Sunday, June 29, 2014

മുകേഷിനെ കേള്‍ക്കുമ്പോള്‍

തലേന്നു കേട്ട ബിനാക്കാ ഗീത് മാലയുടെ ഹാങ്കോവറില്‍ പിറ്റേന്ന് വന്ന് 'മുകേഷിന്റെ പാട്ട് ഇഷ്ടമാണോ?' എന്ന് ചോദിച്ചയാളോട്, ഏതു മുകേഷെന്ന് അന്തം വിട്ടുനിന്നു മറ്റൊരാള്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞ്, മുകേഷിലേക്കും ലതാമങ്കേഷ്കറിലേയ്ക്കും റാഫിയിലേക്കും കൈപിടിച്ചു കൊണ്ടുപോയത് മറ്റൊരു സുഹൃത്ത്, സൗദിയില്‍ വെച്ച്. റഹിമ എന്ന രാസ്തനൂരയിലെ റഫ കാസറ്റുകള്‍ വില്‍ക്കുന്ന കടയില്‍ ഹിന്ദി പാട്ടുകളുടെ കാസറ്റുകള്‍ക്കു മുന്നില്‍ ഒരു വഴിപാടുപോലെ എന്നും വന്നു കുറച്ചുനേരം നിന്ന് തിരിച്ചുപോകുന്ന, കഴുത്തറ്റം കുടുക്കുകളിട്ട്, ഇന്‍ ചെയ്യാത്ത മുഴുക്കൈയ്യന്‍ ഷര്‍ട്ട് ധരിച്ച ഇടവക്കാരന്‍, ഫോട്ടോഗ്രാഫര്‍ നൗഷാദ്.

ലതയും റാഫിയും മുകേഷും, മന്നാഡേയും നൗഷാദും മദന്‍‌മോഹനനും സഹീര്‍ ലുധിയാന്‍‌വിയും ഒ.പി.നയ്യാരുമൊക്കെ സ്വന്തക്കാരായത് അയാള്‍ വഴിയാണ്‌. ഒരുമിച്ചിരുന്ന് അവരെയൊക്കെ കേള്‍ക്കുമ്പോള്‍ നൗഷാദിന്റെ കണ്ണുകള്‍ സജലങ്ങളാവുമായിരുന്നു.

ഏക് പല്‍ ഹേ ഹസ്‌ന, ഏക് പല്‍ ഹേ രോനാ
കൈസേ ഹെ ജീവന്‍ കാ ഖേലാ
ഏക് പല്‍ ഹേ മില്‌നാ, ഏക് പല്‍ ഹേ ബിഝഡ്‌നാ
ദുനിയാ ഹേ ദോ ദിന്‍ കാ മേളാ
യേ ഘഡീ ന ജായേ ബീഢ്
തുഝേ മേരേ ഗീത് ബുലാതീ ഹയ്

കരയുകയും ചിരിക്കുകയും, ജീവിതം കൈവരുകയും കൈമോശം വരുകയും ചെയ്യുന്ന ബസ്രയിലിരുന്ന് മുകേഷ് പാടുന്നതുകേട്ട് മുറിയിലിരിക്കുമ്പോള്‍ വെറുതെ ഒരു വല്ലായ്മ.

സൗദിയില്‍നിന്ന് പോന്നതിനുശേഷം പല വഴിക്കും അന്വേഷിച്ചിട്ടും നൗഷാദിനെക്കുറിച്ച് പിന്നെ ഒന്നും കേട്ടില്ല. എവിടെയോ ഉണ്ടായിരിക്കണം. മുകേഷിന്റെ പാട്ട് ഇഷ്ടമാണോ എന്ന്, അന്ന് ചോദിച്ച ആളെയും പിന്നെ ഇതുവരെ കണ്ടിട്ടില്ല. കുന്നം‌കുളത്തുണ്ടെന്ന് മാത്രമറിയാം.



5th March 2014

1 comment:

ajith said...

മുകേഷിന്റെ പാട്ടുകള്‍ ഇഷ്ടമായിരുന്നു!