Sunday, June 29, 2014

ആ പഴയ വെള്ളിയാഴ്ചകള്‍

സ്കൂള്‍ പഠനകാലത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഇ.സി.എ ക്ലാസ്സുകള്‍ തുടങ്ങിയിരുന്നത്, മറ്റു ദിവ്സങ്ങളില്‍നിന്നും അല്പ്പം വൈകീട്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടിനോ മറ്റോ. ഇ.സി.എ തുടങ്ങുമ്പോഴേയ്ക്കും കുട്ടികളൊക്കെ തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും. പ്രാസംഗികരും പാട്ടുകാരും നര്‍ത്തകികളും, ഏകാഭിനയക്കാരും ഒക്കെ.

ഉച്ചക്കുള്ള ആ നീണ്ട ഒഴിവ് ഇ.സി.എ.യ്ക്ക് മാത്രം വേണ്ടിയായിരുന്നില്ല. മറ്റൊരു സൗകര്യം കൂടി കണക്കാക്കിയിട്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന മുസ്ലിം കുട്ടികളെയും അദ്ധ്യാപികാദ്ധ്യാപകരെയും ഉദ്ദേശിച്ച്. പള്ളിയേക്കാള്‍ വലുതാണ്‌ പള്ളിക്കൂടം എന്ന് ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടോ എന്തോ ആരും അന്ന് അതിനൊന്നും മിനക്കെട്ട് പോയിരുന്നില്ല എന്നു മാത്രം. അവര്‍ ആ സമയം സ്കൂളിലോ വീട്ടിലോ ഉപയോഗിച്ചു.

പക്ഷേ ആ അല്പ്പം നീണ്ട ഉച്ചയിളവിനെക്കുറിച്ച് ആരും ബേജാറാവുകയോ സംസാരിക്കുകയോ കളിയാക്കുകയോ ചെയ്തിരുന്നില്ല. ഒരുകൂട്ടര്‍ക്ക് നല്‍കുന്ന പ്രത്യേകാവകാശമായോ, ന്യൂനപക്ഷപ്രീണനമായോ ആരും അതിനെ കാണുകയോ ആര്‍ക്കും ഒരു വികാരവും വ്രണപ്പെട്ടതായോ കേട്ടിട്ടില്ല.

പതിവിലും അല്പ്പം ദീര്‍ഘിച്ച ഒരു ഉച്ചയൊഴിവുമാത്രമായിരുന്നു എല്ലാവര്‍ക്കുമത്. മാഷന്മാര്‍ക്കും ടീച്ചറന്മാര്‍ക്കും അല്പ്പം നീണ്ട ഒരു പൂച്ചയുറക്കത്തിനോ സൊറപറച്ചിലിനോ കിട്ടുന്ന സമയം, കുട്ടികള്‍ക്ക്, കളിതമാശകള്‍ക്കും, കലാകലാപങ്ങള്‍ക്കും കിട്ടുന്ന അരദിവസത്തെ സ്വാതന്ത്ര്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ഒരുങ്ങുകയും പരിഭ്രമിക്കുകയും ഉത്സാഹിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ട് കൗതുകപ്പെടാന്‍ അച്ഛനമ്മമാര്‍ക്ക് കിട്ടുന്ന ഒരു മദ്ധ്യാഹ്നം.

അതിനപ്പുറം ഒന്നുമായിരുന്നില്ല ആര്‍ക്കും പഴയ ആ വെള്ളിയാഴ്ചകളിലെ ഉച്ചകള്‍.


26 April 2014

No comments: