Friday, October 31, 2008

അവസാന റൌണ്ടും സോഷ്യലിസത്തിന്റെ ഭൂതാവേശവും

(ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച, പി. സായ്‌നഥിന്റെ ലേഖനത്തിന്റെ പരിഭാഷ)

അമേരിക്കയെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. സോഷ്യലിസത്തിന്റെ ഭൂതം. (ചുരുങ്ങിയത്‌, രണ്ട്‌ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനെയെങ്കിലും അത്‌ ആവേശിച്ചിട്ടുണ്ട്‌). ഈ ഭൂതാവേശത്തെ ഒഴിപ്പിക്കാനുള്ള വിശുദ്ധ സഖ്യത്തിലാണ്‌ വലതുപക്ഷത്തിലെ എല്ലാ ശക്തികളും. റേഡിയോ പരിപാടികളും ഇവാഞ്ചലിസ്റ്റുകളും. മക്‌കെയിനും പാലിനും. ബ്ളോഗ്ഗര്‍മാരും പൌരന്‍മാരും. ബില്‍ ഓ റയ്‌ലിയും ജോ എന്ന പ്ളംബറും. ഫോക്സ്‌ ന്യൂസും മറ്റു ഗൂഢാലോചനക്കാരും എല്ലാം.

താന്‍ സോഷ്യലിസ്റ്റാണെന്ന പ്രചരണത്തിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്‌ ഒബാമ എന്ന ഡെമോക്രാറ്റ്‌ സ്ഥാനാര്‍ത്ഥി ഇന്ന്‌. "മക്‌കെയിനും ഇതേ 'സോഷ്യലിസ്റ്റ്‌' നയങ്ങളെ തന്നെയല്ലേ പിന്തുണച്ചുകൊണ്ടിരുന്നത്‌" എന്ന ചോദ്യവുമായാണ്‌ ഒബാമ അനുകൂലികള്‍ രംഗത്തുവന്നിരിക്കുന്നത്‌. ഇവിടെ 'സോഷ്യലിസ്റ്റ്‌ നയങ്ങള്‍' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, ജനങ്ങളുടെ കാശെടുത്ത്‌ വാള്‍ സ്ട്രീറ്റിന്റെ വിശപ്പ്‌ മാറ്റാന്‍ ശ്രമിച്ച നയങ്ങളെയാണ്‌ എന്ന്‌ ഓര്‍ക്കുക.

ഒബാമയെ പിന്തുണക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ 'സോഷ്യലിസ'ത്തെ നിര്‍വ്വചിക്കുന്ന തിരക്കിലാണ്‌. ഒബാമയുടെ നയങ്ങളൊന്നും ആ 'ഭീകര'മായ വാക്കിന്റെ നാലയലത്തുപോലും വരുന്നില്ലെന്നു തെളിയിക്കുകയാണ്‌ അവരുടെ ലക്ഷ്യം. ലോകത്ത്‌ മറ്റൊരു ജനാധിപത്യത്തിലും ഈ തരത്തിലുള്ള പ്രതികരണം സാധ്യമല്ല. പ്രത്യേകിച്ചും, യൂറോപ്പില്‍. അവിടെയുള്ള വാഷിംഗ്‌ടണിന്റെ സുഹൃത്തുക്കള്‍ക്ക്‌, പേരിനെങ്കിലും, 'സോഷ്യലിസം' 'തൊഴിലാളികള്‍' എന്നീ ലേബലുകള്‍ ഉപയോഗിക്കേണ്ടിവരാറുണ്ട്‌. മറ്റു പല രാജ്യങ്ങള്‍ക്കും ഈ 'സംവാദം' പൊള്ളയായി തോന്നുന്നുണ്ടാവണം. സാമ്പത്തിക പ്രതിസന്ധിയുടെ ഭീകരമുഖം കണ്ട്‌ ഭയന്നിട്ടാണെങ്കില്‍തന്നെയും, അമേരിക്കയിലും സോഷ്യലിസത്തിന്‌ ഇന്ന്‌ ആള്‍ബലമുണ്ട്‌. ഗൃഹവായ്‌പാ പ്രതിസന്ധിയില്‍ പെട്ട്‌ രണ്ട്‌ ദശലക്ഷം ആളുകള്‍ക്കാണ്‌ തങ്ങളുടെ വീട്‌ നഷ്ടപ്പെടാന്‍ പോകുന്നത്‌. പക്ഷേ റിപ്പബ്ളിക്കന്‍മാരുടെ ബഹളം മുഴുവന്‍ ഇന്ന്‌ ഈ ഒരു വാക്കിനെചൊല്ലിയാണ്‌. "ഒബാമ പറയുന്നത്‌ അയാള്‍ സമ്പത്ത്‌ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്നാണ്‌. സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണമാണ്‌ അത്‌. ഞാന്‍ പ്രസിഡന്റായാല്‍ ഒരിക്കലും അത്‌ ചെയ്യില്ല". ആരാണ്‌ ഇത്‌ വിളമ്പുന്നത്‌? മറ്റാരുമല്ല, ജോണ്‍ മക്‌കെയിന്‍.

നവംബര്‍ 4-നു മുന്‍പുള്ള അവസാന വെടിയാണ്‌ ഈ കേട്ടത്‌. തിരഞ്ഞെടുപ്പ്‌ താഴ്വരയിലേക്ക്‌ കുതിക്കുകയാണ്‌, വലതുപക്ഷത്തിലെ 600 അഭിജാതര്‍. വാള്‍സ്ട്രീറ്റ്‌ വലത്തും, അടച്ചുപൂട്ടല്‍ ഇടത്തും, സാമ്പത്തികരംഗത്തിന്റെ ഉരുകിയൊലിക്കല്‍ മുന്നിലും നിന്ന്‌ വെടിയുണ്ടകള്‍ വര്‍ഷിക്കുകയും ദുന്ദുഭി മുഴക്കുകയും ചെയ്യുമ്പോഴാണ്‌ ഇത്‌. എങ്കിലും ഈ പറഞ്ഞതൊന്നും അവരുടെ പ്രശ്നമേയല്ല. ആര്‍ക്കെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടാകും. എല്ലാം അവസാനിച്ചിട്ടൊന്നുമില്ലല്ലോ എന്നൊക്കെയുള്ള മട്ടിലാണ്‌ അവരുടെ പോക്ക്‌. അതിസമ്പന്നര്‍ ഒലിച്ചുപോയ സുനാമിയില്‍ ആയുധങ്ങളൊക്കെ നഷ്ടപ്പെട്ട മക്‌കെയിന്‍ ഇപ്പോള്‍ സോഷ്യലിസത്തിലും വംശീയതയിലും അഭയം കണ്ടെത്തിയിരിക്കുകയാണ്‌. അത്രക്ക്‌ പ്രത്യക്ഷല്ലെങ്കിലും രണ്ടാമത്‌ പറഞ്ഞ ഘടകം നിര്‍ണ്ണായകം തന്നെയാണ്‌). ഈ രണ്ടു വഴികളല്ലാതെ മറ്റു രക്ഷാമാര്‍ഗ്ഗങ്ങളൊന്നും റിപ്പബ്ളിക്കന്‍മാരുടെ മുന്‍പിലില്ല.

അവരുടെ വൈസ്പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥി, സാറാ പാലിന്റെ ജയസാധ്യതയെ ഇപ്പോള്‍ തുരങ്കം വെച്ചിരിക്കുന്നത്‌, അലാസ്കയുമായി ബന്ധപ്പെട്ട അവരുടെ രാഷ്ട്രീയ അഴിമതി കഥകളല്ല, മറിച്ച്‌, അണിഞ്ഞൊരുങ്ങലിനു വേണ്ടി (ഉടയാടകള്‍ക്കുവേണ്ടി) 150,000 ഡോളര്‍ ചിലവഴിച്ചു എന്ന റിപ്പബ്ളിക്കന്‍ കക്ഷിയുടെതന്നെ പുതിയ വെളിപ്പെടുത്തലുകളാണ്‌. അവര്‍ ഇതിനെ കൈകാര്യം ചെയ്ത രീതിയും ഇതിനെ കൂടുതല്‍ വഷളാക്കാനേ സഹായിച്ചുള്ളു. കാരണം, ഇത്തരം തീരുമാനങ്ങളൊന്നും സാധാരണയായി സ്ഥാനാര്‍ത്ഥികളല്ല തീരുമാനിക്കുന്നത്‌. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്ന ചെറിയൊരു കാര്യം പോലും രേഖപ്പെടുത്തുന്നതും സംവിധാനം ചെയ്യുന്നതും അവരുടെ പ്രചരണം നിയന്ത്രിക്കുന്നവരാണ്‌. സ്ഥാനാര്‍ത്ഥികള്‍ നേരിട്ടല്ല. ചിലപ്പോള്‍ 'വ്യാജ'മായ തെറ്റുകള്‍ പോലും ഇവര്‍ രംഗത്ത്‌ കൌശലപൂര്‍വ്വം അവതരിപ്പിക്കാറുമുണ്ട്‌. 'അദ്ധ്വാനിക്കുന്ന വര്‍ഗ്ഗ'മായ സമ്മതിദായകരുമായി ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുന്ന കക്ഷികളുടെ സ്ഥിതി ദുര്‍ബ്ബലപ്പെടുത്താനാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ സഹായിക്കുക. സാധാരണ വീട്ടമ്മമാരൊന്നും അണിഞ്ഞൊരുങ്ങലിന്‌ 150,000 ഡോളര്‍ ചിലവഴിക്കുകയില്ലെന്ന്‌ തീര്‍ച്ചയാണ്‌. അങ്ങിനെ വരുമ്പോള്‍, ഒബാമയെ 'വരേണ്യം' എന്നൊന്നും കുറ്റപ്പെടുത്താനും മാക്‌കെയിന്‍-പാലിന്‍ കൂട്ടുകെട്ടിന്‌ ധാര്‍മ്മികമായ അവകാശമില്ല. അവര്‍ അത്തരം ആരോപണമാണ്‌ ഒബാമക്കെതിരെ ഉയര്‍ത്തിയിരിക്കുന്നതും. റിപ്പബ്ളിക്കന്‍മാരുടെ ആരോപണങ്ങള്‍ അവര്‍ക്കെതിരെതന്നെ തിരിഞ്ഞുകൊത്തുകയാണ്‌. (പുരുഷ സ്ഥാനാര്‍ത്ഥികളുടെ മെയ്ക്കപ്പ്‌ ചിലവിന്റെ കണക്കുകളൊന്നും ആരും കണക്കാക്കിയിട്ടുമില്ല എന്നതും ഇവിടെ പ്രത്യേകം പറയേണ്ടിയിരിക്കുന്നു).

മാക്‌‌‍കെയിനു സാധിക്കുന്നതിനേക്കാള്‍ ആളുകളെ കൂട്ടാന്‍ പാലിനു സാധിക്കുന്നുണ്ട്‌. റീഗന്‍ പാരമ്പര്യത്തിന്റെ അവകാശിയെന്ന്‌ വേണമെങ്കില്‍ അവരെ വിളിക്കാം. ഒറ്റയൊറ്റ വാചകത്തില്‍, കേള്‍ക്കാന്‍ സുഖമുള്ള നാടന്‍ വര്‍ത്തമാനം. അഴിമതി നിറഞ്ഞ വാഷിംഗ്‌ടണിനെ വൃത്തിയാക്കാന്‍ മിനക്കെട്ടിറങ്ങിയ ഒരു പുറംനാട്ടുകാരി എന്ന പ്രതിച്ഛായ, ഇതൊക്കെയാണ്‌ സാറാ പാലിന്‍. റീഗനെയും ഇപ്പോഴത്തെ ബുഷ്‌ രണ്ടാമനെയും പോലെ, അവരുടെ പ്രസംഗങ്ങളിലും കാല്‍പ്പനികതയും, നുണയും, ഭയപ്പെടുത്തലുകളും, അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും ആവോളമുണ്ട്‌. മാക്‌കെയിന്റെ ആടിയുലയുന്ന തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനെ രക്ഷിക്കാന്‍ പ്രാപ്തമായ എന്തെങ്കിലും ബൌദ്ധികത പ്രദാനം ചെയ്യാനൊന്നും അവര്‍ക്കായിട്ടുമില്ല. മാക്‌കെയിനെ സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു യാഥാസ്ഥിതിക ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ജനവിഭാഗത്തെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കീഴില്‍ ഒരുമിപ്പിക്കാന്‍ വേണ്ടിയാണ്‌ അവരെ രംഗത്ത്‌ ഇറക്കിയത്‌. പ്രചരണ റാലികളും പ്രസംഗങ്ങളും അക്രമാസക്തമാകുന്ന വിധത്തില്‍ അവര്‍ അത്‌ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. മാക്‌കെയിന്‍ ടൈയും കെട്ടി ദേഹമനങ്ങാതെ 'പ്രസിഡന്റ്’ ആയി സ്വയം ചമഞ്ഞിരിക്കുമ്പോള്‍, ഒബാമയെ വിടാതെ പിന്തുടരാന്‍ പാലിനേ ഉണ്ടായിരുന്നുള്ളു. മാക്‌കെയിന്‍ പരാജയപ്പെട്ടിടത്ത്‌ പാലിന്‍ വിജയിച്ചു എന്ന്‌ ചുരുക്കം.

മുഖ്യധാരാ സ്ഥാനാര്‍ത്ഥികള്‍ ചെയ്യാന്‍ മടിക്കുന്ന വിധത്തില്‍ അത്ര രൂക്ഷമായാണ്‌ പാലിന്‍ ഒബാമയെ ആക്രമിച്ചത്‌. ഇത്രകാലവും പാലിനെതിരെ എന്തെങ്കിലും പറയുന്നതില്‍നിന്ന്‌ ഒഴിഞ്ഞുമാറിനിന്ന ഒബാമ, തനിക്കെതിരെ പാലിന്‍ ഉന്നയിക്കുന്ന ചില ഗുരുതരമായ ആരോപണങ്ങള്‍ക്ക്‌ മറുപടി പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. അത്രക്ക്‌ രൂക്ഷമാണ്‌ പാലിന്റെ കടന്നാക്രമണം. 'തീവ്രവാദികളാല്‍ പരിസേവിതനായിരിക്കുന്ന ഒബാമ' എന്ന ആരോപണം ഉയര്‍ത്തിയത്‌ മാക്‌കെയിനായിരുന്നില്ല. പാലിനായിരുന്നു. "ഒബാമ സോഷ്യലിസ്റ്റാണ്‌" എന്ന സംഘഗാനം ആലപിക്കുന്നതും പാലിനല്ലാതെ മറ്റാരുമല്ല.

ഇത്‌ ഒരു വ്യക്തമായ വലതുപക്ഷ അടവാണ്‌. ഇടതുപക്ഷം അമേരിക്കയില്‍ നാമാവശേഷമായിട്ട്‌ നാളുകളായി. ഇനിയൊരു പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത്‌ മാക്‌കെയിന്റെ രാഷ്ട്രീയമായ മരണമായിരിക്കും എന്ന്‌ തീര്‍ച്ചപ്പെടുത്താം. പക്ഷേ, സാറാ പാലിന്റെ അങ്കത്തിന്‌ ഇനിയും ബാല്യമുണ്ട്‌. 2012-ല്‍ അവര്‍ വീണ്ടും ഒരു പന്തയത്തിനുകൂടി എത്തിക്കൂടെന്നില്ല. അതിനകം തന്നെ, അവരുടെ പ്രചാരണ സംഘാടകര്‍ അവരെ തകര്‍ക്കാതിരുന്നാല്‍, അത്‌ സംഭവിച്ചേക്കും. ഇത്തവണ എന്തായാലും 150,000 ഡോളറു കൊണ്ട്‌ പ്രചരണ വിദ്വാന്‍മാര്‍ ആ കൃത്യം നിര്‍വ്വഹിച്ചുവെന്ന്‌ തീര്‍ച്ചയാക്കാം.

ഒബാമയെ വ്യക്തിപരമായി തകര്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്‌ മക്‌കെയിന്‍ പക്ഷത്തിനു ബോദ്ധ്യപ്പെട്ടു തുടങ്ങിയ ലക്ഷണമുണ്ട്‌. സാമ്പത്തികരംഗം ഇത്തവണ സഹായത്തിനില്ല എന്നു ഏകദേശം തീര്‍ച്ചയായി. ഇവിടെയും, മാക്‌കെയിനെ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ (അതെ, ജോര്‍ജ്ജ്‌ ബുഷ്‌, വൈറ്റ്‌ ഹൌസിണ്റ്റെ ശാപം) കഴിയുന്നത്ര ദൂരം മാറ്റിനിര്‍ത്താന്‍ റിപ്പബ്ളിക്കന്‍ കക്ഷി ഒരു ശ്രമം നടത്തി നോക്കി. അത്‌ വിജയിച്ചില്ല എന്നു മാത്രം. ഒബാമയെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ മുന്നിലെത്താന്‍ സഹായിച്ചത്‌ സാമ്പത്തികപ്രതിസന്ധിയാണെന്ന്‌ അവര്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. ഈ പ്രതിസന്ധി സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ മാക്‌കെയിന്‍ മുന്നിലെത്തുമായിരുന്നു എന്നും അവര്‍ കരുതുന്നു. ആ പറഞ്ഞതിലും യുക്തിയില്ലെന്ന്‌ പറഞ്ഞുകൂടാ. ചുരുക്കത്തില്‍ സാമ്പത്തിക രംഗവും ഈ പ്രചരണത്തില്‍ റിപ്പബ്ളിക്കന്‍മാരെ തുണക്കുന്നില്ല. പോരാത്തതിന്‌, ഡെമോക്രാറ്റുകള്‍ പണം നന്നായി വാരിക്കൂട്ടുന്നുമുണ്ട്‌. 'ഈ തിരഞ്ഞെടുപ്പില്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ പണമിറക്കുന്നു' എന്ന്‌, ഇത്രനാളും വമ്പന്‍ കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും വക്താക്കളായിരുന്നവര്‍ തന്നെ വിലപിക്കുമ്പോള്‍ അവരുടെ നിസ്സഹായത നമുക്ക്‌ വ്യക്തമാകും.

150 ദശലക്ഷം ഡോളര്‍ എന്ന റിക്കാര്‍ഡ്‌ ധനശേഖരണമാണ്‌ ഡെമോക്രാറ്റുകള്‍ കൈവരിച്ചിരിക്കുന്നത്‌. ഈ സെപ്തംബറില്‍. ഒരു മാസം മുന്‍പ്‌, ആഗസ്റ്റില്‍ അത്‌ 65 മില്ല്യണ്‍ ആയിരുന്നു. ഇതുവരെയായി ഡെമോക്രാറ്റിന്റെ സ്ഥാനാര്‍ത്ഥി മൊത്തം ശേഖരിച്ച പണം 600 മില്ല്യണ്‍ ഡോളറിനും മീതെയാണ്‌. ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഒരു രാജ്യത്തിനെ സംബന്ധിച്ചുപോലും ഈ സംഖ്യ വളരെ വലിയ ഒന്നാണ്‌. ടി.വി. പരസ്യങ്ങളില്‍ മുങ്ങിക്കുളിക്കുന്ന ഈ രാജ്യത്ത്‌, തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനുവേണ്ടി നടത്തുന്ന ദേശീയ വീഡിയോ പരസ്യങ്ങള്‍ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. മാക്‌കെയിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു, ഈ കാര്യത്തില്‍ ഒബാമ.

'രാഷ്ട്രീയപ്രചരണങ്ങള്‍ക്കുവേണ്ടി അനിയന്ത്രിതമായ രീതിയില്‍ പണം ചിലവഴിക്കുന്നത്‌ അപവാദങ്ങള്‍ക്ക്‌ ഇടയാക്കിയേക്കും' എന്ന്‌ മുറുമുറുക്കുന്നുണ്ട്‌ മാക്‌കെയിന്‍. ശരിയാണ്‌. എങ്കിലും, ഒബാമയുടെ സ്ഥാനത്ത്‌ ഇന്ന്‌ മാക്‌കെയിനായിരുന്നെങ്കില്‍ ഇതേ വാദം അദ്ദേഹം ഉന്നയിക്കുമായിരുന്നോ എന്നും ആലോചിക്കുന്നത്‌ നന്ന്‌. ഒബാമയുടെ ചിലവഴിക്കല്‍ എല്ലാ റിക്കാര്‍ഡുകളും ഭേദിച്ചിരിക്കുന്നു. എങ്കിലും അതൊക്കെ നടക്കുന്നത്‌, ലോകത്തിലെ ഏറ്റവും ആഭാസകരവും ചിലവേറിയതുമായ ഒരു തിരഞ്ഞെടുപ്പ്‌ പ്രക്രിയക്കകത്താണ്‌. തിരഞ്ഞെടുപ്പിന്‌ ഇനി രണ്ടാഴ്ചയില്‍ കുറവു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍, നിരായുധനും, പരിക്ഷീണനും, പുറംതള്ളപ്പെട്ടവനുമായ മാക്‌കെയിണ്റ്റെ മുന്നില്‍, ഭീതി സൃഷ്ടിക്കുക എന്ന വഴി മാത്രമേ ഇന്ന്‌ മുന്നിലുള്ളു. അതുകൊണ്ടാണ്‌ അയാള്‍ക്ക്‌ 'സോഷ്യലിസ'ത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളെയും പുനരുജ്ജീവിപ്പിക്കേണ്ടിവരുന്നത്‌. 'ജനാധിപത്യ സോഷ്യലിസ്റ്റ്‌' എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഒരേ ഒരു അംഗം മാത്രമേയുള്ളു. അമേരിക്കന്‍ സെനറ്റില്‍. വേര്‍മൌണ്ടില്‍നിന്നുള്ള ബെര്‍ണീ സാന്‍ഡേഴ്സ്‌. 98 ശതമാനം തിരഞ്ഞെടുപ്പിലും അയാള്‍ ഡെമോക്രാറ്റുകള്‍ക്ക്‌ വോട്ടു ചെയ്തു (ബാക്കി വരുന്ന 2 ശതമാനം തവണ അയാള്‍ റിപ്പബ്ളിക്കിനു വേണ്ടി വോട്ടു ചെയ്തിട്ടുമുണ്ടാകുമെന്ന്‌ കൌണ്ടര്‍പഞ്ചിണ്റ്റെ അലക്സാണ്ടര്‍ കോക്ക്ബേണ്‍ കളിയാക്കുന്നു).

'ധനികര്‍ക്കുവേണ്ടിയിട്ടുള്ള സോഷ്യലിസം' എന്ന വാക്ക്‌ പൊതുവേദികളില്‍ ഇടക്കിടക്ക്‌ പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌ കഴിഞ്ഞ ചില മാസങ്ങളില്‍ ഉണ്ടായിട്ടുള്ള സന്തോഷപ്രദമായ ഒരു കാര്യം. ഇടതുകക്ഷികളില്‍ നിന്നല്ല, യാഥാസ്ഥിതിക സമ്പന്ന വിഭാഗങ്ങളില്‍നിന്നാണ്‌ ഈ വാക്ക്‌ ഉത്ഭവിക്കുന്നത്‌. റോജര്‍ ഹോള്‍ഡിംഗ്‌സിന്റെ ജിം റോജേര്‍സിനെ പോലുള്ള വമ്പന്‍ നിക്ഷേപകരും ഈ വാക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. അദ്ദേഹത്തിണ്റ്റെ ഒരു ഉദ്ധരണി കേള്‍ക്കൂ, "അമേരിക്ക ഇന്ന്‌ ചൈനയേക്കാളും കമ്മ്യൂണിസ്റ്റാണ്‌. സമ്പന്നരുടെ അഭിവൃദ്ധിയാണ്‌ ഇത്‌ (Bail out). പണക്കാര്‍ക്കുവേണ്ടിയുള്ള സോഷ്യലിസം...സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിക്കലാണ്‌ ഇത്‌.." "തകര്‍ച്ചയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ നിക്ഷേപക ബാങ്കുകളെയും കരകയറ്റാന്‍ സഹായിക്കുക എന്നത്‌ മുതലളിത്തമല്ല. അത്‌ സമ്പന്നര്‍ക്കുവേണ്ടിയുള്ള സോഷ്യലിസമാണ്‌",എന്ന്‌, ഈ വര്‍ഷം ആദ്യം തട്ടിമൂളിച്ചതും ജിം റോജേര്‍സ്‌ എന്ന ഇതേ മഹാന്‍ തന്നെയാണ്‌.

ഇനി ഒബാമക്കെതിരെ 'സോഷ്യലിസ'ത്തിന്റെ പേരും പറഞ്ഞ്‌, മാക്‌കെയിന്‍ നടത്തുന്ന ഈ ആക്രമണം വ്യക്തവും നിര്‍ദ്ദയവുമാണെങ്കില്‍, അത്രതന്നെ പ്രത്യക്ഷമല്ലാത്ത, എന്നാല്‍ കൂടുതല്‍ അപകടകരമായേക്കാവുന്ന മറ്റൊരു സംഗതി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. വംശീയതയാണ് അത്‌. ബ്രാഡ്‌ലി ഇഫക്ട്‌ (കറുത്തവര്‍ക്ക്‌ വോട്ടു ചെയ്യുമെന്ന്‌ സമ്മതിദായകര്‍ പ്രഖ്യാപിക്കുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്‌ ചെയ്യാതിരിക്കുകയും ചെയ്യുന്ന കലാപരിപാടി) ഇത്തവണ വിരുദ്ധഗതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ ജനം പ്രതീക്ഷിക്കുന്നത്‌. ഒബാമക്ക്‌ വോട്ടുചെയ്യുമെന്ന്‌ തങ്ങളുടെ വേണ്ടപ്പെട്ടവരോടുപോലും പറയാന്‍ വിസമ്മതിക്കുന്ന വെള്ളക്കാരും ഇത്തവണ ഒബാമക്ക്‌ വോട്ടുചെയ്യുമെന്ന്‌ ഏകദേശം തീര്‍ച്ചയായിരിക്കുന്നു. തങ്ങള്‍ ഇത്തവണ ഡെമോക്രാറ്റിനാണ്‌ വോട്ടുചെയ്യുന്നതെന്ന്‌ റിപ്പബ്ളിക്കന്‍മാര്‍ പുറത്ത്‌ പറഞ്ഞില്ലെന്നു വരാം. എങ്കിലും അതു തന്നെയായിരിക്കും മിക്ക റിപ്പബ്ളിക്കന്‍മാരും ഇത്തവണ ചെയ്യുക. ഇത്തവണത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യവും (മാക്‌കെയിന്റെ സ്വന്തം സാമ്പത്തിക പ്രതിസന്ധിയും)വെച്ചുനോക്കിയാല്‍ ഒബാമ ഇതിനേക്കാള്‍ എത്രയോ മുന്നിലാകേണ്ടതായിരുന്നുവെന്ന്‌ കരുതുന്നവരും ധാരാളമുണ്ട്‌. ചുരുക്കത്തില്‍ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ആര്‍ക്കും അത്ര സന്തോഷം നല്‍കിയിട്ടില്ല.

ഏതായാലും, ചില ദശകങ്ങള്‍ക്കുമുന്‍പത്തെ അമേരിക്കയേക്കാള്‍ വൈവിദ്ധ്യപൂര്‍ണ്ണമായ ഇന്നത്തെ അമേരിക്കയില്‍ ഇന്നു നടക്കുന്ന ഇത്തരം സംവാദങ്ങളുടെ പൊള്ളത്തരം, പ്രത്യക്ഷമായ വംശീയതയെ അത്യധികം സങ്കീര്‍ണ്ണമാക്കുന്നുണ്ട്‌. ഈയിടെ നടന്ന ഒരു റിപ്പബ്ളിക്കന്‍ റാലിയില്‍ അതിന്റെ ഒരു പ്രതിഫലനം കാണാനിടയായി. മുസ്ളിം വിരുദ്ധ, ഒബാമ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഒരു റിപ്പബ്ളിക്കന്‍ അനുയായിയുടെയും, "മുസ്ളിങ്ങള്‍ ഒബാമയുടെ കൂടെ' എന്ന മുദ്രാവാക്യങ്ങളുടെയും ഇടയില്‍ നിന്നിരുന്നത്‌ ക്യാമ്പയിന്റെ സുരക്ഷാവിഭാഗത്തില്‍ പെട്ട ഒരാളായിരുന്നു. അതും, ഒരു കറുത്ത മുസ്ളിം. അതുകൊണ്ട്‌, വിവേകത്തോടെയും സാവധാനത്തിലും കൈകാര്യം ചെയ്തില്ലെങ്കില്‍, ഇത്തരം വംശീയ സമീപനങ്ങള്‍ ഒരു വിഭാഗത്തെ ശക്തിപ്പെടുത്താനും മറു വിഭാഗത്തിനെ വേദനിപ്പിക്കാനും മാത്രമേ ഉപകരിക്കൂ.

മറുഭാഗത്താകട്ടെ, സോഷ്യലിസത്തിനെതിരെ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്‌. സോഷ്യലിസമെന്ന ആ ഭൂതം ആവേശിച്ചിരിക്കുന്നവരെപ്പോലെതന്നെ സോഷ്യലിസത്തിന്റെ അമേരിക്കന്‍ ഭാഷ്യവും ആകെ കുഴഞ്ഞുമറിഞ്ഞും സങ്കീര്‍ണ്ണമായും കിടക്കുന്ന കാഴ്ചയാണ്‌ ഇന്ന് കാണാന്‍ കഴിയുന്നത്‌.

Saturday, October 25, 2008

സൈമൂര്‍ ഹര്‍ഷ്‌ - തളരാത്ത പോരാട്ടം (2)






മൈ ലായ്‌ അബു ഗ്രൈബ്‌ സംഭവങ്ങള്‍ക്കിടക്ക്‌ നാലു ദശകത്തിന്റെ വിടവുണ്ട്‌. നമുക്ക്‌ ചോദിക്കേണ്ടിവരും. പൗരന്മാര്‍ക്കെതിരെ അമേരിക്കന്‍ സൈന്യം നടത്തുന്ന പീഡനങ്ങളെക്കുറിച്ച്‌ ഇങ്ങനെ വീണ്ടും വീണ്ടും അന്വേഷണങ്ങള്‍ നടത്തേണ്ടിവരുന്നത്‌ ഒരു ദുരിതമായി തോന്നുന്നില്ലേ എന്ന്. ഉണ്ടെന്നും ഇല്ലെന്നുമാണ്‌ ഈ ചോദ്യത്തിനുള്ള സൈമൂറിന്റെ മറുപടി. ഇത്‌ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തീര്‍ച്ചയായും തകര്‍ക്കുന്നുണ്ട്‌. എങ്കിലും യുദ്ധം എപ്പോഴും ഭീകരമാണ്‌ എന്ന് അദ്ദേഹം തിരിച്ചറിയുന്നു. 1970-ല്‍ മൈ ലായ്‌ റിപ്പോര്‍ട്ട്‌ വന്നതിനുശേഷം, ഒരു യുദ്ധ-വിരുദ്ധ റാലിയില്‍ പങ്കെടുക്കുമ്പോള്‍ പെട്ടെന്നു അദ്ദേഹത്തിന്‌ ഒരു ഉള്‍വിളി തോന്നി. റാലിയില്‍ പങ്കെടുത്ത ഒരു സൈനികനെ വിളിച്ച്‌ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച്‌ സ്വമനസ്സാലെ അവിടെ കൂടിയിരുന്നവരോട്‌ എന്തെങ്കിലും വെളിപ്പെടുത്തണമെന്ന് സൈമൂര്‍ അഭ്യര്‍ത്ഥിച്ചു. അയാള്‍ നല്‍കിയ വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കാന്‍ പോന്നവയായിരുന്നു. ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലര്‍ ബ്ലേഡ്‌ കൊണ്ട്‌ കര്‍ഷകരെ ചിലപ്പോള്‍ തങ്ങള്‍ മുറിവേല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും ചിലപ്പോള്‍ അവരുടെ തലയറുക്കുക പോലും ചെയ്തിരുന്നുവെന്നും മറ്റും, ആരെടെയും പ്രേരണയില്ലാതെ അയാള്‍ കുറ്റസമ്മതം നടത്തി. തിരിച്ച്‌ സൈനികത്താവളത്തിലെത്തുന്നതിനുമുന്‍പ്‌ ഹെലികോപ്റ്റര്‍ വൃത്തിയാക്കാനും തങ്ങള്‍ മറന്നിരുന്നില്ലെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. 'യുദ്ധം എന്നാല്‍ ഇതൊക്കെയാണ്‌", സൈമൂര്‍ പറയുന്നു."


എന്നാലും എങ്ങിനെയാണ്‌ ഇതൊക്കെ എഴുതാനും അമേരിക്കന്‍ ജനതയോട്‌ നിരന്തരം ഇതിനെക്കുറിച്ച്‌ പറയാനും കഴിയുന്നത്‌?""നിശ്ശബ്ദനായിരിക്കുന്നതിനേക്കാള്‍ നല്ലത്‌ എന്തെങ്കിലുമൊക്കെ പറയാന്‍ ശ്രമിക്കുന്നതാണ്‌".എന്നാലും സൈമൂറിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വികാരം സെപ്തംബര്‍ പതിനൊന്നിനുശേഷം മാധ്യമരംഗത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദമായ കീഴടങ്ങലാണ്‌. സദ്ദാമിന്റെ കൂട്ടനശീകരണ ആയുധങ്ങളെക്കുറിച്ചുള്ള 'തെളിവു'കളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ പോലും മാധ്യമങ്ങള്‍ ഉത്സാഹം കാണിച്ചില്ല. "ഇന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രം വായിക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു. പത്രക്കാര്‍ക്ക്‌ വാര്‍ത്തകളൊന്നും കിട്ടുന്നേയില്ല. വിവേചനബുദ്ധിയും സത്യസന്ധതയും ഒത്തിണങ്ങിയവരും, ഞാന്‍ വളരെയധികം ബഹുമാനിക്കുന്നവരുമായ പലരും ഈ ഇറാഖ്‌ യുദ്ധത്തെ പിന്തുണച്ചുവെന്നത്‌ എന്നെ നിരാശപ്പെടുത്തി. ഒരു ആശയത്തിനെതിരെ എങ്ങിനെയാണ്‌ നിങ്ങള്‍ക്ക്‌ യുദ്ധം ചെയ്യാനാവുക എന്നത്‌ ഇപ്പോഴും എനിക്ക്‌ മനസ്സിലാവുന്നതേയില്ല".


വലുതായി കൊട്ടിഘോഷിക്കപ്പെട്ട 'സൈനികമുന്നേറ്റ'ത്തിന്റെ (Surge) കാര്യം ഞാന്‍ അവതരിപ്പിച്ചപ്പ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു. "..ഈ പറയുന്ന സൈനിക മുന്നേറ്റം ഉണ്ടാവുന്നതിനുമുന്‍പു തന്നെ വംശീയ ഉന്മൂലനം ഏറെക്കുറെ ഭംഗിയായി അവിടെ നടന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ അക്രമങ്ങള്‍ അല്‍പം ഒതുങ്ങിയതായി തോന്നുന്നത്‌. പല സ്ഥലങ്ങളിലും അക്രമങ്ങളെ ഒതുക്കാന്‍ സഹായിച്ചത്‌ സുന്നി വിഭാഗത്തിന്റെ അവേക്കനിംഗ്‌ ഗ്രൂപ്പാണ്‌ (Awakening Group). അമേരിക്കന്‍ സൈന്യം അതിന്‌ അവര്‍ക്ക്‌ ശമ്പളം കൊടുത്തിരുന്നു. അതൊക്കെ ഷിയകളെ ഏല്‍പ്പിച്ചാണ്‌ ഇന്ന് അമേരിക്ക സ്ഥലം കാലിയാക്കാന്‍ നോക്കുന്നത്‌. സൗദി അറേബ്യയാണ്‌ പ്രധാന കിങ്കരന്‍. സലാഫികള്‍ക്കും വഹാബികള്‍ക്കും നല്ലൊരു സംഖ്യ പോകുന്നുണ്ട്‌. അവര്‍ ആ പൈസ സുന്നികള്‍ക്കു കൊടുക്കും. ഷിയകളെ ഒതുക്കാന്‍. ഒരു സംശയവും വേണ്ട. അങ്ങിനെ വന്നാല്‍ അക്രമം അവസാനിക്കുമെന്നു തോന്നുന്നുണ്ടോ? എങ്ങിനെയാണ്‌ നമുക്കിതില്‍നിന്ന് പുറത്തുകടക്കാനാവുക? ഒരു വഴിയുമില്ല. ഇറാഖികളോട്‌ നമുക്ക്‌ ഒരു വലിയ ബാദ്ധ്യതയുണ്ട്‌. നമ്മള്‍ ഇവിടെനിന്ന് പോവുക, എത്രയും വേഗം. അതുമാത്രമാണ്‌ ഒരു വഴി. അവരോട്‌ നമ്മള്‍ എന്താണ്‌ കാട്ടിക്കൂട്ടിയതെന്ന് വിവരിക്കാനാവില്ല. അത്രമാത്രം ഭയവും ഉന്മാദവുമാണ്‌ നമ്മള്‍ ആ സമൂഹത്തില്‍ സൃഷ്ടിച്ചത്‌".


ലിത്വാനിയയില്‍നിന്നും പോളണ്ടില്‍നിന്നുമുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി ചിക്കാഗോവിലായിരുന്നു സൈമൂര്‍ ഹര്‍ഷിന്റെ ജനനം. അല്‍പ്പകാലം നിയമവിദ്യാര്‍ത്തിയായിരുന്നുവെങ്കിലും പിന്നീട്‌ അത്‌ വിട്ടു. കുറച്ചുകാലം സിറ്റ്‌ ന്യൂസ്‌ ബ്യൂറോവില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. അതിനുശേഷം അസ്സോസ്സിയേറ്റഡ്‌ പ്രസ്സില്‍ പ്രവര്‍ത്തിച്ചു. എ.പി.യില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച.
ഒരു ന്യൂസ്‌ ഏജന്‍സിയുടെ കൂടെ ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ്‌ മൈ ലായിയെക്കുറിച്ച്‌ ആദ്യമായി അറിയുന്നത്‌. 109 വിയറ്റ്‌നാം പൗരന്മാരെ കൊന്നതിന്‌ ഫോര്‍ട്ട്‌ ബെന്നിംഗിലെ വില്ല്യം കെല്ലി എന്ന ഒരു പട്ടാളക്കാരനെ കോര്‍ട്ട്‌ മാര്‍ഷല്‍ ചെയ്യാന്‍ പോകുന്നുവെന്ന് സൈമൂര്‍ അറിഞ്ഞു. 26 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു വില്ല്യം കെല്ലി. ഫോര്‍ട്ട്‌ ബെന്നിംഗ്‌ സൈനിക കേന്ദ്രത്തില്‍ കടന്നുകൂടി വില്ല്യം കെല്ലിയെ സൈമൂര്‍ കണ്ടെത്തി. മൂന്നു മണിക്കൂര്‍ സംസാരിച്ചു. പിന്നെ അയാളെ പുറത്തുകൊണ്ടുപോയി അയാളുടെ കാമുകിയുടെ വീട്ടില്‍വെച്ചും അഭിമുഖം നടത്തി. തന്റെ മേലധികാരികളുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ്‌ താന്‍ ചെയ്തതെന്ന് കെല്ലി വെളിപ്പെടുത്തി. 36 പത്രങ്ങള്‍ സൈമൂറിന്റെ ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചു. എങ്കിലും ഈ വാര്‍ത്ത തമസ്ക്കരിച്ച പത്രങ്ങളും ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക്‌ ടൈംസിനെപ്പോലുള്ളവര്‍. പിന്നീടാണ്‌ പോള്‍ മെഡ്‌ലോ എന്ന മറ്റൊരു പട്ടാളക്കാരനെ സൈമൂര്‍ പരിചയപ്പെടുന്നത്‌. നൂറോളം വിയറ്റ്‌നാം കുട്ടികളെ വെടിവെച്ചുകൊന്നയാളായിരുന്നു പോള്‍. മൈ ലായ്‌ റിപ്പോര്‍ട്ടിലെ മൂന്നാമത്തെ കഥ പോള്‍ മെഡ്‌ലോവിനെക്കുറിച്ചുള്ളതായിരുന്നു. കുട്ടികളെ വെടിവെച്ചുകൊന്നതിന്റെ പിറ്റേ ദിവസം ഒരു സ്ഫോടനത്തില്‍ പോളിനു തന്റെ കാലുകള്‍ നഷ്ടമായി. ചികിത്സയിലിരിക്കുമ്പോള്‍ വില്ല്യം കെല്ലിയോട്‌ പോള്‍ പറഞ്ഞത്‌, 'ഞാന്‍ ചെയ്തതിനുള്ള ശിക്ഷ ദൈവം എനിക്ക്‌ നല്‍കി. ഇനി നിനക്കും അത്‌ കിട്ടും' എന്നായിരുന്നു. ഹര്‍ഷ്‌ അതും വള്ളിപുള്ളിവിടാതെ റിപ്പോര്‍ട്ട്‌ ചെയ്തു. അതോടെ വിയറ്റ്‌നാം അദ്ധ്യായം മൂടിവെക്കാനാവില്ലെന്നായി. അടുത്തവര്‍ഷം, അതായത്‌, 1970-ല്‍ പുലിറ്റ്‌സര്‍ സമ്മാനം സൈമൂറിനെ തേടിയെത്തി.


എങ്ങിനെയാണ്‌ സൈമൂര്‍ പ്രവര്‍ത്തിക്കുന്നത്‌? പണ്ട്‌ ചെയ്തിരുന്ന അതേ രീതി തന്നെയാണ്‌ ഇപ്പോഴും അദ്ദേഹം പിന്തുടരുന്നത്‌. പരിചയക്കാര്‍. പ്രസിഡന്റും അദ്ദേഹത്തിന്റെ സില്‍ബന്തികളുമായി നടത്തിയ കൊച്ചുവര്‍ത്തമാനങ്ങളില്‍നിന്നായിരുന്നു ബോബ്‌ വുഡ്‌വാര്‍ഡ്‌ തന്റെ ഇറാഖിനെക്കുറിച്ചുള്ള സമീപകാല പുസ്തകങ്ങള്‍ രചിച്ചതെങ്കില്‍, സൈമൂറിന്റെ വാര്‍ത്താസ്രോതസ്സുകള്‍ താഴേക്കിടയിലുള്ളവരായിരുന്നു. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു വുഡ്‌വാര്‍ഡിനെപ്പോലുള്ളവര്‍ "അവരൊക്കെ വമ്പന്മാരെ തേടിപ്പോകുന്നവരാണ്‌. എനിക്കതില്‍ താത്‌പര്യമില്ല. അതൊരു പാഴ്‌വേലയാണ്‌. ഞാന്‍ രാവിലെ ആറുമണിക്കൊക്കെയാണ്‌ എവിടെയെങ്കിലുമൊക്കെ ചെന്ന് അനൗദ്യോഗികമായി ആളുകളെ പിടികൂടുക".


"സ്ഥിരം പരിചയക്കാരാണോ ഇവര്‍?" "അങ്ങിനെയൊന്നുമില്ല. പുതിയ ആളുകളുമുണ്ടാവും കൂട്ടത്തില്‍". പക്ഷേ പുതിയ ആളുകളെ ആശ്രയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്ന് സൈമൂറിന്‌ അറിയാം. ചിലപ്പോള്‍ എന്തെങ്കിലും കെണി അതില്‍ ഉണ്ടായേക്കാനും മതി. അങ്ങിനെ ചിലത്‌ സംഭവിച്ചിട്ടുമുണ്ട്‌ പില്‍ക്കാലങ്ങളില്‍. മര്‍ലിന്‍ മണ്‍റോ കെന്നഡിയെ ബ്ലാക്ക്‌ മെയില്‍ ചെയ്തുവെന്ന് 'തെളിയിക്കുന്ന' ചില രേഖകള്‍ സൈമൂറിന്റെ കയ്യിലെത്തി. 90-കളില്‍ കെന്നഡിയെക്കുറിച്ച്‌ എഴുതിയ ഒരു പുസ്തകത്തില്‍ ഈ വിവരം പ്രത്യക്ഷപ്പെടുമായിരുന്നു. എങ്കിലും തക്കസമയത്ത്‌ സൈമൂര്‍ ആ പരാമര്‍ശം ഒഴിവാക്കി. എങ്കിലും ചീത്തപ്പേര്‌ ബാക്കിയായി. ചിലിയിലെ അലന്‍ഡെയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സി.ഐ.എയുടെ ഗൂഢപദ്ധതിയില്‍ ചിലിയിലെ അമേരിക്കന്‍ നയതന്ത്രപ്രതിനിധി എഡ്‌വേര്‍ഡ്‌ കൊറിക്ക്‌ പങ്കുണ്ടായിരുന്നു എന്ന് 1974-ല്‍ സൈമൂര്‍ ആരോപിച്ചതും വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം സൈമൂര്‍ സുദീര്‍ഘമായ ഒരു തിരുത്ത്‌ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ആദ്യത്തെ പേജില്‍തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 11-നു ശേഷം വായനക്കാരില്‍നിന്നും സൈമൂറിനു കിട്ടിയ മെയിലുകളില്‍ അധികവും അദ്ദേഹത്തെ നിന്ദിക്കുന്നവയായിരുന്നു. നിസ്സാരമായ ആനുകൂല്യങ്ങള്‍ക്കുപകരമായി നാസികള്‍ക്കുവേണ്ടി പണിയെടുത്തിരുന്ന ജൂതത്തടവുകാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന കോപ്പാ എന്ന വിളി പോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌ സൈമൂറിന്‌.


'അവസാനത്തെ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍' എന്ന് സൈമൂറിനെ ചിലര്‍ വിശേഷിപ്പിക്കാറുണ്ട്‌. അതില്‍ വിഷമം തോന്നിയിട്ടുണ്ടോ?"അന്വേഷണാത്മക പത്രപ്രവര്‍ത്തനം പഠിപ്പിക്കാന്‍ 5 മില്ല്യണ്‍ ഡോളര്‍ ചിലവഴിക്കാന്‍ തയ്യാറായ ഒരു സുഹൃത്തുണ്ട്‌ എനിക്ക്‌. പക്ഷേ ഞാന്‍ എന്തിന്‌ അത്‌ ചെയ്യണം? ഞാന്‍ ചെയ്യുന്ന ജോലിയുടെ വില കൂടുതലാണെന്ന് മനസ്സിലായില്ലേ? എന്നാലും പല കഥകളും വെളിച്ചം കാണില്ല. ഇന്റര്‍നെറ്റിലൂടെ പത്രപ്രവര്‍ത്തനം ചെയ്യുന്ന ഒരു മിടുക്കന്‍ പത്രപ്രവര്‍ത്തകനെ എനിക്കറിയാം. ന്യൂയോര്‍ക്ക്‌ ടൈംസിലെയും വാഷിംഗ്‌ടണ്‍ പോസ്റ്റിലെയും എന്റെ സുഹൃത്തുക്കളോട്‌ ഞാന്‍ അയാളുടെ കാര്യം പറഞ്ഞു. പക്ഷേ അയളെ അവര്‍ എടുത്തില്ല. കനത്ത ശമ്പളം കൊടുക്കേണ്ടിവരുമെന്നതുകൊണ്ട്‌".


സൈമൂറിന്‌ എഴുപത്‌ വയസ്സു കഴിഞ്ഞു. ഇനിയും ഇതുമായി അധികകാലം നടക്കാന്‍ കഴിയില്ല എന്നു വരാം. അതോ കഴിയുമോ? "എല്ലാ റിപ്പോര്‍ട്ടര്‍മാരും തൊഴില്‍ ആരംഭിക്കുന്നത്‌ എന്തും തിന്നാനുള്ള നല്ല വിശപ്പോടെയാണ്‌. പക്ഷേ കുറച്ചുകഴിയുമ്പോള്‍ അവരുടെ വിശപ്പ്‌ തീരുന്നു." പക്ഷേ, സൈമൂറിന്റെ വിശപ്പ്‌ മാറുന്നില്ല. "എനിക്ക്‌ ഇപ്പോഴും ആവശ്യത്തിന്‌ വിവരങ്ങള്‍ കിട്ടുന്നുണ്ട്‌. എന്നെ വിശ്വസിക്കുന്ന ആളുകളുമുണ്ട്‌. അപ്പോള്‍ പിന്നെ ഞാന്‍ എന്തുചെയ്യണം. ടെന്നീസും ഗോള്‍ഫും എനിക്കിഷ്ടമാണ്‌. നന്നായി കളിക്കാന്‍ അറിയാമായിരുന്നെങ്കില്‍ ഞാന്‍ ആ വഴിക്ക്‌ പോയേനേ. അങ്ങിനെയല്ലാത്തതുകൊണ്ട്‌ പിന്നെ മറ്റെന്താണ്‌ വഴി? ഊര്‍ജ്ജ്വസലമായി ഇരിക്കുകതന്നെ. നമ്മുടെ രാജ്യം ഇന്നൊരു പ്രതിസന്ധിയിലാണ്‌. ഇതിനുമുന്‍പ്‌ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഈ ആളുകള്‍ അമേരിക്കയെ പൂര്‍ണ്ണമായും നാശമാക്കി. നാശം പിടിച്ച ഒരു തൊഴിലാണ്‌ എന്റേത്‌"."എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. അത്ര മാത്രമേ എന്നെക്കുറിച്ച്‌ പറയാനാവൂ. ഒന്നും ഗൗരവമായി എടുക്കുന്നില്ല. അവിടെയും ഇവിടെയും പോകുന്നു. പ്രസംഗങ്ങള്‍ നടത്തുന്നു. പൈസ ഉണ്ടാക്കുന്നുണ്ട്‌. അങ്ങിനെ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു".


എന്റെ കൂടെ സമയം ചിലവഴിക്കുന്നതിലൂടെ സിറിയയെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ട്‌ എഴുതുന്നത്‌ അദ്ദേഹം വൈകിക്കുകയാണെന്നു എനിക്കു എന്നു തോന്നി. തനിക്കു കിട്ടിയ പുരസ്കാരങ്ങളൊക്കെ അദ്ദേഹം ഒന്നൊന്നായി കാട്ടിത്തന്നു. കൂട്ടത്തില്‍ ഹെന്റ്രി കിസ്സിംഗറിന്‌ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരായ ലോറന്‍സ്‌ ഈഗിള്‍ബര്‍ഗറും റോബര്‍ട്ട്‌ മെക്ലൊസ്കിയും എഴുതിയ ഒരു മെമ്മോയും കാണിച്ചുതന്നു. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: " ചിലിയിലെ സി.ഐ.എയെക്കുറിച്ച്‌ സൈമൂര്‍ ഹര്‍ഷ്‌ കൂടുതല്‍ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അയാളുടെ പ്രചരണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. അയാളുടെ അന്തിമലക്ഷ്യം താങ്കളാണ്‌". തന്റെ ചില റിപ്പോര്‍ട്ടുകളില്‍ പത്രാധിപരായിരുന്ന ഡേവിഡ്‌ റെംനിക്ക്‌ നിര്‍ദ്ദയം നടത്തിയ വെട്ടിത്തിരുത്തലുകളും സൈമൂര്‍ കാണിച്ചുതന്നു. ഡേവിഡിനെക്കുറിച്ച്‌ സൈമൂറിന്‌ നല്ല മതിപ്പാണ്‌. " എനിക്ക്‌ പൊതുവെ എഡിറ്റര്‍മാരെ അത്രക്ക്‌ ഇഷ്ടമല്ല. എങ്കിലും ഡേവിഡ്‌ മിടുക്കനാണ്‌. നല്ലൊരു വിധികര്‍ത്താവും. ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയും നടക്കാറുണ്ട്‌". സൈമൂര്‍ ഓര്‍ക്കുന്നു.

സൈമൂര്‍ എഴുത്തുമേശയിലേക്ക്‌ കാലുകള്‍ കയറ്റിവെച്ച്‌ ഗംഭീരമായ ഒരു ഇരിപ്പിരുന്നു. ഒരു കാലിലെ ഷൂസ്‌ ഊരിക്കളഞ്ഞിരുന്നു സൈമൂര്‍.


ഒന്നു രണ്ട്‌ കോളുകള്‍ വന്നു. ചുരുങ്ങിയ വാക്കുകളില്‍ സൈമൂര്‍ മറുപടി ഒതുക്കി. ടൈംസിലെ ഒരു പഴയ സഹപ്രവര്‍ത്തകന്‍ മുറിയിലേക്ക്‌ വന്നു. തന്റെ ചങ്ങാതിയുടെ നേരെ വിരല്‍ചൂണ്ടി സൈമൂര്‍ പറഞ്ഞു "ഈയാള്‍ക്ക്‌ തലയില്‍ മുടിയുണ്ടായിരുന്ന കാലം മുതലേ ഇയാളെ ഞാനറിയും".


പോകാനൊരുങ്ങി ഞാന്‍ യാത്ര പറയുമ്പോള്‍ സൈമൂര്‍ കസേരയില്‍നിന്ന് എഴുന്നേറ്റില്ല. യാത്ര പറഞ്ഞതുമില്ല. കൈവീശി ഒരു ചെറിയ സല്യൂട്ട്‌ മാത്രം തന്ന് സൈമൂര്‍ ആര്‍ത്തിയോടെ തന്റെ കണ്ണുകള്‍ ചങ്ങാതിയിലേക്ക്‌ തിരിച്ചുവെച്ചു.

(അവസാനിച്ചു)

Thursday, October 23, 2008

സൈമൂര്‍ ഹര്‍ഷ് - തളരാത്ത പോരാട്ടം

കടപ്പാട്: ദി ഒബ്‌സര്‍വറിനുവേണ്ടി, ലോകപ്രശസ്ത പത്രപ്രവര്‍ത്തകനായ സൈമൂര്‍ ഹര്‍ഷുമായി റാച്ചേല്‍ കുക്ക് നടത്തിയ നീണ്ട അഭിമുഖത്തിന്റെ (The man who knows too much എന്ന ശീര്‍ഷകത്തില്‍) പ്രസക്തമായ ഭാഗങ്ങളുടെ പരിഭാഷ.



ഇടക്കിടക്ക്‌ ഏതെങ്കിലുമൊരു പ്രശസ്തനായ നടനോ, നിര്‍മ്മാതാവോ സൈമൂര്‍ ഹര്‍ഷിനെ കാണാന്‍ ഇപ്പോഴും എത്തുന്നു. സൈമൂറിന്റെ ഏറ്റവും പ്രശസ്തമായ ന്യൂസ്‌ സ്റ്റോറി സിനിമയാക്കാനാണ്‌ അവര്‍ എത്തുന്നത്‌. വിയറ്റ്‌നാമിലെ മൈ ലായ്‌ കൂട്ടക്കൊലയാണ്‌ ആ കഥ. 1969-ല്‍ ദക്ഷിണ വിയറ്റ്‌നാമിലെ മൈ ലായ്‌ എന്ന ഗ്രാമത്തിലേക്ക്‌ കടന്നുചെന്ന അമേരിക്കന്‍ സേനാ വിഭാഗം, അവിടെ ബാക്കിയുണ്ടായിരുന്ന സ്ത്രീകളെ കൂട്ട ബലാത്ക്കാരത്തിനു വിധേയമാക്കിയതിനുശേഷം, അവരെയും പ്രായമായവരെയും കുട്ടികളെയും ബയണറ്റുകള്‍ കൊണ്ട്‌ കുത്തിക്കീറുകയും വെടിവെച്ച്‌ ജീവന്‍ തീര്‍ന്നു എന്ന് ഉറപ്പുവരുത്തുയതിനുശേഷം കുഴിച്ചുമൂടുകയും ചെയ്തു. ആ ഗ്രാമത്തില്‍ മാത്രം 500 -ഓളം പേരാണ്‌ ഈ വിധത്തില്‍ കശാപ്പു ചെയ്യപ്പെട്ടത്‌. ആധുനിക കാലത്തെ ഏറ്റവും കുപ്രശസ്തമായ ഈ സൈനിക കുറ്റകൃത്യത്തെ ലോക മനസ്സാക്ഷിയുടെ മുന്നില്‍ കൊണ്ടുവന്നത്‌ സൈമൂര്‍ ഹര്‍ഷ്‌ എന്ന ഈ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു. വിയറ്റ്‌നാമില്‍നിന്ന് എത്രയും വേഗം തലയൂരാന്‍ ഈ റിപ്പോര്‍ട്ട്‌ അമേരിക്കയെ നിര്‍ബന്ധിതമാക്കി. അത്ര ശക്തമായ ഒരു പത്രപ്രവര്‍ത്തനമായിരുന്നു അത്‌. ആ റിപ്പോര്‍ട്ടിന്‌ സൈമൂറിന്‌ പുലിറ്റ്‌സര്‍ സമ്മാനവും കിട്ടുകയുണ്ടായി.

വാഷിംടണിന്റെ സമീപപ്രദേശത്തെ ഒരു രണ്ടുമുറി ഫ്ലാറ്റിലാണ്‌ കഴിഞ്ഞ പതിനേഴു വര്‍ഷമായി സൈമൂര്‍ ഹര്‍ഷ്‌ താമസിക്കുന്നത്‌. മുറി നിറയെ ആയിരക്കണക്കിനു പുസ്തകങ്ങളും എഴുത്തുപാഡുകളും ചിതറി കിടക്കുന്നു. എഴുത്തുപാഡുകളില്‍ കുനുകുനുന്നനെ എഴുതിയ അസംഖ്യം ടെലിഫോണ്‍ നമ്പറുകളും. അവ മുറിയിലെ ചുമരില്‍ തലങ്ങും വിലങ്ങും ഒട്ടിച്ചുവെച്ചിരിക്കുന്നു. അതിന്റെ ഒത്ത നടുക്കാണ്‌ സൈമൂറിന്റെ ആ ഗംഭീരമായ ഇരുപ്പ്‌.

മൈ ലായ്‌ റിപ്പോര്‍ട്ടിനുശേഷം ന്യൂയോര്‍ക്ക്‌ ടൈംസ്‌ അദ്ദേഹത്തെ അവരുടെ പത്രത്തില്‍ നിയമിച്ചു. വാഷിംടണ്‍ പോസ്റ്റിലൂടെ ബോബ്‌ വുഡ്‌ഹാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും പുറത്തുകൊണ്ടുവന്ന വാട്ടര്‍ഗേറ്റ്‌ സംഭവത്തിന്റെ വാലറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു ന്യൂയോര്‍ക്ക്‌ ടൈംസ്‌ ഏല്‍പ്പിച്ച ദൗത്യം. വാട്ടര്‍ഗേറ്റ്‌ സ്കൂപ്പ്‌ പുസ്തകരൂപത്തിലാക്കിയപ്പോള്‍ (All the President's Men) ബോബും ബേണ്‍സ്റ്റീനും അതില്‍ സൈമൂറിനെ വിശേഷിപ്പിച്ചത്‌, തങ്ങളുടെ എതിരാളി എന്നായിരുന്നു. ആ സംഭവം കഴിഞ്ഞ്‌ 40 വര്‍ഷം കഴിഞ്ഞു. ഇന്നും സൈമൂറിനു വലിയ മാറ്റമൊന്നുമില്ല. ടെന്നീസ്‌ കളിയില്‍ കാലിനേറ്റ പരുക്കുകാരണം അല്‍പ്പം നൊണ്ടി നടക്കുന്നു എന്നു മാത്രം. ടെന്നീസ്‌ ഷൂവും നിറം മങ്ങിയ ഒരു ജാക്കറ്റും ഒക്കെയായി ഇപ്പോഴും നല്ല ഫൊമില്‍ തന്നെയാണ്‌ സൈമൂര്‍. ഇന്നദ്ദേഹം ന്യൂയോര്‍ക്കര്‍ മാസികയുടെ ഭാഗമാണ്‌. പരസ്പരബന്ധമില്ല എന്നു തോന്നുന്ന രീതിയിലാണ്‌ മനസ്സിനുള്ളിലെ ചിന്തകള്‍ ഒരോരോ കഷണങ്ങളായി പുറത്തേക്കു വന്നുകൊണ്ടിരുന്നത്‌. "ഉവ്വ്‌. ഞാന്‍ അവരെ ടി.വി.യില്‍ കാണാറുണ്ട്‌. എന്റെ സഹപ്രവര്‍ത്തകര്‍. അവരുടെ എല്ലാ വാചകങ്ങളും തുടങ്ങുന്നത്‌, 'ഞാന്‍ കരുതുന്നു' എന്ന ആമുഖത്തൊടെയാണ്‌. ഞാന്‍ കരുതുന്നു എന്ന പേരില്‍ അവര്‍ ഒരുപക്ഷേ ഒരു പുസ്തകം തന്നെ ഇറക്കിയേക്കും.

ഏതൊരു അമേരിക്കക്കാരനെയും പോലെ സൈമൂറും തിരഞ്ഞെടുപ്പ്‌ ജ്വരത്തിലാണ്‌. ബുഷിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു തികഞ്ഞ ഡെമോക്രാറ്റാണ്‌ അദ്ദേഹം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചൊന്നും പ്രവചിക്കാന്‍ അദ്ദേഹത്തിന്‌ തീരെ താത്‌പര്യമില്ലായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിന്റെ പ്രവചനാതീതമായ വംശീയ സ്വഭാവം മാറ്റിനിര്‍ത്തിയാല്‍, ഒബാമ രക്ഷപ്പെട്ടേക്കുമെന്ന് വിശ്വസിക്കാനാണ്‌ അദ്ദേഹത്തിനിഷ്ടം. അങ്ങിനെ സംഭവിച്ചാല്‍ ഹര്‍ഷിന്‌ ഒരു വെടിക്കുകൂടിയുള്ള അവസരം ലഭിക്കും. "ജനുവരി 20-ന്‌ (അടുത്ത പ്രസിഡന്റിന്റെ സ്ഥാനാരോഹണവേള)ഫോണില്‍ വിളിച്ചാല്‍ അധികാര ദുര്‍വ്വിനിയോഗത്തിന്റെയും വാഗ്ദാനലംഘനങ്ങളുടെയും കഥകള്‍ തരാമെന്ന്‌ വാഗ്ദാനം ചെയ്തിരിക്കുന്നവര്‍ നിരവധിയാണ്. അതിനുമുന്‍പ്‌ പ്രത്യേകിച്ച്‌ സംഭവവികാസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഞാനവരെ വിളിക്കുകതന്നെ ചെയ്യും. ഭരണത്തിന്റെ ചക്രം തിരിക്കുന്ന പുത്തന്‍കൂറ്റുകാരെക്കുറിച്ച്‌ (Neocon) ഒരു പുസ്തകമെഴുതാനുള്ള ഒരുക്കത്തിലാണ്‌ സൈമൂര്‍. 'അതുകൊണ്ട്‌ പ്രത്യേകിച്ചെന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് കരുതിയിട്ടല്ല. “അവര്‍ സുന്ദരമായി രക്ഷപ്പെട്ടു“, സൈമൂര്‍ പറയുന്നു. “ യുദ്ധക്കുറ്റങ്ങള്‍ക്ക്‌ ബുഷും ചെനിയും വിചാരണ ചെയ്യപ്പെടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഢികളാണ്‌" എന്ന് പുതിയ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. "ജനപ്രതിനിധിസഭയുടെ അശ്രദ്ധയെ സമര്‍ത്ഥമായി അവര്‍ ചൂഷണം ചെയ്തു എന്നു പറഞ്ഞാല്‍ അത്‌ പൂര്‍ണ്ണമാകില്ല. ഇടപെടാനുള്ള കോണ്‍ഗ്രസ്സിന്റെ അവകാശത്തെത്തന്നെ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനു വേണ്ടിയിട്ടുള്ള സംഭാഷണങ്ങളാണ് ഇതിനകം നടന്നു കഴിഞ്ഞിരിക്കുന്നത്".

ബുഷിനെയും ചെനിയെയും അവരുടെ കിങ്കരന്മാരെയും കുറിച്ച്‌ പറയാന്‍ ഇപ്പോഴും സൈമൂറിന്‌ നിരവധി കഥകളുണ്ടെന്നുള്ളത്‌ അത്ഭുതമായി തോന്നിയേക്കാം. പക്ഷേ അദ്ദേഹത്തിന്റെ രീതി അതാണ്‌. ഒരു കഥയുടെ പര്യവസാനത്തില്‍ എത്തുന്നതുവരെ അദ്ദേഹം തന്റെ പിടി വിടില്ല.

വാട്ടര്‍ഗേറ്റ്‌ സംഭവം കണ്ടുപിടിച്ചത്‌ വുഡ്‌വാര്‍ഡും ബേണ്‍സ്റ്റീനുമായിരുന്നെങ്കിലും അത്‌ ഏറ്റെടുത്ത്‌ നിക്സന്റെ ഏറ്റവും രൂക്ഷവിമര്‍ശകനായത്‌ സൈമൂറായിരുന്നു. ചിലിയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 1973-ല്‍ പിനോഷെയെ അമേരിക്കന്‍ സര്‍ക്കാര്‍ സഹായിച്ചതും, കമ്പോഡിയയില്‍ രഹസ്യമായി ബോംബുകള്‍ വര്‍ഷിച്ചതും, ആഭ്യന്തരശത്രുക്കള്‍ക്കെതിരെ ചാരപ്പണി നടത്താന്‍ സി.ഐ.എ യെ ഉപയോഗിച്ചതും എല്ലാം അദ്ദേഹത്തില്‍‌നിന്നാണ് ലോകം അറിഞ്ഞത്. നിക്സണെക്കുറിച്ച്‌ 1983-ല്‍ അദ്ദേഹം എഴുതിയ The Price of Power വിശദമായ ഒരു വെളിപ്പെടുത്തലായിരുന്നു. ഭീകരതക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചതു മുതലുള്ള കാര്യങ്ങളെ വിശദീകരിക്കുന്ന ഒരു സമാന്തര ചരിത്രം തന്നെ, Chain of Command എന്ന തന്റെ പുസ്തകത്തിലൂടെ സൈമൂര്‍ ഹര്‍ഷ്‌ രേഖപ്പെടുത്തിയിരിക്കുന്നു. ന്യൂയോര്‍ക്കറിനുവേണ്ടി പലപ്പോഴായി എഴുതിയ റിപ്പോര്‍ട്ടുകളായിരുന്നു അതില്‍. സെപ്തംബര്‍ 11-നു ശേഷമുള്ള സംഭവങ്ങള്‍, ഇറാഖ്‌ ആക്രമണം, ഒസാമയെ പിടിക്കുന്നതിനുവേണ്ടി എന്ന പേരില്‍ നടത്തിയ ആസൂത്രിതനാടകങ്ങള്‍, പെന്റഗണിന്റെ പ്രതിരോധ നയസമിതിയിലെ ഉന്നതോദ്യോഗസ്ഥനായ റിച്ചാര്‍ഡ്‌ പെര്‍ലി നടത്തിയ കള്ളക്കച്ചവടങ്ങള്‍ (ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പെര്‍ലിക്ക്‌ തന്റെ സ്ഥാനം രാജിവെക്കേണ്ടിവന്നു), ആഫ്രിക്കയില്‍ നിന്ന് യൂറേനിയം മേടിക്കാന്‍ സദ്ദാം ശ്രമിച്ചു എന്ന അമേരിക്കന്‍ നുണയുടെ സത്യാവസ്ഥ, ഇവയൊക്കെ സൈമൂര്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. എന്നാലും അതിനേക്കാളൊക്കെ വലിയ സ്കൂപ്പായിരുന്നു അബു ഗ്രെയിബ്‌ ജയിലിലെ പീഡനങ്ങളുടെ കഥ. ആ പീഡനകഥകളുടെ വ്യാപ്തി പുറം ലോകത്തെത്തിച്ചത് സൈമൂറായിരുന്നു. ഭരണത്തിലെ ഉന്നതന്മാര്‍ക്ക്‌ ആ സംഭവത്തിലുള്ള പങ്കും സൈമൂര്‍ പുറത്തുകൊണ്ടുവന്നു. അബു ഗ്രെയിബില്‍നിന്നുള്ള മൂന്നാമത്തെ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍, ബുഷ്‌ അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനോട്‌ പറഞ്ഞത്, സൈമൂര്‍ ഒരു നുണയാനാണെന്നായിരുന്നു. പെന്റഗണ്‍ വൃത്തങ്ങളുടെ സുഖനിദ്ര തകര്‍ത്തു ആ വാര്‍ത്തകള്‍.

ഈ വര്‍ഷം ആദ്യം സൈമൂര്‍ ഇറാനിലേക്ക്‌ തന്റെ ശ്രദ്ധ തിരിച്ചു. ഇറാനെ ബോംബിട്ടു തകര്‍ക്കാനുള്ള ബുഷിന്റെ ആഗ്രഹവും അവിടെ അമേരിക്ക നടത്തുന്ന ഒളിയുദ്ധവും പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. എങ്കിലും പിന്നീട്‌ അമേരിക്ക അതില്‍നിന്ന് താത്ക്കാലികമായി പിന്‍വലിയുകയാണുണ്ടായത്‌. സാമ്പത്തികരംഗത്തിന്റെ തകര്‍ച്ചയും അതിനൊരു കാരണമായിട്ടുണ്ട്‌. എങ്കിലും ബുഷ്‌ തന്റെ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു സൈമൂര്‍. പിന്നീട്‌ സിറിയയിലേക്കായി സൈമൂറിന്റെ ശ്രദ്ധ മുഴുവന്‍. അതിനെക്കുറിച്ച്‌ എഴുതാനുള്ള ഒരുക്കത്തിലാണ്‌ ഇപ്പോള്‍ ഈ മനുഷ്യന്‍. ഈയടുത്ത്‌ സിറിയ സന്ദര്‍ശിക്കുകയും ചെയ്തു. ബുഷിന്റെ ഈ അവസാന നാളുകളില്‍ രഹസ്യവിവരങ്ങള്‍ കിട്ടാന്‍ വളരെ എളുപ്പമാണെന്നാണ്‌ സൈമൂറിന്റെ കണ്ടെത്തല്‍. രസകരമെന്നു പറയട്ടെ, അബു ഗ്രയിബ്‌ ജയിലിലെ പീഡനങ്ങളെക്കുറിച്ച്‌ സൈമൂര്‍ ആദ്യം അറിയുന്നത്‌ സിറിയയില്‍ വെച്ചായിരുന്നു. ബാഗ്ദാദിന്റെ പതനകാലത്ത്‌ അവിടെയുണ്ടായിരുന്ന ഒരു അമേരിക്കന്‍ മുന്‍സൈനികോദ്യോഗസ്ഥനില്‍നിന്നാണ് ആദ്യമായി അദ്ദേഹത്തിന്‌ ഈ കഥകള്‍ കിട്ടുന്നത്‌. "നാലു ദിവസം മുഴുവന്‍ അയാളുമായി സംസാരിച്ചു. അയാളാണ്‌ പറഞ്ഞത്‌, അബു ഗ്രയിബിലെ ചില സ്ത്രീ തടവുകാരികള്‍ അവരുടെ അച്ഛന്മാര്‍ക്കും സഹോദരന്മാര്‍ക്കും കത്തയച്ചിരുന്നുവെന്ന്. തങ്ങളുടെ മാനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇനിയും ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തതിനാല്‍ എങ്ങിനെയെങ്കിലും തങ്ങളെ വേഗം കൊന്നു തരണമെന്നുമായിരുന്നു അവര്‍ ആ കത്തുകളില്‍ എഴുതിയിരുന്നത്‌. ആദ്യം ഞാനത്‌ വിശ്വസിക്കാന്‍ മടിച്ചു. എങ്കിലും പിന്നീട്‌ ഇത്‌ തെളിയിക്കുന്ന രേഖകള്‍ കയ്യില്‍ കിട്ടിയപ്പോള്‍ വിശ്വസിക്കേണ്ടിവന്നു".

മൈ ലായ്‌ സംഭവുമായി താരതമ്യം ചെയ്യുമ്പോള്‍ അബു ഗ്രയിബ്‌ സംഭവം ചെറുതായിരിക്കാം. എങ്കിലും അബു ഗ്രയിബില്‍ കുറ്റക്കാരായ എല്ലാവരും രക്ഷപ്പെട്ടു. താഴേക്കിടയിലുള്ള ചില ഉദ്യോഗസ്ഥരെ മാത്രമാണ്‌ ശിക്ഷിച്ചത്‌. ഇതിലെ പ്രധാന കുറ്റവാളിയെന്ന് ടാഗുബ റിപ്പോര്‍ട്ട്‌ (തടവിലെ പീഡനങ്ങളെക്കുറിച്ച്‌ അമേരിക്കന്‍ സൈന്യം തയ്യാറാക്കിയ ആഭ്യന്തര റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട് സൈമൂറിനു ചോര്‍ത്തിക്കിട്ടി) പേരെടുത്ത്‌ പരാമര്‍ശിച്ച ജാനിസ്‌ കാര്‍പിന്‍സ്കിയെ ബ്രിഗേഡിയര്‍ ജനറല്‍ സ്ഥാനത്തുനിന്ന് തരംതാഴ്ത്തുക മാത്രമാണ്‌ ചെയ്തത്‌.

(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Tuesday, October 7, 2008

എഴുത്തിനിരുത്ത്‌

വിദ്യാരംഭത്തിനുള്ള സമയമായി.

നാവിലും വിരല്‍ത്തുമ്പിലും അക്ഷരത്തിന്റെ ജ്യോതി തെളിയുന്ന ദിവസം. എഴുത്തെളിഞ്ഞതിനും എഴുതി ഞെളിഞ്ഞതിനും വര്‍ഷാവര്‍ഷം കിട്ടുന്ന ദിവസക്കൂലി മേടിക്കാന്‍, സാഹിത്യ-സാംസ്കാരികനായകന്മാര്‍ ഇലയിട്ടുകഴിഞ്ഞു.

പത്രമുത്തശ്ശികളുടെയും സരസ്വതീക്ഷേത്രങ്ങളുടെയും സാഹിത്യ അക്കാഡമികളുടെയും സ്പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറുന്ന ഒരു തെരുവുനാടകം, ഇതാ അടുത്ത ബെല്ലോടെ ആരംഭിക്കുകയായി. നിങ്ങളുടെ ഇഷ്ടതാരങ്ങള്‍തന്നെയാണ്‌ ഇത്തവണയും സ്റ്റേജിലുള്ളത്‌.

മറ്റന്നാള്‍ പതിവുകാഴ്ചകള്‍ നമ്മള്‍ കാണേണ്ടിവരും. നിരനിരയായി ഇരിക്കുന്ന സാഹിത്യ-സാംസ്കാരിക ഗോഡ്‌ഫാദറുമാരുടെ മുന്നില്‍, ഊഴമനുസരിച്ച്‌, കൈതവമറിയാത്ത കുട്ടികളെയും കൊണ്ട്‌ അച്ഛനമ്മാരും ബന്ധുക്കളും എത്തും. പുതിയ കാലത്തിന്റെ അക്ഷരക്കയ്പ്പറിയാത്ത കുഞ്ഞുനാവുകളില്‍ സ്വര്‍ണ്ണമോതിരങ്ങളാല്‍ അവര്‍ ഹരിയും ശ്രീയും ഗണപതിയും വരക്കും.

അക്ഷരപൂജയും ആയുധപൂജയും ഒന്നിച്ചുതന്നെ നടത്തുന്ന അര്‍ത്ഥഗര്‍ഭമായ ദിവസമാണത്‌. രണ്ടും ഒന്നിച്ചുതന്നെ മക്കള്‍ക്കു കൊടുക്കുകയാണ്‌ നമ്മള്‍. ആയുധത്തിനെതിര്‍ നില്‍ക്കാന്‍ അക്ഷരത്തെയും അക്ഷരത്തെ അടിച്ചൊതുക്കാന്‍ ആയുധത്തെയും ഒരുപോലെ സജ്ജമാക്കുകയാണ്‌. പ്രതീക്ഷ മുഴുവന്‍ രണ്ടാമത്തേതിലും.

പാഠപുസ്തകം തെരുവിലിട്ടു കത്തിക്കാനും, ഗ്രന്ഥശാലകള്‍ക്ക്‌ തീയിടാനും, അക്ഷരമെഴുതിയവനെതിരെ ഫത്‌വ മുഴക്കാനും പുതിയ തലമുറയെ കൂടുതല്‍ പ്രാപ്തമാക്കുന്ന പുത്തന്‍ എഴുത്തിനിരുത്തുകളാണ്‌ മറ്റന്നാള്‍ നാടൊട്ടുക്കും നടക്കാന്‍ പോകുന്നത്‌.

അക്ഷരം നമുക്ക്‌ ആയുധമല്ലാതായിക്കഴിഞ്ഞിട്ട്‌ നാളുകളേറെയായി. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയാധികാരം കൈവരിക്കാനുള്ള ഒരു ഉപകരണമല്ലാതായിക്കഴിഞ്ഞിരിക്കുന്നു അക്ഷരവും വിദ്യാഭ്യാസവും ഇന്ന്. 'എല്ലാം നമ്മള്‍ പഠിക്കേണം" എന്നത്‌, പഴയ പരിഷത്തിന്റെ പഴയ കലാജാഥകളിലെ തേഞ്ഞുപോയൊരു വാക്കുമാത്രമാണ്‌. അവര്‍ക്കുപോലും അത്‌ വേണ്ടാതായിട്ടും കാലം കുറച്ചായി.

ആയുധമാണ്‌ ഇന്ന് നമ്മുടെ അക്ഷരം. ആ ആയുധത്തെ ഏതൊക്കെ രീതിയില്‍ ജീവിതത്തില്‍ ഉപയോഗിക്കുകയും പ്രായോഗിക്കാമാക്കുകയും ചെയ്യാം എന്നുള്ളതാണ്‌ നമ്മുടെ ആലോചന. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികവളര്‍ച്ചയും, നീതിബോധവുമൊന്നും അതിന്റെ ലക്ഷ്യങ്ങളേയല്ല. മത്സരത്തില്‍ വിജയിക്കാനും, സമ്പത്തും അധികാരവും ഉറപ്പാക്കാനും വേണ്ടിയുള്ളതായി മാറിയിരിക്കുന്നു അത്‌.

സാമുദായികവും ജാതീയവുമായ ഉച്ചനീചത്വങ്ങളില്‍നിന്ന് വിദ്യാഭ്യാസം രക്ഷപ്പെട്ടത്‌, നവോത്ഥാനത്തിന്റെയും അതിന്റെ സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശമുള്ള ആധുനികതയുടെയും വരവോടെയായിരുന്നു. കഴിഞ്ഞ തലമുറവരെയെങ്കിലും നമ്മളത്‌ ഏറെക്കുറെ ആ രീതിയില്‍തന്നെ നിലനിര്‍ത്താനും ശ്രമിച്ചു.

സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത്‌ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ പോലും സൗകര്യപൂര്‍വ്വം കൈയ്യൊഴിഞ്ഞ ഒരു സംജ്ഞയായിമാറിക്കഴിഞ്ഞു. കമ്പോളത്തിന്റെ നിയമങ്ങളും ആനുകൂല്യങ്ങളും മാത്രം ബാധകമായ, ലാഭം മാത്രം നോക്കി വാങ്ങുകയും വില്‍ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു ഉത്‌പന്നം മാത്രമാണ്‌ ഇന്നത്‌.

ആധുനികവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ മതനിരപേക്ഷ സ്വഭാവമായിരുന്നു. പൗരസമൂഹത്തില്‍ കൂടിയും കുറഞ്ഞും നിലനില്‍ക്കുന്ന മതപരവും സാമുദായികവുമായ ഉള്ളടക്കങ്ങളെ ചെറുക്കാന്‍ അവക്ക്‌ കെല്‍പ്പുണ്ടെന്നും നമ്മള്‍ അഹങ്കരിച്ചിരുന്നു. നാനാജാതിമതസ്ഥരായ കുട്ടികള്‍ ഒന്നിച്ചിരിക്കുകയും, പഠനം എന്നത്‌ ആരുടെയും ഔദാര്യംകൊണ്ടല്ലാതെ അവര്‍ക്ക്‌ കിട്ടുന്ന ജന്മാവകാശമാവുകയും, സര്‍ക്കാരുകള്‍ അത്‌ തങ്ങളുടെ പ്രാഥമികമായ കര്‍ത്തവ്യമായി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു വലിയ വിദ്യാഭ്യാസ സങ്കല്‍പ്പത്തിനെയാണ്‌ ഇന്നത്തെ നമ്മുടെ വര്‍ഗ്ഗീയ കലാലയങ്ങളും അതിനെ അടക്കിവാഴുന്ന നമ്മുടെ സാമുദായിക-രാഷ്ട്രീയ 'നെടിയിരുപ്പു'കളും ഒരുപോലെ ഭംഗിയായി ഇന്ന് ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഇത്തരം 'എഴുത്തിനിരുത്ത'ലുകള്‍ അതിന്റെ അനുഷ്ഠാനപരമായ സൂചനയാണ്‌.

Thursday, October 2, 2008

വാള്‍ സ്ട്രീറ്റും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും

കടപ്പാട്‌- 2008 സെപ്തംബര്‍ 29-ലെ ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ്‌ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.


"നിങ്ങളുടെ കൈവശമിരിക്കുന്ന ഓഹരികള്‍ വെച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ്‌ ആദ്യം ഒന്നു സ്വയം ചോദിക്കൂ. നിങ്ങള്‍ ഇപ്പൊഴും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന്".

ഏതെങ്കിലും ഒരു ഉത്‌പതിഷ്ണു എഴുതിയ വാചകമൊന്നുമല്ല ഇത്‌. ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബിസിനസ്സ്‌ സെക്‍ഷനിലെ ആദ്യപേജില്‍, സ്വതന്ത്രവിപണിയുടെ ഒരു വക്താവ്‌ എഴുതിപ്പിടിപ്പിച്ച മൊഴിമുത്തുകളാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ഈ എഴുത്തുകാരന്‍ തന്റെ വായനക്കാരോട്‌ ചോദിക്കുന്ന ലളിതമായൊരു ചോദ്യമുണ്ട്‌. അതിതാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ? ഇങ്ങനെ ചോദിക്കാന്‍ ഒരു കാരണവുമുണ്ട്‌. അമേരിക്കക്കാരില്‍ മിക്കവര്‍ക്കും ഇന്ന് അവരെന്തിലാണ്‌ വിശ്വസിക്കുന്നതെന്ന് തീര്‍ച്ചയില്ല എന്നതുതന്നെ.

1930-കളിലെ സാമ്പത്തികമാന്ദ്യത്തിനുശേഷം, മറ്റൊരു സാമ്പത്തികപ്രതിസന്ധി വേണ്ടിവന്നു, പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സാമ്പത്തികരംഗം വിഷയമാകാന്‍. എന്തൊക്കെയായിരുന്നു ഇതുവരെയുള്ള വിഷയങ്ങള്‍? ആരാണ്‌ കാഴ്ചക്ക്‌ കൊള്ളാവുന്ന പ്രസിഡന്റ്‌, ജോണ്‍ മക്‍കെയിനിന്റെ സൈനികസേവനം എന്തൊക്കെ, ഇറാഖിലും അഫ്ഘാനിസ്ഥാനിലും കൂടുതല്‍ ഉശിരോടെ പടനയിക്കാന്‍ ആരാണ്‌ യോഗ്യന്‍, ആര്‍ക്കാണ്‌ കൂടുതല്‍ ഭരണപരിചയം, സാറാ പാലിന്റെ 'ഇളക്കിമറിക്കല്‍' ഇതൊക്കെയായിരുന്നു ഇത്രനാളും മാധ്യമങ്ങള്‍ ചവച്ചുകൊണ്ടിരുന്നത്‌. എതിരാളികളുടെ പ്രചരണതന്ത്രങ്ങളുടെ പൈങ്കിളിവര്‍ത്തമാനങ്ങളില്‍ കടിച്ചുതൂങ്ങി മാധ്യമങ്ങളും അത്‌ ആഘോഷിച്ചു. വിശ്വസിക്കാന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചും അവസാനമില്ലാത്ത ചര്‍ച്ചകള്‍ നടന്നു. ഏതായാലും, സമൂഹത്തെ മൊത്തത്തില്‍ 'ഹരാകിരി' ചെയ്യാനുള്ള വാള്‍സ്ട്രീറ്റിന്റെ പദ്ധതി, ആ വിഷയങ്ങളെയൊക്കെ നിമിഷനേരം കൊണ്ട്‌ അപ്രസക്തമാക്കി.

എങ്ങിനെ സാമ്പത്തികരംഗം ആധുനികവത്‌ക്കരിക്കാമെന്ന് ലോകമൊട്ടുക്കുള്ള സര്‍ക്കാരുകളെ ഇത്രകാലവും പഠിപ്പിച്ചുകൊണ്ടിരുന്ന വമ്പന്മാര്‍ക്ക്‌, സ്വന്തം കാര്യം പോലും ശരിയാംവണ്ണം നോക്കാനുള്ള ശേഷിയില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ 'പരിരക്ഷ' സ്ഥാപനത്തിന്‌ സ്വന്തം പരിരക്ഷക്കുവേണ്ടി പരസ്യമായി തെണ്ടേണ്ടിവന്നിരിക്കുന്ന അവസ്ഥ. "എന്തുചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കുറച്ച്‌ ട്രില്ല്യണ്‍ ഡോളര്‍ കടം തരാമോ. ചാടിച്ചാവാമെന്നു വെച്ചാല്‍തന്നെ, പാരച്യൂട്ടിനൊക്കെ ഇപ്പോള്‍ തീവിലയാണ്‌" എന്നാണ് ആ ‘അത്ഭുതശിശു‘ക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നത്.

‘എങ്ങിനെ നമ്മുടെ പണം സൂക്ഷിക്കാം' എന്നതിനെക്കുറിച്ച്‌, വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലെ സാമ്പത്തികവിദഗ്ദ്ധര്‍ ഇപ്പോള്‍ നല്ലൊരു തമാശക്കാഴ്ചയായി മാറിയിരിക്കുന്നു. ആസന്നമായ പ്രതിസന്ധിയെക്കുറിച്ച്‌ ഇത്രകാലവും നമുക്കൊരു സൂചനയും തരാതിരുന്ന 'വിശേഷജ്ഞാനി'കളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഈ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സാമ്പത്തികസ്ഥാപനങ്ങള്‍ നല്‍കിയിരുന്ന മൃഷ്ടാന്നം ഇത്രനാളും മനസ്താപലേശമില്ലാതെ ഭുജിച്ചവരാണിവര്‍. വാള്‍ സ്ട്രീറ്റിന്റെ അന്ത:പ്പുരവാസികള്‍. ഇത്രനാളും തങ്ങളുടെ വായനക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പും കൊടുക്കാതിരുന്ന അതേ വാള്‍ സ്ട്രീറ്റ്‌ അന്തേവാസികളാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ പുറത്തുവന്നിരിക്കുന്നത്‌. ഫോര്‍ബ്സിന്റെയും വാള്‍ സ്ട്രീറ്റ്‌ ജേണലിന്റെയും എഡിറ്റര്‍മാര്‍.

ഇന്ന് ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഇതേ വമ്പന്‍ സ്ഥാപനങ്ങള്‍ക്ക്‌ AAA റേറ്റിംഗ്‌ കൊടുത്തിരുന്നതും സര്‍ക്കാര്‍ അംഗീകൃത റേറ്റിംഗ്‌ ഏജന്‍സികളിലെ ഇതേ സാമ്പത്തികവിദഗ്ദ്ധരായിരുന്നു. അപ്പോഴൊന്നും നമ്മുടെ വിദഗ്ദ്ധര്‍ ഈ മൂന്ന് A എന്താണെന്ന് ചോദ്യം ചെയ്തില്ല. ഒരുപക്ഷേ, ആപത്‌സൂചനയെയും ആക്രമണത്തെയും (അതി)വേദനയെയുമായിരുന്നിരിക്കണം (Alarm, Assautl and Agony) ആ മൂന്ന് A കൊണ്ട് സൂചിപ്പിച്ചിരുന്നത്‌. എന്തായാലും ഇപ്പോള്‍ അവയുടെ റേറ്റിംഗ്‌ BB എന്നാക്കിയിരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്, അഥവാ, ബെറ്റര്‍ ബിവേര്‍ (Better Beware) എന്നാണോ ഈ പുതിയ റേറ്റിംഗിന്റെ വ്യംഗ്യം? നിലവിലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ്‌ അഭ്യാസത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇതൊരുപക്ഷേ ഉപരിക്കാനും മതി. ഭീമമായ പ്രതിഫലം കൊടുത്താണ്‌ ഇന്നുള്ള മിക്ക കമ്പനികളും ഈ റേറ്റിംഗ്‌ വാങ്ങുന്നത്‌.

700 ബില്ല്യണ്‍ ഡോളര്‍ 'ആശ്വാസം' എന്നത്‌ ഒരു ഏകദേശക്കണക്കു മാത്രമാണ്‌. എല്ലാമൊന്ന് വൃത്തിയാക്കാനും, അണക്കെട്ടിലെ ചോര്‍ച്ച പൂര്‍ണ്ണമായി അടക്കാനും ചുരുങ്ങിയത്‌ ഒന്നര ട്രില്ല്യണെങ്കിലും വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വിദ്യാഭ്യാസരംഗം നന്നാക്കാനും ആരോഗ്യസുരക്ഷ ശക്തമാക്കാനും ആവശ്യമായ ദശലക്ഷങ്ങള്‍ പോലും കയ്യിലില്ലാത്ത, ഇപ്പോള്‍തന്നെ 12 ട്രില്ല്യണ്‍ ഡോളറിന്റെ കടഭാരം ചുമക്കുന്ന ഒരു രാജ്യമാണ്‌ ഒന്നര ട്രില്ല്യണ്‍ ഡോളര്‍ സ്വരൂപിച്ച്‌, വാള്‍ സ്ട്രീറ്റിന്റെ പ്രതിസന്ധിക്ക്‌ കാരണക്കാരായവരെ രക്ഷിക്കാന്‍ മുന്നിട്ടുവന്നിരിക്കുന്നത്‌. ഇത്രനാളും ആരെയാണോ തങ്ങള്‍ അപഹരിച്ചിരുന്നത്‌, അതേ പൊതുജനത്തിന്റെ കയ്യില്‍നിന്നാണ്‌ ഇതിനാവശ്യമായ പൈസ തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്നുകൂടി, ഈയവസരത്തില്‍ ഓര്‍ക്കുന്നത്‌ നന്ന്. 'സാമ്പത്തിക സോഷ്യലിസം'എന്ന മുദ്രാവാക്യവും, 'ലാഭം സ്വകാര്യവത്ക്കരിക്കുന്നു; നഷ്ടം സമമായി വീതിച്ചെടുക്കുന്നു' എന്ന കുറ്റപ്പെടുത്തലുകളും കോണ്‍ഗ്രസ്സിനകത്തുതന്നെ ഉയരാനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇതില്‍ ചില രസകരമായ വസ്തുതകളുണ്ട്‌. പ്രത്യേകിച്ചും, പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍. ഈ സ്വകാര്യ കോര്‍പ്പറേഷനുകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്‌,അമേരിക്കയില്‍ സംഭവിച്ച അതേ കുഴപ്പങ്ങള്‍ക്ക്‌ ഇവിടെയും കളമൊരുക്കുകതന്നെയാണ്‌.

ഓര്‍മ്മയില്ലേ, കാര്‍ഷികകടാശ്വാസം എഴുതിത്തള്ളുന്നതിനെതിരെ ഉയര്‍ന്ന ആ 'ധാര്‍മ്മികരോഷം'? പൊതുജനത്തിന്റെ ചിലവില്‍, 'സാമ്പത്തിക അരാജകത്വം' നടത്തുന്നു എന്നായിരുന്നില്ലേ അന്ന് മുറവിളി കൂട്ടിയിരുന്നത്‌? പക്ഷേ, ആ പ്രസ്തുത സാമ്പത്തിക അവിവേകം, സര്‍ക്കാരിന്റെതന്നെ ഭാഷ്യത്തില്‍, ദശലക്ഷക്കണക്കിനുവരുന്ന തകര്‍ന്നടിഞ്ഞ കര്‍ഷകരെ രക്ഷിക്കാന്‍വേണ്ടിയുള്ളതായിരുന്നുവെങ്കില്‍, ഇന്ന് അമേരിക്ക പൊതുജനത്തില്‍നിന്ന് പിരിക്കാന്‍ ഉദ്ദേശിക്കുന്ന പണമാകട്ടെ, വാള്‍ സ്ട്രീറ്റിലെ ഏതാനും കൊള്ളക്കച്ചവടക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്‌. സാധുക്കളായ കൃഷിക്കാര്‍ക്കുവേണ്ടി ചിലവിടാന്‍ ഉദ്ദേശിച്ച 16 ബില്ല്യണ്‍ ഡോളറിന്റെ 43 ഇരട്ടിയാണ്‌ അവിടെ തുലക്കാന്‍ പോകുന്നത്‌.

ഒടുവില്‍ ജോര്‍ജ്ജ്‌ ബുഷിന്‌ പൊതുജനത്തിന്റെ മുന്‍പില്‍ പ്രത്യക്ഷനാകേണ്ടിവന്നു. രാജ്യത്തോടുള്ള സന്ദേശത്തില്‍ ഇതിനുമുന്‍പ്‌ ഒരു പ്രസിഡന്റിനും ഉള്‍ക്കൊള്ളിക്കേണ്ടിവന്നിട്ടില്ലാത്ത അത്രയധികം പദങ്ങള്‍ തന്റെ പ്രസംഗത്തില്‍ കുത്തിനിറക്കേണ്ടിവന്നു അയാള്‍ക്ക്‌. നോക്കുക: "സംഭ്രമം“...“നിരാശാജനകമായ അവസ്ഥ“..“ഗൗരവമായ സാമ്പത്തിക പ്രതിസന്ധി“..“ദീര്‍ഘവും വേദനാഭരിതവുമായ മാന്ദ്യം“..“ഇനിയും കൂടുതല്‍ ബാങ്കുകളുടെ ആസന്നമായ പതനം". കഴിഞ്ഞില്ല.."അടച്ചുപൂട്ടലുകള്‍ നാടകീയമായി വര്‍ദ്ധിച്ചേക്കും“..“ദശലക്ഷക്കണക്കിന്‌ അമേരിക്കക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും". 'സാമ്പത്തികരംഗം പൂര്‍ണ്ണമായും അപകടത്തിലാണ്‌" എന്നൊക്കെ തുറന്നുസമ്മതിക്കേണ്ടിവന്നിരിക്കുന്നു രാജ്യം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും നികൃഷ്ടനായ ഈ പ്രസിഡന്റിന്‌. സന്ദേശം വളരെ വ്യക്തമാണ്‌. സാമ്പത്തിക ഭീമന്മാരെ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുകള്‍ ഇറക്കുക. അല്ലാത്തപക്ഷം, ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക്‌ വരുത്തിവെച്ചതിനേക്കാള്‍ ഇരട്ടി ദുരിതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക. "നിങ്ങളേക്കാളൊക്കെ വലിയവരാണ്‌ അവര്‍" എന്നും ഈ തുറന്നുപറച്ചിലിന്‌ മറ്റൊരു അര്‍ത്ഥതലമുണ്ട്‌.

വാള്‍ സ്ട്രീറ്റിലെ ഈ കൊലകൊമ്പന്മാര്‍ നിസ്സാരന്മാരല്ല. അവര്‍ വീണാല്‍, ഭൂമിപോലും കുലുങ്ങും. ഇത്രവലിയ ഭീമന്മാരുടെ പതനം, കൂടുതല്‍ വലിയ പതനങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ നിങ്ങള്‍ മുന്നോട്ട്‌ വരുക. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. സമൂഹത്തിനെ മുഴുവന്‍ ബലികൊടുക്കാന്‍ പാകത്തില്‍ ഇവരെ ഇത്രകണ്ട്‌ വളരാന്‍ അനുവദിക്കരുതായിരുന്നു. സ്വന്തം ഭാരം താങ്ങാന്‍പോലും ശേഷിയില്ലാതായിക്കഴിഞ്ഞിരിക്കുന്നു അവരില്‍ പലര്‍ക്കും. സമ്പദ്‌വ്യവസ്ഥയെത്തന്നെ വലിച്ചിഴക്കുകയാണ്‌ അവരിന്ന്. ആരുടെ സമ്പത്തുവെച്ചാണോ ഇത്രനാളും തങ്ങള്‍ ചൂതാടിയത്‌, അവരുടെ സഹായത്തോടെ രക്ഷപ്പെടാനാണ്‌ ഇന്നവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ അമിത വളര്‍ച്ചയുടെ കൊള്ളലാഭം മുഴുവന്‍ സ്വന്തമായി കയ്യടക്കി അനുഭവിച്ചിരുന്നവരാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ തകര്‍ച്ചയില്‍നിന്നുപോലും വീണ്ടും ലാഭം കൊയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇവിടെയും ഒരു കൗതുകക്കാഴ്ച കാണാന്‍ കഴിയുന്നതാണ്‌. സി.ഇ.ഒ.മാരുടെ വരുമാനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്നൊരു വാദം ഇന്ന് അമേരിക്കയില്‍ സാര്‍വ്വത്രികമായി ഉയര്‍ന്നുവരുന്നുണ്ട്‌. ചില സെനറ്റര്‍മാര്‍ അത്‌ നിയമനിര്‍മ്മാണസഭയില്‍ ഉന്നയിക്കുമെന്നും ഭീഷണി മുഴക്കിക്കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ്‌ ഇന്ത്യയില്‍ സംഭവിച്ച ഒരുകാര്യം ഓര്‍ക്കുന്നുണ്ടോ ആരെങ്കിലും? സി.ഇ.ഒ.മാരുടെ വേതനനിരക്കുകള്‍ വര്‍ദ്ധിക്കുകയും അതിനെ 'അത്യാര്‍ത്തിയോടെയുള്ള ഉപഭോഗം'എന്ന് വിളിക്കാന്‍ മനസ്സില്ലാമനസ്സോടെ നമ്മുടെ പ്രധാനമന്ത്രിതന്നെ നിര്‍ബന്ധിതനാവുകയും ചെയ്തപ്പോള്‍ എന്തൊരു പുകിലായിരുന്നു ഉണ്ടായത്‌? മാധ്യമങ്ങളുടെ രോഷം ആളിക്കത്തിയത്‌ ഓര്‍മ്മയില്ലേ? സാധാരണ നിലക്ക്‌ തങ്ങളുടെ അരുമയായ പ്രധാനമന്ത്രിയെ അന്ന് പക്ഷേ നിര്‍ത്തിപ്പൊരിച്ചു ഇതേ മാധ്യമങ്ങള്‍. സി.ഇ.ഒ.മാരുടെ ശമ്പളവും കിമ്പളവും വെട്ടിക്കുറക്കുകയോ? എങ്ങിനെ ധൈര്യം വന്നു അതു പറയാന്‍? ഈ ആളുകള്‍ എടുക്കുന്ന റിസ്കിന്‌ ഇത്ര കൊടുത്താല്‍ മതിയോ? ഇപ്പോള്‍ മേടിക്കുന്നതിന്റെ ഇനിയുമെത്രയോ ഇരട്ടി വാങ്ങാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക്‌ യോഗ്യതയുണ്ട്‌ എന്നൊക്കെയായിരുന്നില്ലേ അന്നത്തെ ന്യായപ്രമാണങ്ങള്‍?

വാള്‍ സ്ട്രീറ്റിലെ വമ്പന്മാര്‍ക്കു കൊടുക്കുന്ന അവിശ്വസനീയമായ വേതനനിരക്കുകള്‍ക്കും ഇതേ ന്യായം തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. വലിയ സാഹസികതകള്‍ സ്വയം ഏറ്റെടുത്തിട്ടായാല്‍പ്പോലും എല്ലാവരുടെയും ജീവിതം മനോഹരമാക്കാന്‍ വേണ്ടി മൂലധനം നല്ല രീതിയില്‍ ചിലവഴിക്കുന്ന ത്യാഗമൂര്‍ത്തികള്‍ എന്നൊക്കെയാണ്‌ ഇക്കൂട്ടരെ മാധ്യമങ്ങള്‍ ഇത്രനാളും വിശേഷിപ്പിച്ചിരുന്നത്‌. വലിയ സാഹസികതകള്‍ നമ്മുടെ ചുമലിലേക്കു മാറ്റുകയും, സ്വന്തം ജീവിതം മനോഹരമാക്കുകയായും ചെയ്യുകയായിരുന്നു അവരിത്രനാളും എന്ന് ഇപ്പോള്‍ ഏതായാലും നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ബാങ്കിന്റെ പതനം ആസന്നമായി എന്നു മനസ്സിലായിട്ടുപോലും, അതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ മാത്രമാണ്‌, ബെയര്‍ സ്റ്റയണ്‍സിലെ (Bear Stearns) ഉദ്യോഗസ്ഥപ്രഭുക്കള്‍ സ്വന്തം പ്രതിഫലമായി ബില്ല്യണ്‍ കണക്കിനു ഡോളര്‍ ബോണസ്സായി എഴുതിവാങ്ങിയത്‌. തിരിച്ചുകൊടുക്കേണ്ടതില്ലാത്ത വിധത്തില്‍, ബോണസ്സ്‌ വിതരണം ചെയ്യുന്ന സമയം അവര്‍ സമര്‍ത്ഥമായി നിജപ്പെടുത്തി. എല്ലാം നന്നായി നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിലൂടെ അവര്‍. അവരുടെ തടവിലായിരുന്ന സാമ്പത്തിക മാധ്യമങ്ങളും അന്ന് അതിനെ ചോദ്യം ചെയ്യുകയോ, ആ മിഥ്യാധാരണയെ ശല്യം ചെയ്യാനോ മുതിര്‍ന്നില്ല. പണ്ടു ചെയ്തിരുന്നതുപോലെ, എന്‍റോണിന്റെ മേധാവിയുടെ കൂലിയെഴുത്തുകാരായി തുടര്‍ന്നും കഴിയുകയായിരുന്നു ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ സാമ്പത്തികകാര്യ മാധ്യമലേഖകന്മാരും.

കമ്പോളത്തിന്റെ അദൃശ്യമായ കയ്യുകള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണ്‌. എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കണമെന്ന് വാദിച്ചിരുന്ന ആള്‍ക്കൂട്ടത്തെ ഓര്‍മ്മയില്ലേ? സര്‍ക്കാരിന്റെ ഇടപെടലിനും പൊതുമുതലിനെ രക്ഷിക്കുന്നതിനും വേണ്ടി മുറവിളി കൂട്ടുകയാണ്‌ ഇന്ന് ആ പഴയ ശക്തികള്‍. ചെരുപ്പ്‌ മറ്റേ കാലിലേക്ക്‌ മാറ്റിസ്ഥാപിച്ചിരിക്കുന്നു അവര്‍. ഒരു പ്രമുഖ ധനകാര്യ മാധ്യമം പുച്ഛത്തോടെ സൂചിപ്പിച്ചപോലെ, ഇന്നത്തെ ഈ പ്രതിസന്ധി, മുതലാളിത്തം മരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നവരുടെ വാദങ്ങള്‍ക്ക്‌ ശക്തിപകരുന്ന ഒന്നാണ്‌.

എങ്കിലും, കമ്പോള മൗലികവാദിയെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. മുതലാളിത്തത്തിന്റെ ഈ പരാജയത്തെക്കുറിച്ച്‌ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണവര്‍. ഇന്നത്തെ ദുരവസ്ഥക്കു കാരണമായ നയങ്ങളെ വിമര്‍ശിക്കുന്നതിനെ ഇത്രനാളും അസഹിഷ്ണുതയോടെയും വെറുപ്പോടെയും നേരിട്ടവരാണ്‌ അവര്‍. ഭക്ഷ്യവില വര്‍ദ്ധിക്കുമ്പോള്‍ പോലും അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. പട്ടിണി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, കമ്പോളത്തിനെ അതിന്റെ പാട്ടിനു വിടുകയാണെന്ന് വാദിച്ച്‌ മുഖപ്രസംഗം എഴുതിയവര്‍പോലും അവരുടെ കൂട്ടത്തിലുണ്ട്‌. കമ്പോളത്തിന്റെയും സ്വതന്ത്രവ്യാപാരത്തിന്റെയും ജീവന്‍രക്ഷാ സ്വഭാവത്തില്‍ സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നു എന്നായിരുന്നു അവര്‍ വിലപിച്ചിരുന്നത്‌.

എന്തായാലും, ഇന്ത്യയിലെ 'ചെറുകിട, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരത്തിലെ നിക്ഷേപങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ വിലയിരുത്താന്‍', പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന്, സാമ്പത്തിക കാര്യാലയത്തിന്‌ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്‌ എന്നറിയുന്നു. ലീമാന്‍ ബ്രദേഴ്സ്‌, ഫ്രെഡി മാക്‌-ഫാനീ മേയ്‌, എ.ഐ.ജി എന്നീ സ്ഥാപനങ്ങള്‍ മൂന്നുനിലയില്‍ പൊട്ടിപ്പാളീസായപ്പോഴാണ് ഈ ബോധോദയം വന്നിരിക്കുന്നത്‌. ഈ വാര്‍ത്ത ശരിയാണെങ്കില്‍, അത്‌ തീര്‍ച്ചയായും നല്ല സൂചനയാണ്‌. പക്ഷേ, എന്തൊക്കെ വിവരങ്ങളാണ്‌ പുറത്തുവരിക എന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ.

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്ക്‌ തിരിച്ചുപോകാം. ജോണ്‍ മക്‌‍കെയിന്‍ തന്റെ പ്രചരണപരിപാടി തിടുക്കത്തില്‍ ‘’നിര്‍ത്തിവെച്ച്’ വാഷിംഗ്‌ടണിലേക്ക്‌ തിരിച്ചു. 'വ്യക്തിപരവും രാഷ്ട്രീയവുമായ താത്‌പര്യങ്ങള്‍ക്കുമീതെ' 'സാമ്പത്തിക പ്രശ്നങ്ങളെ' സ്ഥാപിക്കുകയായിരുന്നുവത്രെ ആ വരവിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗം ശക്തമാണെന്ന് രണ്ടാഴ്ചമുന്‍പ്‌ പ്രഖ്യാപിച്ചത്‌ ഇതേ വ്യക്തിതന്നെയായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്‌. ബാരക്‌ ഒബാമയുമായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ്‌ സംവാദം നീട്ടിവെക്കണമെന്നും ജോണ്‍ മക്‌‍കെയിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിക്ക്‌ ഊന്നല്‍ കൊടുക്കണമെന്നായിരുന്നു അതിനു കാരണമായി പറഞ്ഞതെങ്കിലും, സ്വന്തം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുക എന്നതുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്‌ എന്ന് തീര്‍ച്ച. ഭരണത്തിലിരിക്കുന്ന കക്ഷി എന്നനിലക്ക്‌, സംവാദം അത്രക്ക്‌ ഒരു സുഖാനുഭവമായിരിക്കില്ല അദ്ദേഹത്തിന്‌. ഇനി സംവാദത്തില്‍ വിദേശകാര്യമാണ്‌ ആദ്യം വരുന്നത്‌ എന്നുതന്നെ കരുതുക. അപ്പോഴും കാര്യം പരുങ്ങലിലാകും. ഇറാഖ്‌ യുദ്ധത്തിനെക്കുറിച്ച്‌ സംസാരിക്കേണ്ടിവരും. അതും സുഖകരമാവില്ല. ആ യുദ്ധത്തില്‍ അമേരിക്ക ചിലവഴിച്ചത്‌ ഒരു ട്രില്ല്യണ്‍ ഡോളറാണെന്നും, അതല്ല, മൂന്ന് ട്രില്ല്യണാണെന്നും വ്യത്യസ്തമായ കണക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്‌.

അതുകൊണ്ടാണ്‌ സംവാദത്തിനെക്കുറിച്ച്‌ ഒരു രസികന്‍ സൂചിപ്പിച്ചപോലെ, 'പട്ടി എന്റെ ഹോംവര്‍ക്ക്‌ തിന്നു' എന്ന മട്ടിലുള്ള 'ചരിത്രത്തിലെ ഏറ്റവും തരംതാണ വിശദീകരണ'വുമായി മക്‌‍കെയിനിനു പ്രത്യക്ഷപ്പെടേണ്ടിവന്നത്‌. സ്ഥാനമേല്‍ക്കാന്‍ പോകുന്ന അടുത്ത പ്രസിഡന്റിന്റെ സാമ്പത്തിക തത്ത്വശാസ്ത്രത്തെക്കുറിച്ചറിയാനാണ്‌ അമേരിക്കന്‍ ജനത ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ എന്ന ന്യായത്തില്‍ അയാള്‍ സംവാദത്തില്‍ പിടിച്ചുനിന്നു. ബുഷിന്റെ സര്‍ക്കാരുമായോ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയുമായോ ജോണ്‍ മക്‌‍കെയിനെ ബന്ധിപ്പിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടതുകൊണ്ട്‌, ജോണ്‍ മക്‌‍കെയിന്‌ ആ സംവാദം ഒരുകണക്കിനു ഗുണകരമായി കലാശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അമിതമായ ചിലവിടലിന്റെ (ക്ഷേമപ്രവര്‍ത്തനത്തിന്റെ) ഫലമായിട്ടാണ്‌ ഈ പ്രതിസന്ധി ഉണ്ടായതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനും ജോണ്‍ മക്‌‍കെയിനു സാധിച്ചു.

ആ സമയത്തൊക്കെ, വാള്‍ സ്ട്രീറ്റിനെ രക്ഷപ്പെടുത്താനുള്ള വഴികളെക്കുറിച്ച്‌ ബുഷുമായി നിരന്തരം ചര്‍ച്ച ചെയ്യുകയായിരുന്നു ഒബാമയും ജോണ്‍ മക്കെയിനും. കടാശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടെലിവിഷനില്‍ ശോഭിക്കാന്‍ കച്ചകെട്ടി, സെനറ്റര്‍മാരും വാഷിംഗ്‌ടണിലേക്ക്‌ പ്രവഹിച്ചു. ന്യൂയോര്‍ക്ക്‌ ടൈംസിലെ ലേഖകന്‍ എഴുതിയതുപോലെ ഇതെല്ലാം ഉയര്‍ത്തുന്ന ചോദ്യം ഒന്നുതന്നെയാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ എന്ന്.