Tuesday, June 30, 2009

നിങ്ങള്‍ ഏതു ചേരിയില്‍?

സ്ളംഡോഗ്‌ മില്ല്യണര്‍ നമ്മള്‍ ആടിത്തിമര്‍ത്തു. ഓസ്കാറിന്റെ പെരുമഴയില്‍ കുളിച്ച്‌, പരസ്പരം മാന്തിക്കൊടുത്ത്‌ നമ്മളതിനെ ഒരു ദേശീയ ആഘോഷമാക്കി മാറ്റി. ധാരാവിയിലും, ഹൌറയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും, അങ്ങിനെയങ്ങിനെ തിളങ്ങുന്ന ഇന്ത്യയുടെ ഗുഹ്യഭാഗങ്ങളില്‍ 61 ദശലക്ഷം തെരുവുപട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ട്‌, ഏറ്റവും പുതിയ കണക്കുപ്രകാരം. ഓര്‍ക്കുക. 61 ദശലക്ഷം. ബ്രിട്ടനിലെ ജനസംഖ്യക്കു തുല്യമായ എണ്ണം.

400 ദശലക്ഷം ഡോളറിന്റെ ആഗോള ബോക്സോഫീസ്‌ വിജയം നേടിയ ചിത്രത്തിലെ ബാലതാരങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 19 വരെ ചേരിയില്‍ത്തന്നെയായിരുന്നു ജീവിച്ചുപോന്നതും. ജൂണ്‍ 19-ന്‌ ചേരിയിലുണ്ടായ അഗ്നിബാധയില്‍നിന്ന്‌ അവര്‍ കഷ്ടിച്ചാണ്‌ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടത്‌. സ്ളംഡോഗിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ സ്ഥാപിച്ച ജയ്‌ ഹോ ട്രസ്റ്റും മുംബൈ ഭവനവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ അവര്‍ക്ക്‌ വീട്‌ വാഗ്ദാനം ചെയ്തിട്ടുമുണ്ട്‌. കണ്ടറിയണം. മുംബൈ മഹാനഗരത്തിലെ ജനസംഖ്യയിലെ 49% ശതമാനം ആളുകള്‍ താമസിക്കുന്ന ചേരിയില്‍നിന്നോ, അഹമ്മദാബാദിലെ എഴുന്നൂറോളം ചേരികളിലായി ജീവിക്കുന്ന നഗരത്തിലെ 41% ആളുകളില്‍ നിന്നോ, രണ്ടുപേരെങ്കില്‍ രണ്ടുപേരെങ്കിലും രക്ഷപ്പെട്ടുവല്ലോ എന്ന്‌ ആശ്വസിക്കാന്‍ തുടങ്ങിയതാണ്‌.

ഇല്ല. ആശ്വസിക്കാന്‍ വരട്ടെ. അശ്രീകരം പിടിച്ച വാര്‍ത്തകള്‍ അവസാനിക്കുന്നേയില്ല. പുതിയ സ്ളംഡോഗുകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്‌ നമ്മള്‍. സ്വന്തമെന്നു പറയാന്‍ ചേരി പോലുമില്ലാത്ത പുതിയ സ്ളംഡോഗുകള്‍ക്ക്‌ ആകാശം മാത്രമാണ്‌ മേല്‍ക്കൂര. തെരുവുതന്നെയാണ്‌ വീട്‌. നിത്യജീവിതം തന്നെയാണ്‌ വലിയ സമരം. അവിടെ പുതിയ ജമാല്‍ മാലിക്കുകളും, സലിമുകളും, ലതികമാരും വളരും. മാമന്‍മാരും, ജാവേദുമാരും, പ്രേമകുമാരന്‍മാരും അഴിഞ്ഞാടും


ഇനി ഇതാ കോമണ്‍വെല്‍ത്ത്‌ കളികള്‍ അരങ്ങേറാന്‍ പോകുന്നു. പഴയതും പുതിയതുമായ യജമാനന്‍മാരുടെയും, അവരുടെ പഴയതും പുതിയതുമായ ആശ്രിതന്മാരുടെയും കൂട്ടുകളി. രാജപാതകളും രമ്യഹര്‍മ്മങ്ങളും നക്ഷത്രനിലവാരത്തിലുള്ള ക്രീഡാകേന്ദ്രങ്ങളും സമുച്ചയങ്ങളും വേണം. അതിനൊക്കെ പണം വേണം. കുറച്ചൊന്നും പോരാ. 8000 കോടിയാണ്‌ ഒരു ഏകദേശ കണക്ക്‌. അതിനേക്കാള്‍ പ്രധാനമാണ്‌ സ്ഥല ലഭ്യത ഉറപ്പുവരുത്തല്‍. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. യമുനാ തീരത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത്‌ ഇന്ദ്രപ്രസ്ഥം മോടിപിടിപ്പിക്കുന്ന തിരക്കിലാണ്‌ അധികൃതര്‍. സ്ഥലജലവിഭ്രമത്തിന്റെ പുതിയ കണ്ണാടിമാളികകള്‍ ഒരുങ്ങുകയാണ്‌.

ചേരിനിവാസികളുടെ പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടി തുടങ്ങിയ സംരംഭമായിരുന്നു കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ളം ജഗത്ത്‌ എന്ന മാസിക. പരസ്യവിപണിയുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ, കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക കഴിഞ്ഞ ജനുവരി മുതല്‍ അടച്ചുപൂട്ടലിനെ നേരിട്ടുകൊണ്ടിരിക്കുന്നു. 2008 ഡിസംബറിലും 2009 ജനുവരിയിലും അത്‌ വെളിച്ചം കണ്ടില്ല. ഇപ്പോള്‍ അതിന്റെ അവസ്ഥയെന്താണെന്ന്‌ നിശ്ചയം പോരാ.

പ്രതിദിനം ശരാശരി ഇരുപതു രൂപയിലും കുറവ്‌ സമ്പാദ്യം മാത്രമുള്ള 83 കോടി വരുന്ന ജനതയുടെ അമരത്തിരിക്കുന്നത്‌, 500 കോടി രൂപ മൊത്തം സ്വകാര്യ ആസ്തിയുള്ള ഒരു കാബിനറ്റാണ്‌. ഏറ്റവും മുകളറ്റത്തെ അഞ്ചേ അഞ്ചു മന്ത്രിപുംഗവന്‍മാരുടെ മാത്രം ആസ്തിയാണ്‌ ഈ പറഞ്ഞ അഞ്ഞൂറില്‍ ഇരുന്നൂറു കോടിയും. ഈ എണ്ണം തെറ്റുന്ന വലിയ കണക്കുകള്‍ക്കിടയിലാണ് ചേരിയെക്കുറിച്ച്‌ വിലപിക്കുന്നത്‌.

കടന്നു പോകാന്‍ പറ. ഇന്ത്യക്കാരോടും പട്ടികളോടും.
ചിത്രങ്ങളുടെ കടപ്പാട്: ആദിലിനും, റോയിറ്റേഴ്സിനും

Tuesday, June 23, 2009

വീണ്ടും അനാശാസ്യം

മുതിര്‍ന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് മിനിമം പൌരാവകാശമെങ്കിലുമുള്ള ഒട്ടുമിക്ക നാട്ടിലും പതിവുള്ളതാണ്. പഠനത്തിനോ, വിനോദയാത്രക്കോ, മറ്റെന്തെങ്കിലും അത്യാവശ്യ സന്ദര്‍ശനത്തിനോ ആവാം അത്തരം യാത്രകള്‍. പക്ഷേ, ഇനി അത് നിര്‍ത്താന്‍ സമയമായി.

അസമയങ്ങളില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്യുന്നത് കണ്ണില്‍ പെട്ടാല്‍-മലമ്പ്രദേശങ്ങളിലോ, ചുരങ്ങളിലോ, വിജനപ്രദേശങ്ങളിലോ ആണെങ്കില്‍ പറയുകയും വേണ്ട- തീര്‍ച്ചയാക്കണം, അത് അവിഹിതത്തിനുള്ള പുറപ്പാടാണെന്ന്. മാതാപിതാക്കളുടെയോ, അദ്ധ്യാപകരുടെയോ അറിവോടെയും സമ്മതത്തോടെയുമാണോ ഇവരുടെ യാത്ര എന്നതൊന്നും പ്രശ്നമല്ല.


ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സംഭവത്തില്‍, സംഘത്തിലെ പെണ്‍‌കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായി പറയുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരാതികളുമില്ല. പക്ഷേ, സകലകലാവല്ലഭന്മാരായ ചില സൂപ്പര്‍ കോപ്പുകള്‍ക്ക് ഇതൊന്നും ബോദ്ധ്യമാകില്ല.


ഇനി, ആരാണ് ഇത്ര സദാചാര ഒബ്‌സ്സഷനുള്ള സൂപ്പര്‍ കോപ്പന്‍?


വിദേശത്തുനിന്നും തന്റെ സ്റ്റുഡിയോയിലേക്ക് അത്യന്താധുനിക റിക്കാര്‍ഡിംഗ് ഉപകരണങ്ങളും മറ്റും കടത്തിയ വീരന്‍. അതിനു മാപ്പുസാക്ഷിയാകാന്‍ വീട്ടിലെ ഭൃത്യനെ നിയോഗിച്ച കര്‍മ്മകുശലന്‍. ആരോപണവിധേയമായ നിരവധി കേസ്സുകളിലെ ജനപ്രിയ നായകന്‍.


ഇതുവരെ നടത്തിയതും ഇപ്പോഴും നടത്തുന്നതുമായ എല്ലാ കൂട്ടിക്കൊടുപ്പുകള്‍ക്കും കേസ്സു തേയ്‌ച്ചുമായ്ക്കലുകള്‍ക്കും പ്രായശ്ചിത്തമായിട്ടാണോ സംസ്ഥാന പോലീസും ഇത്തരം ഏമാന്മാരും ഇപ്പോള്‍ ഈ സദാചാരവേഷം കെട്ടിയാടുന്നത്? ഇത്തരം സംസ്ഥാന ശ്രീ‌രാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?

Tuesday, June 9, 2009

ഒന്നങ്ങനെ, ഒന്നിങ്ങനെ

ഏതു സ്കൂളിലാണ്‌ പഠിക്കുന്നത്‌?

ഏതു സിലബസ്സ്‌?

കേരളയോ, സീബീയെസ്സിയോ?

എത്ര ജോടി യൂണിഫോമുകളുണ്ട്‌ വീട്ടില്‍?

ഒഴിവുസമയത്ത്‌ എന്താണ്‌ ചെയ്യാറ്‌?

മിക്കിമൌസ്‌ കാണുമോ?

അതോ ടോം ആന്റ് ജെറിയോ?

കോമിക്കുകളാണോ അമര്‍ചിത്രകഥകളാണോ കൂടുതല്‍ ഇഷ്ടം?

പ്ളേ സ്റ്റേഷനോ ഗെയിം ബോയോ

ഏതാണ്‌ അച്ഛന്‍ വാങ്ങിത്തന്നത്‌?

ടാട്ടൂസ്‌ ഇഷ്ടാണോ?

ലേയ്സിന്റെ ചിപ്സ്‌ ഇഷ്ടാണോ?

ഐസ്ക്രീമോ?

കിറ്റ്‌കാറ്റോ കാഡ്‌ബറീസോ

ഏതാണ്‌ കൂടുതലിഷ്ടം

വീഗാലാന്റ് കണ്ടിട്ടുണ്ടോ?

സ്കൂളില്‍നിന്ന്‌ എക്സ്‌കര്‍ഷന്‍ പോകാറുണ്ടോ?

സ്കൂളില്‍ ചാച്ചാ നെഹ്രുവിന്റെ വേഷം കെട്ടിയിട്ടുണ്ടോ?

പരീക്ഷയില്‍ എത്ര സ്റ്റാര്‍ കിട്ടിയിട്ടുണ്ട്‌?

ബര്‍ത്ത്‌ഡേക്ക് വീട്ടില്‍ കേക്കു മുറിക്കാറുണ്ടോ?

നീയെന്താ ഒന്നു മിണ്ടാത്തത്?





















കടപ്പാട്: വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയ ജി.എം.ബി.ആകാശ് എന്ന പ്രശസ്തനായ യുവ ബംഗ്ലാദേശി ഫോട്ടൊഗ്രാഫര്‍ക്കും, അയച്ചുതന്ന ഹരി എന്ന പ്രിയ സുഹൃത്തിനും. ടി.വി.കൊച്ചുബാവയുടെ കഥാശീര്‍ഷകത്തിനും.

ഈ ബ്ലോഗ്ഗ് പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുശേഷമാണ്, ആകാശിന്റെ ഫോട്ടോപ്രപഞ്ചത്തിനെക്കുറിച്ച് ശ്രീനി ശ്രീധരന്‍ എന്ന മറ്റൊരു പ്രതിഭാധനനായ ഫോട്ടൊബ്ലോഗ്ഗര്‍ എന്നെ സൌമ്യമായി അറിയിച്ചത്. കടപ്പാടുകള്‍ പിന്നെയും അനന്തമായി നീളുകയാണ്.

Tuesday, June 2, 2009

ഇപ്പൊഴോ?


ഒരു പഴയ ഇ-മെയില്‍ പ്രബോധനം കൂടി ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു.

ആസ്ത്രേലിയയിലെ മുസ്ലിം പള്ളികളെ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍‌നോട്ടത്തിന്‍ ‌കീഴിലാക്കാനുള്ള മുന്‍‌പ്രധാനമന്ത്രി ജോണ്‍ ഹൌവാര്‍ഡിന്റെ “ധീരമായ’ തീരുമാനത്തില്‍ രോമാഞ്ചംകൊണ്ട്, ഇന്ത്യക്കും ഈ മട്ടിലുള്ള ധീരനായ ഒരു നേതാവുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന് ദീര്‍ഘനിശ്വാസം പൊഴിച്ച്, പ്രചരിച്ചിരുന്ന ഒരു ഇ-മെയില്‍. ജോണ്‍ ഹൌവാര്‍ഡിന്റെ പ്രസംഗഭാഗമായിരുന്നു മെയിലിലെ ഉള്ളടക്കം. അത് ഇപ്രകാരം:

'IMMIGRANTS, NOT AUSTRALIANS, MUST ADAPT.'

Take It Or Leave It. I am tired of this nation worrying about whether we are offending some individual or their culture. Since the terrorist attacks on Bali , we have experienced a surge in patriotism by the majority of Australians.

''This culture has been developed over two centuries of struggles, trials and victories by millions of men and women who have sought freedom''

We speak mainly ENGLISH, not Spanish, Lebanese, Arabic, Chinese, Japanese, Russian, or any other language. Therefore, if you wish to become part of our society . Learn the language!''

Most Australians believe in God. This is not some Christian, right wing, political push, but a fact, because Christian men and women, on Christian principles, founded this nation, and this is clearly documented. It is certainly appropriate to display it on the walls of our schools. If God offends you, then I suggest you consider another part of the world as your new home, because God is part of our culture.''

"We will accept your beliefs, and will not question why. All we ask is that you accept ours, and live in harmony and peaceful enjoyment with us".

''This is OUR COUNTRY, OUR LAND, and OUR LIFESTYLE, and we will allow you every opportunity to enjoy all this. But once you are done complaining, whining, and griping about Our Flag, Our Pledge, Our Christian beliefs, or Our Way of Life, I highly encourage you take advantage of one other great Australian freedom,'THE RIGHT TO LEAVE'.''

If you aren't happy here then LEAVE. We didn't force you to come here. You asked to be here. So accept the country YOU accepted.'

Maybe if we circulate this amongst ourselves, we will find the backbone to start speaking and voicing the same truths.

If you agree ... please SEND THIS ON TO EVERY INDIAN...

വിഷയത്തിന്റെ തലക്കെട്ടിലും, രാജ്യത്തെ സൂചിപ്പിക്കുന്ന ഭാഗത്തും മാത്രം എഡിറ്റിംഗ് നടത്തി, ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ഇ-മെയില്‍ സന്ദേശം പ്രചരിക്കുകയും ചെയ്തു.

ഇന്ന്, ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ ഇ-മെയില്‍ സുവിശേഷക്കാര്‍ എവിടെപ്പോയി ഒളിക്കും? എന്നിട്ടിപ്പോഴെന്തായി? Take it or leave it. അതു തന്നെ.

സാമ്രാജ്യത്വത്തിന്റെ അടിമപദവിയില്‍നിന്ന് എല്ലാ പഴയ സാമന്ത രാജ്യങ്ങളും രക്ഷപ്പെട്ടിട്ടും, ഇന്നും, ആ പഴയ തഴമ്പു താലോലിച്ച്, രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്ന ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡ-രാജ്യം. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം. അപഹരിക്കപ്പെട്ട ആദിവാസികളോട് പരസ്യമായി മാപ്പു ചോദിച്ച കെവിന്‍ റുഡ്ഡ് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും, സാമ്രാജ്യത്ത്വ കങ്കാണിമാരിലെ ആ പഴയ മൂപ്പനായ ജോണ്‍ ഹൌവാര്‍ഡിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ് ഈ ഇ-മെയില്‍ സുവിശേഷകര്‍ ഇത്രനാളും മൂന്നുനേരം തൊണ്ടതൊടാതെ വിഴുങ്ങിയതും നമുക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും.

വംശവെറിയുടെ പുളിച്ച ഏമ്പക്കമായി, ഇന്ന് അത് അവരെത്തന്നെ തിരിഞ്ഞുകൊത്തുകയും ചെയ്യുന്നു.