്കിയ നിന്റെ സംരക്ഷണയിൽ ഇതേ വഴിയിൽക്കൂടി ഈ അർദ്ധമൃതരായ മനുഷ്യരുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ എനിക്കുണ്ടാകുന്ന അപമാനബോധമുണ്ടല്ലോ, അതാണ് ശരിക്കും ബ്ലഡി മെസ്സ്.

തന്റെ യജമാനന്റെ അവസ്ഥ കണ്ടിട്ടായിരിക്കണം, ഉള്ളിൽ ഒരുത്തൻ അമർത്തി ചിരിക്കുന്നത് അപ്പോൾ എനിക്ക് വ്യക്തമായി കേൾക്കാനാകുന്നുണ്ടായിരുന്നു.

ഇറാഖിന്റെ മഴക്കാലങ്ങള്‍

പുതുതായി വരുന്ന ആളുകള്‍ക്ക് താമസത്തിനുള്ള ക്യാമ്പ് ഒരുക്കിക്കൊണ്ടിരിക്കുകയാണ്‌ സൈറ്റില്‍ . നാസ്സര്‍ എന്ന ഇറാഖിക്കാണ്‌ ചുമതല. പുതിയ ക്യാബിനുകളില്‍ സൗകര്യമൊക്കെയുണ്ടൊ എന്ന് ചോദിച്ചപ്പോള്‍, കുടുംബവുമായി വരുന്നവര്‍ക്കു വേണ്ടിയാണെന്ന് അയാള്‍ തമാശ പറഞ്ഞു. എങ്കില്‍ കുടുംബത്തെ കൊണ്ടുവരാമെന്നു ഞാനും കളിയായി പറഞ്ഞു. നാട്ടില്‍ നിന്നു കൊണ്ടുവരേണ്ട ആവശ്യമില്ല, കഴിയുമെങ്കില്‍ ഇറാഖില്‍നിന്ന് കെട്ടിക്കോളൂ, ഇവിടെ രണ്ട് ദശലക്ഷം വിധവകളുണ്ട് എന്ന് നാസ്സര്‍ ചിരിച്ചു. കേട്ടുനിന്നവരും തമാശയില്‍ പങ്കുകൊണ്ടു.

ഓഫീസില്‍ ഒരു ആവശ്യത്തിനു വന്ന ഹസ്സന്‍ എന്ന മറ്റൊരു ഇറാഖിയോട് കുശലത്തിനിടയില്‍ ഇറാഖില്‍ എവിടെയാണ്‌ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ഞാന്‍ ഇറാഖ് വിട്ടു, സ്വീഡനിലാണ്‌. ഇതൊരു നശിച്ച സ്ഥലമാണ്‌. സ്വീഡന്‍ അങ്ങിനെയല്ല. നല്ല ആളുകള്‍ . നല്ല ഭൂപ്രകൃതി. ഇവറ്റകളെപ്പോലെയല്ല. അവര്‍ കാണാനും നന്ന്. നല്ല വെളുത്ത നിറം. ഉള്ളിലും പുറത്തും നല്ല വെളുപ്പ്, ഹസ്സന്‍ മന്ദഹസിച്ചു.

സ്വന്തം രക്തത്തിന്റെ ക്രൂരഫലിതത്തിലും, അവഗണനയിലും തള്ളിപ്പറയലിലും മനം നൊന്ത ഒരു നാടിന്റെ കണ്ണീരായിരിക്കണം, ഇറാഖില്‍ ഇപ്പോള്‍ തോരാതെ നിന്നു പെയ്യുന്ന ഈ മഴ,  അല്ലെങ്കിലൊരുപക്ഷേ, അകാലത്തില്‍ ചരമമടഞ്ഞ ലക്ഷക്കണക്കിന്‌ ബാല്യ-കൗമാര-യൗവ്വനങ്ങള്‍ ഓരോ കൊല്ലവും, മുടങ്ങാതെ, വിട്ടുപോയ നാടും മണ്ണും കാണാന്‍ വീണ്ടും വീണ്ടും എത്തുകായിരിക്കാം ഈ മഴയിലൂടെ.

സ്വാസ്ഥ്യമുള്ള മനസ്സുകള്‍ക്കു മാത്രമാണ്‌ മഴ എന്നും ഒരു ആനന്ദോത്സവമാകുന്നത്. അസ്വസ്ഥമായ മനസ്സുകള്‍ക്കും, ദുരന്തങ്ങളനുഭവിക്കുന്ന മണ്ണിനും ജനതയ്ക്കും, മഴക്കാറുമൂടിയ ആകാശവും മഴയും മറ്റൊരു അവസ്ഥയാണ്‌.

Sunday, October 27, 2013

അതിജീവനത്തിന്റെ റുമൈല

ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കിടന്നു തണുപ്പുകാലത്തെ റുമൈല. ബസ്രയുടെ പടിഞ്ഞാറന്‍ നഗരം.

സമയം രാവിലെ എട്ടുമണിയാവുന്നതേയുള്ളു. ജീവിതം പതിവ് ആവര്‍ത്തനങ്ങളുമായി തുടങ്ങിക്കഴിഞ്ഞു. ആളുകള്‍ അന്നത്തെ ജീവിതനിവൃത്തിക്ക് പുറത്തേക്കിറങ്ങുന്നു. വഴിക്കവലകളില്‍, ഉന്തുവണ്ടിയിലും പിക്കപ്പിലും പഴങ്ങളും പച്ചക്കറികളും നിരന്നുകഴിഞ്ഞിരുന്നു. കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളും പ്രായമായവരും. ചെമ്മരിയാടുകളെ മരുഭൂമിയില്‍ മേയാന്‍ വിട്ട്, കുത്തിയിരിക്കുന്ന മനുഷ്യര്‍.  ഇറച്ചിക്കടകളുടെ മുന്നില്‍ ഈച്ചകളും മനുഷ്യരും തിരക്കുകൂട്ടുന്നു.

സ്കൂളിലേക്ക് ഒറ്റക്കും കൂട്ടമായും പോകുന്ന കുട്ടികള്‍. എവിടെയാണാ സ്കൂള്‍? അടുത്തൊന്നും അതിന്റെ ഒരു ലക്ഷണവുമില്ല. കളിച്ചും ചിരിച്ചും മടിച്ചും, ഉത്സാഹത്തിമര്‍പ്പോടെയും അവര്‍ പോകുന്നു. ചിലര്‍ക്ക് കൂട്ടിന്‌ അമ്മയുണ്ട്. ചിലര്‍ ഒറ്റയ്ക്ക്. വഴിയിലൂടെ പോകുന്ന വാഹനങ്ങള്‍ക്കുനേരെ കൈവീശി ചിരിച്ച് ചിലര്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്നു.

കുവൈത്തിന്റെയും ഇറാഖിന്റെയും ഇടയില്‍ പരന്നുകിടക്കുന്ന ഒരു പ്രദേശമായിരുന്നു റുമൈല. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണപ്പാടം, റുമൈല തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കുവൈത്തും ഇറാഖും ഒരുപോലെ വിശ്വസിച്ചു. ഇറാഖിലെ ഏറ്റവും എണ്ണസമ്പത്തുള്ള സ്ഥലങ്ങളില്‍ ഒന്നാണ്‌ റുമൈല. ആയിരത്തിലധികം എണ്ണക്കിണറുകളുണ്ട് അവിടെ.  ഇരുകൂട്ടരും അതിന്റെ എണ്ണസമ്പത്തിനെ ഉപയോഗിക്കുകയും ചെയ്തിരുന്നു. റുമൈല പഴയ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും, ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ തങ്ങളാണെന്നും, ബ്രിട്ടീഷുകാരുടെ തെറ്റായ അതിര്‍ത്തി നിര്‍ണ്ണയത്തിന്റെ ഭാഗമായിട്ടാണ്‌ റുമൈലക്കു മേല്‍ കുവൈറ്റ് അധികാരം പ്രഖ്യാപിക്കുന്നതെന്നും സദ്ദാം ഹുസ്സൈന്‍ ഉറച്ചു വിശ്വസിച്ചു. കാലാകാലങ്ങളായി ആ മണ്ണിന്റെ പേരില്‍ ഇരുകൂട്ടരും പൊരുതുകയും ചാവുകയും പിന്മാറുകയും വിജയിക്കുകയും ചെയ്തു.

റുമൈലിയിലെ എണ്ണസമ്പത്തിന്റെ പേരിലായിരുന്നു കുവൈത്തിലേക്ക് ഇറാഖി പട്ടാളം കയറിച്ചെന്നതും, റുമൈലയിലെ എണ്ണപ്പാടങ്ങളില്‍ അവകാശവാദം ഉന്നയിച്ചിരുന്ന കുവൈത്തിനുവേണ്ടി, അതില്‍നിന്നു കിട്ടുന്ന എണ്ണവരുമാനത്തിനുവേണ്ടി, ജനാധിപത്യത്തിന്റെയും കൂട്ടനശീകരണായുധമെന്ന കല്ലുവെച്ച നുണയുടെയും പേരില്‍ അമേരിക്ക ഇറാഖില്‍ കൂട്ടക്കുരുതി അഴിച്ചുവിട്ടതും. അമേരിക്കയുടെ ഇറാഖി അധിനിവേശത്തിന്റെയും അതിനെതിരെയുള്ള ഇറാഖികളുടെ പോരാട്ടത്തിന്റെയും വലിയൊരു വേദിയായി മാറി അങ്ങിനെ റുമൈല. കുവൈറ്റും അമേരിക്കയും റുമൈലയിലെ തങ്ങളുടെ എണ്ണപ്പാടത്തെ പിടിച്ചെടുക്കുമെന്നായപ്പോള്‍ അമേരിക്കന്‍ വിരുദ്ധ പോരാളികള്‍ റുമൈലയിലെ നിരവധി എണ്ണപ്പാടങ്ങള്‍ക്ക് തീയിട്ടു. സദ്ദാമാകട്ടെ, റുമൈലയിലെ തരിശായിക്കിടക്കുന്ന പ്രദേശങ്ങളില്‍ മുഴുവന്‍ കുഴിബോംബുകള്‍ അടക്കം ചെയ്തു.
കനത്ത പോരാട്ടമായിരുന്നു റുമൈലയില്‍ നടന്നത്. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെയും അതിനുപകരമായി ഇറാഖി സൈന്യത്തിന്റെയും ബോംബിങ്ങില്‍ റുമൈല പനിച്ചുവിറച്ചു. ഇറാഖിലെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളുടെ കൂട്ടത്തില്‍ ബസ്രയിലും റുമൈലയിലും അമേരിക്ക വികിരണ യൂറേനിയം ഘടിപ്പിച്ച മിസ്സൈലുകള്‍ വര്‍ഷിച്ചു.

അകലെയുള്ള മറ്റൊരു നാട്ടിലെ, മറ്റൊരു യുദ്ധത്തിന്റെ ചരിത്രത്തിലും റുമൈലയും റുമൈല ഭാഗമായ ബസ്രയും ഇടം പിടിക്കുകയുണ്ടായി. അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ക്കാന്‍ ഇറാഖ് സൈന്യം ഉപയോഗിച്ചിരുന്നത് റഷ്യന്‍ പടക്കോപ്പുകളായിരുന്നു. പിന്തിരിഞ്ഞോടിയ അവര്‍ ആ ആയുധങ്ങളെല്ലാം വഴിവക്കില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അഫ്ഘാനിസ്ഥാനിലെ റഷ്യന്‍ പിന്മാറ്റത്തിനുശേഷവും, നജീബുള്ളയ്ക്കും കമ്മ്യൂണിസ്റ്റ് അനുകൂല സര്‍ക്കാരിനുമെതിരെ മുജാഹിദുകളെ സഹായിക്കാന്‍ സി.ഐ.എ നടത്തിയ ഒളിയുദ്ധത്തില്‍ ഈ പടക്കോപ്പുകളായിരുന്നു ഉപയോഗിച്ചത്. എങ്ങിനെയെന്നല്ലേ? ഉപേക്ഷിച്ചുപോയ ഈ പടക്കോപ്പുകളെ ബസ്ര തുറമുഖത്തുനിന്ന് കുവൈത്തിലേക്കും അവിടെനിന്ന് കറാച്ചിയിലേക്കും അമേരിക്കയും സി.ഐ.എയും കടത്തി. കറാച്ചിയില്‍ വെച്ച് ആ ആയുധങ്ങളെ തുടച്ചുമിനുക്കി, അല്പ്പസ്വല്പ്പം നവീകരിച്ച്, അഫ്ഘാനിസ്ഥാനിലേക്കയച്ചു. വൃത്തികെട്ട ഒരു ഒളിയുദ്ധത്തിലെ ചിലവുചുരുക്കല്‍ അടവു മാത്രമായിരുന്നില്ല അത്. പിടിച്ചെടുക്കപ്പെട്ടാല്‍ റഷ്യയുടെ തലയില്‍ കുറ്റം ചാര്‍ത്താന്‍ കഴിയുമെന്ന അതിബുദ്ധിയും അതിന്റെ പിന്നിലുണ്ടായിരുന്നു. കൊന്നും കയ്യേറിയും പിടിച്ചെടുത്ത ആയുധങ്ങളെ കടല്‍ കടത്തി മറ്റൊരിടത്തുകൊണ്ടുപോയി പിന്നെയും പിന്നെയും കൊല്ലുക.

എന്നിട്ടും, ഇന്ന് കാണുമ്പോള്‍,  ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കിടക്കുന്നു ശിശിരകാലത്തെ റുമൈല. കൃഷിയിടങ്ങളിലെ മനുഷ്യര്‍ . ഇറച്ചിക്കടകളുടെയും പച്ചക്കറികളുടെയും മുന്നിലെ തിരക്ക്. തുറക്കുന്ന കടകമ്പോളങ്ങള്‍ . സ്കൂളിലേക്ക് പോകുന്ന കൊച്ചുകുട്ടികള്‍ . തണുപ്പു വീണ തരിശുനിലങ്ങളുടെ മൗനശയനം. പറയത്തക്ക ഒന്നുമുണ്ടായിട്ടില്ല ഇവിടെ. നിങ്ങളെന്തോ ദു:സ്സ്വപ്നം കണ്ടതാണെന്ന്, ഞങ്ങളിതാ ജീവിച്ചിരിക്കുന്നു എന്ന്, റുമൈല.

അതിജീവനമേ, നിന്നെ ഞാന്‍ നമസ്ക്കരിക്കട്ടെ.

Sunday, June 23, 2013

ബസ്രയിലെ ആ ഫിനിക്സ് പക്ഷി



ഇറാഖിലെ പുസ്തകശാലകളും ലൈബ്രറികളും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചുവോ എന്ന്  മിനിഞ്ഞാന്ന് മുസഫര്‍ അഹമ്മദ് ഇ-മെയിലില്‍ എഴുതി ചോദിച്ചു. അറിയില്ല എന്ന് മറുപടി എഴുതി.

യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും അനുദിനം തകരുന്ന ദിനാറിന്റെയും ഫലമായി ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഇറാഖികള്‍ അവരുടെ സ്വകാര്യശേഖരത്തിലുള്ള പുസ്തകങ്ങള്‍ തുച്ഛമായ വിലയ്ക്ക് തെരുവില്‍ വില്‍ക്കുവാന്‍ വെച്ചിരിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചതോര്‍മ്മയുണ്ട്. ബാഗ്ദാദിലെ പ്രസിദ്ധമായ ദേശീയ ലൈബ്രറിയും ആര്‍ക്കൈവ്‌സും 2003-ല്‍ വെന്തുവെണ്ണീറാകുമ്പോഴും, അവിടെനിന്ന് അഞ്ചു മിനുട്ട് ദൂരമപ്പുറം അമേരിക്കന്‍ സൈന്യം അനങ്ങിയില്ല എന്ന് റോബര്‍ട്ട് ഫിസ്ക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാന്‍ കാലഘട്ടം മുതലുള്ള അപൂര്‍‌വ്വമായ ചരിത്രരേഖകളാണ്‌ അന്ന് ചാരമായിത്തീര്‍ന്നത്.

ആ സാഹിത്യത്തിലെ പുസ്തകങ്ങള്‍ ഒട്ടുമുക്കാലും എഴുതപ്പെടുന്നത് കെയ്‌റോയിലും, അച്ചടിക്കുന്നത് ബെയ്‌റൂട്ടിലും വായിക്കപ്പെടുന്നത് ബാഗ്ദാദിലുമാണെന്ന് അറബികളുടെയിടയില്‍ ഒരു ചൊല്ലുണ്ട്. പണ്ട്, പതിമൂന്നാം നൂറ്റാണ്ടില്‍ ജെങ്കിസ്‌ഖാന്റെ പേരക്കിടാവ് ബാഗ്ദാദിനു തീവെച്ചപ്പോള്‍ അവിടുത്ത പുസ്തകങ്ങളുടെ കറുത്ത മഷി പടര്‍ന്ന് ടൈഗ്രിസ് നദ് കറുത്തിരുണ്ട് പോയെന്ന് പകുതി ചരിത്രവും പകുതി അതിശയോക്തിയും കലര്‍ന്ന കഥകളുമുണ്ട് ബാഗ്ദാദില്‍നിന്ന്.

ബസ്രയിലെ ലൈബ്രേറിയനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങിനെയൊരു സ്ത്രീ ഉണ്ട്. അലിയ മുഹമ്മദ് ബക്കര്‍. പതിന്നാലു വര്‍ഷം ബസ്രയിലെ സെന്‍‌ട്രല്‍ ലൈബ്രറിയിലെ പ്രധാന ലൈബ്രേറിയനായിരുന്നു അവര്‍ . നിരവധി ബൗദ്ധികമായ സം‌വാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അവരുടെ കാലത്ത്, ആ ലൈബ്രറി അരങ്ങൊരുക്കയും ചെയ്തിരുന്നു. 2003-ല്‍ യുദ്ധം തുടങ്ങിയപ്പോള്‍ ലൈബ്രറിയെ രക്ഷിക്കാന്‍ അവര്‍ ബസ്രയിലെ ഗവര്‍ണ്ണറടക്കമുള്ള അധികാരികളുടെയും വിദേശസേനകളുടെയും സഹായം തേടി അലഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ല. ഇറാഖ് സേനയും സഖ്യസേനയും ബാഗ്ദാദില്‍ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അന്ന്. തെക്കേ അറ്റത്തെ ബസ്ര ഒഴിഞ്ഞുകിടന്നു. വെള്ളവും വെളിച്ചവുമില്ലാതെ ആളൂകള്‍ ദുരിതത്തിലായിരുന്നു. അതിനിടയ്ക്ക് പുസ്തകങ്ങളെ നോക്കാനോ സം‌രക്ഷിക്കാനോ ആര്‍ക്കും സമയവും സൗകര്യവുമുണ്ടായിരുന്നില്ല.

യുദ്ധം ബസ്രയിലേക്ക് മെല്ലെമെല്ലെ പടര്‍ന്നുപിടിച്ചു. ലൈബ്രറിയെ ഇറാഖ് സര്‍ക്കാര്‍ സൈനികസം‌വിധാനത്തിന്റെ കേന്ദ്രമാക്കി. ലൈബ്രറിയിലെ ജീവനക്കാര്‍ സ്ഥലം വിട്ടു. ലൈബ്രറിയുടെ മുകളില്‍ ഒരു വലിയ പീരങ്കിയും സ്ഥാപിക്കപ്പെട്ടു.

ആരും സഹായിക്കാന്‍ വരില്ലെന്ന് ബോധ്യമായപ്പോള്‍ അലിയ ലൈബ്രറിയുടെ തൊട്ടപ്പുറത്തുള്ള ഹമദാന്‍ ഹോട്ടലിലെ ആനീസ് മുഹമ്മദിന്റെ സഹായം തേടി. ലൈബ്രറിയുടെ കര്‍ട്ടനുകള്‍ കീറിയെടുത്ത് അലിയ പുസ്തകങ്ങള്‍ ഭാണ്ഡങ്ങള്‍ക്കുള്ളിലാക്കി.  ആനീസിന്റെയും ആ ഹോട്ടല്‍ ജീവനക്കാരുടെയും സഹായത്തോടെ, ലൈബ്രറിയുടെ പിന്‍‌ഭാഗത്തുള്ള വലിയ മതിലിന്റെ മുകളിലൂടെ ആരും കാണാതെ, പല ദിവസങ്ങള്‍കൊണ്ട് അവര്‍ പുസ്തകങ്ങള്‍ ഹോട്ടലിലേക്ക് കടത്തി. എഴുതാനും വായിക്കാനും അറിയാത്തവരായിരുന്നു ആനീസിന്റെ ഹോട്ടല്‍ ജീവനക്കാരില്‍ പലരും. എന്നാലും ഒരു വലിയ ദൗത്യം നിര്‍‌വ്വഹിക്കുകയാണ്‌ തങ്ങളെന്ന് അവര്‍ക്ക് തോന്നിയിരിക്കണം. ആനീസ് മുഹമ്മദ് ഒരു തോക്കും കൈയ്യിലേന്തി പുസ്തകശാലയായി മാറിയ തന്റെ ഹോട്ടലിനു രാപ്പകല്‍ കാവല്‍ നിന്നു. സംശയം തോന്നി ചോദ്യം ചെയ്യാന്‍ വന്ന ബ്രിട്ടീഷ് പട്ടാളക്കാരനോട് അത് തന്റെ സ്വയരക്ഷക്കാണെന്ന് അയാള്‍ കളവു പറഞ്ഞു. അവിടെനിന്നും പിന്നീട് സ്വന്തം വീട്ടിലേക്കും. ഏഴുദിവസത്തിനു ശേഷം ബസ്രയിലെ ആ ലൈബ്രറി പൂര്‍ണ്ണമായും കത്തി നശിച്ചു, അപ്പോഴേക്കും മുപ്പതിനായിരം പുസ്തകങ്ങള്‍ ആ സ്ത്രീ സുരക്ഷിതമായി വീട്ടിലേക്കെത്തിച്ചിരുന്നു. അല്‍‌പ്പ ദിവസങ്ങള്‍ക്കുശേഷം ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ കിടപ്പിലായി.

യുദ്ധം അവസാനിച്ചാല്‍ വീണ്ടും ആ ലൈബ്രറി പുതുക്കിപ്പണിയണമെന്നും അതിനെ പുസ്തകങ്ങള്‍ കൊണ്ട് നിറയ്ക്കണമെന്നും സ്വപ്നം കണ്ടു അലിയ.

2003- ല്‍ ഷൈല ദീവാന്‍ എന്ന പത്രപ്രവര്‍ത്തകയാണ്‌ ന്യൂയോര്‍ക്ക് ടൈംസിലൂടെ അലിയയെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിക്കുന്നത്. അലിയയുടെ ജീവിതത്തെ ആസ്പദമാക്കി ചെറിയ കുട്ടികള്‍ക്കു വേണ്ടി ജാനെറ്റ് വിന്റര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി എഴുതിയ  The Librarian of Basra: A True Story From Iraq എന്ന പുസ്തകവും, മാര്‍ക്ക് അലന്‍ സ്റ്റാമറ്റിയുടെ Alia's Mission: Saving the Books of Iraq, എന്ന ഗ്രാഫിക്ക് കഥാപുസ്തകവും പുറത്തുവന്നു.

അമേരിക്കയിലെയും ഇറാഖിലെയും കുട്ടികള്‍ അതൊക്കെ വായിക്കുന്നുണ്ടോ എന്ന് നിശ്ചയമില്ല.

അലിയയെക്കുറിച്ചുള്ള എന്റെ ഇതുവരെയുള്ള അന്വേഷണങ്ങള്‍ക്കൊന്നും ഒരു ഫലവുമുണ്ടായില്ല. അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ ഇല്ലയോ എന്നുകൂടി എനിക്കറിയില്ല. എനിക്കെന്നല്ല, ബസ്രയിലെ ചില സുഹൃത്തുക്കള്‍ക്കുപോലും അലിയ എന്ന ബസ്രയിലെ ആ ലൈബ്രേറിയന്‍ അജ്ഞാതയാണ്‌.. . അങ്ങിനെയൊരാളെക്കുറിച്ച് അവര്‍ കേട്ടിട്ടുപോലുമില്ല!! എന്നാലും ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ബസ്രയില്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടായിരിക്കാം. ഉണ്ടെങ്കില്‍ , എന്നെങ്കിലുമൊരിക്കല്‍ അവരെ കാണണം. സ്വന്തം ജീവനേക്കാള്‍ പുസ്തകങ്ങളെ സ്നേഹിച്ച ബസ്രയിലെ ആ മദ്ധ്യവയസ്ക്കയെ.

ബാഗ്ദാദിലെയും ബസ്രയിലെയും പുസ്തകശാലകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ലെങ്കിലും, ചുറ്റും കാണുന്ന പരിമിതമായ കാഴ്ചകള്‍ തന്നെ ഭീതിദമായ ഒരു പുസ്തകാനുഭവമാണ്‌. . അച്ചടിച്ച പുസ്തകങ്ങളിലുള്ളതിനേക്കാള്‍ കറുത്ത മഷിയാണ്‌ ചുറ്റും. ടൈഗ്രിസിന്റെയും യൂഫ്രട്ടീസ്-ടൈഗ്രിസ് സംഗമസ്ഥാനമായ ഷാത്ത് അല്‍ അറബിന്റെയും നിറം ഇപ്പോഴും കലങ്ങിത്തെളിഞ്ഞിട്ടുണ്ടാവില്ല. തീര്‍ച്ച.

('മാധ്യമം' വാരാദ്യപ്പതിപ്പില്‍ (23/06/2013) പ്രസിദ്ധീകരിച്ച ലേഖനം)

Thursday, June 13, 2013

കമ്പനങ്ങളുടെ കാലം


ശ്വാസമടക്കിപ്പിടിച്ചാണ്‌ അതിനെ കൈകളില്‍ ഏറ്റുവാങ്ങിയിരുന്നത്. പോസ്റ്റ്മാന്റെ തലവെട്ടം പടിക്കല്‍ കാണുമ്പോഴേക്കും അത് ഉള്ളില്‍ എപ്പോഴും ഒരു ആന്തലുണ്ടാക്കുമായിരുന്നു. വാങ്ങണോ വേണ്ടേ എന്ന പരിഭ്രമത്തോടെ, പരുപരുത്ത ആ കടലാസ്സിന്റെ ഉള്ളില്‍ ഞെരുങ്ങുന്ന കൊച്ചുവാചകങ്ങളെക്കുറിച്ച് ഒരു പിടിപാടുമില്ലാതെ, അത് തുറന്നുനോക്കാന്‍ പോകുന്ന നിമിഷത്തിന്റെ ഘനം മുഴുവന്‍ ഉള്ളില്‍ നിറഞ്ഞ് പലപ്പോഴും നിസ്സഹായരായിപ്പോകാറുണ്ടായിരുന്നു ആളുകള്‍ . ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ കാത്തിരിപ്പും നിറയാറുണ്ടായിരുന്നു, അത് കൈയ്യില്‍ കിട്ടുന്നതിന്റെയും തുറന്നുനോക്കുന്നതിന്റെയും ചെറിയ ഇടവേളയില്‍ .

ടെലഗ്രാമുണ്ടെന്ന പോസ്റ്റ്മാന്റെ അറിയിപ്പ് കേള്‍ക്കുമ്പോള്‍ "ടെലഗ്രാമോ?" എന്ന ഒരു ആധി നെഞ്ചിന്‍‌കൂട്ടില്‍നിന്ന് പറന്നുവന്ന് തൊണ്ടയില്‍ കുരുങ്ങി, ഓടി ഉമ്മറത്തേക്കോ മുറ്റത്തേക്കോ ഓടിയെത്തിയവര്‍ ; അത് തുറന്നുനോക്കി, വായിക്കാനറിയാതെ, പോസ്റ്റ്മാന്റെയോ വായിക്കാനറിയുന്ന ഏതെങ്കിലും അയലത്തുകാരുടെയോ കൈയ്യില്‍ കൊടുത്ത് അവരുടെ മുഖത്തേക്കും, അവിടെ തെളിയുന്ന ഭാവത്തിലേക്കും, അവരുടെ ഉള്ളില്‍നിന്ന് പുറപ്പെടാന്‍ പോകുന്ന വാക്കുകളിലേക്കും, ഉള്ളില്‍ ഭയാശങ്കകളുടെ തീയോടെ നോക്കിനിന്നവര്‍ . മറ്റു ചിലരുടെ ടെലഗ്രാമുകളില്‍ അച്ഛനുമമ്മയും മരിച്ചുകിടന്നു. അതു കേട്ടപാടെ ചിലര്‍ പാഞ്ഞു. ചിലര്‍ കണ്ടില്ലെന്നു നടിച്ചു. മാനേജര്‍ ലീവ് തരുന്നില്ലെന്നും വരാനാവില്ലെന്നും മറുപടിയയച്ച് ചിലരത് മടക്കിവെക്കുകയോ കീറിക്കളയുകയോ ചെയ്തു.

പുറപ്പെട്ടു പോയവന്റെ വാര്‍ത്തകള്‍ക്കുവേണ്ടി കാത്തിരുന്നവര്‍ , അതിന്റെ ഉള്ളില്‍, അയാളുടെ മടങ്ങിവരവോ അയാളെക്കുറിച്ചുള്ള സുഖവിവരമോ പ്രതീക്ഷിച്ചു. ചിലപ്പോള്‍ അയാള്‍ എവിടെയെങ്കിലും സുഖമായിരിക്കുന്നുവെന്ന് അയാളോ, ചിലപ്പോള്‍ ഇനിയൊരിക്കലും അയാള്‍ മടങ്ങിവരില്ലെന്ന് അയാള്‍ക്കു പകരം മറ്റാരെങ്കിലുമോ അതില്‍ എഴുതിയിരുന്നു. ഒരു നാട്ടുമ്പുറത്തെ ഒരു കൊച്ചുവീട്ടില്‍ സന്തോഷവും അലമുറയും ഉണ്ടാക്കാനുള്ള കെല്പ്പുണ്ടായിരുന്നു ആ പരുപരുത്ത കടലാസ്സിനും അതിനുള്ളിലെ ചുവന്ന മഷി പുരണ്ട, കാച്ചിക്കുറുക്കിയ അക്ഷരങ്ങള്‍ക്കും. ആ കടലാസ്സും കൈയ്യില്‍ പിടിച്ച് ചിലപ്പോള്‍ സന്തോഷം കൊണ്ടും ചിലപ്പോള്‍ സങ്കടം കൊണ്ടും ഒന്നും ചെയ്യാനാവാതെ ഭൂമിയില്‍ വേരുറച്ചുപോയവര്‍ എത്രയൊ ഉണ്ടായിരുന്നു ഒരു കാലത്ത് ഈ ഭൂമിയില്‍ .

ഒരു ടെലഗ്രാം പോലും അയയ്ക്കാന്‍ അവനു മനസ്സു വന്നില്ലല്ലോ എന്ന് വേദനിച്ച അമ്മമാരും അച്ഛന്മാരുമുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ കഷ്ടമാണെന്നും, ഇത് കിട്ടിയാലുടന്‍ എന്തെങ്കിലുമൊരു നിവൃത്തിയുണ്ടാക്കണമെന്നും യാചിച്ച് അച്ഛനും, ഭര്‍ത്താവിനും ഏട്ടനും ടെലഗ്രാമയയ്ക്കാന്‍ മനസ്സില്ലാമനസ്സോടെയും സങ്കടത്തോടെയും ആത്മനിന്ദയോടെയും തപാലാപ്പീസിലേക്ക് പോയിരുന്ന മക്കളും ഭാര്യമാരും താഴെയുള്ളവരും ഉണ്ടായിരുന്നു. പ്രിയപ്പെട്ടവന്റെ വാര്‍ത്തകള്‍ അറിയാന്‍ കാത്തിരുന്ന ഒറ്റയ്ക്കായിപ്പോയവരും, പറക്കമുറ്റാത്ത കുട്ടികളുമുള്ളവരുമുണ്ടായിരുന്നു.

എല്ലാമെല്ലാമുണ്ടായിരുന്നു,  വന്നതും അയച്ചതുമായ ആ പരുക്കന്‍ കടലാസ്സുകളില്‍ . മനുഷ്യന്മാരായ മനുഷ്യന്മാരുടെ എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും, ഭയങ്ങളും, പരിഭവങ്ങളും കണ്ണീരും, വ്യാകുലതകളും, കാത്തിരിപ്പുകളും, നിസ്സഹായതകളും എല്ലാം. അതിനെയെല്ലാം, ആ കടലാസ്സിലെ വാക്കുകളും, കുത്തുകളും, കോമകളും, ഹ്രസ്വവരകളും എല്ലാമാക്കി തര്‍ജ്ജമ ചെയ്ത് എവിടെനിന്നൊക്കെയോ എവിടേക്കൊക്കെയോ പോയിക്കൊണ്ടിരുന്നു. അത് വന്ന വീടുകളില്‍ ചിലര്‍ക്ക് "പത്രാസ്" കൂടിയെന്ന് ചുറ്റും കൂടിയവര്‍ കളിയാക്കി ചിരിച്ചു. ചിലര്‍ കിടപ്പിലായി. ചിലര്‍ എല്ലാം അവസാനിപ്പിച്ചു. ചിലര്‍ പിന്നെയും എങ്ങിനെയൊക്കെയോ ജീവിച്ചു.

ആരെയൊക്കെയോ തേടി അവ ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്നു വന്നു. ആരൊക്കെയോ അതിനെ തേടി നിത്യവും വീട്ടുമുറ്റത്തോ തപാലാപ്പീസിലോ തപസ്സു ചെയ്തു.

ആകാശങ്ങള്‍ നിറയെ അത്തരം സങ്കടങ്ങളും സന്തോഷങ്ങളും കാത്തിരിപ്പുകളും നിറഞ്ഞിരുന്നു. 

Saturday, June 8, 2013

"ഏയ്‌യീയിലെ കുട്ടികള്‍""



ഭൂമിശാസ്ത്രപരമായി ഏറനാടോടടുത്ത ഒരു സ്കൂള്‍ . തെക്കു നിന്ന് സ്ഥലം മാറി വന്ന് പുതിയ അദ്ധ്യാപകന്‍ ഒരു ഒമ്പതാം ക്ലാസ്സുകാരിയൊട് ചോദിക്കുന്നു

"കുട്ടി ഏതു ക്ലാസ്സിലാണ്‌?"

"ഏയ്‌യീല്‍"""

അദ്ധ്യാപകന്‍ ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിന്നു.

സ്വദേശി ടീച്ചര്‍ വിവര്‍ത്തനം ചെയ്തു കൊടുത്തു. "7 E"

"വല്ലാത്തൊരു ഭാഷ. ഇത് മനസ്സിലാക്കിയെടുക്കാന്‍ ഞാന്‍ ബുദ്ധിമുട്ടും" പുതിയ അദ്ധ്യാപകന്‍ പകുതി തന്നോടായി പറഞ്ഞു.

"ഇതിനേക്കാള്‍ വലിയൊരു തമാശയുണ്ടായി മാഷേ, കഴിഞ്ഞ യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ദിവസം"

"അതെന്താ?"

"വേണ്ടാ വേണ്ട  യുദ്ധം വേണ്ടാ, ഇനിയൊരു യുദ്ധം വേണ്ടാ വേണ്ടാ" എന്ന് പഠിപ്പിച്ചു പരിശീലിപ്പിച്ച് യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ വഴിപാടു ഭാഗമായി സര്‍ക്കാര്‍ കുട്ടികളെ അന്നേദിവസം തെരുവിലിറക്കി.

പഠിച്ചതുപോലെ കുട്ടികള്‍ ഏറ്റുപറഞ്ഞു. "വേണ്ടേ വേണ്ടേ, യുദ്ധം വേണ്ടേ, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടേ".

നാട്ടുകര്‍ ആര്‍ത്തു ചിരിച്ചു. ടീച്ചര്‍മാര്‍ കണ്ണുരുട്ടിയും കുട്ടികളുടെ ചെവിയില്‍ അടക്കം പറഞ്ഞു തിരുത്താനും നോക്കി. പാവം കുട്ടികള്‍ . അവര്‍ക്ക് ഒന്നും മനസ്സിലായതുമില്ല.

സത്യം പറഞ്ഞാല്‍ ഇതില്‍ ഒരു ഫലിതവുമില്ല. അത് ഉദ്ദേശിച്ചിട്ടുമില്ല. മറ്റു പല സര്‍ക്കാര്‍ സ്കൂളുകളിലേയും സ്ഥിതിതന്നെയായിരുന്നു ഈ  പറഞ്ഞ സ്കൂളിലും.

എട്ടിലെയും ഒമ്പതിലെയുമൊക്കെ കുട്ടികളാണ്‌ വായിക്കാനും എഴുതാനും അറിയാതെ ഇതുപോലെയുള്ള സ്കൂളുകളില്‍ വളരുന്നത്. ചുരുക്കം ചില കുട്ടികളുടെ കാര്യമല്ല ഇത്. ഭൂരിഭാഗത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്‌... ഇംഗ്ലീഷിന്റെ കാര്യം വിടുക. മലയാളം പോലും വായിക്കാനും എഴുതാനും കഴിയാത്ത കുട്ടികള്‍ . ചരിത്രവും ഭൂമിശാസ്ത്രവും കണക്കുമൊക്കെ മിക്കവര്‍ക്കും അപരിചിതമായ ഏതോ വിഷയനാമങ്ങള്‍ മാത്രം.

ഇന്റര്‍‌വെല്‍ സമയത്ത് മലമ്പുഴ ഡാമിലെ സഞ്ചാരികള്‍ക്ക് കടലം വില്‍ക്കാന്‍ പോകുന്ന കുട്ടികളുണ്ട്. അവിടുത്തെ സ്കൂളില്‍ . ചിരിക്കരുത്. ചിരിക്കാനായി ഇതിലൊന്നുമില്ല.

ഇതൊന്നും ഇന്നോ ഇന്നലെയോ പുതിയതായി മനസ്സിലാക്കിയതോ കണ്ടുപിടിച്ചതോ ആയ വസ്തുതകളല്ല. കേരളത്തിലെ വളരെ ചുരുക്കം സര്‍ക്കാര്‍ സ്കൂളുകളൊഴിച്ച് ബാക്കിയെല്ലാതിലും ഇതൊക്കെയാണ്‌ കുട്ടികള്‍ക്കും അദ്ധ്യാപികാദ്ധ്യാപകര്‍ക്കും കിട്ടുന്ന പാഠങ്ങള്‍ .

ഒറ്റയ്ക്കൊറ്റയ്ക്ക് ആര്‍ക്കും ഒരു മാറ്റവും വരുത്താനും സാധിക്കുന്നില്ല. എല്ലാവരും ഒരു വലിയ അസംബന്ധ സം‌വിധാനത്തിന്റെ കീഴില്‍ നിസ്സഹായരാണ്‌.....

ഫലിതം മറ്റൊന്നിലാണ്‌. തൊട്ടപ്പുറത്ത് വേറെ ചില സ്കൂളുകളുണ്ട്. അവയിലെ കുട്ടികള്‍ ജീവിക്കാനൊഴിച്ച് മറ്റെല്ലാ പാഠപദ്ധതികളും കൃത്യമായ സിലബസ്സോടെ, ഉച്ചാരണത്തോടെ, ദിനേന ഹാജരോടെ, എന്‍‌ട്രന്‍സ് കോച്ചിംഗിന്റെ പിന്‍‌ബലത്തോടെ പഠിച്ചിറങ്ങുന്നു.

രണ്ടു കുട്ടികളാണ്‌ ജനിക്കുന്നത്. രണ്ട് വ്യത്യസ്ത കുട്ടികളാണ്‌ നമ്മുടെ ഒരേ വീട്ടില്‍ വളരുന്നത്. ഒരാള്‍ "ഏയ്‌യീ"യിലും മറ്റൊരാള്‍ "സെവെന്‍ ഇ' യിലും.

പഠിക്കില്ലെന്ന് കുട്ടികള്‍ ; പഠിപ്പിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ; പഠിപ്പിക്കില്ലെന്ന് അദ്ധ്യാപകര്‍ ; പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് നാട്ടുകാര്‍ ഈന്നൊരു പഴയ തിക്കോടിയന്‍ തമാശയുണ്ടായിരുന്നു. ഇവിടെ അതൊന്നുമില്ല. പഠിക്കണമെന്നുള്ള കുട്ടികളെയാണ്‌ എന്തുവന്നാലും പഠിപ്പിക്കില്ലെന്ന്, അഥവാ ഒരു പാഠം പഠിപ്പിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുറച്ചിരിക്കുന്നത്.

" "വേണ്ടേ വേണ്ടേ, യുദ്ധം വേണ്ടേ, ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടേ" എന്ന്  ഏറനാട്ടെ കുട്ടികള്‍ ചോദിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ശരിയാണ്‌..

സര്‍ക്കാര്‍ സ്കൂളുകളെ ഈ അവസ്ഥയിലേക്ക് തള്ളിനീക്കിയ, കണ്ടില്ലെന്നു നടിച്ച, അതിനേക്കാള്‍ വിലപിടിച്ച പണികളില്‍ ഇത്രനാളും ഏര്‍പ്പെട്ടിരുന്ന, വിദ്യാഭ്യാസപരിഷ്ക്കാരത്തെക്കുറിച്ച് നാലഞ്ചു ദശകങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം തുലച്ച എല്ലാ എമ്പോക്കികള്‍ക്കുമെതിരെ കുട്ടികള്‍ ഒരു ദിവസം യുദ്ധത്തിനിറങ്ങുക തന്നെ ചെയ്യും.

Friday, May 31, 2013

മാതൃപീഡനം


കേരളത്തിലെന്നല്ല, ലോകത്തുതന്നെ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട, ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീ വള്ളിക്കാവിലെ സുധാമണിയായിരിക്കും.

മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ (Multiple Personality Disorder) എന്ന അസുഖമുള്ള മകളെ തക്കസമയത്ത് വേണ്ടും‌വണ്ണം ചികിത്സിക്കാതിരിക്കുകയും മറിച്ച് അതില്‍ വമ്പിച്ച ഒരു സാധ്യത മുന്‍‌കൂട്ടി കാണുകയും ചെയ്ത അവളുടെ അച്ഛനമ്മമാര്‍ തന്നെയായിരിക്കണം ഈ കേസിലെ ആദ്യത്തെ പ്രതികള്‍.

അതിനെ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയായിരുന്നു അവരുടെ പിന്നാലെ കൂടിയ പുരുഷ സന്ന്യാസി സമൂഹം. മാനസികാസ്വാസ്ഥ്യമുള്ള ഒരു പെണ്‍‌കുട്ടിയെ കൊണ്ടുനടന്ന് വില്‍പ്പനച്ചരക്കാക്കുന്ന, സിനിമയിലും ജീവിതത്തിലും നമ്മള്‍ കണ്ടുപരിചയിച്ച ആ പതിവു പെണ്‍ വാണിഭസംഘത്തിന്റെ കുറച്ചുകൂടി പരിഷ്കൃതമായ രൂപമായിരുന്നു അക്കൂട്ടര്‍. അതിന്റെ ഇരയായിരുന്നു സുധാമണി എന്ന സ്ത്രീ.

ആ കഥാപാത്രം വികസിക്കുന്നത്, അവര്‍ ആ പീഡനത്തെ സ്വയം ആസ്വദിക്കുകയും അതുണ്ടാക്കുന്ന വാണിജ്യ-വാണിഭത്തിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ്. മറ്റു പലരും നിരീക്ഷിച്ചതുപോലെ, ഒരു കോര്‍പ്പറേറ്റിന്റെ വളര്‍ച്ചയാണ് അന്നുമുതല്‍ക്കിന്നോളം. തന്നെ പീഡിപ്പിച്ചവരെപ്പോലും കൂടെ നിര്‍ത്തി, അവരെക്കൊണ്ടും, അവരെ ഉപയോഗിച്ച് മറ്റുള്ളവരെക്കൊണ്ടും, അവര്‍ക്കും തനിക്കും വേണ്ടി ആ സ്ഥാപനത്തെ അവര്‍ വളര്‍ത്തുകയായിരുന്നു.

സാധാരണയായി പീഡനത്തിന് ഇരയാകുന്ന സ്ത്രീയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ളത് പശ്ചാത്താപഭരിതവും, എല്ലാവരാലും വര്‍ജ്ജിക്കപ്പെട്ടതുമായ ഒരു പില്‍ക്കാലജീവിതമാണെങ്കില്‍, സുധാമണി എന്ന സ്ത്രീയ്ക്കാകട്ടെ, ജീവിതം മാന്യവും മഹിതവും പുഷ്ക്കലമാവുകയുമാണ് ചെയ്യുന്നത്.

നാട്ടില്‍ നടക്കുന്ന ചെറിയതും വലിയതുമായ പീഡനകഥകള്‍ കുറ്റകൃത്യങ്ങളായും, പരസ്പരാരോപണങ്ങളായും, കുറ്റവിചാരണകളും വിധിതീര്‍പ്പുകളുമായി മാറുമ്പോള്‍, ഇവിടെ ഒരു പീഡനവും, അതിലെ ഇരയും, അതിലെ പങ്കാളികളും പതുക്കെപ്പതുക്കെ വളര്‍ന്നുവരുന്ന ഒരു ആഘോഷമായിത്തന്നെ മാറുന്നു. അമൃത ചാനലിലെ അവരുടെ ലോകസഞ്ചാരദൃശ്യങ്ങള്‍ അതിന്റെ ഉത്തമോദാഹരണമാണ്. അത് സ്ഥിരമായി നോക്കിക്കാണുമ്പോള്‍ അറിയാതെ നമ്മളും അതിലെ മായികപ്രപഞ്ചത്തിലേക്ക് വീണുപോകാന്‍ ഇടയുണ്ട്.

സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും അരങ്ങേറുന്ന, ആരും കുറ്റക്കാരല്ലാത്ത, എല്ലാവരും സന്തോഷം പങ്കിടുന്ന, ഒരു പീഡന കഥയാണ് അവിടെ നിത്യവും അരങ്ങേറുന്നത്.

അവിടെ ആള്‍ദൈവവും ആത്മീയതയും, സര്‍വ്വചരാചരങ്ങളെയും ആശ്ലേഷിക്കുന്ന വിശുദ്ധമാതൃത്വത്തിന്റെ അമ്മിഞ്ഞപ്പാലുമൊന്നുമല്ല ഉള്ളത്. അതൊക്കെ വെറും ഒരു പുകമറ മാത്രം ഒരു സ്ത്രീയെയും, അവരിലൂടെ മറ്റു സ്ത്രീകളെയും ഉപയോഗിച്ച്, കുറച്ചു പുരുഷന്മാര്‍ നടത്തുന്ന ഒരു വലിയ പെണ്‍‌വാണിഭവും, അതിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഒരു കച്ചവട സാമ്രാജ്യവും.

ബസ്രയിലേക്ക്


അങ്ങിനെ, വിചാരിച്ചതുപോലെ കാര്യങ്ങളൊക്കെ നീങ്ങുകയാണെങ്കില്‍, അധികം വൈകതെ, ഇറാഖിലേക്ക് പോവുകയായി. ബസ്രയിലേക്ക്. ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം തേടി വലഞ്ഞെത്തിയ ദരിദ്രനായ സിന്‍‌ബാദും, ഏഴു സഞ്ചാരങ്ങളിലൂടെ ലോകം കണ്ട ധനികനായ സിന്‍‌ബാദും തമ്മില്‍ കണ്ടുമുട്ടി വര്‍ത്തമാനം പറഞ്ഞിരുന്ന ബസ്ര.

വിവരം പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും ചോദിച്ചു. ചിലര്‍ ഭയപ്പാടോടെ, ചിലര്‍ ദു:ശ്ശങ്കകളോടെ, അത്ഭുതത്തോടെ, സഹതാപത്തോടെ, ചുരുക്കം ചിലര്‍ കൌതുകത്തോടെ, എന്തു കൊണ്ട് ഇറാഖ്? ഇവിടെ സുരക്ഷിതമായ മറ്റേതെങ്കിലും എണ്ണപ്പാടത്തേക്ക് മതിയായിരുന്നില്ലേ? അവിടേക്കുതന്നെ പോണോ? ഒന്നുകൂടി ആലോചിച്ചിട്ട് പോരേ? അപകടമുള്ള സ്ഥലമല്ലേ?

പോണം. പോയേ തീരൂ. ഒരുതരത്തില്‍ പറഞ്ഞാല്‍ ആഗ്രഹിച്ചിരുന്നതാണ് ഈ യാത്ര.

ആ നാട് എനിക്ക് പ്രിയപ്പെട്ടതാണ്. കഥകള്‍ പറഞ്ഞുപറഞ്ഞ് ആയിരത്തൊന്നു രാത്രികള്‍ മരണത്തെ അതിജീവിച്ച ഷെഹ്‌റസാദെ എന്ന കഥാകാരിയുടെയും അബ്ബാസിദിന്റെ ഖലീഫ ഹാറൂണ്‍ റഷീദിന്റെയും നാടു മാത്രമല്ല എനിക്ക് ഇറാഖ്.

1990-മുതല്‍ തുടങ്ങിയ ഒരു യുദ്ധത്തിന്റെ ടൈം‌ലൈന്‍ സൌകര്യപൂര്‍വ്വം 2003-ലേക്ക് നീട്ടിവെച്ച് രണ്ട് ദശാബ്ദക്കാലമായി നടക്കുന്ന ഒരു യുദ്ധത്തെ വെറും ഒരു ദശാബ്ദത്തിലേക്ക് ഒതുക്കി ആചരിക്കുകയാണ് ഇന്ന് ലോകം. ഒന്നര ദശലക്ഷംപൌരന്മാരെ ലോകത്തുനിന്നുതന്നെ ‘വിമോചിപ്പിക്കുക‘യും, രണ്ടര ദശലക്ഷം ആളുകള്‍ക്ക് അംഗഭംഗം വരുത്തുകയും, നാലര ദശലക്ഷം ആളുകളെ പലായനം ചെയ്യിക്കുകയും ചെയ്ത ഒരു യുദ്ധത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.

ആ നാട്ടിലേക്കാണ് പോകുന്നത്.

അവിടെ ഞാന്‍ കണ്ടിട്ടില്ലാത്ത അച്ഛനമ്മമാരും കുട്ടികളുമുണ്ട്. ഫലൂജയിലെയും ബസ്രയിലെയും കുട്ടികള്‍. യുദ്ധത്തില്‍ ചിന്നിച്ചിതറിയ യൂറേനിയത്തിന്റെ വികിരണമേറ്റ് ജനിതകവൈകല്യങ്ങളോടെയും രക്താര്‍ബ്ബുദത്തോടെയും ജനിച്ച ലക്ഷക്കണക്കിനു കുട്ടികളും ജീവിച്ചിരിക്കുന്ന മുതിര്‍ന്ന മനുഷ്യരുമുള്ള ഇറാഖ്. അവിടേക്കാണ് അടുത്ത മാസം ഞാനെത്തുക.

അവിടേക്ക് എന്നെ വലിച്ചടുപ്പിക്കുന്ന മറ്റു രണ്ടുപേരുണ്ട്. ഒന്ന്, ഒരിക്കല്‍ അവിടെയുണ്ടായിരുന്ന, “റിവര്‍ ബെന്‍ഡ്’ എന്ന മറക്കുടപ്പേരില്‍ ഒളിച്ചിരുന്ന്, 2003 മുതല്‍ ‘ബാഗ്ദാദ് ബണിംഗ്’ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്ന, എന്റെ ആ പഴയ ബൂലോഗ സഹയാത്രിക. 2007-ലെ ഒരു പ്രഭാതത്തിലാണ് ആദ്യം സിറിയയിലേക്കും പിന്നീട് ജോര്‍ദ്ദാനിലേക്കും അവള്‍, തന്റെ അച്ഛനമ്മമാരോടൊപ്പം, ജീവന്‍ കയ്യില്‍ പിടിച്ച് പലായനം ചെയ്തത്. അതിനുശേഷം അവള്‍ എവിടെയാണെന്ന് ലോകത്തിനറിയില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും. ഒരു പക്ഷേ സുഖമായി എവിടെയെങ്കിലും കഴിയുന്നുണ്ടായിരിക്കും. അതല്ലെങ്കില്‍, കുടിയേറിപ്പാര്‍ത്ത ഏതെങ്കിലുമൊരു നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍, ഇനിയൊരുപക്ഷേ ഈ ചുറ്റുവട്ടത്തെ ഏതെങ്കിലുമൊരു എണ്ണപ്പാട നഗരത്തിലെ ഒരു സുഖവില്‍പ്പനശാലയില്‍. അറിയില്ല. ഇറാഖ്, ബസ്ര, എനിക്ക് അവളാണ്. അവളെപ്പോലുള്ള ലക്ഷം മനുഷ്യാത്മാക്കളാണ്.

ലൈല അന്‍‌വറിന്റെയും നാടാണ് അത്. തന്റെ ഉറ്റവരും ഉടയവരുമായ ലക്ഷക്കണക്കിനാളുകളെ നീണ്ട രണ്ടു പതിറ്റാണ്ടായി കൊന്നും തിന്നും മദിക്കുന്ന പാശ്ചാത്യ വിമോചന സേനകള്‍ക്കെതിരെ, അതിന്റെ രാഷ്ട്രീയ നൈതികതക്കും, മതബോധത്തിനും, സദാചാരസങ്കല്‍പ്പങ്ങള്‍ക്കുമെതിരെ,എന്തിന് ചിലപ്പോഴൊക്കെ അതിന്റെ കലാ-സാഹിത്യ-സംഗീതത്തിനുപോലും എതിരെ, ചിലപ്പോഴൊക്കെ അപസ്മാരബാധിതയെപ്പോലെ നിരന്തരം എഴുതുകയും ചീത്ത വിളിക്കുകയും ശപിക്കുകയും ചെയ്യുന്ന ലൈല അന്‍‌വറിന്റെ നാട്.

ബസ്ര, ഫലൂജ, മൊസൂല്‍, ബാഗ്ദാദ് - ശവപ്പറമ്പുകളായി മാറിയ പുരാതന നഗരങ്ങളുടെ നാട്.

അവിടേക്കാണ് പോവുക.

രണ്ടു പതിറ്റാണ്ടായി നടക്കുന്ന ആ വംശഹത്യയെ, ഒരു ഭാവഭേദവുമില്ലാതെ, ഒരു പ്രതികരണവുമില്ലാതെ, നിശ്ശബ്ദമായി ആചരിച്ചു നടക്കുന്ന നാണം‌കെട്ട ശേഷിച്ച ലോകത്തിന്റെ പേരില്‍ അവിടെപ്പോയി, അവരുടെ ചരിത്രസന്ധിയില്‍ പങ്കളിയാകണം. അതിസുരക്തിതമായ തൊഴിലിടത്തിന്റെ മുള്‍വേലികള്‍ക്കകത്തു നിന്ന് ഒരിക്കലെങ്കിലും പുറത്തിറങ്ങാന്‍ പറ്റിയാല്‍, അന്ന്, പ്രാചീനമായ യൂഫ്രട്ടീസിന്റെയും ടൈഗ്രിസിന്റെയും കരയില്‍ നിന്ന് അവര്‍ക്ക് ബലിതര്‍പ്പണം ചെയ്യണം.

കാണണം ഇറാഖിനെ, ബസ്രയെ. മറ്റൊരു ജോലിസാധ്യതയേക്കാള്‍, അവിടെനിന്ന് കിട്ടിയേക്കാവുന്ന ചോരപുരണ്ട പച്ചനോട്ടുകളേക്കാള്‍ എന്നെ ക്ഷണിക്കുന്നത് ഇതൊക്കെയാണ്. ഒരുപക്ഷേ, ലൈല അന്‍‌വര്‍ എന്റെ മുഖത്താട്ടും. “പോ, പോയി യാങ്കികള്‍ക്ക് വിടുപണി ചെയ്യ് നശിച്ച മദ്രാസി” എന്ന് അവള്‍ എന്നെ പുലഭ്യം പറയുമായിരിക്കും.

എന്നാലും ശരി, ഒരിക്കലെങ്കിലും എനിക്ക് അവിടേക്ക് പോയേ തീരൂ.

ബസ്രയിലെ ചില വീട്ടുകാര്യങ്ങള്‍


തുടര്‍ച്ചയായ കുറിപ്പുകളൊന്നും പ്രതീക്ഷിക്കണ്ട . പലവിധ അസൗകര്യങ്ങളുമുണ്ട്. ഇന്നലെ പോസ്റ്റിയതുപോലുള്ള ചില്ലറ സാധനങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പുറത്തേക്കൊന്നും പോകാന്‍ അനുവാദമില്ല. നെറ്റ് ഉപയോഗിക്കാനും പലവിധ നിയന്ത്രണങ്ങള്‍ . ജോലിത്തിരക്കും ആവശ്യത്തിലേറെ. 

പിന്നെ, ഇവിടെ, ഇറാഖില്‍ കുറിപ്പുകളല്ല, അധിനിവേശത്തിനും, നഗ്നമായ ചൂഷണത്തിനുമെതിരായ വിമോചനമുന്നേറ്റങ്ങളാണ്‌ ആവശ്യം. അതിനുപകരം,വിഭാഗീയമായ പോരാട്ടങ്ങളിലൂടെയാണ്‌ ഇറാഖികള്‍ കടന്നുപോകുന്നത്. സുന്നികളും, ഷിയകളും തമ്മില്‍ ചരിത്രാതീതമായ വൈരാഗ്യങ്ങളും വാശികളും തീര്‍ത്തുകൊണ്ടിരിക്കുകയാണ്‌.

ബസ്രയില്‍ മാത്രം മുന്നൂറ്റിച്ചില്ല്വാനം എണ്ണക്കിണറുകള്‍ കരയിലും കടലിലുമായി ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. അവയിലെ എണ്ണ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ കണ്മുന്നില്‍ നടക്കുന്നത്. നഗ്നമായ കൊള്ള. അതില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കുപോലും ഈ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ചിലവഴിക്കപ്പെടുന്നുമില്ല. ഇറാഖി നേതൃത്വവും അതിനു കൂട്ടുനില്‍ക്കുന്നു. ബസ്ര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥിതി ഒന്നു കാണണം. പരിതാപകരമാണ്‌....... അടിസ്ഥാനാവശ്യങ്ങളുടെ സ്ഥിതി ഏതാണ്ട് എല്ലായിടത്തും ഇതുപോലെത്തന്നെയാണെന്ന് ഇറാഖി സുഹൃത്തുക്കള്‍ പറയുന്നു. യാത്രയിലുടനീളം, മഹാപാതയുടെ ഇരുവശത്തുമുള്ള മരുഭൂമികളില്‍ യുദ്ധാവശിഷ്ടങ്ങളായി വാഹനങ്ങളും ടാങ്കുകളും ഇപ്പോഴും ചിതറിക്കിടക്കുന്നതു കണ്ടു. ചില സ്ഥലങ്ങള്‍ അസ്‌പൃശ്യമായി തരിശായി കിടക്കുന്നു. കുഴിബോംബുകളുടെ ശവപ്പറമ്പുകളാണത്രെ.

ഇറാഖി സൈന്യവും പാശ്ചാത്യരാഷ്ട്രങ്ങളില്‍നിന്നുള്ള സ്വകാര്യ സുരക്ഷാ ഗുണ്ടകളുമാണ്‌ മഹാപാതകളില്‍ വിഹരിക്കുന്നത്. അവരുടെ വലയത്തിനകത്തുകിടന്നാണ്‌ ബസ്രയിലെ ഈ ഭാഗത്തുള്ളവര്‍ ജീവിക്കുന്നത്. പുറത്തെ കാര്യം എന്തെന്നറിയില്ല. ഏറെക്കുറെ ഇതുപോലെയൊക്കെത്തന്നെയായിരിക്കാനാണ്‌ സാധ്യത.

ബസ്ര അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് സ്വകാര്യസുരക്ഷാ കമ്പനിയുടെ അകമ്പടിയോടെ വരുമ്പോള്‍ മുന്‍പിലിരിക്കുന്ന സുരക്ഷാമേധാവിയോട് കുശലം നടത്തി. യാത്രയിലുടനീളം അനുഷ്ഠിക്കേണ്ട ജാഗ്രതകളെക്കുറിച്ചായിരുന്നു മാക്ക് സംസാരിച്ചിരുന്നത്.കൂട്ടത്തില്‍ തങ്ങളെപ്പോലുള്ളവര്‍ നേരിടുന്ന അപകടസാധ്യതകളെക്കുറിച്ചും. താന്‍ ജോലിചെയ്യുന്ന സുരക്ഷാകമ്പനിയുടെ ഗുണഗണങ്ങളും വിസ്തരിച്ചു മാക്ക്. ബ്രിട്ടീഷ് സ്ഥാപനമാണത്.

"ബ്ലാക്ക് വാട്ടര്‍ പോലെയുള്ള കമ്പനിയല്ലേ നിന്റേത്" എന്ന് ചോദിച്ചപ്പോള്‍ അവന്റെ മുഖം മങ്ങി.

സ്വരക്ഷക്കായിട്ടല്ലാതെ ഒരിക്കല്‍ പോലും തങ്ങള്‍ തോക്ക് പ്രയോഗിക്കില്ല എന്ന് അവന്‍ സ്വയം ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം പറഞ്ഞു . "ഫലൂജയിലെ ആ വെടിവെപ്പ് ഒരു നിര്‍ഭാഗ്യമായിപ്പോയി" എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഫലൂജ മാത്രമല്ല മാക്ക്, ഇറാഖ് മുഴുവനായും ഒരു വലിയ നിര്‍ഭാഗ്യമാണ്‌... . ഈ കങ്കാണിപ്പണിക്ക് കൂട്ടുനില്‍ക്കാന്‍ വന്ന ഞാനും നീയുമൊക്കെ ആ വലിയ നിര്‍ഭാഗ്യത്തിന്റെ ഭാഗങ്ങളാണ്‌. .




മെയ് 21, 2013

ബസ്രയില്‍ നിന്നുള്ള കുറിപ്പുകള്‍


ഇറാഖിൽ വന്നതിനുശേഷമുള്ള ആദ്യത്തെ വൈദ്യപരിശോധന ഇന്നലെ കഴിഞ്ഞു. എല്ലാം വളരെ എളുപ്പത്തിൽ. വണ്ടിയിൽ കൊണ്ടുപോയി, സ്വീകരിച്ചിരുത്തി, അരമണിക്കൂർ കൊണ്ട് പരിശോധനയും നടപടിക്രമങ്ങളും കഴിഞ്ഞു. സമാധാനമായി. 

തിരിച്ചു വന്ന് രാത്രി മുറിയിൽ കിടന്നുറങ്ങുമ്പോൾ അസംഖ്യം കുട്ടികൾ മുറിയിൽ കടന്നുവന്നു. ചെറിയ ചെറിയ കുട്ടികൾ. വർഷങ്ങൾ നീണ്ടുനിന്ന ഉപരോധത്തിൽ ഭക്ഷണവും മരുന്നും കിട്ടാതെ മരിച്ചവർ. ജീവച്ഛവമായവർ. നാടും വീടും ഉപേക്ഷിച്ചുപോയവർ. അച്ഛനും അമ്മയ്ക്കും നഷ്ടമായ കണ്മണികൾ. അത്ഭുതം കൂറുന്ന കണ്ണുകളോടെ അവർ എന്നെ ഏറെ നോക്കി നിന്നു. മുറി വിട്ടുപോവുന്നതിനുമുൻപ് അതിലൊരു കുട്ടി എന്റെ തലയ്ക്കൽ വന്ന് സ്നേഹത്തോടെ എന്നെ തലോടി. എന്നിട്ട് ചെവിയിൽ പറഞ്ഞു.

"സുഖമായി ജീവിച്ചോളൂ പരദേശീ. സ്വന്തം നാട്ടിൽ ഞങ്ങൾക്ക് വിലക്കപ്പെട്ട, ഞങ്ങൾക്ക് കിട്ടാതെ പോയ മരുന്നിന്റെയും മന്ത്രത്തിന്റെയും ബലത്തിലാണ് ഇന്ന് നീ സുഖമായി ഉറങ്ങുന്നതെന്ന് ഓർത്താൽ മതി. ശുഭരാത്രി".

ഉറക്കം മുറിഞ്ഞു. ബാരക്കിന്റെ ജനലിലൂടെ നോക്കുമ്പോൾ, എവിടെനിന്നോ വന്ന്, നാളെ ഒരുപക്ഷേ എവിടെയെങ്കിലും ഏതെങ്കിലുമൊരു ചാവേറാക്രമണത്തിൽ ചാവാൻ വിധിക്കപ്പെട്ടവരെയുംകൊണ്ട് ബസ്രയിലൂടെ ബാഗ്ദാദിലേയ്ക്ക് പോകുന്ന ട്രെയിൻ കടന്നുപോകുന്നതുകണ്ടു.






മെയ് 20, 2013

ഒളിപ്പോരുകള്‍, നമ്മുടെയും അവരുടെയും

രാവിലെ പത്രമൊന്ന് ഓടിച്ചുവായിച്ച്, ചായ കുടിച്ച്, ഓട്ട്‌സോ, കോണ്‍‌ഫ്ലേക്സോ, ദോശയും ചമ്മന്തിയുമോ, അല്ലെങ്കില്‍ പൂരിയോ, പുട്ടൊ, ഇഡ്ഡലിയോ, ഉപ്പുമാവോ കഴിച്ച്, ഓഫീസിലെത്തി, സൊറ പറഞ്ഞും, നെറ്റില്‍ ബ്രൗസ് ചെയ്തും ഒഴിവുകിട്ടുമ്പോള്‍ ജോലി ചെയ്തും, ഉച്ചയൂണും വൈകുന്നേര ചായയും കഴിച്ച് വീട്ടിലെത്തി, സീരിയലുകളും വാര്‍ത്തയും കണ്ട്, കുട്ടികളെ കളിപ്പിച്ച്, അവരെ തഞ്ചത്തില്‍ ഉറക്കി, ഒരു കീചകന്‍ ചിരിയുമായി കിടപ്പുമുറിയില്‍ ഭാര്യയുടെ മുകളിലേക്ക് നിങ്ങള്‍ കൂപ്പുകുത്തുന്നു.
 
ഇനി മറ്റൊരു രംഗം വെറുതെ ഒന്ന് സങ്കല്പ്പിച്ചുനോക്കുക. ഒരിക്കലും യാഥാര്‍ത്ഥ്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ വെറുതെ ഒരു സങ്കല്പ്പം.

നിങ്ങളും കുടുംബവും ഏതെങ്കിലുമൊരു കാട്ടിലോ മലയിലോ ജനിക്കുകയും ജീവിക്കുകയും അന്നന്ന് കിട്ടുന്ന കായ്‌കറികളും വേരുമൊക്കെ തിന്ന് ജീവിക്കുന്നു. സ്കൂളും സിനിമകളും പാര്‍ക്കുകളും ഓഫീസ് മന്ദിരങ്ങളും കമ്പ്യൂട്ടറും പത്രം പോലും എന്തെന്ന് നിങ്ങള്‍ക്കറിയില്ല. ആകെ അറിയാവുന്നത്, ആ കാട്ടു / മലമ്പ്രദേശത്തെ മാത്രമാണ്‌. ജീവിക്കണമെങ്കില്‍ രാപ്പകല്‍ എല്ലുമുറിയെ പണിയെടുക്കണമെന്നും. നിങ്ങളെ ജീവിപ്പിക്കുന്നത് അതുമാത്രമാണ്‌.., ആ മലകളും, കാടുകളും അതു തരുന്ന കായ്‌കനികളും അന്നവും വെള്ളവും. അവിടെ ചിലര്‍ വന്ന് നിങ്ങളെ കുടിയിറക്കി ആട്ടിപ്പായിക്കുന്നു. വീട്ടിലെ പുരുഷന്മാരെ വേട്ടയാടുന്നു. സ്ത്രീകളെ ബലാത്‌സംഗം ചെയ്യുന്നു. നിങ്ങളുടെ ഭൂമി കയ്യേറിയവര്‍ നിങ്ങളുടെ കുട്ടികളെ അവരുടെ സംഘത്തിലെ കുട്ടിപ്പട്ടാളത്തിലേക്ക് ദത്തെടുക്കുന്നു. അല്ലെങ്കില്‍ അടിമപ്പണിക്ക് നഗരത്തില്‍ വില്‍‌ക്കുന്നു. നിവൃത്തിയില്ലാതെ നിങ്ങള്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് കിട്ടുന്നതെല്ലാം പെറുക്കിയെടുത്ത് ജീവന്‍ കയ്യില്‍ പിടിച്ച് ഓടുന്നു. അവിടെയും നിങ്ങളെ അവര്‍ വേട്ടയാടുന്നു. അടുത്ത ഗ്രാമത്തിലേക്ക്. പിന്നെ, നിവൃത്തിയില്ലാതെ തൊട്ടടുത്ത സംസ്ഥാനത്തിലേക്ക്. അവിടെ ആരുടെയെങ്കിലും കാരുണ്യത്തിനെയും ദയാവായ്‌പിനെയും ആശ്രയിച്ച്, സര്‍ക്കാരോ ഏതെങ്കിലും സംഘടനകളോ കെട്ടിത്തരുന്ന പ്ലാസ്റ്റിക്ക് കൂടാരങ്ങളില്‍, അവര്‍ വെച്ചുനീട്ടിത്തരുന്ന കഞ്ഞിവെള്ളവും കഴിച്ച്, രോഗബാധിതരായി, അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവരുന്നു നിങ്ങള്‍ക്ക്. നിങ്ങളെ നിങ്ങളുടെ ആവാസ വ്യവസ്ഥയില്‍നിന്നും കുടിയിറക്കിയതും, നിങ്ങളുടെ അമ്മപെങ്ങന്മാരെ അപമാനിച്ചതും, നിങ്ങളുടെ ഗ്രാമങ്ങള്‍ക്ക് തീ കൊടുത്ത് വെന്തെരിച്ചതും നിങ്ങളുടെ തന്നെ സ്വന്തം സര്‍ക്കാരാണെന്നും കൂടി കൂട്ടത്തില്‍ ഒന്ന് സങ്കല്പ്പിച്ചുനോക്കുക,

ആദ്യത്തെ അവസ്ഥയിലിരുന്ന് നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നൈതികതയെക്കുറിച്ചും ജനാധിപത്യപരമായ രാഷ്ട്രീയസം‌വാദത്തിന്റെ മഹിമയെക്കുറിച്ചുമൊക്കെ വാചാലമാകാം. ആരും തടസ്സം പറയില്ല. ഓരോരോ അവകാശങ്ങളായി അനുദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി നിങ്ങള്‍ ഒരു പൗരനാണ്‌. . നിങ്ങള്‍ക്ക് ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ സമൂഹത്തിന്റെ തന്നെയോ പിന്‍‌ബലമുണ്ട്, മാധ്യമങ്ങളും ക്രമസമാധാനസേനയും നീതിന്യായ സം‌വിധാനങ്ങളുമൊക്കെയുണ്ട് നിങ്ങള്‍ക്ക് കൂട്ടിന്‌. നിങ്ങള്‍ ഒറ്റക്കല്ല.

രണ്ടാമത്തെ അവസ്ഥയിലിരുന്ന് നിങ്ങള്‍ എന്തു ചെയ്യും? നിങ്ങളുടെ ഭൂമിയും വീടും കയ്യേറുന്നവരോട് നിങ്ങള്‍ എന്തു ഭാഷയില്‍ സംസാരിക്കും? എങ്ങിനെ നിങ്ങളുടെ അവകാശങ്ങള്‍ക്കും സ്വത്തിനും വേണ്ടി നിങ്ങള്‍ പൊരുതും? കയ്യേറുന്ന ആ ആളുകളെയും അവരുടെ സില്‍‌ബന്തികളെയും ഏതു മാന്ത്രികദണ്ഡ് ഉപയോഗിച്ചാണ്‌ നിങ്ങള്‍ അകറ്റിനിര്‍ത്തുക? നിങ്ങളുടെ ഗ്രാമങ്ങളെ ചുട്ടെരിച്ചവരോടും നിങ്ങളുടെ സ്ത്രീകളുടെ മാനം നഷ്ടപ്പെടുത്തിയവരോടും, നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊള്ളസംഘങ്ങളിലെ അംഗങ്ങളാക്കിയവരുമായി നിങ്ങള്‍ ഏത്, എന്ത് സമാധാനരാഷ്ട്രീയത്തിന്റെ വട്ടമേശസമ്മേളനമാണ്‌ നടത്തുക?

ചത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് എഴുതിയപ്പോള്‍ ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചത്, അക്രമത്തെ അക്രമം കൊണ്ട് നേരിടുന്നതിന്റെയും രാഷ്ട്രീയ സം‌വാദങ്ങള്‍ക്കുപകരം ആയുധത്തിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നതിന്റെ അനീതിയെക്കുറിച്ചുമൊക്കെയായിരുന്നു. കൊലയ്ക് കൊല എന്നത് രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട സാധനമല്ല. പക്ഷേ, ഇവിടെ, ഈ ചത്തീസ്‌ഗഢിലും ഝാര്‍ഖണ്ഡിലും ഓറീസ്സയിലും ഒന്നും നിങ്ങളുടെയും എന്റെയും കേരളത്തിന്റെ രാഷ്ട്രീയമല്ല അഴിഞ്ഞാടുന്നത്. തീര്‍ത്തും നിശ്ശബ്ദമാക്കപ്പെട്ട ഒരു ജനതയെ അവരുടെ വേരുകളില്‍നിന്ന് പറിച്ചെടുത്തുകളയുകയാണ്‌. .അവരുടെ ഭൂമിയിലെ, അവരുടെ സ്വന്തം സമ്പത്തിനുവേണ്ടി.

അവര്‍ക്കുവേണ്ടി നിങ്ങള്‍ നൂറായിരം ലേഖനങ്ങളും വിശകലനങ്ങളും ഐക്യദാര്‍ഡ്യങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവരോട് സഹാനുഭൂതിയുണ്ട്. അതൊക്കെ സത്യമായിരിക്കാം. പക്ഷേ അവര്‍ക്കുവേണ്ടി നിങ്ങളെന്തു ചെയ്യുന്നു? എന്തു ചെയ്യും? അവരുടെ കാര്യം നോക്കാന്‍ അവര്‍ക്ക് അവര്‍ മാത്രമേ ഉള്ളു. നിങ്ങള്‍ കരുതുന്നുണ്ടോ, കാട്ടില്‍ പ്രതികൂല കാലാവസ്ഥകളോടും പ്രകൃതിയോടും മല്ലിട്ട്, ഊണും ഉറക്കവുമില്ലാതെ, എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന തീര്‍ച്ചയോടെ ഒളിപ്പോരാളികളായി അവര്‍ ജീവിക്കുന്നതും കുഴിബോംബുകള്‍ വെച്ച് ആളുകളെ കൊല്ലുന്നതും, കൊല്ലപ്പെട്ടവരുടെ ദേഹത്ത് ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നത് വെറും ഒരു ടൈം പാസ്സിനുവേണ്ടിയാണെന്ന്? മഹേന്ദ്രകര്‍മ്മയെപ്പോലെ ഒരാളുടെ ദേഹത്തേക്ക് നൂറുകണക്കിനു വെടിയുണ്ടകള്‍ പായിക്കണമെങ്കില്‍ എത്ര രോഷവും നിസ്സഹായതയും ഉണ്ടായിരുന്നിട്ടുണ്ടാവണം അവര്‍ക്കുള്ളില്‍? ഒന്നും രണ്ടുമല്ല, രണ്ടുലക്ഷത്തോളം ആളുകളെയാണ്‌ കുടിയിറക്കി ആട്ടിപ്പായിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെയും മാനംഭംഗത്തിനിരയാവരുടെയും പതിനായിരക്കണക്കിനാണ്‌. ഇത് ഞാനോ നിങ്ങളോ പറയുന്നതല്ല. സര്‍ക്കാരിന്റെ തന്നെ കണക്കുകളാണ്‌..

അവര്‍ക്കാണോ നിങ്ങള്‍ ജനാധിപത്യമര്യാദകളുടെയും രാഷ്ട്രീയ മര്യാദകളുടെയും സ്റ്റഡി ക്ലാസ്സുകളെടുക്കുന്നത്? അവരോടാണോ നിങ്ങള്‍ ബാലറ്റുരാഷ്ട്രീയത്തിന്റെ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നത്?

നിങ്ങള്‍ക്കവരുടെ കൂടെ കൂടാന്‍ കഴിയുന്നില്ലെങ്കില്‍ സാരമില്ല. വിട്ടേയ്ക്ക്. അവര്‍ക്ക് അവരുടെ മണ്ണും കൂരയും ജീവിതവും ഒക്കെ നഷ്ടമായി. കീ ബോര്‍ഡില്‍ ഞൊട്ടാനല്ലാതെ അവര്‍ക്കുവേണ്ടിഒരു ചെറുവിരല്‍ പോലും അനക്കാന്‍ സമയമില്ലാത്ത നിങ്ങള്‍ അവരോട് നിങ്ങളുടെ രാഷ്ട്രീയമര്യാദകളെക്കുറിച്ചുമാത്രം സംസാരിക്കാതിരിക്കുക.

ജീവന്മരണപോരാട്ടമെന്നൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്കും എനിക്കും മനസ്സിലാവില്ല.

Thursday, January 31, 2013

ഹ്യൂസ്‌കയില്‍, ആദരാഞ്ജലികളോടെ

































പോകാന്‍ ഉദ്ദേശിച്ച സ്ഥലത്തെക്കുറിച്ച് കൂട്ടുകാരോട് ഞാനും എന്റെ ആദ്യ ഭാര്യയും സൂചിപ്പിച്ചപ്പോള്‍ അവരാദ്യം ചോദിച്ചത്, “എന്തുകൊണ്ട് ഹ്യൂസ്‌ക” (Huesca) എന്നായിരുന്നു. 1980-ലാണത്. നാലു പതിറ്റാണ്ട് ദീര്‍ഘിച്ച ഫ്രാങ്കോയുടെ കിരാത ഭരണത്തിനുശേഷം ജനാധിപത്യത്തിലേക്ക് കാലെടുത്തുവെച്ച സ്പെയിനിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു ഞങ്ങള്‍. പക്ഷേ ഹ്യൂസ്‌ക ഒരു വിനോദസഞ്ചാരകേന്ദ്രമല്ല. എവിടേക്കോ പോകുന്ന ഒരു വഴിയിലെ തീരെ അപ്രധാനമായ ഒരു ചെറുപട്ടണം മാത്രമായിരുന്നു അത്. അവിടേക്കെത്തിക്കിട്ടാന്‍, പ്രവചിക്കാനാവാത്തവിധം ദുര്‍ഘടമായ വഴികളിലൂടെ പോകേണ്ടിയിരുന്നു. തിരിച്ചുള്ള യാത്രയും സുഗമമല്ല.

“വിട്ടുകള”, കൂട്ടുകാര്‍ ഉപദേശിച്ചു.

ഞങ്ങള്‍ക്ക് പക്ഷേ അത് വിട്ടുകളയാന്‍ ആവുമായിരുന്നില്ല. ഹ്യൂസ്‌കയില്‍ എത്തിയിട്ട് ഞങ്ങള്‍ക്കൊരു കാര്യമുണ്ടായിരുന്നു.

അതുകൊണ്ട് സീറാ ദ് ലാ പിനയിലെ (Sierra de la Pena) ദുര്‍ഗ്ഗമമായ കുന്നുകളിലൂടെ യാത്രചെയ്ത്, കുറ്റിച്ചെടികളും ചെറിയ മരങ്ങളും നിറഞ്ഞ വിജനമായ സ്ഥലത്തേക്ക് റോഡ് ചെന്നെത്തിച്ചേരുന്ന സ്ഥലത്ത്, ‘ഹ്യൂസ്‌ക’ എന്നെഴുതിയ പഴക്കം ചെന്ന ഒരു സൈന്‍‌ബോര്‍ഫിനു മുന്നില്‍ ഒടുവില്‍ ഞങ്ങളെത്തി.

കൂട്ടുകാര്‍ സൂചിപ്പിച്ചപോലെത്തന്നെ ഒരു പ്രത്യേകതയുമില്ലാത്ത ഒരു നാടന്‍ പട്ടണം മാത്രമായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. മിഷലിന്റെ ഗൈഡ്‌ബുക്കില്‍ ഒറ്റ നക്ഷത്രം കൊണ്ട് സൂചിപ്പിച്ച കത്തീഡ്രലോ, തന്റെ എഴുത്തില്‍ ഒന്നുരണ്ടിടങ്ങളില്‍ മാത്രം ഹെമിംഗ്‌വേ പരാമര്‍ശിച്ച്  അനശ്വരമാക്കിയ തിരക്കുള്ള പരമ്പരാഗതരീതിയിലുള്ള അങ്ങാടിയോ ആയിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ ആണയിട്ട് പറഞ്ഞിട്ടും, ഞങ്ങളുടെ കൂട്ടുകാര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ആ ഒരു ചെറിയ കാര്യത്തിനായിരുന്നു ഞങ്ങള്‍ ഹ്യൂസ്‌കയിലേക്ക് പോയത്.

ഒരു കപ്പ് കാപ്പി കുടിക്കുക എന്ന ആ ഒരു തീരെ ചെറിയ കാര്യത്തിന്.

അപരിചിതമായ വഴികളിലൂടെ ഞാന്‍ വണ്ടിയോടിക്കുമ്പോള്‍ എന്റെ (ആദ്യ) ഭാര്യ, അരികത്തിരുന്ന്, കടകളിലേക്ക് കണ്ണയക്കുന്നുണ്ടായിരുന്നു. രണ്ടുതവണ ഞാന്‍ ഏതാണ്ട് കാര്‍ നിര്‍ത്തി എന്നുതന്നെ പറയാം. പക്ഷേ മീനുവിന് അവിടമൊന്നും തൃപ്തിയായില്ല. “ഇതല്ല”, “ഇവിടെ പറ്റില്ല” എന്നൊക്കെ അവള്‍ പറയുന്നുണ്ടായിരുന്നു.

ഒരു വസന്തകാലത്താണ് ഞങ്ങള്‍ ഹ്യൂസ്‌കയില്‍ എത്തിയത്.  പതിറ്റാണ്ടുകള്‍ക്കുമുന്‍പ്, 1937-ല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ഫ്രാങ്കോയുടെ സൈന്യം ഹ്യൂസ്‌കയെ ഒരു സൈനിക കേന്ദ്രമാക്കിയതും മറ്റൊരു വസന്തകാലത്തായിരുന്നു. ഫ്രാങ്കോയെ ചെറുത്തുനിന്ന് അവശനിലയിലായ റിപ്പബ്ലിക്കന്‍ സൈന്യം 1937-ലാണ് ഹ്യൂസ്‌ക പട്ടണം വളഞ്ഞത്. വിവിധ രാജ്യങ്ങളില്‍നിന്ന് ഒറ്റക്കും കൂട്ടായും എത്തിയ പലതരക്കാരായ ആളുകള്‍ ഒത്തുചേര്‍ന്ന ഒരു  ചെറുത്തുനില്‍പ്പ് സംഘമായിരുന്നു അത്. ആദര്‍ശവാദികള്‍, അവസരവാദികള്‍, അരാജകവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, ആര്‍ജ്ജവമുള്ള ജനാധിപത്യവാദികള്‍, അങ്ങിനെയങ്ങിനെ പലരും. അവരില്‍ മെലിഞ്ഞ, രോഗിയായ ഒരു ഇംഗ്ലീഷ് സാഹിത്യകാരനുമുണ്ടായിരുന്നു. ജോര്‍ജ്ജ് ഓര്‍വല്‍ എന്നായിരുന്നു അയാളുടെ പേര്‍.

പറയത്തക്ക ആയുധങ്ങളില്ലാതെ, വേണ്ടവിധം നയിക്കപ്പെടുകയോ സംഘടിക്കപ്പെടുകയോ ചെയ്യാതെ, ഉള്ളില്‍നിന്ന് കാര്‍ന്നുതിന്നുന്ന ചതിയും അഭിപ്രായവ്യത്യാസങ്ങളാലും ഭിന്നിക്കപ്പെട്ട റിപ്പബ്ലിക്കന്‍ സേന മാസങ്ങളോളം ഹ്യൂ‌സ്‌കയെ വളഞ്ഞുവെച്ചു. ചോരയിലും ചെളിയിലും പുതഞ്ഞ യുദ്ധപ്രചരണത്തിനിടയില്ദും, ആവേശം കൊള്ളിക്കുന്ന ഒരു മുദ്രാവാക്യം മുന്നണിയില്‍ മെല്ലെമെല്ലെ പരക്കുന്നുണ്ടായിരുന്നു. 

“നാളെ നമ്മള്‍ ഹ്യൂസ്‌കയില്‍ കാപ്പി കുടിക്കും” എന്നായിരുന്നു ആ പ്രതീക്ഷാമന്ത്രം.

ആ മന്ത്രത്തില്‍നിന്ന് ഓര്‍വെല്‍ ജീവശ്വാസമെടുത്തു. എല്ലാ യുദ്ധങ്ങള്‍ക്കിടയിലും കേള്‍ക്കാന്‍ കഴിയുന്ന “ക്രിസ്തുമസ്സിനു നമ്മള്‍ വീട്ടിലെത്തും’ എന്നതുപോലെ പൊള്ളയായ മറ്റൊരു വാഗ്ദാനം മാത്രമായിരുന്നു “നാളെ നമ്മള്‍ ഹ്യൂസ്‌കയില്‍ കാപ്പി കുടിക്കും’ എന്ന ആ പ്രതീക്ഷയും. അവസാനിക്കാത്ത മട്ടില്‍  ചെറുത്തുനില്‍പ്പ് നീണ്ടുനീണ്ടു പോയി. ആ മന്ത്രത്തിന്റെ ശുഭപ്രതീക്ഷയും പൊള്ളയാണെന്ന് നാള്‍ക്കുനാള്‍ ബോദ്ധ്യപ്പെട്ടു. തുടരാക്രമണങ്ങളില്‍പ്പെട്ട്, പ്രതീക്ഷയും, തന്ത്രപ്രധാന ലക്ഷ്യങ്ങളും, ജീവിതങ്ങളും, പൊലിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന്റെ നിരര്‍ത്ഥകതയെ പ്രതിനിധാനം ചെയ്യുന്ന മട്ടില്‍ ഹ്യൂ‌സ്‌ക ഫാസിസ്റ്റുകളുടെ കയ്യില്‍ അവശേഷിച്ചു.           

സ്വാതന്ത്ര്യത്തിന്റെ വലിയൊരു ശബ്ദമാകേണ്ടിയിരുന്ന ജോര്‍ജ്ജ് ഓര്‍വലിന് ഹ്യൂ‌സ്‌കയ്ക്ക് കുറച്ചപ്പുറത്തുവെച്ച് പരുക്കേറ്റ്, സ്‌റ്റ്‌റെറ്റ്ച്ചറില്‍ കിടന്ന്, നിരാശാഭരിതനായി, നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു.   “എന്നെങ്കിലുമൊരിക്കല്‍ സ്പെയിനിലേക്ക് തിരിച്ചുപോകാനായാല്‍ ഹ്യൂസ്‌കയില്‍ പോയി ഒരു കപ്പ് കാപ്പി ഞാന്‍ കുടിക്കും” എന്ന് ‘ഹോമേജ് റ്റു കാറ്റലോണിയയില്‍‘ പിന്നീട് ഓര്‍വല്‍ എഴുതിവെച്ചു.

ഹ്യൂസ്‌ക വീണില്ല. ഫ്രങ്കോയും ഫാസിസവും സ്പെയിനില്‍ ജയിച്ചു. ഓര്‍വലിനു വീണ്ടും ഹ്യൂ‌സ്‌ക കാണാന്‍ ആയതുമില്ല.

ഒരു ചെറിയ കാപ്പിക്കടയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. മിനു ആദ്യം നിരസിച്ച കാപ്പിക്കടകളില്‍നിന്ന് കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത ഒന്ന്. റോഡിന്റെ മറുവശത്ത്, വെയിലില്‍ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു, പേരെഴുതിയ ഒരു വലിയ കെട്ടിടം. നാല്‍പ്പത് വര്‍ഷങ്ങള്‍, ഫ്രാങ്കോയുടെ ഭരണത്തിന്‍ കീഴില്‍, നിയമത്തിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടിപോലെ നിന്നിരുന്ന ഒരു കുപ്രസിദ്ധ സ്ഥാപനം. സിവില്‍ ഗാര്‍ഡിയയുടെ പ്രധാന കെട്ടിടം.

“എന്താണ് കഴിക്കുന്നത് സര്‍? ഭക്ഷണമോ, ഐസ്‌ക്രീമോ?” വെയ്‌റ്റര്‍ ചോദിച്ചു.

അയാളുടെ ചുമലുകള്‍ക്കപ്പുറത്ത്, റോഡില്‍, സിവില്‍ ഗാര്‍ഡിയയുടെ കെട്ടിടത്തിന്റെ വാതില്‍ക്കല്‍ യൂണിഫോമിട്ട്   പുതിയതായി കിട്ടിയ ജനാധിപത്യത്തിനു അറ്റന്‍‌ഷനായി കാവല്‍നില്‍ക്കുന്ന രണ്ട് ഗാര്‍ഡുമാരെ ഞാന്‍ നോക്കി.

“ഒന്നും വേണ്ട, നന്ദി. രണ്ട് കപ്പ് കാപ്പി മാത്രം”


(ശശി തരൂരിന്റെ Bookless in Baghdad എന്ന പുസ്തകത്തിലെ Homage in Huesca എന്ന ലേഖനത്തിന്റെ പരിഭാഷയാണിത്. ഒറ്റപ്പെട്ട ചില ലേഖനങ്ങളൊഴിച്ചാല്‍, ഇതുവരെ ശശി തരൂരിന്റെ ഒരു പുസ്തകവും -Great Indian Novel അടക്കം-വായിച്ചിട്ടില്ലായിരുന്നു. ശശി തരൂര്‍ എന്ന ഗാന്ധികുടുംബ സുഹൃത്തായ രാഷ്ട്രീയക്കാരനോടുള്ള വിപ്രതിപത്തിയായിരുന്നു അതിനുള്ള പ്രധാന കാരണം. പക്ഷേ യാദൃച്ഛികമായി വാങ്ങിക്കാന്‍ ഇടവന്ന ഈ പുസ്തകം, ശശി തരൂര്‍ എന്ന എഴുത്തുകാരനെക്കുറിച്ചുള്ള എന്റെ ചില മുന്‍‌വിധികള്‍ മാറ്റി എന്നുതന്നെ പറയാം. സുഖമുള്ള ഒരു വായനയ്ക്ക് ഈ പുസ്തകം പറ്റും. എഴുത്ത്, എഴുത്തുകാര്‍, പുസ്തകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചില ലേഖനങ്ങളുടെ സമാഹാരമാണിത്. രാഷ്ട്രീയമായി വിയോജിക്കേണ്ടിവരുന്ന ചില ഭാഗങ്ങള്‍ ഒന്നുരണ്ടു ലേഖനങ്ങളില്‍ കാണാമെന്നിരിക്കിലും - ഉദാഹരണത്തിന് നയ്‌പാളിനെക്കുറിച്ചുള്ളതും, സല്‍‌മാന്‍ റു‌ഷ്‌ദിയെക്കുറിച്ചുള്ള ലേഖനത്തിലെ ഹൈന്ദവതയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളിലും - ആകെമൊത്തം ടോട്ടല്‍ പുസ്തകം വലിയ കുഴപ്പമില്ല എന്ന് പറയാം)

Monday, January 21, 2013

പി.ജി - അധികം വായിക്കപ്പെടാത്ത ഒരു പുസ്തകം


കേരളത്തില്‍ ഏറ്റവുമധികം തെറ്റായി വായിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു പി.ജി. 

ആശയപരമായും താത്ത്വികമായും പാര്‍ട്ടിയോട് വിയോജിക്കേണ്ടിവന്നിട്ടും, അതിനു പാര്‍ട്ടിയുടെ ശാസന ഒന്നിലധികം തവണ ഏറ്റവാങ്ങേണ്ടിവന്നിട്ടും, ഒരു എക്സ്-കമ്മ്യൂണിസ്റ്റ് വരിപോലും കാണാത്ത നിരാശാജനകമായ ഒരു അത്ഭുതപുസ്തകമാണ് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും പി.ജി.

ചിലര്‍ക്കത് അടിയന്തിരാവസ്ഥാകാലത്തെ നാടോടിപ്പാട്ടു ഗവേഷണക്കാരന്റെ കഥയാണ്. നിരീശ്വരവാദിയും അടിയുറച്ച കമ്മ്യൂണിസ്റ്റുമായിരിക്കുമ്പോഴും പുട്ടപര്‍ത്തിയില്‍ പോയ അന്വേഷണകുതുകിയുടെ കഥയാണ് മറ്റു ചിലര്‍ക്ക് ആ പുസ്തകം. ഇനിയും മറ്റു ചിലര്‍ക്ക്, ചൈനീസ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയും, മന്നത്തെയും, ഈയെമ്മെസ്സിനെയും തന്റേതായ രീതിയില്‍ വായിക്കാന്‍ ശ്രമിച്ചതിനു നിരോധിക്കപ്പെട്ട ഒരു വായനാരീതിയും.

എന്നാല്‍ ഇതിനൊക്കെയുമപ്പുറം, പാര്‍ട്ടിയുടെ കര്‍ക്കശമായ അച്ചടക്കത്തിനുള്ളിലും വിയോജനസ്വരങ്ങള്‍ക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്നും, ആ വിയോജിപ്പുകളെയും അതിനു കിട്ടിയ ശാസനകളെയും കമ്മ്യൂണിസ്റ്റു വിരുദ്ധതയിലേക്ക് കൂട്ടിക്കെട്ടുകയല്ല, പകരം, അതിനെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരന്തരം ഉയര്‍ത്തുന്നതുവഴി (ഭൌതികവാദത്തെപ്പോലെ) ഭൌതികവാദത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും വൈരുദ്ധ്യത്മകസ്വഭാവം കൈവരിക്കാനാകും എന്ന് തെളിയിക്കുകയായിരുന്നു പി.ജി. എന്ന പുസ്തകം.

റീഡിംഗ് ലെന്‍സുപയോഗിച്ച്, വാര്‍ദ്ധക്യത്തിന്റെ ക്ഷീണകാലത്തും പുസ്തകം വായിക്കുന്ന പി.ജിയുടെ ചിത്രം നല്‍കുന്ന അര്‍ത്ഥം അതാണ്.

എങ്കിലും, അസാധാരണനായ ഒരു പുസ്തകപ്രേമിയെ ആഘോഷിക്കുന്നതാണല്ലോ നമുക്ക് ഏറ്റവും സുഖപ്രദം.



23/11/2012

എന്റെ പേര്‍ സെക്കുലറന്‍

എന്റെ പേര്‍ സെക്കുലറന്‍. 

ഓണം, വിഷു, തിരുവാതിര, നവരാത്രി, ദീപാവലി, കര്‍ക്കിടകം, വൃശ്ചികം, ക്രിസ്തുമസ്സ്, ഈസ്റ്റര്‍, ബക്രീദ്, റമദാന്‍, ഇതൊക്കെ എനിക്ക് വിശേഷപ്പെട്ട ദിവസങ്ങളാണ്. എന്തുകൊണ്ടാണെന്നല്ലേ? അന്നാണ് എനിക്ക് സെക്കുലറിസം വരിക. ഞാന്‍ ശരിക്കുമൊരു സെക്കുലറനാവുക. പകലന്തിയോളം, തളര്‍ന്നുവീഴുംവരെ ഞാന്‍ ആശംസകളിറക്കും. ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസല്‍‌മാന്റെയുമൊക്കെ മുന്നിലും, പിന്നിലും, കൂട്ടത്തിലും ഞാനും എന്റെ ആശംസകളുമുണ്ടാകും. വിശേഷദിവസങ്ങളൊന്നും ഞാന്‍ അവര്‍ക്കുമാത്രമായി വിട്ടുകൊടുക്കില്ല.

വിശേഷദിവസങ്ങള്‍ മാത്രമല്ല. വിശേഷാവസരങ്ങളിലും ഞാനുണ്ടാകും അവരുടെ കൂടെ. കല്ല്യാണം, ചോറൂണ്, അടിയന്തിരം, എഴുത്തിനിരുത്ത്, നോമ്പുമുറിക്കല്‍, ഓശാനപ്പെരുന്നാള്‍, എല്ലാം എന്റെ സെക്കുലറിസത്തിന്റെ ജന്മസാഫല്യദിവസങ്ങളാണ്.

എനിക്ക് മതമില്ല. ജാതിയില്ല. ദൈവങ്ങളില്ല. പക്ഷേ ഇതെല്ലാമുള്ളവരുടെ എല്ലാ ദിവസങ്ങളും എനിക്കും തുല്യനിലയില്‍ വിശേഷ ദിവസങ്ങളാണ്. എന്റെ ഇരിപ്പും, നില്‍പ്പും, കിടപ്പും എല്ലാം അവരോടൊത്താണ്. വന്നുവന്ന് ഈ വിശേഷദിവസങ്ങളൊക്കെ എന്റേതു തന്നെയല്ലേ എന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

എന്റെ ആശംസകളില്ലാതെ ഒരു ഓണപ്പൂപോലും വിടരുന്നില്ല. ഒരു വിഷുപ്പുലരിപോലും പിറക്കുന്നില്ല. ഒരു ക്രിസ്തുമസ്സ് നക്ഷത്രവും ഞാനറിയാതെ ഉദിക്കുന്നില്ല. ഞാന്‍ തന്നെയാകുന്നു ബലിപ്പെരുന്നാളും നോമ്പുതുറയും. എല്ലാ ആചാരാനുഷ്ഠാനങ്ങളും ജനിക്കുന്നതും വികസിക്കുന്നതും പൂത്തുലയുന്നതും എന്നിലാണ്.

ഇവിടെ നിലനില്‍ക്കാന്‍ എനിക്ക് നിങ്ങളുടെ എസ്.എം.എസ് കൂടിയേ തീരൂ. എനിക്ക് എസ്.എം.എസ്. അയയ്ക്കേണ്ട ഫോര്‍മാറ്റ്, secularism space religion.



13/11/2012

ഇന്ത്യ - ഗിരീഷ് കര്‍ണ്ണാടിന്റെയും നൈപ്പാളിന്റെയും


മുംബൈ ലിറ്റററി ഫെസ്റ്റിവലില്‍ തന്റെ നാടകപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുന്ന വേളയില്‍, സമഗ്രസംഭാവനയ്ക്കുള്ള മുംബൈ ലിറ്റററി ഫെസ്റ്റിവലിന്റെ പുരസ്കാ‍രം നേടിയ വി.എസ്.നൈപാളിനെ (അനവസരത്തിലാണെങ്കിലും) ഗിരീഷ് കര്‍ണാഡ് വിമര്‍ശിച്ചത് വിവാദമായിട്ടുണ്ട്. നൈപാളിന്റെ ഭാര്യ മുസ്ലിമാണെന്നും, തന്റെ രണ്ടു മക്കളെ നൈപാള്‍ മുസ്ലിമായിട്ടാണ് വളര്‍ത്തുന്നതെന്നും സംഘാടകര്‍ പറയുന്നു. ഇന്ത്യയെക്കുറിച്ചുള്ള തന്റെ മൂന്നു വലിയ പുസ്തകങ്ങളിലും ഇന്ത്യന്‍ സംഗീതത്തെക്കുറിച്ച് നൈപാള്‍ പരാമര്‍ശിക്കുന്നതേയില്ല എന്നതാണ് കര്‍ണാഡിന്റെ ഒരു വിമര്‍ശനം.

ഹൈന്ദവ ദേവാലയങ്ങള്‍ തകര്‍ത്ത മുസ്ലിം ഭരണാധികാരികളെക്കുറിച്ച്, നൂറ്റാണ്ടുകളായി ഇന്‍ഡോളജിസ്റ്റുകള്‍ പ്രചരിപിച്ചുകൊണ്ടിരുന്ന ആശയങ്ങള്‍ തന്നെയാണ് സ്വന്തമെന്ന നിലയ്ക്ക് നൈപാള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് കര്‍ണാഡിന്റെ മറ്റൊരു പ്രധാന വിമര്‍ശനം.

ഇത് ഇന്ന് സംഘികളുടെ കാര്‍മ്മികത്വത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. മുസ്ലിം ഭരണാധികാരികള്‍ പലരും ഹൈന്ദവ ദേവാലയങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നത് നേരാണ്. പക്ഷേ, പലപ്പോഴും ആ പ്രവൃത്തിക്കു പിന്നില്‍ മതപരമായ അസഹിഷ്ണുതയേക്കാള്‍, അവരുടെ രാഷ്ട്രീയമായിരുന്നു പ്രവൃത്തിച്ചിരുന്നത് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാം. നശിപ്പിച്ചു എന്നു പറയുന്ന ഹൈന്ദവ ദേവാലയങ്ങളില്‍ പലതിലും അതാതിടങ്ങളിലെ രാജാക്കന്മാരുടെ വിഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാജാവിന്റെ പ്രതിരൂപത്തിലുള്ള വിഗ്രഹങ്ങളായിരുന്നു എന്നര്‍ത്ഥം.

ഏ.ഡി.642 പല്ലവ രാജാവ് നരസിംഹവര്‍മ്മന്‍ ഗണപതിയുടെ വിഗ്രഹം ചാലൂക്യ തലസ്ഥാനമായ വാതാപിയില്‍നിന്ന് കവര്‍ച്ച ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ ബംഗാള്‍ സേന, ലളിതാദിത്യ രാജാവിന്റെ ക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കി. ഒമ്പതാം നൂറ്റാണ്ടിലാണ് പാണ്ഡ്യ രാജാവ് ശ്രീരാമ ശ്രീവല്ലഭന്‍ ശ്രീലങ്കയെ ആക്രമിച്ച് ബുദ്ധവിഗ്രഹം അടിച്ചുമാറ്റിയത്. പതിനൊന്നാം നൂറ്റാണ്ടില്‍ ചോള രാജാവായിരുന്ന രാജേന്ദ്രന്‍ ഒന്നാമന്‍ ചാലൂക്യ, കലിംഗ, പാലി നാടുകളില്‍നിന്ന് വിഗ്രഹങ്ങള്‍ കൈക്കലാക്കി തന്റെ രാജധാനിയെ അലങ്കരിച്ചതും ചരിത്രതാളുകളിലുണ്ട്. മറ്റൊരു ചോള രാജാവായ രാജാധിരാജന്‍ ചാലൂക്യരെ തോല്‍പ്പിച്ച് കല്ല്യാണിയിലെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന ശിലകൊണ്ടുള്ള ദ്വാരപാലകന്മാരെ തഞ്ചാവൂരിലേക്ക് കൊണ്ടുവന്നു. രാഷ്ട്രകൂടന്മാരും ഒട്ടും മോശക്കാരായിരുന്നില്ല.

അതേ സമയം വിഗ്രഹഭഞ്ജകനെന്ന് പുകള്‍പെറ്റ ഔറംഗസീബ്, തന്റെ നാട്ടിലെ ചില ക്ഷേത്രങ്ങള്‍ സംരക്ഷിച്ചതിനെക്കുറിച്ചും, ഹിന്ദുക്കള്‍ക്കെതിരെ അക്രമത്തിനു മുതിരുന്നവര്‍ക്ക് കൊടിയ ശിക്ഷ കൊടുത്തതിനെക്കുറിച്ചും ഇനിയും ചില ചരിത്ര രേഖകളുണ്ട്. മറ്റു ചിലപ്പോള്‍ തങ്ങളുടെ പള്ളികള്‍ തകര്‍ത്തതിനുള്ള പകവീട്ടലായിട്ടും മുസ്ലിം ഭരണാധികാരികള്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തെ ഒറ്റനിറത്തിലുള്ള കണ്ണടകൊണ്ട് നോക്കിക്കാണരുതെന്നാണ് ഇതൊക്കെ നല്‍കുന്ന വലിയ പാഠം. ഗിരീഷ് കര്‍ണാഡ് പറയാന്‍ ഉദ്ദേശിച്ചതും ഇതൊക്കെത്തന്നെയായിരിക്കണം.

ഭാര്യയും (ഭര്‍ത്താവും) മക്കളും മറ്റു മതക്കാരായതുകൊണ്ടു മാത്രം ഒരാള്‍ സെക്കുലറാണെന്ന് തീര്‍പ്പുകല്‍പ്പിക്കുന്നത് അത്ര ശരിയായിക്കൊള്ളണമെന്നില്ല. മതത്തെ ഉപയോഗിച്ച് മനുഷ്യനെ വിഭജിക്കുന്ന മനസ്ഥിതികളെ തിരിച്ചറിയുക, അവയ്ക്കെതിരെ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം.



04/11/2012

എന്റെ ബോഡീസുകാരീ..


‘മേലേ മാനത്തെ നീലിപ്പുലയിക്ക്’ എന്ന പാട്ടു കേട്ടപ്പോള്‍ അവരെ ഓര്‍മ്മവന്നു..എപ്പോഴും അവരെ മാത്രമേ ഓര്‍മ്മവരൂ, ആ പാട്ടു കേള്‍ക്കുമ്പോള്‍..വയലാറിനെയോ, ദേവരാജനെയോ, വസന്തയെയോ, കൂട്ടുകുടുംബത്തെയോ, തൊള്ളായിരത്തി എഴുപതുകളെയോ പോലും ഓര്‍മ്മ വരാറില്ല..ആ ബോഡീസുകാരിയെ മാത്രം..

ബോഡീസുകാരി..അന്നേ അവര്‍ക്ക് എഴുപതിനപ്പുറം മതിക്കും. ബോഡീസ് മാത്രം ധരിച്ച്, എല്ലാ വീടുകളിലും പോകും. ബോഡീസ് മാത്രം വില്‍ക്കും..ശരീരം കൊണ്ടുപോലും താന്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളോട് നീതി പുലര്‍ത്തിയ ഒരു പ്രായം ചെന്ന അമ്മൂമ്മ..

എറണാകുളത്തെ എസ്.ആര്‍.എം.റോഡിലുള്ള കൃഷ്ണാ ബില്‍ഡിംഗ്‌സിലെ ആറു വീടുകളുള്ള കോളണിയിലെ ആറേഴു കുട്ടികള്‍ക്കും, അവരുടെ അമ്മമാര്‍ക്കും വേണ്ടി മാസത്തില്‍ ഒരുതവണയോ മറ്റോ വന്ന്, ബോഡീസുകള്‍ കാണിച്ച്, അന്നേ നിലവിലുള്ള വിലപേശലില്‍ പെട്ട് നട്ടം തിരിഞ്ഞ് ഒടുവില്‍ വിറ്റ്, അതിനുമൊടുവില്‍ അവര്‍ ഈ പാ‍ട്ട് പാടും. ഒരു ഡിസ്‌കൌണ്ടുപോലും ചോദിക്കാതെ, പറയാതെ..

മഴ പെയ്താല്‍ ചോരുന്ന ഏതോ വീട്ടില്‍നിന്ന് കനകം മേഞ്ഞൊരു നാലുകെട്ടിലേക്കെത്താന്‍ മോഹിച്ച്, അതിനാകാതെ പോയ ഒരു സാധുസ്ത്രീയായിരുന്നുവോ ആ ബോഡീസുകാരി..ആര്‍ക്കറിയാം..ആ പാട്ടുപാടുമ്പോള്‍ അവര്‍ ഏതോ സ്വപ്നലോകത്തായിരുന്നു..ഏതോ താമരപൂണാരത്തിലായിരുന്നിരിക്കണം അവര്‍..സ്വന്തമാക്കാന്‍ കഴിയാതെ പോയ ഏതോ ചെക്കനെയും ആലോചിച്ചിരുന്നിരിക്കണം..അവരെ സ്വന്തമാക്കാന്‍ പറ്റാതെ പോയ ഏതോ ചെക്കനും എവിടെയോ ജീവിച്ചിരുന്നിരിക്കണം..കുട്ടികളായിരുന്ന ഞങ്ങള്‍ അതൊക്കെ എങ്ങിനെയറിയാന്‍. മഴ പെയ്താല്‍ ചോരുന്ന വീട് കത്തൃക്കടവിലായിരുന്നിരിക്കുമോ? കനകം മേഞ്ഞ ആ നാലുകെട്ട് ഇടപ്പള്ളിയിലോ?..ആര്‍ക്കറിയാം..ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, എറണാകുളത്തുപോലും, അന്നുമുണ്ടായിരുന്നു ഘെറ്റോകള്‍..

ആ ബോഡീസുകാരിയെ മാത്രം എനിക്കോര്‍മ്മയുണ്ട്. അവര്‍ പാടിയ പാട്ടും. അവര്‍ക്കുവേണ്ടി സൂക്ഷിച്ചുവെച്ചിട്ടുമുണ്ട് ആ പാട്ടും..



01/11/2012-ഫേസ്‌ബുക്കിലെ കുറിപ്പ്

വീട് എന്ന എപ്പിസോഡ്


അടുത്തയാഴ്ച എന്റെ വീടിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ചാനലുകാര്‍ വിളിച്ചിരുന്നു. അതിനുമുന്‍പ് കുറച്ച് വിവരങ്ങള്‍ കിട്ടിയാല്‍ തരക്കേടില്ലെന്ന് അവര്‍ പറഞ്ഞു.
അതിനെന്താ, ഞാന്‍ പറഞ്ഞു. സന്തോഷം. ചോദിക്കൂ..

എത്ര സ്ഥലത്താണ്‌വീട്?
എനിക്ക് നില്‍ക്കാവുന്ന അത്രയും സ്ഥലത്ത്.

എന്നാണ്‌ നിര്‍മ്മിച്ചത്?
ജനിച്ചപ്പോഴേ കിട്ടിയതാണ്‌.

സ്വന്തം ഡിസൈനാണോ അതോ ആര്‍ക്കിടെക്സിനെ ഏല്‍പ്പിച്ചോ?
ആര്‍ക്കിടെക്സുണ്ടായിരുന്നു. അവര്‍ ഡിസൈനൊന്നും ചെയ്തിരുന്നില്ല
ഉണ്ടാവുന്നതുപോലെ ഉണ്ടാവട്ടെ എന്നു വിചാരിച്ചിരുന്നിരിക്കണം.

എത്ര ഉയരമുണ്ട് സര്‍ വീടിന്‌?
സൗകര്യമായി പാര്‍ക്കാനുള്ള ഉയരമൊക്കെയുണ്ട്.

എത്ര മുറികളുണ്ട് സര്‍?
ആവശ്യത്തിനുള്ള മുറികള്‍. ഓരോന്നിനും പ്രത്യേകം പ്രത്യേകം.

ഇന്റീരിയേഴ്സൊക്കെ എങ്ങിനെ?
തുറന്നിട്ടാല്‍ നല്ല കാറ്റും വെളിച്ചവുമാണ്‌. അടച്ചാല്‍ ഈച്ച കടക്കില്ല.

സ്പേസ് കണ്‍സ്യൂമൊക്കെ എങ്ങിനെ?
എല്ലാ സ്പേസും നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരിഞ്ചുപോലും വേസ്റ്റാക്കിയിട്ടില്ല.

ഗ്രേറ്റ്. ലാന്‍ഡ്‌സ്കേപ്പിംഗിനു പരിഗണന കൊടുത്തിട്ടുണ്ടോ?
വേണമെന്നുവെച്ചാല്‍ ഏതു ലാന്‍ഡ്‌സ്ക്കേപിംഗിനും യോജിച്ചതാണ്‌.

ഏതൊക്കെ മെറ്റീരിയല്‍‌സാണ് പ്രധാനമായും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നത്?
മണ്ണു മാത്രം..

യൂ മീന്‍ നോ വുഡ്, കോണ്‍‌ക്രീറ്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, ടൈല്‍‌സ്!! അണ്‍‌ബിലീവബള്‍ സര്‍..
ശരിയാണ്‌. എനിക്കുതന്നെ വിശ്വസിക്കാനാവുന്നില്ല.

ഏകദേശം എത്ര കോസ്റ്റു വന്നു?
അതങ്ങിനെ കൃത്യമായി ഇപ്പോള്‍ പറയാന്‍ പറ്റില്ല. ജീവിച്ചിരിക്കുന്നിടത്തോളം കോസ്റ്റുണ്ടായിക്കൊണ്ടിരിക്കില്ലേ?

നല്ല റീസെ‌യ്‌ല്‍ വാല്യൂ ഉണ്ടായിരിക്കുമല്ലേ സര്‍?
എന്തു റീ‌സെയ്‌ല്‍ വാല്യു? വീടൊഴിഞ്ഞാല്‍ കഴിഞ്ഞു.

സര്‍, സാറിന്റെ വീടിനെക്കുറിച്ചാണ്‌ ഞാന്‍ ചോദിച്ചത്?
അതെ. ഞാന്‍ എന്നെക്കുറിച്ചുതന്നെയാണ്‌ സംസാരിക്കുന്നത്.

മറുവശത്ത് ഫോണ്‍ കട്ടായി.


20/10/2012-ലെ ഫേസ്‌ബുക്ക് കുറിപ്പ്

Thursday, January 17, 2013

ആനന്ദും ഫാസിസവും


ഇന്റര്‍നെറ്റ് കൂട്ടായ്മയായ മലയാളനാട് ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷനും ഇരിങ്ങാലക്കുടയിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്ന് 'ജനാധിപത്യത്തിന്റെ ഇന്ത്യന്‍ അനുഭവപാഠങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ വിഷയാവതരണം നടത്തിക്കൊണ്ട് ആനന്ദ് പറയുന്നു എല്ലാ പാര്‍ട്ടികളും വ്യക്തികളും ഇന്ന് ഫാസിസ്റ്റായിക്കൊണ്ടിരിക്കുന്നുവെന്ന്.

മലയാളനാട് ഫൌണ്ടേഷന്‍ പൊതുവായി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ അവിയല്‍ സ്വഭാവം മാറ്റിവെയ്ക്കാം. പക്ഷേ, ആനന്ദിനെപ്പോലൊരാള്‍ ഒരു പക്കാ അരാഷ്ട്രീയക്കാരന്റെ ശൈലിയില്‍ സംസരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദു:ഖം തോന്നുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമാണ്, അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന്റേതു മാത്രമാണ്.

ഏതു രീതിയിലാണ് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ഫാസിസ്റ്റ് സ്വഭാവമുള്ളവരാകുന്നത്? അങ്ങിനെ തീര്‍ച്ചപ്പെടുത്താന്‍ ആനന്ദ് കൈക്കൊണ്ട മാനദണ്ഡം എന്താണ്?

ഫാസിസ്റ്റ് സ്വഭാവമുള്ള പാര്‍ട്ടികളും വ്യക്തികളും അടിയന്തിരാവസ്ഥയ്ക്കു മുന്‍പും പിന്‍പും ഉണ്ടായിരുന്നുവെങ്കില്‍, അതിനെതിരെ നില്‍ക്കുന്ന പാര്‍ട്ടികളും വ്യക്തികളും അന്നും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

ഫാസിസത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. പണ്ട് അത് പ്രത്യക്ഷത്തിലായിരുന്നെങ്കില്‍, ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും അത് കടന്നുകയറിയിട്ടുണ്ട്. അപ്പോള്‍, അതിനെതിരെ നിലപാടെടുക്കേണ്ടിവരുന്ന പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ രീതികളും മാറ്റേണ്ടിവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധികാരഘടനയും, അച്ചടക്കമുറകളും, കക്ഷി രാഷ്ട്രീയത്തിലേക്കെത്തുമ്പോള്‍ അവര്‍ അവലംബിക്കുന്ന ചില നിലപാടുകളുമായിരിക്കും ആനന്ദ് ഉദ്ദേശിച്ചിരിക്കുക. ആനന്ദിന്റെ അമ്പ് കമ്മ്യൂണിസ്റ്റുകളെ, അവരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുമാണ്. പക്ഷേ, അങ്ങിനെയൊരു സ്റ്റേറ്റുമെന്റ് കൊണ്ട് ആനന്ദ് ചെയ്യുന്നത്, യഥാര്‍ത്ഥ ഫാസിസ്റ്റുകളില്‍നിന്ന് ശ്രദ്ധ തിരിക്കുകയും, ഫാസിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയുമാണ്.

ഒറ്റയ്ക്കൊറ്റയ്ക്ക്, അവിടെയുമിവിടെയും കാണുന്ന ചില ജനാധിപത്യവിരുദ്ധ പ്രവണതകളെ മുന്‍‌നിര്‍ത്തി കമ്മ്യൂണിസത്തെയടക്കം എല്ലാവരെയും ഫാസിസ്റ്റായി മുദ്രകുത്തുമ്പോള്‍, നാളെ നേര്‍ക്കുനേര്‍ വരാനിടയുള്ള ഭീഷണമായ ഒരു വ്യവസ്ഥിതിയെ സഹായിക്കുകയാണ് ആനന്ദ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

കര്‍ക്കശവും സന്ധിയില്ലാത്തതുമായ പാര്‍ട്ടി നിലപാടുകളെടുക്കേണ്ടിവരുന്നതിനെ ഫാസിസമായി മുദ്രകുത്തുന്നത് ബൌദ്ധികമായ ആത്മഹത്യയാണ് പ്രിയപ്പെട്ട ആനന്ദ്.





09/12/2012- ഫാസിസത്തെക്കുറിച്ച് ആനന്ദ് നടത്തിയ പ്രഭാഷണത്തിനുള്ള പ്രതികരണം

പുളിക്കാത്ത ഉപ്പ്


ഇനി ഒറ്റപ്പാലത്ത് പോവുമ്പോള്‍ കണിയാമ്പുറത്തൊന്ന് പോണം. അവിടെ പണ്ടത്തെ ആ അപ്പുണ്ണിമേനോന്റെ പലചരക്കുകട ഇപ്പോഴുമുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍, അപ്പുണ്ണിമേനോന്റെ പിന്മുറക്കാരനോട് ചെന്ന്, ‘ഉപ്പു തരിന്‍’ എന്ന് പറയണം. 


അപ്പോള്‍ അയാള്‍ ചോദിക്കുമായിരിക്കും. പാക്കറ്റാണോ, ലൂസാണോ എന്ന്. അയഡൈസ്‌ഡ് അല്ലേ എന്ന്..അപ്പോള്‍ ചോദിക്കണം, പണ്ട് ഒരു കരിമ്പനക്കല്‍ ശിവരാമന്‍ വന്ന് ഉപ്പു ചോദിച്ചപ്പോള്‍ എന്താണ് നിങ്ങളുടെ കാരണവന്‍ ആ അപ്പുണ്ണിമേനോന്‍ കൊടുത്തതെന്ന് ഓര്‍മ്മയുണ്ടോ എന്ന്.

ഇല്ല എന്നാണയാളുടെ മറുപടിയെങ്കില്‍ പറയണം. “ശിവരാമനു നിങ്ങള്‍ ഉപ്പു കൊടുത്തില്ല. ആ പതിനേഴുകാരനെ തല്ലിക്കൊല്ലുകയാണുണ്ടായത്.

“ഓ, കേട്ടിട്ടില്ലട്ട്വോ” എന്നോ “ഓ, അതൊക്കെ പണ്ടായിരുന്നില്ലേ, കാലം മാറീല്ല്യേ ” എന്നോ അയാള്‍ പറഞ്ഞാല്‍, ചിരിച്ച്, തിരിച്ചുപോണം.

പിന്നില്‍ നിന്ന്, ആ പതിനേഴുകാരന്‍ ശിവരാമന്‍ അപ്പോല്‍ തോളത്തു തട്ടി മെല്ലെ ചെവിയില്‍ പറയുമായിരിക്കും.

“ഇങ്ങനെ ഓര്‍മ്മകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ കണക്കു തീര്‍ക്കുക”

(“പുളിക്കുന്നത്” എന്നു പറയുന്നതിനു പകരം ‘ഉപ്പു തരിന്‍‘ എന്നു പറഞ്ഞതിന് കൊല്ലപ്പെട്ട ശിവരാമന്‍ എന്ന ചെറുപ്പക്കാരനെ കെ.ഇ.എന്‍ “ഇരകളുടെ മാനിഫെസ്റ്റോ’യില്‍ സൂചിപ്പിച്ചതിനോട് കടപ്പാട്)



13/12/2012-എഫ്.ബി.യിലെ കുറിപ്പ്