Monday, October 15, 2007

അപമാനിക്കപ്പെട്ട്‌, വെറുക്കപ്പെട്ട്‌, കശാപ്പുചെയ്യപ്പെട്ട്‌ *

ബീഹാറിലെ വൈശാലിയില്‍ കഴിഞ്ഞ മാസം പത്ത്‌ മനുഷ്യജീവികളെ ഒരു ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ചത്തവര്‍ 'നാട്ട്‌' സമുദായക്കാരായിരുന്നു. സര്‍ക്കാരിന്റെ ഒരു രേഖയിലും ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ (Denotified). ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സമുദായങ്ങളെക്കുറിച്ച്‌ ഇത്‌ വായിക്കുന്ന എത്രപേര്‍ക്ക്‌ അറിയാം? 1970-കളില്‍തന്നെ ഈ ആളുകളിലേക്ക്‌ എന്നെ ആകര്‍ഷിച്ച സംഭവത്തെക്കുറിച്ച്‌ ഇവിടെ ഹ്രസ്വമായി വിവരിക്കാം. ആ കാലഘട്ടത്തില്‍ ഞാന്‍ ഗോത്രങ്ങളെക്കുറിച്ച്‌ ധാരാളം അറിയാന്‍ ശ്രമിച്ചിരുന്നു. മേദിനിപൂരിലെ ലോധ വര്‍ഗ്ഗക്കാര്‍, ഉള്‍നാടുകളിലെ മദ്ധ്യവര്‍ഗ്ഗത്തിന്റെ പ്രലോഭനങ്ങളില്‍പ്പെട്ട്‌, മോഷണവും, പിടിച്ചുപറിയും നടത്തിയിരുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. ലോധകള്‍ (ലുഭ്‌ധാക്‌ എന്നും ഇവരെ വിളിച്ചിരുന്നു. നായാട്ടുകാരായിരുന്നു ഇവര്‍)ഗോത്രവര്‍ഗ്ഗക്കാരായിരുന്നു. മര്‍ദ്ദനത്തിനും, കശാപ്പിനും, കുടിയൊഴിക്കലിനും ഇരകളായിരുന്നു അവര്‍. 1871-ല്‍ ബ്രിട്ടീഷുകാര്‍ പാസ്സാക്കിയ അന്യായമായ ക്രിമിനല്‍ ഗോത്ര നിയമത്തെതുടര്‍ന്ന് (Criminal Tribes Act of 1871) ഇവരെ 'ജന്മനാ കുറ്റവാളികളായവര്‍' എന്ന് സമൂഹം മുദ്രകുത്തിയിരുന്നു. ആ നിയമത്തിന്റെ മറപിടിച്ച്‌ ധാരാളം നാടോടി സമൂഹങ്ങളെ കുറ്റവാളികളായി കണക്കാക്കുവാന്‍ തുടങ്ങി. പശ്ചിമബംഗാളില്‍ ഇത്തരത്തിലുള്ള മൂന്നു ഗോത്രക്കാരുണ്ടായിരുന്നു. മേദിനീപൂരിലെ ലോധകള്‍, പുരുളിയയിലെ ഖേരിയ-സബാര്‍കള്‍, ബീര്‍ഭം പ്രദേശത്തുള്ള ധെകാരോകള്‍. ഈ വര്‍ഗ്ഗങ്ങള്‍ക്ക്‌ നേരിടേണ്ടിവന്ന സാമൂഹ്യ-ഭ്രഷ്ടിനെതിരായി കുറെക്കാലമായി ഞാന്‍ പൊരുതുവാന്‍ തുടങ്ങിയിട്ട്‌. ഒരു ഫലവും കാണുന്നില്ലെന്നു മാത്രം. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 30 കൊല്ലക്കാലമായി മാര്‍ക്സിസ്റ്റു പാര്‍ട്ടി ഭരിക്കുന്നു. കുറ്റവാളി സമൂഹമെന്ന പേരില്‍ ഇവര്‍ ഇപ്പോള്‍ അറിയപ്പെടുന്നില്ല എന്നതുകൊണ്ട്‌ ഇവരെ രേഖകളില്‍നിന്നു വിടുതല്‍ ചെയ്തിരിക്കുന്നു എന്ന് 1952-ല്‍ പ്രഖ്യാപിച്ചതൊഴിച്ചാല്‍, സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരോ ഇവരുടെ കാര്യത്തില്‍ കാര്യമായൊന്നും ഇതുവരെ ചെയ്തിട്ടുമില്ല.

1998-ല്‍ പുരുളിയയിലെ ബുധന്‍ സബാറിനെ പോലീസ്‌ നിഷ്ഠുരമായി കൊലപ്പെടുത്തി. മുന്‍-കുറ്റവാളി ഗോത്രസമൂഹത്തിന്റെ ഇന്ത്യയിലെ പൊതുവായ അവസ്ഥയെപറ്റി എനിക്കും അതുവരെ വ്യക്തിപരമായി അറിവുണ്ടായിരുന്നില്ല. ഗുജറാത്തിലെ ഗോത്രവര്‍ഗ്ഗങ്ങളുടെയിടയില്‍ ജീവിച്ചുപഠിച്ച ഡോ.ജി.എന്‍.ഡെവി അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളോടൊപ്പം മേദിനീപൂര്‍ വിദ്യാസാഗര്‍ സര്‍വ്വകലാശാലയില്‍ ഒരിക്കല്‍ വരുകയുണ്ടായി. അന്ന് അവരെ മനസ്സിലാക്കുവാനോ, ഇത്തരം അന്യായങ്ങളെക്കുറിച്ച്‌ പഠിക്കാനോ എനിക്ക്‌ സാധിച്ചില്ല. പിന്നീട്‌, ഡെവിയുടെ താത്‌പര്യപ്രകാരം, ഗോത്രസമൂഹത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനു ഞാന്‍ ബറോഡയില്‍ പോയി. ഗോത്രവര്‍ഗ്ഗക്കാരുടെ ഭാഷ, സംസ്കാരം, സാഹിത്യം എന്നിവയെ പരിപോഷിപ്പിക്കുന്ന 'ഭാഷ' എന്ന സംഘടന വര്‍ഷാവര്‍ഷം ഒരുക്കുന്ന വെറിയര്‍ എല്‍വിന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ഞാന്‍ സംസാരിക്കുകയും ചെയ്തു.

ബുധന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1998-ല്‍ ഞാനും പങ്കെടുത്തു. കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ പശ്ചിമ ബംഗ ഖേരിയ സബാര്‍ കാലിയന്‍ സമിതിയുടെ പേരില്‍ ഞങ്ങള്‍ കേസ്സ്‌ ഫയല്‍ ചെയ്തിരുന്നു. ബറോഡയിലെ എന്റെ പ്രസംഗം രേഖയില്‍ ഉള്‍പ്പെടാത്ത ഗോത്രങ്ങളെക്കുറിച്ചുള്ളതായിരുന്നു. സദസ്സിനോട്‌ ഞാന്‍ ചോദിച്ചു." സാധാരണ ഗോത്രങ്ങള്‍ക്കുവേണ്ടി മാത്രമല്ലാതെ, രേഖയില്‍ ഉള്‍പ്പെടുത്താത്ത ഗോത്ര സമൂഹത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ എത്ര പേരുണ്ട്‌?" ആ രാത്രി, ഡെവിയും, ലക്ഷ്മണ്‍ ഗയിക്‍വാഡും (സാഹിത്യ അക്കാഡമി ജേതാവ്‌), പ്രമുഖ ഗാന്ധി വിജ്ഞാനീയനായ ത്രിദീപ്‌ സുഹൃദും,, ഗ്രാമ വികസനത്തെക്കുറിച്ച്‌ ഗവേഷണം ചെയ്യുന്ന അജോയ്‌ ദണ്ഡേകറും ഞാനും ഒരുമിച്ചിരുന്ന് ധാരാളം സംസാരിച്ചു. ആ സംഭാഷണത്തില്‍ നിന്നാണ്‌ 'ബുധന്‍' എന്ന ന്യൂസ്‌ലെറ്ററിന്റെ ഉത്ഭവം. രേഖയില്‍ പെടാത്തവരും നാടോടികളുമായ ഗോത്രങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു കൂട്ടായ്മയായിരുന്നു അത്‌.

ആ ന്യൂസ്‌ലെറ്ററിന്റെ ആദ്യപ്രതി ഇപ്പോള്‍ എന്റെ കൈവശമില്ല. പക്ഷെ അതില്‍, ഗോത്രങ്ങളുടെ ഒരു വിശദമായ പട്ടിക കൊടുത്തിരുന്നു. അക്കൂട്ടത്തില്‍ 'നാട്ട്‌'കളും ഉണ്ടായിരുന്നു.

ഞങ്ങള്‍ പിന്നീട്‌ നടത്തിയ ഏതെങ്കിലും കണ്‍വെന്‍ഷനുകളില്‍ ബീഹാര്‍ പങ്കെടുത്തിരുന്നുവൊ? എനിക്ക്‌ ഓര്‍മ്മയില്ല. പക്ഷേ, എന്റെ കഴിഞ്ഞ കാലത്തെ അനുഭവങ്ങളില്‍ നിന്ന് എനിക്കറിയാം, എങ്ങിനെയാണ്‌ ഒരു ആള്‍ക്കൂട്ടം കശാപ്പില്‍ ഏര്‍പ്പെടുന്നതെന്ന്.

കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പുരുളിയയിലെ ലോധകളെയും, ഖേരിയകളെയും, നിര്‍ബന്ധമായി പ്രേരിപ്പിച്ച ചില സന്ദര്‍ഭങ്ങളെക്കുറിച്ചും എനിക്കറിയാം. 'ബുധന്‍' എന്ന മാസികയില്‍ ഇതിനെക്കുറിച്ച്‌ ഒരു ലേഖനം വന്നിരുന്നു. അതില്‍ സൂചിപ്പിച്ചിരുന്നതുപോലെ, "ഈ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇവരെ പ്രേരിപ്പിച്ചിരുന്നത്‌, പോലീസും, തൊണ്ടിമുതലുകള്‍ കൈവശപ്പെടുത്തുന്നവരും" ആയിരുന്നു. പാര്‍ത്ഥി ഗോത്രക്കാരനായ ലക്ഷ്മണ്‍ ഗയിക്‌ക്‍വാഡിന്റെ പക്കല്‍ ഇതിനുപോല്‍ബലകമായ തെളിവുകളുണ്ട്‌. എനിക്കിത്‌ അറിയാവുന്നത്‌, കഴിഞ്ഞ 20 വര്‍ഷമായി ഈ(രേഖകളില്‍ പെടാത്ത) ഗോത്രങ്ങളുമായിട്ടുള്ള എന്റെ സമ്പര്‍ക്കത്തില്‍നിന്നാണ്‌. 'ബുധന്‍' തുടങ്ങിയത്‌ 1998-ല്‍ മാത്രമാണ്‌. ഇത്‌ 2007 ഒക്ടോബര്‍ ആണ്‌.

സെപ്തെംബറിലെ കശാപ്പിനുശേഷം വൈശാലിയില്‍നിന്ന് പുറത്തുവന്ന പത്രവാര്‍ത്തകള്‍ പറഞ്ഞത്‌, ആള്‍ക്കൂട്ടം തല്ലിക്കൊന്ന പത്ത്‌ 'നാട്ട്‌'കള്‍ മോഷ്ടാക്കളാണെന്നായിരുന്നു. ഈ പത്തു പേരെ കൊന്നതിനെക്കുറിച്ച്‌ എന്തുകൊണ്ടാണ്‌ ഒരു വിധത്തിലുമുള്ള അന്വേഷണങ്ങള്‍ നടക്കാതെപോയത്‌? ഈ നാട്ടുകള്‍ എവിടെയാണ്‌ ജീവിച്ചിരുന്നത്‌? എന്തായിരുന്നു അവരുടെ തൊഴില്‍? വൈശാലിയിലെ പോലീസിന്‌ എന്തു വിശദീകരണമാണ്‌ ഇതിനെക്കുറിച്ച്‌ നല്‍കാനുള്ളത്‌? ബീഹാര്‍ മുഖ്യമന്ത്രിക്ക്‌ ഇതിനെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌? എന്തുകൊണ്ടാണ്‌ ബീഹാര്‍ പോലീസ്‌ ഒരു നടപടിയും എടുക്കാത്തത്‌? നാട്ടുകള്‍ ജന്മനാ കുറ്റവാളികളാണോ? ഈ ഗോത്രങ്ങളെ കുറ്റവാളികളെന്നു മുദ്രകുത്തുന്നതിനെതിരായി വര്‍ഷങ്ങളായി ഞങ്ങള്‍ പൊരുതുകയാണെന്നും, ഇവര്‍ക്കെതിരെ നടക്കുന്ന വന്യമായ അതിക്രമങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പലതവണ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്നും ബീഹാര്‍ സര്‍ക്കാര്‍ അറിയുന്നുണ്ടോ? ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്‌, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC)അന്നത്തെ ചെയര്‍മാന്‍, ശ്രീ.ജെ.എസ്‌.വര്‍മ്മ, ഇത്തരത്തില്‍ രേഖയില്‍ ഇടം കാണാത്ത ഗോത്രങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ്‌ സെക്രട്ടറിമാരെ വിളിച്ചുകൂട്ടുകയുണ്ടായി. അതിനെക്കുറിച്ചൊന്നും ഇനി ഇവിടെ പറഞ്ഞിട്ട്‌ കാര്യവുമില്ല. ഒടുവില്‍ 2006 ജനുവരി 14-ന്‌, ജി.എന്‍.ഡെവിയും, മൈസൂറില്‍നിന്നുള്ള ഉദയനാരായണ്‍ സിംഗും, ഞാനും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹിനെ സന്ദര്‍ശിച്ച്‌, ഈ ഗോത്രങ്ങളുടെ കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ഉടനടി ചെയ്യണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിച്ചു. ആ 'എന്തെങ്കിലും' നടന്നു. മഹാരാഷ്ട്രയിലെ ബാലകൃഷ്ണ റെങ്കെയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക കമ്മീഷനെ നിയമിച്ചു. രേഖയില്‍ ഉള്‍പ്പെടാത്ത ഈ ഗോത്രങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്‌ എന്തെല്ലാം പരിഹാരക്രിയകളാണ്‌ വേണ്ടതെന്ന് തീരുമാനിക്കാനായിരുന്നു ബാലകൃഷ്ണയെ നിയമിച്ചത്‌.

ബാലകൃഷ്ണ ഇപ്പോഴും തന്റെ റിപ്പോര്‍ട്ട്‌ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു എന്നാണ്‌ എനിക്ക്‌ അറിയാന്‍ കഴിഞ്ഞത്‌!!

ബീഹാറില്‍ 10 നാട്ടുകളെ കൊലപ്പെടുത്തിയത്‌, എന്നെ സംബന്ധിച്ചിടത്തോളം, പശ്ചിമ ബംഗാളില്‍ ലോധകളെയും സബാര്‍കളെയും കശാപ്പു ചെയ്തതിനു സമാനമായ ഒരു കൃത്യം തന്നെയായിരുന്നു. 1977-നും 1979-നുമിടക്ക്‌, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കീഴിലുള്ള ഇടതുപക്ഷ ഭരണത്തിന്റെ ആദ്യനാളുകളില്‍, മേദിനീപൂരില്‍ 37 ലോധകളെയാണ്‌ ഇതേരീതിയില്‍ വകവരുത്തിയത്‌. 1998-ല്‍ ബുധന്‍ സബാറിന്റെ കൊലപാതകംവരെയുള്ള കാലത്തിനിടക്ക്‌, നിരവധി ഖേരി-സബാര്‍ ഗോത്രക്കാരെയാണ്‌ 'കുറ്റവാളി ഗോത്ര'മെന്ന പേരുപറഞ്ഞ്‌ കശാപ്പു ചെയ്തത്‌.

ഇവയെക്കുറിച്ചുള്ള എല്ലാ അന്വേഷണവും അവസാനിക്കുന്നത്‌, "പോലീസിന്റെ അനാസ്ഥ മൂലം...." എന്ന പതിവു നിഗമനത്തിലാണ്‌.

അതോടെ എല്ലാ അന്വേഷണവും അവസാനിക്കുന്നു. ലോധകളെയും, ഖേരിയ-സബാര്‍ ഗോത്രക്കാരേയും കശാപ്പു ചെയ്യുന്നത്‌ ഇനി ഒരുപക്ഷേ പശ്ചിമ ബംഗാളില്‍ അവസാനിച്ചേക്കാം. എങ്കിലും, ഈ ഗോത്രക്കാരായി ജനിച്ചുപോയതിന്റെ പേരില്‍മാത്രം ഇനിയും ഏറെക്കാലം ലോധകളും, ഖേരിയ-സബാറുകളും നിന്ദിക്കപ്പെടും, വെറുക്കപ്പെടും. ഞാന്‍ വളരെ അടുത്തറിയുന്ന ഒരു ലോധ ചെറുപ്പക്കാരന്‌ ഗ്രാമത്തിലെ സ്കൂളില്‍ അദ്ധ്യാപകനായി ജോലികിട്ടി. അവന്‍ ബിരുധധാരിയാണ്‌. സ്കൂള്‍ അധികൃതര്‍ ജോലി നല്‍കിയതിനുള്ള കൈക്കൂലിയായി 1,70,000 രൂപ ചോദിച്ചു. കൊടുക്കാന്‍ അവന്റെ കയ്യില്‍ എവിടെയാണ്‌ പണം? അവന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ്സില്‍ കയറി വന്ന്, സ്കൂള്‍ അധികൃതര്‍ അവനെ 'ജന്മനാ കുറ്റവാളി'യെന്ന് വിളിച്ച്‌ ആക്ഷേപിച്ചു. നല്ല നിയമങ്ങള്‍ക്കൊന്നും ഒരു ക്ഷാമവുമില്ല. വളരെ അപൂര്‍വ്വമായി മാത്രമേ അവ നടപ്പാക്കപ്പെടുന്നുള്ളു എന്നു മാത്രം.

ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ എന്നെങ്കിലും ഇതിനെക്കുറിച്ചൊക്കെയൊന്ന് അന്വേഷിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക്‌ കാണാന്‍ കഴിയും, ദാരിദ്ര്യ രേഖക്കും വളരെ താഴെ കിടക്കുന്ന, പട്ടിണിയെന്നത്‌ ജീവിതത്തിന്റെ മുഖമുദ്രയായി മാറിയ, സ്വാര്‍ത്ഥലാഭക്കാര്‍ക്ക്‌ എപ്പോഴും അനായാസം തങ്ങളുടെ കാര്യസാധ്യത്തിന്‌ ഉപയോഗിക്കാനാവുന്ന വര്‍ഗ്ഗമാണ്‌ സര്‍ക്കാര്‍ രേഖകളില്‍ അടയാളപ്പെടുത്താത്ത ഈ ഗോത്രജീവിതങ്ങളെന്ന്. ഇന്ത്യയിലെ ഭൂരിപക്ഷത്തിനെപ്പോലെ, ദാരിദ്ര്യം, വിശപ്പ്‌, ഭൂമിയുടെയും, വിദ്യാഭ്യാസത്തിന്റെയും, തൊഴിലിന്റെയും ഇല്ലായ്മ, ഇവയൊക്കെ, നാട്ടുകളെ സംബന്ധിച്ചും ദൈനംദിന യാഥാര്‍ത്ഥ്യം മാത്രമാണ്‌.

രേഖയില്‍ ഇല്ലാത്തവര്‍ എന്ന ലേബല്‍ ഉള്ളതുകൊണ്ട്‌ ഇവരെ ഇരകളാക്കുക വളരെ എളുപ്പമുള്ള സംഗതിയാണ്‌. ദളിതുകള്‍ക്കും, താഴ്‌ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ക്കും, മുസ്ലിമുകള്‍ക്കും ഇവരെ സൗകര്യംപോലെ കൊല്ലാന്‍ കഴിയുന്നു. കശാപ്പു ചെയ്യപ്പെടുമെന്ന ഭീതിയില്ലാതെ ജീവിക്കാന്‍ എന്നാണ്‌ നാട്ടുകള്‍ക്കാവുക? എന്നാണ്‌ സര്‍ക്കാര്‍ എന്തെങ്കിലും ഇക്കൂട്ടര്‍ക്കു വേണ്ടി ചെയ്യുക?


*Tehelka.com-നു വേണ്ടി മഹാശ്വേത ദേവി എഴുതിയ ലേഖനം. Countercurrents-ല്‍ നിന്ന്.
പരിഭാഷ - രാജീവ് ചേലനാട്ട്

10 comments:

Rajeeve Chelanat said...
This comment has been removed by the author.
Rajeeve Chelanat said...

ബീഹാറിലെ വൈശാലിയില്‍ കഴിഞ്ഞ മാസം പത്ത്‌ മനുഷ്യജീവികളെ ഒരു ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ചത്തവര്‍ 'നാട്ട്‌' സമുദായക്കാരായിരുന്നു. സര്‍ക്കാരിന്റെ ഒരു രേഖയിലും ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ ( ). ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത സമുദായങ്ങളെക്കുറിച്ച്‌ ഇത്‌ വായിക്കുന്ന എത്രപേര്‍ക്ക്‌ അറിയാം?

appunni said...

Mahaswetha devi shows us the true picture of not Bihar but Bengal!

jayarajan

Anonymous said...

is these people aslo that so called 'pavithramathamee mannil barathambaye poojikkan janichavarnO avo?'
one day after beating and cheating this "savrna mafia" will call them as hindus...

സുജനിക said...

ഹിന്ദു പത്രത്തില്‍ ഈ അര്‍ട്ടിക്കിള്‍ വായിച്ചു...വിവര്‍ത്തനം ചെയ്യണതു തന്നെ.അഭിനന്ദനം

Anonymous said...

CNN IBN ഇല്‍ ഒരു സീരീസുണ്ടായിരുന്നു ഗാന്ധി ജയന്തി ദിനത്തില്‍ 'Murdering Mahathma'എന്ന പേരില്‍, കൊലപാതകങ്ങള്‍ക്ക് ശേഷം ബീഹാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടറോട് കൊലപാതകത്തില്‍ പങ്കെടുത്തവരും, കണ്ടുനിന്നവരും (കുട്ടികള്‍ അടക്കം )പറഞ്ഞത് അവര്‍ ചെയ്തത് ശരിയായിരുന്നു,ഇനിയും ചെയ്യും എന്നാണ്.

Inji Pennu said...

ഹൊ! വായിച്ചിട്ടെന്നെ വിറക്കുന്നു! രേഖയില്‍ ഇല്ലാത്തവര്‍. സഹജീവികളോടുള്ള ക്രൂരതയുടെ കാര്യത്തില്‍ നമ്മള്‍ക്ക് ഇന്ന ജാതിയെന്നോ മതമെന്നോയില്ല. :(

vaikhari said...

Lot of difficulties to read such blogs. Hence everybody avoid strains.

gopi

vaikhari said...

difficult to read.

vaikhari said...

fonts are too small to read.