Saturday, November 2, 2013

വേട്ടയാടിയ സ്വപ്നങ്ങള്‍

കനത്ത സുരക്ഷാ സം‌വിധാനത്തിനകത്ത് താമസിക്കേണ്ടിവരുന്നതിന്റെയും ഓഫീസ് വളപ്പിനകത്തേക്കും പുറത്തേക്കും കടക്കുമ്പോഴുള്ള കര്‍ക്കശമായ പരിശോധനകളുടെയും എപ്പോള്‍ ചോദിച്ചാലും ഹാജരാക്കേണ്ടുന്ന തിരിച്ചറിയല്‍ രേഖകള്‍ മറക്കാതെ ഓരോതവണയും കൈവശം കൊണ്ടുനടക്കേണ്ടതിന്റെയും ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍.. ബസ്രയില്‍ വന്നതിനുശേഷം പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

പക്ഷേ ഇവിടെ വന്നതിനുശേഷം അനുഭവപ്പെടാന്‍ തുടങ്ങിയ മറ്റൊരു വലിയ ബുദ്ധിമുട്ടുണ്ട്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളാണത്. സ്വപ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്‌ ഓരോ രാത്രിയും. ദിവസവും നാലും അഞ്ചും സ്വപ്നങ്ങള്‍.. അധികവും മരിച്ചവരും രോഗബാധിതരുമായ ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചുള്ളവ. സീരിയലൈസ് ചെയ്തതുപോലെയുള്ള മറ്റു ചില സ്വപ്നങ്ങള്‍.... എവിടേക്കൊക്കെയോ പുറപ്പെട്ടുപോകുന്ന വേണ്ടപ്പെട്ടവര്‍., കാണാതായിപ്പോയവര്‍, അവരെ അന്വേഷിച്ചു നടക്കുന്നവര്‍. അങ്ങിനെയങ്ങിനെ വിചിത്രമായ സ്വപ്നപരമ്പരകള്‍.. ചിലതില്‍ അപരിചിതരായിരുന്നു കഥാപാത്രങ്ങള്‍. ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവര്‍.. ഉണര്‍ന്നുകഴിഞ്ഞാലും അതില്‍ പല മുഖങ്ങളും ഓര്‍മ്മയില്‍ സജീവമായി നില്‍ക്കാറുണ്ടായിരുന്നു. സ്വപ്നത്തിലെ സംഭവങ്ങളെയും ഉണര്‍‌വ്വില്‍ വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ വിചിത്രമായി തോന്നിയെങ്കിലും പിന്നെപ്പിന്നെ രാത്രി ഉറങ്ങാന്‍ തന്നെ മടിയായി. പേടിയും.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അപരിചിതരുടെയും വേഷം ധരിച്ച്, സ്വപ്നത്തില്‍ വന്ന ആ ആളുകള്‍ ശരിക്കും ആരായിരുന്നിരിക്കണം?. ഈ ബസ്രയിലെ മണ്ണില്‍, ഞങ്ങളുടെ ക്യാമ്പ് ഇരിക്കുന്ന സ്ഥലങ്ങളില്‍ ജീവിച്ചിരുന്നവരായിരുന്നിരിക്കണം ഒരുപക്ഷേ അവര്‍.. അങ്ങിനെ കരുതാനാണ്‌ എനിക്കിഷ്ടം. യുദ്ധത്തിലും ബോംബിങ്ങിലും കൊല്ലപ്പെട്ടവര്‍., കാണാതായവര്‍, പലായനം ചെയ്തവര്‍.., വേര്‍പിരിഞ്ഞവര്‍, മരുന്നും ആഹാരവുമില്ലാതെ മരിച്ചവര്‍., മരിക്കാതെ മരിച്ചവര്‍, അവരാണ്‌ രാത്രി എന്നെ തേടി വന്നിരുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ഒരുവനെ പേടിപ്പിക്കണ്ട എന്നു കരുതിയാവണം ചിലപ്പോള്‍ അവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ രൂപത്തില്‍ വേഷം മാറി വരുന്നത്.

അത്രയധികം കുരുതികള്‍ നടന്ന മണ്ണാണിത്. ഇന്നു നമ്മള്‍ കാണുന്ന മണ്ണായ മണ്ണിലൊക്കെ ഇതുപോലെ നിരവധി കുരുതികള്‍ നടന്നിട്ടുണ്ട്. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും അധികാരത്തിന്റെയും വംശവെറിയുടെയും ഇരകളായി നിരപരാധികളായ ലക്ഷോപലക്ഷം മനുഷ്യാത്മാക്കള്‍ അവിടെയൊക്കെ അമര്‍ന്നുകിടക്കുന്നുമുണ്ടായിരിക്കാം. പക്ഷേ, കാരുണ്യം പോലെ സ്വന്തം കാല്‍ക്കീഴില്‍ ഉറഞ്ഞുകൂടിയ ഒരു ദ്രാവകത്തിനുവേണ്ടിയുള്ള വിലപേശലില്‍ പെട്ട്കൂട്ടക്കുരുതി അനുഭവിക്കേണ്ടിവന്ന ഒരു ജനത, ഇവിടെ മാത്രമേയുണ്ടാവുകയുള്ളു. ഈ മണ്ണില്‍....

ചോദിക്കാനും പറയാനും ആരുമില്ലാതെ, കൊല്ലപ്പെട്ടവരും അപ്രത്യക്ഷരായവരും, ചാവാതെ ചത്തു ജീവിച്ചവരുമായിരിക്കണം എന്റെ സ്വപ്നവേളകളില്‍ പ്രത്യക്ഷപ്പെടുന്നത്. താഴെ കൊടുത്ത ചിത്രത്തില്‍ കാണുന്നത് ബസ്രയിലെ ഏതോ ഒരു സ്ഥലമാണ്‌... കത്തിയമരുന്ന എണ്ണപ്പാടങ്ങളില്‍നിന്ന് പരക്കുന്ന പുകമണവും സഹിച്ച്, യുദ്ധനിലങ്ങളില്‍ എവിടെനിന്നോ ഒപ്പിച്ചുകൂട്ടിയ തീറ്റഭാണ്ഡവുമായി മക്കളുടെയടുത്തേക്ക് ഓടിത്തളര്‍ന്നെത്തുന്ന ഒരമ്മയും, അവരെ കാത്തിരിക്കുന്ന മകളും ആ പെണ്‍കുട്ടിയുടെ കൈയ്യിലെ പറക്കമുറ്റാത്ത കുഞ്ഞും ജീവിച്ചിരുന്നത്, ഇവിടെയായിരിക്കാം. ഞങ്ങളുടെ ഈ ക്യാമ്പ് ഇന്ന് നില്‍ക്കുന്ന ഈ മണ്ണില്‍... എവിടെയോ ആയിരിക്കണം ആ കുടുംബം സ്വസ്ഥമായി ഒരിക്കല്‍ ജീവിച്ചിരുന്നത്. ആ കുട്ടികള്‍ കളിച്ചുചിരിച്ച് കഴിഞ്ഞത്. ക്യാമ്പിനു ചുറ്റുമുള്ള കോട്ടമതിലിന്റെ ചുറ്റുവട്ടത്തുനിന്നു കിട്ടിയ മുത്തുമണികള്‍ ആ കുട്ടികളുടെ മാലകളിലെയായിരുന്നിരിക്കാം. അവര്‍ ജീവിച്ച പറമ്പുകളില്‍ നിന്നായിരിക്കാം ഇന്ന് ഞങ്ങള്‍ എണ്ണ കുഴിച്ചെടുക്കുന്നത്. അതു വിറ്റുകിട്ടുന്ന പണത്തിന്റെ പങ്ക് പറ്റിയാണ്‌ ഞാന്‍ ഇന്ന് അന്നം ഉണ്ണുന്നത്.

എങ്ങിനെ പിന്നെ എന്റെ സ്വപ്നത്തില്‍ അവര്‍ക്ക് എന്നെത്തേടി വരാതിരിക്കാനാകും? എന്നാല്‍ ഇന്ന് എനിക്ക് ഉറങ്ങാന്‍ പേടിയില്ല.
രാത്രി ഞാന്‍ ഉറങ്ങുന്നത് അവരെ കാണാനാണ്‌.

(ചിത്രത്തിന്‌ റോയ്റ്റേഴ്സിനോടും ഗൂഗിളിനോടും കടപ്പാട്)

1 comment:

Anonymous said...

ആത്മാവോ! അങ്ങനെയൊന്നില്ലല്ലോ!
പ്രേതമാണോ (വടക്കൻ)? അത് അന്ധവി.....?