Sunday, June 29, 2014

ബൈ ദ് റിവേസ് ഓഫ് ബാബിലോണ്‍

ഇറാഖിന്റെ വടക്കന്‍ മേഖലയിലെ സ്ഥിതി അത്യന്തം കലുഷിതമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍മ്മാണമേഖലയിലെ തൊഴിലാളികളായ നാല്‍‌പ്പത് (നാല്‍‌പ്പത്തഞ്ചെന്നും ചിലര്‍) ഇന്ത്യക്കാരെ മൊസൂലില്‍നിന്ന് ഇസിസ് വിമതര്‍ തട്ടിക്കൊണ്ടുപോയതായ വാര്‍ത്ത വന്നിട്ടുണ്ട്.

അമേരിക്കയില്‍നിന്ന് 275 പ്രത്യേക ദൗത്യ സേനാംഗങ്ങള്‍ എത്തിക്കഴിഞ്ഞു. സൈന്യത്തെ അയക്കണമോ എന്നുള്ള കാര്യം അമേരിക്ക പുനരാലോചിച്ചുകൊണ്ടിരിക്കുകയാണത്രെ. വീണ്ടും ഒരു യുദ്ധത്തിലേക്ക് രാജ്യത്തിനെ വലിച്ചിഴക്കരുതെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നതായാണ്‌ വാര്‍ത്ത. റൂഹാനിയുടെ 'പുതിയ ഇറാനു'മായി അടുത്ത ബന്ധം പുലര്‍ത്തി തുടങ്ങിയിട്ടുണ്ട് അടുത്ത കാലത്തായി അമേരിക്കന്‍ ഭരണകൂടം. 2011-ലെ ആക്രമണത്തിനുശേഷം നിര്‍ത്തിവെച്ചിരുന്ന ഇറാനിലെ ബ്രിട്ടീഷ് എംബസ്സി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അമേരിക്കന്‍ നാവികസേനയുടെ ഒരു കപ്പല്‍ മൂന്നു ദിവസം മുന്‍പ് ഗള്‍ഫ് ഉള്‍ക്കടലില്‍ വന്നിരുന്നു. മറ്റൊരെണ്ണം കൂടി പുറപ്പെട്ടു തുടങ്ങി എന്നും വാര്‍ത്തയുണ്ട്. ഇറാനില്‍നിന്ന് പരിശീലനം കിട്ടിയ ഷിയകളും മൊസൂലിലേക്കും ബാഗ്ദാദിലേക്കും സമാറയിലേക്കും എത്തിയിട്ടുണ്ട്.

ഇറാഖി ഷിയകളുടെ പരമോന്നത ആത്മീയനേതാവായ സിസ്താനിയുടെ 'വിശുദ്ധ യുദ്ധ'ത്തിനുള്ള ആഹ്വാനപ്രകാരം, രാജ്യത്തിന്റെ പല ഭാഗത്തുനിനും ഷിയ പൗരന്മാര്‍ ആയുധങ്ങളേന്തി വടക്കന്‍ മേഖലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. തെക്കേ അറ്റത്തുള്ള ഈ ബസ്രയില്‍നിന്നുപോലും ട്രക്കുകളിലും പിക്കപ്പുകളിലുമായി ഷിയകള്‍ പോയിത്തുടങ്ങിയിട്ടുണ്ട്.

ഇന്റര്‍നെറ്റിനു ധാരാളം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു ഇറാഖ് സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും നിലച്ച മട്ടാണ്‌. വിരുതന്‍ ശങ്കുമാര്‍ കള്ളതാക്കോലിട്ട് അത് തുറന്ന് കാര്യങ്ങള്‍ സാധിക്കുന്നുമുണ്ട്.

ഇതൊക്കെയാണ്‌ ഇറാഖിലെ ഇപ്പോഴത്തെ ഒരു ഏകദേശ ചിത്രം.

ഇനി മറ്റൊരു ചിത്രമുള്ളത്, ഇവിടുത്തെ പണിയിടങ്ങളില്‍നിന്ന് ധാരാളം സ്വദേശികളും പറഞ്ഞും പറയാതെയും സ്ഥലം വിടുന്നു എന്നുള്ളതാണ്‌. മിക്കവരും പോകുന്നത്, സിസ്താനി ആഹ്വാനം ചെയ്ത ഇസിസിനെതിരായുള്ള 'വിശുദ്ധ യുദ്ധ'ത്തില്‍ പങ്കെടുക്കാനാണ്‌. വടക്കന്‍ മേഖലയിലെ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയോര്‍ത്ത് ഇനിയും ധാരാളമാളുകള്‍ പണിയിടങ്ങളില്‍നിന്ന് വിട്ടുകൊണ്ടിരിക്കുന്നു.

ബസ്ര ഇപ്പോഴും ശാന്തമാണ്‌. ഒന്നാമത്തെ കാരണം, ഷിയകളുടെ ഒരു വലിയ ശക്തികേന്ദ്രമാണെന്നതാണ്‌. രണ്ടാമതായി, പാശ്ചാത്യ ശക്തികളുടെയെല്ലാം പ്രധാനപ്പെട്ട എണ്ണകമ്പനികള്‍ ഈ ഭാഗത്താണ്‌. ഷെല്ലും, എക്സോണ്‍ മോബിലും, ഹാലിബര്‍ട്ടണും, ബേക്കര്‍ ഹുഗ്സും, എമേഴ്സണും, വെതര്‍ഫോര്‍ഡും എല്ലാം. സുബൈര്‍ എണ്ണപ്പാടത്ത് മറ്റൊരു വലിയ കരാര്‍ ഏറ്റെടുക്കാന്‍ കാത്തിരിക്കുകയാണ്‌ എമേഴ്സണ്‍ എന്ന അമേരിക്കന്‍ എണ്ണഭീമന്‍. ഇതെല്ലാം കൊണ്ട് ബസ്രയില്‍ കാര്യമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് പറയേണ്ടിവരും.

Chickens come home to roost എന്ന ഇംഗ്ലീഷിലെ ആ പ്രസിദ്ധമായ പ്രയോഗം കേട്ടിട്ടില്ലേ? കാലാകാലങ്ങളായി അമേരിക്ക നടപ്പാക്കിക്കൊണ്ടിരുന്ന വംശീയമായ അടിച്ചമര്‍ത്തലിനു പകരം ചോദിക്കാന്‍ കറുത്തവരുടെ മുന്നേറ്റങ്ങള്‍ അമേരിക്കയിലും മറ്റിടങ്ങളിലും തലപൊക്കുകയും അക്രമാസക്തമാവുകയും ചെയ്തുതുടങ്ങിയപ്പോള്‍ മാല്‍ക്കം എക്സ് ആണ്‌ ഈ പ്രയോഗം അമേരിക്കയെ ഓര്‍മ്മിപ്പിച്ചത്. അതിന്‌ വലിയ വില കൊടുക്കേണ്ടിവരികയും ചെയ്തു മാല്‍ക്കത്തിന്‌ അന്ന്. അന്നുതൊട്ടിന്നോളം അമേരിക്ക ആ പ്രയോഗത്തിന്റെ കാവ്യനീതി അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഇറാഖിലും അതുതന്നെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും അല്‍‌ഖ്വയ്‌ദക്കെതിരെ പോരാടുമ്പോള്‍ത്തന്നെ, ഇറാനിലെയും സിറിയയിലെയും ഭരണകൂടങ്ങളെ തകര്‍ക്കാന്‍, അല്‍‌ഖ്വൈ‌ദയെ പ്രത്യക്ഷമായും പരോക്ഷമായും നട്ടുനനച്ചു വളര്‍ത്തുകയായിരുന്നു അമേരിക്ക. അതില്‍നിന്നുണ്ടായ വിഷക്കായയാണ്‌ ഇന്ന്, ഇസിസ് എന്നും ഇസില്‍ എന്നും (Islamic State of Syria അഥവാ, Islamic State of Syria and Levant), ദാഷ് എന്ന് അറബിയിലും അറിയപ്പെടുന്ന സുന്നികളിലെ ഈ അതിതീവ്ര വിഭാഗം. തിരിച്ചുവന്ന ആ കുക്കുടങ്ങളെ എങ്ങിനെ ഒതുക്കാമെന്നാണ്‌ അമേരിക്കയും അതിന്റെ സില്‍ബന്തികളും ആലോചിക്കുന്നത്.

ചരിത്രത്തിന്റെ ഈ ക്രൂരഫലിതമോര്‍ത്ത് ചിരിക്കാന്‍ തോന്നുമെങ്കിലും, 1980-കള്‍ തൊട്ടിന്നോളം സ്വസ്ഥമായ ജീവിതമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഭാഗ്യം കെട്ട ഈ നാടിനെയും അതിലെ നിര്‍ഭാഗ്യവാന്മാരായ ആളുകളെയും കുറിച്ച് എങ്ങിനെ ആവും നമുക്കതിന്‌?


18 June 2014

1 comment:

Anonymous said...

The party made enquiry and found that all the problems are created by BJP / Sangha parivar. The left front finding it difficult to leave in India and shall apply for group visa for Pakistan / Cyria / Iraq.