Tuesday, June 30, 2009

നിങ്ങള്‍ ഏതു ചേരിയില്‍?

സ്ളംഡോഗ്‌ മില്ല്യണര്‍ നമ്മള്‍ ആടിത്തിമര്‍ത്തു. ഓസ്കാറിന്റെ പെരുമഴയില്‍ കുളിച്ച്‌, പരസ്പരം മാന്തിക്കൊടുത്ത്‌ നമ്മളതിനെ ഒരു ദേശീയ ആഘോഷമാക്കി മാറ്റി. ധാരാവിയിലും, ഹൌറയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും, അങ്ങിനെയങ്ങിനെ തിളങ്ങുന്ന ഇന്ത്യയുടെ ഗുഹ്യഭാഗങ്ങളില്‍ 61 ദശലക്ഷം തെരുവുപട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ട്‌, ഏറ്റവും പുതിയ കണക്കുപ്രകാരം. ഓര്‍ക്കുക. 61 ദശലക്ഷം. ബ്രിട്ടനിലെ ജനസംഖ്യക്കു തുല്യമായ എണ്ണം.

400 ദശലക്ഷം ഡോളറിന്റെ ആഗോള ബോക്സോഫീസ്‌ വിജയം നേടിയ ചിത്രത്തിലെ ബാലതാരങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 19 വരെ ചേരിയില്‍ത്തന്നെയായിരുന്നു ജീവിച്ചുപോന്നതും. ജൂണ്‍ 19-ന്‌ ചേരിയിലുണ്ടായ അഗ്നിബാധയില്‍നിന്ന്‌ അവര്‍ കഷ്ടിച്ചാണ്‌ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടത്‌. സ്ളംഡോഗിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ സ്ഥാപിച്ച ജയ്‌ ഹോ ട്രസ്റ്റും മുംബൈ ഭവനവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ അവര്‍ക്ക്‌ വീട്‌ വാഗ്ദാനം ചെയ്തിട്ടുമുണ്ട്‌. കണ്ടറിയണം. മുംബൈ മഹാനഗരത്തിലെ ജനസംഖ്യയിലെ 49% ശതമാനം ആളുകള്‍ താമസിക്കുന്ന ചേരിയില്‍നിന്നോ, അഹമ്മദാബാദിലെ എഴുന്നൂറോളം ചേരികളിലായി ജീവിക്കുന്ന നഗരത്തിലെ 41% ആളുകളില്‍ നിന്നോ, രണ്ടുപേരെങ്കില്‍ രണ്ടുപേരെങ്കിലും രക്ഷപ്പെട്ടുവല്ലോ എന്ന്‌ ആശ്വസിക്കാന്‍ തുടങ്ങിയതാണ്‌.

ഇല്ല. ആശ്വസിക്കാന്‍ വരട്ടെ. അശ്രീകരം പിടിച്ച വാര്‍ത്തകള്‍ അവസാനിക്കുന്നേയില്ല. പുതിയ സ്ളംഡോഗുകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്‌ നമ്മള്‍. സ്വന്തമെന്നു പറയാന്‍ ചേരി പോലുമില്ലാത്ത പുതിയ സ്ളംഡോഗുകള്‍ക്ക്‌ ആകാശം മാത്രമാണ്‌ മേല്‍ക്കൂര. തെരുവുതന്നെയാണ്‌ വീട്‌. നിത്യജീവിതം തന്നെയാണ്‌ വലിയ സമരം. അവിടെ പുതിയ ജമാല്‍ മാലിക്കുകളും, സലിമുകളും, ലതികമാരും വളരും. മാമന്‍മാരും, ജാവേദുമാരും, പ്രേമകുമാരന്‍മാരും അഴിഞ്ഞാടും


ഇനി ഇതാ കോമണ്‍വെല്‍ത്ത്‌ കളികള്‍ അരങ്ങേറാന്‍ പോകുന്നു. പഴയതും പുതിയതുമായ യജമാനന്‍മാരുടെയും, അവരുടെ പഴയതും പുതിയതുമായ ആശ്രിതന്മാരുടെയും കൂട്ടുകളി. രാജപാതകളും രമ്യഹര്‍മ്മങ്ങളും നക്ഷത്രനിലവാരത്തിലുള്ള ക്രീഡാകേന്ദ്രങ്ങളും സമുച്ചയങ്ങളും വേണം. അതിനൊക്കെ പണം വേണം. കുറച്ചൊന്നും പോരാ. 8000 കോടിയാണ്‌ ഒരു ഏകദേശ കണക്ക്‌. അതിനേക്കാള്‍ പ്രധാനമാണ്‌ സ്ഥല ലഭ്യത ഉറപ്പുവരുത്തല്‍. അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. യമുനാ തീരത്തെയും നഗരത്തിലെ മറ്റിടങ്ങളിലെയും ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത്‌ ഇന്ദ്രപ്രസ്ഥം മോടിപിടിപ്പിക്കുന്ന തിരക്കിലാണ്‌ അധികൃതര്‍. സ്ഥലജലവിഭ്രമത്തിന്റെ പുതിയ കണ്ണാടിമാളികകള്‍ ഒരുങ്ങുകയാണ്‌.

ചേരിനിവാസികളുടെ പ്രശ്നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുവേണ്ടി തുടങ്ങിയ സംരംഭമായിരുന്നു കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ളം ജഗത്ത്‌ എന്ന മാസിക. പരസ്യവിപണിയുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ, കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക കഴിഞ്ഞ ജനുവരി മുതല്‍ അടച്ചുപൂട്ടലിനെ നേരിട്ടുകൊണ്ടിരിക്കുന്നു. 2008 ഡിസംബറിലും 2009 ജനുവരിയിലും അത്‌ വെളിച്ചം കണ്ടില്ല. ഇപ്പോള്‍ അതിന്റെ അവസ്ഥയെന്താണെന്ന്‌ നിശ്ചയം പോരാ.

പ്രതിദിനം ശരാശരി ഇരുപതു രൂപയിലും കുറവ്‌ സമ്പാദ്യം മാത്രമുള്ള 83 കോടി വരുന്ന ജനതയുടെ അമരത്തിരിക്കുന്നത്‌, 500 കോടി രൂപ മൊത്തം സ്വകാര്യ ആസ്തിയുള്ള ഒരു കാബിനറ്റാണ്‌. ഏറ്റവും മുകളറ്റത്തെ അഞ്ചേ അഞ്ചു മന്ത്രിപുംഗവന്‍മാരുടെ മാത്രം ആസ്തിയാണ്‌ ഈ പറഞ്ഞ അഞ്ഞൂറില്‍ ഇരുന്നൂറു കോടിയും. ഈ എണ്ണം തെറ്റുന്ന വലിയ കണക്കുകള്‍ക്കിടയിലാണ് ചേരിയെക്കുറിച്ച്‌ വിലപിക്കുന്നത്‌.

കടന്നു പോകാന്‍ പറ. ഇന്ത്യക്കാരോടും പട്ടികളോടും.
ചിത്രങ്ങളുടെ കടപ്പാട്: ആദിലിനും, റോയിറ്റേഴ്സിനും

Tuesday, June 23, 2009

വീണ്ടും അനാശാസ്യം

മുതിര്‍ന്ന വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് മിനിമം പൌരാവകാശമെങ്കിലുമുള്ള ഒട്ടുമിക്ക നാട്ടിലും പതിവുള്ളതാണ്. പഠനത്തിനോ, വിനോദയാത്രക്കോ, മറ്റെന്തെങ്കിലും അത്യാവശ്യ സന്ദര്‍ശനത്തിനോ ആവാം അത്തരം യാത്രകള്‍. പക്ഷേ, ഇനി അത് നിര്‍ത്താന്‍ സമയമായി.

അസമയങ്ങളില്‍ എവിടെയെങ്കിലും വെച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്യുന്നത് കണ്ണില്‍ പെട്ടാല്‍-മലമ്പ്രദേശങ്ങളിലോ, ചുരങ്ങളിലോ, വിജനപ്രദേശങ്ങളിലോ ആണെങ്കില്‍ പറയുകയും വേണ്ട- തീര്‍ച്ചയാക്കണം, അത് അവിഹിതത്തിനുള്ള പുറപ്പാടാണെന്ന്. മാതാപിതാക്കളുടെയോ, അദ്ധ്യാപകരുടെയോ അറിവോടെയും സമ്മതത്തോടെയുമാണോ ഇവരുടെ യാത്ര എന്നതൊന്നും പ്രശ്നമല്ല.


ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സംഭവത്തില്‍, സംഘത്തിലെ പെണ്‍‌കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായി പറയുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരാതികളുമില്ല. പക്ഷേ, സകലകലാവല്ലഭന്മാരായ ചില സൂപ്പര്‍ കോപ്പുകള്‍ക്ക് ഇതൊന്നും ബോദ്ധ്യമാകില്ല.


ഇനി, ആരാണ് ഇത്ര സദാചാര ഒബ്‌സ്സഷനുള്ള സൂപ്പര്‍ കോപ്പന്‍?


വിദേശത്തുനിന്നും തന്റെ സ്റ്റുഡിയോയിലേക്ക് അത്യന്താധുനിക റിക്കാര്‍ഡിംഗ് ഉപകരണങ്ങളും മറ്റും കടത്തിയ വീരന്‍. അതിനു മാപ്പുസാക്ഷിയാകാന്‍ വീട്ടിലെ ഭൃത്യനെ നിയോഗിച്ച കര്‍മ്മകുശലന്‍. ആരോപണവിധേയമായ നിരവധി കേസ്സുകളിലെ ജനപ്രിയ നായകന്‍.


ഇതുവരെ നടത്തിയതും ഇപ്പോഴും നടത്തുന്നതുമായ എല്ലാ കൂട്ടിക്കൊടുപ്പുകള്‍ക്കും കേസ്സു തേയ്‌ച്ചുമായ്ക്കലുകള്‍ക്കും പ്രായശ്ചിത്തമായിട്ടാണോ സംസ്ഥാന പോലീസും ഇത്തരം ഏമാന്മാരും ഇപ്പോള്‍ ഈ സദാചാരവേഷം കെട്ടിയാടുന്നത്? ഇത്തരം സംസ്ഥാന ശ്രീ‌രാമ സേനാ ഡിപ്പാര്‍ട്ടുമെന്റുകളെ എന്തുചെയ്യണം?

Tuesday, June 9, 2009

ഒന്നങ്ങനെ, ഒന്നിങ്ങനെ

ഏതു സ്കൂളിലാണ്‌ പഠിക്കുന്നത്‌?

ഏതു സിലബസ്സ്‌?

കേരളയോ, സീബീയെസ്സിയോ?

എത്ര ജോടി യൂണിഫോമുകളുണ്ട്‌ വീട്ടില്‍?

ഒഴിവുസമയത്ത്‌ എന്താണ്‌ ചെയ്യാറ്‌?

മിക്കിമൌസ്‌ കാണുമോ?

അതോ ടോം ആന്റ് ജെറിയോ?

കോമിക്കുകളാണോ അമര്‍ചിത്രകഥകളാണോ കൂടുതല്‍ ഇഷ്ടം?

പ്ളേ സ്റ്റേഷനോ ഗെയിം ബോയോ

ഏതാണ്‌ അച്ഛന്‍ വാങ്ങിത്തന്നത്‌?

ടാട്ടൂസ്‌ ഇഷ്ടാണോ?

ലേയ്സിന്റെ ചിപ്സ്‌ ഇഷ്ടാണോ?

ഐസ്ക്രീമോ?

കിറ്റ്‌കാറ്റോ കാഡ്‌ബറീസോ

ഏതാണ്‌ കൂടുതലിഷ്ടം

വീഗാലാന്റ് കണ്ടിട്ടുണ്ടോ?

സ്കൂളില്‍നിന്ന്‌ എക്സ്‌കര്‍ഷന്‍ പോകാറുണ്ടോ?

സ്കൂളില്‍ ചാച്ചാ നെഹ്രുവിന്റെ വേഷം കെട്ടിയിട്ടുണ്ടോ?

പരീക്ഷയില്‍ എത്ര സ്റ്റാര്‍ കിട്ടിയിട്ടുണ്ട്‌?

ബര്‍ത്ത്‌ഡേക്ക് വീട്ടില്‍ കേക്കു മുറിക്കാറുണ്ടോ?

നീയെന്താ ഒന്നു മിണ്ടാത്തത്?





















കടപ്പാട്: വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പകര്‍ത്തിയ ജി.എം.ബി.ആകാശ് എന്ന പ്രശസ്തനായ യുവ ബംഗ്ലാദേശി ഫോട്ടൊഗ്രാഫര്‍ക്കും, അയച്ചുതന്ന ഹരി എന്ന പ്രിയ സുഹൃത്തിനും. ടി.വി.കൊച്ചുബാവയുടെ കഥാശീര്‍ഷകത്തിനും.

ഈ ബ്ലോഗ്ഗ് പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുശേഷമാണ്, ആകാശിന്റെ ഫോട്ടോപ്രപഞ്ചത്തിനെക്കുറിച്ച് ശ്രീനി ശ്രീധരന്‍ എന്ന മറ്റൊരു പ്രതിഭാധനനായ ഫോട്ടൊബ്ലോഗ്ഗര്‍ എന്നെ സൌമ്യമായി അറിയിച്ചത്. കടപ്പാടുകള്‍ പിന്നെയും അനന്തമായി നീളുകയാണ്.

Tuesday, June 2, 2009

ഇപ്പൊഴോ?


ഒരു പഴയ ഇ-മെയില്‍ പ്രബോധനം കൂടി ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു.

ആസ്ത്രേലിയയിലെ മുസ്ലിം പള്ളികളെ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍‌നോട്ടത്തിന്‍ ‌കീഴിലാക്കാനുള്ള മുന്‍‌പ്രധാനമന്ത്രി ജോണ്‍ ഹൌവാര്‍ഡിന്റെ “ധീരമായ’ തീരുമാനത്തില്‍ രോമാഞ്ചംകൊണ്ട്, ഇന്ത്യക്കും ഈ മട്ടിലുള്ള ധീരനായ ഒരു നേതാവുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന് ദീര്‍ഘനിശ്വാസം പൊഴിച്ച്, പ്രചരിച്ചിരുന്ന ഒരു ഇ-മെയില്‍. ജോണ്‍ ഹൌവാര്‍ഡിന്റെ പ്രസംഗഭാഗമായിരുന്നു മെയിലിലെ ഉള്ളടക്കം. അത് ഇപ്രകാരം:

'IMMIGRANTS, NOT AUSTRALIANS, MUST ADAPT.'

Take It Or Leave It. I am tired of this nation worrying about whether we are offending some individual or their culture. Since the terrorist attacks on Bali , we have experienced a surge in patriotism by the majority of Australians.

''This culture has been developed over two centuries of struggles, trials and victories by millions of men and women who have sought freedom''

We speak mainly ENGLISH, not Spanish, Lebanese, Arabic, Chinese, Japanese, Russian, or any other language. Therefore, if you wish to become part of our society . Learn the language!''

Most Australians believe in God. This is not some Christian, right wing, political push, but a fact, because Christian men and women, on Christian principles, founded this nation, and this is clearly documented. It is certainly appropriate to display it on the walls of our schools. If God offends you, then I suggest you consider another part of the world as your new home, because God is part of our culture.''

"We will accept your beliefs, and will not question why. All we ask is that you accept ours, and live in harmony and peaceful enjoyment with us".

''This is OUR COUNTRY, OUR LAND, and OUR LIFESTYLE, and we will allow you every opportunity to enjoy all this. But once you are done complaining, whining, and griping about Our Flag, Our Pledge, Our Christian beliefs, or Our Way of Life, I highly encourage you take advantage of one other great Australian freedom,'THE RIGHT TO LEAVE'.''

If you aren't happy here then LEAVE. We didn't force you to come here. You asked to be here. So accept the country YOU accepted.'

Maybe if we circulate this amongst ourselves, we will find the backbone to start speaking and voicing the same truths.

If you agree ... please SEND THIS ON TO EVERY INDIAN...

വിഷയത്തിന്റെ തലക്കെട്ടിലും, രാജ്യത്തെ സൂചിപ്പിക്കുന്ന ഭാഗത്തും മാത്രം എഡിറ്റിംഗ് നടത്തി, ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ഇ-മെയില്‍ സന്ദേശം പ്രചരിക്കുകയും ചെയ്തു.

ഇന്ന്, ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഈ ഇ-മെയില്‍ സുവിശേഷക്കാര്‍ എവിടെപ്പോയി ഒളിക്കും? എന്നിട്ടിപ്പോഴെന്തായി? Take it or leave it. അതു തന്നെ.

സാമ്രാജ്യത്വത്തിന്റെ അടിമപദവിയില്‍നിന്ന് എല്ലാ പഴയ സാമന്ത രാജ്യങ്ങളും രക്ഷപ്പെട്ടിട്ടും, ഇന്നും, ആ പഴയ തഴമ്പു താലോലിച്ച്, രാജ്ഞിക്കും രാജഭരണത്തിനും ഏറാന്‍ മൂളുന്ന ഭൂമിയിലെ ഒരേയൊരു ഭൂഖണ്ഡ-രാജ്യം. ദേശഭക്തിയും, മത-സാംസ്കാരിക-ഭാഷാഭിമാനവും വംശവെറിയും കൂട്ടിക്കലര്‍ത്തുന്ന അസംബന്ധ വലതുപക്ഷ രാഷ്ട്രീയം. അപഹരിക്കപ്പെട്ട ആദിവാസികളോട് പരസ്യമായി മാപ്പു ചോദിച്ച കെവിന്‍ റുഡ്ഡ് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും, സാമ്രാജ്യത്ത്വ കങ്കാണിമാരിലെ ആ പഴയ മൂപ്പനായ ജോണ്‍ ഹൌവാര്‍ഡിന്റെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണവര്‍ഗ്ഗത്തിന്റെയും കാഴ്ചപ്പാടുകള്‍ ഇന്നും ആസ്ത്രേലിയയില്‍ ശക്തമാണ്. ദേശീയവും വംശീയവുമായ ആ അശ്ലീലതയെയാണ് ഈ ഇ-മെയില്‍ സുവിശേഷകര്‍ ഇത്രനാളും മൂന്നുനേരം തൊണ്ടതൊടാതെ വിഴുങ്ങിയതും നമുക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും.

വംശവെറിയുടെ പുളിച്ച ഏമ്പക്കമായി, ഇന്ന് അത് അവരെത്തന്നെ തിരിഞ്ഞുകൊത്തുകയും ചെയ്യുന്നു.

Sunday, May 31, 2009

ഒരു ധിക്കാരിയുടെ മരണം

ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും വലിയ വിവാദപര്‍വ്വം അങ്ങിനെ അവസാനിച്ചു. ആമി എന്ന മാധവിക്കുട്ടി എന്ന കമലാദാസ്‌ എന്ന കമലാ സുറയ്യ പോയി.

മലയാളിയുടെ കപട സദാചാരസങ്കല്‍പ്പത്തിനെയും അവന്റെ ജാത്യാഹന്തകളെയും സ്വന്തം ജീവിതം കൊണ്ടും എഴുത്തുകൊണ്ടും നിര്‍ദ്ദയമായി പരിഹസിച്ചും, അവന്റെ സവര്‍ണ്ണ-യാഥാസ്ഥിതിക നാട്യങ്ങള്‍ക്കെതിരെ നിരന്തരം കല്ലെറിഞ്ഞും, ജീവിച്ചിരിക്കെത്തന്നെ പലതവണ ശവദാഹം ചെയ്യപ്പെട്ട ഒരു ധിക്കാരിയുടെ മരണം ആഘോഷിക്കാനുള്ള സുവര്‍ണ്ണാവസരമാണ്‌ ഇനി മലയാളികള്‍ക്ക്‌ കൈവരാന്‍ പോകുന്നത്‌.

സ്വന്തം ജീവിതത്തെ ഇത്ര നിഷ്ക്കരുണമെടുത്ത്‌ അമ്മാനമാടാന്‍ തക്കവണ്ണം ധൈര്യമുള്ള ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിലൊന്നും ഇനി ഉണ്ടാകാനും സാധ്യതയില്ല. സുഖാലസ്യത്തിന്റെയും അനര്‍ഹമായ പ്രശസ്തിയുടെയും, സാംസ്കാരികനായകത്തിടമ്പുകളുടെയും നാലുവെള്ളിക്കാശിനുവേണ്ടി വാക്കിന്റെ അഗ്നിയെ തള്ളിപ്പറയാനോ ഒറ്റുകൊടുക്കാനോ മടിയില്ലാത്ത കൂലി എഴുത്തുതൊഴിലാളികളുടെ ട്രേഡ്‌യൂണിയന്‍ കാലഘട്ടത്തിലാണല്ലോ നമ്മള്‍ ഇന്നു ജീവിച്ചു പിഴച്ചുപോകുന്നത്. നമുക്കിതൊക്കെ മതി.

അവിശ്വസനീയവും അപകടകരവും, അക്ഷരവുമായ ഒരു ജീവിതമാണ് കമലാ സുറയ്യയുടെ മരണത്തിലൂടെ അവസാനിക്കുന്നത്.

ഇനിയും എന്നെ കൊന്നു തിന്ന് എന്ന് നമ്മളെയൊക്കെ നോക്കി ഇപ്പോഴും ചിരിക്കുന്നുണ്ടായിരിക്കണം കമല സുറയ്യ എന്ന മാധവിക്കുട്ടി.

ആ ധീരയായ എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍.

Wednesday, May 27, 2009

അകാലത്തെക്കുറിച്ചുള്ള കവിതകള്‍

പതിമൂന്നു വര്‍ഷങ്ങള്‍. നൂറ്റിമുപ്പത്തൊമ്പതു കത്തുകള്‍. അവയില്‍ മിക്കതും അമ്മയ്ക്ക്‌. ചിലത്‌ അനിയനും. ഒന്നോ രണ്ടോ കത്തുകള്‍ തന്റെ പ്രിയപ്പെട്ട ഒരു നോവലിസ്റ്റിനും.

ആ കത്തുകളിലൂടെയും, ഇടക്കിടക്ക്‌ അനുബന്ധമായി ഒരമ്മ എഴുതിയ കുറിപ്പുകളിലൂടെയും ഒരു പെണ്‍കുട്ടിയുടെ കൌതുകകരമായ വളര്‍ച്ച നമ്മള്‍ അറിയുന്നു.

കോളേജില്‍ ചേരുന്നത്‌, സുഹൃത്തുക്കളെ കണ്ടെത്തുന്നത്‌, സമാനമനസ്ക്കരായ ചെറുപ്പക്കാരുടെ കൂടെ ഒഴിവുസമയം ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത്‌, കവിതയുടെ വഴിയിലേക്ക്‌ മെല്ലെമെല്ലെ നടന്നടുക്കുന്നത്‌, ദീര്‍ഘയാത്രക്കു പോകുന്നുവെന്ന്‌ അമ്മക്ക്‌ കത്തെഴുതിവെച്ച്‌ വീടിന്റെ താഴെയുള്ള നിലവറയില്‍ പോയി കൈയ്യിലെ ഞരമ്പു മുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌, മൂന്നു ദിവസങ്ങള്‍ക്കുശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌, പ്രതിഭാശാലിയായ ഒരു കവിസുഹൃത്തിനെ കണ്ടെത്തുന്നത്‌, അയാളെ ആരാധിച്ചും, പ്രണയിച്ചും, അയാളുടെ ജീവിതപങ്കാളിയാകുന്നത്‌, അക്ഷരങ്ങളെ കൂടുതല്‍ക്കൂടുതല്‍ സ്നേഹിച്ച്‌ പ്രശസ്തിയുടെ പടവുകള്‍ കയറുന്നത്‌, രണ്ടു കുട്ടികളുടെ അമ്മയാകുന്നത്‌, നിരുപാധികമായി താന്‍ നല്‍കിയ സ്നേഹവും വിശ്വാസവും തിരിച്ചുകിട്ടാതെ, ഭര്‍ത്താവിനാല്‍ പരിത്യക്തയാക്കപ്പെടുന്നത്‌, വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നത്‌, തണുപ്പും, ദാരിദ്ര്യവും, വിടാതെ പിടികൂടുന്ന രോഗങ്ങളും കൊണ്ടു വലഞ്ഞ്‌, ഒടുവില്‍ ഒരു ദിവസം മക്കള്‍ ഉണരുമ്പോഴേക്കും അവര്‍ക്കു കഴിക്കാനുള്ള പ്രാതല്‍ ഒരുക്കിവെച്ച്‌, അടുക്കളയില്‍ പോയി, ഗ്യാസ്‌ സ്റ്റൌവിലെ വാതകത്തെ കവിതയുടെയും ജീവിതത്തിന്റെയും ധമനികളിലേക്ക്‌ കടത്തിവിട്ട്‌, തന്റെ സ്ഥലം ശൂന്യമാക്കി ഇവിടെനിന്നും കടന്നുപോകുന്നത്‌..

അങ്ങിനെയൊരു സ്ത്രീ. അമ്മയുടെയും സഹോദരന്റെയും പ്രിയപ്പെട്ട സിവി. നമ്മുടെയൊക്കെ സില്‍വിയാ പ്ളാത്ത്‌.

എന്‍.പി.സജിത്ത്‌ പരിഭാഷപ്പെടുത്തി, പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച, സില്‍വിയ പ്ളാത്തിന്റെ "വീട്ടിലേക്കുള്ള കത്തുകള്‍' ആ അസ്വസ്ഥമായ ജീവിതത്തിന്റെ ഒരു ലഘു പരിച്ഛേദമാണ്‌.

ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിന്റെ വഴി മിക്കപ്പോഴും ഇച്ഛാപൂര്‍വ്വമായ മരണത്തിന്റെ തിരഞ്ഞെടുപ്പില്‍ അവസാനിക്കുന്നത്‌ കാണാം. വിരോധാഭാസമായിരിക്കാം. എങ്കിലും വിര്‍ജീനിയാ വൂള്‍ഫിന്റെയും, സില്‍വിയയുടെയും, ഹെമിംഗ്‌വേയുടെയും, മയക്കോവസ്‌കിയുടെയും, കവാബത്തയുടെയും, നമ്മുടെ രാജലക്ഷ്മിയുടെയും, നന്തനാരുടെയും, നന്ദിതയുടെയും ഷെല്‍വിയുടെയും, പിന്നെ, ചരിത്രത്തില്‍ രേഖപ്പെടുത്താത്ത മറ്റു ഒട്ടനവധിപേരുടെയും കഥകള്‍ അത്തരമൊരു ഉത്ക്കടമായ ജീവിതാഭിമുഖ്യത്തിലേക്കുതന്നെയല്ലേ വിരല്‍ചൂണ്ടുന്നത്‌? അതോ, അനുഭവിച്ചറിയുകയും ആവിഷ്ക്കരിക്കുകയും ചെയ്ത ഈ ജീവിതത്തിന്റെ നിത്യവൈരസ്യങ്ങളില്‍നിന്ന്‌, ജീവിച്ചിരിക്കുന്നിടത്തോളം ആവിഷ്ക്കാരസാദ്ധ്യമേയല്ലാത്ത മരണാനുഭവത്തിന്റെ വേരുകളിലേക്ക്‌ തീര്‍ത്ഥയാത്ര നടത്തുകയാണ്‌ ഇവരെന്നു വരുമോ? ആര്‍ക്കറിയാം.

Crossing the Water എന്ന പേരില്‍, സില്‍വിയയുടെ തിരഞ്ഞെടുത്ത ചില കവിതകള്‍, അവരുടെ ഭര്‍ത്താവായിരുന്ന ടെഡ്‌ ഹ്യൂസ്‌ സമാഹരിച്ച്‌, ഹാര്‍പ്പര്‍ പെരെന്നിയല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കത്തുകള്‍' വായിച്ച്‌ ഏറെക്കഴിയുന്നതിനുമുന്‍പാണ്‌ ഈ പുസ്തകം വായിക്കാന്‍ ഇടവന്നത്‌.

Stillborn എന്നൊരു കവിതയുണ്ട്‌ ഹാര്‍പറിന്റെ ആ സമാഹാരത്തില്‍. “വീട്ടിലേക്കുള്ള കത്തുകളില്‍" ഒരിടത്ത്‌, ഗര്‍ഭമലസിയതിനെക്കുറിച്ച്‌ സങ്കടപ്പെട്ട്‌ സില്‍വിയ അമ്മക്കെഴുതുന്നുമുണ്ട്‌. എഴുതാതെ പോയ കവിതകളാണോ, ജനിക്കാതെ പോയ ആ കുട്ടിയാണോ സില്‍വിയയുടെ മനസ്സിലുണ്ടായിരുന്നതെന്ന്‌ ഇപ്പോഴും നല്ല നിശ്ചയം പോരാ. ഒരുപക്ഷേ രണ്ടുമായിരിക്കണം. അതോ അവരിലുണ്ടായിരുന്ന ആ ജീവിതാഭിമുഖ്യമോ? ഒരുപക്ഷേ അതാണെന്നും വരാം. കവികളുടെയും ഉന്മാദികളുടെയും ഉള്ളു കണ്ടവരുണ്ടോ? ഉണ്ടെന്ന നമ്മുടെ നാട്യവും അവകാശവാദവുമൊക്കെ വെറുതെ.

ഇതാ ആ കവിത..

ചാപിള്ള

ഈ കവിതകള്‍ക്ക്‌ ആയുസ്സില്ല
ദു:ഖകരമായ തിരിച്ചറിവാണത്‌
അവയുടെ കുഞ്ഞിക്കാലും വിരലുകളും വളരുന്നുണ്ടായിരുന്നു
ഏകാഗ്രത പൂണ്ട കുഞ്ഞുനെറ്റികള്‍ തുറിച്ചുനിന്നു
എന്നിട്ടും മറ്റുള്ളവരെപ്പോലെ നടക്കാന്‍ അവയ്ക്കു കഴിഞ്ഞില്ലെങ്കില്‍
അതിന്‌ അവരുടെ അമ്മയുടെ സ്നേഹത്തെ പഴിക്കരുതേ

എന്താണവയ്ക്കു പറ്റിയതെന്ന്‌ എനിക്കറിയില്ല
രൂപം, എണ്ണം, അവയവങ്ങള്‍
എല്ലാം
എല്ലാം തികഞ്ഞതായിരുന്നു
ഉപ്പിലിട്ട ജലത്തില്‍ അവ ഭംഗിയായി കിടന്നിരുന്നു
എന്നെ നോക്കി എപ്പോഴും ചിരിക്കാറുമുണ്ടായിരുന്നു
എന്നിട്ടും അവയുടെ കരളുകള്‍ നിറഞ്ഞില്ല
നെഞ്ചുകള്‍ കുറുകിയില്ല

മൃഗ-മത്സ്യ ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും
മൃഗമോ മത്സ്യമോ ആയിരുന്നില്ല അവ
ജീവനുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ
ജനിച്ചതുപോലും അതിനുവേണ്ടിയായിരുന്നില്ലേ?
എന്നിട്ടും അവ മരിച്ചു
ആകെത്തകര്‍ന്ന്‌ ആ അമ്മയും ജീവച്ഛവമായി
എന്നിട്ടും അവളെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതെ
വിഢികളെപ്പോലെ അവ തുറിച്ചുനോക്കുന്നു.

Monday, May 11, 2009

ഒരു മുത്തശ്ശിക്കഥ


രണ്ടായിരത്തഞ്ഞൂറോളം കുട്ടികള്‍ക്ക്‌ ജീവിതം തിരിച്ചുനല്‍കിയ ഒരു മുത്തശ്ശി, ഒരു വര്‍ഷം മുന്‍പ്‌ ഈ ദിവസം നമ്മളെ വിട്ടുപോയി.


ഐറീന സെന്‍ഡ്‌ലര്‍ എന്നായിരുന്നു അവരുടെ പേര്‌. 98 വയസ്സായിരുന്നു മരിക്കുമ്പോള്‍ അവര്‍ക്ക്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌, ഈ മുത്തശ്ശി, പോളണ്ടിലെ വാര്‍സാ ഘെറ്റോയില്‍ പ്ളംബറായി ജോലിക്കു ചേര്‍ന്നു. നാസികളില്‍നിന്ന്‌ പോളണ്ടിലെ ജൂതന്‍മാരെ രക്ഷപ്പെടുത്താനുള്ള ദൌത്യം ഏറ്റെടുത്ത സെഗോട്ട എന്ന ഒളിസംഘടനയുടെ സജീവപ്രവര്‍ത്തകയായിരുന്നു അവര്‍. 30-ഓളം സന്നദ്ധപ്രവര്‍ത്തകരുള്ള ഒരു ഗ്രൂപ്പിലായിരുന്നു ഐറീന്‍ സെന്‍ഡ്‌ലര്‍.

അഞ്ചു ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ആ ജൂത ചേരിയില്‍ നിന്നാണ്‌ ട്രബ്ളിങ്കയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ ജൂതര്‍ ആട്ടിത്തെളിക്കപ്പെട്ടത്‌. അതിനുമുന്‍പുതന്നെ, ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ പകര്‍ച്ചവ്യാധികളും ദാരിദ്ര്യവും മൂലം ചത്തൊടുങ്ങിയിരുന്നു. മനുഷ്യര്‍ മൃഗങ്ങളെപ്പോലെ ചത്തൊടുങ്ങുകയും ഗ്യാസ്‌ ചേമ്പറുകളിലേക്ക്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഐറീന്‍ മുത്തശ്ശി, കൈക്കുഞ്ഞുങ്ങളെ തന്റെ ടൂള്‍ബോക്സില്‍ ഒളിപ്പിച്ച്‌ പുറത്തേക്കു കടത്തി. കുറച്ചുകൂടി വലിയ കുട്ടികളെ തന്റെ തോളിലെ മാറാപ്പിലും അവര്‍ ഒളിച്ചുകടത്തി. പരിശോധനക്കെത്തുന്ന നാസി പട്ടാളക്കാരുടെ കണ്ണുവെട്ടിക്കാനും കുട്ടികളുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാനും വേണ്ടി, വിശ്വസ്തനായ നായയെയും ഐറീന്‍ പരിശീലിപ്പിച്ചിരുന്നു എന്ന്‌ കഥയുണ്ട്‌. സത്യം നമുക്കറിയില്ല.

അതെന്തായാലും, രണ്ടായിരത്തോളം കുട്ടികള്‍ മരണത്തില്‍നിന്ന്‌ രക്ഷപ്പെട്ടു. താന്‍ രക്ഷപ്പെടുത്തിയ ഓരോ കുട്ടിയുടെയും പേരുവിവരങ്ങള്‍ അവര്‍ തുണ്ടുകടലാസ്സുകളിലെഴുതി വീട്ടുമുറ്റത്തെ മരത്തിന്‍കീഴില്‍ കുഴിച്ചിട്ടു. ആ കുട്ടികളെ ജീവകാരുണ്യസംഘടനകളുടെയും മക്കളില്ലാത്ത ദമ്പതികളുടെയും, മിഷണറി പ്രവര്‍ത്തകരുടെയും താത്ക്കാലിക സംരക്ഷണയിലാക്കി, അവര്‍ക്ക്‌ പുതുജന്‍മം നല്‍കി, ഐറീന്‍.

ഒടുവില്‍ ഒരു നാള്‍ ഐറീന്‍ സെന്‍ഡ്‌ലര്‍ നാസികളുടെ പിടിയിലകപ്പെട്ടു. കടുത്ത മര്‍ദ്ദനത്തിനിരയായ അവരുടെ കൈകാലുകള്‍ ഗസ്റ്റപ്പോകള്‍ തല്ലിച്ചതച്ചു. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഐറിനെ അവരുടെ സഹപ്രവര്‍ത്തകര്‍, ഗെസ്റ്റപ്പോവിനു കൈക്കൂലി നല്‍കി തലനാരിഴക്ക്‌ രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഏറെ നാള്‍ അവര്‍ക്ക്‌ ഒളിവില്‍ കഴിയേണ്ടിയുംവന്നു.

യുദ്ധത്തിനുശേഷം, താന്‍ രക്ഷപ്പെടുത്തിയ കുട്ടികളുടെ കുടുംബത്തെ കണ്ടെത്തി അവരെ തിരിച്ചേല്‍പ്പിക്കാനുള്ള ഐറീന്റെ ശ്രമം പക്ഷേ, അധികം ഫലം കണ്ടില്ല. വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രമേ, ചരിത്രത്തിലെ ആ കറുത്ത കാലത്തെ അതിജീവിച്ചിരുന്നുള്ളു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ വാര്‍സാ ഘെറ്റോയിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം ജൂതന്‍മാരില്‍ കേവലം അമ്പതിനായിരത്തിനടുത്താളുകള്‍ മാത്രമാണ്‌ 1943-ഓടെ ബാക്കിയായത്.

ആ കുട്ടികളും അവരുടെ സന്തതിപരമ്പരകളും ഇന്ന്‌ ലോകത്തിന്റെ പല ഭാഗത്തും ജീവിക്കുന്നു. ജറുസലേമിലെ യാദ്‌ വാഷിം ഹോളോകാസ്റ്റ്‌ മെമ്മോറിയല്‍ 1965-ല്‍ അവരെ "Righteous of Nation" പുരസ്കാരം നല്‍കി ആദരിച്ചുവെങ്കിലും അതേറ്റുവാങ്ങുന്നതിന്‌ ഇസ്രായേലിലേക്ക്‌ പോകാന്‍ പോളണ്ടിലെ അന്നത്തെ സര്‍ക്കാര്‍ അവരെ അനുവദിച്ചില്ല. ഒടുവില്‍ 1983-ലാണ്‌ അവര്‍ അത്‌ കൈപ്പറ്റുന്നത്‌.

2008-ലെ നോബല്‍ സമ്മാനത്തിന്‌ ഏറ്റവുമധികം ശുപാര്‍ശ ചെയ്യപ്പെട്ട പേരുകളിലൊന്ന് ഐറീന്‍ സെന്‍ഡ്‌ലറുടേതായിരുന്നുവെങ്കിലും, കങ്കാണികളുടെ പിന്‍‌ബലത്തോടെ, നോബലെന്ന സുരസുന്ദരിയെ തട്ടിയെടുത്ത്, തങ്ങളുടെ അരമനയില്‍ പങ്കിട്ടെടുത്തനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയത്, അല്‍ ഗോറിനും Intergovernmental Panel on Climage Change എന്ന സംഘടനക്കും ആയിരുന്നു.

ചരിത്രത്തിലെ, ഇരുണ്ടതും, ദയാരഹിതവും, അവിശ്വസനീയവുമായ കാലഘട്ടങ്ങളെക്കുറിച്ച്, വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന്, ഇന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍, ഉറവ വറ്റാത്ത മനുഷ്യത്വത്തിന്റെ ധീരരായ ഇത്തരം പതാകാവാഹകര്‍, പ്രത്യാശക്കു വഴിനല്‍കുന്നുണ്ട്.

Sunday, May 10, 2009

സെക്യുലറിസം - പവര്‍ പോയിന്റ് നുണകളും യാഥാര്‍ത്ഥ്യങ്ങളും

സുഹൃത്തുക്കളെ

കുറേക്കാലമായി നെറ്റിലൂടെ പ്രചരിച്ചുവരുന്ന ഒരു വലിയ നുണക്കഥയുണ്ട്‌. "നിങ്ങള്‍ സെക്യുലറിസ്റ്റാണോ?" എന്ന തലക്കെട്ടോടുകൂടി, ഒരു വലിയ ഓര്‍മ്മപ്പെടുത്തലെന്ന മട്ടില്‍, നുരയും പതയുമായി ഏറെക്കാലമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഇ-മെയില്‍.

“ഏതോ നിര്‍ഭാഗ്യത്തിന്, ഭൂരിപക്ഷ സമുദായത്തില്‍ ജനിച്ചുപോയ നിസ്സഹായനായ ഒരു ഇന്ത്യക്കാരന്റെ നിരീക്ഷണങ്ങളും ചിന്തകളും’ എന്ന പ്രസ്താവനയോടെ അടിവരയിട്ട് ‘അവസാനിക്കുന്ന’ ഇരുപത്തിരണ്ടു പേജുവരുന്ന ഒരു പവര്‍ പോയിന്റ് നുണ.

കേട്ടുപഴകിയ സ്ഥിരം വാദങ്ങള്‍, അസത്യങ്ങള്‍, വളച്ചൊടിക്കലുകള്‍, വിഷമയമായ സൂചനകള്‍, അര്‍ദ്ധോക്തികള്‍. മറുപടിയോ, പ്രതികരണമോ, ചികിത്സയോ അര്‍ഹിക്കുന്ന ഒന്നല്ല അത്‌. എങ്കിലും ചിലരുടെയെങ്കിലും ഉള്ളില്‍ സാവധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്‌ ഈ അസത്യങ്ങള്‍ക്കുണ്ട്‌ എന്നത്‌ കാണാതിരുന്നുകൂടാ.

സാമുദായിക വിഷയങ്ങള്‍ സമൂഹത്തില്‍ ഉയരുമ്പൊഴും, തീവ്രവാദ-വര്‍ഗ്ഗീയ ലഹളകള്‍ നടക്കുമ്പോഴും, നിര്‍ണ്ണായകമായ രാഷ്ട്രീയമാറ്റങ്ങള്‍ ആസന്നമാകുമ്പോഴും, എല്ലാം, ഇത്തരം (ഇ)മെയിലുകള്‍ അജ്ഞാതസന്ദര്‍ശകരെപ്പോലെ നമ്മുടെ ഇന്‍-ബോക്സുകളിലേക്കെത്തുന്നു. നിര്‍ദ്ദോഷമായ ഫോര്‍വേഡ്‌കളിലൂടെ പോലും അത്‌ ചിലപ്പോള്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെ കണ്ടെന്നുവന്നേക്കാം.


അതുകൊണ്ട്‌ ആ വാദങ്ങളെ, ഇന്ന്, ഞങ്ങള്‍ സെക്യുലറിസ്റ്റുകള്‍ നേരിടുന്നു.

ആംഗലേയത്തിലുള്ള വാദങ്ങളും മലയാളത്തിലുള്ള മറുപടികളും.

Are you a secularist?

ഞങ്ങളുടെ ഉത്തരം - അതെ, ഞങ്ങള്‍ സെക്യുലറിസ്റ്റുകളാണ്‌.


Are Hindus fundamentalists?

അല്ല. ഒരു മതക്കാരെയും അടച്ച്‌ മതമൌലികവാദികളെന്നു വിളിക്കാനുള്ള മൌഢ്യം ഞങ്ങള്‍ക്കില്ല. അത്തരക്കാര്‍ എല്ലാ മതങ്ങളിലുമുണ്ടെങ്കിലും, മനുഷ്യനെ മനുഷ്യനായി കാണാനും തിരിച്ചറിയാനും ആഗ്രഹിക്കുന്നവരാണ്‌ ഭൂരിഭാഗവും എന്ന്‌ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.


52 Muslim countries. Show one Muslim country which provides Haj subsidy.


40 മുസ്ളിം രാജ്യങ്ങളുണ്ടെന്നാണ്‌ കണക്ക്‌. 52 അല്ല. മലേഷ്യയും ബ്രിട്ടനും അടക്കമുള്ള മിക്ക രാജ്യങ്ങളിലും ഹജ്ജ്‌ കമ്മീഷനുകള്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍ കീഴില്‍ നിലവിലുണ്ട്‌. ഒരു അന്യരാജ്യത്തെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക്‌ പോകാന്‍ സ്വന്തം രാജ്യത്തെ മുസ്ളിമുകളെ സഹായിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള സംവിധാനങ്ങളാണ്‌ ഇവ. ഇവിടെയാകട്ടെ, ഇത്‌ ഇന്ത്യന്‍ സര്‍ക്കാര്‍, തീര്‍ത്ഥാടകര്‍ക്ക്‌ കൊടുക്കുന്ന സഹായധനവുമല്ല. തങ്ങള്‍ ചുമത്തുന്ന അമിതമായ യാത്രാക്കൂലിയില്‍ എയര്‍ ഇന്ത്യ നല്‍കുന്ന വിലക്കിഴിവാണ്‌ ഈ (ഹജ്ജ്‌) സബ്‌സിഡി. ഹജ്ജ്‌ യാത്രമൂലം സര്‍ക്കാരിന്‌ കിട്ടുന്ന റവന്യൂ വരുമാനമാകട്ടെ, കോടികളാണ്‌ താനും. ഹജ്ജ്‌ യാത്രക്കാരില്‍ പകുതിയോളം പേരും യാത്രചെയ്യുന്നത്‌ സ്വകാര്യ ഏജന്‍സികള്‍ വഴിയാണ്‌. അവര്‍ക്ക്‌ ഈ സബ്‌സിഡി ബാധകവുമല്ല. അവര്‍ ഇത്‌ ഉപയോഗിക്കുന്നുമില്ല.


പലപ്പോഴായി ആറുവര്‍ഷക്കാലം ഭരണത്തിലിരുന്നിട്ടും, ബി.ജെ.പി. ഈ വിഷയത്തില്‍ എന്തു ചെയ്തു എന്ന്‌ ആലോചിക്കുന്നതും നന്നായിരിക്കും. മതപരമായ കാര്യങ്ങള്‍ക്ക്‌ ഒരു സര്‍ക്കാരും പൊതുജനങ്ങളുടെ ചിലവില്‍ ഒത്താശ ചെയ്യരുത്‌ എന്നുതന്നെയാണ്‌ ഞങ്ങള്‍ സെക്യുലറിസ്റ്റുകളുടെ അഭിപ്രായം.


Show one Muslim country where Hindus are extended the special rights that Muslims are accorded in India.


ലോകത്ത്‌, ഹിന്ദുക്കള്‍ക്ക്‌ ഭൂരിപക്ഷമുള്ള (അഥവാ, ഹിന്ദുമതത്തിന്‌ ചരിത്രപരമായ തുടര്‍ച്ചയുള്ള) എത്ര രാജ്യങ്ങളുണ്ട്‌? ഇനി, അന്യരാജ്യങ്ങള്‍ അതാതിടങ്ങളിലെ മുസ്ളിംജനതക്ക്‌ തീര്‍ത്ഥാടനത്തിന്‌ സൌജന്യങ്ങള്‍ ചെയ്തുകൊടുകുക്കുന്നതും, ഇന്ത്യയുടെ പൊതുമേഖലാ വിമാനക്കമ്പനി സ്വന്തം നാട്ടിലെ മുസ്ളിം മതവിശ്വാസികളായ പൌരന്‍മാര്‍ക്ക്‌ യാത്ര ഇളവു നല്‍കുന്നതും തമ്മില്‍ എങ്ങിനെയാണ്‌ നിങ്ങള്‍ തുലനം ചെയ്യുക? ഏതു മാനദണ്ഡം വെച്ച്‌?


85% majority craves for the indulgence of the 15% minority


85 ശതമാനം ആളുകള്‍ 15 ശതമാനത്തിന്റെ ഭ്രാന്തിനു വിലനല്‍കേണ്ടിവരുന്നു എന്നായിരിക്കണമല്ലോ ആ വാചകം കൊണ്ട്‌ ഉദ്ദേശിച്ചിട്ടുണ്ടാവുക. എങ്കില്‍, ഇംഗ്ളീഷിലെ അര്‍ത്ഥം മാറിപ്പോയി എന്ന്‌ അറിയിക്കട്ടെ.


Show one Muslim country, which has a Non-Muslim as its President or Prime Minister.


ഇസ്ലാം മതത്തെ ഒരൊറ്റ നുകത്തിന്‍ കീഴില്‍ കൂട്ടിക്കെട്ടുന്നതിന്റെ കുഴപ്പമാണ് ഈയൊരു നിരീക്ഷണം. വിവിധ ധാരകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് , ലോകത്തിലെ ഇസ്ലാമടക്കമുള്ള എല്ലാ മതങ്ങളും. സാംസ്കാരികവും, ദേശ-ഭാഷാ-വംശീയ വൈവിധ്യങ്ങളുമുള്ളതാണ് ഇസ്ലാം എന്ന പൊതുവായ പേരില്‍ അറിയപ്പെടുന്ന ആ സംജ്ഞ. സൌദി അറേബ്യയിലെ ഇസ്ലാം മതത്തെയും ലബനോണിലെ ഇസ്ലാം മതത്തെയും ഒരേ കണ്ണുകൊണ്ട് കാണുമ്പോള്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കുകതന്നെ ചെയ്യും. പ്രവാചക പരമ്പരയെക്കുറിച്ചുള്ള സങ്കല്‍പ്പം മുതല്‍, തദ്ദേശീയമായ ആരാധനാക്രമം വരെ ആ വൈജാത്യങ്ങള്‍ പരന്നുകിടക്കുകയും ചെയ്യുന്നുണ്ട്.

മുസ്ളിം രാജ്യങ്ങളിലെ മുസ്ളിമല്ലാത്ത പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും കണക്കെടുക്കുന്നതിനുമുന്‍പ്‌, ഇസ്ളാമിക രാജ്യങ്ങളുടെയും, ഇസ്ളാമിനെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ച രാജ്യങ്ങളുടെയും, ഭൂരിപക്ഷം ജനത മുസ്ളിങ്ങളായിരുന്നിട്ടുകൂടി (സുഗമമായി ഇസ്ളാമിക രാജ്യമായി പ്രഖ്യാപിക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടുകൂടി എന്നു വായിക്കുക) മതനിരപേക്ഷ രാജ്യങ്ങളായി (ഭരണഘടനാപരമായിട്ടുതന്നെ)പ്രഖ്യാപിച്ച രാജ്യങ്ങളുടെയും കണക്കെടുക്കുന്നത്‌ നന്നായിരിക്കും. ആദ്യത്തെ വിഭാഗത്തില്‍ വെറും ഒമ്പതു രാജ്യങ്ങളാണുള്ളത്‌. രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തില്‍ 19-ഉം 12-ഉം രാജ്യങ്ങളുണ്ട്‌.


Show on Mullah or Maulvi who has declared a 'fatwa' against terrorists

പ്രശസ്ത അന്താരാഷ്ട്ര മതപണ്ഡിതനായ യൂസഫ്‌ ഖര്‍ദാവിയെപ്പോലുള്ളവരും, ഇന്ത്യയിലെ ദാറുല്‍ ഉലും-ദിയോബന്ദു പോലെ, രാജ്യത്തിനകത്തും പുറത്തുമുള്ള പല ഇസ്ളാമിക ഗ്രൂപ്പുകളും തീവ്രവാദത്തിനെതിരെ പരസ്യമായി നിലപാടുകളെടുത്തിട്ടുണ്ട്‌. ജനാധിപത്യ-സദാചാര-മതേതരത്വ വിരുദ്ധമായ ഫത്‌വകള്‍ക്കെതിരെയുള്ള ഫത്‌വകളും പല മുസ്ളിം നാടുകളില്‍ നിന്നും (ഈജിപ്ത്‌, കുവൈത്ത്‌, സിറിയ, ഖത്തര്‍) ഉയര്‍ന്നുവരുന്നുണ്ട്‌.



Hindu-majority Maharashtra, Bihar, Kerala, Pondicherry, Andhra etc. have in the past and / or present elected Muslims and Christians as CM's..



സ്വന്തം രാജ്യത്തിനകത്തെ സംസ്ഥാനങ്ങളെപ്പോലും മതാടിസ്ഥാനത്തില്‍ മാത്രം കാണാന്‍ പരിശീലിക്കുന്ന 'സനാതന അഖണ്ഡ' മനസ്സിന്റെ വൈകൃതത്തെ എന്തു പേരിട്ടാണ്‌ വിളിക്കേണ്ടത്‌?



Can you ever imagine a Hindu becoming the CM of Muslim-maajority J&k or Christian majority Nagaland?



എന്തുകൊണ്ടാണ്‌ നാഗലാന്‍ഡിനെയും ജമ്മു-കാശ്മീരിനെയും പരാമര്‍ശിച്ചപ്പോള്‍, മേഘാലയയെ വിട്ടുകളഞ്ഞത്‌? ക്രിസ്ത്യാനികള്‍ക്ക്‌ ഭൂരിപക്ഷമുള്ള അവിടെ മുഖ്യനും ഗവര്‍ണ്ണരും നിങ്ങള്‍ ഈ പറയുന്ന മതക്കാര്‍ തന്നെയല്ലേ? അപ്പോള്‍ നോട്ടം, മറ്റെവിടേക്കോ, മറ്റെന്തിലേക്കോ ആണെന്നു തീര്‍ച്ച. ഇനി, മുഖ്യന്‍ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസല്‍മാനോ ആയാല്‍ എല്ലാം തികഞ്ഞു എന്നാണോ? ഭരണപരമായ കഴിവുകളല്ലേ മാനദണ്ഡമാകേണ്ടത്? ഇനി ഒരു ചെറിയ സംശയം. ആന്ധ്രയില്‍ ഏതു മുസ്ലിം-ക്രിസ്ത്യന്‍ മുഖ്യനായിരുന്നു ഭരണത്തിലുണ്ടായിരുന്നത്‌? എന്ന്‌?

In 1947, when India was partitioned, the Hindu population in Pakistan was about 24%..today it is not even 1%. In 1947, the Hindu population in East Pakistan (now Bangladesh) was 30%..today it is about 7%. What happened to the missing Hindus? Do Hindus have human rights?

പാക്കിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഹിന്ദുക്കളെ വംശീയമായ ഉന്മൂലനം ചെയ്തുവെന്നോ, അവരെ പാക്കിസ്ഥാനികളും ബംഗ്ളാദേശികളും കൊന്നുതിന്നുവെന്നോ തോന്നും ഇത്‌ കേട്ടാല്‍. ഈ കണക്കിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല. പാക്കിസ്ഥാനികളുടെയും (ബംഗ്ളാദേശികളുടെയും) വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍, ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവു വരുന്നു എന്നു മാത്രം. പാക്കിസ്ഥാനിലെ തുടക്കം മുതലേയുള്ള രാഷ്ട്രീയവും സൈനികവുമായ അനിശ്ചിതാവസ്ഥയില്‍നിന്ന്‌ രക്ഷപ്പെട്ട്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയവരും നല്ലൊരു ശതമാനമുണ്ട്‌. ഇസ്ളാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തവരില്‍ നല്ലൊരു പങ്കും സ്വമേധയാ പരിവര്‍ത്തനം നടത്തിയവരാണ്‌. ബാബറി മസ്ജിദ്‌ സംഭവത്തിനുശേഷം ചിലയിടങ്ങളില്‍ ഹിന്ദുസമൂഹത്തിന്‌ തിരിച്ചടി നേരിട്ടിട്ടുണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നിരിക്കിലും സുപ്രീം കോടതിയില്‍ വരെ ഹിന്ദുക്കള്‍ക്ക്‌ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്‌ എന്നത്‌ കാണാതിരുന്നുകൂടാ. പാക്കിസ്ഥാന്റെ പൌരസമൂഹത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും പൊതുവെ സുരക്ഷിതരാണ്‌ ഇന്നും. വ്യാപാരി-വ്യവസായി സമൂഹത്തിലും ഹിന്ദുക്കളുടെ എണ്ണം ഗണനീയമാണ്‌. പാക്കിസ്ഥാനിലെ ഇതര മതന്യൂനപക്ഷമായ അഹമ്മദിയ വിഭാഗത്തിന്‌ നേരിടേണ്ടിവന്ന ദുരിതത്തിന്റെഏഴിലൊന്നുപോലും ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തിന്‌ അനുഭവിക്കേണ്ടിവന്നിട്ടില്ല. താലിബാന്റെ സ്വാധീനം മൂലം, ഇന്ന്‌, ഒറാക്സാല്‍ പോലുള്ള ചില സ്ഥലങ്ങളില്‍ സിക്കുകാര്‍ക്ക്‌ മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്‌ സത്യമാണ്‌. താലിബാന്‍ അടക്കമുള്ള മതമൌലിക-ഭീകരവാദത്തിന്റെ ദുഷ്‌ഫലങ്ങള്‍ പാക്ക്‌ ജനത ഒന്നടങ്കം അനുഭവിക്കുന്നുണ്ട്‌ എന്നര്‍ത്ഥം.



In contrast, in India, Muslim population has gone up from 10.4% in 1951 to about 14% today; ..whereas Hindu population has come down from 87.2% in 1951 to 85% in 1991.

ജനസഖ്യ കുറയുന്നതിന്റെയും കൂടുന്നതിന്റെയും പിന്നില്‍, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും, തൊഴിലിനും, സന്താനനിയന്ത്രണമടക്കമുള്ള ജീവിതരീതികള്‍ക്കും എല്ലാം അതിന്റേതായ സവിശേഷമായ പങ്കുണ്ട്‌ എന്നത്‌ എന്തുകൊണ്ടാണ്‌ കാണാതെ പോകുന്നത്‌?

Do you still think that Hindus are fundamentalists?

ഞങ്ങളുടെ മറുപടി മുകളില്‍ കൊടുത്തിട്ടുണ്ട്‌

- In India today, Hindus are 85%. If Hindus are intolerant, howncome Masjids and madrasas are thriving?

- How come Muslims are offering Namaz on the road?

- How come Muslims are proclaiming 5 times a day on loud speakers that there is no God except Allah?

"ഇതൊക്കെ ഞങ്ങള്‍ നിങ്ങള്‍ക്ക്‌ നല്‍കുന്ന സൌജന്യം. അല്ലെങ്കില്‍ ഞങ്ങളുടെ മഹാമനസ്ക്കത. വേണ്ടിവന്നാല്‍ ഇതൊക്കെ നിഷേധിക്കാനും ഞങ്ങള്‍ക്ക്‌ കഴിയും, ഓര്‍മ്മയിരിക്കട്ടെ" എന്നാണ്‌ ഈ പ്രസ്താവനകൊണ്ട്‌ നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍, അത്‌ വെളിവാക്കുന്നത്‌ നിങ്ങളുടെ അസഹിഷ്ണുതയെത്തന്നെയാണ്‌. നിങ്ങളുടെ വര്‍ഗ്ഗീയമനസ്സിന്റെ മുഷ്ക്കിനെത്തന്നെയാണ്‌. മത-അഭിപ്രായ സ്വാതന്ത്ര്യവും, പൌരാവകാശങ്ങളും ആരും ആര്‍ക്കും വെച്ചുനീട്ടുന്ന സൌജന്യങ്ങളല്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനസങ്കല്‍പ്പങ്ങളാണ്‌. സാമൂഹ്യനീതിയിലും സമുദായങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്ന ഒരേയൊരു വ്യവസ്ഥ മാത്രമേ അതിനു ബാധകമുള്ളു.



When Hindus gave to Muslims 30% of Bharat for a song, why should Hindus now beg for their sacred places at Ayodhya, Mathura and Kashi?

പാട്ടും പാടി രാജ്യത്തിണ്റ്റെ 30 ശതമാനം ആര്‌ ആര്‍ക്ക്‌ വിട്ടുകൊടുത്തുവെന്ന്‌? വിഭജനത്തിന്‌ ഹിന്ദുക്കളും മുസ്ളിമുകളും നല്‍കേണ്ടിവന്ന വിലയെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തറിയാം? ചരിത്രത്തിന്റെ താളുകളിലും ശേഖരങ്ങളിലുമൊക്കെയുണ്ട്‌ ഇന്നും ആ കഥകള്‍, ആ ചിത്രങ്ങള്‍, ആ ജീവിതങ്ങള്‍. ഇല്ലാത്ത അതിര്‍ത്തികളുടെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഇഴഞ്ഞുനടന്നും, ജീവന്‍ കയ്യിലെടുത്ത് പാഞ്ഞും, വഴിവക്കില്‍ മരിച്ചുവീഴുകയും, കൊലക്കത്തിക്കിരയാവുകയും, ചുടുപന്തങ്ങളായി നിന്നു കത്തുകയും ചെയ്ത ദശലക്ഷക്കണക്കിനു ജീവിതങ്ങള്‍. ചരിത്രങ്ങളില്‍ നിന്ന് ഒരു പാഠവും പഠിക്കില്ലെന്ന ദുര്‍വ്വാശിക്കാരോട് തര്‍ക്കിക്കുക എളുപ്പമല്ല.

ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ആ കഥകള്‍ പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്‌. അയോദ്ധ്യയിലും മഥുരയിലും കാശിയിലുമൊക്കെ എന്തു സംഭവിച്ചു എന്നാണ്? ഇന്നും അവിടെയൊക്കെ ഹിന്ദുക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നിലനില്‍ക്കുന്നില്ലേ? പള്ളികള്‍ പൊളിച്ച്‌ ക്ഷേത്രങ്ങളും, ക്ഷേത്രങ്ങള്‍ പൊളിച്ച്‌ പള്ളികളും നിര്‍മ്മിക്കണമെന്ന്‌ ന്യായം എവിടുത്തെ ന്യായമാണ്‌ ചങ്ങാതീ? പഴംകഥകളുടെ ബലത്തില്‍ പഴയ ചരിത്രാബദ്ധങ്ങളും കണക്കുകളും വീട്ടാന്‍ തുടങ്ങിയാല്‍ നമ്മള്‍ എവിടെയെത്തും എന്ന്‌ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?



If Muslims & Christians are minorities in Maharashtra, UP, Bihar etc, are Hindus not minorities in J&K, Mizoram, Nagaland, Arunachal Pradesh, Meghalaya etc? Why are Hindus denied minority rights in these states?



ഭൂരിപക്ഷ-ന്യൂനപക്ഷ അവകാശങ്ങള്‍ എന്തിന്‌ സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുക്കണം? പഞ്ചായത്തടിസ്ഥാനത്തിലുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ കണക്കുകള്‍ കയ്യിലില്ലേ? അതാവില്ലേ കൂടുതല്‍ സുഗമം? എന്തിന്റെ അഖണ്ഡതയെക്കുറിച്ചായിരുന്നു ഇത്രനാളും താങ്കള്‍ വിലപിച്ചുകൊണ്ടിരുന്നത്‌? ഒരു രാജ്യത്തിനകത്തെ ന്യൂനപക്ഷങ്ങള്‍ക്കു കൊടുക്കുന്ന അവകാശങ്ങള്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനും, അവര്‍ക്ക്‌ സാമൂഹികനീതി ഉറപ്പാക്കാന്‍ വലിയൊരളവുവരെ സഹായകമാകുമെന്നും നിങ്ങള്‍ക്ക്‌ എന്തായാലും നിശ്ചയമുണ്ടാകാതെ വരില്ല എന്ന്‌ ഞങ്ങള്‍ക്കറിയാം. പക്ഷേ ഫാസിസത്തിന്റെ മനോഘടനക്കകത്ത്‌ അത്തരം തിരിച്ചറിയലുകള്‍ നഷ്ടമാവുകയോ കൈയ്യൊഴിയുന്നതോ ആണെന്നും ഞങ്ങള്‍ക്ക്‌ തീര്‍ച്ചയുണ്ട്‌.



When Haj pilgrims are given subsidy, why Hindu pilgrims to Amarnath, Sabarimalai and Kailash Mansarovar are taxed?



ഹജ്ജ്‌ സബ്‌സിഡിയെക്കുറിച്ച്‌ കൂടുതലായിട്ടൊന്നും സംസാരിക്കാനില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന സര്‍വ്വീസ്‌ നികുതിയെക്കുറിച്ച്‌ ഇവിടെ ചര്‍ച്ച ചെയ്യാനും താത്‌പര്യമില്ല.



Do you admit that Hindus do have problems that need to be recognized?

Or do you think that those who call themselves Hindus are themselves the problem?

What are the jinx of Hindus?

Do you think the political leaders born as Hindu is the jinx of Hindus?



ഹിന്ദുക്കള്‍ക്കു മാത്രമല്ല എല്ലാ സമുദായങ്ങള്‍ക്കും അവരവരുടേതായ പരിഹരിക്കപ്പെടേണ്ട പ്രശങ്ങള്‍ ഉണ്ടെന്നുവരാം. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ളിമുകള്‍ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവരാണോ അതാതു മതങ്ങളിലെ പ്രശ്നക്കാര്‍ എന്ന ചോദ്യത്തിന്‌ അതു നിങ്ങള്‍ തീരുമാനിക്കുക എന്നേ ഞങ്ങള്‍ക്ക്‌ മറുപടിയുള്ളൂ. മനുഷ്യന്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാ‍ണ് ചര്‍ച്ചയെങ്കില്‍ അതിനു ഞങ്ങള്‍ തയ്യാര്‍.



‘ഹിന്ദുക്കളായി ജനിച്ച നേതാക്കന്മാര്‍’ എന്ന പ്രയോഗമൊന്നും ഞങ്ങളുടെ എളിയ ബുദ്ധിക്ക്‌ വഴങ്ങുന്നില്ല സുഹൃത്തേ.



Why post-Godhra is blown out of proportion, when no-one talks of the ethnic cleansing of 4 lakhs Hindus from Kashmir?



കാശ്മീരില്‍ 4 ലക്ഷം ഹിന്ദുക്കളെ വംശഹത്യ ചെയ്തുവെന്ന കണക്ക്‌ എവിടെനിന്ന്‌ കിട്ടി? കാശ്മീരി പണ്ഡിറ്റുകളുടെ കാര്യമാണ്‌ സൂചിപ്പിക്കുന്നതെങ്കില്‍, അതിനെ ഇന്ത്യയുടെയും പാക്കിസ്ഥന്റെയും സാമ്രാജ്യത്വ ശക്തികളുടെയും അവസരവാദപരമായ രാഷ്ട്രീയ-മതമൌലികവാദ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തേണ്ടത്‌. പറഞ്ഞുവരുമ്പോള്‍, നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ച്‌ ഇന്ത്യന്‍-പാക്കിസ്ഥാന്‍ യൂണിയനുകളില്‍ ചേര്‍ക്കാന്‍ നടത്തിയ പൊറാട്ടു നാടകങ്ങളുടെ ഉള്ളിലേക്കുവരെ നമുക്ക്‌ ചുഴിഞ്ഞിറങ്ങേണ്ടിവരും. ജമ്മു-കാശ്മീരിന്റെ പ്രത്യേകപദവിയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കും ഇതു നീളും. കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതജീവിതം ഒരിക്കലും ഞങ്ങള്‍ കാണാതെയും മനസ്സിലാക്കാതെയുമിരുന്നിട്ടില്ല. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഭരണവര്‍ഗ്ഗങ്ങളുടെയും, അവരിരുവരുമായി തരാതരം പോലെ ഗൂഢപദ്ധതികളിലേര്‍പ്പെട്ട സാമ്രാജ്യത്വത്തിന്റെയും ഇരകളാണവര്‍. കാശ്മീരികള്‍ എന്ന നിലയില്‍ മാത്രമല്ല, സ്വന്തം നാടും വീടും വിട്ട്‌ പലായനം ചെയ്യേണ്ടിവന്നവര്‍ എന്ന നിലക്കാണ്‌ അവരുടെ അവസ്ഥയെ ഞങ്ങള്‍ കാണുന്നതും വിലയിരുത്തുന്നതും. മതമൌലിക തീവ്രവാദത്തിന്റെ പക്ഷത്തുനില്‍ക്കുന്ന ഹൈന്ദവസംഘടനകളുടെ പരീക്ഷണശാലയായി മാറിക്കഴിഞ്ഞ ഗോധ്രയെക്കുറിച്ച്‌ പറയുമ്പോള്‍ നിങ്ങള്‍ക്ക്‌ പൊള്ളുമെന്ന്‌ ഞങ്ങള്‍ക്ക്‌ നന്നായറിയാം. ഗോധ്രയെപ്പോലെ ഒറീസ്സയും, മനസ്സാക്ഷി പൂര്‍ണ്ണമായും മരിച്ചിട്ടില്ലാത്ത നിങ്ങളില്‍ ചിലരെയെങ്കിലും കുറ്റബോധം കൊണ്ട്‌ വേട്ടയാടുമെന്നും ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുണ്ട്‌.



Do you consider that - Sanskrit is communal and Urdu is secular, Mandir is Communal and Masjid is Secular, Sadhu is Communal and Imam is secular, BJP is communal and Muslim league is Secular, Sai Baba, Amrithamayi are communal and Imam Bhukari and Ma Adani are Secular, VandeMatharam is communal and Allah-O-Akbar is secular, Shriman is communal and Mian is secular, Hinduism is Communal and Islam is Secular, Hindutva is communal and Jihadism is secular, and at last, Bharat is communal and Italy, Saudi Arabia are Secular?



ഭാഷയ്ക്കും, സംസ്കാരത്തിനും, സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും, രാജ്യങ്ങള്‍ക്കും എല്ലാം അതിന്റേതായ അധികാര-മാനവിക രാഷ്ട്രീയങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരാണ്‌ ഞങ്ങള്‍. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്‌ ഈ സംവര്‍ഗ്ഗങ്ങള്‍ വര്‍ഗ്ഗീയവത്ക്കരിക്കപ്പെടുന്നതും ഫാസിസത്തിലേക്ക്‌ നീങ്ങുന്നതും. എന്നാല്‍, മാനവിക രാഷ്ട്രീയമാകട്ടെ, അതിനെ ജനാധിപത്യവത്ക്കരിക്കുകയും, മതേതരത്വത്തിലേക്കും, ആത്യന്തികമായി സോഷ്യലിസ്റ്റ്‌ സാമൂഹികക്രമത്തിലേക്കും നയിക്കുകയും ചെയ്യുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ആ രാഷ്ട്രീയത്തിന്റെ ഭാഗത്താണ്‌ ഞങ്ങള്‍. അത്തരമൊരു ജനാധിപത്യ-മതേതരത്വ-സോഷ്യലിസ്റ്റ്‌ ഇന്ത്യയെയും ലോകത്തെയുമാണ്‌ ഞങ്ങള്‍ സ്വപ്നം കാണുന്നതും.



Why temple funds are utilized by government and diverted for other purposes, when Muslims and Christians are free to spend their money in anyway they like?



ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത്‌ ഏത്‌ ഇതര കാര്യങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന്‌ അറിഞ്ഞാല്‍ കൊള്ളാം. എങ്കിലും നിങ്ങളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ദേവസ്വങ്ങള്‍ക്കും (ക്ഷേത്രങ്ങള്‍ക്കും) സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ എല്ലാ വര്‍ഷവും ഗ്രാന്റടക്കമുള്ള സഹായധനങ്ങള്‍ നല്‍കുന്നുണ്ട്‌. ഉദാഹരണത്തിന്‌ കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വത്തിന്‌ നല്‍കിയത്‌ 50 ലക്ഷമാണ്‌. ശബരിമലയിലെ സാനിറ്റേഷന്‍ പദ്ധതിക്ക്‌ നല്‍കിയത്‌ 80 ലക്ഷവും. അതൊന്നും എന്തേ കണ്ടില്ല? ദേവസ്വങ്ങളിലെ ജീവനക്കാര്‍ സര്‍ക്കാരിന്റെ ചോറാണ്‌ തിന്നുന്നത്‌. ചോറു വേണം, പക്ഷേ നിയന്ത്രണമൊന്നും പാടില്ലെന്നു പറയുന്നത്‌, ഒരുതരം എയ്ഡഡ്‌ സ്കൂള്‍ മാനേജുമെന്റ് സിന്‍ഡ്രോമല്ലേ സഹോദരാ? എല്ലാ മതസ്ഥാപനങ്ങളുടെയും വരുമാനത്തിലും നടത്തിപ്പിലും, സര്‍ക്കാരുകളുടെ നിയന്ത്രണമുണ്ട്‌. അത്‌ ദേവസ്വമായാലും, വഖഫ്‌ ബോര്‍ഡായാലും. വഖഫ്‌ ബോര്‍ഡിന്റെ സ്ഥലം സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ തിരിച്ചെടുക്കുകപോലുമുണ്ടായിട്ടുണ്ട്‌. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വഖഫ്‌ ബോര്‍ഡിന്റെ പല തീരുമാനങ്ങളും സര്‍ക്കാര്‍ റദ്ദു ചെയ്തിട്ടുമുണ്ട്‌. സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിലും ചിലവഴിക്കുന്നതിലും ക്രിസ്ത്യന്‍ സഭകള്‍ക്കും ഇവിടെ ആരോപിക്കപ്പെടുന്ന മട്ടിലുള്ള പരമാധികാരമൊന്നുമില്ല. ഇതൊന്നും കാണാതെ, ഹിന്ദുക്കളുടെ പൈസ മാത്രം സര്‍ക്കാര്‍ തട്ടിയെടുക്കുന്നു എന്നൊക്കെയുള്ള വിലപിക്കല്‍ അര്‍ത്ഥശൂന്യമാണ്‌.



When Uniform is made compulsory for school children, why there is no Uniform Civil Code for citizens?



വിദ്യാലയങ്ങളിലെ യൂണിഫോമിനെയും, ഏകീകൃത സിവില്‍ കോഡിനെയും കൂട്ടിയിണക്കുന്ന ഈ ഫലിതം നന്നായിട്ടുണ്ട്‌. എങ്കിലും ഈ വിഷയത്തെ ഇത്രമാത്രം ലളിതവത്ക്കരിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചക്ക്‌ തത്ക്കാലം ബുദ്ധിമുട്ടുണ്ട്‌. തന്നെയുമല്ല, പള്ളിയെയും പള്ളിക്കൂടത്തെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലുമില്ലാത്ത ഈ ഇ-മെയിലിന്റെ സൃഷ്ടാവിനോട്‌ ആത്മാര്‍ത്ഥമായ സഹതാപവുമുണ്ട്‌ ഞങ്ങള്‍ക്ക്‌. പത്തു സ്കൂളുകളെടുത്താല്‍ പത്ത്‌ വിവിധ 'യൂണിഫോമുകള്‍' കാണാന്‍ കഴിയുമല്ലോ എന്നൊരു കുയുക്തി പ്രയോഗിക്കാവുന്നതേയുള്ളു ഇവിടെ. ചര്‍ച്ചകള്‍ക്കിടക്ക് അത്തരം അസംബന്ധത്തിനും പ്രസക്തിയില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ട് അതിനു ഞങ്ങള്‍ മുതിരുന്നില്ല.



In what way, J&K is different from Maharashtra, Tamil Nadu or Uttar Pradesh, to have article 370? -

- Can you purchase land in Kashmir while Kashmiris can purchase land anywhere in India?

Are we second grade citizens?


അരുണാചലമടക്കമുള്ള പല സംസ്ഥാനങ്ങളിലെയും ഗോത്രമേഖലകളില്‍ 370-നു തുല്യമായ പ്രത്യേക പദവി നിലനില്‍ക്കുന്നുണ്ട്‌. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ക്ക്‌ സ്ഥലം വാങ്ങാനോ, വില്‍ക്കാനോ അനുവാദമില്ലാത്ത അവസ്ഥ. വകുപ്പ്‌ 370 പ്രകാരം കാശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പദവി, കാശ്മീര്‍ രാജാവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഉടമ്പടി പ്രകാരമായിരുന്നു. അപ്പോഴും, ഇന്ത്യയില്‍ നിലവിലുള്ള എല്ലാ സിവില്‍-ക്രിമിനല്‍ നിയമങ്ങളും അവിടെയും ബാധകമാണ്‌. മാത്രമല്ല, പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യന്‍ യൂണിയനില്‍ ജമ്മു-കാശ്മീരിനെ ചേര്‍ക്കാന്‍ വേണ്ടി നമ്മളും 'അവരും' നടത്തിയ കളികളുടെ അനന്തരഫലങ്ങളാണ്‌ ഇന്ന്‌ നമ്മളും 'അവരും' അനുഭവിക്കുന്നത്‌. “അവര്‍ക്ക്‌ ഇവിടെ സ്ഥലം വാങ്ങാം, നമുക്ക്‌ അവിടെ അത്‌ പറ്റില്ല. നമ്മള്‍ എന്താ രണ്ടാം കിട പൌരന്‍മാരാണോ“ എന്നൊക്കെ നിങ്ങള്‍ ആരോടാണു ഹേ ചോദിക്കുന്നത്‌? കാശ്മീരികളോടോ? അപ്പോള്‍ 'നമ്മളും' 'അവരും' എന്നുതന്നെയാണ്‌ അഖണ്ഡമനസ്സുകളുടെയും ഉള്ളില്‍ അല്ലേ?

കാശ്മീരിനെക്കുറിച്ച്‌ നെഹ്രു എഴുതിയ ഒരു കുറിപ്പ്‌ വായിക്കുന്നത്‌ നന്നായിരിക്കും. അത്‌ ഇപ്രകാരമാണ്‌.

"I say with all respect to our Constitution that it just does not matter what your Constitution says; if the people of Kashmir do not want it, it will not go there. Because what is the alternative? The alternative is compulsion and coercion...

"We have fought the good fight about Kashmir on the field of battle... (and) ...in many a chancellery of the world and in the United Nations, but, above all, we have fought this fight in the hearts and minds of men and women of that State of Jammu and Kashmir. Because, ultimately - I say this with all deference to this Parliament - the decision will be made in the hearts and minds of the men and women of Kashmir; neither in this Parliament, nor in the United Nations nor by anybody else," (Jawaharlal Nehru said in the Lok Sabha on June 26 and August 7, 1952).

കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയണമെന്നും, കാശ്മീരി ജനതക്ക് സ്വന്തം ഭാഗധേയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൈവരണമെന്നും, കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി ഏറ്റെടുക്കണമെന്നുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം.


Abdul Rehman Antuley was made a trustee of the famous Siddhi Vinayak Temple in Prabhadevi, Mumbai ……..Can a Hindu - say Mulayam or Laloo – ever become a trustee of a Masjid or Madrasa

ആരാധനാലയങ്ങളില്‍ അന്യമതസ്ഥര്‍ ട്രസ്റ്റികളായി വരുന്നതിനെക്കുറിച്ചും മറ്റും നിങ്ങളൊക്കെക്കൂടി തീരുമാനിക്കുക. ഇന്ത്യയിലങ്ങോളമിങ്ങോളം, എത്രയോ ക്ഷേത്രങ്ങളിലും, മസ്ജിദുകളിലും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലും അന്യമതക്കാര്‍ പോവുകയും, ആരാധന നടത്തുകയും, അതിന്റെ രക്ഷാകര്‍ത്തൃത്വസമിതികളില്‍ ഇരിക്കുകയും ചെയ്യുന്നുണ്ട്‌. അയോദ്ധ്യയിലെ ക്ഷേത്രങ്ങളായാലും, രാജസ്ഥാനിലെയും മറ്റും ദര്‍ഗ്ഗകളായാലും. സമയം കിട്ടുമ്പോള്‍ അതൊക്കെയൊന്നെടുത്ത്‌ ചികഞ്ഞുനോക്കുക. മുലയമിനും ലാലുവിനും ഏതെങ്കിലും മസ്ജിദിലോ മദ്രസ്സയിലോ കസേരകിട്ടുന്ന സുവര്‍ണ്ണകാലവും കാത്തുകാത്തിരിക്കാന്‍ തക്കവണ്ണം ചെകുത്താന്റെ പണിപ്പുരകളായി മാറിയിട്ടില്ല ഞങ്ങളുടെ മനസ്സുകള്‍.

Can this happen in Saudi Arabia, USA, UK, Italy, etc?
A Muslim President, A Sikh Prime Minister supported by a Christian Leader and a Christian Defence Minister run the affairs of the nation with a unity of purpose

മുസ്ളിം പ്രസിഡന്റും സിഖ്‌ പ്രധാനമന്ത്രിയും, ക്രിസ്ത്യന്‍ നേതാവും, ക്രിസ്ത്യന്‍ പ്രതിരോധമന്ത്രിയും എന്ന ആ തരംതിരിവ്‌ ഗംഭീരമായിട്ടുണ്ട്‌. അതു പോട്ടെ, ഈ വിവിധ മതക്കാരെല്ലാം (രാജ്യത്തിന്റെപുരോഗതി) എന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തി ഭരണം നടത്തുന്നു എന്ന പ്രസ്താവനയിലെ ഫലിതവും തത്ക്കാലം മറക്കാം.

മറ്റിടങ്ങളില്‍ നടക്കുന്നതും നടക്കാതിരിക്കുന്നതും ഇവിടെയും നടക്കണമെന്നും നടക്കരുതെന്നുമൊക്കെ പറയുന്നത് ഏതു വിവരദോഷത്തിന്റെ ബലത്തിലാണ്?ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ. ഇന്ത്യയിലെ ഹിന്ദുക്കളില്‍ 85ശതമാനവും വര്‍ഗ്ഗീയവാദികളാണെന്ന ഒരു തോന്നലോ, ഉള്‍ഭീതിയോ ഞങ്ങള്‍ക്കില്ല. മനസ്സുകളില്‍ വര്‍ഗ്ഗീയത വളര്‍ത്താനുള്ള സംഘടിതശ്രമങ്ങള്‍ എല്ലാ മതങ്ങളിലും വിത്തിട്ടിരിക്കുന്നുവെന്നും, അതിന്റെ വിളവെടുപ്പ്‌ തുടങ്ങിയിരിക്കുന്നുവെന്നും, പക്ഷേ ഞങ്ങള്‍ കലശലായി സംശയിക്കുകയും ഭയക്കുകയും ചെയ്യുന്നു.

We know majority of Indian Muslims are supporting Pakistan and Bangladesh in issues against India. Can you show any Hindu supporting Nepal in any issues against India.

"ഭൂരിപക്ഷം മുസ്ളിമുകളും ഇന്ത്യക്കെതിരായി പാക്കിസ്ഥാനെയും ബംഗ്ളാദേശിനെയും അനുകൂലിക്കുന്നവര്‍ ആണത്രെ!" വിഭജനത്തിന്റെ അഭിശപ്തമായ തിരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ പോലും, ജനിച്ചുവളര്‍ന്ന ഈ മണ്ണിനോട്‌ കൂറു കാണിക്കുകയും, ഈ മണ്ണില്‍ ഉറച്ചുനില്‍ക്കുകയും, ഇപ്പോഴും ഇവിടെ തുടരുകയും ചെയ്യുന്ന, നിങ്ങളേക്കാള്‍ എത്രയോ മടങ്ങ്‌ ദേശസ്നേഹികളായ ദശലക്ഷക്കണക്കിനു മുസ്ളിമുകള്‍ക്കുനേരെയാണ്‌ സംഘീ, നിങ്ങളീ വിഷം ചീറ്റുന്നത്‌.

ഈ വിഷത്തിനും ഞങ്ങളുടെ കയ്യില്‍ മരുന്നും മറുപടിയും ഇല്ലെന്നറിഞ്ഞിട്ടും, ഇവിടെ നിരത്തിയിട്ടുള്ള വാദത്തിന്‌ മറുപടി പറയാന്‍ സമയം നഷ്ടപ്പെടുത്തുന്നത്‌, കുറച്ചുകാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിഷത്തിന്‌ പേരിനെങ്കിലും ഒരു മറുപടി തരാതിരിക്കാനാവില്ല എന്നതുകൊണ്ടുമാത്രമാണ്‌. വര്‍ഗ്ഗീയത നിറഞ്ഞ മനസ്സുകള്‍ക്ക്‌ എന്തെങ്കിലും മാനസാന്തരം സംഭവിക്കും എന്ന വ്യാമോഹമൊന്നും എന്തായാലും ഞങ്ങള്‍ക്കില്ല.

  • Can you expect a Non Hindu become the President or Prime Minister of India, if majority of the 85% of Hindus are religiously fundamentalists.
  • Can our politicians assure Hindus the favours now the minority enjoying if Hindus become minority in future?
  • Can our political leaders, Mulayam, Laloo, Arjun Singh etc can run their political business if Hindus become minority or even Hindu population reduced to 60%?
  • Do you think India will remain as a secular state if minority become majority and Hindus become minority?
  • Do you know the suffering of minority Hindus in other countries like Malaysia where others are majority?

നിങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുന്ന ചോദ്യങ്ങളാണിവ. കരുതിയിരിക്കുക!
1) ഇന്ന് അവര്‍ (ക്രിസ്ത്യന്‍-മുസ്ളിം ന്യൂനപക്ഷങ്ങള്‍) അനുഭവിക്കുന്ന ഗുണഫലങ്ങള്‍ നാളെ നിങ്ങള്‍ ന്യൂനപക്ഷമായാല്‍ കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍, ന്യൂനപക്ഷമാകാന്‍ വിരോധമില്ലെന്നാണോ?
2)ഗോധ്രയിലും ഒറീസ്സയിലും കിട്ടിയതുപോലുള്ള ഗുണഫലങ്ങളെക്കുറിച്ചാണോ ഈ സൂചന?
3) നാളെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാലും ഇന്നത്തെപ്പോലെ ഇന്ത്യ സെക്കുലര്‍ രാജ്യമായി തുടരുമോ എന്നാണോ ചോദ്യം? എന്തിനെയാണ്‌ നിങ്ങള്‍ ഭയപ്പെടുന്നത്‌? സെക്യുലറിസത്തെയോ, ന്യൂനപക്ഷങ്ങളെയോ, ഒരു വിദൂരകാലത്തില്‍ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന ഒരു സാധ്യതയേയോ?

ഒരു കാര്യം ഉറപ്പിച്ചോളൂ. നാളെ നിങ്ങള്‍ ന്യൂനപക്ഷമാവുകയും, ഇന്ന് ന്യൂനപക്ഷം ഗോധ്രയിലും ഒറീസ്സയിലും അനുഭവിച്ചതുപോലുള്ള 'ഗുണഫലങ്ങള്‍' അനുഭവിക്കാന്‍ ഇടവരുകയും ചെയ്താല്‍, അന്ന്, നിങ്ങളുടെ പക്ഷത്തു നില്‍ക്കാന്‍ ഞങ്ങള്‍, സെക്യുലറിസ്റ്റുകളുടെ പിന്‍ഗാമികള്‍ നിശ്ചയമായും ഉണ്ടാകും.

മുലയത്തിനും ലാലുവിനും അര്‍ജ്ജുന്‍ സിംഗിനും, അവരുടെ മഹനീയ മാതൃകയിലുള്ള സന്തതിപരമ്പരകള്‍ക്കും ആയുരാരോഗ്യത്തോടെ ഇന്ത്യാ മഹാരാജ്യത്തില്‍ 'രാഷ്ട്രീയ-കച്ചവടം' നടത്താനുള്ള അവസരത്തെയോര്‍ത്ത്‌ കുണ്ഠിതപ്പെടുന്ന തിരുമനസ്സുകളെ, നിങ്ങളെ ഞങ്ങള്‍ എന്തു പേരിട്ടാണ്‌ വിളിക്കേണ്ടത്‌? ഹിന്ദുസമൂഹത്തിന്റെ ഓമനപ്പുത്രന്‍മാരാണോ ഈ ലിസ്റ്റില്‍ നിരത്തിയ യശസ്വികള്‍? ആ ലിസ്റ്റില്‍ എന്തേ നിങ്ങളുടെ മോഡിജിയും, അതല്‍ജിയും, അദ്വാനിജിയും, സിംഗാള്‍ജിയുമൊന്നും ഇടം കണ്ടില്ല? ചുരുങ്ങിയത്‌ ഒരു വരുണ്‍ജിയെങ്കിലും.

ഇനി, മലേഷ്യയിലെ ഹിന്ദുക്കളെയാണെങ്കില്‍, അവരെ ഓരോ ദിവസവും വംശഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ദാരുണമായ വാര്‍ത്തകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

Please forward it to as many Indians as possible
It is already crossed the time to react!!!!!
Uthishtatha Jagratha Prapya Varaan Nibodhatha: Mundakoupanishad Arise! Awake ! and stop not till the goal is reached.
This is not prepared by/for any political party/group …
these are the observations & the thoughts of a helpless Indian Citizen who unfortunately born in a Majority community
JAI HIND

"ഉത്തിഷ്ഠത! ജാഗ്രത!"
ഒരു ഉപനിഷത്തിന്റെയും ഖുര്‍-ആന്റെയും, ബൈബിളിന്റെയും അകമ്പടിയില്ലാതെ ഞങ്ങള്‍ക്ക്‌ പറയാനുള്ളതും ഏകദേശം ഇതു തന്നെയാണ്‌. വെറുപ്പിന്റെയും ഹിംസയുടെയും വിഷാണു ബാധിച്ച മനസ്സുകള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കണമെന്ന്.

അത്‌ പക്ഷേ, മനുഷ്യരെയും, മനസ്സുകളെയും വിഭജിക്കാനോ, ഭിന്നിപ്പിക്കാനോ ഉള്ള ഒരു മുദ്രാവാക്യമല്ല ഞങ്ങള്‍ക്ക്‌. അന്യന്റെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനും, വര്‍ഗ്ഗീയഫാസിസത്തിന്റെ വിഷാണുക്കളെ മണ്ണിലും മനസ്സിലും കുത്തിനിറക്കാനും ആഹ്വാനം ചെയ്യുന്ന യുദ്ധകാഹളവുമല്ല, ആ മന്ത്രം ഞങ്ങള്‍ക്ക്‌.

തങ്ങളുടെ ഭാഗധേയത്തെ ഒരുമിച്ച്‌ നേരിടാന്‍ മനുഷ്യനെ പ്രാപ്തനാക്കാനും, അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തിലേക്ക്‌ എല്ലാ മനുഷ്യരെയും കൊണ്ടുചെന്നെത്തിക്കാനും, "മതിലുകളെല്ലാമിടിഞ്ഞ്‌, മനസ്സിന്റെ അതിരുകള്‍ ആകാശമാകാനും' വേണ്ടിയുള്ള ഒരു കര്‍മ്മപദ്ധതിയാണ് ഞങ്ങള്‍ക്കത്. മനുഷ്യകുലത്തിനുവേണ്ടി ഞങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ ഒരു ദൌത്യവുമാണ്‌ അത്‌.

നിങ്ങള്‍ ഇന്ന് തിരഞ്ഞെടുത്തിരിക്കുന്ന വഴിയാകട്ടെ, ഇതിന്റെ നേര്‍വിപരീതദിശയിലാണ്‌.

കഴിയുമെങ്കില്‍, ഞങ്ങളുടെ കൂടെ അണിചേരുക. അതുമാത്രമാണ് ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുള്ളത്.

മനുഷ്യകുലത്തില്‍ പിറക്കുകയും, മനുഷ്യകുലം നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന, ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തെ രാഷ്ട്രീയമായി ഏറ്റെടുത്ത ഞങ്ങള്‍ സെക്യുലറിസ്റ്റുകള്‍ക്ക്‌ നിങ്ങളോട് പറയാനുള്ളത്‌ ഇത്ര മാത്രമാണ്‌.

അഭിവാദ്യങ്ങളോടെ

Monday, April 27, 2009

ചങ്ങലക്കു ഭ്രാന്തുപിടിച്ചാല്‍


ചങ്ങലക്ക് ഭ്രാന്തുപിടിക്കുക എന്നു കേട്ടിട്ടുണ്ട്. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മറ്റെന്താണ് നമുക്ക് തോന്നുക?

ശിക്ഷിക്കാനും ശിക്ഷ എന്തായിരിക്കണമെന്നു തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യമൊക്കെ നമുക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും നമ്മള്‍ സദാചാര-മൂല്യബോധ-ഭരണഘടനാപ്രകാരങ്ങള്‍ വഴിയും അല്ലാതെയുമായി കൊടുത്തുകഴിഞ്ഞിട്ടുണ്ട്. നമ്മുടെ കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ബാല്യം മുതലേ മറ്റുള്ളവരുടെ കുത്തകയാണ്. അത് നമ്മുടെ നല്ലതിനുവേണ്ടിയാണെന്നുള്ള ‘രാഷ്ട്രീയബോധം’ വളര്‍ന്നുവരുന്തോറും കൈവരിക്കുന്നതും ലോകസ്വഭാവം.

എങ്കിലും, ഒരു കോടതി, ശിക്ഷയായി, ഇത്തരത്തില്‍ ഒരു ക്ഷേത്രസേവനം വിധിക്കുമ്പോള്‍, അതിനര്‍ത്ഥം, ആ കോടതിക്കും ന്യായാധിപനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലുമുള്ളതിനേക്കാള്‍ വിശ്വാസവും താത്‌പര്യവും സാമര്‍ത്ഥ്യവും പൌരോഹിത്യ-നാടുവാഴി സമ്പ്രദായങ്ങളിലാണെന്നു തന്നെയാണ്.

നാളെ മറ്റേതെങ്കിലുമൊരു കോടതിയോ, പോലീസുദ്യോഗസ്ഥനോ, ഭരണഘടനാ വകുപ്പൊ, മറ്റേതെങ്കിലുമൊരു കുറ്റത്തിനു ശിക്ഷയായി, പശുദാനമോ ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടോ നമ്മളോട് കല്‍പ്പിച്ചാലും തില്‍ അത്ഭുതപ്പെടാനാവില്ല.

ഇത്തരം കോടതികളെ കാലഹരണപ്പെടുത്തുകയും ഇത്തരം ന്യായാധിപന്മാരെ ജനകീയ വിചാരണ നടത്തുകയുമാണ് അടിയന്തിരമായി വേണ്ടത്.

Wednesday, April 22, 2009

മാന്ദ്യം - മാധ്യമങ്ങള്‍ മായ്ക്കുന്ന വാക്ക്

പി.സായ്‌നാഥിന്റെ ലേഖനത്തിന്റെ തര്‍ജ്ജമ


ഇന്ത്യയെക്കുറിച്ച്‌ എഴുതുന്ന സന്ദര്‍ഭത്തില്‍, 'മാന്ദ്യം' എന്നൊരു വാക്ക്‌ ഉപയോഗിക്കരുതെന്ന്‌, എറ്റവും ചുരുങ്ങിയത്‌ രണ്ട്‌ പ്രമുഖ പത്രങ്ങളെങ്കിലും,തങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്ക്കിനു നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞിരിക്കുന്നു. മാന്ദ്യം എന്നത്‌, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്‌. ഇവിടെ അതില്ല. എഡിറ്റോറിയല്‍ നിഘണ്ടുവില്‍നിന്ന്‌ ആ വാക്കിനെ ഭ്രഷ്ടാക്കിയിരിക്കുന്നു. ഇനി അഥവാ, ഏതെങ്കിലുമൊരു ദുരവസ്ഥ പ്രതിപാദിക്കേണ്ടിവരുകയാണെങ്കില്‍, 'മെല്ലെപ്പോക്ക്‌' എന്നോ 'അധോഗതി' എന്നോ ഉപയൊഗിച്ചാല്‍ത്തന്നെ ധാരാളം. അതുതന്നെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍. പക്ഷേ, മാന്ദ്യം എന്നത്‌ ഉപയോഗിക്കുകയേ അരുത്‌. 'മാന്ദ്യ'ത്തില്‍നിന്ന്‌ സമ്പദ്‌രംഗത്തെ പുറത്തുകൊണ്ടുവരാന്‍, മാധ്യമ പ്രേക്ഷകര്‍ക്കിടയില്‍ അത്യന്താപേക്ഷിതമായ ഉപഭോഗ ത്വരയെ അത്‌ തകര്‍ത്തുകളയും.

'ഒന്നും പേടിക്കാനില്ല, സന്തോഷമായിരിക്കൂ' എന്ന മട്ടിലുള്ള ഈ കല്‍പ്പന, ഒരേ സമയം ദു:ഖവും ഹാസ്യവുമാണ്‌ ഉളവാക്കുന്നത്‌. "ദുരിതനാളുകള്‍ അവസാനിച്ചു, തിരിച്ചുവരവ്‌ കണ്ടുതുടങ്ങി' എന്ന മട്ടിലൊക്കെ പത്രങ്ങള്‍ നമ്മളോട്‌ സംസാരിക്കുന്നത്‌ കാണുന്നു. എന്തിന്റെ ദുരിതമായിരുന്നു അത്‌? മാന്ദ്യത്തിന്റെയോ? എന്തില്‍നിന്നാണ്‌ നമ്മള്‍ തിരിച്ചുവരുന്നത്‌? ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകളില്‍ സമര്‍ത്ഥരായിരുന്ന പല ചാനലുകളും പ്രസിദ്ധീകരണങ്ങളും, പത്രപ്രവര്‍ത്തകരെയടക്കം, കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്‌ ഇന്ന്‌.

ഈ സാധുക്കള്‍ക്ക്‌ (വലിയ നിരക്കിലുള്ള ഭവന വായ്പാ തിരിച്ചടവ്‌ നേരിട്ടുകൊണ്ടിരുന്ന ഇവരില്‍ പലരും, ഇന്നത്തേക്കാളും ഭേദമായ 'അധോഗതി'യുടെ കാലത്തുപോലും തകര്‍ച്ചയുടെ വക്കിലായിരുന്നു), എന്തുകാരണം കൊണ്ടായാലും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വായനക്കാരെ ആശ്വസിപ്പിക്കാനും, എല്ലാം ഭദ്രമാണെന്ന്‌ അവരെ ബോദ്ധ്യപ്പെടുത്താനും വേണ്ടി എല്ലാ അരിച്ചുപെറുക്കുന്ന അവരില്‍ ഒരാളാണ് നിങ്ങളെന്ന്‌ നിമിഷനേരത്തേക്കെങ്കിലും സങ്കല്‍പ്പിക്കുക. വൈകുന്നേരം, പത്രമാപ്പീസിലിരുന്ന്‌, മാന്ദ്യത്തിന്റെ ഭൂതത്തെ പത്രവാര്‍ത്തകളില്‍നിന്നും നിങ്ങള്‍ ഉച്ചാടനം ചെയ്യുന്ന നിങ്ങള്‍ പിറ്റേന്ന്‌ ഉച്ചക്ക് അതേ ഭൂതത്തിന്റെ ഇരയായി മാറിയെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവസ്ഥ. യാഥാര്‍ത്ഥ്യമെന്ന്‌ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിന്റെ നേര്‍വിപരീതം അഭിനയിക്കേണ്ടിവരുന്ന മാധ്യമത്തിന്റെ പ്രഹസനം. ഇതൊരു വ്യാപാരതന്ത്രം കൂടിയാണ്‌. കാരണം, പൊതുജനത്തെ ഭയപ്പെടുത്തുക എന്നതിന്റെ അര്‍ത്ഥം ഉപഭോഗം കുറയുക, പരസ്യത്തില്‍ കുറവു വരുക, വരുമാനം കുറയുക എന്നതൊക്കെയാണ്‌.

ഈ പത്രങ്ങളില്‍ ചിലത്‌, ഒരിക്കല്‍ മാന്ദ്യത്തെ സൂചിപ്പിച്ചതുതന്നെ, അതിനെ കളിയാക്കാന്‍ വേണ്ടിയായിരുന്നു. "ഏന്തു മാന്ദ്യം? എന്ന മട്ടില്‍. ഒരു പ്രത്യേക വിഭാഗക്കാര്‍ക്കിടയില്‍ കൂടുതല്‍ കാറുകള്‍ ചിലവാകുന്നു, ഗ്രാമങ്ങള്‍ തിളങ്ങുന്നു (‘പുതിയതായി ലഭിച്ച അഭിവൃദ്ധി‘ എന്നതായിരുന്നു പ്രയോഗം). അങ്ങിനെയങ്ങിനെ. ഉള്ളില്‍ മറ്റെന്തൊക്കെയാണെങ്കിലും, പുറമേക്ക്‌ തിളക്കമുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാം ഭദ്രമാണെന്നു (സംശയാസ്പദരായ)വിദഗ്ദ്ധര്‍ ഉറപ്പു പറയുന്നു എന്ന്‌ ടെലിവിഷന്‍ ചാനലുകളും സമര്‍ത്ഥിച്ചു. ഏതു വിദഗ്ദ്ധരെന്നു മാത്രം അവര്‍ ഒരിക്കലും വെളിപ്പെടുത്തിയതുമില്ല. നാണയപ്പെരുപ്പം കുറയുന്നതിനെക്കുറിച്ചും വലിയ തലക്കെട്ടുകള്‍ അവര്‍ നിരത്തി (അടുത്തകാലത്ത്‌ ചിലര്‍ ഈ മേനി നടിക്കലില്‍നിന്ന്‌ അല്‍പ്പം പുറകോട്ടുപോയിട്ടുണ്ട്‌ എന്നതു സത്യം). എന്നാല്‍ ഭക്ഷണ സാധനങ്ങളുടെ വിലവര്‍ദ്ധനവ്‌ എത്ര ഗൌരവമുള്ളതാണെന്നതിനെക്കുറിച്ച്‌ അധികമൊന്നും എഴുതിയതുമില്ല. വിശപ്പ്‌ എത്ര വലിയൊരു വിഷയമാണെന്നും. അതിന്റെ സൂചന രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഉണ്ട്‌. 3 രൂപക്കും, 2 രൂപക്കും, എന്തിന്‌ 1 രൂപക്കുവരെ അരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മാനിഫെസ്റ്റോകള്‍ (അതും, അരിയല്ല, കാറുകള്‍ മേടിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു ജനത്തിന്‌). പക്ഷേ, മാനിഫെസ്റ്റോകളെക്കുറിച്ച്‌ എന്തായാലും നമുക്ക്‌ നന്നായറിയാം.

അതുകൊണ്ട്‌ തിരഞ്ഞെടുത്ത അംഗീകൃത വിദഗ്ദ്ധന്‍മാരോടും, വക്താക്കളോടും, വിശകലനക്കാരോടും മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ നിരവധിയാണ്‌. ഇതുകൊണ്ട്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഒരു ആശ്വാസമുണ്ട്. ചുരുളഴിയുന്ന വലിയ പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ അത്‌ അവരെ പ്രാപ്തരാക്കുന്നു. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള - നിരവധി വോട്ടര്‍മാര്‍ക്ക്‌ ഗുണകരമാകുമായിരുന്ന- അവസരമാണ്‌ അവര്‍ കളഞ്ഞുകുളിച്ചത്‌. അതിനാല്‍, നമുക്ക്‌ കിട്ടുന്നതാകട്ടെ, ഐ.പി.എല്ലും ഇലക്ഷനും, വരുണ്‍ ഗാന്ധിയും, ചക്കിയും, ചങ്കരനും അതുപോലുള്ള ഒട്ടനവധി അസംബന്ധങ്ങളും മാത്രം. വരുണ്‍ഗാന്ധി പോലുള്ള നിസ്സാരതകളില്‍നിന്ന്‌ നമ്മെ മോചിപ്പിച്ച്‌, 1984-ലെ തിരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ്‌ എന്തായാലും ജര്‍ണയില്‍ സിംഗ്‌ എന്ന ഷൂയിസൈഡ്‌ ബോംബറിനു മാത്രമുള്ളതാണ്‌. നഗ്നപാദ പത്രപ്രവര്‍ത്തനത്തിന്‌ പുതിയൊരു അര്‍ത്ഥവ്യാപ്തി കൊടുത്തു അദ്ദേഹം.

അമേരിക്കന്‍ വികസനം എന്ന പേരില്‍ നമ്മള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും, ഇവിടുത്തെ യാഥാര്‍ത്ഥ്യങ്ങള്‍ എന്ന്‌ നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്‌. എങ്കിലും അതെങ്ങിനെ സംഭവിച്ചു എന്ന്‌ കണ്ടെത്താന്‍ നമുക്ക്‌ താത്‌പര്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള ആഗോളവത്ക്കരണത്തെയാണ്‌ വര്‍ഷങ്ങളായി നമ്മള്‍ പിന്തുടര്‍ന്നിരുന്നത്‌. ലോക സമ്പദ്‌വ്യവസ്ഥയുമായി (എന്നുവെച്ചാല്‍, അമേരിക്കയുടെയും യൂറോപ്പിന്റെയും എന്നു വായിക്കുക) കൂടുതല്‍ ഇഴയടുപ്പം ഉണ്ടായിരുന്ന നമുക്ക്‌ അന്നാടുകളിലെ ഗുണഫലങ്ങള്‍ മുഴുവന്‍ കിട്ടിയെന്നും, എന്നാല്‍ അവരുടെ ദുരിതങ്ങള്‍ നമ്മെ തീരെ ബാധിച്ചില്ലെന്നുമാണ്‌ പുതിയ അവകാശവാദം.

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള ദൂരത്തിന്റെ അളവാണ്‌ ഇതു കാണിക്കുന്നത്‌. രണ്ടാമത്തെ കൂട്ടര്‍ക്ക്‌ സന്തോഷിക്കാന്‍ അധികം കാരണങ്ങളൊന്നുമില്ല. നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന്‌ അവര്‍ നിങ്ങളോട്‌ സമ്മതിക്കുകയും ചെയ്യും. പക്ഷേ, ഒരു വിഷയം നിലനില്‍ക്കുന്നുണ്ടെന്ന്‌ സമ്മതിക്കുകയെങ്കിലും ചെയ്യാതെ എങ്ങിനെയാണ്‌ നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അതുകൊണ്ട്‌ കാര്‍ഷിക പ്രതിസന്ധിയെയും, അതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിച്ച 182,000 കര്‍ഷക ആത്മഹത്യകളെയും മറന്നേക്കുക. വിശപ്പും, തൊഴിലില്ലായ്മയും പത്രങ്ങളിലെങ്കില്‍ എന്നെങ്കിലും വാര്‍ത്തയായിട്ടുണ്ടോ? ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ (Global Hunger Index) ഇന്ത്യയുടെ ദയനീയമായ സ്ഥാനത്തിനെക്കുറിച്ച്‌ മിക്ക പത്രങ്ങളും ഒരക്ഷരം എഴുതിയില്ല. ഇതൊക്കെ വാള്‍സ്ട്രീറ്റ്‌ തകരുന്നതിനും മുന്‍പത്തെ കാര്യങ്ങളല്ലേ എന്നാണ്‌ അവരുടെ ഭാവം. (മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നു സംഭവിച്ച ഒന്നായിട്ടാണ്‌ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയെത്തന്നെ, പല മാധ്യമങ്ങളും നോക്കിക്കണ്ടത്‌).

കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരിടത്തും കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല. വ്യവസായത്തിന്റെ തകര്‍ച്ച, ഉത്‌പാദനത്തിലെ മാന്ദ്യം, ഈ മേഖലകളിലെ തൊഴില്‍ നഷ്ടം, ഇതിനെക്കുറിച്ചൊക്കെ ഒഴുക്കന്‍ മട്ടിലുള്ള സൂചനകളേ ഉണ്ടായിട്ടുള്ളു. പക്ഷേ, ഉപരിവര്‍ഗ്ഗത്തിലെ പത്തു ശതമാനം ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്‌ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങിയത്‌. അവരെ ആശ്വസിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും അവരെ 'പരിഭ്രാന്തരാക്കാതിരിക്കുക' എന്നതിനെ അര്‍ത്ഥം, മതിഭ്രമത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും, യാഥാര്‍ത്ഥ്യത്തിന്റെയും, റിപ്പോര്‍ട്ടിംഗിന്റെയും ഇടക്കുള്ള രേഖകള്‍ അവ്യക്തമാക്കുക എന്നതുതന്നെയാണ്‌. വലിയ ഭവിഷ്യത്തുകള്‍ക്കുമിടയാക്കും അത്‌.

മൊബൈല്‍ ഫോണില്‍ ഓഹരിനിലവാരത്തിന്റെ ഫ്ളാഷ്‌ ന്യൂസുകള്‍ കിട്ടാത്ത ബഹുഭൂരിപക്ഷം ജനതക്കും കാര്യങ്ങള്‍ അത്രക്ക്‌ ശോഭനമൊന്നുമല്ല. ഏറ്റവും പുരോഗതിയുണ്ടായിട്ടുള്ള വര്‍ഷമായിട്ടാണ്‌ മാധ്യമങ്ങളുടെ താളുകളില്‍ 2006പ്രത്യക്ഷപ്പെടുന്നത്‌. പക്ഷേ അതേ വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ തന്നെയാണ്‌ ഐക്യരാഷ്ട്രസഭയുടെ മാനവവികസന ഇന്‍ഡക്സില്‍(United Nations Human Development Index)ഇന്ത്യയെ 132 എന്ന സ്ഥാനത്ത്‌ പ്രതിഷ്ഠിക്കുന്നത്‌. 128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍നിന്നും പിന്നെയും താഴെയാണ്‌ ഈ പുതിയ സ്ഥാനം. ഭൂട്ടാനും താഴെ. പോഷകാഹാരത്തിന്റെ കാര്യത്തിലായാലും, കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത്യാഹിത വിഭാഗത്തിലാണ്‌ ഇന്ത്യയുടെ നില്‍പ്പ്‌. ഇന്‍ഡക്സില്‍ നമുക്ക്‌ താഴെയുള്ള പല രാജ്യങ്ങളും ഈ രംഗത്ത്‌ നമ്മുടെ മുകളിലാണ്‌. അത്തരത്തിലുള്ള കുട്ടികള്‍ ഭൂമിയില്‍ ഏറ്റവും അധികമുള്ളത്‌ നമ്മുടെ രാജ്യത്താണ്‌. എന്നിട്ടും ഇതൊന്നും വിഷയങ്ങളല്ലെന്നോ? മുഖ്യധാരയിലുള്ള രാഷ്ട്രീയ ശക്തികള്‍ ഈ വിഷയങ്ങളെ അവഗണിക്കുന്നതുകൊണ്ട്‌ ഈ വിഷയങ്ങള്‍ ഇല്ലെന്നു വരുന്നില്ല. നമുക്ക്‌ ചുറ്റും ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന ഭീമമായ അവസ്ഥകളെ യുക്തിഭദ്രമായി നിര്‍വ്വചിക്കാന്‍ കഴിയാത്തതിനു പഴിക്കേണ്ടത്‌, ആ അവസ്ഥകളെയല്ല, മാധ്യമങ്ങളെയാണ്‌.

ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവു വരുമ്പോള്‍, കയറ്റുമതിയെ ആശ്രയിക്കുന്ന മേഖല അപ്പാടെ തകര്‍ന്നു തരിപ്പണമാകുന്നു. ഗുജറാത്തിലും, മഹാരാഷ്ട്രയിലും എല്ലാം ഇതാണ്‌ സംഭവിക്കുന്നത്‌. അപ്പോഴോ? പതിനായിരക്കണക്കിനു തൊഴിലാളികള്‍ക്ക്‌, ഒറീസ്സയിലെയും ഝാര്‍ഖണ്ടിലെയും ബീഹാറിലെയും തങ്ങളുടെ വീടുകളിലേക്ക്‌ തിരിച്ചുപോകേണ്ടിവരുന്നു. എന്തിലേക്കാണ്‌ അവര്‍ തിരിചുപോകുന്നത്‌? തൊഴില്‍ തീര കമ്മിയായ ജില്ലകളിലേക്ക്‌ (അതുകൊണ്ടുതന്നെയാണ്‌ പണ്ട്‌ അവര്‍ അവിടം വിട്ടുപോന്നതും); നഗരങ്ങളിലേക്ക്‌ ആളുകള്‍ കുടിയേറിയപ്പോള്‍ ജനസംഖ്യ തീരെ കുറഞ്ഞ ഗ്രാമങ്ങളെ പോറ്റാന്‍ പോലും അശക്തമായ ഇന്നത്തെ പൊതുവിതരണ സമ്പ്രദായങ്ങളിലേക്ക്‌; ഈ തിരിച്ചുവരുന്ന അധികപ്പറ്റായവരെകൂടി, ഇന്നു ലഭിക്കുന്ന പരിമിതമായ സാമ്പത്തികസഹായം കൊണ്ട്‌ പോറ്റാന്‍ നിര്‍ബന്ധിതമായിത്തീരുന്ന ക്ഷീണിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിലേക്ക്‌.

ഈ ഇലക്ഷനിലെ തിരഞ്ഞെടുപ്പിനും, സാമ്പത്തികമാന്ദ്യത്തിന്റെ (ആ വാക്ക്‌ ഇഷ്ടമില്ലെങ്കില്‍, മറ്റെന്തും വിളിച്ചോളൂ അതിനെ)പുതിയ ഘട്ടത്തിന്റെ വരവിനും ഇടക്ക്‌ ഒരു വലിയ കാലവ്യത്യാസമുണ്ട്‌. ഈ മാസവും അടുത്ത മാസവുമായി നമ്മള്‍ തിരഞ്ഞെടുപ്പിലേക്ക്‌ പോകുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഓരോ ആഴ്ചയും വര്‍ദ്ധിക്കുകയാണ്‌. വര്‍ഷകാലമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായിത്തന്നെ സ്ഥിതി ഗുരുതരമായേക്കാം. പക്ഷേ തിരഞ്ഞെടുപ്പ്‌ നടക്കുന്നതാകട്ടെ ഇപ്പോള്‍ മാത്രവും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നിരുന്നതെങ്കില്‍, പല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്ഥിതിയല്ല ഉണ്ടാവുക. വരുണും, ചക്കിയും ചങ്കരനും, അമര്‍ സിംഗിന്റെ അന്തമില്ലാത്ത സാഹസങ്ങളൊന്നുമാകുമായിരുന്നില്ല വിഷയങ്ങള്‍.

വന്‍മാന്ദ്യത്തിന്റെ കാലത്തിനുശേഷം ഇക്കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമാണ്‌ നമ്മളും എന്ന സത്യം ഒരു പത്രവും അവയുടെ പ്രേക്ഷകനെ അറിയിക്കുന്നില്ല. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ വായനക്കാരെയോ, കേള്‍വിക്കാരെയോ, കാഴ്ചക്കാരെയോ ആരും സജ്ജരാക്കുന്നില്ല. വാര്‍ത്തകളിലും (തളര്‍വാതം പിടിപ്പെട്ട പത്രപ്രവര്‍ത്തക പ്രതിഭയിലും) മാത്രമാണ്‌ മെല്ലെപ്പോക്ക്‌. അധോഗതി, മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനു മാത്രമാണ്‌. ഭൂമിയിലെ മറ്റെല്ലാവര്‍ക്കും ഇത്‌ സാമ്പത്തികമാന്ദ്യം തന്നെയാണ്‌. കൂടുതല്‍ അഭിശപ്തമായ ഒന്നിലേക്ക്‌ മാത്രം നീങ്ങുന്ന ഒന്ന്.

Tuesday, April 14, 2009

ഇടയുമ്പോഴും ഇടത്തേക്കു മാത്രം


ഇടതുപക്ഷത്തിന്റെ ചില നിലപാടുകളോടും, അതിലെ ശക്തിയാര്‍ജ്ജിച്ചുവരുന്ന ചില പ്രതിലോമ ശക്തികളോടും ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുമ്പോഴും, ഇടത്തേക്കുമാത്രം കൂടുതല്‍ക്കൂടുതല്‍ നീങ്ങേണ്ടിവരുന്ന ഒരു രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയാണ്‌ ഇന്നു നിലനില്‍ക്കുന്നത്‌. ഇന്നത്തെ ആ പ്രസ്ഥാനത്തിന്റെ ചില അപചയങ്ങളെയെങ്കിലും കണ്ടില്ലെന്നു വെക്കാന്‍ തത്ക്കാലത്തേക്ക്‌ നിര്‍ബന്ധിതമായിത്തീരുന്നു.
രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കാനും, ചെറുതെങ്കിലും ഗൌരവമായ തെറ്റുകളില്‍ നിന്ന് കൂടുതല്‍ വലിയ ശരികളിലേക്ക്‌ നടക്കാന്‍ അവര്‍ക്ക്‌ ഒരു അവസരം കൂടി നല്‍കുന്നതിനും വേണ്ടി, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.
ഇനി, അതിനാകുന്നില്ലെങ്കില്‍, വോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുപോലും, കോണ്‍ഗ്രസ്സിനെയും ഹിന്ദു-മുസ്ളിം-ക്രിസ്ത്യന്‍ വര്‍ഗ്ഗീയശക്തികളെയും അധികാരഭ്രഷ്ടരാക്കുക.
ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, സോഷ്യലിസത്തിന്റെയും ഭാഗത്ത്‌ കൃത്യമായ പക്ഷം ചേരുക.
അഭിവാദ്യങ്ങളോടെ

Saturday, March 14, 2009

അന്താരാഷ്ട്ര വന്യതാ ദിനം

വെള്ളത്തിലും കരയിലും, തൂണിലും തുരുമ്പിലും, ആകാശത്തും ഭൂമിയിലും, ഉള്ളിലും പുറത്തും നിറഞ്ഞുനില്‍ക്കുന്ന സര്‍വ്വവ്യാപിയായ പുരുഷ രാഷ്ട്രീയ ഷോവനിസ്റ്റുകള്‍ക്ക്, അല്‍പ്പം വൈകിയാണെങ്കിലും ഒരു അന്താരാഷ്ട്ര വനിതാ ദിനക്കുറിപ്പ്.

Thursday, February 19, 2009

ആത്മഹത്യകളും, പത്മശ്രീകളും, ആസ്ഥാനകവികളും

“1997-നും 2007-നുമിടക്ക് ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 182,936-ല്‍ എത്തി നില്‍കുന്നു. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും അഞ്ചു സംസ്ഥാനങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിലെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും മദ്ധ്യപ്രദേശിലും ആന്ധ്രയിലുള്ളതെങ്കിലും, കര്‍ഷക ആത്മഹത്യയുടെ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. കര്‍ഷകേതര ആത്മഹത്യയുടെ നിരക്കിനേക്കാള്‍ വലുതാണ് ഈ അഞ്ചു വലിയ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ ആത്മഹത്യാ നിരക്ക്. മറ്റു സംസ്ഥാനങ്ങളിലും ഇത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.“...

പി.സായ്‌‌‌നാഥിന്റെ ലേഖനം ഇതാ ഇവിടെ

പത്മശ്രീ വീരന്മാരും, അവരുടെ ആസ്ഥാനകവികളും പുരസ്കാര മാമാങ്കങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന യൌവ്വനതീക്ഷ്ണവും പ്രേമസുരഭിലവുമായ കാലഘട്ടമാണ് ഇത്.
അപ്പോഴാണ്, അവിടെയുമിവിടെയും തെണ്ടിനടന്ന്, നമ്മളെ നാണം കെടുത്താന്‍ കച്ചകെട്ടി, ഒരു പത്രപ്രവര്‍ത്തകന്‍ അസുഖകരമായ കാര്യങ്ങള്‍ മാത്രം പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മുടെ തിളങ്ങുന്ന ഇന്ത്യയുടെ രഹസ്യഭാഗങ്ങളും അതിന്റെ അളവു കണക്കുകളും പ്രദര്‍ശിപ്പിക്കുന്നത്.

അറ്റകൈ എന്ന നിലക്ക് സാക്ഷാല്‍ പത്മശ്രീയെത്തന്നെ വെച്ചുനീട്ടി സര്‍ക്കാര്‍. സമയമായില്ലെന്നു ചൊല്ലി, ആ അഭിസാരികയെ നോക്കാതെ, അവന്‍ തിരിഞ്ഞുനടന്നു.

Saturday, February 14, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം (3)

ഈ യുക്തിയോടുള്ള പ്രതികരണമെന്ന നിലക്ക്‌ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ആദ്യം സംഭവിക്കുന്നത്‌, മത്സരിക്കുന്ന ശക്തികള്‍, അന്യനാടുകളിലെ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തില്‍ അവരവരുടേതായ പൈതൃക-സാംസ്കാരിക സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ്‌. ജര്‍മ്മനിക്കും, ബെല്‍ജിയത്തിനും അത്തരത്തിലുള്ള സിദ്ധാന്തങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍വ്വനിശ്ചിതമായ വിധി എന്ന നിലയില്‍ അമേരിക്കക്കും ഉണ്ടായിരുന്നു അത്തരത്തിലൊന്ന്‌. മത്സരത്തെയും സംഘട്ടനത്തെയും സാധൂകരിക്കുന്നത്‌ ഈ സിദ്ധാന്തങ്ങളാണ്‌. കോണ്‍റാഡ്‌ സൂചിപ്പിച്ച പോലെ, ഇതിന്റെ യഥാര്‍ത്ഥമായ ഉദ്ദേശം, അധികാരവും, പിടിച്ചടക്കലും, സമ്പത്ത്‌ കൊള്ളയടിക്കലും, അനിയന്ത്രിതമായ ആത്മാഭിമാനം വളര്‍ത്തിയെടുക്കലുമായിരുന്നു. അവരവരുടെ വംശ-മത-സാംസ്കാരിക-ദേശീയതകള്‍ക്ക്‌ മറ്റുള്ളവരുടേതിനേക്കാള്‍ മഹിമയുണ്ടെന്ന ഈ സ്വത്വബോധ സിദ്ധാന്ത ഘോഷണങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലെ സാമ്രാജ്യത്വ മത്സരങ്ങളില്‍നിന്നായിരുന്നു എന്നുകൂടി പറഞ്ഞാലും തരക്കേടില്ല. “പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ലോകങ്ങള്‍" എന്ന ഹണ്ടിംഗ്‌ടണ്‍ ആശയത്തിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌. എച്ച്‌.ജി.വെത്സിന്റെ The War of the Worlds എന്ന പുസ്തകത്തിലാണ്‌, ഒരു പക്ഷേ ഈ ആശയത്തിന്റെ ഏറ്റവും ഭയാനകമായ ഭാവിപ്രയോഗം കാണാവുന്നത്‌. നമ്മുടെ ഈ ലോകവും, മറ്റൊരു വിദൂരഗ്രഹവുമായിട്ടുള്ള യുദ്ധമാണ്‌ അതിന്റെ ഇതിവൃത്തമെന്ന്‌ ഓര്‍ക്കുക. ഓരോ 'ലോക'വും സ്വയം ഉള്‍ക്കൊള്ളുന്നതാണെന്നും, അവക്ക്‌ വ്യക്തമായ അതിര്‍ത്തികളും പ്രദേശങ്ങളുമുണ്ടെന്ന ഇതര ശാസ്ത്രങ്ങളിലെ (ദേശീയസമ്പദ്‌വ്യവസ്ഥ, ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം എന്നിവയിലെ) സിദ്ധാന്തത്തെ, അതേ മട്ടില്‍, ലോകഭൂപടത്തിനും സംസ്ക്കാരങ്ങളുടെ ഘടനക്കും ബാധകമാക്കിക്കൊണ്ട്‌, ഓരോ വംശത്തിനും സവിശേഷമായ വിധിയും, മനശ്ശാസ്ത്രവും, മൂല്യബോധവും ഉണ്ടെന്ന്‌ സങ്കല്‍പ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ലോകങ്ങള്‍ തമ്മിലുള്ള സ്വാരസ്യത്തിലല്ല, അവ തമ്മിലുള്ള സംഘട്ടനത്തിലും ഏറ്റുമുട്ടലിലുമാണ്‌, ഏറെക്കുറെ ഈ സിദ്ധാന്തങ്ങളെല്ലാം തന്നെ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്‌. ഇതിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിരിക്കുന്ന കൃതികളും നിരവധിയാണ്‌.

രണ്ടാമതായി സംഭവിക്കുന്നത്‌, നിസ്സാരന്മാരായ ആളുകളുടെ (ഈ സിദ്ധാന്തത്തോടുള്ള)പ്രതികരണമെന്ന നിലക്കുള്ള ചെറുത്തുനില്‍പ്പാണ്‌. ഹണ്ടിംഗ്‌ടണ്‍ ഇത്‌ സമ്മതിക്കുന്നുമുണ്ട്‌. എന്നാണോ പാശ്ചാത്യര്‍ ആദ്യമായി അള്‍ജീരിയയിലും കിഴക്കന്‍ ആഫ്രിക്കയിലും മറ്റു പ്രദേശങ്ങളിലും കാലുകുത്തിയത്‌. അന്നുമുതല്‍ക്കുതന്നെ, അന്നാടുകളിലെ പ്രാഥമികമായ ചെറുത്തുനില്‍പ്പുകളും തുടങ്ങി എന്ന്‌ ഇന്ന്‌ നമുക്കറിയാം. ഈ പ്രാഥമികമായ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ പകരം പിന്നീടു വന്നത്‌ രണ്ടാം ഘട്ടമായ മറ്റൊരു ചെറുത്തുനില്‍പ്പായിരുന്നു. സാമ്രാജ്യത്വത്തില്‍നിന്ന്‌ വിടുതലും സ്വാതന്ത്ര്യവും നേടിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രസ്ഥാനങ്ങളുടെ സംഘാടനത്തിലൂടെയാണ്‌ ആ രണ്ടാമത്തെ ചെറുത്തുനില്‍പ്പ്‌ സാധ്യമായത്‌. യൂറോപ്പിയന്‍-അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ സാംസ്ക്കാരികമായ സ്വയം ന്യായീകരണത്തിന്റെ പ്രഘോഷണങ്ങള്‍ മുഴക്കാന്‍ തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തത്തില്‍ത്തന്നെ, അതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ തത്തുല്ല്യമായ മറ്റൊരു പ്രഘോഷണവും ഉയര്‍ന്നുകേട്ടു. ആഫ്രിക്കയിലെയും ഏഷയിലെയും അറബ്‌നാടുകളിലെയും കോളണികളിലെ ജനങ്ങള്‍ താന്താങ്ങളുടെ ഐക്യത്തിനും, സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയാവകാശത്തിനും വേണ്ടി ഉയര്‍ത്തിയ ആരവമായിരുന്നു അത്‌. ഉദാഹരണത്തിന്‌, ഇന്ത്യയില്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി 1880-ല്‍ സംഘടിക്കപ്പെടുകയും ഇന്ത്യന്‍ ഭാഷകളെയും വ്യവസായങ്ങളെയും, വ്യാപാരത്തെയും പിന്തുണക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയമായ സ്വാതന്ത്ര്യം ലബ്ധമാകൂ എന്ന്‌ ഇന്ത്യയിലെ ഉപരിവര്‍ഗ്ഗത്തിനെ ആ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം നമ്മുടേതാണ്‌, നമ്മുടെ മാത്രം; 'അവര്‍'ക്കെതിരായി 'നമ്മുടെ' ലോകത്തെ ('അവര്‍', നമ്മള്‍' എന്ന ആ കല്‍പ്പന ശ്രദ്ധിക്കുക) പിന്തുണക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ ചുവടുറപ്പിക്കാന്‍ കഴിയൂ എന്ന നിലക്ക്‌ പോകുന്നു ആ വാദങ്ങള്‍. ആധുനിക ജപ്പാന്റെ മെയ്‌ദി കാലഘട്ടത്തിലും സമാനമായ ഈ യുക്തി പ്രവര്‍ത്തിക്കുന്നത്‌ കാണാം. എല്ലാ ദേശീയതയുടെയും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഹൃദയത്തിനകത്ത്‌ ഈയൊരു താദാത്മ്യപ്പെടല്‍ ദര്‍ശിക്കാനാവും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പരമ്പരാഗത സാമ്രാജ്യങ്ങളുടെ നുകത്തിനു കീഴില്‍നിന്ന്‌ കുതറിമാറാനും, സ്വാതന്ത്ര്യം കൈവരിക്കാനും നിരവധി രാജ്യങ്ങളെ ഇത്‌ പ്രാപ്തമാക്കി. ഇന്ത്യ, ഇന്‍ഡോനേഷ്യ, അറബ്‌ രാജ്യങ്ങള്‍, അള്‍ജീരിയ, കെനിയ തുടങ്ങി പല രാജ്യങ്ങളും സ്വതന്ത്രമായി. ഈ രാജ്യങ്ങളെല്ലാം ലോകഭൂപടത്തിലേക്ക്‌ വന്നത്‌ ചിലപ്പോള്‍ ശാന്തമായും, ചിലപ്പോള്‍ (ജപ്പാന്റെ കാര്യത്തിലെന്നപോലെ) ആഭ്യന്തര സംഭവങ്ങളുടെ വികാസഫലമായും, ഇനിയും മറ്റു ചിലപ്പോള്‍ ആഭാസകരമായ കൊളോണിയല്‍ യുദ്ധത്തിന്റെയും, ദേശീയവിമോചനത്തിന്റെയുമൊക്കെ ഫലമായിട്ടായിരുന്നു.

അതിനാല്‍, കോളണി, ഉത്തര-കോളണികാലഘട്ടങ്ങളുടെ പശ്ചാത്തലത്തെ നോക്കുമ്പോള്‍, പൊതുവായതും സവിശേഷവുമായ സംസ്ക്കാരത്തെക്കുറിച്ചുള്ള വാഗ്ദ്ധോരണികള്‍ രണ്ടു ദിശകളിലേക്ക്‌ നീങ്ങുന്നത്‌ നമ്മള്‍ കാണുന്നു. എല്ലാ ആളുകളെയും സമന്വയിപ്പിക്കുകയും അവര്‍ക്കിടയില്‍ സമാധാനം നിലനില്‍ക്കുന്നുവെന്ന്‌ തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു ഉട്ടോപ്പ്യന്‍ സങ്കല്‍പ്പവും, എല്ലാ സംസ്ക്കാരവും വിഭിന്നവും പരസ്പരം അസൂയ നിറഞ്ഞതുമാണെന്നും, ഏകശിലാരൂപവുമാണെന്നും തന്‍മൂലം അവ മറ്റുള്ളവയെ നിരാകരിക്കുകയും അവയുമായി യുദ്ധം ചെയ്യുന്നതുമാണെന്ന മറ്റൊരു സങ്കല്‍പ്പവും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവില്‍ വന്ന ഐക്യരാഷ്ട്രസഭയുടെ ഭാഷയും സ്ഥാപനങ്ങളും ആദ്യത്തെ മാര്‍ഗ്ഗത്തിലുള്ളവയായിരുന്നു. മാത്രമല്ല സമന്വയത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും, പരമാധികാര സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു ലോകസര്‍ക്കാര്‍ സ്ഥാപിക്കാന്‍ വേണ്ടി ഐക്യരാഷ്ട്രസഭയില്‍നിന്ന്‌ ഉരുത്തിരിഞ്ഞ അതിന്റെ മറ്റു സ്ഥാപനങ്ങളും ആ മാര്‍ഗ്ഗത്തിലുള്ളവതന്നെയായിരുന്നു. എന്നാല്‍, ശീതയുദ്ധത്തിന്റെ സിദ്ധാന്തവും പ്രയോഗവും, വിശേഷിച്ചും, സംസ്കാരങ്ങളുടെ സംഘട്ടനം എന്ന ആശയം, രണ്ടാമത്തെ സങ്കല്‍പ്പത്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുനു. സംസ്കാരങ്ങളുടെ സംഘട്ടനമെന്നത്‌ അടിയന്തിരാവശ്യമല്ലെങ്കില്‍ക്കൂടി വിവിധ ഭാഗങ്ങളുള്ള ഒരു ലോകത്ത്‌ അത്‌ അനിവാര്യമാണെന്നായിരുന്നു ഈ രണ്ടാമത്തെ മാര്‍ഗ്ഗം മുന്നോട്ട്‌ വെച്ച പ്രധാനപ്പെട്ട ആശയം. അതിന്റെ വീക്ഷണത്തില്‍, എല്ലാ സംസ്കാരങ്ങളും മറ്റുള്ളവയില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്നു. പാശ്ചാത്യവുമായി ഒരിക്കലും യോജിച്ചുപോകാത്ത ഒന്നാണ്‌ ഇസ്ലാം എന്ന മട്ടിലുള്ള വിതര്‍ക്കങ്ങളും അവയെ പിന്തുടരുന്ന പ്രസ്ഥാനങ്ങളും ഇസ്ലാമില്‍ പുനരുജ്ജീവിച്ചുവരുന്നുണ്ട്‌. ഞാനത്‌ നിഷേധിക്കുന്നില്ല. എങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും, യൂറോപ്പിലുമെല്ലാം ഇതേ മട്ടിലുള്ള പ്രസ്ഥാനങ്ങളുണ്ട്‌ എന്നതും കാണാതിരുന്നുകൂടാ. ദക്ഷിണാഫ്രിക്കയില്‍ നിലവിലിരുന്നിരുന്ന വര്‍ണ്ണവിവേചനവും, മറ്റുള്ളവയുമായി ഒരു ബന്ധവുമില്ലാത്തതെന്ന മട്ടില്‍ പ്രസ്ഥാനവത്ക്കരിക്കപ്പെടുന്ന ആഫ്രിക്കന്‍, പാശ്ചാത്യ സംസ്കരങ്ങളുമൊക്കെ, ഇസ്ലാമിന്റെ അതേ രീതി തന്നെയാണ്‌ അനുവര്‍ത്തിക്കുന്നത്‌.

സംസ്ക്കാരങ്ങളുടെ സംഘട്ടനം എന്ന ആശയത്തിന്റെ ഭാഷ അധികാരത്തിന്റെ പരിഗണനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങള്‍ ചെയ്യുന്നതിനെ ന്യായീകരിക്കാനും തങ്ങളുടെ കൈയ്യിലുള്ളതിനെ സംരക്ഷിക്കാനും വേണ്ടിയാണ്‌ കയ്യൂക്കുള്ളവര്‍ ഇതിനെ ഉപയോഗിക്കുന്നതെങ്കില്‍, അശക്തര്‍ ഇതിനെ ഉപയോഗിക്കുന്നത്‌, തുല്ല്യതയും സ്വാതന്ത്ര്യവും നേടാനുള്ള ആയുധമെന്ന നിലക്കാണ്‌. അതല്ലെങ്കില്‍, താരതമ്യേന മെച്ചപ്പെട്ട പരിഗണനകള്‍ നേടിയെടുക്കാന്‍ വേണ്ടി. 'നമ്മള്‍', 'അവര്‍' എന്ന ദ്വന്ദ്വത്തിന്റെ ചുറ്റും ആശയസംഹിതയുടെ ഒരു ചട്ടക്കൂട്‌ നിര്‍മ്മിച്ചെടുക്കുന്നതിന്റെ ഉദ്ദേശ്യം, അനുഭവജ്ഞാനമാണ്‌ സ്വാഭാവികവും പ്രാഥമിക പരിഗണന അര്‍ഹിക്കുന്നത്‌ എന്ന് ഭാവിക്കാന്‍ വേണ്ടിയാണ്‌. അതായത്‌, നമ്മുടെ സംസ്ക്കാരം പരിചിതവും സ്വീകാര്യവുമാണ്‌, അവരുടേത്‌ വിചിത്രവും അപരിചിതവുമാണ്‌ എന്ന അനുഭവജ്ഞാനത്തിന്റെ നിര്‍മ്മിതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ഈ ചട്ടക്കൂട്‌ തികച്ചും ഒരു കപടനിര്‍മ്മിതിയും, യുദ്ധോത്സുകവും, സാഹചര്യത്തിനനുസരിച്ച്‌ മാറുന്നതുമായ കേവലമായ ഒന്നാണ്‌. ഓരോ സാംസ്കാരിക ഗ്രൂപ്പുകള്‍ക്കും അവരവരുടേതായ ഔദ്യോഗിക വക്താക്കളുമുണ്ട്‌. അവരാണ്‌ ഈ 'നമ്മള്‍', 'അവര്‍' എന്നിവ സൃഷ്ടിക്കുന്നത്‌. ഇതിന്‌, അതിശയോക്തിയും, ന്യൂനോക്തിയും, അമര്‍ത്തിവെക്കലും എല്ലാം അവര്‍ തരം‌പോലെ ഉപയോഗിക്കുന്നു. അതുകൊണ്ട്‌, പ്രാഥമിക തലത്തില്‍ തന്നെ, നമ്മുടെ പൈതൃകവും സംസ്ക്കാരവും എന്താണ്‌, അഥവാ, എന്തായിരിക്കണം എന്ന ചോദ്യം വ്യാഖ്യാനങ്ങളുടെ കിടമത്സരത്തെ അനിവാര്യമാക്കുന്നുണ്ട്‌. പാശ്ചാത്യസംസ്ക്കാരത്തിന്റെ വ്യാഖ്യാനത്തെ ചുറ്റിപ്പറ്റി അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കോലാഹലങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ഹണ്ടിംഗ്‌ടണ്‍ തന്റെ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. പാശ്ചാത്യ സംസ്ക്കാരത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്തൊക്കെയായിരിക്കണം, ഏതൊക്കെ പുസ്തകങ്ങളാണ്‌ വായിക്കപ്പെടേണ്ടതും പഠിക്കപ്പെടേണ്ടതും എന്നൊക്കെയുള്ള ചര്‍ച്ചകള്‍ കുറച്ചു ദശകങ്ങളായി അമേരിക്കന്‍ ക്യാമ്പസ്സുകളില്‍ നടന്നുവരുന്നുവെന്ന് നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്‌. കേവലമായ അക്കാദമിക തത്‌പര്യങ്ങള്‍ കൊണ്ടുമാത്രമല്ല, പാശ്ചാത്യ സംസ്ക്കാരത്തിന്റെയും അമേരിക്കയുടെയും വ്യാഖ്യാനങ്ങള്‍ അപകടത്തിലാവുന്നു എന്ന തോന്നല്‍ ബലപ്പെട്ടതുംകൊണ്ടുകൂടിയാണ്‌ സ്റ്റാന്‍ഫോര്‍ഡിലും കൊളംബിയയിലും ഈ വിഷയം ഗൌരവമായി ചര്‍ച്ച ചെയ്യപ്പെട്ടത്‌.

(തുടരും)

Tuesday, February 3, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം - 2

അപരിഹാര്യമായ രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവയെ മൂര്‍ച്ഛിപ്പിക്കാനും ഈ 'സംസ്ക്കാരങ്ങളുടെ സംഘട്ടന'ത്തിനു കഴിയുന്നു എന്നത്‌ ദു:ഖകരമാണ്‌. ഉദാഹരണത്തിന്‌, പശ്ചാത്യരാജ്യങ്ങളിലെ ജപ്പാന്‍-വിരുദ്ധ വികാരങ്ങളെ, ജപ്പാന്റെ സംസ്കാരത്തിനെതിരായിട്ടുള്ള കുത്സിതവും ഭീഷണവുമായ പ്രചാരണം കൊണ്ട്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കള്‍ ആളിക്കത്തിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതിയാകും. അതല്ലെങ്കില്‍, 'മഞ്ഞവെറി'ക്കെതിരെ പാശ്ചാത്യനാടുകളില്‍ നിലനില്‍ക്കുന്ന കാലാകാലമായുള്ള ഭയാശങ്കകളെ കൊറിയയും ചൈനയുമായി നമ്മള്‍ നടത്തുന്ന ചര്‍ച്ചകളില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതും ശ്രദ്ധിക്കാവുന്നതാണ്. ഇനി ഏഷ്യയിലെയും ആഫ്രിക്കയിലെയും 'പൌരസ്ത്യ' സങ്കല്‍പ്പങ്ങളെടുത്തു നോക്കിയാല്‍ ഇതിന്റെ നേര്‍വിപരീതവും സത്യമാണെന്ന്‌ ഇതേമട്ടില്‍ കാണാന്‍ കഴിയും. പാശ്ചാത്യമല്ലാത്തതും, ക്രിസ്തീയമല്ലാത്തതും, യൂറോപ്പിന്റേതല്ലാത്തതുമായ എല്ലാതിനോടും ശത്രുത പുലര്‍ത്തുന്ന ഏകശിലാഘടകമായ ഒന്നായിട്ടാണ്‌ 'പാശ്ചാത്യ'ത്തെ പൌരസ്ത്യര്‍ വീക്ഷിക്കുന്നത്‌.

എന്റെ അഭിപ്രായത്തില്‍, ചരിത്രത്തിലോ, സംസ്കാര രൂപീകരണത്തെക്കുറിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ പഠനങ്ങളിലോ തത്‌പരനാകുന്നതിനു പകരം, നയനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഉത്സാഹം കാണിച്ചതുകൊണ്ടായിരിക്കണം, പറയുന്നതിലും, കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഹണ്‍ടിംഗ്‌ടണ്‌ അബദ്ധങ്ങള്‍ പിണഞ്ഞത്‌. അദ്ദേഹത്തിന്റെ വാദമുഖങ്ങളില്‍ മിക്കവയും മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ അടിത്തറയിലാണ്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടുതന്നെ, സംസ്കാരങ്ങള്‍ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌, അവ എങ്ങിനെയൊക്കെ മാറുന്നു, ഏതുവിധത്തിലാണ്‌ അവയെ ഉള്‍ക്കൊള്ളേണ്ടതും വിലയിരുത്തേണ്ടതും എന്നിവയെക്കുറിച്ച്‌ ഇക്കാലമത്രയും നമ്മള്‍ നേടിയെടുത്ത സമൂര്‍ത്തവും സൈദ്ധാന്തികവുമായ എല്ലാ വിജ്ഞാനത്തെയും ഹണ്‍ടിംഗ്‌ടണ്‍ പൂര്‍ണ്ണമായും നിരസിക്കുന്നു. സിദ്ധാന്തവും പാണ്ഡിത്യവുമല്ല, പത്രപ്രവര്‍ത്തനവും വാചകക്കസര്‍ത്തുമാണ് ഹണ്ടിംഗ്‌ടണിന്റെ വാദമുഖങ്ങളുടെ മുഖ്യസ്രോതസ്സെന്ന്‌ അദ്ദേഹം ഉദ്ധരിക്കുന്ന വ്യക്തികളെയും അവരുടെ അഭിപ്രായങ്ങളെയും ശ്രദ്ധിച്ചാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാകും. കാരണം, Charles Krauthammer, Sergei Stankevich, Bernard Lewis ആദിയായ പത്രപ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും, പ്രചാരകരുടെയും വാദങ്ങള്‍ കടമെടുക്കുന്ന നിമിഷം തന്നെ, നിങ്ങള്‍ നിങ്ങളുടെ വാദത്തിനെ മുന്‍വിധിക്ക്‌ കീഴ്‌പ്പെടുത്തുകയും, സംഘട്ടനത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കുകയും ചെയ്യുന്നു. വിവേചനത്തിന്റെ ആവശ്യകതയെയോ, മനുഷ്യര്‍ തമ്മിലുള്ള സഹകരണത്തെ ഉറ്റുനോക്കുന്ന നമ്മുടെ ഭൂമിയെയോ നിങ്ങള്‍ കാണാന്‍ വിസമ്മതിക്കുകയാണ്‌ ചെയ്യുന്നത്‌. സംസ്കാരങ്ങളല്ല ഹണ്‍ടിംഗ്‌ടണിന്റെ ആധാരം. വിരലിലണ്ണാവുന്ന ചില സംസ്കാരങ്ങളുടെ പക്ഷത്തും അതിന്റെ വിരുദ്ധ പക്ഷത്തും നിന്നുകൊണ്ട് അതിന്റെ ചില വക്താക്കള്‍ രൂപീകരിക്കുന്ന ഒറ്റപ്പെട്ട വാചകങ്ങളാണ്‌ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ ആധാരം. പ്രബന്ധത്തിന്റെ ആ ശീര്‍ഷകമാണ്‌ എനിക്കത്‌ ചൂണ്ടിക്കാണിച്ചുതന്നത്‌. 'സംസ്കാരങ്ങളുടെ സംഘട്ടനം' എന്നത്‌ ഹണ്‍ടിംഗ്‌ടണിന്റെ പ്രയോഗമല്ല. ബര്‍ണാഡ്‌ ലൂയിസിനാണ്‌ അതിന്റെ പിതൃത്വം. The Atlantic Monthly-യുടെ ('രോഗാതുരവും ഭ്രാന്തവും, മനോനില തെറ്റിയതുമായ മുസ്ലിം-അറബ്‌ ജനതയെ'ക്കുറിച്ചുള്ള പഠനലേഖനങ്ങള്‍ എന്ന മട്ടില്‍ പലപ്പോഴും നിരവധി ലേഖനങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ഒരു മാസിക) 1990 സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലൂയിസിന്റെ The Roots of Muslim Rage എന്ന പ്രബന്ധത്തിന്റെ അവസാന താളിലാണ്‌ ഇസ്ലാമിക ലോകം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ലൂയീസ്‌ സംസാരിക്കുന്നത്‌. "സര്‍ക്കാരുകള്‍ ഇന്നു നേരിടുന്ന വിഷയങ്ങളെയും നയങ്ങളെയുമൊക്കെ ധാരാളമായി അതിവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെയും വികാരത്തെയുമാണ്‌ ഇന്ന്‌ നമ്മള്‍ അഭിമുഖീകരിക്കുന്നത്‌ എന്ന്‌ ഇതിനകം സുവ്യക്തമായിട്ടുണ്ടാകണം. സംസ്കാരങ്ങളുടെ സംഘട്ടനത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌. നമ്മുടെ ജൂത-ക്രിസ്ത്യന്‍ പാരമ്പര്യം, നമ്മുടെ മതേതര വര്‍ത്തമാനകാലം, ഇവയുടെ രണ്ടിന്റെയും ആഗോളമായ വ്യാപനം - ഇവയുടെയൊക്കെ പുരാതന ശത്രുവിന്റെ പ്രതികരണമാണിത്‌. അയുക്തികമായ, എന്നാല്‍ തീര്‍ച്ചയായും ചരിത്രപരമായാമായ പ്രതികരണമാണ്‌ (ആ വികാരവും പ്രസ്ഥാനവും). അവരുടേതിന്‌ സമാനമായ ചരിത്രപരവും അയുക്തികവുമായ പ്രതികരണത്തിന്‌ നമ്മള്‍ ഒരിക്കലും വശംവദരാകാതിരിക്കാന്‍ അതിയായി ജാഗ്രത പാലിക്കേണ്ടതുണ്ട്‌".

ലൂയീസിനെപ്പോലുള്ളവരുടെ വാദത്തിന്റെ അസംബന്ധം വിശദമായി ചര്‍ച്ച ചെയ്യാന്‍ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. മറ്റു പല സ്ഥലത്തും ഞാനത്‌ വിശദീകരിച്ചിട്ടുണ്ട്‌ - അലസമായ സാമാന്യവത്ക്കരണങ്ങളും, ചരിത്രത്തെ വളച്ചൊടിക്കലും, സംസ്കാരത്തെ മൊത്തമായി അയുക്തികമെന്നും വൈരാഗ്യനിരതമെന്നുമുള്ള മട്ടില്‍ തരംതിരിച്ചിടലും മറ്റും. അഞ്ചു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുകയും നിരവധി ഭാഷകള്‍ സംസാരിക്കുകയും, വിവിധങ്ങളായ പാരമ്പര്യങ്ങളും ചരിത്രവും അവകാശപ്പെടുകയും ചെയ്യുന്ന നൂറു കോടിവരുന്ന മുസ്ലിമുകളെ ഒറ്റയടിക്ക്‌ സാമാന്യവത്ക്കരിക്കുന്ന ലൂയീസിന്റെ രീതിയെ, സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും സ്വീകരിക്കാനാവില്ല. പാശ്ചാത്യ ആധുനികതക്കെതിരെ വാളോങ്ങുന്നവര്‍ എന്ന മട്ടിലാണ്‌ ഈ നൂറു കോടി ആളുകളെ ലൂയീസ്‌ വിലയിരുത്തുന്നത്‌. അതായത്‌, നൂറു കോടി ആളുകളെ കേവലം ഒരാളായി കാണുകയും, പാശ്ചാത്യ സംസ്കാരം എന്നത്‌ ലളിതമായ ഒരു വാചകത്തേക്കാള്‍ ഒട്ടും സങ്കീര്‍ണ്ണമായ ഒന്നല്ല എന്നും അദ്ദേഹം ധരിക്കുന്നു. എങ്കിലും ഇവിടെ ഞാന്‍ പ്രധാനമായും ഊന്നാന്‍ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളില്‍ ആദ്യത്തേത്‌, സംസ്കാരങ്ങളെല്ലാം ഏകശിലാരൂപവും ഏകസ്വഭാവവുമുള്ളതാണെന്ന ലൂയീസിന്റെ വാദം എങ്ങിനെയാണ്‌ ഹണ്‍ടിംഗ്‌ടണ്‍ സ്വീകരിക്കാന്‍ ഇടവന്നത്‌ എന്നതാണ്‌. രണ്ടാമതായി, എങ്ങിനെയാണ്‌, 'നമ്മള്‍', 'അവര്‍' എന്ന ദ്വന്ദം - ഇതും ലൂയീസില്‍ നിന്നുതന്നെയാണ്‌ - മാറ്റങ്ങള്‍ക്കതീതമാണെന്ന്‌ ഹണ്ടിംടണ്‍ അനുമാനിക്കുന്നതെന്നും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ബര്‍ണാഡ്‌ ലൂയീസിനെപ്പോലെ ഹണ്ടിംഗ്‌ടണും, നിഷ്പക്ഷവും, വിശദവും, വസ്തുനിഷ്ഠവുമായ ഒരു ഗദ്യം എഴുതുകയല്ല ചെയ്യുന്നതെന്ന്‌ ഇവിടെ എടുത്തു പറയേണ്ടത്‌ ആവശ്യമായിവരുന്നു. ‘എല്ലാവര്‍ക്കും എതിരായ എല്ലാവരുടെയും യുദ്ധ‘ത്തെക്കുറിച്ചുള്ള വാദങ്ങള്‍ മുഴക്കുക മാത്രമല്ല, അവയെ അനിവാര്യമാക്കുകകൂടി ചെയ്യുന്നു അദ്ദേഹം. സംസ്കാരങ്ങള്‍ക്കിടയിലെ മദ്ധ്യസ്ഥനാവുന്നതിനുപകരം, മറ്റു സംസ്കാരങ്ങള്‍ക്കെതിരെ ഒരു പ്രത്യേക സംസ്കാരത്തിന്റെ പക്ഷം പടിക്കുന്ന ആളാവുകയാണ്‌ ഹണ്ടിംഗ്‌ടണ്‍. ബര്‍ണാഡ്‌ ലൂയിസിനെപ്പോലെ, ഹണ്ടിംഗ്‌ടണും ഇസ്ലാമിക സംസ്ക്കാരത്തെ ന്യൂനവത്ക്കരിക്കുകയും, ഏറ്റവും പ്രധാനമായത്‌, ഇസ്ലാമിനുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന അതിന്റെ പാശ്ചാത്യവിരുദ്ധ സ്വഭാവമാണെന്നും കരുതുന്നു. ലൂയീസ്‌ തന്റെ വ്യാഖ്യാനത്തിന്‌ ചില കാരണങ്ങളെങ്കിലും നല്‍കുന്നുണ്ട്‌. ഇസ്ലാം ഒരിക്കലും ആധുനികവത്ക്കരിക്കപ്പെട്ടിട്ടില്ല, പള്ളിയെയും ഭരണകൂടത്തെയും അത്‌ കൂട്ടിക്കലര്‍ത്തുന്നു, മറ്റു സംസ്കാരങ്ങളെ മനസ്സിലാക്കുന്നതിന്‌ ഇസ്ലാം അശക്തമാണ്‌. അങ്ങിനെ പോകുന്നു അത്‌. ഹണ്ടിംഗ്‌ടണെ സംബന്ധിച്ചിടത്തോളം അതൊക്കെ അപ്രസക്തമാണ്‌. ഇന്ന്‌ നിലനില്‍ക്കുന്ന ഇസ്ലാം, കണ്‍ഫ്യൂഷ്യന്‍ സംസ്ക്കാരങ്ങളും മറ്റു ചില സംസ്കാരങ്ങളും (ഹിന്ദു, ജപ്പാന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, സ്ളോവാക്ക്‌-ഓര്‍ത്തൊഡോക്സ്‌ എന്നിവ) എല്ലാം ഒന്നിനൊന്ന്‌ വിഭിന്നമാണെന്നും തന്മൂലം അവ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമെന്നുമാണ്‌ ഹണ്ടിംഗ്‌ടണിന്റെ വാദം. ആ സംഘട്ടനം പരിഹരിക്കാനല്ല, അതിനെ നോക്കിനടത്താനാണ്‌ (manage) അദ്ദേഹത്തിന്റെ ശ്രമവും. സംസ്കാരങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെയോ അവക്കിടയിലെ മദ്ധ്യവര്‍ത്തിയുടെയോ സ്ഥാനത്തുനിന്നുകൊണ്ടല്ല, പകരം, ഒരു ക്രൈസിസ്‌ മാനേജരെപ്പോലെയാണ്‌ ഹണ്ടിംഗ്‌ടണ്‍ എഴുതുന്നത്‌.

അനാവശ്യമായ ഒട്ടുവളരെ വിശദാംശങ്ങളും, പാണ്ഡിത്യപ്രകടനങ്ങളും, എണ്ണമറ്റ സംഭവങ്ങളും കൂട്ടിക്കലര്‍ത്തുകയും ഒടുവില്‍ അവയെയെല്ലാം ഓര്‍ക്കാനും ഉദ്ധരിക്കാനും എളുപ്പമുള്ള കേവലം ഒന്നോ രണ്ടോ പരസ്യവാചകങ്ങളിലേക്ക്‌ ചുരുക്കിക്കൊണ്ടുവന്ന്‌ അവയെ പ്രായോഗികവും യാഥാര്‍ത്ഥ്യബോധമുള്ളതും, സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതുമായി അവതരിപ്പിക്കുന്നത്‌ കാണുമ്പോഴാണ്‌, ശീതയുദ്ധാനന്തര നയതന്ത്രജ്ഞന്‍മാരുമായി ഈ പ്രബന്ധത്തിന്‌ ഒരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടെന്ന തോന്നല്‍ നമുക്ക് ബലപ്പെടുക. പക്ഷേ നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തെ മനസ്സിലാക്കാന്‍ ഇതാണോ മാര്‍ഗ്ഗം? ലോകത്തിന്റെ ഒരു ലഘുവായ ഭൂപടം നിര്‍മ്മിച്ച്‌ ജനറലുമാര്‍ക്കും പൌര നിയമ-നിര്‍മ്മാതാക്കള്‍ക്കും കൈമാറുകയും, അതിനെ മനസ്സിലാക്കാനും അതിന്‍മേല്‍ നടപടികളെടുക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്‌, ബുദ്ധിജീവിയും പണ്ഡിതനുമായ ഒരാളെ സംബന്ധിച്ചിടത്തോളം എത്രത്തോളം വിവേകപൂര്‍വ്വമായിരിക്കും? ഈ മാര്‍ഗ്ഗം, സംഘട്ടനത്തിന്റെ ദൈര്‍ഘ്യം കൂട്ടാനും, അതിനെ കൂടുതല്‍ തീവ്രമാക്കാനുമല്ലേ സഹായിക്കുക? സാംസ്കരിക സംഘട്ടനങ്ങള്‍ ലഘൂകരിക്കാന്‍ അത്‌ എങ്ങിനെ സഹായിക്കും? സംസ്കാരങ്ങളുടെ സംഘട്ടനം നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ? ദേശീയവികാരങ്ങളെയും ദേശീയമായ നരഹത്യകളെയും വളര്‍ത്തുകയല്ലേ അത്‌ ചെയ്യുക? ഇടപെടാനാണോ മനസ്സിലാക്കാനാണോ, സംഘര്‍ഷം ലഘൂകരിക്കാനാണോ അതിനെ വളര്‍ത്തി വലുതാക്കാനാണോ, എന്തിനാണ്‌ ഒരാള്‍ ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ നമ്മള്‍ ഇനിയെങ്കിലും ചോദിക്കേണ്ടതല്ലേ?

മതം, വംശം, സ്വത്വം ആദിയായ മുദ്രകളെ, കൂടുതല്‍ വലുതും പ്രകോപനപരവും, ദുര്‍വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്നതുമായ, പാശ്ചാത്യം, ജാപ്പനികം, സ്ളാവ്‌, ഇസ്ലാം, കണ്‍ഫ്യൂഷ്യന്‍ എന്നിങ്ങനെ അമൂര്‍ത്തമായ പ്രത്യയശാസ്ത്രങ്ങളാക്കുന്ന രീതി ആളുകളുടെയിടയില്‍ എങ്ങിനെ പ്രചാരം നേടിയിരിക്കുന്നു എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ ലോക പരിതസ്ഥിതിയെ നമുക്ക്‌ നോക്കിക്കാണാം. വിചിത്രമെന്നു തോന്നുമെങ്കിലും, ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിന്റെ ഈ വന്യമായ ഉദാഹരണങ്ങള്‍ ഒട്ടും പുതിയതല്ല. തീര്‍ച്ചയായും ഒട്ടും ഗുണപരവുമല്ല അത്‌. ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെ കാലത്താണ്‌ ഇത്തരത്തില്‍ സംഭവിക്കുന്നത്‌. അതായത്‌, വികാസത്തിന്റെയും, യുദ്ധത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും, പലായനത്തിന്റെയും, അപ്രതീക്ഷിതമായി വന്നെത്തുന്ന ചടുലമായ മാറ്റങ്ങളുടെയും സമയത്താണ്‌ ആളുകള്‍ ഈ വിധത്തില്‍ തമ്മിലൊട്ടിനില്‍ക്കാനും, കൂടുതല്‍ അടുക്കാനും ശ്രമിക്കുന്നത്‌.

ഒരു ഉദാഹരണം കൊണ്ട്‌ ഇത്‌ വിശദമാക്കാന്‍ ശ്രമിക്കാം. ആള്‍കൂട്ട സ്വത്വത്തിന്റെ ഭാഷ സവിശേഷമായി പ്രത്യക്ഷപ്പെടുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും അവസാനത്തിനുമിടക്കാണ്‌. ആഫ്രിക്കന്‍-ഏഷ്യന്‍ പ്രദേശങ്ങളുടെ അധീശത്വത്തിനുവേണ്ടി യൂറോപ്പും അമേരിക്കയും നടത്തിയ ദശാബ്ദങ്ങളോളം നീണ്ട അന്താരാഷ്ട്ര മത്സരത്തിന്റെ പരിണിതിയെന്ന നിലക്കായിരുന്നു അത്‌ പ്രത്യക്ഷപ്പെട്ടത്‌. ആഫ്രിക്ക എന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ ശൂന്യമായ സ്ഥലികള്‍ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളില്‍ ഫ്രാന്‍സും ബ്രിട്ടനും, ജര്‍മ്മനിയും ബല്‍ജിയവും തങ്ങളുടെ ആയുധബലത്തിനെ മാത്രമല്ല ഉപയോഗിച്ചിരുന്നത്‌. തങ്ങളുടെ കൊള്ളയെ ന്യായീകരിക്കാന്‍ പാകത്തിലുള്ള സിദ്ധാന്തങ്ങളെയും മുദ്രാവാക്യങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു അവര്‍. അവയില്‍ ഏറ്റവും പ്രശസ്തമായത്‌, സാംസ്കാരിക ദൌത്യത്തെക്കുറിച്ചുള്ള ഫ്രാന്‍സിന്റെ ആശയമായിരുന്നു. ചില വംശങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും മറ്റുള്ളവയേക്കാള്‍ മഹത്തായ ലക്ഷ്യങ്ങള്‍ ജീവിതത്തിലുണ്ടെന്നും, ആ മഹത്തായ ആദര്‍ശങ്ങളുടെ പിന്‍ബലത്തില്‍ ഇതര സംസ്ക്കാരങ്ങളെയും വംശങ്ങളെയും ഭരിക്കാന്‍ അവര്‍ അര്‍ഹരാണെന്നുമുള്ള വിശ്വാസമായിരുന്നു, സാംസ്കാരിക ദൌത്യം (Cultural Mission) എന്ന പേരിലുള്ള ഫ്രാന്‍സിന്റെ ആ ആശയത്തിന്റെ കാതല്‍. തന്റെ ഏറ്റവും പ്രശസ്ത രചനയായ The Heart of Darkness എന്ന നോവലില്‍ ജോസഫ്‌ കോണ്‍റാഡ്‌ ഇതിന്റെ ഭീകരത വിവരിക്കുന്നുണ്ട്‌. മാര്‍ലോ എന്ന കഥാപാത്രത്തിലൂടെ. "ഭൂമിയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുക, എന്നുവെച്ചാല്‍,നമ്മുടേതില്‍നിന്ന് വിഭിന്നമായ നിറമുള്ളവരില്‍നിന്നോ നമ്മുടെ മൂക്കിനേക്കാള്‍ പരന്ന മൂക്കുള്ളവരില്‍ നിന്നോ ഭൂമി പിടിച്ചടക്കുക എന്നത്, ശ്രദ്ധിച്ചുനോക്കിയാല്‍ അത്ര സുഖമുള്ള ഒരു സംഗതിയല്ല. എങ്കിലും അതിനെ യുക്തിഭദ്രമാക്കുന്നത്‌ അതിനു പിറകിലുള്ള ആശയമാണ്‌. വൈകാരികമായ ഒരു നാട്യമല്ല ആ ആശയം. നമുക്ക്‌ സൃഷ്ടിക്കാനും, ബഹുമാനത്തോടെ തലകുനിക്കാനും, വേണ്ടിവന്നാല്‍ നമ്മെത്തന്നെ ബലികൊടുക്കാന്‍ കഴിയുന്നതുമായ ഒരു ആശയത്തിലുള്ള നിസ്വാര്‍ത്ഥമായ വിശ്വാസമാണത്‌".

(തുടരും)

Tuesday, January 27, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം

കുറിപ്പ്‌ - (സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ രചിച്ച The Clash of Civilization - എന്ന പുസ്തകത്തെയും അതിലെ അത്യന്തം പ്രതിലോമപരമായ ആശയലോകത്തെക്കുറിച്ചും എഡ്വേഡ്‌ സയ്‌ദ് നടത്തിയ നിര്‍ദ്ദയവും വിശകലനാത്മകവും സുദീര്‍ഘവുമായ ലേഖനത്തിന്റെ പരിഭാഷയാണ്‌ ഇത്‌. Clash of Definitions എന്ന പേരിലുള്ള ഈ ലേഖനം പൂര്‍ണ്ണമായും പരിഭാഷപ്പെടുത്താനുള്ള സമയവും സാവകാശവും കിട്ടുമോ എന്നറിയില്ല. എങ്കിലും ഒരു ശ്രമം നടത്തുന്നു. സയ്‌ദിന്റെ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പത്ത്‌ കൊല്ലം കഴിഞ്ഞിട്ടും, ഹണ്ടിംഗ്‌ടണെപ്പോലുള്ളവര്‍ ഉയര്‍ത്തിയ നിരീക്ഷണങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ അപകടകരമായ സാന്നിധ്യം അറിയിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ, എഡ്വേഡ് സയ്‌ദിന്റെ ഈ നിരീക്ഷണങ്ങള്‍ക്ക്‌ ഇപ്പോഴും പ്രസക്തിയുമുണ്ട്‌. വായനയുടെ സൌകര്യത്തിനുവേണ്ടി നാലോ അഞ്ചോ ഭാഗങ്ങളായി ഈ ലേഖനം പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന്‌ കരുതുന്നു. 2001-ല്‍ പെന്‍‌ഗ്വിന്‍ പ്രസിദ്ധീകരിച്ച Reflections on Exile and other literary and cultural essays എന്ന പുസ്തകത്തില്‍നിന്നുള്ളതാണ്‌ ഈ ലേഖനം)


"ലോക രാഷ്ട്രീയം പുതിയൊരു ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നു" എന്ന തലവാചകത്തോടെ സാമുവല്‍ ഹണ്ടിംഗ്‌ടണിണ്റ്റെ പ്രബന്ധം (സംസ്കാരങ്ങളുടെ സംഘട്ടനം) ആദ്യം പ്രത്യക്ഷപ്പെട്ടത്‌, 1993-ല്‍ Foreign Affairs-ലായിരുന്നു. സമീപകാലത്തെ ലോകസംഘട്ടനങ്ങളൊക്കെത്തന്നെയും വികസിത, വികസ്വര, അവികസിത രാജ്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ സംഘട്ടനങ്ങളായിരുന്നുവെങ്കില്‍, ഇനി വരാന്‍ പോകുന്ന പുതിയ രാഷ്ട്രീയം, വ്യത്യസ്തവും, പരസ്പര വിരോധികളുമായ സംസ്കാരങ്ങളുടെ സംഘട്ടനത്തെ ആസ്പദമാക്കിയുള്ളവയായിരിക്കും എന്നായിരുന്നു അദ്ദേഹം അര്‍ത്ഥമാക്കിയത്‌. "മനുഷ്യസമുദായത്തിലെ വലിയ വിഭജനങ്ങളും ആ സംഘട്ടനങ്ങളില്‍ മേല്‍ക്കൈയുള്ള മുഖ്യസ്രോതസ്സും സാംസ്കാരികപരമായിരിക്കും..സാംസ്ക്കാരിക സംഘട്ടനങ്ങള്‍ ലോക രാഷ്ട്രീയത്തെ കീഴ്‌പ്പെടുത്തും". പ്രധാനമായും സംഘട്ടനം പാശ്ചാത്യ-പാശ്ചാത്യേതര സംസ്കാരങ്ങള്‍ തമ്മിലായിരിക്കുമെന്ന്‌ പിന്നീട്‌ അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്‌. ഒരു ഭാഗത്ത്‌ പാശ്ചാത്യമെന്ന്‌ അദ്ദേഹം വിവക്ഷിക്കുന്ന സംസ്കാരവും, മറുഭാഗത്ത്‌ ഇസ്ളാമിക-കണ്‍ഫ്യൂഷ്യന്‍ സംസ്കാരങ്ങളും തമ്മിലുള്ള, സാധ്യതയുള്ളതോ നിലനില്‍ക്കുന്നതോ ആയ പ്രധാന അഭിപ്രായ ഭിന്നതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ്‌ ഈ പ്രബന്ധത്തില്‍ അധികഭാഗവും അദ്ദേഹം ചിലവഴിച്ചിട്ടുള്ളതും. പാശ്ചാത്യമടക്കമുള്ള മറ്റു സംസ്കാരങ്ങളേക്കാള്‍ ശ്രദ്ധ ഇസ്ളാമിന്‌ നല്‍കിയിട്ടുമുണ്ട്‌ അദ്ദേഹം.

ഈ പ്രബന്ധത്തിണ്റ്റെയും 1995-ല്‍ ഇതിനെ കൂടുതല്‍ വിപുലീകരിച്ച്‌ അദ്ദേഹം എഴുതിയ (അതേ പേരിലുള്ള) കഴമ്പില്ലാത്ത ആ പുസ്തകത്തിന്റെയും ഉള്ളടക്കമല്ല മറിച്ച്‌, അത്‌ പുറത്തിറക്കാന്‍ തിരഞ്ഞെടുത്ത സമയമാണ്‌ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നത്‌.

ശീതയുദ്ധത്തിന്റെ കാലശേഷം പുതിയ ലോകപരിതസ്ഥിതി പഠിക്കാനുള്ള ബൌദ്ധികവും രാഷ്ട്രീയവുമായ നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ തന്നെ സമ്മതിക്കുന്നുമുണ്ട്‌. പ്രത്യേകിച്ചും, പുതിയ ലോകക്രമത്തെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ച ഫ്രാന്‍സിസ്‌ ഫുക്കുയാമയുടെ, ‘ചരിത്രാവസാന‘മെന്ന സങ്കല്‍പ്പവും മറ്റും. എറിക്‌ ഹോബ്‌സ്ബാമും പോള്‍ കെന്നഡിയും കോണര്‍ ക്രൂയിസ്‌ ഒബ്രയാനും എല്ലാം പുതിയ സഹസ്രാബ്ദത്തിലെ ഭാവി സംഘട്ടനങ്ങളെ വിശദമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതിനെക്കുറിച്ചുള്ള തങ്ങളുടെ ഗൌരവമുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്‌. വിട്ടുവീഴ്ചയില്ലാതെ, നിര്‍ദ്ദയമായി, ഇത്രനാളും വിരുദ്ധപക്ഷത്തു നിന്നിരുന്ന ശീതസമര മൂല്യങ്ങളും ആദര്‍ശങ്ങളും ഒഴിച്ചിട്ടുപോയ രാഷ്ട്രീയ ഇടത്തിലേക്ക്‌ അനായാസമായി ഊര്‍ന്നിറങ്ങുന്ന, ഒരിക്കലും അവസാനമില്ലാത്ത മറ്റൊരു സംഘട്ടനം എന്നതാണ്‌ ഹണ്‍ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്ന ദര്‍ശനത്തിന്റെസത്ത (ഈ ദര്‍ശനത്തിന്റെ ശരിക്കുള്ള പിതൃത്വവും അദ്ദേഹത്തിനവകാശപ്പെട്ടതല്ല). Foreign Affairs എന്ന മാസിക അമേരിക്കന്‍ വിദേശ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്‌. പ്രാഥമികമായും അത്‌ അഭിസംബോധന ചെയ്യുന്നത്‌, വാഷിംഗ്‌ടണ്‍ കേന്ദ്രീകരിച്ചുള്ള നയജ്ഞന്‍മാരെയും പദ്ധതി നടത്തിപ്പുകാരെയുമാണ്‌. അതുകൊണ്ടുതന്നെ, ശീതസമര സിദ്ധാന്തത്തിന്റെ ഒരു പരിഷ്ക്കരിച്ച പതിപ്പ്‌ മാത്രമാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്നത്‌ എന്ന്‌ പറഞ്ഞാല്‍ അത്‌ വാസ്തവവിരുദ്ധമാകാന്‍ ഇടയില്ല. ഇന്നത്തെയും നാളത്തെയും ലോകത്ത്‌ നടക്കാനിരിക്കുന്ന സംഘട്ടനങ്ങളൊന്നും സാമ്പത്തികമോ സാമൂഹ്യമോ ആയ സ്വഭാവമുള്ളതായിരിക്കില്ലെന്നും,അവ, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയാകുമെന്നതാണ്‌ ശീതസമര സിദ്ധാന്തത്തിന്റെ കാതല്‍. അങ്ങിനെയെങ്കില്‍ മറ്റെല്ലാ പ്രത്യയശാസ്ത്രവും വലംവെക്കുന്നത്‌ പാശ്ചാത്യ പ്രത്യയശാസ്ത്രത്തിനു ചുറ്റുമായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചുരുക്കത്തില്‍ ശീതയുദ്ധം തുടരുന്നു എന്നര്‍ത്ഥം. പക്ഷേ ഒരു വ്യത്യാസം മാത്രം.. പാശ്ചാത്യ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും മേല്‍ അധീശത്വത്തിനുവേണ്ടി നിരന്തരം പടപൊരുതുന്ന കൂടുതല്‍ ഗൌരവമുള്ളതും അടിസ്ഥാനപരവുമായ മറ്റു മൂല്യങ്ങളും ആദര്‍ശങ്ങളും (ഇസ്ളാമിക, കണ്‍ഫ്യൂഷ്യന്‍) എല്ലാമുള്ള ബഹുമുഖമായ ഒന്നായിരിക്കും ഈ പുതിയ ശീതയുദ്ധം. പാശ്ചാത്യ സംസ്കാരത്തിന്റെ എതിരാളികളെ ദുര്‍ബ്ബലരും വിഭജിതരുമാക്കി നിര്‍ത്തേണ്ടത്‌ എങ്ങിനെയെന്ന ചര്‍ച്ചയോടെ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ പ്രബന്ധം അവസാനിപ്പിക്കുമ്പോള്‍, അതുകൊണ്ടുതന്നെ നമുക്ക്‌ അത്ഭുതമൊന്നും തോന്നേണ്ടതില്ല. നോക്കൂ പേജ്‌ 49-ല്‍ പറയുന്നത്‌ :..കണ്‍ഫ്യൂഷ്യന്‍-ഇസ്ളാമിക രാജ്യങ്ങള്‍ക്കിടക്കുള്ള സംഘര്‍ഷങ്ങളും ഭിന്നതകളും നമ്മള്‍ ചൂഷണം ചെയ്യണം..പാശ്ചാത്യ മൂല്യങ്ങളോടും താത്‌പര്യങ്ങളോടും അനുഭാവമുള്ള ഇതര സാംസ്കാരിക വിഭാഗങ്ങളെ പിന്തുണക്കുകയും, പാശ്ചാത്യ മൂല്യങ്ങളെയും താത്‌പര്യങ്ങളെയും സാധൂകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും.....ഈ സ്ഥാപനങ്ങളിലുള്ള പാശ്ചാത്യേതര രാജ്യങ്ങളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌".

മറ്റു സംസ്കാരങ്ങള്‍ പാശ്ചാത്യവുമായി നിശ്ചയമായും സംഘട്ടനത്തില്‍ ഏര്‍പ്പെടുമെന്നുള്ള ഹണ്‍ടിംഗ്‌ടണിന്റെ ധാരണ ശക്തവും ദൃഢവുമാണ്‌. ഈ സംഘട്ടനത്തില്‍ ജയിക്കുന്നതിനുവേണ്ടി പാശ്ചത്യ (സംസ്കാരം) കൈക്കൊള്ളേണ്ട കാര്യപരിപാടികളെകുറിച്ച്‌ ആക്രമണ-മേധാവിത്ത്വത്തിന്റെ ഭാഷയിലാണ്‌ അദ്ദേഹം എഴുതുന്നത്‌ എന്നതുകൊണ്ട്‌, വര്‍ത്തമാന ലോകത്തെ മനസ്സിലാക്കാനും വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പകരം, ശീതയുദ്ധത്തിന്‌ അനുസ്യൂതി സൃഷ്ടിക്കാനും അതിനെ വികസിപ്പിക്കാനുമാണ്‌ അദ്ദേഹം ശ്രമിക്കുന്നതെന്ന്‌ കരുതാന്‍ നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നു. തീരെ സംശയവും അവിശ്വാസവും നിഴലിക്കാത്ത വിധത്തിലാണ്‌ അദ്ദേഹം ഇതെല്ലാം പറയുന്നത്‌. സംഘട്ടനങ്ങള്‍ തുടരുമെന്നു മാത്രമല്ല "ആധുനിക ലോകത്തെ സംഘട്ടനങ്ങളുടെ പരിണാമത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ്‌ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം' എന്നുകൂടി അദ്ദേഹം ആദ്യപേജില്‍ എഴുതിവെക്കുന്നുണ്ട്‌. അമേരിക്കക്കാരുടെയും മറ്റുള്ളവരുടെയും മനസ്സുകളില്‍ ഒരു യുദ്ധകാലാവസ്ഥ നിര്‍മ്മിക്കുന്നതിനുവേണ്ടി സമര്‍ത്ഥമായും ഹ്രസ്വമായും എഴുതിയ ഒരു മാന്വല്‍ എന്ന നിലയിലാണ്‌ ഈ പുസ്തകത്തിനെ മനസ്സിലാക്കേണ്ടത്‌. ശീതയുദ്ധത്തിന്റെ അവസാനത്തോടെ തൊഴില്‍ നഷ്ടപ്പെടുകയും ഇപ്പോള്‍ പുതിയ ഒരു അവസരം കണ്ടെത്തുകയും ചെയ്ത പെന്റഗണിലെ ആസൂത്രണവിദഗ്ദ്ധന്‍മാരുടെയും പ്രതിരോധ വ്യവസായ ഉദ്യോഗസ്ഥന്‍മാരുടെയും ഭാഗത്തു നിന്നുകൊണ്ടാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ വാദിക്കുന്നത്‌ എന്നുപോലും ഞാന്‍ പറയും. ഇതൊക്കെയാണെങ്കിലും, വിവിധ രാജ്യങ്ങളും പാരമ്പര്യങ്ങളും ജനങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ സംസ്കാരം എന്ന ഘടകത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടതിന് ഹണ്ടിംഗ്‌ടണിനോട്‌ നന്ദി പറയാം.

(തുടരും)

Thursday, January 22, 2009

മറവിയെക്കുറിച്ച് രണ്ട് കവിതകള്‍

ഒന്ന്

തൊടിയിലും വെളിമ്പ്രദേശങ്ങളിലും വളര്‍ന്നുകിടക്കുന്ന പുല്ലുകളെ പണ്ടൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. വെറുതെ വളരുന്ന ഓരോ ജന്മങ്ങള്‍, മോഹപ്പച്ചപ്പുകള്‍, എന്നൊക്കെ ഉള്ളില്‍ ചിലപ്പോള്‍ തോന്നാറുണ്ട്‌ എന്നതൊഴിച്ചാല്‍, പ്രത്യേകിച്ചൊരു വികാരവും അവ ഉണ്ടാക്കിയിരുന്നില്ല.

അതിനിടയിലാണ്‌ ആകസ്മികമായി ഒരു കവിത വായിക്കാന്‍ ഇടവന്നത്‌. കാള്‍ സാന്‍ഡ്‌ബര്‍ഗ്‌ എന്ന അമേരിക്കന്‍ കവിയുടെ The Grass എന്ന കവിത. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചുള്ള തന്റെ സുദീര്‍ഘമായ ലേഖനത്തിന്റെ തൊടുകുറിയായി റോബര്‍ട്ട്‌ ഫിസ്ക്‌ ഈ കവിത എടുത്തെഴുതിയിരുന്നു

പുല്ല്‌

ശവശരീരങ്ങള്‍ കുമിച്ചുകൂട്ടിയിട്ടോളൂ.
ആഷര്‍ലിറ്റ്‌സിലോ വാട്ടര്‍ലൂവിലോ
എവിടെവേണമെങ്കിലും.

ഞാന്‍ പുല്ലാണ്‌
എല്ലാം മറയ്ക്കുന്ന പുല്ല്‌

കുമിച്ചുകൂട്ടിയിട്ടോളൂ
ഗെട്ടിസ്ബര്‍ഗിലും
യെപ്‌റെസിലും,
വെര്‍ഡനിലും.
വേഗം കുഴിച്ചുമൂടൂ അവറ്റയെ
ഞാന്‍ എന്റെ ജോലി തുടങ്ങട്ടെ

രണ്ടു വര്‍ഷമോ, പത്തുവര്‍ഷമോ കഴിഞ്ഞ്
യാത്രക്കിടയിലെ ഇടവേളകളില്‍
ഇവിടെയിറങ്ങുന്ന വിനോദസഞ്ചാരികള്‍
ഒരുപക്ഷേ കണ്ടക്ടറോട്‌ ചോദിച്ചേക്കും
ഏതാണ്‌ ഈ സ്ഥലം?
നമ്മളിപ്പോള്‍ എവിടെയാണ്‌?

എന്നെ മനസ്സിലായില്ലേ?
ഞാന്‍ പുല്ലാണ്‌.
എനിക്ക് ധാരാളം ജോലിയുണ്ട്


ഈ കവിത വായിച്ചതില്‍പിന്നെ, വീണ്ടും ആ പഴയ പുല്‍മേടുകളുകളെക്കുറിച്ച് ആല്‍ചിക്കുമ്പോള്‍, ആ പഴയ അനുഭൂതികളൊന്നും മനസ്സില്‍ വരുന്നതേയില്ല. അവക്കടിയിലൊക്കെ നിറയെ ആളുകളാണ്‌. ചത്തവരും കൊല്ലപ്പെട്ടവരും, വിസ്മൃതിയിലാണ്ടവരും. പാഴായിപ്പോയ തങ്ങളുടെ ജീവിതത്തെ ഓര്‍ത്ത്‌ അവര്‍ നെടുവീര്‍പ്പുകളിടുമ്പോഴാവണം ആ പുല്‍നാമ്പുകള്‍ പതുക്കെ ഇളകുന്നത്.

ചരിത്രത്തില്‍നിന്ന്‌ ഒന്നും പഠിക്കാന്‍ കൂട്ടാക്കാത്ത ഏതാനും അല്‍പ്പബുദ്ധികളുടെ വാശിക്കും മത്സരത്തിനും വേണ്ടി, സ്വന്തം ജീവിതം കൊണ്ട്‌ വിലകൊടുക്കേണ്ടിവന്ന ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓര്‍മ്മകള്‍ക്കുമുകളില്‍ മറവിയുടെ പുല്‍മേടുകള്‍ പച്ചപിടിച്ചുകിടക്കുന്നു. അവക്കുമുകളിലാണ്‌ നമ്മുടെ കാല്‍പ്പനിക ഭാവനകള്‍ രമണനും ചന്ദ്രികയും തകര്‍ത്തഭിനയിക്കുന്നത്‌. നമ്മുടെ അലസഗമനത്തിന്റെ പൈക്കൂട്ടങ്ങള്‍ ഇളംവെയിലേറ്റ്‌ അയവിറക്കുന്നത്‌.

രണ്ട്

ഒറ്റപ്പെട്ടവന്റെ സമരമുഖങ്ങള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കവിതയും കാള്‍ സാന്‍ഡ്‌ബര്‍ഗിന്റേതായിട്ടുണ്ട്‌. The Graves. അരാജകത്വത്തിന്റെ കലാപമെന്നോ ബുദ്ധിശൂന്യതയെന്നോ എന്തുവേണമെങ്കിലും വിളിക്കാം അത്തരം പോരാട്ടങ്ങളെ. ഇന്നിന്റെ ലോകത്ത് അത്തരം കലാപങ്ങള്‍ക്കും ബുദ്ധിഹീനതക്കും വലിയ സ്ഥാനങ്ങളില്ലായിരിക്കാം. എങ്കിലും നാളെയൊരിക്കല്‍, പരിവര്‍ത്തനത്തിന്റെ പൂക്കളായി മാറും ആ സമരങ്ങള്‍. അവക്കു ജന്മം നല്‍കിയ കവികളുടെയും ഉന്മാദികളുടെയും കലാപകാരികളുടെയും കുഴിമാടങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ മറ്റേതെങ്കിലുമൊരു അപഥസഞ്ചാരിയെ ഭൂതാവിഷ്ടരാക്കുകതന്നെ ചെയ്യും.

കുഴിമാടങ്ങള്‍

ആയിരങ്ങള്‍ക്കെതിരെ ഒറ്റക്കു നില്‍ക്കുന്ന ഒരുവനെ
ഞാന്‍ സ്വപ്നം കണ്ടു

ആയിരം പരിഹാസശരങ്ങളും കൂക്കുവിളികളും നേരിട്ട്‌
വര്‍ഷങ്ങളോളം അവന്‍ തെരുവില്‍ അലഞ്ഞു നടന്നു
ഏകാകിയായി മരിച്ചു
അവന്റെ ശവമടക്കാന്‍ ഒരേയൊരാള്‍ മാത്രം വന്നു

അവന്റെ കുഴിമാടത്തിനുമുകളില്‍
പൂക്കള്‍ കാറ്റിലാടി
ആയിരങ്ങളുടെ കുഴിമാടങ്ങള്‍ക്കു മുകളിലും
ആ പൂക്കള്‍ കാറ്റിലാടി

പൂക്കളും കാറ്റും
മരിച്ചവരുടെ കുഴിമാടങ്ങള്‍ക്കുമുകളില്‍ പൂക്കള്‍
ചുവന്ന ഇതളുകള്‍,
മഞ്ഞ ഇലകള്‍,
വെളുപ്പിന്റെ വരകള്‍,
മായുന്ന ധൂമനിറം

ഹോ,
മറക്കാനുള്ള നിങ്ങളുടെ അപാരമായ ആ കഴിവിനെ
സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്

Tuesday, January 13, 2009

ഗാസയില്‍ നിന്ന് ഒരു കത്ത്

(ഗസ്സന്‍ കാനഫാനിയുടെ, ആത്മകഥാംശമുള്ള ഒരു രചന. ഗാസയില്‍ സയണിസ്റ്റ്‌ ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ ഇരയായ ആയിരങ്ങള്‍ക്കുവേണ്ടി ഈ പരിഭാഷ സമര്‍പ്പിക്കുന്നു. ആ കൂട്ടക്കുരുതിക്കുനേരെ നൃശംസനീയമായ ധൃതരാഷ്ട്രാന്ധത പുലര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെയും, 'ഔപചാരികമായ പ്രതിഷേധ-രോഷ-ദീപ പ്രാര്‍ത്ഥനാ പ്രകടനങ്ങളുടെ' ലക്ഷ്മണരേഖ മുറിച്ചുകടക്കാനോ, സ്വന്തം ശക്തി തിരിച്ചറിയാനോ കഴിയാതെ ഭീരുത്വം നുണഞ്ഞുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌-അറബ്‌ നാടുകളീലെ സുന്ദരവിഢികളുടെയും മുഖത്തിനുനേരെ ഈ കഥാപാദുകം ഞാന്‍ ഏറിയുന്നു)


പ്രിയപ്പെട്ട മുസ്തഫ,

സാക്രമെന്റോയില്‍ നിന്റെ കൂടെ വന്നു താമസിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ശരിയാക്കിയിരിക്കുന്നുവെന്ന്‌ അറിയിച്ചുകൊണ്ടുള്ള നിന്റെ കത്ത്‌ കിട്ടി. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ സിവില്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ ജോലി ശരിയായിട്ടുണ്ട്‌ എന്ന്‌ അറിയിച്ചുകൊണ്ടുള്ള അവരുടെ കത്തും വന്നിരിക്കുന്നു. എന്റെ ചങ്ങാതീ, എല്ലാത്തിനും ഞാന്‍ നിന്നോട്‌ നന്ദി പറയട്ടെ. എങ്കിലും ഞാന്‍ ഇപ്പോള്‍ നിന്നെ അറിയിക്കാന്‍ പോകുന്ന കാര്യം നിനക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന്‌ എനിക്കറിയാം. പക്ഷേ ഒന്നുറപ്പിച്ചോളൂ......ഇത്‌ പറയാന്‍ എനിക്ക്‌ ഒട്ടും ശങ്കിക്കേണ്ടിവരുന്നില്ല. ഇന്നു കാണുന്നതുപോലെ ഒരിക്കലും ഞാന്‍ കാര്യങ്ങള്‍ ഇത്ര തെളിമയോടെ ഇതിനുമുന്‍പ്‌ ഒരിക്കലും കണ്ടിട്ടില്ല. ഇല്ല സുഹൃത്തേ. ഞാന്‍ എന്റെ തീരുമാനം മാറ്റിക്കഴിഞ്ഞു. നീ എഴുതിയ പോലെ "പച്ചപ്പും ജലവും സുന്ദരമായ മുഖങ്ങളുമുള്ള' ആ നാട്ടിലേക്ക്‌ ഞാന്‍ വരുന്നില്ല. ഇല്ല. ഞാന്‍ ഇവിടെത്തന്നെ കഴിയും. ഇവിടം വിട്ട്‌ എവിടേക്കും ഇനി ഞാനില്ല.

മുസ്തഫ, നമ്മുടെ ജീവിതം ഒരേ ദിശയില്‍തന്നെ പോവുകയില്ലെന്നത്‌ എനിക്ക്‌ സങ്കടമുണ്ടാക്കുന്നുണ്ട്‌. എവിടെയായാലും ഒരുമിച്ച്‌ കഴിയുമെന്ന നമ്മുടെ ശപഥം നീ എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും, 'നമ്മള്‍ പണക്കാരാകും' എന്ന്‌ നമ്മള്‍ പണ്ടൊരിക്കല്‍ ആര്‍ത്തുവിളിച്ചു നടന്നതും ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. എങ്കിലും, എന്റെ ചങ്ങാതീ, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. നിന്റെ കൈ പിടിച്ച്‌, കയ്‌റോ വിമാനത്താവളത്തിലെ ഹാളില്‍ ഞാന്‍ നിന്നത്‌ ഇപ്പോഴും എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. വിമാനത്തിന്റെചെവി തുളക്കുന്ന യന്ത്രശബ്ദത്തിനു ചുറ്റും എല്ലം കറങ്ങുകയായിരുന്നു. നീ മാത്രം നിശ്ശബ്ദനായി എന്റെ മുന്‍പില്‍ നിന്നു.

മുഖത്ത്‌ ചെറിയ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍, ഗാസയിലെ ഷാജിയ ഭാഗത്ത്‌ വളരുമ്പോഴുള്ളതില്‍നിന്ന്‌ നിന്റെ മുഖത്തിന്‌ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. പരസ്പരം നല്ലവണ്ണം മനസ്സിലാക്കിയവരായിരുന്നു നമ്മള്‍ ഇരുവരും. അവസാനം വരെ ഒരുമിച്ച്‌ കഴിയണമെന്നും ശപഥമെടുത്തിരുന്നു നമ്മള്‍. പക്ഷേ...

"വിമാനം പുറപ്പെടാന്‍ ഇനി കാല്‍ മണിക്കൂറേയുള്ളു. നീ ഇങ്ങനെ അന്തം വിട്ടിരിക്കണ്ട. നോക്ക്‌. നീ അടുത്ത വര്‍ഷം കുവൈറ്റിലേക്ക്‌ പോകുന്നു. ശമ്പളത്തില്‍നിന്ന്‌ മിച്ചം പിടിച്ച്‌ നീ ഗാസ വിട്ടുപോരും. കാലിഫോര്‍ണിയയിലേക്ക്‌. ഒരുമിച്ച്‌ പുറപ്പെട്ടവരാണ്‌ നമ്മള്‍. ഇനിയും അങ്ങിനെത്തന്നെയായിരിക്കുകയും ചെയ്യും"

ഞാന്‍ നിന്റെ ചുണ്ടുകള്‍ ശ്രദ്ധിക്കുകയായിരുന്നു. വേഗതയില്‍ ചലിക്കുന്ന ചുണ്ടുകള്‍. നിന്റെ വര്‍ത്തമാനത്തിന്റെ രീതി അതായിരുന്നു. കുത്തോ കോമയോ ഇല്ലാതെ ചടുപിടുന്നനെയുള്ള സംസാരം. പക്ഷേ, യാത്ര പോകുന്നതില്‍ നിനക്കത്ര സന്തോഷം പോരെന്ന്‌ എന്തുകൊണ്ടോ എനിക്കു തോന്നി. യാത്ര പോകുന്നതിനുള്ള ഒരു നല്ല കാരണം പോലും നിനക്ക്‌ പറയാനുണ്ടായിരുന്നില്ല. എനിക്കും ഉണ്ടായിരുന്നു അതേ ആശയക്കുഴപ്പം. എങ്കിലും ഞാന്‍ ആലോചിച്ചിരുന്നത്‌ ഇതായിരുന്നു. എന്തുകൊണ്ട്‌ നമുക്ക് ഗാസ വിട്ടു പോയിക്കൂടാ? നിന്റെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. കുവൈറ്റിലെ വിദ്യാഭ്യാസ വകുപ്പില്‍ നിനക്കൊരു ജോലി തരപ്പെട്ടിരുന്നു. എനിക്കാകട്ടെ അത് കിട്ടിയതുമില്ല. നീ എനിക്ക്‌ ചെറിയ ചെറിയ സംഖ്യകള്‍ അയച്ചുതന്നു. അപ്പോഴൊക്കെ, എനിക്കത്‌ അഭിമാനക്ഷയമായി തോന്നുമോ എന്നു കരുതി, ആ പണം കടമായി കരുതിയാല്‍ മതിയെന്നു പറഞ്ഞ്‌ നീ എന്നെ ആശ്വസിപ്പിക്കാറുമുണ്ടായിരുന്നു. UNRWA* സ്കൂളില്‍ നിന്ന്‌ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട്‌, അമ്മയെയും, വിധവയായ ഏട്ടത്തിയമ്മയെയും അവരുടെ നാലു കുട്ടികളെയും പോറ്റേണ്ടിവരുന്നതിന്റെ ദുരിതാവസ്ഥകളെക്കുറിച്ചൊക്കെ നിനക്ക്‌ നല്ലവണ്ണം അറിയാമായിരുന്നുവല്ലോ.

"നോക്ക്‌, ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌. എല്ലാ ദിവസവും നീ എനിക്ക്‌ എഴുതണം..എല്ലാ മണിക്കൂറിലും..വിമാനം പോകാന്‍ സമയമായി. വീണ്ടും കണ്ടുമുട്ടുന്നതുവരെ..ബൈ.. " നിന്റെ ചുണ്ടുകള്‍ എന്റെ കവിളുകളില്‍ ഉരസി, നീ തല തിരിച്ചു. വീണ്ടും എന്റെ നേരെ നോക്കിയപ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു.

കുറച്ചുകാലം കഴിഞ്ഞ്‌, എനിക്കും കുവൈത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലികിട്ടി. അതൊന്നും ഇവിടെ ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ. എല്ലാം നിനക്കറിയുന്നതല്ലേ. എല്ലാറ്റിനെയും കുറിച്ച്‌ ഞാന്‍ നിനക്കെഴുതിയിട്ടുണ്ട്‌. പൊള്ളയായ ഒരു ചിപ്പി പോലെയായിരുന്നു അവിടുത്തെ എന്റെ ജീവിതം. കടുത്ത ഏകാന്തതയില്‍, രാത്രിയുടെ ആരംഭം പോലെ തോന്നിക്കുന്ന ഇരുണ്ട ഒരു ഭാവിയെ ഉറ്റുനോക്കിക്കൊണ്ട്‌ അവിടെ ഞാന്‍ കഴിഞ്ഞ നാളുകള്‍. ദ്രവിച്ച യാന്ത്രികതയുടെ ഉള്ളില്‍പ്പെട്ട്‌, സമയവുമായി മല്ലയുദ്ധം ചെയ്ത്‌......എല്ലാം ചുട്ടുപൊള്ളുകയും ഒട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. മാസാവസാനം ആകാനുള്ള ഒരു നീണ്ട കാത്തിരിപ്പായിരുന്നു ഓരോ ദിവസവും.

ആ വര്‍ഷം മദ്ധ്യത്തോടെയാണ്‌ ജൂതന്‍മാര്‍ സബ ജില്ലയില്‍ ബോംബിട്ടതും ഗാസയെ ആക്രമിച്ചതും. ബോംബുകളും മിസ്സൈലുകളും കൊണ്ട്‌ ഞങ്ങളുടെ ഗാസയെ അവര്‍ പൊതിഞ്ഞു. ആ സംഭവം എന്റെ ജീവിതഗതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ എനിക്കു ശ്രദ്ധിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല ഗാസയില്‍. എന്തായാലും ഞാന്‍ ആ നാടു വിട്ട്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകും. അവിടെയായിരിക്കും ശേഷകാലം ഞാന്‍ ജീവിക്കുക. ഇത്രനാളും അനുഭവിച്ച നരകത്തില്‍ നിന്ന്‌ ഒരു മോചനം. ഗാസയെയും അതിലെ ആളുകളെയും ഞാന്‍ വെറുത്തിരുന്നു. ഒരു രോഗി ചാരനിറത്തില്‍ വരച്ച മോശം ചിത്രത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ആ വ്രണിത നഗരത്തിലെ ഞാന്‍ കണ്ട എല്ലാ കാഴ്ചകളും. അതെ. എന്റെ അമ്മക്കും സഹോദരന്റെ വിധവക്കും അവരുടെ മക്കള്‍ക്കും എല്ലാ മാസവും ഒരു തുക അയച്ചുകൊടുക്കും ഞാന്‍. എന്തായാലും ഈ നഗരവുമായുള്ള അവസാനത്തെ ബന്ധവും അവസാനിപ്പിച്ച്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകണം. പച്ച പിടിച്ച കാലിഫോര്‍ണിയ. കഴിഞ്ഞ ഏഴു വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരാജയത്തിന്റെ ഗന്ധത്തില്‍നിന്ന്‌ ഇനിയെങ്കിലും മോചനം നേടണം. അമ്മയോടും സഹോദരന്റെ വിധവയായ ഭാര്യയോടും അവരുടെ മക്കളോടുമുള്ള എന്റെ അനുതാപത്തിനൊന്നും പക്ഷേ എന്നെ തടഞ്ഞുനിര്‍ത്താനാവില്ല. അവര്‍ക്കുവേണ്ടി പോലും ഈ ദുരന്തം എനിക്ക്‌ ഇനിയും സഹിക്കാനാവില്ല. ഇവിടെനിന്ന്‌ രക്ഷപ്പെടണം.

മുസ്തഫ, ഈ വികാരങ്ങള്‍ നിനക്കും പരിചയമുണ്ടാകുമല്ലോ അല്ലേ നീയും അനുഭവിച്ചതാണ്‌ ഇതൊക്കെ. ഇവിടെനിന്ന്‌ രക്ഷപ്പെടുന്നതില്‍നിന്ന്‌ നമ്മെ വിലക്കാന്‍ തക്കവണ്ണം എന്തു ബന്ധമാണ്‌ ഗാസയുമായി നമുക്കുണ്ടായിരുന്നത്‌? എന്തുകൊണ്ടാണ്‌ കാര്യങ്ങളെ തെളിമയോടെ കാണാന്‍ നമുക്ക്‌ കഴിയാതിരുന്നത്‌? എന്തുകൊണ്ടാണ്‌ ഈ പരാജയത്തിനെയും അതിന്റെ മുറിപ്പാടുകളെയും പിന്നിലുപേക്ഷിച്ച്‌, നമ്മെ സമാശ്വസിപ്പിക്കാന്‍ കഴിവുള്ള ഒരു ശോഭനമായ ഭാവിയിലേക്ക്‌ നമ്മള്‍ ഇത്രനാളും രക്ഷപെടാതിരുന്നത്‌? എന്തുകൊണ്ടാണ്‌? നമുക്കറിയില്ല.

ജൂണില്‍ അവധിക്കു വന്നു. സാധനങ്ങളെല്ലാം ഒരുക്കിവെച്ചു. ജീവിതത്തെ സാര്‍ത്ഥകവും ഉത്സാഹഭരിതവുമാക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങളിലേക്ക്‌ എന്നെ കൊണ്ടുപോകാന്‍ വരുന്ന, ഇത്രനാളും കാത്തിരുന്ന ആ യാത്രക്കുവേണ്ടി ഞാന്‍ തയ്യാറെടുത്തു. ചിരപരിചിതമായ ഗാസയെ ഞാന്‍ വീണ്ടും കണ്ടു. അറവുശാലയില്‍നിന്ന്‌ തീരത്തണഞ്ഞ ഒച്ചിന്റെ തൊണ്ടുപോലെ, ഉള്ളിലേക്കുള്ളിലേക്ക്‌ ചുരുണ്ടുകൂടിയ അടഞ്ഞ ഗാസ. ദു:സ്സ്വപ്നഭീതിയാല്‍ വിവശമായവന്റെ മനസ്സിനേക്കാളും വികലമായിത്തീര്‍ന്നിരുന്നു ഇടുങ്ങിയ തെരുവുകളും മുഴച്ചുനില്‍ക്കുന്ന ബാല്‍ക്കണികളുമുള്ള ഗാസ അപ്പോഴേയ്ക്കും. കുന്നുകളില്‍ മേയുന്ന ആടുകളെ പ്രലോഭിപ്പിക്കുന്ന തെളിഞ്ഞൊഴുകുന്ന കാട്ടരുവിയെപ്പോലെ, ഏതൊക്കെ ശ്ളഥമായ കാരണങ്ങളാണ്‌ ഒരാളെ അവനവന്റെ വീട്ടിലേക്കും, കുടുംബത്തിലേക്കും, ഓര്‍മ്മകളിലേക്കും വലിച്ചടുപ്പിക്കുന്നത്‌? എനിക്കറിയില്ല.

അമ്മയുടെ അടുത്തേക്ക്‌ രാവിലെ പോയതു മാത്രം ഓര്‍മ്മയുണ്ട്‌. ഏട്ടന്റെ ഭാര്യയും വന്നു. എന്നെക്കാണാന്‍. പോകുന്നതിനുമുന്‍പ്‌ നാദിയയെ കാണണമെന്ന്‌ അവര്‍ ഓര്‍മ്മിപ്പിച്ചു. നാദിയ. എന്റെ ഏട്ടന്റെ പതിമ്മൂന്നു വയസ്സായ മകള്‍ നാദിയ. ആശുപത്രിയിലായിരുന്നു അവള്‍.

വൈകുന്നേരം ഒരു കിലോ ആപ്പിളും വാങ്ങി ഞാന്‍ ആശുപത്രിയില്‍ ചെന്നു. അമ്മയും ഏട്ടത്തിയമ്മയും എന്നില്‍ നിന്ന്‌ എന്തോ മറക്കുന്നുണ്ടെന്ന്‌ എനിക്ക്‌ രാവിലെത്തന്നെ തോന്നിയിരുന്നു. എന്നോട്‌ പറയാന്‍ മടിക്കുന്ന എന്തോ. ഒരു ശീലം കൊണ്ടെന്നവണ്ണം ഞാന്‍ നാദിയയെ സ്നേഹിച്ചിരുന്നു. അവളെ മാത്രമല്ല, അവളുടെ തലമുറയിലെ എല്ല കുട്ടികളെയും. കുടിയൊഴിക്കലും പരാജയവും ആവോളം അനുഭവിച്ചവരായിരുന്നു അവളുടെ തലമുറയിലെ കുട്ടികള്‍. സന്തോഷപ്രദമായ ജീവിതം എന്നത്‌ ഒരു സാമൂഹ്യ വൈകല്യമാണെന്നു കരുതിയവരായിരുന്നു അവര്‍.

എന്താണ്‌ ആ നിമിഷത്തില്‍ സംഭവിച്ചത്‌? എനിക്കറിയില്ല. വളരെ ശാന്തനായാണ്‌ ഞാന്‍ മുറിയിലേക്ക്‌ കയറിച്ചെന്നത്‌. അസുഖം ബാധിച്ച കുട്ടികളുടെ മുഖത്ത്‌ ഒരു ദിവ്യത്വമുണ്ട്‌. പ്രത്യേകിച്ചും, വേദനയും മുറിവുകളും അനുഭവിക്കുന്ന കുട്ടികളുടെ മുഖത്ത്‌. തലയിണയില്‍ ചാരി കട്ടിലില്‍ ഇരിക്കുകയായിരുന്നു നാദിയ. അവളുടെ തലമുടി തലയിണയില്‍ പരന്നു കിടന്നിരുന്നു. സാന്ദ്രമായ ഒരു മൌനം അവളുടെ കണ്ണുകളില്‍ കണ്ടു. കൃഷ്ണമണിയുടെ ഉള്ളിലെവിടെയോ ഉറവയെടുക്കാന്‍ നില്‍ക്കുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയും. മുഖം ശാന്തമായിരുന്നുവെങ്കിലും പീഡിതനായ ഒരു പ്രവാചകന്റെ വാചാലതയുണ്ടായിരുന്നു അതിന്‌. വെറും ഒരു പെണ്‍കുട്ടിയായിരുന്നുവെങ്കിലും ധാരാളം പ്രായമായപോലെ. കുട്ടികളേക്കാളും എത്രയോ അധികം പ്രായം.

"നാദിയ"

ഞാനാണോ, എന്റെ പിന്നിലുള്ള മറ്റാരെങ്കിലുമാണോ അവളെ അങ്ങിനെ വിളിച്ചതെന്ന്‌ എനിക്ക്‌ നല്ല നിശ്ചയമില്ല. എങ്കിലും അവള്‍ എന്റെ നേരെ കണ്ണുകളുയര്‍ത്തി. വല്ലാതെ അലിഞ്ഞുപോയി ഞാന്‍.

"അമ്മാമ കുവൈത്തില്‍നിന്ന്‌ ഇപ്പോള്‍ വന്നതേയുള്ളോ?" ചെറുതായി ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു. അവളുടെ ശബ്ദം ഇടറിയിരുന്നു. കയ്യുകളൂന്നി നിവര്‍ന്നിരുന്ന്‌ അവള്‍ കഴുത്ത്‌ എന്നോടടുപ്പിച്ചു. അവളുടെ പുറം തടവി അരികത്തുതന്നെ ഞാനിരുന്നു.

"നദിയ, കുവൈത്തില്‍നിന്ന്‌ ഞാന്‍ നിനക്ക്‌ സമ്മാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. അസുഖമൊക്കെ ഭേദമാകട്ടെ. എന്നിട്ട്‌ നീ വീട്ടിലേക്ക്‌ വരണം. അതൊക്കെ നിനക്കുള്ളതാണ്‌. ചുവന്ന ട്രൌസറുകള്‍ കിട്ടിയാല്‍ നന്നായിരുന്നു എന്നു നീ പറഞ്ഞിരുന്നില്ലേ? നോക്ക്‌, നിനക്കുവേണ്ടി ഞാന്‍ അത്‌ കൊണ്ടുവന്നിട്ടുണ്ട്‌".

ആ പറഞ്ഞതൊരു നുണയായിരുന്നു. അപ്പോഴത്തെ അവസ്ഥയില്‍നിന്ന്‌ രക്ഷപെടാന്‍ വേണ്ടി പറഞ്ഞ ഒരു ചെറിയ നുണ. ഷോക്കടിച്ചപോലെ അവളൊന്നു പിടഞ്ഞു. തല താഴ്ത്തി കുറച്ചുനേരം നിശ്ശബ്ദയായി ഇരുന്നു അവള്‍. എന്റെ കൈ അവളുടെ കണ്ണുനീരില്‍ നനയുന്നത്‌ അറിയുന്നുണ്ടായിരുന്നു ഞാന്‍.

"എന്തെങ്കിലും പറയൂ നദിയാ. നിനക്ക്‌ ആ ട്രൌസറുകള്‍ വേണ്ടേ?". അവള്‍ എന്റെ നേര്‍ക്ക്‌ കണ്ണുകളയച്ച്‌ എന്തോ പറയാന്‍ തുടങ്ങിയത്‌ പകുതിക്കുവെച്ച്‌ നിര്‍ത്തി. പിന്നെ, ദൂരെനിന്നെന്നവണ്ണം അവളുടെ ശബ്ദം ഞാന്‍ കേട്ടു.

"അമ്മാമേ"

പുതച്ചിരുന്ന പുതപ്പ്‌ മെല്ലെ മാറ്റി കാലിലേക്ക്‌ അവള്‍ വിരല്‍ ചൂണ്ടി. തുടയുടെ മുകള്‍ഭാഗത്തുവെച്ച്‌ ആ കാലുകള്‍ മുറിച്ചുനീക്കിയിരുന്നു.

എന്റെ മുസ്തഫാ, ആ കാഴ്ച എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല. തുടയുടെ മുകള്‍ഭാഗത്തുനിന്ന്‌ മുറിച്ചു മാറ്റിയ ആ കാലുകള്‍. അവളുടെ മുഖത്ത്‌ അലിഞ്ഞുചേര്‍ന്ന്‌ ഘനീഭവിച്ച ആ സങ്കടവും എനിക്ക്‌ മറക്കാന്‍ പറ്റില്ല ചങ്ങാതീ. അവള്‍ക്കുവേണ്ടി വാങ്ങിയ ആപ്പിള്‍ പൊതി മുറുകെപ്പിടിച്ചുകൊണ്ട്‌ ജ്വരബാധിതനായി, ആശുപത്രിയില്‍ നിന്ന്‌ ഞാന്‍ ഇറങ്ങിയോടി. ചോരയുടെ നിറം കൊണ്ട്‌ സൂര്യന്‍ ഗാസയുടെ തെരുവുകള്‍ നിറക്കുന്നുണ്ടായിരുന്നു. പുതിയ ഗാസയായിരുന്നു മുസ്തഫ അത്‌. നമ്മള്‍ ഒരിക്കലും അതുപോലുള്ള ഒരു കാഴ്ച കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ജീവിച്ചു വളര്‍ന്ന ഷാജിയ പ്രദേശം തുടങ്ങുന്ന ഭാഗത്ത്‌ കുറെ കല്ലുകള്‍ കുന്നുകൂട്ടി ഇട്ടിരുന്നു. അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ വേണ്ടിതന്നെയായിരുന്നു ആ കല്ലുകള്‍ അവിടെ ആ വിധത്തില്‍ കിടന്നിരുന്നത്‌. നമ്മള്‍ ജീവിച്ചുവളരുകയും, ഇവിടുത്തെ നല്ലവരായ ആളുകളുടെകൂടെ പരാജയത്തിന്റെ ഏഴു വര്‍ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്ത ഈ ഗാസ തികച്ചും പുതിയതു പോലെ തോന്നി. ഇതൊരു തുടക്കം മാത്രമാണെന്നും ഉള്ളില്‍ ഒരു തോന്നലുണ്ടായി. എന്തുകൊണ്ടാണ്‌ അങ്ങിനെ തോന്നിയതെന്നൊന്നും എനിക്കറിയില്ല. വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ സഞ്ചരിച്ച പ്രധാന നിരത്ത്‌, സഫാദിലേക്കു നീളുന്ന ഒരു നീണ്ട പാതയുടെ ആരംഭം മാത്രമാണെന്ന ഒരു തോന്നല്‍. ഗാസയിലെ എല്ലാം ദു:ഖം കൊണ്ട്‌ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഒരു കരച്ചിലില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്‌ അതൊരു വെല്ലുവിളിയും കൂടിയായിരുന്നു. അതിനേക്കാള്‍ കൂടുതലായി, മുറിച്ചു മാറ്റിയ ഒരു കാല്‍ തിരിച്ചു പിടിക്കുന്നതുപോലെയുണ്ടായിരുന്നു.

തീക്ഷ്ണമായ സൂര്യപ്രകാശം നിറഞ്ഞ തെരുവുകളില്‍ ഞാന്‍ അലഞ്ഞു നടന്നു. വീട്ടില്‍ വീണ ബോംബുകളില്‍നിന്ന്‌ തന്റെ താഴെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ നാദിയയുടെ കാല്‍ നഷ്ടപ്പെട്ടതെന്ന്‌ ഞാന്‍ അറിഞ്ഞു. അവള്‍ക്ക്‌ സ്വയം രക്ഷിക്കാമായിരുന്നില്ലേ? ഓടിപ്പോയിരുന്നെങ്കില്‍ അവള്‍ക്ക്‌ കാലുകള്‍ ഒരിക്കലും നഷ്ടപെടില്ലായിരുന്നു. പക്ഷേ അവള്‍ അത്‌ ചെയ്തില്ല.

എന്തുകൊണ്ട്‌?

ഇല്ല സുഹൃത്തേ, ഞാന്‍ ഇനി സാക്രമെന്റോയിലേക്കില്ല. അതില്‍ എനിക്ക്‌ അശേഷം ദു:ഖവുമില്ല. കുട്ടിക്കാലത്ത്‌ ഒരുമിച്ച്‌ നമ്മള്‍ തുടങ്ങിവെച്ച ജീവിതം ഞാന്‍ പൂര്‍ത്തിയാക്കുന്നില്ല. ഗാസയോട്‌ യാത്ര പറഞ്ഞപ്പോള്‍ നിന്റെ ഉള്ളിലുണ്ടായിരുന്ന ആ അവ്യക്തമായ വികാരം വലിയൊരു മുറിവായി നിന്റെയുള്ളില്‍ നീറണം. അത്‌ വളര്‍ന്നു വലുതാവുകയും വേണം. ഈ പരാജയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിനക്ക്‌ സ്വയം കണ്ടെത്താന്‍ കഴിയണമെങ്കില്‍ അതു കൂടിയേ കഴിയൂ..

ഞാന്‍ നിന്റെയടുത്തേക്കില്ല. പക്ഷേ നീ ഞങ്ങളുടെയടുത്തേക്ക്‌ തിരിച്ചു വരണം. തിരിച്ചുവരൂ...നാദിയയുടെ നഷ്ടപ്പെട്ട കാലുകളില്‍നിന്ന്‌, ജീവിതം എന്താണെന്നും, നിലനില്‍പ്പിന്റെ വിലയെന്താണെന്നും മനസ്സിലാക്കാന്‍ ശ്രമിക്കൂ. തിരിച്ചുവരൂ എന്റെ സുഹൃത്തേ..ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌.



* UNRWA - United Nations Relief and Works Agency

Friday, January 2, 2009

ബോര്‍ഹസിന്‌ ഒരു കത്ത്‌

സൂസന്‍ സൊണ്‍ടാഗിന്റെ "Where the Stress Falls" എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പരിഭാഷ.

പ്രിയപ്പെട്ട ബോര്‍ഹസ്

അനശ്വരതയുടെ കയ്യൊപ്പിനു താഴെയാണ്‌ അങ്ങയുടെ സാഹിത്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനാല്‍, അങ്ങയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത്‌ ഒട്ടും അസ്ഥാനത്താവില്ല എന്നു കരുതട്ടെ (ബോര്‍ഹസ്‌, പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു!) സാഹിത്യത്തില്‍ ഏതെങ്കിലുമൊരു എഴുത്തുകാരന്‍ അനശ്വരതക്ക്‌ അര്‍ഹനാണെങ്കില്‍, അത്‌ താങ്കള്‍ മാത്രമാണ്‌. സ്വന്തം കാലത്തിന്റെയും സംസ്കാരത്തിന്റെയും ഉത്‌പന്നമായിരുന്നു താങ്കളെങ്കിലും, ഒരു മന്ത്രസിദ്ധിയാലെന്നവണ്ണം, ആ കാലത്തെയും സംസ്കാരത്തെയും അതിജീവിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു. ഉദാരവും മറകളുമില്ലാത്തതുമായ ഏകാഗ്രതയുടെ ഗുണം കൊണ്ടായിരിക്കണം അങ്ങയ്ക്ക്‌ അതിന്‌ കഴിഞ്ഞത്‌. ആത്മനിഷ്ഠത തീരെ പരിമിതമായ, ഏറ്റവും സമര്‍ത്ഥനും സുതാര്യനുമായ, എഴുത്തുകാരനായിരുന്നു ബോര്‍ഹസ്‌, താങ്കള്‍. ഉള്ളിലെ ഊര്‍ജ്ജത്തിന്റെ സ്വാഭാവികമായ പരിശുദ്ധിയും അതിന്‌ കാരണമായിട്ടുണ്ടാകണം. ഏറെ നാള്‍ ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞുവെങ്കിലും, എല്ലാവരില്‍നിന്നും അകന്നുനില്‍ക്കാനും, സൂക്ഷ്മതലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞതുകൊണ്ടാണ്‌ മറ്റു മേഖലകളിലേക്കും സമര്‍ത്ഥനായ ഒരു മാനസികസഞ്ചാരിയെപ്പോലെ കടന്നുചെല്ലാന്‍ താങ്കള്‍ക്കു കഴിഞ്ഞത്‌. കാലത്തെക്കുറിച്ച്‌, മറ്റുള്ളവര്‍ക്കില്ലാത്ത ഒരു ബോധം അങ്ങയ്ക്കുണ്ടായിരുന്നു. ഭൂതം, ഭാവി, വര്‍ത്തമാനം ആദിയായ സര്‍വ്വസാധാരണ സങ്കല്‍പ്പങ്ങളൊക്കെ അങ്ങയുടെ കണ്ണില്‍ വെറും ബാലിശമായിരുന്നു. കാലത്തിന്റെ ഓരോ നിമിഷവും, കഴിഞ്ഞതിനെയും വരാനിരിക്കുന്നതിനെയും ഉള്ളില്‍ ആവാഹിക്കുന്നു എന്ന്‌ കരുതാനായിരുന്നു അങ്ങയ്ക്കിഷ്ടം. "ഭാവി ഗതകാലത്തിലേക്ക്‌ തകര്‍ന്നടിയുന്ന സന്ദര്‍ഭമാണ്‌ വര്‍ത്തമാനകാലം' എന്ന മട്ടിലോ മറ്റോ എഴുതിയ (എന്റെ ഓര്‍മ്മയാണെങ്കില്‍) ബ്രൌണിംഗിനെ ഉദ്ധരിച്ചുകൊണ്ടാണ്‌ താങ്കള്‍ അത്‌ ഒരിക്കല്‍ സൂചിപ്പിച്ചത്‌. അങ്ങയുടെ വിനയത്തിന്റെഒരു കൌശലമായിരുന്നു അത്‌. മറ്റുള്ളവരുടെ ആശയങ്ങളില്‍ സ്വന്തം ആശയങ്ങള്‍ കണ്ടെത്തുന്ന ഒരു വിദ്യ.

സ്വന്തം സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഉത്തമബോധ്യമായിരുന്നു അങ്ങയുടെ എളിമ. പുതിയ ആനന്ദാനുഭൂതികള്‍ കണ്ടുപിടിക്കുന്നവനായിരുന്നു താങ്കള്‍. അങ്ങയുടേതുപോലുള്ള സാന്ദ്രവും നിര്‍മ്മലവുമായ അശുഭാപ്തിവിശ്വാസത്തിന്‌ ഒരിക്കലും പരുഷമാകേണ്ടതുണ്ടായിരുന്നില്ല. പകരം, കൂടുതല്‍ കണ്ടെത്തലുകള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അത്‌ അങ്ങയ്ക്ക്‌ ആവുകയും ചെയ്തു. എല്ലാം എത്ര ഭയാനകമാണെന്ന്‌ തെളിഞ്ഞ കണ്ണുകളോടെ കണ്ടിട്ടും, അതില്‍ ദു:ഖിക്കാനൊന്നുമില്ലെന്ന്‌ തിരിച്ചറിഞ്ഞു താങ്കള്‍. അവനവന്റെ അനുഭവങ്ങളെ സ്വന്തം വിഭവസ്രോതസ്സായി മാറ്റുകയാണ്‌, എഴുത്തുകാര്‍ മാത്രമല്ല, ഓരോരുത്തരും ചെയ്യേണ്ടത്‌ എന്ന്‌, എവിടെയോ താങ്കള്‍ എഴുതിയത്‌ ഞാന്‍ ഓര്‍ക്കുന്നു (അങ്ങയുടെ അന്ധതയെക്കുറിച്ച്‌ എഴുതിയ വേളയിലായിരുന്നു അത്‌).

മറ്റുള്ളവര്‍ക്ക്‌ ഒരു സ്രോതസ്സായി മാറുകയായിരുന്നു അങ്ങ്‌. 1982-ല്‍ - അതായത്‌, അങ്ങ്‌ മരിക്കുന്നതിനും നാലുവര്‍ഷം മുന്‍പ്‌ - ഒരു അഭിമുഖത്തില്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി, "ഇന്ന്‌ ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍, ബോര്‍ഹസ്സിനെപ്പോലെ, മറ്റ്‌ എഴുത്തുകാര്‍ക്ക്‌ പ്രചോദനമായിത്തീര്‍ന്ന വേറൊരാളില്ല. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന്‌ ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചേക്കും. അദ്ദേഹത്തെ പഠിക്കാത്തവരോ അനുകരിക്കാത്തവരോ ആയ എഴുത്തുകാര്‍ അത്രയധികമില്ല" എന്ന്. ഇന്നും ആ പറഞ്ഞത്‌ സത്യമാണ്‌. ഇന്നും ഞങ്ങള്‍ അങ്ങയില്‍നിന്ന്‌ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നും ഞങ്ങള്‍ അങ്ങയെ അനുകരിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലത്തിനോട്‌, പ്രത്യേകിച്ചും സാഹിത്യത്തിനോട്‌ ഞങ്ങള്‍ക്കുള്ള കടപ്പാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌, ഭാവനയുടെ പുതിയ വഴിത്താരകള്‍ അങ്ങ്‌ മനുഷ്യര്‍ക്ക്‌ തുറന്നു കൊടുത്തു. നമ്മള്‍ എന്താണോ, നമ്മള്‍ എന്തായിരുന്നുവോ, അതിനൊക്കെ നമ്മള്‍ പൂര്‍ണ്ണമായും സാഹിത്യത്തോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ നിരന്തരം ഓര്‍മ്മിപ്പിച്ചു അങ്ങ്‌. പുസ്തകങ്ങള്‍ അപ്രത്യക്ഷമായാല്‍ ചരിത്രം അപ്രത്യക്ഷമാകും. മനുഷ്യജീവികളും അപ്രത്യക്ഷമാകും. അങ്ങ്‌ പറഞ്ഞത്‌ ശരിയാണ്‌. നമ്മുടെ സ്വപ്നങ്ങളുടെയും സ്മൃതികളുടെയും ആകെത്തുക മാത്രമല്ല പുസ്തകങ്ങള്‍. സ്വയം അതിവര്‍ത്തിക്കാനുള്ള മാതൃകയാണ്‌ അത്‌ നമുക്ക്‌. വായന ചിലര്‍ക്ക്‌ വെറും ഒരു രക്ഷാമാര്‍ഗ്ഗം മാത്രമാണ്‌. ദൈനംദിന ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഭാവനയുടെ ലോകത്തേക്കുള്ള ഒരു രക്ഷപ്പെടല്‍. പുസ്തകങ്ങളുടെ ലോകത്തേക്ക്‌. അതു മാത്രമല്ല പുസ്തകങ്ങള്‍. മുഴുവനായും മനുഷ്യനായിരിക്കാനുള്ള മാര്‍ഗ്ഗമാണത്‌.

ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ വംശനാശമടുത്തിരിക്കുന്ന വര്‍ഗ്ഗങ്ങളായി കരുതപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ നിന്നോട്‌ പറയേണ്ടിവരുന്നതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌ ബോര്‍ഹസ്‌. ഗ്രന്ഥങ്ങള്‍ എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, സാഹിത്യത്തെയും അതിന്റെ ആത്മാവിഷ്ക്കാരങ്ങളെ സാധ്യമാക്കുന്ന വായനാനുഭവത്തെയും കൂടിയാണ്‌. വിദൂരമല്ലാത്ത ഒരു കാലത്ത്‌, ആവശ്യമുള്ള ഏതൊരു 'പാഠ'ത്തെയും പുസ്തക തിരശ്ശീലയില്‍ കൊണ്ടുവരാനും, അതിന്റെ ദൃശ്യരൂപം മാറ്റാനും, അതുമായി സംവദിക്കാനും നമുക്ക്‌ സാധ്യമാകുമെന്ന്‌ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. പ്രയോജനത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌, നമുക്ക്‌ 'സംവദി'ക്കാന്‍ സാധിക്കുന്ന 'പാഠ'ങ്ങളായി പുസ്തകങ്ങള്‍ മാറുമ്പോള്‍, പരസ്യങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്നത്തെ ടെലിവിഷന്‍ യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു പ്രതിബിംബമായി, എഴുതപ്പെട്ട വാക്കുകള്‍ മാറുകയാവും ചെയ്യുക. കൂടുതല്‍ 'ജനാധിപത്യ'പരമെന്ന വാഗ്ദാനത്തിന്‍മേല്‍, ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'ശോഭനമായ ഭാവി' ഈ മട്ടിലുള്ള ഒന്നാണ്‌. ആന്തരികസത്തയുടെയും, പുസ്തകത്തിന്റെയും മരണത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌. **

എങ്കിലും, ഇത്തവണ, വലിയൊരു അഗ്നിബാധയുടെ ആവശ്യമൊന്നും വന്നേക്കില്ല. കാട്ടാളന്‍മാര്‍ക്ക്‌ പുസ്തകങ്ങള്‍ ചുട്ടുചാമ്പലാക്കേണ്ടിയും വരില്ല. വായനശാലക്കകത്തുതന്നെയുണ്ട്‌ വ്യാഘ്രങ്ങള്‍. പ്രിയപ്പെട്ട ബോര്‍ഹസ്‌, പരാതി പറയുന്നതില്‍ ഒരു സുഖവും തോന്നുന്നില്ല എനിക്ക്‌. പക്ഷേ, പുസ്തകങ്ങളുടെയും വായനയുടെയും ഭാവിയെക്കുറിച്ച്‌, താങ്കളോടല്ലെങ്കില്‍ പിന്നെ മറ്റാരോടാണ്‌ ഞാന്‍ പരാതിക്കെട്ടുകള്‍ അഴിക്കേണ്ടത്‌? (പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു ബോര്‍ഹസ്‌, പത്തു വര്‍ഷം!!!) അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ എനിക്ക്‌. അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ ഞങ്ങള്‍ക്ക്‌. അത്‌ പറയാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇതെഴുതുന്നത്‌. ഇപ്പോഴും വേറിട്ടുനില്‍ക്കുന്നു താങ്കള്‍.

ഞങ്ങള്‍ ഇന്ന്‌ പ്രവേശിക്കുന്ന കാലഘട്ടം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ട്‌, ആത്മാവിനെ പുതിയ രീതികളില്‍ പരീക്ഷിക്കുമായിരിക്കാം. പക്ഷേ, ഒന്നുറപ്പിച്ചോളൂ. ഞങ്ങളില്‍ ചിലരെങ്കിലും ആ മഹത്തായ വായനശാലയെ ഉപേക്ഷിക്കില്ല. ഞങ്ങളുടെ രക്ഷാധികാരിയും നായകനുമായി താങ്കള്‍ ഇനിയും തുടരുകയും ചെയ്യും.

എന്ന്
സൂസന്‍

പരിഭാഷകകുറിപ്പ്‌

അല്‍പ്പം തെറ്റിദ്ധാരണയുണ്ടാക്കാനിടയുള്ള ഒന്നാണ്‌ ലേഖനത്തിലെ ഈ ഭാഗം. ഹൈപ്പര്‍ ടെക്സ്റ്റുകളെക്കുറിച്ചും, അതിന്റെസംവാദന ശക്തിയെക്കുറിച്ചുമുള്ള സൂസന്‍ സൊണ്‍ടാഗിന്റെ ഭയപ്പാടുകളെ നിസ്സാരമായി തള്ളിക്കളായാനാവില്ല. ഹൈപ്പര്‍ ടെക്സ്റ്റുകള്‍ക്ക്‌, സാമൂഹ്യബോധത്തെ ജനാധിപത്യപരമായി വികസിപ്പിക്കാന്‍ കഴിയുമെങ്കിലും, സാമൂഹ്യബോധത്തെ വഴി തെറ്റിക്കാനുള്ള അവയുടെ കഴിവും ഇന്ന്‌ നമുക്ക്‌ കൂടുതല്‍ക്കൂടുതല്‍ ബോധ്യമാകുന്നുണ്ട്‌. സമ്മതരൂപീകരണത്തിന്റെ (Manufacturing Consent-) ഭാഗമായി 'പാഠ'ങ്ങള്‍ മാറുന്നതും സംവദിക്കുന്നതും തടയുക എന്നതാണ്‌ അടിയന്തിരമായ ആവശ്യം.

Monday, December 22, 2008

ഭീകരതയുടെ നാളുകള്‍ക്കിപ്പുറം

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച, ആ‍നന്ദ് പട്‌വര്‍ദ്ധന്റെ ലേഖനത്തിന്റെ പരിഭാഷ.


മുംബൈയിലെ ആക്രമണങ്ങള്‍ അവസാനിച്ചു. മരവിപ്പിക്കുന്ന ദു:ഖത്തിനുശേഷം ഇനി കുറ്റപ്പെടുത്തലിണ്റ്റെ കളികളും പരിഹാരങ്ങളും തുടങ്ങുകയായി. ടി.വി.യുടെ പെരുപ്പിച്ചു പുറത്തുവിടുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ എന്തുകൊണ്ട്‌ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തുകൂടാ? എന്തുകൊണ്ട്‌ നമ്മുടെ പോലീസിനെ എ.കെ.47-കള്‍കൊണ്ട്‌ ആയുധമണിയിച്ചുകൂടാ? മ്യൂണിച്ചിനുശേഷം ഇസ്രായേലും, 9/11-നു ശേഷം അമേരിക്കയും ചെയ്തതുപോലെ, എന്തുകൊണ്ട്‌ നമുക്കും ശത്രുക്കളെ പിന്തുടര്‍ന്നുകൂടാ? കൂടുതല്‍ വലിയ ഗര്‍ത്തങ്ങളിലേക്ക്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കാരണം, ഭീകരത എന്നത്‌, സ്വയം സഫലീകരിക്കുന്ന ഒരു പ്രവചനമാണ്‌. പ്രതികരണത്തിലും, ധ്രുവീകരണത്തിലും, സൈനികവത്ക്കരണത്തിലും, പ്രതികാരദാഹത്തിലുമാണ്‌ അത്‌ പുലരുന്നത്‌.

ബാഹ്യമായ ഭീകരത

അമേരിക്കയെ പിന്തുടരണമെന്ന്‌ വാദിക്കുന്നവര്‍, 9/11-നു ശേഷം അവരുടെ നടപടികള്‍ ആഗോള ഭീകരതയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ഉണ്ടായത്‌ എന്ന്‌ മാത്രം വിശകലനം ചെയ്തുനോക്കിയാല്‍ മതിയാകും. ആ സംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്ന്‌ അറിയാമായിരുന്നിട്ടുകൂടി ഇന്ധന-സമ്പന്നമായ ഇറാഖിനെ ആക്രമിക്കുകയും, രണ്ട്‌ ലക്ഷത്തിലധികം ഇറാഖി പൌരന്‍മാരെ കൊല്ലുകയും, എന്നാല്‍ ബിന്‍ ലാദനു അഫ്ഘാനിസ്ഥാനിലേക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു അമേരിക്ക ചെയ്തത്‌. അമേര