Showing posts with label ഇറാഖ്. Show all posts
Showing posts with label ഇറാഖ്. Show all posts

Monday, December 15, 2008

സലാം, മുംതാസിര്‍, സലാം

മും‌താസര്‍ അല്‍ സായ്‌ദി എന്ന റിപ്പോര്‍ട്ടര്‍ക്ക് ഈ ലേഖകന്റെ അഭിവാദ്യങ്ങള്‍.

ഔദ്യോഗിക ഭാഷ്യമനുസരിച്ചുതന്നെ, ഒന്നര ദശലക്ഷം ആളുകളെ വകവരുത്തുകയും ഏകദേശം അത്രതന്നെ ആളുകളെ അഭയാര്‍ത്ഥികളും, വിധവകളുമാക്കുകയും, ലക്ഷക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങളെ ഉപരോധം കൊണ്ട് കശാപ്പു ചെയ്യുകയും ചെയ്ത ബുഷ് എന്ന പട്ടിക്ക് മുംതാസര്‍ അല്‍ സായ്‌ദി നല്‍കിയ ഈ യാത്രയയപ്പ് ഉപഹാരം ഉചിതമായ ഒന്നായി.

വൈറ്റ് ഹൌസിന്റെ എക്കാലത്തെയും വലിയ ശാപമായ (പി.സായ്‌നാഥിന്റെ പ്രയോഗം) ജോര്‍ജ്ജ് ബുഷ് എന്ന പട്ടീ, നീയും, ബ്ലയറും, നിന്റെ ഷണ്ഡന്മാരായ ആ അന്താരാഷ്ട്ര കിങ്കരന്മാരും ഇത് അര്‍ഹിക്കുന്നുണ്ട്.

ഇത്ര ശക്തമായ ഒരു സന്ദേശം നല്‍കാന്‍ ഒരു യുദ്ധ-വിരുദ്ധ പ്രസ്ഥാനത്തിനും ആകില്ല. മും‌താസറിന്റെ പ്രവൃത്തിയെ അരാജകത്വമെന്നോ, ഭീകരവാദമെന്നോ, എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. എങ്കിലും, ആ അരാജകത്വവും ഭീകരവാദവുമാണ് അമേരിക്കയും സാമ്രാജ്യത്വശക്തികളും ഇന്ന് അര്‍ഹിക്കുന്നത്. നിഷ്പഫലമായിപ്പോകുന്ന വലിയ വലിയ പ്രതിരോധങ്ങളേക്കാളൊക്കെ ശക്തിയുണ്ട് ഈയൊരു ചെരുപ്പേറിന്.

അവര്‍ അര്‍ഹിക്കുന്ന ഈ എളിയ സമ്മാനം ഉചിതമായ തരത്തിലും അവസരത്തിലും നല്‍കാന്‍ ധീരത കാണിച്ച മും‌താസറീനു ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

ഇറാഖിലെ ഇന്നത്തെയും നാളത്തെയും തലമുറ, ഇതിന് മുംതാസറിനോട് എന്നെന്നും നന്ദിയുള്ളവരുമായിരിക്കും.

Sunday, November 9, 2008

ഒബാമ: ബുഷിന്റെ മതിവിഭ്രമങ്ങളുടെ ബന്ദി

കടപ്പാട്‌: (The Independent-ല്‍ റോബര്‍ട്ട്‌ ഫിസ്ക്‌ എഴുതിയ Obama has to pay for eight years of Bush's delusions എന്ന ലേഖനത്തിന്റെ പരിഭാഷ)


വാഷിംഗ്‌ടണില്‍ നടക്കുന്ന ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയില്‍ ആറു അള്‍ജീരിയക്കാര്‍ക്കുവേണ്ടി ഹാജരായ അമേരിക്കന്‍ അഭിഭാഷകര്‍ക്ക്‌ 9/11-നു ശേഷമുള്ള അമേരിക്കന്‍ ഇന്റലിജന്‍സിനെക്കുറിച്ച്‌ വിചിത്രമായ ചില സംഗതികള്‍ അറിയാന്‍ ഇടവന്നു. അമേരിക്കന്‍ ചാരന്‍മാരും ലോകമൊട്ടുക്കുള്ള അവരുടെ നിരവധി 'സ്രോതസ്സുക'ളും നല്‍കിയ ദശലക്ഷം വരുന്ന 'അസംസ്കൃത' വിവരങ്ങളുടെ കൂട്ടത്തില്‍, മദ്ധ്യ-പൂര്‍വ്വദേശത്തെക്കുറിച്ചുള്ള സി.ഐ.എ.യുടെ ഒരു പ്രത്യേക മുന്നറിയിപ്പായിരുന്നു അവയിലൊന്ന്‌. ദക്ഷിണ പസഫിക്കിലെ ഒരു പ്രത്യേക ദ്വീപില്‍ അമേരിക്കന്‍ നാവിക ആസ്ഥാനത്തിനെതിരെ വ്യോമാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആ റിപ്പോര്‍ട്ടില്‍ ഒരേയൊരു കുഴപ്പം മാത്രമേയുള്ളു. പ്രസ്തുത ദ്വീപില്‍ അമേരിക്കയുടെ ഏതെങ്കിലും നാവിക ആസ്ഥാനമോ, ഏഴാം പടക്കപ്പല്‍ വ്യൂഹമോ (Seventh Fleet) ഒന്നും നിലവിലുണ്ടായിരുന്നില്ല എന്നു മാത്രം. കിഴക്കന്‍ ഏഷ്യയിലെ ഒരു അമേരിക്കന്‍ സൈനിക താവളത്തിന്റെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ്‌ മാളില്‍, ഒസാമ ബിന്‍ ലാദന്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ കണ്ടു എന്നും ഇതിനുമുന്‍പൊരിക്കല്‍ അമേരിക്കന്‍ സൈനികാന്വേഷണ വിഭാഗം 'കണ്ടെത്തി'യിരുന്നു.

'തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ട'ത്തില്‍ അമേരിക്കയെ സഹായിക്കാന്‍ നിയുക്തരായ അതേ ആളുകളാണ്‌ ഇത്തരം അസംബന്ധങ്ങള്‍ ലോകമാസകലം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ അതിശയകരമായി തോന്നിയേക്കാം. എങ്കിലും, ഇക്കഴിഞ്ഞ എട്ടു വര്‍ഷക്കാലം ബുഷ്‌ ഭരണകൂടം കഴിഞ്ഞിരുന്നത്‌ ഇത്തരത്തിലൊരു ഭ്രമാത്മകലോകത്തായിരുന്നു. ഷോപ്പിംഗ്‌ നടത്താന്‍ ഒസാമ ബിന്‍ ലാദന്‍ ഒരു അമേരിക്കന്‍ സൈനികതാവളത്തില്‍ വന്നുവെന്ന്‌ വിശ്വസിക്കാനാകുമെങ്കില്‍ പിന്നെയെന്താണ്‌ നിങ്ങള്‍ക്ക്‌ വിശ്വസിച്ചുകൂടാത്തത്‌? നിങ്ങള്‍ തടവിലാക്കുന്ന എല്ലാവരും തീവ്രവാദികളാണെന്നും, അറബികളെല്ലാവരും തീവ്രവാദികളാണെന്നും, അവരെയൊക്കെ ഉന്‍മൂലനം ചെയ്യുന്നത്‌ തെറ്റല്ലെന്നും, ജീവിച്ചിരിക്കുന്ന തീവ്രവാദികളെ പീഡിപ്പിക്കാമെന്നും, പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്ന മൊഴിയൊക്കെ മുഖവിലക്കെടുക്കാമെന്നും, പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത്‌ സാധൂകരിക്കാമെന്നും, എല്ലാവരുടെയും ഫോണ്‍വിളികള്‍ രഹസ്യമായി ചോര്‍ത്തേണ്ടത്‌ ആവശ്യമാണെന്നുമൊക്കെ പിന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഒരു തടസ്സവുമില്ല. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ബോബ്‌ ഹെര്‍ബര്‍ട്ട്‌ രണ്ടുകൊല്ലം മുന്‍പ്‌ എഴുതിയതുപോലെ, "അലബാമയിലെ ഒരു മുത്തശ്ശിക്ക്‌ അയച്ച പിറന്നാളാശംസയിലും ഇന്ത്യാനയിലെ ചൈനീസ്‌ ഭക്ഷണശാലയിലേക്ക്‌ വന്ന ഫോണ്‍കാളിലും, ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ സഹായകമായ നിര്‍ണ്ണായകമായ വിവരങ്ങള്‍' ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണത്രെ ബുഷ്‌ ഭരണകൂടം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്‌. അമേരിക്കന്‍ ഭരണഘടനയെ ചവുട്ടിമെതിക്കുന്ന കാര്യത്തില്‍ ബുഷിനെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്നത്‌ എല്ലാവര്‍ക്കും ബോദ്ധ്യമായ കാര്യമാണ്‌. പക്ഷേ, സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനോടുപോലും അയാള്‍ അനാദരവു കാണിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നത്‌ പുതിയൊരു അറിവാണ്‌.

നുണയനും ദുര്‍വൃത്തനുമായ ബുഷ്‌ എന്ന തന്റെ പൂര്‍വ്വസൂരി, സ്വന്തം നാട്ടിലും പുറത്തും വരുത്തിത്തീര്‍ത്ത കളങ്കത്തെ എങ്ങിനെയാണ്‌ ഒബാമ ഇല്ലാതാക്കാന്‍ പോകുന്നത്‌? "അമേരിക്ക ഒരിക്കലും ഒരു യുദ്ധം തുടങ്ങില്ല' എന്ന്‌ ജോണ്‍ എഫ്‌ കെന്നഡി ഒരിക്കല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ബുഷിന്റെ യുദ്ധവെറിയും റംസ്‌ഫീല്‍ഡിന്റെ ഭീകരതയും, അബു ഗ്രയിബും ബാഗ്രാമും ഗ്വാണ്ടനാമോയും, രഹസ്യമായ തട്ടിക്കൊണ്ടുപോകലുമൊക്കെ കഴിഞ്ഞ്‌, ഇനി എങ്ങിനെയാണ്‌ ഒബാമ തണ്റ്റെ രാജ്യത്തെ പഴയ ആ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുക? ബ്രിട്ടീഷ്‌ ജനതയുടെ ഇ-മെയിലുകള്‍ ചോര്‍ത്താനും പരിശോധിക്കാനുമുള്ള നമ്മുടെ സ്വന്തം ഗോര്‍ഡന്‍ ബ്രൌണിന്റെ നയങ്ങളും, ആ പഴയ, ബ്ളെയര്‍-ബുഷ്‌ അവിഹിതവേഴ്ചയുടെ അനുബന്ധം തന്നെയാണ്‌. അമേരിക്കയുടെ എക്കാലത്തെയും നശിച്ച ഈ പ്രസിഡണ്റ്റ്‌ സ്ഥനമൊഴിയുന്നതിനുമുന്‍പുതന്നെ ഒരു പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുകയും ചെയ്യും. പ്രത്യേക സുരക്ഷാപരിശോധനകളില്ലാതെ ഒരു ബ്രിട്ടീഷ്‌ പൌരനും അമേരിക്കയില്‍ കാലു കുത്താന്‍ സാധിക്കില്ല എന്ന്‌ ഉറപ്പാക്കുന്ന ഒരു നിയമനിര്‍മ്മാണം. ഇത്രനാളും അമേരിക്കയുടെ കങ്കാണിപ്പണി നടത്തിയതിന്‌ ബ്രിട്ടനു ലഭിക്കാന്‍ പോകുന്ന പ്രതിഫലം ഇതാണ്‌. ജനുവരി 20-നു മുന്‍പ്‌ മറ്റെന്തെങ്കിലും അത്ഭുതം ബുഷ്‌ നമുക്കായി കരുതിവെച്ചിട്ടുണ്ടോ? ആര്‍ക്കറിയാം. ഇതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ മറ്റെന്താണ്‌ ഇനി വരാനുള്ളത്‌?

ഗ്വാണ്ടനാമോ അടച്ചുപൂട്ടുക. തന്റെ മുന്‍ഗാമി ചെയ്ത പ്രവൃത്തികള്‍ക്ക്‌ ലോകസമക്ഷം മാപ്പു പറയുക. തന്റെ രാജ്യത്തിനെക്കുറിച്ച്‌ അഭിമാനം പ്രദര്‍ശിപ്പിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരാള്‍ക്ക്‌ ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ അറിയാം. എങ്കിലും രാജ്യത്തിനകത്ത്‌ താന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'മാറ്റം' എന്ന ആശയത്തിന്‌ അമേരിക്കന്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍, 'മാപ്പ്‌' എന്ന വാക്ക്‌, അന്താരാഷ്ട്രതലത്തില്‍തന്നെ, ഒബാമ ഉച്ചരിച്ചേ മതിയാകൂ. "തീവ്രവാദത്തിനെതിരായ യുദ്ധം' എന്ന സങ്കല്‍പ്പത്തിനെ പുനരാലോചനക്ക്‌ വിധേയമാക്കുകയും അതിനെ അപനിര്‍മ്മിക്കുകയും വേണ്ടിവന്നേക്കും. ഇറാഖില്‍നിന്ന്‌ ഇറങ്ങിപ്പോരുകതന്നെ വേണം. അവിടെയുള്ള വിസ്‌തൃതമായ സൈനികതാവളങ്ങളും, 600 ദശലക്ഷം ഡോളര്‍ ചിലവു വരുന്ന നയതന്ത്രകാര്യാലയവും അടച്ചുപൂട്ടണം. ദക്ഷിണ അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ നടത്തുന്ന നരമേധങ്ങള്‍ അവസാനിപ്പിക്കണം. ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ നിരന്തരം കശാപ്പുചെയ്യുന്ന പണി എന്നാണ്‌ നമ്മള്‍ നിര്‍ത്തുക? ഇസ്രായേലിനോട്‌ ചില സത്യങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റവും ഒബാമ കാണിക്കേണ്ടതുണ്ട്‌. ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതയെയും, ജൂതന്‍മര്‍ക്കുവേണ്ടി -ജൂതന്‍മാര്‍ക്കു മാത്രം വേണ്ടി - അറബി മണ്ണില്‍ നടത്തുന്ന കോളണിവത്ക്കരണത്തെയും ഇനിയും നിഷ്പക്ഷമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്ന്‌ അസന്ദിഗ്ദ്ധമായി വ്യക്തമാക്കണം. ഇസ്രായേലി ലോബിയുടെ (അത്‌ യഥാര്‍ത്ഥത്തില്‍ ലികുഡ്‌ പാര്‍ട്ടിയുടെ ലോബി മാത്രമാണ്‌) മുന്നില്‍ നിവര്‍ന്നുനിന്ന്‌, വെസ്റ്റ്‌ ബാങ്കിന്റെ മേലുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച ബുഷിന്റെ 2004 ലെ നടപടി പിന്‍വലിക്കാന്‍ തയ്യാറാകണം. ഇറാന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥന്മാരുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം. പാക്കിസ്ഥാനിലും സിറിയയിലും നടത്തുന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം.

അമേരിക്കന്‍ സൈന്യത്തിനെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ അമേരിക്കയുടെ മദ്ധ്യേഷ്യന്‍ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ജനറല്‍ ഡേവിഡ്‌ പെട്രോസിനെ ഇറാഖിലേക്ക്‌ അയച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ആ മേഖലയിലെ 'സൈനിക മുന്നേറ്റ'മൊന്നുമായിരുന്നില്ല. മറിച്ച്‌, ബുഷിന്റെ നയങ്ങളുടെ ഫലമായി, തെമ്മാടിക്കൂട്ടമായി മാറാന്‍ തുടങ്ങിയിരുന്ന 150,000-ത്തോളം വരുന്ന സൈനികരെയും മറൈനുകളെയും അച്ചടക്കത്തിലേക്ക്‌ കൊണ്ടുവരിക എന്നതായിരുന്നു പെട്രോസിന്റെ ദൌത്യം. കഴിഞ്ഞ മാസം, സിറിയയില്‍, എട്ടുപേരുടെ മരണത്തില്‍ കലാശിച്ച അമേരിക്കന്‍ വ്യോമാക്രമണം വാഷിംഗ്‌ടണിന്റെയോ, ബാഗ്ദാദിലെ അമേരിക്കന്‍ സൈനികമേധാവികളുടെയോ അറിവോടെയായിരുന്നില്ലെന്ന്‌ തെളിയിക്കുന്ന ചില രേഖകളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌.

എന്തായാലും ഒബാമക്ക്‌ ഇതിനെയൊന്നും ഭേദിക്കാനാവില്ല. ഇറാഖില്‍ പത്തിമടക്കി എന്ന് തോന്നിപ്പിക്കുന്നത്, അഫ്ഘാനിസ്ഥാനില്‍ കൂടുതല്‍ കായികബലം കേന്ദ്രീകരിക്കുന്നതിനുവേണ്ടിമാത്രമാണ്‌. വാഷിംഗ്‌ടണിലെ ഇസ്രായേല്‍ ലോബിയെ നിലക്കു നിര്‍ത്താനോ, ഫലസ്തീന്‍ അധിനിവേശപ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങള്‍ നിര്‍ത്താനോ, ഇസ്രായേലിന്റെ ശത്രുക്കളുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറാകില്ല. 'വൈറ്റ്‌ ഹൌസിലെ നമ്മുടെ സ്വന്തം ആള്‍' എന്ന്‌ ഇസ്രായേലി പത്രം മാരിവ്‌ അരുമയോടെ വിശേഷിപ്പിച്ച രഹം ഇമ്മാനുവലിനെ തന്റെ പുതിയ ചീഫ്‌ ഓഫ്‌ സ്റ്റാഫായി പ്രഖ്യാപിച്ചതോടെ, ഒബാമയും പഴയ പാത തന്നെ പിന്തുടരുമെന്ന്‌ ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. മാത്രമല്ല, തന്റെ പതിവു ഷോപ്പിംഗിനിടയില്‍ അല്‍പ്പം ഇടവേള കിട്ടുകയാണെങ്കില്‍‍, ഒബാമയെ സ്വീകരിക്കുന്നതിനുവേണ്ടി ഒസാമ ബിന്‍ ലാദന്‍ വീണ്ടും എന്തെങ്കിലും വിക്രസ്സ്‌ ഒപ്പിക്കുമെന്ന ആശങ്കയും ഈയിടെയായി ശക്തി പ്രാപിച്ചിരിക്കുനു.

മറ്റൊരു ചെറിയ പ്രശ്നം കൂടി ബാക്കിനില്‍ക്കുന്നുണ്ട്‌. 'അപ്രത്യക്ഷരായ' തടവുകാരുടെ കാര്യമാണത്‌. ഗ്വാണ്ടനാമോയില്‍ പീഡിപ്പിക്കപ്പെട്ട (ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന) ഇരകളുടെ കാര്യമല്ല സൂചിപ്പിക്കുന്നത്‌. പുറംനാടുകളിലെ അമേരിക്കന്‍ തടവറകളില്‍നിന്നും - അമേരിക്കയുടെ സഹായത്തോടെ - അവരുടെ സില്‍ബന്തിരാജ്യങ്ങളിലെ ജയിലറകളില്‍നിന്നും അപ്രത്യക്ഷരായ ആയിരങ്ങള്‍. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌, ഇവരുടെ എണ്ണം 20,000 വരുമെന്നാണ്‌. ഭൂരിപക്ഷവും അറബികളാണ്‌. പക്ഷേ, എല്ലാവരും മുസ്ളിമുകളും. എവിടെയാണ്‌ ആ ആളുകള്‍? അവരെ ഇനി വിട്ടയക്കുമോ? അതോ, അവര്‍ ഇതിനകം തന്നെ കഥാവശേഷരായിപ്പോയോ?

മനുഷ്യരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുരുതിനിലങ്ങളാണ്‌ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ തനിക്ക്‌ പതിച്ചുകിട്ടിയതെന്ന്‌ എന്നെങ്കിലും മനസ്സിലാക്കാന്‍ ഇടവന്നാല്‍, ഒബാമക്ക്‌ ഇനിയും അസംഖ്യം ക്ഷമാപണങ്ങള്‍ നടത്തേണ്ടിവരികയും ചെയ്യും.

Tuesday, March 25, 2008

ദുരന്തത്തിന്റെ മറ്റൊരു സര്‍വ്വേകല്ല് - അതിന് നിനക്കെന്ത്?

സുഹൃത്തുക്കളെ,

ഇറാഖില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ഭടന്മാരുടെ എണ്ണം നാലായിരം തികഞ്ഞത്‌ ഈസ്റ്റര്‍ ഞായറാഴ്ചതന്നെയായത്‌ നന്നായി അല്ലേ? പരമജ്ഞാനിയായ ദൈവം ഈയിടെയായി അമേരിക്കയെ അനുഗ്രഹിക്കുകയൊന്നും ചെയ്യുന്നുണ്ടാവില്ലെന്ന സത്യം വിളിച്ചുപറയുന്ന ആ ഭ്രാന്തന്‍ ഉപദേശിയുടെ ഭാഗം ഒരിക്കല്‍ക്കൂടി അഭിനയിച്ചുകാണിക്കാമോ? ആര്‍ക്കെങ്കിലും അത്ഭുതം തോന്നുന്നുണ്ടോ?

നാലായിരം ചത്തു. പക്ഷേ അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്‌, ഒരു ലക്ഷത്തിനുംമീതെ ആളുകള്‍ക്ക്‌ അപായമോ, മനോവിഭ്രാന്തിയോ ഒക്കെ സംഭവിച്ചിട്ടുണ്ടാകുമെന്നുതന്നെയാണ്‌. ദശലക്ഷക്കണക്കിന്‌ ഇറാഖികളും ഒടുങ്ങി. ഇതിന്റെയൊക്കെ ഫലം ഇനിയും എത്രയോ നാളുകള്‍ നമ്മള്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളു. ദൈവം അമേരിക്കയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.

ഇതിലെവിടെയാണ്‌ ഡാര്‍ത്ത്‌ വാഡര്‍? ഇറാഖ്‌ യുദ്ധത്തെക്കുറിച്ച്‌ പരാമര്‍ശിക്കവെ, എ.ബി.സി ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍ ഈ ആഴ്ച ഡിക്ക്ചെനിയോട്‌ ചോദിച്ചു, "അമേരിക്കയിലെ മൂന്നില്‍ രണ്ടുപേരും ഈ യുദ്ധം വേണ്ടിയിരുന്നില്ലെന്നാണല്ലോ പറയുന്നത്‌?". റിപ്പോര്‍ട്ടറെ മുഴുമിക്കാന്‍ സമ്മതിക്കാതെ ഡിക്ക്ചെനി തട്ടിക്കയറി, 'അതുകൊണ്ട്‌?"അതുകൊണ്ടെന്താ? പോയി ചാവ്‌..എന്ന മട്ടിലുള്ള ഒരു 'അതുകൊണ്ട്‌'.

നമ്മള്‍ അമേരിക്കക്കാരുടെ മുഖത്തേക്ക്‌ ഡിക്ക്ചെനി കാറിത്തുപ്പുന്നത്‌, ഓരോരുത്തരും കാണണം. ഇവിടെ വരൂ. ഇത്‌ കൈമാറൂ. എന്നിട്ട്‌ സ്വയം ചോദിക്കൂ, എന്തുകൊണ്ടാണ്‌ ഇവനെയും ഇവന്റെ കിങ്കരന്‍മാരെയും വൈറ്റ്‌ഹൗസില്‍ നിന്ന് നമ്മള്‍ ഇനിയും ചവുട്ടിപുറത്താക്കാത്തതെന്ന്.

വേണമെന്നുണ്ടായിരുന്നെങ്കില്‍ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള അധികാരമൊക്കെ ഡെമോക്രാറ്റുകള്‍ക്ക്‌ ഉണ്ടായിരുന്നു. പതിനഞ്ചു മാസമായി ആ അധികാരം അവരുടെ കൈവശമുണ്ട്‌. പക്ഷേ അവരത്‌ ചെയ്തില്ല. നമ്മള്‍ എന്താണ്‌ ചെയ്യേണ്ടത്‌? നിരാശയില്‍ മുങ്ങിത്താഴണോ? സക്രിയരായിത്തീരണോ? ഈ ലേഖനം വായിക്കുന്ന നിങ്ങളില്‍ പലരും നിങ്ങളുടെ പ്രാദേശിക ജനപ്രതിനിധിയെ പൊതുജനമദ്ധ്യത്തിലിട്ട്‌ തൊലിയുരിക്കാന്‍ കഴിവുള്ളവരാണെന്ന് എനിക്കറിയാം. ഒന്നു ചെയ്യാമോ? എനിക്കുവേണ്ടി?

ഇക്കഴിഞ്ഞ ബുധനാഴ്ച, യുദ്ധത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ അയാള്‍, താന്‍ കൊന്ന സൈനികര്‍ക്കുവേണ്ടി ദു:ഖമാചരിച്ചിരിക്കുകയൊന്നുമായിരുന്നില്ല. ഒമാനിലെ സുല്‍ത്താന്റെ വഞ്ചിയും തുഴഞ്ഞ്‌ കടലില്‍ മീന്‍പിടിക്കുകയായിരുന്നു. അതുകൊണ്ട്‌? നിങ്ങളുടെ പ്രിയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയോട്‌ ചോദിക്കൂ, ഇതിനെക്കുറിച്ച്‌ അവരെന്തു വിചാരിക്കുന്നുവെന്ന്.

'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ' എന്നൊന്നും നമ്മുടെ രാഷ്ട്രശില്‍പ്പികള്‍ പുലമ്പുമായിരുന്നില്ല. അത്രക്കും മൂഢത്വമൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അങ്ങിനെ പറയുന്നത്‌, ഒരു അഭ്യര്‍ത്ഥനയേക്കാളുപരി, ദൈവത്തോടുള്ള കല്‍പ്പനയായേ അവര്‍ കരുതുമായിരുന്നുള്ളു. ദൈവത്തോട്‌ ആവിധത്തില്‍ ആരും കല്‍പ്പിക്കുക പതിവില്ലല്ലോ, അതിനി അമേരിക്കയായാല്‍പ്പോലും. ദൈവം തങ്ങളെ ശിക്ഷിക്കുമോ എന്നുപോലും അവരില്‍ പലരും ഭയന്നിരുന്നു. തങ്ങളുടെ സൈന്യത്തിന്റെ ചെയ്തികള്‍ കണ്ട്‌ ദൈവം തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന് ജോര്‍ജ്ജ്‌ വാഷിംഗ്‌ടണ്‍ ഭയന്നിരുന്നു. ജോണ്‍ ആഡംസും ഭയപ്പെട്ടിരുന്നു, ദൈവം തങ്ങളുടെ സൈന്യത്തിനെതിരെ പ്രവര്‍ത്തിച്ച്‌, യുദ്ധത്തില്‍ തോല്‍ക്കാന്‍ ഇടവരുത്തുമോ എന്ന്. തങ്ങളെ മാത്രമായി പ്രത്യേകം തിരഞ്ഞെടുത്ത്‌ ദൈവം അനുഗ്രഹിക്കുമെന്നൊക്ക്‌ സങ്കല്‍പ്പിക്കുന്നത്‌ പരമ ധിക്കാരമായിരിക്കുമെന്ന്, അവരും, മറ്റു ധാരാളം പേരും കരുതിപ്പോന്നിരുന്നു. അതില്‍നിന്നെല്ലാം എത്ര ദൂരെമാറിയാണ്‌ നമ്മുടെ ഇന്നത്തെ യാത്ര!!

ഈയാഴ്ചത്തെ പി.ബി.എസ്സിന്റെ ഫ്രണ്ട്‌ലൈനില്‍ ഒരു ഡൊക്യുമെന്ററി ഞാന്‍ കണ്ടു. ബുഷിന്റെ യുദ്ധം എന്ന പേരില്‍. അതെ. കുറേക്കാലമായി ഞാന്‍ അതിനെ അങ്ങിനെതന്നെയാണ്‌ വിളിക്കുന്നത്‌. ഇത്‌ ഇറാഖ്‌ യുദ്ധമല്ല. ഇറാഖ്‌ ഒന്നും ചെയ്തിട്ടില്ല. 9/11 സംഭവിച്ചതില്‍ ഇറാഖിനു പങ്കില്ല. കൂട്ടനശീകരണ ആയുധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ക്കുണ്ടായിരുന്നത്‌ സിനിമാശാലകളും, മദ്യശാലകളും, സ്വന്തമിഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന സ്ത്രീകളുമായിരുന്നു. നല്ലൊരു വിഭാഗം ക്രിസ്ത്യാനികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഒരു ജൂതപള്ളി നിലനില്‍ക്കുന്ന, ലോകത്തെ ഒരേയൊരു അറബ്‌ തലസ്ഥാനനഗരിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌.

അതൊക്കെ പോയിരിക്കുന്നു. ഒരു സിനിമ പ്രദര്‍ശിപ്പിക്കൂ. തലയില്‍ വെടിയുണ്ട തുളച്ചുകയറും. ശിരോവസ്ത്രം ധരിക്കാത്തതിന്‌ നൂറുകണക്കിന്‌ സ്ത്രീകള്‍ പകല്‍വെളിച്ചത്തില്‍ കൊല്ലപ്പെട്ടു. എനിക്ക്‌ ഇതിലൊക്കെ സന്തോഷമുണ്ട്‌. കാരണം എനിക്കും ഇതില്‍ പങ്കുണ്ട്‌. ഞാനും എന്റെ നികുതിയൊക്കെ കൃത്യമായി അടക്കുകയും, അങ്ങിനെ, ബാഗ്ദാദിലേക്ക്‌ സ്വാതന്ത്ര്യം കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്തു.

അതുകൊണ്ട്‌? ദൈവം എന്നെ അനുഗ്രഹിക്കുമോ?

ബുഷിന്റെ യുദ്ധം ആറാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന ഈ ഈസ്റ്ററിന്റെ പരിശുദ്ധ വാരം ദൈവം നിങ്ങളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ.

ദൈവമേ, അമേരിക്കയെ രക്ഷിക്കൂ, ദയവുചെയ്ത്.




*ഡാര്‍ത്ത് വാഡര്‍- സ്റ്റാര്‍ വാര്‍സിലെ പ്രധാന വില്ലന്‍


Alternet-ല്‍ പ്രസിദ്ധീകരിച്ച, മൈക്കിള്‍ മൂറിന്റെ ലേഖനത്തിന്റെ പരിഭാ‍ഷ.

Wednesday, March 19, 2008

മകള്‍ക്ക്


പ്രിയപ്പെട്ട കലീല,

അഞ്ചുവര്‍ഷം മുന്‍പാണ്‌, അന്ന് പന്ത്രണ്ടു വയസ്സുണ്ടായിരുന്ന, ഏഴാം ക്ലാസ്സുകാരിയായ നീ, നിന്റെ സഹപാഠികളുടെ കൂടെ ഇറാഖ്‌ യുദ്ധത്തിനെതിരെയുള്ള പ്രകടനത്തില്‍ പങ്കെടുത്തത്‌.

ഇന്ന്, 17 വയസ്സുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌ നീ. ബിരുദധാരിയാകാന്‍ ഇനി മാസങ്ങള്‍ മാത്രം. കുറച്ചു മാസത്തേക്കു മാത്രമെന്നു പറഞ്ഞ്‌ നമ്മള്‍ തുടങ്ങിയ ആ യുദ്ധമാകട്ടെ, ഇനിയും അവസാനിച്ചിട്ടുമില്ല. ഈ ശരത്‌ക്കാലത്ത്‌ നീ കോളേജിലേക്ക്‌ പ്രവേശിക്കുമ്പോള്‍ നിന്റെ കൂടെയുണ്ടായിരുന്ന പഴയ പല ബാല്യകാലസുഹൃത്തുക്കളും ഇറാഖിലേക്ക്‌ പോയിട്ടുണ്ടാകും. ഒരിക്കലും തുടങ്ങരുതായിരുന്ന ആ നശിച്ച യുദ്ധത്തില്‍ പങ്കെടുക്കാന്‍.

ഈ അധിനിവേശ യുദ്ധത്തിന്റെ ഫലമായി, ലോകം മുഴുവന്‍ അമേരിക്കയെ വെറുക്കുകയും, പണ്ടത്തേക്കാളൊക്കെയധികം ഭീമമായ തീവ്രവാദത്തിന്റെ ഭീഷണി നമ്മെ തുറിച്ചുനോക്കുകയും ചെയ്യുന്ന ഈ വേളയിലാണ്‌ നീ യ്‌ഔവ്വനയുക്തയാകുന്നത്‌. അപ്പോഴേക്കും മൂന്നു ട്രില്ല്യണ്‍ ഡോളറുകളിലുമധികം നമ്മള്‍ ചിലവഴിച്ചിട്ടുണ്ടാകും ഈ യുദ്ധത്തില്‍. ഇനി വരുന്ന എത്രയോ ദശകങ്ങളില്‍, നമ്മള്‍ ആ തുകയും അതിന്റെ പലിശയും കൊടുത്തുകൊണ്ടേയിരിക്കുകയും വേണം. നിന്റെയും അതിനുശേഷം വരുന്ന എത്രയോ തലമുറയുടെയും ജീവിതത്തെ സുരക്ഷിതവും, ആരോഗ്യപ്രദവും, സന്തോഷപ്രദവുമായ ഒന്നാക്കാന്‍ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന പണമാണത്‌. ആരോഗ്യപരിപാലനത്തിനും, വിദ്യാഭ്യാസത്തിനും, പരിസ്ഥിതി നന്മക്കും, വീടുകള്‍ നിര്‍മ്മിക്കാനും, അങ്ങിനെ എത്രയോ ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാമായിരുന്ന പണം. ഈ യുദ്ധത്തിന്റെ സാമ്പത്തിക കെടുതികള്‍ ഇപ്പോള്‍ തന്നെ നിന്റെ ജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കും അല്ലേ? ബിരുദം നേടി കോളേജിലേക്കെത്തുമ്പോള്‍ ഒരു യൂറോപ്പ്യന്‍ പര്യടനം വാക്കു തന്നിരുന്നു ഞങ്ങള്‍. ഡോളറിന്റെ മൂല്യശോഷണംകൊണ്ട്‌ നിന്റെ അടുത്ത കൊല്ലത്തെ കോളേജ്‌ റ്റ്യൂഷന്‍ ഫീസ്‌ എങ്ങിനെ കൊടുത്തുതീര്‍ക്കുമെന്ന വേവലാതിയിലാണ്‌ പക്ഷേ ഇപ്പോള്‍ ഞാനും നിന്റെ അമ്മയും.

നിനക്ക്‌ ഓര്‍മ്മയുണ്ടല്ലോ, ഞാനും നിന്റെ അമ്മയുമൊക്കെ ആദ്യം മുതലേ ഈ യുദ്ധം തടയാന്‍ ആവുന്നത്ര ശ്രമിച്ചതാണ്‌. അന്യരാജ്യത്ത്‌ കടന്നു ചെന്ന് നമ്മുടെ രാജ്യം ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്തുന്നത്‌ കണ്ടുവളര്‍ന്ന തലമുറയായിരുന്നു ഞങ്ങളുടേത്‌. ഞങ്ങളുടെ ആ അനുഭവം നിനക്കെങ്കിലും ഉണ്ടാകരുതെന്നും ഞങ്ങള്‍ മോഹിച്ചിരുന്നു.

ഇറാഖ്‌ നമുക്കൊരിക്കലും ഒരു ആഭ്യന്തര ഭീഷണിയായിരുന്നില്ലെന്നും, ഇറാഖ്‌ അധിനിവേശം ഒരു വന്‍വിപത്തായിരിക്കുമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പ്രസംഗിക്കാനും ബോദ്ധ്യപ്പെടുത്താനുമായി നാടൊട്ടുക്ക്‌ സഞ്ചരിക്കുമ്പോള്‍ നിന്റെ അസാന്നിദ്ധ്യം ഞാന്‍ വല്ലാതെ അനുഭവിച്ചിരുന്നു. എന്നെ അധിക്ഷേപിച്ചും, ഞാന്‍ സദ്ദാമിന്റെ അനുയായിയാണെന്നും, എന്റെ ഗവേഷണങ്ങള്‍ക്ക്‌ ഭീകരവാദികളാണ്‌ പണം ചിലവഴിക്കുന്നതെന്നുമുള്ള ടെലിവിഷനിലെ പരാമര്‍ശങ്ങള്‍ കേട്ട്‌ നീ കരയാറുണ്ടായിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. ആ അധിക്ഷേപങ്ങളും അവഹേളനങ്ങളും എന്റെ ആരോഗ്യത്തെയും, നീയും, നിന്റെ താഴെയുള്ളവരും, നിന്റെ അമ്മയുമായുമുള്ള എന്റെ ബന്ധത്തെപ്പോലും ബാധിച്ചതും നീയും ഓര്‍ക്കുന്നുണ്ടാകും.

പക്ഷേ അതേ സമയം, സാന്‍ഫ്രാസിസ്‌കോയിലെ ജനസാന്ദ്രമായ പൊതു സമ്മേളനങ്ങളില്‍ ഞാന്‍ പ്രസംഗിക്കുന്നത്‌ അഭിമാനത്തോടെ നീ കേട്ടിരിക്കുന്നതും, എനിക്കു കിട്ടിയ പാസ്സ്‌ ഉപയോഗിച്ച്‌, ബോണി റൈറ്റിനെ നീ പോയി സന്ദര്‍ശിച്ചതും, ആ പ്രസന്നമായ ഫെബ്രുവരി മദ്ധ്യാഹ്നത്തിന്റെ ചരിത്രഭാഗമാകാന്‍ കഴിഞ്ഞതില്‍ നിനക്കുണ്ടായ സന്തോഷവും എല്ലാം എനിക്ക്‌ നന്നായി ഓര്‍മ്മയുണ്ട്‌. യുദ്ധത്തെ തടയാന്‍ നിനക്കാവില്ലെങ്കിലും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഭാഗഭാക്കാവാന്‍ വേണ്ടി നീ പിന്നീട്‌ നിരവധി പ്രകടനങ്ങളില്‍ പങ്കെടുത്തതും ഞാന്‍ കണ്ടിട്ടുണ്ട്‌.

1990 ഒക്ടോബറിലാണ്‌ നീ ജനിച്ചത്‌. ആദ്യത്തെ ഇറാഖ്‌ യുദ്ധം തുടങ്ങുന്നതിന്റെ തലേന്ന്. 'പ്രിയപ്പെട്ടവള്‍' എന്ന് അര്‍ത്ഥം വരുന്ന ഒരു അറബി പേരാണ്‌ നിനക്ക് ഞങ്ങളിട്ടത്. പ്രകൃതിവിഭവങ്ങള്‍ കയ്യടക്കാന്‍ വേണ്ടി ഏതു രാജ്യത്തെ ആളുകളെ കൊല്ലാന്‍ വേണ്ടിയാണോ നമ്മുടെ രാജ്യം തയ്യാറെടുക്കുന്നത്‌, ആ ആളുകളോടുള്ള ബഹുമാനസൂചകമായിട്ടാണ് ഞങ്ങള്‍ നിനക്ക്‌ ആ പേരു നല്‍കിയത്. നിന്റെ ഇത്രയും നാളത്തെ ജീവിതത്തിലുടനീളം അമേരിക്ക ഇറാഖികളെ കൊന്നൊടുക്കുകയായിരുന്നു. നിന്റെ അതേ പ്രായത്തിലുള്ള ഒരു തലമുറ മുഴുവനും, അവിടെ, ആ ഭാഗ്യം കെട്ട രാജ്യത്ത്‌, യുദ്ധവും, ഉപരോധങ്ങളും, ദുരിതങ്ങളുമല്ലാതെ മറ്റൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ ജീവിച്ചുമരിക്കുകയാണ്‌.

നമ്മുടെ ഈ രാജ്യത്തെക്കുറിച്ചും, അതിന്റെ ഭരണാധികാരികളെക്കുറിച്ചുമുള്ള നിന്റെ കാഴ്ചപ്പാടുകളെ എങ്ങിനെയാകും ഈ അധിനിവേശം സ്വാധീനിച്ചിട്ടുണ്ടാവുക എന്നും ഞാന്‍ ആലോചിക്കുന്നു. കൂട്ട നശീകരണ ആയുധങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരിക്കലും സദ്ദാമിന്‌ സാധ്യമല്ല എന്ന്, പമ്പരവിഢിയായ ഈ അച്ഛനുപോലും മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍, മറിച്ചുള്ളൊരു അവകാശവാദവുമായി വരുന്ന നമ്മുടെ പ്രസിഡന്റും, വൈസ്‌പ്രസിഡന്റും, മുതിര്‍ന്ന ക്യാബിനറ്റ്‌ ഉദ്യോഗസ്ഥന്മാരും, ജനപ്രതിനിധിസഭയിലെ ഇരു രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളും ആവര്‍ത്തിച്ചുവിളമ്പുന്ന നുണ നിനക്ക്‌ നല്ലവണ്ണം ഊഹിക്കാന്‍ കഴിയും. അതിന്റെ ഫലമായി എന്താണ്‌ ഒടുവില്‍ സംഭവിക്കുന്നത്‌? ക്രിയാത്മകമായ വിമര്‍ശനബുദ്ധിയോടെ സര്‍ക്കാരിനെയും രാജ്യത്തെയും നോക്കിക്കാണുന്ന തലമുറയാകാന്‍ നിങ്ങള്‍ക്ക്‌ കഴിയാതെ വരുകയും, സാമ്രാജ്യത്വ അധിനിവേശത്തെ പിന്തുണക്കാന്‍ എന്തു നുണയും പ്രചരിപ്പിക്കുന്നവരാണ്‌ റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും എന്ന നിഗമനത്തിലേക്ക്‌ നീയും നിന്റെ തലമുറയും സ്വാഭാവികമായി എത്തിച്ചേരുകയും ചെയ്യുന്നു.

ഇതൊക്കെയായിട്ടും, നിന്നിലെ ആ യൗവ്വനതീക്ഷ്ണമായ ആദര്‍ശവാദം മുഴുവനായും നശിച്ചിട്ടില്ല. ഇറാഖ്‌ ഒരു ഭീഷണിയല്ലെന്നും, യുദ്ധം അനാവശ്യമാണെന്നും അഞ്ചുകൊല്ലം മുന്‍പു തന്നെ തിരിച്ചറിഞ്ഞ ബാരക്‌ ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വ പ്രചരണത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന നിന്റെയും നിന്റെ തലമുറയുടെയും ആവേശം എനിക്ക്‌ കാണാന്‍ കഴിയുന്നുണ്ട്‌. 1972-ലെ ജോര്‍ജ്ജ്‌ മക്‍ഗവേണിന്റെ സ്ഥാനാര്‍ത്ഥിപ്രചരണപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക്‌ നിന്റെ പ്രായമായിരുന്നു. അന്ന് ഞാന്‍ വെച്ചുപുലര്‍ത്തിയിരുന്ന പ്രതീക്ഷയും എനിക്കിന്ന് ഓര്‍മ്മ വന്നുപോയി. ഒരു വ്യത്യാസമേയുള്ളു. നിന്റെ സ്ഥാനാര്‍ത്ഥിക്ക്‌ കൂടുതല്‍ വിജയസാദ്ധ്യതകള്‍ കാണാന്‍ കഴിയുന്നുണ്ട്‌. നിന്റെ ജീവിതത്തിലെ ആദ്യത്തെ വോട്ട്‌, നീ വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥിക്കുതന്നെ ചെയ്യാന്‍ കഴിയുക എന്നത്‌ ഒരു നല്ല കാര്യമാണ്‌. സത്യം പറഞ്ഞാല്‍, ഒബാമയുടെ ഭരണം ഭാവിയില്‍ നിങ്ങളെ ഒരു പക്ഷേ ചില കാര്യങ്ങളിലെങ്കിലും നിരാശപ്പെടുത്തിയേക്കാനും വഴിയുണ്ട്‌. എങ്കിലും, ബുഷിന്റെ ഇറാഖ്‌ ആക്രമണത്തെ അഞ്ചുവര്‍ഷം മുന്‍പ്‌ പിന്തുണച്ച ആ ഹിലാരി ക്ലിന്റന്‍ ജയിക്കാന്‍ ഇടവന്നാല്‍, അത്‌ നിനക്കും നിന്നെപ്പോലുള്ള ഉത്‌പതിഷ്ണുക്കളായ തലമുറക്കും വല്ലാത്ത ആഘാതമായിരിക്കുമെന്നും എനിക്കറിയാം.

ആരുതന്നെ പ്രസിഡന്റായാലും ശരി, ഈ യുദ്ധം ഇനി വരുന്ന കുറേ നാളത്തേക്കെങ്കിലും നിന്റെ ജീവിതത്തെ സ്വാധീനിക്കുകതന്നെ ചെയ്യും. തീര്‍ച്ച. സൈനികവും, വിഘടിക്കപ്പെട്ടതും, സാമ്പത്തികമായി തകര്‍ന്നു തരിപ്പണവുമായ സമൂഹത്തില്‍, അനിശ്ചിതമായ ഭാവിയെ ഉറ്റുനോക്കേണ്ടിവരുന്ന, സുന്ദരിയും, ഉത്സാഹവതിയും, കഴിവുറ്റവളുമായ നിന്നെ കാണേണ്ടിവരുമ്പോള്‍, അച്ഛന്‍ മോഹിച്ചുപോവുകയാണ്‌, ഈ യുദ്ധത്തെ തടയാന്‍, മറ്റേതെങ്കിലും വിധത്തില്‍, കുറച്ചെന്തെങ്കിലുംകൂടി ചെയ്യാന്‍ അച്ഛന്‌ കഴിഞ്ഞിരുന്നെങ്കിലെന്ന്.



*സാന്‍ഫ്രാസിസ്‌കോ സര്‍വ്വകലാശാലയിലെ പൊളിറ്റിക്സ്‌ വിഭഗം പ്രൊഫസ്സര്‍ സ്റ്റീഫന്‍ സൂന്‍സ്‌ -Stephen Zunes-എഴുതിയ ലേഖനത്തിന്റെ(commonsense.org-യില്‍ പ്രസിദ്ധീകരിച്ചത് )പരിഭാഷ. ഇവിടെ


ബോണി റൈറ്റ്- നിരവധി തവണ ഗ്രാമി പുരസ്കാരം നേടിയ കാലിഫോര്‍ണിയന്‍ സംഗീതജ്ഞ. പ്രമുഖയായ പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റുമാണ്‌ റൈറ്റ്

Sunday, March 2, 2008

ബഖൂബ - ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നഗരം

ബാഗ്ദാദിന്റെ ഉത്തരപൂര്‍വ്വ പ്രവിശ്യയായ ദിയാലയില്‍ ജീവിതം ദുരിതമയമാണ്‌. അക്രമവും, തൊഴിലില്ലായ്മയും എല്ലാം ചേര്‍ന്ന്, സാധാരണ ജീവിതത്തെ അസാദ്ധ്യമാക്കുന്ന അവസ്ഥയാണ്‌ അവിടുത്തേത്‌. പോരാത്തതിന്‌, എന്നെങ്കിലും നല്ല കാലം വരുമെന്ന പ്രതീക്ഷയും അവരില്‍ ഇന്ന് പാടെ അസ്തമിച്ചിരിക്കുന്നു.

ബാഗ്ദാദിന്റെ 40 കിലോമീറ്റര്‍ വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ദിയാലയുടെ തലസ്ഥാനനഗരിയായ ബഖൂബ ഇന്ന് നേരിടുന്ന പ്രധാന ചോദ്യം എങ്ങിനെ ജീവന്‍ കാത്തുസൂക്ഷിക്കാമെന്നാണ്‌. മിക്കവരും തങ്ങളുടെ തൊഴിലും മറ്റും ഉപേക്ഷിച്ച്‌ അവനവന്റെ വീടിന്റെ സുരക്ഷയില്‍ ഒതുങ്ങിക്കഴിയുന്നു.

"ഈ പാവപ്പെട്ട നാടിന്റെ നാശമല്ലാതെ, മറ്റൊന്നും ഇറാഖി സര്‍ക്കാര്‍ നേടിയിട്ടില്ല" ഹാദി ഉബൈദ്‌ എന്ന പഴയ വ്യാപാരി പറയുന്നു. "അവകാശങ്ങളും പറഞ്ഞ്‌ ചെന്നാല്‍, മരണമായിരിക്കും നിങ്ങള്‍ക്ക്‌ കിട്ടുക" അയാള്‍ പറഞ്ഞു.

"ഈ പ്രവിശ്യയിലെ ആളുകള്‍ മരിച്ചുകഴിഞ്ഞു. ജീവന്റെ ഒരു കണികപോലും ഒരു മുഖത്തും കാണാന്‍ കഴിയില്ല. പട്ടണവും വിജനമായിരിക്കുന്നു". 16 വര്‍ഷത്തെ ആസ്ത്രിയന്‍ ജീവിതത്തിനുശേഷം, നാലുവര്‍ഷം മുന്‍പ്‌ ഇറാഖിലേക്ക്‌ മടങ്ങിയെത്തിയ ലോയ്‌ അമീര്‍ പറഞ്ഞു.

"ഈ പട്ടണത്തിലെ ആളുകള്‍ക്ക്‌ പ്രതീക്ഷകളും സ്വപ്നങ്ങളും ഒന്നുമില്ല. തമ്മില്‍തമ്മില്‍ കാണുമ്പോള്‍ അവര്‍ പ്രത്യഭിവാദനം ചെയ്യുന്നത്‌ "ഹോ, ജീവിച്ചിരിപ്പുണ്ടല്ലേ, സന്തോഷം" എന്നു പറഞ്ഞാണ്‌", അമീര്‍ തുടര്‍ന്നു.

വൈദ്യുതിക്ഷാമം, ശുദ്ധജലത്തിന്റെ അഭാവം, സുരക്ഷാപ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, ഇവക്കൊക്കെ തങ്ങളുടെ ജീവിതംകൊണ്ട്‌ വിലകൊടുക്കുകയാണ്‌ ഇവിടെയുള്ളവര്‍.

"ആളുകള്‍ക്ക്‌ ആവശ്യമുള്ളതൊന്നും ഈ പ്രവിശ്യയില്‍ കിട്ടാനില്ല. എന്നിട്ടും ജീവിതം ബാക്കിയാവുന്നു എന്നത്‌ വലിയ അത്ഭുതംതന്നെയാണ്‍", സ്റ്റാറ്റിസ്‌റ്റിക്സ്‌ വകുപ്പില്‍ ജോലിചെയ്യുന്ന അബ്ദുല്‍ റിധ നോമന്‍ പറഞ്ഞു." എങ്ങിനെയെങ്കിലും ഉന്തിതള്ളി നാളെയാക്കുക, അതുമാത്രമാണ്‌ എല്ലാവരുടെയും ലക്ഷ്യം".

"പക്ഷേ നാളെ എന്നത്‌ എല്ലാവരുടെയും പേടിസ്വപ്നമാണ്‌. കാരണം, എന്തും സംഭവിക്കാം" നോമന്‍ കൂട്ടിച്ചേര്‍ത്തു.

പലരും നാടുവിട്ടുപോയിരിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണരുടെ കണക്കുപ്രകാരം ഒന്നര ദശലക്ഷം ഇറാഖികള്‍ സിറിയയിലേക്ക്‌ പലായനം ചെയ്തുകഴിഞ്ഞു. ദിയാലയില്‍നിന്നുള്ളവരും അക്കൂട്ടത്തിലുണ്ട്‌.

"ഭീകരാവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ എല്ലാം വിറ്റുപെറുക്കി പോയി" ബഖൂബയിലെ സ്കൂള്‍ടീച്ചറായ അമ്പത്തൊന്നുകാരന്‍ അബ്ദുള്ള മജൂബ്‌ പറഞ്ഞു. "സമ്പാദ്യം മുഴുവന്‍ കുട്ടികളുടെ ഭാവിക്കുവേണ്ടി അവര്‍ ചിലവഴിക്കുന്നു".

തങ്ങള്‍ക്കും മക്കള്‍ക്കും, ഒരു നല്ല ഭാവി സ്വപ്നം കണ്ട്‌ കഴിഞ്ഞവരായിരുന്നു ഈ നഗരത്തിലെ ആളുകള്‍. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിനുമുന്‍പ്‌. ഇന്ന് അതൊക്കെ നാമാവശേഷമായി.

അധിനിവേശവും, അഴിമതി നിറഞ്ഞ സര്‍ക്കാരും കൂട്ടുചേര്‍ന്ന്, ജീവിതത്തെ അപ്പാടെ തകര്‍ത്തു. ഇപ്പോള്‍ ആളുകള്‍ക്ക്‌ ഒന്നിനെക്കുറിച്ചും ഒരു പ്രതീക്ഷയുമില്ലാതെയായിരിക്കുന്നു, ബഖൂബയിലെ ഒരു ദന്തരോഗവിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടു.

"ആളുകള്‍ കൂടുതലും വേവലാതിപ്പെടുന്നത്‌, വൈദ്യുതിയുടെ കാര്യത്തിലാണ്‌. കുട്ടികള്‍ക്ക്‌ പരീക്ഷാസമയമായതിനാല്‍ മണ്ണെണ്ണ അന്വേഷിച്ച്‌ പരക്കം പായുകയാണ്‌ രക്ഷകര്‍ത്താക്കള്‍. തണുപ്പില്‍നിന്ന് രക്ഷപ്പെടാനും മണ്ണെണ്ണ ആവശ്യമായിരിക്കുന്നു" ഒരു കര്‍ഷകന്റെ വിലാപം.

"രോഗികള്‍ക്ക്‌ എവിടെനിന്ന് മരുന്ന് സംഘടിപ്പിച്ചുകൊടുക്കും എന്നതാണ്‌ മറ്റൊരു പ്രശ്നം. ജോലിയുണ്ടെങ്കിലല്ലേ മരുന്ന് മേടിക്കാന്‍ പറ്റൂ. പക്ഷേ കര്‍ഫ്യൂ ആയതുകൊണ്ട്‌ പുറത്തിറങ്ങാന്‍ പറ്റില്ല. കൂടാതെ, എല്ലായിടത്തും ആയുധധാരികളുമുണ്ട്‌. ഈ ദുരിതങ്ങള്‍ക്കിടക്ക്‌ എങ്ങിനെയാണ്‌ ഒരു സാധാരണക്കാരന്‌ ഭാവിയെക്കുറിച്ച്‌ ആലോചിക്കാനാവുക?".

ഭാവി അവിടെ നില്‍ക്കട്ടെ, ഇന്നത്തെ ദിവസം എങ്ങിനെ കഴിച്ചുകൂട്ടും എന്നതാണ്‌ അവരെ അലട്ടുന്ന ചോദ്യം. പലരും കയ്യിലുള്ള എല്ലാം കുറേശ്ശെകുറേശ്ശെയായി വിറ്റുകൊണ്ടിരിക്കുകയാണ്‌ അന്നന്നത്തെ അന്നം കണ്ടെത്താന്‍. ചിലര്‍ വീട്ടിനുള്ളില്‍തന്നെ കച്ചവടം തുടങ്ങിയിരിക്കുന്നു. ചിലര്‍ തങ്ങളുടെ വീടിന്റെ പുറംചുമര്‍ കടയുടമകള്‍ക്ക്‌ വാടകക്ക്‌ കൊടുത്തിരിക്കുന്നു.

"ബഖൂബ നഗരത്തിലെ വലിയ വ്യാപാരശാലകള്‍ക്കു പകരമാണ്‌ ഇന്ന് ഈ കാണുന്ന ചെറിയ കടകള്‍" ഒരു നാട്ടുകാരന്‍ പറഞ്ഞു. "ആയുധധാരികളെ പേടിച്ച്‌ പലരും നഗരത്തിലെ തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ച്‌, ഈ ചെറിയ കടകള്‍ തുറന്ന് ഉപജീവനം നടത്തുന്നു".

സ്വന്തമായി വലിയ വീടുള്ളവര്‍, മുറികള്‍ വാടകക്ക്‌ കൊടുത്ത്‌ തങ്ങളുടെ വഴി കണ്ടെത്തുന്നു. ചുരുക്കത്തില്‍, ആളുകള്‍, തങ്ങള്‍ക്കുള്ളതില്‍നിന്ന് മിച്ചംപിടിച്ച്‌ നിത്യവൃത്തി കഴിക്കുന്നു. പുറംലോകത്തിന്‌ അവരെ സഹായിക്കാനേ സാധിക്കുന്നില്ല.

ബാഗ്ദാദിലെ അമേരിക്കന്‍ പാവസര്‍ക്കാരിനെയാണ്‌ എല്ലാവരും പഴിക്കുന്നത്‌.

"ഇന്ധനവും അത്യാവശ്യസാധനങ്ങളും തന്ന് ഈ ആളുകളെ സര്‍ക്കാരിന്‌ സഹായിക്കാവുന്നതേയുള്ളു. പക്ഷേ അവര്‍ ഒന്നും ചെയ്യുന്നില്ല. എല്ലാം അനുഭവിക്കുകതന്നെ. ഒരു ഭാവിയും കാണുന്നില്ല", ഫാദില്‍ അബ്ദുള്ള എന്ന പലചരക്കുകടക്കാരന്‍ പറഞ്ഞു.



*ദാഹര്‍ ജമായീല്‍ എന്ന ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തകനും, ഇന്റര്‍ പ്രസ്സ്‌ സര്‍വ്വീസിന്റെ(Inter Press Service) അഹമ്മദ്‌ അലിയും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം. കൗണ്ടര്‍കറന്റ്‌സില്‍നിന്ന് പരിഭാഷപ്പെടുത്തിയത്‌.

ബ്ലോഗ്ഗേഴ്സിനോടും വായനക്കാരോടും ഒരു വാക്ക്

ഇറാഖിലെ അധിനിവേശം ഇനിയും വര്‍ഷങ്ങളോളം നീണ്ടുപോകാനുള്ള രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളാണ് നമ്മുടെ മുന്നില്‍ ചുരുളഴിയുന്നത്. ഇതിനെതിരെ എല്ലാ രംഗത്തും പ്രതികരിക്കുകയും, പൊരുതേണ്ടതുമായ ബാദ്ധ്യത ഇന്ന് നമുക്കുണ്ട്. ലൈല ഫാദലിനെപ്പോലെയും (ലൈല അന്‍‌വര്‍ അല്ല) ദാഹര്‍ ജമായീലിനെപ്പോലെയുമുള്ളവര്‍ തങ്ങളുടെ പത്രപ്രവര്‍ത്തനത്തെയും ബ്ലോഗ്ഗിംഗിനെയും അധിനിവേശത്തിനെതിരെയുള്ള ശക്തമായ ആയുധമാക്കുന്നത് നമ്മള്‍ കാണുകതന്നെ വേണം. ലൈല അന്‍‌വറിന്റെ എഴുത്തും അധിനിവേശത്തിനെതിരായ ആയുധം തന്നെയാണ്. പരിഷ്കൃതമായ ഈ കാലഘട്ടത്തിലും നമ്മുടെ മുന്നില്‍ അരങ്ങേറുന്ന ഈ നഗ്നമായ യുദ്ധവെറിയെ ഇനിയും കണ്ടില്ലെന്നു നടിക്കുവാന്‍ നമുക്കാവില്ല. ആവുകയുമരുത്. കൌണ്ടര്‍ കറന്റ്സിലും, ICH-ലും, അതുപോലുള്ള മറ്റു യുദ്ധവിരുദ്ധ സമാന്തരമാദ്ധ്യമങ്ങളിലും വരുന്ന ലേഖനങ്ങളും, ദൈനംദിന റിപ്പോര്‍ട്ടുകളും നമ്മുടെ ഓരോരുത്തരുടെയും ബ്ലോഗ്ഗുകളിലൂടെ പ്രചരിപ്പിക്കുക. അധിനിവേശത്തിനെതിരെ പൊരുതുക. ജീവിതവും, പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെടുന്ന, ഭക്ഷണവും മരുന്നും, പാര്‍പ്പിടവുമില്ലാതെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയോട് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ബാദ്ധ്യസ്ഥരാണ് നമ്മള്‍. കുറഞ്ഞപക്ഷം അത്രയെങ്കിലും ചെയ്യാത്തപക്ഷം, ചരിത്രം നമുക്ക് ഒരിക്കലും മാപ്പു തരില്ല.

അഭിവാദ്യങ്ങളോടെ,

രാജീവ് ചേലനാട്ട്

Monday, February 25, 2008

അധിനിവേശത്തിന്റെ സൗന്ദര്യശാസ്ത്രം

മഹമൂദ്‌ ദാര്‍വിഷ്‌ നഗരത്തില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. അറബ്‌ കവികളില്‍ ഏറ്റവും പ്രശസ്തന്‍. ഏറെക്കാലം പ്രവാസിയായി കഴിയേണ്ടിവന്ന ഒരാള്‍. സൗന്ദര്യശാസ്ത്രത്തെക്കുറിച്ച്‌ നിശ്ചയമായും അദ്ദേഹത്തിന്‌ അറിവുണ്ടാവണം...അന്തര്‍ലീനവും, വിരൂപവും, പ്രഹസനവും, സുന്ദരവുമായ...എല്ലാതിനെക്കുറിച്ചും അദ്ദേഹത്തിനറിയാം..അധിനിവേശം, നഷ്ടങ്ങള്‍, ദുരിതങ്ങള്‍, അഭിലാഷങ്ങള്‍, ദുരന്തങ്ങള്‍..എല്ലാം...എല്ലാം അറിയാം.

മുന്‍കൂട്ടി നിശ്ചയിച്ച പല പരിപാടികളും മാറ്റിവെച്ച്‌ ദാര്‍വിഷിന്റെ ഏറ്റവും പുതിയ കവിതകള്‍ കേള്‍ക്കാന്‍ ഞാനും പോയി. അവിടെ എത്തിയപ്പോഴേക്കും ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ആരെയും അകത്തേക്ക്‌ കടത്തിവിടുന്നില്ല. അഞ്ഞൂറിലധികം ആളുകളുണ്ടായിരുന്നു അതിന്റെ അകത്ത്‌.

ഉള്ളില്‍ തിക്കിതിരക്കി കടക്കാന്‍ വെറുതെ ശ്രമിച്ചു. അദ്ദേഹത്തെ നേരിട്ടു കാണാനോ കേള്‍ക്കാനോ സാധിക്കില്ലെന്ന് ബോദ്ധ്യമായപ്പോള്‍ നിരാശ കൂടിക്കൂടി വന്നു.

സദസ്സിനെ നോക്കി. കൂടുതലും ചെറുപ്പക്കാര്‍. ഇരുപത്‌ കടക്കുന്നവര്‍, കുറച്ച്‌ പ്രായമായവരും. അത്‌ എനിക്ക്‌ അല്‍പ്പം പ്രത്യാശ നല്‍കി. ഒരു അധിനിവേശത്തില്‍നിന്നും ഒഴുകുന്ന കവിതയെ ആസ്വദിക്കാന്‍ അറബ്‌ വംശത്തിന്‌ ഇപ്പോഴും കഴിയുന്നുവെങ്കില്‍, പ്രത്യാശ കയ്യൊഴിയാന്‍ സമയമായിട്ടില്ലെന്ന് അത്‌ എന്നെ ബോദ്ധ്യപ്പെടുത്തി.

ഒരു പക്ഷേ വാക്കുകള്‍ മാത്രമായിരിക്കും ബാക്കിവന്നിട്ടുള്ള ഒരേയൊരു വസ്തു.

കവിത രചിക്കാനുള്ള വാക്കുകള്‍, ദുരന്തങ്ങളെ സംവേദനം ചെയ്യാനുള്ള വാക്കുകള്‍, വേദനക്ക്‌ അടിക്കുറിപ്പെഴുതുന്ന വാക്കുകള്‍..

സദസ്സിന്റെ പ്രതികരണം കാണാന്‍ കാത്തുനില്‍ക്കാതെ,ദാര്‍വിഷിന്റെ പുതിയ പുസ്തകവും വാങ്ങി ഞാന്‍ പുറത്തുകടന്നു.

ദാര്‍വിഷിന്റെ കവിത കേള്‍ക്കാന്‍ കഴിഞ്ഞില്ല. നൂറുകണക്കിനു കവിതകള്‍ എഴുതിയിട്ടുണ്ട്‌ അദ്ദേഹം. പക്ഷേ എന്നു മുതല്‍ക്കാണ്‌ കവികള്‍ യാഥാര്‍ത്ഥ്യങ്ങളെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങിയത്‌?

അവര്‍ സത്യത്തിന്റെ സംവേദകരാണ്‌. സാധാരണ മനുഷ്യര്‍ക്ക്‌ ആവിഷ്ക്കരിക്കാന്‍ സാധിക്കാതെവരുന്ന സാധാരണ സത്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്നവര്‍. അതുകൊണ്ട്‌ അവര്‍ കവിതകള്‍ വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നു. 'നമ്മളെല്ലാം അതിന്റെ അകത്താണ്‌' എന്നൊരു ബോധം അങ്ങിനെ അവര്‍ വാക്കുകള്‍കൊണ്ട്‌ സൃഷ്ടിക്കുന്നു. ഒരു നൈമിഷികമായ ബോധം.

പുറത്തെ ശുദ്ധവായു ശ്വസിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി. വാക്കുകള്‍ക്കുവേണ്ടി ദാഹിച്ച്‌ ഇരിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ ശരീരങ്ങളുടെ ഗന്ധവും, ഇരിപ്പിടമോ, ഒരിഞ്ചു സ്ഥലമോ കിട്ടാനുള്ള കാത്തിരിപ്പും എല്ലാംകൂടി എനിക്ക്‌ തലപെരുക്കുന്നുണ്ടായിരുന്നു.

മറ്റൊരു കെണിയാണ്‌ ഇത്‌. ഉള്ളില്‍ ആരോ പറയുന്നു. പ്രതീക്ഷയുടെ നാമ്പുകള്‍ ഉള്ളില്‍ മുളപ്പിച്ച്‌, വീണ്ടും വീണ്ടും നിരാശയിലേക്കാഴ്ത്തുന്ന ഒരു കെണി.

പിറകില്‍ ആരുടെയോ കാലൊച്ച കേള്‍ക്കുന്നു.

"അദ്ദേഹത്തിന്റെ കവിതകള്‍ കേള്‍ക്കാന്‍ കഴിയാത്തത്‌ കഷ്ടമായി", അയാള്‍ പറഞ്ഞു.

"അതെ, കഷ്ടമാണ്‌". നടന്നുകൊണ്ടുതന്നെ ഞാനും പറഞ്ഞു.

"നിങ്ങള്‍ ഇറാഖിയാണെന്നു തോന്നുന്നു" അയാള്‍ ചോദിച്ചു.

ഞാന്‍ നിന്നു. ഒരു മെലിഞ്ഞ മനുഷ്യന്‍. മുഖത്ത്‌ അസംഖ്യം ചുളിവുകള്‍.

"അതെ, ഞാന്‍ ഇറാഖിയാണ്‌. എങ്ങിനെ ഊഹിച്ചു?"

"ഭാരവാഹികളോട്‌ നിങ്ങള്‍ സംസാരിക്കുന്നത്‌ കേട്ടപ്പോള്‍ തോന്നി. ഞാനും ഇറാഖിയാണ്‌".

"എനിക്കും മനസ്സിലായി. നിങ്ങളുടെ സംസാരത്തില്‍നിന്ന്"

"ഞാനും കവിയാണ്‌. ബാഗ്ദാദില്‍നിന്ന് രക്ഷപ്പെടേണ്ടിവന്നു".

അപ്പോള്‍ കവിത രക്ഷപ്പെടലിനെക്കുറിച്ചായിരിക്കുമല്ലോ അല്ലേ?

അയാള്‍ ചിരിച്ചു.

"അല്ല, ഞാന്‍ സ്നേഹത്തെക്കുറിച്ചാണ്‌ കവിത എഴുതാറ്‌"

"സ്നേഹമോ? അധിനിവേശത്തിന്‍കീഴിലും സ്നേഹമോ?"

അയാള്‍ എന്നെ അല്‍പ്പനേരം നോക്കി. എന്നിട്ട്‌ പറഞ്ഞു.

"ഞാന്‍ എഴുതുന്നത്‌, അധിനിവേശത്തിന്റെ കീഴില്‍ എവിടെയാണ്‌ സ്നേഹത്തെ കണ്ടെത്തേണ്ടത്‌ എന്നതിനെക്കുറിച്ചാണ്‌"

"ഞാനത്‌ ഊഹിച്ചു" അഭിവാദ്യം പറഞ്ഞ്‌ ഞങ്ങള്‍ വഴിപിരിഞ്ഞു.

എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു?

അധിനിവേശത്തിന്റെ കീഴില്‍ സ്നേഹമന്വേഷിക്കുന്നവരുടെ ഈ വാക്കുകളുടെ പെരുമഴ എന്നും ഞാന്‍ കേള്‍ക്കാറുള്ളതാണ്‌. നിങ്ങള്‍ ആ വാക്കുകളെ എന്തുചെയ്യും?

കേട്ടിട്ടില്ലേ?
"ഞാന്‍ എങ്ങിനെ പിടിച്ചുനില്‍ക്കും?"
" എനിക്ക്‌ ഒരു ഭാവിയുമില്ല"
"ആ വേദനയെ മറികടക്കാന്‍ എനിക്കാവുന്നില്ല"
"ഓര്‍മ്മകള്‍ എന്നെ എല്ലായിടത്തും പിന്തുടരുന്നു",
"ഞാന്‍ സ്വയം നഷ്ടപ്പെട്ടവനാണ്‌",
നമ്മളൊരു തുരങ്കത്തിനകത്താണ്‌",
"എനിക്കൊരു പ്രതീക്ഷയുമില്ല",
"ഇതൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ല",
"നമ്മെ എല്ലാവരും കയ്യൊഴിഞ്ഞിരിക്കുന്നു",
"ആര്‍ക്കും നമ്മെ വേണ്ടാതായിരിക്കുന്നു",
"നമ്മള്‍ വിസ്മൃതിയിലകപ്പെട്ടിരിക്കുന്നു",
"നമ്മളിപ്പോള്‍ എണ്ണമെടുക്കുന്നില്ല","നമുക്കിനി രാജ്യമില്ല",
"എന്റെ വീട്‌ തകര്‍ന്നുതരിപ്പണമായിരിക്കുന്നു",
"അവര്‍ എന്റെ മകനെയും ഭര്‍ത്താവിനെയും, ഭാര്യയെയും, കുട്ടികളെയും, അച്ഛനമ്മമാരെയും കൊന്നുകളഞ്ഞു",
"അവര്‍ എന്നെ മാനഭംഗപ്പെടുത്തി, എനിക്കൊരിക്കലും ഇനി പഴയപടിയാകാന്‍ കഴിയില്ല",
"അവരുടെ കണ്ണില്‍ നമുക്കൊരു വിലയുമില്ല"..

ഇങ്ങിനെ എത്രവേണമെങ്കിലുമുണ്ട്‌.

ഈ വാക്യങ്ങളെ നിങ്ങളെന്തു ചെയ്യും?

ഈ വാക്യങ്ങള്‍കൊണ്ട്‌ നിങ്ങളെന്തുചെയ്യും. എങ്ങിനെയാണ്‌ അവയെ നേരാംവണ്ണം വെക്കുക? എന്താണ്‌ നിങ്ങളവയോട്‌ പറയുക?

ഇവയെ പിന്തുടരുന്ന വേദനയെ നിങ്ങള്‍ എന്തു ചെയ്യും?

ഏതുതരം കവിതയാണ്‌ നിങ്ങള്‍ എഴുതുക?

ഊന്നുവടികളെപ്പോലെ, കൈത്താങ്ങുപോലെയുള്ള ഒട്ടനവധി വാക്കുകള്‍. എന്നിട്ട്‌ നിങ്ങള്‍ പറയുന്നു.."കുറച്ചുകൂടി ക്ഷമിക്കൂ, അല്‍പം കൂടി സഹിക്കൂ, പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കൂ..എല്ലാം കലങ്ങിത്തെളിയും..ദൈവം കരുണാമയനാണ്‌" എന്നൊക്കെ.

ഈ വാക്കുകള്‍ പൊള്ളയാണെന്നും, അവക്ക്‌ അര്‍ത്ഥനാശം വന്നിരിക്കുന്നുവെന്നും എനിക്കും നിങ്ങള്‍ക്കും നന്നായി അറിയാം. അവ നമുക്ക്‌ നഷ്ടപ്പെട്ടിട്ടും കാലമേറെയായി. വെയിലേറ്റ്‌, നിറം മങ്ങിയ , പിഞ്ഞിത്തുടങ്ങിയ ഒരു ശീലക്കഷണം പോലെ..

എവിടെയാണ്‌ നിങ്ങള്‍ക്ക്‌ സൗന്ദര്യവും സ്നേഹവും കണ്ടെത്താനാവുക? ഏത്‌ അനുഭവത്തില്‍? ഏത്‌ പശ്ചാത്തലത്തില്‍? ഏത്‌ സ്മരണയില്‍? എല്ലാ പഴയ ഓര്‍മ്മകളും മാഞ്ഞ്‌, ഒരു വലിയ ശൂന്യത മാത്രം ബാക്കിവന്ന്, അതില്‍ വീണ്ടും ആ പഴകി ദ്രവിച്ച കീറത്തുണി....

അധികപ്പറ്റായ ഒരു ചര്‍മ്മംപോലെ നിങ്ങളെ പൊതിഞ്ഞ്‌, നിങ്ങളുടെ കാഴ്ചയെ വിരൂപമാക്കി, നിങ്ങളുടെ ധാരണകളെ വക്രീകരിച്ച്‌, ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്ത വിരുന്നുകാരനെപ്പോലെ നിങ്ങളെ പൊതിയുന്ന ആ മാലിന്യത്തെ നിങ്ങള്‍ എന്തുചെയ്യും? നിങ്ങളുടെ അസ്തിത്വത്തെ അധിനിവേശിക്കുന്ന അതിനെ?

ആ അഴുക്കിനെ?

നിങ്ങള്‍ കാണുകയും, ദൃക്‌സാക്ഷിയാവുകയും, കേള്‍ക്കുകയും ചെയ്ത ആ വൃത്തികേടിനെ.

മനുഷ്യത്വപൂര്‍ണ്ണമെന്ന് ഇത്രനാളും നിങ്ങള്‍ തെറ്റിദ്ധരിച്ച ആ മുഖത്ത്‌ ഇന്ന് മെല്ലെമെല്ലെ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആ നിഗൂഢലക്ഷ്യങ്ങളുടെ അഴുക്കുകളെ നിങ്ങളെന്തു ചെയ്യും?

വംശഹത്യയുടെയും, ക്രൂരതയുടെയും, അവഗണനയുടെയും, ദാരിദ്ര്യത്തിന്റെയും, നിലനില്‍പ്പിന്റെയും, വ്യാജവേഷങ്ങളുടെയും ആ അശ്ലീലങ്ങളെ?

ഞാനീ ചോദ്യങ്ങള്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഇതു മാത്രമല്ല, ഇതില്‍നിന്നും സ്വാഭാവികമായി വരുന്ന മറ്റൊരു ചോദ്യവും - ഇതില്‍നിന്നെല്ലാം എന്നെങ്കിലുമൊരിക്കല്‍ രക്ഷയുണ്ടോ എന്ന ചോദ്യം.

പിന്നെ, എവിടെയാണ്‌ നിങ്ങള്‍ സൗന്ദര്യം കണ്ടെത്തുക? ഭാവി എന്നത്‌ വിദൂരമായതുകൊണ്ട്‌, പൊയ്പോയ കാലങ്ങളെ ചിക്കിച്ചിനക്കിയെടുത്ത്‌ അതിനകത്തെ മങ്ങിത്തുടങ്ങിയ ഏതെങ്കിലും ഒരു പുരാവസ്തുവില്‍ ഒരുപക്ഷേ അത്‌ നമ്മള്‍ കണ്ടെത്തിയെന്നുവരാം.

വര്‍ത്തമാനകാലത്തെ നമ്മള്‍ എന്തുചെയ്യും? എങ്ങിനെയാണ്‌ അതിനെ നമ്മള്‍ സഹിക്കുക? മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അത്‌ നമ്മെ എങ്ങിനെയാണ്‌ സഹിക്കുക? അടര്‍ന്നകലുന്ന ഓരോ ദിവസവും, നാഴികകളും, നിമിഷങ്ങളും. എങ്ങിനെയാണ്‌, അത്‌ നമ്മെ ഉള്‍ക്കൊള്ളുക?

ആ ഹാളിനകത്ത്‌ കയറിക്കൂടാന്‍ ഞാന്‍ തിക്കിത്തിരക്കിയപോലെ, നിങ്ങളും ഇന്നിന്റെ അകത്ത്‌ കയറിക്കൂടാന്‍ ശ്രമിക്കുമെന്നോ? അതോ, ആ ശ്രമം ഉപേക്ഷിച്ച്‌, അജ്ഞാതമായ മറ്റെവിടേക്കെങ്കിലും നടന്നകലുമെന്നോ? അങ്ങിനെയെങ്കില്‍, എങ്ങോട്ടേക്കാണത്‌?

ഇത്‌ തോല്‍വി സമ്മതിക്കലല്ല. ഇതാണ്‌ യാഥാര്‍ത്ഥ്യം. ഏതു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണോ നിങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയാത്തത്‌, അതുതന്നെയാണിത്‌.

ഭ്രാന്തു പിടിപ്പിക്കുന്ന ഒരു സമാന്തര യാഥാര്‍ത്ഥ്യം. കുമിളപോലെയുള്ള ഒന്ന്. അഭിസംബോധനചെയ്യാനോ, കാണാനോ ഇതുവരെ ആരും കൂട്ടാക്കാതിരുന്ന ഒരു നീര്‍ക്കുമിള. നിലനില്‍പ്പിന്റെ ആ നീര്‍പ്പോളക്കകത്ത്‌, എവിടെയാണ്‌ നിങ്ങള്‍ സ്നേഹം കണ്ടെത്തുക? ഒരു കുമിളയോട്‌ എങ്ങിനെയാണ്‌ നിങ്ങള്‍ ബന്ധപ്പെടുക? ഒരു പക്ഷേ നിങ്ങളെപ്പോലെതന്നെ, ഈ കുമിളകള്‍ക്കകത്ത്‌ കഴിയാന്‍ വിധിക്കപ്പെട്ട മറ്റ്‌ ആളുകളുമായിട്ടായിരിക്കണം നിങ്ങള്‍ ഒരുപക്ഷേ ബന്ധപ്പെടുക. മാനസികവും, ശാരീരികവും, വൈകാരികവുമായ ഒരു പുറമ്പോക്ക്‌. ചുരുങ്ങിചുരുങ്ങി വന്ന് ഒരു ബിന്ദുവോളം ചെറുതായിത്തീരുന്ന ഒരു സ്ഥലരാശി.

നിങ്ങള്‍ നില്‍ക്കുന്ന ആ ബിന്ദു നിങ്ങളുടെ നിര്‍ണ്ണായകമായ സ്ഥലരാശിയാവുകയും ചെയ്യുന്നു. ഒരേയൊരു കാര്യം മാത്രമേ നിങ്ങളെ അലട്ടുന്നുള്ളു. ചുവടുപതറാതെ, എങ്ങിനെ അവിടെ പിടിച്ചുനില്‍ക്കാമെന്ന്.

ആശയറ്റ ഒരു ബിന്ദു. അവിടെ എങ്ങിനെയാണ്‌ ഒരാള്‍ സ്നേഹം കണ്ടെത്തുക?

തിമിരം ബാധിച്ച, അല്‍പ്പജ്ഞനായ ഒരു പാശ്ചാത്യന്‍ ഒരിക്കല്‍ എനിക്കെഴുതി:

"കീറിപ്പഴകിയ ദേശാഭിമാനസഞ്ചി എങ്ങിനെയാണ്‌ ഞാന്‍ വീണ്ടും തുന്നിച്ചേര്‍ക്കുക? ഉപയോഗശൂന്യമായ തുരുമ്പു പിടിച്ച ഇറാഖി തകരപ്പാത്രം എങ്ങിനെയാണ്‌ ഞാന്‍ തിരിച്ചെടുക്കുക? ഇനിയും, എങ്ങിനെയാണ്‌ ഞാന്‍ അതിന്റെയുള്ളിലെ മൃഗതൃഷ്ണയെ അഭിമുഖീകരിക്കുക? നിങ്ങള്‍ അനഭിമതയാണെന്ന് എങ്ങിനെ നിങ്ങള്‍ക്ക്‌ പറയാന്‍ കഴിയും? ഭാവിയില്ലെന്ന് സ്വയം കരുതാന്‍ എങ്ങിനെ നിങ്ങള്‍ക്കാവും?"

എന്തുകൊണ്ടാണ്‌ ആളുകള്‍ക്ക്‌ വ്യഷ്ടിയെയും സമഷ്ടിയെയും ഒന്നായിതന്നെ കാണുവാന്‍ കഴിയാത്തത്‌? ഉള്ളിലേറ്റിനടക്കുന്ന ജീനുകളെപ്പോലെ സാര്‍വ്വത്രികമായ ഒരു വിധിയെ പുല്‍കാന്‍ കഴിയാത്തത്‌?

ഇത്‌ എന്നെക്കുറിച്ചല്ല. നമ്മെക്കുറിച്ചാണ്‌.

ഇന്നത്തെ നമ്മുടെ അവസ്ഥയില്‍, നമുക്ക്‌ ഒരു ഭാവിയുമില്ല. ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍ നമ്മളില്‍നിന്ന് അപഹരിക്കപ്പെട്ടിരിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യമാണ്‌.

എന്നിട്ടും ഇതുപോലുള്ള മൂഢ തത്ത്വചിന്തകളുമായി ഒരാള്‍ പ്രത്യക്ഷപ്പെടുമ്പോള്‍..അതിനര്‍ത്ഥം, അധിനിവേശത്തെക്കുറിച്ചോ, വംശഹത്യയെക്കുറിച്ചോ, മാനഭംഗങ്ങളെക്കുറിച്ചോ, വിശ്വാസത്തിന്റെയും അര്‍ത്ഥത്തിന്റെയും, ജീവിതത്തിന്റെതന്നെയും നഷ്ടത്തെക്കുറിച്ചോ ഒന്നും അയാള്‍ ഒന്നും മനസ്സിലാക്കിയിട്ടില്ലെന്നുതന്നെയാണ്‌..കാരണം, അയാള്‍ തത്ത്വചിന്തയില്‍ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്‌.

ഒരു അവസാനവും കാണാത്ത അധിനിവേശത്തിന്റെ അഗാധമായ താഴ്ചകളും, അതിന്റെ അശ്ലീലമായ ബഹുമുഖവും അയാള്‍ തിരിച്ചറിയുന്നില്ല എന്നുതന്നെയാണ്‌ അതിന്റെ അര്‍ത്ഥം.

പക്ഷേ എന്നിട്ടും എന്റെ കയ്യില്‍ വാക്കുകളല്ലാതെ മറ്റൊന്നുമില്ല..അതുപോലും ചെന്നെത്തുന്നത്‌, തണുത്തുറഞ്ഞ്‌, നിശ്ചലവും നിര്‍വ്വികാരവുമായ ഒരു തടാകത്തിലാണ്‌.അല്ലെങ്കില്‍ അത്‌ ചെന്ന് മുട്ടുന്നത്‌, മനുഷ്യരെന്ന ആ ഭീമാകാരമായ കന്മതിലിലാണ്‌.

അപ്പോള്‍ ഞാന്‍ വീണ്ടും ചോദിക്കട്ടെ, ഒരുവന്റെ വൈയക്തികവും സാമൂഹികവുമായ അനുഭവങ്ങളെ ഇത്ര നിര്‍ദ്ദയമായ വാചാടോപങ്ങളാല്‍ എറ്റിക്കളയുമ്പോള്‍ എവിടെയാണ്‌ അയാള്‍ക്ക്‌ സ്നേഹം കണ്ടെത്താനാവുക?

രക്ഷപ്പെടാന്‍ ഒരേയൊരു വഴിയേയുള്ളു - രോഷം.

നിങ്ങളുടെ ധാരണകളെയും, തത്ത്വചിന്തകളെയും, വിശകലങ്ങളെയും, സിദ്ധാന്തങ്ങളെയും, ഭാവനകളെയും എല്ലാം ചുട്ടുചാമ്പലാക്കുന്ന ആ വലിയ രോഷം.

നമ്മിലേക്ക്‌ നിറഞ്ഞൊഴുകിയെത്തുന്ന ഇന്നിന്റെ എല്ലാ വൃത്തികേടുകളെയും, വിദ്വേഷത്തെയും, നിസ്സംഗതയെയും അഗ്നിശുദ്ധിവരുത്തുന്ന, രോഷത്തിന്റെ ഒരു വലിയ കാട്ടുതീ.

നിങ്ങളുടെ അധിനിവേശത്തിന്റെ ബഹുമുഖമായ സൗന്ദര്യശാസ്ത്രത്തില്‍ന്ന് രക്ഷപ്പെടാന്‍ അതേ ഒരു വഴിയുള്ളു. അന്തര്‍ലീനമായ രോഷത്തിന്റെ സൗന്ദര്യശാസ്ത്രം.





The Aesthetics of Occupation എന്ന പേരില്‍ ലൈല അന്‍‌വര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

Saturday, February 2, 2008

ലൈല അന്‍‌‌വറിന്റെ ലോകം

ലൈല,

നിങ്ങളില്‍നിന്ന് ദൂരെ മാറി ഇവിടെയിരിക്കുമ്പോഴും എനിക്ക്‌ നിങ്ങളെ പേടിയാവുന്നു.

എന്തുകൊണ്ടാണത്‌?

നിങ്ങള്‍ ഒരു ഇറാഖി. ചെറുപ്പക്കാരി. മുറിവേറ്റ്‌ രക്തം വാര്‍ന്നുപോകുന്ന ഒരു രാജ്യത്തിന്റെ വേദനയാണ്‌ നിങ്ങള്‍ക്ക്‌ എഴുത്തും ജീവിതവും.

ഞാന്‍ ഒരു ഇന്ത്യക്കാരന്‍, മദ്ധ്യവയസ്ക്കന്‍. സ്വയം അടിച്ചേല്‍പ്പിച്ച പ്രവാസത്തിന്റെ ചാരുകസേരയിലിരുന്ന് 'വെടിവട്ടം' നടത്തുന്നവന്‍. ആ അനുഭവങ്ങളുടെ വ്യത്യാസം കൊണ്ടായിരിക്കുമോ എനിക്ക്‌ നിങ്ങളെ പേടി?

നാലാളുകേള്‍ക്കേ നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാനാവില്ല. എന്റെ ഒരു ജീവിതസുഖത്തെയും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്നിട്ടും, എനിക്കു നിങ്ങളെ പേടിയാണ്‌. കാരണം, നിങ്ങള്‍ അനുഭവിച്ചു തീര്‍ക്കുന്നു. അതിനെ വാക്കുകളിലേക്ക്‌ തുറന്നുവിടുന്നു. മറിച്ച്‌, ഞാനതൊക്കെ അഭിനയിക്കുകയും ചെയ്യുന്നു.

പക്ഷേ ഒരു വ്യത്യാസമുണ്ട്‌. അരങ്ങിലിരിക്കുന്നവര്‍ അഭിനയിക്കുകയും, കാഴ്ചക്കാരന്‍ അനുഭവിക്കുകയുമല്ലേ സാധാരണയായി കാണുന്നത്? ഇവിടെ, നിങ്ങള്‍ അരങ്ങിലിരുന്നുകൊണ്ട്‌ അനുഭവിക്കുന്നു. നിസ്സംഗമായ ഒരു സദസ്സിന്റെ ഘനീഭവിച്ച ഇരുട്ടില്‍ ഇരുന്നുകൊണ്ട്‌ ഞാന്‍ അഭിനയിക്കുന്നു. നിങ്ങള്‍ കഥാപാത്രമാണ്‌. അല്ല. കഥതന്നെയാണ്‌ നിങ്ങള്‍. ഞങ്ങള്‍ വെറും കാഴ്ചക്കാര്‍.

കുറച്ചുകാലം കഴിഞ്ഞാല്‍, നമ്മളേക്കാള്‍ സംവദനശീലമുള്ള ഒരു തലമുറ നമ്മെ സ്ഥാനഭ്രഷ്ടരാക്കും. തീര്‍ച്ച. അവര്‍ എന്നോട്‌ ചോദിക്കുകയും ചെയ്യും. എന്തേ ആ സ്ത്രീയെയും, അവരുടെ നാടിനെയും നിങ്ങള്‍ ദയാശൂന്യമായ ചരിത്രത്തിനു വിട്ടുകൊടുത്തതെന്ന്.അങ്ങിനെയൊക്കെ സംഭവിച്ചുപോയി എന്നൊരു കുമ്പസാരമല്ലാതെ, മറ്റൊന്നും എനിക്കവരോട്‌ പറയാനുണ്ടാവില്ലെന്ന് എനിക്ക്‌ നിശ്ചയമുണ്ട്‌ ലയ്‌ലാ.

നിങ്ങളോടും ഒരു പക്ഷേ അവര്‍ ചോദിച്ചേക്കും, എങ്ങിനെയാണ്‌ നിങ്ങളെ വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍തക്കവണ്ണം ഞങ്ങള്‍ ഇത്ര ഷണ്ഡന്‍മാരായതെന്ന്. പക്ഷേ എനിക്കുറപ്പുണ്ട്‌. നിങ്ങള്‍ നിങ്ങളുടെ സ്വതസിദ്ധമായ ആ ശൈലിയില്‍ മറുപടി പറഞ്ഞേക്കും: "പോയി ചാവാന്‍ പറ ആ നായിന്റെ മക്കളോട്‌. നമുക്ക്‌ നമ്മളേയുള്ളു. അതു മതി", എന്ന്.

ആത്മനിന്ദയെ ഇല്ലാതാക്കാനുള്ള വഴികളെന്തൊക്കെയാണെന്ന് ഇനി ഇവിടം സന്ദര്‍ശിക്കുന്ന ഏതെങ്കിലും വ്യക്തിത്വവികസന സുവിശേഷകനോട്‌ ചോദിച്ചുനോക്കണം. പ്രവേശനഫീസ്‌ അല്‍പ്പം കൂടിയാലും കുഴപ്പമില്ല. മനസ്സമാധാനം കിട്ടുമല്ലോ.


രാജീവ്‌ ചേലനാട്ട്‌


ലയ്‌ലാ അന്‍വറിലേക്കുള്ള രണ്ടു ജാലകങ്ങള്‍ താഴെ.


ഇവിടെ, മറ്റൊരു ലിങ്ക് ഇവിടെ

Saturday, January 26, 2008

അനാഥ ശിശുക്കളെ ഉണ്ടാക്കേണ്ടത്‌ എങ്ങിനെ? - ഒരു ഇറാഖി പാഠം

റോബര്‍ട്ട്‌ ഫിസ്ക്‌

അനാഥ ശിശുക്കളെ ഉണ്ടാക്കുക എന്നത്‌, ഇറാഖില്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നിങ്ങളൊരു ചെറുത്തുനില്‍പ്പുകാരനാണെങ്കില്‍, നേരെ തിരക്കുള്ള ഏതെങ്കിലും അങ്ങാടിയില്‍ ചെന്ന്, സ്വയം പൊട്ടിച്ചിതറിയാല്‍ മതിയാകും. ഇനി അതല്ല, അമേരിക്കന്‍ വ്യോമസേനയിലെ പൈലറ്റാണ്‌ നിങ്ങളെങ്കില്‍, ഏതെങ്കിലും ഗ്രാമത്തിലെ ഏതെങ്കിലും വീടിന്റെ മുകളില്‍ 'അബദ്ധത്തില്‍' ബോംബ്‌ വര്‍ഷിച്ചാല്‍ മതി. ഇനി നിങ്ങളൊരു അമേരിക്കന്‍ കൂലിപ്പടയാളിയാണെങ്കിലോ, വളരെ എളുപ്പമാണ്‌. 20 വയസ്സും, 14 വയസ്സും, കേവലം ഒരു മാസം പ്രായവുമുള്ള മൂന്നു പെണ്‍മക്കളുളുടെ, വിധവയായ ഒരു അമ്മയുടെ ശരീരത്തില്‍ 40 വെടിയുണ്ടകള്‍ പായിച്ചും നിങ്ങള്‍ക്കത്‌ സാധിക്കും. അമ്മയുടെ ദുര്‍മ്മരണത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍നിന്ന് രക്ഷപ്പെടാനാണ്‌ ആ മൂന്നു കുട്ടികളും, ബാഗ്ദാദില്‍നിന്നും രക്ഷപ്പെട്ട്‌, വടക്കന്‍ അയര്‍ലണ്ടിലേക്കുള്ള തങ്ങളുടെ യാത്രാമദ്ധ്യേ ജോര്‍ദ്ദാനിലെ അമ്മാന്‍ വിമാനത്താവളത്തില്‍ എത്തിപ്പെട്ടത്‌.

കൂട്ടനശീകരണ ആയുധങ്ങളുടെയും, പിന്നെ, അതു മാറ്റി, മനുഷ്യത്വത്തിന്റെയും വ്യാജകാരണങ്ങളും പറഞ്ഞ്‌, നമ്മള്‍ ആക്രമിച്ച്‌ കീഴടക്കിയ ആ ഇറാഖിലെ അനേകായിരം അനാഥശിശുക്കള്‍ക്ക്‌, പക്ഷേ, പലപ്പോഴും കാരുണ്യത്തിന്റെ മുലപ്പാല്‍ കിട്ടാറേയില്ല. ആ മൂന്നു കുട്ടികളെയും കാത്ത്‌, ക്വീന്‍ ആലിയ എയര്‍പ്പോര്‍ട്ടില്‍ കാത്തിരുന്ന അവരുടെ അമ്മാവനോട്‌ സംസാരിക്കാന്‍ പോലും അവരെ അനുവദിക്കാതെ, ജോര്‍ദ്ദാനിലെ സെക്യൂര്‍റ്റിക്കാര്‍ ആ മൂന്നു സഹോദരിമാരേയും അടുത്ത വിമാനത്തില്‍തന്നെ ഇറാഖിലേക്ക്‌ തിരിച്ചയച്ചു.

"എങ്ങിനെയാണ്‌ അവര്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞത്‌?" അവരുടെ അമ്മാവന്‍ പോള്‍ മനൂക്‌ ചോദിക്കുന്നു. "അവരുടെ അമ്മ കൊല്ലപ്പെട്ടു. ചില വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവരുടെ അച്ഛനും മരിച്ചുപോയിരുന്നു. ഞാന്‍ അവരെ കാത്തിരിക്കുകയായിരുന്നു. ജോര്‍ദ്ദാനിലേക്ക്‌ എത്താന്‍ കഴിഞ്ഞാല്‍, അവര്‍ക്ക്‌ വിസ നല്‍കിയേക്കുമെന്ന് ജോര്‍ദ്ദാനിലെ ബ്രിട്ടീഷ്‌ എംബസ്സിയും പറഞ്ഞതാണ്‌". ബ്രിട്ടീഷ്‌ പൗരത്വമുള്ള മനൂക്‌ വടക്കന്‍ അയര്‍ലണ്ടിലാണ്‌ താമസം. ഇതൊന്നും, ജോര്‍ദ്ദാനിലെ ആ സെക്യൂരിറ്റിക്കാരോട്‌ പറഞ്ഞിട്ടും കാര്യമൊന്നുമില്ല.

ബാഗ്ദാദില്‍ ടാക്സി ഓടിക്കുമ്പോഴായിരുന്നു 48 വയസ്സുള്ള ഇറാഖി-അര്‍മേനിയന്‍ വംശജ മരോ അവാനിസിനെയും അവരുടെ കൂടെ കാറില്‍ യാത്രചെയ്തിരുന്ന സുഹൃത്തിനെയും പടിഞ്ഞാറന്‍ കൂലിപ്പടയാളികള്‍ 40 വെടിയുണ്ടകള്‍ ഉതിര്‍ത്ത്‌ കൊന്നുകളഞ്ഞത്‌. പക്ഷേ ദുരന്തം അവരുടെ കുടുംബത്തെ പിന്തുടരാന്‍ തുടങ്ങിയിട്ട്‌, ഒരു നൂറ്റാണ്ടെങ്കിലും ആയിട്ടുണ്ട്‌. 1915-ലെ അര്‍മീനിയന്‍ വംശഹത്യയുടെ കാലത്ത്‌, മരോ അവാനിസിന്റെ മുത്തശ്ശിക്ക്‌ തന്റെ രണ്ടു മക്കളെ തെരുവില്‍ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്‌. മരോ അവാനിസിന്റെ കൂടെ സീറ്റില്‍ തൊട്ടടുത്തിരുന്നിരുന്ന, അവരുടെ സുഹൃത്ത്‌ ജനീവ ജലാലും കൂലിപ്പടയാളികളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.

ഈ കൂലിപ്പടയാളികളെ ജോലിക്കെടുത്തിരുന്ന ആസ്ത്രേലിയന്‍ 'സുരക്ഷ' കമ്പനി, സംഭവത്തില്‍ അവര്‍ക്കുള്ള ഖേദം രേഖപ്പെടുത്തി. ബാഗ്ദാദിലെ ആയുധധാരികളായ പടിഞ്ഞാറന്‍ സേനയുടെ സമീപത്തിലൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും ഇത്തരത്തിലൊരു വിധി എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്‌. അവാനിസ്‌ യാത്ര ചെയ്തിരുന്ന കാര്‍ അതിവേഗതയിലാണ്‌ വന്നതെന്നും, അതുകൊണ്ട്‌ അവര്‍ ഒരു ചാവേറാണെന്ന് തെറ്റിദ്ധരിച്ചുവെന്നുമാണ്‌ യൂണിറ്റി റിസോഴ്സ്‌ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ വിശദീകരണം. കൊലപാതകികളെക്കുറിച്ചുള്ള വിവരം കമ്പനി പുറത്തുവിട്ട്ടിട്ടില്ല. ഖേദപ്രകടനം നടത്തുന്നതില്‍ മിടുക്കരാണ്‌ ബാഗ്ദാദിലെ പാശ്ചാത്യര്‍. പക്ഷേ, തങ്ങള്‍ അനാഥരാക്കിത്തീര്‍ത്തവരെ പരിരക്ഷിക്കാനൊന്നും ഏതായാലും അവര്‍ മിനക്കെടാറില്ല.

മരോ അവാനിസിന്റെ 20 വയസ്സായ മൂത്ത മകള്‍ കറൂണ്‍ രോഗബാധിതയായിരുന്നു. ജോര്‍ദ്ദാനിലേക്ക്‌ പോകാനുള്ള അനുവാദവും ഉണ്ടായിരുന്നു അവള്‍ക്ക്‌. കൂടെയുള്ള ചെറിയ സഹോദരിമാരെയും കൂടെ കൊണ്ടുപോകാന്‍ കഴിയുമെന്ന് കുടുംബം പ്രത്യാശിച്ചു. അവരുടെ അമ്മാവന്‍ Co Down എന്ന കമ്പനിയില്‍ എഞ്ചിനീയറായിരുന്നു. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ജോര്‍ദ്ദാനിലെ ഐക്യരാഷ്ട്രസഭയുടെ കമ്മീഷണറെ അയാള്‍ ചെന്നു കണ്ടു. അപ്പോള്‍ അവര്‍ പറഞ്ഞത്‌, ആദ്യം സഹോദരിമാര്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നുവത്രെ.

"അവര്‍ക്കുവേണ്ടി ജോര്‍ദ്ദാനിലെ ബ്രിട്ടീഷ്‌ എംബസ്സിയില്‍ ഞാന്‍ വിസക്ക്‌ അപേക്ഷിക്കുകയും ചെയ്തിരുന്നു. അവരും പറഞ്ഞത്‌, ആദ്യം കുട്ടികള്‍ ജോര്‍ദ്ദാനിലെത്തട്ടെ എന്നായിരുന്നു. കറൂണിന്‌ ജോര്‍ദ്ദാനില്‍ തങ്ങാന്‍ അനുമതി കൊടുത്തു അധികാരികള്‍. പക്ഷേ, 14-ഉം, ഒരു മാസവും പ്രായമുള്ള മറ്റു രണ്ടു സഹോദരിമാരെ പ്രവേശിപ്പിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അനിയത്തിമാരെ ഉപേക്ഷിക്കാന്‍ കാറൂണും കൂട്ടാക്കിയില്ല. അങ്ങിനെ, വന്നെത്തിയ ദിവസം തന്നെ, അവര്‍ക്ക്‌ തിരിച്ചുപോകേണ്ടി വന്നു"

"എനിക്കിത്‌ തീരെ വിശ്വസിക്കാനാവുന്നില്ല. എന്റെ മരുമക്കളുടെ കൂടെ വെറും അഞ്ചുമിനുട്ടെങ്കിലും കഴിയാനനുവദിക്കണമെന്ന് ഞാന്‍ അവരോടെ താണുകേണപേക്ഷിച്ചു. അതിനുപോലും അവര്‍ എന്നെ സമ്മതിച്ചില്ല".

മരോ അവാനിസിന്‌ ഇറാഖില്‍ രണ്ടു സഹോദരിമാരുണ്ടായിരുന്നു. ഹെലനും, അന്നയും. വടക്കന്‍ അയര്‍ലണ്ടിലേക്ക്‌ കുട്ടികളെ രക്ഷപ്പെടുത്താന്‍ അമ്മാവന്‍ വഴി കണ്ടെത്തുന്നതുവരെ, കുട്ടികളെ സംരക്ഷിച്ചിരുന്നത്‌ അവര്‍ രണ്ടുപേരുമായിരുന്നു.

"ജോര്‍ദ്ദാനിലെ എന്റെ ഒരു സുഹൃത്തുവഴി മൂത്ത രണ്ടു കുട്ടികളെയും ജോര്‍ദ്ദാനിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പേരു ചേര്‍ത്തിരുന്നു. പക്ഷേ, എയര്‍പോര്‍ട്ടില്‍ വല്ലാത്തൊരു അനുഭവമാണ്‌ നേരിടേണ്ടിവന്നത്‌. അബ്ദുള്ള രാജാവിന്‌ ഞാന്‍ കത്തെഴുതാന്‍ പോവുകയാണ്‌. എന്റെ സഹോദരിയെ വെടിവെച്ചു കൊന്ന ആസ്ത്രേലിയന്‍ കമ്പനിയില്‍നിന്ന്, ഈ കുട്ടികള്‍ക്ക്‌ നഷ്ടപരിഹാരം കിട്ടിയേ തീരൂ. പക്ഷേ ഇറാഖിലെ നിയമങ്ങള്‍ അവര്‍ക്ക്‌ ബാധകമല്ലെന്നാണ്‌ അവര്‍ പറയുന്നത്‌. ന്യായമായ ഒരു പുനരധിവാസത്തിനാണ്‌ ഞാന്‍ വക്കീലന്‍മാര്‍ വഴി ശ്രമിക്കുന്നത്‌. ഇത്തരം അവസരങ്ങളില്‍ അമേരിക്കക്കാര്‍ സാധാരണയായി വെച്ചുനീട്ടുന്ന എന്തെങ്കിലും നക്കാപ്പിച്ചയല്ല അവര്‍ക്ക്‌ വേണ്ടത്‌".

പല അര്‍മേനിയന്‍ കുടുംബത്തെയുംപോലെ, മനൂക്കിന്റേതും, ഒരു വംശഹത്യയുടെ ഭീകരമായ ചരിത്രത്തിന്റെ കരിനിഴല്‍ പുരണ്ടതാണ്‌. 1915-ല്‍ ഓട്ടോമാന്‍ തുര്‍ക്കികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയുടെ കാലത്ത്‌, അദ്ദേഹത്തിന്റെ മുത്തച്ഛനെ തുര്‍ക്കികള്‍ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയി. പിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്ന് ആറുവയസ്സു മാത്രമുണ്ടായിരുന്ന മനൂക്കിന്റെ അച്ഛനും അച്ഛന്റെ അമ്മയും എങ്ങിനെയോ രക്ഷപ്പെട്ടു, "പക്ഷേ അച്ഛന്റെ സഹോദരിയെ ഒരു കുര്‍ദ്ദുകാരന്‍ ഭാര്യയായി കൂടെ കൊണ്ടുപോയി", മനൂക്‌ പറഞ്ഞു.

വേറെയും രണ്ടു സഹോദരിമാരുണ്ടായിരുന്നു മനൂക്കിന്റെ മുത്തച്ഛന്‌. അവര്‍ക്ക്‌ നേരിടേണ്ടിവന്ന ദുര്‍വ്വിധി വളരെ കടുത്തതായിരുന്നു. മര്‍സ എന്ന സ്ഥലത്തിനടുത്ത ബെസ്നിയിലുള്ള അവരുടെ വീട്ടില്‍നിന്നും വടക്കോട്ടുള്ള നീണ്ട പലായനത്തിനിടയില്‍, കാലുകളില്‍ നീരു വന്ന് നടക്കാനാകാതെ അവര്‍ അവശരായപ്പോള്‍, മനൂക്കിന്റെ മുത്തശ്ശി, അവരെ വഴിയില്‍ ഉപേക്ഷിച്ച്‌, വംശം നിലനിര്‍ത്താന്‍ ആകെയുള്ള ഒരേയൊരു മകനെയും കൊണ്ട്‌ രക്ഷപ്പെട്ടു. ആ രണ്ടു പെണ്‍കുട്ടികളെയും പിന്നെയൊരിക്കലും തിരിച്ചുകിട്ടിയില്ല.

അന്നത്തെ ഓട്ടോമാന്‍ പ്രവിശ്യയായ മെസോപൊട്ടാമിയയില്‍ എത്തിയപ്പോഴേക്കും കുടുംബത്തില്‍ അവശേഷിച്ചിരുന്നവര്‍ അധികമുണ്ടായിരുന്നില്ല. പട്ടിണിയും, തളര്‍ച്ചയുംമൂലം പതിനായിരക്കണക്കിനു അര്‍മേനിയന്‍ വംശജര്‍, ആ ഭീകരമായ വംശശുദ്ധീകരണപ്രക്രിയയില്‍ ചത്തൊടുങ്ങിയിരുന്നു. അര്‍മേനിയന്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം സംഖ്യ ഒന്നര ദശകത്തോളമാണ്‌.

1917-ല്‍ ബ്രിട്ടീഷുകാര്‍ ഇറാഖ്‌ കയ്യടക്കിയതിനുശേഷം, മനൂക്കിന്റെ കുടുംബത്തിലെ ബാക്കി വന്നവരെ ബ്രിട്ടീഷ്‌ സൈന്യം ബസ്രയില്‍ കൂട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ചു. മരോ അവാനിസിനെയും സഹോദരിമാരായ ഹെലനെയും അന്നയേയും വളര്‍ത്തി വലുതാക്കിയ അവരുടെ ഒരു വല്യമ്മായി ഇപ്പോഴും ബസ്രയില്‍ താമസിക്കുന്നുണ്ട്‌.

മരോ അവാനിസിന്റെ ഭര്‍ത്താവ്‌ ആസാദ്‌ അവാനിസ്‌, 2004-ല്‍ ഒരു ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചു. അതില്‍പിന്നെ ബാഗ്ദാദിന്റെ അപകടകരമായ തെരുവിലൂടെ തന്റെ പഴയ ഓള്‍ഡ്‌സ്‌മൊബെയില്‍ ടാക്സി ഓടിച്ചിട്ടായിരുന്നു, മരോ അവാനിസ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. തന്റെ തൊഴിലും, ഒരു കൂട്ടം ചോരവെറിപൂണ്ട കൂലിപ്പടയാളികളും ചേര്‍ന്ന്, തന്റെ കുട്ടികളെ അനാഥമാക്കുമെന്ന് അവര്‍ തീരെ കരുതിയിട്ടുണ്ടാവില്ല.

1974-ല്‍ എഡിന്‍ബറോവില്‍വെച്ച്‌, മെഡിസിനില്‍ ഡോക്ടറേറ്റ് എടുക്കുന്ന അവസരത്തിലാണ്‌ ഒരു ബ്രിട്ടീഷുകാരിയെ പോള്‍ മനൂക്‌ പരിചയപ്പെടുന്നതും, വിവാഹം കഴിക്കുന്നതും. പൊതുവെ ശാന്തശീലനായ അയാള്‍ തന്റെ ഇളയ സഹോദരിയുടെ മരണവാര്‍ത്തയറിഞ്ഞ്‌, ആകെ തകര്‍ന്ന മട്ടിലായിരുന്നു.

"മരിക്കുന്ന സമയത്ത്‌ അവളുടെ മുഖം എങ്ങിനെയിരുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്‌. അത്ര വലിയ അപകടമൊന്നുമില്ലാത്ത ഒരു പ്രദേശത്തായിരുന്നു അവള്‍ താമസിച്ചിരുന്നത്‌. പള്ളിയില്‍നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്‌. കാറിന്റെ പിറകില്‍ ഇരുന്നിരുന്ന മറ്റൊരു സ്ത്രീക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട്‌". 15 വയസ്സ്‌ പ്രായമുള്ള ഒരു ആണ്‍കുട്ടി മാത്രമാണ്‌ ഈ സംഭവത്തില്‍ രക്ഷപ്പെട്ട ഒരേയൊരാള്‍. "അവളുടെ അരക്ക്‌ മേല്‍പ്പോട്ടുള്ള ഭാഗം മുഴുവനും വെടികൊണ്ട്‌ അരിപ്പപോലെയായി' എന്ന് മനൂക്കിന്‌ അറിയാന്‍ കഴിഞ്ഞു. മരോ അവാനിസിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്‌, അവരുടെ മറ്റൊരു സഹോദരനായിരുന്ന ആല്‍ബര്‍ട്ട്‌ ആയിരുന്നുവെന്നത്‌, ഈ കഥയിലെ മറ്റൊരു വിരോധാഭാസമാണ്‌. ഓഷ്‌വിറ്റ്‌സിലെ നാസി ക്യാമ്പില്‍നിന്നും രക്ഷപ്പെട്ട അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ആല്‍ബര്‍ട്ട്‌.




കൌണ്ടര്‍കറന്റ്‌സില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ.