Tuesday, July 28, 2009

ജൊയ - വസന്തത്തിന്റെ ഇടിമുഴക്കം

മലാലായ്‌ ജൊയ അത്രയധികം പരിചിതമായ പേരായിരിക്കില്ല പലര്‍ക്കും. എങ്കിലും ഇന്ന്‌, ഭൂമിയിലെ ഏറ്റവും വലിയ സമരമുഖത്ത്‌ ഈ പെണ്‍കുട്ടിയുണ്ട്‌. അഫ്ഘാനിസ്ഥാനില്‍. സ്ത്രീകളുടെയും സാധാരണക്കാരായ പൌരന്‍മാരുടെയും അവകാശങ്ങള്‍ക്കുവേണ്ടി താലിബാനെതിരെ പോരാടുന്ന ഈ പെണ്‍കുട്ടി, ഇന്ന്‌, അഫ്ഘാനിസ്ഥാനിലെ, അമേരിക്കയുടെ പാവസര്‍ക്കാരായ ഹമീദ്‌ കര്‍സായിയെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ഓരോ ദിവസവും, 'കൊല്ലപ്പെടാതെ' ജീവിച്ചുകൊണ്ടിരിക്കുന്നത്‌.

ഏതു നിമിഷവും കൊല്ലപ്പെടുമെന്ന്‌ ജൊയക്കറിയാം. താലിബാന്‍ മാത്രമല്ല, അവരുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നത്‌. അമേരിക്കയുടെ മുന്നില്‍ അഫ്ഘാനിസ്ഥാന്റെ അഭിമാനം പണയപ്പെടുത്തിയ ഹമീദ്‌ കര്‍സായിയും, മയക്കുമരുന്നിന്റെ ചെറുകിട-പ്രാദേശികസാമ്രാജ്യങ്ങളുടെ അധികാരം കൈയ്യാളുന്ന യുദ്ധപ്രഭുക്കന്‍മാരും, പഴയ സോവിയറ്റ്‌ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിച്ചിരുന്ന മുജാഹിദിനുകളും എല്ലാം, ഇന്ന്‌ ജൊയയുടെ രക്തത്തിനുവേണ്ടി ഒരുമിച്ച്‌, പദ്ധതികളാവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ, "പൂക്കള്‍ നുള്ളിക്കളഞ്ഞാലും, വസന്തങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്‌" തിരിച്ചറിയുന്ന ഈ പെണ്‍കുട്ടിക്ക്‌ പലായനത്തിന്റെ നീണ്ട കഥ പറയാനുണ്ട്‌. സോവിയറ്റുകള്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിപ്പുറപ്പെട്ട അച്ഛന്‍ അപ്രത്യക്ഷമായതിനുശേഷം, അമ്മയോടും പത്ത്‌ സഹോദരിമാരോടുമൊപ്പം ആദ്യം ഇറാനിലേക്കും പിന്നീട്‌ അവിടെനിന്ന്‌ പാക്കിസ്ഥാനിലേക്കും പലായനം ചെയ്ത ജൊയ, താലിബാന്റെ അഫ്ഘാനിസ്ഥാനിലേക്ക്‌ നുഴഞ്ഞു കടന്ന്‌, സ്ത്രീകള്‍ക്കുവേണ്ടി രഹസ്യമായി സ്കൂളുകളും ക്ളിനിക്കുകളും ആരംഭിച്ചു. ഓരോ ദിവസവും മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം. തങ്ങളിലൊരാളായ ജൊയയെ, താലിബാന്റെ കരങ്ങളില്‍നിന്ന്‌ പലപ്പോഴും രക്ഷപ്പെടുത്തിയത്‌, അഫ്ഘാനിസ്ഥാനിലെ പാവപ്പെട്ട സ്ത്രീകള്‍തന്നെയായിരുന്നു.

താലിബാനുശേഷം അധികാരത്തില്‍ വന്ന മുജാഹിദിനുകളുടെ ഗോത്രസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ദിവസം ജൊയ സഭയില്‍ കണ്ടത്‌, അതേ പഴയ യുദ്ധപ്രഭുക്കന്‍മാരെയും, മയക്കുമരുന്നുരാജാക്കന്‍മാരെയുമായിരുന്നു. അവരില്‍ ചിലരുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി "അഫ്ഘാനിസ്ഥാനെ നശിപ്പിച്ച ഈ ക്രിമിനലുകള്‍ ഈ സഭയിലും വരാന്‍ ഇടയായത്‌ എങ്ങിനെയാണ്‌' എന്ന്‌ തുറന്നടിച്ചു ഈ പെണ്‍കുട്ടി.

അന്നു മുതല്‍ ജൊയയുടെ നാളുകള്‍ എണ്ണപ്പെടാന്‍ തുടങ്ങിയിരിക്കണം. രണ്ടുതരം ക്രിമിനലുകളെയാണ്‌ ഇന്ന്‌ അഫ്ഘാനിസ്ഥാന്‍ ജനതക്കു നേരിടേണ്ടിവരുന്നതെന്ന്‌ ജൊയ തിരിച്ചറിയുന്നു. അമേരിക്കന്‍ വിരുദ്ധ പക്ഷത്തുള്ള ‘തീവ്രവാദി‘കളെയും, അമേരിക്കന്‍ സൈന്യത്തിന്‍ കീഴിലുള്ള ‘ഹീറോ’ പരിവേഷമുള്ള തീവ്രവാദികളെയും.

ശാര്‍ങ്ങ്ഗപക്ഷികളുടെ ഗതിയാണ്‌ ഇന്ന്‌ അഫ്ഘാനികള്‍ അഭിമുഖീകരിക്കുന്നത്‌.

മലലായ്‌ ജൊയയെക്കുറിച്ചും, അവരിന്ന്‌ ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തെക്കുറിച്ചും, ഇവിടെ വായിക്കാം.

അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലെ സ്വാതിലും അമേരിക്കയുടെയും നാറ്റോ-സഖ്യശക്തികളുടെയും കാര്‍മ്മികത്വത്തില്‍ നിത്യേനയെന്നോണം നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ലോകമനസ്സാക്ഷി കുറ്റകരമായ മൌനം പാലിക്കുകയാണ്‌ ഇന്ന്‌. നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ലക്ഷക്കണക്കിനാളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്‌ അമേരിക്കയും സഖ്യശക്തികളും.

നാളെ ഈ ഡ്രോണ്‍ വിമാനങ്ങള്‍ നമുക്കുനേരെയും വന്നേക്കാം. വിദൂരമെങ്കിലും, അതൊരു സാദ്ധ്യതയല്ലാതാകുന്നില്ല. ജോര്‍ജ്ജ്‌ ബുഷിനേക്കാളും സമര്‍ത്ഥനും, കുടിലതന്ത്രക്കാരനുമായ ഒരാളാണ്‌ ഇന്ന്‌ ലോകത്തിന്റെ അമരത്തുള്ളത്‌. മാറ്റത്തിന്റെ പ്രവാചകപരിവേഷം കയ്യൊഴിഞ്ഞ്‌, കാര്യസാധ്യത്തിനായി, ആയുധത്തിന്റെയും വെറുപ്പിന്റെയും മൂന്നാംകിട വില്‍പ്പനക്കാരികളെയും വില്‍പ്പനക്കാരെയും ഒബാമ ലോകപ്രദക്ഷിണത്തിന്‌ അയച്ചുകഴിഞ്ഞു.

നമ്മുടെ ഇന്ത്യന്‍ ഹമീദ്‌ കര്‍സായിമാരും, മുഷറഫുമാരും അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്‌, മലാലായ്‌ ജൊയമാരെപ്പോലുള്ള വസന്തങ്ങളുടെ ഇടിമുഴക്കത്തിനുവേണ്ടി നമുക്ക്‌ കാത്തിരിക്കാം.

8 comments:

Rajeeve Chelanat said...

മലാലായ് ജൊയ - വസന്തത്തിന്റെ ഇടിമുഴക്കം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇടിമുഴക്കങ്ങള്‍ കാലത്തിന്റെ ആവിശ്യമാണല്ലോ..അതുണ്ടായിക്കൊണ്ടിരിക്കും..

നല്ല വിവരണം

അനില്‍@ബ്ലോഗ് // anil said...

ഈ പരിചയപ്പെടുത്തലിനു നന്ദി, രാജീവ്.

ഹൃദയത്തില്‍ ഒരു ത്രസിപ്പ്.

ജിവി/JiVi said...

ഇത്തരം വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അറിവ് വലീയ ശുഭാപ്തിവിശ്വാസം തരുന്നു. നന്ദി.

ravi paloor kolkata said...

arthavathaya prayogam. 'pookkal nullikkalanjalum vasantham varathirikkillallo'.
nandi rajeeve, ravi paloor, kolkata

vaikhari said...

Dear Rajeev,
Love to read your blog always.
keep it up.

Rajeeve Chelanat said...

വായനകള്‍ക്കു നന്ദി.
അഭിവാദ്യങ്ങളോടെ

naakila said...

Nalla vivaranam
AASHAMSAKAL