Sunday, July 3, 2011

കാലത്തിന്റെ പുഴ



കടപ്പാട്: റോബർട്ട് ഫിസ്ക്കിന്റെ The Age of Warrior എന്ന പുസ്തകത്തിലെ A river through time എന്ന ലേഖനത്തിന്റെ പരിഭാഷ

സാഹിത്യത്തെയും ചരിത്രത്തെയും സിനിമയെയും വികലമാക്കാനുള്ള ശ്രമങ്ങൾ, എന്നെ സംബന്ധിച്ചിടത്തോളം അശ്ളീലമല്ലാതെ മറ്റൊന്നുമല്ല. ആരൊക്കെയോ, എവിടെയൊക്കെയോ, അവരുടെ വീക്ഷണങ്ങൾ കൊണ്ട് നമ്മെ സംരക്ഷിക്കുകയോ വിഷലിപ്തമാക്കുകയോ ആണ്‌ അതുകൊണ്ട് ചെയ്യുന്നത്. 1934-ൽ ഹിറ്റ്ലർ ബ്രൗൺ ഷർട്ടുകാർക്കെതിരെ നടത്തിയ കശാപ്പിനെക്കുറിച്ച് എഴുതി എന്ന ഒരൊറ്റ കാരണം കൊണ്ട്, വില്ല്യം ഷിററുടെ ‘മൂന്നാം റൈഷിന്റെ ഉദയവും പതനവും’ (The Rise and Fall of the Third Reich) എന്ന പുസ്തകം പിൻവലിക്കാൻ ദക്ഷിണ ലണ്ടൻ ലൈബ്രറി നടത്തിയ ശ്രമമാണ്‌ ഓർമ്മവരുന്നത്. ഹിറ്റ്ലറിന്റെ സൈനികരാൽ കശാപ്പുചെയ്യപ്പെട്ട ബ്രൌൺ ഷർട്ടുകാരിൽ ഒരാൾ ‘സ്ത്രൈണ മുഖഭാവമുള്ള കുപ്രശസ്തനായ ഒരു സ്വവർഗ്ഗസംഭോഗി’യാണെന്നും, അയാളുടെ സുഹൃത്തും നേതാവുമായിരുന്ന ഏണസ്റ്റ് റോഹ്‌മും മറ്റു സഖാക്കളും ‘ലൈംഗികവൈകൃത’മുള്ളവരാണെന്നുമുള്ള പുസ്തകത്തിലെ സൂചനകളായിരുന്നു എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയത്. നാസി കാലഘട്ടത്തിനെക്കുറിച്ച് 1959-ൽ ഷിറർ എഴുതുമ്പോൾ ‘ഗേ’ എന്നത് ‘സന്തോഷം’ ‘ലാഘവത്വം’ തുടങ്ങിയവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദവും, സ്വവർഗ്ഗാനുരാഗമെന്നത്‌ ഇന്നത്തെപ്പോലെ അന്നും നിയമവിരുദ്ധവും സമൂഹത്തിന്റെ (ഇത്തരം എല്ലാ വൈജാത്യങ്ങളെയും ഒരു സമൂഹം ഉൾക്കൊള്ളേണ്ടതുണ്ട് എന്നു വിശ്വസിച്ച സ്വതന്ത്രവാദികളൊഴിച്ചുള്ളവരുടെ) വെറുപ്പിന്‌ കാരണഭൂതമാവുകയും ചെയ്തിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നമ്മുടെ ഇന്നത്തെ സാമൂഹ്യമായ ശരികളും സദാചാരവുമായി ഷിററിന്റെ രചന യോജിക്കാത്തതുകൊണ്ട് ഒന്നുകിൽ അത്‌ നിരോധിക്കുകയോ, അഥവാ, സ്റ്റാലിൻ കാലഘട്ടത്തിലെ റഷ്യൻ എൻസൈക്ളോപ്പീഡിയകളെപ്പോലെ മാറ്റിയെഴുതപ്പെടുകയോ ചെയ്യണമെന്ന് ചുരുക്കം.

സെമിറ്റിക്ക് വിരോധത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് ഷേക്സ്പ്രിയറും, ‘വെനീസിലെ വ്യാപാരി’യും, മാർലോവിന്റെ ‘മാൾട്ടയിലെ ജൂതനും’ നിരോധിക്കപ്പെടേണ്ടതാണെന്ന്‌ ഇന്നും കരുതുന്ന ജൂത സുഹൃത്തുക്കളുണ്ട്. ടി.എസ്. എലിയറ്റിന്റെ ‘ജെറോൻഷ’നിലെ ജൂതനെക്കുറിച്ചുള്ള വിവരണം ഓരോ തവണ  വായിക്കുമ്പോഴും ഞാനും ചൂളിപ്പോവുന്നുണ്ട്. ശരിയാണ്‌, തന്റെ കാലഘട്ടത്തിലെ സെമിറ്റിക് വിരോധം എലിയറ്റിന്റെ കൃതികളിലും വെളിവാകുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം അത് നിഷേധിക്കേണ്ട ആവശ്യവുമില്ല. എത്രമാത്രം അരോചകമായി തോന്നാമെങ്കിലും, ജോർജ്ജ് ഓർവ്വലിന്റെ വിൻസ്റ്റൺ സ്മിത്തിനെപ്പൊലെ, ഇന്നലെയുടെ ഗദ്യത്തെയും പദ്യത്തെയും ശുദ്ധീകരിക്കുന്നതിനുപകരം, അതുമായി ജീവിച്ചുപോകാനാണ്‌ ചരിത്രം നമ്മോട് ആവശ്യപ്പെടുന്നത്. ഹിറ്റ്ലറുടെ ആത്മകഥ - അതിന്റെ ദുഷ്ടതകളെ യുക്തിഭദ്രമായി വിമർശിക്കുന്ന അവതാരികകളോടെ -നാസിസത്തിന്റെ ദുഷ്ടതകളെ വരും തലമുറകൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഇന്നും വിൽക്കപ്പെടുന്നുണ്ട് എന്നും ഓർക്കുക.


എന്നാലും സാംസ്ക്കാരിക സെൻസർഷിപ്പ് അപ്രത്യക്ഷമായിട്ടില്ല. ശേഖർ കപൂറിന്റെ 1998-ലെ ‘എലിസബത്ത്’ എന്ന സിനിമ, ‘കന്യാരാജ്ഞി‘യെ പുനസ്സൃഷ്ടിക്കാനുള്ള ഒരു അസുലഭാവസരമാണ് കേറ്റ് ബ്ലാൻ‌ചെറ്റിന് നൽകിയത്.  പക്ഷേ ആ സിനിമയുടെ ശേഷഭാഗമായ ‘എലിസബത്ത്: ദി ഗോൾഡൻ ഏജ്’ (Elizabeth: The Golden Age) നിരാശപ്പെടുത്തുന്ന ഒരു സിനിമയായിരുനു. 1588-ൽ സ്പാനിഷ് സൈന്യത്തിന്റെ വരവിനു തൊട്ടുമുൻപ് തന്റെ പരമാധികാരത്തിന്റെ പിന്തുണ സൈനികർക്ക് സമർപ്പിച്ച് ടിൽബറിയിൽ വെച്ച് എലിസബത്ത് നടത്തിയ, ബ്രിട്ടനിലെ എല്ലാ സ്ക്കൂൾ കുട്ടികൾക്കും കാണാപ്പാഠം അറിയുന്ന ആ സുപ്രധാനമായ പ്രസ്താവന -“അശക്തവും ദുർബ്ബലവുമായ ഒരു സ്ത്രീ ശരീരമാണ്‌ എന്റേതെങ്കിലും എന്റെഹൃദയവും ചങ്കൂറ്റവും ഒരു രാജാവിന്റേതാണ്‌” -അത്, ആ സിനിമയിൽനിന്ന് നിർദ്ദാക്ഷിണ്യം നീക്കം ചെയ്യപ്പെട്ടു. എന്റെ അച്ഛൻ എപ്പോഴും ആ വാക്യം ഉദ്ധരിക്കുകയും ഒരിക്കൽ ടിൽബറിയിലെ ആ കോട്ട കാണിക്കാൻ -ഇപ്പോഴും അത് അവിടെയുണ്ട്-എന്നെ കൊണ്ടുപോവുകയുമുണ്ടായിട്ടുണ്ട്.


പക്ഷേ, കഷ്ടമെന്നു പറയട്ടെ, ശേഖർ കപൂറിന്‌ ആ വാക്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫെമിനിസത്തിന്റെ കാലത്ത് അത്തരം പ്രസ്താവനകൾ നിഷിദ്ധവും, അസ്വീകാര്യവും, യോജിച്ചുപോകാത്തതും, പ്രകോപനപരവുമായ് അനുഭവപ്പെട്ടിരിക്കാം. അതല്ലെങ്കിൽ എങ്ങിനെയാണ്‌, ചരിത്രപ്രസിദ്ധമായ ആ വാക്കുകൾ സിനിമയിൽ എലിസബത്ത് ഉച്ചരിക്കാൻ വിട്ടുപോയത്? ദശലക്ഷക്കണക്കിന്‌ പ്രേക്ഷകർ ഒരുപക്ഷേ ആ വാക്കുകൾ കേൾക്കാനായിരിക്കാം കാത്തുനിന്നത്. പക്ഷേ അത് അവരിൽനിന്ന് എടുത്തുമാറ്റി. പുരുഷമേധാവിത്വത്തിന്റെ കാലത്ത് തന്റെ രാജ്യത്തെ നയിച്ച അസാധാരണക്കാരിയായ ഒരു സ്ത്രീ എന്നതിനേക്കാൾ നല്ലത്, അശക്തയും ദുർബ്ബലയുമല്ലാത്ത, കന്യകയായ ഒരു ഫെമിനിസ്റ്റ് രാജ്ഞിയാണെന്നായിരിക്കാം കപൂറിന്റെ നിലപാട്.


പക്ഷേ ഇതിലും ദുഷിച്ച തെറ്റിദ്ധരിപ്പിക്കലുകൾ നടത്താൻ സിനിമകൾക്ക് സാധിക്കും. ഉദാഹരണത്തിന്‌, പുരസ്ക്കാരം നേടിയ ഇംഗ്ളീഷ് പേഷ്യന്റ് എന്ന സിനിമയിൽ ഡേവിഡ് കരവാഗിയോ എന്ന ചാരന്റെ തള്ളവിരലുകൾ ഫാസിസ്റ്റ് സൈന്യം വെട്ടിക്കളയുന്ന രംഗം. ഒരു മുസ്ലിമിനു മാത്രമേ അതിനു സാധിക്കൂ എന്ന്‌ കരവാഗിയോയുടെ മർദ്ദകൻ വിശദീകരിക്കുമ്പോൾ ആ ക്രൂര കൃത്യം ചെയ്യൻ കത്തിയുമായി മുന്നോട്ട് വരുന്നത് പർദ്ദയിട്ട ഒരു സ്ത്രീയാണ്‌. നവോത്ഥാന കാലത്തിലെ ഇറ്റലിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയിൽ ഇസ്ളാമിനെ വലിച്ചിഴക്കുന്നതിന്റെ സാംഗത്യം എന്താണെന്ന്, ഈ ഭീകരദൃശ്യം കണ്ടപ്പോൾ എനിക്ക് തീരെ മനസ്സിലായില്ല. തിരക്കഥാകൃത്തും സംവിധായകനുമായ ആന്തണി മിംഗേല എന്തിനാണ്‌ മുസ്ലിങ്ങളെ ഈ കൃത്യവുമായി കൂട്ടിക്കെട്ടിയത്? ഇംഗ്ലേഷ് പേഷ്യന്റിന്‌ ആധാരമായ മൈക്കൽ ഒന്താജെയുടെ നോവൽ ഞാൻ വാങ്ങി വായിച്ചു. കരവാഗിയോയുടെ തന്നെ വാക്കുകളിൽ ആ രംഗം വിവരിക്കുന്നത് ഇപ്രകാരമാണ്‌ “അത് ചെയ്യാൻ അവർ ഒരു സ്ത്രീയെ കണ്ടെത്തി. അതായിരിക്കും കൂടുതൽ നല്ലതെന്ന് അവർക്കു കരുതി. അവർ ഒരു നഴ്സിനെ കൊണ്ടുവന്നു. അവൾ ഒരു നിഷ്ക്കളങ്കയായിരുന്നു. എന്റെ പേരോ, ദേശീയതയോ, എന്നെക്കുറിച്ച് മറ്റെന്തെങ്കിലുമോ അവൾക്ക് അറിയില്ലായിരുന്നു..” മുസ്ലിമിനെക്കുറിച്ച് ഒരു സൂചനയുമില്ല. സിനിമയിലെ അത്യന്തം വംശീയമായ ആ രംഗത്തിന്‌ യഥാർത്ഥ കഥാഭാഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു അടിസ്ഥാനവുമില്ല. എന്നിട്ടുംഎന്തുകൊണ്ടാണതവിടെ?


ഒരു ആശ്വാസം കിട്ടിയത്, ജോ റൈറ്റിന്റെ ‘അറ്റോൺമെന്റ്’ എന്ന അസാദ്ധ്യ സിനിമ കാണാനായപ്പോഴാണ്‌. 1930-കളിലെ ഇംഗ്ളണ്ടിലെ ഉപരിവർഗ്ഗത്തിന്റെ വഞ്ചനയും കാപട്യവും വിഷയമാക്കിയ ഒരു സൃഷ്ടി. ചെറിയ ബഡ്ജറ്റിൽ നിമ്മിച്ച ഒരു സാധാരണ ആർട്ട് സിനിമ എന്നതിൽനിന്ന് ഡൺകിർക്കിന്റെ ഇതിഹാസമായി മാറിയ സിനിമ. ഇതുവരെ അത് കണ്ടിട്ടില്ലാത്തവർക്കുവേണ്ടി ആ സിനിമയുടെ കഥ സൂചിപ്പിക്കാം. തീരെ ഭാവനാശൂന്യമായ ഒരു ഇതിവൃത്തം.  തന്റെ ബന്ധുവായ ലോലയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച്, ജ്യേഷ്ഠത്തി സിസിലിയുടെ കാമുകൻ റോബിയെ (കുടുംബത്തിലെ ഒരു വേലക്കാരന്റെ മകനായ റോബി. സ്കോളർഷിപ്പ് നേടി വൈദ്യപഠനത്തിനു പോയി ഇടത്തരക്കാരനാവുന്നുണ്ട് പിന്നീട്) ബ്രയണി എന്ന പതിമൂന്നുകാരി അറസ്റ്റ് ചെയ്യിപ്പിക്കുന്നു. സിസിലിക്ക് റോബിയുടെ നിരപരാധിത്വത്തിൽ വിശ്വാസമുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ സൈന്യത്തിൽ ചേരുന്നതിന്റെ ആനുകൂല്യത്തിൽ റോബി ജയിൽമോചിതനാവുകയും കഥയുടെ രണ്ടാം പകുതിയിൽ അയാൾ കൂട്ടം തെറ്റിയ തന്റെ രണ്ട് മേലുദ്യോഗസ്ഥരെ ഫ്രഞ്ചു തീരത്തേക്ക് നയിക്കുകയും ചെയ്യുന്നു. 


ഈ രംഗത്തിന്‌ നിഗൂഢമായ ഒരു സാമ്യത കാണാൻ കഴിയും.1957-ലെ ഡൺകിർക്ക് (Dunkirk) എന്ന സിനിമയിൽ ജോൺ മിൽസ് എന്ന കഥാപാത്രം, ഇതുപോലെ കൂട്ടം തെറ്റിയ മറ്റൊരു സംഘത്തെ രക്ഷപ്പെടുത്തുന്നുണ്ട്. പക്ഷേ, അറ്റോൺ‌മെന്റിൽ, ഒരു കനാലിനെ പിന്തുടർന്നുപോകുന്ന റോബി, തനിക്ക് സമുദ്രത്തിന്റെ ഗന്ധം കിട്ടുന്നതായി പറയുന്നു. മണൽക്കുന്നിന്റെ മുകളിൽ നിന്ന് നിന്ന് നോക്കുന്ന അയാളുടെ കണ്ണിൽ തെളിയുന്നത്, കടൽത്തീരത്ത് നില്ക്കുന്ന ഇരുപതിനായിരമോ മുപ്പതിനായിരമോ വരുന്ന വലിയ ബ്രിട്ടീഷ് സൈന്യത്തെയാണ്. വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടാണ് ആ ഐതിഹാസിക രംഗം വരുന്നത്. അത് കണ്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ച്,‘ ഫക്ക് മി’ എന്ന് ഞാൻ അറിയാതെ പറഞ്ഞുപോയി. കാണികളും സിനിമയും തമ്മിലുള്ള ഒരു മനോഹരമായ സംഗമമായിരുന്നു അത്. ഇതേ ദൃശ്യം കാണാനിടവരുന്ന റോബിയുടെ മേലുദ്യോഗസ്ഥന്മാരിൽ ഒരാളും, എന്റെ വാക്കുകൾ കടമെടുത്ത് ആവേശമടക്കാനാവാതെ പറയുന്നു, ‘ഫക്ക് മി’.


ആ ഡൺകിർക്ക് രംഗം അഞ്ചുമിനുട്ട് ദൈർഘ്യം മാത്രമുള്ളതാണെങ്കിലും അത് തലച്ചോറിനെ ഉലയ്ക്കുന്ന  ഒന്നാണ്‌. ഫ്രഞ്ച് ഉദ്യോഗസ്ഥർ തങ്ങളുടെ കുതിരകളെ വെടിവെച്ച് വീഴ്ത്തുന്നു. മദ്യപിച്ച ബ്രിട്ടീഷ് സൈനികർ ശാപവാക്കുകളുമായി ഓടകളിൽ കിടക്കുന്നു. ഒരു സെൻസർഷിപ്പുമില്ല അവിടെ. പക്ഷേ റോബിയുടെ ഉദ്യോഗസ്ഥൻ പിന്നെയും മുന്നോട്ട് നടക്കുകയാണ്. ഈ സിനിമയുടെ ആധാരമായ ഇയാൻ മൿവാന്റെ പുസ്തകത്തിലാകട്ടെ, ഒരു ചെറിയ സൂചന മാത്രമേ ഉള്ളു. “താഴ്ന്ന സ്വരത്തിൽ, സംഘമായി പാടുന്ന ഒരു കീർത്തനം.. പിന്നീട് അത് നേർത്തുനേർത്തില്ലാതാകുന്നു” എന്ന ഒരു ചെറിയ വാചകം. പക്ഷേ ജോ റൈറ്റിന്റെ സിനിമയിൽ ആ സൈനികോദ്യോഗസ്ഥൻ തകർന്നു തരിപ്പണമായ ഒരു കടൽത്തീരത്തെത്തുന്നുണ്ട്. മുറിവേറ്റ് ചോരപുരണ്ട യൂണിഫോമണിഞ്ഞ ബ്രിട്ടീഷ് സൈനികർ അപ്പോൾ ”മനുഷ്യകുലത്തിന്റെ നാഥനും പിതാവുമായോനേ, ഞങ്ങളുടെ പിഴവുകൾ ക്ഷമിക്കേണമേ“ എന്ന ആ മനോഹരമായ ക്വാക്കർ സംഗീതം ആലപിക്കുന്നു.  ധീരന്മാരായ ആ സൈനികരെ പ്രദക്ഷിണം വെക്കുന്ന ക്യാമറ. തരിപ്പിച്ചിരുത്താൻ പോന്ന ഒരു രംഗം. .ധീരതയെയും എന്നാൽ യുദ്ധത്തിന്റെ നിഷ്ഫലതയെയും ഒരേസമയം ഓർമ്മിപ്പിക്കുന്നു എന്നതാണ്‌, അത്ര മഹത്ത്വമൊന്നും അവകാശപ്പെടാനില്ലാത്തെ ഈ സിനിമയെ മറ്റൊരു തരത്തിൽ സ്മരണീയമാക്കുന്നത്.


ഒരു ചെറിയ കപ്പലിൽ റോബി ഇംഗ്ളണ്ടിലേക്ക് തിരിച്ചെത്തി സിസിലിയുമായി ഒരുമിക്കുന്നുവെന്നും, ദക്ഷിണ ലണ്ടനിലെ അവരുടെ ചേരിയിൽ എത്തി മാപ്പു ചോദിക്കുന്ന ബ്രയണി നുണ പറഞ്ഞതിന്‌ കോടതിയിൽ പോകാൻ സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്ന സൂചനയും സിനിമ തരുന്നുണ്ട്. പക്ഷേ സിനിമയുടെ അവസാനം കഥ വീണ്ടും മാറിമറയുന്നു. റോബിയും സിസിലിയും വീണ്ടും ഒരുമിക്കുന്നുവെന്നത്, എഴുതിക്കൊണ്ടിരിക്കുന്ന തന്റെ അവസാനത്തെ നോവലിൽ, ഒരു പ്രായശ്ചിത്തം പോലെ താൻ നെയ്തുവെച്ച വെറും ഭാവനായണെന്നും, റോബി 1940 ജൂൺ 1-ന്‌ ഡുൺകിർക്കിൽ വെച്ച് രോഗാതുരനായി മരിക്കുകയും  നാലുമാസത്തിനുശേഷം, ബൽഹാം മെട്രോവിലെ ഒരു ബോംബിംഗിൽസിസിലിയ കൊല്ലപ്പെടുകയും ചെയ്തുവെന്നും വൃദ്ധയും മരണാസന്നയുമായ ബ്രയണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.


“കൃത്യമായ ഉത്തരങ്ങളുടെ പ്രായം കഴിഞ്ഞു പോയിരുന്നു‘ എന്ന് വൃദ്ധയായ ബ്രയണി, പുസ്തകത്തിൽ ഒരിടത്ത് തന്നെക്കുറിച്ചുതന്നെ പറയുന്നുണ്ട്. ’അതുപോലെത്തന്നെ ഇതിവൃത്തങ്ങളുടെയും കഥാപാത്രങ്ങളുടെയും പ്രായവും...ഇനിയുമൊരിക്കലും ചലിക്കാൻ കഴിയാത്ത ചക്രങ്ങളുള്ള തുരുമ്പിച്ച യന്ത്രങ്ങളെപ്പോലെ ആയിരിക്കുന്നു ഇതിവൃത്തങ്ങളും..ചിന്തയും ധാരണയും സംവേദനവുമായിരുന്നു അവരെ ആകർഷിച്ചത്..ബോധമനസ്സാകട്ടെ, പുഴയെപ്പോലെ, കാലത്തിലൂടെ..‘. ഈയൊരു സങ്കൽപ്പമാണ്‌ ’അറ്റോൺ‘മെന്റിനെ, കാപട്യത്തെയും യുദ്ധത്തെയും പ്രണയത്തെയും സത്യസന്ധമായി ചിത്രീകരിക്കാൻ ശ്രമിച്ച മറ്റു സിനിമകളുടെ കൂട്ടത്തിൽ നിന്ന് വേറിട്ടു നിർത്തുന്നത്.



2 comments:

Rajeeve Chelanat said...

കാലത്തിന്റെ പുഴ

വെള്ളരി പ്രാവ് said...

Good.....Informative.