Tuesday, October 7, 2008

എഴുത്തിനിരുത്ത്‌

വിദ്യാരംഭത്തിനുള്ള സമയമായി.

നാവിലും വിരല്‍ത്തുമ്പിലും അക്ഷരത്തിന്റെ ജ്യോതി തെളിയുന്ന ദിവസം. എഴുത്തെളിഞ്ഞതിനും എഴുതി ഞെളിഞ്ഞതിനും വര്‍ഷാവര്‍ഷം കിട്ടുന്ന ദിവസക്കൂലി മേടിക്കാന്‍, സാഹിത്യ-സാംസ്കാരികനായകന്മാര്‍ ഇലയിട്ടുകഴിഞ്ഞു.

പത്രമുത്തശ്ശികളുടെയും സരസ്വതീക്ഷേത്രങ്ങളുടെയും സാഹിത്യ അക്കാഡമികളുടെയും സ്പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറുന്ന ഒരു തെരുവുനാടകം, ഇതാ അടുത്ത ബെല്ലോടെ ആരംഭിക്കുകയായി. നിങ്ങളുടെ ഇഷ്ടതാരങ്ങള്‍തന്നെയാണ്‌ ഇത്തവണയും സ്റ്റേജിലുള്ളത്‌.

മറ്റന്നാള്‍ പതിവുകാഴ്ചകള്‍ നമ്മള്‍ കാണേണ്ടിവരും. നിരനിരയായി ഇരിക്കുന്ന സാഹിത്യ-സാംസ്കാരിക ഗോഡ്‌ഫാദറുമാരുടെ മുന്നില്‍, ഊഴമനുസരിച്ച്‌, കൈതവമറിയാത്ത കുട്ടികളെയും കൊണ്ട്‌ അച്ഛനമ്മാരും ബന്ധുക്കളും എത്തും. പുതിയ കാലത്തിന്റെ അക്ഷരക്കയ്പ്പറിയാത്ത കുഞ്ഞുനാവുകളില്‍ സ്വര്‍ണ്ണമോതിരങ്ങളാല്‍ അവര്‍ ഹരിയും ശ്രീയും ഗണപതിയും വരക്കും.

അക്ഷരപൂജയും ആയുധപൂജയും ഒന്നിച്ചുതന്നെ നടത്തുന്ന അര്‍ത്ഥഗര്‍ഭമായ ദിവസമാണത്‌. രണ്ടും ഒന്നിച്ചുതന്നെ മക്കള്‍ക്കു കൊടുക്കുകയാണ്‌ നമ്മള്‍. ആയുധത്തിനെതിര്‍ നില്‍ക്കാന്‍ അക്ഷരത്തെയും അക്ഷരത്തെ അടിച്ചൊതുക്കാന്‍ ആയുധത്തെയും ഒരുപോലെ സജ്ജമാക്കുകയാണ്‌. പ്രതീക്ഷ മുഴുവന്‍ രണ്ടാമത്തേതിലും.

പാഠപുസ്തകം തെരുവിലിട്ടു കത്തിക്കാനും, ഗ്രന്ഥശാലകള്‍ക്ക്‌ തീയിടാനും, അക്ഷരമെഴുതിയവനെതിരെ ഫത്‌വ മുഴക്കാനും പുതിയ തലമുറയെ കൂടുതല്‍ പ്രാപ്തമാക്കുന്ന പുത്തന്‍ എഴുത്തിനിരുത്തുകളാണ്‌ മറ്റന്നാള്‍ നാടൊട്ടുക്കും നടക്കാന്‍ പോകുന്നത്‌.

അക്ഷരം നമുക്ക്‌ ആയുധമല്ലാതായിക്കഴിഞ്ഞിട്ട്‌ നാളുകളേറെയായി. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയാധികാരം കൈവരിക്കാനുള്ള ഒരു ഉപകരണമല്ലാതായിക്കഴിഞ്ഞിരിക്കുന്നു അക്ഷരവും വിദ്യാഭ്യാസവും ഇന്ന്. 'എല്ലാം നമ്മള്‍ പഠിക്കേണം" എന്നത്‌, പഴയ പരിഷത്തിന്റെ പഴയ കലാജാഥകളിലെ തേഞ്ഞുപോയൊരു വാക്കുമാത്രമാണ്‌. അവര്‍ക്കുപോലും അത്‌ വേണ്ടാതായിട്ടും കാലം കുറച്ചായി.

ആയുധമാണ്‌ ഇന്ന് നമ്മുടെ അക്ഷരം. ആ ആയുധത്തെ ഏതൊക്കെ രീതിയില്‍ ജീവിതത്തില്‍ ഉപയോഗിക്കുകയും പ്രായോഗിക്കാമാക്കുകയും ചെയ്യാം എന്നുള്ളതാണ്‌ നമ്മുടെ ആലോചന. വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികവളര്‍ച്ചയും, നീതിബോധവുമൊന്നും അതിന്റെ ലക്ഷ്യങ്ങളേയല്ല. മത്സരത്തില്‍ വിജയിക്കാനും, സമ്പത്തും അധികാരവും ഉറപ്പാക്കാനും വേണ്ടിയുള്ളതായി മാറിയിരിക്കുന്നു അത്‌.

സാമുദായികവും ജാതീയവുമായ ഉച്ചനീചത്വങ്ങളില്‍നിന്ന് വിദ്യാഭ്യാസം രക്ഷപ്പെട്ടത്‌, നവോത്ഥാനത്തിന്റെയും അതിന്റെ സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശമുള്ള ആധുനികതയുടെയും വരവോടെയായിരുന്നു. കഴിഞ്ഞ തലമുറവരെയെങ്കിലും നമ്മളത്‌ ഏറെക്കുറെ ആ രീതിയില്‍തന്നെ നിലനിര്‍ത്താനും ശ്രമിച്ചു.

സാര്‍വ്വത്രിക വിദ്യാഭ്യാസം എന്നത്‌ സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ പോലും സൗകര്യപൂര്‍വ്വം കൈയ്യൊഴിഞ്ഞ ഒരു സംജ്ഞയായിമാറിക്കഴിഞ്ഞു. കമ്പോളത്തിന്റെ നിയമങ്ങളും ആനുകൂല്യങ്ങളും മാത്രം ബാധകമായ, ലാഭം മാത്രം നോക്കി വാങ്ങുകയും വില്‍ക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു ഉത്‌പന്നം മാത്രമാണ്‌ ഇന്നത്‌.

ആധുനികവിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര അതിന്റെ മതനിരപേക്ഷ സ്വഭാവമായിരുന്നു. പൗരസമൂഹത്തില്‍ കൂടിയും കുറഞ്ഞും നിലനില്‍ക്കുന്ന മതപരവും സാമുദായികവുമായ ഉള്ളടക്കങ്ങളെ ചെറുക്കാന്‍ അവക്ക്‌ കെല്‍പ്പുണ്ടെന്നും നമ്മള്‍ അഹങ്കരിച്ചിരുന്നു. നാനാജാതിമതസ്ഥരായ കുട്ടികള്‍ ഒന്നിച്ചിരിക്കുകയും, പഠനം എന്നത്‌ ആരുടെയും ഔദാര്യംകൊണ്ടല്ലാതെ അവര്‍ക്ക്‌ കിട്ടുന്ന ജന്മാവകാശമാവുകയും, സര്‍ക്കാരുകള്‍ അത്‌ തങ്ങളുടെ പ്രാഥമികമായ കര്‍ത്തവ്യമായി ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു വലിയ വിദ്യാഭ്യാസ സങ്കല്‍പ്പത്തിനെയാണ്‌ ഇന്നത്തെ നമ്മുടെ വര്‍ഗ്ഗീയ കലാലയങ്ങളും അതിനെ അടക്കിവാഴുന്ന നമ്മുടെ സാമുദായിക-രാഷ്ട്രീയ 'നെടിയിരുപ്പു'കളും ഒരുപോലെ ഭംഗിയായി ഇന്ന് ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്‌.

ഇത്തരം 'എഴുത്തിനിരുത്ത'ലുകള്‍ അതിന്റെ അനുഷ്ഠാനപരമായ സൂചനയാണ്‌.

Thursday, October 2, 2008

വാള്‍ സ്ട്രീറ്റും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും

കടപ്പാട്‌- 2008 സെപ്തംബര്‍ 29-ലെ ഹിന്ദു പത്രത്തില്‍ പി.സായ്‌നാഥ്‌ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.


"നിങ്ങളുടെ കൈവശമിരിക്കുന്ന ഓഹരികള്‍ വെച്ച്‌ എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ്‌ ആദ്യം ഒന്നു സ്വയം ചോദിക്കൂ. നിങ്ങള്‍ ഇപ്പൊഴും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന്".

ഏതെങ്കിലും ഒരു ഉത്‌പതിഷ്ണു എഴുതിയ വാചകമൊന്നുമല്ല ഇത്‌. ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ബിസിനസ്സ്‌ സെക്‍ഷനിലെ ആദ്യപേജില്‍, സ്വതന്ത്രവിപണിയുടെ ഒരു വക്താവ്‌ എഴുതിപ്പിടിപ്പിച്ച മൊഴിമുത്തുകളാണ്‌ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ഈ എഴുത്തുകാരന്‍ തന്റെ വായനക്കാരോട്‌ ചോദിക്കുന്ന ലളിതമായൊരു ചോദ്യമുണ്ട്‌. അതിതാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ? ഇങ്ങനെ ചോദിക്കാന്‍ ഒരു കാരണവുമുണ്ട്‌. അമേരിക്കക്കാരില്‍ മിക്കവര്‍ക്കും ഇന്ന് അവരെന്തിലാണ്‌ വിശ്വസിക്കുന്നതെന്ന് തീര്‍ച്ചയില്ല എന്നതുതന്നെ.

1930-കളിലെ സാമ്പത്തികമാന്ദ്യത്തിനുശേഷം, മറ്റൊരു സാമ്പത്തികപ്രതിസന്ധി വേണ്ടിവന്നു, പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സാമ്പത്തികരംഗം വിഷയമാകാന്‍. എന്തൊക്കെയായിരുന്നു ഇതുവരെയുള്ള വിഷയങ്ങള്‍? ആരാണ്‌ കാഴ്ചക്ക്‌ കൊള്ളാവുന്ന പ്രസിഡന്റ്‌, ജോണ്‍ മക്‍കെയിനിന്റെ സൈനികസേവനം എന്തൊക്കെ, ഇറാഖിലും അഫ്ഘാനിസ്ഥാനിലും കൂടുതല്‍ ഉശിരോടെ പടനയിക്കാന്‍ ആരാണ്‌ യോഗ്യന്‍, ആര്‍ക്കാണ്‌ കൂടുതല്‍ ഭരണപരിചയം, സാറാ പാലിന്റെ 'ഇളക്കിമറിക്കല്‍' ഇതൊക്കെയായിരുന്നു ഇത്രനാളും മാധ്യമങ്ങള്‍ ചവച്ചുകൊണ്ടിരുന്നത്‌. എതിരാളികളുടെ പ്രചരണതന്ത്രങ്ങളുടെ പൈങ്കിളിവര്‍ത്തമാനങ്ങളില്‍ കടിച്ചുതൂങ്ങി മാധ്യമങ്ങളും അത്‌ ആഘോഷിച്ചു. വിശ്വസിക്കാന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ചും അവസാനമില്ലാത്ത ചര്‍ച്ചകള്‍ നടന്നു. ഏതായാലും, സമൂഹത്തെ മൊത്തത്തില്‍ 'ഹരാകിരി' ചെയ്യാനുള്ള വാള്‍സ്ട്രീറ്റിന്റെ പദ്ധതി, ആ വിഷയങ്ങളെയൊക്കെ നിമിഷനേരം കൊണ്ട്‌ അപ്രസക്തമാക്കി.

എങ്ങിനെ സാമ്പത്തികരംഗം ആധുനികവത്‌ക്കരിക്കാമെന്ന് ലോകമൊട്ടുക്കുള്ള സര്‍ക്കാരുകളെ ഇത്രകാലവും പഠിപ്പിച്ചുകൊണ്ടിരുന്ന വമ്പന്മാര്‍ക്ക്‌, സ്വന്തം കാര്യം പോലും ശരിയാംവണ്ണം നോക്കാനുള്ള ശേഷിയില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ 'പരിരക്ഷ' സ്ഥാപനത്തിന്‌ സ്വന്തം പരിരക്ഷക്കുവേണ്ടി പരസ്യമായി തെണ്ടേണ്ടിവന്നിരിക്കുന്ന അവസ്ഥ. "എന്തുചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. കുറച്ച്‌ ട്രില്ല്യണ്‍ ഡോളര്‍ കടം തരാമോ. ചാടിച്ചാവാമെന്നു വെച്ചാല്‍തന്നെ, പാരച്യൂട്ടിനൊക്കെ ഇപ്പോള്‍ തീവിലയാണ്‌" എന്നാണ് ആ ‘അത്ഭുതശിശു‘ക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നത്.

‘എങ്ങിനെ നമ്മുടെ പണം സൂക്ഷിക്കാം' എന്നതിനെക്കുറിച്ച്‌, വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലെ സാമ്പത്തികവിദഗ്ദ്ധര്‍ ഇപ്പോള്‍ നല്ലൊരു തമാശക്കാഴ്ചയായി മാറിയിരിക്കുന്നു. ആസന്നമായ പ്രതിസന്ധിയെക്കുറിച്ച്‌ ഇത്രകാലവും നമുക്കൊരു സൂചനയും തരാതിരുന്ന 'വിശേഷജ്ഞാനി'കളാണ്‌ ഇപ്പോള്‍ മാധ്യമങ്ങളില്‍ ഈ ക്ലാസ്സുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇന്നു തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സാമ്പത്തികസ്ഥാപനങ്ങള്‍ നല്‍കിയിരുന്ന മൃഷ്ടാന്നം ഇത്രനാളും മനസ്താപലേശമില്ലാതെ ഭുജിച്ചവരാണിവര്‍. വാള്‍ സ്ട്രീറ്റിന്റെ അന്ത:പ്പുരവാസികള്‍. ഇത്രനാളും തങ്ങളുടെ വായനക്കാര്‍ക്ക്‌ ഒരു മുന്നറിയിപ്പും കൊടുക്കാതിരുന്ന അതേ വാള്‍ സ്ട്രീറ്റ്‌ അന്തേവാസികളാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ്‌ പുറത്തുവന്നിരിക്കുന്നത്‌. ഫോര്‍ബ്സിന്റെയും വാള്‍ സ്ട്രീറ്റ്‌ ജേണലിന്റെയും എഡിറ്റര്‍മാര്‍.

ഇന്ന് ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഇതേ വമ്പന്‍ സ്ഥാപനങ്ങള്‍ക്ക്‌ AAA റേറ്റിംഗ്‌ കൊടുത്തിരുന്നതും സര്‍ക്കാര്‍ അംഗീകൃത റേറ്റിംഗ്‌ ഏജന്‍സികളിലെ ഇതേ സാമ്പത്തികവിദഗ്ദ്ധരായിരുന്നു. അപ്പോഴൊന്നും നമ്മുടെ വിദഗ്ദ്ധര്‍ ഈ മൂന്ന് A എന്താണെന്ന് ചോദ്യം ചെയ്തില്ല. ഒരുപക്ഷേ, ആപത്‌സൂചനയെയും ആക്രമണത്തെയും (അതി)വേദനയെയുമായിരുന്നിരിക്കണം (Alarm, Assautl and Agony) ആ മൂന്ന് A കൊണ്ട് സൂചിപ്പിച്ചിരുന്നത്‌. എന്തായാലും ഇപ്പോള്‍ അവയുടെ റേറ്റിംഗ്‌ BB എന്നാക്കിയിരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്, അഥവാ, ബെറ്റര്‍ ബിവേര്‍ (Better Beware) എന്നാണോ ഈ പുതിയ റേറ്റിംഗിന്റെ വ്യംഗ്യം? നിലവിലുള്ള ക്രെഡിറ്റ്‌ റേറ്റിംഗ്‌ അഭ്യാസത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇതൊരുപക്ഷേ ഉപരിക്കാനും മതി. ഭീമമായ പ്രതിഫലം കൊടുത്താണ്‌ ഇന്നുള്ള മിക്ക കമ്പനികളും ഈ റേറ്റിംഗ്‌ വാങ്ങുന്നത്‌.

700 ബില്ല്യണ്‍ ഡോളര്‍ 'ആശ്വാസം' എന്നത്‌ ഒരു ഏകദേശക്കണക്കു മാത്രമാണ്‌. എല്ലാമൊന്ന് വൃത്തിയാക്കാനും, അണക്കെട്ടിലെ ചോര്‍ച്ച പൂര്‍ണ്ണമായി അടക്കാനും ചുരുങ്ങിയത്‌ ഒന്നര ട്രില്ല്യണെങ്കിലും വേണ്ടിവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വിദ്യാഭ്യാസരംഗം നന്നാക്കാനും ആരോഗ്യസുരക്ഷ ശക്തമാക്കാനും ആവശ്യമായ ദശലക്ഷങ്ങള്‍ പോലും കയ്യിലില്ലാത്ത, ഇപ്പോള്‍തന്നെ 12 ട്രില്ല്യണ്‍ ഡോളറിന്റെ കടഭാരം ചുമക്കുന്ന ഒരു രാജ്യമാണ്‌ ഒന്നര ട്രില്ല്യണ്‍ ഡോളര്‍ സ്വരൂപിച്ച്‌, വാള്‍ സ്ട്രീറ്റിന്റെ പ്രതിസന്ധിക്ക്‌ കാരണക്കാരായവരെ രക്ഷിക്കാന്‍ മുന്നിട്ടുവന്നിരിക്കുന്നത്‌. ഇത്രനാളും ആരെയാണോ തങ്ങള്‍ അപഹരിച്ചിരുന്നത്‌, അതേ പൊതുജനത്തിന്റെ കയ്യില്‍നിന്നാണ്‌ ഇതിനാവശ്യമായ പൈസ തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്‌ എന്നുകൂടി, ഈയവസരത്തില്‍ ഓര്‍ക്കുന്നത്‌ നന്ന്. 'സാമ്പത്തിക സോഷ്യലിസം'എന്ന മുദ്രാവാക്യവും, 'ലാഭം സ്വകാര്യവത്ക്കരിക്കുന്നു; നഷ്ടം സമമായി വീതിച്ചെടുക്കുന്നു' എന്ന കുറ്റപ്പെടുത്തലുകളും കോണ്‍ഗ്രസ്സിനകത്തുതന്നെ ഉയരാനും തുടങ്ങിയിരിക്കുന്നു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോഴും ഇതില്‍ ചില രസകരമായ വസ്തുതകളുണ്ട്‌. പ്രത്യേകിച്ചും, പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം നിലനില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍. ഈ സ്വകാര്യ കോര്‍പ്പറേഷനുകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്‌,അമേരിക്കയില്‍ സംഭവിച്ച അതേ കുഴപ്പങ്ങള്‍ക്ക്‌ ഇവിടെയും കളമൊരുക്കുകതന്നെയാണ്‌.

ഓര്‍മ്മയില്ലേ, കാര്‍ഷികകടാശ്വാസം എഴുതിത്തള്ളുന്നതിനെതിരെ ഉയര്‍ന്ന ആ 'ധാര്‍മ്മികരോഷം'? പൊതുജനത്തിന്റെ ചിലവില്‍, 'സാമ്പത്തിക അരാജകത്വം' നടത്തുന്നു എന്നായിരുന്നില്ലേ അന്ന് മുറവിളി കൂട്ടിയിരുന്നത്‌? പക്ഷേ, ആ പ്രസ്തുത സാമ്പത്തിക അവിവേകം, സര്‍ക്കാരിന്റെതന്നെ ഭാഷ്യത്തില്‍, ദശലക്ഷക്കണക്കിനുവരുന്ന തകര്‍ന്നടിഞ്ഞ കര്‍ഷകരെ രക്ഷിക്കാന്‍വേണ്ടിയുള്ളതായിരുന്നുവെങ്കില്‍, ഇന്ന് അമേരിക്ക പൊതുജനത്തില്‍നിന്ന് പിരിക്കാന്‍ ഉദ്ദേശിക്കുന്ന പണമാകട്ടെ, വാള്‍ സ്ട്രീറ്റിലെ ഏതാനും കൊള്ളക്കച്ചവടക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്‌. സാധുക്കളായ കൃഷിക്കാര്‍ക്കുവേണ്ടി ചിലവിടാന്‍ ഉദ്ദേശിച്ച 16 ബില്ല്യണ്‍ ഡോളറിന്റെ 43 ഇരട്ടിയാണ്‌ അവിടെ തുലക്കാന്‍ പോകുന്നത്‌.

ഒടുവില്‍ ജോര്‍ജ്ജ്‌ ബുഷിന്‌ പൊതുജനത്തിന്റെ മുന്‍പില്‍ പ്രത്യക്ഷനാകേണ്ടിവന്നു. രാജ്യത്തോടുള്ള സന്ദേശത്തില്‍ ഇതിനുമുന്‍പ്‌ ഒരു പ്രസിഡന്റിനും ഉള്‍ക്കൊള്ളിക്കേണ്ടിവന്നിട്ടില്ലാത്ത അത്രയധികം പദങ്ങള്‍ തന്റെ പ്രസംഗത്തില്‍ കുത്തിനിറക്കേണ്ടിവന്നു അയാള്‍ക്ക്‌. നോക്കുക: "സംഭ്രമം“...“നിരാശാജനകമായ അവസ്ഥ“..“ഗൗരവമായ സാമ്പത്തിക പ്രതിസന്ധി“..“ദീര്‍ഘവും വേദനാഭരിതവുമായ മാന്ദ്യം“..“ഇനിയും കൂടുതല്‍ ബാങ്കുകളുടെ ആസന്നമായ പതനം". കഴിഞ്ഞില്ല.."അടച്ചുപൂട്ടലുകള്‍ നാടകീയമായി വര്‍ദ്ധിച്ചേക്കും“..“ദശലക്ഷക്കണക്കിന്‌ അമേരിക്കക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും". 'സാമ്പത്തികരംഗം പൂര്‍ണ്ണമായും അപകടത്തിലാണ്‌" എന്നൊക്കെ തുറന്നുസമ്മതിക്കേണ്ടിവന്നിരിക്കുന്നു രാജ്യം കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും നികൃഷ്ടനായ ഈ പ്രസിഡന്റിന്‌. സന്ദേശം വളരെ വ്യക്തമാണ്‌. സാമ്പത്തിക ഭീമന്മാരെ രക്ഷിക്കാന്‍ നിങ്ങളുടെ കയ്യിലുള്ള ചില്ലിക്കാശുകള്‍ ഇറക്കുക. അല്ലാത്തപക്ഷം, ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക്‌ വരുത്തിവെച്ചതിനേക്കാള്‍ ഇരട്ടി ദുരിതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക. "നിങ്ങളേക്കാളൊക്കെ വലിയവരാണ്‌ അവര്‍" എന്നും ഈ തുറന്നുപറച്ചിലിന്‌ മറ്റൊരു അര്‍ത്ഥതലമുണ്ട്‌.

വാള്‍ സ്ട്രീറ്റിലെ ഈ കൊലകൊമ്പന്മാര്‍ നിസ്സാരന്മാരല്ല. അവര്‍ വീണാല്‍, ഭൂമിപോലും കുലുങ്ങും. ഇത്രവലിയ ഭീമന്മാരുടെ പതനം, കൂടുതല്‍ വലിയ പതനങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട്‌ അവരെ രക്ഷിക്കാന്‍ നിങ്ങള്‍ മുന്നോട്ട്‌ വരുക. പക്ഷേ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. സമൂഹത്തിനെ മുഴുവന്‍ ബലികൊടുക്കാന്‍ പാകത്തില്‍ ഇവരെ ഇത്രകണ്ട്‌ വളരാന്‍ അനുവദിക്കരുതായിരുന്നു. സ്വന്തം ഭാരം താങ്ങാന്‍പോലും ശേഷിയില്ലാതായിക്കഴിഞ്ഞിരിക്കുന്നു അവരില്‍ പലര്‍ക്കും. സമ്പദ്‌വ്യവസ്ഥയെത്തന്നെ വലിച്ചിഴക്കുകയാണ്‌ അവരിന്ന്. ആരുടെ സമ്പത്തുവെച്ചാണോ ഇത്രനാളും തങ്ങള്‍ ചൂതാടിയത്‌, അവരുടെ സഹായത്തോടെ രക്ഷപ്പെടാനാണ്‌ ഇന്നവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്‌. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ അമിത വളര്‍ച്ചയുടെ കൊള്ളലാഭം മുഴുവന്‍ സ്വന്തമായി കയ്യടക്കി അനുഭവിച്ചിരുന്നവരാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ തകര്‍ച്ചയില്‍നിന്നുപോലും വീണ്ടും ലാഭം കൊയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇവിടെയും ഒരു കൗതുകക്കാഴ്ച കാണാന്‍ കഴിയുന്നതാണ്‌. സി.ഇ.ഒ.മാരുടെ വരുമാനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തണമെന്നൊരു വാദം ഇന്ന് അമേരിക്കയില്‍ സാര്‍വ്വത്രികമായി ഉയര്‍ന്നുവരുന്നുണ്ട്‌. ചില സെനറ്റര്‍മാര്‍ അത്‌ നിയമനിര്‍മ്മാണസഭയില്‍ ഉന്നയിക്കുമെന്നും ഭീഷണി മുഴക്കിക്കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ്‌ ഇന്ത്യയില്‍ സംഭവിച്ച ഒരുകാര്യം ഓര്‍ക്കുന്നുണ്ടോ ആരെങ്കിലും? സി.ഇ.ഒ.മാരുടെ വേതനനിരക്കുകള്‍ വര്‍ദ്ധിക്കുകയും അതിനെ 'അത്യാര്‍ത്തിയോടെയുള്ള ഉപഭോഗം'എന്ന് വിളിക്കാന്‍ മനസ്സില്ലാമനസ്സോടെ നമ്മുടെ പ്രധാനമന്ത്രിതന്നെ നിര്‍ബന്ധിതനാവുകയും ചെയ്തപ്പോള്‍ എന്തൊരു പുകിലായിരുന്നു ഉണ്ടായത്‌? മാധ്യമങ്ങളുടെ രോഷം ആളിക്കത്തിയത്‌ ഓര്‍മ്മയില്ലേ? സാധാരണ നിലക്ക്‌ തങ്ങളുടെ അരുമയായ പ്രധാനമന്ത്രിയെ അന്ന് പക്ഷേ നിര്‍ത്തിപ്പൊരിച്ചു ഇതേ മാധ്യമങ്ങള്‍. സി.ഇ.ഒ.മാരുടെ ശമ്പളവും കിമ്പളവും വെട്ടിക്കുറക്കുകയോ? എങ്ങിനെ ധൈര്യം വന്നു അതു പറയാന്‍? ഈ ആളുകള്‍ എടുക്കുന്ന റിസ്കിന്‌ ഇത്ര കൊടുത്താല്‍ മതിയോ? ഇപ്പോള്‍ മേടിക്കുന്നതിന്റെ ഇനിയുമെത്രയോ ഇരട്ടി വാങ്ങാന്‍ അതുകൊണ്ടുതന്നെ അവര്‍ക്ക്‌ യോഗ്യതയുണ്ട്‌ എന്നൊക്കെയായിരുന്നില്ലേ അന്നത്തെ ന്യായപ്രമാണങ്ങള്‍?

വാള്‍ സ്ട്രീറ്റിലെ വമ്പന്മാര്‍ക്കു കൊടുക്കുന്ന അവിശ്വസനീയമായ വേതനനിരക്കുകള്‍ക്കും ഇതേ ന്യായം തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. വലിയ സാഹസികതകള്‍ സ്വയം ഏറ്റെടുത്തിട്ടായാല്‍പ്പോലും എല്ലാവരുടെയും ജീവിതം മനോഹരമാക്കാന്‍ വേണ്ടി മൂലധനം നല്ല രീതിയില്‍ ചിലവഴിക്കുന്ന ത്യാഗമൂര്‍ത്തികള്‍ എന്നൊക്കെയാണ്‌ ഇക്കൂട്ടരെ മാധ്യമങ്ങള്‍ ഇത്രനാളും വിശേഷിപ്പിച്ചിരുന്നത്‌. വലിയ സാഹസികതകള്‍ നമ്മുടെ ചുമലിലേക്കു മാറ്റുകയും, സ്വന്തം ജീവിതം മനോഹരമാക്കുകയായും ചെയ്യുകയായിരുന്നു അവരിത്രനാളും എന്ന് ഇപ്പോള്‍ ഏതായാലും നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ ബാങ്കിന്റെ പതനം ആസന്നമായി എന്നു മനസ്സിലായിട്ടുപോലും, അതിന്‌ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ്‌ മാത്രമാണ്‌, ബെയര്‍ സ്റ്റയണ്‍സിലെ (Bear Stearns) ഉദ്യോഗസ്ഥപ്രഭുക്കള്‍ സ്വന്തം പ്രതിഫലമായി ബില്ല്യണ്‍ കണക്കിനു ഡോളര്‍ ബോണസ്സായി എഴുതിവാങ്ങിയത്‌. തിരിച്ചുകൊടുക്കേണ്ടതില്ലാത്ത വിധത്തില്‍, ബോണസ്സ്‌ വിതരണം ചെയ്യുന്ന സമയം അവര്‍ സമര്‍ത്ഥമായി നിജപ്പെടുത്തി. എല്ലാം നന്നായി നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിലൂടെ അവര്‍. അവരുടെ തടവിലായിരുന്ന സാമ്പത്തിക മാധ്യമങ്ങളും അന്ന് അതിനെ ചോദ്യം ചെയ്യുകയോ, ആ മിഥ്യാധാരണയെ ശല്യം ചെയ്യാനോ മുതിര്‍ന്നില്ല. പണ്ടു ചെയ്തിരുന്നതുപോലെ, എന്‍റോണിന്റെ മേധാവിയുടെ കൂലിയെഴുത്തുകാരായി തുടര്‍ന്നും കഴിയുകയായിരുന്നു ലോകത്തിലെ മിക്കവാറും എല്ലാ പ്രമുഖ സാമ്പത്തികകാര്യ മാധ്യമലേഖകന്മാരും.

കമ്പോളത്തിന്റെ അദൃശ്യമായ കയ്യുകള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്‌ വര്‍ദ്ധിച്ചുവരികയാണ്‌. എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കണമെന്ന് വാദിച്ചിരുന്ന ആള്‍ക്കൂട്ടത്തെ ഓര്‍മ്മയില്ലേ? സര്‍ക്കാരിന്റെ ഇടപെടലിനും പൊതുമുതലിനെ രക്ഷിക്കുന്നതിനും വേണ്ടി മുറവിളി കൂട്ടുകയാണ്‌ ഇന്ന് ആ പഴയ ശക്തികള്‍. ചെരുപ്പ്‌ മറ്റേ കാലിലേക്ക്‌ മാറ്റിസ്ഥാപിച്ചിരിക്കുന്നു അവര്‍. ഒരു പ്രമുഖ ധനകാര്യ മാധ്യമം പുച്ഛത്തോടെ സൂചിപ്പിച്ചപോലെ, ഇന്നത്തെ ഈ പ്രതിസന്ധി, മുതലാളിത്തം മരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നവരുടെ വാദങ്ങള്‍ക്ക്‌ ശക്തിപകരുന്ന ഒന്നാണ്‌.

എങ്കിലും, കമ്പോള മൗലികവാദിയെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സമയമായിട്ടില്ല. മുതലാളിത്തത്തിന്റെ ഈ പരാജയത്തെക്കുറിച്ച്‌ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണവര്‍. ഇന്നത്തെ ദുരവസ്ഥക്കു കാരണമായ നയങ്ങളെ വിമര്‍ശിക്കുന്നതിനെ ഇത്രനാളും അസഹിഷ്ണുതയോടെയും വെറുപ്പോടെയും നേരിട്ടവരാണ്‌ അവര്‍. ഭക്ഷ്യവില വര്‍ദ്ധിക്കുമ്പോള്‍ പോലും അവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. പട്ടിണി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, കമ്പോളത്തിനെ അതിന്റെ പാട്ടിനു വിടുകയാണെന്ന് വാദിച്ച്‌ മുഖപ്രസംഗം എഴുതിയവര്‍പോലും അവരുടെ കൂട്ടത്തിലുണ്ട്‌. കമ്പോളത്തിന്റെയും സ്വതന്ത്രവ്യാപാരത്തിന്റെയും ജീവന്‍രക്ഷാ സ്വഭാവത്തില്‍ സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നു എന്നായിരുന്നു അവര്‍ വിലപിച്ചിരുന്നത്‌.

എന്തായാലും, ഇന്ത്യയിലെ 'ചെറുകിട, റിയല്‍ എസ്റ്റേറ്റ്‌ വ്യാപാരത്തിലെ നിക്ഷേപങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ വിലയിരുത്താന്‍', പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന്, സാമ്പത്തിക കാര്യാലയത്തിന്‌ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്‌ എന്നറിയുന്നു. ലീമാന്‍ ബ്രദേഴ്സ്‌, ഫ്രെഡി മാക്‌-ഫാനീ മേയ്‌, എ.ഐ.ജി എന്നീ സ്ഥാപനങ്ങള്‍ മൂന്നുനിലയില്‍ പൊട്ടിപ്പാളീസായപ്പോഴാണ് ഈ ബോധോദയം വന്നിരിക്കുന്നത്‌. ഈ വാര്‍ത്ത ശരിയാണെങ്കില്‍, അത്‌ തീര്‍ച്ചയായും നല്ല സൂചനയാണ്‌. പക്ഷേ, എന്തൊക്കെ വിവരങ്ങളാണ്‌ പുറത്തുവരിക എന്ന് ഇപ്പോഴും നല്ല നിശ്ചയം പോരാ.

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്ക്‌ തിരിച്ചുപോകാം. ജോണ്‍ മക്‌‍കെയിന്‍ തന്റെ പ്രചരണപരിപാടി തിടുക്കത്തില്‍ ‘’നിര്‍ത്തിവെച്ച്’ വാഷിംഗ്‌ടണിലേക്ക്‌ തിരിച്ചു. 'വ്യക്തിപരവും രാഷ്ട്രീയവുമായ താത്‌പര്യങ്ങള്‍ക്കുമീതെ' 'സാമ്പത്തിക പ്രശ്നങ്ങളെ' സ്ഥാപിക്കുകയായിരുന്നുവത്രെ ആ വരവിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗം ശക്തമാണെന്ന് രണ്ടാഴ്ചമുന്‍പ്‌ പ്രഖ്യാപിച്ചത്‌ ഇതേ വ്യക്തിതന്നെയായിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്‌. ബാരക്‌ ഒബാമയുമായി നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ്‌ സംവാദം നീട്ടിവെക്കണമെന്നും ജോണ്‍ മക്‌‍കെയിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിക്ക്‌ ഊന്നല്‍ കൊടുക്കണമെന്നായിരുന്നു അതിനു കാരണമായി പറഞ്ഞതെങ്കിലും, സ്വന്തം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുക എന്നതുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്‌ എന്ന് തീര്‍ച്ച. ഭരണത്തിലിരിക്കുന്ന കക്ഷി എന്നനിലക്ക്‌, സംവാദം അത്രക്ക്‌ ഒരു സുഖാനുഭവമായിരിക്കില്ല അദ്ദേഹത്തിന്‌. ഇനി സംവാദത്തില്‍ വിദേശകാര്യമാണ്‌ ആദ്യം വരുന്നത്‌ എന്നുതന്നെ കരുതുക. അപ്പോഴും കാര്യം പരുങ്ങലിലാകും. ഇറാഖ്‌ യുദ്ധത്തിനെക്കുറിച്ച്‌ സംസാരിക്കേണ്ടിവരും. അതും സുഖകരമാവില്ല. ആ യുദ്ധത്തില്‍ അമേരിക്ക ചിലവഴിച്ചത്‌ ഒരു ട്രില്ല്യണ്‍ ഡോളറാണെന്നും, അതല്ല, മൂന്ന് ട്രില്ല്യണാണെന്നും വ്യത്യസ്തമായ കണക്കുകള്‍ നിലനില്‍ക്കുന്നുമുണ്ട്‌.

അതുകൊണ്ടാണ്‌ സംവാദത്തിനെക്കുറിച്ച്‌ ഒരു രസികന്‍ സൂചിപ്പിച്ചപോലെ, 'പട്ടി എന്റെ ഹോംവര്‍ക്ക്‌ തിന്നു' എന്ന മട്ടിലുള്ള 'ചരിത്രത്തിലെ ഏറ്റവും തരംതാണ വിശദീകരണ'വുമായി മക്‌‍കെയിനിനു പ്രത്യക്ഷപ്പെടേണ്ടിവന്നത്‌. സ്ഥാനമേല്‍ക്കാന്‍ പോകുന്ന അടുത്ത പ്രസിഡന്റിന്റെ സാമ്പത്തിക തത്ത്വശാസ്ത്രത്തെക്കുറിച്ചറിയാനാണ്‌ അമേരിക്കന്‍ ജനത ഇന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ എന്ന ന്യായത്തില്‍ അയാള്‍ സംവാദത്തില്‍ പിടിച്ചുനിന്നു. ബുഷിന്റെ സര്‍ക്കാരുമായോ വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയുമായോ ജോണ്‍ മക്‌‍കെയിനെ ബന്ധിപ്പിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടതുകൊണ്ട്‌, ജോണ്‍ മക്‌‍കെയിന്‌ ആ സംവാദം ഒരുകണക്കിനു ഗുണകരമായി കലാശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അമിതമായ ചിലവിടലിന്റെ (ക്ഷേമപ്രവര്‍ത്തനത്തിന്റെ) ഫലമായിട്ടാണ്‌ ഈ പ്രതിസന്ധി ഉണ്ടായതെന്ന് ദുര്‍വ്യാഖ്യാനം ചെയ്യാനും ജോണ്‍ മക്‌‍കെയിനു സാധിച്ചു.

ആ സമയത്തൊക്കെ, വാള്‍ സ്ട്രീറ്റിനെ രക്ഷപ്പെടുത്താനുള്ള വഴികളെക്കുറിച്ച്‌ ബുഷുമായി നിരന്തരം ചര്‍ച്ച ചെയ്യുകയായിരുന്നു ഒബാമയും ജോണ്‍ മക്കെയിനും. കടാശ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ടെലിവിഷനില്‍ ശോഭിക്കാന്‍ കച്ചകെട്ടി, സെനറ്റര്‍മാരും വാഷിംഗ്‌ടണിലേക്ക്‌ പ്രവഹിച്ചു. ന്യൂയോര്‍ക്ക്‌ ടൈംസിലെ ലേഖകന്‍ എഴുതിയതുപോലെ ഇതെല്ലാം ഉയര്‍ത്തുന്ന ചോദ്യം ഒന്നുതന്നെയാണ്‌. നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ, ഇല്ലയോ എന്ന്.

Thursday, September 25, 2008

അഞ്ചുവര്‍ഷത്തിനിപ്പുറം എഡ്വേഡ്‌ സെയ്‌ദിനെ ഓര്‍ക്കുമ്പോള്‍

കടപ്പാട്‌: സ്റ്റീഫന്‍ ലെന്‍ഡ്‌മാന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

പടിഞ്ഞാറന്‍ ജറുസലേമില്‍ 1935-ല്‍ ജനനം. 1947- നാട്ടില്‍നിന്ന് ബഹിഷ്ക്കൃതനായി. 1991 രക്താര്‍ബ്ബുദബാധിതനാണെന്നു കണ്ടെത്തി. 12 വര്‍ഷം രോഗവുമായി പൊരുതി ഒടുവില്‍ 2003 സെപ്തംബര്‍ 25-ന്‌ അറുപത്തേഴാം വയസ്സില്‍ യുദ്ധം അവസാനിപ്പിച്ച്‌, എഡ്വേഡ്‌ സെയ്‌‌ദ് യാത്രയായി. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ആദരാഞ്ജലികള്‍ പ്രവഹിച്ചു. തന്റെ അദ്ധ്യാപകനെ പ്രൊഫസ്സര്‍ മുസ്തഫ ബയൂമി ഓര്‍ക്കുന്നത്‌ ഇങ്ങനെ: "ഒരിക്കലും തളരുകയോ, അഴിമതി പുരളുകയോ ചെയ്യാത്ത, അതിശയകരമാം വിധം വ്യക്തിത്വമുള്ള ഒരു മാനവികതാവാദിയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും തന്റെ ശിഷ്യസമ്പത്തിനെ അവശേഷിപ്പിച്ച്‌ അദ്ദേഹം കടന്നുപോയി. അദ്ദേഹമില്ലാത്ത ഒരവസ്ഥ എനിക്ക്‌ ആലോചിക്കാനാവുന്നില്ല".

"സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം" എന്ന് ചോംസ്കി എഴുതി. ഒരു വര്‍ഷത്തിനു ശേഷം ഇലന്‍ പാപ്പെ പറഞ്ഞത്‌, "അദ്ദേഹത്തിന്റെ നഷ്ടം എനിക്ക്‌ ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇക്കഴിഞ്ഞ ഒരു വര്‍ഷം അദ്ദേഹം നമ്മുടെ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്താണ്‌ സംഭവിച്ചിരിക്കുക? ഏതെല്ലാം മൂല്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണോ താന്‍ പൊരുതിയത്‌ അതിന്റെ ഇന്നത്തെ അവസ്ഥ അദ്ദേഹത്തിന്‌ ഒരിക്കലും താങ്ങാന്‍ കഴിയുമായിരുന്നില്ല". "ജീവിക്കാനും ചെറുത്തുനില്‍ക്കാനുമുള്ള, എന്റെ സുഹൃത്തും സഖാവുമായ അദ്ദേഹത്തിന്റെ ആ അദമ്യമായ ആവേശം" എന്ന് താരിഖ്‌ അലി ഓര്‍ക്കുന്നു.

എഡ്വേഡ്‌ സെയ്‌ദിന്റെ രോഗപീഡനകാലത്തെക്കുറിച്ച്‌ താരിഖ്‌ അലി പറയുന്നത്‌ കേള്‍ക്കൂ."കഴിഞ്ഞ പതിനൊന്ന് കൊല്ലമായി എല്ലാവരും അദ്ദേഹത്തിന്റെ രോഗവുമായി പരിചിതമായിക്കഴിഞ്ഞിരുന്നു. ഹോസ്‌പിറ്റല്‍ വാസം, ചികിത്സകള്‍ക്കും പുതിയ മരുന്നുകള്‍ക്കും കീഴ്‌പ്പെടാനുള്ള സൗമനസ്യം, തോല്‍വി സമ്മതിക്കാനുള്ള വൈമനസ്യം - ഞങ്ങള്‍ കരുതി അദ്ദേഹത്തെ തോല്‍പ്പിക്കാനാവില്ല എന്ന്". എന്തായാലും, രക്താര്‍ബ്ബുദം മരണം ഉറപ്പുവരുത്തുന്നു. "എങ്ങിനെയാണ്‌ (സെയ്‌‌ദ്) ഇത്രകാലവും മരണത്തെ അതിജീവിച്ചതെന്ന് മനസ്സിലാകുന്നില്ല" എന്നായിരുന്നു, അലിയുടെ ചോദ്യങ്ങള്‍ക്ക്‌, സെയ്‌ദിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ മറുപടി പറഞ്ഞത്‌. സംശയമില്ല. ഡോ.കാന്തി റോയ്‌ക്കും ഇതില്‍ പങ്കുണ്ട്‌. ഡോക്ടര്‍ കാന്തി റോയിയുടെ 'മനുഷ്യത്വത്തെയും വൈദ്യവൃത്തിയിലുള്ള പരിജ്ഞാനത്തെയും' കുറിച്ച്‌, സെയ്‌‌ദ് വളരെയധികം ബഹുമാനത്തോടെയാണ്‌ പറയാറുണ്ടായിരുന്നത്‌. തന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളെ അതിജീവിക്കാന്‍ സാധിച്ചത്‌ ഡോക്ടറുടെ കഴിവ്‌ ഒന്നുകൊണ്ടു മാത്രമാണെന്ന് എഡ്വേഡ്‌ സെയ്‌ദ് പലപ്പോഴും സൂചിപ്പിക്കാറുണ്ടായിരുന്നു. ആ ദിനങ്ങളെ അദ്ദേഹം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. "വേദനാജനകമായ ചികിത്സകള്‍, രക്തം മാറ്റിവെക്കല്‍, അവസാനിക്കാത്ത പരിശോധനകള്‍, ക്ഷീണവും അണുബാധയുംകൊണ്ട്‌ പരവശമായി, പ്രവൃത്തിയെടുക്കാന്‍ കഴിയാതെ, മുറിയുടെ ഉത്തരത്തിലേക്കു നോക്കിക്കിടന്ന് ചിന്തിച്ച്‌ ചിന്തിച്ച്‌ ചിന്തിച്ച്‌ വെറുതെ നിഷ്ഫലമാക്കിയ നീണ്ടമണിക്കൂറുകള്‍.."

താരിഖ്‌ അലി തുടരുന്നു "എന്നിട്ടും, ഒടുവില്‍ ആ രാക്ഷസന്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ആന്തരികാവയവങ്ങളെല്ലാം തകര്‍ത്ത്‌, കാന്‍സര്‍ അദ്ദേഹത്തെ കവര്‍ന്നെടുത്തപ്പോള്‍ അതിന്റെ ആഘാതം വളരെ വലുതായിരുന്നു. ഫലസ്തീനികള്‍ക്ക്‌ നഷ്ടപ്പെട്ടത്‌,അവരുടെ ഏറ്റവും ശക്തവും പ്രൗഢവുമായ ശബ്ദമായിരുന്നു. ആ വിടവ്‌ ഇനി നികത്താനാവില്ല".

പ്രശസ്ത ഫലസ്തീനി-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ റാംസി ബാറൂദ്‌ അത്‌ ശരിവെക്കുന്നുണ്ട്‌. തങ്ങളുടെ ഏറ്റവും പ്രമുഖമായ വക്താവിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ട 2003, ഫലസ്തീനികള്‍ക്ക്‌, തീര്‍ച്ചയായും മോശപ്പെട്ട ഒരു കാലമാണ്‌. റാംസി എഴുതി " എല്ലാ നന്മകളുടെയും പ്രതിരൂപമായിരുന്നു എഡ്വേഡ്‌ സെയ്‌ദ്. അദ്ദേഹത്തിന്റെ ലേഖനങ്ങളേക്കാളും പുസ്തകങ്ങളേക്കാളും സംഗീതത്തേക്കാളും ശക്തമായിരുന്നു അദ്ദേഹമെടുത്ത ധാര്‍മ്മിക നിലപാടുകള്‍. വിമര്‍ശകന്‍, പണ്ഡിതന്‍, കലാകാരന്‍ എന്ന നിലയിലൊക്കെ അസാധാരണവും സമാനതകളുമില്ലാത്ത വ്യക്തിത്വമായിരുന്നു സെയ്‌ദ്‌. സ്വന്തം ജനതയുടെ ആദരവും, താന്‍ എതിര്‍ത്തിരുന്നവരുടെ വെറുപ്പും അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല".

"നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ അന്താരാഷ്ട്ര ബൗദ്ധികപ്രതിഭയായിരുന്നു അദ്ദേഹം" എന്ന് ഫില്ലിസ്‌ ബെന്നിസ്‌ അഭിപ്രായപ്പെടുന്നു. "ഫലസ്തീന്‍ ജനതയുടെയും ആഗോളസമാധാന-സാമൂഹ്യനീതി മുന്നേറ്റങ്ങളുടെയും നെടുനായകത്വം സെയ്‌ദിനായിരുന്നു. എന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ, വെല്ലുവിളികളെ നേരിടുന്നതില്‍ അസാമാന്യമായ ചങ്കൂറ്റം കാണിച്ച, ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു അദ്ദേഹമെനിക്ക്‌. ആ ഊഷ്മളതയും, ദര്‍ശനവും, ബുദ്ധിയും, അനീതികള്‍ക്കെതിരെയുള്ള രോഷവുമൊക്കെ നമുക്കിനി ഓര്‍മ്മകള്‍ മാത്രം".

1999-ല്‍ എഡ്വേഡ്‌ സെയ്‌ദിന്റെ കൂടി പങ്കാളിത്തത്തോടെ വെസ്റ്റ്‌-ഈസ്റ്റ്‌ ദിവാന്‍ West-East Divan എന്ന ഓര്‍ക്കസ്ട്ര സംഘടിപ്പിച്ച ദാനിയല്‍ ബാരന്‍ബോയിം സെയ്‌ദിനെ വിശേഷിപ്പിക്കുന്നത്‌, "സഹാനുഭൂതിയുള്ള ഒരു പടയാളി'യായിട്ടാണ്‌. "ജൂതന്റെ വേദനയും, ഫലസ്തീനിയുടെ അവകാശങ്ങളും ഒരുപോലെ വേര്‍തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ ഒരു കലാകാരനും വിമര്‍ശകനുമായിരുന്നു സെയ്‌ദ്‌. യുക്തിയും സ്നേഹവും ഒരുപോലെ കൊണ്ടുനടന്ന ഒരു മനുഷ്യന്‍. ഈസ്റ്റ്‌-വെസ്റ്റ്‌ ദിവാന്‍ എന്ന ഓര്‍ക്കസ്ട്രയില്‍ ജൂതരും ഫലസ്തീനികളും പങ്കെടുത്തിരുന്നു. "ബിഥോവന്റെ മുന്‍പില്‍ നമ്മളെല്ലാവരും തുല്യരാണ്‌" എന്നാണ്‌ എഡ്വേഡ്‌ സെയ്‌ദ്‌ ആ ഓര്‍ക്കസ്ട്രയുടെ രൂപീകരണത്തെപ്പറ്റി നിരീക്ഷിക്കുന്നത്‌. ഡാനിയല്‍ തുടരുന്നു " ഫലസ്തീനികള്‍ക്ക്‌ അവരുടെ ഏറ്റവും പ്രമുഖനായ ധീരഭടനെയും, ഇസ്രായേലികള്‍ക്ക്‌ അവരുടെ ഏറ്റവും വലിയ വിമര്‍ശകനെയും, എനിക്ക്‌ ഒരു ആത്മമിത്രത്തെയുമാണ്‌ ആ മരണത്തിലൂടെ നഷ്ടമായത്‌".

40 നീണ്ട വര്‍ഷക്കാലം എഡ്വേഡ്‌ സെയിദ്‌ ഇംഗ്ലീഷും താരതമ്യസാഹിത്യവും പഠിപ്പിച്ചിരുന്ന കൊളംബിയ സര്‍വ്വകലാശാലയിലെ എഡ്വേഡ്‌ സെയ്ദ്‌ അറബ്‌ സ്റ്റഡീസിലെ റഷീദ്‌ ഖാലിദിന്റെ വാക്കുകളില്‍ 'ഒരേസമയം പാണ്ഡിത്യവും ക്രാന്തദര്‍ശിത്വവുമുള്ള ബഹുമുഖ പ്രതിഭയായിരുന്നു എഡ്വേഡ്‌ സെയ്‌‌ദ്. വിവിധവിഷയങ്ങളുടെ അന്തര്‍ധാരകളെക്കുറിച്ച്‌ സമഗ്രമായ ധാരണകളുള്ള അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. പശ്ചിമേഷ്യയില്‍ അധീശത്വം സ്ഥാപിച്ച അധികാരകേന്ദ്രങ്ങള്‍ക്കെതിരെ സ്വതന്ത്രവും ധീരവുമായ ശബ്ദമുയര്‍ത്തിയ, ഇക്കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും മൗലികതയും ഉള്‍ക്കാഴ്ചയും ഒത്തിണങ്ങിയ ചിന്തകനെയാണ്‌ നമുക്ക്‌ നഷ്ടമായിരിക്കുന്നത്‌".

2003 സെപ്തംബര്‍ 30-ന്‌ കൊളംബിയ സര്‍വ്വകലാശാലയും തങ്ങളുടെ 'പ്രശസ്തനും പ്രിയപ്പെട്ടവനുമായ അദ്ധ്യാപകനെ' സ്മരിച്ചു. 'ലോകത്തെ പ്രമുഖരായ പണ്ഡിതരില്‍ ഒരാളായിരുന്നു" എഡ്വേഡ്‌ സെയ്‌ദെന്നും, സൗന്ദര്യമുള്ള ഒരു മനസ്സിനെയും, വിശാലമായ ഒരു ഹൃദയത്തെയും ധീരനായ ഒരു പോരാളിയെയുമാണ്‌ ഈ മരണത്തിലൂടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നതെന്നും അവര്‍ വിലയിരുത്തി.

തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിന്റെ ഗൗരവത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ സെയ്‌‌ദ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാനാരംഭിച്ചു. കുട്ടിക്കാലവും, ഫലസ്തീനിലും ലെബനോണിലും ഈജിപ്തിലുമായി ചിലവഴിച്ച വളര്‍ച്ചയുടെ ഘട്ടവും എല്ലാം സെയ്‌ദ് അതില്‍ ഓര്‍ക്കുന്നു.Out of Place; A Memoir എന്ന ആ പുസ്തകത്തിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌ "അനിവാര്യമായി മറക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഒരു ലോകത്തിനെക്കുറിച്ചുള്ള രേഖപ്പെടുത്ത'ലായിട്ടാണ്‌. അറബ്‌ ലോകത്തിലെ തന്റെ പൂര്‍വ്വകാലഘട്ടത്തെക്കുറിച്ചുള്ള ഒരു ആത്മനിഷ്ഠവിവരണം. അതിനുശേഷം അമേരിക്കയില്‍ ബോര്‍ഡിംഗ്‌ സ്കൂള്‍ ജീവിതം, പ്രിന്‍സ്റ്റണില്‍ ബിരുദ-ബിരുദാനന്തരകാലം, ഹാര്‍വാര്‍ഡിലെ ഗവേഷണ കാലഘട്ടം. എല്ലാം എഡ്വേഡ്‌ സെയ്‌ദ് ഓര്‍ത്തെടുക്കുന്നു, ഈ പുസ്തകത്തില്‍.

1994-ലാണ്‌ Out of Place എഴുതാന്‍ ആരംഭിച്ചത്‌. അതിനു മുന്‍പു തന്നെ കീമോതെറാപ്പിയുടെ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞിരുന്നു. എന്നിട്ടും ആ പുസ്തകം തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്‌, സുമനസ്സുകളായ നഴ്സുമാരുടെ മാസങ്ങളോളം നീണ്ടുനിന്ന സ്നേഹപൂര്‍ണ്ണവും ക്ഷമാസാന്ദ്രവുമായ പരിചരണത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയുമായിരുന്നു.ഒരു യുവാവിന്റെ വളര്‍ച്ചയെ അദ്ദേഹം ആ പുസ്തകത്തില്‍ രേഖപ്പെടുത്തി. എങ്ങിനെയാണ്‌ രാജ്യഭ്രഷ്ടുമായി പൊരുത്തപ്പെട്ടതെന്ന്. ഒരേ സമയം ഒരു അമേരിക്കക്കാരനും, ക്രിസ്ത്യാനിയും, ഫലസ്തീനിയും, രാജ്യഭ്രഷ്ടനും ആയിരിക്കേണ്ടിവരുന്നതിനെക്കുറിച്ച്‌. ഒടുവില്‍ ഒരു എഴുത്തുകാരന്‍ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച്. സാമ്രാജ്യത്വത്തിനോടും അധീശത്വത്തിനോടും സന്ധിയില്ലതെ പൊരുതിയ വിമര്‍ശകന്‍. നീതിക്കും സ്വയംഭരണത്തിനും വേണ്ടിയുള്ള തന്റെ ജനതയുടെ അവകാശസമരങ്ങളുടെ വക്താവ്‌. തന്റെ ജനതയെ ഇതിനേക്കാള്‍ ശക്തമായും വ്യക്തമായും പ്രതിനിധീകരിച്ച മറ്റൊരാളില്ല എന്നു തന്നെ പറയാം.

തന്റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും, ലോകമൊട്ടുക്കുള്ള പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ഫലസ്തീനുവേണ്ടി ശബ്ദമുയര്‍ത്തി. അനേകം തവണ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും ജൂതലോബിയുടെ എതിര്‍പ്പിനു ശരവ്യനാവുകയും ചെയ്തു. അദ്ദേഹത്തെയും കുടുംബത്തെയും അവര്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി. കൊളംബിയ സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസ്‌ അവര്‍ അഗ്നിക്കിരയാക്കി. എന്നിട്ടും അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. പ്രമുഖരായ ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയും നിരന്തരം രഹസ്യമായി പിന്തുടരുന്ന എഫ്‌.ബി.ഐ.ക്കുപോലും 30 വര്‍ഷം വിടാതെ പിന്തുടര്‍ന്നിട്ടും അദ്ദേഹത്തെ തടയാനോ നിശ്ശബ്ദനാക്കാനോ സാധിച്ചില്ല.

പൂര്‍വ്വദേശങ്ങളെ, പ്രത്യേകിച്ചും മദ്ധ്യ-പൂര്‍വ്വദേശങ്ങളെ പാശ്ചാത്യലോകം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്ന് ഓറിയന്റലിസം എന്ന തന്റെ പുസ്തകത്തിലൂടെ എഡ്വേഡ്‌ സെയ്‌‌ദ് വിശദമാക്കുന്നുണ്ട്‌. 1978-ലാണ്‌ അദ്ദേഹം ആ പുസ്തകമെഴുതുന്നത്‌. 1993-ല്‍ എഴുതിയ Culture and Imperialism എന്ന പുസ്തകത്തില്‍ ഓറിയന്റലിസത്തിലെ തന്റെ വാദങ്ങളെ കുറേക്കൂടി വിപുലപ്പെടുത്തിക്കൊണ്ട്‌, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സങ്കീര്‍ണ്ണമായ ബന്ധത്തെ അദ്ദേഹം വിശകലനം ചെയ്തു. അധിനിവേശകരും അധിനിവേശം ചെയ്യപ്പെടുന്നവരും എന്ന പരികല്‍പ്പനയെ 'പരിചിത'രും(യൂറോപ്പ്‌, പാശ്ചാത്യം, നമ്മള്‍) 'അപരിചിത'രും (പൂര്‍വ്വദേശം, കിഴക്ക്‌, അവര്‍)എന്ന മട്ടില്‍ പരാവര്‍ത്തനം ചെയ്തു ആ കൃതിയില്‍ എഡ്വേദ്‌ സെയ്‌ദ്.

എഡ്വേഡ്‌ സെയ്‌ദിന്റെ താത്‌പര്യങ്ങളും പാണ്ഡിത്യവും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ എഴുത്തിലുടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്‌. അതില്‍ താരതമ്യസാഹിത്യവും, സാഹിത്യവിമര്‍ശനവും, സംസ്കാരവും, സംഗീതവും, ഇസ്രായേലി-ഫലസ്തീനി ചരിത്രവും സംഘര്‍ഷവും എല്ലാം വരുന്നുണ്ട്‌. ഈ എഴുത്ത്‌, പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയമായ അറബ്‌-ഇസ്ലാം വീക്ഷണങ്ങളുടെ വിരുദ്ധചേരിയിലായിരുന്നു നിലനിന്നിരുന്നത്‌. നീതിക്കും തുല്ല്യതക്കും വേണ്ടി അദ്ദേഹം വാദിച്ചു. സാമ്രാജ്യത്വത്തെ തള്ളിപ്പറയുന്നതോടൊപ്പം, നിലനില്‍ക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെയും അദ്ദേഹം അംഗീകരിച്ചു. എങ്കിലും, ആ നിലനില്‍പ്പ്‌, ഫലസ്തീനികളുടെ അവകാശത്തെ നിഹനിച്ചുകൊണ്ടായിരിക്കരുത്‌ എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

1967-ലെ യുദ്ധവും നിയമവിരുദ്ധമായ അധിനിവേശവും അദ്ദേഹത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. അതദ്ദേഹത്തെ കൂടുതല്‍ നവീകരിക്കുകയാണുണ്ടായത്‌. ബൗദ്ധികജീവിതത്തിന്റെയും ആക്ടിവിസത്തിന്റെയും പാതയിലേക്ക്‌ അത്‌ സെയ്‌ദിനെ നയിച്ചു. പിന്നീടുള്ള 37 കൊല്ലക്കാലവും അദ്ദേഹം ഫലസ്തീനികളുടെ ഏറ്റവും മുന്‍നിരയിലുള്ള വക്താവായി മാറി. മരിക്കുന്നതുവരെ ആ സ്ഥാനത്ത്‌ നില്‍ക്കുകയും ചെയ്തു. ഏകരാഷ്ട്രം എന്ന ഒരേയൊരു ഉത്തരം മാത്രമേ പശ്ചിമേഷ്യന്‍ പ്രശ്നത്തിനു പരിഹാരമാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. 1999-ല്‍ അദ്ദേഹം എഴുതി: “ഇസ്രായേലിന്റെയും ഫലസ്തീനിന്റെയും ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മുഴുവനായും നഷ്ടമായിരിക്കുന്ന മറ്റൊന്ന് വികസിപ്പിച്ചെടുക്കുക എന്നതാണ്‌ പ്രഥമമായ കര്‍ത്തവ്യം. സഹവര്‍ത്തിത്ത്വത്തിന്റെ വാഹനമായിരിക്കേണ്ടത്‌, വംശീയമോ ഗോത്രപരമോ ആയ സമുദായമല്ല, മറിച്ച്‌, പൗരത്വം എന്ന ആശയവും പ്രയോഗവുമാണ്‌".

ന്യൂയോര്‍ക്ക്‌ ടൈംസിന്റെ 1999 ജനുവരിയിലെ സാമാന്യം ദീര്‍ഘമായ ഒരു ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: "ഫലസ്തീനികള്‍ക്ക്‌ സ്വയംഭരണാവകാശമുള്ള ഒരു പ്രത്യേകരാജ്യം എന്നത്‌ അപ്രായോഗികമാണ്‌. എന്നാല്‍ പറയട്ടെ, മറിച്ചായിരുന്നു ഞാന്‍ ഏറെക്കാലം കരുതിയിരുന്നത്‌. പക്ഷേ, ഇന്ന് ഉയരുന്ന ചോദ്യം, ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും ഒരേ ഭൂമിയില്‍ സമാധാനപരമായി സഹവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ്‌. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ രക്തരൂഷിതമായ കാര്യങ്ങളാണ്‌. ഇസ്രായേലികള്‍ക്ക്‌ ഫലസ്തീനികളെയോ ഫലസ്തീനികള്‍ക്ക്‌ ഇസ്രായേലികളെയോ ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ല. നമ്മെ ഇത്രനാളും ഒരുമിച്ചുനിര്‍ത്തിയ ഈ മണ്ണ്, എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളോടെ, സമ്പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പങ്കിടുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ മറ്റൊരു വഴി ഇന്ന് എനിക്ക് കാണാന്‍ കഴിയുന്നില്ല”.

"ഇരുകൂട്ടരുടെയും ജീവിതത്തിനോ അഭിലാഷങ്ങള്‍ക്കോ ഇത്‌ ഒരു കുറവും വരുത്തില്ല. ഒരിക്കല്‍ സമാധാനത്തോടെ സഹവസിച്ചിരുന്ന ഭൂമിയില്‍, ഇത്‌ ഇരുകൂട്ടര്‍ക്കും സ്വയംഭരണാവകാശം നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഒരു കൂട്ടരുടെ ചിലവില്‍ മറ്റു ചിലര്‍ക്ക്‌ പ്രത്യേകാവകാശം എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഓട്ടോമാനുകളും റൊമാക്കരും വരുന്നതിനും മുന്‍പും, സഹസ്രാബ്ദങ്ങളായി, നിരവധി മനുഷ്യരുടെ ജന്മഭൂമിയായിരുന്നു ഈ ഫലസ്തീന്‍. വിവിധ മത-വംശ-സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണത്‌. സജാതീയതക്കോ, ദേശീയമോ, വംശീയമോ, മതമപരമോ ആയ പരിശുദ്ധി എന്ന സങ്കല്‍പ്പത്തിനോ, ചരിത്രപരമായ ഒരു ന്യായീകരണവുമില്ല“.

“ഇന്ന് നമ്മുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍ അസുഖകരമാംവണ്ണം ലളിതമാണ്‌. ഒന്നുകില്‍, അസ്വീകാര്യമായ എല്ലാ ദുരിതങ്ങളും സഹിച്ച്‌ യുദ്ധം തുടരുക; അല്ലെങ്കില്‍, എന്തുതന്നെ തടസ്സങ്ങളുണ്ടായാലും ഒരു പരിഹാരമാര്‍ഗ്ഗം കണ്ടുപിടിച്ച്‌ ഇതില്‍നിന്ന് പുറത്തുകടക്കുക“.

ഓസ്ലോ ഒരിക്കലും ഒരു പരിഹാരമായിരുന്നില്ല. ആ കരാര്‍ പുറത്തുവന്നയുടനെ സെയ്‌ദ്‌ അതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു. " വൈറ്റ്‌ ഹൗസ്‌ ഉപചാരങ്ങളുടെ അസംബന്ധ ഫാഷന്‍ ഷോ; ജനങ്ങളുടെ അവകാശങ്ങള്‍ റദ്ദുചെയ്തതിന്‌, യാസ്സര്‍ അറാഫത്ത്‌ എല്ലാവര്‍ക്കും നന്ദി പറയുന്ന വൃത്തികെട്ട കാഴ്ച; രണ്ട്‌ സാമന്തരാജാക്കന്മാരെക്കൊണ്ട്‌ പരസ്പരം സന്ധിചെയ്യിപ്പിച്ച്‌ തന്റെ മുന്‍പില്‍ കുമ്പിടീക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ റോമാചക്രവര്‍ത്തിയെപ്പോലെ കോമാളിവേഷം കെട്ടിയ കെട്ടിയ ബില്‍ ക്ലിന്റന്റെ ഗൗരവമുഖം, എല്ലാറ്റിനും മീതെ, ഫലസ്തീനിന്റെ കീഴടങ്ങലിന്റെ ദൂരവ്യാപ്തിയും' എന്നാണ്‌, ഓസ്ലോ കരാര്‍ വന്ന്, ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ലണ്ടന്‍ ബുക്ക്‌ ഓഫ്‌ റിവ്യൂവില്‍ പ്രസിദ്ധീകരിച്ച The Day After എന്ന സുദീര്‍ഘമായ ലേഖനത്തില്‍ അദ്ദേഹം വിവരിക്കുന്നത്‌.

അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം, ഓസ്ലോ എന്നത്‌ ഫലസ്തീനിന്റെ വ്യക്തമായ കീഴടങ്ങലില്‍ കുറഞ്ഞ്‌, മറ്റൊന്നുമായിരുന്നില്ല. ഫലസ്തീനികളുടെ വേഴ്സെയില്‍ (Versailles)ഉടമ്പടിയായിരുന്നു ഓസ്ലോ. ഇസ്രായേലിന്‌ ഇത്രയധികം ആനുകൂല്യങ്ങള്‍ അനുവദിക്കാതെതന്നെ ഇതിലും മെച്ചപ്പെട്ട കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നു കൂടി മനസ്സിലാക്കുമ്പോഴാണ്‌ ഓസ്ലൊവിന്റെ പ്രതിലോമസ്വഭാവം വ്യക്തമാവുക. 1978-ലെ ക്യാമ്പ്‌ ഡേവിഡ്‌ കരാറും, ഇന്നോളം നടന്നിട്ടുള്ള മറ്റെല്ലാ സമാധാന ചര്‍ച്ചകളും ഇതേ സ്വഭാവം തന്നെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അതേസമയം, 2000-ലെ ക്യാമ്പ്‌ ഡേവിഡ്‌ "സ്ഥിരപദവി" (Permanent Status) കരാറാകട്ടെ, അതിനുമുന്‍പത്തെ കരാറുകളേക്കാളൊക്കെ ഉദാരസ്വഭാവമുള്ളതായിരുന്നു. ഫലസ്തീനികള്‍ക്ക്‌ ആ കരാര്‍ ഗുണകരവുമായേനേ. എന്നാല്‍, അറാഫത്ത്‌ അത്‌ തള്ളിക്കളയുകയും ചെയ്തു. സംഘര്‍ഷം ഒഴിവാക്കി സമാധാനം കൈവരുത്താനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതിന്‌, രൂക്ഷമായ വിമര്‍ശനം അറാഫത്തിനെ തേടിയെത്തുകയും ചെയ്തു.

മരിക്കുന്നതിന്‌ ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ്‌ 'അവസാനത്തെ അഭിമുഖം' എന്ന പേരില്‍ പിന്നീട് പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയില്‍ പങ്കെടുക്കാന്‍, അദ്ദേഹം മനസ്സില്ലാമനസ്സോടെ സമ്മതിച്ചത്‌. ഒരു ദശാബ്ദം നീണ്ടുനിന്ന രോഗാവസ്ഥക്കുശേഷം തീര്‍ത്തും പരിക്ഷീണനായിരുന്നു എഡ്വേഡ്‌ സെയ്‌ദ് അപ്പോഴേക്കും. മരണത്തിന്റെ വക്കത്തെത്തിയിരുന്നു അദ്ദേഹം. എങ്കിലും അദ്ദേഹം ഇന്റര്‍വ്യൂവിന്‌ സന്തോഷത്തോടെ സമ്മതം മൂളി. തന്റെ ബാല്യകാലം, വളര്‍ച്ചയുടെ പടവുകള്‍, എഴുത്ത്‌, പുരസ്ക്കാരങ്ങള്‍, യാസ്സര്‍ അറാഫത്തുമായുള്ള ബന്ധം, ഫലസ്തീന്‍ പ്രശ്നത്തില്‍ തന്റെ നിലപാടുകള്‍, എന്നിവയെക്കുറിച്ചൊക്കെ, ചാള്‍സ്‌ ഗ്ലാസ്സ്‌ എന്ന പത്രപ്രവര്‍ത്തകനുമായി എഡ്വേഡ്‌ സെയ്‌‌ദ് വളരെയധികം കാര്യങ്ങള്‍ അനൗപചാരികമായി പങ്കിട്ടു, ആ അഭിമുഖത്തില്‍.

എഴുത്തിലും, തുറന്നടിച്ചുള്ള അഭിപ്രായപ്രകടനങ്ങളിലും പരമാവധി സത്യസന്ധതയും ആര്‍ജ്ജവവും പ്രകടിപ്പിച്ചിരുന്നു എഡ്വേഡ്‌ സെയ്‌‌ദ്. സന്ധിയില്ലാത്ത, മൂല്യാധിഷ്ഠിത നിലപാടുകളുടെ സാക്ഷ്യപത്രങ്ങളാണ്‌ അദ്ദേഹത്തിന്റെ എഴുത്തും വിശകലങ്ങളും. "ഷാരോണിന്റെ ദുഷ്ടത'യും, നാശോന്മുഖതയും. കുട്ടികളെയും സ്ത്രീകളെയും കൂട്ടത്തോടെ കൊലചെയ്യാന്‍ ഷാരോണ്‍ നല്‍കിയ ഉത്തരവ്‌. വ്യോമസൈനികരുടെ ആക്രമണങ്ങളെ ന്യായീകരിച്ച ഷാരോണിന്റെ നൃശംസത. മാധ്യമങ്ങളുടെ ഇസ്രായേലനുകൂല നിലപാടുകളും, മറുവീക്ഷണങ്ങളോടുള്ള അതിന്റെ അസഹിഷ്ണുതയും. മാനവികതക്കെതിരെ ഓരോ ദിവസവും നടക്കുന്ന അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന പത്രധര്‍മ്മത്തിന്റെ അനാശാസ്യത. ജനകീയസംവാദങ്ങള്‍ക്കുപകരം, ഔദ്യോഗിക ഭാഷ്യങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമകലാപരിപാടി. അധികാരത്തിനും പദവികള്‍ക്കുംവേണ്ടി സത്യത്തെ ബലികൊടുക്കുന്നത്‌. ഫലസ്തീനിനെ ഏകാന്തതടവുമുറിയാക്കുന്നതിനെക്കുറിച്ചും ഒരു ജനതയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കി അവരെ ശ്വാസം മുട്ടിക്കുന്നതിനെക്കുറിച്ചും, അവരെ പട്ടിണിക്കിടുകയും, കൊല്ലുകയും, ദരിദ്രവത്‌ക്കരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, ടാങ്കുകളും F-16 കളും ഉപയോഗിച്ച്‌ അവരെ ആക്രമിക്കുകയും ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചും എല്ലാം അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടേയിരുന്നു.

തീര്‍ന്നില്ല. നിലനില്‍ക്കുന്ന ഭീകരാവസ്ഥയുടെ കാരണങ്ങള്‍ ഇരകളുടെമേല്‍ അധ്യാരോപിക്കുന്നതിനെക്കുറിച്ചും, മനുഷ്യദുരിതങ്ങളുടെയും നാശനഷ്ടങ്ങളുടെയും ഒരു വലിയ പാഴ്‌ഭൂമി സൃഷ്ടിച്ചതിനെക്കുറിച്ചും, പീഡനവും അരുംകൊലകളും ഔദ്യോഗികനയങ്ങളാക്കുന്നതിനെക്കുറിച്ചും, ഒരു പ്രത്യേക മതവിശ്വാസവും, വംശസ്വത്വവും നിലനിര്‍ത്തിക്കൊണ്ട്‌ ജീവിക്കുന്നു എന്ന ഒരേയൊരു കുറ്റം ചുമത്തി, ഒരു ജനതയെ മുഴുവന്‍ സങ്കല്‍പ്പിക്കാവുന്ന എല്ലാ രീതിയിലും അപമാനവീകരിക്കുകയും, തകര്‍ക്കുകയും, ഛിന്നഭിന്നമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചും എഡ്വേഡ് സെയ്‌ദ് ഇടതടവില്ലാതെ എഴുതിക്കൊണ്ടിരുന്നു. ഫലസ്തീന്‍ ജനതക്ക്‌ ആകെ കൈമുതലായുണ്ടായിരുന്നത്‌ അവരുടെ ഇച്ഛാശക്തിയും തളരാത്ത ആത്മധൈര്യവും മാത്രമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത വിധം ഭീകരമായ ഒരു വംശഹത്യയെ നേരിട്ട്‌ ജീവിതം തള്ളിനീക്കുന്ന ആ ജനതക്ക്‌ ലോകമനസ്സാക്ഷിയുടെ പിന്തുണ നേടിയെടുക്കാനുള്ള അക്ഷീണപരിശ്രമത്തിലായിരുന്നു എഡ്വേഡ്‌ സെയ്‌ദ് തന്റെ ജീവിതകാലം മുഴുവന്‍.

സാമ്രാജ്യത്വ താത്‌പര്യത്തിന്റെയും ദേശസുരക്ഷയുടെയും പേരുപറഞ്ഞ്‌, അവസാനിക്കാത്ത അക്രമങ്ങളിലൂടെ ഫലസ്തീനികളെ 'സാവധാനത്തിലുള്ള മരണത്തിലേക്ക്‌' തള്ളിവിടുന്നതിനെക്കുറിച്ചും, താത്‌ക്കാലികമായ ശാന്തിക്കുവേണ്ടി നടത്തുന്ന സമാധാനചര്‍ച്ചകളെന്ന വൃഥാവ്യായാമങ്ങളെക്കുറിച്ചും, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം ഫലസ്തീനികളുടെ ചുമലില്‍ നിക്ഷേപിക്കുന്ന കൗശലത്തെക്കുറിച്ചും, ഫലസ്തീന്‍ പ്രശ്നം 'അവസാനിപ്പിക്കുന്ന'തിന്റെ ദുരര്‍ത്ഥങ്ങളെക്കുറിച്ചും, ഫലസ്തീനികള്‍ക്ക്‌ തിരിച്ചൊന്നും നല്‍കാതെ, അവരില്‍നിന്ന് കഠിനമായ ആനുകൂല്യങ്ങള്‍ പിടിച്ചുപറിക്കുന്നതിനെക്കുറിച്ചും, ചെറുത്തുനില്‍പ്പിനെ 'തീവ്രവാദ'മായി പെരുപ്പിച്ചുകാണിക്കുകയും, അതിനു കാരണമായ അധിനിവേശത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, എല്ലാ ദുരിതങ്ങളും അക്രമണങ്ങളും നേരിട്ട്‌ ഫലസ്തീനികള്‍ പോരാട്ടം തുടരുകയും അതിജീവിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും, നാള്‍ക്കുനാള്‍ അവരുടെ ആവേശവും ഇച്ഛാശക്തിയും വളരുന്നതിനെക്കുറിച്ചുമൊക്കെ എന്നും ആവേശത്തോടെയായിരുന്നു എഡ്വേഡ്‌ സെയ്‌ദ് എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നത്‌.

ഇതും ഇതിലപ്പുറവുമായിരുന്നു അദ്ദേഹം. ഒരിക്കലും സന്ധിചെയ്യാത്ത യുദ്ധ-വിരുദ്ധ പ്രവര്‍ത്തകന്‍. അമേരിക്കയുടെ 'ഭീകരതക്കെതിരെയുള്ള യുദ്ധ'ത്തിനെ നിര്‍ദ്ദാക്ഷിണ്യം അപലപിച്ചു സെയ്‌ദ്. "ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത, ജനങ്ങളുടെ പ്രശ്നങ്ങളെ നിരുത്തരവാദപരമായി സമീപിക്കുന്ന ഒരു കൂട്ടം വ്യക്തികള്‍ റാഞ്ചിയ ഒരു രാജ്യമാണ്‌' അമേരിക്ക എന്ന് അദ്ദേഹം വിലയിരുത്തി. “നട്ടെല്ലില്ലാത്ത വ്യാജമായ ദേശഭക്തിയുടെ വക്താക്കളാണ്‌ “ഡെമോക്രാറ്റുകളെന്നും സെയ്ദ്‌ തുറന്നടിച്ചു. മുസ്ലീമുകളെ ഒന്നടങ്കം ശത്രുക്കളായി കാണുകയും, ഭീകരനിയമങ്ങള്‍ പാസ്സാക്കുകയും ചെയ്യുന്ന അധികാരഘടനയാണ്‌ അമേരിക്കയുടേതെന്നും, ആ ഘടനയാണ്‌ ഗ്വാണ്ടിനാമോ പോലുള്ള തടവറകളുടെ സൃഷ്ടിക്കു പിന്നിലെന്നും അദ്ദേഹം സ്പഷ്ടമായി തിരിച്ചറിയുകയും ചെയ്തു.'

നീതിക്കുവേണ്ടി അവര്‍ നടത്തുന്ന യുദ്ധ'ങ്ങള്‍, അവരുടെ സര്‍വ്വവ്യാപിയായ സയണിസത്തിന്റെയും ക്രിസ്ത്യന്‍ ഫാസിസത്തിന്റെയും പിന്‍‌ബലമുള്ള സൈനിക-വ്യവസായ സ്ഥാപനങ്ങള്‍, അവരുടെ വ്യാപകമായ അറബ്‌ വിരോധം, 'ആത്യന്തികമായ സത്യം' എന്ന വ്യാജപ്പേരില്‍ 'നുണക്കൂമ്പാരങ്ങള്‍' പടച്ചുവിടുന്ന അവരുടെ മാധ്യമങ്ങള്‍, അവര്‍ അടിച്ചമര്‍ത്തുന്ന വിമതാഭിപ്രായങ്ങള്‍, ജനാധിപത്യത്തെ വഞ്ചിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അവരുടെ അധികാരകേന്ദ്രങ്ങള്‍, സംസ്കാരത്തെയും, സാമൂഹികനീതിയെയും, അന്തസ്സിനെയും പണയപ്പണ്ടമാക്കുന്ന അവരുടെ അശ്ലീലതകള്‍, സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തങ്ങളുടേതായ ഒരു വിഭ്രമലോകത്തിനകത്ത്‌ കഴിയുന്ന ഒരുകൂട്ടം മനോരോഗികള്‍ക്ക്‌ രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കുന്ന അധികാരവ്യവസ്ഥ, ഇതൊന്നും സെയ്ദ്‌ കാണാതിരുന്നില്ല.

അതെല്ലാം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഒടുവില്‍ ഇത്രയുംകൂടി കൂട്ടിച്ചേര്‍ത്തു: "ജോനാഥന്‍ സ്വിഫ്റ്റ്‌, നിങ്ങള്‍ ഇന്നായിരുന്നു ജീവിക്കേണ്ടിയിരുന്നത്‌". പക്ഷേ, ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍, വര്‍ത്തമാനകാലത്തിന്റെ ഭീകരാവസ്ഥ സ്വിഫ്റ്റിനെപ്പോലും ഭയചകിതനാക്കുമായിരുന്നു എന്നും സെയ്‌ദിന്‌ ബോദ്ധ്യമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ ഒരു ചരിത്രസന്ദര്‍ഭത്തിലാണ്‌ എഡ്വേഡ്‌ സെയ്‌ദ് നമ്മെ വിട്ടുപോയത്‌.



പരിഭാഷകന്റെ കുറിപ്പ്‌:എഡ്വേഡ്‌ സെയ്‌‌ദിനെക്കുറിച്ച്‌ സ്റ്റീഫന്‍ ലെന്‍ഡ്‌മാന്‍ എഴുതിയ ഈ ലേഖനം ഒരു ശരാശരി നിലവാരത്തിനപ്പുറത്തേക്ക്‌ പോകുന്നില്ല എന്ന് ഈ പരിഭാഷകന്‌ വ്യക്തിപരമായ ഒരു അഭിപ്രായമുണ്ട്‌. അതെന്തായാലും, എഡ്വേഡ്‌ സെയ്‌ദ് എന്ന ആ മഹാനായ ചിന്തകനെ, അദ്ദേഹം മരിച്ചിട്ട്‌ അഞ്ചുവര്‍ഷം തികയുന്ന ഇന്ന്, അനുസ്മരിക്കാതെ പോകുന്നത്‌ ഏറ്റവും വലിയ നീതികേടാകുമെന്നുള്ളതുകൊണ്ട്‌ 'മാത്രം' ഈ ലേഖനം ബ്ലോഗ്ഗിനു സമര്‍പ്പിക്കുന്നു.

എഡ്വേഡ്‌ സെയ്‌ദിന്റെയും മഹമൂദ്‌ ദാര്‍വിഷിന്റെയും മരണം, ലോകത്താകമാനമുള്ള അധിനിവേശ-യുദ്ധവിരുദ്ധ, പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌, നികത്താനാവാത്ത ഒരു നഷ്ടമായി, ഇനിയും ഏറെക്കാലം അനുഭവപ്പെടുകതന്നെ ചെയ്യും.

Sunday, September 21, 2008

റൌണ്ടപ്പ്, അഥവാ, വളഞ്ഞുപിടിക്കല്‍

ഏഷ്യാനെറ്റിന്റെ ഗള്‍ഫ്‌ റൗണ്ടപ്പ്‌ എന്ന ചൊവ്വാഴ്ചതോറുമുള്ള പരിപാടി ഈയാഴ്ച അവതരിച്ചത്‌ ഞെട്ടിക്കുന്ന രണ്ട്‌ ദൃശ്യങ്ങളുടെ കഥകളുമായിട്ടായിരുന്നു. ഉദ്വേഗം ജനിപ്പിക്കുന്ന രണ്ട്‌ വാര്‍ത്തകള്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് കഴിഞ്ഞ റൗണ്ടപ്പില്‍ത്തന്നെ അവര്‍ മുന്നറിയിപ്പും തന്നിരുന്നു. പ്രേക്ഷകര്‍ തയ്യാറായിരിക്കണമല്ലോ.

ആദ്യത്തേത്‌, ചാനലുകാരുടെ ഇഷ്ടവിഷയം. പെണ്‍വാണിഭം. മലയാളിപ്പെണ്ണുങ്ങളെ, മലയാളികള്‍ തന്നെ, ഗള്‍ഫ്‌ ചന്തയില്‍ വില്‍ക്കുന്ന കഥകള്‍. നാണക്കേടുണ്ടാക്കുന്ന കാര്യമാണ്‌. തുറന്നു കാട്ടപ്പെടേണ്ടതുമാണ്‌. സംശയമില്ല. ഇത്‌ തടയുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍, ഇന്ത്യന്‍ സര്‍ക്കാരും യു.എ.ഇ.സര്‍ക്കാരും, കാര്യക്ഷമമായിത്തന്നെ ഏറ്റെടുത്തു നടത്തുന്നുമുണ്ട്‌. നിര്‍ഭാഗ്യവതികളായ ഈ സ്ത്രീകളെ സ്വകാര്യനിലയില്‍ ഏറ്റെടുത്ത്‌ കൃത്യനിര്‍വ്വഹണത്തിന്‌ പുതിയ മാനം ചേര്‍ക്കുന്ന കൗണ്‍സിലേറ്റ്‌ ഉദ്യോഗസ്ഥര്‍ നമ്മുടെയിടയിലുണ്ടെങ്കിലും.

ഗള്‍ഫ്‌ റൗണ്ടപ്പ്‌ പുറത്തുവിട്ട മറ്റൊരു സ്കൂപ്പ്‌ ദുബായിലെ വ്യാജമദ്യവില്‍പ്പനക്കാരെക്കുറിച്ചുള്ളതാണ്‌.

മദ്യം വിഷമാണ്‌. മതത്തിന്റെ അത്രതന്നെ വരില്ലെങ്കിലും. ഇസ്ലാമിനാണെങ്കില്‍ മദ്യം ഹറാമും. ഐക്യ അറബിനാടിനെ പൂര്‍ണ്ണമായും ഒരു ഇസ്ലാമികരാജ്യമെന്നൊന്നും പറഞ്ഞുകൂടെങ്കിലും, ഇസ്ലാമിക, ശരിയത്ത്‌ നിയമങ്ങള്‍ അതിന്റെ ഭരണഘടനയുടെ നിര്‍ണ്ണായകഭാഗമാണ്‌. മറ്റു പല ഇസ്ലാമിക രാജ്യങ്ങളേക്കാളൊക്കെ ഉദാരമായ പൗരനിയമങ്ങളും, മിനിമം മനുഷ്യാവകാശങ്ങളുമൊക്കെ അനുവദിക്കുന്നുമുണ്ട്‌ ഈ രാജ്യം. അതുകൊണ്ട്‌ കള്ളുകുടിക്കേണ്ടവന്‌ കള്ളുകുടിക്കാം, ശീട്ടുകളിക്കേണ്ടവന്‌ ശീട്ടുകളിക്കാം, പെണ്ണുപിടിക്കേണ്ടവന്‌ പെണ്ണുപിടിക്കാം. രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങള്‍ നിയമപരമായി അനുവദിച്ചിട്ടില്ലെങ്കിലും, സര്‍ക്കാരിന്റെ മൂക്കിനുതാഴെ കാലാകാലങ്ങളായി, വേണ്ടപ്പെട്ടവരുടെയൊക്കെ അറിവോടെത്തന്നെ അതൊക്കെ നിര്‍വ്വിഘ്നം നടന്നുവരുന്നുണ്ട്‌. ഒക്കെ, കണ്ടും അറിഞ്ഞും ചെയ്യണമെന്നു മാത്രം.

ദുബായ്‌ ഭരണാധികാരി ഷേക്ക്‌ മുഹമ്മദു തന്നെ ഒരിക്കല്‍ ജനങ്ങളുമായി തന്റെ വെബ്‌സൈറ്റിലൂടെ നടത്തിയ തുറന്ന സംവാദത്തില്‍ അത്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇസ്ലാമിനെ അടിസ്ഥാനപ്പെടുത്തിയ രാജ്യമായിട്ടും എന്തുകൊണ്ട്‌ പഞ്ചനക്ഷത്ര ബാറുകളും മറ്റും അനുവദിക്കുന്നു എന്ന ചോദ്യത്തിന്‌, ബാറിന്റെ തൊട്ടടുത്ത്‌ പഞ്ചനക്ഷത്രസൗകര്യമുള്ള പള്ളികളും താന്‍ പണിഞ്ഞുകൊടുത്തിട്ടുണ്ടെന്നും, ഏതുവേണമെന്നു തീരുമാനിക്കേണ്ടത്‌ ജനങ്ങളാണെന്നും അദ്ദേഹം മറുപടി കൊടുത്തു.

കള്ളിന്റെ ഉപഭോഗവും വില്‍പ്പനയും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില നിയന്ത്രണങ്ങളൊക്കെ നിലവിലുണ്ട്‌. പെര്‍മിറ്റു വേണം. അതല്ലെങ്കില്‍ ഹോട്ടലുകളില്‍പോയി വീശണം. പെര്‍മിറ്റ്‌ കിട്ടാന്‍ മറ്റു പല ബുദ്ധിമുട്ടുകളുണ്ട്‌. ജോലി ചെയ്യുന്ന സ്ഥാപനം രേഖാമൂലം അനുവദിക്കണം. കള്ളുവാങ്ങുന്നതിനുള്ള മിനിമം ശമ്പളം ഉണ്ടായിരിക്കണം. സി.ഐ.ഡിയുടെയും മറ്റും അനുമതിപത്രം വേണം.

ഇതൊന്നുമില്ലാത്ത കള്ളുവില്‍പ്പനയും കള്ളുകുടിയും നിയമവിരുദ്ധമാണ്‌. അത്തരത്തിലുള്ള വില്‍പ്പനകേന്ദ്രങ്ങളും കള്ളുകുടിക്കാരും നിരവധിയാണുതാനും.

ഇവിടെ ഏഷ്യാനെറ്റിന്റെ ധാര്‍മ്മികബോധം ഉണരുന്നു. കുടുംബത്തിനോടുള്ള ഉത്തരവാദിത്ത്വം നിര്‍വ്വഹിക്കാതെ കുടിച്ച്‌ നശിക്കുന്നവരെക്കുറിച്ചും, അവര്‍ക്ക്‌ വ്യാജമദ്യം കൊടുക്കുന്നവരെക്കുറിച്ചും ഏഷ്യാനെറ്റിന്‌ സങ്കടം. രോഷം. ഒളികണ്‍ ക്യാമറയുമായി, ഇത്തരം ചില വില്‍പ്പനകേന്ദ്രങ്ങളെ ഏഷ്യാനെറ്റ്‌ തുറിച്ചുനോക്കുന്നു. ഇത്‌ അവസാനിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്യുന്നുണ്ട്‌ ചാനല്‍.

ഇത്തരം വ്യാജവില്‍പ്പന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന ഒരു കച്ചവടവുമല്ല ഇത്‌. ദുബായുടെ (മറ്റ്‌ എമിറേറ്റ്‌സുകളുടെയും) എല്ലാ മുക്കിലും മൂലയിലും ഇത്‌ നടക്കുന്നുണ്ട്‌. ഈ മദ്യം വിപണിയിലേക്ക്‌ ഇറക്കുന്നതും വിതരണം ചെയ്യുന്നതും വമ്പന്മാരാണ്‌. സവര്‍ണ്ണ-ആഢ്യ ബിംബസൂചനകളുള്ള നക്ഷത്രബാറുകളുടെയും, അവരുടെ തലതൊട്ടപ്പന്മാരായ തദ്ദേശീയ പ്രമാണിമാരുടെയുമൊക്കെ കരങ്ങളാണ്‌ ഈ വന്‍വ്യാജമദ്യവിപണിയുടെ പിന്നിലുള്ളത്‌. സര്‍ക്കാരില്‍ അടക്കേണ്ട നികുതികളടക്കാതെ ഇറക്കുമതി ചെയ്യുന്ന വ്യാജമദ്യമാണ്‌ ഇന്ന് ഇവിടുത്തെ കമ്പോളത്തില്‍ ഒരു വലിയ ശതമാനം. പരസ്യമായ രഹസ്യമാണ്‌ ഇത്‌. അജ്‌മാനിലെയും ഉമ്മല്‍ ഖ്വയിനിലെയും പല 'പാവപ്പെട്ട' ഭരണാധികാരികളും ജീവിച്ചുപോകുന്നത്‌ ഇങ്ങനെ ചില അല്ലറചില്ലറ ജീവിതമാര്‍ഗ്ഗങ്ങളിലേര്‍പ്പെട്ടാണ്‌.

എന്തുകൊണ്ടാണ്‌ ഏഷ്യാനെറ്റ്‌ അതൊന്നും കാണാത്തത്‌? അഥവാ, കണ്ടില്ലെന്നു നടിക്കുന്നത്‌? ആരെ സംരക്ഷിക്കാനാണ്‌? ചെറിയ മീനുകളുടെ ഉപജീവനം മുടക്കുന്നത്‌ അത്ര വലിയ പത്രധര്‍മ്മമൊന്നുമല്ല സര്‍. വിളിച്ചാല്‍ വിളിപ്പുറത്ത്‌ വരാത്ത പാവം ടാക്സി ഡ്രൈവര്‍മാരുടെ കണ്ണില്‍ച്ചോരയില്ലായ്മയെക്കുറിച്ച്‌ നെടുനെടുങ്കന്‍ 'അന്വേഷണാത്മക'റിപ്പോര്‍ട്ടുകളും 'സ്വാനുഭവ'ങ്ങളും പടച്ചുവിടുമ്പോള്‍, കഴിവുകെട്ട ആര്‍.ടി.എ എന്ന സ്ഥാപനത്തിനെക്കുറിച്ചും എന്തെങ്കിലുമൊക്കെ രണ്ടുവരി എഴുതേണ്ടതല്ലേ സര്‍? അതല്ലേ ശരിയായ പത്രപ്രവര്‍ത്തനം? ബാക്കിയുള്ളതൊക്കെ വെറും പേനയുന്തലോ, കൂലിയെഴുത്തോ അല്ലേ സര്‍?

അമിതമായി കള്ളുകുടിക്കുന്നതും, കുടുംബത്തിനോടുള്ള ഉത്തരവാദിത്ത്വം മറന്ന് കിട്ടുന്ന കാശൊക്കെ (hard-earned എന്ന് ഇംഗ്ലീഷില്‍ പറയും)കള്ളുകാരനു കൊടുക്കുന്നതും തെറ്റുതന്നെയാണ്‌. അത്‌ ചെയ്യുന്നവരെയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരെയും നിരുത്സാഹപ്പെടുത്തുകയും വേണം. സാമൂഹ്യവിരുദ്ധവും നിയമവിരുദ്ധവുമായ അത്തരം പ്രവര്‍ത്തനങ്ങളെ വെളിച്ചത്തുകൊണ്ടുവരേണ്ടത് അത്യാവശ്യവുമാണ്.

പക്ഷേ, ഈ സാദാ കള്ളുകച്ചവടക്കാരും ജീവനോപായം തേടുന്നവരാണ്‌. ചെറുതെങ്കിലും, മാന്യമായ ഒരു തൊഴില്‍ കയ്യിലുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ പണിക്ക്‌ പോകുമായിരുന്നില്ല. അവരെക്കൊണ്ട്‌ ഈ തൊഴിലിലേര്‍പ്പെടീപ്പിക്കുന്ന സാഹചര്യമാണ്‌ മാറേണ്ടത്‌. അവരെക്കൊണ്ട്‌ ഈ തൊഴില്‍ ചെയ്യിപ്പിക്കുന്ന പ്രവാസി-സ്വദേശി ഏമാന്മാരുടെ നേര്‍ക്കും തുറക്കണം ഈ ഒളികണ്‍സേവ.

അതിനാകുന്നില്ലെങ്കില്‍ വിട്ടുകളയണം സര്‍. റൗണ്ടപ്പ്‌ ചെയ്യാനും, ഓടിച്ചിട്ടു വളഞ്ഞുപിടിക്കാനും മറ്റെന്തൊക്കെ വിഷയങ്ങളുണ്ട്‌ ഈ മരുനാട്ടില്‍. ഓണം, കോല്‍ക്കളി, മുത്തപ്പന്‍ ആഘോഷം, ആഗോള ചന്തകള്‍, വേനല്‍-ശൈത്യവിസ്മയങ്ങള്‍, വിസ റാക്കറ്റുകള്‍, അപകടങ്ങള്‍, മരണങ്ങള്‍, അസ്സോസ്സിയേഷന്‍ തിരഞ്ഞെടുപ്പുകള്‍, നാട്ടില്‍നിന്നെത്തുന്ന സൂപ്പര്‍ താരവിദൂഷക കച്ചവടപ്രഭൃതികള്‍. അങ്ങിനെയങ്ങിനെ എന്തൊക്കെ കിടക്കുന്നു ആഘോഷിക്കാന്‍.

ഇനി, ഈ പാവപ്പെട്ട ചെറുകിടക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള തത്രഭവാന്മാരുടെ ഈ ധര്‍മ്മയുദ്ധം വിജയിച്ചുവെന്നുതന്നെ കരുതുക. അതുകൊണ്ട്‌ ഈ ഏര്‍പ്പാട്‌ പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് കരുതാന്‍ തക്കവണ്ണം ശുദ്ധസരളഹൃദയന്മാരിപ്പോയോ നിങ്ങള്‍? നിങ്ങളേക്കാള്‍ നന്നായി ഈ പോലീസിനെയും രഹസ്യാന്വേഷകരെയും, അറിയുന്നവരാണിവര്‍. നമ്മുടെ നാട്ടിലെ വ്യാജവാറ്റുകാരെപ്പോലെ ഇടക്കൊക്കെ (ഇരുകൂട്ടരുടെയും മനസ്സമാധാനത്തിനുവേണ്ടി), പിടികൊടുക്കുകയും, അഴിയെണ്ണുകയും, നാടുകടത്തപ്പെടുകയും, വീണ്ടും മറ്റൊരു സിം കണക്‍ഷന്റെ മേല്‍വിലാസത്തില്‍ പഴയതോ പുതിയതോ ആയ ലാവണത്തില്‍ വന്ന് ഇതേ തൊഴിലില്‍തന്നെ ഏര്‍പ്പെടുകയും ചെയ്യാനുള്ള മെയ്‌‌വഴക്കമൊക്കെയുള്ളവരാണിവര്‍. അതൊന്നും സാറന്മാര്‍ക്ക്‌ അറിയാത്ത കാര്യമായിരിക്കില്ലല്ലോ? എല്ലാവര്‍ക്കും അറിയുന്ന കാര്യം നിങ്ങള്‍ക്കുമാത്രം അറിയില്ലെന്നു കരുതാനുള്ള ബുദ്ധിമോശമൊന്നും ഏതായാലും ഞങ്ങള്‍ക്കില്ല.

ഇനി, ആ മുര്‍ഡോക്ക്‌ സായിപ്പിന്‌ ഐക്യ അറബി നാട്ടിലെ വ്യാജമദ്യക്കച്ചവടത്തില്‍ എന്തെങ്കിലും കണ്ണുണ്ടെന്നു വരുമോ? ഇങ്ങനെ ഓരോന്ന് കാണുമ്പോള്‍ ഇത്തരത്തിലോരോ സംശയങ്ങള്‍ മനസ്സില്‍ വരുന്നതിന് കുറ്റം പറയാനാകുമോ സാര്‍?

Wednesday, September 17, 2008

തീവ്രവാദത്തിന്റെ രേഖാചിത്രങ്ങള്‍

എന്റെ ഓര്‍മ്മത്തെറ്റാണോ? ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ ഭീകരവാദികളുടെ രഹസ്യ അജണ്ട എന്ന പേരില്‍ പോലീസ്‌ കണ്ടെത്തിയ കോഡ്‌ എന്തായിരുന്നു. ബാക്‌ (BAC)എന്നായിരുന്നില്ലേ അത്‌? ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, കൊല്‍ക്കൊത്ത. ഇപ്പോള്‍ പറയുന്നത്‌, ബാഡ്‌ (BAD) എന്നും. ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദില്ലി. ഏതാണ്‌ ശരി. ബാകോ, ബാഡോ?

അതെന്തായാലും, ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണ്‌ ബാംഗ്ലൂര്‍-അഹമ്മദാബാദ്‌ സ്ഫോടനങ്ങള്‍ എന്ന പഴയ വാദം, ഡല്‍ഹി സ്ഫോടനത്തിനുശേഷം ഇന്ന് വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നു. അന്നത്തെ ആ സ്ഫോടനങ്ങളെ ഒരു വാക്കുകൊണ്ടുപോലും അറിഞ്ഞോ അറിയാതെയോ ഇതെഴുതുന്നയാള്‍ നീതീകരിച്ചിട്ടില്ല. എന്നിട്ടും വന്ന വിമര്‍ശനങ്ങളേറെയും, ആ രീതിയിലുള്ളവയായിരുന്നു.

ഇന്ന് ഡല്‍ഹിയില്‍ സംഭവിച്ചതും, നാളെ ഒരുപക്ഷേ മുംബയിലും കേരളത്തിലുമൊക്കെ സംഭവിക്കാന്‍ ഇടയുള്ളതുമായ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ഇന്ത്യയുടെ അമേരിക്കയോടുള്ള നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, അമേരിക്ക നിത്യേനയെന്നോണം നടത്തുന്ന നഗ്നമായ ആക്രമണങ്ങള്‍ക്കും, നരഹത്യകള്‍ക്കും, അതിന്‌ കര്‍സായിയുടെയും സര്‍ദാരിയുടെയും, മാലിക്കിന്റെയും സര്‍ക്കാരുകള്‍ നല്‍കിവരുന്ന നാണം കെട്ട പിന്തുണക്കുമുള്ള ചുട്ട മറുപടി, അന്നാട്ടിലെ ജനങ്ങള്‍ ദിവസേനയെന്നോണം നല്‍കുന്നുണ്ട്‌. ശരിയാണ്‌, അവിടെയും, നിര്‍ഭാഗ്യവശാല്‍, അക്രമത്തിനിരയാകുന്നതും, കൊല്ലപ്പെടുന്നതും, അധികവും സാധാരണക്കാരാണ്‌. നിരപരാധികളായ മനുഷ്യര്‍. ചെറുത്തുനില്‍പ്പുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നതാകട്ടെ, ജനകീയ പ്രസ്ഥാനങ്ങളല്ല, മറിച്ച്‌, മതമൗലിക-തീവ്രവാദികളാണെന്നത്‌ ആശങ്കയുളവാക്കുകയും ചെയ്യുന്നു. എങ്കിലും..

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, പക്ഷേ, തീരെ അപ്രധാനമല്ലാത്ത ഒരു ചുവടുമാറ്റം കാണാനുണ്ട്‌. ഭീകരവാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെന്ന പേരില്‍, തങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത്‌ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നരനായാട്ടിനെതിരായി അവര്‍ പ്രത്യക്ഷമായി രംഗത്തു വരാന്‍ ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ പാക്ക്‌ വിമാനങ്ങള്‍ പ്രതിരോധിക്കുന്ന അപൂര്‍വ്വ വാര്‍ത്തകള്‍പോലും പുറത്തുവരുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള യുദ്ധസഖ്യത്തില്‍നിന്ന് പിന്തിരിയാനുള്ള വഴികള്‍ ആസ്ത്രേലിയയും ഫ്രാന്‍സും അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു. ഇറാഖിലെ അമേരിക്കയുടെ നാളുകളും എണ്ണപ്പെട്ടു എന്ന് തീര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്‌. സമയബന്ധിതമായ സേനാപിന്മാറ്റത്തിന്‌ അമേരിക്ക ഏതുനിമിഷവും തയ്യാറാകേണ്ടിവരുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌.

എന്നാല്‍, ഇന്ത്യയാകട്ടെ, പൂര്‍വ്വാധികം ആവേശത്തോടെയും, വിധേയത്വത്തോടെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ പൂര്‍ണ്ണമായി കീഴ്‌പ്പെടുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിയുന്നത്‌. ആണവകരാറിനുള്ള എന്‍.എസ്‌.ജി അംഗീകാരത്തോടെ വീണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന 'സ്വാഭിമാന'ത്തിന്റെ ചിലവില്‍, തലമറന്ന് എണ്ണതേക്കുകയാണ്‌, സോഷ്യലിസ്റ്റ്‌ മുഖംമൂടിയണിഞ്ഞ പഴയ ചേരിചേരന്‍.

ഇസ്രായേലില്‍നിന്നും, അമേരിക്കയില്‍നിന്നും ആയുധങ്ങള്‍, കൂടിയ വിലക്ക്‌ വാങ്ങിക്കൂട്ടി, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ ആയുധപ്പന്തയത്തിന്‌ നേതൃത്വം കൊടുക്കുകയാണിന്ന് ഇന്ത്യ. ഓണത്തിനും വിഷുവിനും സംക്രാന്തിക്കും നാട്ടില്‍നിന്ന് തലസ്ഥാനത്തെത്തി തന്റെ രാഷ്ട്രീയ യജമാനന്മാരെ വീടുവീടാന്തരം കയറിനിരങ്ങി പാദപൂജ ചെയ്യുന്ന തോമസ്‌ മാഷ്‌ കൊണ്ടുവരുന്ന കായവറുത്തതിന്റെയോ ഉപ്പേരിയുടേയോ നിര്‍ദ്ദോഷമായ പാക്കറ്റു പോലും കൈനീട്ടി വാങ്ങാത്ത അതേ ആദര്‍ശധീരനാണ്‌ ഇന്ന്, ആയുധക്കച്ചവടത്തിന്റെ പ്രമുഖ ദല്ലാള്‍. എല്ലാം 'സുതാര്യ'മായാണ്‌ നടക്കുന്നത്‌.

ആയുധദാതാവായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇസ്ലാം വിരോധവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം സൗമനസ്യത്തോടെ പങ്കുവെക്കുന്നുണ്ട്‌. ജമ്മു-കാശ്മീര്‍ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി അതിന്റെ ദൃഷ്ടാന്തമാണ്‌. രാഷ്ട്രീയമായി ബി.ജെ.പി.യില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴും, ഇന്ത്യയിലെ കോണ്‍ഗ്രസ്സ്‌ ഭരണകൂടം, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്‌, തങ്ങളുടെ പരമാധികാരത്തിന്റെ ആയുധമാക്കുന്നത്‌.

അന്താരാഷ്ട്രരംഗത്താകട്ടെ, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി, ഇറാന്‍ പോലുള്ള ചിരകാല സുഹൃത്തുക്കളെയും ഇന്ത്യ പതുക്കെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ലാറ്റിനമേരിക്ക മുതല്‍, യൂറോപ്പ്‌ യൂണിയനിലൂടെ, മദ്ധ്യേഷയും കടന്ന്, റഷ്യവരെയുള്ള ഭൂഭാഗങ്ങള്‍, അമേരിക്കയുമായുള്ള തങ്ങളുടെ കാലാകാലങ്ങളായുള്ളതോ അല്ലെങ്കില്‍ സമീപകാലത്തു തുടങ്ങിയതോ ആയ വിദേശ-വ്യാപാര ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്‌. പെട്രോ-ഡോളറിന്റെ അജീര്‍ണ്ണം ബാധിച്ച ചുരുക്കം ചില ഗള്‍ഫ്‌ നാടുകളൊഴിച്ചാല്‍, മറ്റെവിടെയും തങ്ങളുടെ ശൗര്യം ഇനിയും അധികകാലം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ്‌, കയ്യിലുള്ള മിസ്സല്‍ ഷീല്‍ഡുകള്‍ വിറ്റ്‌ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പരക്കം പായുകയാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വം. ഭീകരതക്കെതിരെ പൊരുതാന്‍ സഹായിക്കാമെന്ന സുന്ദരമോഹന വാഗ്ദാനവുമായി അമേരിക്ക നമ്മുടെ വീട്ടുമുറ്റത്തും എത്തിക്കഴിഞ്ഞിരിക്കുന്നു. കൈയബദ്ധത്തിന്റെയും സംശയത്തിന്റെയും, സൗഹൃദവെടിവെയ്പ്പിന്റെയും പേരുപറഞ്ഞ്‌, പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഭീകരതക്കെതിരെ സഹായിക്കുന്നത്‌ നമ്മള്‍ നിത്യവും കാണുന്നുമുണ്ടല്ലോ. സ്ത്രീകളെയും കുട്ടികളെയുമൊക്കെയാണ്‌ വെടിവെച്ചിടുന്നത്‌. കൂട്ടത്തോടെ. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെ.

ആ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും, അതിന്റെ പിണിയാളികളെയുമാണ്‌ ലോകമൊട്ടുക്കുള്ള തീവ്രവാദ പ്രസ്ഥാനക്കാര്‍ ഇന്ന് ഉന്നം വെക്കുന്നത്‌. സ്വാഭാവികമായും, ആ സാമ്രാജ്യത്വത്തിന്‌ കൂട്ടുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരും. അതുതന്നെയാണ്‌ ഇന്ത്യ ഇന്ന് നേരിടുന്നതും.

ഭാഗ്യവശാല്‍ ഇത്രനാളും ഇന്ത്യക്ക്‌, ഇതിന്റെയൊക്കെ ഉത്തരവാദിത്ത്വം കെട്ടിവെക്കാന്‍ തൊട്ടടുത്ത്‌ എല്ലാം തികഞ്ഞ ഒരു ശത്രുവുണ്ടായിരുന്നു. ഇത്തവണ, ആ ഒരു ഭാഗ്യം കടാക്ഷിച്ചിട്ടില്ലെന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. നാടൊട്ടുക്ക്‌ വേട്ടയാടപ്പെട്ടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സിമി പ്രവര്‍ത്തകനും, ഐ.എസ്‌.ഐ ക്കു നേരെ വിരല്‍ചൂണ്ടുന്നില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നു.അപ്പോള്‍ പിന്നെ അവശേഷിക്കുന്നത്‌, സിമിയും, ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാങ്കല്‍പ്പിക സംഘടനയും, ലാഷ്കര്‍ ത്വായിബയുമൊക്കെയാണ്‌. പ്രധാനമായും സിമിയും, ഇനിയും 'കണ്ടാല്‍ തിരിച്ചറിയാന്‍'കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ മുജാഹിദീനും.

ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ സ്ഫോടനങ്ങളില്‍ സിമിക്കും ഇന്ത്യന്‍ മുജാഹിദീനുമുള്ള പങ്ക്‌ ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, മറിച്ചുള്ള വാദങ്ങള്‍ മാധ്യമാന്തരീക്ഷത്തില്‍ ശക്തവുമാണ്‌. സിമിയും അല്‍ ഖ്വയ്‌ദയും ഭീഷണിപ്പെടുത്തുന്നു എന്ന വ്യാജ പരാതി കൊടുത്ത്‌, സാമുദായിക സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ച്‌ രാംവിലാസ്‌ വേദാന്തി എന്ന കാട്ടുകള്ളന്റെ കേസെന്തായി? ഏതു സിമിയെയാണ്‌ ഒടുവില്‍ കിട്ടിയത്‌? രമേഷ്‌ തിവാരി, പവന്‍ പാണ്ഡെ തുടങ്ങിയ ബജ്‌റംഗദള്‍, ഹിന്ദു ജാഗരണ്‍ 'സിമി'ക്കാരെ. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ ഈ അക്രമമൊക്കെ നടത്തുന്നത്‌ അവര്‍ തന്നെയാണെന്ന് എന്താണിത്ര ഉറപ്പ്‌? എന്താണതിന്റെ പിന്നിലുള്ള ഉദ്ദേശ്യം??

ഒന്നു മാത്രം. സമുദായ ധ്രുവീകരണം. എത്ത്‌നിക്ക്‌ ക്ലീന്‍സിംഗ്‌ നടപ്പാക്കാനുള്ള പശ്ചാത്തലങ്ങള്‍ ഒരുക്കുക. തീവ്രവാദി ആക്രമണങ്ങളും, അമര്‍നാഥ്‌ യാത്രയും പറഞ്ഞ്‌, മുസ്ലിമുകളെ ഒതുക്കാം. മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ്‌ ക്രിസ്ത്യാനികളെയും.

ഇതൊക്കെ നടക്കുമ്പോള്‍, രാജ്യത്തെ മുസ്ലിം സമൂഹം എന്തു ചെയ്യുന്നു? സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കാനും, എല്ലാക്കാലവും പിന്നോക്കാവസ്ഥയില്‍ അതിനെ തളച്ചിടാനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയത്തെയാണ്‌ അത്‌ ആശ്രയിക്കുന്നത്‌. രാഷ്ട്രീയവിവേചനമോ, ആത്മാഭിമാനമോ ഇല്ലാത്ത ഇമാം ബുഖാരിമാരുടെയും അഹമ്മദുമാരുടെയും സയ്യിദ്‌ ഗിലാനിമാരുടെയും കളിപ്പാവകളായിരിക്കുന്നു അവര്‍. ജമാഅത്തൈയുടെയും മുസ്ലിം ലീഗിന്റെയും യാഥാസ്ഥിതിക-മതമൗലിക രാഷ്ട്രീയത്തില്‍നിന്ന് അവര്‍ക്ക്‌ ഒരിക്കലും പുറത്തു കടക്കാനായിട്ടുമില്ല.

രഹസ്യ കോഡുകളുടെ ചുരുളുകളഴിച്ചും രസിച്ചും, രേഖാചിത്രങ്ങള്‍ പുറത്തുവിട്ടും, കയ്യില്‍ കിട്ടിയവനെ തോണ്ടി അകത്താക്കിയും, 'അതിര്‍ത്തിക്കപ്പുറത്തെ' അയല്‍രാജ്യത്തിന്റെ ചുമലില്‍ എല്ലാ പഴികളിറക്കിയും, നമുക്ക്‌, അടുത്ത സ്ഫോടനത്തിനായി കാതോര്‍ത്തിരിക്കുക മാത്രം ചെയ്യാം.

Sunday, September 14, 2008

ഹൈന്ദവ വര്‍ഗ്ഗീയതയും സെസ്സിന്റെ കുത്തകമേധാവിത്വ അജണ്ടകളും - ഒരു അഭിമുഖം



കടപ്പാട്: ബിജു മാത്യുവുമായി അജിത് സാഹി നടത്തിയ, തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പരിഭാഷ.


12 വര്‍ഷം മുന്‍പാണ്‌ ന്യൂയോര്‍ക്ക്‌ ടാക്സി തൊഴിലാളി സംഘടന രൂപം കൊള്ളുന്നത്‌. അതിന്റെ സംഘാടകരില്‍ ഒരാളാണ്‌ ബിജു മാത്യു. അമേരിക്കയിലെ റൈഡര്‍ സര്‍വ്വകലാശാലയിലെ (Rider University)ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിഭാഗത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസ്സറാണ്‌ അദ്ദേഹം. പിറ്റ്‌സ്‌ബര്‍ഗില്‍നിന്ന് ഡോക്ടറേറ്റ്‌ നേടിയശേഷം "ദാരിദ്ര്യത്തിന്റെ ഒത്തനടുക്കു"ള്ള ആഫ്രിക്കക്കാരായ അമേരിക്കന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത്‌ ജീവിച്ചുതാമസിച്ച്‌, 'അമേരിക്കയെ കൂടുതല്‍ അറിയാനുള്ള' ശ്രമത്തിലാണ്‌ ബിജു. ടാക്സി തൊഴിലാളി സംഘടനയില്‍ ഏകദേശം 12,000 തൊഴിലാളികളുണ്ട്‌. അവരില്‍ പലരും ലോകത്തിന്റെ പല ഭാഗത്തുനിന്ന് അമേരിക്കയിലേക്ക്‌ കുടിയേറിയവരാണ്‌. അമേരിക്കയിലെ വലതുപക്ഷ ഹൈന്ദവ-വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിലും ഭാഗഭാക്കാണ്‌ ബിജു മാത്യു. ടാക്സി ഡ്രൈവര്‍മാരുടെ പ്രചരണപരിപാടികള്‍, ഹിന്ദുത്വവര്‍ഗ്ഗീയത ഉയര്‍ത്തുന്ന ഭീഷണി, പ്രത്യേക സാമ്പത്തിക മേഖലയുടെ പിന്നാമ്പുറങ്ങള്‍, എന്നിവയെപ്പറ്റി, തെഹല്‍ക്കയുടെ അജിത്‌ സാഹിയുമായി ബിജു മാത്യു നടത്തിയ സംഭാഷണം പല നിലക്കും ശ്രദ്ധേയമാണ്‌.

താങ്കളൊരു ജിഹാദിയാണെന്ന ഒരു പത്രത്തിന്റെ ആരോപണത്തെത്തുടര്‍ന്ന്, രണ്ടുവര്‍ഷം മുന്‍പ്‌ സ്റ്റാന്‍ഡ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാല താങ്കളുടെ പ്രസംഗപരിപാടി റദ്ദാക്കുകയുണ്ടായി. എന്താണ്‌ അതില്‍നിന്ന് വ്യക്തമാകുന്നത്‌?

അമേരിക്കയിലെ ഹൈന്ദവവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലുള്ള എന്റെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് എനിക്കെതിരെ നിരന്തരമായ ആക്രമണങ്ങള്‍ നടക്കുകയാണ്‌. എനിക്കെതിരെയുള്ള ആരോപണങ്ങളൊക്കെ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനുശേഷം സ്റ്റാന്‍ഡ്‌ഫോര്‍ഡ്‌ എന്നെ രണ്ടാമതും ക്ഷണിക്കുകയുണ്ടായി. അസിസ്റ്റന്റ്‌ പ്രൊഫസ്സറായിരുന്നിട്ടും ഞാന്‍ പ്രൊഫസ്സറായി അവകാശപ്പെടുന്നുവെന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌, അമേരിക്കയിലെ ചില ഹിന്ദുത്വ ശക്തികള്‍ സര്‍വ്വകലാശാലക്ക്‌ കത്തെഴുതുകയും എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അമേരിക്കയില്‍ ആര്‍.എസ്സ്‌.എസ്സിനു ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച്‌ ഞാന്‍ ഒരു റിപ്പോര്‍ട്ട്‌ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ ഈ ശക്തികള്‍ എനിക്കെതിരെ ഗുജറാത്തില്‍ ഒരു കോടി രൂപയുടെ മാനനഷ്ടം ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്ന രീതിയിലുള്ള ഒരു ചിത്രമായിരുന്നു ബജ്രംഗദള്‍ അവരുടെ ഒരു സൈറ്റിന്റെ മുഖ്യതാളില്‍ നല്‍കിയിരുന്നത്‌. നരേന്ദ്രമോഡിക്ക്‌ അമേരിക്ക വിസ നിഷേധിച്ചതിനെത്തുടര്‍ന്ന്, വിഷം വമിപ്പിക്കുന്ന ധാരാളം മെയിലുകളും എനിക്ക്‌ കിട്ടുകയുണ്ടായി. ഞങ്ങളുടെ പ്രവര്‍ത്തനം ഫലം കാണുന്നു എന്നാണ്‌ ഇതൊക്കെ തെളിയിക്കുന്നത്‌. ഹിന്ദുത്വത്തിനെതിരായ സമരം ഏറ്റെടുത്ത്‌ നടത്തേണ്ടതും വിജയിപ്പിക്കേണ്ടതും ഇന്ത്യയില്‍തന്നെയാണ്‌. എങ്കിലും, ഇവിടെ അമേരിക്കയില്‍, ഹൈന്ദവപ്രത്യയശാസ്ത്രത്തെ, അതിന്റെ ശുദ്ധരൂപത്തില്‍, പുനരാവിഷ്ക്കരിക്കാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. പ്രത്യേകരീതിയിലുള്ള വംശീയതയെ അടിസ്ഥാനമാക്കി, കൂടുതല്‍ ഉള്‍വലിഞ്ഞ, പ്രത്യേക അറകളിലാക്കിയ, ഹൈന്ദവ പ്രത്യയശാസ്ത്രത്തെ പുനര്‍നിര്‍മ്മിക്കാനും അതുമായി സാമ്യപ്പെടാനുമാണ്‌ അത്‌ ശ്രമിക്കുന്നത്‌. ആശയപരമായും സാമ്പത്തികമായും അവര്‍ക്ക്‌ അമേരിക്കയില്‍ കിട്ടുന്ന പിന്തുണയുടെ വളര്‍ച്ച പ്രധാന്യമുള്ള വിഷയമാണ്‌.

അമേരിക്കയിലെ ഹിന്ദുത്വത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്‌?

വ്യവസ്ഥിതിയുടെ മാളങ്ങളിലേക്ക്‌ നുഴഞ്ഞുകയറാന്‍ ശക്തിയുള്ള വിവിധ സ്ഥാപനരൂപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ദ്ധരാണ്‌ ഈ ഹൈന്ദവസംഘടനകള്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍, ഹിന്ദു ലോബി അമേരിക്കന്‍ വിദ്യാഭ്യാസമണ്ഡലത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്‌. ആറാം ക്ലാസ്സു മുതല്‍ അമേരിക്കന്‍ കുട്ടികള്‍ ലോകചരിത്രം പഠിക്കാന്‍ തുടങ്ങുന്നു. കാലിഫോര്‍ണിയയില്‍ കഴിഞ്ഞ വര്‍ഷം വലിയ ബഹളം തന്നെ ഉണ്ടായി. ഹിന്ദു വിദ്യാഭ്യാസ ഫണ്ട്‌, ഹിന്ദു-അമേരിക്കന്‍ ഫൗണ്ടേഷന്‍, വേദിക്‌ സ്റ്റഡീസ്‌ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക്‌ പാഠ്യപദ്ധതി വിലയിരുത്തല്‍ പ്രക്രിയയില്‍ സ്ഥാനവും, ചരിത്രമെന്ന പേരില്‍ ഇതിഹാസ-പുരാണങ്ങളെയും മറ്റും അവതരിപ്പിക്കാനുള്ള അവസരവും ഏതാണ്ട്‌ കൈവന്നതായിരുന്നു. നിരവധി പണ്ഡിതന്മാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ്‌ അതിനെ തടയാനായത്‌. ഇനി വരുന്ന വര്‍ഷങ്ങളില്‍, പാഠപുസ്തകങ്ങളുടെ വിലയിരുത്തല്‍ നടത്തുക ടെക്സാസ്‌ പോലുള്ള യാഥാസ്ഥിതിക സംസ്ഥാനങ്ങളിലായിരിക്കും. ഇന്ത്യയുടെ രീതിയില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ, മൂന്നോ നാലോ മുഖ്യ സംസ്ഥാനങ്ങളാണ്‌ ഏതൊക്കെ പാഠപുസ്തകങ്ങളാണ്‌ പഠിക്കേണ്ടത്‌ എന്ന് തീരുമാനിക്കുക. മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ അവരെ പിന്തുടരാന്‍ മാത്രമേ ആവൂ. വലിയൊരു യുദ്ധമാണ്‌ ഇനി വരാന്‍ പോകുന്നത്‌.

കഴിഞ്ഞ രണ്ടു വര്‍ഷമായി, ഹൈന്ദവ സംഘടനകള്‍ ജൂത ലോബിയുടെ അതേ മാതൃകയിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇവരിരുവരും വിവിധ തലങ്ങളില്‍ സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും, ഹിന്ദുത്വത്തിന്‌ വാഷിംഗ്‌ടണില്‍ ആള്‍ സ്വാധീനവും, അവരുടേതായ രാജപാതകളുമുണ്ട്‌. ജൂതര്‍ക്കുള്ള അതേ സംവിധാനങ്ങള്‍ തന്നെയാണ്‌ ഇവര്‍ക്കുമുള്ളത്‌. ജൂതന്മര്‍ ചെയ്തപോലെ, വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക്‌ നുഴഞ്ഞുകയറാന്‍ അവരും അക്ഷീണപരിശ്രമത്തിലാണ്‌. പ്രൊഫസ്സര്‍ പദവി കിട്ടാന്‍ അവര്‍ പൈസയും ചിലവഴിക്കുന്നു. ശ്രീ ശ്രീ രവിശങ്കര്‍ വഴിയുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്‌. ഇത്തരം പ്രൊഫസ്സര്‍ പദവികള്‍ നേടിയെടുക്കാന്‍ സ്വരാജ്‌ പോലിന്റെ കാപ്പറോ എന്ന സ്ഥാപനത്തെയും അവര്‍ ഉപയോഗിക്കുകയുണ്ടായി.

രവിശങ്കറിനെ എങ്ങിനെയാണ്‌ അവര്‍ ഉപയോഗിച്ചത്‌?

നാഗപട്ടണം ബീച്ചില്‍ക്കൂടി ഒന്നു നടന്നുനോക്കിയാല്‍ നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ മനസ്സിലാകും. അവിടെ നടക്കുന്ന പുനരധിവാസപരിപാടികളില്‍, രവിശങ്കര്‍, മാതാ അമൃതാനന്ദമയി, വി.എച്ച്‌.പി. എന്നിവരൊക്കെ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രസിദ്ധമായ അഞ്ചു സ്ഥാപനങ്ങള്‍-മസ്സാച്ചുസെറ്റ്‌ സര്‍വ്വകലാശാല, സ്മിത്‌ കോളേജ്‌, ഹോലിയോക്‌ കോളേജ്‌, ഹാംപ്‌ഷയര്‍ കോളേജ്‌, ആംഹേസ്റ്റ്‌ കോളേജ്‌ എന്നിവ സ്ഥിതിചെയ്യുന്ന പയനീര്‍ വാലിയില്‍ ഈയടുത്ത്‌ രവിശങ്കര്‍ വരികയുണ്ടായി. ഈ അഞ്ചു സ്ഥാപനങ്ങളില്‍ നാലും രാജ്യത്തെ പ്രമുഖ സ്വതന്ത്ര കലാപഠന സ്ഥാപനങ്ങളാണ്‌.ആദ്യത്തേതാകട്ടെ പൊതുമേഖലയിലും. ഈ സര്‍വ്വകലാശാലകളുടെ അദ്ധ്യക്ഷന്മാരുമായി ചര്‍ച്ച ചെയ്തതിനുശേഷം, അവിടെ ഒരു കേന്ദ്രം സ്ഥാപിക്കാന്‍ രവിശങ്കര്‍ ശ്രമിച്ചു. എങ്കിലും, മസ്സാച്ചുസെറ്റ്‌സ്‌ സര്‍വ്വകലാശാലയിലെ ചിലരുടെ പ്രചരണത്തിന്റെ ഫലമായി ആ പദ്ധതി വിജയിച്ചില്ല. രവിശങ്കറിന്റെ പദ്ധതിയെ എതിര്‍ക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന ഒരു സ്ത്രീക്ക്‌ ഇതിന്റെ ഫലമായി ധാരാളം ഭീഷണികള്‍ നേരിടേണ്ടിവരികയും ചെയ്തു. വി.എച്ച്‌.പിക്കാര്‍ തന്നെയായിരിക്കണം അതിന്റെ പിന്നിലുണ്ടായിരുന്നത്‌.

എല്ലാ ഹൈന്ദവ ദേവാലയങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ്‌ വി.എച്ച്‌.പി.യുടെ മറ്റൊരു പദ്ധതി. ഇന്ത്യയില്‍ ഇത്‌ നടപ്പാകാന്‍ പോകുന്നില്ല. അവിടെ ധാരാളം അമ്പലങ്ങളുണ്ട്‌. അവയെയൊക്കെ ഏതെങ്കിലും ഒന്നിന്റെ മാത്രം കീഴില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍, കരണത്തടി തന്ന്, വീട്ടില്‍ പോയിരിക്കാന്‍ പറയും. പക്ഷേ, കഴിഞ്ഞ രണ്ടുകൊല്ലമായി, ഇവിടെ അതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌. മൂന്നാം അമേരിക്കന്‍ ദേശീയ ദേവാലയ സമ്മേളനം (US National Temple Conference) ഇപ്പോള്‍ കഴിഞ്ഞതേയുള്ളു. ഇതിന്റെ പ്രവര്‍ത്തനവുമായി നടക്കുന്ന ഒരാളെ കഴിഞ്ഞ 12 വര്‍ഷമായി എനിക്കറിയാം. അത്തരത്തിലൊരു പദ്ധതി വിജയിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടുകയില്ല.

ആരാണ്‌ ഈ ഹിന്ദു ലോബിയുടെ പിന്നില്‍? എന്താണ്‌ അവരുടെ പ്രചോദനം?

ഒരുപക്ഷേ, അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാരസ്ഥലമായ ജാക്‌ക്‍സണ്‍ ഹൈറ്റിന്റെ മൂലയില്‍ പോയി നിങ്ങള്‍ നില്‍ക്കുക. എന്നിട്ട്‌, ആദ്യം കടന്നുപോകുന്ന പത്ത്‌ ഇന്ത്യക്കാരോട്‌ ചോദിച്ചാല്‍, അതില്‍ ഭൂരിഭാഗവും-ചുരുങ്ങിയത് ആറോ ഏഴോ പേരെങ്കിലും- ഹിന്ദുത്വത്തിനോട്‌ അനുഭാവമുള്ളവരോ, അതിനെ പിന്തുണക്കുന്നവരോ ആണെന്ന് മനസ്സിലാകും. 1960-നു ശേഷം അമേരിക്കയിലേക്ക്‌ കുടിയേറിയവരില്‍ അധികവും ഇടത്തരക്കാരോ ഉപരിവര്‍ഗ്ഗക്കാരോ ആയ പ്രൊഫഷണലുകളായിരുന്നു. ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, പ്രൊഫസ്സര്‍മാരും. അവരാണ്‌ ഇവിടുത്തെ ഹൈന്ദവതയുടെ അടിത്തറ. എങ്കിലും അവരുടെ ജോലിയുടെ പ്രത്യേകതകള്‍ മൂലം, അവര്‍ പൊതുവെ ചിതറിക്കിടക്കുകയായിരുന്നു. 60-കള്‍ മുതല്‍ 80 വരെയുള്ള കാലത്താണ്‌ അമേരിക്കയിലെ ഹിന്ദുക്കള്‍ സംഘടിക്കാന്‍ തുടങ്ങിയത്‌. 1980-കളില്‍ വ്യാപാരിവര്‍ഗ്ഗം അമേരിക്കയിലേക്ക്‌ കുടിയേറിത്തുടങ്ങി. ആ സമയത്തുതന്നെയാണ്‌ ഹിന്ദുത്വവും ഇവിടെ വളര്‍ച്ച പ്രാപിച്ചത്‌. അവര്‍ ധാരാളം സ്ഥാപനങ്ങള്‍ തുടങ്ങിവെക്കുകയും പഴയ പ്രൊഫഷണലുകള്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തുടങ്ങി. അതില്‍ പലരും, ഇന്ത്യയിലെ ഹൈന്ദവസ്ഥാപനങ്ങളുമായി അടുത്ത ബന്ധമുള്ള സൈദ്ധാന്തികരായിരുന്നു.എങ്കിലും ഇതില്‍ വന്ന മാറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. വലിയ ഹിന്ദുത്വബോധമൊന്നുമില്ലാത്ത ഇടത്തരം ഹിന്ദുകുടുംബങ്ങള്‍പോലും ബാലവിഹാറിലേക്കു നയിക്കപ്പെടുന്നു. ഹിന്ദു സ്റ്റുഡന്റ്‌സ്‌ കൗണ്‍സില്‍ എന്നൊരു സംഘടനയുണ്ട്‌. അവരും ടാക്സികളും നിരത്തിലോടുന്നുണ്ട്‌. ഹിന്ദു സ്റ്റുഡന്റ്‌ കൗണ്‍സിലിന്റെ ക്യാമ്പുകളിലേക്ക്‌ കുട്ടികളെ അയക്കുന്ന നിരവധി ഹിന്ദു കുടുംബങ്ങളെ എനിക്ക്‌ നേരിട്ടറിയാം. മദ്ധ്യനിലപാടുകളുള്ളവരാണ്‌ അവരില്‍ മിക്കവരും. അമിതമായ ഹിന്ദുത്വബോധം കൊണ്ടൊന്നുമല്ല അവര്‍ കുട്ടികളെ ഇത്തരം ക്യാമ്പുകളിലയക്കുന്നത്‌. തങ്ങളുടെ സംസ്കാരം ഒരു പ്രതിസന്ധിയിലാണെന്നും, സ്വത്വബോധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നുമൊക്കെയുള്ള തോന്നലുകൊണ്ട്‌ - പ്രത്യേകിച്ചും രണ്ടാമത്തെ തലമുറയുടേത്‌ - അവര്‍ അതില്‍ പെട്ടുപോകുന്നുവെന്നേയുള്ളു. ഇപ്പോള്‍ അവര്‍ക്ക്‌ അവരുടെ സംസ്കാരവും സ്വത്വബോധവുമൊക്കെ പാക്കറ്റ്‌ രൂപത്തില്‍ വാങ്ങാന്‍ കിട്ടുന്നു. റൊമീലാ ഥാപ്പര്‍ പറഞ്ഞതുപോലെ, സ്ഥാപനവത്ക്കരിക്കപ്പെട്ട ഹൈന്ദവതതന്നെയാണ്‌ ഇത്‌.


അമേരിക്കയിലെ ലിബറല്‍ ഹിന്ദുക്കളോ?

കഴിഞ്ഞ 10-15 വര്‍ഷങ്ങളായി, ഈ സിന്‍ഡിക്കേറ്റ്‌ ഹിന്ദുയിസത്തിനെതിരായി ഞങ്ങള്‍ നിരവധി പ്രസ്ഥാനങ്ങളെ രംഗത്ത്‌ കൊണ്ടുവന്നിട്ടുണ്ട്‌. അമേരിക്കയിലെ ഹിന്ദുത്വത്തിനെതിരെ ആക്രമണസ്വഭാവമുള്ള ആശയയുദ്ധം നടത്തുന്നത്‌ ബുദ്ധിമുട്ടാണ്‌. കാരണം, ഞാന്‍ കൂടി പങ്കെടുക്കേണ്ടതെന്ന് ഞാന്‍ കരുതുന്ന നിരവധി സമരങ്ങള്‍ ഇന്ന് അമേരിക്കയിലെമ്പാടും ഉണ്ട്‌. ഉദാഹരണത്തിന്‌ യുദ്ധ-വിരുദ്ധ പ്രക്ഷോഭങ്ങള്‍, ടാക്സി ഡ്രൈവര്‍മാരുടെ അവകാശസമരങ്ങള്‍ എന്നിവക്ക്‌ പ്രാധാന്യം കൊടുക്കുന്നതുകൊണ്ട്‌, ഹിന്ദുത്വത്തിനെതിരെയുള്ള സമരങ്ങള്‍ തത്ക്കാലം എന്റെ ലക്ഷ്യമല്ല. കാരണം, സമുദായം എന്നതുകൊണ്ട്‌, ഹിന്ദുത്വം മാത്രമല്ല എന്റെ മുന്നിലുള്ളത്‌. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. കൂടുതല്‍ സുഖസൗകര്യങ്ങളോ മറ്റു വിനോദങ്ങളോ തേടി സമുദായത്തില്‍നിന്ന് പുറത്തുകടക്കുന്ന ഓരോ ഉദാരവാദിയുടെയും സ്ഥലം കയ്യടക്കുന്നത്‌ ഇന്ന് ഈ വലതുപക്ഷക്കാരാണ്‌. ഏകദേശം 11 കൊല്ലം മുന്‍പ്‌, സമുദായ പ്രവര്‍ത്തനത്തില്‍ പരിശീലനം കൊടുക്കുന്നതിനുവേണ്ടി ഞങ്ങള്‍ ദക്ഷിണേഷ്യന്‍ കുട്ടികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി. 350-ഓളം കുട്ടികളെ ഞങ്ങള്‍ പരിശീലിപ്പിച്ചു. വംശഹത്യക്കെതിരെ 42 സംഘടനകള്‍ ഉള്‍പ്പെടുന്ന ഒരു സഖ്യവും ഞങ്ങള്‍ ഉണ്ടാക്കി. അതില്‍ എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. ഇടതുപക്ഷവും, ഇന്ത്യന്‍ മുസ്ലിം കൗണ്‍സിലും, വൈഷ്ണവ സെന്ററും എല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയിലെ സെസ്സുകള്‍ സന്ദര്‍ശിച്ചിരുന്നുവല്ലോ അല്ലേ? അതിനെക്കുറിച്ച്‌ എന്താണ്‌ താങ്കളുടെ വിലയിരുത്തല്‍?

സെസ്സ്‌ എന്നത്‌ വന്‍തോതിലുള്ള ഭൂമി പിടിച്ചുപറിയല്ലാതെ മറ്റൊന്നുമല്ല. ഈ പ്രശ്നത്തെച്ചൊല്ലി വലിയ കലാപങ്ങള്‍ ഉരുത്തിരിയാനുള്ള സാദ്ധ്യതയുമുണ്ട്‌. അമേരിക്കയില്‍ ഇതിനെതിരെ ഒരു ഗ്രൂപ്പ്‌ ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇവിടെയുള്ള സെസ്സുകള്‍ സന്ദര്‍ശിച്ചത്‌ അതിന്റെ ഭാഗമായിട്ടായിരുന്നു. മഹരാഷ്ട്രയിലെയും റായ്‌ഗഢിലെയും സെസ്സുകളും, പവര്‍ പ്ലാന്റുകളും കണ്ടു. ആന്ധ്രപ്രദെശിലെയും ഒറീസ്സയിലെയും സെസ്സുകളും കാണുകയുണ്ടായി. ഇന്ത്യന്‍ വ്യവസായികള്‍ക്ക്‌-റിലയന്‍സ്‌, ടാറ്റ, ജിന്ദാള്‍- തുടങ്ങിയവര്‍ക്ക്‌, ഇന്ത്യന്‍ ഗ്രാമങ്ങള്‍ എന്നത്‌, അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ എടുക്കാനുള്ള ഒരു സ്ഥലം മാത്രമാണ്‌. മറ്റൊരു താത്‌പര്യവുമില്ല ഈ സ്ഥലങ്ങളില്‍ അവര്‍ക്ക്‌. ഇന്ത്യയെ ഇരുപതോ ഇരുപത്തഞ്ചോ മേഖലകളായി (ഹബ്ബ്‌) തരം തിരിക്കുകയാണവര്‍. മഹാനഗരങ്ങളുടെയും തീരദേശങ്ങളുടെയും തുറമുഖങ്ങളുടെയും 40-50 കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഈ ഹബ്ബുകളെല്ലാംതന്നെ. ഇനി മുതല്‍ ബീഹാര്‍, ഝാര്‍ഖണ്ട്‌, ഛത്തീസ്‌‌ഗഢ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാം ഒറ്റ ഖനിയാണ്‌. ഒറ്റ നിരപ്പ്‌.

ഇന്ത്യയില്‍ ഗുണ്ടാ മുതലാളിത്തമാണുള്ളത്‌. കലിംഗ നഗറിലൊക്കെ സംഭവിച്ചപോലെ. അമേരിക്കയില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ബുദ്ധിമുട്ടാണ്‌. എന്തായാലും ഇത്‌ സുഗമമായി നടക്കുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എതിര്‍പ്പുകള്‍ രൂക്ഷമാവുന്നുണ്ട്‌. പക്ഷേ, എന്തെങ്കിലും കാരണവശാല്‍ ഇത്‌ സുഗമമായി നടന്നുവെന്നിരിക്കട്ടെ. അപ്പോള്‍, രണ്ട്‌ ഇന്ത്യ നിലവില്‍ വരുകയാവും ഫലം. വ്യാജനിര്‍മ്മിതമായ പാര്‍ലമെണ്ടറി ജനാധിപത്യവും, രാഷ്ട്രം അപ്രത്യക്ഷമായി സംസ്ഥാനങ്ങള്‍ മാത്രം നിലവില്‍ വരുകയും ചെയ്യുന്ന രണ്ട് ഇന്ത്യ. ഈ പ്രത്യേകമേഖലകളിലാകട്ടെ, കുത്തകകളുടെ ഏകാധിപത്യമായിരിക്കും നടപ്പില്‍വരിക.

ഇന്ത്യയില്‍, സെസ്സിനെ എതിര്‍ത്താല്‍, നിങ്ങള്‍ ഒരു വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുന്നു.

റിലയന്‍സിന്റെ സെസ്സ്‌ 45 ഗ്രാമങ്ങളെ ഏറ്റെടുത്തിരിക്കുകയാണ്‌. ഈ ഗ്രാമങ്ങളെ അവരുടെ സെസ്സ്‌ ഒരു വിധത്തിലും ബാധിക്കാത്തതുകൊണ്ട്‌, പുനരധിവാസം ആവശ്യമില്ലെന്നാണ്‌ പക്ഷേ അവരുടെ അവകാശവാദം. വിവിധോദ്ദേശ്യ സെസ്സിന്റെ മാതൃകയാണിത്‌. 70 ശതമാനം ഭൂമി 'മറ്റ്‌' ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ സെസ്സ്‌ നിയമം അനുവദിക്കുന്നുണ്ട്‌. ഇത്‌ റിയല്‍ എസ്റ്റേറ്റിന്റെ ഊഹക്കച്ചവടമാണ്‌. ടാറ്റയുടെയും റിലയന്‍സിന്റെയും രണ്ട്‌ പവര്‍ പ്ലാന്റുകള്‍ വരാന്‍ പോകുന്നുണ്ട്‌. ഇതിനാവശ്യമായ കല്‍ക്കരി എവിടെയാണെന്നാണ്‌, അവിടെയുള്ളവര്‍ ചോദിക്കുന്ന ചോദ്യം. അടുത്തൊന്നും അത്‌ ലഭ്യവുമല്ല. അവിടെ ഒരു പവര്‍ പ്ലാന്റും വരാന്‍ പോകുന്നില്ലെന്ന് അവിടുത്തുകാര്‍ക്കറിയാം. പദ്ധതി പൊളിഞ്ഞാലും റിലയന്‍സിനും ടാറ്റക്കും ഭൂമിയുടെ കൈവശാവകാശം ലഭിക്കും. അത്ര തന്നെ.

ആന്ധ്രാ പ്രദേശില്‍ ജോര്‍ജ്ജിയ ടെക്‍നിക്കല്‍ സര്‍വ്വകലാശാലക്ക്‌ കിട്ടിയത്‌ 250 ഏക്കര്‍ ഭൂമിയാണ്‌. ഏക്കറിന്‌ 1.5 ലക്ഷം രൂപ എന്ന നിരക്കില്‍. മാര്‍ക്കറ്റ്‌ വില ഏക്കറിന്‌ 1.5 കോടി രൂപയാണെന്ന് ഓര്‍ക്കണം. എം.എസ്സ്‌.സി, പി.എച്ച്‌.ഡി ഡിഗ്രികള്‍ മാത്രമാണ്‌ ജോര്‍ജ്ജിയ ടെക്‍നിക്കല്‍ സര്‍വ്വകലാശാല നല്‍കുന്നത്‌. ഓറേക്കിളില്‍ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയര്‍, ആര്‍.ടി.ഐ നിയമം ഉപയോഗിച്ച്‌, അതിനെക്കുറിച്ചുള്ള രേഖകള്‍ പുറത്തു കൊണ്ടുവന്നു. ഒരു 7-സ്റ്റാര്‍ ഹോട്ടലായിരുന്നു അവിടെ ഉദ്ദേശിച്ചിരുന്നതത്രെ. ഒരു 7-സ്റ്റാര്‍ ഹോട്ടല്‍ പണിയുന്നതിനുവേണ്ടി എന്തിനാണ്‌ ഏക്കറിന്‌ 1.5 ലക്ഷം രൂപ നിരക്കില്‍ ഒരു സര്‍വ്വകലാശാലക്ക്‌ ഭൂമി കൊടുക്കുന്നത്‌? സാമാന്യ ബുദ്ധിക്ക്‌ മനസ്സിലാകുന്ന കാര്യമല്ല ഇത്‌. എല്ലാവര്‍ക്കും അവകാശപ്പെട്ട ഭൂമിയാണ്‌ ഈ വിധത്തില്‍, കയ്യേറപ്പെടുകയും സ്വകാര്യവത്‌ക്കരിക്കപ്പെടുകയും ചെയ്യുന്നത്‌.

യൂണിയന്‍വത്ക്കരണം കൊണ്ട്‌ ന്യൂയോര്‍ക്കിലെ ടാക്സികള്‍ക്ക്‌ എന്തെങ്കിലും ഗുണമുണ്ടായോ?

2001 സെപ്തംബര്‍ 11ലെ ആക്രമണത്തിനുശേഷം, മാന്‍ഹട്ടന്റെ 30 ശതമാനവും മാസങ്ങളോളം അടച്ചിട്ടു. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളും അടഞ്ഞുകിടന്നു. അതുപോലെത്തന്നെ, ബ്രോഡ്‌വേകളും വിമാനത്താവളങ്ങളും. ടാക്സി ഡ്രൈവര്‍മാര്‍ക്ക്‌ അവരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് നഷ്ടമായി. എന്നാല്‍, എയര്‍ലൈന്‍സ്‌ കമ്പനികള്‍ക്ക്‌ നഷ്ടപരിഹാരത്തിന്‌ അവകാശമുണ്ടെന്നും ടാക്സി ഡ്രൈവര്‍മാര്‍ക്ക്‌ അതില്ലെന്നുമായിരുന്നു ന്യൂയോര്‍ക്ക്‌ നഗരസഭയുടെ നിലപാട്‌. എട്ടു മാസത്തോളം നീണ്ടുനിന്ന ഞങ്ങളുടെ പ്രചരണപരിപാടികൊണ്ട്‌ ആ പ്രതിസന്ധിക്കൊരു പരിഹാരമുണ്ടായി. വഴികള്‍ തുറന്നുകൊടുക്കാന്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജുമെന്‍ അസ്സിസ്റ്റന്‍സ്‌ നിര്‍ബന്ധിതമായി. എണ്ണായിരത്തോളം ഡ്രൈവര്‍മാരുടെ കടബാദ്ധ്യതകള്‍ ഒഴിവായിക്കിട്ടുകയും ചെയ്തു.

അതിനുശേഷം കൂലിവര്‍ദ്ധനവിനുവേണ്ടി ഞങ്ങളൊരു പ്രചരണപരിപാടി തുടങ്ങി. ഹോളിവുഡ്‌ സിനിമയിലൊക്കെ മഞ്ഞടാക്സിയുടെ മുകളില്‍ നാലക്കമുള്ള ഒരു തകരക്കഷണമുള്ളത്‌ കണ്ടിട്ടില്ലേ? അതിന്‌ മെഡല്ലിയണ്‍ നമ്പര്‍ എന്നാണ്‌ പേര്‌. മറ്റാര്‍ക്കും കൈമാറ്റം ചെയ്യാന്‍ അനുവാദമില്ലാത്ത ഒരു പെര്‍മിറ്റാണ്‌ ആ നാലക്ക നമ്പര്‍. 1937-ലൊക്കെ 5 ഡോളറിനു കിട്ടിയിരുന്ന ആ പെര്‍മിറ്റ്‌ നമ്പറിനെ, 1950-മുതല്‍ക്ക്‌, ബ്രോക്കര്‍മാര്‍ ഒരു വില്‍പ്പനചരക്കാക്കി മാറ്റുകയും, ഇന്ന് അതിന്റെ വില 450,000 ഡോളര്‍ ആവുകയും ചെയ്തിരിക്കുന്നു. ഡ്രൈവര്‍മാര്‍ക്കൊന്നും എന്തായാലും ഇത്ര വലിയ വില കൊടുത്ത്‌ ഈ നമ്പര്‍ പ്ലെയിറ്റുകള്‍ വാങ്ങാനാവില്ല. തീര്‍ച്ച. അപ്പോള്‍, അവര്‍ ഈ നമ്പര്‍ പ്ലെയ്‌റ്റുകള്‍ കൈവശമുള്ളവരില്‍നിന്ന് വണ്ടികള്‍ പാട്ടത്തിനെടുക്കുന്നു. രാവിലെ 5 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ, അതായത്‌, 12 മണിക്കൂര്‍ വണ്ടിയോടിക്കുന്നതിന്‌, ഈ ബ്രോക്കര്‍മാര്‍ക്ക്‌ 130 ഡോളറും, പെട്രോള്‍ വകയില്‍ മറ്റൊരു 40 ഡോളറും കൊടുക്കണം. എന്നു വെച്ചാല്‍, ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌, വീട്ടിലേക്ക്‌ വെറുംകൈയ്യുമായി തിരിച്ചുപോകാമെന്ന് അര്‍ത്ഥം.യാത്രാക്കൂലിയില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴൊക്കെ വണ്ടിയുടെ ഉടമസ്ഥര്‍ പാട്ടക്കൂലിയും വര്‍ദ്ധിപ്പിക്കും. 1996-ല്‍ ഞങ്ങള്‍ക്ക്‌ 14 ശതമാനവും ഉടമസ്ഥര്‍ക്ക്‌ 86 ശതമാനവുമായിരുന്നു കിട്ടിയിരുന്നത്‌. 2004-ല്‍ പാട്ടത്തുകയില്‍ അത്ര വലിയ വര്‍ദ്ധനവില്ലാതെത്തന്നെ കൂലിക്കൂടുതല്‍ ലഭിക്കാനുള്ള ഞങ്ങളുടെ പ്രചരണപരിപാടികളുടെ ഫലമായി, ഞങ്ങള്‍ക്ക്‌ 26 ശതമനം വര്‍ദ്ധന കിട്ടി. ഉടമസ്ഥര്‍ക്കാകട്ടെ എട്ടു ശതമാനവും. 35 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു അത്‌.

ഞങ്ങളുടെ മൂന്നാമത്തെ പ്രവര്‍ത്തനം, എണ്ണവില കൂടിയപ്പോഴായിരുന്നു. അത്തവണ ഞങ്ങള്‍ക്ക്‌ നേട്ടം കിട്ടിയത്‌ വെയിറ്റിംഗ്‌ ചാര്‍ജ്ജിന്റെ രൂപത്തിലായിരുന്നു.

ഈ മൂന്നു പ്രക്ഷോഭങ്ങളിലും ഞങ്ങള്‍ വിജയിച്ചതുകൊണ്ട്‌ ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്‌. പാട്ട വ്യവസ്ഥയിലൂടെ ഉടമസ്ഥര്‍ക്ക്‌ നേടാന്‍ കഴിഞ്ഞത്‌, ഞങ്ങളുടെ സമ്പാദ്യത്തിന്മേലുള്ള നിയന്ത്രണാധികാരമായിരുന്നു. ഇപ്പോള്‍ അവര്‍ ടാക്സികളില്‍ ജി.പി.എസ്സുകള്‍ ഘടിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌. ഞങ്ങള്‍ ശക്തിയായി എതിര്‍ത്തു. കോടതിയിലും നിയമനിര്‍മ്മാണസഭയിലുമൊക്കെ പ്രശ്നം അവതരിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മുഴുനീള സമരം തന്നെ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടത്തി. സര്‍ക്കാര്‍ പക്ഷേ അതില്‍നിന്ന് ഇതുവരെ പിന്മാറിയിട്ടില്ല.

ഇന്ത്യയിലെ ഒരു വിഭാഗം അമേരിക്കയെപ്പോലെയാകാന്‍ ശ്രമിക്കുകയാണല്ലോ. അത്‌ വിജയിക്കുമോ?

ഞാന്‍ പഠിപ്പിക്കുന്ന ഒരു അമേരിക്കന്‍ വിദ്യാര്‍ത്ഥിപോലും ഒരു പൗരനെപ്പോലെ ചിന്തിക്കുന്നില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതും വിശകലനം ചെയ്യുന്നതുമൊക്കെ-ജീവിതത്തിലെ അവസരങ്ങളെക്കുറിച്ചായാലും, സമൂഹത്തില്‍ ജീവിക്കുന്നതിനെക്കുറിച്ചായാലും എല്ലാം-മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌. ഒന്നു വാങ്ങിയാല്‍ രണ്ടെണ്ണം കിട്ടുമോ എന്നു മാത്രമാണ്‌ അവരുടെ ചിന്ത. അമിത ഉപഭോഗം തുടങ്ങിയാല്‍, 30 ശതമാനത്തിനു മാത്രമേ അതിജീവനം സാധ്യമാകൂ. ഫാസിസം മാത്രം ബാക്കിവരുന്നവിധം, ഇന്നത്തെ ലോകം സാംസ്കാരികമായി പൂര്‍ണ്ണമായും ശിഥിലമാവാന്‍ പോവുകയാണ്‌.

Monday, September 8, 2008

ആണവം

ആരാണീ അയ്യങ്കാരും, ഗോപാലകൃഷ്ണനും, പ്രസാദുമൊക്കെ, ആണവകരാറിനെ എതിര്‍ക്കാന്‍?

എന്തറിഞ്ഞിട്ടായിരുന്നു ഇവരുടെ പടപ്പുറപ്പാട്?

ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അറിയുന്നവര്‍ ഇവിടെയില്ലെന്നാണോ ഇവരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്?

ഷെട്ടിയെന്നു കേട്ടിട്ടുണ്ടോ? യൂസഫലി എന്നോ?

ഒക്കെ പോട്ടെ,

ജോയ് ആലുക്കാസ് എന്ന ആണവശാസ്ത്രജ്ഞനെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍ ഗള്‍ഫ് ന്യൂസ് വായിക്ക്. വിവരം വെക്ക്. ചുരുങ്ങിയപക്ഷം അറിയാത്ത കാര്യങ്ങളെപ്പറ്റി മിണ്ടാതെയിരിക്കുകയെങ്കിലും ചെയ്യ്.

ശാസ്ത്രജ്ഞന്മാരാണത്രെ, ശാസ്ത്രജ്ഞന്മാര്‍...ഫൂ....

Wednesday, September 3, 2008

മതേതരത്വത്തിന്റെ തിരുമേനി

ഒരു പാഠവും പഠിക്കുകയില്ലെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് കേരളത്തിലെ തിരുമേനിമാര്‍.

പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങളെയാണ് നേരിടേണ്ടിവരുന്നതെന്നും ചെകുത്താനും കടലിനുമിടയിലാണ് ക്രിസ്ത്യന്‍ സമൂഹമെന്നും വിലപിക്കുകയാണ് അവര്‍ ചെയ്യുന്നത്. ദുരനുഭവങ്ങളുടെ പുതിയ പുതിയ അദ്ധ്യായങ്ങള്‍ നിത്യവും പുറത്തുവരുന്നു. അതിനെതിരെ നിലപാടുകളെടുക്കാന്‍ രാജ്യത്തെ ജനാധിപത്യ-മതേതരത്വ ശക്തികളും അവരുടെ കൂടെയുണ്ട്.

എന്നിട്ടും തിരുമേനിമാര്‍ അതൊന്നും കണ്ടമട്ടില്ല. മൂന്നാം കിട രാഷ്ട്രീയനാടകം കളിക്കുകയാണ് കേരളത്തിലെ ഈ തിരുകോമാളിമാര്‍. വിശ്വാസികളായിരുന്നവര്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തിറങ്ങുകയും തിരുവസ്ത്രങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന ദുരിത യൌവ്വനങ്ങള്‍ പീഡനങ്ങള്‍ സഹിക്കവയ്യാതെ അകാലത്തില്‍ ജീവിതം സ്വയം അവസാനിപ്പിക്കുകയും ചെയ്യുന്നു. തലവരിപ്പണത്തിന്റെ ഒടുങ്ങാത്ത ആര്‍ത്തിയുടെ ബലിമൃഗങ്ങളായി നട്ടം തിരിഞ്ഞ് കുട്ടികളുടെ പഠനവും ഭാവിയും പെരുവഴിയിലാകുന്നു.

എന്താകിലെന്ത് ?

ഉമ്മന്‍‌ചാണ്ടിയുടെയും മാണി-ജോസഫ്-തോമസ്സുമാരുടെയും അരമനകളിലെ തീറ്റയും കുടിയും കൂട്ടിക്കൊടുപ്പും, ഏമ്പക്കമിടലും കുശാലായി നടക്കുമ്പോള്‍, അവര്‍ക്കെവിടെ അതിനൊക്കെ സമയം?

ചെകുത്താന്മാര്‍ക്കും കടലുകള്‍ക്കുമിടയിലായ, എല്ലാ സമുദായങ്ങളിലെയും സാധുക്കളും സാധാരണക്കാരുമായ മനുഷ്യര്‍ക്കുവേണ്ടി നമ്മള്‍ ജാഗ്രത്തായിരിക്കുക. ഒറീസ്സയും ഗുജറാത്തും ഭിവണ്ടിയും മീറത്തും ഭഗല്‍‌പ്പൂരും ആവര്‍ത്തിക്കുന്നതിനെ ജീവന്‍‌കൊടുത്തും ചെറുത്തു തോല്‍പ്പിക്കുക.

Saturday, August 30, 2008

ഒരു അറിയിപ്പ്

സുഹൃത്തുക്കളെ,

ഒറീസ്സയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വിശ്വഹിന്ദു/സംഘപരിവാറുകള്‍ നടത്തുന്ന ആസൂത്രിതമായ കലാപത്തിനെതിരെ പ്രതികരിക്കുക.

ഇത്തരം കലാപങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കാന്‍ സമയമായി. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം സംഘടിതമതങ്ങളൂടെ വര്‍ഗ്ഗീയ അജണ്ടകളെ നേരിടാനും, അവയെ എല്ലാ തലങ്ങളിലും ചെറുത്തുതോല്‍പ്പിക്കുവാനും ജനാധിപത്യ-മറ്റേതരത്വ ശക്തികളുടെ കൂട്ടാ‍യ പ്രവര്‍ത്തനം ആവശ്യമാണ്.

ഒരു മാസ്സ് പെറ്റീഷനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ടെന്നറിയാം. അധികാരികളുടെ തിമിരാന്ധതകളെ ഇല്ലാതാക്കാനുമൊന്നും അവക്ക് സാധിച്ചില്ലെന്നും വരാം. എങ്കിലും, അവരുടെ കള്ള ഉറക്കത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍, നമ്മളെക്കൊണ്ടാവുന്ന എന്തെങ്കിലും ഒന്ന് ചെയ്യേണ്ടിയിരിക്കുന്നു.

അതിനുവേണ്ടിയാണ് ഈ പെറ്റീഷന്‍

ശരിയെന്നു തോന്നുന്നുവെങ്കില്‍ സഹകരിക്കുക.

അഭിവാദ്യങ്ങളോടെ



Tuesday, August 26, 2008

ബാബിലോണിലെ വേശ്യയില്‍നിന്ന് ഒരു സന്ദേശം

ലൈല അന്‍‌വറിന്റെ A Message from the Whore of Babylon എന്ന പോസ്റ്റിന്റെ പരിഭാഷ


ബാബിലോണിയയിലെ വേശ്യയെക്കുറിച്ച്‌ നിങ്ങളോട്‌ എനിക്ക്‌ സംസാരിക്കണം. നിങ്ങള്‍ ഇതിനുമുന്‍പ്‌ കണ്ടിരിക്കാന്‍ ഇടയുള്ള വേശ്യകളെപ്പോലെയൊന്നുമല്ല അവള്‍. നിങ്ങളില്‍ പലരും അത്തരക്കാരികളെ കണ്ടിട്ടുണ്ടെന്നും എനിക്ക് നന്നായറിയാം. അവള്‍ നിങ്ങളുടെ സൃഷ്ടിയാണ്‌. അതിനാല്‍ അവളെ ശ്രദ്ധിക്കൂ.

സാധാരണക്കാരിയായ ഒരു ലൈംഗിക തൊഴിലാളിയോ, അഭിസാരികയോ അല്ല, ബാബിലോണിലെ അഭിസാരികയാണ്‌ അവള്‍. ആ വാക്ക്‌ ഒന്നുകൂടി ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, നിങ്ങള്‍ അതിനെ ഇഷ്ടപ്പെടുന്നു. ഗൂഢമായി കാംക്ഷിക്കുന്നു.

ഒരു വലിയ ഉദ്ധാരണം നിങ്ങളെ വലയം ചെയ്യുകയും കൂടുതല്‍ കരുത്തുനേടുന്നതായി നിങ്ങള്‍ക്ക്‌ അനുഭവപ്പെടുകയും ചെയ്യുന്നു. ശക്തിയെ നിങ്ങള്‍ അളക്കുന്നത്‌, ഉദ്ധാരണത്തിന്റെ ബലത്തിലാണ്‌. നാളെ സംഭവിക്കാന്‍ ഇടയുള്ള ഉദ്ധാരണത്തില്‍; വ്യാജമായ ഉദ്ധാരണത്തില്‍; സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്ധാരണത്തില്‍. അതിന്റെയൊക്കെ ബലത്തിലാണ്‌ നിങ്ങളുടെ ശക്തിയെ നിങ്ങള്‍ അളക്കുന്നത്‌.

ഉദ്ധാരണം പല രീതിയിലുമുണ്ട്‌. വിനോദത്തിനും വ്യായാമത്തിനും വേണ്ടിയുള്ളത്‌, മാനസികമായ ഉദ്ധാരണം, പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മതപരവുമായ ഉദ്ധാരണങ്ങള്‍. തീര്‍ന്നില്ല. സൈനികവും, സാമ്പത്തികവും, അധികാര-അധിനിവേശസംബന്ധിയും, വിനാശകാരിയും ഉന്മൂലനപരവുമായ ഉദ്ധാരണങ്ങള്‍. ഓ..എന്തൊരു ശക്തി..നിങ്ങളുടെ ലൈംഗിക ഉദ്ധാരണങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ്‌. അശ്ലീലം കലര്‍ന്ന ഈ ദ്വയാര്‍ത്ഥം ക്ഷമിക്കണേ..മനപ്പൂര്‍വ്വം പ്രയോഗിച്ചതാണെങ്കിലും.

നോക്കൂ, എന്നെ തെറ്റിദ്ധരിക്കരുത്‌. ഈ വിഷയത്തിലോ അതുപോലുള്ള മറ്റേതെങ്കിലും കാര്യത്താലോ അല്ല ഞാന്‍ നിങ്ങളെ ക്രൂശിക്കാന്‍ പോകുന്നത്‌. അഥവാ, ഇനി അതിനുവേണ്ടിയായാല്‍പ്പോലും വലിയ കുഴപ്പമൊന്നും വരാനുമില്ല.

പ്രത്യേകിച്ചും, നിരവധി ജീവിതങ്ങളെ നിങ്ങള്‍ തകര്‍ക്കുക മാത്രമല്ല, ബലാത്ക്കാരം ചെയ്യുക പോലും ഉണ്ടായിട്ടുണ്ട്‌ എന്നോര്‍ക്കുമ്പോള്‍. നിങ്ങള്‍ ജീവിതത്തെതന്നെ ബലാത്ക്കാരം ചെയ്തവരാണ്‌. ഞങ്ങളുടെ ജീവവായുവിനെപ്പോലും നിങ്ങള്‍ മാനഭംഗപ്പെടുത്തി. നിങ്ങള്‍ക്കിതൊന്നും പുത്തരിയല്ലായിരിക്കാം. അവ തമ്മിലുള്ള വ്യത്യാസം പോലും നിങ്ങള്‍ക്ക്‌ അറിയില്ല...

പക്ഷേ അവള്‍ക്കറിയാം. ദൈവത്തിനാണേ, എന്നെയും നിങ്ങളെയും ചലിപ്പിക്കുന്ന ശക്തിയാണേ, എനിക്ക്‌ നിങ്ങളെ കാണാന്‍ കഴിയുന്നുണ്ട്‌.

നിങ്ങളില്‍ ചിലര്‍ കുറിയവരാണ്‌. ചിലര്‍ പൊക്കമുള്ളവരും. ചിലര്‍ മെലിഞ്ഞവരാണ്‌. മറ്റു ചിലരാകട്ടെ, സ്വന്തം ലിംഗം കാണാന്‍ കഴിയാത്തവിധം തടിയന്മാരും. സ്വന്തം ലിംഗം എവിടെയാണെന്നറിയണമെങ്കില്‍, ശരീരത്തിന്റെ വൃത്തികെട്ട ആ ദുര്‍മ്മേദസ്സുകളില്‍ തപ്പിനോക്കേണ്ടിവരും നിങ്ങള്‍ക്ക്‌. മറ്റു ചിലരോ? കൂട്ടനശീകരണ ആയുധത്തെപ്പോലെ അതും പ്രദര്‍ശിപ്പിച്ച് അങ്ങിനെ നടക്കുന്നു. എന്നെങ്കിലും അത്‌ അനങ്ങുമെന്ന് വ്യാമോഹിച്ച്‌ മറ്റു ചിലര്‍. പിടിക്കപ്പെടുമെന്ന് ഭയന്ന് ഇനിയും മറ്റു കുറേയാളുകള്‍. ബാബിലോണിലെ അഭിസാരിക ഇതെല്ലാം കാണുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്‌. അടുത്തും ദൂരെയുമിരുന്ന്..

അവള്‍ക്കതിന്റെ ഗന്ധമറിയാം. ആ വഷളത്തരത്തിന്റെ ഞരക്കങ്ങള്‍ കേട്ടവളാണ്‌ അവള്‍. ഇതിലും അധികം എന്താണ്‌ അവളെ നിങ്ങള്‍ക്ക്‌ പഠിപ്പിക്കാനാവുക?

ഓരോ രാത്രിയിലും, മെഴുകുതിരിവെട്ടത്തില്‍, അല്ലെങ്കില്‍ ഒരു മണ്ണെണ്ണവിളക്കിന്റെ തിരിവെട്ടത്തില്‍, അവള്‍ നിങ്ങളെ സുഖിപ്പിക്കുന്നു. അവള്‍ക്ക്‌ മറ്റു നിവൃത്തിയില്ല. ഇരുട്ടത്ത്‌, വിശന്നുപൊരിഞ്ഞ ചില വയറുകള്‍ നിശ്ശബ്ദമായി കാത്തിരിക്കുന്നുണ്ട്‌. അവളെ സംബന്ധിച്ചിടത്തോളം അതാണ്‌ വലുത്‌. നിങ്ങളേക്കാളൊക്കെ...ബാബിലോണിലെ വേശ്യക്ക്‌ അറിയാം, ഏതിനാണ്‌ പരിഗണന കൊടുക്കേണ്ടതെന്ന്.

അതുകൊണ്ട്‌, നിങ്ങളുടെ നാറ്റവും, നിങ്ങളുടെ മദ്യചൂരും, നിങ്ങളുടെ തെറിവിളികളും, അപമാനവും, ലൈംഗികപ്പേക്കൂത്തുകളും, നിങ്ങളുടെ തുപ്പലും, നിങ്ങളുടെ രോഗവും, നിങ്ങളുടെ നിസ്സംഗതയും, നിങ്ങളുടെ താന്തോന്നിത്തരവും..നിങ്ങളുടെ ഷണ്ഡത്വവും പോലും അവള്‍ക്ക്‌ സഹിക്കേണ്ടിവരുന്നു. മറ്റു വഴികളോ സുഖങ്ങളോ ഇല്ലാത്തതുകൊണ്ടുമാത്രം..

നിങ്ങളുടെ ആ വലിയ മുഴപ്പുകള്‍ ഉണ്ടായിട്ടുപോലും, ഒരു പുരുഷനായി നിങ്ങളെ അവള്‍ക്ക് കാ‍ണാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ അവള്‍ക്ക്‌ നിങ്ങളെ സഹിക്കാന്‍ കഴിയുന്നത്‌..ഹോ..എന്തൊരു ശക്തിയാണ്‌ നിങ്ങള്‍ക്ക്, അല്ലേ?

അവള്‍ക്ക്‌ അതിലും വലിയ ദൗത്യങ്ങളുണ്ട്‌. ഞാന്‍ പറഞ്ഞില്ലേ? വിശന്നുകരഞ്ഞ്‌ ഇരുട്ടത്ത്‌ കഴിയുന്ന അവളുടെ കുട്ടികള്‍..അനങ്ങാനും കൂടി കഴിയാത്ത വൃദ്ധമാതാപിതാക്കള്‍..മനസ്സിനുള്ളില്‍ ബലമായി കുഴിച്ചുമൂടിയ ഒരു ഓര്‍മ്മയുടെ ഓര്‍മ്മയില്‍ അവള്‍ ആ ചലനങ്ങള്‍ വെറുതെ ആവര്‍ത്തിക്കുന്നു എന്നു മാത്രം..നിങ്ങള്‍ അവളെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോഴും...

ഒടുവില്‍ നിങ്ങളുടെ വിയര്‍പ്പും ശുക്ലവും കഴുകി വൃത്തിയാക്കുമ്പോള്‍ അവളുടെ മനസ്സിലൂടെ ചില ചിത്രങ്ങള്‍ മിന്നിപ്പായുന്നുണ്ടാവാം..ഒരു നഷ്ടപ്രണയം..മെഹ്‌ദി രക്ഷകന്റെ ആളുകളാല്‍ കശാപ്പുചെയ്യപ്പെട്ട് ഇല്ലാതായ ഒരു ഭര്‍ത്താവ്‌, നിരങ്ങിനീങ്ങുന്ന ഒരു അച്ഛന്‍, തിരിച്ചറിയാന്‍ കഴിയാത്ത വണ്ണം മുഖം വികൃതമാക്കപ്പെട്ട മകന്റെ ജഡത്തിലെ ഒരു ജോടി ട്രസറുകള്‍....ഇരുളിലെ നിന്റെ മുഖം പോലെ വികൃതമാക്കപ്പെട്ട അവന്റെ മുഖം..

ഒടുവില്‍ എല്ലാം കഴിഞ്ഞ്‌, അവള്‍ നിങ്ങളുടെ നാറ്റം കഴുകി വൃത്തിയാക്കുമ്പോള്‍-വെള്ളമുണ്ടെങ്കില്‍ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണേ അത് -പിന്നെയും നിങ്ങളവളെ വിടാ‍ന്‍ ഭാവമില്ല്ല. വീണ്ടും നിങ്ങളുടെ ആക്രമണം തുടങ്ങുന്നു..'വിമോചന'ത്തെക്കുറിച്ച്‌ നിങ്ങള്‍ വീണ്ടും അവളോട്‌ വലിയ വായില്‍ ഛര്‍ദ്ദിക്കുന്നു..നിങ്ങളുടെ ഭാര്യയോ കാമുകിയോ അപ്പോള്‍ നിങ്ങളുടെ ചങ്ങാതിയുമായോ അയല്‍ക്കാരനുമായോ മറ്റേതെങ്കിലും പട്ടാളക്കാരനുമായോ സുരതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ടാകും...അല്ലെങ്കില്‍ കടലിനക്കരെനിന്നുള്ള 'പുതിയ ഇറാഖില്‍' നിന്ന് നീ അയച്ച പ്രണയലേഖനങ്ങള്‍ വായിച്ച്‌ അംഗുലീ മര്‍ദ്ദനം ചെയ്ത്‌ പുളകം കൊള്ളുന്നുണ്ടായിരിക്കും അവള്‍..

അവളോ? അവള്‍ അപ്പോള്‍ സ്വന്തം ആളുകളെക്കുറിച്ച് ആലോചിക്കുകയായിരിക്കും. നിങ്ങളില്‍നിന്നു മാത്രമല്ല, തന്റെ സഹോദരങ്ങളെന്ന് അകമഴിഞ്ഞ്‌ വിശ്വസിച്ചിരുന്നവരുടെ കയ്യില്‍ നിന്നുപോലും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍..തെറ്റായ പേരുണ്ടായി എന്ന ഒരേയൊരു കുറ്റത്തിന്‌..

ദൈവമേ...എനിക്ക്‌ ചിരിക്കാന്‍ തോന്നുന്നു..ഇതില്‍ തമാശയൊന്നും ഇല്ലെങ്കിലും..

പരിഹാസത്തിന്റെ പൊട്ടിച്ചിരി എന്നില്‍ നുരഞ്ഞുപതയുന്നു....എനിക്ക്‌ നിര്‍ത്താന്‍ കഴിയുന്നില്ല.. കാരണം, എല്ലാ വേദനയുടെയും ദുരിതങ്ങളുടെയും ഉള്ളിലൂടെ, നിങ്ങളുടെ പരമാര്‍ത്ഥം വെളിവാകുന്നുണ്ട്‌...നിങ്ങളുടെ മാത്രമല്ല..നിങ്ങള്‍ എല്ലാവരുടെയും..

ഇഷ്‌താറിന്റെ* തുലാസ്സ്‌ എന്റെ കയ്യിലുണ്ട്‌..നിന്റെ അഴുക്കുകള്‍ ഞാന്‍ അതില്‍ തൂക്കിനോക്കി, വിശുദ്ധമായ ഒരൊറ്റ ഊത്തു കൊണ്ട്‌ അതിനെ പറത്തി ഇല്ലാതാക്കുന്നു..നിന്റെ അഴുക്കുകളെ അനന്തതയിലേക്ക് ചിതറിച്ചുകളഞ്ഞ്‌, കാറ്റ്‌, അതിനെ ശുദ്ധീകരിക്കുന്നു..

മെഴുകുതിരിവെട്ടത്തില്‍, മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍, എന്റെ ചമയല്‍ മുറിയിലെ ആള്‍ക്കണ്ണാടിക്കുമുന്‍പില്‍ ഞാന്‍ നില്‍ക്കുമ്പോള്‍...




*ഇഷ്‌താര്‍ - ലൈംഗികതയുടെയും യുദ്ധത്തിന്റെയും ഉര്‍വ്വരതയുടെയുമൊക്കെ ബാബിലോണിയന്‍ ദേവത.

Monday, August 18, 2008

കറുപ്പും വെളുപ്പും

രാമചന്ദ്രന്‍ വെള്ളിനേഴി എന്ന ബ്ലോഗ്ഗര്‍ അയച്ചുതന്ന ഒരു മെയില്‍ ചൂടു കളയാതെ ഇവിടെ
ചേര്‍ക്കുന്നു. 2006-ലെ ഏറ്റവും നല്ല കവിതയായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ഈ കവിത ഒരു ആഫ്രിക്കന്‍ കുട്ടിയുടെ രചനയാണെന്നു കേള്‍ക്കുന്നു.





When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black

And you white fellow
When you born, you pink
When you grow up, you white

When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray

And you calling me colored?

അനുനിമിഷം നിറം മാറുന്ന വെളുത്ത കുട്ടിയോട് എത്ര അര്‍ത്ഥവത്തായ ചോദ്യമാണ് ആ കറുത്ത കുട്ടി ചോദിക്കുന്നത്.

എങ്കിലും വര്‍ണ്ണവെറിക്കെതിരായ നിലപാടുകളെയും ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട് നമ്മള്‍. ഇല്ലാത്തപക്ഷം, കൂടുതല്‍ നെറികെട്ട വര്‍ണ്ണബോധത്തിലേക്കായിരിക്കും അതു നമ്മെ കൊണ്ടുചെന്നെത്തിക്കുക.

കോ‍ഫി അണ്ണന്‍ എന്ന നിര്‍ഗ്ഗുണനും, കോളിന്‍ പവല്‍, കോണ്ടോലിസ റൈസ് തുടങ്ങിയ ആഗോള പിമ്പുകളും, യുദ്ധത്തിന്റെ പുതിയ വര്‍ണ്ണ സമവാക്യങ്ങള്‍ എഴുതാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന ബാരക് ഒബാമയും ഇത്തരം ആശങ്കകളാണ് ഉയര്‍ത്തുന്നത്.

Saturday, August 16, 2008

കുറേ പട്ടികളും ഒരു സിംഹവും

അഭയ കേസ്സിന്റെ നടത്തിപ്പില്‍ മനംമടുത്ത്‌ രാജിവെച്ച സി.ബി.ഐ മുന്‍ ഡി.വൈ.എസ്‌.പി. വര്‍ഗ്ഗീസ്‌ പി.തോമസ്സിന്റെ ഒരു പ്രസ്താവന ഈയിടെ ടി.വി.യില്‍ കണ്ടു. ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു. ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്‌. ചില്ലറ മാറ്റങ്ങള്‍ കണ്ടേക്കാം. എന്നാലും, അതിന്റെ ഉള്ളടക്കം ഇതായിരുന്നു.

കോടതി പരിസരത്തു നിന്നുകൊണ്ട്‌ പത്രക്കാരോട്‌ അദ്ദേഹം പറയുന്നു."....കൂട്ടത്തില്‍ ഒരു കോണ്‍ഗ്രസ്സ്‌ പട്ടിയും വന്നിരുന്നു. എന്നെ കാണാന്‍...".

അവരോട്‌ സംസാരിച്ചുവോ എന്ന (പത്രപ്രവര്‍ത്തകരുടെ) ചോദ്യത്തിന്‌ ആ സി.ബി.ഐ.ഉദ്യോഗസ്ഥന്റെ മറുപടി.

"എന്റെ വീടിന്റെ മതിലിനകത്ത്‌ കേറ്റില്ല ഞാന്‍ അവരെ. ദേ ഇത്‌ കണ്ടോ.." കൈകള്‍ വിടര്‍ത്തി കാണിച്ചുകൊണ്ട്‌ അദ്ദേഹം തുടരുന്നു."എന്റെ കയ്യില്‍ ഗ്രീസൊന്നുമില്ല. അതുകൊണ്ട്‌ എനിക്കാരെയും പേടിക്കാനുമില്ല"

പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകളില്‍ എവിടെയോ ഒരു ഭയം നിഴലിക്കുന്നപോലെ എനിക്കു തോന്നി. സംശയദൃഷ്ടിയോടെ അദ്ദേഹം ചുറ്റും നോക്കുന്നുണ്ടായിരുന്നു. പാഞ്ഞുവരുന്ന ഒരു ലോറിയോ, തിളങ്ങുന്ന ഒരു കഠാരത്തിളക്കമോ, മുന്‍പില്‍ വരാന്‍ ധൈര്യമില്ലാതെ ഒരുപക്ഷേ എവിടെയോ ഒളിഞ്ഞിരുന്ന്, തന്റെ മരണവാറന്റ്‌ ഒപ്പിട്ട്‌ ആഘോഷിക്കുന്നുണ്ടാവുന്ന പട്ടികളോ കൃമികളോ ആരായിരിക്കാം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആ സംശയത്തിന്റെ നിഴല്‍ പരത്തിയത്‌?

പ്രിയപ്പെട്ട വര്‍ഗ്ഗീസ്‌ തോമസ്സ്‌, ആ പട്ടികളുടെ പേര്‍ കൂടി താങ്കള്‍ പറയേണ്ടതായിരുന്നു. എന്നാലും പോട്ടെ, സാരമില്ല. ഇത്രയെങ്കിലും ചങ്കുറപ്പോടെ ഒരാളെങ്കിലും സംസാരിച്ചുവല്ലോ. അതു തന്നെ ധാരാളം.

ഏറുകൊണ്ട പട്ടികളെപ്പോലെ, മുറിവില്‍ നക്കിയിരുന്ന് എവിടെയോ ഇരുന്ന് മോങ്ങുന്നുണ്ടാകാം അവറ്റ. ഞങ്ങളുടെ അഭയക്ക്‌ അല്‍പമെങ്കിലും മന:ശ്ശാന്തി ലഭിച്ചിട്ടുമുണ്ടാകും. തീര്‍ച്ച.

എങ്കിലും താങ്കള്‍ നല്ലോണം കരുതിയിരിക്കണേ...

Tuesday, August 12, 2008

ഞങ്ങളുടെ സ്വകാര്യ ജന്മഗേഹങ്ങളുടെ കാവല്‍ക്കാരന്‍

പതിവുപോലെ ഉഷ്ണമുള്ള ഒരു പ്രഭാതമായിരുന്നു അത്‌. പ്രഭാതങ്ങളെക്കുറിച്ച്‌ എനിക്ക്‌ അത്ര പിടിപാടില്ല. ആരോഗ്യമൊഴിച്ച്‌ മറ്റൊന്നിനെക്കുറിച്ചും കാര്യമായി ശ്രദ്ധിക്കാത്തവര്‍ പ്രഭാതസവാരിക്കിറങ്ങുന്ന സമയത്ത്‌, ഞാന്‍ എന്നും നല്ല ഉറക്കത്തിലായിരിക്കും. ആ ദിവസം എന്തോ നല്ല ഉറക്കം കിട്ടാതെ ഞാന്‍ ജനലിലൂടെ നോക്കുമ്പോള്‍ ഈ പതിവു പ്രഭാതസവാരിക്കാരെ എനിക്ക്‌ കാണാന്‍ കഴിയുന്നുണ്ടായിരുന്നു.ഉറങ്ങാന്‍ കഴിയില്ലെന്ന് എന്തോ എനിക്ക്‌ തോന്നുകയും ചെയ്തിരുന്നു. അതങ്ങിനെയാണ്‌ ചില ദിവസങ്ങള്‍. അത്തരം ദിവസങ്ങളെ ഞാന്‍ 'പിശാചിന്റെ ദിവസങ്ങള്‍' എന്നാണ്‌ വിളിക്കാറുണ്ടായിരുന്നത്‌. 'പിശാചിന്റെ ദിവസങ്ങള്‍' എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, ഭൂതകാലം വര്‍ത്തമാനകാലത്തെ ഉന്തി മാറ്റി, മുന്‍പില്‍ വന്ന്, 'എന്നോട്‌ സംസാരിക്ക്‌" എന്ന് എന്നോട്‌ മുരളാറുള്ള ദിവസങ്ങളെയാണ്‌. ഭൂതകാലം അങ്ങിനെ മുന്‍പില്‍ വന്ന് എന്നോട്‌ സംസാരിക്കുന്നതിനെ ആശ്രയിച്ചിരിക്കും ആ ദിവസം നല്ലതാണോ ചീത്തയണോ എന്നു ഞാന്‍ വിലയിരുത്തുക.

ആ ദിവസം അത്ര മോശമായിരുന്നില്ല. കാരണം, ഞാന്‍ ജനിച്ചുവളര്‍ന്ന സാഗറിലെ എന്റെ പഴയ ചില സുഹൃത്തുക്കളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്‌ അത്‌ എനിക്ക്‌ കൊണ്ടുവന്നത്‌. അതില്‍ ഒരാള്‍ ദീപങ്കര്‍ സെന്‍ ആയിരുന്നു. എന്റെ ഏറ്റവും അടുത്ത ചങ്ങാതി. എന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും അവനുണ്ടായിരുന്നു. പല 'ആദ്യ'ങ്ങളിലും ഞങ്ങള്‍ ഒരുപോലെ പങ്കാളികളായിരുന്നു.

എന്തുകൊണ്ടാണ്‌ അതേ നിമിഷത്തില്‍ ഫോണില്‍ എന്റെ കണ്ണുകള്‍ ഉടക്കിയതെന്ന് എനിക്കിപ്പോഴും അറിയില്ല. ഞാന്‍ അത്‌ സൈലന്റില്‍ ആക്കിയിരുന്നു. നോക്കുമ്പോള്‍ ദീപങ്കറിന്റെ വിളിയാണ്‌. ഇതുപോലുള്ള യാദൃശ്ചികതകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകാറുള്ളതുകൊണ്ട്‌, ഞാന്‍ അതിനെക്കുറിച്ചൊന്നും അധികം അത്ഭുതപ്പെടാന്‍ മിനക്കെടാറില്ലായിരുന്നു. അവന്റെ ശബ്ദത്തില്‍ വല്ലാത്ത സംഘര്‍ഷം ഉള്ളതുപോലെ തോന്നി. "എന്റെ സഹോദരന്‍ ജയിലിലാണ്‌. സര്‍ക്കാരിനെതിരെ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതാണ്‌ അവര്‍ ചുമത്തിയ കുറ്റം" അവന്‍ പറഞ്ഞു.

ഇതുപോലുള്ള വാര്‍ത്തകള്‍ അധികം കേള്‍ക്കുക പതിവില്ലാത്തതിനാല്‍ എനിക്ക്‌ പെട്ടെന്നൊന്നും പറയാന്‍ സാധിച്ചില്ല. പിന്നെ ഞാന്‍ ഓര്‍ത്തു. അവന്‌ രണ്ട്‌ സഹോദരന്മരുണ്ട്‌. "ഏതു സഹോദരന്‍?" ഞാന്‍ ചോദിച്ചു. "ബിനായക്‌". അവന്‍ അത്‌ പറഞ്ഞപ്പോള്‍ന്‍ പല ചിന്തകളും എന്റെ ഉള്ളിലൂടെ മിന്നിമറഞ്ഞു. ദീപങ്കറുമായി സംസാരിച്ചിട്ട്‌ കുറേ കാലമായിരുന്നു. എനിക്ക്‌ വായിച്ചറിവുള്ള ബിനായക്‌ സെന്‍ ഇതേ ബിനായക്‌ ആണെന്നുള്ളതും എനിക്ക്‌ പുതിയ ഒരു അറിവായിരുന്നു. എന്റെ ദീപങ്കറിന്റെ ഏട്ടന്‍.

ഈ രണ്ടു സഹോദരന്മാരും തീര്‍ത്തും വ്യത്യസ്തരായിരുന്നു എന്നും എനിക്ക്‌ അപ്പോള്‍ ഓര്‍മ്മ വന്നു. ദീപങ്കര്‍ ആളൊരു രസികനായിരുന്നു. മുന്‍ശുണ്ഠിക്കാരനും, പരുക്കനും, ഉച്ചത്തില്‍ ചിരിക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന നല്ല നര്‍മ്മബോധമുള്ള ഒരുവന്‍. എന്നാല്‍ ബിനായകോ, ശാന്തനും, മിതഭാഷിയും, പലരും പറഞ്ഞുകേട്ടതനുസരിച്ച്‌, ബുദ്ധിശാലിയുമായിരുന്നു. ദീപങ്കറില്‍നിന്നു മാത്രമല്ല, അന്ന് ഞങ്ങളുടെ സുഹൃദ്‌വലയത്തിലുണ്ടായിരുന്ന മറ്റു കുട്ടികളില്‍നിന്നൊക്കെ തീര്‍ത്തും ഭിന്നനായിരുന്നു ബിനായക്‌. പട്ടാളക്കാരുടെ മക്കളായിരുന്നു ഞങ്ങളുടെ സംഘത്തില്‍ അധികവുമുണ്ടായിരുന്നത്‌.

സാഗര്‍ വളരെ ചെറിയ ഒരു പട്ടണമായിരുന്നു. ഹരി സിംഗ്‌ ഗൗര്‍ എന്നു പേരുള്ള മഹാനായ ഒരാള്‍ സ്ഥാപിച്ചതും, പഠനനിലവാരത്തിന്‌ പുകള്‍പെറ്റതുമായ ഒരു സര്‍വ്വകലാശാലയുടെ നാടായിരുന്നു അത്‌. അതിനുമുന്‍പ്‌, ഇന്ത്യന്‍ പട്ടാളത്തിന്റെ 36-ആം ഡിവിഷന്റെയും മ്‌ഹാര്‍ റെജിമെന്റിന്റെയും കന്റോണ്‍മന്റ്‌ നിലനിന്നിരുന്നതും അവിടെയായിരുന്നു. ബ്രിട്ടീഷ്‌ നോവലിസ്റ്റായ ജോണ്‍ മാസ്റ്ററുടെ നോവലുകള്‍ വായിച്ചവര്‍ക്ക്‌ ആ സ്ഥലം പരിചയമുണ്ടാകും. മറ്റു പട്ടണങ്ങളിലെ കുട്ടികളുമായി സാഗറിലെ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നതും മറ്റും ജോണ്‍ മാസ്റ്റര്‍ തന്റെ നോവലുകളില്‍ എഴുതിയിട്ടുണ്ട്‌. ദീപങ്കറിന്റെയും ബിനായകിന്റെയും അച്ഛന്‍ സൈന്യത്തില്‍ ഡോക്ടറായി സ്ഥലം മാറിവന്നത്‌ ഇവിടേക്കായിരുന്നു.

ആദ്യം സൂചിപ്പിച്ചപോലെ ബിനായക്‌ വളരെ വ്യത്യസ്തനായിരുന്നു. എങ്കിലും അദ്ദേഹവും തന്റെ അച്ഛന്റെ പാത പിന്തുടര്‍ന്ന് ഒരു ഡോക്ടറായി. സാദൃശ്യം അവിടെ അവസാനിക്കുന്നു. അതോ അത്‌ അവിടെ അവസാനിക്കുന്നില്ല എന്നുണ്ടോ? അറിയില്ല. തന്റെ അച്ഛനില്‍ ഉണ്ടായിരുന്ന എന്തെന്ത്‌ വിപദിധൈര്യങ്ങളാണ്‌ ബിനായകിലും ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ബിനായകിന്റെ അമ്മയില്‍ ഉണ്ടായിരുന്ന സ്ഥൈര്യം അന്ന് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. 'ആന്റി' എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന ആ മഹതി, ഇന്ന് അവരുടെ എണ്‍പതാം വയസ്സിലും സ്വന്തമായി ഒരു സ്കൂള്‍ നടത്തുകയും, തന്റെ മകന്റെ മോചനത്തിന്‌ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്നുവെന്നത്‌, എനിക്ക്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.

ഒരു ചെറിയ പട്ടണത്തില്‍ ബാല്യം ചിലവഴിക്കേണ്ടിവരുമ്പോള്‍ നിങ്ങളൊരു അയഥാര്‍ത്ഥലോകമാണ്‌ സ്വയം ചുറ്റിലും സൃഷ്ടിക്കുന്നത്‌. യാഥാര്‍ത്ഥ്യം എന്നത്‌ വിരസമോ പരുക്കനോ ആകും. വലിയ നഗരങ്ങളിലെ കുട്ടികള്‍ ആത്മനിഷ്ഠരാണ്‌ എന്ന് പറയുന്നവര്‍ക്ക്‌, ഈ ചെറിയ നഗരങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികളെ ഒട്ടും അറിയില്ല. അവനും സ്വന്തം ഉള്ളിലേക്കുതന്നെയാണ്‌ ഉറ്റുനോക്കുന്നത്‌. അവന്റെ ഒരേയൊരു ലക്ഷ്യം തന്നെ, ഈ 'നരക'ത്തില്‍നിന്ന് എങ്ങിനെ പുറത്തു കടക്കാം എന്നുള്ളതാണ്‌.

ചെറിയ പട്ടണത്തില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നും. മറ്റെവിടേക്കെങ്കിലും രക്ഷപ്പെട്ട്‌ ജീവിതം കരുപ്പിടിപ്പിക്കണമെന്ന്. നമ്മളില്‍ മിക്കവരും ഒരിക്കലും പിന്തിരിഞ്ഞുനോക്കാതെ, എങ്ങിനെയെങ്കിലും ചാടി രക്ഷപ്പെടുകയും ചെയ്യുന്നു. വര്‍ഷങ്ങളെടുക്കും ഇതു സാധിക്കാന്‍. പക്ഷേ പെട്ടെന്നൊരു ദിവസമാണ്‌ ആ ബന്ധം മുറിഞ്ഞുവെന്ന് നിങ്ങള്‍ മനസ്സിലാക്കുക. നമ്മളും കൂട്ടുകാരുമൊക്കെ താമസിച്ചിരുന്ന വീടുകളില്‍ അപ്പോഴേക്കും മറ്റാരൊക്കെയോ താമസിക്കുന്നുണ്ടാകും. നമ്മുടെ മാത്രമെന്ന് സങ്കല്‍പ്പിച്ചിരുന്ന രഹസ്യസങ്കേതങ്ങളില്‍ മറ്റേതൊക്കെയോ കമിതാക്കള്‍ കൈകള്‍കോര്‍ത്ത്‌ ഇരിക്കുന്നുണ്ടാകും.

ബന്ധം മുറിയുമ്പോള്‍ മറ്റൊരു വിചിത്രമായ കാര്യം കൂടി സംഭവിക്കുന്നു. ഏതോ അന്യനാട്ടില്‍നിന്നെന്നപോലെ നമ്മുടെ വീടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മെ തേടിയെത്തുന്നു. ഇന്ത്യയുടെ ഹൃദയഭാഗത്തിന്റെ പ്രാകൃത-പിന്നോക്കാവസ്ഥയെക്കുറിച്ചൊന്നും വിശ്വാസം വരാത്ത നഗരവിഡ്ഢി ചോദിക്കുന്നു "നിന്റെ ആ പഴയ നാട്ടില്‍ ദളിതരെ കൊന്നൊടുക്കിയ വാര്‍ത്ത അറിഞ്ഞില്ലേ?" എന്ന്. സ്വന്തം നഗരത്തില്‍ നടക്കുന്ന പ്രാകൃതത്വങ്ങളെക്കുറിച്ചും, ഇരുട്ടിന്റെ മറവില്‍ വില്‍പ്പനച്ചരക്കാകുന്ന അസംഖ്യം കുട്ടികളെക്കുറിച്ചും ഒരു നിശ്ചയവുമില്ലാത്ത ആ പടുവിഡ്ഢിയെ അപ്പോള്‍ നമ്മള്‍ സഹതാപത്തോടെ നോക്കും.

വിഭജിതമായ മതസമുദായങ്ങളെക്കുറിച്ചും, മറ്റൊരാളുടെ മരണത്തില്‍ നമുക്ക്‌ തോന്നുന്ന നിര്‍വ്വികാരതയെക്കുറിച്ചുമൊക്കെ അയാളോട്‌ നമുക്ക്‌ എന്തൊക്കെയോ പറയണമെന്നുണ്ട്‌. എങ്കിലും, എന്തെങ്കിലുമൊന്ന് ഉറപ്പിച്ചുപറയാന്‍ തക്കവണ്ണമുള്ള ബന്ധമൊക്കെ, നമ്മുടെ നാടുമായി, നമുക്ക്‌ എന്നോ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, കേള്‍ക്കുന്നതും പറയുന്നതുമൊക്കെ സത്യമാണെന്ന ഭീകരമായ സംശയവും നമ്മെ ചൂഴുന്നുണ്ട്‌. ഈ വലിയ നഗരം നമുക്ക്‌ അഭയവും, പ്രതീക്ഷയും, സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള അവസരവും തന്നിരിക്കുന്നുവെന്ന് നമ്മളൊക്കെ ഉള്ളില്‍ വിശ്വസിക്കുകയും ചെയ്യുന്നു. സംസാരിക്കാന്‍ തക്കവണ്ണം ഒന്നുമില്ലെന്നും എന്നാല്‍ ചെയ്തുതീര്‍ക്കാന്‍ ഒട്ടനവധിയുണ്ടെന്നും നമ്മള്‍ നമ്മളെത്തന്നെ വിശ്വസിപ്പിക്കുകയാണ്‌. പക്ഷേ സത്യത്തില്‍, നമ്മള്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്‌. ശൂന്യതയില്‍ നിന്നു പൊട്ടിമുളച്ചവരെപ്പോലെയാണ്‌ നമ്മള്‍ അഭിനയിക്കുന്നത്‌.

സ്വന്തം വീടിനു നമ്മെ ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍, മറ്റെന്തു ചെയ്യാനാകും നമുക്ക്‌? എല്ലാവരും എല്ലാവരെയും സ്നേഹിച്ചിരുന്ന, എല്ലാ കുടുംബങ്ങളും ഒരുപോലെ സുഖദു:ഖങ്ങള്‍ പങ്കുവെച്ചിരുന്ന ഒരു സ്വപ്നഭൂമിയെ നമ്മള്‍ വെറുതെയെങ്കിലും ഉള്ളില്‍ നിരൂപിക്കും. കാരണം, നാട്ടുമ്പുറങ്ങളെ ഇന്നു കയ്യടക്കിയിരിക്കുന്നത്‌ വിസര്‍ജ്ജ്യങ്ങളാണ്‌. മത്സരിക്കാനുള്ള ത്രാണിയൊന്നും അവിടങ്ങളിലെ യുവത്വങ്ങള്‍ക്കില്ല. വിരലിലെണ്ണാവുന്നവരൊഴിച്ച്‌ എല്ലാവരും ജീര്‍ണ്ണിക്കുകയാണ്‌ അവിടെ. സ്വസ്ഥമായി ചാവാന്‍ വേണ്ടിയല്ലാതെ, ആരും ഇപ്പോള്‍ അവിടേക്കൊന്നും പോകുന്നില്ല.

ബിനായകിനെപ്പോലുള്ളവരൊഴിച്ച്‌ മറ്റാരും.

നമ്മളെല്ലാവരും അംഗങ്ങളായിരുന്ന ക്ലബ്ബ്‌ വിട്ട്‌ ക്ലബ്ബുകളേക്കുറിച്ച്‌ കേട്ടറിവുപോലുമില്ലാത്ത സ്ഥലങ്ങളിലേക്ക്‌ ബിനായക്‌ പോയി. ബിനായകിന്റെ സഹോദരന്‍, എന്റെ സുഹൃത്ത്‌ ദീപാങ്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, സാഗറില്‍ കഴിച്ചുകൂട്ടിയ നാളുകള്‍ അയാള്‍ക്ക്‌ നരകതുല്യമായിരുന്നുവെന്നും, അതിനപ്പുറത്തേക്ക്‌ കടക്കാന്‍ എന്നെങ്കിലും കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും.

എന്റെ പൊന്നു ചങ്ങാതീ, നിന്റെ സഹോദരന്‍ അതിനേക്കാളും വലിയ നരകങ്ങളിലേക്കാണ്‌ യാത്രയായത്‌. സ്വന്തമിഷ്ടപ്രകാരം അയാളവിടെ താമസിക്കുകയും ചെയ്തു. എന്റെ കൂടെ മുംബൈയിലോ, എന്റെ സഹോദരിയുടെകൂടെ വാഷിംഗ്‌ടണിലോ, നിന്റെ രണ്ടാമത്തെ സഹോദരന്റെ കൂടെ തുര്‍ക്കിയിലോ, നിന്റെ കൂടെ ബെല്‍ജിയത്തിലോ പോകാമായിരുന്നില്ലേ അയാള്‍ക്ക്‌? ഒരു ഡോക്ടര്‍ എന്ന നിലക്ക്‌ വിജയം കൊയ്യാമായിരുന്നില്ലേ? പണ്ട്‌ നമ്മുടെ നാട്ടിലുണ്ടായിരുന്ന സാജിദ്‌ ഖാന്‍ എന്ന തമാശക്കാരന്‍ പറയാറുണ്ടായിരുന്നതുപോലെ, "വെറും പണക്കാരനല്ല, വമ്പന്‍ വമ്പന്‍ പണക്കാരന്‍' ആകാമായിരുന്നില്ലേ നിന്റെ ഏട്ടന്‌?

"കുട്ടികളെയും ഭാര്യയെയും ബാങ്ക്‌ അക്കൗണ്ടിനെയും സ്നേഹിച്ചും' കഴിയാമായിരുന്നില്ലേ എന്നും വേണമെങ്കില്‍ ഇവിടെ ആലോചിക്കാവുന്നതാണ്‌. ബോളിവുഡില്‍ നിന്നുള്ള ആളല്ലാത്തതുകൊണ്ട്‌, കക്കൂസു മുതല്‍ ഉപരിവിദ്യാഭ്യാസംവരെയുള്ള എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാനോ അഭിപ്രായം പറയാനോ ഒന്നും ഒരുപക്ഷേ അദ്ദേഹത്തിന്‌ കഴിഞ്ഞില്ലെന്നുവരും. അതൊന്നും സാരമാക്കാനില്ല. അതൊക്കെ നികത്താന്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ നിഷ്‌പ്രയാസം സാധിക്കുമല്ലൊ. എന്നിട്ട്‌, അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലമോ? നല്ല പ്രവൃത്തികള്‍ക്കുള്ള പ്രതിഫലമായി ജയില്‍വാസം കിട്ടുന്ന സ്ഥലം. ഒരു ഡോക്ടറാണെന്ന കാര്യം കൂടി എഫ്‌.ഐ.ആറില്‍ സ്ഥിരീകരിക്കാന്‍ പോലീസ്‌ വിസമ്മതിക്കുന്ന സ്ഥലം. തലയുയര്‍ത്താന്‍ ഇനിയും ആരെങ്കിലും ധൈര്യപ്പെടുന്നുണ്ടെങ്കില്‍, അവര്‍ക്കും ഇതു തന്നെയാണ്‌ ഗതിയെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നവര്‍ ഭരണം കയ്യടക്കിയിരിക്കുന്ന സ്ഥലം. തന്റെ ഭര്‍ത്താവിനെ തിരിച്ചുകിട്ടാന്‍ ബിനായകിന്റെ ഭാര്യ ഒറ്റക്കുനിന്ന് പൊരുതുന്ന സ്ഥലം.

ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടി എന്റെ മുത്തച്ഛന്‍ ഉപേക്ഷിച്ചുപോയ അതേ ഗ്രാമമാണിത്‌. ഉത്തര്‍പ്രദേശിലെ ഒരു ക്ഷാമബാധിത ഗ്രാമം. എനിക്കും ജീവിതത്തില്‍ പലപ്പോഴും പൊരുതേണ്ടിവന്നിട്ടുണ്ട്‌. എങ്കിലും ബിനായകിന്റെ മുന്‍പില്‍ ഞാന്‍ തലകുനിക്കുന്നു. മാര്‍ക്സിസത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്ന ആളൊന്നുമല്ല ഞാന്‍. അധികാരം തോക്കിന്‍കുഴലിലൂടെ വരുമെന്നും ഞാന്‍ കരുതുന്നില്ല. ബിനായകും അങ്ങിനെ കരുതുന്നില്ലെന്ന് എനിക്ക്‌ ഉറപ്പുണ്ട്‌.

ബിനായകിനെപ്പോലുള്ളവര്‍ പറയുന്നതും അഭിസംബോധന ചെയ്യുന്നതുമായ വിഷയങ്ങളെ അവരിലൂടെ കാണാനും മനസ്സിലാക്കാനും ഇന്ത്യ പഠിക്കേണ്ടിയിരിക്കുന്നു. സഹിഷ്ണുതക്കുവേണ്ടിയുള്ള ബിനായകിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചില്ലെങ്കില്‍ കൂടുതല്‍ അക്രമങ്ങളിലേക്ക്‌ രാജ്യത്തെ അത്‌ നയിച്ചേക്കും. ഓരോ പ്രദേശത്തിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്‌. അതിന്റേതായ പരിഹാരമാര്‍ഗ്ഗങ്ങളും.

ഞാന്‍ പിന്നിലുപേക്ഷിച്ചുപോന്ന എന്റെ നിരവധി വീടുകളില്‍ ഒന്നിനുവേണ്ടിയെങ്കിലും സംസാരിച്ചതിന്‌ ബിനായക്‌ ദാ, നന്ദി.




കടപ്പാട് - തെഹല്‍ക്കയില്‍ സുധീര്‍ മിശ്ര എഴുതിയ ലേഖനത്തിന്റെ പരിഭാഷ. പ്രശസ്തമായ ചില സിനിമകളുടെ സംവിധായകനാണ്‌ സുധീര്‍ മിശ്ര. ഇന്ത്യയിലെ സമാന്തര നാടകവേദിയുടെ ആചാര്യനായ ബാദല്‍ സര്‍ക്കാരുമായുള്ള പരിചയത്തിലൂടെ പൊതുരംഗത്തേക്കു വന്ന ഒരു ചലച്ചിത്രകാരന്‍.

ജോണ്‍ മാസ്റ്റര്‍ - ബംഗാളിലെ നിശാസഞ്ചാരികള്‍ (Nightrunners of Bengal) ഭവാനി ജങ്ങ്‌ഷന്‍ (Bhowani Junction) തുടങ്ങിയ നോവലുകളുടെ രചയിതാവ്‌.

Sunday, August 10, 2008

ഒരു രാജ്യഭ്രഷ്ടന്‍ നാടുനീങ്ങുന്നു

അഭയാര്‍ത്ഥികളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ചിന്നിച്ചിതറാന്‍ വിധിക്കപ്പെട്ട ഒരു ജനതക്കുവേണ്ടി, നീണ്ട അഞ്ചു ദശാബ്ദക്കാലത്തോളം വാക്കുകള്‍കൊണ്ട്‌ പൊരുതിയ ഒരു വലിയ കവി, മഹമൂദ്‌ ദാര്‍വിഷ്‌, ഭൂമിയിലെ തന്റെ അറുപത്തേഴുകൊല്ലത്തെ നീണ്ട പ്രവാസം അവസാനിപ്പിച്ചിരിക്കുന്നു.

സ്വന്തം മണ്ണില്‍നിന്ന് ഭ്രഷ്ടരാകുന്നതിന്റെ വേദനയും മുറിവും അനുഭവിച്ചറിഞ്ഞ ഒരു ജനതയുടെ കയ്യില്‍നിന്നാണ്‌, ഇന്ന്, ഫലസ്തീന്‍ ജനതക്ക്‌ ഭ്രഷ്ട്‌ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്‌. ചരിത്രത്തിന്റെ ക്രൂരമായ നിരവധി ഫലിതങ്ങളില്‍ ഒന്നാണത്‌. ഫലസ്തീനില്‍നിന്ന് ലബനോണിലേക്കും, അവിടെനിന്ന് ലോകത്തിന്റെ മറ്റിടങ്ങളിലേക്കും ആ വിധി, ഫലസ്തീനികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു അറുപത്‌ വര്‍ഷമായി അവര്‍ അത്‌ അനുഭവിച്ചുതീര്‍ക്കുന്നു. ഇന്നും അതു തുടരുകതന്നെയാണ്.

ഒരു രാജ്യഭ്രഷ്ടന്‌ മറ്റൊരു രാജ്യഭ്രഷ്ടന്റെ വേദനയെ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നതിന്റെ അമര്‍ഷവും സങ്കടവും, അത്ഭുതവുമാണ്‌ മഹമൂദ്‌ ദാര്‍വിഷിന്റെ കവിതകളെ ഇത്രമേല്‍ പ്രചണ്ഡമാക്കിയത്‌.

അതിലൊന്ന്, ഇവിടെ സ്വതന്ത്രപരിഭാഷയുടെ രൂപത്തില്‍ എടുത്തെഴുതുന്നു. മഹമൂദ് ദാര്‍വിഷിന്റെ The exiles don't look back എന്ന കവിത.

നാടുകടത്തപ്പെട്ടവര്‍ പിന്തിരിഞ്ഞുനോക്കാറില്ല..
ഒരു പ്രവാസഭൂമിയില്‍നിന്ന് ഇറങ്ങിപ്പോരേണ്ടിവരുമ്പോള്‍
നാടുകടത്തപ്പെട്ടവര്‍ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല
മുന്‍പില്‍ നിരവധി പ്രവാസഭൂമികള്‍ പിന്നെയും ബാക്കി
വൃത്താകാരമുള്ള പാത അവര്‍ക്ക്‌ പരിചിതമായിക്കഴിഞ്ഞു
മുന്‍പിലും പിന്നിലും
വടക്കും തെക്കും
ഒന്നുമില്ല
കമ്പിവേലികളില്‍നിന്ന് പൂന്തോട്ടത്തിലേക്ക്‌ അവര്‍ നാടുനീങ്ങുന്നു
വീടിന്റെ മുറ്റത്തിനുകുറുകെ ഓരോ ചുവടുകള്‍ വെക്കുമ്പോഴും
അവര്‍ ഒരു അഭിലാഷം ബാക്കിവെക്കുന്നു.
'ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
അഭാവത്തിന്റെ നുള്ളുനുറുങ്ങുകള്‍ നിറച്ചുവെച്ച ഒരു ശവപ്പെട്ടിയുമായി
പുലര്‍ച്ചയുടെ പതുപതുപ്പില്‍നിന്ന്
അവര്‍ മദ്ധ്യാഹ്നത്തിന്റെ പൊടിയിലേക്ക്‌ യാത്ര ചെയ്യുന്നു
ഒരു തിരിച്ചറിയല്‍ രേഖ
മേല്‍വിലാസമറിയാത്ത ഏതോ പ്രിയപ്പെട്ടവര്‍ക്ക്‌ ഒരു കത്ത്‌
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"
മുറിവേറ്റ വിജയചിഹ്നവുമായി
വീട്ടില്‍നിന്നും തെരുവിലേക്ക്‌ അവര്‍ യാത്രയാവുന്നു
വഴിയില്‍ കാണുന്നവരെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു
"ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ട്‌,
അതുകൊണ്ട്‌,
ഓര്‍മ്മയില്‍നിന്നും ഞങ്ങളെ മായ്‌ച്ചുകളയുക“
ശ്വാസം വീണ്ടെടുക്കാന്‍,
സൂര്യവെളിച്ചത്തില്‍ മുങ്ങിക്കുളിക്കാന്‍,
കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍,
അവര്‍ അവരുടെ കഥകളില്‍നിന്ന് പുറത്തേക്കുവരുന്നു
ഉയരുകയും താഴുകയും ചെയ്യുന്നു അവര്‍
‍വരുകയും പോവുകയും ചെയ്യുന്നു അവര്‍
ഏതോ പുരാതന ശിലാപ്രതലങ്ങളില്‍നിന്ന്
അവര്‍ നക്ഷത്രത്തിനുനേരെ കുതിക്കുന്നു
ആദിയും അന്തവുമില്ലാത്ത ഒരു കഥയിലേക്ക്‌
വീണ്ടും അവര്‍ പിന്മടങ്ങുന്നു
ഉറക്കച്ചടവില്‍നിന്ന് ഉറക്കത്തിന്റെ മാലാഖയിലേക്ക്‌
അവര്‍ ഓടിയകലുന്നു
ചിന്തിയ ചോരയെക്കുറിച്ചോര്‍ത്ത്‌
കണ്ണുകലങ്ങി,
വിളറിവെളുത്ത്‌
അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു
"ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍, ഈ ജീവിതം മാത്രം ഓര്‍മ്മിക്കുക"

Tuesday, August 5, 2008

ചാവാന്‍ നീ നല്ലൂ

അജ്ഞാതനായ ഒരു പട്ടാളക്കാരന്‍ എഴുതിയ ഒരു കവിത, ഒരാഴ്ച മുന്‍പ്‌, അവിചാരിതമായി ഒരു സുപ്രഭാതത്തില്‍ ഇ-മെയിലില്‍ വന്നു. അതിങ്ങനെ....

Why Do I Still Serve You?

How you play with us, did you ever see?
At Seven, I had decided what I wanted to be;
I would serve you to the end,
All these boundaries I would defend.
Now you make me look like a fool,

When at Seventeen and just out of school;
Went to the place where they made "men out of boys"
Lived a tough life …sacrificed a few joys…
In those days, I would see my 'civilian' friends,
Living a life with the fashion trends;
Enjoying their so called "College Days"
While I sweated and bled in the sun and haze…
But I never thought twice about what where or why
All I knew was when the time came,
I'd be ready to do or die.

At 21 and with my commission in hand,
Under the glory of the parade and the band,
I took the oath to protect you over land, air or sea,
And make the supreme sacrifice when the need came to be.

I stood there with a sense of recognition,
But on that day I never had the premonition,
that when the time came to give me my due,
You'd just say," What is so great that you do?"

Long back you promised a well to do life;
And when I'm away, take care of my wife.
You came and saw the hardships I live through,
And I saw you make a note or two,
And I hoped you would realise the worth of me;
but now I know you'll never be able to see,
Because you only see the glorified life of mine,
Did you see the place where death looms all the time?
Did you meet the man standing guard in the snow?
The name of his newborn he does not know...
Did you meet the man whose father breathed his last?
While the sailor patrolled our seas so vast?

You still know I'll not be the one to raise my voice
I will stand tall and protect you in Punjab Himachal and Thois.

But that's just me you have in the sun and rain,
For now at Twenty Four, you make me think again;
About the decision I made, Seven years back;
Should I have chosen another life, some other track?

Will I tell my son to follow my lead?
Will I tell my son, you'll get all that you need?
This is the country you will serve
This country will give you all that you deserve?

I heard you tell the world "India is shining"
I told my men, that's a reason for us to be smiling
This is the India you and I will defend!
But tell me how long will you be able to pretend?
You go on promise all that you may,
But it's the souls of your own men you betray.

Did you read how some of our eminent citizens
write about me and ridicule my very existence?
I ask you to please come and see what I do,
Come and have a look at what I go throughLive my life just for a day
Maybe you'll have something else to say?

I will still risk my life without a sigh
To keep your flag flying high;
but today I ask myself a question or two…
Oh India….
Why do I still serve you?


ഇതിന്റെ ഉറവിടം അന്വേഷിച്ചു. ഹൈപ്പര്‍ലിങ്കുകളുടെ ഞൊടിയിടയിലുള്ള മഹാപ്രയാണത്തിനിടയില്‍, റിസര്‍ച്ച്‌ എന്നൊരു സൈബര്‍ പ്രദേശത്തെത്തി. അതില്‍ കിടക്കുന്നു, ഈ കവിത.

അതിന്റെ കമന്റുകളില്‍നിന്ന് പിന്നെ എത്തിയത്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ 2008 മാര്‍ച്ച്‌ ലക്കത്തില്‍.

ആറാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകളില്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ അപേക്ഷിച്ച്‌, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ലഭിക്കുന്ന (ശമ്പളത്തിനു പുറമെയുള്ള) മറ്റു നിരവധി അധിക ആനുകൂല്യങ്ങളെക്കുറിച്ചും, സൈനികമേഖലയില്‍, അത്‌ നാലിരട്ടിയാണെന്ന കണക്കുകള്‍ ഉദ്ധരിച്ചും, ഏകദേശം ഒരു പരിഭവത്തിന്റെ സ്വരത്തില്‍, അഷീഷ്‌ സിന്‍ഹ എന്നൊരാള്‍ എഴുതിയ ലേഖനം അതിലുണ്ടായിരുന്നു.

അതിനു മറുപടിയായി, നമ്മുടെ അജ്ഞാതനായ പട്ടാളക്കാരന്‍ എവിടെയോ എഴുതിയ, ആരൊക്കെയോ പകര്‍ത്തിയെഴുതിയ കവിതയായിരുന്നു മുകളില്‍ കൊടുത്തത്‌.

ഒരു പട്ടാളക്കാരന്, ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ ലേഖനം വായിക്കാന്‍ എവിടെയാണ്‌ സമയം? അവധിയിലായിരുന്നിരിക്കാം. ആരോ അയച്ചുകൊടുത്തതായിരിക്കാം. ഇങ്ങനെ ഒരു ലേഖനം വന്നുവെന്ന് കേട്ടറിഞ്ഞതാകാം. മാധ്യമങ്ങളുടെ ഭാവനാവിലാസം ശൂന്യതയില്‍ നിന്ന് ഒരു അഷീഷ്‌ സിന്‍ഹയെ സൃഷ്ടിച്ചതാണെന്ന അയാളുടെ തോന്നലില്‍നിന്നുപോലുമാകാം ഈ കവിത ജനിച്ചിട്ടുണ്ടാവുക. അല്ലെങ്കില്‍തന്നെ, കവിതക്കെന്തിനാണ്‌ കൂട്ടുകാരാ കാരണങ്ങള്‍? സ്വയംഭൂവല്ലേ അത്‌?

ഇവിടെ പക്ഷേ, ഈ കവിത സ്വയംഭൂവായി വന്നതാവില്ല. നമ്മളെപ്പോലുള്ള അഷീഷ്‌ സിന്‍ഹകള്‍ ഇവിടെയുണ്ടല്ലോ.

ഉണ്ടും ഉറങ്ങിയും, കാണുന്നയിടങ്ങളിലെ തിണ്ണ നിരങ്ങിയും, കുതികാല്‍ വെട്ടിയും, പരദൂഷണത്തിന്റെ മഹാഖ്യായികകളിലൂടെ ജീവിതം പൊലിപ്പിച്ചും, പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുന്ന നമ്മളെയൊക്കെ കാത്തുരക്ഷിച്ച്‌, ദുര്‍ഗ്ഗമമായ മലമടക്കുകളിലും, മഞ്ഞുറഞ്ഞ ഗിരിശൃംഗങ്ങളിലും, വനാന്തരങ്ങളിലും, ഏകാന്തമായ ഭൂവിഭാഗങ്ങളിലും, അങ്ങിനെ, കടലിലും, കരയിലും, വായുവിലും, ജാഗ്രത്തായ കണ്ണും മനസ്സുമായി കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പട്ടാളക്കാരാ, ഞങ്ങള്‍ക്കുവേണ്ടി ചാവാന്‍ നീ വിധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കുടുംബങ്ങള്‍, ഞങ്ങള്‍ക്കുവേണ്ടി അനാഥമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. വീരമരണം മറ്റു മരണങ്ങളേക്കാള്‍ എത്ര മഹത്തരമാണെന്നറിയണമെങ്കില്‍, മരിച്ച ഭടന്മാരുടെ സാധുക്കളും നിര്‍ഭാഗ്യവതികളുമായ ഭാര്യമാരോടും, അച്ഛനെ കാണാതെ വളരാന്‍ വിധിക്കപ്പെട്ട പിഞ്ചോമനകളോടും ചോദിക്കാന്‍, നമ്മളോട്‌ പറഞ്ഞത്‌, സി.ജെ.യായിരുന്നില്ലേ? പണ്ട്‌?

മിലിറ്ററി കാന്റീനുകളില്‍നിന്ന് നിനക്കു അവകാശപ്പെട്ട സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നപോലെ, നിന്റെ യുവത്വവും, മോഹങ്ങളും, ധൈര്യവും വിറ്റ്‌ ഞങ്ങള്‍ കാശാക്കും. തിന്നും. കുടിക്കും. അഴിഞ്ഞാടും.

ഞങ്ങള്‍ക്കുവേണ്ടി നീ ചാവുമ്പോള്‍, ഞങ്ങള്‍ക്ക്‌, ഏറിവന്നാല്‍ രണ്ടിറ്റു കണ്ണുനീര്‍ ചിലവാക്കിയാല്‍ മതി. രാജ്യത്തിന്റെ വീരപുത്രന്‍ എന്നൊക്കെ വെറുതെ വിലപിച്ചാല്‍ മതി. കാര്യത്തോടടുക്കുമ്പോള്‍, ലാഭനഷ്ടങ്ങളുടെ പട്ടികയിലാണ്‌ ഞങ്ങള്‍ എല്ലാം അന്തിമമായി കണക്കാക്കുന്നത്‌. നിനക്കെത്ര? ഞങ്ങള്‍ക്കെത്ര? ആ കണക്കില്‍. അതില്‍ ഞങ്ങള്‍ എല്ലാം ഒതുക്കുന്നു.

തുരുമ്പെടുത്ത പഴയ ആയുധങ്ങള്‍ പൊന്നുംവിലകൊടുത്ത്‌ വിറ്റും വാങ്ങിയും, നിന്റെ കൊലക്ക്‌ കരാറെഴുതുന്ന രാജ്യരക്ഷാമന്ത്രിപുംഗവന്മാര്‍ മുതല്‍, ഇങ്ങേത്തലക്കല്‍, നിന്റെ പേരില്‍ നിന്റെ ഭാര്യക്കും മക്കള്‍ക്കും ഒരുപക്ഷേ ഭാഗ്യമുണ്ടെങ്കില്‍, അനുവദിച്ചു കിട്ടിയേക്കാവുന്ന പെട്രോള്‍ പമ്പു പോലും തട്ടിയെടുക്കാന്‍ ഗൂഢപദ്ധതിയിടുന്ന ഈ സാദാ ഞങ്ങള്‍ക്കുവരെ, നിന്നെ ഒരേ ഒരു കാര്യത്തിനു മാത്രമേ ആവശ്യമുള്ളു.

ഞങ്ങള്‍ക്കുവേണ്ടി ചാവാനും കൊല്ലാനും ഒരാള്‍.