Monday, July 28, 2008

മുജാഹിദീനുകളോട്‌ ഒരു വാക്ക്‌

ബാംഗ്ലൂരിലെയും അഹമ്മദാബാദിലെയും സ്ഫോടനപരമ്പരകള്‍, നമ്മുടെ ഇനി വരാന്‍ പോകുന്ന അശാന്തി നിറഞ്ഞ നാളുകളുടെ കേളികൊട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. സമയബന്ധിതമായി ഇത്‌ ആസൂത്രണം ചെയ്യുന്നവര്‍ക്ക്‌ ഭാഗ്യം എപ്പോഴും വേണമെന്നൊന്നുമില്ല. നിരവധി ശ്രമങ്ങള്‍ക്കിടക്ക്‌ ഒന്നോ രണ്ടൊ പൊട്ടിയാലും, അവരുടെ ലക്ഷ്യം നടന്നുകിട്ടും. ജീവിച്ചിരിക്കുന്നവര്‍ക്കാകട്ടെ, ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഓരോ നിമിഷവും ഭാഗ്യം തുണക്കണം.

ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണിത്‌. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു. അമേരിക്കയുടെ എഫ്‌.ബി.ഐ.ക്കു സമാനമായ കുറ്റാന്വേഷണ-ഇന്റലിജന്‍സ്‌ സംവിധാനം സൃഷ്ടിക്കുക എന്നതാണത്രെ, ശിവരാജ്‌ പാട്ടീല്‍ എന്ന ആഭ്യന്തര മന്ദബുദ്ധിയുടെ തലയിലുദിച്ചിരിക്കുന്ന ആശയം. തീവ്രവാദത്തെ നേരിടാനുള്ള ദീര്‍ഘകാലപദ്ധതികള്‍ കൊണ്ടുവരുമെന്ന് സോണിയാഗാന്ധിയുടെയും നെഹ്രു കുടുംബത്തിന്റെയും വിനീതഭൃത്യനായ മന്‍മോഹന്‍ സിംഗും പ്രസ്താവിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭാവിയെ ദേശീയവും വിദേശീയവുമായ കുത്തകകള്‍ക്ക്‌ അടിയറവു വെച്ച്‌, ഇന്ത്യന്‍ സാമ്പത്തികരംഗത്തെ വ്യഭിചരിക്കുന്ന ചിദംബരത്തിന്റെയും, ഇനിയുള്ള നാളുകളില്‍ അതിന്റെ കൂട്ടിക്കൊടുപ്പുകാരായി വാഴാന്‍ പോകുന്ന അമര്‍സിംഗിന്റെയും പ്രസ്താവനകള്‍ വരാന്‍ പോകുന്നതേയുള്ളു. മോഡിയുടെ എന്താഗ്രഹവും സാധിപ്പിച്ചുകൊടുക്കുമെന്നും ശിവരാജ്‌ പാട്ടീല്‍ വാക്കു കൊടുത്തുകഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യമായ അമേരിക്കയുമായി ഇന്ത്യക്കുള്ള ഇന്നത്തെ അനാശാസ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇന്ത്യന്‍ നഗരങ്ങളില്‍ ബോംബുകള്‍ പൊട്ടുകയും, നിരപരാധികളായ മനുഷ്യജീവനുകള്‍ തെരുവില്‍ ചത്തുവീഴുകയും ചെയ്യും.

ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത മുജാഹിദീന്‍ സംഘടനകളോട്‌ ഒരു വാക്ക്‌. ആശയങ്ങളെ എപ്പോഴും ആശയങ്ങള്‍ കൊണ്ട്‌ തോല്‍പ്പിക്കാനോ ജയിക്കാനോ സാധിച്ചില്ലെന്നു വരും. പോലീസ്‌-സൈനിക ശക്തിയില്‍ അധിഷ്ഠിതമായ ദേശരാഷ്ട്രങ്ങളുടെ ജനാധിപത്യവിരുദ്ധതക്കെതിരെ, ജനാധിപത്യസമരമാര്‍ഗ്ഗങ്ങള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും അധികമൊന്നും ചെയ്യാനാവില്ല. പ്രത്യേകിച്ചും, അത്തരം ജനാധിപത്യവിരുദ്ധ സ്ഥാപനങ്ങളുടെ / രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കാന്‍ പുരോഗമനത്തിന്റെ പേരും മുദ്രയുമുള്ള പ്രസ്ഥാനങ്ങള്‍തന്നെ മുന്നോട്ടുവരുമ്പോള്‍. പക്ഷേ ഇവിടെ, മുജാഹിദീന്‍ എന്ന പേരില്‍ നിങ്ങള്‍ നടത്തുന്ന ഇത്തരം ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരിക, മിക്കവാറും, ഈ നാട്ടിലെ നിരപരാധികളായ മുസ്ലീമുകളായിരിക്കും. അവര്‍ കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയും, ഭൂരിപക്ഷസമുദായത്തിന്റെ വെറുപ്പും, വൈരാഗ്യവും, തിരിച്ചടിയും നേരിടുകയുമാകും ഇതിന്റെയൊക്കെ ആത്യന്തിക ഫലം.

ഇസ്ലാമിനെയും മുസ്ലിമിനെയും സംശയത്തോടെയും ഭയത്തോടെയും കാണുന്ന കണ്ണുകളാണ്‌ ഇന്ന് ലോകത്താകമാനമുള്ളത്‌. പാശ്ചാത്യ കൊളോണിയല്‍ മാടമ്പികള്‍ വളര്‍ത്തിയെടുത്ത പുതിയ സംസ്കാരദര്‍ശനമാണത്‌. ഇന്ത്യയെയും പാക്കിസ്ഥാനെയും പോലുള്ള അടിമരാജ്യങ്ങള്‍ തങ്ങളുടെ സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അവയെ തരംപോലെ വ്യഖ്യാനിക്കാനും, പ്രാവര്‍ത്തികമാക്കാനും തയ്യാറായി നില്‍ക്കുന്നു. കപട-മതേതരത്വ, ജനാധിപത്യവിരുദ്ധ ശക്തികളാണ്‌ ഇവിടെ അരങ്ങു വാഴുന്നത്‌. അവര്‍ക്ക്‌ കൂടുതല്‍ സാധുതയും, സ്വീകാര്യതയും, സൗകര്യവും ചെയ്തുകൊടുക്കാന്‍ മാത്രമേ , മുജാഹിദിനുകള്‍ എന്ന പേരില്‍ ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത നിങ്ങളുടെ പ്രവൃത്തികള്‍ സഹായിക്കൂ.

തകര്‍ക്കേണ്ടതും തോല്‍പ്പിക്കേണ്ടതും കൊന്നൊടുക്കേണ്ടതും, മനുഷ്യവിരുദ്ധമായ വ്യവസ്ഥിതികളെയാണ്‌. ആശയങ്ങളെയാണ്‌. അതിനായില്ലെങ്കില്‍, ചുരുങ്ങിയപക്ഷം, അതിന്‌ നേരിട്ട്‌ ഉത്തരവാദികളായവരെയെങ്കിലുമാണ്‌. എന്തായാലും, നിരപരാധികളായ മനുഷ്യരെയല്ല.

44 comments:

Rajeeve Chelanat said...

ഗുജറാത്തിലും ബാംഗ്ലൂരിലും പൊലിഞ്ഞുപോയ മനുഷ്യജീവനുകളുടെ ഓര്‍മ്മക്കു മുന്നില്‍.

പ്രിയ said...

ഇതു ചെയ്തവര്‍ ആഗ്രഹിക്കുന്നതും അങ്ങനെ ഒരു വെറുപ്പും സ്പര്‍ധയും വളര്‍ത്തുക എന്നത് തന്നെ അല്ലെന്നു ഇത്രമാത്രം ഉറപ്പിക്കാനാകും?

കൊന്നൊടുക്കുന്നത് സ്വന്തം സഹോദരങ്ങളെ തന്നെ ആകുമ്പോള്‍ "ഇന്ത്യന്‍ മുജാഹിദീന് " എന്നതിലെ ഇന്ത്യന്‍ എന്ന വാക്കിന് എന്ത് അര്ഥം? അവര്‍ എങ്ങനെ ഇന്ത്യന്‍ ആകും?

Joker said...

യുകതമായ വീക്ഷണം.

ഇപ്പറഞ്ഞതെല്ലാം ഏത് മുജാഹിദീനുകള്‍ ആണെന്ന് ഇനിയും തെളിയേണ്ടതുണ്ട് ശ്രീ.രാജീവ്(അങ്ങനെ പ്രതീക്ഷയൊന്നും ഇല്ല).ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നമ്മുടെ രാഷ്ട്രീയ മുജാഹിദുകള്‍ ആണോ എന്ന കാര്യം കൂടി പുറത്തു വന്നാ‍ല്‍ അതൊരു വല്ലിയ കാര്യമായേനെ.ദേശസ്നേഹികളായ സംഘ് പരിവാറിന്റെ മുറ്റത്ത് ഈ പോട്ടാസ് പൊട്ടിച്ച് കളിക്കുന്നവര്‍ വെറും മുജാഹിദുകള്‍ അല്ല എന്നാണെന്റെ പക്ഷം.

ബോംബ് വെച്ച് കൊല്ലുന്ന മുജാഹിദുകളുടെയും മറ്റ് വര്‍ഗീയ രാഷ്ട്രീയക്കാരുടെയും എല്ലാം ലക്ഷ്യം വെറും സാധാരണക്കാര്‍ ആണെന്നതാണ് ഏറേ പരിതാപകരം.

ബഷീർ said...

മനുഷ്യനെ കൊന്നൊടുക്കുന്നവനു എന്ത്‌ പേരിട്ട്‌ വിളിച്ചാലും .ഭീതിതമാണു കാര്യങ്ങള്‍

ജനങ്ങളില്‍ ആത്മവിശ്വാസം പകരേണ്ട ഭരണാധികാരികള്‍ തന്നെ ഭീകരവാദികളായി മാറുമ്പോള്‍ പിന്നെ എന്ത്‌.

ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ എന്ന പഴയ പല്ലവിയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ മറഞ്ഞിരുന്ന് ഊറിച്ചിരിക്കുന്നുവോ എന്ന് സംശയിക്കണം

ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന് അധികാരികള്‍ പറയുന്നത്‌ നാം കേട്ട്‌ വിശ്വസിക്കുന്നു അല്ലാതെന്ത്‌ ചെയ്യും.

ഇവിടെ വ്യക്തമായ ചില പദ്ധതികളുമായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടെത്തുക തന്നെ വേണം പക്ഷെ അന്വഷണങ്ങള്‍ പ്രഹസനങ്ങളായി മാറുകയാണു പലപ്പോഴും .അല്ലെങ്കില്‍ അന്വേഷണങ്ങളില്‍ ചില അപ്രിയ സത്യങ്ങള്‍ വെളിച്ചത്ത്‌ വരുമ്പോള്‍ വഴിക്ക്‌ വെച്ച്‌ അവസാനിപ്പിക്കുന്നു.

രാജാവ്‌ നഗ്നനാണെന്ന് വിളിച്ച്‌ പറയുന്നവനെ ഭ്രാന്താക്കുന്ന ഈ കാഴ്ച ഇനിയെത്ര നാള്‍ കാണേണ്ടിവരും .


രാജ്യ സ്നേഹികളായ ജനങ്ങള്‍ ഒരുമിച്ച്‌ ഈ വിഷബീജങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കണം..

ബഷീർ said...

എങ്ങനെ ഇന്ത്യന്‍ ആകും ?സംശയിക്കേണ്ടിയിരിക്കുന്നു..

Anonymous said...

''Indian '' mujahiddin ! Some identity!..who cares about the dead when the political pimps have won big!Sivraj Patil would still focus to dress immaculate before going to blastsites,Man(?)mohan would keep asking Bush what to do next,and we the commons would only think of saving our lives.Mujahiddins would kill Indian lives and muslim morale.Long live politics !

Anonymous said...

NDF,RSS,Sanghparivar,Sivsena, indian mujahid, jaishe muhamed,lakshre toiba.. etc.. should be washed out from india.. ee thendi kale okke nirodhikkanam...

Rajeeve Chelanat said...

ജോക്കര്‍

‘ദേശസ്നേഹികളായ സംഘ് പരിവാറിന്റെ മുറ്റത്ത് .

അതായത്, ഗാന്ധിയെ കൊന്ന സംഘപരിവാര്‍ ദേശസ്നേഹികളാണെന്ന്. രണ്ട്, ഇന്ത്യ എന്നത്, സംഘപരിവാറിന്റെ വീട്ടുമുറ്റമാണെന്ന്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സംഘപരിവാറിന്റെ മാത്രം സ്വന്തം വീടാണ് ഇന്ത്യ എന്ന്.

ഇന്ത്യക്കാരെ കൊന്നൊടുക്കിയ ആളുകള്‍ എങ്ങിനെ‘ഇന്ത്യന്‍‘ മുജാഹിദീന്‍ ആകും എന്ന ബഷീറിന്റെയും പ്രിയയുടെയും സംശയം ഇപ്പോള്‍ മാറിയിട്ടുണ്ടാകുമെന്നു കരുതുന്നു.

അഭിവാദ്യങ്ങളോടെ

എ.ജെ. said...

ആദ്യത്തെ അനോണിയുടെ കമന്റിനോട് യോജിക്കുന്നു...

ഒരു കൂട്ടം മൃഗങ്ങളുടെ ചെയ്തികള്‍ക്ക് (ഗുജറാത്ത് കലാപം) കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചു വീണവരുടെ കുടുംബത്തിന്റെ കണ്ണീര്‍ പ്രായശ്ചിത്തം ചെയ്യും എന്നാണോ?
എങ്കില്‍ അവര്‍ക്ക് പോയി ആ മോഡിയെ തട്ടരുതോ ?
തെഹല്‍ക്കയുടെ ടേപ്പ് അല്ലേല്‍ നിങ്ങള്‍ മുജാഹിദീനുകള്‍ കണ്ടിട്ടില്ലെന്നാണോ ?

അടുത്തത് കേരളം ആണത്രേ.. നമ്മള്‍ എന്ത് തെറ്റാണാവോ ചെയ്തത് ?

Anonymous said...

ആരുടെയൊക്കെയോ ചെയ്‌തികള്‍ക്കു പകരം അതുമായി പുലബന്ധമൊന്നുമില്ലാത്ത മറ്റാരെയൊക്കെയോ കൊന്നൊടുക്കുന്ന തീവ്രവാദ പ്രവര്‍ത്തനം അപലപനീയം തന്നെ. രാജീവ്‌ ചേലനാട്ടിന്റെ നിരീക്ഷണങ്ങളോട്‌ യോജിക്കുന്നു.
എന്നാല്‍, എല്ലാ സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ മുസ്ലിംകളും മുജാഹിദീനുകളുമാണെന്ന്‌ കണ്ണടച്ചു പറയാന്‍ കഴിയുന്നതെങ്ങനെ? അജ്‌മീര്‍ ശരീഫിലും മക്കാ മസ്‌ജിദിലും ബോംബ്‌ പൊട്ടിയപ്പോഴും സംശയത്തിന്റെ മുനകള്‍ നീണ്ടത്‌ മുസ്‌്‌ലിംകള്‍ക്കു നേരെ തന്നെ. ദേശസ്‌നേഹികളായ സംഘ്‌ പരിവാര്‍ പൊട്ടിച്ചാല്‍ ബോംബൊന്നും പൊട്ടുകയില്ലേ? എന്തുകൊണ്ടാണ്‌ ഒരു സ്‌ഫോടനത്തിലും മുജാഹിദീനുകളുടെ മുഖ്യശത്രുക്കളാരും പരിക്കു പറ്റാത്തതും കൊല്ലപ്പെടാത്തതും? ഒരു ഇന്ത്യന്‍ പൗരന്റെ തീര്‍ത്തും സ്വാഭാവികമായ ഈ സംശയങ്ങള്‍ അനോണിമിറ്റിയില്ലാതെ ഉന്നയിക്കാന്‍ എനിക്ക്‌ കഴിയാത്തതെന്തു കൊണ്ടാണ്‌?
ഗുജറാത്തില്‍ കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്ന ഒരു സ്ഥലത്ത്‌ താമസിക്കുന്നവരില്‍ (പരിക്കു പറ്റിയവരിലും) ഭൂരിപക്ഷം മുസ്‌്‌ലിംകളായിരുന്നുവത്രേ. ശരിക്കും, ഈ മുജാഹിദീനുകളുടെ ശത്രു ആരാണാവോ?

Anivar said...

രാജീവ്,

ചില സംശയങ്ങള്‍ വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നു. ഇതു പറയുമ്പോള്‍ ചില വസ്തുതകള്‍ നമുക്കു മുന്‍പില്‍ പല്ലിളിക്കുന്നുണ്ടു്

1.ആക്രമണം നടന്നിരിക്കുന്നതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാങ്ങളിലാണു്
2. അഹമ്മദാബാദ് ഒഴികെയുള്ള സ്ഥലങ്ങളില്‍ നടന്ന എല്ലാ സ്ഫോടങ്ങള്‍ക്കും പരമാവധി രണ്ട് ഗ്രനേഡിന്റെ ശക്തിയേ ഉണ്ടായിരുന്നുള്ളൂ.. തികച്ചും അണ്‍പ്രൊഫഷണലായ ബോംബ് നിര്‍മ്മാണമാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍. അഹമ്മദാബാദിലെ സ്ഫോടനം മുസ്ളീം ഭൂരിപക്ഷപ്രദേശത്തായിരുന്നു. ഒപ്പം കൂടുതല്‍ മരണവും
3. ബാംഗ്ലൂര്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല
4.ഇതില്‍ അഹമ്മദാബാദ് സ്ഫോടനത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആണ്. ബാംഗ്ലൂരില്‍ സംശയിക്കുന്നത് സിമി (Students Islamic Movement of India ) എന്ന സംഘടനയെയും ആണു്

എന്റെ സ്വാഭാവികമായ സംശയം താഴെ
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2009 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വരാനിരിക്കുകയാണ് .കോണ്‍ഗ്രസ്സിനെന്നപോലെ ബിജെപിയ്ക്കും അത്ര ശുഭപ്രതീക്ഷയില്ലാത്ത തെരഞ്ഞെടുപ്പാണിത് . ഭരണകൂടവിരുദ്ധവികാരവും, വിലക്കയറ്റവും (ഒരുപക്ഷേ ആണവകരാറും ) ചര്‍ച്ചയായേക്കാം. വര്‍ഗ്ഗീയത കളിക്കാന്‍ ഭജപയ്ക്ക് പഴയപോലൊരു അന്തരീക്ഷം നിലനില്‍ക്കുന്നില്ല.

അപ്പോഴായിരിക്കാം മധ്യവര്‍ഗ്ഗത്തെ പേടിയുടെ അരക്ഷിതാവസ്ഥയിലേക്കുനയിക്കാന്‍ ഈ പന്നിപ്പടക്കങ്ങള്‍ (അഹമ്മദാബാദിലൊഴികെ) നിര്‍മ്മിച്ചെടുക്കേണ്ടത്.. പേടിക്കേണ്ടത് അതിര്‍ക്കപ്പുറത്തുള്ളസംഘടകളെയല്ല 'ഇന്ത്യന്‍' 'മുജാഹിദു'കളെയും സ്റ്റുഡന്റ്സ് 'ഇസ്ലാമിക്' മൂവ്മെന്റ് 'ഇന്ത്യ' യേയുമാണെന്നാണു് ജോക്കറിന്റെ കൂട്ടുകാര്‍ ഭരിക്കുന്നിടങ്ങളിലെ സ്റ്റേറ്റ് പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നതു്. സന്ദേശം വ്യക്തം. വിലക്കയറ്റേക്കാള്‍ പ്രധാനം ജീവന്‍ തന്നെയാനല്ലോ. ഇനിയറിയേണ്ടതു് ബിജെപിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം എന്താണെന്നു മാത്രമാണു്..

un said...

രാജീവ്,
ഭീകരവാദം ആരുടെ ഭാഗത്തു നിന്നായാലും ന്യായീകരിക്കാനാവില്ല. ഇപ്പോള്‍ നടന്നിരിക്കുന്നതും അപലപനീയമാണ്. എന്നാലും ഏത് ആക്രമണങ്ങളും നടന്ന് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ ഇതിനുപിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്നുള്ള ഭരണാധികാരികളുടെ വെളിപ്പെടുത്തലുകള്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളും ഇനി നടക്കാനിരിക്കുന്നവയും എല്ലാം സ്വാഭാവികമായും ഇസ്ലാമിക സംഘടനകള്‍ക്ക് മേല്‍ ആരോപിക്കാന്‍ എളുപ്പമാണ്. മുജാഹിദിനുകള്‍ ആണ് എന്നു നമ്മളോടു പറഞ്ഞു, നമ്മള്‍ വിശ്വസിച്ചു. പാര്‍ലമെന്റ് ആക്രമത്തിനു പിന്നിലെ കള്ളക്കളികള്‍ ഇനിയും പൂര്‍ണ്ണമായും വെളിച്ചത്തു വന്നിട്ടില്ല. മരിച്ചുവീഴുന്ന സാധാരണ പൌരന്മാര്‍ക്ക് തെളിവു സഹിതം യഥാര്‍ത്ഥ കുറ്റക്കാരെ കാണിച്ചു കൊടുക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയല്ലേ?

Rajeeve Chelanat said...

അനോണിമിറ്റിയില്ലാതെ ഉന്നയിക്കാന്‍ എനിക്ക്‌ കഴിയാത്തതെന്തു കൊണ്ടാണ്‌ എന്നു ചോദിച്ച അനോണിക്കുള്ള മറുപടി.

എല്ലാ സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ മുസ്ലിംകളും മുജാഹിദീനുകളുമാണെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല, ആ വിധത്തില്‍ എഴുതിയിട്ടുമില്ല. ഇവിടെ പൊട്ടുന്ന എല്ലാ പന്നിപ്പടക്കങ്ങള്‍ക്കും പിന്നില്‍ പാക്കിസ്ഥാന്റെ കരങ്ങളെ കാണാനാണ് ഇന്ത്യന്‍ സര്‍ക്കാരും, സംഘപരിവാര്‍-ശിവസേന സ്കൂളുകളും നമ്മെ പഠിപ്പിക്കുന്നത്.

ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മുജാഹിദീനുകളോടുള്ള എന്റെ ആ അഭ്യര്‍ത്ഥന.

ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരിന്റെ പിന്നിലുള്ളത്, സംഘപരിവാര്‍-വിശ്വഹിന്ദു-സിമി-താലിബാന്‍-ലൈഷ്‌കര്‍-അല്‍ ഖ്വൈദ-മസ്തിഷ്‌ക്കങ്ങളാണ്. അമേരിക്കക്കും, പാക്കിസ്ഥാനും ഇതില്‍ പങ്കുണ്ടായേക്കാം. ശത്രു ജ്വരം വളര്‍ത്തി, വര്‍ത്തമാനകാല പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍, ‘നമ്മുടെ സ്വന്തം‘ ആളുകള്‍ കളിച്ച നാടകമാണെന്നു പോലും വന്നേക്കാം.

അഭിവാദ്യങ്ങളോടെ

സ്വ:ലേ said...

"ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണിത്‌. "

"തകര്‍ക്കേണ്ടതും തോല്‍പ്പിക്കേണ്ടതും കൊന്നൊടുക്കേണ്ടതും, മനുഷ്യവിരുദ്ധമായ വ്യവസ്ഥിതികളെയാണ്‌. ആശയങ്ങളെയാണ്‌. അതിനായില്ലെങ്കില്‍, ചുരുങ്ങിയപക്ഷം, അതിന്‌ നേരിട്ട്‌ ഉത്തരവാദികളായവരെയെങ്കിലുമാണ്‌. എന്തായാലും, നിരപരാധികളായ മനുഷ്യരെയല്ല. "


കൊള്ളാം!! വെക്കാം അടുത്ത ബോംബ്‌ പാര്‍ളമന്റില്‍!!!

മറുപക്ഷം said...

അനോണിയേ ഇതുവരെ സംഘപരിവാർ ഇന്ത്യാരാജ്യത്ത്‌ ഇത്തരത്തിൽ ഭീകരക്രമണം നടത്തിയതായി കേട്ടിട്ടില്ല. ഒരു ഗുജറാത്ത്‌ എല്ലായിടത്തും എടുത്ത്‌ ഉപയോഗിക്കാറുണ്ട്‌ പക്ഷെ അതും ഇതും രണ്ടാണ്‌.ഇന്ത്യെയിൽ എന്നൊക്കെ തീവ്രവാദികൾ വഴിബോംബ്‌ സ്ഫോടനം നടന്നിട്ടുണ്ടോ അതിന്റെ പുറകിൽ ഒരു വേണ്ട... കൂടുതൽ പറയുന്നില്ല.....


മറ്റൊന്ന് യാദാർത്ഥ്യങ്ങളെ എന്തിനു മറ്റു വഴിക്ക്‌ തിരിചുവിടുന്നു. ബോംബ്സ്ഫോടനമായാലും കള്ളപ്പണമായാലും കള്ളക്കടത്ത്‌ പെണ്വാണിഭം എന്നിവയായാലും അതിൽ 99 ശതമാനവും ഒരു വിഭാഗം മാത്രമാണ്‌ അതിൽ ഉൾപ്പെടുന്നത്‌ അല്ലെങ്കിൽ പിടിക്കപ്പെടുന്നത്‌.കണ്ണടച്ചിരുട്ടാക്കിയിട്ടുകാര്യം ഇല്ല.

ഗാന്ധിജിയെ കൊന്നത്‌ സംഘപരിവാർ ആണോ?

രാജീവേ ചിലർ അങ്ങിനെയാണ്‌ സ്വന്തം ഭാഗം എന്തു നുണപറഞ്ഞും ന്യായീകരിക്കും.തീവ്രവാദികളേയും അവരെ അനുകൂലിക്കുന്നവരെയും വച്ചിരിക്കാതെ കൊന്നൊടുക്കുക എന്നതായിരിക്കണം നയം.അല്ലാതെ അവരെ മനുഷ്യാവകാശത്തിന്റെയും സംശയത്തിന്റെ ആനുകൂല്യത്തിന്റേയും പേറുപറഞ്ഞു വ്ട്ടുകളയരുത്‌.

ഇത്തരക്കാർക്ക്‌ വളം വെക്കുന്നത്‌ കുറേ കൂലിയെഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരുടെ മുഖം മൂടിയണിഞ്ഞ രാജ്യദ്രോഹികളും ആണ്‌.അവർ ഇപ്പോൾ ബ്ലോഗ്ഗുകളിലും കയറിക്കൂടിയിരിക്കുന്നു. ചിലർ അനോനിയുടെ രൂപത്തിൽ....

Shaf said...

My Salute !!

അനില്‍@ബ്ലോഗ് // anil said...

ലോകത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു മുഴുവന്‍ ഉത്തരവാദികള്‍ മുസ്ലീങ്ങള്‍ ആണെന്നു ആരോപിക്കുന്നതു അമേരിക്ക മാത്രമാണ്.ഇവിടെ രാജീവ് അങ്ങിനെ പറഞ്ഞിട്ടുമില്ല.ഇന്ത്യയില്‍ നടക്കുന്ന ബഹു ഭൂരിപക്ഷം ഭീകരപ്രവര്‍ത്തനത്തിനങ്ങള്‍ക്കു പിറകിലും ഇസ്ലാം സംഘടനകളാണെന്ന കാര്യം മുന്‍പും ബൊധ്യപ്പെട്ടിട്ടുള്ളതാണ്.അവര്‍ക്കു പിറകില്‍ പാകിസ്ഥാനും ബങ്ലാഡേശും ഉണ്ടായിരുന്നു എന്നും നമുക്കറിയാം.കണ്ണടച്ചിരുട്ടാക്കിയിട്ടു കാര്യമില്ല,അവരെ ന്യായീകരിക്കന്‍ എന്തൊക്കെ ന്യായവാദങ്ങള്‍ നിരത്തിയാലും സാധ്യമാവുകയുമില്ല.
മുംബൈ സ്ഫൊടനം പോലും സംഘപരിവാര്‍ പരിപാടിയാണെന്നു വാദിക്കാന്‍ ഇവിടെ ആളുണ്ട്.
സ്വയം ബൊധ്യപ്പെടുക, ഇന്ത്യയെ രക്ഷിക്കാന്‍ ശ്രമിക്കുക, അതെയ് സാധാരണക്കാരനു പറയാനുള്ളൂ.

മലമൂട്ടില്‍ മത്തായി said...

"ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണിത്‌. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു."
ജനാധിപത്യ വ്യവസ്തിക്ക് കടകവിരുധമാണീ അഭിപ്രായം. അമേരിക്കന്‍ ബന്ധതിനോട് ഇഷ്ടകേടുന്ടെങ്ങില്‍, അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കൂ, അല്ലെങ്ങില്‍ നിരപരാധികളുടെ ജീവനെടുക്കാതെ ഉള്ള സമരങ്ങള്‍ നയിക്കൂ. ഇവക്കൊന്നും മുതിരാതെ, ബോംബ് സ്ഫോടനങ്ങള്‍ നടത്തുന്നവരെ ന്യയീകരികാന്‍ നടക്കുന്ന ചേലനാടെ, അമേരിക്കന്‍ വിദ്വേഷം താങ്ങളെ അന്ധനാക്കുന്നു, നിരപരാധികളുടെ കണ്ണീര് കാണാന്‍ കഴിയാത്തവന്‍ ആക്കുന്നു.

കാളിയമ്പി said...

സ്ഫോടന പരമ്പര നടന്നു എന്നതില്‍ കൂടുതല്‍ വിഷമമുണ്ടാക്കുന്നു മിസ്റ്റര്‍ ചേലനാട്ട് നിങ്ങളുടെ ഈ ഹിപ്പൊക്രസി വായിച്ചിട്ട്.

ആദ്യമായി ഒരു കാര്യം പറഞ്ഞോട്ടേ, ഹൈന്ദവ സമുദായത്തില്‍
(അങ്ങനെയൊന്നുണ്ടേന്ന് അംഗീകരിയ്ക്കാമെങ്കില്‍)ഒരു ശതമാനം പോലും വരാത്ത ആര്‍ എസ് എസുകാര്‍ എന്ന തീവ്രവാദികളുടെ ചെയ്തികള്‍ക്ക് 99 ശതമാനം വരുന്ന ഹൈന്ദവസമുദായം (ഹൈന്ദവ സമുദായം തന്നെ. കമ്യൂണിസ്റ്റുകാരും യുക്തിവാദികളും കൂട്ടാതെ അമ്പലത്തില്‍ പോകുന്ന, കുറിയും കുംകുമവും തൊടുന്ന ഹൈന്ദവര്‍)എങ്ങനെ ഉത്തരവാദികളല്ലയോ അത്രയും തന്നെ മുജാഹിദിനുകളെന്നോ അല്‍ ഖൊയിദയെന്നോ സിമിയെന്നോ ഒക്കെ പേരുള്ള നാണമില്ലാത്തവന്മാരുടെ ചെയ്തികള്‍ക്ക് ഇസ്ലാം സമുദാവവും ഉത്തരവാദികളല്ല.

ഇത് ഭാരതത്തിന്റെ അമേരിയ്ക്കയുമായുള്ള ബന്ധത്തിന്റെ മറുപടിയുമല്ല. അത് നിലനില്‍ക്കുന്നയിടത്തോളം കാലം ഇത്തരം ബോംബുകള്‍ പൊട്ടും അശാന്തി നിലനില്‍ക്കും എങ്കില്‍ മി. ചേലനാട്ട്, എന്തുകൊണ്ടാണ് പ്രഖ്യാപിത അമേരിയ്ക്കന്‍ ശത്രുവായ ചിനയില്‍ ഇസ്ലാമിക തീവ്രവാദം പിടിമുറുക്കിയിരിയ്ക്കുന്നത്?

അമേരിയ്ക്കയുടെ ഏതാണ്ട് ഏഴു ശതമാനം വരുന്ന സമ്പത്ത് കയ്യിലാക്കിയിരിയ്ക്കുന്ന സൌദിയിലേയും താങ്കള്‍ ജോലിചെയ്യുന്ന അറേബ്യന്‍ ഐക്യനാടുകളിലേയും സമ്പന്ന അറബിമാരുടെ മടയില്‍ എന്തുകൊണ്ട് ഒരു പടക്കം പോലും പൊട്ടുന്നില്ല.? എങ്കില്‍, “ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യമായ അമേരിക്കയുമായി ഇന്ത്യക്കുള്ള ഇന്നത്തെ അനാശാസ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇന്ത്യന്‍ നഗരങ്ങളില്‍ ബോംബുകള്‍ പൊട്ടുകയും, നിരപരാധികളായ മനുഷ്യജീവനുകള്‍ തെരുവില്‍ ചത്തുവീഴുകയും ചെയ്യും“ എങ്കില്‍, ഇത് ആദ്യം ദുബായിലും സൌദി അറേബ്യയിലും പൊട്ടണം.

രാജീവ് ചേലനാട് ഒരു കാര്യം മനസ്സിലാക്കണം ഉപരിതലത്തിലെങ്കിലും ജനാധിപത്യമെന്നും മനുഷ്യാവകാശമെന്നും പറയാന്‍ ഒരിത്തിരി വെളിവുള്ള സ്ഥലമാണ് അമേരിയ്ക്ക.ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല ജനാധിപത്യം (ഡെമോക്രസി) നിലനില്‍ക്കുന്നത്. അത് സകലസ്വാതന്ത്ര്യങ്ങളുടേയും ഒരു തുലനാവസ്ഥയാണ്.ലോകമിന്നുവരെ കണ്ടിട്ടുള്ളതിലേറ്റവും മികച്ച ഭരണകൂടവ്യവസ്ഥയായ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നു പരിമിതമായ തോതിലെങ്കിലും- പ്രൊപ്പഗാണ്ടയുടെ നടുവിലും- അവിടെ.എതിര്‍ വാദങ്ങളുന്നയിയ്ക്കുന്നവര്‍ കൂട്ടത്തോടെ ജയിലിലാക്കപ്പെടുന്നില്ല. നോം ചോംസ്കിയും, മൈക്കിള്‍ മൂറും, ബാരക് ഒബാമയും(അങ്ങേരേയും ഇരിയ്ക്കട്ടേ എന്ന് വച്ച് പറഞ്ഞതാണ്) ഇന്നും അവിടെത്തന്നെ ജീവിച്ചിരിയ്ക്കുന്നു.ഇതൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും.അവിടെയുള്ള ഒത്തിരിപേര്‍ ഈ ബ്ലോഗ് വായിയ്ക്കുന്നുണ്ടാകും ആരെങ്കിലും മറുപടി പറയട്ടേ.സ്റ്റാലിന്റേയും (കമ്യൂണിസത്തിന്റെ അചാര്യന്മാര്‍ തന്നെയാണ് മി. ചേലനാട്ട് പ്ലഹനോവും ട്രോട്സ്കിയും. പേജുകളില്‍ നിന്നുവരെ അവര്‍ മാഞ്ഞുപോയി), മാവോയുടേയും, കാസ്റ്റ്രോയുടേയും എതിരാളികളെവിടെ? ഇന്നും റഷ്യയിലും ചിനയിലും ഇരുമ്പുമറ എന്തിന്‍? ഇടതുപക്ഷം ശരിയെങ്കില്‍ പത്ത് നാല്‍പ്പത് കൊല്ലം(മുക്കാല്‍ തലമുറ) കമ്യൂണിസ്റ്റായി ജീവിച്ചിട്ടും ഏറ്റവും കൂടുതല്‍ എണ്ണം എക്സിക്യൂഷന്‍ നടക്കുന്നയിടമായി ചിന എങ്ങനെ തുടരുന്നു.?അവിടുന്ന് ഒറ്റ ബ്ലോഗും വരാത്തതെന്തേ? സുഡാനില്‍ അവരെന്തിന്‍ മര്‍ദനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു? ആ ചിനയുടെ പ്രതിനിധികള്‍ ഭാരതത്തിലെ ഇപ്പോള്‍ ആണവ - അമേരിയ്ക്കന്‍ കരാര്‍ കാരണം ബന്ധം വിടുതല്‍ ചെയ്ത സീ പീ യെം നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വന്ന ചിത്രം അവരുടെ വെബ്സൈറ്റില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതേ സമയം അമേരിയ്ക്കന്‍ പ്രതിനിധികള്‍ ബീ ജേ പീ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് കേട്ടപ്പോള്‍ അവരെയൊക്കെ അമേരിയ്ക്കന്‍ ചാരരായി അവര്‍ മുദ്ര കുത്തിയില്ലേ. അതുകൊണ്ട് അമേരിയ്ക്ക ബന്ധത്തിന്റെ കാര്യം പറയണ്ടാ.ഈയിടെ ഇസ്രായേലില്‍ നിന്നു വിടുതല്‍ നല്‍കിയ കൊടും തീവ്രവാദികള്‍ക്ക് (രണ്ട് ജഡങ്ങള്‍ക്ക് പകരം)വന്‍ സ്വീകരണം നല്‍കിയ ലബനോനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പല തീവ്രവാദ സംഘടനകളുടെയും കൊടികള്‍ക്കുമിടയില്‍ ആവേശോജ്വലമായി പാറിക്കളിച്ച അരിവാള്‍ചുറ്റിക നക്ഷത്രം പതിച്ച ചെങ്കൊടികണ്ടതിന്റെ സങ്കടം ഒരു ശരാശരി മലയാളി മുദ്രാവാക്യക്കാരനായ എനിയ്ക്ക് ഇനിയും മാറിയിട്ടില്ല.
അത് വിടുക..
ഒരു ജനാധിപത്യരാഷ്ട്രം മറ്റൊരു ജനാധിപത്യരാഷ്ട്രവുമായി പല ബന്ധങ്ങളും തുടര്‍ന്നെന്നിരിയ്ക്കും, ഉണ്ടാക്കിയെന്നിരിയ്ക്കും. അത് സര്‍ക്കാരുകള്‍ മാറുമ്പോ മാറിമറിയും.. ചില ഭ്രാന്തന്മാര്‍ക്ക് അത് ഇഷ്ടമല്ലെങ്കില്‍ നാം അങ്ങനെയുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ തുടരണ്ടാ എന്നാണോ? അങ്ങനെയെങ്കില്‍ ഒരു രാഷ്ട്രത്തിന്റെ ഭാവി പാതാളത്തിലായിരിയ്ക്കും എന്നൂഹിയ്ക്കാനുള്ള ചുരുങ്ങിയ വിവരമെങ്കിലും പ്രകടിപ്പിയ്ക്കേണ്ടതായിരുന്നു താങ്കളേപ്പോലെയുള്ള ഒരു മാധ്യമ സിംഹം.

ദസ്തക്കിറൂം മറ്റും പറഞ്ഞപോലെ ഇത് ഏതെങ്കിലും എതിര്‍ഗ്രൂപ്പ് ചെയ്തിട്ട് ഇസ്ലാം ഭീകരവാദം എന്ന ലേബലില്‍ വിറ്റഴിയ്ക്കാന്‍ തുടങ്ങുന്നതാണോ എന്നെനിയ്ക്കറിയില്ല. രാമജന്മഭൂമി പ്രശ്നത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെ അങ്ങനെയൊന്ന് ചെയ്യാന്‍ ഉളുപ്പില്ല എന്ന് ധൈര്യസമേതം തെളിയിച്ചവരാണ് ഭാരതത്തിലെ ഹിന്ദു തീവ്രവാദികള്‍.ഗുജറാത്ത് അവര്‍ തിരികൊളുത്തിയ ഒരു ചെറിയ കലാപം മാത്രമായിരുന്നു. യാദാര്‍ത്ഥ പ്രശ്നം രാമജന്മഭൂമിയിലും ഒത്തുള്ള ബോംബേ കലാപങ്ങളിലും തുടങ്ങുന്നു.അവിടെനിന്നാണ് നൂറ്റാണ്ടുകളായി ചെറിയ തോതില്‍ (വിഭജനത്തിന്റെ മുറിവുകള്‍ ഒഴിച്ചാല്‍)ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ഇന്നാട്ടിലെ രണ്ട് സമുദായങ്ങളുടെയിടയില്‍ ഒരു വലിയ വേര്‍തിരിവ് വന്നത്. അന്നാണ് എന്റെ ഉമ്മമാര്‍ തട്ടം മാറ്റി പര്‍ദയിടാന്‍ തുടങ്ങിയത്. എന്റെ അനുജന്മാര്‍ കുംകുമം ഒരു ഹൈന്ദവ ചിഹ്നമായി അണിയാന്‍ തുടങ്ങിയതും.

അവിടെ വെറുതേ കൈകഴുകിയങ്ങ് പോകാന്‍ കോണ്‍‌ഗ്രസ്സ് ഉള്‍പ്പെടെയുള്ള ഒരു സംഘടനയ്ക്കും കഴിയില്ല.ഇടയ്ക്കു മാറി നിന്ന് രക്തം കുടിച്ച ഇടതുപക്ഷം എന്നു പേരുള്ള ചെന്നായ്ക്കള്‍ക്കും കഴിയില്ല.

എന്താണവര്‍ ചെയ്തതെന്നോ ? അനുധാവനതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യത്തെ പേടി ബോംബാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഇടതുപക്ഷമാണ്. ഹിന്ദുവിന്റെ വോട്ട് ബീജേപ്പിയും കോണ്‍‌ഗ്രസ്സും ചേര്‍ന്ന് വീതം വയ്ക്കുമ്പോള്‍ ഇന്നാട്ടിലെ സാധാരണ മുസ്ലീമിനെ പുലിവരുന്നേ പുലിവരുന്നേ എന്ന് ഭയപ്പെടുത്തി അവനെ മുഖ്യധാരയില്‍ നിന്നകറ്റി ന്യൂനപക്ഷ വോട്ട് മുഴുവന്‍ ബാങ്കിലാക്കാം എന്ന് കരുതിയ ഏതോ ഇടതുപക്ഷസൂത്രധാരന്‍ ഈ എരിതീയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ചിട്ടുണ്ട്

ഒഴിച്ചുകൊണ്ടിരിയ്ക്കുന്നു.ഗുജറാത്ത് കലാപക്കാലത്തെ എന്‍ രാമന്റെ ഫ്രണ്ട്ലൈന്‍ എന്ന മൂരാച്ചി ഇടതുപക്ഷക്കാരനെ മുതല്‍ ദേശാഭിമാനി ഉല്‍പ്പെടെയുള്ള മാധ്യമങ്ങള്‍ എല്ലാം അരിച്ചുപെറുക്കിനോക്കൂ‍. എന്‍ എസ് മാധവന്‍ നീലപ്പെന്‍സില്‍ നല്‍കിയ എഡിറ്ററുടെ വികാരം എന്നൊന്നും പറഞ്ഞ് ഒഴിയണ്ടാ, അതിനെ ഇന്നും മുസ്ലീം കൂട്ടക്കൊല എന്നു വിളിയ്ക്കുന്നത്, അതിനെ ഇന്നും സെന്‍സേഷണലൈസ് ചെയ്ത് അള്‍ക്കാരെ ചാക്കിടുന്നത് താങ്കളെപ്പോലെയുള്ള അഭിവാദനക്കാരാണ്.

ഏത് പാശ്ചാത്യ കൊളോണിയല്‍ മാടാമ്പിയാണ്‍ മി. ചേലനാട്ട്, ഇസ്ലാമിനേയും മുസ്ലീമിനേയും വെറുപ്പോടെ കാണുന്നത്. ഞാന്‍ ഒരു പാശ്ചാത്യ ലോകത്തിന്റെ ഒരു കോണില്‍ ജീവിയ്ക്കുന്നവനാണ്.അറുപതു മില്യന്‍ ജനസംഖ്യയില്‍ ഒന്നര മില്യനോളം ആള്‍ക്കാര്‍ ഇവിടെ ഇസ്ലാമാണ്. സമാധാനത്തോടെ എല്ലാ സൌകര്യങ്ങളോടൂം കൂടെ മുസ്ലീങ്ങള്‍ ഇവിടെയും ജീവിയ്ക്കുന്നു. ഒരു മാധ്യമവും ആ സമൂഹത്തെ താറടിച്ച് കാണിയ്ക്കുന്നതായി തോന്നിയിട്ടില്ല.അവര്‍ അങ്ങനെ പറയുന്നുമില്ല.അമേരിയ്ക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് നേരുതന്നെ.

സെര്‍ബിയയില്‍ മുസ്ലീം കൂട്ടക്കൊല നടത്തിയയാളെ അന്താരാഷ്ട്രകോടതിയ്ക്ക് കൈമാറിയത് ഇവിടത്തെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ആഘോഷിയ്ക്കുന്നത് കാണുമ്പോള്‍ അത് ഡെമോക്രസിയുടെ ഒരു വലിയ വിജയമായി പറയുമ്പോള്‍ ഏത് മാധ്യമത്തെപ്പറ്റിയാണ്/ പാശ്ചാത്യ കൊളോനിയലിനെപ്പറ്റിയാണ്? താങ്കള്‍ പറയുന്നത്.

അധിനിവേശം മനുഷ്യചരിത്രത്തില്‍ ഒരു പുതിയ കഥയല്ല. അമേരിയ്ക്ക എണ്ണയ്ക്കുവേണ്ടി ഇറാക്കിനെ(ശരിയ്ക്കുപറഞ്ഞാല്‍ മിഡില്‍ ഈസ്റ്റിനെ) ആക്രമിച്ചു. അത് ചെയ്തുകൊണ്ടിരിയ്ക്കുന്നു. അത് ഇസ്ലാമിനു നേരേ കൃസ്ത്യാനി നടത്തുന്ന ആക്രമണമായി-കുരിശുയുദ്ധമായി- ലോകത്തിനു മുന്നില്‍ പെരുപ്പിച്ച് കാണിയ്ക്കുന്നത് ഇടതുപക്ഷക്കാരേയുള്ളൂ. എണ്ണയ്ക്ക് വേണ്ടിയാണത് ചെയ്യുന്നതെന്ന് ഏത് മണ്ടനുമറിയാം. നാളെ അത് ഇന്‍ഡ്യയിലാകും.ഇവിടെ അതുപോലെ എന്തെങ്കിലും സമ്പത്ത് കണ്ടാല്‍.ആസാം ഒരു എണ്ണപ്പാടത്തിന്റെ മുകളില്‍ പൊന്തിക്കിടക്കുന്നു എന്ന് എന്റെയൊരു സുഹൃത്ത് ക്ലാസിഫൈഡ് വിവരമായി പറഞ്ഞു.സത്യമെങ്കില്‍(എങ്കില്‍???) നോര്‍ത്തീസ്റ്റില്‍ ചൈനയ്ക്കും ഭീകരവാദികള്‍ക്കും മുഖ്യധാരാ ഭാരതത്തിനും എല്ലാം ഉള്ള താല്പര്യവും അതുതന്നെ. മനുഷ്യന്റെ സ്വഭാവം അതാണ്.നാളെ അത് വെള്ളത്തിനു വേണ്ടിയാകും. അപ്പോള്‍ കേരളത്തിനും ഗതിയുണ്ടാവില്ല. തമിള്‍നാട് ചുരുങ്ങിയ രീതിയില്‍ അതുതന്നെ ചെയ്യുന്നു.

ഹൈദ്രാബാദിലും ജയ്പൂറിലും അഹമ്മദാബാദിലും സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ ഓരോ സ്ഫോടനത്തിനു ശേഷവും സ്ഫോടനങ്ങള്‍ ഒഴിവാക്കാനാവില്ല, ഗുജറാത്തിനു വാണിങ്ങ് കൊടുത്തു എന്നൊക്കെയുള്ള കൈകഴുകല്‍ തെമ്മാടിത്തരം എന്ന് പറയാവുന്നത് വിളിച്ചുപറഞ്ഞ ശിവരാജ് പട്ടീലിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല.ശരിതന്നെ.

അതിനെയൊക്കെ മതത്തിന്റേയും ജാതിയുടേയും ഭാഷയുടെയും ഒക്കെ പേരുപറഞ്ഞ് കൂട്ടിയടിപ്പിക്കുന്നവനെയാണ് ഏറ്റവും പേടിയ്ക്കേണ്ടത്. അവനെയാണ് തുറന്ന്കാട്ടേണ്ടത്.

ഞാന്‍ ബ്രിട്ടണില്‍ ജോലിചെയ്യുന്നവനാണ്. നാളേ എന്റെ വീട്ടില്‍ ഒരു രാജ്യ സ്നേഹതീവ്രവാദി വന്ന് എന്റെ മാതാപിതാക്കളെ പേടിപ്പിച്ച ശേഷം അവന്‍ ബ്രിട്ടണില്‍ ജോലി ചെയ്യേണ്ടാ. അവര്‍ പണ്ട് നമ്മളെ ഭരിച്ചിരുന്നവരാണ്..പരോക്ഷമായി ഇന്നും ഭരിയ്ക്കുന്നു. തിരിച്ചുവന്നില്ലേല്‍ ഇനിയും നിങ്ങളേ ഉപദ്രവിയ്ക്കും എന്ന് പറഞ്ഞാല്‍ ഞാനെന്ത് ചെയ്യണം മി. ചേലനാട്ട്? തിരിച്ചുപോരണോ? പേടിയ്ക്കണോ. കരയണോ???

തീവ്രവാദികളേ ഒറ്റപ്പെടുത്തി അവര്‍ക്ക് അരുനില്‍ക്കുന്നവരെയും അവരേയും ജനമധ്യത്തില്‍ (ജന ആധിപത്യപരമായല്ല) കൊണ്ട് വന്ന് നിയമം അനുശാസിയ്ക്കുന്ന നടപടികള്‍ (ശിക്ഷയല്ല) എടുക്കാതെ ഇതിനു പരിഹാരമില്ല.അതിനു ജനങ്ങള്‍ വളരണം നന്മയുള്ളവരാകണം. സിവിലൈസ്ഡ് ആകണം. അപ്പോള്‍ അവരുടെയിടയില്‍ നിന്ന് സിവിലൈസ്ഡ് ആയ ഭരണകര്‍ത്താക്കള്‍ എല്ലാ പാര്‍ട്ടിയിലും നിന്ന് ഉണ്ടായിവരും.പക വളര്‍ത്തുന്നതല്ല- പകയില്ലാത്ത- സ്നേഹത്തിന്റെ വിദ്യാഭ്യാസമാണ് സിവിലൈസേഷന്റെ ആദ്യപടി.അതിലൂടെമാത്രമേ ഇതിനു പരിഹാരമുള്ളൂ. പുറത്തുനിന്ന് എത്ര കെട്ടിവയ്ക്കാന്‍ ശ്രമിച്ചാലും പുഴുത്ത വൃണം മുഴുവനായി കരിയാന്‍, അത് സെപ്റ്റിസീമിയ ആകാതിരിയ്ക്കാന്‍ മരുന്ന് അകത്തൂടെ ചെല്ലണം. ആരെയൊക്കെയോ കൊല്ലാന്‍ പറയുന്ന താങ്കള്‍ക്ക് മനസ്സിലാവുമെങ്കില്‍...എന്റെ ഈ വിഷമം ദേഷ്യമായി എടുക്കാതിരിയ്ക്കുക.

സ്നേഹം.

കാളിയമ്പി said...

.

ശ്രീ said...

പോസ്റ്റ് നന്നായി, മാഷേ.

‘ഇവിടെ, മുജാഹിദീന്‍ എന്ന പേരില്‍ നിങ്ങള്‍ നടത്തുന്ന ഇത്തരം ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരിക, മിക്കവാറും, ഈ നാട്ടിലെ നിരപരാധികളായ മുസ്ലീമുകളായിരിക്കും. അവര്‍ കൂടുതല്‍ക്കൂടുതല്‍ ഒറ്റപ്പെടുകയും, ഭൂരിപക്ഷസമുദായത്തിന്റെ വെറുപ്പും, വൈരാഗ്യവും, തിരിച്ചടിയും നേരിടുകയുമാകും ഇതിന്റെയൊക്കെ ആത്യന്തിക ഫലം.”

ഇതു മനസ്സിലാക്കാനുള്ള വിവേകമെങ്കിലും അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ ക്രൂരത കാണിയ്ക്കുമോ?

Rajeeve Chelanat said...

അമ്പീ,

ചിലരുടെ ചെയ്തികള്‍ക്ക് ഇസ്ലാം സമൂഹം ഉത്തരവാദിയാണെന്ന് എവിടെയെങ്കിലും ഞാന്‍ എഴുതിയിട്ടില്ല. ഇത് മുജാഹിദ്ദീനുകള്‍ തന്നെയാണോ എന്നും ((എനിക്ക്) ഉറപ്പില്ല. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സേനയുടെയും ഭാഷ്യമാകാം അത്.

ചൈനയിലെ തീവ്രവാദം. ചൈന അമേരിക്കയുമായി അന്താരാഷ്ട്ര-മനുഷ്യാവകാശ പ്രശ്നങ്ങളില്‍ വളരെ വലിയ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അമേരിക്കന്‍ മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ പണിശാലയാണെന്ന കാര്യം താങ്കള്‍ മറന്നുപോയി. താങ്കള്‍ മറന്നുപോയ മറ്റൊന്ന്, സൌദിയിലെ ആക്രമണപരമ്പരയാണ്. ഞാന്‍ താമസിക്കുന്ന ഈ ഐക്യ അറബി നാടിന്റെ കാര്യമാണെങ്കില്‍,താലിബാനെ ആദ്യമായി അംഗീകരിച്ച ഒരു രാജ്യമാണ് ഇത് എന്ന് മനസ്സിലാക്കുക. മാത്രവുമല്ല, ഒളിഞ്ഞും തെളിഞ്ഞുമുള്ള (ഇരുതലയുള്ള) അന്താരാഷ്ട്ര ബാന്ധവങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ഈ രാജ്യവും അതിന്റെ ഭരണാധികാരികളും അഗ്രഗണ്യരുമാണ്.

ഇനി, അമേരിക്കയുടെയും (പൊതുവില്‍ പാശ്ചാത്യ രാജ്യങ്ങളുടെ മൊത്തത്തിലുമുള്ള) ജനാധിപത്യ ക്രെഡന്‍ഷ്യല്‍‌സിനെയും, അമേരിക്ക-റഷ്യ താരതമ്യ പഠനത്തിനെയും പറ്റിയുള്ള കമന്റിലെ ഭാഗങ്ങള്‍(കുറേയധികമുണ്ട് കാര്യങ്ങള്‍ -നോം ചോസ്കി മുതല്‍,സാമെര്‍ കന്താര്‍ വരെ നീളുന്നു അത്)

അമേരിക്കന്‍ ജനതയുടെയും അവരുടെ ഭരണഘടനയുടെയും ജനാധിപത്യ പാരമ്പര്യത്തിനെക്കുറിച്ചൊന്നും ഒരു സംശയവുമില്ല.അവിടെ ഭരണത്തിലിരിക്കുന്ന വര്‍ഗ്ഗത്തിന്റെ (ഇതപര്യന്തമുള്ള)ജനാധിപത്യ പാരമ്പര്യത്തിനെക്കുറിച്ചാണെങ്കില്‍ അതിനെക്കുറിച്ച് അത്ര അഹങ്കരിക്കാന്‍ കറകളഞ്ഞ അമേരിക്കന്‍ പക്ഷപാതികള്‍ക്കുപോലും സാധിക്കില്ല.അത്ര വിശേഷമാണ് കാര്യങ്ങള്‍ എല്ലാക്കാലത്തും.ഇന്നും നമ്മള്‍ ഓരോ ദിവസവും വായിച്ചറിയുന്നതാണല്ലോ. അതുകൊണ്ട് വിശദീകരണത്തിനു മുതിരുന്നില്ല.

ഒരു ജനാധിപത്യരാഷ്ട്രം മറ്റൊരു ജനാധിപത്യരാഷ്ട്രവുമായി ഉണ്ടാക്കുന്ന (പല) ബന്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശം (നല്ല രസമുണ്ട് അത്. “പല ബന്ധങ്ങളും തുടര്‍ന്നെന്നിരിയ്ക്കും, ഉണ്ടാക്കിയെന്നിരിയ്ക്കും. അത് സര്‍ക്കാരുകള്‍ മാറുമ്പോ മാറിമറിയും“..അതിലൊക്കെ ഇടപെടാന്‍ നമുക്കെന്ത് അവകാശം. അതവരുടെ കുടുംബകാര്യമല്ലേ? അതല്ലേ ഉദ്ദേശിച്ചത്? ശരി. വിട്ടു.

രാമജന്മഭൂമി പ്രശ്നത്തിലൂടെയാണ് വര്‍ഗ്ഗീയതയുടെ വര്‍ത്തമാനകാലമുഖം മറനീക്കി പുറത്തുവരുന്നത് എന്ന നിരീക്ഷണം ശരിയാണ്. എന്നിട്ടി അവിടെനിന്ന് താങ്കള്‍ എവിടെയാണെത്തിനില്‍ക്കുന്നത് അമ്പീ..
(“ഇടയ്ക്കു മാറി നിന്ന് രക്തം കുടിച്ച ഇടതുപക്ഷം “ “എന്താണവര്‍ ചെയ്തതെന്നോ ? അനുധാവനതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യത്തെ പേടി ബോംബാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഇടതുപക്ഷമാണ്...”)എങ്ങിനെ രക്തം കുടിച്ചു? അനവധാനതയോടെ കൈകാര്യം ചെയ്യേണ്ട കാര്യത്തെ ഒരു പേടി ബോംബാക്കിയത് എങ്ങിനെയാണ് സര്‍?)അതുപോലെ, ഗുജറാത്തിലെ കലാപത്തിനെ മുസ്ലിം കൂട്ടക്കൊല എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളുടെ ഉമ്മവെച്ചുകളിയെന്നോ?

ഇസ്ല്ലാമിനെയും മുസ്ല്ലിമിനെയും വെറുപ്പോടെ (ചുരുങ്ങിയത് സംശയത്തോടെയെങ്കിലും)പാശ്ചാത്യശക്തികള്‍ കണ്ടുതുടങ്ങിയിരിക്കുന്നുവെന്ന് രേഖപ്പെടുത്തുന്നത്, ജോണ്‍ പില്‍ഗറിനെപ്പോലെയും നവോമി ക്ലേനിനെപ്പോലെയുമുള്ള പാശ്ചാത്യരാജ്യങ്ങളിലെ എഴുത്തുകാരും ആക്റ്റിവിസ്റ്റുകളുമാണ്. മുസ്ലിമുകളോടും ഇസ്ലാം മതത്തിനോടുമുള്ള, പാശ്ചാത്യരാജ്യങ്ങളിലെ സര്‍ക്കാരുകളുടെയും ജനങ്ങളുടെയും നിലപാടുകള്‍ രണ്ടും രണ്ടാണ്. ആ കാര്യം പലപ്പോഴും പലരും പലവുരു വ്യക്തമാക്കിയിട്ടുമുണ്ട്. ചരിത്രബോധമുള്ളവര്‍ അങ്ങിനെയാണ് കാര്യങ്ങളെ കാണേണ്ടതും. പക്ഷേ, മറ്റു പലരെയും പോലെ താങ്കളും അതിനെ ഇടകലര്‍ത്തി സ്വയം സൃഷ്ടിച്ച ആശയക്കുഴപ്പത്തിലെത്തുന്നു. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഒരു ഇന്ത്യന്‍ ‘രാജ്യസ്നേഹതീവ്രവാദി‘ (????) വന്ന് ബ്രിട്ടനിലെ താമസത്തീല്‍നിന്ന് താങ്കളെ പിന്തിരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ന്യായാന്യായങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍.

ഇറാഖിനെ ആക്രമിച്ചതും, നാളെ ഇറാനെ ഒരുപക്ഷേ ആക്രമിക്കാന്‍ പോകുന്നതുമൊക്കെ (എണ്ണ)) സമ്പത്തിന്റെ രാഷ്ടീയമാണെന്നും എല്ലാവര്‍ക്കുമറിയാം. സംസ്കാരങ്ങളുടെ യുദ്ധമാണ് അവിടെ നടക്കുന്നത് എന്നു പറയാനുള്ള ഹണ്ടിംഗ്‌ടണ്‍ വിവരദോഷമൊന്നും എന്തായാലും എനിക്കില്ല (വിവരദോഷം സാമാന്യം നന്നായി ഉണ്ടെന്നു അറിയുകയും ചെയ്യാം).

പിന്നെ, ‘മാധ്യമങ്ങള്‍ ആഘോഷിക്കുന്ന‘ സെര്‍ബിയയിലെ നീതിന്യായ നടത്തിപ്പിനെ ഇതുമായി കൂട്ടിക്കെട്ടേണ്ടതുണ്ടോ? അതൊക്കെ മറ്റൊരു വിഷയമല്ലേ അമ്പീ. ഇനി അതിനെക്കുറിച്ചാണെങ്കില്‍‌തന്നെ, അത്, പാശ്ചാത്യകൊളോണിയല്‍ മാടമ്പികളൂടെ മനുഷ്യത്വമുഖം കൊണ്ടൊന്നുമല്ല സര്‍. ഐക്യരാഷ്ട്രസഭ എന്ന മറ്റൊരു വലിയ നപുംസകമാണ് അതിന്റെ പിന്നില്‍.

താങ്കളുടെ വിഷമങ്ങള്‍ എന്നെ ദേഷ്യം പെടുത്തുന്നില്ല അമ്പീ. എന്റെ മനസ്സിലും ധാരണകളിലുമുണ്ടാകുന്ന വിഷമങ്ങളാണ് എന്നെ എപ്പോഴും ശുണ്ഠിപിടിപ്പിക്കുന്നത്.

മറുപക്ഷമേ,

“ഇന്ത്യെയിൽ എന്നൊക്കെ തീവ്രവാദികൾ വഴിബോംബ്‌ സ്ഫോടനം നടന്നിട്ടുണ്ടോ അതിന്റെ പുറകിൽ ഒരു വേണ്ട... കൂടുതൽ പറയുന്നില്ല.....“" എന്തേ നിര്‍ത്തിക്കളഞ്ഞത്? മുഴുവന്‍ പറയൂ. എന്താണ് പറഞ്ഞുവരുന്നത് എന്നറിയാഞ്ഞിട്ടല്ല, മുഴുവന്‍ കേള്‍ക്കാന്‍ ഒരു പൂതി.

എല്ലാ വായനകള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

Anonymous said...

എന്ത്‌ കൊണ്ട്‌ മുസ്ലിംങ്ങള്‍ മാത്രം തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നു
ഈ ലേഖനം വായിക്കുക

മാരീചന്‍ said...

രാജീവ്,
ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യമായ അമേരിക്കയുമായി ഇന്ത്യക്കുള്ള ഇന്നത്തെ അനാശാസ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇന്ത്യന്‍ നഗരങ്ങളില്‍ ബോംബുകള്‍ പൊട്ടുകയും, നിരപരാധികളായ മനുഷ്യജീവനുകള്‍ തെരുവില്‍ ചത്തുവീഴുകയും ചെയ്യും.

ഈ വരികള്‍ കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. വലിച്ചു നീട്ടിയാല്‍ ഈ ന്യായം ഏതുവരെ ചെന്നെത്തി നില്‍ക്കുമെന്നോര്‍ത്ത് ഭയവും തോന്നുന്നു.

നിരപരാധികളായ പാവം മനുഷ്യരെ തെരുവില്‍ ബോംബു വെച്ച് കൊന്നാണോ അനാശാസ്യ ബന്ധങ്ങളോടുളള പക തീര്‍ക്കുന്നത്?

ചൈനയുമായി ഇന്ത്യ സഹകരിക്കുന്നതിനെതിരെ, ഇറാനുമായുളള പൈപ്പ് ലൈന്‍ ബന്ധത്തിനെതിരെ മുതല്‍ ശ്രീലങ്കയില്‍ നിന്ന് ടിന്നിലടച്ച കളള് ഇറക്കുമതി ചെയ്യുന്നതിനെതിരെ വരെ ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഇതെവിടെ ചെന്നു നില്‍ക്കും?

ചൈനയെയും ഇറാനെയും എതിര്‍ക്കുന്നവരുടെ എണ്ണവും കുറവല്ലല്ലോ ഇന്ത്യയില്‍. കളള് ഇറക്കുമതിക്കെതിരെ വേണമെങ്കില്‍ വെളളാപ്പളളി നടേശനും ആകാം, ഈയൊരു സമരമുറ!

ഒരു രാജ്യമെന്ന നിലയില്‍ അമേരിക്കയെ ആകെ വെറുക്കാനാകുമോ? അങ്ങനെയെങ്കില്‍ അമേരിക്കയുടെ ഭരണാധികാരികളുടെയും അവരെ തീരഞ്ചും എതിര്‍ക്കുന്നവരുടെയും മനോഘടന തമ്മില്‍, ചിന്തയില്‍, പ്രത്യയശാസ്ത്രത്തില്‍, പ്രവര്‍ത്തന ശൈലിയില്‍ എന്തു വ്യത്യാസമാണുളളത്?

ഇറാക്ക് അധിനിവേശത്തിനെതിരെ അമേരിക്കയിലും ബ്രിട്ടണിലും നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ നാലിലൊന്നു പോലും ചൈനയിലോ ഇന്ത്യയിലോ നടന്നിട്ടുണ്ടോ? അറിയില്ല.

ഇനിയും തിരിച്ചറിയപ്പെടാത്ത ഉത്തരവാദികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ സ്ഫോടന പരമ്പരയോടുളള പ്രതിഷേധത്തിലും രോഷത്തിലും മേല്‍പറഞ്ഞ വാചകങ്ങള്‍ കടന്നു കൂടിയപ്പോള്‍ അതിലൊരു ന്യായീകരണത്തിന്റെ കാളിമ പരന്നിരിക്കുന്നതായി തോന്നുന്നത് എന്റെ വായനയുടെ കുഴപ്പമാണോ? വിവരദോഷത്തിന്റെ കാര്യത്തില്‍ താങ്കളെക്കാള്‍ ഒട്ടും മോശമല്ല ഞാനെന്ന് ഓര്‍ക്കുമ്പോള്‍ അതിനാണ് സാധ്യതയെന്ന് അറിയാഞ്ഞിട്ടല്ല, ഈ ചോദ്യം!

എങ്കിലും ചോദിക്കാതെ വയ്യ, ഈ ലേഖനത്തില്‍ എന്താണ് ആ വരികളുടെ സാംഗത്യം?

മാരീചന്‍ said...

അതുപോലെ ജോക്കറിന്റെ കമന്റിനോടുളള താങ്കളുടെ മറുപടി ന്യൂനോക്തിയാണോ കാര്യമായി പറഞ്ഞതാണോ?

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ചുണ്ടായ ബോംബു സ്ഫോടനങ്ങളുടെ ഉത്തരവാദികള്‍ ഇന്ത്യയിലെ രാഷ്ട്രീയ മുജാഹിദ്ദീനുകളായിരിക്കുമോ എന്ന ജോക്കറിന്റെ ചോദ്യമുന നീളുന്നതെവിടേയ്ക്ക് എന്ന് വ്യക്തമാണ്. ദേശസ്നേഹികളായ സംഘപരിവാറിന്റെ വീട്ടുമുറ്റത്ത് എന്ന ജോക്കറിന്റെ പരാമര്‍ശവും ന്യൂനോക്തിയിലാണെന്ന് എനിക്കു തോന്നുന്നു. (എന്റെ മാത്രം തോന്നലാണോ? ജോക്കര്‍ തന്നെ വിശദീകരിക്കേണ്ടി വരും)

അങ്ങനെയാണെങ്കില്‍, എന്നാല്‍ അതിനോടുളള താങ്കളുടെ പ്രതികരണം അസ്ഥാനത്താണ്. സംഘപരിവാറിനാണ് ദേശസ്നേഹികളുടെ കുത്തകാവകാശം എന്ന് ജോക്കര്‍ അര്‍ത്ഥമാക്കിയിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്..

സ്വ:ലേ said...

പുറമേ പാശ്ചാത്ത്യ രാജ്യങ്ങളോട്‌ അമര്‍ഷം, എന്നിട്ട്‌ അതിന്റെ പേരില്‍ ഇന്ത്യയില്‍ തീവ്രവാദവും മറ്റും പ്രോല്‍സാഹിപ്പിക്കുക. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ എല്ലാം പാശ്ചാത്ത്യം തന്നെ ശരണം (ജോലി മുതല്‍ വിദ്യാഭ്യാസം വരെ) എന്നിട്ട്‌ ഇന്ത്യയുടെ 'അധോഗതിയെ' പറ്റി കള്ളക്കള്ളീര്‍ ഒഴുക്കുന്നു....

കപടസന്യാസികള്‍ കാവി ധരിച്ചു മാത്രമല്ല നടക്കുന്നതെന്നു മനസ്സിലായി.

P.S മുകളില്‍ പറയുന്ന വിഷയവുമായി ഒരു ബന്ധവുമില്ല, എന്നാലും curiosity കൊണ്ട്‌ ചോദിക്കുന്നതാണ്‌, സഖ:rajeeve, പേരിന്റെ അവസാനം കിടക്കുന്ന "e" എന്താ, numerology ആണോ, അതോ മാതാപിതാക്കന്മാര്‍ ആയി ഇട്ടതാണോ?

വിപ്ലവാഭിവാദങ്ങളോടെ...
സ്വലേ

shahir chennamangallur said...

ഭരിക്കുന്നവര്‍ക്ക്‌ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ എപ്പൊഴു ചില ഉപായങ്ങല്‍ വേണം. ആത്തരം ഒരു ഉപായം മാത്രമാണ്‌ SIMI. എന്റെ അറിവില്‍, SIMI ഒരു മൃത സംഘടന മാത്രമാണ്‌. ആരുടെയൊക്കെയോ താല്‍പര്യങ്ങല്‍ക്ക്‌ വേണ്ടി ഇപ്പൊ അതിനെ പൊക്കിയെടുക്കുന്നു എന്നു മാത്രം.
ഒരു സംഘടന തീവ്രവാദം വളര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിന്‌, അവരുടെ അണികളെ നോക്കിയാല്‍ മതി.
1. അണികള്‍ പരദ്ദ്വേഷത്താല്‍ നിറഞ്ഞിരിക്കും.
2. തന്റെതല്ലാത്ത എല്ലാം നശിപ്പിക്കപ്പെടണം എന്ന ആശയത്തിന്റെ വക്താക്കളായിരിക്കും.
3. സ്വന്തം ജീവിതത്തില്‍ മൂല്യങ്ങള്‍ ഒന്നും പാലിച്ചില്ലെങ്കിലും, സ്വന്തം സംഘടനക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരായിരിക്കും അവര്‍.
4. മനസ്സ്‌ എപ്പോഴും അടച്ചു പൂട്ടിയാണ്‌ അത്തരക്കാര്‍ നടക്കുക. ആരുടെയും വാക്കുകള്‍ അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുക പോലും ഇല്ല.
5. ഒരു അഞ്ചു മിനിറ്റ്‌ അവരോട്‌ സംസാരിച്ചാല്‍ തന്നെ നമുക്ക്‌ അവരുടെ അസഹിഷ്ണുത ബോധ്യം വരും.
6.തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും പാവനമായി കണക്കാക്കിയാലും, മറ്റുള്ളവരുടെ സ്ത്രീകളും കുട്ടികളും ഒട്ടും ദയ അര്‍ഹിക്കാത്തവരായിരിക്കും.
7. എറ്റവും ഭംഗിയാക്കി പറഞ്ഞാല്‍ സ്നേഹം കാരുണ്യം എന്നീ വാക്കുകള്‍ എല്ലാം അവരുടെ നിര്‍ണിതമായ അതിരുകള്‍ക്കുള്ളില്‍ മാത്രം പരിമിതമായിരിക്കും.

ഇത്രയും കാര്യങ്ങള്‍ വെച്ചു നോക്കിയാല്‍, RSS, NDF VHP,ബജ്‌റങ്ങ്ദള്‍ എന്നിവയാണ്‌ ഇന്ത്യയിലെ അറിയപ്പെടുന്ന തീവ്രവാദികള്‍. കാശ്മീര്‍ തീവ്രവാദികള്‍, ULFA, Mavoist എനീ നിരോധിത സംഘടനകളെ കുറിച്ചല്ല ഞാന്‍ പറയുന്നത്‌.

Suraj said...

പ്രിയ രാജീവ് ജീ,

“ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണിത്‌. അതിനിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളു”

ഈ വാചകത്തില്‍ മാരീചര്‍ ഉന്നയിച്ച ആ ‘ന്യായീകരണ’ സ്വരം എനിക്കും തോന്നുന്നുണ്ട്. വായനയുടെ കുഴപ്പം?

ഒരു രാജ്യത്തിന്റെ അന്താരാഷ്ട്രവും നയതന്ത്രപ്രവുമായ ബന്ധങ്ങള്‍ തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങള്‍ ആണ് - ജനങ്ങള്‍ എന്നുപറഞ്ഞാല്‍ ജനപ്രതിനിധികള്‍ . അതില്‍ ചിലപ്പോള്‍ വിയോജിപ്പുകളും പിണക്കങ്ങളുമൊക്കെ ഉണ്ടായെന്നു വരും. അതിന്റെ പരിഹാരമാണല്ലൊ ജനാധിപത്യം ബാലറ്റിലൂടെ കണ്ടെത്തുന്നത്. അതിനു പകരം ബോംബുവച്ചും കശാപ്പുനടത്തിയും തീരുമാനങ്ങളെ മാറ്റാമെന്നാണെങ്കില്‍ ഹാ ! നാട് അമ്പി ജീ പറയുമ്പോലെ പാതാളത്തിലെത്താന്‍ വല്യ താമസമില്ല.

അഹമ്മദാബാദ്, ബാഗ്ലൂര്‍ പൊട്ടിത്തെറികള്‍ക്കു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണോ എന്ന് സംശയിക്കാമെങ്കിലും മറ്റു പല സൂചനകളും വച്ചു നോക്കുമ്പോള്‍ ഒരു വിമത ചിന്തയ്ക്ക് സ്കോപ്പില്ലേ ? രാജ്യം ആഭ്യന്തര പ്രശ്നങ്ങളിലാകുമ്പോള്‍ പെട്ടെന്ന് ഒരു സൊല്യൂഷന്‍ ആണ് പലപ്പോഴും ഇത്തരം ‘ശത്രു ഭീതി’.സത്യം ഒരിക്കലും പുറത്തുവരില്ലായിരിക്കാം; ഒരുപക്ഷേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരു അഫ്സല്‍ ഗുരുവിനെ കൊണ്ട് കാലം കഴിച്ചേക്കാനും മതി. എന്നാലും....


@ അംബി ജീ,

....“ഹൈന്ദവ സമുദായത്തില്‍
(അങ്ങനെയൊന്നുണ്ടേന്ന് അംഗീകരിയ്ക്കാമെങ്കില്‍)ഒരു ശതമാനം പോലും വരാത്ത ആര്‍ എസ് എസുകാര്‍ എന്ന തീവ്രവാദികളുടെ ചെയ്തികള്‍ക്ക് 99 ശതമാനം വരുന്ന ഹൈന്ദവസമുദായം[..]എങ്ങനെ ഉത്തരവാദികളല്ലയോ അത്രയും തന്നെ മുജാഹിദിനുകളെന്നോ അല്‍ ഖൊയിദയെന്നോ സിമിയെന്നോ ഒക്കെ പേരുള്ള നാണമില്ലാത്തവന്മാരുടെ ചെയ്തികള്‍ക്ക് ഇസ്ലാം സമുദാവവും ഉത്തരവാദികളല്ല.”

.....“ഈയിടെ ഇസ്രായേലില്‍ നിന്നു വിടുതല്‍ നല്‍കിയ കൊടും തീവ്രവാദികള്‍ക്ക് (രണ്ട് ജഡങ്ങള്‍ക്ക് പകരം)വന്‍ സ്വീകരണം നല്‍കിയ ലബനോനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പല തീവ്രവാദ സംഘടനകളുടെയും കൊടികള്‍ക്കുമിടയില്‍ ആവേശോജ്വലമായി പാറിക്കളിച്ച അരിവാള്‍ചുറ്റിക നക്ഷത്രം പതിച്ച ചെങ്കൊടികണ്ടതിന്റെ സങ്കടം”


ഇതു രണ്ടും കൂടി അങ്ങോട്ട് പൊരുത്തപ്പെടുന്നില്ലല്ലോ. 1% വരുന്ന തീവ്രവാദികളുടെ ചെയ്തികള്‍ക്ക് 99% വരുന്ന സമുദായം കുറ്റക്കാരാവില്ലെങ്കില്‍ ഒരു ചെങ്കൊടി കണ്ടാല്‍ 99 ചെങ്കൊടിയും ലബനോന്‍ തീവ്രവാദത്തിന്റേതാകുമോ ? ഇനി എന്റെ ‘കു’വായനയുടെ പ്രശ്നമാണോ.

nalan::നളന്‍ said...

രാജീവ്,
ഇടതുപക്ഷം എതിര്‍ക്കുന്നത് അമേരിക്ക എന്ന രാജ്യത്തെയാണെന്നും, ഇടതുപക്ഷമെന്നാല്‍ സി.പി.എം. ആണെന്നും, രാഷ്ട്രീയമെന്നാല്‍ UDF/LDF എന്നും, ആണവോര്‍ജ്ജത്തെത്തന്നെയാണു ഇടതുപക്ഷം എതിര്‍ക്കുന്നതെന്നും...
ഒരു പാന്ഥെ പറഞ്ഞാല്‍ മാത്രം മതി, അതിടതുപക്ഷ നയമായി കോണ്ടാടും.
ഇത്രയൊക്കെപ്പോരേ ?

Anonymous said...

വിവാദ ഭാഗം അങ്ങനെ ആരെങ്കിലും നടത്തണമെന്ന ആഹ്വാനമല്ലല്ലോ? (ഇനി എന്‍‌റെ വായനയുടെ പ്രശ്നമാണോ?) ശ്രീലങ്കയില്‍ ഇന്ത്യന്‍ പട്ടാളപോയി മനുഷ്യാവകാശ ലംഘനമോ, ചുരുങ്ങിയത് വിഘടനവാദികളുടെ താത്പര്യങ്ങളുടെ സായുധ ലംഘനമോ നടത്തിയാല്‍ സായുധമായി പ്രതികരിച്ച് ശീലമുള്ള അവര്‍ ഇന്ത്യല്‍ എന്തുചെയ്യാമെന്ന് ഊഹിക്കുന്നത് അത്രവലിയ പാതകമാണോ? നമ്മള്‍ കുറച്ചുകൂടി മനസ്സിലാക്കേണ്ട ഒരു വസ്തുതയെന്നു തോന്നിയിട്ടുള്ളത് നമ്മുടെ ദേശീയത യധാര്‍ത്ഥത്തൊല്‍ എന്താണ് എന്നതാണ്. ഒരുപക്ഷേ ലോകത്ത് ഏറ്റവും വൈജാത്യവും വ്യത്യാസവും നിലനിര്‍ത്തുന്ന വിവിധവും വിരുദ്ധവുമായ താത്പര്യങ്ങള്‍ പുലര്‍ത്തുന്ന പല ജന വിഭാഗങ്ങളുടെ ഒരു സഞ്ചയമായ ഇന്ത്യന്‍ സമൂഹത്തില്‍ സര്‍ക്കാര്‍ എന്നു പറയുന്നത് ഏകപക്ഷീയമായ ഒന്നാകരുത്. അസ്വസ്ഥതകള്‍ ഭരണകൂടം തന്നെ വിതറുമ്പോള്‍ അതില്‍ കരുതല്‍ കാണിക്കണം എന്നു പറയുന്നവരെ തീവ്രവാദികളാക്കുന്നത് എതിരഭിപ്രായങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമായിരിക്കാം, പക്ഷേ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കില്ല!

Rajeeve Chelanat said...

മാരീചന്‍, സൂരജ്

എന്റെ ഭാഷ ഉണ്ടാക്കിയ പ്രശ്നമാണെന്നു തോന്നുന്നു ആ ഒരു വായന. ഇനിയുമൊരു തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലക്ക്, ഇവിടെ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം (പോസ്റ്റിലും കമന്റുകളിലും നിന്ന് അത് മനസ്സിലാകുമെന്നായിരുന്നു എന്റെ ധാരണ, എങ്കിലും, ഒരിക്കല്‍ക്കൂടി) ചുരുങ്ങിയ വാക്കുകളില്‍ പറയട്ടെ.

“നിരപരാധികളായ പാവം മനുഷ്യരെ തെരുവില്‍ ബോംബു വെച്ച് കൊന്നാണോ അനാശാസ്യ ബന്ധങ്ങളോടുളള പക തീര്‍ക്കുന്നത്?“‘ - അല്ല. ആ മാര്‍ഗ്ഗം തീര്‍ത്തും തെറ്റാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് ഉപകരിക്കില്ല്ല.

“ഒരു രാജ്യമെന്ന നിലയില്‍ അമേരിക്കയെ ആകെ വെറുക്കാനാകുമോ?“ - ഒരിക്കലും ഇല്ല. അമ്പിക്കുള്ള മറുപടിയിലും ഞാനത് വ്യക്തമാക്കിയിട്ടുണ്ട്.

“ഇറാക്ക് അധിനിവേശത്തിനെതിരെ അമേരിക്കയിലും ബ്രിട്ടണിലും നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ നാലിലൊന്നു പോലും ചൈനയിലോ ഇന്ത്യയിലോ നടന്നിട്ടുണ്ടോ?“ - ഇല്ല. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏറ്റവും ശക്തമായ വേദിയുംകൂടിയാണ് അമേരിക്ക (പൊതുവെ യൂറോപ്പൂം)

ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യം എന്നതുകൊണ്ട് ഉദ്ദേശിച്ചത്, കാലങ്ങളായി, പ്രത്യേകിച്ചും, രണ്ടാം ലോകമഹാ‍യുദ്ധാനന്തരം, ഏറ്റവും വലിയ ക്രിമിനല്‍ ഭരണവര്‍ഗ്ഗങ്ങള്‍ അധികാരം കയ്യടക്കിവെച്ചിരിക്കുന്ന രാജ്യം എന്നതായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും അവര്‍ നിരന്തരം നടത്തുന്ന അധിനിവേശവും അക്രമങ്ങളും തുടരുന്ന കാലത്തോളം, അവര്‍ക്കെതിരായ തിരിച്ചടികള്‍ (അവയെ അക്രമമെന്നു വിളിക്കുന്നത് പലപ്പോഴും ശരിയാവുകയുമില്ല), അവരെ അനുകൂലിക്കുന്നവര്‍ക്കും അനുഭവിക്കേണ്ടിവരും. സൌദി അത് അനുഭവിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഖത്തറും ജോര്‍ദ്ദാനും അത് അനുഭവിക്കുന്നുണ്ട്. ഈ എമിറേത്തിന്റെ കാര്യമാണെങ്കില്‍, ഇവര്‍ പിന്തുടരുന്ന വിദേശനയത്തിന്റെ ഇരട്ടത്താപ്പുകൊണ്ട്, അത് തത്‌ക്കാലം തുടങ്ങിയിട്ടില്ല എന്നു മാത്രം. എങ്കിലും, അത്രക്കൊന്നും ശുഭപ്രതീക്ഷ ഇവര്‍ക്കും അധികകാലത്തേക്ക് വെച്ചുപുലര്‍ത്താനാവില്ല.

എന്നുവെച്ച്, ഇതിനെ ഭയന്ന്, നമ്മുടെ ആഭ്യന്തര-വിദേശ നയങ്ങളില്‍ മാറ്റം വരുത്തണമെന്നല്ല ഉദ്ദേശിച്ചത്. അധിനിവേശത്തിന്റെയും അക്രമത്തിന്റെയും അധികാരരാഷ്ട്രീയങ്ങളുടെ ഭാഗമാകാന്‍ ഇന്ത്യ വിസമ്മതിക്കണമെന്നു മാത്രമാണ്. അത് അമേരിക്കയുടെയായാലും, റഷ്യയുടെയോ ചൈനയുടെയോ ആയാലും, അതില്‍നിന്നു വിട്ടുനില്‍ക്കണം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക്, അവക്കു പുറത്തും സാദ്ധ്യതകളുണ്ട്.

ഇനി, ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയുടെ തന്നെ, ഐ.ബി.യോ, റായോ ആയിക്കൂടെന്നുമില്ല. അതിനുള്ള സാദ്ധ്യതകളുമുണ്ട്. ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇതും ഇതിലപ്പുറവും ഈ പറഞ്ഞ, രാജ്യസ്നേഹങ്ങള്‍ക്ക് ഒരുകാലത്തും മടിയുണ്ടായിട്ടില്ല. WTO, GATT കരാറുകളിന്മേലുള്ള ഇന്ത്യയുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറ്റൊരു സ്ഫോടനവസ്തു നമ്മുടെ സ്വന്തം സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. ആര്‍.എസ്സ്.എസ്സ് (അഥവാ, ബി.ജെ.പി) എന്ന ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി,രാമമന്ദിര്‍ പ്രശ്നം ഉയര്‍ത്തിയത് അങ്ങിനെയാണ്.

ഇന്ന്, ആണവകരാറും, പാര്‍ലമെണ്ടിലെ കാലിക്കച്ചവടവും, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പും മറ്റും ജനങ്ങളുടെയിടയില്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍, പത്തോ പതിനഞ്ചോ ഉണ്ടകള്‍ അവിടെയുമിവിടെയുമിട്ട് ജനശ്രദ്ധ തിരിച്ചുവിടാനുള്ള കല്‍പ്പന പുറപ്പെടുവിക്കാന്‍ നമ്മുടെ ആളുകള്‍ക്കും അത്രയധികം മനസ്സാക്ഷിക്കുത്തൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. RAW-യുടെയും, IB-യുടെയും തൊഴിലും ഏകദേശം ഇതൊക്കെതന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല. ലോകത്തെവിടെയും ഇന്റലിജന്‍സ് എന്ന ജാരന്‍ ഇതേ കുലത്തൊഴിലിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും, എം.കെ.നാരായണനെപ്പോലുള്ള കറകളഞ്ഞ, സംഘപരിവാര്‍ ഭൃത്യന്മാര്‍ കയ്യിലുള്ളപ്പോള്‍.

ഇനി, ജോക്കറിന്റെ കാര്യത്തില്‍, അദ്ദേഹം, ആ വാക്ക് ഏതുരീതിയിലാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് എനിക്ക് ഉറപ്പില്ല. സംഘപരിവാറിനാണ് ദേശസ്നേഹികളുടെ കുത്തകാവകാശം എന്ന് ജോക്കര്‍ അര്‍ത്ഥമാക്കിയെന്നാണ് എനിക്കു മനസ്സിലായത്. ശരിയായിക്കൊള്ളണമെന്നില്ല. ജോക്കര്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍,ഞാനതു പിന്‍‌വലിച്ചു. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഒന്നുകൂടി വ്യക്തമാക്കട്ടെ.

ഇന്ത്യയുടെ വര്‍ഗ്ഗീയമായ വിഭജനത്തിലേക്കും ഒരുപക്ഷേ കൊഴിഞ്ഞുപോക്കിലേക്കും തന്നെ നയിക്കാന്‍ ഇടവരു‍ത്തിയേക്കാവുന്ന സംഘപരിവാറിനെ (അതിന്റെ ആശയത്തെ) ദേശസ്നേഹി/ദേശസ്നേഹം എന്ന് ജോക്കര്‍ വിളിച്ചത് കാര്യമായിട്ടാണെങ്കില്‍, ഇന്ത്യക്കാരെ കൊല്ലുന്നവരെയും ഇന്ത്യന്‍ എന്നു വിളിക്കാം.

നിരപരാധികളെ കൊല്ലുന്നവരും, അത്തരത്തിലുള്ള തീവ്രവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു കരുതുന്നവരും മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണെന്നുതന്നെ ഞാന്‍ കരുതുന്നു.

എന്നുവെച്ച്, സായുധസമരങ്ങള്‍ക്കുള്ള പ്രസക്തിയും സാംഗത്യവും ഞാന്‍ ഒട്ടും തള്ളിക്കളയുന്നുമില്ല. ജനവിരു‍ദ്ധമാ‍യ ചില വ്യവസ്ഥിതികളെ തകര്‍ക്കാന്‍ ഒരുപക്ഷേ അത് ആവശ്യമായിവരുകതന്നെ ചെയ്യും. മറ്റ് എല്ലാ മാര്‍ഗ്ഗങ്ങളും അടയുമ്പോഴായിരിക്കണം അത്.


നളനുശേഷം എഴുതിയ അനോണിയുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണയോജിപ്പുണ്ട്. പ്രത്യേകിച്ചും “വിവിധവും വിരുദ്ധവുമായ താത്പര്യങ്ങള്‍ പുലര്‍ത്തുന്ന.....പക്ഷേ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കില്ല!എന്ന ഭാഗം അടിവരയിടേണ്ടതാണ്.

സ്വലേ,

പേരിലെ ഒടുവിലുള്ള e യുടെ കാര്യം അതുതന്നെയാണ്. ഗാ‍ന്ധി മുതല്‍ രാജീവ് ഗാന്ധിവരെയുള്ള എല്ലാ ഗാന്ധികളുടെയും, ഗുരുവായൂരപ്പന്‍ മുതല്‍ സായിബാബവരെയുള്ള (അന്ന് അമൃതാനന്ദമയി, ശ്രീശ്രീ തുടങ്ങിയ ഞരമ്പുരോഗികള്‍ പരസ്യമായി അവതരിച്ചിട്ടില്ലായിരുന്നു) എല്ലാ ‘കാന്തി‘കളുടെയും വിനീതദാസനായിരുന്ന, മുത്തച്ഛന്റെ (അമ്മയുടെ അച്ഛന്‍-മാതൃഭൂമിയുടെ മുന്‍‌ ന്യൂസ് എഡിറ്ററായിരുന്നു) പണിയാണത്. പേരിനൊടുവിലെ ഈ ‘e‘ മാത്രമല്ല, രാജീവ് എന്ന പേരുതന്നെ, ഇന്ദിരാഗാന്ധി തന്റെ മകനിട്ട പേര്‍, അദ്ദേഹം അനുകരിച്ചതിന്റെ ഫലമായിരുന്നു (സ്വകാര്യം,ഈ കാര്യം നമ്മള്‍ രണ്ടാളും മാത്രം അറിഞ്ഞാല്‍ മതി)

അഭിവാദ്യങ്ങളോടെ

പാര്‍ത്ഥന്‍ said...

എല്ലാവരുടെയും അഭിപ്രായങ്ങള്‍ വായിച്ചു. ഒന്നേ പറയാനുള്ളൂ. ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും, തീവ്രവാദിയായാലും, മിതവാദിയായാലും ഒരു രാഷ്ട്രീയത്തിന്റെയും കാറ്റേല്‍ക്കാത്ത സാധാരണ ജനങ്ങളെ പീഡിപ്പിക്കുന്നതും കൊലചെയ്യുന്നതും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.
ഓരോ രാജ്യത്തിന്റെയും വിദേശനയം തീവ്രവാദികളുടെ ഇഷ്ടത്തിനായില്ലെങ്കില്‍ ഇനിയും ബോംബുകള്‍ പൊട്ടും എന്നൊക്കെ പറയുന്നത്‌ ആ വിഭാഗത്തിനെ അനുകൂലിക്കുന്നവര്‍ക്ക്‌ സന്തോഷം പകരുകയേ ഉള്ളൂ.

വത്തിക്കാന്‍, സൗദി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തീവ്രവാദാക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാരും അഭ്യുദയ കാംക്ഷികളും തീവ്രവാദികള്‍ക്ക്‌ കപ്പം കൊടുക്കുന്നുണ്ടെന്നു കേള്‍ക്കാറുണ്ട്‌. അത്‌ ശരിയാണെങ്കില്‍ ഇന്ത്യയെ അനുകൂലിക്കുന്ന ഒരു തീവ്രവാദി സംഘടനയെ വളര്‍ത്തിയെടുക്കേണ്ടി വരും നമുക്കും ഭീതിയില്ലാതെ ജീവിക്കാന്‍. എല്ലാ തീവ്രവാദികള്‍ക്കും വേണ്ടത്‌ പണവും സ്വാധീനവും ആണ്‌. അത്‌ അവര്‍ പങ്കിട്ടെടുത്തുകൊള്ളും, നമ്മുടെ രാഷ്ട്രീയക്കാരെപ്പോലെ.

ഒരു കാര്യം എല്ലാവരും മനപൂര്‍വ്വം മറന്നപോലെ. ഇന്ത്യയും പാക്കിസ്ഥാനും വെടി നിര്‍ത്തല്‍ അംഗീകരിച്ചതിനുശേഷം ഇന്നലെയും ഇന്നും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കടന്നു കയറുകയും സൗഹൃദ വെടിവെപ്പ്‌ നടന്നുകൊണ്ടിരിക്കുകയുമാണ്‌. ഇന്നലെ ഒരു ജവാന്‍ മരിച്ചു. ഇന്നത്തെ കാര്യം അറിഞ്ഞില്ല. ഇത്‌ ബോംബും വിദേശകൈകളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തിലേയ്ക്ക്‌ ചൂണ്ടുന്നുണ്ട്‌.

Rajeeve Chelanat said...

പാര്‍ത്ഥാ,

അര്‍ത്ഥം മനസ്സിലായി. ഒരു കാരണവുമില്ലാതെ, നശിച്ച മാപ്ലാര് സാത്വികരായ ഹിന്ദുക്കളെ വെടിവെക്കുന്നു എന്നല്ലേ പറഞ്ഞുവരുന്നത്. യുദ്ധോപദേശം നല്‍കാന്‍, ഹിന്ദുക്കള്‍ക്ക് ഒരു നാരായണനില്ലാതായതിന്റെ ഇണ്ടല്‍ സഹിക്ക വയ്യ, അല്ലേ?

അതിര്‍ത്തിക്കപ്പുറത്ത്, ഇന്ത്യയെ കാത്തുരക്ഷിക്കുന്ന പതിനായിരം ജവാന്മാരില്‍ ഒരാല്‍. അയാള്‍ ഈയടുത്തകാലത്ത് ഒരു കവിതയെഴുതിയിരുന്നു. അതിനെക്കുറിച്ചാകാം അടുത്ത ഒരു പോസ്റ്റ്. അടുത്തുതന്നെ.

അഭിവാദ്യങ്ങളോടെ

പാര്‍ത്ഥന്‍ said...

ഒരു കാരണവുമില്ലാതെ, നശിച്ച മാപ്ലാര് സാത്വികരായ ഹിന്ദുക്കളെ വെടിവെക്കുന്നു എന്നല്ലേ പറഞ്ഞുവരുന്നത്.

ഇത്‌ ചൈനയില്‍ നിന്നായിരുന്നെങ്കിലും എനിയ്ക്ക്‌ പറയാനുള്ളത്‌ ഇതുതന്നെയാണ്‌. സാത്വികമായെടുക്കേണ്ട. രാഷ്ട്രീയമായെടുത്താല്‍ മതി.

ഭൂമിപുത്രി said...

"ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണിത്‌. "
ധൃതിയില്‍ ഇങ്ങിനെയൊരു കണ്‍ക്ക്ലൂഷനില്‍ എത്തുന്നതില്‍ അപകടങ്ങളെറെയുണ്ട് രാജീവ്.

Unknown said...

പ്രിയ രാജീവ് ,


ഈ വരികള്‍ (ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യമായ അമേരിക്കയുമായി ഇന്ത്യക്കുള്ള ഇന്നത്തെ അനാശാസ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇന്ത്യന്‍ നഗരങ്ങളില്‍ ബോംബുകള്‍ പൊട്ടുകയും, നിരപരാധികളായ മനുഷ്യജീവനുകള്‍ തെരുവില്‍ ചത്തുവീഴുകയും ചെയ്യും.)ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ പറയാന്‍ ബാധ്യതപ്പെട്ട പോലെ യാന്ത്രികമായാണ് രാജീവും പറയുന്നത് . ഇവിടെ രാജീവും മറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവികളും മറന്ന് പോകുന്ന ഒരു യാഥാര്‍ഥ്യമുണ്ട് .അത്, ഇത്തരം പ്രസ്ഥാവനകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവര്‍ മാത്രമേ മുഖവിലക്കെടുക്കൂ എന്നതാണ് . അവര്‍ തന്നെയും തങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നല്ലോ എന്നേ വിചാരിക്കുകയുള്ളൂ . കാരണം ചരിത്രം എല്ലാവര്‍ക്കും അറിയാം . ഇന്ന് ലോകത്തുള്ള സംസ്ക്കാരങ്ങളും നിയമങ്ങളും ജനാധിപത്യരീതികളും എല്ല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട് . രാജീവിനും എല്ലാം അറിയാം . അമേരിക്കയില്‍ നിത്യവും മലയാളികള്‍ പോയി വരുന്നുണ്ട് . അവിടത്തെ ജനങ്ങളുടെ പൌരബോധവും ക്രമസമാധാനവും എല്ലാം കണ്ട് വന്ന് ഇവിടെയുള്ളവരോട് വിവരിക്കുന്നുണ്ട് . കമ്മ്യൂണിസ്റ്റുകാരുടെ അമേരിക്കന്‍ വിരോധവും , അമേരിക്ക സാമ്രാജ്യത്വമാണെന്ന് പറയുന്നതും എല്ലാം അമൂര്‍ത്തമായ വാക്കുകളാണ് . അമേരിക്ക അമേരിക്ക എന്ന് വെറുപ്പോടെ പറയുമ്പോള്‍ എന്തിനെയാണ് കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നത് . അവിടത്തെ ജനങ്ങളെയാണോ ? അതോ അവിടെ മാറി മാറി വരുന്ന പ്രസിഡണ്ടുമാരെയോ ? ഇനിയിപ്പോള്‍ ഒബാമയെ (ജയിക്കുമെന്ന് കരുതാം)വെറുക്കണ്ടേ ? കമ്മ്യൂണിസ്റ്റുരാജ്യങ്ങളില്‍ നടന്നിട്ടുള്ള ക്രിമിനാലിറ്റിയും ഭരണകൂട അതിക്രമങ്ങളും ആരും ഇങ്ങനെ നാഴികക്ക് നാല്പത് വട്ടം പറയാത്തത് കൊണ്ട് അവിടെയൊക്കെ എല്ലാം ഭദ്രമായിരുന്നു എന്ന് പറയാമോ ? പിന്നെ അമേരിക്ക ഒരു വലിയ സാമ്പത്തിക ശക്തിയായത് കൊണ്ടാണോ ? അവര്‍ എന്ത് ചെയ്യണമായിരുന്നു . നമ്മെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ദരിദ്രരാജ്യമാവണമായിരുന്നോ . എല്ലാവരും ഉത്സാഹിക്കുന്നു . ചിലര്‍ ധനികരാവുന്നു . ചൈനയും ആഞ്ഞു ശ്രമിക്കുന്നു . നാളെ ചൈനയോ അല്ലെങ്കില്‍ യൂറോപ്യന്‍ യുനിയനോ വലിയ സാമ്പത്തിക ശക്തിയാവാം . എന്ത് ചെയ്യാന്‍ പറ്റും . ഞാന്‍ പറഞ്ഞുവരുന്നത് ഈ അമേരിക്കാ വിരോധം ഒരു മിത്ത് മാത്രമാണെന്നാണ് . എനിക്ക് തോന്നുന്നത് അമേരിക്കയെ രണ്ട് പറഞ്ഞാലേ പുരോഗമനപരമായി ചിന്തിക്കുന്നയാള്‍ എന്ന പരിഗണന കിട്ടുകയുള്ളൂ എന്ന ഒരന്ധവിശ്വാസം നിലവിലുണ്ട് എന്നാ‍ണ് . തിന്മയെയും മനുഷ്യാവകാശധ്വംസനങ്ങളെയും എതിര്‍ക്കാനാണെങ്കില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും എന്തെല്ല്ലാം നടക്കുന്നു . ഞാന്‍ ഇറാനിലെ ബഹായ് വിശ്വാസികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ ക്രുരതകള്‍ വായിക്കാനിടയായി . ഇറാനിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ബഹായികള്‍ . ഞാന്‍ നീട്ടുന്നില്ല . അമേരിക്കയെ ഇതേ പോലെ ഭര്‍ത്സിച്ച് എഴുതേണ്ടത് ഇടത് പക്ഷ അനുഭാവികളുടെ കര്‍ത്തവ്യമാണ് .ഏതെങ്കിലും ഒരു പക്ഷത്ത് നിന്നല്ലേ പറ്റൂ . ലോകത്ത് ഇന്ന് നിലനില്‍ക്കുന്നതില്‍ വെച്ച് ഏറ്റവും മഹത്തായ സംസ്കൃതിയുടെ ഉടമകളാണ് അമേരിക്കക്കാര്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ , കമ്മ്യൂണിസ്റ്റ് പദാവലികളില്‍ എനിക്ക് ലഭിക്കാവുന്ന വിശേഷണം എന്തായാലും എനിക്കതില്‍ സന്തോഷമേയുള്ളൂ . അമേരിക്കയെ കുറ്റം പറയുന്നവര്‍ കുറ്റങ്ങളും കുറവുകളും ഇല്ല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തെയോ ഒരു ഇസ്ലാമിക രാജ്യത്തെയോ ഉദാഹരണം കാട്ടി പറയുമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു !

Anonymous said...

രാജീവ്, സാമ്രാജ്യത്വവിരുദ്ധ മുന്നണി രൂപീകരണവേളയില്‍,ബോള്‍ഷെവിക്കുകള്‍, ഇസ്ലാമിക മത മൌലികവാദികളോടും, മറ്റ് മത-പൌരോഹിത്യ, ഫ്യൂഡല്‍ പിന്തിരിപ്പന്മാരോടും മറ്റും സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് സഖാവ് ലെനിന്‍ തന്റെ
Draft Theses on national and Colonial Questions For the Second Congress of the Communist International ( Written 05, June 1920)ഇങനെയാണ് എഴുതിയിരിക്കുന്നത്: “...second, the need for a struggle against the clergy and other influential reactionary and medieval elements in backward countries;

third, the need to combat Pan-Islamism and similar trends, which strive to combine the liberation movement against European and American imperialism with an attempt to strengthen the positions of the khans, landowners, mullahs, etc..”

ഇന്ത്യന്‍ സ്റ്റാലിനിസ്റ്റുകള്‍, ബോള്‍ഷെവിക്ക് സമീപനം സ്വീകരിക്കണമെന്ന് വാശി പിടിക്കുന്നത് വിഡ്ഡിത്തമാണ് എന്നറിയാം എന്നാലും, മാര്‍ക്സിസം ലെനിനിസം എന്നാല്‍ ഇന്ത്യന്‍ സ്റ്റാലിനിസ്റ്റുകള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആണെന്ന് തെറ്റിദ്ധരികുന്നവരാണ് ഭൂരിപക്ഷം എന്നുള്ളത് കൊണ്ട്, അത് അങിനെയല്ലാ എന്ന് സൂചിപ്പിക്കുന്നു എന്ന് മാത്രം.

Rajeeve Chelanat said...

കെ.പി.എസ്,

അമേരിക്കയെക്കുറിച്ചും അമേരിക്കന്‍ ജനതയെക്കുറിച്ചുമുള്ള എന്റെ നിലപാടുകള്‍ ആവശ്യത്തിലുമധികം തവണ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒന്നുകില്‍ താങ്കള്‍ അത് വായിച്ചിട്ടില്ലെന്നോ, അതല്ല്ലെങ്കില്‍, അത് വിശ്വസിക്കുന്നില്ലെന്നോ വേണം ധരിക്കാന്‍.

“അവര്‍ എന്ത് ചെയ്യണമായിരുന്നു . നമ്മെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ദരിദ്രരാജ്യമാവണമായിരുന്നോ . എല്ലാവരും ഉത്സാഹിക്കുന്നു . ചിലര്‍ ധനികരാവുന്നു . ചൈനയും ആഞ്ഞു ശ്രമിക്കുന്നു . നാളെ ചൈനയോ അല്ലെങ്കില്‍ യൂറോപ്യന്‍ യുനിയനോ വലിയ സാമ്പത്തിക ശക്തിയാവാം . എന്ത് ചെയ്യാന്‍ പറ്റും“ ഈ തരത്തിലൊക്കെയാണ് ഞാന്‍ വാദിച്ചത് / എന്റെ വാദം, എന്ന് താങ്കള്‍ക്കു തോന്നിയിട്ടുണ്ടെങ്കില്‍, ഞാന്‍ സുല്ല്.

കുറ്റങ്ങളും കുറവുകളുമില്ലാത്ത ഒരു രാജ്യവുമില്ല. മനുഷ്യനായാലും, സമൂ‍ഹമാ‍യാലും, രാജ്യങ്ങളായാലും, ആശയങ്ങളായാലും മിനിമം ശരികളൊക്കെ മാത്രമേ സാദ്ധ്യമാകൂ. കമ്മ്യൂണിസ്റ്റു രാജ്യങ്ങളിലും (ഇതുവരെ അങ്ങിനെയൊന്ന് നിലവില്‍ വന്നിട്ടില്ല കെ.പി) സാമാന്യം നല്ല അളവില്‍ തെറ്റുകളും കുറവുകളും ഉണ്ട് എന്നും ഞാന്‍ കരുതുന്നു.

ലക്ഷണം കണ്ടിട്ട്, ഒബാമയെയും വെറുക്കേണ്ടിവരും എന്നുതന്നെയാണ് തോന്നുന്നത്. പുതിയ മുദ്രാവാക്യങ്ങളും, പഴയ ആയുധങ്ങളുമായി, വെളുത്ത ബുഷിനുപകരം ഒരു കറുത്ത ബുഷ് വരുന്നു.

അഭിവാദ്യങ്ങളോടെ

Unknown said...

രാജീവ് , നമ്മളൊക്കെ (നമ്മള്‍ എന്ന് പറഞ്ഞാല്‍ ഒരു സമത്വ സുന്ദര ലോകം സ്വപ്നം കണ്ടവര്‍ ) ആഗ്രഹിച്ച പോലെയൊന്നുമല്ല ലോകത്തിന്റെ പോക്ക് . നിലനില്‍പ്പിന് വേണ്ടി വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും എല്ലാം പരസ്പരം പൊരുതുന്നു . എന്തൊക്കെയാണ് തങ്ങളുടെ നിലനില്പിന്റെ ആവശ്യങ്ങളെന്ന് വ്യക്തികളോ രാജ്യങ്ങളോ ഒന്നും നിര്‍വ്വചിട്ടുമില്ല . ആര്‍ക്കും ഒന്നും പോര . പണമോ , പദവിയോ, അധികാരമോ , ആഡംബരങ്ങളോ , ഭൌതികസാമഗ്രികളോ , സ്ഥലത്തിന്റെ വിസ്തൃതിയോ ഒന്നും തന്നെ ശരാശരി വ്യക്തിക്കായാലും നേതാക്കള്‍ക്കായാലും, അധികാരികള്‍ക്കായാലും പോര . ഈ മത്സരത്തില്‍ അപരനെ ചവുട്ടി മെതിച്ച് മുന്നേറാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു എല്ലാവരും . ഇവിടെയാണ് നമുക്ക് ഈ ജീവിതം ജീവിച്ച് തീര്‍ക്കേണ്ടത് . അമേരിക്കയെയും വരാന്‍ പോകുന്ന ഒബാമയെയും വെറുക്കുക എന്നത് രാജീവിന്റെ വ്യക്തിപരമായ കാഴ്ചപ്പാടിന്റെ പ്രശ്നമാ‍ണ് . എന്നെ സംബന്ധിച്ച് എന്റെ പ്രത്യയശാസ്ത്രചിന്തകള്‍ പ്രായോഗികമല്ല എന്ന കാരണത്താല്‍ അവയൊക്കെ മാറ്റി വെക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാണ് . അങ്ങനെ മാറ്റി വെക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്ക് അമേരിക്കയെ വെറുക്കാന്‍ കാരണമൊന്നുമില്ല . എന്നാല്‍ ചൈനയെയും പാക്കിസ്ഥാനെയും വെറുക്കാന്‍ കാരണങ്ങളുണ്ട് താനും . മാത്രമല്ല ഒരു കാലഘട്ടത്തില്‍ പട്ടിണി കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ അരിയും ഗോതമ്പും പാലും സോയാ എണ്ണയും സൂജ്ജിയും തന്ന് എന്റെ തലമുറയെ വിശപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയതിന്റെ നന്ദി ഉപബോധമനസ്സില്‍ ഉണ്ട് താനും !

സസ്നേഹം,

Anonymous said...

മുജാഹിദീന്‍ എന്ന വാക്ക് ബോംബ് വെക്കുന്ന എല്ലാവരെയുമായിട്ടായിരിക്കും ഉദ്ദേശിച്ചത് എന്നു വായിച്ചാല്‍ കുഴപ്പമില്ല. താഴെയുള്ള പോസ്റ്റുകളും കണ്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ ഇറാഖില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്, നാടുവിട്ടവര്‍ ധാരാളം. അപ്പോഴൊക്കെ നാം എന്തു ചെയ്യുകയായിരുന്നു എന്ന് നമുക്ക് സ്വയം ചോദിക്കാം

Joker said...

ഇപ്പറഞ്ഞതെല്ലാം ഏത് മുജാഹിദീനുകള്‍ ആണെന്ന് ഇനിയും തെളിയേണ്ടതുണ്ട് ശ്രീ.രാജീവ്(അങ്ങനെ പ്രതീക്ഷയൊന്നും ഇല്ല).ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നമ്മുടെ രാഷ്ട്രീയ മുജാഹിദുകള്‍ ആണോ എന്ന കാര്യം കൂടി പുറത്തു വന്നാ‍ല്‍ അതൊരു വല്ലിയ കാര്യമായേനെ.ദേശസ്നേഹികളായ സംഘ് പരിവാറിന്റെ മുറ്റത്ത് ഈ പോട്ടാസ് പൊട്ടിച്ച് കളിക്കുന്നവര്‍ വെറും മുജാഹിദുകള്‍ അല്ല എന്നാണെന്റെ പക്ഷം.||||

എന്റെ കമന്റ് എഴുതിയ രീതിയിലുള്ള പിഴവ് കൊണ്ട് തെറ്റിദ്ദരിക്കപ്പെട്ടതില്‍ ഖേദിക്കുന്നു.ശ്രീ.മാരീജന്റെ വായനയോട് ചേര്‍ത്ത് വായിക്കാന്‍ താല്പര്യം.

ശ്രീ.അഞ്ചരക്കണ്ടിയുടെ കമന്റുമായി ഉള്ള പ്രതികരണം
---------------------

ഇവിടെ ആരാണ് വെറുക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നത്.പ്രതികരിക്കാന്‍ കഴിവില്ലാത്തവനെ കൊന്നൊട്ക്കുന്നവന്റെ രാഷ്ട്രീയത്തെയാണ് വിവിടെ വിമര്‍ശിക്കപ്പെടുന്നത്.അത് അമേരിക്കയാണെങ്കില്‍ അമെരിക്ക അല്ലെങ്കില്‍ ചൈനയാണെങ്കില്‍ ചൈന അല്ലാതെ കണ്ട് പാകിസ്ഥാനെയും ചൈനയെയുംബംഗ്ലാദേശിനെയും വെറുക്കാന്‍ കാരണം കാണുകയും അമെരിക്കയെ ഉമ്മ കൊടുക്കാന്‍ കാരണം കണ്ടെത്തുകയും ചെയ്യുന്ന ഭോഷ്കിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.ഇവിടെ അമേരിക്ക എന്ന രാജ്യത്തിന് ആരാണ് വെറുക്കുന്നത്.ഒരു ഇറാഖ് അധിനിവേഷമോ,ജപ്പാനിലെ ഹിരോഷിമ,നാഗസാക്കിയോ,വിയറ്റ്നാമൊ,അഫ്ഗാനിസ്ഥാനോ,ഗല്‍ഫ് യുദ്ധമോ ഒന്നും ഇല്ലായിരുന്നെങ്കില്‍ ഈ അമേരിക്കയെ ആരെങ്കിലും അറിയുക പോലും ചെയ്യുമായിരുന്നോ ?

അമെരിക്കന്‍ കോറ്പറേറ്റ് രാഷ്ട്രീയ നീക്കങ്ങള്‍ ലോകത്ത് ഉണ്ടാക്കുന്ന പുലയാട്ടുകള്‍ കൊണ്ടാണ് ആ രാജ്യം വിമര്‍ശിക്കപ്പെടുന്നത് അല്ലാതെ ജനിച്ചു വ്വീഴുമ്പോള്‍ തന്നെ ചെവിയില്‍ അമേരിക്കന്‍ വിരുദ്ധ തോറ്റം പാടിയതിന്റെ പ്രതിഫലനമല്ല.

പക്വത മുറ്റിയവരില്‍ നിന്ന് ഇത്തരം പ്രതികരണം വരുമ്പോള്‍ അറപ്പ് തോന്നുന്നു.ഇവരോ ശാസ്ത്രീയമായി രാഷ്ട്രീയത്തെ അപഗ്രഥിക്കുന്നവര്‍.

Rajeeve Chelanat said...

ജോക്കര്‍

ക്ഷമിക്കണം. താങ്കളുടെ ആ എഴുത്തിലെ ‘വശപ്പിശകു’ കാരണമാണ് അത്തരത്തില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടായത്. കെ.പി.എസ്സിനുള്ള താങ്കളുടെ മറുപടി തീര്‍ത്തും പ്രസക്തം. അമേരിക്കയോടുള്ള വിധേയത്വത്തിന് (അഥവാ സ്നേഹത്തിന്) കെ.പി.എസ്സിന് മറ്റെന്തൊക്കെ കാരണങ്ങള്‍ നല്‍കാമായിരുന്നു. ‘എല്ലാവരും ഒരുപോലെ വഷളന്മാര്‍, പിന്നെ എന്തിന് അമേരിക്കയെ കുറ്റം പറയുന്നു‘, എന്ന മട്ടിലുള്ള ലളിതവത്‌ക്കരണത്തിലേക്ക്, ചുരുങ്ങിയപക്ഷം, കെ.പി.എസ്സെങ്കിലും വീഴരുതായിരുന്നു.

അഭിവാദ്യങ്ങളോടെ

Praveen payyanur said...

പട്ടിണി കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ അരിയും ഗോതമ്പും പാലും സോയാ എണ്ണയും സൂജ്ജിയും അമേരിക്ക കൊടുത്തത് ഏതായാലും വെറുതെയായില്ല. അവര്‍ക്ക് ഒരു സുകുമാരനെയെങ്ങ്കിലും അടിമയായി കിട്ടിയല്ലോ. സുകുമാരന്‍ കാണുന്ന സുന്ദര ലോകം ഏതാണെന്ന് അറിയാന്‍ താത്പര്യം ഉണ്ട്.

കുതിരവട്ടന്‍ | kuthiravattan said...

സര്‍, ഇതും "ഇന്ഡ്യയുടെ പ്രത്യക്ഷമായ അമേരിക്കന്‍ ബാന്ധവത്തിനുള്ള" മറുപടിയാണോ?


ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പര; 25 മരണം
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്വമേറ്റു
ആദ്യ സ്‌ഫോടനം കരോള്‍ബാഗില്‍
പൊട്ടാത്ത രണ്ടു ബോംബുകള്‍ നിര്‍വീര്യമാക്കി
സ്‌ഫോടനം നടത്തിയത്‌ ടൈമര്‍ ഉപയോഗിച്ച്‌
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നിടങ്ങളിലായുണ്ടായ അഞ്ച്‌ സ്‌ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു. എണ്‍പതോളമാളുകള്‍ക്ക്‌ പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്‌.