Thursday, November 27, 2008

വീട്ടിലെ പ്രവാസികള്‍

(തെഹല്‍ക്കയില്‍, വിജയ്‌ സിംഹ എഴുതിയ In Exile, at Home എന്ന ലേഖനത്തിന്റെ പരിഭാഷ)

വെടിയുണ്ടകള്‍ക്ക്‌ മാംസത്തെ തുളക്കാനേ കഴിയൂ. പക്ഷേ ചിന്തകള്‍ക്ക്‌, ചിലപ്പോള്‍, ഒരു വംശത്തെ ഒന്നടങ്കം മായ്‌ച്ചുകളയാനാകും.

വിഘടനവാദം കാശ്മീരില്‍ 1990-കളില്‍ ശക്തിപ്രാപിക്കുമ്പോള്‍തന്നെ വെടിയുണ്ടകള്‍ ആവശ്യത്തിലേറെ രംഗത്തുണ്ടായിരുന്നു. എങ്കിലും അവയേക്കാളേറെയായി ഉണ്ടായിരുന്നത്‌, മറ്റു ചിലതാണ്‌. വെടിയുണ്ടകളുമായി അത്രയൊന്നും ബന്ധമില്ലെന്ന് തോന്നിയേക്കാവുന്ന മറ്റു ചിലത്‌. മുറുമുറുക്കലുകള്‍, പോസ്റ്ററുകള്‍, മുദ്രാവാക്യങ്ങള്‍, ഉച്ചഭാഷിണികള്‍, തുടങ്ങിയവ. "എന്താണ്‌ നമുക്ക്‌ വേണ്ടത്‌? സ്വാതന്ത്ര്യം", "അതിര്‍ത്തികള്‍ കടന്ന് നമ്മള്‍ കലാഷ്‌നിക്കോവുകള്‍ വാങ്ങും", "പണ്ഡിറ്റിനെ വേണ്ട, ഭാര്യയെ മതി, ഞങ്ങള്‍ പാക്കിസ്ഥാന്‍ ഉണ്ടാക്കും". ഇതൊക്കെയായിരുന്നു അവയില്‍ ചില മുദ്രാവാക്യങ്ങള്‍.

ചില സമയങ്ങളില്‍ ഒന്നും പരസ്യമായി ചെയ്യേണ്ടതില്ലായിരുന്നു. ഒരു നോട്ടം, മാറിയ മുഖഭാവം. ഒരു സമൂഹത്തിന്റെ വിധിയുടെ നാഴികമണി ചലിക്കാന്‍ അത്‌ ധാരാളമായിരുന്നു. 62 വയസ്സുള്ള ടിക്ക ലാല്‍ ടാപ്ലൂ എന്ന അഭിഭാഷകനായിരുന്നു ആദ്യത്തെ ഇര. ജമ്മു-കാശ്മീരിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റായിരുന്നു ടിക്ക ലാല്‍. 1989 സെപ്തംബര്‍ 14-നാണ്‌ ശ്രീനഗറിനടുത്തുള്ള ഹബ്ബ കദല്‍ എന്ന സ്ഥലത്തുവെച്ച്‌ അദ്ദേഹം തോക്കിനിരയായത്‌. കാശ്മീര്‍ താഴ്‌വരയിലെ പണ്ഡിറ്റുകളുടെ പ്രമുഖ വാസകേന്ദ്രമായിരുന്നു ആ സ്ഥലം. ടാപ്ലുവിന്റെ മൃതദേഹത്തെ അനുഗമിച്ച്‌ എല്‍.കെ.അദ്വാനി നടത്തിയ യാത്രക്കുനേരെ മുഖംമൂടിയണിഞ്ഞ വിഘടനവാദികള്‍ കല്ലേറ്‌ നടത്തുകയും കടകമ്പോളങ്ങള്‍ ബലം പ്രയോഗിച്ച്‌ അടപ്പിക്കുകയും ചെയ്തു.

അതിനുശേഷം ഏകദേശം നാലു ലക്ഷം കാശ്മീരി പണ്ഡിറ്റുകള്‍ കാശ്മീരില്‍നിന്ന് അപ്രത്യക്ഷരായി. അദ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വന്നു. അപ്പോഴും അതിനുശേഷവും അദ്ദേഹത്തിനും ഒന്നും ചെയ്യാനായില്ല. മസിലുകളേക്കാള്‍ ശക്തി തലച്ചോറിനാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അഭിമാനികളായ ഒരു സമൂഹത്തിന്‌, നിവൃത്തിയില്ലാതെ പലായനം ചെയ്യേണ്ടിയും വന്നു. ജമ്മുവിന്റെ സുരക്ഷയിലേക്ക്‌ അഭിമാനം നഷ്ടപ്പെടുത്തി ഒരു പലായനം.

പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ബി.ജെ.പി. ഇപ്പോഴും പണ്ഡിറ്റുകളോട്‌ കൂറ്‌ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവര്‍ക്കുതന്നെ അതില്‍ അത്രകണ്ട്‌ വിശ്വാസം പോരാ. വിഭജനാനന്തരമുള്ള ഇന്ത്യന്‍ പാഠങ്ങളുടെ വില മനസ്സിലാക്കിയ കോണ്‍ഗ്രസ്സും കപടനാട്യങ്ങളില്‍ കഴിയുകയാണ്‌. കാശ്മീരുമായി ബന്ധപ്പെട്ട ഏതിനെയും കുറിച്ച്‌ വാചാലരാവുന്ന നഷണല്‍ കോണ്‍ഫറന്‍സിനും ഈ വിഷയം തൊടാന്‍ ധൈര്യമില്ല. ചെയ്യുന്ന പ്രവൃത്തികളെയൊക്കെ ഏതുവിധേനയും ന്യായീകരിക്കേണ്ട ഗതികേടിലായിരിക്കുന്ന പി.ഡി.പി.യാകട്ടെ, ഇപ്പോഴും വെറുപ്പ്‌ മാത്രം സമ്പാദിച്ചുകഴിഞ്ഞുപോരുന്നു. ഇപ്പോള്‍ നടക്കുന്ന ജമ്മു-കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പണ്ഡിറ്റുകളുടെ വോട്ട്‌ ലക്ഷ്യമാക്കി, ഇവിടെ സന്ദര്‍ശിക്കാന്‍ ധൈര്യം കാട്ടുന്ന പാര്‍ട്ടികളും, മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായെങ്കിലും ഒരു രാത്രി ഈ അഭയാര്‍ത്ഥിക്യാമ്പില്‍ ചിലവഴിക്കാന്‍ മിനക്കെടുന്നവരും കണ്ടേക്കാം.

എങ്കില്‍ അവര്‍ക്ക്‌ മിക്കവാറും കാണാന്‍ കഴിയുന്നത്‌ ഇതാ ഇതൊക്കെയായിരിക്കും:

പ്രവാസികളെന്ന് എല്ലാവരാലും വിളിക്കപ്പെടുന്ന ഈ പണ്ഡിറ്റുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍, ജീവിതം എന്നത്‌, മിക്കവാറും രണ്ടടിയില്‍ ഒതുങ്ങുന്ന ഒന്നാണ്‌. അസ്‌ബസ്റ്റോസിന്റെ മേല്‍ക്കൂരയും നാലു ചുമരുകളുമുള്ള ഈ കുടുസ്സു ലോകത്ത്‌, പാത്രം കഴുകാന്‍ രണ്ടടി വെച്ചാല്‍ മതി, രണ്ടടി വെച്ചാല്‍ ഭക്ഷണം കഴിക്കാനുള്ള സ്ഥലം, രണ്ടടി വെച്ചാല്‍ ശീവോതിക്കൂട്‌, രണ്ട്‌ ചുവട്‌ അകലെ ടെലിവിഷന്‍, ഭാര്യയുടെ അടുത്തേക്ക്‌ രണ്ട്‌ ചുവടുകള്‍. സെക്സ്‌, ഇവിടെ, അപാരമായ ഒരു കണ്‍കെട്ടു വിദ്യയാണ്‌ ആവശ്യമില്ലെങ്കിലും അമ്മമ്മാര്‍ അടുത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്കെന്ന് പറഞ്ഞ്‌ തഞ്ചത്തില്‍ ഒഴിഞ്ഞുനില്‍ക്കും. ചെറിയ കുട്ടികളാണെങ്കില്‍, വീട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും ആരും കാര്യമാക്കാറില്ല.

പുറത്തേക്കിറങ്ങിയാല്‍, ഒരുസമയത്ത്‌ ഒരാള്‍ക്കു മാത്രം കടന്നുപോകാവുന്ന ഗല്ലികള്‍. രണ്ടുപേര്‍ ഒരേസമയം വന്നാല്‍, അല്‍പ്പം തിങ്ങി ഞെരുങ്ങിവേണം കടക്കാന്‍. രണ്ടിലധികം പേര്‍ വന്നാല്‍ ഗതാഗത തടസ്സമായി. രാവിലെയായാല്‍ വയസ്സായ പുരുഷന്മാരും സ്ത്രീകളും, കയ്യില്‍ ഒരു വിശറിയുമായി വഴിവക്കില്‍ വന്നിരുന്ന്, ആളുകളെയും കടന്നുപോകുന്ന വാഹനങ്ങളെയും നോക്കി സമയം പോക്കും. മരിക്കാന്‍ പോകുന്നവരുടെ നിസ്സംഗഭാവത്തോടെ, ഉച്ചക്ക്‌ ഊണ്‌ കാലമാവുന്നതുവരെ അവര്‍ ആ വഴിവക്കില്‍ കഴിയും. ഇരുട്ടാവുമ്പോള്‍ വീടിന്റെ ഉള്ളിലേക്ക്‌ പിന്‍വലിയും.

ബബിത റൈനക്ക്‌ 24 വയസ്സ്‌. സുന്ദരിയാണ്‌. ചെറുപ്പം. ആറുവയസ്സുള്ളപ്പോള്‍ വന്നതാണ്‌ ഇവിടെ. സമയം അതിക്രമിക്കുന്നു എന്ന് അവള്‍ക്ക്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. "എന്റെ ജീവിതത്തെക്കുറിച്ചാണെങ്കില്‍ ഒന്നും സുഖമുള്ളതല്ല. നിങ്ങളൊന്ന് ചുറ്റും നോക്കൂ. എനിക്കെന്തു ചെയ്യാന്‍ കഴിയും ഈയൊരു മുറിയിലിരുന്ന്. ചിന്തിക്കാനോ, ദേഷ്യം പിടിക്കാനോ പോലും ആവുന്നില്ല. ക്യാമ്പില്‍ താമസിക്കുന്നതുകൊണ്ട്‌ നല്ല ആലോചനകളും വരുന്നില്ല. കഴിഞ്ഞയാഴ്ച ഒരു ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതേയുള്ളു. അപ്പോഴേക്കും ഞാന്‍ അവനുമായി പ്രണയത്തിലാണെന്ന് ഇവിടെ പാട്ടായി" ബബിത പറയുന്നു. കുറച്ചുനേരം അവള്‍ ചുമരിലേക്ക്‌ നോക്കിയിരുന്നു. എന്നിട്ട്‌ കരയാന്‍ തുടങ്ങി. പ്രലോഭനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ വഴങ്ങുന്ന പ്രകൃതമായി കഴിഞ്ഞിരിക്കുന്നു അവളുടേത്‌. ക്യാമ്പില്‍ നിന്ന് രക്ഷിക്കാം എന്ന വാഗ്ദാനവുമായി അരെങ്കിലും ഒരുത്തന്‍ വന്നാല്‍ അവള്‍ ഓടിപ്പോകും.

അമ്പിളിമാമനെ വേണമെന്ന അത്യാഗ്രഹമൊന്നും അവള്‍ക്കില്ല. കമ്പ്യൂട്ടറില്‍ ഒരു ഉന്നതബിരുദം എങ്ങിനെയെങ്കിലും തരമാക്കി ഒരു ജോലി സമ്പാദിച്ച്‌ സ്ഥലം വിടണം എന്ന ഏറ്റവും പരിമിതമായ ആഗ്രഹം മാത്രം ഉള്ളിലൊതുക്കുന്നവള്‍. "ഡോക്ടര്‍ എന്ന വാക്ക്‌ കേള്‍ക്കാന്‍ എന്തൊരു സുഖമാണ്‌. ഒരു ഡോക്ടറാവണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, പരമാവധി കിട്ടാന്‍ ഇടയുള്ളത്‌, ദില്ലിയില്‍ എന്തെങ്കിലും കമ്പ്യൂട്ടര്‍ ജോലി മാത്രമായിരിക്കും".

ഞായറാഴ്ചകളാണ്‌ ദുസ്സഹം. എല്ലാവരും വീട്ടിലുണ്ടാകും. മുറിയില്‍ മൂടിക്കെട്ടി ഇരിക്കും അവള്‍. കത്തിന്റെ മേല്‍വിലാസത്തില്‍, 'ഒറ്റമുറി നമ്പര്‍ 117, മുത്തി ക്യാമ്പ്‌' എന്ന് എഴുതേണ്ടിവരാത്ത ഒരു നാള്‍ മാത്രമേ താന്‍ പുനര്‍ജ്ജനിക്കൂ എന്ന് അവള്‍ വിശ്വസിക്കുന്നു.

പതിനെട്ടു വര്‍ഷം എന്നത്‌ ദീര്‍ഘമായ ഒരു കാലയളവാണ്‌. അത്രനാള്‍ വീടു വിട്ടുനില്‍ക്കേണ്ടിവരുന്ന ഒരാള്‍, കാലക്രമത്തില്‍ മറ്റുള്ളവര്‍ക്ക്‌ അനഭിമതനും അപരിചിതനുമായി മാറുന്നു. കാശ്മീരാകട്ടെ, കത്തിക്കൊണ്ടിരിക്കുകയാണ്‌. പുരോഗമനകാരികളായ മുസ്ലിമുകള്‍ക്കും പണ്ഡിറ്റുകളെ തിരികെ വിളിക്കാന്‍ ധൈര്യമില്ല. കയ്യും കാലും നഷ്ടപ്പെടേണ്ടിവരുന്നത്‌ അവര്‍ക്ക്‌ ആലോചിക്കാനാവുന്നില്ല. ജമ്മുവിലെ ഹിന്ദുക്കളും അവരെ പരമാവധി ഉപദ്രവിക്കുന്നു.

രാജ്‌നാഥ്‌ ധറിന്‌ 44 വയസ്സായി. ആറുവര്‍ഷങ്ങള്‍ക്കുമുന്‍പു മാത്രമാണ്‌ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ അയാള്‍ക്കൊരു ജോലി തരപ്പെട്ടത്‌. മാസം 6000 രൂപ കിട്ടും. അമ്പത്‌ വയസ്സാകുമ്പോഴേക്കും എണ്ണായിരം രൂപ കിട്ടിയാല്‍ ഭാഗ്യം. ആശങ്കപ്പെടാന്‍ ഒരു മകളുമുണ്ട്‌. അല്‍പ്പം പണം അവളുടെ പേരില്‍ ഇടാന്‍ കഴിഞ്ഞാല്‍ അവളുടെ കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നു.

"ഇപ്പോള്‍ പേരിനെങ്കിലും ഒരു ജോലിയുണ്ട്‌. രാവിലെ ബസ്സില്‍ കയറാം. 12 വര്‍ഷമായി എന്നും രാവിലെ ഞാന്‍ ആറുമണിക്ക്‌ എഴുന്നേല്‍ക്കും. തൊട്ടടുത്ത വീട്ടിലെ കൂട്ടുകാരനെ ഉണര്‍ത്തി, ഉച്ച വരെ പരദൂഷണം പറഞ്ഞും, പത്രം വായിച്ചും, കാരംസും വോളിബോളും ക്രിക്കറ്റ്‌ കളിച്ചും സമയം കളയും. ഉച്ചക്കുശേഷം ടി.വിയിലെ ന്യൂസും കേട്ട്‌ ഇരുട്ടുന്നതുവരെ ഇരിക്കും. വര്‍ഷങ്ങളോളം ഇതുപോലെ ഒന്നും ചെയ്യാതെ ഇരുന്നാല്‍ എന്താകും മനുഷ്യന്റെ സ്ഥിതി?

ഇടക്കെപ്പോഴെങ്കിലും സംസ്ഥാനം ഒന്ന് സടകുടഞ്ഞ്‌ ഉണരും. മാസങ്ങള്‍ക്കുമുന്‍പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഈ പ്രവാസികളെ സന്ദര്‍ശിച്ചു. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം അദ്ദേഹവും കണ്ടു. താമസിക്കാന്‍ ഒരു ചെറിയ കൂരയുള്ളതുകൊണ്ട്‌ മഴയും വെയിലും കൊള്ളാതെ കഴിയാം. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസം നിങ്ങള്‍ക്ക്‌ നഷ്ടമാകും. പ്രധാനമന്ത്രിയേക്കാള്‍ ഏതാനും വയസ്സിനുമാത്രം മൂത്ത ഒരു വൃദ്ധന്‍ തന്റെ വീടിന്റെ ചെറിയ വാതില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ "ഞാന്‍ മരിച്ചാല്‍, എങ്ങിനെയാണ്‌ എന്റെ ദേഹം അവര്‍ പുറത്തേക്കെടുക്കുക?" എന്ന് ചോദിച്ചപ്പോള്‍ സിംഗ്‌ കരഞ്ഞുവത്രെ.

അതിന്റെ തുടര്‍ ‍നടപടിയെന്നോണം, പണ്ഡിറ്റുകള്‍ക്കുവേണ്ടി ഏതാനും കോടികളുടെ ഒരു പദ്ധതി മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചു. ജമ്മുവില്‍നിന്ന് അല്‍പ്പമകലെ ഒരു പുതിയ ടൗണ്‍ഷിപ്പില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് സിംഗ്‌ വെളിപ്പെടുത്തി. അത്രയേ പ്രധാനമന്ത്രിക്ക്‌ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പണ്ഡിറ്റുകളുടെ മനസ്സിലെ ഭയാശങ്കകള്‍ അകറ്റാന്‍ അദ്ദേഹത്തിനെക്കൊണ്ടാവില്ല. മുസ്ലിമുകളുടെ മനസ്സിലെ വിദ്വേഷം മായ്ക്കുക എന്നതും അദ്ദേഹത്തിന്‌ അസാധ്യമായ കാര്യമാണ്‌.

മുറിവുകള്‍ ഉണങ്ങാതെ കിടക്കും. പ്രത്യേകിച്ചും, പലായനം ചെയ്യുന്ന പണ്ഡിറ്റുകള്‍ സഹായത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നത്‌, നിങ്ങളെപ്പോലെ മറ്റൊരു കാശ്മീരി പണ്ഡിറ്റിനോടാണെന്നുവരുമ്പോള്‍. 1989-ല്‍, കാശ്മീരില്‍നിന്ന് പണ്ഡിറ്റുകള്‍ ജമ്മുവിലേക്ക്‌ ധാരാളമായി പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍, ജില്ലാ കളക്ടറായിരുന്നത്‌ വിജയ്‌ ബകായ എന്ന കാശ്മീരി പണ്ഡിറ്റായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും പോംവഴികളോ, പണമോ, ഈ ആളുകളെ താമസിപ്പിക്കാന്‍ ആവശ്യമായ സ്ഥലമോ ഒന്നും ഉണ്ടായിരുന്നില്ല. " എന്റെ വീടിന്റെ തൊട്ടുമുന്‍പിലാണ്‌ അവരെ കൊണ്ടുവന്ന ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നത്‌. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവര്‍. ജീവിതത്തില്‍ ആദ്യമായി സ്വന്തം ഗ്രാമത്തില്‍നിന്ന് പുറത്തേക്കിറങ്ങിയ പ്രായമായ സ്ത്രീകളും, കോളേജില്‍ പഠിക്കുന്ന ചെറുപ്പക്കാരും എല്ലാമുണ്ടായിരുന്നു ആ കൂട്ടത്തില്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട്‌ അവരുമായി അടുപ്പംവെക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. അവര്‍ക്കുവേണ്ടി എന്തുകൊണ്ട്‌ ഒന്നും ചെയ്യുന്നില്ല എന്ന് ചോദിച്ച്‌ എന്റെ ഭാര്യയും അമ്മയും ദിവസവും എന്നോട്‌ കലഹിക്കാറുണ്ടായിരുന്നു" ബകായ ഓര്‍മ്മിക്കുന്നു.

നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നതുവരെ, ശ്രീനഗര്‍ എന്ന ശൈത്യനഗരത്തിനെ മാത്രം കണ്ട്‌ പരിചയിച്ചവരായിരുന്നു കാശ്മീരിലെ പണ്ഡിറ്റുകള്‍. തീര്‍ത്തും അപരിചിതമായ ലോകമായിരുന്നു അവര്‍ക്ക്‌ ജമ്മു. ചൂടും പൊടിയും നിറഞ്ഞ പേടിപ്പിക്കുന്ന ഒരു നഗരം. ജമ്മുവില്‍ അവര്‍ കൂട്ടമായി പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തെ പാമ്പുകളും അസ്വസ്ഥരായി. പല പണ്ഡിറ്റുകളും സര്‍പ്പദംശനമേറ്റു മരിച്ചു. വേറെ ചിലര്‍ സൂര്യാഘാതമേറ്റും. "ജമ്മുവില്‍ സര്‍പ്പവിഷത്തിനുള്ള മരുന്ന് ലഭ്യമായിരുന്നില്ല. ദില്ലിയില്‍നിന്ന് വേണമായിരുന്നു അത്‌ വരാന്‍. മറ്റൊന്ന് ഐസിന്റെ പാളികളുടെ ആവശ്യമായിരുന്നു. അഭയാര്‍ത്ഥികേന്ദ്രങ്ങളിലെ ഉഷ്ണം ലഘൂകരിക്കാന്‍, അധികാരികള്‍ക്ക്‌ ധാരാളമായി ഐസ്‌പാളികള്‍ കൊണ്ടുവരേണ്ടിവന്നു".

"ഭരണകൂടം ആകെ അങ്കലാപ്പിലായി. അവര്‍ പോംവഴികള്‍ ആലോചിച്ചു തുടങ്ങി. ഒടുവില്‍, ഈ അഭയാര്‍ത്ഥിപ്രശ്നം പരിഹരിക്കാന്‍ ഒരേയൊരു വഴിയേയുള്ളു എന്ന് അവര്‍ക്ക്‌ മനസ്സിലായി. തിരിച്ചുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്ന വിധത്തില്‍, അവരുടെ ജീവിതം ദുസ്സഹമാക്കുക എന്ന മാര്‍ഗ്ഗം. അങ്ങിനെയാണ്‌ ഈ ഒറ്റമുറി താവളങ്ങള്‍ നിലവില്‍വന്നത്‌. വെറും ചേരി. ചൂടില്‍നിന്നും മഴയില്‍നിന്നും രക്ഷപ്പെടാം എന്നതൊഴിച്ച്‌ മറ്റൊരു ഗുണവുമില്ലാത്ത, തീര്‍ത്തും ശോചനീയമായ ക്യാമ്പുകള്‍. പണ്ഡിറ്റുകളുടെ ജീവിതം അസഹനീയമാക്കുക. എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുപോകേണ്ടിവരും എന്ന് അവരെക്കൊണ്ട്‌ സ്വയം തോന്നിപ്പിക്കുക. അതായിരുന്നു ലക്ഷ്യം. "ചില മുറികളില്‍ പത്തുപേര്‍ വരെ താമസിച്ചിരുന്നു. ദയനീയമായിരുന്നു" ബകായ പറഞ്ഞു.

ഉദ്യോഗസ്ഥന്മാരുടെ ഇത്തരം നടപടികള്‍ മാധ്യമങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഇത്‌ ഉദ്യോഗസ്ഥന്മാരെ കൂടുതല്‍ കുഴക്കി. ഭയപ്പെടേണ്ട പ്രത്യേക സ്ഥിതിവിശേഷങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കാശ്മീരില്‍നിന്ന് പലായനം ചെയ്ത ഭീരുക്കളാണ്‌ പണ്ഡിറ്റുകളെന്നും, ജമ്മുവിലും അവര്‍ വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമുള്ള രീതിയില്‍ ഉദ്യോഗസ്ഥന്മാര്‍ പ്രചരണം നടത്താന്‍ ആരംഭിച്ചു. "എന്തിനാണവര്‍ പലായനം ചെയ്തത്‌ എന്ന വലിയൊരു ചോദ്യം എന്റെ മനസ്സിലും അന്ന് ബാക്കിനിന്നിരുന്നു" ബകായ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ശ്രനഗറില്‍വെച്ചാണ്‌, തന്റെ ചോദ്യത്തിനുള്ള ഉത്തരം ബകായക്ക്‌ കിട്ടിയത്‌.

"1990-കള്‍. അന്ന് ഞാന്‍ ശ്രീനഗറിലായിരുന്നു. ഷാര്‍ ഇ-ഷെറീഫ്‌ (മുസ്ലിമുകളുടെ പുണ്യദേവാലയം) അഗ്നിക്കിരയായി. ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 12 മണിയായിട്ടുണ്ടാകും. അടുത്തുള്ള ഒരു പള്ളിയില്‍നിന്ന് ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു. ഞാന്‍ ബാല്‍ക്കണിയില്‍ ചെന്നു നിന്നു നോക്കി. പള്ളിക്കു പുറത്ത്‌ ആളുകള്‍ ജാഥയായി പോകുന്നു. പള്ളിയില്‍നിന്ന് ടേപ്പിലൂടെ ഉച്ചത്തില്‍ ദുഷിച്ച മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു. "നിങ്ങള്‍ക്ക്‌ കാശ്മീരില്‍ കഴിയണമെങ്കില്‍, അള്ളാഹു അക്‍ബര്‍ മുഴക്കിയേ തീരൂ", "ഏതു നിയമമാണ്‌ നമുക്കിവിടെ വേണ്ടത്‌? ശരിയത്തിന്റെ നിയമം".

"എന്റെ ഹൃദയം ശക്തിയായി മിടിച്ചു. ആ ടേപ്പുകള്‍ കേട്ട്‌ എന്റെ ഹൃദയം ഇത്രയധികം മിടിക്കണമെങ്കില്‍, ആ പണ്ഡിറ്റുകള്‍ക്ക്‌ അത്‌ എത്ര ഭയാനകമായി അനുഭവപ്പെട്ടിരിക്കണം? പണ്ഡിറ്റുകളുടെ ഭാഗത്ത്‌ ന്യായമുണ്ട്‌. സമീപത്ത്‌ അയല്‍ക്കാരാരുമില്ല. പോലീസിന്റെ റോന്തുചുറ്റലോ, സുരക്ഷയോ ഒന്നുമില്ല. എന്റെ മനസ്സിലെ ചോദ്യത്തിന്‌ അപ്പോഴാണ്‌ തൃപ്തികരമായ ഉത്തരം കിട്ടിയത്‌" ബകായ നെടുവീര്‍പ്പിട്ടു.

എന്തായാലും, ക്യാമ്പിലെ ചോദ്യങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നില്ല. ഓരോ കുടുംബത്തിനും പ്രതിമാസം 4000 രൂപയും, ഒമ്പത്‌ കിലോ അരിയും രണ്ട്‌ കിലോ ഗൊതമ്പുപൊടിയും ഒരു കിലോ പഞ്ചസാരയും കിട്ടും. പ്രാണന്‍ കിടക്കാന്‍ മാത്രമുള്ള ഒരു മിനിമം ഏര്‍പ്പാട്‌.

മുത്തി ക്യാമ്പിലാണ്‌ 39 വയസ്സുള്ള സഞ്ജയ്‌ റാസ്ദാനും അമ്മയും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്‌. 33 വയസ്സില്‍ വിവാഹിതനായ അയാള്‍ക്ക്‌ ഒരു ജോലി തരപ്പെട്ടത്‌ മുപ്പത്തഞ്ചാം വയസ്സിലായിരുന്നു. ശ്രീനഗറിലുള്ള തന്റെ കുടുംബ വീട്‌ മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു മുസ്ലിമിന്‌ അയാള്‍ അഞ്ചു ലക്ഷത്തിനു വിറ്റു. ക്യാമ്പില്‍നിന്ന് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നില്ല. "കാലം കുറച്ചായി. ജമ്മുതാഴ്‌വരയിലെ പണ്ഡിറ്റുകള്‍പോലും ഞങ്ങളുമായി ഇടപഴകുന്നില്ല. ഒരു അഭയാര്‍ത്ഥിയായിത്തന്നെ എന്റെ ജീവിതം ഒടുങ്ങുകയേയുള്ളു".

ഇക്കൂട്ടത്തില്‍ താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിക്കുന്നയാളാണ്‌, ദില്ലിയില്‍, അല്‍ക്കാട്ടല്‍ കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറായി ജോലിനോക്കുന്ന 28-കാരനായ അശോക്‌ പണ്ഡിത്‌. ദില്ലി മെട്രോയില്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്‌ ജോലി ചെയ്യുന്നു അശോക്‌. ആ നിലയിലെത്താന്‍ വളരെയധികം ക്ലേശിക്കേണ്ടിവന്നു അശോകിന്‌. "കുപ്‌വാരയിലെ സാമാന്യം ഭേദപ്പെട്ട ഒരു ഹിന്ദു കുടുംബമായിരുന്നു ഞങ്ങളുടേത്‌. വീട്ടില്‍ വാള്‍നട്ട്‌ കൃഷിയും ചിനാര്‍ മരങ്ങളും ഉണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന് ചിലയാളുകള്‍ അപ്രത്യക്ഷരാവുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചുവരുകയും ചെയ്യും. എവിടേക്കാണവര്‍ അപ്രത്യക്ഷമാകുന്നത്‌ എന്ന ചോദ്യം എന്നെ കുട്ടിക്കാലത്ത്‌ വല്ലാതെ അലട്ടിയിട്ടുണ്ട്‌“”.

“എന്റെ ഒരു അദ്ധ്യാപകന്‍ ഒരിക്കല്‍ എന്നോടും എന്റെ മുസ്ലിം സുഹൃത്തിനോടും ഞങ്ങളുടെ രാജ്യത്തിന്റെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഹിന്ദുസ്ഥാന്‍ എന്നും അവന്‍ പാക്കിസ്ഥാന്‍ എന്നുമാണ്‌ മറുപടി പറഞ്ഞത്‌. അന്ന് എനിക്കതിന്റെ വ്യത്യാസം മനസ്സിലായിരുന്നില്ല. പിന്നെ ഒരു ദിവസം സിയാ-ഉള്‍ ഹക്ക്‌ കൊല്ലപ്പെട്ടു. ഞാന്‍ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. പക്ഷേ, സിയ മരിച്ചപ്പോള്‍, അവര്‍ സ്കൂളിന്‌ രണ്ടുദിവസത്തെ അവധി കൊടുത്തു. ഇന്ദിരാഗാന്ധി മരിച്ച ദിവസവും എന്റെ ഓര്‍മ്മയിലുണ്ട്‌. അന്ന് ഞങ്ങളുടെ സ്കൂളില്‍ ആഘോഷങ്ങള്‍ നടക്കുകയുണ്ടായി. ഒരു മാസത്തെ അവധിയാണ്‌ അന്ന് പ്രഖ്യപിച്ചത്‌". പണ്ഡിത്‌ പറഞ്ഞു.

"ഒരു ദിവസം കുപ്‌വാരയില്‍ മുസ്ലിം നേതൃത്വത്തില്‍ ഒരു സമ്മേളനം നടന്നു. സമ്മേളനം കഴിഞ്ഞ്‌ പിരിഞ്ഞുപോന്നവര്‍ പോലീസിനും സൈന്യത്തിനും നേരെ ആക്രമണം അഴിച്ചുവിട്ടു. അവര്‍ ഒരു സൈനികനെയും കൊന്നു. സൈന്യം തിരിച്ചു നടത്തിയ വെടിവെപ്പില്‍, നിരവധി മുസ്ലിമുകള്‍ കൊല്ലപ്പെടാന്‍ ഇടയായി. ഞങ്ങളുടെ ഗ്രാമത്തിലെ സംഭവങ്ങളുടെ തുടക്കം അതില്‍നിന്നാണ്‌.

കുട്ടികളോട്‌ കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞുകൊടുക്കാന്‍, പണ്ഡിതയുടെ അച്ഛന്‌ മനസ്സുവന്നില്ല. അതുകൊണ്ട്‌, ഒരു വിനോദയാത്രക്കു പോകുന്നുവെന്നു പറഞ്ഞ്‌, അദ്ദേഹം കുടുംബത്തെയും കൂട്ടി ജമ്മുവിലേക്ക്‌ പുറപ്പെട്ടു.

"ഞാന്‍ ആഹ്ലാദിച്ചു. കാരണം, അതുവരെയും, ജമ്മു ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ക്രിക്കറ്റ്‌ ബാറ്റും പന്തുമൊക്കെ വീട്ടില്‍ ഉപേക്ഷിച്ചു ഞങ്ങള്‍ പോയി. പശുവിനെയും കൂടെ കൊണ്ടുപോയില്ല. കുറച്ചുകൂടി പ്രായമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ വീടുപേക്ഷിക്കാന്‍ തയ്യാറാവുകയില്ലായിരുന്നു".

"ജമ്മുവില്‍ ഞങ്ങള്‍ക്ക്‌ പലതും അനുഭവിക്കേണ്ടിവന്നു. സ്കൂളുകളില്‍ പ്രവേശനം കിട്ടി. പരീക്ഷകളില്‍ നല്ല മാര്‍ക്കോടെ പാസ്സാവാനും സാധിച്ചു. പക്ഷേ, ഇത്‌, നാട്ടുകാരില്‍ ചിലര്‍ക്ക്‌ അത്ര രുചിച്ചില്ല. ദിവസവും ഹിന്ദുക്കളുമായി ഏറ്റുമുട്ടേണ്ട സ്ഥിതിയായി. ആദ്യമൊക്കെ ഞങ്ങള്‍ക്ക്‌ അരക്ഷിതബോധം തോന്നിയിരുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു. പക്ഷേ, കാശ്മീരിലെ തീവ്രവാദികളേക്കാള്‍ ഞങ്ങള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ വെറുക്കുന്നത്‌ ജമ്മുവിലെ ഹിന്ദുക്കളെയാണ്‌. ഞങ്ങള്‍ക്കൊരു കഷ്ടകാലം വന്നപ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിക്കുകയാണ്‌ ചെയ്തത്‌. എനിക്ക്‌ ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഏതുവിധേനയും പഠിച്ച്‌ ഇവിടെനിന്ന് രക്ഷപ്പെടുക".

“ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. കാറ്റിലും കോളിലും ടെന്റുകള്‍ പറന്നുപോകാതിരിക്കാന്‍, നിരവധി രാത്രികളില്‍ ഞങ്ങള്‍ക്ക്‌ ഉറക്കമിളക്കേണ്ടിവന്നിട്ടുണ്ട്‌. നാട്ടുകാരായ ഹിന്ദുക്കള്‍ ഞങ്ങളെ ഭീരുക്കളെന്ന് കളിയാക്കി. ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ പണ്ഡിറ്റുകളുടെ നിസ്സംഗത്വം എന്നെ അരിശം കൊള്ളിച്ചു. ആയിടയ്ക്കാണ്‌ കാശ്മീരി പണ്ഡിറ്റുകള്‍ക്ക്‌ മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസത്തിനുള്ള ഒരു പദ്ധതി ബാല്‍താക്കറെ കൊണ്ടുവന്നത്‌. ആ ക്വാട്ടയില്‍ എനിക്ക്‌ പ്രവേശനം കിട്ടി. അങ്ങിനെയാണ്‌ ജല്‍ഗാവോണില്‍നിന്ന് ഞാന്‍ എഞ്ചിനീയറിംഗ്‌ പാസ്സായത്‌. ബാല്‍താക്കറെയോട്‌ കടപ്പെട്ടിരിക്കുന്നു ഞാന്‍." പണ്ഡിത പറഞ്ഞു.

ജമ്മുവിലെ പണ്ഡിറ്റുകള്‍ എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ ഇപ്പോഴും പണ്ഡിതിന്റെ ഞെട്ടല്‍ മാറുന്നില്ല. തങ്ങള്‍ക്ക്‌ അനുവദിച്ച ഫ്ലാറ്റുകള്‍ കിട്ടാന്‍ അവര്‍ക്കിടയില്‍ മത്സരമാണ്‌. നല്ല വീട്‌ കിട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കൊടുക്കുവാന്‍ പോലും അവര്‍ക്ക്‌ മടിയില്ല. സ്വന്തം ആളുകളെത്തന്നെ ദ്രോഹിക്കാനും അവര്‍ക്ക്‌ ഒരു മനസ്സാക്ഷിക്കുത്തുമില്ല. "ഇത്രയൊക്കെ അനുഭവിക്കേണ്ടിവന്നിട്ടും, ഈ നിലയിലേക്ക്‌ ഞങ്ങള്‍ അധപ്പതിച്ചുവല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നു" പണ്ഡിത്‌ പറയുന്നു.

പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്‌ ചിലര്‍. അതിനായി, പുതിയൊരു സംഘടനയും അവര്‍ രൂപീകരിച്ചിരിക്കുന്നു. ജമ്മു-കാശ്മീര്‍ ദേശീയ ഐക്യമുന്നണി (Jammu and Kashmir National United Front-JKNUF) എന്നാണ്‌ സംഘടനയുടെ പേര്‍. 2008, ആഗസ്റ്റ്‌ 4-ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ JKNUF-നെ ഒരു രാഷ്ട്രീയസംഘടനയായി അംഗീകരിച്ചു. 10,000 അംഗങ്ങളുള്ളതില്‍ ആറായിരവും നാല്‍പ്പതുവയസ്സിനു താഴെയുള്ളവരാണെന്ന് ഇതിന്റെ നേതാക്കള്‍ പറയുന്നു. പതിനഞ്ചോളം സീറ്റുകളില്‍ JKNUF-ന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്‌. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവസിപ്പിക്കുക, ചെറുപ്പക്കാരായ പണ്ഡിറ്റുകളെ സൃഷ്ട്യുന്മഖമാക്കുക, കാശ്മീരി ഹിന്ദുക്കള്‍ക്ക്‌ സീറ്റുകള്‍ സംവരണം ചെയ്യുക, ഇതൊക്കെയാണ്‌ പാര്‍ട്ടിയുടെ അജണ്ടകള്‍.

ജമ്മുവിലേക്ക്‌ പലായനം ചെയ്ത വിജയ് ചികാന്‍ എന്ന പണ്ഡിറ്റിന്റെ കഥ കേള്‍ക്കാം. കാശ്മീരില്‍ സ്വന്തമായി ഒരു ഫാക്ടറി നടത്തുകയായിരുന്ന അയാള്‍, എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. തന്റെ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയും താനുമായി വളരെ നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന ഒരു മുസ്ലിം യുവാവ്‌ ഒരിക്കല്‍ സംശയാസ്പദമായി പിന്തുടരുന്നത്‌ കണ്ട്‌, അയാള്‍ ഒരു ഇറച്ചിക്കടയിലേക്ക്‌ കയറി തത്‌ക്കാലം ഒഴിഞ്ഞു മാറി. പിറ്റേന്ന് ആ മുസ്ലിം യുവാവിനോട്‌ കാരണം അന്വേഷിച്ചപ്പോള്‍, സ്വകാര്യമായി ചിലത് സംസാരിക്ക്കാനുണ്ടെന്ന് അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് രാത്രി വിജയ് ചികാന്‍ ജമ്മുവിലേക്ക്‌ നാടുവിട്ടു. തന്നെ കൊല്ലാന്‍ ആരോ ചിലര്‍ ആ യുവാവിനെ ശട്ടം കെട്ടിയിരുന്നുവെന്നും അയാള്‍ പിന്നീട്‌ അറിഞ്ഞുവത്രെ.

പ്രവാസജീവിതം അയാളുടെ കാഴ്ചപ്പാടുകളെ കഠിനമാക്കിയിരിക്കുന്നു. പണ്ഡിറ്റുകളുടെ കാര്യം മാത്രമേ ഇന്ന് അയാളുടെ മനസ്സിലുള്ളു. "ജമ്മുവില്‍നിന്ന് പണ്ഡിറ്റുകള്‍ ധാരാളമായി ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ എന്നെ ആശങ്കപ്പെടുത്തുന്നു. മിശ്രവിവാഹങ്ങളും ഇനി വര്‍ദ്ധിക്കാന്‍ ഇടയുണ്ട്‌. അത്‌ ഞങ്ങളുടെ സ്വത്വം നഷ്ടപ്പെടാന്‍ ഇടയാക്കും. 5000 വര്‍ഷം പഴക്കമുള്ള ജീനുകളാണ്‌ ഞങ്ങള്‍ പണ്ഡിറ്റുകളുടേത്‌. അതിനെ ശുദ്ധവും സുരക്ഷിതവുമാക്കി നിര്‍ത്തിയാലേ ഞങ്ങളുടെ സംസ്കാരത്തെ നിലനിര്‍ത്താന്‍ സാധിക്കൂ. മുതിര്‍ന്ന പണ്ഡിറ്റുകളുമായി ചര്‍ച്ച ചെയ്യാനോ ഒന്നും പുതിയ തലമുറക്ക്‌ താത്‌പര്യമില്ല. കമ്പ്യൂട്ടര്‍ ജാതകപ്പൊരുത്തവുമൊക്കെ നോക്കി അവര്‍ ഈ വംശം നശിപ്പിക്കും".

പണ്ഡിറ്റുകളുടെയിടയില്‍ പരസ്പരവിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ രാജ്യം എന്തുകൊണ്ട്‌ തങ്ങളുടെ രക്ഷക്കു വന്നില്ലെന്ന് അത്ഭുതപ്പെട്ടിരുന്നു അവര്‍ ഒരുകാലത്ത്‌. എങ്കിലും ഇന്ന്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലായിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പഞ്ചാരവാക്കുകളും വാഗ്ദാനങ്ങളുമായി വരുമെന്ന് അവര്‍ക്കറിയാം. എങ്കിലും ദുരിതങ്ങള്‍ ഒരിക്കലും തീരാന്‍ പോകുന്നില്ല. തങ്ങളുടെ വോട്ടിന്‌ വിലയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗം, എല്ലാവരും ഒരു സ്ഥലത്തുതന്നെ കേന്ദ്രീകരിക്കുക എന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ ടൗണ്‍ഷിപ്പുകള്‍ക്കുവേണ്ടി അവര്‍ ആവശ്യം ഉന്നയിക്കുന്നത്‌.

"ഓരണ്ട്‌ രണ്ട്‌, ഈരണ്ട്‌ നാല്‌"...സഞ്ജയ്‌ റസ്ദാന്റെ കുടിലില്‍ അയാളുടെ മകന്‍ കാര്‍ത്തിക്‌ ഗുണനപ്പട്ടിക പഠിക്കുന്ന ശബ്ദം കേട്ടു. ഒരു നാള്‍ ശരിക്കുള്ള കണക്ക്‌ അവന്‍ മനസ്സിലാക്കും. കണക്കുകള്‍ ചോദിക്കുകയും ചെയ്തേക്കും. ശരിക്കുള്ള ഉത്തരം ആരുടെയെങ്കിലും കയ്യില്‍ ഉണ്ടാകാതെ വരില്ല.



പരിഭാഷകക്കുറിപ്പ്‌:

ഒരു ലേഖനം എഴുതുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്യുമ്പോള്‍, എന്തിനത്‌ ചെയ്തു എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്ത്വമൊന്നും അതെഴുതുന്നയാളില്‍നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും, ആ എഴുത്ത്‌, അയാളുടെ ചില നിലപടുകളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനം തന്നെയായിരിക്കും എന്നും തീര്‍ച്ചയാണ്‌.

ചില സമയങ്ങളില്‍, ലേഖനങ്ങളിലെ ചില ഭാഗങ്ങളോടെങ്കിലും, ആശയപരമായ വിയോജിപ്പുകള്‍ ഉണ്ടായെന്നും വന്നേക്കാം. ഈയൊരു ലേഖനത്തിലും അതുണ്ട്‌ എന്ന് അറിയിക്കട്ടെ.

പൊതുവായ ദുരന്തങ്ങള്‍ നേരിടുമ്പോഴും 'അയ്യായിരം വര്‍ഷത്തെ ജീനുകളുടെ മാഹാത്മ്യവും, വംശശുദ്ധിയും' ഉള്ളില്‍ കൊണ്ടുനടക്കുകയും, സമൂഹത്തിന്റെ ഭാഗധേയത്തിനും, സ്വന്തം വിധിക്കും ഒരുപോലെ പുറംതിരിഞ്ഞിരുന്ന് വെയില്‍ കായുകയും ചെയ്യുന്ന 'പണ്ഡിറ്റു'കളോട്‌ ഈയൊരു വിയോജിപ്പാണ്‌ ഇതെഴുതുന്നയാള്‍ക്കുള്ളത്‌. ബീഹാറിലെ ഹിന്ദുവിനെ തെരുവിലിട്ട്‌ കൊന്ന് കൊലവിളിക്കുകയും കാശ്മീരിലെ ഹിന്ദുവിന്‌ പഠിക്കാനുള്ള സ്കോളര്‍ഷിപ്പ്‌ കൊടുക്കുകയും ചെയ്യുന്ന പ്രാദേശിക/മത വാദത്തിന്റെ കപടവേഷങ്ങളെയും അവരുടെ ഉന്മാദത്തെയും അയാള്‍ തിരിച്ചറിയേണ്ടതും പ്രധാനം തന്നെയാണ്‌. സെക്യുലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തികചേരിക്കു മാത്രമേ മനുഷ്യസമുദായത്തെ നിലനിര്‍ത്താനും സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കാനും കഴിയൂ എന്ന്, എത്രവട്ടം അലറിപ്പറഞ്ഞാലാണ്‌ മനസ്സിലാവുക?

കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ, ഫലസ്തീന്‍ പ്രശ്നംപോലെ ഏറെക്കുറെ സങ്കീര്‍ണ്ണമാണ്‌. ഒരുമിച്ച്‌ ജീവിച്ചിരുന്ന രണ്ട്‌ സമുദായങ്ങളില്‍ ഒരു (ഉപ)വിഭാഗത്തിന്‌ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവരിക എന്ന ദുരന്തമാണ്‌ ഈ ഇരുചരിത്രപരിസരങ്ങളിലും ഉണ്ടായിട്ടുള്ളത്‌. കുര്‍ദുകളും, അര്‍മീനിയക്കാരും, ബംഗാളികളും, ബര്‍മ്മയിലെ റൊഹിയങ്കകളും, തിബത്തന്‍ ബുദ്ധഭിക്ഷുക്കളും എല്ലാം അനുഭവിക്കുകയും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്രദുരന്തങ്ങളുടെ തുടര്‍ച്ചതന്നെയാണ്‌ കാശ്മീരിലെ പണ്ഡിറ്റുകളുടേതും. കഥയും ചരിത്രവും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കാം. എങ്കിലും അവരെയെല്ലാം ഒരുപോലെ കൂട്ടിയിണക്കുന്ന ഒരേയൊരു കണ്ണി, ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന അവരുടെ ദുരന്തവിധിതന്നെയാണ്‌.

എന്നാല്‍, സാമ്രാജ്യത്വവും മതാധിഷ്ഠിത ദേശീയതകളും ഒരുമിച്ചും വെവ്വേറെയും നടത്തുന്ന (ഇപ്പോഴും നടത്തിവരുന്ന) അപകടകരമായ കളികളുടെ ഇരകളാണ്‌ ഇവരെല്ലാം, എന്നുകൂടി ഇവിടെ നമ്മള്‍ കാണാതെപോകരുത്‌.

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച്‌ എഡ്വേഡ്‌ സയ്‌ദ്‌ പ്രകടിപ്പിച്ച അസാമാന്യമായ ഉള്‍ക്കാഴ്ചയുടെ കാതല്‍ വ്യക്തമാക്കുന്ന ചില വരികള്‍ കൂടി ഇവിടെ ഉദ്ധരിക്കുന്നത്‌ അസ്ഥാനത്താകില്ലെന്ന് കരുതുന്നു.

"...പക്ഷേ, ഇന്ന് ഉയരുന്ന ചോദ്യം, ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും ഒരേ ഭൂമിയില്‍ സമാധാനപരമായി സഹവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ്‌. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ രക്തരൂഷിതമായ കാര്യങ്ങളാണ്‌. ഇസ്രായേലികള്‍ക്ക്‌ ഫലസ്തീനികളെയോ ഫലസ്തീനികള്‍ക്ക്‌ ഇസ്രായേലികളെയോ ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ല. നമ്മെ ഇത്രനാളും ഒരുമിച്ചുനിര്‍ത്തിയ ഈ മണ്ണ്‌, എല്ലാ പൗരന്മാരും തുല്യ അവകാശങ്ങളോടെ, സമ്പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പങ്കിടുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ മറ്റൊരു വഴി കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല....ഇരുകൂട്ടരുടെയും ജീവിതത്തിനോ അഭിലാഷങ്ങള്‍ക്കോ ഇത്‌ ഒരു കുറവും വരുത്തില്ല. ഒരിക്കല്‍ സമാധാനത്തോടെ സഹവസിച്ചിരുന്ന ഭൂമിയില്‍, ഇത്‌ ഇരുകൂട്ടര്‍ക്കും സ്വയംഭരണാവകാശം നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഒരു കൂട്ടരുടെ ചിലവില്‍ മറ്റു ചിലര്‍ക്ക്‌ പ്രത്യേകാവകാശം എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌..... വിവിധ മത-വംശ-സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണത്‌. സജാതീയതക്കോ, ദേശീയമോ, വംശീയമോ, മതമപരമോ ആയ പരിശുദ്ധി എന്ന സങ്കല്‍പ്പത്തിനോ, ചരിത്രപരമായ ഒരു ന്യായീകരണവുമില്ല".

അതാത്‌ സമൂഹങ്ങളുടെ ഭാഗധേയങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആത്യന്തികമായി ആ സമൂഹങ്ങളില്‍തന്നെയാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌ എന്ന വിവേകം, ദേശീയതകള്‍ക്കും, അവയുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ക്കും ഉണ്ടാകേണ്ടതും ആവശ്യമാണ്‌.

25 comments:

Rajeeve Chelanat said...

സ്വന്തം വീട്ടിലെ പ്രവാസികള്‍

Siju | സിജു said...

രാജീവ്, നല്ല ഉദ്യമം.
യഥാര്‍ത്ഥ ആര്യന്മാര്‍ തങ്ങളാണെന്നു അവകാശപെടുന്ന പണ്ഡിറ്റുകളുടെ കഷ്ടകാലം നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള മുസ്ലീം അധിനിവേശം മുതല്‍ ആരംഭിച്ചതാണ്. തൊണ്ണൂറുകള്‍ വരെ ഒരു ന്യൂനപക്ഷം ആയിരുന്നെങ്കിലും സമ്പന്നമായ ഒരു വിഭാഗമായിരുന്നു അവരവിടെ. തൊണ്ണൂറുകളിലാണ് തീവ്രവാദികള്‍ അവരെ ഉന്നം വെക്കാന്‍ ആരംഭിച്ചതും കൂട്ട പാലായനം ആരംഭിച്ചതും. പക്ഷേ, ഇപ്പോഴും തങ്ങളുടെ ജീന്‍ ഇത്തിരി മുന്തിയതാണെന്നു കരുതുന്നെങ്കില്‍ കഷ്ടം തന്നെ.

Nachiketh said...

Thanks Rajeev

ഗുപ്തന്‍ said...

വളരെ നല്ല പോസ്റ്റ് രാജീവ്. പ്രത്യേകിച്ചും താഴെചേര്‍ത്ത നിരീക്ഷണങ്ങള്‍ക്ക് സലാം. :)

Anonymous said...

Thanks Comrade

അങ്കിള്‍ said...

അപ്പോള്‍ മുമ്പായില്‍ മുമ്പായ്ക്കാര്‍ മതി ബാക്കിയുള്ളവര്‍ ഒഴിഞ്ഞ് പോണമെന്ന് താക്കറേ ശഠിക്കുന്നത് ഈ കാശ്മീരി പഢിറ്റുകളെ കണ്ടിട്ടുകൂടെ ആയിരിക്കാം , അല്ലേ രാജീവേ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അസഹനീയന്മായ ലജ്ജയാല്‍ ഞാന്‍ തലകുനിക്കുന്നു. എന്റെ നാട്ടില്‍ ഇതൊക്കെ നടക്കുമ്പോള്‍, അതിലെ മാനുഷികവ്യ്യതിചലനങ്ങളെക്കാള്‍ മതപരമായ സ്വാര്‍ഥത്തെയാണല്ലോ ചിലര്‍ തിരിച്ചറിയുന്നത്.

അടിക്കുറിപ്പ്ലെ വസ്തുതകള്‍ക്ക് പ്രാധന്യമുണ്ടാകണം എന്ന് കരുതുന്നു. ഉള്‍ക്കാഴ്ചകള്‍ക്ക് അഭിനന്ദനം.

പാമരന്‍ said...

നന്ദി രാജീവ്‌ജി. പരിഭാഷകന്‍റെ വിശദീകരണം ശ്രദ്ധേയം.

ജിവി/JiVi said...

കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതങ്ങളെക്കുരിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി ആ ചിത്രം വരച്ചുവെച്ചത് കാണുന്നത് ആദ്യം. നന്ദി രാജീവ്. വായിച്ചുവന്നപ്പോള്‍ വംശശുദ്ധിയുടെ ഭാഗം വായിച്ചപ്പോള്‍ ഒരൂ നീരസം തോന്നി. ആ നിലപാടുകളോട് രാജീവിനും ഉള്ള വിയോജിപ്പ് പ്രകടിപ്പിച്ചതു നന്നായി.

Calvin H said...

"എന്നാല്‍, സാമ്രാജ്യത്വവും മതാധിഷ്ഠിത ദേശീയതകളും ഒരുമിച്ചും വെവ്വേറെയും നടത്തുന്ന (ഇപ്പോഴും നടത്തിവരുന്ന) അപകടകരമായ കളികളുടെ ഇരകളാണ്‌ ഇവരെല്ലാം, എന്നുകൂടി ഇവിടെ നമ്മള്‍ കാണാതെപോകരുത്‌."

അതാണു കാര്യം....
പരിഭാഷയ്ക്ക് നന്ദി രാജീവേട്ടാ

Ranjith chemmad / ചെമ്മാടൻ said...

പരിഭാഷയ്ക്ക് നന്ദി രാജീവ്..

Anonymous said...

കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ മറ്റുള്ളവര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ഇടതന്മാര്‍ രംഗത്തിറ്ങ്ങിയേക്കും അല്ലേ സഖാവേ.. ഇങ്ങന്ത്തെ ലേഖനങ്ങളൊക്കെ നമ്മല്‍ ഇടതന്മാര്‍ ഉയര്‍ത്തികോണ്ടു വരുന്ന ഇര വാദത്തിനെതിരല്ലേ.. ഇതോക്കെ പെട്ടെന്ന്‌ ഡിലീറ്റ് ചെയ്യൂ സഖാവേ. അതേ നിങ്ങള്‍ വര്‍ഗ്ഗിയ പക്ഷ്ത്തേയ്ക്കു കാലു മാറി കുലം കുത്തിയാകാന്‍ തീരുമാനിച്ചോ..

തുറന്നു പറഞ്ഞുകൂടെ സഖാവേ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവസ്ഥ ഇതൊക്കെ തന്നെ എന്നു.

Anonymous said...

1921 ആഗസ്റ്റ്‌ 20 നു തിരൂരങ്ങാടിയിലാണ്‌ ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്‌. ആയുധങ്ങള്‍ കൈയ്യില്‍ വെച്ചിരുന്ന ചില മാപ്പിള നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോഴിക്കോട്‌ മജിസ്റ്റ്രേറ്റിന്റെ നേതൃത്തത്തില്‍ നീക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു അത്‌. ലഹള വളരെ വേഗം പടര്‍ന്നു പിടിക്കുകയും, ലഹളക്കാര്‍ മൊഹമ്മദ്‌ ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്‌, ഏറനാട്‌ വള്ളുവനാട്‌ ഭാഗങ്ങളെ ഖിലാഫത്‌ രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ അവസ്ഥയെപ്പറ്റി ഡോ: ആനി ബസന്റ്‌ ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്‍ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച്‌ ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌." (ആ സമയത്ത്‌ മലബാര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ: ആനി ബസന്റ്‌. 1916 ല്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ പാലക്കാട്ട്‌ വെച്ചു നടന്ന മലബാര്‍ ജില്ല കോണ്‍ഗ്രസ്സ്‌ സമ്മേളനമായിരുന്നു മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.) മാപ്പിള ലഹള വാസ്തവത്തില്‍ 'കാഫിറുകള്‍'ക്കെതിരായ ഒരു അക്രമമായിരുന്നു. അത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല!

Rajeeve Chelanat said...

അനോണികളുടെ കമന്റിന് മറുപടി പറഞ്ഞ് സമയം നഷ്ടപ്പെടുത്താന്‍ താത്പര്യമില്ല. അതിനാല്‍, ബാബുരാജിന്റെ പോസ്റ്റില്‍ ഇട്ട കമന്റ് ഇവിടെ കോപ്പി പേസ്റ്റുന്നു.

ഇന്ത്യന്‍ സ്വാതന്ത്യപ്രക്ഷോഭവും മഹാത്മജിയുടെ അനുഗ്രഹശിസ്സുകളുമുണ്ടായിരുന്ന ഖിലാഫത്ത് പ്രസ്ഥനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതും, ജന്മി-കുടിയാന്‍ പ്രശ്ങ്ങളിലേക്ക് ഇറങ്ങിച്ചെന്നതുമായ ഒരു ലഹളയായിരുന്നു മാപ്പിളലഹള എന്ന് അറിയപ്പെടുന്ന ചരിത്രകാരന്മാരെല്ലാവരും രേഖപ്പെടുത്തിയിട്ടുണ്ട്. (മദ്രാസ് പ്രവിശ്യയില്‍ പലയിടങ്ങളിലും ജന്മിമാര്‍ക്ക് അനുകൂലമായി ബ്രിട്ടീഷ് അധികാരികള്‍ നടപ്പാക്കിയ ചില ഭൂനിയമങ്ങളും ഇതിന് കാരണമായിട്ടുണ്ട് - ഈ ഭാഗം ബാബുരാജിനുള്ള കമന്റില്‍ ചേര്‍ക്കാന്‍ വിട്ടുപോയി). ചില സ്ഥലങ്ങളില്‍ അത്, കുടിയാന്മാരുടെ വ്യക്തിവൈരാഗ്യങ്ങളുടെ പ്രവര്‍ത്തനമായി മാറിയിട്ടുണ്ടെന്നും ഈ ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതൊന്നും കാണാതെ, ഒരുകൂട്ടം മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരായി നടത്തിയ അക്രമങ്ങളായി അതിനെ കാണുന്നത്, മിനിമം ഭാഷയില്‍, വിവരദോഷമാണ്. മാപ്പിളലഹളയുടെ പേരില്‍, കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ത്തന്നെ ശക്തമയ ഭിന്നാഭിപ്രായങ്ങളുണ്ടായ കഥയും മറക്കാതിരിക്കുക.

വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ, ഹിന്ദു-ജന്മിമാര്‍ക്കെതിരെ മുസ്ലിങ്ങളുടെ ആക്രമണം ഉണ്ടായിട്ടുള്ളു. മുസ്ലിമുകളെന്ന നിലക്കല്ല, ജന്മിമാരുടെ കീഴില്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ കാലാകാലമായി അനുഭവിച്ചിരുന്ന കുടിയാന്മാര്‍ എന്ന നിലക്കായിരുന്നു അത്തരം ആക്രമണങ്ങളില്‍ ഭൂരിപക്ഷവും. എന്നു മാത്രമല്ല, സ്വന്തം ജീവന്‍ പണയം വെച്ചും ഹിന്ദു ജന്മിമാര്‍ക്ക് അഭയം കൊടുത്ത്, അവരുടെ ജീവന്‍ രക്ഷിച്ച, മുസ്ലിം കുടിയാന്മാരും ഉണ്ടായിരുന്നു, ആ സോ കള്‍ഡ് ‘വര്‍ഗ്ഗീയ ലഹള’യില്‍. അവരെ ഏതു അക്കൌണ്ടിലാണ് ചേര്‍ക്കേണ്ടത് അനോണികളേ?

ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു മാപ്പിളലഹളയുടെ ലക്ഷ്യം എന്നൊരു കണ്ടുപിടുത്തവും നടത്തിയിട്ടുണ്ട് മറ്റൊരു അനോണി, ബാബുരാജിന്റെ പോസ്റ്റില്‍. വിവരദോഷം കണ്ടിട്ട്, ഇവിടെ പ്രത്യക്ഷപ്പെട്ട അനോണികളാകാനും മതി. ചരിത്രത്തെ തലകീഴായി പഠിച്ചാല്‍, ഇതും ഇതിലപ്പുറവും എഴുന്നള്ളിക്കും.

അഭിവാദ്യങ്ങളോടെ

ശ്രീവല്ലഭന്‍. said...

പരിഭാഷയ്ക്കും വിശദീകരണത്തിനും നന്ദി. പാലായനം ചെയ്തിട്ടുള്ള കോടികള്‍ വരുന്ന എല്ലാ ജനവിഭാഗത്തിന്റെയും ഗതി ഇതു തന്നെ ആണ്.

Anonymous said...

മലയാളം ബ്ലൊഗുകളിലെ സ്ഥിരം ഇസ്ലാമിസ്റ്റുകള്‍ ആരും ഈ ലേഖനത്തോട് പ്രതികരിച്ച് കണ്ടില്ലാ.

ഭൂമിപുത്രി said...

ഇന്നാൺ വന്ന് വിശദമായി വായിയ്ക്കാൻ കഴിഞ്ഞത്.വളരെ നന്ദി രാജീവ്.ഇവരുടെ ജീവിതസാഹചര്യങ്ങൾ വളരെ മോശമാണെന്നറിയാമായിരുന്നു.ഇപ്പോളതൊന്നുകൂടി വ്യക്തമായി.

Suraj said...

വെടിമരുന്നും ചോരയും മണക്കുന്ന ഒരു കാലത്ത് ഇത്തരമൊരു തിരിഞ്ഞുനോട്ടത്തിന്റെ പ്രസക്തി ചെറുതല്ല. ലേഖനത്തിനും പരിഭാഷകക്കുറിപ്പിലെ നിരീക്ഷണങ്ങള്‍ക്കും നന്ദി.

Anonymous said...

Rajeeve Chelanat said...
വിവരദോഷം കണ്ടിട്ട്, ഇവിടെ പ്രത്യക്ഷപ്പെട്ട അനോണികളാകാനും മതി. ചരിത്രത്തെ തലകീഴായി പഠിച്ചാല്‍, ഇതും ഇതിലപ്പുറവും എഴുന്നള്ളിക്കും.
-------------------------------------
ഷൂ ഇടുന്നവനേ ഷൂവിന്റെ കടി മനസ്സിലാകൂ എന്നു പണ്ട് ഒരു സാഹിത്യകാരന്‍ പറഞ്ഞത്. ഇര വാദക്കാര്‍ അവസരം കിട്ടിയാല്‍ വേട്ടക്കരാകുന്ന്തെങ്ങനെ എന്നു പറയുംബൊള്‍ എന്തെല്ലാം ന്യായീകരണങ്ങള്‍.

കാശ്മീരിലെ അക്രമവും പഴ മുഗളന്‍ അക്രമവും ഒക്കെ ഇതു പോലെ ജന്മി കുടിയാന്‍ പ്രശ്നത്തില്‍ വന്ന ഒരു ചെറിയ തെറ്റ് അല്ലാതെന്ത്.

പിന്നെ രാജീവ് സഖാവ് പറഞ്ഞാല്‍ പിന്നെ അത്ങ്ങനെ തന്നെയാവണമല്ലോ. പുത്തന്‍ ഭൂലോക ജന്മിമാരല്ലേ...

Anonymous said...

രാജീവിന്റെ കമന്റിനു ഈ മറുപടികല്‍ മതിയാകുമോ(ബാബുരാജിന്റെ പോസ്റ്റില്‍ നിന്നും എടുത്ത്ത്
--------------------------------------
1. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായിരുന്നുവെങ്കില്‍ എത്ര ബ്രിട്ടീഷുകാര്‍ ആ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്? ചുരുങ്ങിയത് ഒരാളുടെ പേരെങ്കിലും പറയാമോ?
--------------------------------------
2.ഗുജറാത്തിലും ഒറീസ്സയിലും ഇരകളെ ചിലപ്പോഴൊക്കെ ഹിന്ദുക്കള്‍ സഹായിച്ചിരുന്നു എന്നതുകൊണ്ട്‌, ഭാവിയില്‍ ആ ലഹളയൊക്കെ മഹത്വവല്‍ക്കരിക്കപ്പെടുമോ രാജീവ്‌?

Mahi said...

ഒരു പുതിയ സാമൂഹ്യാവബോധം വളര്‍ത്തിയേടുക്കാന്‍ താങ്കളുടെ ഈ ഉദ്യമങ്ങള്‍ക്ക്‌ തീര്‍ച്ചയായും കഴിയും തുടരുക

Rajeeve Chelanat said...

1. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായിരുന്നുവെങ്കില്‍ എത്ര ബ്രിട്ടീഷുകാര്‍ ആ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്? ചുരുങ്ങിയത് ഒരാളുടെ പേരെങ്കിലും പറയാമോ?

അനോണീ, കൊല്ലപ്പെട്ടവരുടെ കണക്കുനോക്കിയല്ലല്ലോ കലാപമാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത്. ബ്രിട്ടീഷ് പോലീസിനുനേരെയും റവന്യൂ ഓഫീസുകള്‍ക്കുനേരെയും ആക്രമണങ്ങള്‍ നടന്നതായി മദ്രാസ് ബോര്‍ഡ് ഓഫ് റവന്യുവിന്റെയും മദ്രാസ് നിയമസഭാ മിനുറ്റുകളുടെയും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 3900-ഓളം ആളുകള്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു.

The burden of land revenue was heavier on the lower sections of the peasantry owing to inequality in assessment and the disparity between the market prices and government rates. The former was mainly a result of official occupation. Those who were influential or able to bribe the officials were under assessed and the deficit was made up by overcharging others. Consequently, as the assistant Collector of Malabar observed in 1829, "the gardens of all the poorer classes are assessed so high that these poor creatures cannot pay the public revenue out of the pattom or proprietor's net rent without the sale of some of the household furniture."1

The over-assessment to which the poorer sections of the peasantry were subjected became more oppressive due to the disparity between the market prices and the government rates for the conversion of produce in kind to money for purpose of revenue payment. The government assessed the land revenue in kind, but collected in cash, fixing the conversion rate on the basis of average price over the previous ten years. The government conversion rates were at least fifty percent higher than the prevailing market rates.

The pressure of overassessment and the disparity in conversion rates was actually felt by the peasantry and consequently complaints against them were "loud, general and numbers".2 The realization of revenue, therefore, became a difficult task and often various methods of coercion and distraint and sale of movable and immovable property had to be resorted to. T.H. Babar, the judge of North Malabar, observed that "the numerous seizures of personal property have now extended to the most necessary articles of life; every utensil, even the rice beaters, curry stones and even the doors and windows of the poorest cultivators have been seized and sold for revenue.

ഇനി ഒരു കലാപത്തിന്റെ ചിത്രം വേണമെങ്കില്‍, ഇതാ അതും പിടിച്ചോളൂ.

The pattern of rebel action was similar in all places: government offices were destroyed, records were burnt, treasuries were looted and police stations were attacked. The system of communications was also disrupted: telegraph wires were cut, railway line was breached at many places, culverts and bridges were destroyed and roads were blocked by felling trees. As a result, police posts were deserted and government offices were abandoned: the administration completely collapsed.

ഈ സമീപകാലചരിത്രത്തില്‍നിന്ന് (87 കൊല്ലം എന്നത് അത്രക്ക് പഴക്കമൊന്നുമുള്ള കാര്യമല്ല. നാലുകെട്ടിന്റെ തൂണിലെ ആനക്കൊമ്പിന്റെ പാടുകള്‍ മായാന്‍ ഇനിയും എത്രയോ കാലം വേണം. അമ്മാവന്മാരുടെയും കാരണവന്മാരുടെയും പകക്കും ആനക്കൊമ്പിനേക്കാള്‍ ശക്തിയും മൂര്‍ച്ചയും വൈരാഗ്യവും കണ്ടേക്കാം)


ഇനി, താങ്കളുടെ രണ്ടാമത്ത ചോദ്യം.

2.ഗുജറാത്തിലും ഒറീസ്സയിലും ഇരകളെ ചിലപ്പോഴൊക്കെ ഹിന്ദുക്കള്‍ സഹായിച്ചിരുന്നു എന്നതുകൊണ്ട്‌, ഭാവിയില്‍ ആ ലഹളയൊക്കെ മഹത്വവല്‍ക്കരിക്കപ്പെടുമോ രാജീവ്‌?

അനോണീ, എങ്ങിനെയാണ് ഇത് രണ്ടിനെയും താങ്കള്‍ താരതമ്യം ചെയ്യുന്നത്. ഗുജറാത്തിലും ഒറീസ്സയിലും നടന്നത് സ്വാതന്ത്ര്യസമരമോ, ജന്മി-കുടിയാന്‍ ബഹളമോ ആയിരുന്നുവെന്നോ? :-)

അഭിവാദ്യങ്ങളോടെ

Anonymous said...

മൂഢ വിശ്വാസ്സങ്ങളിൽ അഭിരമിക്കുന്ന ആര്യബോധം, അവരുടെ തന്നെ പാദങ്ങൾക്കടിയിൽ ചവിട്ടി അരയ്ക്കപ്പെടുന്നു.
പണ്ഡിറ്റുകൾ എന്നു വിളിക്കപ്പെടുന്ന അസംഘടിത ന്യൂനപക്ഷം ആര്യബോധത്തിന്റെ കാൽച്ചുവട്ടിൽ താമരപ്പൂക്കൾ വച്ചു നമസ്ക്കരിക്കുമ്പോൾ, അകന്നു പോകുന്നത് സെക്കുലർ
പുറന്തോടുകളിൽ ഒളിച്ചിരിക്കുന്ന ആമകളാണ്,
മുയലുകളെ ഓടിത്തോൽ‌പ്പിക്കാനാവാത്തപ്പോൾ,
ഉറക്കിത്തോൽ‌പ്പിക്കുന്ന ആമബുദ്ധി!

ശ്രദ്ധേയമായ ഇത്തരം പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

സന്തോഷ് പെരുനാട്

Anonymous said...

തികഞ്ഞ കമ്മ്യുനിസ്റ്റു വിരുദ്ധന്‍,എം.ഗോവിന്ദന്റെ അടുത്ത അനുയായി,സംഘപരിവാര്‍ ആശയങ്ങളോട് കലഹിക്കാത്ത ചരിത്ര ഗവേഷകന്‍,മലബാരുകാരന്‍ ഡോ.എം.ഗന്ഗാധരന്‍ മാതൃഭൂമി ആഴ്ചപത്പ്പില്‍(നവംബര്‍2-8) മലബാര്‍ കലാപത്തെ കുറിച്ചു ഇങ്ങനെ എഴുതുന്നു.പ്രസക്ത ഭാഗം താഴെ...
ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടാന്‍ ടിപ്പുവിനു പണം ആവശ്യമായിരുന്നു.അതിന് വേണ്ടിയാണ് ടിപ്പു മലബാര്‍ പിടിച്ചടക്കിയത്.അക്കാലം വരെ കേരളത്തിലെ രാജാക്കന്മാര്‍ക്ക് കച്ചവടത്തില്‍ നിന്ന്നായിരുന്നു വരുമാനം.നിലനികുതി ഉണ്ടായിരുന്നില്ല.ടിപ്പു അതെര്‍പ്പെടുത്താന്‍ തീരുമാനിച്ചു.അതിന് വേണ്ടി ജന്മികലായ ബ്രാഹ്മണരെ കച്ചെരിയിലേക്ക് വിളിച്ചു.മതം മാറാന്‍ വേണ്ടിയാണെന്ന് കരുതി അവര്‍ ഓടിപ്പോയി...പഴശ്ശി മാത്രം ഒടിപ്പോയില്ല.
ടിപ്പു,ഓടിപ്പോയവര്‍ ഉപേക്ഷിച്ച ഭൂമി മാപ്പിളമാര്‍ക്ക് കൊടുത്തു,അവരോടു നികുതി പിരിച്ചു.നികുതി പിരിവു കര്‍ഷനമായപ്പോള്‍ അത്തന്‍ കുരിക്കള്‍,ചെമ്പന്‍ പോക്കര്‍ തുടങ്ങിയ മാപ്പിള പോരാളികള്‍ തന്നെ ടിപ്പുവിനെതിരെ കലാപം കൂട്ടിയിരുന്നു.
കടല്‍ക്കച്ഛവടം ടെശസാല്‍ക്കരിച്ഛതാണ് ടിപ്പുവിന്റെ മറ്റൊരു പ്രധാന പരിഷ്കാരം.മൈസൂര്‍ സര്‍ക്കാരിന് കീഴിലായി മലബാറിലെ പ്രധാന കച്ചവടം.അതോടെ മാപ്പിള കച്ചവടക്കാര്‍ തകര്ന്നു.കിട്ടാവുന്നിടങ്ങളില്‍ നിന്നെല്ലാം ടിപ്പു സൈന്യം പണം ശേകരിച്ച്ചു.വലിയ സ്വര്‍ണ ശേഖരമുണ്ടായിരുന്ന അമ്പലങ്ങളില്‍ നിന്നു അവ പിടിച്ചെടുത്തു.അതാണ്‌ അമ്പലക്കൊള്ള ആയി ചിത്രീകരിക്കപ്പെട്ടത്.സാമൂതിരി, സ്വന്തം കോവിലകത്തിന് തീവെച്ചു.മലബാര്‍ മുഴുവന്‍ തകര്‍ക്കപ്പെട്ടു എന്ന പ്രതീതി ഉണ്ടായി.
ടിപ്പുവിന്‍ കയ്യില്‍ ശ്രീരംഗപട്ടണം സന്ധി പ്രകാരം വടക്കന്‍ കേരളം ബ്രിട്ടീശധീനത്തില്‍ വന്നു.ബ്രിട്ടീഷ് കമ്പനി ബ്രാഹ്മണരെ തിരിച്ചു കൊണ്ടുവന്നു.നികുതി പിരിവു കര്‍ശനമാക്കി.പാട്ടം കൊടുക്കാത്തവരെ ഒഴിപ്പിക്കാനുള്ള അധികാരം കൂടി ജന്മിമാര്‍ക്ക് നല്കി.നികുതി പിരിവിനെ ചൊല്ലി ടിപ്പുവിനോടു സമരത്തിലെപ്പെട്ടിരുന്ന അത്തന്‍ കുരിക്കലെയും പഴസ്സിയെയും പോലുള്ളവര്‍ ബ്രിട്ടീശുകാര്‍ക്കെതിരെയും തിരിഞ്ഞു.അവരെ വെള്ളക്കാര്‍ വധിച്ചു.......ആര് മാസം നീണ്ടു നിന്നു 1921ലെ കലാപം.ഇത്രയും നീണ്ടു നിന്ന ബ്രിട്ടീഷ് വിരുദ്ധ കലാപം ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ല..

വിസ്തരഭയത്താല്‍ ഇത്ര മാത്രം..ഇതില്‍ നിന്നു വ്യക്തമാണ്,ടിപ്പു ആയാലും ബ്രിട്ടീശുകാരായാലും, നികുതി പിരിച്ച ജന്മി ബ്രഹ്മനരായാലും,മതം ഒരു ടൂള്‍ മാത്രമാണെന്ന്...അധികാരം,സമ്പത്ത്‌,ഇതാണ് അന്തിമം.അല്ലാതെ "മാപിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ" ,ബ്രിട്ടീഷുകാര്‍ മാപ്പിലമാര്‍ക്കെതിരെ എന്നതൊക്കെ, ആവശ്യാനുസരണം ചരിത്രത്തെ വളച്ചൊടിക്കല്‍ മാത്രം.

അനോമണി said...

രാജീവ് മാഷ്,

കുറേ അധികം പോസ്റ്റുകള്‍ കാണാതെ പോയത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഗംഭീരമായ പോസ്റ്റ്.