Monday, December 22, 2008

ഭീകരതയുടെ നാളുകള്‍ക്കിപ്പുറം

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച, ആ‍നന്ദ് പട്‌വര്‍ദ്ധന്റെ ലേഖനത്തിന്റെ പരിഭാഷ.


മുംബൈയിലെ ആക്രമണങ്ങള്‍ അവസാനിച്ചു. മരവിപ്പിക്കുന്ന ദു:ഖത്തിനുശേഷം ഇനി കുറ്റപ്പെടുത്തലിണ്റ്റെ കളികളും പരിഹാരങ്ങളും തുടങ്ങുകയായി. ടി.വി.യുടെ പെരുപ്പിച്ചു പുറത്തുവിടുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ എന്തുകൊണ്ട്‌ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തുകൂടാ? എന്തുകൊണ്ട്‌ നമ്മുടെ പോലീസിനെ എ.കെ.47-കള്‍കൊണ്ട്‌ ആയുധമണിയിച്ചുകൂടാ? മ്യൂണിച്ചിനുശേഷം ഇസ്രായേലും, 9/11-നു ശേഷം അമേരിക്കയും ചെയ്തതുപോലെ, എന്തുകൊണ്ട്‌ നമുക്കും ശത്രുക്കളെ പിന്തുടര്‍ന്നുകൂടാ? കൂടുതല്‍ വലിയ ഗര്‍ത്തങ്ങളിലേക്ക്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കാരണം, ഭീകരത എന്നത്‌, സ്വയം സഫലീകരിക്കുന്ന ഒരു പ്രവചനമാണ്‌. പ്രതികരണത്തിലും, ധ്രുവീകരണത്തിലും, സൈനികവത്ക്കരണത്തിലും, പ്രതികാരദാഹത്തിലുമാണ്‌ അത്‌ പുലരുന്നത്‌.

ബാഹ്യമായ ഭീകരത

അമേരിക്കയെ പിന്തുടരണമെന്ന്‌ വാദിക്കുന്നവര്‍, 9/11-നു ശേഷം അവരുടെ നടപടികള്‍ ആഗോള ഭീകരതയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ഉണ്ടായത്‌ എന്ന്‌ മാത്രം വിശകലനം ചെയ്തുനോക്കിയാല്‍ മതിയാകും. ആ സംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്ന്‌ അറിയാമായിരുന്നിട്ടുകൂടി ഇന്ധന-സമ്പന്നമായ ഇറാഖിനെ ആക്രമിക്കുകയും, രണ്ട്‌ ലക്ഷത്തിലധികം ഇറാഖി പൌരന്‍മാരെ കൊല്ലുകയും, എന്നാല്‍ ബിന്‍ ലാദനു അഫ്ഘാനിസ്ഥാനിലേക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു അമേരിക്ക ചെയ്തത്‌. അമേരിക്കയുടെ കൂട്ടക്കൊലപതകത്തിനെതിരെയുള്ള ന്യായമായ ചെറുത്തുനില്‍പ്പെന്ന നിലക്ക്‌ പരിഗണിക്കപ്പെടാന്‍ തുടങ്ങിയ സൈനിക ഇസ്ളാമിസത്തിന്‌ ആഗോളപിന്തുണ നേടിക്കൊടുക്കുന്നതിനാണ്‌ ആ നയങ്ങള്‍ സഹായിച്ചത്‌. ആരാണ്‌ ബിന്‍ ലാദന്‍ സൃഷ്ടിച്ചതും, പാക്കിസ്ഥാനിലെ മദ്രസ്സകളെ ആയുധമണിയിച്ചതെന്നും, ഇസ്ളാമിക ജിഹാദിനെ പുനരുജ്ജീവിപിച്ചതെന്നുമുള്ള ചോദ്യങ്ങളാണ്‌ അത്‌ ഉയര്‍ത്തുനത്‌. ജിഹാദിണ്റ്റെ തീപ്പൊരി വളരുന്നതില്‍ ഇസ്രായേലും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്‌. 1948-ല്‍ ഇസ്രായേല്‍ രാജ്യത്തിന്റെ സ്ഥാപനം ഫലസ്തീനികളില്‍നിന്ന്‌ അവരുടെ നാടിനെ അപഹരിച്ചു. തങ്ങളോട്‌ ചെയ്ത വംശഹത്യ എന്ന ആ വലിയ തെറ്റിനെ തിരുത്താന്‍ ജൂത ജനത തിരഞ്ഞെടുത്ത ഈ മാര്‍ഗ്ഗത്തെ മഹാത്മാഗാന്ധിക്കുപോലും അപലപിക്കേണ്ടിവന്നു. ഫലസ്തീനെതിരായ നിരന്തരവും സാവധാനത്തിലുള്ളതുമായ ആക്രമണങ്ങളാണ്‌ പിന്നീട്‌ നടന്നത്‌. ആദ്യമാദ്യം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ സഹയിച്ചിരുന്നത്‌, യാസ്സര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മതേതരശക്തികളായിരുന്നു. അവയെ വിജയകരമായി ഇല്ലാതാക്കാന്‍ കഴിഞ്ഞതുകൊണ്ട്, ചെറുത്തുനില്‍പ്പിന്റെ കടിഞ്ഞാണ്‍ ഇസ്ളാമിക ശക്തികളുടെ കയ്യിലെത്തി. ഏറെക്കുറെ അക്രമരഹിതമായ ആദ്യത്തെ ഇന്റിഫിഡയെ അടിച്ചമര്‍ത്തി. പകരം വന്നത്‌ കുറച്ചുകൂടി അക്രമാസക്തമായ രണ്ടാമത്തെ ഇന്റിഫിഡയായിരുന്നു. അതും പരാജയപ്പെട്ടപ്പോഴാണ്‌ മനുഷ്യബോംബുകള്‍ പ്രത്യക്ഷപ്പെട്ടത്‌.

മുപ്പതുവര്‍ഷം മുന്‍പ്‌, ജീവിതത്തില്‍ ആദ്യമായി വിദേശത്തുപോകുന്ന സമായത്ത്‌, രണ്ട്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്നു മാത്രമായിരുനു എന്റെ പാസ്സ്‌പോര്‍ട്ട്‌ എന്നെ വിലക്കിയിരുന്നത്‌. അതില്‍ ഒന്ന്‌, വംശീയത വെറിയുടെ ദക്ഷിണാഫ്രിക്കയായിരുന്നുവെങ്കില്‍ മറ്റേത്‌, ഇസ്രായേലും. ചേരിചേരാ ചേരിയിലായിരുനു അന്നു നമ്മുടെ നില്‍പ്പ്‌. നിരായുധീകരണത്തിനും ലോകസമാധാനത്തിനും നിന്നിരുന്നവര്‍. ഇസ്രായേലും അമേരിക്കയുമാണ്‌ എന്നാല്‍ ഇന്ന് നമ്മുടെ ഏറ്റവും വലിയ സൈനികസഖ്യങ്ങള്‍. ജിഹാദികളുടെ ലക്ഷ്യമായി നമ്മള്‍ മാറിയതില്‍ അത്ഭുതപ്പെടുന്നുണ്ടോ? ഇസ്രായേലിനെയും അമേരിക്കയെയും പോലുള്ള വികസിത രാജ്യങ്ങള്‍ക്ക്‌, നിശ്ചയദാര്‍ഢ്യമുള്ള ഒരു ജിഹാദിയില്‍നിന്ന്‌, ഒരു പരിധിവരെ സ്വയം രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരാം. ഇന്ത്യക്ക്‌ പക്ഷേ അത്‌ സാധ്യമാണോ? ഒരുങ്ങിപ്പുറപ്പെട്ട ചാവേറുകള്‍ക്കെതിരെ ഒരു പടച്ചട്ടയും നിലനില്‍ക്കില്ലെന്ന്‌ ഓര്‍ത്താല്‍ നല്ലത്‌. ന്യൂയോര്‍ക്കിനെ മുള്‍മുനയില്‍ നിര്‍ത്തിയത്‌ ആണവായുധങ്ങളൊന്നുമായിരുന്നില്ല. ബോംബിന്റെ പിന്‍ വലിച്ചൂരാന്‍ മാത്രം അറിയാവുന്നവരായിരുന്നു. ഇന്ത്യയെ ആക്രമിക്കുക എന്നത്‌ താരതമ്യേന എളുപ്പമുള്ള ഒരു കാര്യമാണ്‌. കോടിക്കണക്കുനു വരുന്ന ജനങ്ങളെയും, വിശാലമായ ഭൂപ്രദേശങ്ങളെയും, ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരപ്രദേശങ്ങളെയും പൂര്‍ണ്ണമായും കാത്തുരക്ഷിക്കുക എന്നത്‌ അസാധ്യമാണ്‌. പണക്കാര്‍ക്ക്‌ കോട്ടമതിലുകള്‍ പണിയാന്‍ കഴിഞ്ഞേക്കും. താജിനെയും ഒബ്‌റോയിയെയും സുരക്ഷിതമാക്കാന്‍ നമുക്ക്‌ കഴിയും. വിമാനത്താവളങ്ങളും ആകാശയാനങ്ങളും സുരക്ഷിതമാക്കുക ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍, നമ്മുടെ റയില്‍വേസ്റ്റേഷനുകളും ബസ്സ്സ്റ്റോപ്പുകളും, അങ്ങാടികളും ആ വിധത്തില്‍ സംരക്ഷിക്കാന്‍ നമുക്ക് എത്രത്തോളം സാധിക്കും?

ഉള്ളിലുള്ള ഭീകരത

പൂര്‍ണ്ണമായും പുറത്തുനിന്നു വരുന്ന ഒന്നല്ല, ഇന്ത്യ ഇന്ന്‌ നേരിടുന്ന ഭീകരതയുടെ ഭീഷണി. ദരിദ്രരായ ഒരു വലിയ ജനവിഭാഗം താമസിക്കുന്ന രാജ്യം മാത്രമല്ല ഇന്ത്യ. അത്‌ ഒരു വിഭജിതരാഷ്ടം കൂടിയാണ്. ദരിദ്രരും സമ്പന്നരുമെന്ന കേവലമായ വിഭജനമല്ല അത്‌. ജാതീയമായും ഭാഷാപരമായും വിഘടിച്ച ഒരു രാജ്യം. വെളിയിലുള്ള ജിഹാദി ക്യാമ്പുകളെപ്പോലെത്തനെ, ഭീകരവാദത്തിന്‌ സുഗമമായി വളരാന്‍ പറ്റിയ ഒന്നാണ്‌ ഈ ആഭ്യന്തരമായ വിഭജനവും. ജിഹാദ്‌ എന്നത്‌ ഏതെങ്കിലുമൊരു മതത്തിന്റെ പ്രത്യേക പകര്‍പ്പവകാശമൊന്നുമല്ല. അന്താരാഷ്ട്ര കാരണങ്ങളുടെ പിന്‍ബലമില്ലാതെ, ഇന്ത്യയുടെ സ്വന്തം മണ്ണില്‍ വളര്‍ന്നുവലുതായ ജിഹാദികളുമുണ്ടെന്ന്‌ ആര്‍ക്കും കാണാനാവും. ഗാന്ധി വധത്തിലേക്കു നയിച്ച ഗൂഢാലോചനയിലെ തന്റെ പങ്ക്‌ തുറന്നു സമ്മതിക്കാനുള്ള വീരത്വമൊന്നും ഇല്ലാതിരുന്ന "വീര്‍" വിനായക്‌ സവാര്‍ക്കറിന്റെ ശിഷ്യനായ നാഥുറാം ഗോഡ്‌സെ അത്തരത്തിലുള്ള ഒരു ജിഹാദിയായിരുന്നു. 1992 ഡിസംബര്‍ 6-ലേക്ക്‌ വരാം. അന്നാണ്‌ ചില ഹിന്ദുമത ഭ്രാന്തര്‍ ബാബറി പള്ളി തകര്‍ത്ത്‌, ഇപ്പോഴും കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. 1992-ലെ ബോംബെ കലാപം മുതല്‍ക്ക്‌ ഇങ്ങോട്ട്‌, 193-ലെ ബോംബ്‌ സ്ഫോടനങ്ങളും, 2002-ലെ ഗുജറാത്ത്‌ വംശഹത്യയും, ചെറുതെങ്കിലും മാരകമായ നൂറുകണക്കിന്‌ മറ്റു ലഹളകളും, അങ്ങിനെ, വിഭജനാനന്തരമുള്ള രക്തരൂഷിതമായ 16 വര്‍ഷങ്ങളാണ്‌ കടന്നുപോയത്‌. പകരത്തിന്‌ പകരം ചോദിച്ചുകൊണ്ട്‌ നിലക്കാത്ത ചക്രം പോലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നു. ഹിറ്റ്‌ലറുടെ നിലപാടുകളോട്‌ ആരാധന പുലര്‍ത്തുന്ന ചില സംഘടനകളാണ്‌ ഹൈന്ദവമതഭീകരവാദത്തിന്റെ കേന്ദ്രബിന്ദു. ഈ ഹിറ്റ്‌ലര്‍ സ്നേഹികള്‍ ഇസ്രയേലിന്റെ ആരാധകരും സുഹൃത്തുക്കളുമാണെന്നത്‌ ഒരു വിരോധാഭാസമായി തോന്നാം.

സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കണ്ടുംകേട്ടും വളര്‍ന്ന ചെറുപ്പക്കാരാണ്‌ മുസ്ളിം മതഭീകരതയുടെ ഭാഗത്ത്‌ അധികവുമുള്ളത്‌. ക്രൈസ്തവര്‍ക്കും ഹൈന്ദവഭീകരവാദത്തിണ്റ്റെ രുചിയറിയേണ്ടിവന്നിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ, പ്രതികാരം നടപ്പിലാക്കാനുള്ള സംവിധാനങ്ങളൊന്നും അവര്‍ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. നൂറ്റാണ്ടുകളോളം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടിവന്നിട്ടും, അക്രമത്തിലൂടെ തിരിച്ചടിക്കാന്‍ ദളിതുകളും ഇതുവരെ മുന്നോട്ട്‌ വന്നിട്ടില്ല. അവരിലെ ചെറിയൊരു വിഭാഗം നക്സലൈറ്റുകളുടെ സായുധസമരത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞിട്ടുണ്ടെങ്കിലും.

പ്രതിരോധത്തിനുവേണ്ടി ഭീമമായ സംഖ്യ ചിലവഴിച്ചതുകൊണ്ടോ, സമുദ്രങ്ങളില്‍ കാവലേര്‍പ്പെടുത്തിയതുകൊണ്ടോ, സൈന്യത്തെയും പോലീസിനെയും അത്യന്താധുനിക ആയുധങ്ങളണിയിച്ചതുകൊണ്ടോ, അക്രമത്തിന്റെ അദ്ധ്യായം അവസാനിപ്പിക്കാനോ, ഇന്ത്യയെ സുരക്ഷിതത്വത്തിന്റെ കുമിളക്കകത്ത്‌ നിലനിര്‍ത്താനോ കഴിയില്ലെന്ന്‌ തീര്‍ച്ചയായിരിക്കുന്നു. ഇന്ത്യ എന്ന ആണവശക്തിയുടെ സൃഷ്ടി, കൂടുതല്‍ സുരക്ഷിതത്വത്തിലേക്കല്ല നമ്മെ നയിച്ചത്‌. പാക്കിസ്ഥാന്‍ എന്ന മറ്റൊരു ആണവശക്തിയുടെ സൃഷ്ടിയിലേക്കായിരുന്നു. അതുകൊണ്ട്‌, എത്ര വലിയ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടുവന്നാലും, അതിനൊന്നും നമ്മെ രക്ഷിക്കാനാവില്ല. ഇസ്രായേലിന്റെ മൊസ്സാദിനെയും അമേരിക്കയുടെ സി.ഐ.എ.യും എഫ്‌.ബി.ഐ.യെയും സുരക്ഷാപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുന്നത്‌, രോഗാണു പകര്‍ത്തുന്നവര്‍ക്കുതന്നെ രോഗപ്രതിരോധകരാര്‍ നല്‍കുന്നതുപോലെ അസംബന്ധമാണ്‌. കൂടുതല്‍ വലിയ അടുത്ത ജിഹാദി ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റുകയാണ്‌ നമ്മള്‍ നമ്മെത്തന്നെ.

ക്രമസമാധാനപാലനവും, നീതിന്യായവും മാധ്യമങ്ങളും

ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴില്‍ നടപ്പാക്കുന്ന ഏതൊരു ഭീകര-വിരുദ്ധ നിയമവും കൂടുതല്‍ ഭീകരതയിലേക്കു മാത്രമേ നയിക്കുകയുള്ളു. അതുകൊണ്ടാണ്‌, 2002-ലെ മോഡിയുടെ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതിന്‌ ആവശ്യത്തിലേറെ തെളിവുകള്‍ ഒളിക്യാമറകള്‍ നല്‍കിയിട്ടും, ഒരു ഹിന്ദുതീവ്രവാദിപോലും ശിക്ഷിക്കപ്പെടാതിരുന്നതും, എന്നാല്‍, ആയിരക്കണക്കിന്‌ മുസ്ളിം യുവാക്കള്‍ക്ക്‌ ജയിലുകളില്‍ കഴിയേണ്ടിവന്നതും. ബോംബെ ലഹളയില്‍ കുറ്റക്കാരെന്ന്‌ ജസ്റ്റീസ്‌ ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ശിവസേനയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌. എല്ലാ പ്രതികളും രക്ഷപ്പെട്ടു. മുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലരെയൊക്കെ നിയമത്തിന്റെ കീഴില്‍ താത്ക്കാലികമായി കൊണ്ടുവന്നുവെങ്കിലും, ഒടുവില്‍ ഒരു പോറലുമേല്‍ക്കാതെ അവരെല്ലാവരും പുറത്തുവന്നു. എന്നാല്‍, 1993-ലെ ബോംബ്‌ സ്ഫോടനത്തില്‍ കുറ്റം ചുമത്തപ്പെട്ട പല മുസ്ളിമുകള്‍ക്കും കിട്ടിയത്‌ വധശിക്ഷയയിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മു

സ്ളിമുകള്‍ ജന്‍മനാ അക്രമികളാണെന്ന കെട്ടുകഥ സുഖമായി വിഴുങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങളും, നീതിന്യായസംവിധാനവും ക്രമസമാധാനസേനയും. ഭരണഘടന അനുവദിച്ച ജനാധിപത്യ പരിരക്ഷ ഇല്ലാതാക്കുനത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ. മതിയായ കാരണങ്ങളും തെളിവുകളുമില്ലാതെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ വ്യക്തികള്‍, നാളെ ഒരുപക്ഷേ തീവ്രവാദികളുടെ കയ്യിലെ ശക്തമായ ആയുധങ്ങളായി മാറാനുള്ള സാധ്യതകളും കാണാതിരുന്നുകൂടാ. ഇരട്ടത്താപ്പ്‌ ഇപ്പോഴേ ദൃശ്യമാണ്‌. സിമിയെ നിരോധിച്ചുവെങ്കിലും, ആര്‍.എസ്സ്‌.എസ്സും വി.എച്ച്‌.പി.യും, ബജ്‌റംഗദളും, ഇപ്പോഴും നിയമാനുസൃത സംഘടനകളായി വിലസുകയാണ്‌. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ സാമൂഹ്യവിദ്വേഷം പരത്തുന്ന ആഹ്വാനങ്ങള്‍ നിരവധി വടക്കേന്ത്യക്കാരുടെ കൊലപാതകത്തില്‍ കലാശിച്ചത്‌ ഈയടുത്താണ്‌. അന്ന്‌ കൊല്ലപ്പെട്ടവരില്‍, കല്ല്യാണിലെ ദുബെ സഹോദരന്‍മാരുമുണ്ടായിരുന്നു. പത്തുരൂപ എന്ന നാമമാത്രമായ പ്രതിഫലത്തിന്‌ കാലങ്ങളായി രോഗികളെ ചികിത്സിച്ചുപോന്നിരുന്ന ഡോക്ടര്‍മാരായിരുന്നു ദുബെ സഹോദരന്‍മാര്‍. തന്നെ അറസ്റ്റു ചെയ്താല്‍ ബോംബെ ചുട്ടുചാമ്പലാകുമെന്ന്‌, തന്റെ അമ്മാവന്റെ പഴയ പ്രസംഗ ശൈലിയും ഭാഷയും കടമെടുത്ത്‌ പരസ്യമായി ഭീഷണി പുറപ്പെടുവിച്ച രാജ്‌ താക്കറെ ഇപ്പോഴും നിയമത്തിന്റെ വെളിയിലാണ്‌. ഗുജറാത്ത്‌ വംശഹത്യക്ക്‌ ചുക്കാന്‍ പിടിച്ച മോഡിയെ തൊടാനുള്ള ധൈര്യം പോലും നമ്മുടെ നീതിന്യായത്തിനുണ്ടായില്ല. 1984-ലെ സിഖ്‌ കലാപത്തിനു കാരണക്കാരായവരും സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസുന്നു. ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല. പോലീസിന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്‌ പ്രശ്നം പരിഹരിക്കാന്‍ സഹായകമാവില്ല. നിയമങ്ങള്‍ സത്യസന്ധമായും നിഷ്പക്ഷമായും നടപ്പാക്കിയാല്‍ മാത്രമേ അതിനാകൂ.

ഹൈന്ദവഭീകരതയുടെ കാണാപ്പുറങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഭീകര-വിരുദ്ധ സംഘത്തലവന്‍ ഹേമന്ത്‌ കാര്‍ക്കറെ എന്ന സത്യസന്ധനായ പോലീസുദ്യോഗസ്ഥന്റെ മരണം വലിയൊരു ദുരന്തമായി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കേണല്‍ പുരോഹിതും കൂട്ടാളികളും ആ മരണം ആഘോഷിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്‌. നിരവധി മുസ്ളിമുകള്‍ കൊല്ലപ്പെട്ട മാലേഗാവ്‌ സ്ഫോടനത്തിലും, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പാക്കിസ്ഥാനി പൌരന്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഝോതാ എക്സ്പ്രസ്സ്‌ സ്ഫോടനത്തിലും മുസ്ളിമുകളെയായിരുന്നു, കര്‍ക്കറെ ചുമതലയേല്‍ക്കുന്നതുവരെ, പ്രതിസ്ഥാനത്ത്‌ നിര്‍ത്തിയിരുന്നത്‌. രാജ്യത്തൊട്ടാകെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്ന, അതുവരെ ഏറെക്കുറെ അജ്ഞാതമായിരുന്ന ഒരു ഹൈന്ദവഭീകര സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുകൊണ്ടുവന്നത്‌ ഹേമന്ത്‌ കാര്‍ക്കറെയായിരുന്നു. ഹൈന്ദവ തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നു മാത്രമല്ല, ബി.ജെ.പി.യില്‍നിന്നുപോലും ഇതിന്‌ കാര്‍ക്കറെക്ക്‌ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. തന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ നിര്‍ബന്ധിതനാവുകപോലും ചെയ്തു അദ്ദേഹം. ഹെല്‍മെറ്റില്ലാതെ, പാകമാകാത്ത ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും ധരിച്ച്‌, വെറുമൊരു കൈത്തോക്കുമായി തീവ്രവാദികളെ നേരിടാന്‍ ഹേമന്ത്‌ കാര്‍ക്കറെയെ പ്രേരിപ്പിച്ചത്‌, അത്തരം സമ്മര്‍ദ്ദങ്ങളും വിമര്‍ശനങ്ങളുമായിരുന്നുവോ? അതോ, പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ടും ഹൈന്ദവഭീകരതയെ തുറന്നുകാട്ടാന്‍ കാണിച്ച ജന്‍മസിദ്ധമായ ധൈര്യമായിരുന്നുവോ ആ എടുത്തുചാട്ടത്തിലേക്ക്‌ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്‌?

അതെന്തുതന്നെയായാലും, പല രൂപത്തിലുള്ള ജിഹാദികളും അന്തസ്സത്തയില്‍ ഒന്നുതന്നെയാണെന്ന വസ്തുതയിലേക്കാണ്‌ ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌. ബുഷിനെയും ബിന്‍ ലാദനെയും പോലെ. ആരൊക്കെ ചാവുന്നു എന്നതൊന്നും അവരിരുവര്‍ക്കും പ്രശ്നമേയല്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തീവ്രവാദി (ഇസ്ളാമിക?) ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇരുന്നൂറോളം പേരില്‍ ഭൂരിഭാഗവും മുസ്ളിമുകളായിരുന്നു. സ്വന്തം മതക്കാരുടെ വെടിയേറ്റ്‌ മരിച്ച അവരില്‍ പലരും, യു.പി.യിലെയും ബീഹാറിലെയും തങ്ങളുടെ വീടുകളിലേക്ക്‌ ഈദാഘോഷങ്ങള്‍ക്ക്‌ പുറപ്പെട്ടവരായിരുന്നു. വിചിത്രമെന്നു പറയട്ടെ, മാധ്യമങ്ങള്‍ ഈയൊരു കാര്യത്തിനെക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞതേയില്ല. വലിയയവരുടെ താജ്‌-ഒബ്‌റോയ്‌ ദുരന്തങ്ങളെക്കുറിച്ചായിരുന്നു അവര്‍ ആ ദിവസങ്ങളത്രയും വാചാലരായത്‌. യഥാര്‍ത്ഥ സുരക്ഷയും ആനന്ദവും വിദൂരസ്വപ്നമാവുകയും, മിഥ്യാസുരക്ഷിത ബോധത്തില്‍ നാളെ നാം ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്ന വിധം, യുദ്ധവെറിപിടിച്ച ഒരു പോലീസ്‌ രാഷ്ട്രം നിര്‍മ്മിക്കാന്‍ മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങിയിരിക്കുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്‌.

പൊതുസ്ഥലങ്ങളിലും നിര്‍ണ്ണായകമായ പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമില്ല എന്ന വാദമല്ല ഞാന്‍ മുന്നോട്ട്‌ വെക്കുന്നത്‌. യഥാര്‍ത്ഥമായ സുരക്ഷ കൈവരിക്കണമെങ്കില്‍, സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്‌, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യം പുനസ്ഥാപിക്കുകയും, ജനങ്ങളുടെ നിയമാനുസൃതമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുകയും, ഇന്നത്തെ ആയുധപ്പന്തയത്തെ അന്തസ്സിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള മത്സരമായി മാറ്റുകയും, മതവിശ്വാസത്തെ യുക്തിചിന്തകൊണ്ട്‌ മാറ്റുരക്കുന്ന അന്തരീക്ഷത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ജീവിക്കാന്‍ കഴിയുകയും ചെയ്യേണ്ടതുണ്ട്‌. അതുവരെ, ഇത്തരം 'രാജ്യസ്നേഹി'കളുടെയും, മതഭ്രാന്തന്‍മാരുടെയും ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരും നമുക്ക്‌.

Monday, December 15, 2008

സലാം, മുംതാസിര്‍, സലാം

മും‌താസര്‍ അല്‍ സായ്‌ദി എന്ന റിപ്പോര്‍ട്ടര്‍ക്ക് ഈ ലേഖകന്റെ അഭിവാദ്യങ്ങള്‍.

ഔദ്യോഗിക ഭാഷ്യമനുസരിച്ചുതന്നെ, ഒന്നര ദശലക്ഷം ആളുകളെ വകവരുത്തുകയും ഏകദേശം അത്രതന്നെ ആളുകളെ അഭയാര്‍ത്ഥികളും, വിധവകളുമാക്കുകയും, ലക്ഷക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങളെ ഉപരോധം കൊണ്ട് കശാപ്പു ചെയ്യുകയും ചെയ്ത ബുഷ് എന്ന പട്ടിക്ക് മുംതാസര്‍ അല്‍ സായ്‌ദി നല്‍കിയ ഈ യാത്രയയപ്പ് ഉപഹാരം ഉചിതമായ ഒന്നായി.

വൈറ്റ് ഹൌസിന്റെ എക്കാലത്തെയും വലിയ ശാപമായ (പി.സായ്‌നാഥിന്റെ പ്രയോഗം) ജോര്‍ജ്ജ് ബുഷ് എന്ന പട്ടീ, നീയും, ബ്ലയറും, നിന്റെ ഷണ്ഡന്മാരായ ആ അന്താരാഷ്ട്ര കിങ്കരന്മാരും ഇത് അര്‍ഹിക്കുന്നുണ്ട്.

ഇത്ര ശക്തമായ ഒരു സന്ദേശം നല്‍കാന്‍ ഒരു യുദ്ധ-വിരുദ്ധ പ്രസ്ഥാനത്തിനും ആകില്ല. മും‌താസറിന്റെ പ്രവൃത്തിയെ അരാജകത്വമെന്നോ, ഭീകരവാദമെന്നോ, എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. എങ്കിലും, ആ അരാജകത്വവും ഭീകരവാദവുമാണ് അമേരിക്കയും സാമ്രാജ്യത്വശക്തികളും ഇന്ന് അര്‍ഹിക്കുന്നത്. നിഷ്പഫലമായിപ്പോകുന്ന വലിയ വലിയ പ്രതിരോധങ്ങളേക്കാളൊക്കെ ശക്തിയുണ്ട് ഈയൊരു ചെരുപ്പേറിന്.

അവര്‍ അര്‍ഹിക്കുന്ന ഈ എളിയ സമ്മാനം ഉചിതമായ തരത്തിലും അവസരത്തിലും നല്‍കാന്‍ ധീരത കാണിച്ച മും‌താസറീനു ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

ഇറാഖിലെ ഇന്നത്തെയും നാളത്തെയും തലമുറ, ഇതിന് മുംതാസറിനോട് എന്നെന്നും നന്ദിയുള്ളവരുമായിരിക്കും.

Wednesday, December 10, 2008

കേരളത്തിന്റെ ചലച്ചിത്രോത്സവവും നഷ്ടനായികയും

(ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ലേഖനം, അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ബ്ലോഗ്ഗിലേക്ക് സമര്‍പ്പിക്കുന്നു)

കേരളത്തിന്റെ ചലച്ചിത്രോല്‍സവവും നഷ്ടനായികയും

വിഗതകുമാരന്‍ എന്നാല്‍ നഷ്ടപ്പെട്ട ആണ്‍കുട്ടി എന്നാണര്‍ത്ഥം. മലയാളത്തിലെ ആദ്യ ചലച്ചിത്രത്തിന്റെ പേരാണത്‌. യഥാര്‍ത്ഥത്തില്‍ വിഗതകുമാരനിലെ നായികയായി വേഷമിട്ട പി.കെ റോസിയെ വിഗതകുമാരിയെന്നു വിശേഷിപ്പിക്കാവുന്നതാണ്. നഷ്ടപ്പെട്ട പെണ്‍കുട്ടി എന്നു നേരിട്ടു അര്‍ഥം പറയുന്നതിനേക്കാള്‍, ശ്രീപത്മനാഭസ്വാമി പള്ളികൊള്ളുന്ന തിരുവനന്തപുരിയിലെ മേലാളസാമൂഹ്യവിരുദ്ധന്മാരാല്‍ നഷ്ടപ്പെടുത്തപ്പെട്ട കീഴാളപ്പെണ്‍കുട്ടി എന്നു പറയുന്നതാണ് ശരി.

പ്രാരംഭകാലത്ത്‌ ഏതു പ്രദേശത്തുനിന്നു പുറത്ത്‌ വന്ന ചിത്രവും നിശ്ശബ്ദചിത്രമായിരുന്നു. എന്നാല്‍ വിഗതകുമാരന്‍ എന്ന നിശ്ശബ്ദ ചലച്ചിത്രം അതിലെ നായികയോടു കാട്ടിയ ക്രൂരതയാല്‍ ഒരു നാട്ടിന്റെ ചരിത്രത്തെക്കുറിച്ച് ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദം, ജാതീയ വിഷം തീണ്ടിയ കേരളത്തില്‍ സമരത്തിന്റെ കൊമ്പുകള്‍ മുളച്ചുപൊന്തിയകാലമായിരുന്നു. നവീനകേരളത്തിനു വിത്തു വിതച്ച സംസ്കാരിക നവോത്ഥാനനായകന്മാര്‍ കേരളത്തില്‍ കലാപക്കൊടികളുയര്‍ത്തിയത്‌ ഇക്കാലത്തായിരുന്നു. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി വൈക്കത്തു സത്യാഗ്രഹം ആരംഭിച്ച അതേ വര്‍ഷം തന്നെയാണ്‌, ജെ.സി. ദാനിയല്‍, വിഗതകുമാരന്‍ എന്ന ചലച്ചിത്രം നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. നിര്‍മ്മാതാവും സംവിധായകനും നായകനടനും അദ്ദേഹം തന്നെ ആയിരുന്നു. വില്ലന്‍ കഥാപാത്രമായി ജോണ്‍സനെ നിശ്ചയിച്ചു. നായികനടിയെ കിട്ടാനായിരുന്നു ബുദ്ധിമുട്ട്‌. സിനിമയിലോ നാടകത്തിലോ സ്ത്രീകള്‍ അഭിനയിക്കുന്നത്‌ ഏറ്റവും വലിയ അപരാധമായി അന്നത്തെ കേരളീയ സമൂഹം കരുതിയിരുന്നു. അഖിലേന്ത്യാവ്യാപകമായി പത്രപ്പരസ്യം നല്‍കിയിട്ടും ജെ.സി. ദാനിയലിനു വിഗതകുമാരനിലെ നായികയായി നടിക്കുവാന്‍ ഒരു പെണ്‍തരിയെ കണ്ടെത്താനായില്ല. മുംബൈയില്‍ നിന്നെത്തിയ ലോന എന്ന നടിയെ പ്രതിഫലതര്‍ക്കത്തെ തുടര്‍ന്നു തിരിച്ചയക്കേണ്ടതായും വന്നു.ജോണ്‍സന്റെ ഉത്സാഹത്തിലാണു തൈക്കാട്ടു താമസിച്ചിരുന്ന റോസമ്മയെ ജെ.സി. ദാനിയലിന് കണ്ടെത്താന്‍ കഴിഞ്ഞത്‌.

പി.കെ.റോസി. അതായിരുന്നു അവരുടെ പേര്‍. തിരുവനന്തപുരത്തെ ഇന്നത്തെ കനകനഗര്‍ അന്നു ആമത്തറ ആയിരുന്നു.കോണ്‍ക്രീറ്റ് കാടിനു പകരം അവിടെ എള്ളും നെല്ലും മുതിരയും പയറും മാറി മാറി കൃഷി ചെയ്തിരുന്ന വിശാലമായ വയലുകളായിരുന്നു. ആ വയലോരത്തു പിറന്ന പെണ്‍കുട്ടിയാണു റോസമ്മ. കുട്ടിക്കാലത്തുതന്നെ വയലിറമ്പത്ത്‌ അരങ്ങേറിയ കക്കാരിശ്ശി നാടകത്തില്‍ കാല്‍ത്തളയിട്ട്‌ താളം തുള്ളിയ റോസമ്മ. കീഴാളരുടെ കലാരൂപങ്ങളിലഭിനയിക്കുവാന്‍ പുരുഷന്മാരോടൊപ്പം അവരുടെ സ്ത്രീകള്‍ക്കും അനുവാദം ലഭിച്ചിരുന്നു. മേലാളസമൂഹങ്ങളില്‍ ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നല്ലൊ. പട്ടത്ത്‌ ഇന്നത്തെ പബ്ബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനടുത്താണ്‌ ജെ.സി. ദാനിയലിന്റെ ശാരദാവിലാസം സ്റ്റുഡിയോ സ്ഥിതിചെയ്തിരുന്നത്‌. ട്രാവന്‍ കൂര്‍ നാഷണല്‍ പിക്ചേര്‍സ്‌ എന്നായിരുന്നു ബാനര്‍.

എന്തായിരിക്കാം സിനിമപ്പുതുമഴ എന്നു കൗതുകപ്പെട്ട്‌ റോസി ക്യാമറയുടെ മുന്നില്‍ നിന്നു. സംവിധായകന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചു. കാക്കാരിശ്ശിനാടകം കളിച്ചപ്പോഴത്തെ കാണികളുടെ ആരവവും കയ്യടികളും അവളോര്‍ത്തിട്ടുണ്ടാകണം. ഇതു കാണികളാരുമില്ലാത്ത ഒരു നാടകമാണെന്നു കരുതിയിട്ടുണ്ടാകണം. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ തുച്ഛമായ ഒരു തുകയും കോടി വസ്ത്രവും റോസമ്മക്കു ലഭിച്ചു.

സിനിമ റിലീസ്‌ ചെയ്തതു തിരുവനന്തപുരത്ത്‌ ഏജീസ്‌ ഓഫീസിനു സമീപമുള്ള ക്യാപ്പിറ്റോള്‍ തീയേറ്ററില്‍ ആയിരുന്നു. വലിച്ചു കെട്ടിയ വെള്ളസ്ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ഒരാള്‍ ഉച്ചത്തില്‍ കഥയും സംഭാഷണവുമൊക്കെ വിളിച്ചു പറയുകയും വേണം. അക്കാലത്തെ പ്രമുഖ അഭിഭാഷകന്‍ മള്ളൂര്‍ ഗോവിന്ദപിള്ള ആയിരുന്നു മലയാളത്തിന്റെ ആദ്യ ചലച്ചിത്രത്തിന്റെ പ്രദര്‍ശനോല്‍ഘാടനം നിര്‍വഹിച്ചത്‌. വെള്ളിത്തിരയില്‍ റോസിയെ കണ്ടതോടുകൂടി സവര്‍ണ്ണമേധാവിത്തം കൊടികുത്തി വാണിരുന്ന തിരുവനന്തപുരത്തെ മേലാളപുരുഷന്മാര്‍ക്ക്‌ കലിയിളകി. “നിര്‍ത്തെടീ തേവടിശ്ശീ“ എന്നലറിക്കൊണ്ട്‌ തിരശ്ശീലക്കടുത്തേക്കു പാഞ്ഞു ചെന്നു. നിരപരാധികളായ കാണികള്‍ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ തീയേറ്റര്‍ നശിപ്പിച്ചു.

അത്രയും കൊണ്ട്‌ സവര്‍ണരോഷം അവസാനിച്ചില്ല. അവര്‍ ആയുധങ്ങളുമായി തൈക്കാട്ടേക്കു പാഞ്ഞു. കുപ്പമാടത്തില്‍ അവസാനിക്കേണ്ട ഒരു സാധു പുലയപ്പെണ്‍കുട്ടി മലയാള ചലചിത്രരംഗത്തേക്കു കടന്നുവരുന്നതു ചിന്തിക്കുവാന്‍ അന്നത്തെ വിഷം തീണ്ടിയ സവര്‍ണസമൂഹത്തിനു സാധിച്ചതേയില്ല. പി.കെ.റോസിയുടെ തൈക്കാട്ടെ ചെറ്റക്കുടില്‍ തീവൈക്കപ്പെട്ടു. മലയാളസിനിമയിലെ ആദ്യത്തെ നായികനടി പ്രാണന്‍ കയ്യിലെടുത്തോടി. കരമനയിലെത്തി. നഗര്‍കോവിലിലേക്കു പോവുകയായിരുന്ന പയ്‌നിയര്‍ട്രാവല്‍സ്‌ എന്ന ലോറിക്കുമുന്നില്‍ തൊഴുകൈകളോടെ നിന്നു. ഡ്രൈവറുടെ കാരുണ്യത്താല്‍ റോസിയുടെ ജീവന്‍ രക്ഷിക്കപ്പെട്ടു.

ഇത്രയൊക്കെയെ പി .കെ റോസിയെക്കുറിച്ചു കേരളീയര്‍ക്കു അറിയാന്‍ കഴിഞ്ഞിട്ടുള്ളു. മലയാളചലചിത്രരംഗം, അമ്മയെപ്പോലെ കണക്കാക്കേണ്ട പി കെ റോസിയെ അവഗണിക്കുകയായിരുന്നു. സവര്‍ണസമൂഹത്താല്‍ ആട്ടിയോടിക്കപ്പെട്ട മലയാളത്തിന്റെ പാവപ്പെട്ട ഈ താരത്തെപ്പൊലെതന്നെ ആട്ടിയോടിക്കപ്പെട്ടവളാണ്‌ കുറിയേടത്ത്‌ താത്രിക്കുട്ടിയും. പശ്ചാത്തലം രണ്ടാണെങ്കിലും ആട്ടിയോടിക്കപ്പെട്ട സ്ത്രീകള്‍ എന്ന നിലയിലവരുടെ കസേരകള്‍ ചേര്‍ത്തിടാവുന്നതാണ്‌. എന്നാല്‍ താത്രിക്കുട്ടി ഓടിപ്പോയ വഴിയെല്ലാം നമ്മള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അവരെ രക്ഷപ്പെടുത്തി ജീവിപ്പിച്ച തീവണ്ടി എഞ്ചിന്‍ ഡ്രൈറെക്കുറിച്ചും അനന്തര ജീവിതത്തെ ക്കുറിച്ചും നമ്മള്‍ ഗവേഷണം നടത്തി രേഖപ്പെടുത്തിക്കഴിഞ്ഞു. സ്മാര്‍ത്തവിചാരത്തിന്റെ മിനിറ്റ്‌സ്‌ പോലും പ്രസിദ്ധീകരിക്കപ്പെട്ടു. കുറിയേടത്തു താത്രിക്കുട്ടിയെകുറിച്ചു ഒന്നാം നിരയിലെ എഴുത്തുകാര്‍ നോവലും കവിതയും എഴുതി. നാടകവും സിനിമയുമുണ്ടായി.

എന്നാല്‍ പി.കെ.റോസിയെകുറിച്ച്‌ അന്വേഷണത്തിന്റെ ചെറുകാറ്റുപോലും വീശിയില്ല. പി.കെ. റോസിയുടെ ജീവിതത്തെ കേന്ദ്രമാക്കി ഒരു ചെറു കവിത മാത്രമേ നമുക്കുള്ളു. ‘നടിയുടെ രാത്രി‘. എന്നാലിപ്പോള്‍ പി.കെ. റോസിയുടെ ജീവിതത്തെ സമഗ്രമായി അന്വേഷിച്ചു കൊണ്ട്‌ ഒരു നോവല്‍ മലയാളത്തില്‍ ഉണ്ടായിരിക്കുന്നു. ‘നഷ്ടനായിക‘.

അവഗണനയുടെ തമോഗര്‍ത്തത്തിലേക്കു വലിച്ചെറിയപ്പെട്ട ഒരു പാവം അഭിനയക്കാരിയെ പൊതു മലയാളത്തിന്റെ മുഖപ്പിലേക്കു വിരല്‍ പിടിച്ചു കൊണ്ടുവന്നിട്ടുള്ളത്‌ വിനു എബ്രഹാം എന്ന യുവ നോവലിസ്റ്റാണ്‌. പതിനേഴ്‌ അദ്ധ്യായങ്ങളുള്ള ഈ നോവലില്‍ കണ്ണീരും ചോരയും പുരണ്ട വാക്കുളാല്‍ മലയാളത്തിലെ ആദ്യ ചലചിത്രത്തിന്റെ കഥ അനാവരണം ചെയ്തിരിക്കുന്നു.

ലോകത്ത് ഒരു ഭാഷയിലെയും ആദ്യ ചലചിത്ര താരത്തിനുണ്ടാകാത്ത അനുഭവമാണു നമ്മള്‍ മലയാളികള്‍ റോസിക്കു നല്‍കിയത്‌. ഇത്തരം ചരിത്രത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നതിനു പകരം അപമാനം കൊണ്ടു ശിരസ്സ്‌ കുനിക്കുകയാണ്‌ വേണ്ടത്‌.

ഓരോ ചലചിത്രോല്‍സവം വരുമ്പോഴും പി കെ റോസിയെ ഓര്‍മ്മിക്കണമെന്നു മനുഷ്യപക്ഷത്തു നില്‍ക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടാറുണ്ട്‌. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും അത്‌ ഉണ്ടായിട്ടില്ല. പതിമൂന്നാമത്‌ അന്താരാഷ്ട്ര ചലചിത്രോത്സവം തിരുവനന്തപുരത്ത്‌ ആരംഭിക്കുമ്പോള്‍ പി.കെ റോസി ഓര്‍മ്മിക്കപ്പെടും എന്നുള്ളതിന്‌ ഒരു ഉറപ്പുമില്ല.

Monday, December 1, 2008

മുംബൈ സംഭവവും മുസ്ലിമുകളും

ഹ്രസ്വമെങ്കിലും ശ്രദ്ധേയമായ ഒരു ലേഖനം. കൌണ്ടര്‍ പഞ്ചില്‍ താരിഖ് അലി എഴുതിയ The Assault on Mumbai, ഇതാ, ഇവിടെ.

Thursday, November 27, 2008

വീട്ടിലെ പ്രവാസികള്‍

(തെഹല്‍ക്കയില്‍, വിജയ്‌ സിംഹ എഴുതിയ In Exile, at Home എന്ന ലേഖനത്തിന്റെ പരിഭാഷ)

വെടിയുണ്ടകള്‍ക്ക്‌ മാംസത്തെ തുളക്കാനേ കഴിയൂ. പക്ഷേ ചിന്തകള്‍ക്ക്‌, ചിലപ്പോള്‍, ഒരു വംശത്തെ ഒന്നടങ്കം മായ്‌ച്ചുകളയാനാകും.

വിഘടനവാദം കാശ്മീരില്‍ 1990-കളില്‍ ശക്തിപ്രാപിക്കുമ്പോള്‍തന്നെ വെടിയുണ്ടകള്‍ ആവശ്യത്തിലേറെ രംഗത്തുണ്ടായിരുന്നു. എങ്കിലും അവയേക്കാളേറെയായി ഉണ്ടായിരുന്നത്‌, മറ്റു ചിലതാണ്‌. വെടിയുണ്ടകളുമായി അത്രയൊന്നും ബന്ധമില്ലെന്ന് തോന്നിയേക്കാവുന്ന മറ്റു ചിലത്‌. മുറുമുറുക്കലുകള്‍, പോസ്റ്ററുകള്‍, മുദ്രാവാക്യങ്ങള്‍, ഉച്ചഭാഷിണികള്‍, തുടങ്ങിയവ. "എന്താണ്‌ നമുക്ക്‌ വേണ്ടത്‌? സ്വാതന്ത്ര്യം", "അതിര്‍ത്തികള്‍ കടന്ന് നമ്മള്‍ കലാഷ്‌നിക്കോവുകള്‍ വാങ്ങും", "പണ്ഡിറ്റിനെ വേണ്ട, ഭാര്യയെ മതി, ഞങ്ങള്‍ പാക്കിസ്ഥാന്‍ ഉണ്ടാക്കും". ഇതൊക്കെയായിരുന്നു അവയില്‍ ചില മുദ്രാവാക്യങ്ങള്‍.

ചില സമയങ്ങളില്‍ ഒന്നും പരസ്യമായി ചെയ്യേണ്ടതില്ലായിരുന്നു. ഒരു നോട്ടം, മാറിയ മുഖഭാവം. ഒരു സമൂഹത്തിന്റെ വിധിയുടെ നാഴികമണി ചലിക്കാന്‍ അത്‌ ധാരാളമായിരുന്നു. 62 വയസ്സുള്ള ടിക്ക ലാല്‍ ടാപ്ലൂ എന്ന അഭിഭാഷകനായിരുന്നു ആദ്യത്തെ ഇര. ജമ്മു-കാശ്മീരിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റായിരുന്നു ടിക്ക ലാല്‍. 1989 സെപ്തംബര്‍ 14-നാണ്‌ ശ്രീനഗറിനടുത്തുള്ള ഹബ്ബ കദല്‍ എന്ന സ്ഥലത്തുവെച്ച്‌ അദ്ദേഹം തോക്കിനിരയായത്‌. കാശ്മീര്‍ താഴ്‌വരയിലെ പണ്ഡിറ്റുകളുടെ പ്രമുഖ വാസകേന്ദ്രമായിരുന്നു ആ സ്ഥലം. ടാപ്ലുവിന്റെ മൃതദേഹത്തെ അനുഗമിച്ച്‌ എല്‍.കെ.അദ്വാനി നടത്തിയ യാത്രക്കുനേരെ മുഖംമൂടിയണിഞ്ഞ വിഘടനവാദികള്‍ കല്ലേറ്‌ നടത്തുകയും കടകമ്പോളങ്ങള്‍ ബലം പ്രയോഗിച്ച്‌ അടപ്പിക്കുകയും ചെയ്തു.

അതിനുശേഷം ഏകദേശം നാലു ലക്ഷം കാശ്മീരി പണ്ഡിറ്റുകള്‍ കാശ്മീരില്‍നിന്ന് അപ്രത്യക്ഷരായി. അദ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വന്നു. അപ്പോഴും അതിനുശേഷവും അദ്ദേഹത്തിനും ഒന്നും ചെയ്യാനായില്ല. മസിലുകളേക്കാള്‍ ശക്തി തലച്ചോറിനാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അഭിമാനികളായ ഒരു സമൂഹത്തിന്‌, നിവൃത്തിയില്ലാതെ പലായനം ചെയ്യേണ്ടിയും വന്നു. ജമ്മുവിന്റെ സുരക്ഷയിലേക്ക്‌ അഭിമാനം നഷ്ടപ്പെടുത്തി ഒരു പലായനം.

പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ബി.ജെ.പി. ഇപ്പോഴും പണ്ഡിറ്റുകളോട്‌ കൂറ്‌ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവര്‍ക്കുതന്നെ അതില്‍ അത്രകണ്ട്‌ വിശ്വാസം പോരാ. വിഭജനാനന്തരമുള്ള ഇന്ത്യന്‍ പാഠങ്ങളുടെ വില മനസ്സിലാക്കിയ കോണ്‍ഗ്രസ്സും കപടനാട്യങ്ങളില്‍ കഴിയുകയാണ്‌. കാശ്മീരുമായി ബന്ധപ്പെട്ട ഏതിനെയും കുറിച്ച്‌ വാചാലരാവുന്ന നഷണല്‍ കോണ്‍ഫറന്‍സിനും ഈ വിഷയം തൊടാന്‍ ധൈര്യമില്ല. ചെയ്യുന്ന പ്രവൃത്തികളെയൊക്കെ ഏതുവിധേനയും ന്യായീകരിക്കേണ്ട ഗതികേടിലായിരിക്കുന്ന പി.ഡി.പി.യാകട്ടെ, ഇപ്പോഴും വെറുപ്പ്‌ മാത്രം സമ്പാദിച്ചുകഴിഞ്ഞുപോരുന്നു. ഇപ്പോള്‍ നടക്കുന്ന ജമ്മു-കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പണ്ഡിറ്റുകളുടെ വോട്ട്‌ ലക്ഷ്യമാക്കി, ഇവിടെ സന്ദര്‍ശിക്കാന്‍ ധൈര്യം കാട്ടുന്ന പാര്‍ട്ടികളും, മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായെങ്കിലും ഒരു രാത്രി ഈ അഭയാര്‍ത്ഥിക്യാമ്പില്‍ ചിലവഴിക്കാന്‍ മിനക്കെടുന്നവരും കണ്ടേക്കാം.

എങ്കില്‍ അവര്‍ക്ക്‌ മിക്കവാറും കാണാന്‍ കഴിയുന്നത്‌ ഇതാ ഇതൊക്കെയായിരിക്കും:

പ്രവാസികളെന്ന് എല്ലാവരാലും വിളിക്കപ്പെടുന്ന ഈ പണ്ഡിറ്റുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍, ജീവിതം എന്നത്‌, മിക്കവാറും രണ്ടടിയില്‍ ഒതുങ്ങുന്ന ഒന്നാണ്‌. അസ്‌ബസ്റ്റോസിന്റെ മേല്‍ക്കൂരയും നാലു ചുമരുകളുമുള്ള ഈ കുടുസ്സു ലോകത്ത്‌, പാത്രം കഴുകാന്‍ രണ്ടടി വെച്ചാല്‍ മതി, രണ്ടടി വെച്ചാല്‍ ഭക്ഷണം കഴിക്കാനുള്ള സ്ഥലം, രണ്ടടി വെച്ചാല്‍ ശീവോതിക്കൂട്‌, രണ്ട്‌ ചുവട്‌ അകലെ ടെലിവിഷന്‍, ഭാര്യയുടെ അടുത്തേക്ക്‌ രണ്ട്‌ ചുവടുകള്‍. സെക്സ്‌, ഇവിടെ, അപാരമായ ഒരു കണ്‍കെട്ടു വിദ്യയാണ്‌ ആവശ്യമില്ലെങ്കിലും അമ്മമ്മാര്‍ അടുത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്കെന്ന് പറഞ്ഞ്‌ തഞ്ചത്തില്‍ ഒഴിഞ്ഞുനില്‍ക്കും. ചെറിയ കുട്ടികളാണെങ്കില്‍, വീട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും ആരും കാര്യമാക്കാറില്ല.

പുറത്തേക്കിറങ്ങിയാല്‍, ഒരുസമയത്ത്‌ ഒരാള്‍ക്കു മാത്രം കടന്നുപോകാവുന്ന ഗല്ലികള്‍. രണ്ടുപേര്‍ ഒരേസമയം വന്നാല്‍, അല്‍പ്പം തിങ്ങി ഞെരുങ്ങിവേണം കടക്കാന്‍. രണ്ടിലധികം പേര്‍ വന്നാല്‍ ഗതാഗത തടസ്സമായി. രാവിലെയായാല്‍ വയസ്സായ പുരുഷന്മാരും സ്ത്രീകളും, കയ്യില്‍ ഒരു വിശറിയുമായി വഴിവക്കില്‍ വന്നിരുന്ന്, ആളുകളെയും കടന്നുപോകുന്ന വാഹനങ്ങളെയും നോക്കി സമയം പോക്കും. മരിക്കാന്‍ പോകുന്നവരുടെ നിസ്സംഗഭാവത്തോടെ, ഉച്ചക്ക്‌ ഊണ്‌ കാലമാവുന്നതുവരെ അവര്‍ ആ വഴിവക്കില്‍ കഴിയും. ഇരുട്ടാവുമ്പോള്‍ വീടിന്റെ ഉള്ളിലേക്ക്‌ പിന്‍വലിയും.

ബബിത റൈനക്ക്‌ 24 വയസ്സ്‌. സുന്ദരിയാണ്‌. ചെറുപ്പം. ആറുവയസ്സുള്ളപ്പോള്‍ വന്നതാണ്‌ ഇവിടെ. സമയം അതിക്രമിക്കുന്നു എന്ന് അവള്‍ക്ക്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. "എന്റെ ജീവിതത്തെക്കുറിച്ചാണെങ്കില്‍ ഒന്നും സുഖമുള്ളതല്ല. നിങ്ങളൊന്ന് ചുറ്റും നോക്കൂ. എനിക്കെന്തു ചെയ്യാന്‍ കഴിയും ഈയൊരു മുറിയിലിരുന്ന്. ചിന്തിക്കാനോ, ദേഷ്യം പിടിക്കാനോ പോലും ആവുന്നില്ല. ക്യാമ്പില്‍ താമസിക്കുന്നതുകൊണ്ട്‌ നല്ല ആലോചനകളും വരുന്നില്ല. കഴിഞ്ഞയാഴ്ച ഒരു ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതേയുള്ളു. അപ്പോഴേക്കും ഞാന്‍ അവനുമായി പ്രണയത്തിലാണെന്ന് ഇവിടെ പാട്ടായി" ബബിത പറയുന്നു. കുറച്ചുനേരം അവള്‍ ചുമരിലേക്ക്‌ നോക്കിയിരുന്നു. എന്നിട്ട്‌ കരയാന്‍ തുടങ്ങി. പ്രലോഭനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ വഴങ്ങുന്ന പ്രകൃതമായി കഴിഞ്ഞിരിക്കുന്നു അവളുടേത്‌. ക്യാമ്പില്‍ നിന്ന് രക്ഷിക്കാം എന്ന വാഗ്ദാനവുമായി അരെങ്കിലും ഒരുത്തന്‍ വന്നാല്‍ അവള്‍ ഓടിപ്പോകും.

അമ്പിളിമാമനെ വേണമെന്ന അത്യാഗ്രഹമൊന്നും അവള്‍ക്കില്ല. കമ്പ്യൂട്ടറില്‍ ഒരു ഉന്നതബിരുദം എങ്ങിനെയെങ്കിലും തരമാക്കി ഒരു ജോലി സമ്പാദിച്ച്‌ സ്ഥലം വിടണം എന്ന ഏറ്റവും പരിമിതമായ ആഗ്രഹം മാത്രം ഉള്ളിലൊതുക്കുന്നവള്‍. "ഡോക്ടര്‍ എന്ന വാക്ക്‌ കേള്‍ക്കാന്‍ എന്തൊരു സുഖമാണ്‌. ഒരു ഡോക്ടറാവണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, പരമാവധി കിട്ടാന്‍ ഇടയുള്ളത്‌, ദില്ലിയില്‍ എന്തെങ്കിലും കമ്പ്യൂട്ടര്‍ ജോലി മാത്രമായിരിക്കും".

ഞായറാഴ്ചകളാണ്‌ ദുസ്സഹം. എല്ലാവരും വീട്ടിലുണ്ടാകും. മുറിയില്‍ മൂടിക്കെട്ടി ഇരിക്കും അവള്‍. കത്തിന്റെ മേല്‍വിലാസത്തില്‍, 'ഒറ്റമുറി നമ്പര്‍ 117, മുത്തി ക്യാമ്പ്‌' എന്ന് എഴുതേണ്ടിവരാത്ത ഒരു നാള്‍ മാത്രമേ താന്‍ പുനര്‍ജ്ജനിക്കൂ എന്ന് അവള്‍ വിശ്വസിക്കുന്നു.

പതിനെട്ടു വര്‍ഷം എന്നത്‌ ദീര്‍ഘമായ ഒരു കാലയളവാണ്‌. അത്രനാള്‍ വീടു വിട്ടുനില്‍ക്കേണ്ടിവരുന്ന ഒരാള്‍, കാലക്രമത്തില്‍ മറ്റുള്ളവര്‍ക്ക്‌ അനഭിമതനും അപരിചിതനുമായി മാറുന്നു. കാശ്മീരാകട്ടെ, കത്തിക്കൊണ്ടിരിക്കുകയാണ്‌. പുരോഗമനകാരികളായ മുസ്ലിമുകള്‍ക്കും പണ്ഡിറ്റുകളെ തിരികെ വിളിക്കാന്‍ ധൈര്യമില്ല. കയ്യും കാലും നഷ്ടപ്പെടേണ്ടിവരുന്നത്‌ അവര്‍ക്ക്‌ ആലോചിക്കാനാവുന്നില്ല. ജമ്മുവിലെ ഹിന്ദുക്കളും അവരെ പരമാവധി ഉപദ്രവിക്കുന്നു.

രാജ്‌നാഥ്‌ ധറിന്‌ 44 വയസ്സായി. ആറുവര്‍ഷങ്ങള്‍ക്കുമുന്‍പു മാത്രമാണ്‌ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ അയാള്‍ക്കൊരു ജോലി തരപ്പെട്ടത്‌. മാസം 6000 രൂപ കിട്ടും. അമ്പത്‌ വയസ്സാകുമ്പോഴേക്കും എണ്ണായിരം രൂപ കിട്ടിയാല്‍ ഭാഗ്യം. ആശങ്കപ്പെടാന്‍ ഒരു മകളുമുണ്ട്‌. അല്‍പ്പം പണം അവളുടെ പേരില്‍ ഇടാന്‍ കഴിഞ്ഞാല്‍ അവളുടെ കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നു.

"ഇപ്പോള്‍ പേരിനെങ്കിലും ഒരു ജോലിയുണ്ട്‌. രാവിലെ ബസ്സില്‍ കയറാം. 12 വര്‍ഷമായി എന്നും രാവിലെ ഞാന്‍ ആറുമണിക്ക്‌ എഴുന്നേല്‍ക്കും. തൊട്ടടുത്ത വീട്ടിലെ കൂട്ടുകാരനെ ഉണര്‍ത്തി, ഉച്ച വരെ പരദൂഷണം പറഞ്ഞും, പത്രം വായിച്ചും, കാരംസും വോളിബോളും ക്രിക്കറ്റ്‌ കളിച്ചും സമയം കളയും. ഉച്ചക്കുശേഷം ടി.വിയിലെ ന്യൂസും കേട്ട്‌ ഇരുട്ടുന്നതുവരെ ഇരിക്കും. വര്‍ഷങ്ങളോളം ഇതുപോലെ ഒന്നും ചെയ്യാതെ ഇരുന്നാല്‍ എന്താകും മനുഷ്യന്റെ സ്ഥിതി?

ഇടക്കെപ്പോഴെങ്കിലും സംസ്ഥാനം ഒന്ന് സടകുടഞ്ഞ്‌ ഉണരും. മാസങ്ങള്‍ക്കുമുന്‍പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഈ പ്രവാസികളെ സന്ദര്‍ശിച്ചു. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം അദ്ദേഹവും കണ്ടു. താമസിക്കാന്‍ ഒരു ചെറിയ കൂരയുള്ളതുകൊണ്ട്‌ മഴയും വെയിലും കൊള്ളാതെ കഴിയാം. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസം നിങ്ങള്‍ക്ക്‌ നഷ്ടമാകും. പ്രധാനമന്ത്രിയേക്കാള്‍ ഏതാനും വയസ്സിനുമാത്രം മൂത്ത ഒരു വൃദ്ധന്‍ തന്റെ വീടിന്റെ ചെറിയ വാതില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ "ഞാന്‍ മരിച്ചാല്‍, എങ്ങിനെയാണ്‌ എന്റെ ദേഹം അവര്‍ പുറത്തേക്കെടുക്കുക?" എന്ന് ചോദിച്ചപ്പോള്‍ സിംഗ്‌ കരഞ്ഞുവത്രെ.

അതിന്റെ തുടര്‍ ‍നടപടിയെന്നോണം, പണ്ഡിറ്റുകള്‍ക്കുവേണ്ടി ഏതാനും കോടികളുടെ ഒരു പദ്ധതി മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചു. ജമ്മുവില്‍നിന്ന് അല്‍പ്പമകലെ ഒരു പുതിയ ടൗണ്‍ഷിപ്പില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് സിംഗ്‌ വെളിപ്പെടുത്തി. അത്രയേ പ്രധാനമന്ത്രിക്ക്‌ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പണ്ഡിറ്റുകളുടെ മനസ്സിലെ ഭയാശങ്കകള്‍ അകറ്റാന്‍ അദ്ദേഹത്തിനെക്കൊണ്ടാവില്ല. മുസ്ലിമുകളുടെ മനസ്സിലെ വിദ്വേഷം മായ്ക്കുക എന്നതും അദ്ദേഹത്തിന്‌ അസാധ്യമായ കാര്യമാണ്‌.

മുറിവുകള്‍ ഉണങ്ങാതെ കിടക്കും. പ്രത്യേകിച്ചും, പലായനം ചെയ്യുന്ന പണ്ഡിറ്റുകള്‍ സഹായത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നത്‌, നിങ്ങളെപ്പോലെ മറ്റൊരു കാശ്മീരി പണ്ഡിറ്റിനോടാണെന്നുവരുമ്പോള്‍. 1989-ല്‍, കാശ്മീരില്‍നിന്ന് പണ്ഡിറ്റുകള്‍ ജമ്മുവിലേക്ക്‌ ധാരാളമായി പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍, ജില്ലാ കളക്ടറായിരുന്നത്‌ വിജയ്‌ ബകായ എന്ന കാശ്മീരി പണ്ഡിറ്റായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും പോംവഴികളോ, പണമോ, ഈ ആളുകളെ താമസിപ്പിക്കാന്‍ ആവശ്യമായ സ്ഥലമോ ഒന്നും ഉണ്ടായിരുന്നില്ല. " എന്റെ വീടിന്റെ തൊട്ടുമുന്‍പിലാണ്‌ അവരെ കൊണ്ടുവന്ന ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നത്‌. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവര്‍. ജീവിതത്തില്‍ ആദ്യമായി സ്വന്തം ഗ്രാമത്തില്‍നിന്ന് പുറത്തേക്കിറങ്ങിയ പ്രായമായ സ്ത്രീകളും, കോളേജില്‍ പഠിക്കുന്ന ചെറുപ്പക്കാരും എല്ലാമുണ്ടായിരുന്നു ആ കൂട്ടത്തില്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട്‌ അവരുമായി അടുപ്പംവെക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. അവര്‍ക്കുവേണ്ടി എന്തുകൊണ്ട്‌ ഒന്നും ചെയ്യുന്നില്ല എന്ന് ചോദിച്ച്‌ എന്റെ ഭാര്യയും അമ്മയും ദിവസവും എന്നോട്‌ കലഹിക്കാറുണ്ടായിരുന്നു" ബകായ ഓര്‍മ്മിക്കുന്നു.

നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നതുവരെ, ശ്രീനഗര്‍ എന്ന ശൈത്യനഗരത്തിനെ മാത്രം കണ്ട്‌ പരിചയിച്ചവരായിരുന്നു കാശ്മീരിലെ പണ്ഡിറ്റുകള്‍. തീര്‍ത്തും അപരിചിതമായ ലോകമായിരുന്നു അവര്‍ക്ക്‌ ജമ്മു. ചൂടും പൊടിയും നിറഞ്ഞ പേടിപ്പിക്കുന്ന ഒരു നഗരം. ജമ്മുവില്‍ അവര്‍ കൂട്ടമായി പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തെ പാമ്പുകളും അസ്വസ്ഥരായി. പല പണ്ഡിറ്റുകളും സര്‍പ്പദംശനമേറ്റു മരിച്ചു. വേറെ ചിലര്‍ സൂര്യാഘാതമേറ്റും. "ജമ്മുവില്‍ സര്‍പ്പവിഷത്തിനുള്ള മരുന്ന് ലഭ്യമായിരുന്നില്ല. ദില്ലിയില്‍നിന്ന് വേണമായിരുന്നു അത്‌ വരാന്‍. മറ്റൊന്ന് ഐസിന്റെ പാളികളുടെ ആവശ്യമായിരുന്നു. അഭയാര്‍ത്ഥികേന്ദ്രങ്ങളിലെ ഉഷ്ണം ലഘൂകരിക്കാന്‍, അധികാരികള്‍ക്ക്‌ ധാരാളമായി ഐസ്‌പാളികള്‍ കൊണ്ടുവരേണ്ടിവന്നു".

"ഭരണകൂടം ആകെ അങ്കലാപ്പിലായി. അവര്‍ പോംവഴികള്‍ ആലോചിച്ചു തുടങ്ങി. ഒടുവില്‍, ഈ അഭയാര്‍ത്ഥിപ്രശ്നം പരിഹരിക്കാന്‍ ഒരേയൊരു വഴിയേയുള്ളു എന്ന് അവര്‍ക്ക്‌ മനസ്സിലായി. തിരിച്ചുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്ന വിധത്തില്‍, അവരുടെ ജീവിതം ദുസ്സഹമാക്കുക എന്ന മാര്‍ഗ്ഗം. അങ്ങിനെയാണ്‌ ഈ ഒറ്റമുറി താവളങ്ങള്‍ നിലവില്‍വന്നത്‌. വെറും ചേരി. ചൂടില്‍നിന്നും മഴയില്‍നിന്നും രക്ഷപ്പെടാം എന്നതൊഴിച്ച്‌ മറ്റൊരു ഗുണവുമില്ലാത്ത, തീര്‍ത്തും ശോചനീയമായ ക്യാമ്പുകള്‍. പണ്ഡിറ്റുകളുടെ ജീവിതം അസഹനീയമാക്കുക. എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുപോകേണ്ടിവരും എന്ന് അവരെക്കൊണ്ട്‌ സ്വയം തോന്നിപ്പിക്കുക. അതായിരുന്നു ലക്ഷ്യം. "ചില മുറികളില്‍ പത്തുപേര്‍ വരെ താമസിച്ചിരുന്നു. ദയനീയമായിരുന്നു" ബകായ പറഞ്ഞു.

ഉദ്യോഗസ്ഥന്മാരുടെ ഇത്തരം നടപടികള്‍ മാധ്യമങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഇത്‌ ഉദ്യോഗസ്ഥന്മാരെ കൂടുതല്‍ കുഴക്കി. ഭയപ്പെടേണ്ട പ്രത്യേക സ്ഥിതിവിശേഷങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കാശ്മീരില്‍നിന്ന് പലായനം ചെയ്ത ഭീരുക്കളാണ്‌ പണ്ഡിറ്റുകളെന്നും, ജമ്മുവിലും അവര്‍ വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമുള്ള രീതിയില്‍ ഉദ്യോഗസ്ഥന്മാര്‍ പ്രചരണം നടത്താന്‍ ആരംഭിച്ചു. "എന്തിനാണവര്‍ പലായനം ചെയ്തത്‌ എന്ന വലിയൊരു ചോദ്യം എന്റെ മനസ്സിലും അന്ന് ബാക്കിനിന്നിരുന്നു" ബകായ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ശ്രനഗറില്‍വെച്ചാണ്‌, തന്റെ ചോദ്യത്തിനുള്ള ഉത്തരം ബകായക്ക്‌ കിട്ടിയത്‌.

"1990-കള്‍. അന്ന് ഞാന്‍ ശ്രീനഗറിലായിരുന്നു. ഷാര്‍ ഇ-ഷെറീഫ്‌ (മുസ്ലിമുകളുടെ പുണ്യദേവാലയം) അഗ്നിക്കിരയായി. ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 12 മണിയായിട്ടുണ്ടാകും. അടുത്തുള്ള ഒരു പള്ളിയില്‍നിന്ന് ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു. ഞാന്‍ ബാല്‍ക്കണിയില്‍ ചെന്നു നിന്നു നോക്കി. പള്ളിക്കു പുറത്ത്‌ ആളുകള്‍ ജാഥയായി പോകുന്നു. പള്ളിയില്‍നിന്ന് ടേപ്പിലൂടെ ഉച്ചത്തില്‍ ദുഷിച്ച മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു. "നിങ്ങള്‍ക്ക്‌ കാശ്മീരില്‍ കഴിയണമെങ്കില്‍, അള്ളാഹു അക്‍ബര്‍ മുഴക്കിയേ തീരൂ", "ഏതു നിയമമാണ്‌ നമുക്കിവിടെ വേണ്ടത്‌? ശരിയത്തിന്റെ നിയമം".

"എന്റെ ഹൃദയം ശക്തിയായി മിടിച്ചു. ആ ടേപ്പുകള്‍ കേട്ട്‌ എന്റെ ഹൃദയം ഇത്രയധികം മിടിക്കണമെങ്കില്‍, ആ പണ്ഡിറ്റുകള്‍ക്ക്‌ അത്‌ എത്ര ഭയാനകമായി അനുഭവപ്പെട്ടിരിക്കണം? പണ്ഡിറ്റുകളുടെ ഭാഗത്ത്‌ ന്യായമുണ്ട്‌. സമീപത്ത്‌ അയല്‍ക്കാരാരുമില്ല. പോലീസിന്റെ റോന്തുചുറ്റലോ, സുരക്ഷയോ ഒന്നുമില്ല. എന്റെ മനസ്സിലെ ചോദ്യത്തിന്‌ അപ്പോഴാണ്‌ തൃപ്തികരമായ ഉത്തരം കിട്ടിയത്‌" ബകായ നെടുവീര്‍പ്പിട്ടു.

എന്തായാലും, ക്യാമ്പിലെ ചോദ്യങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നില്ല. ഓരോ കുടുംബത്തിനും പ്രതിമാസം 4000 രൂപയും, ഒമ്പത്‌ കിലോ അരിയും രണ്ട്‌ കിലോ ഗൊതമ്പുപൊടിയും ഒരു കിലോ പഞ്ചസാരയും കിട്ടും. പ്രാണന്‍ കിടക്കാന്‍ മാത്രമുള്ള ഒരു മിനിമം ഏര്‍പ്പാട്‌.

മുത്തി ക്യാമ്പിലാണ്‌ 39 വയസ്സുള്ള സഞ്ജയ്‌ റാസ്ദാനും അമ്മയും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്‌. 33 വയസ്സില്‍ വിവാഹിതനായ അയാള്‍ക്ക്‌ ഒരു ജോലി തരപ്പെട്ടത്‌ മുപ്പത്തഞ്ചാം വയസ്സിലായിരുന്നു. ശ്രീനഗറിലുള്ള തന്റെ കുടുംബ വീട്‌ മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു മുസ്ലിമിന്‌ അയാള്‍ അഞ്ചു ലക്ഷത്തിനു വിറ്റു. ക്യാമ്പില്‍നിന്ന് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നില്ല. "കാലം കുറച്ചായി. ജമ്മുതാഴ്‌വരയിലെ പണ്ഡിറ്റുകള്‍പോലും ഞങ്ങളുമായി ഇടപഴകുന്നില്ല. ഒരു അഭയാര്‍ത്ഥിയായിത്തന്നെ എന്റെ ജീവിതം ഒടുങ്ങുകയേയുള്ളു".

ഇക്കൂട്ടത്തില്‍ താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിക്കുന്നയാളാണ്‌, ദില്ലിയില്‍, അല്‍ക്കാട്ടല്‍ കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറായി ജോലിനോക്കുന്ന 28-കാരനായ അശോക്‌ പണ്ഡിത്‌. ദില്ലി മെട്രോയില്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്‌ ജോലി ചെയ്യുന്നു അശോക്‌. ആ നിലയിലെത്താന്‍ വളരെയധികം ക്ലേശിക്കേണ്ടിവന്നു അശോകിന്‌. "കുപ്‌വാരയിലെ സാമാന്യം ഭേദപ്പെട്ട ഒരു ഹിന്ദു കുടുംബമായിരുന്നു ഞങ്ങളുടേത്‌. വീട്ടില്‍ വാള്‍നട്ട്‌ കൃഷിയും ചിനാര്‍ മരങ്ങളും ഉണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന് ചിലയാളുകള്‍ അപ്രത്യക്ഷരാവുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചുവരുകയും ചെയ്യും. എവിടേക്കാണവര്‍ അപ്രത്യക്ഷമാകുന്നത്‌ എന്ന ചോദ്യം എന്നെ കുട്ടിക്കാലത്ത്‌ വല്ലാതെ അലട്ടിയിട്ടുണ്ട്‌“”.

“എന്റെ ഒരു അദ്ധ്യാപകന്‍ ഒരിക്കല്‍ എന്നോടും എന്റെ മുസ്ലിം സുഹൃത്തിനോടും ഞങ്ങളുടെ രാജ്യത്തിന്റെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഹിന്ദുസ്ഥാന്‍ എന്നും അവന്‍ പാക്കിസ്ഥാന്‍ എന്നുമാണ്‌ മറുപടി പറഞ്ഞത്‌. അന്ന് എനിക്കതിന്റെ വ്യത്യാസം മനസ്സിലായിരുന്നില്ല. പിന്നെ ഒരു ദിവസം സിയാ-ഉള്‍ ഹക്ക്‌ കൊല്ലപ്പെട്ടു. ഞാന്‍ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. പക്ഷേ, സിയ മരിച്ചപ്പോള്‍, അവര്‍ സ്കൂളിന്‌ രണ്ടുദിവസത്തെ അവധി കൊടുത്തു. ഇന്ദിരാഗാന്ധി മരിച്ച ദിവസവും എന്റെ ഓര്‍മ്മയിലുണ്ട്‌. അന്ന് ഞങ്ങളുടെ സ്കൂളില്‍ ആഘോഷങ്ങള്‍ നടക്കുകയുണ്ടായി. ഒരു മാസത്തെ അവധിയാണ്‌ അന്ന് പ്രഖ്യപിച്ചത്‌". പണ്ഡിത്‌ പറഞ്ഞു.

"ഒരു ദിവസം കുപ്‌വാരയില്‍ മുസ്ലിം നേതൃത്വത്തില്‍ ഒരു സമ്മേളനം നടന്നു. സമ്മേളനം കഴിഞ്ഞ്‌ പിരിഞ്ഞുപോന്നവര്‍ പോലീസിനും സൈന്യത്തിനും നേരെ ആക്രമണം അഴിച്ചുവിട്ടു. അവര്‍ ഒരു സൈനികനെയും കൊന്നു. സൈന്യം തിരിച്ചു നടത്തിയ വെടിവെപ്പില്‍, നിരവധി മുസ്ലിമുകള്‍ കൊല്ലപ്പെടാന്‍ ഇടയായി. ഞങ്ങളുടെ ഗ്രാമത്തിലെ സംഭവങ്ങളുടെ തുടക്കം അതില്‍നിന്നാണ്‌.

കുട്ടികളോട്‌ കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞുകൊടുക്കാന്‍, പണ്ഡിതയുടെ അച്ഛന്‌ മനസ്സുവന്നില്ല. അതുകൊണ്ട്‌, ഒരു വിനോദയാത്രക്കു പോകുന്നുവെന്നു പറഞ്ഞ്‌, അദ്ദേഹം കുടുംബത്തെയും കൂട്ടി ജമ്മുവിലേക്ക്‌ പുറപ്പെട്ടു.

"ഞാന്‍ ആഹ്ലാദിച്ചു. കാരണം, അതുവരെയും, ജമ്മു ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ക്രിക്കറ്റ്‌ ബാറ്റും പന്തുമൊക്കെ വീട്ടില്‍ ഉപേക്ഷിച്ചു ഞങ്ങള്‍ പോയി. പശുവിനെയും കൂടെ കൊണ്ടുപോയില്ല. കുറച്ചുകൂടി പ്രായമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ വീടുപേക്ഷിക്കാന്‍ തയ്യാറാവുകയില്ലായിരുന്നു".

"ജമ്മുവില്‍ ഞങ്ങള്‍ക്ക്‌ പലതും അനുഭവിക്കേണ്ടിവന്നു. സ്കൂളുകളില്‍ പ്രവേശനം കിട്ടി. പരീക്ഷകളില്‍ നല്ല മാര്‍ക്കോടെ പാസ്സാവാനും സാധിച്ചു. പക്ഷേ, ഇത്‌, നാട്ടുകാരില്‍ ചിലര്‍ക്ക്‌ അത്ര രുചിച്ചില്ല. ദിവസവും ഹിന്ദുക്കളുമായി ഏറ്റുമുട്ടേണ്ട സ്ഥിതിയായി. ആദ്യമൊക്കെ ഞങ്ങള്‍ക്ക്‌ അരക്ഷിതബോധം തോന്നിയിരുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു. പക്ഷേ, കാശ്മീരിലെ തീവ്രവാദികളേക്കാള്‍ ഞങ്ങള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ വെറുക്കുന്നത്‌ ജമ്മുവിലെ ഹിന്ദുക്കളെയാണ്‌. ഞങ്ങള്‍ക്കൊരു കഷ്ടകാലം വന്നപ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിക്കുകയാണ്‌ ചെയ്തത്‌. എനിക്ക്‌ ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഏതുവിധേനയും പഠിച്ച്‌ ഇവിടെനിന്ന് രക്ഷപ്പെടുക".

“ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. കാറ്റിലും കോളിലും ടെന്റുകള്‍ പറന്നുപോകാതിരിക്കാന്‍, നിരവധി രാത്രികളില്‍ ഞങ്ങള്‍ക്ക്‌ ഉറക്കമിളക്കേണ്ടിവന്നിട്ടുണ്ട്‌. നാട്ടുകാരായ ഹിന്ദുക്കള്‍ ഞങ്ങളെ ഭീരുക്കളെന്ന് കളിയാക്കി. ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ പണ്ഡിറ്റുകളുടെ നിസ്സംഗത്വം എന്നെ അരിശം കൊള്ളിച്ചു. ആയിടയ്ക്കാണ്‌ കാശ്മീരി പണ്ഡിറ്റുകള്‍ക്ക്‌ മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസത്തിനുള്ള ഒരു പദ്ധതി ബാല്‍താക്കറെ കൊണ്ടുവന്നത്‌. ആ ക്വാട്ടയില്‍ എനിക്ക്‌ പ്രവേശനം കിട്ടി. അങ്ങിനെയാണ്‌ ജല്‍ഗാവോണില്‍നിന്ന് ഞാന്‍ എഞ്ചിനീയറിംഗ്‌ പാസ്സായത്‌. ബാല്‍താക്കറെയോട്‌ കടപ്പെട്ടിരിക്കുന്നു ഞാന്‍." പണ്ഡിത പറഞ്ഞു.

ജമ്മുവിലെ പണ്ഡിറ്റുകള്‍ എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ ഇപ്പോഴും പണ്ഡിതിന്റെ ഞെട്ടല്‍ മാറുന്നില്ല. തങ്ങള്‍ക്ക്‌ അനുവദിച്ച ഫ്ലാറ്റുകള്‍ കിട്ടാന്‍ അവര്‍ക്കിടയില്‍ മത്സരമാണ്‌. നല്ല വീട്‌ കിട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കൊടുക്കുവാന്‍ പോലും അവര്‍ക്ക്‌ മടിയില്ല. സ്വന്തം ആളുകളെത്തന്നെ ദ്രോഹിക്കാനും അവര്‍ക്ക്‌ ഒരു മനസ്സാക്ഷിക്കുത്തുമില്ല. "ഇത്രയൊക്കെ അനുഭവിക്കേണ്ടിവന്നിട്ടും, ഈ നിലയിലേക്ക്‌ ഞങ്ങള്‍ അധപ്പതിച്ചുവല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നു" പണ്ഡിത്‌ പറയുന്നു.

പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്‌ ചിലര്‍. അതിനായി, പുതിയൊരു സംഘടനയും അവര്‍ രൂപീകരിച്ചിരിക്കുന്നു. ജമ്മു-കാശ്മീര്‍ ദേശീയ ഐക്യമുന്നണി (Jammu and Kashmir National United Front-JKNUF) എന്നാണ്‌ സംഘടനയുടെ പേര്‍. 2008, ആഗസ്റ്റ്‌ 4-ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ JKNUF-നെ ഒരു രാഷ്ട്രീയസംഘടനയായി അംഗീകരിച്ചു. 10,000 അംഗങ്ങളുള്ളതില്‍ ആറായിരവും നാല്‍പ്പതുവയസ്സിനു താഴെയുള്ളവരാണെന്ന് ഇതിന്റെ നേതാക്കള്‍ പറയുന്നു. പതിനഞ്ചോളം സീറ്റുകളില്‍ JKNUF-ന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്‌. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവസിപ്പിക്കുക, ചെറുപ്പക്കാരായ പണ്ഡിറ്റുകളെ സൃഷ്ട്യുന്മഖമാക്കുക, കാശ്മീരി ഹിന്ദുക്കള്‍ക്ക്‌ സീറ്റുകള്‍ സംവരണം ചെയ്യുക, ഇതൊക്കെയാണ്‌ പാര്‍ട്ടിയുടെ അജണ്ടകള്‍.

ജമ്മുവിലേക്ക്‌ പലായനം ചെയ്ത വിജയ് ചികാന്‍ എന്ന പണ്ഡിറ്റിന്റെ കഥ കേള്‍ക്കാം. കാശ്മീരില്‍ സ്വന്തമായി ഒരു ഫാക്ടറി നടത്തുകയായിരുന്ന അയാള്‍, എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. തന്റെ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയും താനുമായി വളരെ നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന ഒരു മുസ്ലിം യുവാവ്‌ ഒരിക്കല്‍ സംശയാസ്പദമായി പിന്തുടരുന്നത്‌ കണ്ട്‌, അയാള്‍ ഒരു ഇറച്ചിക്കടയിലേക്ക്‌ കയറി തത്‌ക്കാലം ഒഴിഞ്ഞു മാറി. പിറ്റേന്ന് ആ മുസ്ലിം യുവാവിനോട്‌ കാരണം അന്വേഷിച്ചപ്പോള്‍, സ്വകാര്യമായി ചിലത് സംസാരിക്ക്കാനുണ്ടെന്ന് അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് രാത്രി വിജയ് ചികാന്‍ ജമ്മുവിലേക്ക്‌ നാടുവിട്ടു. തന്നെ കൊല്ലാന്‍ ആരോ ചിലര്‍ ആ യുവാവിനെ ശട്ടം കെട്ടിയിരുന്നുവെന്നും അയാള്‍ പിന്നീട്‌ അറിഞ്ഞുവത്രെ.

പ്രവാസജീവിതം അയാളുടെ കാഴ്ചപ്പാടുകളെ കഠിനമാക്കിയിരിക്കുന്നു. പണ്ഡിറ്റുകളുടെ കാര്യം മാത്രമേ ഇന്ന് അയാളുടെ മനസ്സിലുള്ളു. "ജമ്മുവില്‍നിന്ന് പണ്ഡിറ്റുകള്‍ ധാരാളമായി ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ എന്നെ ആശങ്കപ്പെടുത്തുന്നു. മിശ്രവിവാഹങ്ങളും ഇനി വര്‍ദ്ധിക്കാന്‍ ഇടയുണ്ട്‌. അത്‌ ഞങ്ങളുടെ സ്വത്വം നഷ്ടപ്പെടാന്‍ ഇടയാക്കും. 5000 വര്‍ഷം പഴക്കമുള്ള ജീനുകളാണ്‌ ഞങ്ങള്‍ പണ്ഡിറ്റുകളുടേത്‌. അതിനെ ശുദ്ധവും സുരക്ഷിതവുമാക്കി നിര്‍ത്തിയാലേ ഞങ്ങളുടെ സംസ്കാരത്തെ നിലനിര്‍ത്താന്‍ സാധിക്കൂ. മുതിര്‍ന്ന പണ്ഡിറ്റുകളുമായി ചര്‍ച്ച ചെയ്യാനോ ഒന്നും പുതിയ തലമുറക്ക്‌ താത്‌പര്യമില്ല. കമ്പ്യൂട്ടര്‍ ജാതകപ്പൊരുത്തവുമൊക്കെ നോക്കി അവര്‍ ഈ വംശം നശിപ്പിക്കും".

പണ്ഡിറ്റുകളുടെയിടയില്‍ പരസ്പരവിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ രാജ്യം എന്തുകൊണ്ട്‌ തങ്ങളുടെ രക്ഷക്കു വന്നില്ലെന്ന് അത്ഭുതപ്പെട്ടിരുന്നു അവര്‍ ഒരുകാലത്ത്‌. എങ്കിലും ഇന്ന്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലായിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പഞ്ചാരവാക്കുകളും വാഗ്ദാനങ്ങളുമായി വരുമെന്ന് അവര്‍ക്കറിയാം. എങ്കിലും ദുരിതങ്ങള്‍ ഒരിക്കലും തീരാന്‍ പോകുന്നില്ല. തങ്ങളുടെ വോട്ടിന്‌ വിലയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗം, എല്ലാവരും ഒരു സ്ഥലത്തുതന്നെ കേന്ദ്രീകരിക്കുക എന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ ടൗണ്‍ഷിപ്പുകള്‍ക്കുവേണ്ടി അവര്‍ ആവശ്യം ഉന്നയിക്കുന്നത്‌.

"ഓരണ്ട്‌ രണ്ട്‌, ഈരണ്ട്‌ നാല്‌"...സഞ്ജയ്‌ റസ്ദാന്റെ കുടിലില്‍ അയാളുടെ മകന്‍ കാര്‍ത്തിക്‌ ഗുണനപ്പട്ടിക പഠിക്കുന്ന ശബ്ദം കേട്ടു. ഒരു നാള്‍ ശരിക്കുള്ള കണക്ക്‌ അവന്‍ മനസ്സിലാക്കും. കണക്കുകള്‍ ചോദിക്കുകയും ചെയ്തേക്കും. ശരിക്കുള്ള ഉത്തരം ആരുടെയെങ്കിലും കയ്യില്‍ ഉണ്ടാകാതെ വരില്ല.



പരിഭാഷകക്കുറിപ്പ്‌:

ഒരു ലേഖനം എഴുതുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്യുമ്പോള്‍, എന്തിനത്‌ ചെയ്തു എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്ത്വമൊന്നും അതെഴുതുന്നയാളില്‍നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും, ആ എഴുത്ത്‌, അയാളുടെ ചില നിലപടുകളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനം തന്നെയായിരിക്കും എന്നും തീര്‍ച്ചയാണ്‌.

ചില സമയങ്ങളില്‍, ലേഖനങ്ങളിലെ ചില ഭാഗങ്ങളോടെങ്കിലും, ആശയപരമായ വിയോജിപ്പുകള്‍ ഉണ്ടായെന്നും വന്നേക്കാം. ഈയൊരു ലേഖനത്തിലും അതുണ്ട്‌ എന്ന് അറിയിക്കട്ടെ.

പൊതുവായ ദുരന്തങ്ങള്‍ നേരിടുമ്പോഴും 'അയ്യായിരം വര്‍ഷത്തെ ജീനുകളുടെ മാഹാത്മ്യവും, വംശശുദ്ധിയും' ഉള്ളില്‍ കൊണ്ടുനടക്കുകയും, സമൂഹത്തിന്റെ ഭാഗധേയത്തിനും, സ്വന്തം വിധിക്കും ഒരുപോലെ പുറംതിരിഞ്ഞിരുന്ന് വെയില്‍ കായുകയും ചെയ്യുന്ന 'പണ്ഡിറ്റു'കളോട്‌ ഈയൊരു വിയോജിപ്പാണ്‌ ഇതെഴുതുന്നയാള്‍ക്കുള്ളത്‌. ബീഹാറിലെ ഹിന്ദുവിനെ തെരുവിലിട്ട്‌ കൊന്ന് കൊലവിളിക്കുകയും കാശ്മീരിലെ ഹിന്ദുവിന്‌ പഠിക്കാനുള്ള സ്കോളര്‍ഷിപ്പ്‌ കൊടുക്കുകയും ചെയ്യുന്ന പ്രാദേശിക/മത വാദത്തിന്റെ കപടവേഷങ്ങളെയും അവരുടെ ഉന്മാദത്തെയും അയാള്‍ തിരിച്ചറിയേണ്ടതും പ്രധാനം തന്നെയാണ്‌. സെക്യുലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തികചേരിക്കു മാത്രമേ മനുഷ്യസമുദായത്തെ നിലനിര്‍ത്താനും സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കാനും കഴിയൂ എന്ന്, എത്രവട്ടം അലറിപ്പറഞ്ഞാലാണ്‌ മനസ്സിലാവുക?

കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ, ഫലസ്തീന്‍ പ്രശ്നംപോലെ ഏറെക്കുറെ സങ്കീര്‍ണ്ണമാണ്‌. ഒരുമിച്ച്‌ ജീവിച്ചിരുന്ന രണ്ട്‌ സമുദായങ്ങളില്‍ ഒരു (ഉപ)വിഭാഗത്തിന്‌ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവരിക എന്ന ദുരന്തമാണ്‌ ഈ ഇരുചരിത്രപരിസരങ്ങളിലും ഉണ്ടായിട്ടുള്ളത്‌. കുര്‍ദുകളും, അര്‍മീനിയക്കാരും, ബംഗാളികളും, ബര്‍മ്മയിലെ റൊഹിയങ്കകളും, തിബത്തന്‍ ബുദ്ധഭിക്ഷുക്കളും എല്ലാം അനുഭവിക്കുകയും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്രദുരന്തങ്ങളുടെ തുടര്‍ച്ചതന്നെയാണ്‌ കാശ്മീരിലെ പണ്ഡിറ്റുകളുടേതും. കഥയും ചരിത്രവും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കാം. എങ്കിലും അവരെയെല്ലാം ഒരുപോലെ കൂട്ടിയിണക്കുന്ന ഒരേയൊരു കണ്ണി, ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന അവരുടെ ദുരന്തവിധിതന്നെയാണ്‌.

എന്നാല്‍, സാമ്രാജ്യത്വവും മതാധിഷ്ഠിത ദേശീയതകളും ഒരുമിച്ചും വെവ്വേറെയും നടത്തുന്ന (ഇപ്പോഴും നടത്തിവരുന്ന) അപകടകരമായ കളികളുടെ ഇരകളാണ്‌ ഇവരെല്ലാം, എന്നുകൂടി ഇവിടെ നമ്മള്‍ കാണാതെപോകരുത്‌.

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച്‌ എഡ്വേഡ്‌ സയ്‌ദ്‌ പ്രകടിപ്പിച്ച അസാമാന്യമായ ഉള്‍ക്കാഴ്ചയുടെ കാതല്‍ വ്യക്തമാക്കുന്ന ചില വരികള്‍ കൂടി ഇവിടെ ഉദ്ധരിക്കുന്നത്‌ അസ്ഥാനത്താകില്ലെന്ന് കരുതുന്നു.

"...പക്ഷേ, ഇന്ന് ഉയരുന്ന ചോദ്യം, ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും ഒരേ ഭൂമിയില്‍ സമാധാനപരമായി സഹവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ്‌. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ രക്തരൂഷിതമായ കാര്യങ്ങളാണ്‌. ഇസ്രായേലികള്‍ക്ക്‌ ഫലസ്തീനികളെയോ ഫലസ്തീനികള്‍ക്ക്‌ ഇസ്രായേലികളെയോ ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ല. നമ്മെ ഇത്രനാളും ഒരുമിച്ചുനിര്‍ത്തിയ ഈ മണ്ണ്‌, എല്ലാ പൗരന്മാരും തുല്യ അവകാശങ്ങളോടെ, സമ്പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പങ്കിടുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ മറ്റൊരു വഴി കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല....ഇരുകൂട്ടരുടെയും ജീവിതത്തിനോ അഭിലാഷങ്ങള്‍ക്കോ ഇത്‌ ഒരു കുറവും വരുത്തില്ല. ഒരിക്കല്‍ സമാധാനത്തോടെ സഹവസിച്ചിരുന്ന ഭൂമിയില്‍, ഇത്‌ ഇരുകൂട്ടര്‍ക്കും സ്വയംഭരണാവകാശം നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഒരു കൂട്ടരുടെ ചിലവില്‍ മറ്റു ചിലര്‍ക്ക്‌ പ്രത്യേകാവകാശം എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌..... വിവിധ മത-വംശ-സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണത്‌. സജാതീയതക്കോ, ദേശീയമോ, വംശീയമോ, മതമപരമോ ആയ പരിശുദ്ധി എന്ന സങ്കല്‍പ്പത്തിനോ, ചരിത്രപരമായ ഒരു ന്യായീകരണവുമില്ല".

അതാത്‌ സമൂഹങ്ങളുടെ ഭാഗധേയങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആത്യന്തികമായി ആ സമൂഹങ്ങളില്‍തന്നെയാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌ എന്ന വിവേകം, ദേശീയതകള്‍ക്കും, അവയുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ക്കും ഉണ്ടാകേണ്ടതും ആവശ്യമാണ്‌.

Monday, November 24, 2008

പോപ്പ് തിരുമേനി അറിയാന്‍

വത്തിക്കാനില്‍ വാണരുളുന്ന ഞങ്ങളുടെ അഭിവന്ദ്യപിതാവേ,

നമ്മുടെ മൂന്നു സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ.

നമ്മുടെ തന്നെ ഒരു സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടാണ്‌ സംഭവം ഉണ്ടായിരിക്കുന്നത്‌. ആ മരണം ഒരു കൊലപാതകമൊന്നുമല്ലെന്നും, ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ആ സഹോദരി അറിയാതെ ചെയ്ത ഒരു കടുംകൈ ആണെന്നും എല്ലാവര്‍ക്കും അറിവുള്ളതുമാണ്‌. ഇവിടുത്തെ ഈ കമ്മ്യൂണിസ്റ്റ് ചെകുത്താന്‍മാര്‍ക്കും ഇത്‌ അറിയാം. എങ്കിലും, നമ്മുടെ സഭയെ മനപ്പൂര്‍വ്വം അവഹേളിക്കാനും കരിവാരിത്തേക്കാനുമായിട്ടാണ്‌ ഈയൊരു പുതിയ ആരോപണവുമായി വന്നിരിക്കുന്നത്‌.

കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ പ്രമുഖനായ തോമസ്‌ കോട്ടൂര്‍ എന്ന മുതിര്‍ന്ന സഹോദരന്‍ പണ്ടുമുതലേ സാത്വികനും, ബി.എം.സി.യില്‍ വാദ്ധ്യാരു പണി ചെയ്യുന്ന അന്നുതൊട്ടേ, കുട്ടികള്‍ക്കിടയില്‍ (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കിടയില്‍) നല്ല പേരുള്ള മാന്യദേഹവുമായിരുന്നു. അദ്ദേഹത്തിന്റെ കണ്മുന്നില്‍ കഴിവതും പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ മനസ്സു വെക്കാറുണ്ടായിരുന്നു എന്ന്‌ നേരിട്ട്‌ ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുള്ളതുമാണ്‌. അറിയാതെയെങ്കിലും ഒരു പുരോഹിതന്റെ മനശ്ശാസ്ത്രം തങ്ങളായിട്ട്‌ തെറ്റിപ്പോവരുതല്ലോ എന്നു കരുതിയിട്ടായിരുന്നു ആ പെണ്‍കുട്ടികള്‍ ആ വിധത്തില്‍ ഒഴിഞ്ഞുനടന്നിരുന്നത്.

മറ്റു രണ്ടു പ്രതികള്‍ക്കും ആ കോളേജുമായി ബന്ധമുണ്ടായിരുന്നുവെന്നും, സെഫി എന്ന സഹോദരി തോമസ്‌ കോട്ടൂരിന്റെ ശിഷ്യയായിരുന്നു എന്നും അങ്ങയ്ക്ക്‌ അറിയാമായിരിക്കുമല്ലോ. ഈ മൂന്നു ഇടയരെ രക്ഷിക്കാന്‍ ഞങ്ങള്‍ ഇടയലേഖനം ഇറക്കുന്നുണ്ട്‌. ഇവരുടെ കഴിയുംവേഗമുള്ള മോചനത്തിലേക്ക്‌ പ്രാര്‍ത്ഥനകളും ഞങ്ങള്‍ നടത്താന്‍ പോകുന്നു. ഇതുകൊണ്ടെല്ലാം വല്ല ഗുണമുണ്ടാകുമോ എന്നൊന്നും അറിയില്ല പിതാവേ.

അടുത്തിടക്ക്‌ ഞങ്ങള്‍ ഒന്നിനുപിന്നാലെയൊന്നായി ഇറക്കിയ ഇടയലേഖനങ്ങളൊന്നും ഫലിക്കാതെ വന്നതില്‍ കുണ്‌ഠിതപെട്ട്‌ കഴിയുമ്പോഴാണ്‌ കര്‍ത്താവിന്റെ കൃപയാല്‍, ഞങ്ങളുടെ എളിയ ബുദ്ധിയില്‍ ഈ ഒരു വഴി തെളിഞ്ഞത്‌.

ഇവരെ മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി ഉടന്‍ പ്രഖ്യാപിക്കുക. അവര്‍ നിരപരാധികളാണെന്നും, ഇനി, അഥവാ, അവര്‍ക്ക്‌ അതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍തന്നെ, അത്‌ ദൈവനിയോഗമായിരുന്നുവെന്നു കരുതി വിട്ടേക്കാനും ആവശ്യപ്പെടുക. ഇനി, അത്‌ ദൈവനിയോഗമായിരുന്നില്ലെന്നുതന്നെ വെക്കുക. എന്നാലെന്താണ്‌? നമ്മുടെ ചില കുഞ്ഞാടുകള്‍ നമ്മുടെതന്നെ മറ്റൊരു കുഞ്ഞാടിനെ എന്തെങ്കിലും ചെയ്താല്‍ ഇവറ്റകള്‍ക്കെന്തു കാര്യം, വന്ദ്യപിതാവേ? ഇത്ര വലിയ കോലാഹലമൊക്കെ എന്തിനാണ്? ശയനസുഖം തേടിനടക്കുന്ന ശബരിമല തന്ത്രിയും ശങ്കരാചാര്യരും, നാലല്ല വേണ്ടിവന്നാല്‍ നാല്‍പ്പതും കെട്ടാം എന്ന് ഈത്തയൊലിപ്പിച്ച നടക്കുന്ന ആ മുതുക്കന്‍ മുസല്യാരുമാരുമൊക്കെ മദം പൊട്ടി നടക്കുന്നില്ലേ? അവരുടെ കഥകളൊക്കെ തേഞ്ഞുമാഞ്ഞു പോകുമ്പോള്‍ നമ്മുടെ ഇടയന്മാരെ മാത്രം എന്തിനാണിങ്ങനെ ഈ ചെകുത്താന്മാര്‍ വേട്ടയാടുന്നത്‌?

അതുകൊണ്ടാണ്‌ പറഞ്ഞത്‌, നമുക്കിവരെ മൂന്നുപേരെയും ഉടനടി വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി പ്രഖ്യാപിക്കാം എന്ന്‌. എങ്കില്‍ പിന്നെ ഒരു പട്ടിയും ഒന്നും ചോദിക്കില്ല.

ഇനി, അതുകൊണ്ടൊന്നും ഇവര്‍ പഠിക്കുന്നില്ലെങ്കില്‍ പിന്നെ, പിതാവ് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതന്നാല്‍ മതി. എന്തു ചെയ്യണമെന്ന്‌ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഗുണ്ടായിസമെങ്കില്‍ ഗുണ്ടായിസം. നമ്മള്‍ എന്തുവന്നാലും വിട്ടുകൊടുക്കില്ല. ദോഷം പറയരുതല്ലോ, ഈ സന്ന്യാസിമാരും മൊല്ലാക്കമാരും ആരും ആ ഒരു കാര്യത്തില്‍ ഒട്ടും മോശക്കാരല്ല. ഈ വര്‍ഗ്ഗങ്ങളൊക്കെ ആ കമ്മ്യൂണിസ്റ്റ് ചെകുത്താന്റെ ശത്രുക്കളാണ് . അവരുടെയൊക്കെ പിന്തുണ നമുക്കുണ്ടാകും പിതാവേ. ശങ്കിക്കേണ്ട.

ആയതിനാല്‍, കഴിയുന്നതും വേഗം അതിനുള്ള നടപടിക്രമങ്ങളൊക്കെ ചെയ്യാന്‍ അപേക്ഷ. ദിവ്യാത്ഭുതങ്ങള്‍ക്ക്‌ തെളിവുവേണം, ദൃക്‌സാക്ഷികള്‍ വേണം, സമയം വേണം, എന്നൊന്നും വാശിപിടിച്ചേക്കരുത്‌ പിതാവേ. കോണ്‍വന്റിലെ തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു സഹോദരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക എന്നതിനേക്കാള്‍ വലിയ എന്ത്‌ ദിവ്യാത്ഭുതമാണ്‌ ഈ മൂന്നുപേര്‍ക്കും കാണിക്കാന്‍ കഴിയുക?

തിരുവസ്ത്രമണിഞ്ഞ നമ്മുടെ പല ഇടയന്മാരെയും സഹോദരിമാരെയും കുറിച്ചൊക്കെ ഇടക്കിടക്ക് ഈ വിധത്തില്‍ അപവാദങ്ങള്‍ പുറത്തുവരുന്നുണ്ട് പിതാവേ. ഈയടുത്താണ്‌ നമ്മുടെ ഒരു കുഞ്ഞാട്‌ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. അതിനും ആളുകള്‍ നമ്മെ കുറ്റം പറയാന്‍ തുടങ്ങിയതാണ്‌. കര്‍ത്താവിന്റെ കൃപയാല്‍, അത്‌ തേഞ്ഞുമാഞ്ഞുപോയിയെന്ന്‌ തോന്നുന്നു. ആ സഹോദരി കുഞ്ഞാടിന്റെ ആത്മാവിന്‌ നമുക്ക്‌ നിത്യശാന്തി നേരാം. എങ്കിലും നമ്മുടെ മറ്റൊരു മുതിര്‍ന്ന ഇടയസഹോദരിയുടെ നേരെ ആക്ഷേപത്തിന്റെ ഒരു വിരലുയര്‍ത്തിയാണ്‌ ആ കഞ്ഞാട് ജീവിതം അവസാനിപ്പിച്ചതെന്ന്‌ ആലോചിച്ചിട്ട്‌ സങ്കടവും വരുന്നു പിതാവേ. സഹനത്തിന്റെ പാത പിന്തുടരണമെന്നല്ലേ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നും പഠിച്ചിട്ടുള്ളത്‌. എന്നിട്ട്‌ ആ കുഞ്ഞാട് ചെയ്തതോ? ലൈംഗികപീഡനം പോലുള്ള ചെറിയ സഹനങ്ങള്‍ പോലും സഹിക്കാനാവുന്നില്ല എന്നും പറഞ്ഞ്‌ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. ബുദ്ധിമോശം, അല്ലാതെന്തു പറയാന്‍.

എന്തുചെയ്യാം. ആരെയും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ, ലൈംഗികത എങ്ങിനെയാണ്‌ പീഡനമാവുക പിതാവേ? ഒരു സുഖമല്ലേ അത്‌? അതും ഒളിഞ്ഞും മറഞ്ഞും ചെയ്യുന്നതിന്റെ ഒരു സുഖം. അയ്യോ ക്ഷമിക്കണേ. സങ്കടം മൂത്തപ്പോള്‍ ആര്‍ക്കാണ്‌ കത്തെഴുതുന്നത്‌ എന്നൊക്കെ ഒരുവേള മറന്നുപോയി. പിതാവ്‌ മാപ്പാക്കണം. അല്ല, ഇതൊന്നും കേട്ടാല്‍ ഇളകുന്ന ആളല്ല പിതാവ്‌ എന്നും അറിയാം.

പറഞ്ഞുവന്നത്‌, ഈ അഭയകുഞ്ഞാടിന്റെ പേരും പറഞ്ഞ്‌ നമ്മളെ ഒതുക്കാമെന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെകില്‍ ആ കളി തീക്കളിയാകുമെന്നാണ്‌. വേണ്ടിവന്നാല്‍, നൂറ്‌ അഭയമാരെത്തന്നെ നമ്മള്‍ കിണറ്റിലിട്ട്‌ കര്‍ത്താവിന്റെ അടുക്കലേക്ക്‌ പാര്‍സലായി അയക്കും. എത്രയായാലും അവര്‍ ഇന്നല്ലെങ്കില്‍ നാളെ കര്‍ത്താവിന്റെ മണവാട്ടിമാരാകേണ്ടവരല്ലേ പിതാവേ? അത്‌ അല്‍പ്പം നേരത്തെയാക്കുന്നതില്‍ എന്താണൊരു തെറ്റ്‌?

അതുകൊണ്ട്‌, കഴിയുന്നതും വേഗം നമ്മുടെ കോട്ടൂരച്ചനെയും പുതൃക്ക അച്ചനെയും, സെഫി സിസ്റ്ററെയും അങ്ങ്‌ വിശുദ്ധരായി പ്രഖ്യാപിക്കണം. ഒട്ടും താമസിക്കരുത്‌. അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ദൈവശുശ്രൂഷകളും നടത്താന്‍ അങ്ങ് കരുണകാണിക്കുകയും വേണം. ഇനി, കഴിയുമെങ്കില്‍, ആ അഭയക്കൊച്ചിന്റെ ശവം മാന്തിയെടുത്ത്‌ തെമ്മാടിക്കുഴിയില്‍ ഇടാന്‍ സാധിച്ചാല്‍, അത്‌ ഏറെ ഉത്തമമാകും പിതാവേ. നമ്മുടെ സഭക്ക്‌ കളങ്കം വരുത്തിവെക്കാന്‍ നിമിത്തമായ ആ കുഞ്ഞാടിനെ നരകത്തിലേക്കയക്കാന്‍ കര്‍ത്താവിനോട്‌ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണം.


എന്ന്
വന്ദ്യപിതാവിന്റെ സ്വന്തം
കേരള ഇടയ സംഘം


PS: നമ്മുടെ സമുദായത്തിലെ മക്കള്‍ സ്കൂളിലും പുറത്തും, മറ്റുള്ള കുട്ടികളുമായി ഇടപഴകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും, ഓരോ സമുദായംഗവും ഒഴിവുവേളകള്‍ സന്താനോത്‌പാദനപരമായി ഉപയോഗിച്ച്‌ നമ്മുടെ ജനസംഖ്യ പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിക്കാന്‍‌കൂടി ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ.

കര്‍ത്താവിന്റെയും അഭിവന്ദ്യപിതാവിന്റെയും കൃപാകടാക്ഷങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്

Sunday, November 9, 2008

ഒബാമ: ബുഷിന്റെ മതിവിഭ്രമങ്ങളുടെ ബന്ദി

കടപ്പാട്‌: (The Independent-ല്‍ റോബര്‍ട്ട്‌ ഫിസ്ക്‌ എഴുതിയ Obama has to pay for eight years of Bush's delusions എന്ന ലേഖനത്തിന്റെ പരിഭാഷ)


വാഷിംഗ്‌ടണില്‍ നടക്കുന്ന ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയില്‍ ആറു അള്‍ജീരിയക്കാര്‍ക്കുവേണ്ടി ഹാജരായ അമേരിക്കന്‍ അഭിഭാഷകര്‍ക്ക്‌ 9/11-നു ശേഷമുള്ള അമേരിക്കന്‍ ഇന്റലിജന്‍സിനെക്കുറിച്ച്‌ വിചിത്രമായ ചില സംഗതികള്‍ അറിയാന്‍ ഇടവന്നു. അമേരിക്കന്‍ ചാരന്‍മാരും ലോകമൊട്ടുക്കുള്ള അവരുടെ നിരവധി 'സ്രോതസ്സുക'ളും നല്‍കിയ ദശലക്ഷം വരുന്ന 'അസംസ്കൃത' വിവരങ്ങളുടെ കൂട്ടത്തില്‍, മദ്ധ്യ-പൂര്‍വ്വദേശത്തെക്കുറിച്ചുള്ള സി.ഐ.എ.യുടെ ഒരു പ്രത്യേക മുന്നറിയിപ്പായിരുന്നു അവയിലൊന്ന്‌. ദക്ഷിണ പസഫിക്കിലെ ഒരു പ്രത്യേക ദ്വീപില്‍ അമേരിക്കന്‍ നാവിക ആസ്ഥാനത്തിനെതിരെ വ്യോമാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആ റിപ്പോര്‍ട്ടില്‍ ഒരേയൊരു കുഴപ്പം മാത്രമേയുള്ളു. പ്രസ്തുത ദ്വീപില്‍ അമേരിക്കയുടെ ഏതെങ്കിലും നാവിക ആസ്ഥാനമോ, ഏഴാം പടക്കപ്പല്‍ വ്യൂഹമോ (Seventh Fleet) ഒന്നും നിലവിലുണ്ടായിരുന്നില്ല എന്നു മാത്രം. കിഴക്കന്‍ ഏഷ്യയിലെ ഒരു അമേരിക്കന്‍ സൈനിക താവളത്തിന്റെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ്‌ മാളില്‍, ഒസാമ ബിന്‍ ലാദന്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ കണ്ടു എന്നും ഇതിനുമുന്‍പൊരിക്കല്‍ അമേരിക്കന്‍ സൈനികാന്വേഷണ വിഭാഗം 'കണ്ടെത്തി'യിരുന്നു.

'തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ട'ത്തില്‍ അമേരിക്കയെ സഹായിക്കാന്‍ നിയുക്തരായ അതേ ആളുകളാണ്‌ ഇത്തരം അസംബന്ധങ്ങള്‍ ലോകമാസകലം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ അതിശയകരമായി തോന്നിയേക്കാം. എങ്കിലും, ഇക്കഴിഞ്ഞ എട്ടു വര്‍ഷക്കാലം ബുഷ്‌ ഭരണകൂടം കഴിഞ്ഞിരുന്നത്‌ ഇത്തരത്തിലൊരു ഭ്രമാത്മകലോകത്തായിരുന്നു. ഷോപ്പിംഗ്‌ നടത്താന്‍ ഒസാമ ബിന്‍ ലാദന്‍ ഒരു അമേരിക്കന്‍ സൈനികതാവളത്തില്‍ വന്നുവെന്ന്‌ വിശ്വസിക്കാനാകുമെങ്കില്‍ പിന്നെയെന്താണ്‌ നിങ്ങള്‍ക്ക്‌ വിശ്വസിച്ചുകൂടാത്തത്‌? നിങ്ങള്‍ തടവിലാക്കുന്ന എല്ലാവരും തീവ്രവാദികളാണെന്നും, അറബികളെല്ലാവരും തീവ്രവാദികളാണെന്നും, അവരെയൊക്കെ ഉന്‍മൂലനം ചെയ്യുന്നത്‌ തെറ്റല്ലെന്നും, ജീവിച്ചിരിക്കുന്ന തീവ്രവാദികളെ പീഡിപ്പിക്കാമെന്നും, പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്ന മൊഴിയൊക്കെ മുഖവിലക്കെടുക്കാമെന്നും, പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത്‌ സാധൂകരിക്കാമെന്നും, എല്ലാവരുടെയും ഫോണ്‍വിളികള്‍ രഹസ്യമായി ചോര്‍ത്തേണ്ടത്‌ ആവശ്യമാണെന്നുമൊക്കെ പിന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഒരു തടസ്സവുമില്ല. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ബോബ്‌ ഹെര്‍ബര്‍ട്ട്‌ രണ്ടുകൊല്ലം മുന്‍പ്‌ എഴുതിയതുപോലെ, "അലബാമയിലെ ഒരു മുത്തശ്ശിക്ക്‌ അയച്ച പിറന്നാളാശംസയിലും ഇന്ത്യാനയിലെ ചൈനീസ്‌ ഭക്ഷണശാലയിലേക്ക്‌ വന്ന ഫോണ്‍കാളിലും, ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ സഹായകമായ നിര്‍ണ്ണായകമായ വിവരങ്ങള്‍' ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണത്രെ ബുഷ്‌ ഭരണകൂടം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്‌. അമേരിക്കന്‍ ഭരണഘടനയെ ചവുട്ടിമെതിക്കുന്ന കാര്യത്തില്‍ ബുഷിനെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്നത്‌ എല്ലാവര്‍ക്കും ബോദ്ധ്യമായ കാര്യമാണ്‌. പക്ഷേ, സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനോടുപോലും അയാള്‍ അനാദരവു കാണിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നത്‌ പുതിയൊരു അറിവാണ്‌.

നുണയനും ദുര്‍വൃത്തനുമായ ബുഷ്‌ എന്ന തന്റെ പൂര്‍വ്വസൂരി, സ്വന്തം നാട്ടിലും പുറത്തും വരുത്തിത്തീര്‍ത്ത കളങ്കത്തെ എങ്ങിനെയാണ്‌ ഒബാമ ഇല്ലാതാക്കാന്‍ പോകുന്നത്‌? "അമേരിക്ക ഒരിക്കലും ഒരു യുദ്ധം തുടങ്ങില്ല' എന്ന്‌ ജോണ്‍ എഫ്‌ കെന്നഡി ഒരിക്കല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ബുഷിന്റെ യുദ്ധവെറിയും റംസ്‌ഫീല്‍ഡിന്റെ ഭീകരതയും, അബു ഗ്രയിബും ബാഗ്രാമും ഗ്വാണ്ടനാമോയും, രഹസ്യമായ തട്ടിക്കൊണ്ടുപോകലുമൊക്കെ കഴിഞ്ഞ്‌, ഇനി എങ്ങിനെയാണ്‌ ഒബാമ തണ്റ്റെ രാജ്യത്തെ പഴയ ആ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുക? ബ്രിട്ടീഷ്‌ ജനതയുടെ ഇ-മെയിലുകള്‍ ചോര്‍ത്താനും പരിശോധിക്കാനുമുള്ള നമ്മുടെ സ്വന്തം ഗോര്‍ഡന്‍ ബ്രൌണിന്റെ നയങ്ങളും, ആ പഴയ, ബ്ളെയര്‍-ബുഷ്‌ അവിഹിതവേഴ്ചയുടെ അനുബന്ധം തന്നെയാണ്‌. അമേരിക്കയുടെ എക്കാലത്തെയും നശിച്ച ഈ പ്രസിഡണ്റ്റ്‌ സ്ഥനമൊഴിയുന്നതിനുമുന്‍പുതന്നെ ഒരു പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുകയും ചെയ്യും. പ്രത്യേക സുരക്ഷാപരിശോധനകളില്ലാതെ ഒരു ബ്രിട്ടീഷ്‌ പൌരനും അമേരിക്കയില്‍ കാലു കുത്താന്‍ സാധിക്കില്ല എന്ന്‌ ഉറപ്പാക്കുന്ന ഒരു നിയമനിര്‍മ്മാണം. ഇത്രനാളും അമേരിക്കയുടെ കങ്കാണിപ്പണി നടത്തിയതിന്‌ ബ്രിട്ടനു ലഭിക്കാന്‍ പോകുന്ന പ്രതിഫലം ഇതാണ്‌. ജനുവരി 20-നു മുന്‍പ്‌ മറ്റെന്തെങ്കിലും അത്ഭുതം ബുഷ്‌ നമുക്കായി കരുതിവെച്ചിട്ടുണ്ടോ? ആര്‍ക്കറിയാം. ഇതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ മറ്റെന്താണ്‌ ഇനി വരാനുള്ളത്‌?

ഗ്വാണ്ടനാമോ അടച്ചുപൂട്ടുക. തന്റെ മുന്‍ഗാമി ചെയ്ത പ്രവൃത്തികള്‍ക്ക്‌ ലോകസമക്ഷം മാപ്പു പറയുക. തന്റെ രാജ്യത്തിനെക്കുറിച്ച്‌ അഭിമാനം പ്രദര്‍ശിപ്പിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരാള്‍ക്ക്‌ ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ അറിയാം. എങ്കിലും രാജ്യത്തിനകത്ത്‌ താന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'മാറ്റം' എന്ന ആശയത്തിന്‌ അമേരിക്കന്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍, 'മാപ്പ്‌' എന്ന വാക്ക്‌, അന്താരാഷ്ട്രതലത്തില്‍തന്നെ, ഒബാമ ഉച്ചരിച്ചേ മതിയാകൂ. "തീവ്രവാദത്തിനെതിരായ യുദ്ധം' എന്ന സങ്കല്‍പ്പത്തിനെ പുനരാലോചനക്ക്‌ വിധേയമാക്കുകയും അതിനെ അപനിര്‍മ്മിക്കുകയും വേണ്ടിവന്നേക്കും. ഇറാഖില്‍നിന്ന്‌ ഇറങ്ങിപ്പോരുകതന്നെ വേണം. അവിടെയുള്ള വിസ്‌തൃതമായ സൈനികതാവളങ്ങളും, 600 ദശലക്ഷം ഡോളര്‍ ചിലവു വരുന്ന നയതന്ത്രകാര്യാലയവും അടച്ചുപൂട്ടണം. ദക്ഷിണ അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ നടത്തുന്ന നരമേധങ്ങള്‍ അവസാനിപ്പിക്കണം. ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ നിരന്തരം കശാപ്പുചെയ്യുന്ന പണി എന്നാണ്‌ നമ്മള്‍ നിര്‍ത്തുക? ഇസ്രായേലിനോട്‌ ചില സത്യങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റവും ഒബാമ കാണിക്കേണ്ടതുണ്ട്‌. ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതയെയും, ജൂതന്‍മര്‍ക്കുവേണ്ടി -ജൂതന്‍മാര്‍ക്കു മാത്രം വേണ്ടി - അറബി മണ്ണില്‍ നടത്തുന്ന കോളണിവത്ക്കരണത്തെയും ഇനിയും നിഷ്പക്ഷമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്ന്‌ അസന്ദിഗ്ദ്ധമായി വ്യക്തമാക്കണം. ഇസ്രായേലി ലോബിയുടെ (അത്‌ യഥാര്‍ത്ഥത്തില്‍ ലികുഡ്‌ പാര്‍ട്ടിയുടെ ലോബി മാത്രമാണ്‌) മുന്നില്‍ നിവര്‍ന്നുനിന്ന്‌, വെസ്റ്റ്‌ ബാങ്കിന്റെ മേലുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച ബുഷിന്റെ 2004 ലെ നടപടി പിന്‍വലിക്കാന്‍ തയ്യാറാകണം. ഇറാന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥന്മാരുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം. പാക്കിസ്ഥാനിലും സിറിയയിലും നടത്തുന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം.

അമേരിക്കന്‍ സൈന്യത്തിനെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ അമേരിക്കയുടെ മദ്ധ്യേഷ്യന്‍ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ജനറല്‍ ഡേവിഡ്‌ പെട്രോസിനെ ഇറാഖിലേക്ക്‌ അയച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ആ മേഖലയിലെ 'സൈനിക മുന്നേറ്റ'മൊന്നുമായിരുന്നില്ല. മറിച്ച്‌, ബുഷിന്റെ നയങ്ങളുടെ ഫലമായി, തെമ്മാടിക്കൂട്ടമായി മാറാന്‍ തുടങ്ങിയിരുന്ന 150,000-ത്തോളം വരുന്ന സൈനികരെയും മറൈനുകളെയും അച്ചടക്കത്തിലേക്ക്‌ കൊണ്ടുവരിക എന്നതായിരുന്നു പെട്രോസിന്റെ ദൌത്യം. കഴിഞ്ഞ മാസം, സിറിയയില്‍, എട്ടുപേരുടെ മരണത്തില്‍ കലാശിച്ച അമേരിക്കന്‍ വ്യോമാക്രമണം വാഷിംഗ്‌ടണിന്റെയോ, ബാഗ്ദാദിലെ അമേരിക്കന്‍ സൈനികമേധാവികളുടെയോ അറിവോടെയായിരുന്നില്ലെന്ന്‌ തെളിയിക്കുന്ന ചില രേഖകളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌.

എന്തായാലും ഒബാമക്ക്‌ ഇതിനെയൊന്നും ഭേദിക്കാനാവില്ല. ഇറാഖില്‍ പത്തിമടക്കി എന്ന് തോന്നിപ്പിക്കുന്നത്, അഫ്ഘാനിസ്ഥാനില്‍ കൂടുതല്‍ കായികബലം കേന്ദ്രീകരിക്കുന്നതിനുവേണ്ടിമാത്രമാണ്‌. വാഷിംഗ്‌ടണിലെ ഇസ്രായേല്‍ ലോബിയെ നിലക്കു നിര്‍ത്താനോ, ഫലസ്തീന്‍ അധിനിവേശപ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങള്‍ നിര്‍ത്താനോ, ഇസ്രായേലിന്റെ ശത്രുക്കളുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറാകില്ല. 'വൈറ്റ്‌ ഹൌസിലെ നമ്മുടെ സ്വന്തം ആള്‍' എന്ന്‌ ഇസ്രായേലി പത്രം മാരിവ്‌ അരുമയോടെ വിശേഷിപ്പിച്ച രഹം ഇമ്മാനുവലിനെ തന്റെ പുതിയ ചീഫ്‌ ഓഫ്‌ സ്റ്റാഫായി പ്രഖ്യാപിച്ചതോടെ, ഒബാമയും പഴയ പാത തന്നെ പിന്തുടരുമെന്ന്‌ ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. മാത്രമല്ല, തന്റെ പതിവു ഷോപ്പിംഗിനിടയില്‍ അല്‍പ്പം ഇടവേള കിട്ടുകയാണെങ്കില്‍‍, ഒബാമയെ സ്വീകരിക്കുന്നതിനുവേണ്ടി ഒസാമ ബിന്‍ ലാദന്‍ വീണ്ടും എന്തെങ്കിലും വിക്രസ്സ്‌ ഒപ്പിക്കുമെന്ന ആശങ്കയും ഈയിടെയായി ശക്തി പ്രാപിച്ചിരിക്കുനു.

മറ്റൊരു ചെറിയ പ്രശ്നം കൂടി ബാക്കിനില്‍ക്കുന്നുണ്ട്‌. 'അപ്രത്യക്ഷരായ' തടവുകാരുടെ കാര്യമാണത്‌. ഗ്വാണ്ടനാമോയില്‍ പീഡിപ്പിക്കപ്പെട്ട (ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന) ഇരകളുടെ കാര്യമല്ല സൂചിപ്പിക്കുന്നത്‌. പുറംനാടുകളിലെ അമേരിക്കന്‍ തടവറകളില്‍നിന്നും - അമേരിക്കയുടെ സഹായത്തോടെ - അവരുടെ സില്‍ബന്തിരാജ്യങ്ങളിലെ ജയിലറകളില്‍നിന്നും അപ്രത്യക്ഷരായ ആയിരങ്ങള്‍. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌, ഇവരുടെ എണ്ണം 20,000 വരുമെന്നാണ്‌. ഭൂരിപക്ഷവും അറബികളാണ്‌. പക്ഷേ, എല്ലാവരും മുസ്ളിമുകളും. എവിടെയാണ്‌ ആ ആളുകള്‍? അവരെ ഇനി വിട്ടയക്കുമോ? അതോ, അവര്‍ ഇതിനകം തന്നെ കഥാവശേഷരായിപ്പോയോ?

മനുഷ്യരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുരുതിനിലങ്ങളാണ്‌ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ തനിക്ക്‌ പതിച്ചുകിട്ടിയതെന്ന്‌ എന്നെങ്കിലും മനസ്സിലാക്കാന്‍ ഇടവന്നാല്‍, ഒബാമക്ക്‌ ഇനിയും അസംഖ്യം ക്ഷമാപണങ്ങള്‍ നടത്തേണ്ടിവരികയും ചെയ്യും.

Friday, October 31, 2008

അവസാന റൌണ്ടും സോഷ്യലിസത്തിന്റെ ഭൂതാവേശവും

(ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച, പി. സായ്‌നഥിന്റെ ലേഖനത്തിന്റെ പരിഭാഷ)

അമേരിക്കയെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. സോഷ്യലിസത്തിന്റെ ഭൂതം. (ചുരുങ്ങിയത്‌, രണ്ട്‌ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനെയെങ്കിലും അത്‌ ആവേശിച്ചിട്ടുണ്ട്‌). ഈ ഭൂതാവേശത്തെ ഒഴിപ്പിക്കാനുള്ള വിശുദ്ധ സഖ്യത്തിലാണ്‌ വലതുപക്ഷത്തിലെ എല്ലാ ശക്തികളും. റേഡിയോ പരിപാടികളും ഇവാഞ്ചലിസ്റ്റുകളും. മക്‌കെയിനും പാലിനും. ബ്ളോഗ്ഗര്‍മാരും പൌരന്‍മാരും. ബില്‍ ഓ റയ്‌ലിയും ജോ എന്ന പ്ളംബറും. ഫോക്സ്‌ ന്യൂസും മറ്റു ഗൂഢാലോചനക്കാരും എല്ലാം.

താന്‍ സോഷ്യലിസ്റ്റാണെന്ന പ്രചരണത്തിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്‌ ഒബാമ എന്ന ഡെമോക്രാറ്റ്‌ സ്ഥാനാര്‍ത്ഥി ഇന്ന്‌. "മക്‌കെയിനും ഇതേ 'സോഷ്യലിസ്റ്റ്‌' നയങ്ങളെ തന്നെയല്ലേ പിന്തുണച്ചുകൊണ്ടിരുന്നത്‌" എന്ന ചോദ്യവുമായാണ്‌ ഒബാമ അനുകൂലികള്‍ രംഗത്തുവന്നിരിക്കുന്നത്‌. ഇവിടെ 'സോഷ്യലിസ്റ്റ്‌ നയങ്ങള്‍' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, ജനങ്ങളുടെ കാശെടുത്ത്‌ വാള്‍ സ്ട്രീറ്റിന്റെ വിശപ്പ്‌ മാറ്റാന്‍ ശ്രമിച്ച നയങ്ങളെയാണ്‌ എന്ന്‌ ഓര്‍ക്കുക.

ഒബാമയെ പിന്തുണക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ 'സോഷ്യലിസ'ത്തെ നിര്‍വ്വചിക്കുന്ന തിരക്കിലാണ്‌. ഒബാമയുടെ നയങ്ങളൊന്നും ആ 'ഭീകര'മായ വാക്കിന്റെ നാലയലത്തുപോലും വരുന്നില്ലെന്നു തെളിയിക്കുകയാണ്‌ അവരുടെ ലക്ഷ്യം. ലോകത്ത്‌ മറ്റൊരു ജനാധിപത്യത്തിലും ഈ തരത്തിലുള്ള പ്രതികരണം സാധ്യമല്ല. പ്രത്യേകിച്ചും, യൂറോപ്പില്‍. അവിടെയുള്ള വാഷിംഗ്‌ടണിന്റെ സുഹൃത്തുക്കള്‍ക്ക്‌, പേരിനെങ്കിലും, 'സോഷ്യലിസം' 'തൊഴിലാളികള്‍' എന്നീ ലേബലുകള്‍ ഉപയോഗിക്കേണ്ടിവരാറുണ്ട്‌. മറ്റു പല രാജ്യങ്ങള്‍ക്കും ഈ 'സംവാദം' പൊള്ളയായി തോന്നുന്നുണ്ടാവണം. സാമ്പത്തിക പ്രതിസന്ധിയുടെ ഭീകരമുഖം കണ്ട്‌ ഭയന്നിട്ടാണെങ്കില്‍തന്നെയും, അമേരിക്കയിലും സോഷ്യലിസത്തിന്‌ ഇന്ന്‌ ആള്‍ബലമുണ്ട്‌. ഗൃഹവായ്‌പാ പ്രതിസന്ധിയില്‍ പെട്ട്‌ രണ്ട്‌ ദശലക്ഷം ആളുകള്‍ക്കാണ്‌ തങ്ങളുടെ വീട്‌ നഷ്ടപ്പെടാന്‍ പോകുന്നത്‌. പക്ഷേ റിപ്പബ്ളിക്കന്‍മാരുടെ ബഹളം മുഴുവന്‍ ഇന്ന്‌ ഈ ഒരു വാക്കിനെചൊല്ലിയാണ്‌. "ഒബാമ പറയുന്നത്‌ അയാള്‍ സമ്പത്ത്‌ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നാണ്‌. സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണമാണ്‌ അത്‌. ഞാന്‍ പ്രസിഡന്റായാല്‍ ഒരിക്കലും അത്‌ ചെയ്യില്ല". ആരാണ്‌ ഇത്‌ വിളമ്പുന്നത്‌? മറ്റാരുമല്ല, ജോണ്‍ മക്‌കെയിന്‍.

നവംബര്‍ 4-നു മുന്‍പുള്ള അവസാന വെടിയാണ്‌ ഈ കേട്ടത്‌. തിരഞ്ഞെടുപ്പ്‌ താഴ്വരയിലേക്ക്‌ കുതിക്കുകയാണ്‌, വലതുപക്ഷത്തിലെ 600 അഭിജാതര്‍. വാള്‍സ്ട്രീറ്റ്‌ വലത്തും, അടച്ചുപൂട്ടല്‍ ഇടത്തും, സാമ്പത്തികരംഗത്തിന്റെ ഉരുകിയൊലിക്കല്‍ മുന്നിലും നിന്ന്‌ വെടിയുണ്ടകള്‍ വര്‍ഷിക്കുകയും ദുന്ദുഭി മുഴക്കുകയും ചെയ്യുമ്പോഴാണ്‌ ഇത്‌. എങ്കിലും ഈ പറഞ്ഞതൊന്നും അവരുടെ പ്രശ്നമേയല്ല. ആര്‍ക്കെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടാകും. എല്ലാം അവസാനിച്ചിട്ടൊന്നുമില്ലല്ലോ എന്നൊക്കെയുള്ള മട്ടിലാണ്‌ അവരുടെ പോക്ക്‌. അതിസമ്പന്നര്‍ ഒലിച്ചുപോയ സുനാമിയില്‍ ആയുധങ്ങളൊക്കെ നഷ്ടപ്പെട്ട മക്‌കെയിന്‍ ഇപ്പോള്‍ സോഷ്യലിസത്തിലും വംശീയതയിലും അഭയം കണ്ടെത്തിയിരിക്കുകയാണ്‌. അത്രക്ക്‌ പ്രത്യക്ഷല്ലെങ്കിലും രണ്ടാമത്‌ പറഞ്ഞ ഘടകം നിര്‍ണ്ണായകം തന്നെയാണ്‌). ഈ രണ്ടു വഴികളല്ലാതെ മറ്റു രക്ഷാമാര്‍ഗ്ഗങ്ങളൊന്നും റിപ്പബ്ളിക്കന്‍മാരുടെ മുന്‍പിലില്ല.

അവരുടെ വൈസ്പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥി, സാറാ പാലിന്റെ ജയസാധ്യതയെ ഇപ്പോള്‍ തുരങ്കം വെച്ചിരിക്കുന്നത്‌, അലാസ്കയുമായി ബന്ധപ്പെട്ട അവരുടെ രാഷ്ട്രീയ അഴിമതി കഥകളല്ല, മറിച്ച്‌, അണിഞ്ഞൊരുങ്ങലിനു വേണ്ടി (ഉടയാടകള്‍ക്കുവേണ്ടി) 150,000 ഡോളര്‍ ചിലവഴിച്ചു എന്ന റിപ്പബ്ളിക്കന്‍ കക്ഷിയുടെതന്നെ പുതിയ വെളിപ്പെടുത്തലുകളാണ്‌. അവര്‍ ഇതിനെ കൈകാര്യം ചെയ്ത രീതിയും ഇതിനെ കൂടുതല്‍ വഷളാക്കാനേ സഹായിച്ചുള്ളു. കാരണം, ഇത്തരം തീരുമാനങ്ങളൊന്നും സാധാരണയായി സ്ഥാനാര്‍ത്ഥികളല്ല തീരുമാനിക്കുന്നത്‌. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്ന ചെറിയൊരു കാര്യം പോലും രേഖപ്പെടുത്തുന്നതും സംവിധാനം ചെയ്യുന്നതും അവരുടെ പ്രചരണം നിയന്ത്രിക്കുന്നവരാണ്‌. സ്ഥാനാര്‍ത്ഥികള്‍ നേരിട്ടല്ല. ചിലപ്പോള്‍ 'വ്യാജ'മായ തെറ്റുകള്‍ പോലും ഇവര്‍ രംഗത്ത്‌ കൌശലപൂര്‍വ്വം അവതരിപ്പിക്കാറുമുണ്ട്‌. 'അദ്ധ്വാനിക്കുന്ന വര്‍ഗ്ഗ'മായ സമ്മതിദായകരുമായി ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുന്ന കക്ഷികളുടെ സ്ഥിതി ദുര്‍ബ്ബലപ്പെടുത്താനാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ സഹായിക്കുക. സാധാരണ വീട്ടമ്മമാരൊന്നും അണിഞ്ഞൊരുങ്ങലിന്‌ 150,000 ഡോളര്‍ ചിലവഴിക്കുകയില്ലെന്ന്‌ തീര്‍ച്ചയാണ്‌. അങ്ങിനെ വരുമ്പോള്‍, ഒബാമയെ 'വരേണ്യം' എന്നൊന്നും കുറ്റപ്പെടുത്താനും മാക്‌കെയിന്‍-പാലിന്‍ കൂട്ടുകെട്ടിന്‌ ധാര്‍മ്മികമായ അവകാശമില്ല. അവര്‍ അത്തരം ആരോപണമാണ്‌ ഒബാമക്കെതിരെ ഉയര്‍ത്തിയിരിക്കുന്നതും. റിപ്പബ്ളിക്കന്‍മാരുടെ ആരോപണങ്ങള്‍ അവര്‍ക്കെതിരെതന്നെ തിരിഞ്ഞുകൊത്തുകയാണ്‌. (പുരുഷ സ്ഥാനാര്‍ത്ഥികളുടെ മെയ്ക്കപ്പ്‌ ചിലവിന്റെ കണക്കുകളൊന്നും ആരും കണക്കാക്കിയിട്ടുമില്ല എന്നതും ഇവിടെ പ്രത്യേകം പറയേണ്ടിയിരിക്കുന്നു).

മാക്‌‌‍കെയിനു സാധിക്കുന്നതിനേക്കാള്‍ ആളുകളെ കൂട്ടാന്‍ പാലിനു സാധിക്കുന്നുണ്ട്‌. റീഗന്‍ പാരമ്പര്യത്തിന്റെ അവകാശിയെന്ന്‌ വേണമെങ്കില്‍ അവരെ വിളിക്കാം. ഒറ്റയൊറ്റ വാചകത്തില്‍, കേള്‍ക്കാന്‍ സുഖമുള്ള നാടന്‍ വര്‍ത്തമാനം. അഴിമതി നിറഞ്ഞ വാഷിംഗ്‌ടണിനെ വൃത്തിയാക്കാന്‍ മിനക്കെട്ടിറങ്ങിയ ഒരു പുറംനാട്ടുകാരി എന്ന പ്രതിച്ഛായ, ഇതൊക്കെയാണ്‌ സാറാ പാലിന്‍. റീഗനെയും ഇപ്പോഴത്തെ ബുഷ്‌ രണ്ടാമനെയും പോലെ, അവരുടെ പ്രസംഗങ്ങളിലും കാല്‍പ്പനികതയും, നുണയും, ഭയപ്പെടുത്തലുകളും, അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും ആവോളമുണ്ട്‌. മാക്‌കെയിന്റെ ആടിയുലയുന്ന തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനെ രക്ഷിക്കാന്‍ പ്രാപ്തമായ എന്തെങ്കിലും ബൌദ്ധികത പ്രദാനം ചെയ്യാനൊന്നും അവര്‍ക്കായിട്ടുമില്ല. മാക്‌കെയിനെ സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു യാഥാസ്ഥിതിക ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ജനവിഭാഗത്തെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കീഴില്‍ ഒരുമിപ്പിക്കാന്‍ വേണ്ടിയാണ്‌ അവരെ രംഗത്ത്‌ ഇറക്കിയത്‌. പ്രചരണ റാലികളും പ്രസംഗങ്ങളും അക്രമാസക്തമാകുന്ന വിധത്തില്‍ അവര്‍ അത്‌ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. മാക്‌കെയിന്‍ ടൈയും കെട്ടി ദേഹമനങ്ങാതെ 'പ്രസിഡന്റ്’ ആയി സ്വയം ചമഞ്ഞിരിക്കുമ്പോള്‍, ഒബാമയെ വിടാതെ പിന്തുടരാന്‍ പാലിനേ ഉണ്ടായിരുന്നുള്ളു. മാക്‌കെയിന്‍ പരാജയപ്പെട്ടിടത്ത്‌ പാലിന്‍ വിജയിച്ചു എന്ന്‌ ചുരുക്കം.

മുഖ്യധാരാ സ്ഥാനാര്‍ത്ഥികള്‍ ചെയ്യാന്‍ മടിക്കുന്ന വിധത്തില്‍ അത്ര രൂക്ഷമായാണ്‌ പാലിന്‍ ഒബാമയെ ആക്രമിച്ചത്‌. ഇത്രകാലവും പാലിനെതിരെ എന്തെങ്കിലും പറയുന്നതില്‍നിന്ന്‌ ഒഴിഞ്ഞുമാറിനിന്ന ഒബാമ, തനിക്കെതിരെ പാലിന്‍ ഉന്നയിക്കുന്ന ചില ഗുരുതരമായ ആരോപണങ്ങള്‍ക്ക്‌ മറുപടി പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അത്രക്ക്‌ രൂക്ഷമാണ്‌ പാലിന്റെ കടന്നാക്രമണം. 'തീവ്രവാദികളാല്‍ പരിസേവിതനായിരിക്കുന്ന ഒബാമ' എന്ന ആരോപണം ഉയര്‍ത്തിയത്‌ മാക്‌കെയിനായിരുന്നില്ല. പാലിനായിരുന്നു. "ഒബാമ സോഷ്യലിസ്റ്റാണ്‌" എന്ന സംഘഗാനം ആലപിക്കുന്നതും പാലിനല്ലാതെ മറ്റാരുമല്ല.

ഇത്‌ ഒരു വ്യക്തമായ വലതുപക്ഷ അടവാണ്‌. ഇടതുപക്ഷം അമേരിക്കയില്‍ നാമാവശേഷമായിട്ട്‌ നാളുകളായി. ഇനിയൊരു പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത്‌ മാക്‌കെയിന്റെ രാഷ്ട്രീയമായ മരണമായിരിക്കും എന്ന്‌ തീര്‍ച്ചപ്പെടുത്താം. പക്ഷേ, സാറാ പാലിന്റെ അങ്കത്തിന്‌ ഇനിയും ബാല്യമുണ്ട്‌. 2012-ല്‍ അവര്‍ വീണ്ടും ഒരു പന്തയത്തിനുകൂടി എത്തിക്കൂടെന്നില്ല. അതിനകം തന്നെ, അവരുടെ പ്രചാരണ സംഘാടകര്‍ അവരെ തകര്‍ക്കാതിരുന്നാല്‍, അത്‌ സംഭവിച്ചേക്കും. ഇത്തവണ എന്തായാലും 150,000 ഡോളറു കൊണ്ട്‌ പ്രചരണ വിദ്വാന്‍മാര്‍ ആ കൃത്യം നിര്‍വ്വഹിച്ചുവെന്ന്‌ തീര്‍ച്ചയാക്കാം.

ഒബാമയെ വ്യക്തിപരമായി തകര്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്‌ മക്‌കെയിന്‍ പക്ഷത്തിനു ബോദ്ധ്യപ്പെട്ടു തുടങ്ങിയ ലക്ഷണമുണ്ട്‌. സാമ്പത്തികരംഗം ഇത്തവണ സഹായത്തിനില്ല എന്നു ഏകദേശം തീര്‍ച്ചയായി. ഇവിടെയും, മാക്‌കെയിനെ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ (അതെ, ജോര്‍ജ്ജ്‌ ബുഷ്‌, വൈറ്റ്‌ ഹൌസിണ്റ്റെ ശാപം) കഴിയുന്നത്ര ദൂരം മാറ്റിനിര്‍ത്താന്‍ റിപ്പബ്ളിക്കന്‍ കക്ഷി ഒരു ശ്രമം നടത്തി നോക്കി. അത്‌ വിജയിച്ചില്ല എന്നു മാത്രം. ഒബാമയെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ മുന്നിലെത്താന്‍ സഹായിച്ചത്‌ സാമ്പത്തികപ്രതിസന്ധിയാണെന്ന്‌ അവര്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. ഈ പ്രതിസന്ധി സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ മാക്‌കെയിന്‍ മുന്നിലെത്തുമായിരുന്നു എന്നും അവര്‍ കരുതുന്നു. ആ പറഞ്ഞതിലും യുക്തിയില്ലെന്ന്‌ പറഞ്ഞുകൂടാ. ചുരുക്കത്തില്‍ സാമ്പത്തിക രംഗവും ഈ പ്രചരണത്തില്‍ റിപ്പബ്ളിക്കന്‍മാരെ തുണക്കുന്നില്ല. പോരാത്തതിന്‌, ഡെമോക്രാറ്റുകള്‍ പണം നന്നായി വാരിക്കൂട്ടുന്നുമുണ്ട്‌. 'ഈ തിരഞ്ഞെടുപ്പില്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ പണമിറക്കുന്നു' എന്ന്‌, ഇത്രനാളും വമ്പന്‍ കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും വക്താക്കളായിരുന്നവര്‍ തന്നെ വിലപിക്കുമ്പോള്‍ അവരുടെ നിസ്സഹായത നമുക്ക്‌ വ്യക്തമാകും.

150 ദശലക്ഷം ഡോളര്‍ എന്ന റിക്കാര്‍ഡ്‌ ധനശേഖരണമാണ്‌ ഡെമോക്രാറ്റുകള്‍ കൈവരിച്ചിരിക്കുന്നത്‌. ഈ സെപ്തംബറില്‍. ഒരു മാസം മുന്‍പ്‌, ആഗസ്റ്റില്‍ അത്‌ 65 മില്ല്യണ്‍ ആയിരുന്നു. ഇതുവരെയായി ഡെമോക്രാറ്റിന്റെ സ്ഥാനാര്‍ത്ഥി മൊത്തം ശേഖരിച്ച പണം 600 മില്ല്യണ്‍ ഡോളറിനും മീതെയാണ്‌. ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഒരു രാജ്യത്തിനെ സംബന്ധിച്ചുപോലും ഈ സംഖ്യ വളരെ വലിയ ഒന്നാണ്‌. ടി.വി. പരസ്യങ്ങളില്‍ മുങ്ങിക്കുളിക്കുന്ന ഈ രാജ്യത്ത്‌, തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനുവേണ്ടി നടത്തുന്ന ദേശീയ വീഡിയോ പരസ്യങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. മാക്‌കെയിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു, ഈ കാര്യത്തില്‍ ഒബാമ.

'രാഷ്ട്രീയപ്രചരണങ്ങള്‍ക്കുവേണ്ടി അനിയന്ത്രിതമായ രീതിയില്‍ പണം ചിലവഴിക്കുന്നത്‌ അപവാദങ്ങള്‍ക്ക്‌ ഇടയാക്കിയേക്കും' എന്ന്‌ മുറുമുറുക്കുന്നുണ്ട്‌ മാക്‌കെയിന്‍. ശരിയാണ്‌. എങ്കിലും, ഒബാമയുടെ സ്ഥാനത്ത്‌ ഇന്ന്‌ മാക്‌കെയിനായിരുന്നെങ്കില്‍ ഇതേ വാദം അദ്ദേഹം ഉന്നയിക്കുമായിരുന്നോ എന്നും ആലോചിക്കുന്നത്‌ നന്ന്‌. ഒബാമയുടെ ചിലവഴിക്കല്‍ എല്ലാ റിക്കാര്‍ഡുകളും ഭേദിച്ചിരിക്കുന്നു. എങ്കിലും അതൊക്കെ നടക്കുന്നത്‌, ലോകത്തിലെ ഏറ്റവും ആഭാസകരവും ചിലവേറിയതുമായ ഒരു തിരഞ്ഞെടുപ്പ്‌ പ്രക്രിയക്കകത്താണ്‌. തിരഞ്ഞെടുപ്പിന്‌ ഇനി രണ്ടാഴ്ചയില്‍ കുറവു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍, നിരായുധനും, പരിക്ഷീണനും, പുറംതള്ളപ്പെട്ടവനുമായ മാക്‌കെയിണ്റ്റെ മുന്നില്‍, ഭീതി സൃഷ്ടിക്കുക എന്ന വഴി മാത്രമേ ഇന്ന്‌ മുന്നിലുള്ളു. അതുകൊണ്ടാണ്‌ അയാള്‍ക്ക്‌ 'സോഷ്യലിസ'ത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെയും പുനരുജ്ജീവിപ്പിക്കേണ്ടിവരുന്നത്‌. 'ജനാധിപത്യ സോഷ്യലിസ്റ്റ്‌' എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഒരേ ഒരു അംഗം മാത്രമേയുള്ളു. അമേരിക്കന്‍ സെനറ്റില്‍. വേര്‍മൌണ്ടില്‍നിന്നുള്ള ബെര്‍ണീ സാന്‍ഡേഴ്സ്‌. 98 ശതമാനം തിരഞ്ഞെടുപ്പിലും അയാള്‍ ഡെമോക്രാറ്റുകള്‍ക്ക്‌ വോട്ടു ചെയ്തു (ബാക്കി വരുന്ന 2 ശതമാനം തവണ അയാള്‍ റിപ്പബ്ളിക്കിനു വേണ്ടി വോട്ടു ചെയ്തിട്ടുമുണ്ടാകുമെന്ന്‌ കൌണ്ടര്‍പഞ്ചിണ്റ്റെ അലക്സാണ്ടര്‍ കോക്ക്ബേണ്‍ കളിയാക്കുന്നു).

'ധനികര്‍ക്കുവേണ്ടിയിട്ടുള്ള സോഷ്യലിസം' എന്ന വാക്ക്‌ പൊതുവേദികളില്‍ ഇടക്കിടക്ക്‌ പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌ കഴിഞ്ഞ ചില മാസങ്ങളില്‍ ഉണ്ടായിട്ടുള്ള സന്തോഷപ്രദമായ ഒരു കാര്യം. ഇടതുകക്ഷികളില്‍ നിന്നല്ല, യാഥാസ്ഥിതിക സമ്പന്ന വിഭാഗങ്ങളില്‍നിന്നാണ്‌ ഈ വാക്ക്‌ ഉത്ഭവിക്കുന്നത്‌. റോജര്‍ ഹോള്‍ഡിംഗ്‌സിന്റെ ജിം റോജേര്‍സിനെ പോലുള്ള വമ്പന്‍ നിക്ഷേപകരും ഈ വാക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. അദ്ദേഹത്തിണ്റ്റെ ഒരു ഉദ്ധരണി കേള്‍ക്കൂ, "അമേരിക്ക ഇന്ന്‌ ചൈനയേക്കാളും കമ്മ്യൂണിസ്റ്റാണ്‌. സമ്പന്നരുടെ അഭിവൃദ്ധിയാണ്‌ ഇത്‌ (Bail out). പണക്കാര്‍ക്കുവേണ്ടിയുള്ള സോഷ്യലിസം...സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിക്കലാണ്‌ ഇത്‌.." "തകര്‍ച്ചയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ നിക്ഷേപക ബാങ്കുകളെയും കരകയറ്റാന്‍ സഹായിക്കുക എന്നത്‌ മുതലളിത്തമല്ല. അത്‌ സമ്പന്നര്‍ക്കുവേണ്ടിയുള്ള സോഷ്യലിസമാണ്‌",എന്ന്‌, ഈ വര്‍ഷം ആദ്യം തട്ടിമൂളിച്ചതും ജിം റോജേര്‍സ്‌ എന്ന ഇതേ മഹാന്‍ തന്നെയാണ്‌.

ഇനി ഒബാമക്കെതിരെ 'സോഷ്യലിസ'ത്തിന്റെ പേരും പറഞ്ഞ്‌, മാക്‌കെയിന്‍ നടത്തുന്ന ഈ ആക്രമണം വ്യക്തവും നിര്‍ദ്ദയവുമാണെങ്കില്‍, അത്രതന്നെ പ്രത്യക്ഷമല്ലാത്ത, എന്നാല്‍ കൂടുതല്‍ അപകടകരമായേക്കാവുന്ന മറ്റൊരു സംഗതി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. വംശീയതയാണ് അത്‌. ബ്രാഡ്‌ലി ഇഫക്ട്‌ (കറുത്തവര്‍ക്ക്‌ വോട്ടു ചെയ്യുമെന്ന്‌ സമ്മതിദായകര്‍ പ്രഖ്യാപിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്‌ ചെയ്യാതിരിക്കുകയും ചെയ്യുന്ന കലാപരിപാടി) ഇത്തവണ വിരുദ്ധഗതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ ജനം പ്രതീക്ഷിക്കുന്നത്‌. ഒബാമക്ക്‌ വോട്ടുചെയ്യുമെന്ന്‌ തങ്ങളുടെ വേണ്ടപ്പെട്ടവരോടുപോലും പറയാന്‍ വിസമ്മതിക്കുന്ന വെള്ളക്കാരും ഇത്തവണ ഒബാമക്ക്‌ വോട്ടുചെയ്യുമെന്ന്‌ ഏകദേശം തീര്‍ച്ചയായിരിക്കുന്നു. തങ്ങള്‍ ഇത്തവണ ഡെമോക്രാറ്റിനാണ്‌ വോട്ടുചെയ്യുന്നതെന്ന്‌ റിപ്പബ്ളിക്കന്‍മാര്‍ പുറത്ത്‌ പറഞ്ഞില്ലെന്നു വരാം. എങ്കിലും അതു തന്നെയായിരിക്കും മിക്ക റിപ്പബ്ളിക്കന്‍മാരും ഇത്തവണ ചെയ്യുക. ഇത്തവണത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യവും (മാക്‌കെയിന്റെ സ്വന്തം സാമ്പത്തിക പ്രതിസന്ധിയും)വെച്ചുനോക്കിയാല്‍ ഒബാമ ഇതിനേക്കാള്‍ എത്രയോ മുന്നിലാകേണ്ടതായിരുന്നുവെന്ന്‌ കരുതുന്നവരും ധാരാളമുണ്ട്‌. ചുരുക്കത്തില്‍ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ആര്‍ക്കും അത്ര സന്തോഷം നല്‍കിയിട്ടില്ല.

ഏതായാലും, ചില ദശകങ്ങള്‍ക്കുമുന്‍പത്തെ അമേരിക്കയേക്കാള്‍ വൈവിദ്ധ്യപൂര്‍ണ്ണമായ ഇന്നത്തെ അമേരിക്കയില്‍ ഇന്നു നടക്കുന്ന ഇത്തരം സംവാദങ്ങളുടെ പൊള്ളത്തരം, പ്രത്യക്ഷമായ വംശീയതയെ അത്യധികം സങ്കീര്‍ണ്ണമാക്കുന്നുണ്ട്‌. ഈയിടെ നടന്ന ഒരു റിപ്പബ്ളിക്കന്‍ റാലിയില്‍ അതിന്റെ ഒരു പ്രതിഫലനം കാണാനിടയായി. മുസ്ളിം വിരുദ്ധ, ഒബാമ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഒരു റിപ്പബ്ളിക്കന്‍ അനുയായിയുടെയും, "മുസ്ളിങ്ങള്‍ ഒബാമയുടെ കൂടെ' എന്ന മുദ്രാവാക്യങ്ങളുടെയും ഇടയില്‍ നിന്നിരുന്നത്‌ ക്യാമ്പയിന്റെ സുരക്ഷാവിഭാഗത്തില്‍ പെട്ട ഒരാളായിരുന്നു. അതും, ഒരു കറുത്ത മുസ്ളിം. അതുകൊണ്ട്‌, വിവേകത്തോടെയും സാവധാനത്തിലും കൈകാര്യം ചെയ്തില്ലെങ്കില്‍, ഇത്തരം വംശീയ സമീപനങ്ങള്‍ ഒരു വിഭാഗത്തെ ശക്തിപ്പെടുത്താനും മറു വിഭാഗത്തിനെ വേദനിപ്പിക്കാനും മാത്രമേ ഉപകരിക്കൂ.

മറുഭാഗത്താകട്ടെ, സോഷ്യലിസത്തിനെതിരെ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്‌. സോഷ്യലിസമെന്ന ആ ഭൂതം ആവേശിച്ചിരിക്കുന്നവരെപ്പോലെതന്നെ സോഷ്യലിസത്തിന്റെ അമേരിക്കന്‍ ഭാഷ്യവും ആകെ കുഴഞ്ഞുമറിഞ്ഞും സങ്കീര്‍ണ്ണമായും കിടക്കുന്ന കാഴ്ചയാണ്‌ ഇന്ന് കാണാന്‍ കഴിയുന്നത്‌.

Saturday, October 25, 2008

സൈമൂര്‍ ഹര്‍ഷ്‌ - തളരാത്ത പോരാട്ടം (2)






മൈ ലായ്‌ അബു ഗ്രൈബ്‌ സംഭവങ്ങള്‍ക്കിടക്ക്‌ നാലു ദശകത്തിന്റെ വിടവുണ്ട്‌. നമുക്ക്‌ ചോദിക്കേണ്ടിവരും. പൗരന്മാര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം നടത്തുന്ന പീഡനങ്ങളെക്കുറിച്ച്‌ ഇങ്ങനെ വീണ്ടും വീണ്ടും അന്വേഷണങ്ങള്‍ നടത്തേണ്ടിവരുന്നത്‌ ഒരു ദുരിതമായി തോന്നുന്നില്ലേ എന്ന്. ഉണ്ടെന്നും ഇല്ലെന്നുമാണ്‌ ഈ ചോദ്യത്തിനുള്ള സൈമൂറിന്റെ മറുപടി. ഇത്‌ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തീര്‍ച്ചയായും തകര്‍ക്കുന്നുണ്ട്‌. എങ്കിലും യുദ്ധം എപ്പോഴും ഭീകരമാണ്‌ എന്ന് അദ്ദേഹം തിരിച്ചറിയുന്നു. 1970-ല്‍ മൈ ലായ്‌ റിപ്പോര്‍ട്ട്‌ വന്നതിനുശേഷം, ഒരു യുദ്ധ-വിരുദ്ധ റാലിയില്‍ പങ്കെടുക്കുമ്പോള്‍ പെട്ടെന്നു അദ്ദേഹത്തിന്‌ ഒരു ഉള്‍വിളി തോന്നി. റാലിയില്‍ പങ്കെടുത്ത ഒരു സൈനികനെ വിളിച്ച്‌ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച്‌ സ്വമനസ്സാലെ അവിടെ കൂടിയിരുന്നവരോട്‌ എന്തെങ്കിലും വെളിപ്പെടുത്തണമെന്ന് സൈമൂര്‍ അഭ്യര്‍ത്ഥിച്ചു. അയാള്‍ നല്‍കിയ വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കാന്‍ പോന്നവയായിരുന്നു. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലര്‍ ബ്ലേഡ്‌ കൊണ്ട്‌ കര്‍ഷകരെ ചിലപ്പോള്‍ തങ്ങള്‍ മുറിവേല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും ചിലപ്പോള്‍ അവരുടെ തലയറുക്കുക പോലും ചെയ്തിരുന്നുവെന്നും മറ്റും, ആരെടെയും പ്രേരണയില്ലാതെ അയാള്‍ കുറ്റസമ്മതം നടത്തി. തിരിച്ച്‌ സൈനികത്താവളത്തിലെത്തുന്നതിനുമുന്‍പ്‌ ഹെലികോപ്റ്റര്‍ വൃത്തിയാക്കാനും തങ്ങള്‍ മറന്നിരുന്നില്ലെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. 'യുദ്ധം എന്നാല്‍ ഇതൊക്കെയാണ്‌", സൈമൂര്‍ പറയുന്നു."


എന്നാലും എങ്ങിനെയാണ്‌ ഇതൊക്കെ എഴുതാനും അമേരിക്കന്‍ ജനതയോട്‌ നിരന്തരം ഇതിനെക്കുറിച്ച്‌ പറയാനും കഴിയുന്നത്‌?""നിശ്ശബ്ദനായിരിക്കുന്നതിനേക്കാള്‍ നല്ലത്‌ എന്തെങ്കിലുമൊക്കെ പറയാന്‍ ശ്രമിക്കുന്നതാണ്‌".എന്നാലും സൈമൂറിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വികാരം സെപ്തംബര്‍ പതിനൊന്നിനുശേഷം മാധ്യമരംഗത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദമായ കീഴടങ്ങലാണ്‌. സദ്ദാമിന്റെ കൂട്ടനശീകരണ ആയുധങ്ങളെക്കുറിച്ചുള്ള 'തെളിവു'കളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ പോലും മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചില്ല. "ഇന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രം വായിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു. പത്രക്കാര്‍ക്ക്‌ വാര്‍ത്തകളൊന്നും കിട്ടുന്നേയില്ല. വിവേചനബുദ്ധിയും സത്യസന്ധതയും ഒത്തിണങ്ങിയവരും, ഞാന്‍ വളരെയധികം ബഹുമാനിക്കുന്നവരുമായ പലരും ഈ ഇറാഖ്‌ യുദ്ധത്തെ പിന്തുണച്ചുവെന്നത്‌ എന്നെ നിരാശപ്പെടുത്തി. ഒരു ആശയത്തിനെതിരെ എങ്ങിനെയാണ്‌ നിങ്ങള്‍ക്ക്‌ യുദ്ധം ചെയ്യാനാവുക എന്നത്‌ ഇപ്പോഴും എനിക്ക്‌ മനസ്സിലാവുന്നതേയില്ല".


വലുതായി കൊട്ടിഘോഷിക്കപ്പെട്ട 'സൈനികമുന്നേറ്റ'ത്തിന്റെ (Surge) കാര്യം ഞാന്‍ അവതരിപ്പിച്ചപ്പ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. "..ഈ പറയുന്ന സൈനിക മുന്നേറ്റം ഉണ്ടാവുന്നതിനുമുന്‍പു തന്നെ വംശീയ ഉന്മൂലനം ഏറെക്കുറെ ഭംഗിയായി അവിടെ നടന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അക്രമങ്ങള്‍ അല്‍പം ഒതുങ്ങിയതായി തോന്നുന്നത്‌. പല സ്ഥലങ്ങളിലും അക്രമങ്ങളെ ഒതുക്കാന്‍ സഹായിച്ചത്‌ സുന്നി വിഭാഗത്തിന്റെ അവേക്കനിംഗ്‌ ഗ്രൂപ്പാണ്‌ (Awakening Group). അമേരിക്കന്‍ സൈന്യം അതിന്‌ അവര്‍ക്ക്‌ ശമ്പളം കൊടുത്തിരുന്നു. അതൊക്കെ ഷിയകളെ ഏല്‍പ്പിച്ചാണ്‌ ഇന്ന് അമേരിക്ക സ്ഥലം കാലിയാക്കാന്‍ നോക്കുന്നത്‌. സൗദി അറേബ്യയാണ്‌ പ്രധാന കിങ്കരന്‍. സലാഫികള്‍ക്കും വഹാബികള്‍ക്കും നല്ലൊരു സംഖ്യ പോകുന്നുണ്ട്‌. അവര്‍ ആ പൈസ സുന്നികള്‍ക്കു കൊടുക്കും. ഷിയകളെ ഒതുക്കാന്‍. ഒരു സംശയവും വേണ്ട. അങ്ങിനെ വന്നാല്‍ അക്രമം അവസാനിക്കുമെന്നു തോന്നുന്നുണ്ടോ? എങ്ങിനെയാണ്‌ നമുക്കിതില്‍നിന്ന് പുറത്തുകടക്കാനാവുക? ഒരു വഴിയുമില്ല. ഇറാഖികളോട്‌ നമുക്ക്‌ ഒരു വലിയ ബാദ്ധ്യതയുണ്ട്‌. നമ്മള്‍ ഇവിടെനിന്ന് പോവുക, എത്രയും വേഗം. അതുമാത്രമാണ്‌ ഒരു വഴി. അവരോട്‌ നമ്മള്‍ എന്താണ്‌ കാട്ടിക്കൂട്ടിയതെന്ന് വിവരിക്കാനാവില്ല. അത്രമാത്രം ഭയവും ഉന്മാദവുമാണ്‌ നമ്മള്‍ ആ സമൂഹത്തില്‍ സൃഷ്ടിച്ചത്‌".


ലിത്വാനിയയില്‍നിന്നും പോളണ്ടില്‍നിന്നുമുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ചിക്കാഗോവിലായിരുന്നു സൈമൂര്‍ ഹര്‍ഷിന്റെ ജനനം. അല്‍പ്പകാലം നിയമവിദ്യാര്‍ത്തിയായിരുന്നുവെങ്കിലും പിന്നീട്‌ അത്‌ വിട്ടു. കുറച്ചുകാലം സിറ്റ്‌ ന്യൂസ്‌ ബ്യൂറോവില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. അതിനുശേഷം അസ്സോസ്സിയേറ്റഡ്‌ പ്രസ്സില്‍ പ്രവര്‍ത്തിച്ചു. എ.പി.യില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച.
ഒരു ന്യൂസ്‌ ഏജന്‍സിയുടെ കൂടെ ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ്‌ മൈ ലായിയെക്കുറിച്ച്‌ ആദ്യമായി അറിയുന്നത്‌. 109 വിയറ്റ്‌നാം പൗരന്മാരെ കൊന്നതിന്‌ ഫോര്‍ട്ട്‌ ബെന്നിംഗിലെ വില്ല്യം കെല്ലി എന്ന ഒരു പട്ടാളക്കാരനെ കോര്‍ട്ട്‌ മാര്‍ഷല്‍ ചെയ്യാന്‍ പോകുന്നുവെന്ന് സൈമൂര്‍ അറിഞ്ഞു. 26 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു വില്ല്യം കെല്ലി. ഫോര്‍ട്ട്‌ ബെന്നിംഗ്‌ സൈനിക കേന്ദ്രത്തില്‍ കടന്നുകൂടി വില്ല്യം കെല്ലിയെ സൈമൂര്‍ കണ്ടെത്തി. മൂന്നു മണിക്കൂര്‍ സംസാരിച്ചു. പിന്നെ അയാളെ പുറത്തുകൊണ്ടുപോയി അയാളുടെ കാമുകിയുടെ വീട്ടില്‍വെച്ചും അഭിമുഖം നടത്തി. തന്റെ മേലധികാരികളുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ്‌ താന്‍ ചെയ്തതെന്ന് കെല്ലി വെളിപ്പെടുത്തി. 36 പത്രങ്ങള്‍ സൈമൂറിന്റെ ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചു. എങ്കിലും ഈ വാര്‍ത്ത തമസ്ക്കരിച്ച പത്രങ്ങളും ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക്‌ ടൈംസിനെപ്പോലുള്ളവര്‍. പിന്നീടാണ്‌ പോള്‍ മെഡ്‌ലോ എന്ന മറ്റൊരു പട്ടാളക്കാരനെ സൈമൂര്‍ പരിചയപ്പെടുന്നത്‌. നൂറോളം വിയറ്റ്‌നാം കുട്ടികളെ വെടിവെച്ചുകൊന്നയാളായിരുന്നു പോള്‍. മൈ ലായ്‌ റിപ്പോര്‍ട്ടിലെ മൂന്നാമത്തെ കഥ പോള്‍ മെഡ്‌ലോവിനെക്കുറിച്ചുള്ളതായിരുന്നു. കുട്ടികളെ വെടിവെച്ചുകൊന്നതിന്റെ പിറ്റേ ദിവസം ഒരു സ്ഫോടനത്തില്‍ പോളിനു തന്റെ കാലുകള്‍ നഷ്ടമായി. ചികിത്സയിലിരിക്കുമ്പോള്‍ വില്ല്യം കെല്ലിയോട്‌ പോള്‍ പറഞ്ഞത്‌, 'ഞാന്‍ ചെയ്തതിനുള്ള ശിക്ഷ ദൈവം എനിക്ക്‌ നല്‍കി. ഇനി നിനക്കും അത്‌ കിട്ടും' എന്നായിരുന്നു. ഹര്‍ഷ്‌ അതും വള്ളിപുള്ളിവിടാതെ റിപ്പോര്‍ട്ട്‌ ചെയ്തു. അതോടെ വിയറ്റ്‌നാം അദ്ധ്യായം മൂടിവെക്കാനാവില്ലെന്നായി. അടുത്തവര്‍ഷം, അതായത്‌, 1970-ല്‍ പുലിറ്റ്‌സര്‍ സമ്മാനം സൈമൂറിനെ തേടിയെത്തി.


എങ്ങിനെയാണ്‌ സൈമൂര്‍ പ്രവര്‍ത്തിക്കുന്നത്‌? പണ്ട്‌ ചെയ്തിരുന്ന അതേ രീതി തന്നെയാണ്‌ ഇപ്പോഴും അദ്ദേഹം പിന്തുടരുന്നത്‌. പരിചയക്കാര്‍. പ്രസിഡന്റും അദ്ദേഹത്തിന്റെ സില്‍ബന്തികളുമായി നടത്തിയ കൊച്ചുവര്‍ത്തമാനങ്ങളില്‍നിന്നായിരുന്നു ബോബ്‌ വുഡ്‌വാര്‍ഡ്‌ തന്റെ ഇറാഖിനെക്കുറിച്ചുള്ള സമീപകാല പുസ്തകങ്ങള്‍ രചിച്ചതെങ്കില്‍, സൈമൂറിന്റെ വാര്‍ത്താസ്രോതസ്സുകള്‍ താഴേക്കിടയിലുള്ളവരായിരുന്നു. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു വുഡ്‌വാര്‍ഡിനെപ്പോലുള്ളവര്‍ "അവരൊക്കെ വമ്പന്മാരെ തേടിപ്പോകുന്നവരാണ്‌. എനിക്കതില്‍ താത്‌പര്യമില്ല. അതൊരു പാഴ്‌വേലയാണ്‌. ഞാന്‍ രാവിലെ ആറുമണിക്കൊക്കെയാണ്‌ എവിടെയെങ്കിലുമൊക്കെ ചെന്ന് അനൗദ്യോഗികമായി ആളുകളെ പിടികൂടുക".


"സ്ഥിരം പരിചയക്കാരാണോ ഇവര്‍?" "അങ്ങിനെയൊന്നുമില്ല. പുതിയ ആളുകളുമുണ്ടാവും കൂട്ടത്തില്‍". പക്ഷേ പുതിയ ആളുകളെ ആശ്രയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്ന് സൈമൂറിന്‌ അറിയാം. ചിലപ്പോള്‍ എന്തെങ്കിലും കെണി അതില്‍ ഉണ്ടായേക്കാനും മതി. അങ്ങിനെ ചിലത്‌ സംഭവിച്ചിട്ടുമുണ്ട്‌ പില്‍ക്കാലങ്ങളില്‍. മര്‍ലിന്‍ മണ്‍റോ കെന്നഡിയെ ബ്ലാക്ക്‌ മെയില്‍ ചെയ്തുവെന്ന് 'തെളിയിക്കുന്ന' ചില രേഖകള്‍ സൈമൂറിന്റെ കയ്യിലെത്തി. 90-കളില്‍ കെന്നഡിയെക്കുറിച്ച്‌ എഴുതിയ ഒരു പുസ്തകത്തില്‍ ഈ വിവരം പ്രത്യക്ഷപ്പെടുമായിരുന്നു. എങ്കിലും തക്കസമയത്ത്‌ സൈമൂര്‍ ആ പരാമര്‍ശം ഒഴിവാക്കി. എങ്കിലും ചീത്തപ്പേര്‌ ബാക്കിയായി. ചിലിയിലെ അലന്‍ഡെയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സി.ഐ.എയുടെ ഗൂഢപദ്ധതിയില്‍ ചിലിയിലെ അമേരിക്കന്‍ നയതന്ത്രപ്രതിനിധി എഡ്‌വേര്‍ഡ്‌ കൊറിക്ക്‌ പങ്കുണ്ടായിരുന്നു എന്ന് 1974-ല്‍ സൈമൂര്‍ ആരോപിച്ചതും വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം സൈമൂര്‍ സുദീര്‍ഘമായ ഒരു തിരുത്ത്‌ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ആദ്യത്തെ പേജില്‍തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 11-നു ശേഷം വായനക്കാരില്‍നിന്നും സൈമൂറിനു കിട്ടിയ മെയിലുകളില്‍ അധികവും അദ്ദേഹത്തെ നിന്ദിക്കുന്നവയായിരുന്നു. നിസ്സാരമായ ആനുകൂല്യങ്ങള്‍ക്കുപകരമായി നാസികള്‍ക്കുവേണ്ടി പണിയെടുത്തിരുന്ന ജൂതത്തടവുകാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന കോപ്പാ എന്ന വിളി പോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌ സൈമൂറിന്‌.


'അവസാനത്തെ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍' എന്ന് സൈമൂറിനെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്‌. അതില്‍ വിഷമം തോന്നിയിട്ടുണ്ടോ?"അന്വേഷണാത്മക പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ 5 മില്ല്യണ്‍ ഡോളര്‍ ചിലവഴിക്കാന്‍ തയ്യാറായ ഒരു സുഹൃത്തുണ്ട്‌ എനിക്ക്‌. പക്ഷേ ഞാന്‍ എന്തിന്‌ അത്‌ ചെയ്യണം? ഞാന്‍ ചെയ്യുന്ന ജോലിയുടെ വില കൂടുതലാണെന്ന് മനസ്സിലായില്ലേ? എന്നാലും പല കഥകളും വെളിച്ചം കാണില്ല. ഇന്റര്‍നെറ്റിലൂടെ പത്രപ്രവര്‍ത്തനം ചെയ്യുന്ന ഒരു മിടുക്കന്‍ പത്രപ്രവര്‍ത്തകനെ എനിക്കറിയാം. ന്യൂയോര്‍ക്ക്‌ ടൈംസിലെയും വാഷിംഗ്‌ടണ്‍ പോസ്റ്റിലെയും എന്റെ സുഹൃത്തുക്കളോട്‌ ഞാന്‍ അയാളുടെ കാര്യം പറഞ്ഞു. പക്ഷേ അയളെ അവര്‍ എടുത്തില്ല. കനത്ത ശമ്പളം കൊടുക്കേണ്ടിവരുമെന്നതുകൊണ്ട്‌".


സൈമൂറിന്‌ എഴുപത്‌ വയസ്സു കഴിഞ്ഞു. ഇനിയും ഇതുമായി അധികകാലം നടക്കാന്‍ കഴിയില്ല എന്നു വരാം. അതോ കഴിയുമോ? "എല്ലാ റിപ്പോര്‍ട്ടര്‍മാരും തൊഴില്‍ ആരംഭിക്കുന്നത്‌ എന്തും തിന്നാനുള്ള നല്ല വിശപ്പോടെയാണ്‌. പക്ഷേ കുറച്ചുകഴിയുമ്പോള്‍ അവരുടെ വിശപ്പ്‌ തീരുന്നു." പക്ഷേ, സൈമൂറിന്റെ വിശപ്പ്‌ മാറുന്നില്ല. "എനിക്ക്‌ ഇപ്പോഴും ആവശ്യത്തിന്‌ വിവരങ്ങള്‍ കിട്ടുന്നുണ്ട്‌. എന്നെ വിശ്വസിക്കുന്ന ആളുകളുമുണ്ട്‌. അപ്പോള്‍ പിന്നെ ഞാന്‍ എന്തുചെയ്യണം. ടെന്നീസും ഗോള്‍ഫും എനിക്കിഷ്ടമാണ്‌. നന്നായി കളിക്കാന്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ആ വഴിക്ക്‌ പോയേനേ. അങ്ങിനെയല്ലാത്തതുകൊണ്ട്‌ പിന്നെ മറ്റെന്താണ്‌ വഴി? ഊര്‍ജ്ജ്വസലമായി ഇരിക്കുകതന്നെ. നമ്മുടെ രാജ്യം ഇന്നൊരു പ്രതിസന്ധിയിലാണ്‌. ഇതിനുമുന്‍പ്‌ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഈ ആളുകള്‍ അമേരിക്കയെ പൂര്‍ണ്ണമായും നാശമാക്കി. നാശം പിടിച്ച ഒരു തൊഴിലാണ്‌ എന്റേത്‌"."എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. അത്ര മാത്രമേ എന്നെക്കുറിച്ച്‌ പറയാനാവൂ. ഒന്നും ഗൗരവമായി എടുക്കുന്നില്ല. അവിടെയും ഇവിടെയും പോകുന്നു. പ്രസംഗങ്ങള്‍ നടത്തുന്നു. പൈസ ഉണ്ടാക്കുന്നുണ്ട്‌. അങ്ങിനെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു".


എന്റെ കൂടെ സമയം ചിലവഴിക്കുന്നതിലൂടെ സിറിയയെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട്‌ എഴുതുന്നത്‌ അദ്ദേഹം വൈകിക്കുകയാണെന്നു എനിക്കു എന്നു തോന്നി. തനിക്കു കിട്ടിയ പുരസ്കാരങ്ങളൊക്കെ അദ്ദേഹം ഒന്നൊന്നായി കാട്ടിത്തന്നു. കൂട്ടത്തില്‍ ഹെന്റ്രി കിസ്സിംഗറിന്‌ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരായ ലോറന്‍സ്‌ ഈഗിള്‍ബര്‍ഗറും റോബര്‍ട്ട്‌ മെക്ലൊസ്കിയും എഴുതിയ ഒരു മെമ്മോയും കാണിച്ചുതന്നു. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: " ചിലിയിലെ സി.ഐ.എയെക്കുറിച്ച്‌ സൈമൂര്‍ ഹര്‍ഷ്‌ കൂടുതല്‍ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അയാളുടെ പ്രചരണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. അയാളുടെ അന്തിമലക്ഷ്യം താങ്കളാണ്‌". തന്റെ ചില റിപ്പോര്‍ട്ടുകളില്‍ പത്രാധിപരായിരുന്ന ഡേവിഡ്‌ റെംനിക്ക്‌ നിര്‍ദ്ദയം നടത്തിയ വെട്ടിത്തിരുത്തലുകളും സൈമൂര്‍ കാണിച്ചുതന്നു. ഡേവിഡിനെക്കുറിച്ച്‌ സൈമൂറിന്‌ നല്ല മതിപ്പാണ്‌. " എനിക്ക്‌ പൊതുവെ എഡിറ്റര്‍മാരെ അത്രക്ക്‌ ഇഷ്ടമല്ല. എങ്കിലും ഡേവിഡ്‌ മിടുക്കനാണ്‌. നല്ലൊരു വിധികര്‍ത്താവും. ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയും നടക്കാറുണ്ട്‌". സൈമൂര്‍ ഓര്‍ക്കുന്നു.

സൈമൂര്‍ എഴുത്തുമേശയിലേക്ക്‌ കാലുകള്‍ കയറ്റിവെച്ച്‌ ഗംഭീരമായ ഒരു ഇരിപ്പിരുന്നു. ഒരു കാലിലെ ഷൂസ്‌ ഊരിക്കളഞ്ഞിരുന്നു സൈമൂര്‍.


ഒന്നു രണ്ട്‌ കോളുകള്‍ വന്നു. ചുരുങ്ങിയ വാക്കുകളില്‍ സൈമൂര്‍ മറുപടി ഒതുക്കി. ടൈംസിലെ ഒരു പഴയ സഹപ്രവര്‍ത്തകന്‍ മുറിയിലേക്ക്‌ വന്നു. തന്റെ ചങ്ങാതിയുടെ നേരെ വിരല്‍ചൂണ്ടി സൈമൂര്‍ പറഞ്ഞു "ഈയാള്‍ക്ക്‌ തലയില്‍ മുടിയുണ്ടായിരുന്ന കാലം മുതലേ ഇയാളെ ഞാനറിയും".


പോകാനൊരുങ്ങി ഞാന്‍ യാത്ര പറയുമ്പോള്‍ സൈമൂര്‍ കസേരയില്‍നിന്ന് എഴുന്നേറ്റില്ല. യാത്ര പറഞ്ഞതുമില്ല. കൈവീശി ഒരു ചെറിയ സല്യൂട്ട്‌ മാത്രം തന്ന് സൈമൂര്‍ ആര്‍ത്തിയോടെ തന്റെ കണ്ണുകള്‍ ചങ്ങാതിയിലേക്ക്‌ തിരിച്ചുവെച്ചു.

(അവസാനിച്ചു)

Thursday, October 23, 2008

സൈമൂര്‍ ഹര്‍ഷ് - തളരാത്ത പോരാട്ടം

കടപ്പാട്: ദി ഒബ്‌സര്‍വറിനുവേണ്ടി, ലോകപ്രശസ്ത പത്രപ്രവര്‍ത്തകനായ സൈമൂര്‍ ഹര്‍ഷുമായി റാച്ചേല്‍ കുക്ക് നടത്തിയ നീണ്ട അഭിമുഖത്തിന്റെ (The man who knows too much എന്ന ശീര്‍ഷകത്തില്‍) പ്രസക്തമായ ഭാഗങ്ങളുടെ പരിഭാഷ.



ഇടക്കിടക്ക്‌ ഏതെങ്കിലുമൊരു പ്രശസ്തനായ നടനോ, നിര്‍മ്മാതാവോ സൈമൂര്‍ ഹര്‍ഷിനെ കാണാന്‍ ഇപ്പോഴും എത്തുന്നു. സൈമൂറിന്റെ ഏറ്റവും പ്രശസ്തമായ ന്യൂസ്‌ സ്റ്റോറി സിനിമയാക്കാനാണ്‌ അവര്‍ എത്തുന്നത്‌. വിയറ്റ്‌നാമിലെ മൈ ലായ്‌ കൂട്ടക്കൊലയാണ്‌ ആ കഥ. 1969-ല്‍ ദക്ഷിണ വിയറ്റ്‌നാമിലെ മൈ ലായ്‌ എന്ന ഗ്രാമത്തിലേക്ക്‌ കടന്നുചെന്ന അമേരിക്കന്‍ സേനാ വിഭാഗം, അവിടെ ബാക്കിയുണ്ടായിരുന്ന സ്ത്രീകളെ കൂട്ട ബലാത്ക്കാരത്തിനു വിധേയമാക്കിയതിനുശേഷം, അവരെയും പ്രായമായവരെയും കുട്ടികളെയും ബയണറ്റുകള്‍ കൊണ്ട്‌ കുത്തിക്കീറുകയും വെടിവെച്ച്‌ ജീവന്‍ തീര്‍ന്നു എന്ന് ഉറപ്പുവരുത്തുയതിനുശേഷം കുഴിച്ചുമൂടുകയും ചെയ്തു. ആ ഗ്രാമത്തില്‍ മാത്രം 500 -ഓളം പേരാണ്‌ ഈ വിധത്തില്‍ കശാപ്പു ചെയ്യപ്പെട്ടത്‌. ആധുനിക കാലത്തെ ഏറ്റവും കുപ്രശസ്തമായ ഈ സൈനിക കുറ്റകൃത്യത്തെ ലോക മനസ്സാക്ഷിയുടെ മുന്നില്‍ കൊണ്ടുവന്നത്‌ സൈമൂര്‍ ഹര്‍ഷ്‌ എന്ന ഈ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു. വിയറ്റ്‌നാമില്‍നിന്ന് എത്രയും വേഗം തലയൂരാന്‍ ഈ റിപ്പോര്‍ട്ട്‌ അമേരിക്കയെ നിര്‍ബന്ധിതമാക്കി. അത്ര ശക്തമായ ഒരു പത്രപ്രവര്‍ത്തനമായിരുന്നു അത്‌. ആ റിപ്പോര്‍ട്ടിന്‌ സൈമൂറിന്‌ പുലിറ്റ്‌സര്‍ സമ്മാനവും കിട്ടുകയുണ്ടായി.

വാഷിംടണിന്റെ സമീപപ്രദേശത്തെ ഒരു രണ്ടുമുറി ഫ്ലാറ്റിലാണ്‌ കഴിഞ്ഞ പതിനേഴു വര്‍ഷമായി സൈമൂര്‍ ഹര്‍ഷ്‌ താമസിക്കുന്നത്‌. മുറി നിറയെ ആയിരക്കണക്കിനു പുസ്തകങ്ങളും എഴുത്തുപാഡുകളും ചിതറി കിടക്കുന്നു. എഴുത്തുപാഡുകളില്‍ കുനുകുനുന്നനെ എഴുതിയ അസംഖ്യം ടെലിഫോണ്‍ നമ്പറുകളും. അവ മുറിയിലെ ചുമരില്‍ തലങ്ങും വിലങ്ങും ഒട്ടിച്ചുവെച്ചിരിക്കുന്നു. അതിന്റെ ഒത്ത നടുക്കാണ്‌ സൈമൂറിന്റെ ആ ഗംഭീരമായ ഇരുപ്പ്‌.

മൈ ലായ്‌ റിപ്പോര്‍ട്ടിനുശേഷം ന്യൂയോര്‍ക്ക്‌ ടൈംസ്‌ അദ്ദേഹത്തെ അവരുടെ പത്രത്തില്‍ നിയമിച്ചു. വാഷിംടണ്‍ പോസ്റ്റിലൂടെ ബോബ്‌ വുഡ്‌ഹാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും പുറത്തുകൊണ്ടുവന്ന വാട്ടര്‍ഗേറ്റ്‌ സംഭവത്തിന്റെ വാലറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഏല്‍പ്പിച്ച ദൗത്യം. വാട്ടര്‍ഗേറ്റ്‌ സ്കൂപ്പ്‌ പുസ്തകരൂപത്തിലാക്കിയപ്പോള്‍ (All the President's Men) ബോബും ബേണ്‍സ്റ്റീനും അതില്‍ സൈമൂറിനെ വിശേഷിപ്പിച്ചത്‌, തങ്ങളുടെ എതിരാളി എന്നായിരുന്നു. ആ സംഭവം കഴിഞ്ഞ്‌ 40 വര്‍ഷം കഴിഞ്ഞു. ഇന്നും സൈമൂറിനു വലിയ മാറ്റമൊന്നുമില്ല. ടെന്നീസ്‌ കളിയില്‍ കാലിനേറ്റ പരുക്കുകാരണം അല്‍പ്പം നൊണ്ടി നടക്കുന്നു എന്നു മാത്രം. ടെന്നീസ്‌ ഷൂവും നിറം മങ്ങിയ ഒരു ജാക്കറ്റും ഒക്കെയായി ഇപ്പോഴും നല്ല ഫൊമില്‍ തന്നെയാണ്‌ സൈമൂര്‍. ഇന്നദ്ദേഹം ന്യൂയോര്‍ക്കര്‍ മാസികയുടെ ഭാഗമാണ്‌. പരസ്പരബന്ധമില്ല എന്നു തോന്നുന്ന രീതിയിലാണ്‌ മനസ്സിനുള്ളിലെ ചിന്തകള്‍ ഒരോരോ കഷണങ്ങളായി പുറത്തേക്കു വന്നുകൊണ്ടിരുന്നത്‌. "ഉവ്വ്‌. ഞാന്‍ അവരെ ടി.വി.യില്‍ കാണാറുണ്ട്‌. എന്റെ സഹപ്രവര്‍ത്തകര്‍. അവരുടെ എല്ലാ വാചകങ്ങളും തുടങ്ങുന്നത്‌, 'ഞാന്‍ കരുതുന്നു' എന്ന ആമുഖത്തൊടെയാണ്‌. ഞാന്‍ കരുതുന്നു എന്ന പേരില്‍ അവര്‍ ഒരുപക്ഷേ ഒരു പുസ്തകം തന്നെ ഇറക്കിയേക്കും.

ഏതൊരു അമേരിക്കക്കാരനെയും പോലെ സൈമൂറും തിരഞ്ഞെടുപ്പ്‌ ജ്വരത്തിലാണ്‌. ബുഷിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു തികഞ്ഞ ഡെമോക്രാറ്റാണ്‌ അദ്ദേഹം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചൊന്നും പ്രവചിക്കാന്‍ അദ്ദേഹത്തിന്‌ തീരെ താത്‌പര്യമില്ലായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിന്റെ പ്രവചനാതീതമായ വംശീയ സ്വഭാവം മാറ്റിനിര്‍ത്തിയാല്‍, ഒബാമ രക്ഷപ്പെട്ടേക്കുമെന്ന് വിശ്വസിക്കാനാണ്‌ അദ്ദേഹത്തിനിഷ്ടം. അങ്ങിനെ സംഭവിച്ചാല്‍ ഹര്‍ഷിന്‌ ഒരു വെടിക്കുകൂടിയുള്ള അവസരം ലഭിക്കും. "ജനുവരി 20-ന്‌ (അടുത്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണവേള)ഫോണില്‍ വിളിച്ചാല്‍ അധികാര ദുര്‍വ്വിനിയോഗത്തിന്റെയും വാഗ്ദാനലംഘനങ്ങളുടെയും കഥകള്‍ തരാമെന്ന്‌ വാഗ്ദാനം ചെയ്തിരിക്കുന്നവര്‍ നിരവധിയാണ്. അതിനുമുന്‍പ്‌ പ്രത്യേകിച്ച്‌ സംഭവവികാസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഞാനവരെ വിളിക്കുകതന്നെ ചെയ്യും. ഭരണത്തിന്റെ ചക്രം തിരിക്കുന്ന പുത്തന്‍കൂറ്റുകാരെക്കുറിച്ച്‌ (Neocon) ഒരു പുസ്തകമെഴുതാനുള്ള ഒരുക്കത്തിലാണ്‌ സൈമൂര്‍. 'അതുകൊണ്ട്‌ പ്രത്യേകിച്ചെന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് കരുതിയിട്ടല്ല. “അവര്‍ സുന്ദരമായി രക്ഷപ്പെട്ടു“, സൈമൂര്‍ പറയുന്നു. “ യുദ്ധക്കുറ്റങ്ങള്‍ക്ക്‌ ബുഷും ചെനിയും വിചാരണ ചെയ്യപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഢികളാണ്‌" എന്ന് പുതിയ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. "ജനപ്രതിനിധിസഭയുടെ അശ്രദ്ധയെ സമര്‍ത്ഥമായി അവര്‍ ചൂഷണം ചെയ്തു എന്നു പറഞ്ഞാല്‍ അത്‌ പൂര്‍ണ്ണമാകില്ല. ഇടപെടാനുള്ള കോണ്‍ഗ്രസ്സിന്റെ അവകാശത്തെത്തന്നെ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള സംഭാഷണങ്ങളാണ് ഇതിനകം നടന്നു കഴിഞ്ഞിരിക്കുന്നത്".

ബുഷിനെയും ചെനിയെയും അവരുടെ കിങ്കരന്മാരെയും കുറിച്ച്‌ പറയാന്‍ ഇപ്പോഴും സൈമൂറിന്‌ നിരവധി കഥകളുണ്ടെന്നുള്ളത്‌ അത്ഭുതമായി തോന്നിയേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രീതി അതാണ്‌. ഒരു കഥയുടെ പര്യവസാനത്തില്‍ എത്തുന്നതുവരെ അദ്ദേഹം തന്റെ പിടി വിടില്ല.

വാട്ടര്‍ഗേറ്റ്‌ സംഭവം കണ്ടുപിടിച്ചത്‌ വുഡ്‌വാര്‍ഡും ബേണ്‍സ്റ്റീനുമായിരുന്നെങ്കിലും അത്‌ ഏറ്റെടുത്ത്‌ നിക്സന്റെ ഏറ്റവും രൂക്ഷവിമര്‍ശകനായത്‌ സൈമൂറായിരുന്നു. ചിലിയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1973-ല്‍ പിനോഷെയെ അമേരിക്കന്‍ സര്‍ക്കാര്‍ സഹായിച്ചതും, കമ്പോഡിയയില്‍ രഹസ്യമായി ബോംബുകള്‍ വര്‍ഷിച്ചതും, ആഭ്യന്തരശത്രുക്കള്‍ക്കെതിരെ ചാരപ്പണി നടത്താന്‍ സി.ഐ.എ യെ ഉപയോഗിച്ചതും എല്ലാം അദ്ദേഹത്തില്‍‌നിന്നാണ് ലോകം അറിഞ്ഞത്. നിക്സണെക്കുറിച്ച്‌ 1983-ല്‍ അദ്ദേഹം എഴുതിയ The Price of Power വിശദമായ ഒരു വെളിപ്പെടുത്തലായിരുന്നു. ഭീകരതക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചതു മുതലുള്ള കാര്യങ്ങളെ വിശദീകരിക്കുന്ന ഒരു സമാന്തര ചരിത്രം തന്നെ, Chain of Command എന്ന തന്റെ പുസ്തകത്തിലൂടെ സൈമൂര്‍ ഹര്‍ഷ്‌ രേഖപ്പെടുത്തിയിരിക്കുന്നു. ന്യൂയോര്‍ക്കറിനുവേണ്ടി പലപ്പോഴായി എഴുതിയ റിപ്പോര്‍ട്ടുകളായിരുന്നു അതില്‍. സെപ്തംബര്‍ 11-നു ശേഷമുള്ള സംഭവങ്ങള്‍, ഇറാഖ്‌ ആക്രമണം, ഒസാമയെ പിടിക്കുന്നതിനുവേണ്ടി എന്ന പേരില്‍ നടത്തിയ ആസൂത്രിതനാടകങ്ങള്‍, പെന്റഗണിന്റെ പ്രതിരോധ നയസമിതിയിലെ ഉന്നതോദ്യോഗസ്ഥനായ റിച്ചാര്‍ഡ്‌ പെര്‍ലി നടത്തിയ കള്ളക്കച്ചവടങ്ങള്‍ (ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പെര്‍ലിക്ക്‌ തന്റെ സ്ഥാനം രാജിവെക്കേണ്ടിവന്നു), ആഫ്രിക്കയില്‍ നിന്ന് യൂറേനിയം മേടിക്കാന്‍ സദ്ദാം ശ്രമിച്ചു എന്ന അമേരിക്കന്‍ നുണയുടെ സത്യാവസ്ഥ, ഇവയൊക്കെ സൈമൂര്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. എന്നാലും അതിനേക്കാളൊക്കെ വലിയ സ്കൂപ്പായിരുന്നു അബു ഗ്രെയിബ്‌ ജയിലിലെ പീഡനങ്ങളുടെ കഥ. ആ പീഡനകഥകളുടെ വ്യാപ്തി പുറം ലോകത്തെത്തിച്ചത് സൈമൂറായിരുന്നു. ഭരണത്തിലെ ഉന്നതന്മാര്‍ക്ക്‌ ആ സംഭവത്തിലുള്ള പങ്കും സൈമൂര്‍ പുറത്തുകൊണ്ടുവന്നു. അബു ഗ്രെയിബില്‍നിന്നുള്ള മൂന്നാമത്തെ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍, ബുഷ്‌ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനോട്‌ പറഞ്ഞത്, സൈമൂര്‍ ഒരു നുണയാനാണെന്നായിരുന്നു. പെന്റഗണ്‍ വൃത്തങ്ങളുടെ സുഖനിദ്ര തകര്‍ത്തു ആ വാര്‍ത്തകള്‍.

ഈ വര്‍ഷം ആദ്യം സൈമൂര്‍ ഇറാനിലേക്ക്‌ തന്റെ ശ്രദ്ധ തിരിച്ചു. ഇറാനെ ബോംബിട്ടു തകര്‍ക്കാനുള്ള ബുഷിന്റെ ആഗ്രഹവും അവിടെ അമേരിക്ക നടത്തുന്ന ഒളിയുദ്ധവും പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. എങ്കിലും പിന്നീട്‌ അമേരിക്ക അതില്‍നിന്ന് താത്ക്കാലികമായി പിന്‍വലിയുകയാണുണ്ടായത്‌. സാമ്പത്തികരംഗത്തിന്റെ തകര്‍ച്ചയും അതിനൊരു കാരണമായിട്ടുണ്ട്‌. എങ്കിലും ബുഷ്‌ തന്റെ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു സൈമൂര്‍. പിന്നീട്‌ സിറിയയിലേക്കായി സൈമൂറിന്റെ ശ്രദ്ധ മുഴുവന്‍. അതിനെക്കുറിച്ച്‌ എഴുതാനുള്ള ഒരുക്കത്തിലാണ്‌ ഇപ്പോള്‍ ഈ മനുഷ്യന്‍. ഈയടുത്ത്‌ സിറിയ സന്ദര്‍ശിക്കുകയും ചെയ്തു. ബുഷിന്റെ ഈ അവസാന നാളുകളില്‍ രഹസ്യവിവരങ്ങള്‍ കിട്ടാന്‍ വളരെ എളുപ്പമാണെന്നാണ്‌ സൈമൂറിന്റെ കണ്ടെത്തല്‍. രസകരമെന്നു പറയട്ടെ, അബു ഗ്രയിബ്‌ ജയിലിലെ പീഡനങ്ങളെക്കുറിച്ച്‌ സൈമൂര്‍ ആദ്യം അറിയുന്നത്‌ സിറിയയില്‍ വെച്ചായിരുന്നു. ബാഗ്ദാദിന്റെ പതനകാലത്ത്‌ അവിടെയുണ്ടായിരുന്ന ഒരു അമേരിക്കന്‍ മുന്‍സൈനികോദ്യോഗസ്ഥനില്‍നിന്നാണ് ആദ്യമായി അദ്ദേഹത്തിന്‌ ഈ കഥകള്‍ കിട്ടുന്നത്‌. "നാലു ദിവസം മുഴുവന്‍ അയാളുമായി സംസാരിച്ചു. അയാളാണ്‌ പറഞ്ഞത്‌, അബു ഗ്രയിബിലെ ചില സ്ത്രീ തടവുകാരികള്‍ അവരുടെ അച്ഛന്മാര്‍ക്കും സഹോദരന്മാര്‍ക്കും കത്തയച്ചിരുന്നുവെന്ന്. തങ്ങളുടെ മാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇനിയും ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തതിനാല്‍ എങ്ങിനെയെങ്കിലും തങ്ങളെ വേഗം കൊന്നു തരണമെന്നുമായിരുന്നു അവര്‍ ആ കത്തുകളില്‍ എഴുതിയിരുന്നത്‌. ആദ്യം ഞാനത്‌ വിശ്വസിക്കാന്‍ മടിച്ചു. എങ്കിലും പിന്നീട്‌ ഇത്‌ തെളിയിക്കുന്ന രേഖകള്‍ കയ്യില്‍ കിട്ടിയപ്പോള്‍ വിശ്വസിക്കേണ്ടിവന്നു".

മൈ ലായ്‌ സംഭവുമായി താരതമ്യം ചെയ്യുമ്പോള്‍ അബു ഗ്രയിബ്‌ സംഭവം ചെറുതായിരിക്കാം. എങ്കിലും അബു ഗ്രയിബില്‍ കുറ്റക്കാരായ എല്ലാവരും രക്ഷപ്പെട്ടു. താഴേക്കിടയിലുള്ള ചില ഉദ്യോഗസ്ഥരെ മാത്രമാണ്‌ ശിക്ഷിച്ചത്‌. ഇതിലെ പ്രധാന കുറ്റവാളിയെന്ന് ടാഗുബ റിപ്പോര്‍ട്ട്‌ (തടവിലെ പീഡനങ്ങളെക്കുറിച്ച്‌ അമേരിക്കന്‍ സൈന്യം തയ്യാറാക്കിയ ആഭ്യന്തര റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട് സൈമൂറിനു ചോര്‍ത്തിക്കിട്ടി) പേരെടുത്ത്‌ പരാമര്‍ശിച്ച ജാനിസ്‌ കാര്‍പിന്‍സ്കിയെ ബ്രിഗേഡിയര്‍ ജനറല്‍ സ്ഥാനത്തുനിന്ന് തരംതാഴ്ത്തുക മാത്രമാണ്‌ ചെയ്തത്‌.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Tuesday, October 7, 2008

എഴുത്തിനിരുത്ത്‌

വിദ്യാരംഭത്തിനുള്ള സമയമായി.

നാവിലും വിരല്‍ത്തുമ്പിലും അക്ഷരത്തിന്റെ ജ്യോതി തെളിയുന്ന ദിവസം. എഴുത്തെളിഞ്ഞതിനും എഴുതി ഞെളിഞ്ഞതിനും വര്‍ഷാവര്‍ഷം കിട്ടുന്ന ദിവസക്കൂലി മേടിക്കാന്‍, സാഹിത്യ-സാംസ്കാരികനായകന്മാര്‍ ഇലയിട്ടുകഴിഞ്ഞു.

പത്രമുത്തശ്ശികളുടെയും സരസ്വതീക്ഷേത്രങ്ങളുടെയും സാഹിത്യ അക്കാഡമികളുടെയും സ്പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറുന്ന ഒരു തെരുവുനാടകം, ഇതാ അടുത്ത ബെല്ലോടെ ആരംഭിക്കുകയായി. നിങ്ങളുടെ ഇഷ്ടതാരങ്ങള്‍തന്നെയാണ്‌ ഇത്തവണയും സ്റ്റേജിലുള്ളത്‌.

മറ്റന്നാള്‍ പതിവുകാഴ്ചകള്‍ നമ്മള്‍ കാണേണ്ടിവരും. നിരനിരയായി ഇരിക്കുന്ന സാഹിത്യ-സാംസ്കാരിക ഗോഡ്‌ഫാദറുമാരുടെ മുന്നില്‍, ഊഴമനുസരിച്ച്‌, കൈതവമറിയാത്ത കുട്ടികളെയും കൊണ്ട്‌ അച്ഛനമ്മാരും ബന്ധുക്കളും എത്തും. പുതിയ കാലത്തിന്റെ അക്ഷരക്കയ്പ്പറിയാത്ത കുഞ്ഞുനാവുകളില്‍ സ്വര്‍ണ്ണമോതിരങ്ങളാല്‍ അവര്‍ ഹരിയും ശ്രീയും ഗണപതിയും വരക്കും.

അക്ഷരപൂജയും ആയുധപൂജയും ഒന്നിച്ചുതന്നെ നടത്തുന്ന അര്‍ത്ഥഗര്‍ഭമായ ദിവസമാണത്‌. രണ്ടും ഒന്നിച്ചുതന്നെ മക്കള്‍ക്കു കൊടുക്കുകയാണ്‌ നമ്മള്‍. ആയുധത്തിനെതിര്‍ നില്‍ക്കാന്‍ അക്ഷരത്തെയും അക്ഷരത്തെ അടിച്ചൊതുക്കാന്‍ ആയുധത്തെയും ഒരുപോലെ സജ്ജമാക്കുകയാണ്‌. പ്രതീക്ഷ മുഴുവന്‍ രണ്ടാമത്തേതിലും.

പാഠപുസ്തകം തെരുവിലിട്ടു കത്തിക്കാനും, ഗ്രന്ഥശാലകള്‍ക്ക്‌ തീയിടാനും, അക്ഷരമെഴുതിയവനെതിരെ ഫത്‌വ മുഴക്കാനും പുതിയ തലമുറയെ കൂടുതല്‍ പ്രാപ്തമാക്കുന്ന പുത്തന്‍ എഴുത്തിനിരുത്തുകളാണ്‌ മറ്റന്നാള്‍ നാടൊട്ടുക്കും നടക്കാന്‍ പോകുന്നത്‌.

അക്ഷരം നമുക്ക്‌ ആയുധമല്ലാതായിക്കഴിഞ്ഞിട്ട്‌ നാളുകളേറെയായി. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയാധികാരം കൈവരിക്കാനുള്ള ഒരു ഉപകരണമല്ലാതായിക്കഴിഞ്ഞിരിക്കുന്നു അക്ഷരവും വിദ്യാഭ്യാസവും ഇന്ന്. 'എല്ലാം നമ്മള്‍ പഠിക്കേണം" എന്നത്‌, പഴയ പരിഷത്തിന്റെ പഴയ കലാജാഥകളിലെ തേഞ്ഞുപോയൊരു വാക്കുമാത്രമാണ്‌. അവര്‍ക്കുപോലും അത്‌ വേണ്ടാതായിട്ടും കാലം കുറച്ചായി.

ആയുധമാണ്‌ ഇന്ന് നമ്മുടെ അക്ഷരം. ആ ആയുധത്തെ ഏതൊക്കെ രീതിയില്‍ ജീവിതത്തില്‍ ഉപയോഗിക്കുകയും പ്രായോഗിക്കാമാക്കുകയും ചെയ്യാം എന്നുള്ളതാണ്‌ നമ്മുടെ ആലോചന. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികവളര്‍ച്ചയും, നീതിബോധവുമൊന്നും അതിന്റെ ലക്ഷ്യങ്ങളേയല്ല. മത്സരത്തില്‍ വിജയിക്കാനും, സമ്പത്തും അധികാരവും ഉറപ്പാക്കാനും വേണ്ടിയുള്ളതായി മാറിയിരിക്കുന്നു അത്‌.

സാമുദായികവും ജാതീയവുമായ ഉച്ചനീചത്വങ്ങളില്‍നിന്ന് വിദ്യാഭ്യാസം രക്ഷപ്പെട്ടത്‌, നവോത്ഥാനത്തിന്റെയും അതിന്റെ സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശമുള്ള ആധുനികതയുടെയും വരവോടെയായിരുന്നു. കഴിഞ്ഞ തലമുറവരെയെങ്കിലും നമ്മളത്‌ ഏറെക്കുറെ ആ രീതിയില്‍തന്നെ നിലനിര്‍ത്താനും ശ്രമിച്ചു.

സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത്‌ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ പോലും സൗകര്യപൂര്‍വ്വം കൈയ്യൊഴിഞ്ഞ ഒരു സംജ്ഞയായിമാറിക്കഴിഞ്ഞു. കമ്പോളത്തിന്റെ നിയമങ്ങളും ആനുകൂല്യങ്ങളും മാത്രം ബാധകമായ, ലാഭം മാത്രം നോക്കി വാങ്ങുകയും വില്‍ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു ഉത്‌പന്നം മാത്രമാണ്‌ ഇന്നത്‌.

ആധുനികവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ മതനിരപേക്ഷ സ്വഭാവമായിരുന്നു. പൗരസമൂഹത്തില്‍ കൂടിയും കുറഞ്ഞും നിലനില്‍ക്കുന്ന മതപരവും സാമുദായികവുമായ ഉള്ളടക്കങ്ങളെ ചെറുക്കാന്‍ അവക്ക്‌ കെല്‍പ്പുണ്ടെന്നും നമ്മള്‍ അഹങ്കരിച്ചിരുന്നു. നാനാജാതിമതസ്ഥരായ കുട്ടികള്‍ ഒന്നിച്ചിരിക്കുകയും, പഠനം എന്നത്‌ ആരുടെയും ഔദാര്യംകൊണ്ടല്ലാതെ അവര്‍ക്ക്‌ കിട്ടുന്ന ജന്മാവകാശമാവുകയും, സര്‍ക്കാരുകള്‍ അത്‌ തങ്ങളുടെ പ്രാഥമികമായ കര്‍ത്തവ്യമായി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു വലിയ വിദ്യാഭ്യാസ സങ്കല്‍പ്പത്തിനെയാണ്‌ ഇന്നത്തെ നമ്മുടെ വര്‍ഗ്ഗീയ കലാലയങ്ങളും അതിനെ അടക്കിവാഴുന്ന നമ്മുടെ സാമുദായിക-രാഷ്ട്രീയ 'നെടിയിരുപ്പു'കളും ഒരുപോലെ ഭംഗിയായി ഇന്ന് ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഇത്തരം 'എഴുത്തിനിരുത്ത'ലുകള്‍ അതിന്റെ അനുഷ്ഠാനപരമായ സൂചനയാണ്‌.

Thursday, October 2, 2008

വാള്‍ സ്ട്രീറ്റും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും

കടപ്പാട്‌- 2008 സെപ്തംബര്‍ 29-ലെ ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ്‌ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.


"നിങ്ങളുടെ കൈവശമിരിക്കുന്ന ഓഹരികള്‍ വെച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ്‌ ആദ്യം ഒന്നു സ്വയം ചോദിക്കൂ. നിങ്ങള്‍ ഇപ്പൊഴും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന്".

ഏതെങ്കിലും ഒരു ഉത്‌പതിഷ്ണു എഴുതിയ വാചകമൊന്നുമല്ല ഇത്‌. ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബിസിനസ്സ്‌ സെക്‍ഷനിലെ ആദ്യപേജില്‍, സ്വതന്ത്രവിപണിയുടെ ഒരു വക്താവ്‌ എഴുതിപ്പിടിപ്പിച്ച മൊഴിമുത്തുകളാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ഈ എഴുത്തുകാരന്‍ തന്റെ വായനക്കാരോട്‌ ചോദിക്കുന്ന ലളിതമായൊരു ചോദ്യമുണ്ട്‌. അതിതാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ? ഇങ്ങനെ ചോദിക്കാന്‍ ഒരു കാരണവുമുണ്ട്‌. അമേരിക്കക്കാരില്‍ മിക്കവര്‍ക്കും ഇന്ന് അവരെന്തിലാണ്‌ വിശ്വസിക്കുന്നതെന്ന് തീര്‍ച്ചയില്ല എന്നതുതന്നെ.

1930-കളിലെ സാമ്പത്തികമാന്ദ്യത്തിനുശേഷം, മറ്റൊരു സാമ്പത്തികപ്രതിസന്ധി വേണ്ടിവന്നു, പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സാമ്പത്തികരംഗം വിഷയമാകാന്‍. എന്തൊക്കെയായിരുന്നു ഇതുവരെയുള്ള വിഷയങ്ങള്‍? ആരാണ്‌ കാഴ്ചക്ക്‌ കൊള്ളാവുന്ന പ്രസിഡന്റ്‌, ജോണ്‍ മക്‍കെയിനിന്റെ സൈനികസേവനം എന്തൊക്കെ, ഇറാഖിലും അഫ്ഘാനിസ്ഥാനിലും കൂടുതല്‍ ഉശിരോടെ പടനയിക്കാന്‍ ആരാണ്‌ യോഗ്യന്‍, ആര്‍ക്കാണ്‌ കൂടുതല്‍ ഭരണപരിചയം, സാറാ പാലിന്റെ 'ഇളക്കിമറിക്കല്‍' ഇതൊക്കെയായിരുന്നു ഇത്രനാളും മാധ്യമങ്ങള്‍ ചവച്ചുകൊണ്ടിരുന്നത്‌. എതിരാളികളുടെ പ്രചരണതന്ത്രങ്ങളുടെ പൈങ്കിളിവര്‍ത്തമാനങ്ങളില്‍ കടിച്ചുതൂങ്ങി മാധ്യമങ്ങളും അത്‌ ആഘോഷിച്ചു. വിശ്വസിക്കാന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചും അവസാനമില്ലാത്ത ചര്‍ച്ചകള്‍ നടന്നു. ഏതായാലും, സമൂഹത്തെ മൊത്തത്തില്‍ 'ഹരാകിരി' ചെയ്യാനുള്ള വാള്‍സ്ട്രീറ്റിന്റെ പദ്ധതി, ആ വിഷയങ്ങളെയൊക്കെ നിമിഷനേരം കൊണ്ട്‌ അപ്രസക്തമാക്കി.

എങ്ങിനെ സാമ്പത്തികരംഗം ആധുനികവത്‌ക്കരിക്കാമെന്ന് ലോകമൊട്ടുക്കുള്ള സര്‍ക്കാരുകളെ ഇത്രകാലവും പഠിപ്പിച്ചുകൊണ്ടിരുന്ന വമ്പന്മാര്‍ക്ക്‌, സ്വന്തം കാര്യം പോലും ശരിയാംവണ്ണം നോക്കാനുള്ള ശേഷിയില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ 'പരിരക്ഷ' സ്ഥാപനത്തിന്‌ സ്വന്തം പരിരക്ഷക്കുവേണ്ടി പരസ്യമായി തെണ്ടേണ്ടിവന്നിരിക്കുന്ന അവസ്ഥ. "എന്തുചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കുറച്ച്‌ ട്രില്ല്യണ്‍ ഡോളര്‍ കടം തരാമോ. ചാടിച്ചാവാമെന്നു വെച്ചാല്‍തന്നെ, പാരച്യൂട്ടിനൊക്കെ ഇപ്പോള്‍ തീവിലയാണ്‌" എന്നാണ് ആ ‘അത്ഭുതശിശു‘ക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നത്.

‘എങ്ങിനെ നമ്മുടെ പണം സൂക്ഷിക്കാം' എന്നതിനെക്കുറിച്ച്‌, വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലെ സാമ്പത്തികവിദഗ്ദ്ധര്‍ ഇപ്പോള്‍ നല്ലൊരു തമാശക്കാഴ്ചയായി മാറിയിരിക്കുന്നു. ആസന്നമായ പ്രതിസന്ധിയെക്കുറിച്ച്‌ ഇത്രകാലവും നമുക്കൊരു സൂചനയും തരാതിരുന്ന 'വിശേഷജ്ഞാനി'കളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഈ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സാമ്പത്തികസ്ഥാപനങ്ങള്‍ നല്‍കിയിരുന്ന മൃഷ്ടാന്നം ഇത്രനാളും മനസ്താപലേശമില്ലാതെ ഭുജിച്ചവരാണിവര്‍. വാള്‍ സ്ട്രീറ്റിന്റെ അന്ത:പ്പുരവാസികള്‍. ഇത്രനാളും തങ്ങളുടെ വായനക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പും കൊടുക്കാതിരുന്ന അതേ വാള്‍ സ്ട്രീറ്റ്‌ അന്തേവാസികളാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ പുറത്തുവന്നിരിക്കുന്നത്‌. ഫോര്‍ബ്സിന്റെയും വാള്‍ സ്ട്രീറ്റ്‌ ജേണലിന്റെയും എഡിറ്റര്‍മാര്‍.

ഇന്ന് ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഇതേ വമ്പന്‍ സ്ഥാപനങ്ങള്‍ക്ക്‌ AAA റേറ്റിംഗ്‌ കൊടുത്തിരുന്നതും സര്‍ക്കാര്‍ അംഗീകൃത റേറ്റിംഗ്‌ ഏജന്‍സികളിലെ ഇതേ സാമ്പത്തികവിദഗ്ദ്ധരായിരുന്നു. അപ്പോഴൊന്നും നമ്മുടെ വിദഗ്ദ്ധര്‍ ഈ മൂന്ന് A എന്താണെന്ന് ചോദ്യം ചെയ്തില്ല. ഒരുപക്ഷേ, ആപത്‌സൂചനയെയും ആക്രമണത്തെയും (അതി)വേദനയെയുമായിരുന്നിരിക്കണം (Alarm, Assautl and Agony) ആ മൂന്ന് A കൊണ്ട് സൂചിപ്പിച്ചിരുന്നത്‌. എന്തായാലും ഇപ്പോള്‍ അവയുടെ റേറ്റിംഗ്‌ BB എന്നാക്കിയിരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്, അഥവാ, ബെറ്റര്‍ ബിവേര്‍ (Better Beware) എന്നാണോ ഈ പുതിയ റേറ്റിംഗിന്റെ വ്യംഗ്യം? നിലവിലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ്‌ അഭ്യാസത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇതൊരുപക്ഷേ ഉപരിക്കാനും മതി. ഭീമമായ പ്രതിഫലം കൊടുത്താണ്‌ ഇന്നുള്ള മിക്ക കമ്പനികളും ഈ റേറ്റിംഗ്‌ വാങ്ങുന്നത്‌.

700 ബില്ല്യണ്‍ ഡോളര്‍ 'ആശ്വാസം' എന്നത്‌ ഒരു ഏകദേശക്കണക്കു മാത്രമാണ്‌. എല്ലാമൊന്ന് വൃത്തിയാക്കാനും, അണക്കെട്ടിലെ ചോര്‍ച്ച പൂര്‍ണ്ണമായി അടക്കാനും ചുരുങ്ങിയത്‌ ഒന്നര ട്രില്ല്യണെങ്കിലും വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വിദ്യാഭ്യാസരംഗം നന്നാക്കാനും ആരോഗ്യസുരക്ഷ ശക്തമാക്കാനും ആവശ്യമായ ദശലക്ഷങ്ങള്‍ പോലും കയ്യിലില്ലാത്ത, ഇപ്പോള്‍തന്നെ 12 ട്രില്ല്യണ്‍ ഡോളറിന്റെ കടഭാരം ചുമക്കുന്ന ഒരു രാജ്യമാണ്‌ ഒന്നര ട്രില്ല്യണ്‍ ഡോളര്‍ സ്വരൂപിച്ച്‌, വാള്‍ സ്ട്രീറ്റിന്റെ പ്രതിസന്ധിക്ക്‌ കാരണക്കാരായവരെ രക്ഷിക്കാന്‍ മുന്നിട്ടുവന്നിരിക്കുന്നത്‌. ഇത്രനാളും ആരെയാണോ തങ്ങള്‍ അപഹരിച്ചിരുന്നത്‌, അതേ പൊതുജനത്തിന്റെ കയ്യില്‍നിന്നാണ്‌ ഇതിനാവശ്യമായ പൈസ തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്നുകൂടി, ഈയവസരത്തില്‍ ഓര്‍ക്കുന്നത്‌ നന്ന്. 'സാമ്പത്തിക സോഷ്യലിസം'എന്ന മുദ്രാവാക്യവും, 'ലാഭം സ്വകാര്യവത്ക്കരിക്കുന്നു; നഷ്ടം സമമായി വീതിച്ചെടുക്കുന്നു' എന്ന കുറ്റപ്പെടുത്തലുകളും കോണ്‍ഗ്രസ്സിനകത്തുതന്നെ ഉയരാനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇതില്‍ ചില രസകരമായ വസ്തുതകളുണ്ട്‌. പ്രത്യേകിച്ചും, പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍. ഈ സ്വകാര്യ കോര്‍പ്പറേഷനുകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്‌,അമേരിക്കയില്‍ സംഭവിച്ച അതേ കുഴപ്പങ്ങള്‍ക്ക്‌ ഇവിടെയും കളമൊരുക്കുകതന്നെയാണ്‌.

ഓര്‍മ്മയില്ലേ, കാര്‍ഷികകടാശ്വാസം എഴുതിത്തള്ളുന്നതിനെതിരെ ഉയര്‍ന്ന ആ 'ധാര്‍മ്മികരോഷം'? പൊതുജനത്തിന്റെ ചിലവില്‍, 'സാമ്പത്തിക അരാജകത്വം' നടത്തുന്നു എന്നായിരുന്നില്ലേ അന്ന് മുറവിളി കൂട്ടിയിരുന്നത്‌? പക്ഷേ, ആ പ്രസ്തുത സാമ്പത്തിക അവിവേകം, സര്‍ക്കാരിന്റെതന്നെ ഭാഷ്യത്തില്‍, ദശലക്ഷക്കണക്കിനുവരുന്ന തകര്‍ന്നടിഞ്ഞ കര്‍ഷകരെ രക്ഷിക്കാന്‍വേണ്ടിയുള്ളതായിരുന്നുവെങ്കില്‍, ഇന്ന് അമേരിക്ക പൊതുജനത്തില്‍നിന്ന് പിരിക്കാന്‍ ഉദ്ദേശിക്കുന്ന പണമാകട്ടെ, വാള്‍ സ്ട്രീറ്റിലെ ഏതാനും കൊള്ളക്കച്ചവടക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്‌. സാധുക്കളായ കൃഷിക്കാര്‍ക്കുവേണ്ടി ചിലവിടാന്‍ ഉദ്ദേശിച്ച 16 ബില്ല്യണ്‍ ഡോളറിന്റെ 43 ഇരട്ടിയാണ്‌ അവിടെ തുലക്കാന്‍ പോകുന്നത്‌.

ഒടുവില്‍ ജോര്‍ജ്ജ്‌ ബുഷിന്‌ പൊതുജനത്തിന്റെ മുന്‍പില്‍ പ്രത്യക്ഷനാകേണ്ടിവന്നു. രാജ്യത്തോടുള്ള സന്ദേശത്തില്‍ ഇതിനുമുന്‍പ്‌ ഒരു പ്രസിഡന്റിനും ഉള്‍ക്കൊള്ളിക്കേണ്ടിവന്നിട്ടില്ലാത്ത അത്രയധികം പദങ്ങള്‍ തന്റെ പ്രസംഗത്തില്‍ കുത്തിനിറക്കേണ്ടിവന്നു അയാള്‍ക്ക്‌. നോക്കുക: "സംഭ്രമം“...“നിരാശാജനകമായ അവസ്ഥ“..“ഗൗരവമായ സാമ്പത്തിക പ്രതിസന്ധി“..“ദീര്‍ഘവും വേദനാഭരിതവുമായ മാന്ദ്യം“..“ഇനിയും കൂടുതല്‍ ബാങ്കുകളുടെ ആസന്നമായ പതനം". കഴിഞ്ഞില്ല.."അടച്ചുപൂട്ടലുകള്‍ നാടകീയമായി വര്‍ദ്ധിച്ചേക്കും“..“ദശലക്ഷക്കണക്കിന്‌ അമേരിക്കക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും". 'സാമ്പത്തികരംഗം പൂര്‍ണ്ണമായും അപകടത്തിലാണ്‌" എന്നൊക്കെ തുറന്നുസമ്മതിക്കേണ്ടിവന്നിരിക്കുന്നു രാജ്യം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും നികൃഷ്ടനായ ഈ പ്രസിഡന്റിന്‌. സന്ദേശം വളരെ വ്യക്തമാണ്‌. സാമ്പത്തിക ഭീമന്മാരെ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുകള്‍ ഇറക്കുക. അല്ലാത്തപക്ഷം, ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക്‌ വരുത്തിവെച്ചതിനേക്കാള്‍ ഇരട്ടി ദുരിതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക. "നിങ്ങളേക്കാളൊക്കെ വലിയവരാണ്‌ അവര്‍" എന്നും ഈ തുറന്നുപറച്ചിലിന്‌ മറ്റൊരു അര്‍ത്ഥതലമുണ്ട്‌.

വാള്‍ സ്ട്രീറ്റിലെ ഈ കൊലകൊമ്പന്മാര്‍ നിസ്സാരന്മാരല്ല. അവര്‍ വീണാല്‍, ഭൂമിപോലും കുലുങ്ങും. ഇത്രവലിയ ഭീമന്മാരുടെ പതനം, കൂടുതല്‍ വലിയ പതനങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ നിങ്ങള്‍ മുന്നോട്ട്‌ വരുക. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. സമൂഹത്തിനെ മുഴുവന്‍ ബലികൊടുക്കാന്‍ പാകത്തില്‍ ഇവരെ ഇത്രകണ്ട്‌ വളരാന്‍ അനുവദിക്കരുതായിരുന്നു. സ്വന്തം ഭാരം താങ്ങാന്‍പോലും ശേഷിയില്ലാതായിക്കഴിഞ്ഞിരിക്കുന്നു അവരില്‍ പലര്‍ക്കും. സമ്പദ്‌വ്യവസ്ഥയെത്തന്നെ വലിച്ചിഴക്കുകയാണ്‌ അവരിന്ന്. ആരുടെ സമ്പത്തുവെച്ചാണോ ഇത്രനാളും തങ്ങള്‍ ചൂതാടിയത്‌, അവരുടെ സഹായത്തോടെ രക്ഷപ്പെടാനാണ്‌ ഇന്നവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ അമിത വളര്‍ച്ചയുടെ കൊള്ളലാഭം മുഴുവന്‍ സ്വന്തമായി കയ്യടക്കി അനുഭവിച്ചിരുന്നവരാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ തകര്‍ച്ചയില്‍നിന്നുപോലും വീണ്ടും ലാഭം കൊയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇവിടെയും ഒരു കൗതുകക്കാഴ്ച കാണാന്‍ കഴിയുന്നതാണ്‌. സി.ഇ.ഒ.മാരുടെ വരുമാനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്നൊരു വാദം ഇന്ന് അമേരിക്കയില്‍ സാര്‍വ്വത്രികമായി ഉയര്‍ന്നുവരുന്നുണ്ട്‌. ചില സെനറ്റര്‍മാര്‍ അത്‌ നിയമനിര്‍മ്മാണസഭയില്‍ ഉന്നയിക്കുമെന്നും ഭീഷണി മുഴക്കിക്കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ്‌ ഇന്ത്യയില്‍ സംഭവിച്ച ഒരുകാര്യം ഓര്‍ക്കുന്നുണ്ടോ ആരെങ്കിലും? സി.ഇ.ഒ.മാരുടെ വേതനനിരക്കുകള്‍ വര്‍ദ്ധിക്കുകയും അതിനെ 'അത്യാര്‍ത്തിയോടെയുള്ള ഉപഭോഗം'എന്ന് വിളിക്കാന്‍ മനസ്സില്ലാമനസ്സോടെ നമ്മുടെ പ്രധാനമന്ത്രിതന്നെ നിര്‍ബന്ധിതനാവുകയും ചെയ്തപ്പോള്‍ എന്തൊരു പുകിലായിരുന്നു ഉണ്ടായത്‌? മാധ്യമങ്ങളുടെ രോഷം ആളിക്കത്തിയത്‌ ഓര്‍മ്മയില്ലേ? സാധാരണ നിലക്ക്‌ തങ്ങളുടെ അരുമയായ പ്രധാനമന്ത്രിയെ അന്ന് പക്ഷേ നിര്‍ത്തിപ്പൊരിച്ചു ഇതേ മാധ്യമങ്ങള്‍. സി.ഇ.ഒ.മാരുടെ ശമ്പളവും കിമ്പളവും വെട്ടിക്കുറക്കുകയോ? എങ്ങിനെ ധൈര്യം വന്നു അതു പറയാന്‍? ഈ ആളുകള്‍ എടുക്കുന്ന റിസ്കിന്‌ ഇത്ര കൊടുത്താല്‍ മതിയോ? ഇപ്പോള്‍ മേടിക്കുന്നതിന്റെ ഇനിയുമെത്രയോ ഇരട്ടി വാങ്ങാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക്‌ യോഗ്യതയുണ്ട്‌ എന്നൊക്കെയായിരുന്നില്ലേ അന്നത്തെ ന്യായപ്രമാണങ്ങള്‍?

വാള്‍ സ്ട്രീറ്റിലെ വമ്പന്മാര്‍ക്കു കൊടുക്കുന്ന അവിശ്വസനീയമായ വേതനനിരക്കുകള്‍ക്കും ഇതേ ന്യായം തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. വലിയ സാഹസികതകള്‍ സ്വയം ഏറ്റെടുത്തിട്ടായാല്‍പ്പോലും എല്ലാവരുടെയും ജീവിതം മനോഹരമാക്കാന്‍ വേണ്ടി മൂലധനം നല്ല രീതിയില്‍ ചിലവഴിക്കുന്ന ത്യാഗമൂര്‍ത്തികള്‍ എന്നൊക്കെയാണ്‌ ഇക്കൂട്ടരെ മാധ്യമങ്ങള്‍ ഇത്രനാളും വിശേഷിപ്പിച്ചിരുന്നത്‌. വലിയ സാഹസികതകള്‍ നമ്മുടെ ചുമലിലേക്കു മാറ്റുകയും, സ്വന്തം ജീവിതം മനോഹരമാക്കുകയായും ചെയ്യുകയായിരുന്നു അവരിത്രനാളും എന്ന് ഇപ്പോള്‍ ഏതായാലും നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ബാങ്കിന്റെ പതനം ആസന്നമായി എന്നു മനസ്സിലായിട്ടുപോലും, അതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ മാത്രമാണ്‌, ബെയര്‍ സ്റ്റയണ്‍സിലെ (Bear Stearns) ഉദ്യോഗസ്ഥപ്രഭുക്കള്‍ സ്വന്തം പ്രതിഫലമായി ബില്ല്യണ്‍ കണക്കിനു ഡോളര്‍ ബോണസ്സായി എഴുതിവാങ്ങിയത്‌. തിരിച്ചുകൊടുക്കേണ്ടതില്ലാത്ത വിധത്തില്‍, ബോണസ്സ്‌ വിതരണം ചെയ്യുന്ന സമയം അവര്‍ സമര്‍ത്ഥമായി നിജപ്പെടുത്തി. എല്ലാം നന്നായി നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിലൂടെ അവര്‍. അവരുടെ തടവിലായിരുന്ന സാമ്പത്തിക മാധ്യമങ്ങളും അന്ന് അതിനെ ചോദ്യം ചെയ്യുകയോ, ആ മിഥ്യാധാരണയെ ശല്യം ചെയ്യാനോ മുതിര്‍ന്നില്ല. പണ്ടു ചെയ്തിരുന്നതുപോലെ, എന്‍റോണിന്റെ മേധാവിയുടെ കൂലിയെഴുത്തുകാരായി തുടര്‍ന്നും കഴിയുകയായിരുന്നു ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ സാമ്പത്തികകാര്യ മാധ്യമലേഖകന്മാരും.

കമ്പോളത്തിന്റെ അദൃശ്യമായ കയ്യുകള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണ്‌. എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കണമെന്ന് വാദിച്ചിരുന്ന ആള്‍ക്കൂട്ടത്തെ ഓര്‍മ്മയില്ലേ? സര്‍ക്കാരിന്റെ ഇടപെടലിനും പൊതുമുതലിനെ രക്ഷിക്കുന്നതിനും വേണ്ടി മുറവിളി കൂട്ടുകയാണ്‌ ഇന്ന് ആ പഴയ ശക്തികള്‍. ചെരുപ്പ്‌ മറ്റേ കാലിലേക്ക്‌ മാറ്റിസ്ഥാപിച്ചിരിക്കുന്നു അവര്‍. ഒരു പ്രമുഖ ധനകാര്യ മാധ്യമം പുച്ഛത്തോടെ സൂചിപ്പിച്ചപോലെ, ഇന്നത്തെ ഈ പ്രതിസന്ധി, മുതലാളിത്തം മരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നവരുടെ വാദങ്ങള്‍ക്ക്‌ ശക്തിപകരുന്ന ഒന്നാണ്‌.

എങ്കിലും, കമ്പോള മൗലികവാദിയെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. മുതലാളിത്തത്തിന്റെ ഈ പരാജയത്തെക്കുറിച്ച്‌ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണവര്‍. ഇന്നത്തെ ദുരവസ്ഥക്കു കാരണമായ നയങ്ങളെ വിമര്‍ശിക്കുന്നതിനെ ഇത്രനാളും അസഹിഷ്ണുതയോടെയും വെറുപ്പോടെയും നേരിട്ടവരാണ്‌ അവര്‍. ഭക്ഷ്യവില വര്‍ദ്ധിക്കുമ്പോള്‍ പോലും അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. പട്ടിണി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, കമ്പോളത്തിനെ അതിന്റെ പാട്ടിനു വിടുകയാണെന്ന് വാദിച്ച്‌ മുഖപ്രസംഗം എഴുതിയവര്‍പോലും അവരുടെ കൂട്ടത്തിലുണ്ട്‌. കമ്പോളത്തിന്റെയും സ്വതന്ത്രവ്യാപാരത്തിന്റെയും ജീവന്‍രക്ഷാ സ്വഭാവത്തില്‍ സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നു എന്നായിരുന്നു അവര്‍ വിലപിച്ചിരുന്നത്‌.

എന്തായാലും, ഇന്ത്യയിലെ 'ചെറുകിട, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരത്തിലെ നിക്ഷേപങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ വിലയിരുത്താന്‍', പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന്, സാമ്പത്തിക കാര്യാലയത്തിന്‌ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്‌ എന്നറിയുന്നു. ലീമാന്‍ ബ്രദേഴ്സ്‌, ഫ്രെഡി മാക്‌-ഫാനീ മേയ്‌, എ.ഐ.ജി എന്നീ സ്ഥാപനങ്ങള്‍ മൂന്നുനിലയില്‍ പൊട്ടിപ്പാളീസായപ്പോഴാണ് ഈ ബോധോദയം വന്നിരിക്കുന്നത്‌. ഈ വാര്‍ത്ത ശരിയാണെങ്കില്‍, അത്‌ തീര്‍ച്ചയായും നല്ല സൂചനയാണ്‌. പക്ഷേ, എന്തൊക്കെ വിവരങ്ങളാണ്‌ പുറത്തുവരിക എന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ.

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്ക്‌ തിരിച്ചുപോകാം. ജോണ്‍ മക്‌‍കെയിന്‍ തന്റെ പ്രചരണപരിപാടി തിടുക്കത്തില്‍ ‘’നിര്‍ത്തിവെച്ച്’ വാഷിംഗ്‌ടണിലേക്ക്‌ തിരിച്ചു. 'വ്യക്തിപരവും രാഷ്ട്രീയവുമായ താത്‌പര്യങ്ങള്‍ക്കുമീതെ' 'സാമ്പത്തിക പ്രശ്നങ്ങളെ' സ്ഥാപിക്കുകയായിരുന്നുവത്രെ ആ വരവിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗം ശക്തമാണെന്ന് രണ്ടാഴ്ചമുന്‍പ്‌ പ്രഖ്യാപിച്ചത്‌ ഇതേ വ്യക്തിതന്നെയായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്‌. ബാരക്‌ ഒബാമയുമായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ്‌ സംവാദം നീട്ടിവെക്കണമെന്നും ജോണ്‍ മക്‌‍കെയിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിക്ക്‌ ഊന്നല്‍ കൊടുക്കണമെന്നായിരുന്നു അതിനു കാരണമായി പറഞ്ഞതെങ്കിലും, സ്വന്തം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുക എന്നതുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്‌ എന്ന് തീര്‍ച്ച. ഭരണത്തിലിരിക്കുന്ന കക്ഷി എന്നനിലക്ക്‌, സംവാദം അത്രക്ക്‌ ഒരു സുഖാനുഭവമായിരിക്കില്ല അദ്ദേഹത്തിന്‌. ഇനി സംവാദത്തില്‍ വിദേശകാര്യമാണ്‌ ആദ്യം വരുന്നത്‌ എന്നുതന്നെ കരുതുക. അപ്പോഴും കാര്യം പരുങ്ങലിലാകും. ഇറാഖ്‌ യുദ്ധത്തിനെക്കുറിച്ച്‌ സംസാരിക്കേണ്ടിവരും. അതും സുഖകരമാവില്ല. ആ യുദ്ധത്തില്‍ അമേരിക്ക ചിലവഴിച്ചത്‌ ഒരു ട്രില്ല്യണ്‍ ഡോളറാണെന്നും, അതല്ല, മൂന്ന് ട്രില്ല്യണാണെന്നും വ്യത്യസ്തമായ കണക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്‌.

അതുകൊണ്ടാണ്‌ സംവാദത്തിനെക്കുറിച്ച്‌ ഒരു രസികന്‍ സൂചിപ്പിച്ചപോലെ, 'പട്ടി എന്റെ ഹോംവര്‍ക്ക്‌ തിന്നു' എന്ന മട്ടിലുള്ള 'ചരിത്രത്തിലെ ഏറ്റവും തരംതാണ വിശദീകരണ'വുമായി മക്‌‍കെയിനിനു പ്രത്യക്ഷപ്പെടേണ്ടിവന്നത്‌. സ്ഥാനമേല്‍ക്കാന്‍ പോകുന്ന അടുത്ത പ്രസിഡന്റിന്റെ സാമ്പത്തിക തത്ത്വശാസ്ത്രത്തെക്കുറിച്ചറിയാനാണ്‌ അമേരിക്കന്‍ ജനത ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ എന്ന ന്യായത്തില്‍ അയാള്‍ സംവാദത്തില്‍ പിടിച്ചുനിന്നു. ബുഷിന്റെ സര്‍ക്കാരുമായോ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയുമായോ ജോണ്‍ മക്‌‍കെയിനെ ബന്ധിപ്പിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടതുകൊണ്ട്‌, ജോണ്‍ മക്‌‍കെയിന്‌ ആ സംവാദം ഒരുകണക്കിനു ഗുണകരമായി കലാശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അമിതമായ ചിലവിടലിന്റെ (ക്ഷേമപ്രവര്‍ത്തനത്തിന്റെ) ഫലമായിട്ടാണ്‌ ഈ പ്രതിസന്ധി ഉണ്ടായതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനും ജോണ്‍ മക്‌‍കെയിനു സാധിച്ചു.

ആ സമയത്തൊക്കെ, വാള്‍ സ്ട്രീറ്റിനെ രക്ഷപ്പെടുത്താനുള്ള വഴികളെക്കുറിച്ച്‌ ബുഷുമായി നിരന്തരം ചര്‍ച്ച ചെയ്യുകയായിരുന്നു ഒബാമയും ജോണ്‍ മക്കെയിനും. കടാശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടെലിവിഷനില്‍ ശോഭിക്കാന്‍ കച്ചകെട്ടി, സെനറ്റര്‍മാരും വാഷിംഗ്‌ടണിലേക്ക്‌ പ്രവഹിച്ചു. ന്യൂയോര്‍ക്ക്‌ ടൈംസിലെ ലേഖകന്‍ എഴുതിയതുപോലെ ഇതെല്ലാം ഉയര്‍ത്തുന്ന ചോദ്യം ഒന്നുതന്നെയാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ എന്ന്.