Sunday, December 9, 2018

മനുഷ്യർക്കും സഹജീവികൾക്കുമിടയിൽ


ആമോസ് ഓസിന്റെ ‘ലബനൺന്റെ ചെരിവുകൾ (Slopes of Lebanon) ഓസിന്റെ മറ്റേതൊരു പുസ്തകത്തേയും‌പോലെ ഉൾക്കാഴ്ചകളുടെ ഒരു വലിയ ഖനിയാണ് നമുക്കുമുമ്പിൽ തുറന്നുവെക്കുന്നത്. 80-കളിലെഴുതിയ ലേഖങ്ങളുടെയും ഹ്രസ്വമായ ചില കുറിപ്പുകളുടെയും സമാഹാരമാണ് ഈ പുസ്തകം.

ദേശരാഷ്ട്രമെന്ന കപടനിർമ്മിതിയെ, അതിന്റെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയൊന്നാകെ, മനുഷ്യത്വത്തിന്റെയും സ്വതന്ത്രമായ യുക്തിചിന്തയുടെയും ഉരകല്ലിൽ‌വെച്ച് പരിശോധിക്കുകയാണ് ആമോസ് ഓസ് ഇവിടെയും ചെയ്യുന്നത്. ഇസ്രായേലെന്ന സ്വന്തം രാജ്യത്തിന്റെ ആന്തരികവും ബാഹ്യവുമായ രാഷ്ട്രീയ-സാംസ്ക്കാരിക അധിനിവേശങ്ങൾക്കെതിരെ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വിമതശബ്ദമുയർത്തിക്കൊണ്ടിരിക്കുന്ന ‘ജീവിച്ചിരിക്കുന്ന ഈ പ്രവാചക‘ന്റെ രാഷ്ട്രീയനിലപാടുകളുടെ ശരിമയും യുക്തിയും, തെളിമയും ഓരോ വരികളിലും, ഓരോ വാക്കുകളിലും നമ്മെ അതിശയിപ്പിക്കും. അതിശയോക്തികളിലേക്ക് ഒരിക്കൽ‌പ്പോലും വഴുതിവീഴാതെ, തന്റെ ഉറച്ച  രാഷ്ട്രീയപ്രത്യയശാസ്ത്രം പോലും തന്റെ കാഴ്ചകൾക്ക് വിഘാതമാകരുതെന്ന നിരന്തരശാഠ്യത്തോടെ ഇസ്രായേലിന്റെ നാൾവഴികളെ ആ മനുഷ്യൻ നിരന്തരം വിമർശനവിധേയമാക്കുകയാണ് തന്റെ ഓരോ പുസ്തകത്തിലും.

വെറും വിമർശനങ്ങളിലൊതുങ്ങുന്നില്ല ആമോസ് ഓസിന്റെ ഇടപെടൽ. ഒരേ മണ്ണിന്മേലുള്ള രണ്ട് ജനതകളുടെ തുല്യാവകാശങ്ങളെക്കുറിച്ച്, ഇനിവരുന്ന തലമുറകൾക്കുവേണ്ടിയെങ്കിലും, സമാധാനപരമായി അത് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, കൃത്യമായ മാർഗ്ഗങ്ങൾപോലും ആ എഴുത്തുകളിൽ പലയിടത്തായി ചിതറിക്കിടക്കുന്നുണ്ട്. മറ്റുള്ളവരിൽനിന്ന് ആമോസ് ഓസിനെ വ്യത്യസ്തനാക്കുന്ന ഘടകവും അതാണ്.

ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജൂദാസിലും ഓസ്, ഇതേ വിഷയം, കൂടുതൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ‘ജൂദാസി‘ലെ ഷെൽതീൽ എബ്രവാനേൽ ( Shealtiel Abravanel)  എന്ന സന്നിഹിതനല്ലാത്ത കഥാപാത്രം ആമോസ് ഓസ് തന്നെയായിരിക്കാനേ വഴിയുള്ളു. എബ്രവാനേലിന്റെ ഗതിതന്നെയായിരിക്കും ഇന്നല്ലെങ്കിൽ നാളെ തനിക്കും എന്ന് ആമോസും കരുതുന്നുണ്ടാവാനും മതി. അത്രമാത്രം അനഭിമതനാണ് ജൂതരാഷ്ട്രാവാദികൾക്ക്, ഇസ്രായേലിലെ ഈ ‘പ്രവാചകൻ’.

Slopes of Lebanon-ലെ ഒരു ഭാഗം, ക്ലോഡ് ലാൻസ്മാന്റെ ഒരു ഡോക്യുമെന്ററിയെക്കുറിച്ചുള്ള ആറ് ലേഖനങ്ങളാണ്. അതിലെ ആദ്യത്തെ ലേഖനത്തിന്റെ പരിഭാഷയാണ് താഴെയുള്ളത്. സൌകര്യം കിട്ടിയാൽ ബാക്കി അഞ്ചെണ്ണം‌കൂടി ചെയ്യണമെന്നുണ്ട്. ഉറപ്പില്ല.


മനുഷ്യർക്കും സഹജീവികൾക്കുമിടയിൽ

കണ്ടിട്ടുള്ളതിൽവെച്ചേറ്റവും ശക്തമായ സിനിമയായി എനിക്കനുഭവപ്പെട്ടിട്ടുള്ളത് 1ക്ലാഡ് ലാൻസ്മാന്റെ 2ഷൊവ, ഹോളോകാസ്റ്റിന്റെ ഒരു വാങ്മയ ചരിത്രമാണ്.
ഓഷ്വിറ്റ്സിനെ ‘ ‘ചാരങ്ങളുടെ ഒരു ഗ്രഹമെന്നാണ്, 3ഏഷ്മാൻ വിചാരണയ്ക്കിടയ്ക്ക്, സാക്ഷിക്കൂട്ടിൽവെച്ച് തളർന്നുവീണ 4കാ സെട്നിക്ക് എന്ന ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്.

ജൂതന്മാരുടെ സർവ്വനാശം നടന്നത് മറ്റൊരു ഗ്രഹത്തിലായിരുന്നുവെന്നും, അവിടെ അന്നില്ലാതിരുന്ന ഒരാൾക്കും  അതിനെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ‘ഇസ്രായേലിൽ ജനിച്ചവരുടെയുള്ളിൽ ഹോളോകാസ്റ്റിനെക്കുറിച്ചുള്ള അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, അദ്ധ്യാപകരും, പൊതുമണ്ഡലത്തിലെ വ്യക്തികളും, പ്രാസംഗികരുമൊക്കെ നമ്മുടെയുള്ളിൽ നട്ടുവളർത്താൻ ശ്രമിച്ച അതേ ആശയങ്ങളാണ് കാ സെട്നിക്കും ആവർത്തിക്കുന്നത്. മാനുഷികസ്വഭാവമില്ലാത്ത, പൈശാചികമായ, അതിഭൌതികമായ എന്തോ അവിടെ സംഭവിച്ചുവെന്ന്. ചരിത്രത്തെ മധ്യത്തിൽവെച്ച് മുറിച്ച് മറ്റേതോ ഗ്രഹത്തിലേക്ക് മാറ്റിപ്രതിഷ്ഠിച്ചതുപോലെ, ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നായിരുന്നു ഹോളോകാസ്റ്റെന്ന് അവർ നമ്മളോട് പറയുകയും നമ്മളത് ആവർത്തിക്കുകയും ചെയ്തു.

ഹോളൊകാസ്റ്റെന്ന വാക്കുതന്നെ, സംഹാരത്തെക്കുറിച്ചുള്ള, മനുഷ്യസാധാരണമല്ലാത്ത ഒന്നിനെയാണ് സങ്കല്പനം ചെയ്യുന്നത്. മനുഷ്യന് നിർമ്മിക്കാനോ, തടയാനോ, സ്വാധീനിക്കാനോ കഴിയാത്ത, മനുഷ്യബുദ്ധിക്ക് വഴങ്ങാത്ത കാരണങ്ങളും രീതിയിലുമുള്ള, ഭൂമികുലുക്കം പോലെയോ, പ്രളയം പോലെയോ, ചുഴലിക്കാറ്റുപോലെയോ ഉള്ള പ്രകൃതിയുടെ ഒരു സ്ഫോടനം, അങ്ങിനെയൊക്കെയാണ് നമുക്ക് വാക്കിനെ തോന്നുക.

ഇതിന്റെ പൂർണ്ണമായും എതിർവശത്തുള്ള ഇടത്തിൽനിന്നാണ് ക്ലാഡ് ലാൻസ്മാൻ സിനിമ നിർമ്മിക്കുന്നത്. ഷോവ (ജൂതഹത്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക്) എന്ന ഹീബ്രു ശീർഷകം ഉപയോഗിച്ചിട്ടുണ്ടെങ്കിലും, മഹാ സംഹാരത്തെ, ചരിത്രബാഹ്യമായല്ല, ഉള്ളിൽനിന്നുതന്നെ നമുക്ക് മനസ്സിലാക്കാനാകുമെന്നും, ഇത് മനുഷ്യബാഹ്യമായ ഒരു സ്വഭാവമല്ല, മറിച്ച് അതിന്റെതന്നെ ഒരു ഭാഗമാണെന്നും, അത് മനസ്സിലാകണമെങ്കിൽ, ഏറ്റവും ചെറിയ വിശദാംശങ്ങളിലേക്ക് പോയേ തീരൂവെന്നുമാണ് ക്ലാഡ് നമ്മളോട് പറയുന്നത്. ഇവയൊന്നും മറ്റൊരു ഗ്രഹത്തിൽ നടന്ന കാര്യങ്ങളല്ല. ഭൂമിയിൽത്തന്നെയായിരുന്നു. കാടുകൾക്കും താഴ്വരകൾക്കും മനോഹരമായ കുന്നുകൾക്കുമിടയിൽ; സ്വച്ഛസുന്ദരമായ ഗ്രാമങ്ങളിൽ; കുതിച്ചുപായുന്ന അരുവികളുടെ കരകളിൽ, കന്നുകാലികളെ മേയ്ക്കുകയും, ശീട്ടുകളിക്കുകയും, ശിശിരത്തിനുമുന്നേ വീടുകളുടെ ഓടുമേയുകയും ചെയ്യുന്ന മനുഷ്യരിൽനിന്ന് അകലത്തല്ലാത്ത സ്ഥലങ്ങളിൽ. ചാരങ്ങളുടെ ഗ്രഹങ്ങളൊന്നുമില്ല. കൊലചെയ്യപ്പെട്ട മനുഷ്യർ വിശുദ്ധരൊന്നുമായിരുന്നുമില്ല. നമ്മളെയെല്ലാവരെയുംപോലെ സാധാരാണക്കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായിരുന്നു അവർ. ശുഭാപ്തിവിശ്വാസികളും, ഭയന്നുവിറച്ചവരും, പരിമിതമായ ഭാവനകളുമുള്ളവർ. കൂട്ടക്കൊലകളെ വളരെയടുത്തുനിന്ന് വീക്ഷിച്ച പോളണ്ടിലെ കർഷകർ - നിർവ്വികാരരായ, ഗൂഢാലോചനയിൽ പങ്കാളികളായ, കഠിനചിത്തരായ ദൃക്സാക്ഷികൾ, അവരും മറ്റേതൊരാളെയുംപോലെ മനുഷ്യർതന്നെയായിരുന്നു. കൂട്ടക്കൊലയെ സാമർത്ഥ്യംകൊണ്ടും, ഭാഗ്യംകൊണ്ടും, ധൈര്യംകൊണ്ടും അതിജീവിച്ച മനുഷ്യരാകട്ടെ, അവരും മനുഷ്യർമാത്രമായിരുന്നു.

ഇനി, കൊലപാതകികളോ, അവരും മനുഷ്യരായിരുന്നു. തീവമിക്കുന്ന, ദേഹമാസകലം രോമം വളർന്ന, അതികായരായ ചെകുത്താന്മാരൊന്നുമായിരുന്നില്ല അവരും. ഒരുപക്ഷേ മറ്റ് സാധാരണ, ശരാശരി മനുഷ്യരേക്കാൾ കുറച്ചധികം വിഡ്ഢികളെന്നതിൽക്കവിഞ്ഞൊന്നുമായിരുന്നില്ല അവരും.
ലാൻസ്മാന്റെ, ഒമ്പതരമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഒരാൾപോലും ജീവിതത്തിൽ കാണുന്നവരേക്കാൾ ഭീമരൂപികളായിരുന്നില്ല.
5ഏഷ്മാൻ ജറുസലേമിൽഎന്ന പുസ്തകത്തിൽ 6ഹന്നാ അരാൻഡ്ട് അവതരിപ്പിക്കുന്ന കൌശലം നിറഞ്ഞ പ്രയോഗത്തെ - ‘ദുഷ്ടതയുടെ സാധാരണത്വം‘ – ലാൻസ്മാന്റെ വീക്ഷണവുമായി കൂട്ടിക്കുഴയ്ക്കരുത്. ദുഷ്ടതയെ സാധാരണത്വമായി ലാൻസ്മാൻ കാണുന്നില്ല. സാധാരണത്വമെന്ന് തോന്നിപ്പിക്കുന്ന, സ്വാർത്ഥതയും മൂഢത്വവും നിർവ്വികാരതയും അജ്ഞാനവും ഒന്നുപോലെ കൂടിക്കലർന്ന, മുൻവിധിയോടുകൂടിയ വിദ്രോഹമനസ്ഥിതിയായിട്ടാണ് ലാൻസ്‌‌മാൻ ദുഷ്ടതയെ കാണുന്നത്. ജൂതന്മാരുടെ നാശം, ലാൻസ്മാനെ സംബന്ധിച്ചിടത്തോളം, ഭാവനാ സൃഷ്ടമായ ഒരു നാടകമോ, അതിഭൌതികമായ ഒരു ദുരന്തമോ, മതപഠനാനുഭവമോ, അസ്തിത്വപ്രതീകമോ അല്ല. അവസാനനിമിഷംവരെ തങ്ങൾക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലാകാതിരുന്ന ഒരുകൂട്ടം മനുഷ്യരോട്, മറ്റ് ചില മനുഷ്യർ, ഇനിയും മറ്റു ചില മനുഷ്യരുടെ സഹായത്തോടെയും അവരുടെ സാന്നിധ്യത്തിലും ചെയ്ത പ്രവൃത്തികളുടെ ആകെത്തുകയെ, ഒരു ഭൂതാവിഷ്ടനെപ്പോലെ, ചെറിയ ചെറിയ സാങ്കേതിക വിശദാംശങ്ങളിലൂടെ പുനർനിർമ്മിക്കുകയാണ് ലാൻസ്മാൻ ചെയ്യുന്നത്. ആ പ്രവൃത്തികൾക്ക് സഹായം ചെയ്തുകൊടുത്ത മനുഷ്യരാകട്ടെ, അനുസരണക്കേട് കാണിക്കാൻ അശക്തരായിരുന്നതുകൊണ്ടാണ് അതിൽ കൈയാളുകളായത്.

അതിനെതിർനിന്ന, കലഹിച്ച  ചുരുക്കം ചില നായകരും, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ മനുഷ്യരും, അവരും അസാധാരണമനുഷ്യരൊന്നുമായിരുന്നില്ല. ദൈവത്തിനും, ചെകുത്താനും, ചരിത്രത്തിന്റെ സത്തക്കും ഒന്നിനും ഈ ചിത്രത്തിൽ ഒരു സ്ഥാനവുമില്ല. ആ കൊലപാതകങ്ങൾ, ‘ജർമ്മാനിക് ഉശിരി‘ന്റെ യുക്തിസഹമായ അമിതവളർച്ചയായിരുന്നുവെന്ന വ്യാപകമായ പൊതുധാരണയിൽനിന്നും, സർവ്വവ്യാപിയായ ഈ വിഷാണുക്കളിൽനിന്ന് ഒരു വ്യക്തിയും ജനതയും മുക്തരല്ലെന്നുള്ള പൊതുവായ നിഗമനത്തിൽനിന്നും ഒരുപോലെ കാഴ്ച്ചക്കാരനെ അകലേയ്ക്ക് മാറ്റിനിർത്തുകയാണ് ഈ സിനിമ ചെയ്യുന്നത്. തീവ്രമായ ക്രിസ്ത്യൻ സെമിറ്റിക്ക് വിരുദ്ധതയുടെ അത്ഭുതകരവും ചുട്ടുപൊള്ളിക്കുന്നതുമായ ദൃശ്യമുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്.  എന്നാൽ ഇതിൽ അഭിമുഖം ചെയ്യപ്പെടുന്ന നാസികൾ, തേയ്മാനം വന്ന ആ സെമിറ്റിക്ക് വിരുദ്ധതകൾ ഉപയോഗിക്കുന്നതേയില്ല. സെമിറ്റിക്ക് വിരോധികളെപ്പോലെ സംസാരിക്കുകയേ ചെയ്യുന്നില്ല അവർ. ഹീനമായ ഒരു  പ്രവൃത്തി തങ്ങൾക്ക് ചെയ്യേണ്ടിവന്നു, വളരെ ബുദ്ധിമുട്ടേറിയതും നീചവുമായ സാഹചര്യത്തിൽ ഞങ്ങളാ കർത്തവ്യം നിർവ്വഹിച്ചു എന്നുമാത്രമാണവർ ഈ സിനിമയിലുടനീളം പറയുന്നത്. പ്രതിബിംബങ്ങളും ചിഹ്നങ്ങളും സിനിമയിൽ കാണാറുള്ള രൂപകങ്ങളും ഒന്നുംതന്നെ ഈ സിനിമയിലില്ലെന്നുതന്നെ പറയാം. തീവണ്ടികളെ പ്രതീകവത്കരിക്കുന്ന തീവണ്ടികളുണ്ട് ഇതിൽ. മഞ്ഞിനുപകരം മഞ്ഞും, കാടിനുപകരം കാടുമുണ്ട്. ജൂതന്മാരുടെ അരുംകൊലതന്നെ ഒരു പ്രാചീന രൂപകത്തിന്റെ പ്രത്യക്ഷമായ ചിഹ്നമാണെന്ന് അറിയാവുന്നതുകൊണ്ടായിരിക്കണം,  ഒരുപക്ഷേ  ലാൻസ്മാൻ രൂപകങ്ങളെ തന്റെ സിനിമയിൽനിന്ന് അകറ്റിനിർത്തിയത്.

അപ്പോൾ, ഈ സിനിമയുടെ കേന്ദ്രബിന്ദു എന്താണ്? വ്യാവസായികാർത്ഥത്തിൽ പറയുന്ന സിസ്റ്റം അനലിസിസാണ് (വ്യവസ്ഥയുടെ വിശകലനം) ഈ സിനിമ ലക്ഷ്യമാക്കുന്നത്. 1941-ലാണ് ജൂതരുടെ കൂട്ടക്കൊലകൾ ആരംഭിക്കുന്നത്. ലളിതവും പ്രാകൃതവുമായ മാർഗ്ഗങ്ങളാണ് അതിനവർ ഉപയോഗിച്ചിരുന്നത്. വെടിവെച്ചുകൊല്ലലും, കൂട്ടത്തോടെ മറവുചെയ്യലും. ‘ഉത്പാദന പരിമിതികൾമറികടക്കാൻ, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ, ട്രക്കുകൾക്കുള്ളിൽ, എക്സ്‌‌ഹോസ്റ്റ് പൈപ്പുപയോഗിച്ച് കാർബൺ മോണോക്സൈഡ് നിറച്ച് ആളുകളെ കൂട്ടത്തോടെ ഒറ്റയടിയ്ക്ക് കൊല്ലുന്ന പരിപാടി തുടങ്ങി. കൂട്ടത്തോടെ മറവുചെയ്യുന്നതിനുപകരമായി, തുറസ്സായ ചിതകളും ഒരുക്കി. ഒരുവർഷത്തിനുള്ളിൽ കൂടുതൽ ആധുനികമായ കൊലപാതകരീതികൾ അവർ വികസിപ്പിച്ചു. 7സൈൿലോൺ-ബി വാതകം നിറച്ച്, കുളിമുറികളെപ്പോലെ തോന്നിപ്പിക്കുന്ന ചേംബറുകൾ. ദിവസവും ആയിരക്കണക്കിന്  ശവശരീരങ്ങളെ ചാമ്പലാക്കാൻ പ്രാപ്തമായ ചിതകളുമൊരുങ്ങി.

ഈ വിധത്തിൽ, ജർമ്മനിയുടെ കീഴടങ്ങൽവരെ ഉത്പാദനശൃംഖലയെ നവീകരിക്കുന്ന പ്രക്രിയ തുടർന്നുപോന്നു. അദ്ധ്വാനശീലരും ഭാവനാശാലികളും തൊഴിലിനോട് ആത്മാർത്ഥതയുമുള്ള ഉത്പാദന സാങ്കേത്കവിദഗ്ദ്ധരിലേക്ക് ഹോളോകാസ്റ്റിനെ ചുരുക്കിക്കൊണ്ടുവന്നു. മുന്നണിയിലേക്ക് ജർമ്മൻ മനുഷ്യവിഭവശേഷിക്ക് പകരം, നൂറുകണക്കിന് ഉക്രേയിനികളെയും ലിത്വാനിയന്മാരെയും ആവശ്യം വന്നു. സവിശേഷവൈദഗ്ദ്ധ്യവും കഴിവുറ്റവരുമാകാൻ ആയിരക്കണക്കിന് ജൂതഉത്പാദന തൊഴിലാളികൾനിർബന്ധിക്കപ്പെട്ടു. മരണത്തിന്റെ വ്യവസായത്തിന് പരമാവധി പാരിസ്ഥിതിക സാഹചര്യമൊരുക്കിക്കൊണ്ട്,  പ്രക്രിയയെ നടപ്പിൽ വരുത്താൻ പോളണ്ടിലെ ഒരു ജനത വേറെയും.

മനസ്സിലാക്കാൻ പറ്റാത്തതായി ഒന്നുംതന്നെ ഇതിലില്ല. ജർമ്മൻ ഉശിരിൽനിന്ന്മാർട്ടിൻ ലൂഥർ, ഗേയ്ഥേ, ഹെഗൽ, ചേംബർലൈൻ, നീഷേ, ഗൊബിനൊ, റിച്ചാർഡ് വാഗ്നർ, 8നെബുലൻഗൻലെ (പ്രാക്തന ജർമ്മാനിക് ഗോത്രങ്ങളുടെ ഒരു ഗാനം)- ഉയിർകൊണ്ട ഭീകരതയെയല്ല ലാൻസ്മാൻ ഇവിടെ കൈകാര്യം ചെയ്യുന്നത്. പകരം, വസ്തുതകളിലേക്ക്, സാങ്കേതികവിദ്യയിലേക്ക് കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. ക്യാമറയുടെ മുന്നിലിരുന്ന്, 9കോർഫുവിൽനിന്നുള്ള ഒരു ജൂത കരകൌശലത്തൊഴിലാളി, നാണിച്ച ഒരു ചിരിയോടെ ഒരു കടലാസ്സിൽ നാല് പന്നികളെ വരച്ച്, അതേ കടലാസ്സ് ഒരു പ്രത്യേകരീതിയിൽ മടക്കുമ്പോഴാണ് ഹിറ്റ്ലർ പോലും ഒരേയൊരുതവണ ഈ സിനിമയിൽപ്രത്യക്ഷപ്പെടുന്നത്. മറ്റൊന്നുമില്ല. ഒരു ചെകുത്താനുമില്ല ഇതിൽ. മനുഷ്യർക്കിടയിൽ ഒരു ഇടപാടുപോലെയാണ് ജൂതക്കൊല ഇതിൽ ഇടംപിടിക്കുന്നത്. ‘മനുഷ്യനും അവന്റെ സഹജീവിക്കുമിടയിൽ ഒരു കാര്യംപോലെഎന്ന് എഴുതാൻപോയതാണ് ഞാൻ.

ഈ വണ്ടിയിൽ
ഹവ്വയെന്ന ഞാനും, ആബേലും.
എന്റെ മൂത്തമകനെ,  ആദാമിന്റെ മകൻ കായിനെ
കണ്ടാൽ പറയണം
ഞാൻ
(10ഡാൻ പേജിസിന്റെ 11താഴിട്ടുപൂട്ടിയ വണ്ടിയിലിരുന്ന് പെൻസിൽകൊണ്ട് എഴുതിയത്എന്ന കവിത. മെറ്റമോർഫസിസ് എന്ന സമാഹാരത്തിൽനിന്ന്)

ഞാൻ എന്ത്? എന്ത് പറയണമെന്ന്?

കവിത അപൂർണ്ണമാണ്. ഒന്നുമില്ല. നിശ്ശബ്ദത. ലാൻസ്മാന്റെ സിനിമ അവസാനിക്കുന്നതും അങ്ങിനെയാണ്. പാളത്തിലൂടെ നീങ്ങുന്ന അടച്ചുപൂട്ടിയ ഒരു തീവണ്ടി. പിന്നെ നിശ്ശബ്ദത. ഒന്നും പഠിപ്പിക്കുന്നില്ല. ഒരു ഗുണപാഠവുമില്ല.

നിസ്സാരമെന്ന് തോന്നുന്ന ഒരു ചെറിയ കാര്യമൊഴിച്ച്. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കുംജൂതന്മാർ, ജർമ്മൻകാർ, പോളണ്ടുകാർ, എല്ലാവർക്കും- വിരലുകളും ചുണ്ടുകളും കൺപീലികളുമുണ്ട്. അവരെല്ലാം വൃദ്ധരായിരിക്കുന്നു. വസ്ത്രങ്ങൾ ധരിക്കുകയും, ഭക്ഷണം കഴിക്കുകയും, ഇരിക്കുകയും, ഉണരുകയും ഉറങ്ങാൻപോവുകയും ചെയ്യുന്നു അവരെല്ലാവരും. ചിലരെല്ലാം രോഗങ്ങൾകൊണ്ടും അവശതകൊണ്ടും ബുദ്ധിമുട്ടുന്നുണ്ട്. മറ്റ് ചിലർ, പ്രായമായെങ്കിലും അത്ര വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ട ദശലക്ഷങ്ങളുടെ ജീവിതമൊഴികെ ഒന്നും അവസാനിക്കുകയോ പരിഹരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ദുരിതങ്ങൾ ഇപ്പോഴും  തുടർക്കഥയാവുന്നതിനാൽ വംശഹത്യ അവസാനിച്ചിട്ടില്ല. മറക്കാനുള്ള നിശ്ചയദാർഢ്യംകൊണ്ടുള്ള മറവി മാത്രം തുടർന്നുകൊണ്ടിരിക്കുന്നു. എല്ലാം ഒഴുകിക്കൊണ്ടിരിക്കുന്നു. ഒരേ പുഴയിൽ രണ്ടുതവണ മുങ്ങിക്കുളിക്കുകയെന്നത്, ലാൻസ്മാനെ സംബന്ധിച്ചിടത്തോളം ഒരേസമയം സാധ്യവും അസാധ്യവുമാണ്. കായിന്റെ സ്വീകരണമുറിയിലിരുന്ന്, ഒരു കപ്പ് ചായകുടിച്ചുകൊണ്ട്, അടച്ചുപൂട്ടിയ ആ വണ്ടിയിൽ എങ്ങോട്ടോ പോയ ഹവ്വയെയും ആബലിനെയുംകുറിച്ച് സംഭാഷണത്തിലേർപ്പെടുക എന്നതും, അതുപോലെ, ഒരേസമയം സാധ്യവും അസാധ്യവുമാണ്.

എന്താണ് തോന്നിയത്?’  ട്രെബ്ലിങ്കയിലെ ഗ്യാസ് ചേംബറുകളിൽനിന്ന് ശവശരീരങ്ങൾ പുറത്തുവീഴുന്നത് ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവമെന്തായിരുന്നു?’  വൃദ്ധനും അവശനുമായ മുൻ നാസി ഉദ്യോഗസ്ഥൻ 12ഫ്രാൻസ് സുഷോമേലിനോട്, ഒളിക്യാമറയുടെ സാന്നിധ്യത്തിൽ, ലാൻസ്മാൻ ചോദിക്കുന്നുണ്ട്.

മനുഷ്യർ ഉരുളക്കിഴങ്ങുകൾപോലെ പുറത്തേക്ക് വീഴുകയായിരുന്നു’. അത്ഭുതവും വിഷാദവും നിഴലിക്കുന്ന ശബ്ദത്തിൽ ആ കൊലയാളി ഓർത്തെടുത്തു. “എന്തിനത്ഭുതപ്പെടണം? വയസ്സായ സ്ത്രീകളെപ്പോലെ ഞങ്ങളും ആദ്യം കുറേ കരഞ്ഞു. അതൊരു മഹാദുരന്തമായിരുന്നു മിസ്റ്റർ ലാൻസ്മാൻ. മനസ്സിലാവുന്നുണ്ടോ നിങ്ങൾക്ക്? അതൊരു മഹാദുരന്തമായിരുന്നു”. അയാൾ പറഞ്ഞു.

(പറ്റിയാൽ തുടരും)

സൂചനകൾ:

1.    Claude Lanzmann – ഇക്കഴിഞ്ഞ ജൂലായിൽ അന്തരിച്ച ഫ്രഞ്ച് സിനിമാ സംവിധായകൻ
2.    Shoah: An Oral History of the Holocaust
3.    Eichmann – Adolf Eichmann -  ജർമ്മൻ-ആസ്ത്രിയൻ നാസി ഉദ്യോഗസ്ഥൻ. 1962ൽ തൂക്കിലേറ്റപ്പെട്ടു.
4.    Ka-Tzetnik – യഥാർത്ഥ നാമംYehiel De Nur ഓഷ്‌വിറ്റ്സിനെ അതിജീവിച്ച ഇസ്രായേലി സാഹിത്യകാരൻ
5.    Eichmann in Jerusalem
6.    Hannah Arendt – ജർമ്മൻ തത്ത്വചിന്തകയും രാഷ്ട്രീയ സൈദ്ധാന്തികയും.
7.    Zyklon-B – ഹൈഡ്രജൻ സയനൈഡ് അടങ്ങിയ ഒരു കീടനാശിനി.
8.    Nibelungenlied
9.     Corfu – ഗ്രീസിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ദ്വീപ്. Kerkyra എന്നും പേരുണ്ട്.
10.   Dan Pagis – ഇസ്രായേലി കവി. ഓഷ്‌വിറ്റ്സിൽനിന്ന് രക്ഷപ്പെട്ട മറ്റൊരാൾ.
11.  Written in Pencil in the Sealed Wagon
12.  Franz Suchomel – നാസി കുറ്റവാളി.

No comments: