Thursday, April 26, 2007

ചുവരെഴുത്തുകള്‍

ചുവരിന്റെ ആരും കാണാത്ത മൂലയില്‍
ഒരു കിളിപ്പൊത്തുണ്ടായിരുന്നു.
അതില്‍,
ചെറിയ കിളിവായില്‍ കുരുങ്ങിയ
ശബ്ദവും, ദാഹവും, വിശപ്പും
ഉണ്ടായിരുന്നു.

ഉയിര്‍ കാത്ത്‌,
ഉള്ളതില്‍പ്പാതി
തന്ന്,
രണ്ടറ്റമെത്തിക്കാന്‍,
നിവൃത്തി തേടി
മനുഷ്യന്മാരുടെയിടയിലേക്ക്‌
പോയവരെ കാത്ത്‌ കാത്ത്‌
കണ്‍കഴച്ച
കുഞ്ഞിക്കണ്ണുകളുണ്ടായിരുന്നു.

പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ്‌ തേച്ച്‌ എന്നെന്നേക്കുമായ്‌
അടച്ച്‌
വീട്‌ ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്‌
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു.

നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്‌
ഞങ്ങള്‍
മധ്യവര്‍ഗ്ഗജീവികളായത്‌
അങ്ങിനെയാണ്‌.

2 comments:

Rajeeve Chelanat said...

കവിത.....
നല്ല ചുവരിന്റെ
നല്ല വീടിനു
അതിജീവനമെന്ന
പേരുമിട്ട്‌

G.MANU said...

പൊട്ടിയടര്‍ന്ന ചുവരുകള്‍
സിമന്റ്‌ തേച്ച്‌ എന്നെന്നേക്കുമായ്‌
അടച്ച്‌
വീട്‌ ഭംഗിയാക്കുമ്പോള്‍
ഉള്ളില്‍ കുരുങ്ങിയത്‌
ഇമ്മാതിരി
കുറേയേറെ
ശബ്ദങ്ങളും, ദാഹങ്ങളും
തീരാവിശപ്പുകളുമായിരുന്നു

ingane ulla innovation aanu mahsey kavitha.........really wonderful