Showing posts with label മനുഷ്യാവകാശങ്ങള്‍. Show all posts
Showing posts with label മനുഷ്യാവകാശങ്ങള്‍. Show all posts

Wednesday, January 2, 2008

ബൂലോകത്തിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകനെ വിട്ടയക്കുക

സൗദി അറേബ്യ പിന്നെപ്പിന്നെ ഒരു മാതൃകാരാജ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ അവര്‍ 32 വയസ്സുള്ള ഒരു സൗദി ബ്ലോഗ്ഗറെ തടവില്‍ ആക്കിയിരിക്കുന്നു. ആഭ്യന്തര മന്ത്രാലത്തിന്റെ വക്താവ്‌, ജനറല്‍ മന്‍സൂര്‍ അല്‍-തുര്‍ക്കി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്‌. "സുരക്ഷാനിയമങ്ങളുടെ ലംഘനത്തിനെപ്പറ്റി, ഫൗദിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌' എന്നാണ്‌ വക്താവിന്റെ വിശദീകരണം.

ഫൗദ്‌-അല്‍-ഫര്‍ഹാന്‍ എന്ന ബ്ലോഗ്ഗറെയാണ്‌ ഇക്കഴിഞ്ഞ ഡിസംബര്‍ 10-ന്‌ സൗദി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്‌. തന്റെ ബ്ലോഗ്ഗില്‍, സൗദി അറേബ്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ച്‌ എഴുതി എന്ന 'ഗുരുതരമായ തെറ്റാണ്‌' ഫൗദി ചെയ്തിരിക്കുന്നത്‌.'ഞാന്‍ അവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നു എന്നാണ്‌ അവര്‍ കരുതുന്നത്‌", ഫൗദി പറയുന്നു. താന്‍ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്ന് സുഹൃത്തുക്കള്‍ക്ക്‌ അയച്ച ഒരു കത്തില്‍ ഫൗദി ആശങ്ക പ്രകടിപ്പിച്ചിരുന്നുവത്രെ. 'ആഭ്യന്തരമന്ത്രാലത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നെ ചോദ്യം ചെയ്യാനുള്ള ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്‌' എന്ന്, അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആ കത്തില്‍ പറയുന്നുണ്ട്‌. സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ഫര്‍ഹാന്റെ ബ്ലോഗ്ഗെഴുത്ത്‌, സൗദി അറേബ്യയിലെ ഏറ്റവും അധികം വായിക്കപ്പെടുന്ന ബ്ലോഗ്ഗുകളിലൊന്നാണ്‌.

ഫര്‍ഹാനോട്‌ മാപ്പപേക്ഷ എഴുതിക്കൊടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. 'മാപ്പു പറയണമോ എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ല" ഫര്‍ഹാന്‍ പറയുന്നു "എന്തിനാണ്‌ ഞാന്‍ മാപ്പു പറയേണ്ടത്‌? ഈ രാഷ്ട്രീയ തടവുകാര്‍ തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന സര്‍ക്കാര്‍ വാദം നുണയാണെന്ന് പറഞ്ഞതിനോ?". ഫര്‍ഹാന്റെ അറസ്റ്റിനു ശേഷം, അയാള്‍ക്കുവേണ്ടി അയാളുടെ സുഹൃത്തുക്കള്‍ ഫര്‍ഹാന്റെ വെബ്ബില്‍ (www.alfarhan.org) അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ഏറ്റെടുത്തിരിക്കുന്നു.

രാജ്യത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതാദ്യമായാണ്‌ ഒരു ബ്ലോഗ്ഗറെ അറസ്റ്റു ചെയ്യുന്നതെന്ന്, ഫര്‍ഹാന്റെ അടുത്ത സുഹൃത്തായ അഹമ്മദ്‌ അല്‍-ഒമ്രാന്‍ വെളിപ്പെടുത്തി. സൗദി ബ്ലോഗ്ഗര്‍മാരുടെയിടയിലും, അഭിഭാഷകസമൂഹത്തിലും, ഈ അറസ്റ്റ്‌ വ്യാപകമായ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. "ഇത്‌ വളരെ വലിയ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഇടയുള്ള ഒരു സംഭവമാണ്‌. ബ്ലോഗ്ഗില്‍ എഴുതുന്നതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുക എന്നത്‌ വിചിത്രമാണ്‌. പക്ഷേ, ബ്ലോഗ്ഗിലെ ശബ്ദങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ്‌ ഇത്‌ വെളിവാക്കുന്നത്‌. അതേ സമയം, സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച്‌ എഴുതുന്ന ആളുകള്‍ അറസ്റ്റു ചെയ്യപ്പെടുകയും, വിദ്വേഷവും അക്രമവും പരസ്യമായി നടത്തുന്നവര്‍ രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ ദു:ഖകരമാണ്‌", ഒരു ഫോണ്‍ സംഭാഷണത്തില്‍ ഒമ്രാന്‍ അഭിപ്രായപ്പെട്ടു.

സ്വന്തം പേര്‍ വെച്ച്‌, അറബിയില്‍ ബ്ലോഗ്ഗ്‌ എഴുതുന്ന ചുരുക്കം സൗദി എഴുത്തുകാരില്‍ ഒരാളാണ്‌ ഫര്‍ഹാന്‍. ഫര്‍ഹാന്റെ ബ്ലോഗ്ഗിന്റെ തലവാചകം, "സ്വാതന്ത്ര്യം, അഭിമാനം, നീതി, തുല്ല്യത, പൊതുജനപങ്കാളിത്തം ആദിയായ നഷ്ടപ്പെട്ടുപോയ ഇസ്ലാമിക മൂല്യങ്ങള്‍ക്ക്‌" എന്നാണ്‌.

എന്തുകൊണ്ടാണ്‌ ഫര്‍ഹാനെ അറസ്റ്റു ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 'ഇത്‌ ഒരു സുരക്ഷാവിഷയമല്ല, ഫര്‍ഹാനെ ജയിലില്‍ അടച്ചിട്ടൊന്നുമില്ല. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌. അത്‌ നീണ്ടുപോകാന്‍ ഇടയില്ല. അവര്‍ക്ക്‌ ആവശ്യമുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ അയാളെ സ്വതന്ത്രനാക്കും' എന്നാണ്‌ ജനറല്‍ തുര്‍ക്കി പറയുന്നത്‌.

കഴിഞ്ഞ മാസമാണ്‌ 19 വയസ്സുള്ള, ബലാത്സംഗത്തിനു വിധേയയായ ഒരു സൗദി വനിതയെ, അവിഹിതബന്ധം ആരോപിച്ച്‌, സൗദി സര്‍ക്കാര്‍ ശിക്ഷിച്ചത്‌. അവരുടെ പേരിലുള്ള കുറ്റം പൂര്‍ണ്ണമായി തെളിയിക്കാന്‍ കോടതിക്കു സാധിച്ചിരുന്നില്ല. അവരുടെ അഭിഭാഷകനെ കോടതിയില്‍ സന്നിഹിതനാകുന്നതില്‍നിന്ന് വിലക്കുകയുമുണ്ടായി. ബലാത്സംഗത്തിനു വിധേയയായതിനേക്കാള്‍ കോടതി പ്രാധാന്യം കൊടുത്തത്‌, ആ സ്ത്രീ അന്യപുരുഷന്‍മാരുടെകൂടെ കാറില്‍ യാത്ര ചെയ്തു എന്ന കുറ്റത്തിനായിരുന്നു. ആദ്യം 90 ചാട്ടവാറടി വിധിച്ച ബഹുമാനപ്പെട്ട കോടതി, ആ യുവതിയുടെ അപ്പീലിനെത്തുടര്‍ന്ന്, അടിയുടെ എണ്ണം 200 ആക്കുകയും ചെയ്തു. പറയുമ്പോള്‍ എല്ലാം പറയണമെന്നല്ലേ. ബലാത്സംഗം ചെയ്തവരുടെ ശിക്ഷയും കോടതി ഇരട്ടിപ്പിക്കുകയുണ്ടായി.

ഇങ്ങനെയൊക്കെയുള്ള രാജ്യത്തിന്റെ തലവന്‍, വിശുദ്ധദേവാലയങ്ങളുടെ സൂക്ഷിപ്പുകാരന്‍, അബ്ദുള്ള രാജാവാണ്‌ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ബ്രിട്ടീഷ്‌ സന്ദര്‍ശനവേളയില്‍, ബ്രിട്ടനിലെ നിയമങ്ങള്‍ പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത 'ഊന്നിപ്പറഞ്ഞത്‌'. സ്ത്രീകള്‍ക്ക്‌ വാഹനമോടിക്കാനുള്ള മിനിമം സ്വാതന്ത്ര്യമൊക്കെ കൊടുത്തതിനു ശേഷം മതി ഈ ഗീര്‍വ്വാണവും, മറ്റുള്ളവരെ പഠിപ്പിക്കലുമൊക്കെ എന്ന് റോബര്‍ട്ട്‌ ഫിസ്ക്കിന്‌ The Indepedent-ല്‍ തുറന്നടിക്കേണ്ടിവന്നതും, അതുകൊണ്ടുതന്നെയാണ്‌.

Sunday, November 25, 2007

നാരിയെ പൂജിക്കുന്ന വിധം

എന്തുകൊണ്ടാണ്‌ തസ്ലീമക്ക്‌, കേരളത്തിലെ ആദ്യത്തെ പത്ത്‌ തെമ്മാടി രാഷ്ട്രീയക്കാരില്‍ ഒരാളായ കുഞ്ഞാലിക്കുട്ടി ഇന്നലെ മുസ്ലിംസമ്മേളനത്തില്‍, കക്ഷം ചൊറിഞ്ഞ് പറഞ്ഞപോലെ, അന്യനാട്ടില്‍ വന്ന് 'ചുറ്റിത്തിരിയേണ്ടി'വരുന്നത്‌?

എഴുത്തുകാരിയായതുകൊണ്ടും, തനിക്കു ശരിയെന്നു തോന്നുന്നത്‌ എവിടെയും പറയാമെന്ന തന്റേടം ഉള്ളിലുള്ളതുകൊണ്ടുമാണ്‌ ഇന്ന് ഈ ഗതി അവര്‍ക്ക്‌ വന്നത്‌.

തനിക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രം ഭരണകൂടങ്ങള്‍ക്കും, ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്രിയരായവരില്‍ ആദ്യത്തേതൊന്നുമല്ല തസ്ലീമ. അവര്‍ക്ക്‌ പൂര്‍വ്വസൂരികളായി നിരവധിപേരുണ്ട്‌ നമ്മുടെ ചരിത്രത്തില്‍.

എന്താണ്‌ അവര്‍ ചെയ്ത ഇത്ര വലിയ അപരാധം? തന്റെ മതത്തെ അവര്‍ ഒരുകാലത്തും തള്ളിപ്പറഞ്ഞിട്ടില്ല. മതം മാറുകയോ, മതസ്പര്‍ദ്ധ വളര്‍ത്തുകയോ, സമൂഹത്തിന്റെ ശാന്തികെടുത്തുന്ന എന്തെങ്കിലും ചെയ്യുകയോ ഉണ്ടായിട്ടില്ല. പിന്നെയെന്താണിങ്ങനെയൊക്കെ?

കര്‍ണ്ണാടകയില്‍വെച്ച്‌ അവര്‍ക്ക്‌ നേരിടേണ്ടിവന്നത്‌ നമ്മള്‍ കണ്ടു. ഇന്നിപ്പോള്‍ കൊല്‍ക്കൊത്തയില്‍നിന്നും അവര്‍ക്ക്‌ ഒഴിഞ്ഞുപോകേണ്ടിവന്നിരിക്കുന്നു. വിപ്ലവത്തിന്റെയും, രാഷ്ട്രീയപ്രബുദ്ധതയുടെയുമൊക്കെ സ്വന്തം ബംഗാളില്‍നിന്ന്. പരക്കംപായുകയാണ്‌ ഒരു സ്ത്രീ. ഒരു എഴുത്തുകാരി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു അവരുടെ സാന്നിദ്ധ്യം ഹാനികരമാകുമെന്ന കാരണം പറഞ്ഞ്‌, പുലര്‍കോഴി കൂവുന്നതിനും ഏറെമുന്‍പുതന്നെ, സി.പി.എമ്മിന്റെ ബിമന്‍ ബസു അവരെ തള്ളിപ്പറഞ്ഞിരിക്കുന്നു. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള അസമാധാനത്തില്‍നിന്നുള്ള രക്ഷയായിരിക്കണം തസ്ലീമ പ്രശ്നം, സംസ്ഥാന സര്‍ക്കാരിനു നല്‍കിയത്‌. നന്ദിഗ്രാമിനെച്ചൊല്ലിയുള്ള ബഹളത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നുവോ ഇതെന്നുകൂടി തോന്നിപ്പോകാം.

ഗുരുദാസ്‌ ഗുപ്തയെയും, മനോജ്‌ ഭട്ടാചാര്യയെപ്പോലെയും ചുരുക്കം ചിലര്‍ക്കുമാത്രമേ സ്ഥിരബുദ്ധി നഷ്ടപ്പെടാതിരുന്നുള്ളു. ബിമന്‍ ബോസ്‌ തന്റെ പ്രസ്താവന പിന്‍വലിച്ചു എന്നത്‌, ചെയ്ത തെറ്റിന്റെ വലുപ്പം കുറക്കുന്നില്ല.

തസ്ലീമക്കും, എം.എഫ്‌.ഹുസ്സൈനും, സല്‍മാന്‍ റുഷ്ദിക്കും, എഡ്വേഡ്‌ സെയ്ദിനും, യുയുത്സുവിനും, ഷഷ്ഠിബ്രതക്കും, മിര്‍ മഹ്‌ഫൂസ്‌ അലിക്കും ഒക്കെ ഈ ഗതി നേരിടേണ്ടിവന്നിട്ടുണ്ട്‌. പക്ഷേ, ഇന്ന് നമ്മുടെ മുന്നില്‍ ഒരു സ്ത്രീ നിസ്സഹായയായി വന്നു നില്‍ക്കുകയാണ്‌. അഭയം ചോദിച്ച്‌.അവര്‍ക്ക്‌ സംരക്ഷണവും അഭയവും കൊടുക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്‌. മറ്റൊന്നിനുംവേണ്ടിയല്ല. നാരിയെ പൂജിക്കുന്ന നാടെന്നും, മതസഹിഷ്ണുതക്ക്‌ പുകള്‍പെറ്റ നാടെന്നുമൊക്കെ നാഴികക്കു നാല്‍പ്പതുവട്ടം വീമ്പു പറയുന്ന ഒരു രാജ്യത്തിന്‌ ഒരു നിസ്സഹായയായ സ്ത്രീയോട്‌ മിനിമം മര്യാദയെങ്കിലും പാലിക്കാനുള്ള ഉത്തരവാദിത്ത്വമില്ലേ? അതോ നമ്മള്‍ നമ്മളെ ഇന്ത്യന്‍ ഖൊമേനികള്‍ക്ക്‌ തീറെഴുതിക്കൊടുത്തിരിക്കുന്നുവോ?

ഇ.അഹമ്മദും കുഞ്ഞാലിക്കുട്ടിയുമൊക്കെ എന്തും പറയും. എന്തും കാട്ടും. അതാണ്‌ ഇനം. കൂട്ടിന്‌ കാന്തപുരങ്ങളുമുണ്ടല്ലോ. ഒരു അഡ്രസ്സും കിട്ടാത്തവിധം ചേകന്നൂരിനെ ഇല്ലാതാക്കിയ മഹാരഥന്‍മാര്‍.

മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും, അവരുടെ ലൈംഗികസദാചാരത്തിന്റെയും കുത്തകപകര്‍പ്പവകാശം കൈക്കലാക്കിയ തങ്ങളുടെ അധികാരാവകാശങ്ങളില്‍ കൈവെക്കാന്‍ ധൈര്യം കാണിച്ച എം.എഫ്‌.ഹുസ്സൈനെ പുകച്ചു പുറത്തു ചാടിച്ച 'ആര്‍ഷസംസ്കാര'മൂര്‍ഖന്മാരാകട്ടെ, മറുപുറത്തുണ്ട്‌. തസ്ലീമക്ക്‌ ഇന്ത്യ അഭയം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു മല്‍ഹോത്ര. പക്ഷേ, ഹുസ്സൈനെ നിലം തൊടീക്കില്ലെന്ന തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്നുമാത്രം.


വാക്കുകളെയും വരകളെയും ഭയക്കുന്ന ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്‌ നമ്മള്‍. വാക്കോ, ചിത്രമോ, നാടകമോ, ഗാനമോ, സിനിമയോ എന്തുമാകട്ടെ, അതൊക്കെ നമ്മെ അസ്വസ്ഥരാക്കുന്നു. കാരണം, അവയൊക്കെ നമ്മെതന്നെയാണ്‌ വെളിവാക്കുന്നത്‌. നമ്മുടെ അശ്ലീലങ്ങള്‍ക്കുനേരെയുള്ള കണ്ണാടികളാണ്‌ അവയൊക്കെ. ആ കണ്ണാടികള്‍ എറിഞ്ഞുടക്കുക, നമുക്കുനേരെ ആ കണ്ണാടികള്‍ തിരിച്ചുവെക്കുന്നവരെ ആട്ടിയോടിക്കുക, ആ ദൗത്യമാണ്‌ ഇന്ന് നമ്മള്‍ ഏറ്റെടുത്തിരിക്കുന്നത്‌.

വിശ്വസിക്കുന്ന നിലപാടുകള്‍ക്കുവേണ്ടി, അവയെ ആവിഷ്ക്കരിക്കാന്‍ ഉപയോഗിച്ച ഭാഷക്കും, വാക്കുകള്‍ക്കും വേണ്ടി, നാടും വീടും വിട്ട്‌, മറ്റൊരു നാട്ടില്‍ അഭയംതേടി, അവിടെനിന്നുപോലും തിരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി, നിരന്തരം വേട്ടയാടപ്പെട്ട്‌ ഒളിവില്‍ ജീവിക്കുന്നതിന്റെ 'സുഖ'മൊന്നും അറിയേണ്ടിവരുന്നില്ല നമുക്കാര്‍ക്കും. എഴുത്ത്‌ നമുക്കൊരു 'സുഖചികിത്സ'യാകുന്നു.

തസ്ലീമ നസ്രീന്‌ അഭിവാദ്യങ്ങള്‍.