Thursday, April 21, 2011

കൌശികം



“എന്തുകൊണ്ട് ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളിൽ, കൈക്കൂലി കൊടുക്കുന്ന പ്രവൃത്തിയെ നിയമവിധേയമാക്കിക്കൂടാ?”.

വിഷദാരിദ്ര്യം കൊണ്ട്, ഏതെങ്കിലുമൊരു വിദ്യാർത്ഥി തന്റെ പി.എച്ച്.ഡി തീസ്സീസ്സിനു കണ്ടുപിടിച്ച തലവാചകമാണ് ഇത് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഭാരതസർക്കാരിന്റെ സാമ്പത്തിക മന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവിന്റെ പ്രബന്ധത്തിന്റെ ശീഷകമാണ് മുകളിൽ. പ്രബന്ധം രചിച്ച കൌശിക്, തന്റെ ഈ സംഭാവനയെ, ‘ചെറിയതെങ്കിലും നൂതനമായ ആശയ’മെന്നു വിശേഷിപ്പിക്കുന്നുണ്ട്. അവിടം കൊണ്ടും നിൽക്കുന്നില്ല. തന്റെ ആശയം, ‘ഹ്രസ്വമെങ്കിലും വിപ്ലവകര’മെന്ന്,  ആവർത്തിക്കുകയും ചെയ്യുന്നു അദ്ദേഹം.

ആ ആശയങ്ങളുടെ സംഗ്രഹം ഇതാണ്.

  1. കൈക്കൂലികൾ രണ്ടുതരമുണ്ട്. ‘ഉപദ്രവ’മെന്നും ‘നിരുപദ്രവ’മെന്നും.
  2. കൈക്കൂലി കൊടുക്കുന്നവന്റെ പ്രവൃത്തിയെ നിയമവിധേയമാക്കുക.
  3. കൈക്കൂലി കൊടുക്കുന്നവർ, സാധാരണയായി, തങ്ങൾ കൈക്കൂലി കൊടുത്ത വിവരം, അധികാരികളെ അറിയിക്കാൻ മുന്നോട്ട് വരും.
  4. ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളെയല്ല, കൈക്കൂലി കൊടുക്കുന്ന ചില  പ്രത്യേകവർഗ്ഗക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വിപ്ലവകരമായ നൂതനാശയം.
  5. കൈക്കൂലി കൊടുക്കുന്നവരെ പൂർണ്ണമായും കുറ്റവിമുക്തരാക്കേണ്ടതില്ല. അത്തരം കേസുകളെക്കുറിച്ച് സാവകാശത്തിൽ തീരുമാനിക്കാവുന്നതാണ്.
ഈ വർഷത്തെ സാമ്പത്തിക സർവ്വെ അവതരിപ്പിച്ചപ്പോൾ കൌശികൻ മുന്നോട്ടുവെച്ച മറ്റു ഒരു നൂതനാശയം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

“പാവപ്പെട്ടവരെക്കൂടി കണക്കിലെടുക്കേണ്ടിവരുന്നതുകൊണ്ടാണ് പണപ്പെരുപ്പം കൂടാൻ ഇടവരുന്നത്. (എന്നുവെച്ച്, പാവപ്പെട്ടവരെ കണക്കിലെടുക്കേണ്ടെന്നല്ല കേട്ടോ..അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് ഓർമ്മവേണമെന്ന്)...“

1994-ൽ, കൌശികൻ, ന്യൂയോർക്ക് ടൈംസിന് ഒരു കുറിപ്പെഴുതിയിരു ‘ദരിദ്രർക്ക് ബാലവേല ആവശ്യമാണ്’ എന്നായിരുന്നു. വീട്ടിൽ 13-വയസ്സുകാരിയെ ജോലിക്കുവെച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കൌശിക് ആ ലേഖനത്തിൽ.

കൈക്കൂലിയെക്കുറിച്ചുള്ള കൌശികചൂഡാമണിയുടെ വിപ്ലവകരമായ നൂതനാശയങ്ങൾ വായിക്കാൻ, ദാ, ഇവിടെ ഞെക്കുക

Tuesday, April 19, 2011

പാഴ്ച്ചിലവുകൾ


കുട്ടികളെ വളർത്തിയെടുക്കുക എന്നത് യു.എ.ഇ.യിൽ, ചിലവേറിയ ഒരു സംഗതിയാണെന്ന 
മഹത്തരമായ കണ്ടെത്തലാണ് ഗൾഫ് ന്യൂസിലെ സുനിതാമേനോന്റേത്.

കുട്ടികളെ ലക്ഷ്യമിടുന്ന ആധുനിക മാർക്കറ്റിംഗ് തന്ത്രങ്ങളും, കുട്ടികളിലൂടെ തങ്ങളുടെ പൊങ്ങച്ചം പ്രദർശിപ്പിക്കുന്നതിൽ മത്സരിക്കുന്ന രക്ഷകർത്താക്കളുമാണ് ഈ ചിലവിനെ ഇത്ര ഭാരിച്ചതാക്കുന്നത് എന്ന കണ്ടുപിടുത്തത്തിൽ കൊണ്ടാടപ്പെടേണ്ട വലിയ
‘കണ്ടുപിടുത്ത’മൊന്നുമില്ലെങ്കിലും, അതും ശരിയാണെന്ന്‌ വേണമെങ്കിൽ നമുക്ക്
സമ്മതിച്ചുകൊടുക്കാം.

ഗൾഫ് ന്യൂസ് സാമ്പിളെടുക്കുന്നത്, വർഷത്തിൽ 12,000 ദിർഹം സ്കൂൾ ഫീസിനും, 6,000 ദിർഹം കലാ-കായികപഠനങ്ങൾക്കും, 16,000 ദിർഹം ഇതര പഠനങ്ങൾക്കും വേണ്ടി ചിലവഴിക്കുന്ന, ഉപരിവർഗ്ഗത്തിലെ ഒരു മാതൃകാ കുടുംബത്തിനെയാണ്. യു.എ.ഇ.യിലെ സാധാരണക്കാർക്ക് അപ്രാപ്യമായ സ്കൂളുകളിലാണ് അവരെപ്പോലുള്ളവരുടെ കുട്ടികൾ പഠിക്കുന്നത്. കുതിരസവാരിയും, ഷൂട്ടിംഗും, സ്വിമ്മിംഗും, ഗോൾഫും, ഡിബേറ്റിംഗും പരിശീലിപ്പിക്കുകയും, സ്ക്കൂളുകളേക്കാൾ, ബിസിനസ്സ് സ്ഥാപനങ്ങളെ ഓർമ്മിപ്പിക്കുന്ന ക്യാമ്പസ്സുകളുമുള്ള സ്ക്കൂളുകൾ. മാസത്തിൽ 2000-ത്തിനും, 3000-ത്തിനും മീതെ ഫീസിനത്തിൽ മാത്രം ഈടാക്കുന്ന സ്ക്കൂളൂകൾ. അമിതവണ്ണത്തെക്കുറിച്ച് ബോധവത്ക്കരണം നടക്കുമ്പോഴും, കോളയും, പെപ്സിയും ഫാസ്റ്റ് ഫുഡും കാന്റീനുകളിൽ മാന്യമായ ഇടം കണ്ടെത്തുന്ന സ്ക്കൂളുകൾ. അത്തരം സ്ക്കൂളുകളിൽ ചേർത്താൽ തങ്ങളുടെ കുട്ടികളുടെ പഠന-പൊതുബോധ നിലവാരം മികച്ചതായിമാറും എന്ന മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുന്ന ഉപരിവർഗ്ഗക്കാരുടെ ‘ഭാരിച്ച‘ (staggering എന്നാണ് ജി.എൻ.വിലപിക്കുന്നത്) ചിലവിന്റെ കാര്യത്തിലാണ് ഗൾഫ് ന്യൂസിന് ആശങ്ക.

ഇനി അതല്ല, അവർക്കത് താങ്ങാനാവുമെങ്കിൽ നമുക്കെന്തിനാണ് അങ്കലാപ്പ് എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ഗൾഫ് ന്യൂസിനോടും നമുക്ക് അതേ ചോദ്യം ചോദിക്കേണ്ടിവരും.

വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്നതിൽ യു.എ.ഇ.യിൽ മുൻപിൽ നിൽകുന്നത്
ഇന്ത്യൻ സമൂഹത്തിലെ സ്ക്കൂളുകൾ തന്നെയാണ്. പ്രത്യേകിച്ചും നമ്മുടെ
സ്വന്തം  GEMS സ്ക്കൂളുകൾ. ഫീസ് നിരക്കുകൾ എത്ര വർദ്ധിപ്പിക്കണമെന്നും, എങ്ങിനെ
അത് നടപ്പാക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. വിദ്യാഭ്യാസവകുപ്പിന്റെ
നിയമങ്ങളെ സമർത്ഥമായി മറികടക്കാൻപോലും അവർക്കു നിഷ്പ്രയാസം കഴിയുന്നു. കമ്പോളത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന കച്ചവടസ്ഥാപനങ്ങളായിരിക്കുന്നു ഈ വിദ്യാഭ്യാസ ഹൈപ്പർ മാർക്കറ്റുകൾ. 2009-2010, 2010-2011 കാലത്ത് 110% ശതമാനമാണ് അവർ ഫീസിനത്തിൽ ഉയർത്തിയത്. യൂണിഫോം, പുസ്തകങ്ങൾ, എന്നിവക്കു പുറമെയാണത്. ഇക്കഴിഞ്ഞ സാമ്പത്തികമാന്ദ്യകാലത്ത്, നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും അവരുടെ ജീവിതം പ്രതിസന്ധിയിലായപ്പോഴും ഒന്നും തങ്ങളുടെ അനുബന്ധസ്ക്കൂളുകളിൽ ഫീസ് നിരക്കു വർദ്ധിപ്പിക്കാൻ  ‘ജെം’സിനും മറ്റു ചിലർക്കും ഒരു മടിയുമുണ്ടായില്ല. ഇന്ധനവിലയുടെ ന്യായം പറഞ്ഞ് സ്ക്കൂൾ ബസ്സിലെ യാത്രാനിരക്ക് 300 ശതമാനം വർദ്ധിപ്പിച്ചപ്പോൾ മാത്രമാണ് മക്കൾക്ക് ‘മുന്തിയ വിദ്യാഭ്യാസം‘ ഉറപ്പുവരുത്താൻ പെടാപ്പാടുപെടുന്ന സൂപ്പർ ഡാഡിമമ്മിമാർക്ക് ധാർമ്മിക രോഷം അണപൊട്ടിയൊഴുകിയത്.

മിതമായ ഫീസ് ചുമത്തി, നല്ല നിലവാരം പുലർത്തുന്ന സ്ക്കൂളുകൾ ധാരാളമുണ്ട്. എന്നിട്ടും, ആ സ്ക്കൂളുകളിലൊന്നും മക്കളെ ചേർക്കാതെ, വിദ്യാഭ്യാസമെന്നാൽ സ്വിമ്മിംഗും, ഷൂട്ടിംഗും, ഗോൾഫും, ഡിബേറ്റിംഗും, കുതിരസ്സവാരിയും, ഫാസ്റ്റ് ഫുഡും അല്ലെന്ന് മനസ്സിലാക്കാൻ കൂട്ടാക്കാതെ, കുട്ടികളെ തങ്ങളുടെ സ്നോബ്ബിസത്തിന്റെ പിന്തുടർച്ചാവകാശികളാക്കുന്ന മാതാപിതാക്കൾക്കുവേണ്ടി എന്തിനാണ് ഗൾഫ് ന്യൂസ് വാചാലമാകുന്നത്? കുട്ടികളുടെ വിദ്യാഭ്യാസചിലവുകൾ വർദ്ധിക്കുന്നതിന് കാരണക്കാരായ ശക്തികളെ തുറന്നുകാണിക്കാനും, അവരെ നിയന്ത്രിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ മേൽ സമ്മർദ്ദം ചെലുത്താനും ഗൾഫ് ന്യൂസിനും മറ്റു പത്രമാധ്യമങ്ങൾക്കും സാധിക്കുമായിരുന്നില്ലേ?

രണ്ടുതരം പൌരന്മാരെ വാർത്തെടുക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെ ഇല്ലാതാക്കാനൊന്നും ഗൾഫ് ന്യൂസോ ഏതെങ്കിലും പത്രങ്ങളോ ശ്രമിച്ചാൽ വിജയിക്കില്ലെന്ന് നമുക്കറിയാം. അത്രയൊന്നും അവരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും, ഒരു പ്രവാസി സമൂഹത്തിന്റെ ചില അടിസ്ഥാന പ്രശ്നങ്ങളിലെങ്കിലും ന്യായമായ ഇടപെടലുകൾ നടത്താൻ, ആ പ്രവാസി സമൂഹത്തിന്റെ വരിസംഖ്യയെ മുഖ്യമായും ആശ്രയിച്ച് ജീവിതവൃത്തി നടത്തുന്ന ഒരു മാധ്യമത്തിന് ധാർമ്മികമായ ബാദ്ധ്യതയുണ്ട്. കണ്ടില്ലെന്നു നടിക്കുന്ന കാഴ്ചകളെയും ചിലപ്പോൾ കണേണ്ടിവരും.

മറുപുറം

വയസ്സുകാലത്ത് മക്കൾ തങ്ങളെ നോക്കുമെന്നും നോക്കണമെന്നും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കേവലമനുഷ്യരായ അച്ഛനമ്മമാരെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഉയർന്ന വിദ്യാഭ്യാസം കൊടുത്തു മക്കളെ വളർത്തി, തങ്ങളുടെ വാർദ്ധക്യകാല സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന രക്ഷിതാക്കളുടെ അജണ്ടക്ക്, പക്ഷേ, കൃത്യമായി പ്രീമിയമടക്കുന്ന ഇൻഷുറൻസിനോടാണ് കൂടുതൽ ബന്ധം. പരസ്പരമുള്ള വിശ്വാസം പോലും അധികപ്പറ്റാകാൻ ഇടയുള്ള, കുടുംബം തന്നെ ഒരു വലിയ പാഴ്ച്ചിലവാകുന്ന വർത്തമാനകാലത്താണ് ഇന്നു നമ്മൾ ജീവിക്കുന്നത് എന്നതുകൊണ്ട്, ആരെയും അതിൽ തെറ്റു പറയാനും നമ്മളാളല്ല.

നീരൊഴുക്ക് താഴത്തേക്കുതന്നെയാണ്. ഒരിക്കൽ മക്കളായിരുന്ന ഇന്നത്തെ അച്ഛനമ്മമാരും, നാളെ അച്ഛനമ്മാരാകേണ്ട ഇന്നത്തെ മക്കളും അതൊക്കെ ഓർക്കുന്നതും നന്നായിരിക്കും.

Sunday, April 10, 2011

ലോകപാലകരേ ഇതിലേ ഇതിലേ



ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു ശുദ്ധബ്രത. എന്തുകൊണ്ടാണ് ഇറോം ശാർമ്മിളയുടെ പത്തുകൊല്ല്ലത്തെ നിരാഹാരത്തിൽ കുലുങ്ങാത്ത സർക്കാരും ജനങ്ങളും, വന്ദ്യവയോധികനായ അന്നാ ഹസാരെയുടെ മൂന്നുദിവസത്തെ നിരാഹാരത്തെ ഈവിധത്തിൽ ആഘോഷിച്ചത്? ഇന്ത്യൻ വംശജരായ നോബൽ ജേതാക്കളും, ഭാരതരത്നങ്ങളും, അടുത്തൂൺ പറ്റിയ ജഡ്ജിമാരുമാണോ ജനത്തിന്റെ ആശയാഭിലാഷങ്ങളെ ലോക്പാലിൽ പ്രതിനിധീകരിക്കേണ്ടത്? ഉണ്ടിരിക്കുമ്പോൾ തോന്നിയ വിളികൊണ്ടാണോ, ഇത്രനാളും മിണ്ടാതിരുന്ന അന്നാ ഹസാരെ, ഇപ്പോൾ മൂന്നുദിവസം ഉണ്ണാതിരുന്നത്?

നമുക്കുമുണ്ട് ഒരു തഹ്‌രീർ ചത്വരമെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനായിരുന്നുവോ ഈ പൊറാട്ടുനാടകം? അഴിമതിയിൽ മുങ്ങിക്കുളിച്ച മന്മോഹനനും കൂട്ടാളികൾക്കും നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കുന്നതല്ലേ ഈ നാടകത്തിന്റെ ഭരതവാക്യം. എന്നിട്ട്, ആ കപിൽ സിബൽ ഒടുവിൽ എന്താണ് പറഞ്ഞത്? ഒറ്റദിവസം കൊണ്ടൊന്നും രാത്രി വെളുക്കില്ല എന്ന്, അല്ലേ?

ഇനി, അന്നാ ഹസാരെയുടെ മാനസസ്വപ്നമായ ലോകപാൽ ബില്ലിന്റെ കരടുരൂപം തയ്യാറാക്കാൻ നിയുക്തമായ കമ്മിറ്റിയിൽ ആരൊക്കെയാണ് ഉള്ളത് ? കമ്മിറ്റിയുടെ നായകൻ പ്രണബ് മുഖർജി (അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ വലംകൈയ്യായിരിക്കുകയും, ഷാ കമ്മീഷന്റെ മുമ്പാകെ തെളിവെടുപ്പിനു വിസമ്മതിക്കുകയും, പിന്നീട്, അതേ ഇന്ദിരാഗാന്ധിയാൽ കുറ്റവിമുക്തനാക്കപ്പെട്ട് വിശുദ്ധപദവിയിലേക്കെത്തുകയും ചെയ്ത അതേ പഴയ പ്രണബ്) വീരപ്പ മൊയ്‌ലി (പഴയ ജെ.എം.എം.കോഴക്കേസ് ഫെയിം മൊയ്ലി, വിക്കിപ്പീഡിയയെയും വിക്കിലീക്സിനെയും വേർതിരിച്ചറിയാത്ത മൊയ്ലി), ചിദംബരം (എൻ‌റോണിന്റെയും വേദാന്ത റിസോസഴ്സിന്റെയും വീരനായകൻ, ആദായനികുതി അടക്കാതെ രക്ഷപ്പെടുന്ന കോർപ്പറേറ്റ് വമ്പന്മാരെ V.D.I.S എന്ന മാന്ത്രികദണ്ഡുപയോഗിച്ച് രക്ഷപ്പെടുത്താൻ അഹോരാത്രം അദ്ധ്വാനിക്കുകയും, അതിന് സി.എ.ജി.യുടെ പഴി കേൾക്കുകയും ചെയ്ത മാന്യദേഹം), കപിൽ സിബൽ (രണ്ട്-ജി.സ്പെക്ട്രത്തിൽ രാജ്യത്തിന് ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിട്ടവൻ) അങ്ങിനെ ചിലരൊക്കെയല്ലേ ആ കമ്മിറ്റിയിലുള്ളത്. പേരിന് സന്തോഷ് ഹെഗ്‌ഡയെയും പ്രശാന്ത്-ശാന്തി ഭൂഷണുമാരൊക്കെയുണ്ട് എന്നു മാത്രം.

ഗുജറാത്ത്-ഒറീസ്സാ കലാപകലത്തും, കർഷക ആത്മഹത്യകൾ തുടർക്കഥകളാവുന്ന വർത്തമാനകാലത്തും, കള്ളക്കഥകളിൽ കുടുങ്ങി ബിനായക് സെന്നിനെ ജയിലിലടച്ചപ്പോഴും 2-ജിയും, ആദർശും, കോമൺ‌വെൽത്തും അരങ്ങുതകർത്തപ്പോഴും ഒന്നും അന്നാ ഹസാരെയ്ക്ക് നിരാഹാരമിരിക്കാൻ തോന്നിയില്ലല്ലോ? അതെന്തുകൊണ്ടാണ്? ഒരു ബോയ്‌ലിങ്ങ് പോയിന്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവോ അദ്ദേഹം?

സർവ്വാധിപത്യത്തിന്റെ എല്ലാ ധാർഷ്ട്യവും വെളിവാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ഉയർന്നുവന്നേക്കാവുന്ന പ്രക്ഷോഭങ്ങളെ കൌശലപൂർവ്വം, തടകെട്ടി, ദിശമാറ്റി, ഒരു നിരാഹാരസമരപ്പന്തലിന്റെ നിശ്ചലതടാകത്തിലേക്ക് എത്തിച്ചത് എന്തിനായിരുന്നു അണ്ണാജീ?