Thursday, December 30, 2010

പുതുവര്‍ഷം - ആര്‍ക്ക്‌? എന്തിന്‌?

പുതിയ വർഷത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തകർക്കുന്നവിധത്തിലാണ്‌ ഓരൊ വർഷവും കടന്നുപോകുന്നത്‌. എന്നിട്ടും മങ്ങാത്ത പ്രതീക്ഷയോടെ ഓരൊ പുതിയ വർഷത്തെയും അനുഷ്ഠാനപൂർവ്വം എതിരേൽക്കേണ്ടിവരുന്നു നമുക്ക്‌. തിരശ്ശീലക്കു പിന്നിൽ മറഞ്ഞുപോകുന്ന വൃദ്ധസംവത്സരങ്ങളെ അതിജീവിച്ചുകൊണ്ട്‌ നമ്മുടെ സ്വപ്നങ്ങൾക്ക്‌ എന്നും നിത്യയൗവ്വനം. സ്വപ്നങ്ങൾ കാണുന്ന കണ്ണുകൾ കാലം കവർന്നില്ലിതുവരെ എന്നു കവി പാടിയത്‌ വെറുതെയാകുന്നില്ല എന്ന ആശ്വാസം നൽകിക്കൊണ്ട്‌, അനന്തമായ സാധ്യതകളുമായി ജനിക്കുന്ന മറ്റൊരു ജനുവരി കൂടി.

എത്രയെത്ര ജനകോടികളുടെ പ്രാർത്ഥനകളും ആശയാഭിലാഷങ്ങളുമായി എത്രയെത്ര ജനുവരി ഒന്നുകൾ നമ്മൾ വെളുപ്പിച്ചു. നല്ലൊരു പുതുവർഷത്തിനുവേണ്ടി എത്രപേർ ഈ ബലിക്കല്ലുകളിൽ ജീവൻ കൊടുത്തു. ഇപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുന്നു. കൊല്ലത്തിലൊരിക്കൽ കൊടുക്കുകയും വാങ്ങുകയും ചെയ്ത്‌ അകാലമരണം വരിച്ച പുതുവർഷാശംസകളുടെ മഹാശ്മശാനത്തിൽനിന്ന്‌, ഇനിയും ആർക്ക്‌, എന്ത്‌ ആശംസയാണ്‌ നമ്മൾ നേരേണ്ടത്‌? എന്തിനുവേണ്ടി?

ശാന്തിയുടെയും സമാധാനത്തിന്റെയും ആശംസകൾ ആഘോഷപൂർണ്ണമായി കൈമാറ്റം ചെയ്യുന്നതിലൂടെ ലോകം മാറുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

നിരന്തരമായി നവീകരിക്കപ്പെടുന്ന പോരാട്ടങ്ങളിലൂടെ മാത്രമേ പുതിയൊരു ലോകത്തെയും അതിന്റെ നവനവങ്ങളായ വർഷങ്ങളെയും നമുക്ക്‌ നേടാനാകൂ.

ജനിച്ച നാടും വീടും വേരും വിട്ട്‌, അഭയാർത്ഥികളായി, പ്രവാസികളായി പലായനം ചെയ്യുന്നവർ, തങ്ങളുടെ നഷ്ടപ്പെട്ട നാടും വീടും, വേരുകളും തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന്റെ വർഷങ്ങളാണ്‌ നമുക്ക്‌ ആശംസിക്കാനാവുക.

അധിനിവേശം ചെയ്യപ്പെടുന്ന ജനതതികൾ ധീരമായ ചെറുത്തുനില്പ്പുകളിലൂടെ സ്വാതന്ത്ര്യത്തിന്റെ ഭൂഖണ്ഡങ്ങളെ തിരിച്ചുപിടിക്കുന്ന സമരവീര്യങ്ങളുടെ ജനുവരിപ്പുലരികൾ.

നീതിയും ന്യായവും നിഷേധിക്കപ്പെടുന്നവർ പുതിയ സാമൂഹികനീതികൾ സൃഷ്ടിക്കുന്ന തിരുത്തൽ സമരങ്ങൾ.

മതത്തിന്റെ ഇടുങ്ങിയ ചുമരുകൾക്കകത്തുനിന്ന്‌ ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും വിശാലതയിലേക്ക്‌ മനുഷ്യരാശിയെ വിക്ഷേപിക്കുന്ന ശാസ്ത്രശസ്ത്രങ്ങൾ.

ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്ന ധീരരായ കുട്ടികളുടെയും, പ്രണയവും രാഷ്ട്രീയവും, കലയും കവിതയും അരങ്ങുകളും വീണ്ടും സജീവമാവുകയും ചെയ്യുന്ന കാമ്പസ്സുകളുടെയും പുതിയ പോരാട്ടച്ചുവടുകൾ.

തെരുവിലും ജീവിതത്തിന്റെ പുറമ്പോക്കുകളിലും കഴിയുന്ന മനുഷ്യരാശികൾക്ക്‌ അന്തസ്സോടെയുള്ള മനുഷ്യജീവിതം സാദ്ധ്യമാക്കുന്ന സമരങ്ങൾ.

നുണകളിലൂടെയും യുദ്ധങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും നിരപരാധികളെ കൊന്നൊടുക്കിയ ഏകാധിപതികളുടെയും യുദ്ധവെറിയന്മാരുടെയും, മതഭ്രാന്തമാരുടെയും ചോരകൊണ്ട്‌ ഭൂമി അഭിഷിക്തമാവുന്ന പുതിയ സമരമുഖങ്ങൾ.

എല്ലാവർക്കും അഭിവാദ്യങ്ങളോടെ 

Sunday, December 26, 2010

ഇതാ ഇവനെക്കൂടി....



ബഹുമാനപ്പെട്ട റായ്പൂർ സെഷൻസ് കോടതി ജഡ്ജി അങ്ങുന്നേ,

രാജ്യദ്രോഹകുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ അവിടുന്ന് വിധിച്ച മൂന്നുപേരിൽ ഒരാൾ, ഒരു ശിശുരോഗ ചികിത്സകനുണ്ടല്ലോ, ഡോ.ബിനായക് സെൻ. ഇക്കഴിഞ്ഞ ജൂലായ്‌ 25-നു അങ്കമാലിയിലെ കറുകുറ്റിയിൽ ഒരു പൊതുപരിപാടിക്ക് അദ്ദേഹം വന്നപ്പോൾ കാണാനും രണ്ടുവാക്ക് സംസാരിക്കാനും ഈയുള്ളവന്‌ (നിർ)ഭാഗ്യമുണ്ടായി.

അന്നു പ്രധാനമായും ചോദിച്ച ഒരു ചോദ്യം, ഇന്ത്യാമഹാരാജ്യത്തിലെ നീതിന്യായ സംവിധാനത്തിൽ അദ്ദേഹത്തിന്‌ വിശ്വാസമുണ്ടോ എന്നതായിരുന്നു. വിചാരണ പോലും ഇല്ലാതെ കുറച്ചുകാലം സർക്കാർ അതിഥി മന്ദിരത്തിൽ കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് ചോദിച്ചതാണ്. പക്ഷെ പ്രതീക്ഷ തെറ്റി. ഉണ്ട് എന്നുതന്നെയാണ്‌ അദ്ദേഹം അസന്ദിഗ്ധമായി അന്ന്‌ അദ്ദേഹം നല്കിയ ഉത്തരം. രണ്ടാമതൊന്ന്‌ ആലോചിക്കാനുള്ള സമയം പോലും എടുക്കാതെ.

വികസനത്തിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഗോത്രമേഖലകളിൽനിന്നും ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും, വിദർഭയിലെ കർഷകരുടെ പ്രശ്നങ്ങളെപ്പോലെത്തന്നെ, ഇതിനെതിരെയും എല്ലാതലത്തിലുമുള്ള ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സെൻ ആ കൂടിക്കാഴ്ചയില്‍  സൂചിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം, അസന്ധിഗ്ദ്ധമായും അദ്ദേഹത്തിന്റെ സമരസങ്കല്പ്പങ്ങൾ അഹിംസയിൽ, അഹിംസയിൽ മാത്രം, അടിയുറച്ചതായിരുന്നു. ഹിംസാത്മകമായ സമരങ്ങളെ ഒരു വാക്കുകൊണ്ടുപോലും അദ്ദേഹം പിന്തുണച്ചില്ല. ജനാധിപത്യ സമരമാർഗ്ഗങ്ങളിൽ ഡോ.സെൻ പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം, ഈയുള്ളവനെപ്പോലെയുള്ളവരെ കഠിനമായി  നിരാശപ്പെടുത്തും വിധം കർക്കശവും, അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനചരിത്രത്തെ നേരിട്ടറിയുന്നവർക്ക് അതിൽ അത്ര അത്ഭുതം തോന്നാനിടയില്ലെങ്കിലും.

കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കേസിൽ, സുപ്രീം കോടതി നല്കിയ ഒരു ഇളവിലായിരുന്നു അന്നദ്ദേഹം. ഇന്ന്, വീണ്ടും ആ കേസ് ബഹുമാനപ്പെട്ട കോടതിയിൽ വരുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹത്തിന്. ഇനിയും അപ്പീലിനു പോകാനും താത്ക്കാലികമായെങ്കിലും പുറത്തുവരാനും അദ്ദേഹത്തിനു സാധിക്കുമായിരിക്കും. എങ്കിലും, എന്തോ വല്ലാതെ ചീഞ്ഞുനാറുന്ന നമ്മുടെ  കോടതിമുറികളിൽനിന്ന് ഇനിയും അദ്ദേഹത്തിനു എളുപ്പത്തിലൊന്നും പൂര്‍ണമായും വിടുതൽ കിട്ടാൻ ഇടയില്ല. കുറ്റം രാജ്യദ്രോഹമാണല്ലോ.

വിമതാഭിപ്രായം പറയുന്നവർക്കെതിരെ രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾ ചുമത്താനും തടവിലിടാനും ഇന്നത്തെ ഇന്ത്യയിൽ വളരെ എളുപ്പമാണ്‌. ഒരൊറ്റ പരാതി മതി എന്നിടത്തെത്തിനില്ക്കുന്നു കാര്യങ്ങൾ. പ്രശ്നം ഏറ്റെടുക്കാനും, ഊതിപ്പെരുപ്പിക്കാനും ഇവിടുത്തെ കപട-ദേശസ്നേഹികളും, സാൽവാ ജുദൂം പോലുള്ള സർക്കാർ സ്പോൺസേഡ് ഗുണ്ടാസംഘങ്ങളും, മാധ്യമങ്ങളും കൂടെയുണ്ടായാൽ മാത്രം മതിയാകും.

ആദർശ് ഫ്ളാറ്റും, കോമൺവെൽത്തും, രണ്ട്-ജി സ്പെക്റ്റ്രവുമൊക്കെ കാലാന്തരത്തിൽ തേഞ്ഞുമാഞ്ഞുപോവും. കാരണം, അതൊക്കെ വലിയവരുടെ കളിയാണ്‌. കോടികൾ കൈപ്പറ്റുന്നവരുടെയും, അവരുടെ ഇടനിലക്കാരുടെയും, ദല്ലാളുമാരുടെയും. ഇത് അതുപോലെയല്ല. കാരണം, ഇതിലുൾപ്പെട്ടിരിക്കുന്നവർ, സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗത്തിന്റെ പക്ഷത്തുനിന്ന്, നീതിക്കുവേണ്ടി പൊരുതുന്നവരാണ്‌. സർക്കാരിന്റെ ഗുണ്ടായിസത്തിനും, സാമൂഹ്യവിരുദ്ധനിലപാടുകൾക്കുമെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാത്തവര്‍. വെല്ലൂരിലെ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായി സ്വസ്ഥമായി ഇരുന്ന് ശമ്പളം വാങ്ങുന്നതിൽ ഒതുങ്ങുന്നതല്ല സമൂഹത്തിനോടുള്ള കടമ എന്ന് നിശ്ചയമുള്ള ഡോ.സെന്നിനെപ്പോലുള്ള വിഡ്ഢികളാണ്‌ ഈ പക്ഷത്ത് അധികവുമുള്ളത്. സമാധാനമാര്‍ഗ്ഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ വേറെയും. കോടതിയും കേസുമൊഴിഞ്ഞ് അവർക്ക് നേരമുണ്ടാകില്ല. ജയിലിൽ തന്നെ ചത്തൊടുങ്ങാനായിരിക്കും അവരില്‍ അധികം പേരുടെയും വിധി.

ഈ മനുഷ്യനെ രാജ്യദ്രോഹിയായി കണ്ടെത്തി ശിക്ഷിച്ച സ്ഥിതിക്ക്, അദ്ദേഹത്തെ പോയി കാണാനും, സംസാരിക്കാനും സമയം കണ്ടെത്തിയ ഈയുള്ളവനെപ്പോലുള്ളവർക്കെതിരെയും രാജ്യദ്രോഹകുറ്റം ചുമത്തി നടപടിയെടുക്കാൻ കോടതിക്ക് കനിവുണ്ടാകണം എന്നോരപെക്ഷയുണ്ട്‌. അതൊക്കെ ഏമാന്മാർക്ക് എളുപ്പമുള്ള പണിയായിരിക്കുമെന്നും അറിയാം.

പ്രോസിക്യൂഷന്റെ ഭാഗത്ത് “ചെറുതും ഗുരുതരമല്ലാത്തതു”മായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഏമാന്റെ വിധിന്യായത്തിൽ സൂചിപ്പിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. അതൊന്നും സാരമില്ലങ്ങുന്നേ. സർക്കാരിന്റെ പ്രോസിക്യൂഷൻ ആണല്ലോ പ്രധാനം. അതും, ചത്തീസ്ഗഢ് പോലുള്ള സർക്കാരുകളുടെ പ്രോസിക്യൂഷൻ. സൽവാ ജുദൂമിന്റെ ഏതെങ്കിലും പ്രതിനിധികളെയും ബഹുമാനപ്പെട്ട കോടതിയുടെ ഏതെങ്കിലുമൊരു ബെഞ്ചിലേക്ക് നാമനിർദ്ദേശം ചെയ്താൽ കാര്യങ്ങൾ എളുപ്പമായി. പിന്നെ, കാര്യങ്ങൾ അവർ നേരിട്ട് നടത്തിക്കൊള്ളും. അവർ തയ്യാറാക്കിത്തരുന്ന വിധിന്യായം വായിക്കുക എന്ന ചുമതല മാത്രം മതിയാകും പിന്നെ ഏമാന്മാർക്ക്. ഔട്ട്സോഴ്സിങ്ങിന്റെ യുഗമല്ലേ?

നമ്മുടെ രാജ്യത്തെ ഉന്നതകോടതികളിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന്‌ ഉറക്കെവിളിച്ചുപറഞ്ഞ ന്യായാധിപന്മാരെയും നമുക്ക് കഴിയുന്നതും വേഗം അകത്താക്കണം. പഠിക്കട്ടെ പ്രശാന്തന്മാരും മാർക്കാണ്ഡേയന്മാരും.

Thursday, December 23, 2010

കുടുംബം ഒരു ശ്രീകോവില്‍

കുടുംബം ഒരു ശ്രീകോവിൽ
പ്രതിഷ്ഠ, ഭർത്താവ്
ശ്രീമൂലസ്ഥാനം-ഉമ്മറം, കിടപ്പറ
ചുറ്റമ്പലം - വീട്, തൊഴിലിടം

മുഖ്യപൂജാരി, ഭാര്യ
ശമ്പളമില്ലാത്ത ദേവസ്വം ജീവനക്കാരി  
കീഴ്ശാന്തിക്കാർ
സാമ്പത്തിക സ്വാശ്രയമില്ലാത്ത
മക്കൾ

പാതിവ്രത്യം, വിധേയത്വം
പ്രധാന വഴിപാടുകള്‍
ഇവയെല്ലാം ഒത്തിണങ്ങിയാല്‍
കുടുംബം ഒരു ശ്രീകോവിൽ

Thursday, December 9, 2010

ഈമെയിലുകളുടെ അതിര്‍ത്തികള്‍

വെറും സമയം കൊല്ലികളായ നർമ്മഭാവനകളും ഗൃഹാതുരത്വവും വിപണനം ചെയ്തിരുന്ന പണ്ടത്തെ നിലയിൽനിന്നും, ഇ-മെയിൽ ഫോർവേർഡുകൾ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.

എന്നാൽ ഇന്ന്‌, അവ, ചില പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രത്തിന്റെ സ്ഥാനത്ത് വ്യാജശാസ്ത്രത്തെ പ്രതിഷ്ഠിക്കുക, കാര്യകാരണബന്ധങ്ങളെ സമർത്ഥമായി വേർപെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്ത്, വ്യാജോക്തികൾ അവതരിപ്പിക്കുക, അങ്ങിനെ പലതും വരുന്നു ആ ആധുനിക ദൌത്യങ്ങളിൽ. എങ്കിലും, അതിന്റെ സുപ്രധാനമായ ദൌത്യം നഗ്നമായ വർഗ്ഗീയ പ്രചരണങ്ങളിലൂടെ ജനങ്ങളെ വിഭജിക്കുക തന്നെയാണ്‌.

താഴെ കാണുന്ന ഈ ഇ-മെയിൽ ഫോർവേർഡ് ഒരല്പ്പം പഴയതാണ്‌. തൊഴിൽ തേടി നമ്മുടെ നാട്ടിലെത്തിയ ബംഗ്ളാദേശികളെ ഉന്നം വെക്കുകയായിരുന്നു അന്നത്. ഇന്ന്‌ വീണ്ടും ചില കൂട്ടിച്ചേർക്കലുകൾ നടത്തി പുതിയ കുപ്പിയിൽ അത്‌ വിപണനം ചെയ്യപ്പെടുന്നത് നോക്കുക.

ഇ-മെയിലുകളിലൂടെ എങ്ങിനെ നമ്മുടെ സമൂഹം, ഇങ്ങിനി അടുക്കാൻ കഴിയാത്തവണ്ണം പരസ്പരവൈരികളായി മാറി എന്ന് നാളെ ആരെങ്കിലും ഗവേഷിക്കാൻ തുനിയുകയാണെങ്കിൽ, അവർക്കുവേണ്ടി ഇത് ഇവിടെയും കിടക്കട്ടെ.

ഇന്നത്തെ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, ഉപജീവനം തേടിയുള്ള അന്യനാട്ടുകാരുടെ (എന്നുവെച്ചാൽ, ബംഗാളാദേശികളുടെ, എന്നുവെച്ചാൽ മുസ്ലിമുകളുടെ, എന്നുവെച്ചാൽ, അന്യമതസ്ഥരുടെ) വരവാണെന്ന അശ്ലീലവും അയുക്തികവുമായ ലഘൂകരണങ്ങളിലേക്കെത്തിയ സാംസ്ക്കാരിക-സാഹിത്യനായകന്മാരെ ഇത്തരം ഇ-മെയിലുകൾ തീർച്ചയായും പുളകം കൊള്ളിക്കുന്നുണ്ടായിരിക്കും.

അതിർത്തി കടന്നുവരുന്നവരിൽനിന്ന്‌ സെക്കുലറിസത്തിലേക്കും, അവിടെനിന്ന് മനുഷ്യാവകാശസമരങ്ങളിലേക്കും, പ്രവർത്തകരിലേക്കും, അവിടെനിന്ന് രാജ്യത്തിലെ നീതിന്യായകോടതികളിലേക്കും, അഴിമതിയിലേക്കും, അവിടെനിന്ന്‌ പൌരന്മാരുടെ പിടിപ്പുകേടിലേക്കും സ്വാർത്ഥതയിലേക്കും, അങ്ങിനെയങ്ങിനെ, പലപല കൊമ്പുകളിലേക്ക് ചാടിമറിഞ്ഞ് കൂക്കിവിളിക്കുന്ന ഈ ചപലവാനരന്മാരുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്‌. ജനങ്ങളെ വിഭജിക്കുക, പരസ്പര അവിശ്വാസവും ഭയവും വെറുപ്പും ജനിപ്പിക്കുക. അതിവിദൂരമല്ലാത്ത ഒരു ഭാവിയിൽ, ഇന്ത്യയെ ഏകശിലാത്മകമായ ഒരു താലിബാനാക്കുക.

പരസ്പര വിഭജിതമായ ഒരു ലോകസമൂഹത്തെ സൃഷ്ടിക്കുക എന്നത്‌, ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു അജണ്ടയാണ്‌. കോർപ്പറേറ്റുകളും, ദേശീയതകളും, മതപൌരോഹിത്യവും നേരിട്ടും അല്ലാതെയും നടപ്പാക്കുന്ന ഈ അജണ്ടകളുടെ പിന്നിലുള്ളത് ആ പഴയ, വലിയ അമരക്കാരൻ തന്നെയാണ്‌.

ഇത്തരം ഇ-മെയിൽ ഫോർവേർഡുകൾ വീണ്ടും വീണ്ടും ഫോർവേർഡ് ചെയ്യുകവഴി, ശതകോടി ഹൃദയങ്ങളിലേക്കാണ്‌ ഒരു വിപത് സന്ദേശം നമ്മൾ കയറ്റുമതിചെയ്യുന്നത് എന്നുകൂടി ഓർമ്മവേണം.

ഓർമ്മകൾ ഉണ്ടായാൽ മാത്രം പോരാ. അവയിൽനിന്ന്, അവ നൽകുന്ന പാഠങ്ങൾകൂടി ഉള്ളിൽ ഉരുത്തിരിയണം.


IF U CROSS THE BORDER ILLEGALLY.............


If you cross the   " The North Korean "   border illegally,  you get ..... 12 years hard labour in an isolated prison .....

If you cross the   " Iranian "    border illegally,  you get ..... detained indefinitely .....


If you cross the   " Afghan "   border illegally,  you get ..... shot .....

 
If you cross the   " Saudi Arabian "   border illegally,  you get ..... jailed .....


If you cross the   " Chinese "   border illegally,  you get ..... kidnapped and may be never heard of - again .....

 
If you cross the   " Venezuelan "   border illegally,  you get ..... branded as a spy and your fate sealed .....

 
If you cross the   " Cuban "   border illegally,  you get ..... thrown into apolitical prison to rot .....

 
If you cross the   " British "   border illegally,  you get ..... arrested, prosecuted, sent to prison and be deported after serving your sentence .....


Now ..... if you were to cross the   " Indian "   border illegally,  you get .....

1.   A ration card
 
2.   A passport  ( even more than one - if you please  ! )

 
3.   A driver's licence

 
4.   A voter identity card

 
5.   Credit cards

  
6.   A Haj subsidy

  
7.   Job reservation

 
8.   Special privilages for minorities

  
9.   Government housing on subsidized rent

 
10. Loan to buy a house

  
11. Free education

 
12. Free health care

  
13. A lobbyist in New Delhi,  with a bunch of media morons and a bigger bunch of human rights activists promoting your   " cause "

  
14. The right to talk about secularism,  which you have not heard about in your own country  !

  
15. And of-course ..... voting rights to elect corrupt politicians who will promote your community for their selfish interest in securing your votes  !!!


       Hats off   ..... to the .....
  A.   Corrupt and communal Indian politicians

B.   The inefficient and corrupt Indian police force

C.   The silly pseudo-secularists in India,  who promote traitors staying here
  
D.   The amazingly lenient Indian courts and legal system


E.   The selfish Indian citizens,  who are not bothered about the dangers to their own country

F.   The illogically brainless human-rights activists,  who think that terrorists deserve to be dealt with by archaic laws meant for an era,  when human beings were human beings.

THE MINIMUM U CAN DO (IF U R LIVING) IS FORWARD THIS TO ALL  

Sunday, November 7, 2010

അധിനായക ജയഹേ

വന്ദനം മഹാരാജ്ഞീ
വന്ദനം മഹാരാജൻ
നമിക്കുന്നേൻ തവ പാദാംബുജ
പത്മങ്ങളടിയങ്ങൾ

പാരിതിൽ സസന്തോഷം
എന്നെന്നും വിരാജിക്കാൻ
സന്തതം തുണയ്ക്കട്ടെ
കരുണാമയനീശൻ

എത്ര സംവത്സരങ്ങൾ
കഴിഞ്ഞൂ സസന്തോഷം
ആ നുകത്തിൻ കീഴിൽ
അടിമകളായ് ഞങ്ങൾ

ഇന്നുമാ സുദിനങ്ങൾ
ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
ഉള്ളിൽ നിറയുന്നു
അവിച്ഛിന്ന ഹർഷോന്മാദം

തിന്ന ചോറിനു നന്ദിയില്ലാത്തോർ ചിലർ
നിങ്ങളെ ചോദ്യം ചെയ്തു
ആട്ടിപ്പുറത്താക്കി
സ്വാതന്ത്യം,ജനായത്തം
പരമാധികാരം എന്നീ
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങൾ
വന്നൂ പിന്നെ

അപ്പോഴും ഞങ്ങളിൽച്ചിലർ-
ക്കോർമ്മയിൽ ശിഷ്ടം വന്നു
പഴയൊരടിമക്കാലത്തിന്റെ
പൊയ്പ്പോയ സമൃദ്ധികൾ

ഓർക്കുമ്പോൾ ഞങ്ങൾക്കിന്നും
നെഞ്ചുപൊട്ടുന്നു, കര
കവിഞ്ഞൊഴുകുന്നു
വറ്റാത്ത സങ്കടൽ

കവിതയും കഥയുമായ്
കാത്തുനില്ക്കുന്നൂ ഞങ്ങൾ
തിരികെ വരിക നിങ്ങൾ
അധിനായകന്മാരെ

ഒരുവട്ടം കൂടിയാ തിരുമുമ്പിൽ സാദരം
വഞ്ചീശമംഗളം പാടുവാനുള്ളില്‍ മോഹം

Wednesday, October 13, 2010

ചിലവാകാത്ത ചിലവുകള്‍

യു.എ.ഇ.യിലെ അന്യരാജ്യ തൊഴിലാളികൾക്കുവേണ്ടി സർക്കാർ വർഷത്തിൽ 50 ബില്ല്യൺ ദിർഹം ചിലവഴിക്കുന്നു എന്ന്‌ വാർത്ത. സായദ് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ ആൻഡ് ഇക്കണോമിക്ക് റിസർച്ച് സ്ഥാപനത്തിന്റേതാണ്‌ വെളിപ്പെടുത്തൽ. കണക്കുകളും അവതരിപ്പിക്കുന്നുണ്ട് വാർത്തയിൽ. അടിസ്ഥാനസൌകര്യങ്ങൾക്കും, സാമൂഹ്യസുരക്ഷക്കും, വൈദ്യുതി ഇളവുകളും എല്ലാമടക്കം, ഒരു തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന14,066 ദിർഹത്തിൽനിന്ന്‌ ഫീസിനത്തിലും മറ്റും തൊഴിലാളികൾ സർക്കാരിലേക്ക് അടക്കുന്ന 2507 ദിർഹം തട്ടിക്കിഴിച്ചാൽ, ഒരു അന്യരാജ്യ തൊഴിലാളിക്കുവേണ്ടി സർക്കാർ ചിലവഴിക്കുന്ന ശരാശരി പണം 11,559 ദിർഹം.

വിദഗ്ദ്ധ തൊഴിലാളികൾക്കും അവിദഗദ്ധ തൊഴിലാളികൾക്കും വേണ്ടി ചിലവഴിക്കുന്നതിന്റെ കണക്കുകളുമുണ്ട് വാർത്തയിൽ.

സർക്കാരും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പതിവായി നടത്തുന്ന പഠനങ്ങളുടെ ഭാഗമായി മാത്രം കണ്ടാൽ മതിയായിരുന്നു ഇത്തരം നിർദ്ദോഷമായ സ്റ്റാറ്റിസ്റ്റുകളെ. എങ്കിലും ഇത്തരം റിപ്പോർട്ടുകൾ ഒരു ഏകപക്ഷീയസ്വഭാവം കാണിക്കുന്നുണ്ട് എന്നുവേണം പറയാൻ. സത്യത്തിൽ നിന്ന് അകലെയുമാണ്‌ ഇത്തരം കണക്കുകൾ എന്ന്‌ സാമാന്യമായ അനുഭവം സാക്ഷ്യം നല്കുകയും ചെയ്യും.

സർക്കാരിൽനിന്ന് തൊഴിലാളികൾക്കു കിട്ടുന്നതിന്റെ ഇരട്ടിയെങ്കിലും സർക്കാരിനു തിരിച്ചു കിട്ടുന്നില്ലേ, ഇതേ തൊഴിലാളികളിൽനിന്ന്? അതിനെ ഏതു മാനദണ്ഡം അനുസരിച്ചായിരിക്കും വിലയിരുത്തുക? അല്ലെങ്കിൽ വിലയിരുത്തേണ്ടത്? 11,559 ദിർഹമിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ യു.എ.ഇ.യിലെ എത്ര ശതമാനം അന്യരാജ്യ തൊഴിലാളികൾക്കു സാധിക്കുന്നുണ്ട്.

ഇവിടെ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം അന്യരാജ്യ തൊഴിലാളികൾക്കു കിട്ടുന്ന ശമ്പളവും സൌകര്യങ്ങളും കണക്കാക്കുമ്പോൾ 11,559 ദിർഹത്തിന്റെ “സോഷ്യൽ കോസ്റ്റ്‘ എന്നത് അസാമാന്യ ഫലിതമാകാനാണ്‌ സാധ്യത. ഒരു ശരാശരി അവിദഗ്ദ്ധ തൊഴിലാളിയുടെ ഒരു കൊല്ലത്തെ മൊത്തം ശമ്പളത്തിനു തുല്ല്യമോ അതിനേക്കാളധികമോ ആയിരിക്കും ഈ തുക (സർക്കാരിന്റെ സാമൂഹ്യ ചിലവും പൗരന്റെ ശമ്പളവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് സ്ഥിതിവിവര ശാസ്ത്രജ്ഞരുടെ കണ്ണിൽ വിവരക്കേടായിരിക്കുമെങ്കിലും).

ഡാറ്റയിൽ സൂചിപ്പിച്ച എല്ലാ സൌകര്യങ്ങളും അന്യരാജ്യതൊഴിലാളികൾക്ക് സൌജന്യമായോ, ഇളവുവ്യവസ്ഥയിലോ കിട്ടുന്നു എന്ന തോന്നലാണ്‌ ഈ റിപ്പോർട്ട് ഉളവാക്കുക. എന്നാൽ വാസ്തവം അതാണോ?

ഇവിടെ ലഭിക്കുന്ന സൌകര്യങ്ങൾക്കൊക്കെ ആനുപാതികമായതോ, ചിലപ്പോഴൊക്കെ ഉയർന്നതോ ആയ വിലയും കൊടുക്കേണ്ടിവരുന്നുണ്ട് ഏതൊരു സാധാരണക്കാരനും. ഇത് ഏറ്റവുമധികം ബാധിക്കുന്നത് വാർത്തയിൽ സൂചിപ്പിച്ച ആ 80 ശതമാനം തൊഴിലാളിവർഗ്ഗതിനു തന്നെയാണുതാനും. ഊർജ്ജരംഗത്ത് കിട്ടുന്നതായി സൂചിപ്പിച്ച സബ്സിഡികൾ സർക്കാർ കണക്കുകൂട്ടുന്നത് എങ്ങിനെയാണെന്നറിയില്ല. എങ്കിലും, അനുഭവത്തിൽ, കഴിഞ്ഞ ചില വർഷങ്ങളായി അത് ഉയരുകതന്നെയാണ്‌. ഷാർജയുടെ കാര്യമാകട്ടെ പറയാനുമില്ല. തുടർച്ചയായ പവർകട്ടുകളും, അന്യായമായ ഉപഭോഗനിരക്കുകളും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുന്നു. ദുബായിലെയും അബുദാബിയിലെയും സ്ഥിതിയും മറിച്ചല്ല. അടിസ്ഥാനസൌകര്യങ്ങൾ വികസിക്കുന്നുണ്ട് എന്നു സമ്മതിക്കുമ്പോൾ തന്നെ, അതിനെല്ലാം വിലയും കൊടുക്കേണ്ടിവരുന്നുണ്ട്, അന്യരാജ്യതൊഴിലാളികളടക്കമുള്ള പൊതുജനങ്ങൾക്ക്.

ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളുടെ കാര്യത്തിലും നില മെച്ചമല്ല. ആരോഗ്യ ഇൻഷുറൻസിന്റെ സൌജന്യം ലഭിക്കുന്നത് വളരെ കുറച്ചു ശതമാനത്തിനു മാത്രമാണ്‌. അബുദാബിയിലൊഴിച്ച്‌ മറ്റൊരു എമിറേറ്റ്സിലും തൊഴിലാളികൾക്കുവേണ്ടിയുള്ള ഇൻഷുറൻസ് പരിരക്ഷ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കിയിട്ടില്ല. വിദ്യാഭ്യാസമാകട്ടെ, ഏറ്റവുമധികം കച്ചവട സാധ്യതയുള്ള രംഗമായി മാറിയിരിക്കുന്നു. ആ മേഖലയിലെ ഏകാധിപതികളുടെ താത്പര്യത്തിനനുസരിച്ച് തുള്ളുകയാണ്‌ വിദ്യാഭ്യാസവകുപ്പ്. സ്കൂളുകളുടെയും പാഠ്യരീതികളുടെയും ഗുണനിലവാരം ഉയർത്താനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ വർഷാവർഷം വർദ്ധിച്ചുവരുന്ന സ്കൂൾ ഫീസുകളും, അദ്ധ്യാപികാദ്ധ്യാപകർക്കു ലഭിക്കുന്ന ഏറ്റവും ശോച്യമായ ശമ്പളനിരക്കുകളുമൊക്കെ ആ മേഖലയെ സാരമായി ബാധിക്കുന്നുമുണ്ട്.

സാമൂഹ്യ ചിലവുകൾ കണക്കാക്കുമ്പോൾ, അതിന്റെ ഗുണഭോക്താക്കൾ യഥാർത്ഥത്തിൽ ആരൊക്കെയാണെന്നും, ഗുണഫലങ്ങൾ എത്തേണ്ടിടത്ത് എത്തുന്നുണ്ടോയെന്നും, സാധാരണക്കാരായ പ്രവാസികളുടെ ചിലവിലാണോ ഈ ചിലവുകൾ നടപ്പാക്കുന്നതെന്നും കൂടി സർക്കാർ കണക്കെടുക്കേണ്ടതാണ്‌.

യു.എ.ഇ.യിലെ തദ്ദേശീയരുടെയും അന്യരാജ്യക്കാരുടെയ്ഉം തൊഴിൽ പ്രാതിനിധ്യത്തിന്റെ കണക്കുകളും വാർത്തയിലുണ്ട്. 31 ശതമാനം തദ്ദേശീയർ തൊഴിലില്ലാതവരാണെന്ന അസ്വാസ്ഥ്യമുണ്ടാക്കുന്ന കണ്ടെത്തലുകൾ സാമൂഹ്യ ചിലവുകളെക്കുറിച്ചുള്ള സർക്കാരിന്റെ അടിയന്തിരമായ പുനർവിചിന്തനം ആവശ്യപ്പെടുകയും ചെയ്യുന്നു.

Thursday, October 7, 2010

കൊമ്പുള്ള ജീവികൾ

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ മധുരച്ചൂരൽ എന്ന പംക്തിയിൽ ഡോ.എം.മുരളീധരൻ എഴുതിയ കുറിപ്പ്, കേരളത്തിലെ ചികിത്സാ രംഗത്തെക്കുറിച്ച് നിത്യവും വിചിത്രവും അവിശ്വസനീയവുമായ വാർത്തകൾ വായിക്കുകയും കേൾക്കുകയും ചെയ്യുന്നവരിൽ പറയത്തക്ക ക്ഷോഭവും ഞെട്ടലുമൊന്നും ഉണ്ടാക്കാൻ ഇടയില്ല.



ഡോ.രാംഗോപാൽ എന്നൊരു പുഴുക്കുത്തിനെ ഈ കുറിപ്പിൽ നമുക്ക് പരിചയപ്പെടാനാകും. ലേഖകൻ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോളേജിലെ ട്യൂട്ടർ-MCH വിദ്യാർത്ഥിയായിരുന്നു രാംഗോപാൽ. എല്ലാ പരീക്ഷകളിലും ഉയർന്ന റാങ്കോടെ പാസ്സാകുന്ന ഒരു ജീവി.

തലയിൽ വളരുന്ന കൊമ്പുമായി ആശുപതിയിലെത്തിയ നിസ്സഹായനായ ഒരു മനുഷ്യനെ തന്റെ മൂന്നാംവർഷ വൈദ്യവിദ്യാർത്ഥികൾക്ക് സ്പെസിമനായി കൊണ്ടുനിർത്തി പരിശോധിപ്പിക്കുന്ന ഇയാൾ, എല്ലാ പരിശോധനകൾക്കും തൊട്ടുകൂട്ടലിനും നിന്നുകൊടുത്ത് ഒടുവിൽ ക്ഷമകെട്ട് തന്റെ രോഗവിവരം അന്വേഷിക്കുന്ന ആ പാവപ്പെട്ട രോഗിയോട്, ഇത് നിന്റെ തലവിധിയാണെന്നു കരുതിയാൽ മതി എന്ന് പരിഹസിച്ച് ചിരിക്കുന്നു. രോഗിയോടുള്ള രാംഗോപാലന്റെ മറുപടി അന്ന് ആസ്വാദ്യമായി തോന്നിയെങ്കിലും ഇന്ന്, വർഷങ്ങൾക്കുശേഷം അതിലെ ക്രൂരഫലിതം തന്റെ ഉള്ളുപൊള്ളിക്കുന്നതായി ഡോ.മുരളീധരൻ തിരിച്ചറിയുന്നു.

രാംഗോപാൽ എന്ന മനുഷ്യൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടായിരിക്കാം. കേരളത്തിലോ, മറ്റേതെങ്കിലും സംസ്ഥാനത്തോ, ഇന്ത്യക്കുപുറത്തോ എവിടെയെങ്കിലും. ഇന്നും രോഗികളെ തന്റെ സ്പെസിമൻ മാത്രമായി കണ്ട്, പരിഹസിച്ച്, ചികിത്സിച്ച് കൊന്നും, കൊല്ലാതെ കൊന്നും, ആഡംബരപൂർണ്ണമായി ജീവിതം തള്ളിനീക്കി, റൊട്ടേറിയനോ, ലയണോ ആയി വിരാജിക്കുന്നുണ്ടായിരിക്കാം. ഒരു അദ്ധ്യാപകൻ എന്തായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി ഇന്ന് ഒരു പഴയ വിദ്യാർത്ഥി അയാളെ ഓർക്കുന്നുണ്ട് എന്നു മാത്രമേ നമുക്കറിയൂ.

രാംഗോപാലുമാരെപ്പോലുള്ള പുഴുക്കുത്തുകളെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്‌. മറ്റെന്തൊക്കെയോ ആകേണ്ടിയിരുന്നവരും, ആകാൻ മോഹിക്കുന്നവരുമായ കുട്ടികളെ, സ്വന്തം അഹന്തയുടെയും അന്തസ്സിന്റെയും പൂർത്തീകരണത്തിനായി നിർബന്ധപൂർവ്വം മറ്റു വഴികളിലേക്ക് ഉന്തിതള്ളിനീക്കുന്ന രക്ഷകർത്താക്കളും, അവരുടെ സ്വാർത്ഥതകൾക്ക് സീമാതീതമായ അവിശുദ്ധസാധ്യതകൾ ഒരുക്കൂട്ടിക്കൊടുക്കുന്ന സ്വകാര്യ പ്രൊഫഷണൽ വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളും, ജനങ്ങളുടെ ആരോഗ്യത്തോടും വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ ഉത്തരവാദിത്ത്വത്തെ ഏറ്റവും അപ്രധാനമായ പരിഗണനാവിഷയമാക്കി പിന്നാമ്പുറത്തേക്കു മാറ്റിവെക്കുന്ന സർക്കാരുകളും, ഇവക്കെതിരെ പ്രതികരിക്കാനുള്ള ഊർജ്ജം പോലും നഷ്ടപ്പെട്ട നമ്മളും എല്ലാം ഇതിൽ കൂട്ടുപ്രതികളാണ്‌. ഇത്തരം അവിശുദ്ധമുന്നണിയുടെ സൃഷ്ടികളാണ്‌ രാംഗോപാലിനെപ്പോലുള്ള അർബ്ബുദങ്ങൾ.


 

Wednesday, July 7, 2010

ബുദ്ധിജീവികളുടെ പക്കമേളക്കാര്‍

കളിയുടെ ഒന്നാം ഘട്ടത്തില്‍, മാധ്യമങ്ങള്‍ക്കും സങ്കുചിതസ്വത്വരാഷ്ട്രീയക്കാര്‍ക്കും വിജയം. ഇതുവരെയും ആക്രമണം ഇടതുപക്ഷത്തിന്റെ പുറന്തോടിനോടു മാത്രമായിരുന്നുവെങ്കില്‍, ഇന്നവര്‍ ആ പ്രസ്ഥാനത്തിന്റെ ആശയപരിസരങ്ങളെത്തന്നെയാണ്‌ എളുപ്പത്തില്‍ തോല്‍പ്പിച്ചിരിക്കുന്നത്‌. പുരോഗമനപ്രസ്ഥാനങ്ങളുടെ ശക്‌തരായ വക്‌താക്കളെ മുഴുവനും പരസ്പര അവിശ്വാസത്തിന്റെയും വിതര്‍ക്കങ്ങളുടെയും ചേരികളിലേക്ക്‌ ഭിന്നിപ്പിച്ച്‌ അകറ്റുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അഥവാ, ഭിന്നത രൂക്ഷമാണെന്ന തോന്നല്‍ പാര്‍ട്ടിയിലും അണികള്‍ക്കുമിടയിലും ഉണ്ടാക്കുന്നതിലെങ്കിലും അവര്‍ വിജയിച്ചിരിക്കുന്നു. പരസ്പരപൂരകമായിരിക്കേണ്ടുന്ന ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ പക്ഷത്തുമാത്രമേ നില്‍ക്കാനാവൂ എന്ന നിര്‍ഭാഗ്യകരമായ സാംസ്കാരിക സാഹചര്യത്തിലേക്കാണ്‌ ഇന്ന്‌ അവര്‍ ഇടതുപക്ഷത്തിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്‌.

നാഴികയ്ക്കു നാല്‍പ്പതുവട്ടം വലതുപക്ഷ അജണ്ടകളെക്കുറിച്ചും, മാധ്യമസിണ്ടിക്കേറ്റുകളെക്കുറിച്ചും തോരാതെ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന പാര്‍ട്ടി, അതേ വലതുപക്ഷ അജണ്ടയുടെയും മാധ്യമസിണ്ടിക്കേറ്റുകളുടെയും കളിയില്‍ കുടുങ്ങി പരസ്പരം ചെളിവാരിയെറിയുന്ന ദുസ്സഹമായ സാംസ്ക്കാരിക ദുര്‍ഗന്ധമാണ്‌ അന്തരീക്ഷത്തില്‍. അത്യധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതും കണിശമായ ഉത്തരങ്ങളും പ്രശ്നപരിഹാരവും കണ്ടെത്തേണ്ടതുമായ ഒരു വിഷയത്തിനെ വ്യക്തിപരമായ ചാപ്പകുത്തലുകളിലേക്ക്‌ നയിച്ചതിന്റെ ക്രെഡിറ്റ്‌ ഇനി മാധ്യമങ്ങള്‍ക്കും വലതുപക്ഷ ആശയപ്രചാരകര്‍ക്കും സ്വന്തം. അവര്‍ ആടുന്ന നാടകത്തിന്റെ കളിയും കാര്യവുമറിയാതെ, അവരുടെ താളത്തിനുതുള്ളിയും, സ്വന്തം മുറിവു തോണ്ടി വലുതാക്കിയും, തീര്‍ത്തും അനാവശ്യമായ മറ്റൊരു ഭ്രാതൃഹത്യയ്ക്കുള്ള കാഹളമാണ്‌ മുഴങ്ങിയിരിക്കുന്നത്‌. കെ.ഇ.എന്നിന്റെയും പോക്കറുടെയും ചേന്നമംഗലൂരിന്റെയും  പക്ഷം പിടിച്ച്‌ സ്വത്വവിവാദകുരുക്ഷേത്രത്തില്‍ അണിനിരക്കുന്ന അക്ഷൌഹിണികളെ കണ്ട്‌ സംഘപരിവാരങ്ങളും ജമാഅത്തൈയും ഊറിച്ചിരിക്കുന്നുണ്ടായിരിക്കുമെന്ന്‌ ഉറപ്പിക്കാം.

 കെ.ഇ.എന്നും ഹമീദും ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രാധാന്യമുള്ളവരാണ്‌ എന്ന അവശ്യം വേണ്ട ബോധം പോലും പാര്‍ട്ടിക്ക്‌ ഇല്ലാതെപോയി. വ്യത്യസ്തമായ രീതിയിലാണെങ്കില്‍പ്പോലും സമൂഹത്തിനുണ്ടായിരിക്കേണ്ട ജനാധിപത്യ-മതേതരത്വ സ്വഭാവത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും തികഞ്ഞ ബോധമുള്ളവരാണ്‌ ഇരുവരും. എം.ഗംഗാധരന്റെ 'ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍' സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടില്ലെങ്കിലും, മുസ്ളിം സമുദായത്തിനെക്കുറിച്ച്‌ ക്രിയാത്മക വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ട്‌ അതിനെ മതേതര-ജനാധിപത്യ സ്വഭാവമുള്ളതാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്‌ ഹമീദ്‌. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പ്രത്യയശാസ്ത്രത്തെ നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ ഘട്ടങ്ങളിലൊക്കെ പിന്തുണക്കുകയും ചെയ്തിട്ടുള്ള ഒരാള്‍ക്ക്‌ വേണ്ടിവരുമ്പോള്‍ സംഘടനയെ പുറത്തുനിന്ന്‌ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്ന്‌ അംഗീകരിക്കാനുള്ള ജനാധിപത്യബോധമെങ്കിലും ചേന്നമംഗലൂരിനെ വിമര്‍ശിക്കുന്നവര്‍ക്ക്‌ ഉണ്ടാകേണ്ടതായിരുന്നു. മഞ്ചേരിയിലെ ചുവപ്പുകണ്ട്‌ പാര്‍ട്ടി കോരിത്തരിച്ചപ്പോഴും, മദനിയുമായി ഇടതുപക്ഷം തന്ത്രപരമായ സഖ്യം അരങ്ങിലവതരിപ്പിച്ചപ്പോഴുമൊക്കെ ഹമീദ്‌ തന്റെ നിലപാടുകള്‍ സംശയത്തിനിടനല്‍കാത്ത വിധം വ്യക്തമാക്കിയിരുന്നു. അങ്ങിനെയൊക്കെയുള്ള ഒരാളെ ആര്‍.എസ്സ്‌.എസ്സുകാരന്റെ  സാംസ്ക്കാരികദേശീയതയുടെ വക്‌താവായും കേസരി-ജന്‍മഭൂമിക്കാരന്റെ  കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവര്‍ക്ക്‌ ഒന്നുകില്‍ രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുണ്ടാകണം.

കെ.ഇ.എന്നെ മൌദൂദിസ്റ്റ്‌ ആയി കാണുന്നവര്‍ക്കും ആവശ്യമാണ്‌ അടിയന്തിര ചികിത്സ. പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്തിരിക്കുമ്പോഴും, പാര്‍ട്ടിയുടെ പ്രഖ്യാപിതമായ വര്‍ഗ്ഗരാഷ്ട്രീയത്തെ സ്വത്വപരമായിക്കൂടി വികസിപ്പിക്കാനാണ്‌ കെ.ഇ.എന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്‌. മതമൌലികസ്വത്വബോധത്തിനെതിരെ ഒരുപക്ഷേ ഏറ്റവും നിര്‍ദ്ദയമായി തുറന്നെഴുതിയിട്ടുള്ളതും കെ.ഇ.എന്‍ ആയിരിക്കും. കൂടുതല്‍ ഭീകരമായ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിരന്തരം എഴുതിപ്പോരുന്നതുകൊണ്ട്‌, ഇസ്ളാമിക ഫാസിസത്തെ കെ.ഇ.എന്‍ കാണുന്നില്ലെന്നോ എതിര്‍ക്കുന്നില്ലെന്നോ വ്യാഖ്യാനിക്കാന്‍ സാമാന്യം മോശമല്ലാത്ത വൈരുദ്ധ്യാത്മകസ്വത്വബോധംതന്നെ വേണം. ആശയസമരങ്ങളെ വൈയക്‌തിക തലത്തിലേക്ക്‌ താഴ്ത്തുന്നതിന്‌ താഹ മടായിമാരേക്കാള്‍ ഉത്സാഹം കാട്ടുന്നതും, അതിനു കൂട്ടുനില്‍ക്കുന്നതും ആത്മഹത്യാപരമാണെന്ന സാമാന്യബോധമെങ്കിലും (വല്ലപ്പോഴും) ഉണ്ടാകുന്നത്‌ നന്നായിരിക്കും.

സ്വത്വ-വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ വിവിധതലങ്ങളെ സ്പര്‍ശിച്ചുകൊണ്ടായിരുന്നു കെ.ഇ.എന്നും, ഹമീദും ഇത്രയും കാലം എഴുതിയിട്ടുള്ളത്‌. വിവാദത്തെതുടര്‍ന്ന്‌, ഭാഷാപോഷിണിയിലും, മാതൃഭൂമിയുടെ കഴിഞ്ഞ രണ്ടുമൂന്നു ലക്കങ്ങളില്‍ വന്ന ലേഖനങ്ങളിലും ആ വിഷയത്തെ ഏറെക്കുറെ സമഗ്രമായി സമീപിക്കുന്നുണ്ട്‌ ഇരുവരും. താഹ മടായിയുടെ, വഴിതെറ്റിക്കുന്ന, ബാലിശമായ ചോദ്യങ്ങള്‍ക്ക്‌ മറുപടി കൊടുക്കുമ്പോള്‍ പോലും വിഷയത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ കെ.ഇ.എന്‍ കരുതല്‍ കാണിക്കുന്നുണ്ട്‌. അഭിമുഖക്കാരന്‍ പ്രതിനിധീകരിക്കുന്ന സങ്കുചിത സ്വത്വബോധത്തിനെ നിര്‍ദ്ദയമായി പ്രഹരിക്കുന്നുമുണ്ട്‌ കെ.ഇ.എന്‍. പക്ഷേ, കെ.ഇ.എന്റെയും  ഹമീദിന്റെയും പക്ഷത്തു നില്‍ക്കുന്നവര്‍ക്കാവട്ടെ, ഇരുവരെയും ഒന്നുകില്‍ ഇരവാദി, അല്ലെങ്കില്‍, സംഘപരി'വാദി' എന്ന ന്യൂനീകരണത്തിലേക്ക്‌ പിടിച്ചുകെട്ടാനാണ്‌ താത്പര്യം. സാംസ്ക്കാരിക പ്രവര്‍ത്തകരുടെ മൌലികതയെ എങ്ങിനെ ആരോഗ്യകരമായ സംവാദത്തിലേക്ക്‌ നയിക്കുകയും പ്രത്യയശാസ്ത്രപരമായ വ്യക്തതയും ശരിയും കൈക്കൊള്ളാന്‍ ഉപയുക്തമാക്കാമെന്നും നിശ്ചയമില്ലാത്ത പക്കമേളക്കാരാണ്‌ രംഗം കയ്യടക്കുന്നത്‌.

പക്ഷേ, മാതൃഭൂമിയുടെ പുതിയ ലക്കത്തില്‍ ഇരുവരും എഴുതിയ ലേഖനങ്ങളിലൂടെ കാര്യങ്ങള്‍ വൈയക്തിക തലത്തിലേക്ക്‌ നീങ്ങിയിരിക്കുന്നു. അസഹനീയമായ ആത്മസ്തുതിയില്‍ മത്സരിക്കുകയാണ്‌ ഇരുവരും. കെ.ഇ.എന്‍ ആവുമ്പോള്‍ ഭാഷയ്ക്കും ഒരു പഞ്ഞവുമില്ല. കാവ്യാത്മകമായി അതങ്ങിനെ ഒഴുകുന്നു. ഹമീദാകട്ടെ പതിവുപോലെ, ഖണ്ഡികതിരിച്ചും എണ്ണമിട്ടും. രണ്ടായാലും പക്ഷേ, അഭ്യാസം ഒന്നുതന്നെ.

വലതുപക്ഷ-വര്‍ഗ്ഗീയ ശക്തികളുടെ സംഘടിതമായ ധ്രുവീകരണമാണ്‌ ഇടതുപക്ഷത്തിന്‌, പ്രത്യേകിച്ചും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ഇന്ന്‌ ഇന്ത്യയില്‍ നേരിടേണ്ടിവരുന്നത്‌. മതമൌലികവാദികള്‍ മുതല്‍ ലിബറലെന്നും (ലിബറലുകള്‍ക്ക്‌ സാംസ്ക്കാരിക ഇടത്തിലുള്ള പ്രാധാന്യത്തെ വിസ്മരിക്കുന്നില്ല) അരാഷ്ട്രീയവാദികളെന്നും അവകാശപ്പെടുന്നവര്‍വരെയുള്ള ഒരു വലിയ അവിശുദ്ധസഖ്യത്തിന്റെ ധ്രുവീകരണമാണത്‌. മാധ്യമങ്ങള്‍ അതിലെ വലിയൊരു സാന്നിധ്യമാണ്‌. ജുഡീഷ്യറിപോലും പലപ്പോഴും അതില്‍ അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കാവുകയും ചെയ്യുന്നു. അപ്പോള്‍ അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ രാഷ്ട്രീയമായി മാത്രം പരിമിതിപ്പെട്ടുപോകുന്നത്‌ ഇടതുപക്ഷത്തിന്‌ അനുഗുണമായിരിക്കില്ല.

സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷങ്ങള്‍ക്ക്‌ പലപ്പോഴും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്‌. പ്രാദേശികതയോടും ന്യൂനപക്ഷങ്ങളോടും, ജാതി-മതശക്തികളോടും, എന്തിന്‌, ഇന്ത്യന്‍ മുതലാളിത്തത്തിനോടും, ഇന്ത്യന്‍ ദേശീയതയോടു പോലുമുള്ള അതിന്റെ ഇത്രനാളത്തെ സമീപനങ്ങളില്‍ കമ്മ്യൂണിസ്റ്റ്‌ സ്വത്വ-വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ശതമാനം എത്രത്തോളമുണ്ടായിരുന്നു എന്ന്‌ ആത്മപരിശോധന നടത്തേണ്ടതാണ്‌. പക്ഷേ അതുകൊണ്ടൊന്നും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രസക്തിയും, അത്‌ നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടതിണ്റ്റെ ചരിത്രപരമായ ആവശ്യകതയും ഇല്ലാതാവുന്നുമില്ല. ഇന്നു കാണുന്ന ഇടതുപക്ഷമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെയും (നിസ്സംശയമായും കേരളത്തിന്റെയും) ഭാഗധേയം മറ്റൊന്നായേനേ.

സ്വയം പരിഹരിക്കാവുന്ന പാളിച്ചകളേ കേരളത്തിലെ ഇടതുപക്ഷ-ബഹുജനപ്രസ്ഥാനങ്ങളും ഇന്നു നേരിടുന്നുള്ളു. പക്ഷേ അതിനാവശ്യം വിവാദങ്ങളല്ല. സംവാദങ്ങളാണ്‌. ചാപ്പകുത്തി മാറ്റിനിര്‍ത്തലല്ല, ആകാവുന്ന ഇടങ്ങളിലൊക്കെ ഇടതുപക്ഷ സഹയാത്രികരുമായി ഒത്തുചേരലാണ്‌. അനാവശ്യമായ പക്ഷം പിടിക്കലുകളല്ല, കൃത്യമായ പക്ഷം തിരിച്ചറിയല്‍ തന്നെയാണ്‌.

‘അവന്‍ പല രൂപത്തില്‍ വരും’ എന്നു തിരിച്ചറിയുന്ന, കീഴടങ്ങാന്‍ തയ്യാറല്ലാത്ത ബഷീറിയന്‍ ഭ്രാന്തുപോലും ചിലപ്പോള്‍ നമുക്ക് ആവശ്യമായി വന്നേക്കാം.

ഭക്ഷ്യസുരക്ഷയുടെ എ.പി.എല്‍, ബി.പി.എല്‍, ഐ.പി.എല്‍ കളികള്‍

ഈ മനുഷ്യന് മടുക്കുന്നില്ലേ, ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാന്‍?


“........Most dishonest of all is the “there-is-no-money” line. The country spends Rs. 10,000 crore on a new airport. There's Rs. 40,000 crore or more for the Commonwealth Games. There's Rs. 60,000 crore happily lost in the spectrum scam. There's Rs. 500,000 crore in write-offs under just three heads for the super-rich and the corporate sector in the current Union budget. But funds for the hungry are hard to come by. What would it cost to universalise the PDS? Pravin Jha and Nilachal Acharya estimate that if rice/wheat were made available to all Indians at Rs. 3 a kilo, it would add Rs.84,399 crore to the food subsidy in coming budgets. That's about one-sixth of the tax write-offs for the wealthy in this year's budget. (Other estimates place the added expenditure each year at no more than Rs. 45,000 crore).

What will be the costs of not finding the money — in a country which ranks at 66 among 88 in the Global Hunger Index? In a nation whose child malnourishment record is worse than that of sub-Saharan Africa? A country now ranking 134 in the United Nations Human Development Index below Bhutan and Laos?

The same country that has 49 dollar billionaires in the Forbes list. (Many of whom receive government freebies in diverse forms. Some for their IPL involvements). If a government will not even try to ensure that no citizen goes hungry, should it remain in power? Or should it, at the very least, state honestly that the food security of every Indian is neither its aim nor its intent? Why tag ‘food security' to a bill that will legitimise the opposite? How can we call something a ‘right' if everyone does not have it?...

നാലാമത്തെയും ആറാമത്തെയും കമന്റുകള്‍ പ്രത്യേകം ശ്രദ്ധിക്കണേ.. സായിനാഥിനെ മലര്‍ത്തിയടിച്ചിരിക്കുന്നു....ഈ ജനുസ്സുകളെ ഇവിടെ ബൂലോഗത്തും കണ്ടിട്ടില്ലേ? പല പേരില്‍? പല വേഷത്തില്‍? 

Wednesday, June 23, 2010

നാട്ടറിവ്

രാജ്‌ ഒരു മലയാളിയാണ്‌. ബാംഗ്ളൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍, അവിടെ നല്ലൊരു വീട്‌ കണ്ടെത്തി, ഭാര്യയും കുട്ടികളുമായി അയാള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ വാടക വീട്ടിലേക്ക്‌ താമസം മാറ്റിയതില്‍പ്പിന്നെയാണ്‌ അയാളൊരു കാര്യം ശ്രദ്ധിച്ചത്‌. താന്‍ താമസിക്കുന്ന കെട്ടിടത്തില്‍ എല്ലാ നാട്ടുകാരുമുണ്ടെന്ന്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തുനിന്നുമുള്ളവര്‍.  മലയാളികള്‍, തമിഴന്‍മാര്‍, തെലുങ്കര്‍, മറാത്തികള്‍, വടക്കേയിന്ത്യക്കാര്‍ അങ്ങിനെയങ്ങിനെ. വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്ത്രീ തമിഴ്നാട്ടുകാരിയായിരുന്നു.

എല്ലാവരും ഒരുമിച്ച്‌ വാഴുന്ന ആ അന്തരീക്ഷം അയാളെ വളരെയധികം സന്തോഷവാനാക്കി. പക്ഷേ, ആ കെട്ടിടത്തില്‍ ഒരൊറ്റ കര്‍ണ്ണാടകക്കാരനും താമസിക്കുന്നില്ല എന്നത്‌ അയാള്‍ അത്ര ശ്രദ്ധിച്ചില്ല. അഥവാ, കാര്യമാക്കിയില്ല എന്നു പറയാം. ഓഫീസിലുമുണ്ടായിരുന്നു അത്തരമൊരു അന്തരീക്ഷം. മറ്റു സംസ്ഥാനക്കാര്‍ക്കൊപ്പം അന്യരാജ്യക്കാരും ഉണ്ടായിരുന്നു അവിടെ. അപൂര്‍വ്വം കന്നടക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരും ഒന്നുകില്‍ ഇംഗ്ളീഷോ അല്ലെങ്കില്‍ ഹിന്ദിയോ ആണ്‌ സംസാരിച്ചിരുന്നത്‌.

ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ മാത്രമായിരുന്നു കന്നട സംസാരിച്ചിരുന്നത്‌. അവരുമായി യാത്രാക്കൂലിയുടെ കാര്യത്തില്‍ അയാള്‍ക്ക്‌ നിരന്തരം ശണ്‌ഠ കൂടേണ്ടിയും വന്നിരുന്നു. അവരെയൊഴിച്ചാല്‍, കന്നട സംസാരിച്ചിരുന്ന മറ്റാളുകളെ അയാള്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. 'ജാസ്തി', 'സ്വല്‍പ്പ' തുടങ്ങിയ വാക്കുകള്‍ തന്നെ ധാരാളമായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി ഇടപെഴകാന്‍. ബാംഗ്ളൂരിനു ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച്‌ അയാള്‍ക്ക്‌ ആകെയുണ്ടായിരുന്ന വിജ്ഞാനം അത്രമാത്രമായിരുന്നു. ആ കുറച്ചു വാക്കുകള്‍.

ഒരിക്കല്‍ ഈ ഡ്രൈവര്‍മാര്‍ ഏതോ പ്രാദേശിക കൊടിയും കയ്യിലേന്തി നടക്കുന്നത്‌ അയാളുടെ കണ്ണില്‍പ്പെട്ടു. ആ കൊടിയുടെ അര്‍ത്ഥം എന്താണെന്നോ, അതിന്റെ നിറമെന്താണെന്നോ, കൊടിയടയാളമെന്താണെന്നോ ഒന്നും അയാള്‍ ശ്രദ്ധിച്ചില്ല. അയാളെ സംബന്ധിച്ചിടത്തോളം, ഈ ഡ്രൈവര്‍മാരും, ചുരുങ്ങിയ കൂലിക്ക്‌ ജോലി ചെയ്യുന്നവരും ഒരു മഹാശല്യം തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ അവരുടെ ധര്‍ണ്ണയും ബന്ദുമൊക്കെ ഉണ്ടാകുമ്പോള്‍ ഗതാഗതം തടസ്സപ്പെടാറുണ്ടായിരുന്നു എന്നതായിരുന്നു അതിനുള്ള ഒരു പ്രധാന കാരണം.

പത്രം വായിക്കുമ്പോള്‍ പ്രാദേശിക വാര്‍ത്തകളൊക്കെ അയാള്‍ ഒഴിവാക്കും. ദേശീയവും അന്തര്‍ദ്ദേശീയവുമായ വാര്‍ത്തകള്‍ മാത്രം വായിക്കുകയായിരുന്നു പതിവ്‌. അയാളുടെ ജീവിതരീതിയില്‍ താന്‍ ജീവിക്കുന്ന നാട്ടിലെ ഉത്സവങ്ങളോ സംഭവങ്ങളോ ഒട്ടും സ്വാധീനം ചെലുത്തിയിരുന്നില്ല. ഒരു കോസ്മോപൊളിറ്റന്‍ നഗരത്തിലായിരുന്നു അയാള്‍ താമസിച്ചിരുന്നതെങ്കിലും അതില്‍ താന്‍ താമസിക്കുന്ന നാട്‌ എന്ന ഘടകം ഉണ്ടായിരുന്നതേയില്ല. അഥവാ ഉണ്ടായിരുന്നാലും അയാള്‍ക്ക്‌ അത്‌ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചുറ്റുവട്ടത്തുള്ള കന്നടക്കാരെക്കുറിച്ചോ, അവരുടെ പ്രശ്നങ്ങളെക്കുറിച്ചോ, അവരുടെ ജീവിതരീതി, രാഷ്ട്രീയം എന്നിവയെക്കുറിച്ചോ യാതൊന്നും അറിയേണ്ടതുണ്ടായിരുന്നില്ല അയാള്‍ക്ക്‌. ഷോപ്പിംഗിനോ, സിനിമയ്ക്കോ, പോകുമ്പോഴോ ഒന്നും അവരുമായി ഇടപഴകേണ്ട ഒരാവശ്യവും വന്നില്ല.

ഒരിക്കല്‍ വീട്ടില്‍ ചില്ലറ പണികള്‍ ആവശ്യമായി വന്നപ്പോള്‍ അവരെ വിളിക്കേണ്ടിവന്നു. സമയത്തിനെത്തിയില്ലെന്നു മാത്രമല്ല മടിയന്‍മാരുമായിരുന്നു അവര്‍ എന്ന്‌ അയാള്‍ കണ്ടെത്തി. പണി വൃത്തിയായി ചെയ്തതുമില്ല. പിന്നീട്‌ അയാള്‍ തമിഴന്‍മാരായ പണിക്കാരെ വിളിച്ചു. അവര്‍ കൃത്യസമയത്തു വന്ന്‌ ജോലി ഭംഗിയായി നിര്‍വ്വഹിച്ചു. കന്നടക്കാരെക്കുറിച്ചുള്ള അയാളുടെ അഭിപ്രായം അതോടെ പിന്നെയും മോശമായി. ഈ കന്നടക്കാരെല്ലാവരും കഴിവു കുറഞ്ഞവരും, തൊഴിലിനോട്‌ ഉത്തരവാദിത്ത്വമില്ലാത്തവരുമാണെന്ന്‌ അയാള്‍ ഉറപ്പിച്ചു. ബാംഗ്ളൂരിന്റെ  വളര്‍ച്ചക്ക്‌ അവര്‍ ഒന്നും സംഭാവന ചെയ്യുന്നില്ലെന്ന്‌ അയാള്‍ക്ക്‌ ബോദ്ധ്യമായി.

അങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ബാംഗ്ളൂരില്‍ ഒരു നല്ല വീട്‌ അയാള്‍ സ്വന്തമാക്കി. ഒരിക്കല്‍ അയാള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു. എന്തോ ധര്‍ണ്ണയോ മറ്റോ. എവിടെനിന്നെന്നില്ലാതെ കുറേ കന്നടക്കാരെത്തി. ആകെ ബഹളമയം. സംസ്ഥാനത്തിന്റെ അതിര്‍ത്തിയെച്ചൊല്ലി എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന്‌ അയാള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞു. വടക്കന്‍ കര്‍ണ്ണാടകത്തിലെ രണ്ടു ജില്ലകള്‍ മഹാരാഷ്ട്രയിലേക്ക്‌ ചേര്‍ക്കപ്പെടാന്‍ പോകുന്നുവത്രെ. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്‌ എത്രയാലോചിച്ചിട്ടും അയാള്‍ക്ക്‌ മനസ്സിലായില്ല. ആ പ്രദേശത്തിന്റെ ചരിത്രം പഠിക്കാനൊന്നും അയാള്‍ ഒരിക്കലും മിനക്കെട്ടിരുന്നതുമില്ലല്ലോ.

തൊട്ടടുത്ത ദിവസങ്ങളില്‍ പ്രക്ഷോഭത്തിന്റെ ശക്തി വര്‍ദ്ധിച്ചു. ഇന്നലെ വരെ അണിയറയിലായിരുന്ന നാട്ടുകാരായ കന്നടക്കാര്‍ അയാളുടെ ജീവിതത്തിനെ ബാധിക്കാന്‍ തുടങ്ങി. അറിഞ്ഞിടത്തോളം ഈ നഗരവും, അതിലെ വ്യാപാരസമുച്ചയങ്ങളും, ഹോട്ടലുകളും ഒക്കെ അയാളുടേതുമാത്രമായിരുന്നു. അപ്പോള്‍പ്പിന്നെ ഇപ്പോള്‍ പൊട്ടിമുളച്ച ഈ ആളുകള്‍ ആരാണ്‌? അദ്ധ്വാനിച്ച്‌,  തന്റെയും തന്റെ കുടുംബത്തിന്റെയും ഭാവി കരുപ്പിടിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ ഈ ചെറ്റകള്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു ആവശ്യവുമില്ലാതെ ഈ നഗരാന്തരീക്ഷത്തിനെ തകര്‍ക്കുകയാണ്‌. സാധാരണഗതിയില്‍ സ്വസ്ഥവും ഐശ്വര്യപൂര്‍ണ്ണവുമായ തന്റെ കോസ്മോപോളിറ്റന്‍ ജീവിതത്തിനെ എന്തിനാണിവര്‍ ഇല്ലാതാക്കുന്നത്‌? തനിക്കു പ്രിയപ്പെട്ട എല്ലാത്തിന്റെയും സ്വാസ്ഥ്യം എന്തിനാണിവര്‍ ഈ പ്രക്ഷോഭം കൊണ്ട്‌ ഇല്ലായ്മ ചെയ്യുന്നത്‌?

ബന്ദുകളുടെ എണ്ണം കൂടിയപ്പോള്‍ ഈ പ്രാദേശിക രാഷ്ട്രീയം അയാള്‍ക്ക്‌ മടുത്തു. ബാംഗ്ളൂരിനെ ഒരു കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി ഒരു ജനഹിതപരിശോധനക്കുള്ള ആവശ്യം ഉയരുന്നത്‌ അയാളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ പ്രാദേശിക കുഴപ്പങ്ങളില്‍ നിന്ന്‌ ബാംഗ്ളൂരിലെ കുടിയേറ്റക്കാര്‍ക്ക്‌ രക്ഷപ്പെടണം. ഈ നാട്ടുകള്ളന്‍മാരുടെ ശല്യമില്ലാതെ, സ്വന്തം കാര്യം നോക്കി സ്വസ്ഥമായി ജീവിക്കാന്‍ തങ്ങള്‍ക്കു സാധിക്കണം.

ബാംഗ്ളൂരിലെ കുടിയേറ്റക്കാരുടെ ആവശ്യം വളരെ വ്യക്തമായിരുന്നു. അതിന്റെ പിന്നില്‍ അണിനിരക്കാന്‍ രാജിന് എളുപ്പത്തില്‍ സാധിച്ചു. ഈ ബാംഗ്ളൂര്‍ നഗരം സൃഷ്ടിച്ചത്‌ ഈ കുടിയേറ്റക്കാരാണ്‌. ഈ തമിഴന്‍മാരും, മലയാളികളും, തെലുങ്കരും, മറാത്തികളും, വടക്കേ ഇന്ത്യക്കാരും എല്ലാം ചേര്‍ന്ന്. അല്ലായിരുന്നെങ്കില്‍, വൃദ്ധന്‍മാരുടെയും അടുത്തൂണ്‍ പറ്റിയവരുടെയും നഗരമായി കഴിയേണ്ടിവരുമായിരുന്നു ഈ നഗരത്തിന്‌. ഈ കുടിയേറ്റക്കാര്‍ വന്നതില്‍പ്പിന്നെയല്ലേ ഈ കാണുന്ന സമൃദ്ധിയൊക്കെ ഉണ്ടായതും സിലിക്കോണ്‍ താഴ്‌വരയായി അറിയപ്പെട്ടതുമൊക്കെ? ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു. എന്തിനാണ്‌ ഈ പ്രാദേശികരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്‌ എന്നാണ്‌ കുടിയേറ്റക്കാര്‍ക്ക്‌ ചോദിക്കാനുള്ളത്‌. ഈ നഗരത്തില്‍ ആദ്യമായി വന്നപ്പോള്‍ ഐക്യ കര്‍ണ്ണാടകയുടെ ചിത്രമാണ്‌ കണ്ടത്‌. ഇന്ന്‌ അതില്‍ നിന്ന്‌ രണ്ടു ജില്ലകള്‍ വേര്‍പെടുന്നു. അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടുന്നു. എന്തുകൊണ്ട്‌ ഞങ്ങള്‍ക്കും ഈ ബാംഗ്ലൂര്‍ നഗരത്തിനെ ഒരു കേന്ദ്രഭരണപ്രദേശമായി വേര്‍പെടുത്തി ഈ പ്രാദേശികരാഷ്ട്രീയത്തില്‍ നിന്ന്‌ രക്ഷപ്പെട്ടുകൂടാ? ഈ ചട്ടമ്പികളും തെമ്മാടികളുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥിതിക്ക്‌ ഈ കന്നടക്കാരുടെ കൂടെ ഇവിടെത്തന്നെ കഴിയേണ്ടതിന്റെ ആവശ്യമെന്താണ്‌?

നാട്ടുകാരേക്കാള്‍ എണ്ണത്തില്‍ ഭൂരിപക്ഷമുള്ള കുടിയേറ്റക്കാര്‍ അങ്ങിനെ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമം ആരംഭിച്ചു. നഗരത്തിന്റെ മറ്റൊരു ഭാഗത്ത്‌ മുസ്ളിമുകള്‍ താമസിക്കുന്ന ഒരു പ്രദേശമുണ്ടെന്ന്‌ രാജ്‌ കണ്ടെത്തി. ബാംഗ്ളൂരില്‍ താമസമാക്കിയതിനുശേഷം ഇന്നുവരെ അയാള്‍ ആ പ്രദേശത്തേക്ക്‌ ഒരിക്കലും പോയിട്ടുണ്ടായിരുന്നില്ല. അവരെക്കുറിച്ച്‌ അയാള്‍ തീര്‍ത്തും അജ്ഞനായിരുന്നു. മിക്ക കുടിയേറ്റക്കാരും ആ പ്രദേശത്തെ അവഗണിച്ചു. മതം കൊണ്ടോ ഭാഷ കൊണ്ടോ അവരുമായി താദാത്മ്യം പ്രാപിക്കേണ്ടതുണ്ടായിരുന്നില്ല അയാള്‍ക്ക്‌. കന്നട ഭാഷയിലെ മുസ്ളിം സ്വാധീനത്തെക്കുറിച്ച്‌ എപ്പോഴും കര്‍ണ്ണാടകക്കാരെ ഈ കുടിയേറ്റക്കാര്‍ പരിഹസിക്കാറുമുണ്ടായിരുന്നു. നഗരത്തിന്റെ  മറ്റെല്ലാ ഭാഗങ്ങളും വികസിതമായപ്പോള്‍, ഈ പ്രദേശം മാത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടു. ആ ഭാഗത്ത്‌ അധികവും ഉണ്ടായിരുന്നത്‌ ചേരികളും ചെറ്റക്കുടിലുകളുമായിരുന്നു. നഗരത്തിലെ ഈ ഭാഗത്തിന്റെ ദുരിതം മനസ്സിലാക്കാന്‍ ഒരു കുടിയേറ്റക്കാരനും ഇന്നലെ വരെ ശ്രദ്ധിച്ചിരുന്നില്ല.

എന്നാല്‍ ഇന്ന്‌, ഈ മുസ്ളിങ്ങള്‍ കുടിയേറ്റക്കാര്‍ക്ക്‌ പ്രിയപ്പെട്ടവരായി മാറി. നാട്ടുകാരായ കര്‍ണ്ണാടകക്കാരുമായി മുസ്ളിങ്ങള്‍ പണ്ടേ അത്ര സുഖത്തിലല്ല എന്ന്‌ അവര്‍ മനസ്സിലാക്കി. കേന്ദ്രഭരണപ്രദേശമായി ബാംഗ്ളൂരിനെ മാറ്റിയെടുക്കാന്‍ ഈ മുസ്ളിങ്ങളുടെ പിന്തുണ വേണമെന്നതുകൊണ്ട്‌ അവര്‍ക്കുനേരെ കുടിയേറ്റക്കാരുടെ സഹതാപം ഒഴുകാന്‍ തുടങ്ങി. അങ്ങിനെ, ഈ മുസ്ളിങ്ങളുടെ സഹായത്തോടെ, ജനഹിതപരിശോധനക്കുവേണ്ടിയുള്ള കുടിയേറ്റക്കാരുടെ ശബ്ദം ശക്തിപ്രാപിച്ചു. നാട്ടുകാരായ കന്നടക്കാരാകട്ടെ ഈ ജനഹിതപരിശോധനക്കെതിരെ അണിനിരക്കുകയും ചെയ്തു. എന്തായാലും ജനഹിതപരിശോധനയുമായി മുന്നോട്ടുതന്നെ പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്‌. സൈന്യത്തെ ക്ഷണിക്കേണ്ടി വന്നു. ബാംഗ്ളൂരിലെ താമസക്കാര്‍ക്കുമാത്രമേ വോട്ടുചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട്‌ പ്രതീക്ഷിച്ചതുപോലെ കുടിയേറ്റക്കാര്‍ ജയിച്ചു. കര്‍ണ്ണാടകത്തിന്റെ ഉള്ളില്‍ ബാംഗ്ലൂര്‍ എന്ന കേന്ദ്രഭരണപ്രദേശം നിലവില്‍ വന്നു. പുതിയ കര്‍ണ്ണാടകത്തിന്റെ തലസ്ഥാനം മൈസൂരിലേക്ക്‌ മാറ്റാന്‍ നിര്‍ബന്ധിതമായി. വിധാന്‍ സൌധ്‌ അടക്കമുള്ള മറ്റു കെട്ടിടങ്ങള്‍ പുതിയ കേന്ദ്രഭരണപ്രദേശത്തിന്റെ സിരാകേന്ദ്രങ്ങളായി മാറി.

ഈ പ്രവണതയുടെ ചുവടു പിടിച്ച്‌ കൊല്‍ക്കൊത്തയിലെ ബീഹാറികളും ബംഗ്ളാദേശികളും അവരുടെ നഗരത്തില്‍ മറ്റൊരു ജനഹിതപരിശോധന ഒപ്പിച്ചു. അവിടെയും കുടിയേറ്റക്കാരാണ്‌ വിജയിച്ചത്‌. പശ്ചിമബംഗാളില്‍ നിന്ന്‌ കൊല്‍ക്കൊത്ത എന്ന കേന്ദ്രഭരണപ്രദേശം രൂപപ്പെട്ടുവന്നു. പശ്ചിമബംഗാളിന്റെ തലസ്ഥാനം ഖരഗ്‌പൂറിലേക്ക്‌ മാറ്റി.

മുംബൈയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നു. പക്ഷേ അതിനെതിരെ പ്രാദേശിക മറാത്തകള്‍ സംഘടിച്ച്‌ അന്യസംസ്ഥാനക്കരുടെ കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. മുംബൈ ഒഴിഞ്ഞുപോകണമെന്ന്‌ ഭീഷണി മുഴക്കാന്‍ തുടങ്ങി അവര്‍. അന്യസംസ്ഥാനത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിച്ചു. മറാത്തികളല്ലാത്തവര്‍ മുംബൈയിലേക്ക്‌ വരുന്നത്‌ നിരോധിച്ചു. മുംബൈ തെരുവുകളിലെ ലഹളകളൊതുക്കാന്‍ സൈന്യത്തിന്റെ സഹായം ആവശ്യമായി. 

ചെന്നൈയിലും സമാന സംഭവങ്ങള്‍ ഉണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തമിഴന്‍മാരല്ലാത്തവരെ ചവുട്ടി പുറത്താക്കി. ബാം എന്ന കേന്ദ്രഭരണപ്രദേശത്ത്‌ കാര്യങ്ങള്‍ ചൂടുപിടിച്ചുതുടങ്ങിയിരുന്നു. ഒരു ദിവസം രാവിലെ രാജ്‌ നോക്കുമ്പോള്‍ വീട്ടിലെ പൈപ്പുകള്‍ പണിമുടക്കിയിരുന്നു. ബാംഗ്ളൂരിനെ തങ്ങളില്‍നിന്ന്‌ മുറിച്ചുമാറ്റിയ കുടിയേറ്റക്കാരുടെ പ്രവൃത്തിക്കെതിരെ രോഷാകുലരായ കര്‍ണ്ണാടക്കാരുടെ പണിയാണ്‌ അതെന്ന്‌ ടിവിയില്‍നിന്ന്‌ അറിയാന്‍ കഴിഞ്ഞു. പിറ്റേന്ന്‌ നോക്കിയപ്പോള്‍ വൈദ്യുതിയും വിച്ഛേദിച്ചിരിക്കുന്നു. ബാംഗ്ളൂരിനു പുറത്തെ വൈദ്യുതനിലയം ആരോ നശിപ്പിച്ചുവത്രെ. പിന്നീടുള്ള മൂന്നു ദിവസം ബാംഗ്ളൂര്‍  നഗരം പൂര്‍ണ്ണമായും അന്ധകാരത്തില്‍ കഴിഞ്ഞു.

പച്ചക്കറിയുടെ വരവും നിലച്ചു. ഒരു കിലോ തക്കാളിക്ക്‌ വില 200 രൂപയായി. അടുത്തയാഴ്ച, ഓടകളിലെ വെള്ളം കെട്ടിടത്തിന്റെ  അടിഭാഗത്ത്‌ നിറയാന്‍ തുടങ്ങി. ബാംഗ്ളൂര്‍ നഗരത്തിന്റെ തെരുവുകളില്‍ ഓടവെള്ളം നിറയാന്‍ തുടങ്ങി. നഗരം പൂര്‍ണ്ണമായി സ്തംഭിച്ചു. തന്റെ നഗരത്തിന്റെ  സിരാപടലങ്ങള്‍ ചുറ്റുവട്ടത്തുള്ള പ്രദേശവുമായി എങ്ങിനെയാണ്‌ ബന്ധപ്പെട്ടുകിടക്കുന്നതെന്ന്‌ അന്നാദ്യമായി രാജ്‌ മനസ്സിലാക്കി. നഗരത്തിന്റെ  പുറം ലോകവുമായി താന്‍ തീര്‍ത്തും ബന്ധവിമുക്തനാണെന്നായിരുന്നു ഇന്നലെ വരെ അയാള്‍ വിശ്വസിച്ചിരുന്നത്.

നാല്‌ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍, ബാംഗ്ളൂരിലെ ഒരു പ്രമുഖ എം.എന്‍.സി ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടു. എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും സ്ഥിതി വഷളാവാന്‍ പോവുകയാണെന്ന്‌ അവര്‍ക്ക്‌ അവരുടെ എംബസ്സിയില്‍നിന്ന്‌ വിവരം ലഭിച്ചുവത്രെ. മിക്കവാറും എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും, തദ്ദേശീയരേക്കാള്‍ അധികം കുടിയേറ്റക്കാരാണ്‌ ഉള്ളത്‌ എന്നതിനാല്‍, എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും കുടിയേറ്റക്കാര്‍ക്കെതിരെ ഇതേ രീതിയിലുള്ള തിരിച്ചടികള്‍ ഉണ്ടായേക്കാമെന്ന്‌ അവര്‍ പ്രവചിച്ചു. ജനഹിതപരിശോധനയിലൂടെ ഒരു നഗരത്തെ അതിന്റെ പരിസരങ്ങളില്‍നിന്നും വേര്‍പെടുത്തുന്നതില്‍ മാതൃക കാണിച്ചത്‌ ബാംഗ്ളൂരാണ്‌.

അതിനുശേഷം മറ്റു ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യ വിട്ടുപോകുന്നതായി അറിയിച്ചു. വിദേശനിക്ഷേപകര്‍ തങ്ങളുടെ പൈസ കൂട്ടത്തോടെ പിന്‍വലിച്ചു. സെന്‍സെക്സ്‌ കുത്തനെ ഇടിഞ്ഞ്‌ 2000-നു താഴെയായി. ചരിത്രത്തിലെ ഏറ്റവും വലിയ പതനം. കുറച്ചുമാസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആഭ്യന്തര ഉത്‌പാദനം മൈനസ്‌ രേഖപ്പെടുത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുകയാണ്. ഇനി അതിനെ ഇനി തടഞ്ഞുനിര്‍ത്താനവില്ല.

ബാംഗ്ളൂര്‍ നഗരത്തിനോട്‌ വിട്‌ പറഞ്ഞ്‌, കുടുംബസമേതം നാട്ടിലേക്ക്‌ മടങ്ങിയ രാജ്‌ ഇന്ന്‌ കേരളത്തില്‍ ഒരു അദ്ധ്യാപകനായി ജോലിചെയ്യുന്നു. അങ്ങിനെയിരിക്കുമ്പോളൊരിക്കല്‍ ഒരു പുസ്തകം അയാളുടെ കണ്ണില്‍‌പ്പെട്ടു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ലഭിച്ച അഗസ്ത്യ സെന്‍ എന്നൊരാള്‍ എഴുതിയ പുസ്തകമായിരുന്നു അത്‌. നഗരങ്ങളുടെയും അവ സ്ഥിതി ചെയ്യുന്ന നാടുകളുടെയും സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ളതായിരുന്നു ആ പുസ്തകം. അതിന്റെ രത്നച്ചുരുക്കം ഇതാണ്‌:

ഒരു നാടിന്റെ കിരീടത്തിലെ രത്നങ്ങളാണ്‌ അതിന്റെ നഗരങ്ങള്‍. കുടിയേറ്റക്കാരെ സൌഹൃദത്തോടെ സ്വീകരിച്ച്‌ നഗരങ്ങളെ കോസ്മോപൊളിറ്റന്‍ ആക്കുന്നതിനുവേണ്ടി നാടിന്‌ പലതും ത്യജിക്കേണ്ടിവരുന്നു. പ്രകൃതിവിഭവങ്ങളും, വൈദ്യുതിയും, ജലവും തങ്ങളുടെ നഗരങ്ങള്‍ക്ക്‌ നല്‍കി കുടിയേറ്റക്കാരെയും അവരുടെ നിക്ഷേപത്തെയും മാടിവിളിച്ച്‌, കുടിയേറ്റക്കാര്‍ക്കും, നിക്ഷേപകര്‍ക്കും തദ്ദേശീയര്‍ക്കും ഒരുപോലെ ജീവിതയോഗ്യമാക്കി മാറ്റുന്നു അത്‌ നഗരത്തിനെ. നഗരത്തിന്റെ  വളര്‍ച്ചയ്ക്ക്‌ കുടിയേറ്റക്കാരും നിക്ഷേപവും എത്ര വലിയ സംഭാവന ചെയ്താലും, ആ നഗരങ്ങള്‍ ആ നാടിന്റെ അവിഭാജ്യമായ ഒരു ഭാഗം തന്നെയാണ്‌. കുടിയേറ്റക്കാര്‍, അവര്‍ എത്രതന്നെ ഭൂരിപക്ഷമായിരുന്നാല്‍പ്പോലും, നഗരങ്ങളെ ബലം പ്രയോഗിച്ച്‌ അതിന്റെ  നാടില്‍നിന്ന്‌ മുറിച്ചുമാറ്റരുത്‌. നഗരങ്ങള്‍ക്ക്‌ ഒറ്റക്കൊരു നിലനില്‍പ്പില്ല. അതിന്റെ നാടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു അത്‌. ഒരു നഗരത്തിനെ, കേന്ദ്രഭരണപ്രദേശം പോലെ ഒരു പ്രത്യേക യൂണിറ്റായി മാറ്റണമെങ്കില്‍, അതിന്റെ  ചുറ്റുമുള്ള ആളുകളുടെ സ്വമനസ്സോടെയുള്ള സമ്മതം അത്യാവശ്യമാണ്. ലോകത്ത്‌ എവിടെനോക്കിയാലും, നഗരം എന്നത്‌, അതുള്‍ക്കൊള്ളുന്ന നാടിന്റെ പ്രൌഢമായ  അവകാശമാണ്. കാറ്റലോണിയയുടെ അഭിമാനമാണ്‌ ബാഴ്സിലോണ. സാന്‍ഫ്രാന്‍സിസ്കോ കാലിഫോര്‍ണിയയുടെയും കൊല്‍ക്കൊത്ത പശ്ചിമബംഗാളിന്റെയും അഭിമാനമാണ്‌.

രാജിന്‌ എല്ലാം മനസ്സിലാവുകയായിരുന്നു. നാട്ടുകാരുടെ പിന്തുണയില്ലാതെ ബാംഗ്ളൂര്‍ നഗരത്തിനെ കൈവശപ്പെടുത്താന്‍ കഴിയുമെന്ന്‌ വിശ്വസിച്ച താന്‍ എത്ര വലിയ വിഡ്ഢിയാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. നഗരങ്ങള്‍ കുടിയേറ്റക്കാരുടെ മാത്രമാണെന്നും, തദ്ദേശീയര്‍ക്ക്‌ അതിന്റെ നിര്‍മ്മാണത്തില്‍ ഒരു പങ്കുമില്ലെന്നുമുള്ള മൂഢസങ്കല്‍പ്പത്തില്‍ നഗരങ്ങളെ അതാതിന്റെ സ്വന്തം നാടുകളില്‍നിന്ന് അടര്‍ത്തിയെടുക്കുന്നതിലെ വലിയ തെറ്റ്‌ അയാള്‍ക്ക്‌ ബോധ്യമായി. നഗരങ്ങള്‍ നാടിന്റെ അവിഭാജ്യഘടകമാണ്‌. തങ്ങള്‍ക്കു ചുറ്റുമുള്ള നാടിന്റെ  രാഷ്ട്രീയത്തില്‍നിന്ന്‌ വേറിട്ട്‌ ഒറ്റക്കു നില്‍ക്കുന്ന ജീവിതം തങ്ങള്‍ക്കുണ്ടെന്ന്‌ നഗരവാസികള്‍ ഒരിക്കലും ധരിക്കരുത്‌.

ഉള്‍ക്കാഴ്ചയുടെ വൈകല്യവും വരേണ്യതയുടെ അത്യാര്‍ത്തിയും മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ വിനാശകരമായ മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്നത്‌ എങ്ങിനെയാണെന്ന്‌, അന്ന്‌ രാത്രി ആ പുസ്തകം വായിച്ച്‌ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ക്ക്‌ ബോദ്ധ്യമായി.



പിന്‍കുറിപ്പ്‌: സുജയുടെ ബ്ലോഗ്ഗിലെ, ‘തെലുങ്കാന-53, ബാംഗ്ലൂരിലെ രാജ്’ എന്ന ലേഖനത്തിന്റെ തര്‍ജ്ജമയാണിത്‌. ഭീതിപ്പെടുത്തുന്നതും, അതേ സമയം അതിവിദൂരമല്ലാത്ത ഒരു ഭാവിയില്‍ സംഭവിച്ചേക്കാവുന്നതുമായ ഒരു അവസ്ഥയെക്കുറിച്ചുള്ള (വി)ഭ്രമകല്‍പ്പനയാണെങ്കിലും, ഈ ലേഖനം സുപ്രധാനമായ ചില കാര്യങ്ങളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌. ഒരു നാടിന്റെ  സ്വാഭാവിക പരിസരങ്ങളില്‍നിന്ന്‌ ഊര്‍ജ്ജം കൊണ്ട്‌ വളര്‍ന്നു വലുതാവുകയും പിന്നീട്‌ ആ പരിസരങ്ങളെത്തന്നെ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന,  കോസ്മോപൊളിറ്റന്‍ എന്ന്‌ ഞാനും നിങ്ങളുമൊക്കെ ഊറ്റം കൊള്ളുന്ന ആ നഗരവാസിയുടെ അപകടകരമായ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളെയാണ്‌ സുജയ്‌ ഇവിടെ പൊളിച്ചടുക്കുന്നത്‌.

ആലോചിക്കുന്തോറും അമ്പരപ്പുളവാക്കുന്നതാണ്‌ നാടും നഗരവും എന്ന ഈ വിചിത്രദ്വന്ദം. അതിന്റെ ഇന്നത്തെ സങ്കീര്‍ണ്ണമായ അവസ്ഥാവിശേഷങ്ങളെയാണ്‌  ഹ്രസ്വവും സരളവുമായി സുജയ് ഇവിടെ  പരാമര്‍ശമാക്കുന്നതെങ്കിലും, സുജയ് വിട്ടുപോയ ഘടകങ്ങള്‍ ധാരാളമുണ്ട്. അതൊന്നും ഈ ലേഖനത്തിലൂടെ സൂചിപ്പിക്കുക അദ്ദേഹത്തിന്റെ ലക്ഷ്യവുമല്ലായിരുന്നിരിക്കാം. വായനകളെ പൂരിപ്പിക്കേണ്ട ചുമതല നമുക്കാണല്ലോ.

സുജയ്‌ ഇവിടെ പരാമര്‍ശിച്ച അത്രതന്നെ ലളിതമല്ല കാര്യങ്ങള്‍. നഗരങ്ങളിലൂടെ സമൂഹത്തില്‍ സ്ഥാപിതമാകുന്ന അധികാരഘടനയും, അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും നമ്മള്‍ കാണാതെ പോകരുത്‌. നന്‍മകളാല്‍ സമൃദ്ധമായ നാട്ടുമ്പുറത്തെക്കുറിച്ചുള്ള പാടിപ്പതിഞ്ഞ ശീലുകള്‍ കാര്യമാക്കേണ്ടതില്ല. അതൊരു അടവാണ്. കാല്‍പ്പനികനന്മകളുടെ പേരു പറഞ്ഞ്, നഗരങ്ങളുടെ ചിലവില്‍, നാടിനെ ആജ്ഞാനുവര്‍ത്തികളാക്കുന്നതിനുള്ള മയക്കുവെടികളാണ് അവ. അത് ആവര്‍ത്തിക്കുന്നതിലൂടെ നാട്‌ എന്ന മൂര്‍ത്തമായ ഒരു സാന്നിധ്യത്തെത്തന്നെയാണ്‌ നമ്മള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.  നന്‍മകളേക്കാള്‍ അധികമായി നാടിന്‌ മറ്റൊന്നുണ്ട്‌. നന്മ്കളേക്കാള്‍ പ്രധാനവും അതാണ്. ജനങ്ങളുടെ അധികാരത്തിന്റെ  തട്ടകം എന്ന കൈമോശം വന്ന സ്ഥാനമാണത്. അതിനെയാണ്‌ നഗരങ്ങളിലേക്ക്‌ നമ്മള്‍ നാടുകടത്തുന്നതും പുനസ്ഥാപിക്കുന്നതും.

നാടുകള്‍ നഗരങ്ങളെ വളയുന്നു എന്ന ആ സങ്കല്‍പ്പം എത്ര വശ്യമാണ്‌!

Thursday, June 17, 2010

ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!

ചിദംബരാ, റെയ്‌ഡ് ചെയ്തു കിട്ടിയ ഈ ‘മാവോയിസ്റ്റു ഭീകരജന്തുവിനെ‘ അങ്ങയുടെ കുട്ടികള്‍   എങ്ങോട്ട് കൊണ്ടുപോകുന്നു? വേവിച്ചുതിന്നാനോ? കുന്തത്തില്‍ കോര്‍ത്ത് തെരുവില്‍ പ്രദര്‍ശിപ്പിക്കാനോ?











ചിത്രം ഇവിടെനിന്ന്.

എന്തായാലും, ‘ഹിന്ദു‘വിന്റെ പത്രാധിപര്‍ക്ക് രണ്ടുപേര്‍ കത്തയച്ചിട്ടുണ്ട്. അവരുടെ കത്ത് ഇതാ, ഇവിടെ..


The Editor
The Hindu
Sir
We are shocked to see the photograph featured in The Hindu, dated 17-06-2010, which shows security personnel in West Bengal, carrying the body of a woman killed in a purported raid on a Maoist hideout. The woman's body had been trussed up like the carcass of a dead animal. The photo speaks volumes of how the Indian state views those it considers a threat to the internal security of the nation - as people beneath its contempt and consideration. The photo featured alongside that of the dead woman shows a 'captured' young adivasi man, barely past his adolesence - a face that could stand in for a large number of disenfranchied, poor and desperate tribals, who are being treated as enemies of the state for merely wanting to lead a life of autonomy and diginty. Merely labeling the dead woman and this young man 'Maoist' does not explain the reasons for their disenchantment with the Indian state's policies, both at the regional and national levels - policies which are calculated to deprive them of their right to life and livelihood. Nor does such a labeling take away from the cynical and outrageous disregard and disrespect that these photos represent.

There is a civic decorum that democratic life demands we share, and the media is as much a party to this compact. But when the media presents such photos without comment, and agrees to treat a section of the Indian citizenry as little more than animals to be hunted, one wonders what the democratic contract is all about - perhaps it is a lovely fiction that we all like to invoke when struggles for equality and justice turn violent; and which we allow ourselves to forget when we feel triumphant over our poltiical opponents or when we wish to endorse those who are clearly enemies of the people, as in the Bhopal case.
S. V. Rajadurai
V. Geetha



കടപ്പാട്: വാര്‍ത്തയും കത്തും ശ്രദ്ധയില്‍ കൊണ്ടുവന്ന പ്രിയപ്പെട്ട ദീപക്കിനും സുനില്‍ കൃഷ്ണനും..

Tuesday, June 15, 2010

നമ്മുടെ ദുരന്തങ്ങള്‍



പരമോന്നത നോക്കുകുത്തി




കൂട്ടിക്കൊടുപ്പുകാര്‍

കോടതിക്കു പുറത്തുവെച്ച്  കേസ് ഒത്തുതീര്‍പ്പാക്കാന്‍ അദ്ധ്വാനിച്ച പുണ്യദേഹം

















കുറ്റവാളികള്‍ക്കുള്ള ശിക്ഷയുടെ കാലദൈര്‍ഘ്യം പത്തുവര്‍ഷത്തില്‍നിന്ന് രണ്ടായി കുറച്ച്, ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയ ഇന്‍ജസ്റ്റീസ് അഹമ്മദി.















ഭോപ്പാല്‍ വാതകദുരന്തത്തിനിരയായവര്‍ക്ക് ‘നീതി ലഭിച്ചു‘ എന്ന് ഉളുപ്പില്ലാതെ മൊഴിഞ്ഞ്, തന്റെ ദൌത്യം പൂര്‍ത്തിയാക്കിയ മോഹന്‍ തിവാരി എന്ന ‘ക്രിമിനല്‍‘ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് (CJM)













കോര്‍പ്പറേറ്റുകളുടെയും ലോകപോലീസിന്റെയും വിനീതഭൃത്യന്‍














ഇനി, ഇവരെ നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടോ?

പെരുംനുണകളും ആള്‍മാറാട്ടങ്ങളും കൊണ്ട് ഇടയ്ക്കൊക്കെ നമ്മളെ വിഡ്ഢികളാക്കാറുണ്ടെങ്കിലും, ഭോപ്പാലുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, ഭോപ്പാലുകള്‍ സൃഷ്ടിക്കുന്ന കോര്‍പ്പറേറ്റുകളുടെയും സാമ്രാജ്യത്വ അജണ്ടകളുടെയും മനുഷ്യത്വവിരുദ്ധമുഖം നമ്മെ ഓര്‍മ്മിപ്പിക്കാനും, അങ്ങിനെയിരിക്കുമ്പോള്‍ ഇടയ്ക്കും തെറ്റയ്ക്കും വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ആ അരക്കിറുക്കന്മാരെ. നുണയില്‍നിന്ന് 12 ബില്ല്യണ്‍ ഡോളര്‍ ഭോപ്പാലിന്റെ ഇരകള്‍ക്ക് വെറുതെയെങ്കിലും വാഗ്ദാനം ചെയ്ത ആ ആശാന്മാരെ.

‘യെസ് മെന്‍’ മാരെ?

Tuesday, June 8, 2010

റേപ്പ് ഓഫ് ഇന്ത്യ

സുപ്രധാനമായ ഒരു കേസ്സിന്റെ വിധിയാണ്‌ ഇന്നലെ പുറത്തുവന്നിരിക്കുന്നത്‌. 

ഇരുപതിനായിരത്തില്‍പ്പരം ആളുകളെ നിമിഷനേരം കൊണ്ട്‌ കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്കും അവരുടെ തലമുറക്കും തീരാദുരിതം നല്‍കുകയും ചെയ്ത, ലോകത്തിലെത്തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്‍മേലുള്ള ഈ വിധി നമ്മള്‍ ഓരോ ഇന്ത്യക്കാരനെയും തീര്‍ച്ചയായും ലജ്ജിപ്പിക്കണം.

ഇന്ത്യയുടെ വയറ്റില്‍ പിറന്നതിന്റെ നാണം മറയ്ക്കാന്‍ മറ്റെന്തെങ്കിലും മറ ഇനി നമ്മള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഇത്തരം ദുര്‍വ്വിധികളിലേക്ക്‌ എത്താന്‍ പാകത്തില്‍ നമ്മുടെ നീതിനിയമവ്യവസ്ഥകളെ മനപ്പൂര്‍വ്വമോ അല്ലാതെയോ വൈകിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന, അട്ടിമറിക്കുന്ന പ്രോസിക്യൂഷന്‍-അന്വേഷണ ഏജന്‍സികളെ നരഹത്യാക്കുറ്റം ചുമത്തി മരണംവരെ തൂക്കിലേറ്റുകയാണ്‌ വേണ്ടത്‌.

ഇത്തരം കോടതികളെ ബഹിഷ്ക്കരിക്കുക. ഈ വിധിക്കെതിരെ സാധ്യമായ എല്ലാ പ്രക്ഷോഭവും ആരംഭിക്കുക. 

ജനതയുടെ ജീവനും സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും പുല്ലുവില കല്‍പ്പിക്കുന്ന കോര്‍പ്പറേറ്റുകളും, അവയെ നയിക്കുന്ന സാമ്പത്തിക താത്‌പര്യങ്ങളും, അവയെ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന സര്‍ക്കാരുമാണ്‌ ഇന്ന് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അവയെ ഏതുവിധേനയും സ്ഥാനഭ്രഷ്ടമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദണ്ഡവാഡകളും, നക്സല്‍ബാരികളും ഝാര്‍ഗ്രാമുകളും, ആയുധധാരികളായ ഗാന്ധികളും ഉണ്ടാകാതിരിക്കുന്നതെങ്ങിനെ?

Sunday, May 30, 2010

അറിയാന്‍....ശ്രദ്ധിയ്ക്കാന്‍

ഒന്നിനും സമയം തികയുന്നില്ല..ഒന്നും ചെയ്യാനും ആകുന്നില്ല...എന്നാല്‍ വെറുതെ പായാരം പറയാനാണെങ്കില്‍, അതും വയ്യ.

അറിഞ്ഞിരിക്കേണ്ട പലതിനെയും പറ്റി പലരും അവിടെയുമിവിടെയുമിരുന്ന് എഴുതുന്നുണ്ട്..ഓര്‍മ്മിപ്പിക്കുന്നുണ്ട്...

ആശ്വാസം പകരുന്നതും  ഭയപ്പെടുത്തുന്നതുമായ കാര്യങ്ങള്‍, ജാഗ്രത്താവേണ്ടവ...അങ്ങിനെ, ചെറുതും വലുതുമായ പലതും.  അവയില്‍ ചിലതിലേക്ക് വിരല്‍ചൂണ്ടുക മാത്രം ചെയ്യട്ടെ.

സമയം കിട്ടുമ്പോള്‍ അതൊക്കെയൊന്നു നോക്കുക..വിശദമായി എഴുതാന്‍ സാധിക്കുമ്പോള്‍ വീണ്ടും തിരികെ വരാം..

Tuesday, April 27, 2010

ആദര്‍ശധീരന്റെ ആയുധപൂജ

27840  കോടി രൂപ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക്‌ എന്തു തോന്നുന്നു?

നാല്‍പ്പത്തയ്യായിരം കോടി എന്ന മറ്റൊരു വലിയ കണക്കിന്റെ ചെറിയ ചെറിയ ഭാഗങ്ങളാണ്‌ ഈ കോടികളൊക്കെ. ഇന്ത്യയില്‍ ആയുധപൂജ നടക്കുകയാണ്‌. ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍. അതിന്റെ തലപ്പത്ത് ഇരിക്കുന്നത്‌ നമ്മുടെ സ്വന്തം ആദര്‍ശധീരനും. തനിത്തങ്കം. ആര്‍ക്കും ഒന്നും ചോദിക്കാനില്ല..ആരും ഒന്നും ചോദിക്കുന്നുമില്ല. നമ്മുടെ കുപ്പായക്കീശയില്‍ കയ്യിട്ട്‌ വാരിക്കൊണ്ടുപോവുകയാണ്‌ പടക്കോപ്പുകള്‍ വാങ്ങിക്കൂട്ടാന്‍. കുപ്രസിദ്ധരായ ലോക്ക്‍ഹീഡ് മാര്‍ട്ടിനും പഴകി ദ്രവിച്ച യു.എസ്.എസ്.ട്രെന്‍ഡനുമൊക്കെ വേണ്ടി.

എന്തു ധൈര്യത്തിലാണ് നമുക്ക് ഇതിനെയൊക്കെ ചോദ്യം ചെയ്യാനാവുക. സ്വന്തം രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ചോദ്യം ചെയ്യലാവില്ലേ അത്? ചൈനീസ്-റഷ്യന്‍-പാക്കിസ്ഥാന്‍ ചാരനെന്ന് മുദ്രകുത്തപ്പെടില്ലേ? ദേശസ്നേഹത്തെപ്പോലും കുരിശില്‍ കയറ്റില്ലേ ഇവര്‍?

കൂട്ടിക്കൊടുപ്പുകാരുടെ വരവും പോക്കുമാണ്‌ നിത്യവും. അമേരിക്കക്കാരും, ഇസ്രായേലികളും,  ഇന്ത്യക്കാരുമായ ഇടനിലക്കാരുടെ ഐ.പി.എല്ലായി മാറിയിരിക്കുന്നു ഇന്ത്യന്‍ പ്രതിരോധരംഗം. അതിന്റെ  കള്ളക്കളികള്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്‌.


To get an idea of the money at stake here, a recently released CII-KPMG report estimates that India will buy foreign weaponry worth some US $100 billion (Rs 4,50,000 crore) over the next 12 years. Going by this extremely conservative estimate (actual figures could be 50 per cent higher), Indian defence companies will have to anchor at least $30 billion (Rs 1,35,000 crore) in the offsets business by 2022. That averages out to about Rs 11,000 crore every year.
So, how will the skulduggery be structured? Let's look at a hypothetical offsets tie-up between a hypothetical foreign company — let's call it Shipping, Communications and Munitions International, or SCAM International — and an equally hypothetical small Indian company called 15 Per Cent Partners. Each year, SCAM International will hand the MoD an offsets compliance certificate, along with a copy of an invoice from 15 Per Cent Partners, as proof that goods worth $100 million were manufactured and shipped by the Indian company. Actually, the goods were worth only $35 million, but both companies had quietly agreed that 15 Per Cent Partners would hold the excess amount on behalf of SCAM International. The Indian company is entitled to a fee of — you guessed it — 15 per cent for its services. That means 15 Per Cent Partners now has effective custody of $50 million on behalf of SCAM International.
"The implications of this are frightening," a senior defence ministry official apprehends. "A few years down the line, all defence kickbacks will be coming through the route of offsets. Currently, there is tight control over the money that foreign companies can bring in. Now Indian offset partners will become the agents who pay out bribes. That is why so many offset deals are being tied up with small and medium companies."


ഇസ്രായേലുമായി ഇന്ത്യ നടത്തിയ ആയുധമിടപാടുകളും നമ്മുടെ ആദര്‍ശധീരന്റെ അവിശുദ്ധമായ കൈകളുടെ കഥ തന്നെയാണ്‌ പറയുന്നത്‌. പ്രതിരോധകരാറുകളില്‍ ഇടനിലക്കാരില്ലെന്ന് നാഴികയ്ക്ക്‌ നാല്‍പ്പതുവട്ടം ആന്റണിക്ക് ആണയിടേണ്ടിവരുന്നതും മറ്റൊന്നുംകൊണ്ടല്ല. ആന്റണി പറഞ്ഞാല്‍ വിശ്വസിക്കാ‍തിരിക്കാനുമാവില്ല. സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്ത, അപൂര്‍വ്വ പുണ്യവാള ഗണത്തില്‍ പെടുന്നയാളാണ്. പ്രതിരോധസാമഗ്രികളുടെ ഉത്പ്പാദനം തന്നെ ഇനി സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ പോവുകയാണ് അദ്ദേഹം. അതിനു പറയുന്ന ന്യായങ്ങളോ? സ്വാശ്രയത്തിന്റെ ആവശ്യം.

ഈ ആദര്‍ശധീരന്റെ ആയുധപൂജയെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രതിരോധരംഗത്തിന്റെ പേരും പറഞ്ഞ്‌, ഇന്ത്യക്കാരുടെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഇനിയും നമ്മള്‍ അനുവദിച്ചുകൂടാ.

സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും അവസരവാദപരമായ രാഷ്ട്രീയത്തിന്റെയും ദേശവിരുദ്ധതാത്പര്യങ്ങളുടെയും ചട്ടുകമായി എങ്ങിനെ  നിലനില്‍ക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് മിസ്റ്റര്‍ എ.കെ.ആന്റണി.

Thursday, April 22, 2010

പട്ടികള്‍ കുരക്കുന്നതെപ്പോള്‍?



അങ്ങിനെ ഒടുവില്‍ ഡോ.ഗോപാലകൃഷ്ണന്‍ രംഗത്തിറങ്ങിയിരിക്കുന്നു. ആര്‍ഷഭാരതവിജ്ഞാനത്തെയും സനാതനധര്‍മ്മത്തെയും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ സാധൂകരിക്കുക എന്ന അവതാരദൌത്യം ഏറ്റെടുത്തയാളാണ് ഡോ.ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആ വാദങ്ങളെ സൂരജും, ഉമേഷും, കാല്‍-വിനും യുക്തിയുക്തമായിട്ട് നേരിടുകയും ചെയ്തു.


മനപ്പൂര്‍വ്വമായും അല്ലാതെയും അദ്ദേഹം പരസ്യമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അബദ്ധങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും വിതണ്ഡവാദങ്ങളെയും നിലവിലുള്ള ശാസ്ത്ര-ഗണിത വിജ്ഞാനങ്ങളുടെ ഉരകല്ലില്‍ വെച്ച് തലനാരിഴകീറി പരിശോധിക്കുകയാണ് അവര്‍ ചെയ്തത്. സംസ്കൃതഗോവര്‍ദ്ധനങ്ങളുടെ കുടചൂടുന്ന ഗോപാലകൃഷ്ണവിദ്യകളുടെ മേമ്പൊടിയൊന്നുമില്ലാതെ, സഭ്യമായ ഭാഷയില്‍, സാധാരണക്കാരനു മനസ്സിലാവണം എന്ന ഉദ്ദേശ്യത്തോടെ ലളിതമായി അവര്‍ അത് ചെയ്യുകയും ചെയ്തു.


ആ ശാസ്ത്രബുദ്ധിയെയും, ആര്‍ജ്ജവത്തെയും, കഠിനാദ്ധ്വാനത്തെയും ഡോ.ഗോപാലകൃഷ്ണനെപ്പോലെ ഒരാള്‍, അതും ഒരു സ്വയം പ്രഖ്യാപിത, അദ്ദേഹത്തിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, ഒരു സര്‍ക്കാര്‍ സ്പോണ്‍‌സെഡ് ശാസ്ത്രജ്ഞാന്‍ എങ്ങിനെയാണ് നേരിടുന്നത് എന്ന് നോക്കുക.


ലോകത്തുള്ള 700 കോടി ആളുകളില്‍ വെറും 13 പേരാണ് ആ ബ്ലൊഗ്ഗില്‍ കമന്റിട്ടിരിക്കുന്നത് എന്ന ആശ്വാസത്തിന്റെ മൂഢസ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒരിക്കല്‍ പ്രകാശിപ്പിക്കപ്പെട്ടാല്‍, മറ്റു അത്യാഹിതങ്ങളും കുബുദ്ധികളുടെ ഇടപെടലുകളുമൊന്നുമില്ലെങ്കില്‍, ബ്ലൊഗ്ഗുകളെന്ന ഈ ചെറിയ ഉല്‍ക്കകള്‍, സൈബര്‍ സ്പേസില്‍ കുറേയേറെക്കാലം ചുറ്റിത്തിരിയുമെന്നും, നിരവധി വായനകളുടെ നക്ഷത്രരാശികളിലൂടെ അത് ലോകമൊട്ടുക്കും തിരിഞ്ഞുകൊണ്ടിരിക്കുമെന്നും അറിയാന്‍ കഴിയാത്ത വിധം ബുദ്ധിശൂ‍ന്യനാണോ ഈ സനാതനി? ഇപ്പോഴും നിരവധി പെര്‍ വായിച്ചുകൊണ്ടിരിക്കുകയും പങ്കിട്ടുകൊണ്ട് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ആ ബ്ലോഗ്ഗുകള്‍. ഡോ.ഗോപാലകൃഷ്ണന്റെ വാഗ്-ദ്ധോരണിയെ ഉപ്പുതൊടാതെ ഇതുവരെ വിഴുങ്ങിയവരില്‍ പലരും തങ്ങള്‍ ഇന്ന് അത് പു:നപ്പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്റെ വാദങ്ങളിലെ വിഡ്ഢിത്തരങ്ങള്‍ തിരിച്ചറിയുന്നുവെന്നും അവരുടെ കമന്റുകളിലൂടെ എല്ലാവര്‍ക്കും വായിക്കുകയും കാണുകയും ചെയ്യാവുന്ന വിധത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതല്ലേ സര്‍ പ്രധാനം?


ഈ മൂവരുടെയും ബ്ലോഗ്ഗുകള്‍ വായിക്കുന്നവരില്‍ പലരും IISH-ന്റെ ആശയപ്രപഞ്ചത്തിലേക്ക് സ്വാഭാവികമായും എത്തുന്നുണ്ടാകും. ചിലര്‍ക്ക് അതാണ് ശരിയെന്നു തോന്നുകയും ചെയ്യുന്നുണ്ടാകും. മറ്റു ചിലരാകട്ടെ, IISH-ന്റെ കപടസംസ്ക്കാരവാദത്തെയും ദുരഭിമാനപൂരിതമായ ദേശാഭിമാനഘോഷ്ണങ്ങളെയും തിരിച്ചറിയുന്നുമുണ്ടാകും. തീര്‍ച്ച. എന്നാല്‍ അതിലൊക്കെ ഹിറ്റിന്റെയും രജിസ്ട്രേഷന്റെയും സിഡി-വിസിഡി വില്‍പ്പനയുടെയും കണക്കുകള്‍ മാത്രം ദര്‍ശിക്കുന്നവരോട് എന്തു പറയാന്‍? വ്യത്യസ്തമായ ആശയങ്ങളുമായി പരിചയപ്പെടാനും സംവദിക്കാനും ഞങ്ങളുടെ ബ്ലോഗ്ഗുകള്‍ കൊണ്ട് സാധിക്കുമെങ്കില്‍ അതു തന്നെ ഞങ്ങള്‍ക്ക് ധാരാളമാണ് സര്‍.


ഈ മൂന്നു ബ്ലോഗ്ഗര്‍മാരുടെയും മറുവാദങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ സാധിക്കാതെ, ഗോപാലകൃഷ്ണന്‍ എന്ന തീയില്‍ കുരുത്ത ആര്‍ഷഭാരതാഭിനവമുനി കൊടുക്കുന്ന മറുപടികളും കുതര്‍ക്കങ്ങളും ഇനി നിങ്ങള്‍ തന്നെ വായിക്കുക. എന്നിട്ട് വിലയിരുത്തുക. 


ഒരു ഇമെയില്‍ വഴി കിട്ടിയതാണ് ഈ അമൂല്യമൊഴിമുത്തുകള്‍. ഗോപാലകൃഷന്റെ ആംഗലേയം നല്ലൊരു ചിരിക്കുള്ള വക നല്‍കുന്നുണ്ടെങ്കിലും, അതിനെ അത്ര കാര്യമാക്കേണ്ട. ആശയങ്ങളും അതിന്റെ സത്യാസത്യങ്ങളുമാണല്ലോ നമുക്ക് പ്രധാനം.


എങ്കിലും ഗോപാലകൃഷ്ണന്‍ സാറിനോട് ഒരു വാക്കു മാത്രം പറയട്ടെ. കുരയ്ക്കുക എന്നത് പട്ടികളുടെ സ്വഭാവമാണ്. കള്ളന്മാരെ കണ്ടാല്‍ അത് കുരയ്ക്കുക തന്നെ ചെയ്യും. നിങ്ങളുടെ നുണകളുടെയും വ്യാജവാദങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ഘോഷയാത്രകള്‍ക്ക് ആത്യന്തികമായി ചന്തകളിലും വാണിഭകേന്ദ്രങ്ങളിലുമാണ് സ്ഥാനമെന്നും, അവയ്ക്ക് അവിടെ എത്താതിരിക്കാനാവില്ല എന്നും ഞങ്ങള്‍ക്ക് നന്നായറിയാം. അതുകൊണ്ട് ആയുഷ്മാന്‍ ഭവ.




Dear friends and brothers of IISH




Few blogs (four)  have  appeared   in the internet   with criticisms  against the lectures given by  me (Dr. N. Gopalakrishnan) particularly on Astrology  and few other points in other speeches given in. www.iish.org. In one of the blogs about 250 people have registered, 13 or so people have commented out of 7000 million people in the world.  Few  informed that to give an  explanation for these blogs.  I thought  it may be good to give few points about the blogs and our previous experiences.

First of all I would like to thank the four blog creators particularly Sri. Umesh for giving excellent publicity for the website of iish, to which the  hits  per day have been shot up and the number of registration per day has also been increased significantly because of his strenuous effort for creating this blog for denigrating iish mission. 

We express our gratitude to the blog creators for  spending their time, energy and money for  analyzing the  Jyothisha and spreading good information  to the public which resulted in  considerable increase of the sales of the cds and vcds of iish on that subject.

Then the question why we did not answer/ respond for such blogs ? We answered  using the  great quotations : DOGS will bark and the caravans will never stop, it will go to the market.

Whatever is given in my speeches are purely scientific, logical and rational explanations of what has been told in India earlier. It is not my to  answer if someone has misinterpreted the facts.  We can wake the sleeping up, but not who pretends  sleeping. The final answer for such idiotic misinterpretation is nothing but sathymeva  jayathay naanrutham = only the truth will triumph not the lie. So why to waste our precious time and energy for the  ‘jackals’   roaring’.

An interesting earlier similar experience made us very strong for which I am  indebted to Sri. Chandra Hari who appears to be working in ONGC. He struggled a lot to ‘systematically tarnish’  iish about three years ago. He worked a lot  through  allegations like:  superstitions are being spread the name of science, plagiarism has been done, other’s books are being published in iish’s name, non scientific matters are spread as science and  Dr. N. Gopalakrishnan is a pseudo scientist. He also said that the Appreciation  letters of Dr. A.P. J. Abdul Kalam, Dr. Kasturi Rangan, Dr. Venket Subrahmanian (planning commission member of India)  presented  in iish books written by Dr. N. Gopalakrishnan  were all self creations and  not original  ………..
Letters  with such allegations were sent to Prime minister of India, President of India( Dr, APJ), Minister of CSIR,  Director General of CSIR (Dr. Mashelkar who wrote forword for my book), ICAR, ISRO, ICHR, INSA and  to many universities and  IIT’s.  And also to my director at RRL, Trivandrum where I was working as a senior scientist of CSIR. ( all these  information I have included in all the four editions of my autobiography written  in Malayalam ( ente jeevithaanubhavangal 1st edition Aug.15th 2009).  I did not feel negative  during the course of time when all these allegation were spread  through emails.  Not even a single query came to me enquiring the fact / truth.  The scientific community ignored it.

Only my Director Dr. Chandra Sekhara, RRL Trivandrum, asked me a question “ Why this  Chandra Hari is mad and continuously  sending letters to me and doing telephone calls ? Is he mentally sick?”   I replied to my Director : +” any explanations needed I am ready to give in minutes”.   There ended the matter.

During then also I explained in few lines  in Thursday messages  that all the   scientific and technological books published  by iish authored by me are directly sponsored by the Government of India Agencies 1.   Indian Space Research Organization ISRO ( Rs one Lakh), 2. Indian Council for Historical Research, ICHR ( Rs. 10,000), 3. Indian National Science Academy, INSA ( Rs. 70,000)  and 4. State Committee For Science Technology and Environment Government of Kerala (STEC)  Rs. 35,000. So all these publications were not plagiarism but done with the support and request of Government agencies. 

After spreading this explanations I  did not hear anything about Sri. Chandra Hari but I received two emails from him in which the language and contents showed some  mental problem.  ( I pray let him be normal if he is not .). He wrote in an email  saying that Goddess Kali cursed him  and he will become a dog in my next birth……etc.

Coming back to the present blogs, I would like to tell that, we use to criticize  others  using our freedom. Let others criticize us using their freedom.  Every word of   criticism coming to iish is a blessing for us. We think that how better is the situation in India, compared to the west.  When Socrates told the truth he was killed, when Jesus educated the people he was crucified, when scientists  explained the truth, they were burnt alive in the west ……….
But here we are lucky that only the blogs are being made   wasting the good   time and energy by few mislead youngsters, thinking that they are doing great social work.  The intellectuals, scientists, scholars and also  the nature and time and will throw these trash or will  washed out  the remarks in  the drainage water, as the hidden agenda of blog makers are crystal clear.

I  Dr. N. Gopalakrishnan, Scientist & Director IISH would like to inform  that the great   phrase  in Malayalam which says: theeyil kurutthathu veyilatthu vaadilla = the one which sprouted  from fire will never fade in hot sun… is applicable for the mission of iish……….

The Jackal’s barking are needed for us to understand that  there is  still  darkness in the mind of few people particularly Keralites . Let us all make  the sun shine in their hearts and brain also. 
Also to the mislead youngsters like Umesh, Kiran Thomas, Vishak, Suraj and their colleagues who are wasting their time and energy, I would like to inform that IISH never used to respond to such silly things directly or through any of its responsible members, nor use to write anonymous letters/ comments, nor in other names. IISH fights boldly and directly to any activities against our motherland Bharath  and heritage. Anyone can understand by listening to the cds/vcds and also  by reading Thursday messages. We say we are lions  swayameva murgendrathaa towards any lions, what then for these four or five  RATS.

N.B We were waiting for the comments about the blogs from the  public  for the last one month. We did not get even a single one . Hence the delay in replying the blogs directly by me !


A HAPPY AND PROSPEROUS VISHU FOR ALL THE  BLOG MAKERS AND SOUND SLEEP AFTER  THEIR STRENOUS   USELESS WORK OF SELF DENIGRATION. also PRAYER FOR
A ‘GOOD MENTAL HEALTH’  FOR THOSE WHO ARE INVOLVED IN
TARNISHING THE HERITAGE OF THEIR OWN MOTHERLAND

In the service of the motherland
DR. N. GOPALAKRISHNAN,
20TH APRIL, 2010








Sunday, April 11, 2010

ജുമാരാത്

റോളയില്‍നിന്ന്‌ ടാക്സി പിടിച്ചു. വീട്ടിലെത്താന്‍ തിരക്കായി. വ്യാഴത്തിന്റെ ആഘോഷം കാത്തിരിക്കുന്നു.

മനസ്സില്‍ അക്ഷമ നിറഞ്ഞു. നശിച്ച സിറ്റി. വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും. വിയര്‍പ്പിന്റെയും  ചൂടിന്റെയും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടെയും കാര്‍ക്കിച്ചുതുപ്പലിന്റെയും, മൂന്നുനേരത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെയും ഏകാന്തജീവിതത്തിന്റെയും ഷെയറിംഗ്‌ താവളങ്ങളുടെയും പരുക്കന്‍ കാഴ്ചകളില്‍നിന്ന്‌ സ്വന്തം ഫ്ളാറ്റിന്റെ  സ്വച്ഛതയിലേക്ക്‌ എത്താന്‍ ധൃതിയായി.

സന്ധ്യ മായുമ്പോള്‍ തുടങ്ങുകയാണ്‌ ഒരു അവധിദിനം. മിനുങ്ങാം. പഴയ പാട്ടുകള്‍ കേട്ട്‌ അസാരമോ ആവശ്യത്തിലുമധികമോ നൊസ്റ്റാള്‍ജിക്കാകാം. പുകയ്ക്കാം. മകന്റെയും ഭാര്യയുടെയും സാമീപ്യം അനുഭവിക്കാം. ലളിതമായി എന്തെങ്കിലും വായിച്ചിരിക്കാം. അലാറം വെച്ച്‌ ഉണരേണ്ടതില്ലാത്ത പിറ്റേന്നിന്റെ അനന്തസ്വാതന്ത്ര്യത്തിനെ താലോലിച്ച്‌ രാത്രിയെ എത്രവേണമെങ്കിലും വലിച്ചുനീട്ടാം. എത്ര നേരത്തെ വീട്ടിലെത്തുന്നുവോ അത്രയും നന്ന്‌.

മുന്‍പില്‍ പോകുന്ന ടാക്സിക്കാരന്‌ പക്ഷേ  അതൊന്നും മനസ്സിലാവുന്നില്ല..എന്തോ ആലോചിച്ച്‌, പതുക്കെപ്പതുക്കെ നിരങ്ങിനീങ്ങുകയാണ്‌ അവന്‍. ശവം. അവനെന്താ ഉറങ്ങുകയാണോ? അതോ ചത്തോ? തെറിയില്‍ പൊതിഞ്ഞ ചോദ്യം ഉള്ളിലൊതുങ്ങാതെ പുറത്തുവന്നതുകേട്ട്‌ എന്റെ ടാക്സി ഡ്രൈവറുടെ ചുണ്ടില്‍ ഒരു ചെറിയ പരിഹാസച്ചിരി വിടര്‍ന്നു.

"അവന്‍ ചത്തിട്ടൊന്നുമില്ല സര്‍..ഉറങ്ങുകയുമല്ല..എല്ലാവരും അവനവന്റെ പ്രാരാബ്ധങ്ങളിലാണ് സാബ്‌..അവന്‍ ചിലപ്പോള്‍ ആലോചിക്കുന്നത്‌ 350 ദിര്‍ഹം ഇന്ന്‌ രാത്രിക്കുള്ളില്‍ എങ്ങിനെ കമ്പനിയില്‍ അടക്കുമെന്നായിരിക്കും. അല്ലെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത പോലീസുകാര്‍ കൊടുത്ത മുഖാലിഫയെക്കുറിച്ച്‌. അല്ലെങ്കില്‍ ഗ്രാമത്തിലുള്ള അവന്റെ കുടുംബത്തെക്കുറിച്ച്‌. ദിവസവും പതിന്നാലും പതിനഞ്ചും മണിക്കൂറ്‍ വണ്ടിയോടിച്ച്‌ കിട്ടുന്ന മിച്ചം കൊണ്ട്‌ എങ്ങിനെ അവരെ പോറ്റുമെന്ന്‌. അതൊക്കെ ആലോചിക്കുകയായിരിക്കും അവന്‍...പാവം..അവന്‍ മാത്രമല്ല, ഈ കാണുന്ന മനുഷ്യക്കൂട്ടങ്ങള്‍ക്കൊക്കെ ആലോചിക്കാന്‍ അങ്ങിനെ എന്തൊക്കെയുണ്ടായിരിക്കും സര്‍.. സാറിന്‌ എന്തറിയാം?"

മദ്ധ്യവയസ്സു കഴിഞ്ഞ ആ ടാക്സിഡ്രൈവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അയാളെ കെട്ടിപ്പിടിക്കണമെന്നും കരയണമെന്നും വല്ലാത്തൊരു തോന്നലുണ്ടായി അപ്പോള്‍.

സങ്കടവും കുറ്റബോധവും നിറഞ്ഞ വൃത്തികെട്ട ഒരു വ്യാഴാഴ്ചയായിരുന്നു അന്നെനിക്ക്‌.




*ജുമാരാത് - വ്യാഴാഴ്ച വൈകുന്നേരം.
*റോള - ഷാര്‍ജ പ്രവിശ്യയുടെ പ്രധാനകേന്ദ്രം
*മുഖാലിഫ - ഗതാഗതകുറ്റങ്ങള്‍ക്കുള്ള പിഴ

Tuesday, April 6, 2010

മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17



വികസനത്തിന്റെ പാത എന്നൊക്കെ ഇത്രനാളും നമ്മള്‍ ഉപയോഗിച്ചിരുന്നത്‌ ആലങ്കാരികമായിട്ടാണെങ്കില്‍, ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യമാവുകയാണ്‌ നമ്മുടെ നാട്ടില്‍. എക്സ്പ്രസ്സ്‌വേ എന്ന സംവിധാനത്തിന്റെ അരാഷ്ട്രീയ വികസനസങ്കല്‍പ്പത്തെ എതിര്‍ത്തുതോല്‍പ്പിച്ച കേരളത്തിനുമേല്‍ കൂടുതല്‍ ഭീകരമായ മറ്റൊരു പാതയുടെ ചുരുളഴിയുമ്പോള്‍ പതിന്നാലു ലക്ഷത്തോളം ആളുകളാണ്‌ കുടിയിറക്കപ്പെടാന്‍ പോവുന്നത്‌. എന്നിട്ടും അത്‌ നമ്മില്‍ പലരുടെയും സ്വൈര്യജീവിതത്തെ ഭംഗപ്പെടുത്തിന്നില്ലെന്നത്‌ ദാരുണമാണ്‌.

NH-17 ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്‌ 46  വര്‍ഷത്തെ പഴക്കമുണ്ട്‌. 1966-ലാണ്‌ ഇതിനെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്‌. തീരദേശത്തിലൂടെ പോകുന്ന ഒരു പാത എന്ന നിലക്ക്‌ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ പദ്ധതിയാണ്‌ വിവിധ പരിഷ്ക്കാരങ്ങള്‍ക്കുശേഷം ഇന്ന്‌, പതിന്നാലു ലക്ഷത്തോളം ആളുകളുടെ ജീവിതസമ്പാദ്യത്തെയും നിലനില്‍പ്പിനെയും അപകടപ്പെടുത്തി, അവരുടെ നെഞ്ചിലൂടെ ഇന്നുള്ള വിധത്തില്‍ കടന്നുപോകാന്‍ തയ്യാറാകുന്നത്‌.

നിരവധി അജണ്ടകളാണ്‌ ഈ നിര്‍ദ്ദിഷ്ട ദേശീയപാതാ കയ്യേറ്റത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്‌. നാടിന്റെ പൊതുസ്വത്തായി ഇത്രകാലം നിലനിന്നിരുന്ന ഒരു സഞ്ചാരപഥത്തെയും, അതിനോട്‌ ചേര്‍ന്നുകിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെത്തന്നെയും സ്വകാര്യ മൂലധനക്കാര്‍ക്ക്‌ വിറ്റുതുലക്കുക എന്നതിനുപുറമെ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേല്‍ ചുമത്തുന്ന ഭീമമായ ചുങ്കങ്ങളുടെയും, പാരിസ്ഥിതികമായ വിനാശത്തിന്റെയും പൌരാവകാശധ്വംസനത്തിന്റെയുമൊക്കെ അജണ്ടകളാണ്‌, കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും ആളകമ്പടികളോടെ നമ്മുടെ ദേശീയപാതയിലൂടെ പറയെടുപ്പ്‌ നടത്തുന്നത്‌.

1990-കള്‍ മുതല്‍ക്ക്‌ സ്വകാര്യ ഫിനാന്‍സ്‌ മൂലധനശക്തികള്‍ക്കുവേണ്ടി രാജ്യമൊട്ടുക്ക്‌ നടപ്പാക്കിവരുന്ന അസംബന്ധനാടകത്തിന്റെ   സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയ്ക്ക്‌ ഒരുപക്ഷേ ഈ വലിയ അജണ്ടകളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിലും വലിയ കയ്യേറ്റങ്ങള്‍ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിത്യേനയെന്നോണം നടക്കുകയും നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമാണ്‌. എന്നാല്‍, ആ പോരാട്ടങ്ങളെ തീവ്രവാദപ്രവര്‍ത്തനമായി വ്യാഖ്യാനിച്ച്  സൈനികമായി അടിച്ചമര്‍ത്താന്‍ നമ്മുടെ നിയമനിര്‍മ്മാണസഭകളും ജുഡീഷ്യറിയും, മാധ്യമങ്ങളും എല്ലാം ഒത്തുചേര്‍ന്നിട്ടും കണ്ണടച്ച്‌ ഉറക്കം നടിക്കുന്നവരാണ്‌ നമ്മള്‍. രാജ്യമൊട്ടാകെ നടത്തുന്ന ഒരു വലിയ പൊറാട്ടുനാടകമെന്ന മട്ടില്‍ ഇതിനെയും കണ്ടാല്‍ മതിയാകുമായിരുന്നു നമുക്ക്‌. രണ്ടരസെന്റു ഭൂമിക്ക്‌ ഒന്നേമുക്കാല്‍ കോടി വിലയിടുന്ന മലയാളിയുടെ ദുരാഗ്രഹത്തിനും ദുരഭിമാനത്തിനും വേണ്ടി കണ്ണീരും മുറവിളിയും ഉയര്‍ത്തേണ്ട ആവശ്യവുമില്ല. അദ്ധ്വാനിച്ച്‌ വിളവിറക്കി സ്വയം പര്യാപ്തവും സമ്പന്നവുമാക്കേണ്ടിയിരുന്ന സ്വന്തം ഭൂമിയെ തുണ്ടുകളാക്കി വിറ്റും മറിച്ചുവിറ്റും അതിനെ ഭൂമാഫിയകളുടെ കൈകളിലേക്ക്‌ പറിച്ചുനട്ട മലയാളിക്ക്‌ ഇത്തരം ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് ആവശ്യമായിരുന്നു എന്നുപോലും നമുക്ക്‌ സമാധാനിക്കാമായിരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും.

എന്നാല്‍ ഇന്ന്‌, അത്തരമൊരു നിസ്സംഗതക്കും, സിനിസിസത്തിനും സ്ഥാനമില്ല. പുരോഗമനപ്രസ്ഥാനത്തിന്റെ വഴിയും അതല്ല. കാരണം, ആദ്യം സൂചിപ്പിച്ച അജണ്ടകളേക്കളൊക്കെ എത്രയോ മടങ്ങ്‌ വലുതും ഭീഷണവും ചെറുക്കപ്പെടേണ്ടതുമായ അജണ്ടയാണ്‌ ഭരണവര്‍ഗ്ഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനം വരുന്ന ആളുകളെ തെരുവിലേക്കെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ ഏതാനും സ്വകാര്യ സംരംഭകരും, അവര്‍ക്കു ചൂട്ടുതെളിച്ചുനില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരും. NH-17-ന്റെ ആദ്യഘട്ടമായ ഇടപ്പള്ളി-കുറ്റിപ്പുറം ബി.ഒ.ടി.നാലുവരിപ്പാത കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെ, കുറ്റിപ്പുറം-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ്‌ ഘട്ടങ്ങളുടെ പ്രഖ്യാപനവും പുറത്തുവന്നിരിക്കുന്നു. ദേശീയപാതകളുടെ വികസനത്തിനുശേഷം സംസ്ഥാന പാതകളെയും ജില്ലാപാതകളെയും കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. ഈ പാതകളുടെ വിധി ശോഭനമായിരിക്കുമെന്നത്‌ തീര്‍ച്ചയായ കാര്യമാണ്‌. എങ്കിലും അത്രതന്നെ തീര്‍ച്ചയാക്കാവുന്നതാണ്‌ ഇവിടങ്ങളിലെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിക്കലും.

രാജ്യത്തിന്റെ വികസനം എന്ന പേരും പറഞ്ഞ്‌ ഒരു പദ്ധതി വരുമ്പോള്‍ പുറം തിരിഞ്ഞുനില്‍ക്കാന്‍ വ്യക്തികളായ നമുക്കാവില്ല. നല്ലതിനായാലും, ചീത്തക്കായാലും, വ്യക്തിതാത്‌പര്യങ്ങളേക്കാള്‍ പ്രധാനം തന്നെയാണ്‌ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും. എങ്കിലും രാജ്യമെന്നത്‌ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമൊന്നുമല്ല. അതില്‍ ജീവിക്കുന്ന പൌരന്‍മാരുടെ ജീവിതവികാസവുമായി ബന്ധപ്പെട്ടുവേണം ഏതൊരു രാജ്യത്തിന്റെയും വികസനവണ്ടികള്‍ സഞ്ചരിക്കേണ്ടത്.  എന്നാല്‍,  ഇന്ത്യയില്‍ അങ്ങിനെയല്ല സ്ഥിതി എന്ന്‌ നമുക്കിന്ന്‌ വ്യക്തമാണ്‌. അണക്കെട്ടുകള്‍ക്കും, ഖനികള്‍ക്കും വേണ്ടി വീടും നാടും വിട്ട്‌ അഗതികളായി മാറിയവരുടെ നാടാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈനത്തിന്റെ ആയുധപരിശീലനത്തിനും വേണ്ടി, വര്‍ഷത്തില്‍ത്തന്നെ രണ്ടും മൂന്നും തവണ സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാടുകളില്‍ ജീവിതം പുലര്‍ത്തുന്ന പതിനായിരക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരെ കുറച്ചുനേരത്തേക്കെങ്കിലും മാറ്റിപ്പാര്‍പ്പിക്കാനുള്ള ധൈര്യം ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ എന്ന്‌ സൌമ്യമായി ചോദിച്ചവരുടെയും നാടാണ്‌ ഇന്ത്യ എന്ന്‌ ഓര്‍ക്കുക.

NH-17ലേക്ക്‌ തിരിച്ചുവരാം. 430 കിലോമീറ്റര്‍ നീളത്തിലാണ്‌ NH-17നുവേണ്ടി റോഡു'വികസനം' നടക്കാന്‍ പോകുന്നത്‌. ഇരുപതിനായിരത്തിലധികം കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടിവരും. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം 112 കിലോമീറ്ററില്‍ പാത വികസിപ്പിക്കുമ്പോള്‍ 34,155 കുടുംബങ്ങളെയാണ്‌ അത്‌ നേരിട്ട്‌ ബാധിക്കുക. NH-17നുവേണ്ടി വില്‍ബര്‍ സ്മിത്ത്‌ അസ്സോസ്സിയേറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം സാധ്യതാപഠനം നടത്തിയ കാലത്തെ കണക്കാണ്‌ ഈ 34,155 കുടുംബങ്ങള്‍ എന്നത്‌. അതായത്‌, ദുരിതം അനുഭവിക്കാന്‍ പോകുന്നവരുടെ എണ്ണം ഇനിയും എത്രയോ കൂടുമെന്ന്‌ സാരം. ഇത്രയും കുടുംബങ്ങളെക്കൂടാതെ, പാതക്കിരുവശവും, പുറമ്പോക്കിലുമായി കഴിയുന്ന മറ്റൊരു വലിയ വിഭാഗം ആളുകളുമുണ്ട്‌. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം ദേശീയപാതാ അധിനിവേശം കൊണ്ട്‌ വഴിയാധാരമാകാന്‍ പോകുന്നത്‌ അഞ്ചുലക്ഷത്തോളം ആളുകളാണ്‌. ശേഷിക്കുന്ന 319  കിലോമീറ്റര്‍ പാത പോകുന്നത്‌, ഇതിനേക്കാള്‍ ജനസാന്ദ്രത കൂടിയ ഭാഗത്തുകൂടിയാണ്‌.

ആസന്നമായ ഒരു വലിയ കുടിയൊഴിപ്പിക്കലിന്റെ വക്കത്താണ് കേരളത്തിന്റെ  ജനസംഖ്യയിലെ അഞ്ചു ശതമാനം എന്ന്‌, ആമുഖമായി ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ലേഖനത്തിന്റെ ഈ ആദ്യഭാഗം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ഇവിടെ അവസാനിക്കുന്നില്ല. വലിയൊരു മഞ്ഞുമലയുടെ ഭീതിദമായ അഗ്രം മാത്രമാണ്‌ നമ്മള്‍ ഇവിടെ കണ്ടത്‌. നവലിബറല്‍ ആശയങ്ങളുടെയും ആധുനിക വികസന സങ്കല്‍പ്പത്തിന്റെയും കൂടുതല്‍ വലിയ ഹിമഭാഗങ്ങള്‍ നമ്മുടെ പാതയില്‍ ഒളിച്ചിരിക്കുന്നുണ്ട്‌.

പി.പി.പി, ബി.ഒ.ടി. തുടങ്ങിയ ആധുനിക സംജ്ഞകളിലൂടെ നുഴഞ്ഞെത്തുന്നത്‌ നവലിബറല്‍ ആശയങ്ങള്‍ തന്നെയാണ്‌. അവക്കു മുന്നില്‍, ജനങ്ങളും, ജീവിക്കാനുള്ള അവരുടെ അവകാശവും മറ്റും ഒന്നുമല്ല. ചെറുകിട കച്ചവടം ചെയ്ത്‌ ഉപജീവനം കഴിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും ഇനി ടോള്‍ പ്ളാസകള്‍ക്കുമുന്നില്‍ ഭിക്ഷ തെണ്ടും. വീടും പറമ്പും നഷ്ടപ്പെട്ട്‌ തെരുവിലേക്ക്‌ എടുത്തെറിയപ്പെട്ടവര്‍ ഇനി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ വലിയ മരുപ്പറമ്പുകള്‍ സൃഷ്ടിക്കും. ഐ.ഡി.പി (Internally Displaced People)എന്ന പ്രതിഭാസത്തെ സാമൂഹ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യപിപ്പിക്കാന്‍ ഇന്നു നമ്മള്‍ കൂട്ടുനിന്നാല്‍, നാളെ മറ്റേതെങ്കിലും ദേശീയപാതകളോ, വ്യവസായ സമുച്ചയങ്ങളോ, പ്രത്യേക സാമ്പത്തിക മേഖലകളോ നമ്മളെ തേടിയുമെത്തും. ആ ജര്‍മ്മന്‍ പാതിരിയുടെ പഴയ കവിത നമ്മുടെ സമകാലീന ജീവിതത്തില്‍ പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കുകയാണ്‌. നമുക്കുവേണ്ടി ശബ്ദിക്കാനും ആരും ബാക്കിയായില്ലെന്നു വരും.

ഗള്‍ഫിലെ മലയാളി സമൂഹം പൊതുവെ നാടിന്റെ പ്രശ്നങ്ങളില്‍ അലംഭാവത്തോടടുത്ത ഒരു സമീപനമാണ്‌ എന്നും കൈക്കൊണ്ടിരുന്നത്‌. ഉള്ളില്‍ വിവിധ സ്വത്വ-ജാതി-മത-സാമുദായിക രാഷ്ട്രീയം കൊണ്ടുനടക്കുമ്പോഴും, മുഖ്യധാരാ രാഷ്ട്രീയത്തിനെതിരെയായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന്‌, അവരില്‍ വലിയൊരു ശതമാനം ആളുകളും, ഈ ദേശീയപാതാ കൈയ്യേറ്റത്തിന്റെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ചോര നീരാക്കുക എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം മുനയും അര്‍ത്ഥവും തേഞ്ഞ പദമല്ല. അവരുടെ നിത്യ ജീവിതം തന്നെയാണ്‌. ആ പ്രയത്നത്തിലൂടെ നേടിയതൊക്കെയും നഷ്ടപ്പെടുന്നതിന്റെ വക്കത്താണവര്‍ ഇന്ന്‌. കിട്ടാന്‍ പോകുന്ന നഷ്ടപരിഹാരത്തിന്റെ കണക്കാണെങ്കി ല്‍ അത് മറ്റൊരു ക്രൂരഫലിതമാണ്‌. 1956-ലെ ഭൂമിവിലയുടെ അടിസ്ഥാനത്തിലാണ്‌ അത്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍നിന്നുതന്നെ 11% ആദായനികുതി സര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്യും. ഫലത്തില്‍, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വസ്തുവിനും കെട്ടിടത്തിനും നഷ്ടപരിഹാരമായി കിട്ടുന്ന തുക ശരാശരി നാല്‍പ്പതിനായിരം രൂപയായിരിക്കും എന്ന്‌ സാരം. ബി.ഒ.ടി. നടപ്പാക്കുന്ന സംരംഭകനാകട്ടെ 40% തുക സര്‍ക്കാര്‍ ഗ്രാന്റായി കിട്ടാനും വ്യവസ്ഥയുണ്ട്‌. ആഗോളീകരണ കാലത്തെ സാമൂഹ്യ നീതിയാണിത്‌!

ഇത്തരം നഗ്നമായ പൊതുമുതല്‍ കയ്യേറ്റത്തിനും, സ്വകാര്യവത്ക്കരണത്തിനും, ഭീമമായ കുടിയൊഴിപ്പിക്കലിനുമെതിരെ ഇനിയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കണ്ണടക്കരുത്‌. എത്രയൊക്കെ വലതുപക്ഷ വ്യതിയാനങ്ങളിലൂടെ കടന്നുപോകുമ്പോഴും, ജനോപകാരപ്രദമായ ചിലതെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്ന ഒരു സര്‍ക്കാരാണ്‌ ഇന്ന്‌ സംസ്ഥാന ഭരണത്തിലിരിക്കുന്നത്‌. ദേശീയ പാത ഇപ്പോഴുള്ളതുപോലെ പൊതുമുതലായി നിലനിര്‍ത്താനായിരിക്കണം സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്‌. വികസനാവശ്യത്തിനായി വസ്തുവകകള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം മുന്‍കൂറായി കൊടുക്കാനും, മാന്യമായി പുനരധിവാസം ഉറപ്പാക്കുകയും വേണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌-കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ എല്ലാ ചുങ്കങ്ങളും ഉടനടി പിന്‍വലിക്കണം. നിലവിലുള്ള ജില്ലാപാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുകയും റെയില്‍, ജലഗതാഗത സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതും പരമപ്രധാനമാണ്‌.

1992-ല്‍ കേരളത്തില്‍ നിലവില്‍ വന്ന ജനകീയ പ്രതിരോധ സമിതി ഇത്തരം വിഷയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌. കക്ഷിരാഷ്ട്രീയത്തിന്‌ അതീതവും എന്നാല്‍ വിശാലവും പ്രാദേശികവുമായ രാഷ്ട്രീയ-സാമൂഹിക ചെറുത്തുനില്‍പ്പുകള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌ എന്ന വിശ്വസം ജനകീയ പ്രതിരോധ സമിതിക്കുള്ളിലുണ്ട്‌. ഹൈജാക്കു ചെയ്യപ്പെടാന്‍ എളുപ്പമാണെങ്കിലും അത്തരം ചെറുത്തുനില്‍പ്പുകളുടെ പ്രസക്തി എന്തായാലും നമുക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല. ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും സംരക്ഷണത്തിന്‌ അത്‌ അത്യാവശ്യവുമാണ്‌.

കേരള ജനകീയ പ്രതിരോധസമിതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ എന്‍.എച്ച്‌ ഐക്യദാര്‍ഢ്യസമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ മാര്‍ച്ച്‌ 26-ന്‌ യു.എ.ഇ.യിലെ ഷാര്‍ജയില്‍ വെച്ച്‌ ആദ്യമായി രൂപം കൊണ്ടു. സി.വിശ്വന്‍ ചെയര്‍മാനും, അബ്ദുള്‍ നവാസ്‌ കണ്‍വീനറും മുഗള്‍ ഗഫൂര്‍, രാജീവ്‌ ചേലനാട്ട്‌ എന്നിവര്‍ രക്ഷാധികാരികളുമായി രൂപം കൊണ്ട കൂട്ടായ്മ, എമിറേറ്റ്‌സിന്റെ  മറ്റ്‌ ആറു പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കുന്നതിനും, ദേശീയപാതാ വികസനത്തിന്റെ  ഇരകളാകുന്ന പ്രവാസികള്‍ക്കുവേണ്ടി നിരന്തരമായ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിക്കുകയുണ്ടായി. NH-17-ന്റെ വികസനമെന്ന പേരില്‍ നടക്കുന്ന. സമീപകാലത്തെ ഏറ്റവും വലിയ ഈ കയ്യേറ്റത്തിന്റെയും കുടിയൊഴിക്കലിന്റെയും വിവിധ വശങ്ങള്‍ അജി രാധാകൃഷ്ണനും ജലീല്‍ കരിയടത്തും വിശദമാക്കി.

ഈ കൂട്ടായ്മ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നല്ല എന്ന് ഓര്‍ക്കുക. പ്രവാസികളും അല്ലാത്തവരുമായ, വികസനത്തിന്റെ പേരില്‍ സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിശാലമായ വേദി എന്നതുതന്നെയാണ്‌ ഇതിന്റെ ലക്ഷ്യം.

സഹകരിക്കണം. പങ്കെടുക്കണം.