Saturday, November 2, 2013

ഇറാഖിന്റെ മഴക്കാലങ്ങള്‍

പുതുതായി വരുന്ന ആളുകള്‍ക്ക് താമസത്തിനുള്ള ക്യാമ്പ് ഒരുക്കിക്കൊണ്ടിരിക്കുകയാണ്‌ സൈറ്റില്‍ . നാസ്സര്‍ എന്ന ഇറാഖിക്കാണ്‌ ചുമതല. പുതിയ ക്യാബിനുകളില്‍ സൗകര്യമൊക്കെയുണ്ടൊ എന്ന് ചോദിച്ചപ്പോള്‍, കുടുംബവുമായി വരുന്നവര്‍ക്കു വേണ്ടിയാണെന്ന് അയാള്‍ തമാശ പറഞ്ഞു. എങ്കില്‍ കുടുംബത്തെ കൊണ്ടുവരാമെന്നു ഞാനും കളിയായി പറഞ്ഞു. നാട്ടില്‍ നിന്നു കൊണ്ടുവരേണ്ട ആവശ്യമില്ല, കഴിയുമെങ്കില്‍ ഇറാഖില്‍നിന്ന് കെട്ടിക്കോളൂ, ഇവിടെ രണ്ട് ദശലക്ഷം വിധവകളുണ്ട് എന്ന് നാസ്സര്‍ ചിരിച്ചു. കേട്ടുനിന്നവരും തമാശയില്‍ പങ്കുകൊണ്ടു.

ഓഫീസില്‍ ഒരു ആവശ്യത്തിനു വന്ന ഹസ്സന്‍ എന്ന മറ്റൊരു ഇറാഖിയോട് കുശലത്തിനിടയില്‍ ഇറാഖില്‍ എവിടെയാണ്‌ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ഞാന്‍ ഇറാഖ് വിട്ടു, സ്വീഡനിലാണ്‌. ഇതൊരു നശിച്ച സ്ഥലമാണ്‌. സ്വീഡന്‍ അങ്ങിനെയല്ല. നല്ല ആളുകള്‍ . നല്ല ഭൂപ്രകൃതി. ഇവറ്റകളെപ്പോലെയല്ല. അവര്‍ കാണാനും നന്ന്. നല്ല വെളുത്ത നിറം. ഉള്ളിലും പുറത്തും നല്ല വെളുപ്പ്, ഹസ്സന്‍ മന്ദഹസിച്ചു.

സ്വന്തം രക്തത്തിന്റെ ക്രൂരഫലിതത്തിലും, അവഗണനയിലും തള്ളിപ്പറയലിലും മനം നൊന്ത ഒരു നാടിന്റെ കണ്ണീരായിരിക്കണം, ഇറാഖില്‍ ഇപ്പോള്‍ തോരാതെ നിന്നു പെയ്യുന്ന ഈ മഴ,  അല്ലെങ്കിലൊരുപക്ഷേ, അകാലത്തില്‍ ചരമമടഞ്ഞ ലക്ഷക്കണക്കിന്‌ ബാല്യ-കൗമാര-യൗവ്വനങ്ങള്‍ ഓരോ കൊല്ലവും, മുടങ്ങാതെ, വിട്ടുപോയ നാടും മണ്ണും കാണാന്‍ വീണ്ടും വീണ്ടും എത്തുകായിരിക്കാം ഈ മഴയിലൂടെ.

സ്വാസ്ഥ്യമുള്ള മനസ്സുകള്‍ക്കു മാത്രമാണ്‌ മഴ എന്നും ഒരു ആനന്ദോത്സവമാകുന്നത്. അസ്വസ്ഥമായ മനസ്സുകള്‍ക്കും, ദുരന്തങ്ങളനുഭവിക്കുന്ന മണ്ണിനും ജനതയ്ക്കും, മഴക്കാറുമൂടിയ ആകാശവും മഴയും മറ്റൊരു അവസ്ഥയാണ്‌.

No comments: