Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Sunday, December 11, 2011

ദളിതം





ആനന്ദ് പട്‌വര്‍ദ്ധന്റെ പുതിയ ഡോക്യുമെന്ററി ‘ജയ് ഭീം കൊമ്രേഡ്’ കാണാനുള്ള ഭാഗ്യം വീണുകിട്ടി രണ്ടുദിവസം മുൻപ്.

1997-ജൂലായ് മാസത്തില്‍, മുംബൈയിലെ രമാഭായ് കോളനിയിലെ അംബേദ്കര്‍ പ്രതിമയെ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിതുകള്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 10 ദളിത് പ്രവര്‍ത്തകരാണ്. അതില്‍ മനം നൊന്ത് വിലാസ് ഘോഗ്‌റെ എന്ന ഒരു ഒരു ദളിത് ഗായക/കവി തന്റെ ജീവിതം അവസാനിപ്പിക്കുന്നു. കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. പട്‌വർദ്ധന്റെ ‘ബോംബെ അവർ സിറ്റി’ എന്ന പഴയ ഒരു ഡോക്യുമെന്ററിയിൽ ഒരു ഭാഗത്ത്, ഒരു കലാജാഥയിൽ ഈ ഗായകൻ പണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏതാനും ദിവസത്തെ, അല്ലെങ്കില്‍ ആഴ്ചയിലെ വാര്‍ത്തകളില്‍, ഒരു ജുഡീഷ്യല്‍ അന്വേഷണത്തില്‍, ഒതുങ്ങേണ്ടിയിരുന്ന, വാര്‍ത്തായാകുമായിരുന്നു വിലാസിന്റെ ആത്മഹത്യ. ദളിതർക്കുനേരെയുള്ള അതിക്രമങ്ങൾ വാർത്തകളേ അല്ലാതായിരിക്കുന്നു നമുക്ക്. കോണ്‍ഗ്രസ്സ് ബി.ജെ.പി-ശിവസേന സര്‍ക്കാരുകളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഇരകളായി തുടരുകയാണ് അവരിന്നും. ഖൈര്‍ലാഞ്ചിപോലും നമ്മുടെ സ്മൃതിപഥത്തില്‍നിന്ന് ബഹുദൂരം അകലെയായിരിക്കുന്നു.

അപ്പോഴാണ് ഒരാൾ നീണ്ട പതിന്നാലു വർഷം ആ കേസിനെ വിടാതെ പിന്തുടർന്ന് 2011-ൽ തന്റെ ഡൊക്യുമെന്ററിയുമായി വരുന്നത്. വിലാസ് ഘോഗ്‌റെയുടെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും, അയാളെ ആത്മഹത്യ ചെയ്യിപ്പിച്ചവരുടെയും മൊഴികളിലൂടെ ആ ദളീത ഗായകന്റെ ആത്മഹത്യയുടെയും അയാളുടെ പ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വഞ്ചനയുടെയും കഥ പറയുകയാണ് ആനന്ദ്.

തീട്ടപ്പറമ്പുകളില്‍ രാപ്പകലന്തിയോളം പണിയെടുക്കുന്നവരെയും, മുംബൈയുടെ മുന്തിയ കഫെകളിലിരുന്ന് ദളിതന്റെ നാറ്റത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കൊച്ചമ്മമാരെയും, ‘ഇവറ്റകള്‍ക്ക് വേറെ വല്ലയിടത്തും പോയി കൂടരുതോ” എന്ന് രോഷം കൊള്ളുന്ന വല്യച്ഛന്മാരെയും, അംബേദ്ക്കറെന്ന് കേട്ടിട്ടേയില്ലാത്ത പ്രഭാതസവാരിക്കാരെയും, ജീവിതത്തിലൊരിക്കല്‍ പോലും ഒരു ദളിതനെ നേരിട്ടു കണ്ടിട്ടില്ലാതിരുന്നിട്ടും, അവനു കിട്ടുന്ന സംവരണത്തെക്കുറിച്ച് ധാര്‍മ്മികരോഷം കൊള്ളുന്ന ബുദ്ധിമാന്ദ്യക്കാരായ കൌമാരപ്രായക്കാരെയും, തെരുവിലങ്ങോളമിങ്ങോളം അധസ്ഥിതന്റെ ചരിത്രാതീത ജീവിതവ്യഥകള്‍ പാടി നടക്കുന്ന ഹരികഥക്കാരെയും, കബീര്‍ കലാ കേന്ദ്രസംഘം എന്ന തെരുവുനാടകത്തിലെ ഉശിരന്മാരും ക്ഷുഭിതരുമായ ദളിത് യൌവ്വനങ്ങളെയും, നക്സല്‍ ബന്ധം ആരോപിച്ച് അണ്ടര്‍ഗ്രൌണ്ടിലെ മാളത്തില്‍ അഭയം പ്രാപിക്കേണ്ടിവന്ന ശീതള്‍ എന്ന ജ്വലിക്കുന്ന ദളിത് ആക്റ്റിവിസ്റ്റിനെയും ഒക്കെ നിങ്ങള്‍ക്ക് ഈ ഡോക്യുമെന്ററിയില്‍ കാണാനാകും.

ഉറക്കത്തിലായിക്കഴിഞ്ഞിരുന്ന ഗാന്ധിയെയും ജിന്നയെയും കാണാന്‍ സാധിക്കാതെ നിരാശരായി, പുലര്‍ച്ച് രണ്ടുമണിക്ക് തന്റെ വീട്ടിലെത്തിയ ദളിതരെ വാതില്‍ തുറന്ന് സ്വീകരിച്ച്ചുകൊണ്ട്   ‘അവര്‍ക്ക് ഉറങ്ങാന്‍ കഴിയും, അവരുടെ ആളുകള്‍ ഉണര്‍ന്നിരിക്കുകയല്ലേ, എന്റെ കാര്യം അതുപോലെയല്ലല്ലോ, എന്റെ ആളുകള്‍ ഉറക്കത്തിലല്ലേ. അപ്പോള്‍ എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും“ എന്നു ചോദിക്കുന്ന അംബേദ്ക്കറെ ഒരു ദളിത് ഗായകന്‍ ഈ ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നുണ്ട്. കല്‍‌പ്പിത കഥയായിരിക്കാം. എങ്കിലും അതിന്റെ അര്‍ത്ഥതലം കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാകില്ല.

അംബേദ്ക്കറിനു തെറ്റി. ദളിതര്‍ മാത്രമല്ല. എല്ലാവരും ഉറക്കത്തിലാണ്, ഞാനും നിങ്ങളുമൊക്കെ..എല്ലാവരും..

Tuesday, November 22, 2011

പാലായിലെ മാണിക്ക്യം






മലയാളത്തിലെ ബ്ലോഗ്ഗുകൾക്ക് കഷ്ടകാലമാണോ?

ആണെന്നാണ് ബെർളിയുടെ മതം. മാത്രമല്ല, മലയാള ബ്ലോഗ്ഗിംഗ് മാധ്യമത്തെ സാമാന്യവത്ക്കരിച്ച് തന്റെ ബ്ലോഗ്ഗ് സങ്കൽ‌പ്പങ്ങളും പടക്കുന്നുണ്ട് ബെർളി.
മലയാളം ബ്ലോഗ്ഗിംഗിന് അൽ‌പ്പം കഷ്ടകാലമാണെന്ന് സമ്മതിക്കാം. സമയവും സൌകര്യവും കുറയുന്നതുകൊണ്ടും, കൂടുതൽ മിനക്കെടാതെ, എളുപ്പത്തിൽ, ഒറ്റവരികൊണ്ടോ ഒരു കമന്റു കൊണ്ടോ കൂടുതൽ ആളുകളിലേക്കെത്താമെന്നതുകൊണ്ടും, ബ്ലോഗ്ഗുകൾ അൽ‌പ്പം ശുഷ്ക്കമായിട്ടുണ്ട് എന്നത് നേര്.

പക്ഷേ, അതിനെക്കുറിച്ച് എഴുതുമ്പോൾ ബെർളി നിരത്തുന്ന നിരീക്ഷണങ്ങളെയും, ആ നിരീക്ഷണങ്ങൾ നിരത്തുന്ന ബെർളിയെയും നമുക്ക് ‘നിരീക്ഷി‘ ക്കാതെ തരമില്ല.

മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗ്ഗുകളും തമ്മിൽ പുലർത്തിപ്പോന്നിരുന്ന അന്തർധാരയിൽ നിന്നാണ് ബെർളി തുടങ്ങുന്നത്. ഏതാണ് ആ അന്തർധാര? താൻ പണിയെടുക്കുന്ന മുഖ്യധാരയുടെയും തന്റെ സ്വന്തം ബ്ലോഗ്ഗിന്റെയും അന്തർധാരയെക്കുറിച്ചാണ്ഈ വെളിച്ചപ്പാടെങ്കിൽ ശരി. ആ മുഖ്യധാരയും ബെർളിത്തരങ്ങളും തമ്മിൽ ആ അന്തർധാര ഇന്നോളം നിലനിൽക്കുന്നുമുണ്ടെന്നതും ബെർളിയുടെ നൂറുകണക്കിനു പോസ്റ്റുകളിൽനിന്ന് സുവ്യക്തം.

“പക്ഷേ മുഖ്യധാരാ ‘'മാധ്യമങ്ങളുടെ വേണ്ടാതീനം തുറന്നുകാട്ടുന്നതിനും അവരെ തുടച്ചുനീക്കിക്കൊണ്ട് പുതിയൊരു ലോകക്രമം സംജാതമാക്കുന്നതിനും ബ്ലോഗ്ഗുകൾ വിചാരിച്ചാൽ മതി  എന്ന്ബ്ലോഗ്ഗിങ്ങിന്റെ സുവർണ്ണ കാലഘട്ടത്തിൽ ബുദ്ധിജീവികൾ പറഞ്ഞിരുന്നു' വെന്ന് പറയുന്നതിന്റെ അന്തർധാരയെന്താണ്?


പ്രസാധകനെയും  എഡിറ്ററെയും മാത്രമല്ല വായനക്കാരനെപ്പോലും പ്രതീക്ഷിക്കാതെ, അവരുടെയാരുടെയും സൌജന്യത്തിനും വിവേചനാധികാരത്തിനും കാത്തുനിൽക്കുകയോ കീഴ്പ്പെടുകയോ ചെയ്യാതെ, ലോകത്തോട് തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നു പറയാനുള്ള ഒരു മാധ്യമമെന്ന നിലയ്ക്കാണ് സമകാലിക സമാന്തര മാധ്യമ ചരിത്രത്തിൽ ബ്ലോഗ്ഗിന്റെ വരവ്. (മുഖവും തരാതരവും നോക്കി പറയുന്നവരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ) പക്ഷേ പുതിയ ലോകക്രമമുണ്ടാക്കലൊന്നും അതിന്റെ ലക്ഷ്യമേയല്ലായിരുന്നു. ഗുഹാചിത്രങ്ങൾ മുതിലിങ്ങോട്ട് ഫേസ്ബുക്കും ട്വിറ്ററുമൊക്കെ മനുഷ്യൻ ഉപയോഗിക്കുന്നത്, സംവേദിക്കാനാണ്. അവനവnനു പറയാനും അറിയിക്കാനുമുള്ളത് സ്വന്തം നിലയിൽ പറയാനും അറിയിക്കാനും, അതിനെ സഹജീവികളുമായി പങ്കിടാനും.

മുഖ്യധാരാ മാധ്യമങ്ങളുടേതിൽ നിന്ന് വിഭിന്നമായ ഒരു ജനാധിപത്യ സ്വഭാവമാണ് അതുകൊണ്ടുതന്നെ ബ്ലോഗ്ഗുകൾക്കുള്ളത്. മലയാളം ബ്ലോഗ്ഗിംഗിന്റെ കാര്യമെടുക്കുക. സർവ്വാധികാരികളായി വാണരുളിയിരുന്ന അമ്മാവന്മാരും സംഘടിതമതങ്ങളുടെ ദല്ലാളുകളും അരങ്ങു വാണിരുന്ന ഒന്നായിരുന്നു ആരംഭകാലത്ത് അത്. അവിടേക്കാണ്,  ഇടതുപക്ഷ----_മതേതരത്വ നിലപാടുകളുമായി ഒരു മറുപക്ഷം അതിശക്തമായി കടന്നുവന്നത്.  കഥയിലും, കവിതയിലും, ശാസ്ത്രവിഷയങ്ങളിലും, രാഷ്ട്രീയത്തിലും, സംഗീത_സാഹിത്യ-സിനിമാ നിരൂപണത്തിലും, തത്ത്വചിന്തയിലും, അച്ചടി-_ദൃശ്യമാധ്യമങ്ങളുടെ വിശകലനത്തിലും, അങ്ങിനെ,  മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മലയാളം ബ്ലോഗ്ഗിൽ ഒരു പുതിയ നവോത്ഥാനത്തിന് അവർ തുടക്കം കുറിച്ചു. അവിടെയുമിവിടെയുമായി ഒറ്റ തിരിഞ്ഞു കേട്ടിരുന്ന അവരുടെ പതിഞ്ഞ ശബ്ദം ആർക്കും ഒരിക്കലും അവഗണിക്കാനാവാത്ത മുഴങ്ങുന്ന സ്വരമായി മാറുകയും ബ്ലോഗ്ഗിംഗിലെ നെടിയിരുപ്പുകളെ ചോദ്യം ചെയ്യാനും മുതിർന്നത് ഹ്രസ്വകാലം കൊണ്ടാണ്. അന്നുമുതലിന്നോളം  ആ മാറ്റുരക്കൽ മലയാളം ബ്ലോഗ്ഗിംഗിൽ നടക്കുന്നുമുണ്ട്.


കൂടുതൽ സാധ്യതകളുള്ള സോഷ്യൽ മീഡിയകൾ വന്നപ്പോൾ അവരിൽ പലരും അത് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് സത്യമാണ്. അതിൽ അസാധാരണത്വമൊന്നുമില്ല താനും. എന്നിട്ടും ഇന്നും അതിന്റെ ശക്തിയും പ്രസക്തിയും നഷ്ടപ്പെട്ടിട്ടൊന്നുമില്ല. ചിലപ്പോൾ ഒരു കമന്റു പോലും കിട്ടാതെ, വായനകളിലൂടെ മാത്രം വികസിച്ച്, അത് പലരിലൂടെ തുടർന്നുപോരുകയും ചെയ്യുന്നുണ്ട്. 



ഇതൊന്നും കാണാതെ പുറപ്പെട്ട പുതിയ ബെർളിത്തരത്തിന്റെ ചുരുക്കം ഇതാണ്.  ബ്ലോഗ്ഗുകളുടെ കടി പണ്ടേപ്പോലെ ഫലിക്കുന്നില്ല; മുഖ്യധാരാ മാധ്യമങ്ങളെ കണ്ണുമടച്ച് വിമർശിക്കുകയും എന്നാൽ അവിടെ ഇടം കിട്ടിയാൽ അതിരറ്റു സന്തോഷിക്കുകയും ചെയ്യുന്ന സവിശേഷതയാണ് മലയാളം ബ്ലോഗ്ഗർമാർക്കുണ്ടായിരുന്നത്; 

മുഖ്യധാരാ മാധ്യമങ്ങളെ കണ്ണടച്ച് വിമർശിക്കുന്നതിലല്ല ബെർളിക്ക് കുണ്ഠിതമെന്ന് വ്യക്തം. മുഖ്യധാരകളിലെ മുഖ്യനെ വിമർശിക്കുന്നതിലായിരിക്കണം. മനോരമയെയോ മനോരമ പ്രതിനിധാനം ചെയ്യുന്ന നിരവധി എസ്റ്റാബ്ലിഷെമെന്റുകളെയോ ഒരിക്കലും നേരിട്ട് നോവിക്കാതെ, കളിവാക്കിന്റെ നഖക്ഷതം കൊണ്ട് നൊമ്പരമുള്ള സുഖം കൊടുക്കുന്നവർക്ക് മുഖ്യധാരാ മാധ്യമവിമർശം സുഖിക്കില്ല. ‘'അവിടെ ഇടം കിട്ടിയാൽ സുഖിക്കുന്ന' വരുണ്ടാകാം. വിമർശിക്കേണ്ടിവന്നാൽ അതു ചെയ്യാൻ ഏത് ഇടമായാലും തരക്കേടില്ല എന്ന ന്യായം ബെർളിക്ക് ബോധ്യപ്പെടുമോ ആവോ? എന്നാൽ എല്ലാവരെയും ‘’'സുഖിക്കുന്ന'വരുടെ ഗണത്തിൽ കൂട്ടുന്നത് സ്വാനുഭവം കൊണ്ടായിരിക്കാനേ സാധ്യത കാണുന്നുള്ളു.

സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ എല്ലാത്തരം കഥാപാത്രങ്ങളും സൌഹൃദവട്ടത്തിൽ നിന്ന് അടിക്കുകയും ഉടക്കുകയും ചെയ്തിരുന്ന ബസ്സിലേക്ക് പഴയ ബ്ലൊഗ്ഗർമാർ കൂടുമാറി.

ഗൌരവമേറിയ നല്ല ചർച്ചകൾ നിരവധി നടന്നിട്ടുള്ള ബസ്സ് മോശം സംഗതിയാണെന്നാണോ ധ്വനി? സൌഹൃദവട്ടത്തിലും അല്ലാതെയും അടിക്കുകയും ഉടക്കുകയും ചെയ്തിട്ടുള്ള നാളികേരങ്ങൾ ഇപ്പോഴും അവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ട് ബെർളീ. ബസ്സു പോയാലും അതവിടെ കിടക്കുന്നുണ്ടാകും എന്ന് ഗൂഗിളിന്റെ ഉറപ്പുമുണ്ട്.


ഇന്ന് ആകെ നടക്കുന്നത്, തീറ്റക്കും കുടിക്കും വേണ്ടിയുള്ള ബ്ലോഗ്ഗ് മീറ്റുകളാണ്; പത്രവും ന്യൂസ് ചാനലുമെല്ലാം രാവിലേ അരച്ചുകലക്കി ‘ഒരലക്കങ്ങലക്കുന്ന‘ വാർത്ത ബ്ലോഗ്ഗർമാരാണ് കൂടുതൽ.

വാർത്ത അരച്ചുകലക്കി വാർത്തയുടെ സത്യാവസ്ഥയുടെയും പത്രധർമ്മത്തിന്റെയും കറയിളക്കി അലക്കിക്കൊണ്ടിരിക്കുന്ന മനോരമയുടെ  സ്വന്തം മാണിക്ക്യം തന്നെ ഇതൊക്കെ പറയണം.

തീർന്നില്ല. മലയാളം ബ്ലോഗ്ഗിലെ സ്ഥിതി ഇതൊക്കെയാണെങ്കിലും ആഗോലതലത്തിലെ ബ്ലോഗ്ഗർമാർ മല മറിക്കുകയാണ്; വീഡിയോ സ്ട്രീമിംഗിന്റെ കാലമാണ് ഇനി വരാൻ പോകുന്നത് എന്നിങ്ങനെയുള്ള ചില കണ്ടെത്തലുകളും സൂത്രത്തിൽ ബെർളി തിരുകിക്കയറ്റുന്നുണ്ട് ഒറ്റനോട്ടത്തിൽ അത് ബെർളി തന്നെക്കുറിച്ചുതന്നെയാണ് പറയുന്നതെന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങിനെയല്ല. ‘'ആഗോളതല'ത്തിലാണ് ബെർളി പറയുന്നത്.  “'ബ്ലോഗ്ഗിംഗ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോയതും, പ്രധാനപ്പെട്ട ബ്ലോഗ്ഗർമാർ ബ്ലോഗ്ഗിംഗിനു വേണ്ടി മാത്രം ജീവിച്ചതും”, അത്തരം ബ്ലോഗ്ഗുകൾ മുഖ്യധാരാ മാധ്യമങ്ങളെപ്പോലെ തന്നെ ജനങ്ങളെ സ്വാധീനിക്കുകയും ചെയ്ത കഥ”“"; 'പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’" ; 'മലയാളിക്ക് (അതായത് ബെർളിയല്ലാത്ത എല്ലാ ബ്ലഡി മല്ലൂസിനും) യൂ ട്യൂബ് എന്നാൽ സിൽ‌സിലയും സന്തോഷ് പണ്ഡിറ്റും മാത്രമായിരിക്കുന്നതിന്റെ കാരണം, കാഴ്ചക്കാരായി വിമർശിക്കാനല്ലാതെ, അതിലേക്ക് സ്വന്തം സംഭാവനകൾ നൽകാനുള്ള മടിയുടെ നേർക്കാഴ്ചയാണ് .

സമാന്തര മാധ്യമമെന്ന നിലയ്ക്കു വന്ന ബ്ലോഗ്ഗുകൾ ‘‘'മുഖ്യാധാരാ മാധ്യമങ്ങളെപ്പോലെ' യല്ല ജനങ്ങളെ സ്വാധീനിച്ചത്. മുഖ്യധാരകളുടെ സമ്മതിനിർമ്മാണത്തെ ( Consent Manufacturing) തകിടം മറിച്ചുകൊണ്ടാണ് അവ ജനങ്ങളിൽ ഇടം കണ്ടെത്തിയത്. മുഖ്യധാരകളുടെ സ്ഥാവര-ജംഗമ സ്വത്തോ, ആൾ ബലമോ, സ്വാധീനമോ ഇല്ലാതെ തന്നെ. പാർശ്വവത്ക്കരിക്കപ്പെട്ട ചിന്തകളെയാണ് അത് വെളിച്ചത്ത് കൊണ്ടുവന്നത്. മുമ്പേ പറഞ്ഞ, പറയാനും, അറിയിക്കാനുമുള്ള ജനാധിപത്യ സ്വാതന്ത്ര്യത്തെ.

പ്രസിദ്ധരായ ബ്ലോഗ്ഗർമാരെ മുഖ്യധാരാ മാധ്യമങ്ങൾ വിഴുങ്ങി അവരുടെ കോളമിസ്റ്റുകളോ ഔദ്യോഗിക ബ്ലോഗ്ഗർമാരോ ഒക്കെയായി മാറ്റി’യ’ തിനെക്കുറിച്ചാണെങ്കിൽ, എതിർപ്പിന്റെ  സ്വരങ്ങളെ ‘“'പുണ്യാള’ പദവിയിലേക്കുയർത്തി' വരിയുടച്ച് നിശ്ശബ്ദമാക്കുന്ന മുഖ്യധാരാ മാധ്യമ രീതിയെക്കുറിച്ച് ബെർളിക്ക് സ്റ്റഡി ക്ലാസ്സ് തികഞ്ഞിട്ടില്ലെന്നു വേണം കരുതാൻ. വിഴുങ്ങുന്നു എന്ന് ബെർളി കാണാതെ പോകുന്നില്ല എന്നും ശ്രദ്ധിക്കണം) .

യൂട്യൂബും കൾച്ചർ അൺപ്ലഗ്ഗ്‌ഡ് പോലുള്ള നിരവധി സൈറ്റുകളിലും ഈ പറഞ്ഞതൊക്കെ-----_വീഡിയോ സ്ട്രീമിംഗ് മാത്രമല്ല-‌‌ ഡോക്യുമെന്ററികളും, ടെലിസിനിമകളും_ ഒക്കെ പുറത്തുവരുന്നുണ്ട് മിസ്റ്റർ ബെർളി.   അതെങ്ങിനെ? വർഷാവസാനം സ്വന്തം ബ്ലോഗ്ഗിന്റെ കമന്റും ഹിറ്റും മാത്രം വിശകലനം ചെയ്ത് ഗ്രാഫ് വരച്ച് ബ്ലോഗ്ഗിലിട്ട് ആത്മരതി നടത്തുമ്പോൾ ഇതൊന്നും കാണാനും ശ്രദ്ധിക്കാനും സമയം കിട്ടത്തതിന് മലയാളി എന്തു തെറ്റു ചെയ്തു?

മിമിക്രിയിലും സിനിമയിലും തുടരുന്നവരെപ്പോലെ, മുഖ്യധാര മാധ്യമത്തിന്റെയും ബ്ലോഗ്ഗിംഗിന്റെയും ഇരുതോണികളിലായി യാത്ര ചെയ്യുന്ന അതിബുദ്ധിമാന്മാർ എന്നും മലയാളം ബ്ലോഗ്ഗിൽ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടെന്നതിനും വേറെ ഉദാഹരണങ്ങളൊന്നും വേണ്ടതില്ല. എന്നാൽ അത് സാമാന്യവത്ക്കരിച്ച് ഹിറ്റും കമന്റു കൂട്ടുന്നതിന്റെ ഭ്രാന്തിന് ചികിത്സയില്ല.  

സദസ്സു കിട്ടിയാൽ അവതാരകമാരെ പള്ളുപറയുന്ന കുറുനരികളെ കണ്ട് വിജ്ജൃംഭിച്ച്, സിനിമാപ്പാട്ടിനു ഇംഗ്ലീഷ് പാരഡികളും, ഇംഗ്ലീഷ് പഴമൊഴികൾക്ക് മലയാളം പരിഭാഷയും ചമച്ച്, ഓണത്തിനു ബോണസ്സും അവധിയും ചോദിക്കുന്നവനോട് വഞ്ചിനാട്ടിലെ രാജാവിന്റെ പെരുമ പറഞ്ഞ്, വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർക്കുന്ന കാക്കിയുടെ ധാർഷ്ട്യത്തിnനെ കാണാൻ കൂട്ടാക്കാതെ, പെൺകുട്ടികളെ കെ.എസ്.ആർ.ടി.സിയോട് കൂട്ടിക്കെട്ടി തമാശിച്ച്, ഇന്ത്യൻ ജനാധിപത്യത്തിന് വോട്ട് കുത്തിയ മമ്മൂട്ടിയെ തലോടി,  തന്റെ മുഖ്യധാരയുടെ അന്തർധാരക്കനുസൃതമായി ചാഞ്ചാടിയും ചാഞ്ഞും ചെരിഞ്ഞുമിരുന്നെഴുതുന്ന അതിബുദ്ധിശാലികൾ മുഖ്യധാരാ മാധ്യമത്തിലും അതിനു പുറത്തും പിന്നിലുമൊക്കെ എന്നുമുണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും. കൺസിസ്റ്റന്റായും പ്രൊഫഷണലായും  നല്ല അസ്സൽ പരപുച്ഛത്തിൽ കുതിർന്ന നർമ്മബോധത്തോടെ ഇനിയും അവർ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യും.  സീരിയസ്സായി എഴുതുന്നുവെന്ന നാട്യത്തിൽ അഭിരമിച്ച്വെറും പൌരന്റെ ഗതികെട്ട നിവേദനവുമായി ഇനിയും അവരെത്തും.

കൂലിക്കെഴുതിയ ലേഖനങ്ങൾ അച്ചടിക്കാൻ കൊടുത്തിട്ട്, വാടകയ്ക്കെടുത്തവനു വേണ്ടി ഘോരഘോരം പ്രസംഗിച്ചിട്ട് നാളെ പൊതുജനമെന്ന കഴുതയ്ക്കു നേരെ ചൂണ്ടാനുള്ള വിരൽത്തുമ്പിന്റെ കളങ്കത്തെ ഒരു തുള്ളി മഷി കൊണ്ടു പോലും മറയ്ക്കാൻ തയ്യാറാവാത്തത് ഏത് തത്ത്വശാസ്ത്രത്തിന്റെ പിൻ‌ബലത്തിലായിരിക്കുമെന്ന് എന്ന സ്വന്തം ചോദ്യം തന്റെ നേർക്കുതന്നെ വരുന്നത് പാലായിലെ മാണിക്യത്തിനു കാണാൻ കഴിയുന്നുണ്ടാവില്ല.


അന്തർധാരകൾ അല്ലെങ്കിലും എപ്പോഴും അങ്ങിനെയാണല്ലോ. എളുപ്പത്തിലൊന്നും എല്ലാവരുടെയും കണ്ണിനു പിടി കൊടുക്കില്ല. കണ്ടാലും കണ്ടതായി തോന്നുകയുമില്ല. മനോരമിപ്പിക്കുന്ന കാഴ്ചകളിലാണല്ലോ കണ്ണ്.




(ചിത്രത്തിനു ഗൂഗിളിന് അന്തമില്ലാത്ത കടപ്പാട്)

Wednesday, October 19, 2011

ഗുരുക്കല്ലുകളും ശിഷ്യക്കല്ലുകളും



ഒരു നാൾ രാഷ്ട്രീയം മരിച്ചുപോയാൽ, നാം, കല്ലുകൾ എന്തുചെയ്യും എന്ന് ചോദിക്കുന്ന ശിഷ്യക്കല്ലിനോട് ഗുരുക്കല്ല് പറയുന്ന ഉത്തരമുണ്ട്, കെ.ജി.എസ്സിന്റെ ‘ഹമുക്ക്’ എന്ന കവിതയിൽ. അത് ഇങ്ങനെയാണ്:

ഡാ
ഡ ഡ ഡാ
ശിഷ്യക്കല്ലേ
അപ്പഴല്ലേ സടകുട-
ഞ്ഞുണരുന്നത് നുമ്മടെ
അതിജീവന രതി.
മടങ്ങും നാം
ദുഖത്തിലും തോൽ‌വിയിലും
ദൈവത്തിലേക്ക്.
സ്വത്വാതുരരായി
ഇനി നീയേ രാഷ്ട്രീയം
നീയേ ശരണം;
ആഗോള പരാശക്തി
സർവ്വനാശക മഹാമാരി
എന്ന് കേണലറി
ജാതിമതാചാര-
സ്വദേശച്ചെരിവിലെ
പച്ചപ്പുൽമേട്ടിലേ-
ക്കൊരുരുളലങ്ങോ-
ട്ടുരുളും ശിഷ്യാ,
ഉരുളൻ കല്ലുകളല്ലേ നാം?

(ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ, ഡി.സി.പ്രസിദ്ധപ്പെടുത്തിയത്).

വെറുതെ സങ്കൽ‌പ്പിച്ചുനോക്കുകയാണ്.  ഒരു രസത്തിന്.

ഇക്കഴിഞ്ഞ വിദ്യാരംഭത്തിന്റെയന്ന്, കെ.ജി.എസ്സിന്റെ മടിയിലിരുന്ന് അക്ഷരാഗ്നി പകർന്നുകിട്ടിയ ഏതെങ്കിലുമൊരു ശിഷ്യക്കല്ലിന്, എന്നെങ്കിലുമൊരിക്കൽ കവിതയുടെ രാഷ്ട്രീയം ചികയേണ്ടിവന്നാൽ, ഇതേ മറുപടിയായിരിക്കില്ലേ കവിതയുടെ ഗുരുക്കല്ലിൽനിന്ന് അവന്റെ നാവിൽ പുളിച്ചു തികട്ടുക? കെ.ജി.എസ്സിന് അപ്പോൾ എന്തു സമാധാനം പറയാനുണ്ടാകും? അതോ, അപ്പോഴേക്കും, ജാതിമതാചാരസ്വദേശിച്ചെരുവിലേക്ക്, ഇങ്ങിനി തിരിച്ചുകയറാനാവാത്തവിധം വീണുപോയിട്ടുണ്ടാകുമോ നമ്മുടെ പ്രിയപ്പെട്ട കവി?
 
ഭസ്മക്കുറിയും കസവുമുണ്ടുമണിഞ്ഞ്, സ്വർണ്ണമോതിരം കൊണ്ട്, അക്ഷരമെന്ന അഗ്നി ഇളം കുരുന്നുകളുടെ നാവിൽ കോറിയിടുന്നത് എങ്ങിനെയാണ് ജീർണ്ണതയുടെ അടയാളമാവുന്നത് എന്നല്ലേ ചിലർക്ക് സംശയം.

നശ്വരതയുടെ പ്രതീകം മാത്രമല്ല ഭസ്മം. അത് ഒരു മതത്തിന്റെ ചിഹ്നവും കൂടിയാണ്. അക്ഷരത്തിന് മതത്തിന്റെ പരിവേഷം നൽകുന്നത് ആരുടെ താത്പര്യത്തിനെ സംരക്ഷിക്കാനാണ്? അക്ഷരത്തിന്റെയോ, മതത്തിന്റെയോ, അക്ഷരാർത്ഥിയുടെയോ, ഗുരുക്കല്ലുകളുടെയോ?

കസവുമുണ്ടിന്റെ കസവിഴകളിലുമുണ്ട് അതിന്റെ മതവും രാഷ്ട്രീയവും. ആഢ്യതയുടേയും, അതിൽ അഹങ്കരിക്കുന്നവന്റെ അന്തസ്സിന്റെയും പ്രതീകമാണ് നിർദ്ദോഷമെന്നു തോന്നിക്കുന്ന ആ മുണ്ട്. പണിയെടുക്കുന്നവന്റെ വേഷമല്ല അത്. പണിയെടുക്കുന്നവന്റെ അദ്ധ്വാനത്തെ പൂമുഖത്തിരുന്ന് നിയന്ത്രിക്കുകയും പണമാക്കി സ്വന്തം പത്തായങ്ങളും നിലവറകളും നിറക്കുന്നവന്റെയും വേഷമാണത്.

അക്ഷരത്തിന് ആഢ്യനും ആര്യനുമില്ല. ഉടമസ്ഥനും അടിയാളനുമില്ല. ദു:ഖത്തിലും തോൽ‌വിയിലും അത് മടങ്ങുന്നത് ദൈവങ്ങളിലേക്കും മതത്തിലേക്കുമല്ല. മനുഷ്യനിലേക്കാണ്. അവന്റെ നാവിലേക്കും, ശബ്ദത്തിലേക്കുമാണ്. അവന്റെ പ്രതിരോധത്തിലേക്ക്.

ഓലയെഴുത്താണികളെ കാട്ടിലെറിഞ്ഞുകളഞ്ഞ് വരുന്ന ഉണ്ണികളെ ഇപ്പോഴും പാറക്കെട്ടുകൾക്കകത്ത് തപസ്സിരുന്ന് പൂതങ്ങൾ കിനാക്കാണുന്നുണ്ട്.

സംഘടിത മതങ്ങളുടെ സാമൂഹ്യ പരിസരങ്ങളെ തിരിച്ചുപിടിക്കണമെന്ന് ചില കവികൾ ആഗ്രഹിക്കുന്നത് ഇതിനൊക്കെയാണെന്നുവരുമോ? അഥവാ, ആ പരിസരങ്ങളെ ഇവ്വിധമാണോ തിരിച്ചുപിടിക്കേണ്ടത്? ആർ ആരെയാണ് ഒടുവിൽ തിരിച്ചുപിടിക്കുക?

മതങ്ങളുടെയും ദൈവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അതിജീവന രതിയെ പിന്നിലുപേക്ഷിച്ച്, പുതിയ വിദ്യാരംഭം കുറിക്കുന്ന ശിഷ്യക്കല്ലുകൾക്കായ് നമുക്ക് കാത്തിരിക്കാം. അവർ വരുകതന്നെ ചെയ്യും. ജാതിമതാചാരസ്വദേശച്ചെരുവുകളിൽ അവരെ തളച്ചിടാൻ ഒരു ഗുരുക്കല്ലുകൾക്കും ആവില്ല.

Monday, August 22, 2011

ഒരു അഭ്യർത്ഥന


സുഹൃത്തുക്കളെ,

പത്മനാഭക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ
‘ദേവപ്രശ്നം‘ എന്ന അപഹാസ്യമായ രീതി ഉപയോഗിച്ച് തിരുവിതാംകൂർ രാജവംശവും, ആധുനിക പത്മനാഭദാസന്മാരും നടത്തിത്തുടങ്ങിയിരിക്കുന്ന നീക്കങ്ങളെ ചെറുക്കാനും പരാജയപ്പെടുത്താനും സാക്ഷര കേരളം മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ കണ്ടെടുത്ത സ്വത്തുക്കൾ ക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും രക്ഷാധികാരത്തിൽ ഇനിയും ഉറപ്പിച്ചുനിർത്താനും, സംസ്ഥാനത്തിന്റെയും അതിലെ ജനങ്ങളുടെയും പൊതുവായ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽനിന്ന് അതിനെ തടയുകയുമാണ് ഈ പുതിയ ദേവപ്രശ്നത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണ്.

ഈ സ്വത്തുക്കൾ എങ്ങിനെ രാജവംശത്തിന്റെയും പിന്നീട് ക്ഷേത്രത്തിന്റെയും കൈകളിലെത്തിച്ചേർന്നുവെന്ന് ഇതിനോടകം തന്നെ പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളിൽനിന്ന്, അവരുടെ വിയർപ്പിന്റെ ഫലത്തിൽനിന്ന് രാജകേസരിമാർ കാലാകാലങ്ങളായി തട്ടിയെടുത്ത സ്വത്തുക്കളാണവ. അവ ഒരുകാലത്തും തിരിച്ച് ജനങ്ങളിലേക്കെത്താതിരിക്കാനും രാജവംശത്തിന്റെ കൈയ്യിരിപ്പായി നിലനിർത്താനും വേണ്ടി നടത്തുന്ന പുതിയ തൃപ്പടിദാന  കപടനാടകമാണ് ഈ ദേവപ്രശ്നത്തിലൂടെ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ‘ബി’ നിലവറ തുറന്നാൽ രാജവംശത്തിന്റെ ചൈതന്യം ക്ഷയിച്ചുപോകുമെന്നും, നാടിനുമാത്രമല്ല, ലോകത്തിനുതന്നെ ഇത് വിപത്ക്കരമായേക്കുമെന്നൊക്കെയുള്ള ബൃഹത്തായ കണ്ടുപിടുത്തങ്ങളാണ് ദേവപ്രശ്നത്തിലൂടെ നിത്യേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു നിലവറ തുറന്നാൽ ക്ഷയിച്ചുപോകുന്ന രാജവംശത്തിന്റെ ചൈതന്യം എന്തുതരം ചൈതന്യമായിരിക്കും?

നാൾക്കുനാൾ ജനാധിപത്യ റിപ്പബ്ലിക്ക് സങ്കൽ‌പ്പങ്ങളിലേക്ക് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിരുന്ന്, തിരിച്ച് രാജഭരണത്തിന്റെ പ്രാകൃകാലഘട്ടത്തിലേക്ക് നീങ്ങാൻ കവടി നിരത്തി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന വംശത്തിന്റെ ആ ചൈതന്യത്തെ നമുക്ക് കടപുഴക്കിയെറിഞ്ഞേ തീരൂ.

നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂർ രാജവംശം സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹരജിക്കെതിരെ കക്ഷി ചേരാൻ കൾച്ചറൽ ഫോറം എന്ന സംഘടന തീരുമാനിച്ചിരിക്കുന്നു. സാമ്രാജ്യത്ത്വ-ഫ്യൂഡൽ ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക സംഘടനയാണ് കൾച്ചറൽ ഫോറം.

നിയമയുദ്ധത്തിലേർപ്പെടുന്നതിന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും ചിലവു വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു ജനകീയ പ്രശ്നം എന്ന നിലയിൽ ഈ വിഷയം ഏറ്റെടുക്കാനും നിയമയുദ്ധത്തിൽ അണിചേരാനും കോടതിചിലവിലേക്ക് നിങ്ങളാലാവും വിധമുള്ള സഹായസഹകരണങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സംഭാവനകൾ, കെ.വി.പത്മനാഭ, ജോയിന്റ് കൺ‌വീനർ, അക്കൌണ്ട് നമ്പർ 10300100145590, ഫെഡറൽ ബാങ്ക്, സ്റ്റാച്ച്യൂ ജംഗ്‌ഷൻ, തിരുവനന്തപുരം-1 എന്ന പേരിൽ അയക്കുവാൻ താത്പര്യം.

അഭിവാദ്യങ്ങളോടെ

വിനോദ് രാമന്തളി,
കൺ‌വീനർ,
കൾച്ചറൽ ഫോറം

Sunday, August 21, 2011

മ്യൂസിയം പീസുകൾ




പത്മനാഭന്റെ പേരിൽ കണ്ടെടുത്ത സ്വത്ത് അമ്പലത്തിന്റെയും രാജവംശത്തിന്റെയും കയ്യിൽത്തന്നെ ഭദ്രമായി വെക്കണമെന്ന്‌ വാദിക്കുന്നവരുണ്ട്. ആ സ്വത്ത് സർക്കാർ ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന് വാദിക്കുന്ന മറ്റൊരു കൂട്ടരും. രണ്ടാമത് പറഞ്ഞവരുടെ കൂട്ടത്തിലാണ് ഇതെഴുതുന്നയാൾ. എന്നാൽ, ഇന്ന് മറ്റൊരു വിഭാഗം രംഗം കയ്യടക്കിയ മട്ടാണ്. ഈ കണ്ടെടുത്ത സ്വത്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിക്കണമെന്ന് വാദിക്കുന്ന മ്യൂസിയം വാദികൾ.

ഒറ്റനോട്ടത്തിൽ വലിയ അപകടമൊന്നും ഈ വാദത്തിൽ കാണാൻ സാധിച്ചുവെന്നുവരില്ല. ഈ വാദക്കാരുടെ ഉദ്ദേശ്യത്തിനെയും കുറ്റം പറയാനാവില്ല.  പൌരാണികവും കലമൂല്യവുമുള്ള ഈ ഉരുപ്പടികൾ മ്യൂസിയത്തിലിരുന്ന് സ്വയമേവ ഉത്പാദനക്ഷമവുമാകുമെന്ന് മനക്കോട്ട കെട്ടുന്ന സരളമാനസത്തിന് അനന്തകോടി നമസ്ക്കാരം. ഒരുകാലത്ത് പുഷ്ക്കലമായിരുന്ന കേരളീയ കരകൌശല-ആഭരണനിർമ്മാണ വൈദഗ്ധ്യം വീണ്ടും ജീവൻ വെച്ച് കണ്ണാടിക്കൂടുകളിലിരുന്ന് നമ്മെ കോൾമയിർകൊള്ളിക്കുന്നത് സങ്കൽ‌പ്പിക്കുന്നതുപോലും എത്ര സുഖകരമാണ്! ദരിദ്രനാരായണന്മാരുടെയും മുഴുപ്പട്ടിണിക്കോലങ്ങളുടെയും നാടാണ് ഇന്ത്യയെന്ന് പറഞ്ഞുപരത്തിയ സായിപ്പിനോട് നമ്മൾ വീട്ടുന്ന മധുരമായ പ്രതികാരം!

പക്ഷേ, എണ്ണമിട്ട് കണ്ണാടിക്കൂടൂകളിൽ നിരത്തിയ ഈ ഉരുപ്പടികൾക്കു താഴെ എന്താണ് ഈ മ്യൂസിയക്കാർ എഴുതിവെക്കുക? പേറിനും, പേരിടലിനും, മാറുമറക്കലിനും, കെട്ടിനും, ചാവലിനും, അടിയന്തിരത്തിനുമൊക്കെ ഒരു ജനതയിൽനിന്ന് തലമുറകളോളം ആ നാടിന്റെ പൊന്നുടയ അരചന്മാർ  ഊറ്റിയെടുത്ത സമ്പത്താണ് സന്ദർശകാ, നിങ്ങളീ കാണുന്നത് എന്ന് അവർ എഴുതിവെക്കുമോ? പടലപ്പിണക്കങ്ങൾക്ക് കണക്കുതീർക്കാൻ കൊന്നും കൊലവിളിച്ചും  മഹാരാജശിരോമണികൾ നേടിയെടുത്ത സ്വത്തിനെ എന്ത് ഓമനപ്പേരിട്ടാണ് അവർ പ്രദർശിപ്പിക്കുക എന്ന് ഈ മ്യൂസിയം വാദികൾ ഓർത്തിട്ടുണ്ടോ?

മ്യൂസിയത്തിലായാലും ഭൂഗർഭത്തിലായാലും, ഉത്രാടം തിരുനാളിന്റെ പൊന്നരഞ്ഞാണവും, മൂലം തിരുനാളിന്റെ പൊന്മോതിരവും, അശ്വതിതിരുനാളിന്റെ അരപ്പട്ടയും, കാർത്തികതിരുനാളിന്റെ പൊൻ‌കിരീടവും വിശാഖം തിരുനാളിന്റെ സ്വർണ്ണകൂജയുമായിരിക്കും അവയൊക്കെ. ആ കണ്ട സ്വർണ്ണമൊക്കെ വിയർപ്പിൽനിന്ന് വിളയിച്ചവനെ, വിളയിച്ചവരെ എവിടെയും നിങ്ങൾക്ക് കാണാനാവില്ല.

കട്ടെടുത്ത മുതൽ ഉടമസ്ഥനെ തിരിച്ചേൽ‌പ്പിക്കാതെ, അതിനെ മ്യൂസിയം പീസാക്കി മാറ്റാൻ ശ്രമപ്പെടുന്നവരുടെ ന്യായങ്ങളെയാണ് മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടത്. ഉപ്പിലിട്ട്.

Wednesday, July 13, 2011

അസന്തുഷ്ടി, അവരുടെയും നമ്മളുടെയും

ആരുടെ കൃതിയാണെന്നറിയില്ല. എങ്കിലും വായിച്ചുനോക്കാം..


Unhappy Arabs!!!


The Arabs are not happy!
They're not happy in Gaza.
They're not happy in Egypt.
They're not happy in Libya.
They're not happy in Morocco.
They're not happy in Iran.
They're not happy in Iraq.
They're not happy in Yemen.
They're not happy in Afghanistan.
They're not happy in Pakistan.
They're not happy in Syria.
They're not happy in Lebanon.
So, where are they happy?

They're happy in England.
They're happy in France.
They're happy in Italy.
They're happy in Germany.
They're happy in Sweden.
They're happy in the USA.
They're happy in Norway.
They're happy in every country that is not Muslim.
And who do they blame?
Not Islam.
Not their leadership.
Not themselves.


THEY BLAME THE COUNTRIES THEY ARE HAPPY IN!


ഇങ്ങനെവേണം കവിതയെഴുതാൻ.

അന്യനാടുകളിൽ അഭയാർത്ഥിയായി ജീവിക്കേണ്ടിവരുന്ന പാലസ്തീനിയെയും, സ്വന്തം രാജ്യം ശിഥിലമാകുന്നതും കുഞ്ഞുങ്ങൾ ഉപരോധത്തിന്റെ കുരുക്കിൽ പെട്ട് മരുന്നും ഭക്ഷണവും കിട്ടാതെ പിടഞ്ഞു മരിക്കുന്നതും കാണാൻ വിധിക്കപ്പെട്ട ഇറാഖിയെയും, ആളില്ലാ വിമാനങ്ങൾ വർഷിക്കുന്ന  തീയുണ്ടയിൽ ദിനം‌പ്രതി ആവിയാവുന്ന അഫ്ഘാനിയെയും, പട്ടാളവും മതമൌലികവാദികളും സംയുക്തമായി  രചിക്കുന്ന തിരക്കഥയിൽ പെട്ട് നട്ടം തിരിയുന്ന പാക്കിസ്ഥാനിയെയും, പടിഞ്ഞാറൻ ജനാധിപത്യത്തിന്റെയും ഫലാംഗിസ്റ്റുകളുടെയും ചതുരംഗ ചളിക്കളങ്ങളിൽ പെട്ട് ഉഴലുന്ന ലെബനോണിയെയും സിറിയക്കാരനെയും....ആരെയും കാണരുത്..

കാണുന്നിടത്തെല്ലാം മുസ്ലിമെന്ന അവരെയും ‘നമ്മ‘ളെന്ന വേറിട്ടവരെയും മാത്രം കാണുക..

സ്വന്തം ഇസ്ലാമിക രാജ്യങ്ങളിൽ അവർ അസന്തുഷ്ടരായി ജീവിക്കുന്നുവെന്നും പാശ്ചാത്യരാജ്യങ്ങളിൽ അവർക്ക് പരമസുഖമാണെന്നും എന്നിട്ടും സ്വന്തം മതത്തിന്റെയോ, നേതാക്കന്മാരുടെയും അവനവന്റെതന്നെയോ കുറ്റങ്ങളും കുറവുകളും കാണാതെ, അവരെ പഴിക്കാതെ, പകരം, തങ്ങൾ സുഖമായി ജീവിക്കുന്ന നല്ല നാടുകളെ മാത്രം തെറിവിളിച്ചും, വെറുത്തും, കുറ്റം പറഞ്ഞും നടക്കുന്നവന്മാരാണെന്നും,  ‘കാവ്യാത്മക‘മായി നിരീക്ഷിക്കുക.


അതിൽനിന്ന് എത്തുന്ന ഗുണപാഠം ഇതാണ്. ഈ മുസ്ലിങ്ങളുടെ ദുരിതങ്ങൾക്ക് കാരണം അവർതന്നെയാണ്. അതുകൊണ്ട് അവർ ഒരു സഹതാപവും അർഹിക്കുന്നില്ല. അവർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾ സ്വയം സൃഷ്ടിച്ചതാണ്. നാടൻ ഭാഷയിൽ പറഞ്ഞാൽ, അവർക്കിതു കിട്ടണം..

മുസ്ലിങ്ങളുടെയും അമുസ്ലിമുകളുടെയും നാടുകളിൽ അസന്തുഷ്ടിയുടെ വിത്തുകൾ വിതച്ചത് ആരായിരുന്നു? പാൻ-ഇസ്ലാമിസത്തിന്റെ കുടത്തിൽനിന്ന് മതമൌലികവാദം ഉയർന്നിട്ടുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണക്കാർ ആരായിരുന്നു? മതമൌലികവാദം ഇസ്ലാമിന്റെ മാത്രം ഞരമ്പുരോഗമാണോ? ക്രിസ്ത്യാനിയുടെയും ജൂതന്റെയും ഹിന്ദുവിന്റെയും മത-ദേശീയമൌലികവാദങ്ങൾക്ക് ത്രിമധുരമാണോ? ഇപ്പറഞ്ഞ അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും, ജർമ്മനിയിലുമുള്ള തൊഴിൽ രഹിതരും ഭവനരഹിതരും ആരോഗ്യ-ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുമായ ലക്ഷക്കണക്കിന് അമുസ്ലിങ്ങളെല്ലാം സന്തോഷം കൊണ്ടിരിക്കാൻ വയ്യാതെയാണോ കഴിയുന്നത്?


അറബിയല്ലാത്ത ഇന്ത്യക്കാരനും മലയാളിക്കും ഈ കവിത ഇതുപോലെത്തന്നെ ബാധകമാവില്ലേ എന്നൊന്നും ചോദിച്ചുപോവുകയുമരുത്..സ്വന്തം നാട്ടിലിരുന്ന് സന്തോഷം സഹിക്കാൻ വയ്യാതെയാണല്ലോ അവൻ പരദേശത്തേക്ക് രക്ഷപ്പെട്ടു പോയതും ഇപ്പോഴും പോകുന്നതും!! ഡോളറും യൂറോയും ദിർഹമും റിയാലും നേടി സന്തുഷ്ടനായപ്പോഴും തീർന്നില്ല പക്ഷേ അവന്റെ അസന്തുഷ്ടി. ചേക്കേറിയ രാജ്യത്തെ അവൻ തെറി പറഞ്ഞുകൊണ്ടിരിക്കുന്നു. കറുത്തവനെയും വെളുത്തവനെയും അറബിയെയും, പഠാണിയെയും ചൈനക്കാരനെയും ബംഗാളിയെയും ഇപ്പോഴും തെറി പറയുന്നു. അവിടെ ജീവിക്കുമ്പോഴും മാമലകൾക്കപ്പുറത്തുള്ള മരതകപ്പട്ടുടുത്ത നാടിനെ എപ്പോഴും സ്വപ്നം കാണുന്നു..ഇടവപ്പാതിക്കും തുലാവരിഷത്തിനും ചിങ്ങനിലാവിനും, മാമ്പഴപ്പുളിശ്ശേരിക്കും, കണിവെള്ളരിക്കക്കും കസവുമുണ്ടിനും നേര്യതിനും  വേണ്ടി കാത്തിരിക്കുന്നു..ഓ, അതോ? അത് പക്ഷേ അസന്തുഷ്ടിയല്ലല്ലോ..അതിന്റെ പേര് ഗൃഹാതുരത്വമെന്നല്ലേ?..അതിതല്ല..

Monday, July 4, 2011

ഒരു ലക്ഷം കോടി സ്വപ്നങ്ങൾ

 
ഒരു ലക്ഷം കോടി രൂപയെ പൈതൃകസ്വത്തായി മ്യൂസിയത്തിലടച്ചിടാനും, ആ നിധിക്കുമേൽ കാവലിരിക്കുന്ന പാമ്പായിരിക്കാനുമുള്ള അവകാശവാദവുമായി ഇറങ്ങിയിരിക്കുന്ന ഉണ്ണാന്മന്മാരുടെ ഇടയിൽ ഒരു ചർച്ചക്കും സ്കോപ്പില്ലായിരിക്കാം. എങ്കിലും ഒരു ലക്ഷം കോടി രൂപ കൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് സ്വപ്നം കാണാനെങ്കിലും ആർക്കും അവകാശമുണ്ട്. എന്റെ സ്വപ്നങ്ങൾ ഇതൊക്കെയാണ്‌:
  1. കേരളത്തിലെ എല്ലാ ജനങ്ങൾക്കും ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുക. ഓരോ ജില്ലയിലും ചുരുങ്ങിയത്, നാലോ അഞ്ചോ സർക്കാർ ആശുപത്രികളെങ്കിലും പുതിയതായി നിർമ്മിക്കുകയും നിലവിലുള്ള സർക്കാർ ആശുപത്രികൾ നവീകരിക്കുകയും ചെയ്യുക.
  2. കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുമേഖലയിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും നിലവിലുള്ള സർക്കാർ സ്കൂളുകളെ നവീകരിക്കുകയും. ഇന്ന് നിലവിലുള്ള എല്ലാ എയ്ഡഡ് സ്ക്കൂളുകളെയും, അതിന്റെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം കണക്കാക്കി കൊടുത്ത് സർക്കാരിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുക.
  3. സാമൂഹ്യമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന, ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളെയും, തെരുവിൽ ജീവിച്ചുമരിക്കേണ്ടിവരുന്ന നിർദ്ധനരായ ആളുകളെയും പുനരധിവസിപ്പിക്കുകയും അവരിൽ തൊഴിൽ ചെയ്യാൻ കഴിവുള്ളവർക്ക് അതിനുള്ള അവസരങ്ങളും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങളും ഉറപ്പുവരുത്തുക.
  4. ഭക്ഷ്യോത്പാദന രംഗത്ത് കേരളത്തെ സ്വാശ്രയമാക്കുക.
  5. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന (ദരിദ്രദൈവങ്ങളുടെ) ദരിദ്രക്ഷേത്രജീവനക്കാർക്ക് പ്രതിമാസവരുമാനമോ പെൻഷനോ രൂപീകരിക്കുക.

തീർന്നില്ല. എല്ലാ അമ്പലങ്ങളുടെയും ക്രിസ്ത്യൻ-മുസ്ലിം പള്ളികളുടെയും സ്വത്തുവകകൾ കൃത്യമായി തിട്ടപ്പെടുത്തുകയും, മുകളിൽ സൂചിപ്പിച്ച ആവശ്യങ്ങൾക്കുവേണ്ടി അവ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.


സമ്പത്ത് എന്നത്, മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടേണ്ടതോ, അടവെച്ച് കാവലിരിക്കേണ്ടതോ ആയ വസ്തുവല്ലെന്നും ജാതിമതഭേദമെന്യേ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളുടെയും പൊതുവായ നന്മക്ക് ഉതകുന്ന രീതിയിൽ ചിലവഴിക്കപ്പെടേണ്ട ഒന്നാണെന്നും ബോധ്യമില്ലാത്തവരെ സർക്കാരിന്റെ ചിലവിൽ തന്നെ അടിയന്തിരമായി മനോരോഗാശുപത്രികളിൽ ചികിത്സക്കു വിധേയമാക്കേണ്ടതുണ്ട്. ഇത്തരം നിധികളിൽനിന്നുതന്നെ അതിനുള്ള നിവൃത്തിയും കണ്ടെത്തുകയുമാവാം.

Wednesday, June 15, 2011

പുരുഷാർത്ഥം


ഒളിക്യാമറയും മാധ്യമങ്ങളും ഈശ്വരന്റെ ലീലാവിലാസവുമുണ്ടെങ്കിൽ എന്താണ് അസാധ്യമായിട്ടുള്ളത്. എത്ര വലിയ കള്ളനെയും കൊലപാതകിയെയും കയ്യോടെ പിടിക്കാം. അത് യൂട്യൂബിലിട്ട് പോലീസിനെ ഏൽപ്പിക്കുക. പോലീസിന്റെ ഭാഗ്യമാണ് ഭാഗ്യം. കള്ളന്റെ വീഡിയോചിത്രം തന്നെ കയ്യിൽ വരുന്നു. അയാൾ മോഷ്ടിച്ച മൊബൈലിൽനിന്നുതന്നെ അയാളെ ‘സമർത്ഥമായി’ വേട്ടയാടി വലയിൽ കുരുക്കുന്നു.

പോലീസ് കള്ളനെ പിടിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്ത്വം അവസാനിക്കുന്നില്ല. അതിന്റെ മുഴുനീള വിവരണം കൊടുക്കാൻ ഡെയ്ലി മലയാള മാധ്യമങ്ങളും ആവശ്യാനുസരണം വേണം. അതില്ലാതെ പിന്നെ എന്തു പഞ്ച്? മേമ്പൊടിക്ക് പിന്നെ, കള്ളന്റെ പഴയ കാല വീരപരാക്രമങ്ങളും, കള്ളനാവാൻ അയാളെ പ്രചോദിപ്പിച്ച സിനിമയെക്കുറിച്ചും നായകന്മാരെയുംകുറിച്ചും, മർമ്മത്തും അല്ലാതെയും അയാൾക്കു കിട്ടിയ ചവുട്ടുകളെക്കുറിച്ചും ചുരുങ്ങിയത് രണ്ടുപുറത്തിൽ കവിയാതെയുള്ള ഉപന്യാസജീർണ്ണലിസവും.

ദൈവത്തിന്റെ സ്വന്തം പുന്നാരമക്കൾക്ക് അത്രയെങ്കിലുമൊക്കെ ആസ്വദിക്കാനും രസിക്കാനും അവകാശമുണ്ട്. അതുകൊണ്ട് കണ്ടുരസിക്കുക. ലിങ്ക് തന്ന് ഒരു കള്ളനെക്കൂടി നിങ്ങൾക്ക് ചൂണ്ടിക്കാട്ടി വിളമ്പിത്തരാൻ തത്ക്കാലം മനസ്സില്ല. വേണമെങ്കിൽ സ്വയം ആയിക്കൊള്ളുക.

പുരുഷുവിനെപ്പോലുള്ള കള്ളന്മാരെ സ്നേഹിക്കാതിരിക്കുന്നതെങ്ങിനെ? വലിയ വലിയ കള്ളന്മാർ നമുക്കിടയിൽ തന്നെ എത്രയെണ്ണമുണ്ട്? പൊതുമുതൽ കട്ടുമുടിക്കുകയും കൈയ്യിട്ടുവാരുകയും ചെയ്യുന്ന ഇതിലും കൂടിയ വലിയ കള്ളന്മാർ. അവരെയൊന്നും കുടുക്കാൻ പറ്റിയ ഒളിക്യാമറകളും യൂട്യൂബുകളും നമുക്കില്ലാതെ പോയത് എത്ര ഭാഗ്യമായി!!

ഗ്രാമിന് 2075 രൂപ നിരക്കിൽ വിലയുയരുമ്പോഴും അക്ഷയതൃതീയക്കും, മക്കളുടെ മംഗല്യമാമാങ്കങ്ങൾക്കും, സ്വന്തം പൊങ്ങച്ചത്തിനും വേണ്ടി സ്വർണ്ണം വാരിക്കൂട്ടുന്ന മന്ദബുദ്ധികളായ മലയാളികൾക്കുവേണ്ടി, പതിനാലു ജില്ലകളിലും ചുരുങ്ങിയത് ഒരു പുരുഷുവെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കിലോക്കണക്കിനു സ്വർണ്ണം വാങ്ങിച്ചു കുമിച്ചുകൂട്ടുന്ന വീടുകൾക്കും, പൊന്നിനും പണത്തിനുമൊപ്പം പരസ്പരം തട്ടിച്ചുനോക്കി വിലയിടുന്ന മക്കൾക്കും തന്തതള്ളമാർക്കും പേടിസ്വപ്നമായി ഇനിയും പുതിയ പുരുഷുമാർ ഉണ്ടാകട്ടെ.

ഒളിക്യാമറകളുടെ സാധ്യതകളെയും നമ്മൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. സാധുക്കളും നിരുപദ്രവികളുമായ ചെറിയ പുരുഷുമാരെ പിടിക്കാനും, നീരാടുകയും മൂത്രമൊഴിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ ഗുഹ്യഭാഗങ്ങൾ കണ്ടാനന്ദിക്കാനും മാത്രമാവരുത് ആ ഒളികണ്ണുകൾ. അരമനകളിലും ആശ്രമങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ജനാബുമാരുടെ കോട്ടകൊത്തളങ്ങളിലും, പൊതുജനത്തിന്റെ പണം കക്കാനും, ഇടനിലപ്പണം ഉറപ്പിക്കാനും കൈമാറാനും ഇടയുള്ള ഇടങ്ങളിലും, കാരാഗൃഹങ്ങളിലും, നേരമ്പോക്കിനുള്ള റിസോർട്ടുകളിലും എല്ലാം വേണം ഒളിക്യാമറകൾ.

അപ്പോൾ വിവരമറിയും. പ്രഭാതസവാരിക്കിടയിൽ മണൽ ലോറി കയറിയും, നീന്തിക്കുളിക്കുമ്പോൾ പുഴയിൽ മുങ്ങിത്താണും, തൊടിയിലോ തോട്ടത്തിലോ കിണറ്റിലോ തീവണ്ടിപ്പാളത്തിലോ ചത്തു പുഴുവരിച്ചോ കിടക്കാനും ഭാഗ്യമുണ്ടെങ്കിൽ യോഗമുണ്ടാകും.

അതുകൊണ്ട് നമുക്ക് രസമുള്ള ചെറിയ ചെറിയ കളികൾ മതി. കള്ളനും പോലീസോ, സാറ്റോ, ഓടിത്തൊട്ടോ അങ്ങിനെ എന്തെങ്കിലും ചെറിയ കളികൾ.

Thursday, May 26, 2011

സഹായത്തിന്റെ നീരാളിക്കൈയ്യുകൾ




നിങ്ങൾ ഒരു ഹിന്ദുവാണോ?

ഷോപ്പിംഗിനോ തീർത്ഥാടനത്തിനോ പോകുമ്പോൾ, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, പ്രകൃതിദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോൾ, സന്തുബന്ധുക്കളായ നിങ്ങളുടെ സ്വന്തം പെൺ‌കുട്ടികൾ ലവ്‌ ജിഹാദുകളിൽ പെട്ട് വഞ്ചിക്കപ്പെടുമ്പോൾ, നിങ്ങൾക്ക് സഹായം ആവശ്യമാണോ?

എങ്കിൽ ഉടനടി താഴെക്കാണുന്ന ഈ നമ്പറുകളിൽ ഏതെങ്കിലുമൊന്നിൽ വിളിക്കുക

02066803300 അഥവാ 07588682181.

യാത്രാവശ്യങ്ങൾക്ക് വാഹനം വേണ്ടി വരുമ്പോഴും, വാഹനത്തിന്റെ തകരാറുകൾ കൊണ്ട് വഴിയിൽ കുടുങ്ങുമ്പോഴും, നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും കിട്ടാതെ നിങ്ങൾ വലയുമ്പോഴും ജ്യോതിഷ-നിയമ-ആരോഗ്യ പ്രശ്നങ്ങളിൽ പെട്ട് ഉഴലുമ്പോഴും, എന്തിനും എപ്പോഴും, മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഒരു ഹിന്ദു വോളന്റിയർ ഉടനടി നിങ്ങളുടെ സഹായത്തിനെത്തുന്നതായിരിക്കും. ഇനി, നിങ്ങൾക്കും ഒരു വോളന്റിയറായി ഇതിൽ സേവനം അനുഷ്ഠിക്കണമെന്നുണ്ടോ, എങ്കിൽ മടിച്ചുനിൽക്കാതെ വരൂ, പങ്കാളികളാകൂ..

ഏതെങ്കിലും അന്യമതസ്ഥരോട് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യം നിങ്ങൾക്കുണ്ടോ? അവരെക്കൊണ്ട് കണക്കുപറയിക്കണോ? അവരുടെ കുടുംബത്തെ ഉന്മൂലനം ചെയ്യണോ? ആട്ടിപ്പായിക്കണോ? അവരുടെ പെണ്ണുങ്ങളുടെ മാനാഭിമാനങ്ങൾ തകർക്കണോ? എത്ര എളുപ്പം. വേഗമാകട്ടെ, വിളിക്കൂ ഞങ്ങളെ.

ഇത്, ആഗോള ഹിന്ദുക്കൾക്കുവേണ്ടി, ആഗോള ഹിന്ദുക്കളാൽ നടത്തുന്ന, ആഗോള ഹിന്ദുക്കളുടെ ഒരു സഹായഹസ്തം. ഹിന്ദു ഹെൽ‌പ്പ്‌ലൈൻ (HHL).

എന്ന്, നിങ്ങളുടെ സ്വന്തം

തൊഗാഡിയ

Sunday, May 15, 2011

3 ഇഡിയറ്റ്സ്

പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു.

പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, കേരളത്തിന്റെ അടുത്ത അഞ്ചുകൊല്ലത്തെ ഭാവി ഈ മൂന്നു ഇഡിയറ്റുകൾക്ക് നമ്മൾ കാഴ്ചവെച്ചിരിക്കുന്നു.


ഏണിയുടെ ചിഹ്നത്തിൽ മത്സരിക്കുന്ന ഏത് നികൃഷ്ടജീവിയെയും മൃഗീയഭൂരിപക്ഷം കൊടുത്ത് വിജയിപ്പിക്കുമെന്ന് നിശ്ചയിച്ചുറച്ച മുസ്ലിം ലീഗിലെ മാപ്പിളകൾ.


പള്ളിക്കും പട്ടക്കാരനും വേണ്ടി ഏതു വലിയ കള്ളനെയും എത്രനാൾ വേണമെങ്കിലും ചുമക്കുമെന്ന് ആജീവനാന്തം ശപഥം ചെയ്ത കേരള കോൺഗ്രസ്സിലെ നസ്രാണികൾ.

നാലണക്കുവേണ്ടി ആർക്കും എന്തു വിടുവേലയും എപ്പോൾ വേണമെങ്കിലും ചെയ്തുകൊടുക്കുമെന്ന് തെളിയിച്ച പെരുന്നയിലെ നായന്മാർ.

അണിയറയിൽ ഗംഭീരന്മാർ വേറെയുമുണ്ട്..വെള്ളാപ്പള്ളികൾ കാന്തപുരങ്ങൾ, കുമ്മനങ്ങൾ, വീരവയനാടൻ തമ്പാന്മാർ..അങ്ങിനെയങ്ങിനെ നിരവധി പേർ..

കട്ടും, മുടിച്ചും, കൈ വെട്ടിയും, മുക്കിക്കൊന്നും, അമ്മപെങ്ങന്മാരുടെ മടിക്കുത്തഴിച്ചും ആഘോഷിക്കാൻ.. ആർമ്മാദിക്കാൻ..

ഒരു അഞ്ചുവർഷം നമുക്കിനി വീണ്ടും സ്വന്തം.

Wednesday, May 4, 2011

മഹാരഥന്മാരുടെ മാനവികസന്ദേശം

ജോൺസന്റെ ഭാര്യ ഷാജിയും, ജോമിയുടെ അമ്മ ഓമനയുമൊന്നും മഹാരഥന്മാരല്ല. ലോകത്തിനു നൽകാൻ അവരുടെ കയ്യിൽ റെഡിമെയ്ഡ് മാനവികസന്ദേശവുമില്ല

ജോൺസണും ജോമിയുമൊക്കെ കേവലം സാധാരണക്കാരായ വൃക്കരോഗികൾ. അനേകരിൽ ചിലർ മാത്രം. ഓമനയും ഷാജിയുമാകട്ടെ സാദാ വൃക്കദാതാക്കളും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, തന്റെ കെട്ടിയോൻ ജോൺസണ് വൃക്ക കൊടുത്ത സ്ത്രീയുടെ മകന് ഷാജി തന്റെ വൃക്ക കൊടുത്തു. തന്റെ മകൻ ജോമിക്ക് വൃക്ക കൊടുത്ത സ്ത്രീയുടെ കെട്ടിയോന് ഓമന തന്റെ വൃക്കയും കൊടുത്തു. സിമ്പിൾ.

തന്റെ മകന്റെയും തന്റെ കെട്ടിയോന്റെയും ശരീരത്തിനുള്ളിൽ കത്തോലിക്കാ കിഡ്‌നിയാണോ, ഹിന്ദു കിഡ്‌നിയാണോ എന്നൊന്നും ഓമനയുടെയും ഷാജിയുടെയും ചിലവിൽ ഒരു മായാകൃഷ്ണനും വ്യാകുലപ്പെട്ടതുമില്ല.

വലിയ ലോകത്തിലെ ഈ ചെറിയ മനുഷ്യർക്കിനി മഹാരഥങ്ങളാകണമെങ്കിലോ, അവരുടെ അതിസാധാരണമായ അതിജീവനകലകൾ മാനവികസന്ദേശങ്ങളാകണമെങ്കിലോ, അവർക്ക് അവരുടെ സ്വന്തം വ്യവസായശൃംഖലയും അവർ സ്ഥാപകമേലാളന്മാരായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും വേണ്ടിവരും.

അന്ന്, ആ സുദിനത്തിൽ, ഷാജിയും ഓമനയുമൊക്കെ മഹാരഥന്മാരായി തൃശൂർ റൌണ്ടിൽ വിലസും. അന്ന് അവർക്ക് പൌരസ്വീകരണം നൽകാനും പൊന്നാടയണിയിക്കാനും ലയണുകളും, റൊട്ടേറിയനുകളും, മർച്ചന്റ്സ് ഓഫ് വെനീസുകളും, ഐയെമ്മേ മാടമ്പികളും മുന്നോട്ട് വരും. “അസാമാന്യമായ ധീരതയുടെയും ഉത്‌ക്കൃഷ്ടമായ മാനവിക അവബോധത്തിന്റെയും യഥാർത്ഥ മനുഷ്യസ്നേഹത്തിന്റെയും ഉദാത്ത വ്യക്തിത്വങ്ങളായി“ അവരെ പാടിപ്പുകഴ്ത്താൻ മനോരമയുടെയും മാതൃഭൂമിയുടെയും വൻ‌കിട ആനയമ്പാരികൾ തേക്കിൻ‌കാട്ടിൽ അണിനിരക്കും.

അതുവരെ, അവർ വൃക്കരോഗികളും വൃക്കദാതാക്കളുമായി, ആരോരുമറിയാതെ ആശുപത്രികളിലും വീടുകളിലും കഴിയും. ചിലർ ഒരു നിവൃത്തിയുമില്ലാതെ വന്നാൽ വൃക്ക വിൽക്കും, ചിലർ പൊന്നും വില കൊടുത്ത് അത് മേടിക്കും, ചിലരുടെ വൃക്കയും അവയവങ്ങളും അവരവർ പോലുമറിയാതെ മറ്റേതെങ്കിലും ശരീരത്തിലേക്ക് കൂടുമാറിയിട്ടുണ്ടാകും. ചിലർ ചത്തുപോയെന്നുമിരിക്കും. അവരുടെ ജീവിതവും അവർ നൽകിയ മാനവികസന്ദേശങ്ങളും അനാഥപ്രേതങ്ങളായി ഇവിടെയൊക്കെ ചുറ്റിത്തിരിയും.

Thursday, April 21, 2011

കൌശികം



“എന്തുകൊണ്ട് ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളിൽ, കൈക്കൂലി കൊടുക്കുന്ന പ്രവൃത്തിയെ നിയമവിധേയമാക്കിക്കൂടാ?”.

വിഷദാരിദ്ര്യം കൊണ്ട്, ഏതെങ്കിലുമൊരു വിദ്യാർത്ഥി തന്റെ പി.എച്ച്.ഡി തീസ്സീസ്സിനു കണ്ടുപിടിച്ച തലവാചകമാണ് ഇത് എന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഭാരതസർക്കാരിന്റെ സാമ്പത്തിക മന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവിന്റെ പ്രബന്ധത്തിന്റെ ശീഷകമാണ് മുകളിൽ. പ്രബന്ധം രചിച്ച കൌശിക്, തന്റെ ഈ സംഭാവനയെ, ‘ചെറിയതെങ്കിലും നൂതനമായ ആശയ’മെന്നു വിശേഷിപ്പിക്കുന്നുണ്ട്. അവിടം കൊണ്ടും നിൽക്കുന്നില്ല. തന്റെ ആശയം, ‘ഹ്രസ്വമെങ്കിലും വിപ്ലവകര’മെന്ന്,  ആവർത്തിക്കുകയും ചെയ്യുന്നു അദ്ദേഹം.

ആ ആശയങ്ങളുടെ സംഗ്രഹം ഇതാണ്.

  1. കൈക്കൂലികൾ രണ്ടുതരമുണ്ട്. ‘ഉപദ്രവ’മെന്നും ‘നിരുപദ്രവ’മെന്നും.
  2. കൈക്കൂലി കൊടുക്കുന്നവന്റെ പ്രവൃത്തിയെ നിയമവിധേയമാക്കുക.
  3. കൈക്കൂലി കൊടുക്കുന്നവർ, സാധാരണയായി, തങ്ങൾ കൈക്കൂലി കൊടുത്ത വിവരം, അധികാരികളെ അറിയിക്കാൻ മുന്നോട്ട് വരും.
  4. ചില പ്രത്യേകവർഗ്ഗത്തിലുള്ള കൈക്കൂലികളെയല്ല, കൈക്കൂലി കൊടുക്കുന്ന ചില  പ്രത്യേകവർഗ്ഗക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വിപ്ലവകരമായ നൂതനാശയം.
  5. കൈക്കൂലി കൊടുക്കുന്നവരെ പൂർണ്ണമായും കുറ്റവിമുക്തരാക്കേണ്ടതില്ല. അത്തരം കേസുകളെക്കുറിച്ച് സാവകാശത്തിൽ തീരുമാനിക്കാവുന്നതാണ്.
ഈ വർഷത്തെ സാമ്പത്തിക സർവ്വെ അവതരിപ്പിച്ചപ്പോൾ കൌശികൻ മുന്നോട്ടുവെച്ച മറ്റു ഒരു നൂതനാശയം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

“പാവപ്പെട്ടവരെക്കൂടി കണക്കിലെടുക്കേണ്ടിവരുന്നതുകൊണ്ടാണ് പണപ്പെരുപ്പം കൂടാൻ ഇടവരുന്നത്. (എന്നുവെച്ച്, പാവപ്പെട്ടവരെ കണക്കിലെടുക്കേണ്ടെന്നല്ല കേട്ടോ..അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് ഓർമ്മവേണമെന്ന്)...“

1994-ൽ, കൌശികൻ, ന്യൂയോർക്ക് ടൈംസിന് ഒരു കുറിപ്പെഴുതിയിരു ‘ദരിദ്രർക്ക് ബാലവേല ആവശ്യമാണ്’ എന്നായിരുന്നു. വീട്ടിൽ 13-വയസ്സുകാരിയെ ജോലിക്കുവെച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കൌശിക് ആ ലേഖനത്തിൽ.

കൈക്കൂലിയെക്കുറിച്ചുള്ള കൌശികചൂഡാമണിയുടെ വിപ്ലവകരമായ നൂതനാശയങ്ങൾ വായിക്കാൻ, ദാ, ഇവിടെ ഞെക്കുക

Wednesday, March 30, 2011

ടീ പാർട്ടികളിലെ ഇടങ്ങൾ




ഇന്ത്യൻ ഇടതുപക്ഷം നാളിതുവരെയായി ഇന്ത്യൻ-അമേരിക്കൻ ബന്ധത്തെക്കുറിച്ച് ഉയർത്തിയ ആശങ്കകളെ വിക്കിലീക്ക്സ് ശരിവെക്കുന്നുവെന്ന ബാദ്രി റൈനയുടെ കണ്ടെത്തൽ ശരിയാണ്. എങ്കിലും ഇന്ത്യൻ ഇടതുപക്ഷവും അമേരിക്കയും യോജിക്കുന്ന (അഥവാ യോജിക്കാവുന്ന) ചില ഇടങ്ങളെക്കുറിച്ചുള്ള അദേഹത്തിന്റെ നിലപാടുകൾ അത്ര ശരിയാണെന്നു പറയാനാവില്ല.

ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നത്തിൽ ഇന്ത്യൻ ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും അമേരിക്കയുടെയും നിലപാടുകൾ ഒന്നാവുന്നതാണ് ബദ്രിയെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത്. മറ്റു പല കാര്യങ്ങളിലുമെന്നപോലെ, മാവോയിസ്റ്റുകളുടെ കാര്യത്തിലും ഇന്ത്യ, അമേരിക്കൻ ഉപദേശങ്ങൾ പിന്തുടരുന്ന പക്ഷം, ഹാർദ്ദമായ ഒരു ചായസൽക്കാരത്തിനും ഹസ്തദാനത്തിനുമുള്ള അവസരമുണ്ടാകുമെന്ന് മനപ്പായസമുണ്ണുന്നുമുണ്ട് ബദ്രി റൈന. അവിടെയാണ്, സ്വതവേ പുരോഗമനാശയക്കാരനായ ബദ്രിയുമായി വിയോജിക്കേണ്ടിവരുന്നത്.

ഗോത്രമേഖലയിലെ ഫ്യൂഡൽ കാർഷിക ബന്ധങ്ങളെ തകർത്ത്, അവയെ കാലോചിതമായി പരിഷ്ക്കരിക്കാൻ ഇന്ത്യയോടുള്ള അമേരിക്കയുടെ ഉപദേശത്തിൽ ഒറ്റനോട്ടത്തിൽ തെറ്റൊന്നും കാണാൻ ഇടയില്ല. എങ്കിലും അമേരിക്കയുടെ ഉദ്ദേശ്യം എന്തായിരിക്കണം? അധികാരത്തിന്റെ ഫ്യൂഡൽ ബന്ധങ്ങളെ വികസനത്തിനുള്ള പ്രധാന പ്രതിബന്ധമായി അമേരിക്ക കണക്കാക്കുന്നുണ്ടാവണം. മുതലാളിത്തത്തിന്റെ വരവുതന്നെ അത്തരം ബന്ധങ്ങളെ തകർത്തും മാറ്റിയെഴുതിയുമാണെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും, അതിനെ തകർത്ത്, അതിന്റെ സ്ഥാനത്ത് അമേരിക്കയും ഇന്ത്യൻ ഭരണകൂടവും ഏതുതരം ഭൂബന്ധങ്ങളെയാണ് മാറ്റിപ്രതിഷ്ഠിക്കാൻ ഉദ്ദേശിക്കുന്നത് എന്നെങ്കിലും ബദ്രിയെപ്പോലുള്ളവർ ചിന്തിക്കേണ്ടതായിരുന്നില്ലേ? ഏതായിരിക്കും ആ ഫ്യൂഡൽ അധികാര(ഭൂ)ബന്ധങ്ങൾ?

സ്വകാര്യമൂലധനത്തിന്റെ അപാരമായ സാധ്യതകൾ തന്നെയായിരിക്കണം ഈ സദുപദേശത്തിന്റെ ഉള്ളിൽ. വികസനത്തിന്റെ പേരിൽ അടിസ്ഥാനസൌകര്യങ്ങളുടെ ചില എച്ചിൽ‌ക്കഷണങ്ങൾ നൽകി, ഇന്ത്യയിലെ പ്രകൃതി-ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ മുഴുവൻ, തങ്ങളുടെയും, ഇന്ത്യയെന്ന തങ്ങളുടെ വിനീതവിധേയസാമന്തന്റെയും കോപ്പറേറ്റുകളുടെയും കീഴിലാക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും അമേരിക്കൻ സദുപദേശത്തിന്റെ ഉള്ളിൽ ഉണ്ടാവാനിടയില്ല. റെഡ് ഇന്ത്യക്കാരോടും, പിന്നീട് കോൺഫഡറേറ്റുകളോടും അമേരിക്ക സ്വീകരിച്ചിരുന്ന നിലപാടുകൾ നമ്മുടെ മുന്നിലുണ്ട്. അതിനെയൊക്കെ പഴയകാല ചരിത്രമെന്നോ, പഴയ തെറ്റുകളെന്നോ പറഞ്ഞ് എഴുതിത്തള്ളാനും കഴിയില്ല. കാരണം, ആ നിലപാടുകൾ തന്നെയാണ് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വശക്തികളും ഇന്ത്യയടക്കമുള്ള അവരുടെ സഖ്യരാജ്യങ്ങളും ഇന്നും ആഗോളമായി പിന്തുടരുന്നത്. ഭൂബന്ധങ്ങളും, ഉടമസ്ഥവകാശങ്ങളും ആഗോളമായി, ഏകപക്ഷീയമായി തീരുമാനിച്ചുകൊണ്ടിരിക്കുന്ന ആ അമേരിക്കയാണ് ഇന്ത്യയിൽ നടത്തേണ്ടുന്ന അധികാരപുന:സ്സംഘടനയെക്കുറിച്ച് ഇന്ത്യക്ക് സ്റ്റഡിക്ലാസ്സുകൾ എടുക്കുന്നത്. മാവോയിസ്റ്റ് അസ്വസ്ഥതകൾക്കുള്ള പരിഹാരത്തിന്റെ കുറിപ്പടികൾ തരുന്നത്. നല്ലബുദ്ധി എവിടെനിന്നായാലും സ്വീകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ നല്ലബുദ്ധിയെന്ന പേരിൽ ഇന്ന് ഇവിടെ അരങ്ങേറുന്നത്, ഗോത്രവർഗ്ഗമേഖലകളെ ചുളുവിൽ തട്ടിയെടുക്കാനും വീതം വെക്കാനും, അതുവഴി, അവിടങ്ങളിലുള്ള ഭൂസമരങ്ങളെയും പ്രസ്ഥാനങ്ങളെയും ഒതുക്കാനുമുള്ള അജണ്ടകളാണ്. ഒറ്റവെടിക്ക് ഒന്നിലേറെ പക്ഷികൾ. പ്രത്യേകസാമ്പത്തികമേഖലകളുടെയും സ്വതന്ത്രസാമ്പത്തികമേഖലകളുടെയും പിന്നിലുള്ളത് ഇതേ ലക്ഷ്യങ്ങൾതന്നെയാണ്. അതിന്റെ പ്രായോജകരുടെ ഉപദേശത്തിനു ചെവികൊടുക്കാനാണ്, അതിന്റെ നടത്തിപ്പുകാരോട് ബദ്രി റൈന ആവശ്യപ്പെടുന്നത്.

മാവോയിസ്റ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അമേരിക്കൻ കുറിപ്പടിയിലെ വാചകങ്ങൾ നോക്കൂ...dismantle feudal structures of power..give up the police / militarist approach..return what belongs to the tribals, and encourage the politics of inclusive control and participation in good faith... അമേരിക്ക ഇതൊക്കെ എന്നേ നടപ്പാക്കിക്കഴിഞ്ഞു. ജന്മിത്ത്വത്തിന്റെ അധികാര ഘടനകക്കുപകരം സാമ്രാജ്യത്വത്തിന്റെ പുതിയ ഘടന സ്ഥാപിച്ചു. പൊതുജീവിതത്തിന്റെ സമസ്തമേഖലയിൽനിന്നും പോലീസിനെയും സൈന്യത്തെയും നിർമ്മാർജ്ജനം ചെയ്തുകഴിഞ്ഞു. കയ്യേറിയ രാജ്യങ്ങളിലെല്ലാം ജനാധിപത്യം പുനസ്ഥാപിച്ചു തദ്ദേശീയർക്ക് തിരിച്ചുകൊടുത്തു. പണ്ടത്തെ റെഡ് ഇന്ത്യക്കാരനെയും അവന്റെ കാട്ടുപോത്തുകളെയും അവർക്കവകാശപ്പെട്ട മണ്ണിലേക്ക് തിരിച്ചയച്ചു. വിയറ്റ്‌നാം മുതൽ ഇങ്ങ് ലിബിയ വരെയുള്ള നിരവധി രാജ്യങ്ങളിലെ പാവപ്പെട്ട സിവിലിയന്മാർക്കും അവർക്കവകാശപ്പെട്ട മണ്ണ് തിരിച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ സ്വന്തം ഇന്ത്യയും ഏറെക്കുറെ ഇതേ പാതയിൽത്തന്നെയാണ്. ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശപ്രവർത്തകരെ സുരക്ഷിതമായി ജയിലിൽ പാർപ്പിക്കുന്നു. ഗോത്രമേഖലയിലെ അസ്വസ്ഥതകൾക്ക് കാരണക്കാരായ ഗ്രാമങ്ങളെയും, അതിലെ മനുഷ്യജീവികളെയും മുഴുവൻ അഗ്നിശുദ്ധിചെയ്ത് മോചിപ്പിക്കുന്നു. അന്താരാഷ്ട്ര കായികമാമാങ്കങ്ങളുടെ പേരിൽ പതിനായിരക്കണക്കിനാളുകളെ കുടിയിറക്കി അവർക്കവകാശപ്പെട്ട തെരുവുകൾ നൽകുന്നു. ഒരേതൂവൽ‌പ്പക്ഷികൾ.. എന്തൊരു മുടിഞ്ഞ രാഷ്ട്രനൈതികത!! 

അവർക്കിടയിൽ ഹസ്തദാനത്തിനും ചായസൽക്കാരത്തിനും ധാരാളം ഇടം ബാക്കിയുണ്ട്.  അവർക്കും നമുക്കുമിടയിൽ അതിനുള്ള സമയമായിട്ടില്ല ബദ്രി സാബ്.

Wednesday, March 23, 2011

കൊലകൊമ്പന്മാരുടെ ചിത്രങ്ങൾ




ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിച്ച സെയ്‌മൂർ ഹർഷിന്റെ ലേഖനത്തിന്റെ പരിഭാഷ

ആ ചിരി ശ്രദ്ധിക്കുക. Der Spiegel എന്ന ജർമ്മൻ മാസിക പുറത്തുവിട്ട ആ ചിത്രത്തിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ക്യാമറക്കുനേരെ നോക്കി വലിയ വായിൽ ചിരിക്കുന്ന കാഴ്ച കാണാം. കുറച്ചു നിമിഷങ്ങൾക്കു മുൻപു മാത്രം അയാളും കൂട്ടാളികളും ഒരു തമാശക്കുവേണ്ടി കൊന്നിരിക്കാൻ ഇടയുള്ള ഒരു അഫ്ഘാനിയുടെ ശവശരീരത്തിലാണ്‌ അയാളുടെ കൈകൾ. ഒരുതരത്തിൽ ഈ ചിരി നമ്മൾ ഇതിനുമുൻപും കണ്ടിട്ടുണ്ട്. എട്ടുവർഷങ്ങൾക്കുമുൻപ്, അബു ഗ്രയിബ് തടവറിയിൽ നഗ്നരായ ഇറാഖി തടവുകാരെ ഒന്നിനുമീതെ ഒന്നായി കൂട്ടിയിട്ട് ക്യാമറക്ക് പോസ് ചെയ്തു ചിരിക്കുന്ന അമേരിക്കൻ സ്ത്രീ പുരുഷ സൈനികരുടെ മുഖത്തും നമ്മൾ ഈ ചിരി കണ്ടിട്ടുണ്ട്.

‘കൊലയാളിസംഘം‘ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ സൈനികർ എടുത്ത നാലായിരം ഫോട്ടോകളും വീഡിയോകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് Der Spiegel എന്ന ജർമ്മൻ മാസിക ഈയാഴ്ച റിപ്പോർട്ട് ചെയ്തു. ആ ചിത്രങ്ങളും വീഡിയോകളും അമേരിക്കൻ സൈനിക പ്രോസിക്യൂട്ടർമാരുടെ കൈവശമാണിന്ന്. ഈ ചിത്രത്തിൽ കാണുന്ന ജെർമി മോർലോക്ക് എന്ന ഇരുപത്തിരണ്ടുകാരൻ അടക്കമുള്ള അഞ്ചുപേർ മൂന്ന് അഫ്ഘാൻ പൌരന്മാരെ കൊന്ന കുറ്റത്തിന്‌ പട്ടാള നടപടി കാത്തിരിക്കുകയാണ്‌. മയക്കുമരുന്ന് ഉപയോഗിച്ചതടക്കമുള്ള താരതമ്യേന ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത വേറെ ഏഴു സൈനികരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്. 

മി ലൈ യിലും നമ്മൾ ഈ ചിത്രങ്ങൾ കണ്ടതാണ്‌. നാലു പതിറ്റാണ്ടുമുൻപ്, ഒരു ഡസൻ അമേരിക്കൻ പട്ടാളക്കാർ ചേർന്ന് ദക്ഷിണ വിയറ്റ്നാമിൽ, സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം അഞ്ഞൂറോളം ആളുകളെ നിർദ്ദയമായി കൊന്നൊടുക്കിയപ്പോൾ റൊണാൾഡ് ഹെബർലി എന്ന ഒരു സൈനിക ഫോട്ടോഗ്രാഫർ തന്റെ രണ്ടു ക്യാമറകളുമായി അന്നവിടെയുണ്ടായിരുന്നു. ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം നിറച്ച ഔദ്യോഗിക ക്യാമറയിൽ ദുരന്തചിത്രങ്ങളൊന്നും പതിയാതിരിക്കാൻ അയാൾ ശ്രദ്ധിച്ചു. നേരിയ പുഞ്ചിരിയുമായി വിശ്രമിക്കുന്ന ചില പട്ടാളക്കാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു റൊണാൾഡിന്റെ ഔദ്യോഗിക ക്യാമറയിൽ. സ്വന്തം ക്യാമറയിലെ കളർ ഫോട്ടോയിലാകട്ടെ, കാര്യങ്ങൾ വ്യക്തമായിരുന്നു. ചിതറിത്തെറിച്ച കുട്ടികളുടെ ചിത്രങ്ങളായിരുന്നു അതിൽ. നിരർത്ഥകമായ ഒരു നീണ്ട യുദ്ധത്തിലെ മറക്കാനാവാത്ത ചിത്രങ്ങളായി പില്ക്കാലത്ത് ഇവ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. കോടതി നടപടികൾക്കിടയിലും, അഭിമുഖവേളയിലുമൊക്കെ ആ സൈനികരെ പിന്നീട് കണ്ടപ്പോൾ  മിടുക്കന്മാരും, നല്ലവരുമായ അമേരിക്കൻ കുട്ടികളായിട്ടായിരുന്നു അവർ ചിത്രീകരിക്കപ്പെട്ടിരുന്നത്.

അതിക്രമങ്ങളെ ചിത്രങ്ങളിലാക്കാനും നാട്ടിലും സ്വന്തം യൂണിറ്റിലുമുള്ള സുഹൃത്തുക്കൾക്കും പ്രണയികൾക്കുമൊക്കെ കൈമാറാനും ഈ സൈനികരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കാം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതകളെക്കുറിച്ചുള്ള ഒരു സൈനികന്റെ നൈതികബോധം ഇത്ര എളുപ്പത്തിൽ നഷ്ടമാകുന്നതെങ്ങിനെയാണ്‌? പുറത്തുള്ളവർക്ക് ഈ ചോദ്യത്തിന്‌ പൂർണ്ണമായി മറുപടി പറയാനാകില്ല. മൈ ലായ് മുതലിങ്ങോട്ട് യുദ്ധകുറ്റകൃതങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായ എന്റെ തോന്നൽ, സിവിലിയന്മാരെ കൊന്നൊടുക്കുക എന്നത് പരമ്പരാഗതമല്ലാത്ത ഒരു ആധുനിക യുദ്ധമുറയായി ഈ ചെറുപ്പക്കാർ അംഗീകരിച്ചിരിക്കുന്നു എന്നാണ്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൊല്ലുക എന്നത് - അത്, താലിബാനുമായുള്ള യുദ്ധത്തിലായാലും ശരി, അപരിചിതമായ ഭാഷയും ആചാരങ്ങളുമുള്ള അപരിചിതമായ രാജ്യത്തിലെ നിർദ്ദോഷികളായ പൌരന്മാരെയായാലും ശരി - ഒരു സാധാരണ കർമ്മമായി ഈ പട്ടാളക്കാർ കണ്ടുതുടങ്ങിയിരിക്കുന്നു. പരാജയപ്പെടുന്ന നീണ്ട യുദ്ധങ്ങളിൽ, സൈനികർക്ക് എല്ലാവിധത്തിലുള്ള നൈതികതയും മര്യാദകളും നഷ്ടമാവുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഭയാനകമാണ്‌. നമുക്കു വേണ്ടി കൊല്ലാൻ നമ്മളയക്കുന്ന ഈ ചെറുപ്പക്കാരിൽ യുദ്ധം വരുത്തിത്തീർക്കുന്ന കെടുതികളിൽ ഇതും പെടുന്നു. അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ പ്രവൃത്തികൾക്ക് അവർതന്നെയാണ്‌ കാരണക്കാർ. എങ്കിലും, വിയറ്റ്നാമിലെപ്പോലെ, ചില സന്ദർഭങ്ങളിലെങ്കിലും ഈ പട്ടാളക്കാരും ഇരകളാകുന്നുണ്ട് എന്നത് കാണാതിരിക്കരുത്

വിയറ്റ്നാമിലെപ്പോലെ, അഫ്ഘാനിസ്ഥാനിലെ അമേരിക്കൻ യുദ്ധത്തിനും ഒരിക്കലും വിജയിക്കാനാവില്ലെന്ന് തെളിയിക്കുന്നവയാണ്‌ Der Spiegel ചിത്രങ്ങൾ എന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിൽ സംഭവിക്കുന്നത് ഭീകരമായ കാര്യങ്ങളാണ്‌. അഫ്ഘാനിസ്ഥാനിൽ രാത്രികാലങ്ങളിൽ അമേരിക്ക നടപ്പാക്കുന്ന കൊലപാതകപരമ്പരകളും ബോംബിംഗ് അഭ്യാസങ്ങളും ഭീകരതയല്ലാതെ മറ്റൊന്നുമല്ല. താലിബാൻ അനുഭാവികളെന്നു സംശയിക്കുന്നവരെ അഫ്ഘാൻ പോലീസിനു കൈമാറുന്നതും സൈനികരെ പീഡിപ്പിക്കുന്നതൊമൊക്കെ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ അധിനിവേശം ഇനിയും തുടർന്നേക്കാം. അഫ്ഘാനിസ്ഥാന്റെ പ്രതികാരം ഉടനടിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും, ഒന്നോ രണ്ടോ ദശാബ്ദം കഴിഞ്ഞാൽ, ആരാണ്‌ നമ്മെ ആക്രമിക്കുന്നതെന്നോ, എന്തിനുവേണ്ടിയാണ് ആക്രമിക്കുന്നതെന്നോ അറിയാൻ നമുക്കും ഒരുപക്ഷേ കഴിയാതെവരും.


പരിഭാഷകക്കുറിപ്പ്: ഇതെഴുതുമ്പോൾ, അമേരിക്കയുടെയും അതിന്റെ കൂട്ടിക്കൊടുപ്പുകാരുടെയും നേതൃത്വത്തിൽ വീണ്ടും മറ്റൊരു യുദ്ധത്തിന്റെ തിരശ്ശീല ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇത്തവണ, ലിബിയൻ മണ്ണിലാണത് അരങ്ങേറുന്നത്. ഐക്യരാഷ്ട്രസഭയുടെ കള്ളപ്പേരിൽ ലോകത്തെ നാലാമത്തെ എണ്ണപ്പാടം കയ്യടക്കാനുള്ള അമേരിക്കയുടെയും പാശ്ചാത്യറൌഡികളുടെയും മറ്റൊരു അവിശുദ്ധയുദ്ധം. സിറിയയിലേക്കും, യെമനിലേക്കുമൊക്കെ വ്യാപിക്കുകയാണ് പതുക്കെപ്പതുക്കെ അത്. പ്രതികരണശൂന്യമായ, നാണം കെട്ട ലോകജനതയാകട്ടെ നിശ്ശബ്ദമായി അതിനു സാക്ഷികളാവുകയും ചെയ്യുന്നു.


Thursday, February 24, 2011

സ്കാവഞ്ചേര്‍സ്

കണ്ടിട്ടുണ്ടോ ആ ആളുകളെ നിങ്ങൾ?

അതിരാവിലെ നിങ്ങൾ ഓഫീസിലേക്കു പോകുമ്പോൾ, സായാഹ്നങ്ങളിലും അവധി ദിനത്തിലും സകുടുംബം തിന്നും കുടിച്ചും തെരുവിൽ നിങ്ങൾ ചുറ്റിനടന്ന് തിമർക്കുമ്പോൾ, രാത്രികളിൽ വൈകി വീടുകളിലേക്ക് മടങ്ങുമ്പോൾ ഒക്കെ, തെരുവിൽ നിങ്ങൾ കണ്ടുമുട്ടുന്ന ആ അവരെ?. വഴിവക്കിലെ മാലിന്യക്കൊട്ടകളിൽനിന്ന് ലൊട്ടുലൊടുക്ക് സാധനങ്ങൾ തപ്പിയെടുക്കുന്ന ആളുകളെ.

ഒരുകാലത്ത് സമ്പത്തിൽ ആറാടുകയും, ഇപ്പൊൾ പ്രതികൂലാവസ്ഥകളിലും അതിന്റെ ഹാങ്കോവറിൽ നിന്ന് വിടുതിനേടുകയും ചെയ്തിട്ടില്ലാത്ത ഒരു രാജ്യം, ദിവസേന പുറന്തള്ളുന്ന ചപ്പുചവറുകളിൽനിന്ന് അന്നന്നത്തെ നിത്യവൃത്തിക്കുള്ള ചെറുകിട സമ്പാദ്യങ്ങൾ തപ്പിയെടുക്കുന്നവരെ. ഒഴിഞ്ഞ പെപ്സി, കോള കുപ്പികളാകാം അത്. കാർഡ്ബോർഡ് പെട്ടികളാകാം, പൊട്ടിയ, പഴകിയ പ്ളാസ്റ്റിക് സാമാനങ്ങളാകാം, എന്തുമാകാം. ഒരു വളഞ്ഞ കമ്പികൊണ്ട് മാലിന്യക്കൊട്ടകൾ ചിക്കിച്ചിനക്കി, നമ്മൾ ഉറക്കമെഴുന്നേല്ക്കും മുൻപും, നാളെ ചെയ്യേണ്ടുന്ന അതിജീവനതന്ത്രങ്ങളും അഭ്യാസങ്ങളും മനസ്സിൽ ഉരുക്കഴിച്ച് ദീർഘസുഷുപ്തിയിലേക്ക് നമ്മൾ മടങ്ങുമ്പോഴും അവർ തെരുവിലുണ്ടാകും. ചിലപ്പോൾ ഒരുനേരത്തേക്കുള്ള ഭക്ഷണം പോലും അതിൽനിന്ന് കണ്ടെടുക്കുന്ന (നിർ)ഭാഗ്യശാലികളും അവർക്കിടയിലുണ്ട്‌.

അവർ ജീവിക്കുന്നത് അങ്ങിനെയൊക്കെയാണ്‌. പിസ്സയും കെ.എഫ്.സി.യും, ഷോപ്പിംഗ് മാളുകളും, ടച്ച്സ്ക്രീൻ ഫോണുകളും, ഒന്നര കക്കൂസിന്റെ പൊങ്ങച്ചമുള്ള ഫ്ലാറ്റുകളും, സ്പ്ളാഷും കാൽവിൻ ക്ളീനും, ക്രിസ്ത്യൻ ഡിയോറും, ആഴ്ചതോറുമുള്ള താരനിശകളും, സാംസ്ക്കാരിക സമ്മേളനങ്ങളും, ജുഗല്‍ബന്ദികളുമൊന്നും അവരുടെ ജീവിതത്തിൽ പറഞ്ഞിട്ടില്ല.

എന്തൊക്കെയോ ചെയ്ത്, എങ്ങിനെയൊക്കെയോ അവരങ്ങ് കഴിഞ്ഞുപോകുന്നു. അവർക്കെതിരെ എന്തു ചെയ്താലും ഒരു തഹ്റീർ ചതുരവും ഉണ്ടാകാൻ പോകുന്നുമില്ല.

അവരിൽ ഇന്ത്യക്കാരുണ്ട്, ബംഗാളികളുണ്ട്, പാക്കിസ്ഥാനികളുണ്ട്, ശ്രീലങ്കക്കാരുണ്ട്, അഫ്ഘാനികളുണ്ട്.

ഒരു ഉളിപ്പുമില്ലാതെ, മനസ്സാക്ഷിയുടെ ഒരു നേരിയ സൂചിക്കുത്തുപോലുമില്ലാതെ shabbily clad scavengers എന്ന്‌ ഖലീജ് ടൈംസ് വിളിച്ചത് ഇവരെയാണ്‌. ഇവരെക്കുറിച്ചാണ്‌ ഇപ്പോഴും ദുബായ്-ഷാർജ സർക്കാരുകളുടെ പുലപ്പേടികള്‍

നാടുചുറ്റാൻ വരുന്ന വിദേശികളുടെയും വിനോദസഞ്ചാരക്കാരുടെയും കണ്ണിലെ കരടാവുമെന്ന ഭയം. രോഗവും, പകർച്ചവ്യാധികളും പകർത്തുമെന്ന ഭയം. അതുകൊണ്ട് ഇനി അവരെ ‘ഇറാഡിക്കേറ്റ്’ ചെയ്യാനാണത്രെ പദ്ധതി. ഒരു ചെറിയ എലിമിനേഷൻ റൌണ്ട്.

എണ്ണവിറ്റ് കിട്ടിയ പച്ചനോട്ടുകൾകൊണ്ടും, പച്ചനോട്ടുകളെ കൺകെട്ടുവിദ്യകൊണ്ട് ഇരട്ടിപ്പിക്കുന്ന വ്യാജവിദ്യകൊണ്ടും പടുത്തുയർത്തിയ കുമിളസമ്പദ് വ്യവസ്ഥയിൽ എങ്ങിനെ ഈ അഴുക്കുപുരണ്ട വസ്ത്രധാരികൾ ഉണ്ടായി എന്നോ, എന്തുകൊണ്ടാണ്‌ അവർക്ക് ഇത്തരമൊരു തൊഴിലില്‍ ഏര്‍പ്പെടേണ്ടിവന്നുവെന്നോ ഒരുവട്ടമെങ്കിലും ആലോചിച്ചിട്ടുണ്ടോ ഭരണാധികാരികള്‍? ഇവരെ കൊണ്ടുവരികയും, വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും കൊടുക്കാതെ അവരെ തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയല്ലേ ആദ്യം നടപടി ഉണ്ടാകേണ്ടിയിരുന്നത്? ഇവരുടെ അദ്ധ്വാനവും ദുരിതവും ചൂഷണം ചെയ്ത് ആക്രിക്കടകൾ നടത്തുന്ന വമ്പന്മാരില്ലേ ഇവിടെ? അവരെയല്ലേ നിലക്ക് നിർത്തേണ്ടത്? നിയമം കൊണ്ട് കർശനമായി നിയന്ത്രിക്കേണ്ടത്?

ഇക്കൂട്ടർ നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനും, മാന്യമായ തൊഴിലുകളിലേക്ക് മാറാനുള്ള സാഹചര്യം അവർക്ക് ഉറപ്പുവരുത്തുകയുമാണ്‌ നാട് ഭരിക്കുന്നവർ ചെയ്യേണ്ടത്. ആ കടമകളെക്കുറിച്ച് നിരന്തരം അധികാരികളെ ഓര്‍മ്മിപ്പിക്കാന്‍ മാധ്യമങ്ങൾക്കും നിസ്സാരമല്ലാത്ത ഉത്തരവാദിത്ത്വമുണ്ട്. അതിനുപകരം, ഈ തൊഴിൽ ചെയ്യുന്നവരെയൊക്കെ സമൂഹത്തിലെ പുഴുക്കുത്തുകളായി വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നതില്‍  മത്സരിക്കുകയാണ്‌ ഈ മാധ്യമശിങ്കങ്ങൾ.

ആരാണ്‌ ശരിക്കുള്ള സ്കാവഞ്ചേർസ്?