Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Sunday, November 9, 2008

ഒബാമ: ബുഷിന്റെ മതിവിഭ്രമങ്ങളുടെ ബന്ദി

കടപ്പാട്‌: (The Independent-ല്‍ റോബര്‍ട്ട്‌ ഫിസ്ക്‌ എഴുതിയ Obama has to pay for eight years of Bush's delusions എന്ന ലേഖനത്തിന്റെ പരിഭാഷ)


വാഷിംഗ്‌ടണില്‍ നടക്കുന്ന ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയില്‍ ആറു അള്‍ജീരിയക്കാര്‍ക്കുവേണ്ടി ഹാജരായ അമേരിക്കന്‍ അഭിഭാഷകര്‍ക്ക്‌ 9/11-നു ശേഷമുള്ള അമേരിക്കന്‍ ഇന്റലിജന്‍സിനെക്കുറിച്ച്‌ വിചിത്രമായ ചില സംഗതികള്‍ അറിയാന്‍ ഇടവന്നു. അമേരിക്കന്‍ ചാരന്‍മാരും ലോകമൊട്ടുക്കുള്ള അവരുടെ നിരവധി 'സ്രോതസ്സുക'ളും നല്‍കിയ ദശലക്ഷം വരുന്ന 'അസംസ്കൃത' വിവരങ്ങളുടെ കൂട്ടത്തില്‍, മദ്ധ്യ-പൂര്‍വ്വദേശത്തെക്കുറിച്ചുള്ള സി.ഐ.എ.യുടെ ഒരു പ്രത്യേക മുന്നറിയിപ്പായിരുന്നു അവയിലൊന്ന്‌. ദക്ഷിണ പസഫിക്കിലെ ഒരു പ്രത്യേക ദ്വീപില്‍ അമേരിക്കന്‍ നാവിക ആസ്ഥാനത്തിനെതിരെ വ്യോമാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആ റിപ്പോര്‍ട്ടില്‍ ഒരേയൊരു കുഴപ്പം മാത്രമേയുള്ളു. പ്രസ്തുത ദ്വീപില്‍ അമേരിക്കയുടെ ഏതെങ്കിലും നാവിക ആസ്ഥാനമോ, ഏഴാം പടക്കപ്പല്‍ വ്യൂഹമോ (Seventh Fleet) ഒന്നും നിലവിലുണ്ടായിരുന്നില്ല എന്നു മാത്രം. കിഴക്കന്‍ ഏഷ്യയിലെ ഒരു അമേരിക്കന്‍ സൈനിക താവളത്തിന്റെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ്‌ മാളില്‍, ഒസാമ ബിന്‍ ലാദന്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ കണ്ടു എന്നും ഇതിനുമുന്‍പൊരിക്കല്‍ അമേരിക്കന്‍ സൈനികാന്വേഷണ വിഭാഗം 'കണ്ടെത്തി'യിരുന്നു.

'തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ട'ത്തില്‍ അമേരിക്കയെ സഹായിക്കാന്‍ നിയുക്തരായ അതേ ആളുകളാണ്‌ ഇത്തരം അസംബന്ധങ്ങള്‍ ലോകമാസകലം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ അതിശയകരമായി തോന്നിയേക്കാം. എങ്കിലും, ഇക്കഴിഞ്ഞ എട്ടു വര്‍ഷക്കാലം ബുഷ്‌ ഭരണകൂടം കഴിഞ്ഞിരുന്നത്‌ ഇത്തരത്തിലൊരു ഭ്രമാത്മകലോകത്തായിരുന്നു. ഷോപ്പിംഗ്‌ നടത്താന്‍ ഒസാമ ബിന്‍ ലാദന്‍ ഒരു അമേരിക്കന്‍ സൈനികതാവളത്തില്‍ വന്നുവെന്ന്‌ വിശ്വസിക്കാനാകുമെങ്കില്‍ പിന്നെയെന്താണ്‌ നിങ്ങള്‍ക്ക്‌ വിശ്വസിച്ചുകൂടാത്തത്‌? നിങ്ങള്‍ തടവിലാക്കുന്ന എല്ലാവരും തീവ്രവാദികളാണെന്നും, അറബികളെല്ലാവരും തീവ്രവാദികളാണെന്നും, അവരെയൊക്കെ ഉന്‍മൂലനം ചെയ്യുന്നത്‌ തെറ്റല്ലെന്നും, ജീവിച്ചിരിക്കുന്ന തീവ്രവാദികളെ പീഡിപ്പിക്കാമെന്നും, പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്ന മൊഴിയൊക്കെ മുഖവിലക്കെടുക്കാമെന്നും, പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത്‌ സാധൂകരിക്കാമെന്നും, എല്ലാവരുടെയും ഫോണ്‍വിളികള്‍ രഹസ്യമായി ചോര്‍ത്തേണ്ടത്‌ ആവശ്യമാണെന്നുമൊക്കെ പിന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഒരു തടസ്സവുമില്ല. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ബോബ്‌ ഹെര്‍ബര്‍ട്ട്‌ രണ്ടുകൊല്ലം മുന്‍പ്‌ എഴുതിയതുപോലെ, "അലബാമയിലെ ഒരു മുത്തശ്ശിക്ക്‌ അയച്ച പിറന്നാളാശംസയിലും ഇന്ത്യാനയിലെ ചൈനീസ്‌ ഭക്ഷണശാലയിലേക്ക്‌ വന്ന ഫോണ്‍കാളിലും, ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ സഹായകമായ നിര്‍ണ്ണായകമായ വിവരങ്ങള്‍' ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണത്രെ ബുഷ്‌ ഭരണകൂടം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്‌. അമേരിക്കന്‍ ഭരണഘടനയെ ചവുട്ടിമെതിക്കുന്ന കാര്യത്തില്‍ ബുഷിനെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്നത്‌ എല്ലാവര്‍ക്കും ബോദ്ധ്യമായ കാര്യമാണ്‌. പക്ഷേ, സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനോടുപോലും അയാള്‍ അനാദരവു കാണിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നത്‌ പുതിയൊരു അറിവാണ്‌.

നുണയനും ദുര്‍വൃത്തനുമായ ബുഷ്‌ എന്ന തന്റെ പൂര്‍വ്വസൂരി, സ്വന്തം നാട്ടിലും പുറത്തും വരുത്തിത്തീര്‍ത്ത കളങ്കത്തെ എങ്ങിനെയാണ്‌ ഒബാമ ഇല്ലാതാക്കാന്‍ പോകുന്നത്‌? "അമേരിക്ക ഒരിക്കലും ഒരു യുദ്ധം തുടങ്ങില്ല' എന്ന്‌ ജോണ്‍ എഫ്‌ കെന്നഡി ഒരിക്കല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ബുഷിന്റെ യുദ്ധവെറിയും റംസ്‌ഫീല്‍ഡിന്റെ ഭീകരതയും, അബു ഗ്രയിബും ബാഗ്രാമും ഗ്വാണ്ടനാമോയും, രഹസ്യമായ തട്ടിക്കൊണ്ടുപോകലുമൊക്കെ കഴിഞ്ഞ്‌, ഇനി എങ്ങിനെയാണ്‌ ഒബാമ തണ്റ്റെ രാജ്യത്തെ പഴയ ആ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുക? ബ്രിട്ടീഷ്‌ ജനതയുടെ ഇ-മെയിലുകള്‍ ചോര്‍ത്താനും പരിശോധിക്കാനുമുള്ള നമ്മുടെ സ്വന്തം ഗോര്‍ഡന്‍ ബ്രൌണിന്റെ നയങ്ങളും, ആ പഴയ, ബ്ളെയര്‍-ബുഷ്‌ അവിഹിതവേഴ്ചയുടെ അനുബന്ധം തന്നെയാണ്‌. അമേരിക്കയുടെ എക്കാലത്തെയും നശിച്ച ഈ പ്രസിഡണ്റ്റ്‌ സ്ഥനമൊഴിയുന്നതിനുമുന്‍പുതന്നെ ഒരു പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുകയും ചെയ്യും. പ്രത്യേക സുരക്ഷാപരിശോധനകളില്ലാതെ ഒരു ബ്രിട്ടീഷ്‌ പൌരനും അമേരിക്കയില്‍ കാലു കുത്താന്‍ സാധിക്കില്ല എന്ന്‌ ഉറപ്പാക്കുന്ന ഒരു നിയമനിര്‍മ്മാണം. ഇത്രനാളും അമേരിക്കയുടെ കങ്കാണിപ്പണി നടത്തിയതിന്‌ ബ്രിട്ടനു ലഭിക്കാന്‍ പോകുന്ന പ്രതിഫലം ഇതാണ്‌. ജനുവരി 20-നു മുന്‍പ്‌ മറ്റെന്തെങ്കിലും അത്ഭുതം ബുഷ്‌ നമുക്കായി കരുതിവെച്ചിട്ടുണ്ടോ? ആര്‍ക്കറിയാം. ഇതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ മറ്റെന്താണ്‌ ഇനി വരാനുള്ളത്‌?

ഗ്വാണ്ടനാമോ അടച്ചുപൂട്ടുക. തന്റെ മുന്‍ഗാമി ചെയ്ത പ്രവൃത്തികള്‍ക്ക്‌ ലോകസമക്ഷം മാപ്പു പറയുക. തന്റെ രാജ്യത്തിനെക്കുറിച്ച്‌ അഭിമാനം പ്രദര്‍ശിപ്പിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരാള്‍ക്ക്‌ ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ അറിയാം. എങ്കിലും രാജ്യത്തിനകത്ത്‌ താന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'മാറ്റം' എന്ന ആശയത്തിന്‌ അമേരിക്കന്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍, 'മാപ്പ്‌' എന്ന വാക്ക്‌, അന്താരാഷ്ട്രതലത്തില്‍തന്നെ, ഒബാമ ഉച്ചരിച്ചേ മതിയാകൂ. "തീവ്രവാദത്തിനെതിരായ യുദ്ധം' എന്ന സങ്കല്‍പ്പത്തിനെ പുനരാലോചനക്ക്‌ വിധേയമാക്കുകയും അതിനെ അപനിര്‍മ്മിക്കുകയും വേണ്ടിവന്നേക്കും. ഇറാഖില്‍നിന്ന്‌ ഇറങ്ങിപ്പോരുകതന്നെ വേണം. അവിടെയുള്ള വിസ്‌തൃതമായ സൈനികതാവളങ്ങളും, 600 ദശലക്ഷം ഡോളര്‍ ചിലവു വരുന്ന നയതന്ത്രകാര്യാലയവും അടച്ചുപൂട്ടണം. ദക്ഷിണ അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ നടത്തുന്ന നരമേധങ്ങള്‍ അവസാനിപ്പിക്കണം. ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ നിരന്തരം കശാപ്പുചെയ്യുന്ന പണി എന്നാണ്‌ നമ്മള്‍ നിര്‍ത്തുക? ഇസ്രായേലിനോട്‌ ചില സത്യങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റവും ഒബാമ കാണിക്കേണ്ടതുണ്ട്‌. ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതയെയും, ജൂതന്‍മര്‍ക്കുവേണ്ടി -ജൂതന്‍മാര്‍ക്കു മാത്രം വേണ്ടി - അറബി മണ്ണില്‍ നടത്തുന്ന കോളണിവത്ക്കരണത്തെയും ഇനിയും നിഷ്പക്ഷമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്ന്‌ അസന്ദിഗ്ദ്ധമായി വ്യക്തമാക്കണം. ഇസ്രായേലി ലോബിയുടെ (അത്‌ യഥാര്‍ത്ഥത്തില്‍ ലികുഡ്‌ പാര്‍ട്ടിയുടെ ലോബി മാത്രമാണ്‌) മുന്നില്‍ നിവര്‍ന്നുനിന്ന്‌, വെസ്റ്റ്‌ ബാങ്കിന്റെ മേലുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച ബുഷിന്റെ 2004 ലെ നടപടി പിന്‍വലിക്കാന്‍ തയ്യാറാകണം. ഇറാന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥന്മാരുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം. പാക്കിസ്ഥാനിലും സിറിയയിലും നടത്തുന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം.

അമേരിക്കന്‍ സൈന്യത്തിനെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ അമേരിക്കയുടെ മദ്ധ്യേഷ്യന്‍ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ജനറല്‍ ഡേവിഡ്‌ പെട്രോസിനെ ഇറാഖിലേക്ക്‌ അയച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ആ മേഖലയിലെ 'സൈനിക മുന്നേറ്റ'മൊന്നുമായിരുന്നില്ല. മറിച്ച്‌, ബുഷിന്റെ നയങ്ങളുടെ ഫലമായി, തെമ്മാടിക്കൂട്ടമായി മാറാന്‍ തുടങ്ങിയിരുന്ന 150,000-ത്തോളം വരുന്ന സൈനികരെയും മറൈനുകളെയും അച്ചടക്കത്തിലേക്ക്‌ കൊണ്ടുവരിക എന്നതായിരുന്നു പെട്രോസിന്റെ ദൌത്യം. കഴിഞ്ഞ മാസം, സിറിയയില്‍, എട്ടുപേരുടെ മരണത്തില്‍ കലാശിച്ച അമേരിക്കന്‍ വ്യോമാക്രമണം വാഷിംഗ്‌ടണിന്റെയോ, ബാഗ്ദാദിലെ അമേരിക്കന്‍ സൈനികമേധാവികളുടെയോ അറിവോടെയായിരുന്നില്ലെന്ന്‌ തെളിയിക്കുന്ന ചില രേഖകളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌.

എന്തായാലും ഒബാമക്ക്‌ ഇതിനെയൊന്നും ഭേദിക്കാനാവില്ല. ഇറാഖില്‍ പത്തിമടക്കി എന്ന് തോന്നിപ്പിക്കുന്നത്, അഫ്ഘാനിസ്ഥാനില്‍ കൂടുതല്‍ കായികബലം കേന്ദ്രീകരിക്കുന്നതിനുവേണ്ടിമാത്രമാണ്‌. വാഷിംഗ്‌ടണിലെ ഇസ്രായേല്‍ ലോബിയെ നിലക്കു നിര്‍ത്താനോ, ഫലസ്തീന്‍ അധിനിവേശപ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങള്‍ നിര്‍ത്താനോ, ഇസ്രായേലിന്റെ ശത്രുക്കളുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറാകില്ല. 'വൈറ്റ്‌ ഹൌസിലെ നമ്മുടെ സ്വന്തം ആള്‍' എന്ന്‌ ഇസ്രായേലി പത്രം മാരിവ്‌ അരുമയോടെ വിശേഷിപ്പിച്ച രഹം ഇമ്മാനുവലിനെ തന്റെ പുതിയ ചീഫ്‌ ഓഫ്‌ സ്റ്റാഫായി പ്രഖ്യാപിച്ചതോടെ, ഒബാമയും പഴയ പാത തന്നെ പിന്തുടരുമെന്ന്‌ ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. മാത്രമല്ല, തന്റെ പതിവു ഷോപ്പിംഗിനിടയില്‍ അല്‍പ്പം ഇടവേള കിട്ടുകയാണെങ്കില്‍‍, ഒബാമയെ സ്വീകരിക്കുന്നതിനുവേണ്ടി ഒസാമ ബിന്‍ ലാദന്‍ വീണ്ടും എന്തെങ്കിലും വിക്രസ്സ്‌ ഒപ്പിക്കുമെന്ന ആശങ്കയും ഈയിടെയായി ശക്തി പ്രാപിച്ചിരിക്കുനു.

മറ്റൊരു ചെറിയ പ്രശ്നം കൂടി ബാക്കിനില്‍ക്കുന്നുണ്ട്‌. 'അപ്രത്യക്ഷരായ' തടവുകാരുടെ കാര്യമാണത്‌. ഗ്വാണ്ടനാമോയില്‍ പീഡിപ്പിക്കപ്പെട്ട (ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന) ഇരകളുടെ കാര്യമല്ല സൂചിപ്പിക്കുന്നത്‌. പുറംനാടുകളിലെ അമേരിക്കന്‍ തടവറകളില്‍നിന്നും - അമേരിക്കയുടെ സഹായത്തോടെ - അവരുടെ സില്‍ബന്തിരാജ്യങ്ങളിലെ ജയിലറകളില്‍നിന്നും അപ്രത്യക്ഷരായ ആയിരങ്ങള്‍. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌, ഇവരുടെ എണ്ണം 20,000 വരുമെന്നാണ്‌. ഭൂരിപക്ഷവും അറബികളാണ്‌. പക്ഷേ, എല്ലാവരും മുസ്ളിമുകളും. എവിടെയാണ്‌ ആ ആളുകള്‍? അവരെ ഇനി വിട്ടയക്കുമോ? അതോ, അവര്‍ ഇതിനകം തന്നെ കഥാവശേഷരായിപ്പോയോ?

മനുഷ്യരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുരുതിനിലങ്ങളാണ്‌ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ തനിക്ക്‌ പതിച്ചുകിട്ടിയതെന്ന്‌ എന്നെങ്കിലും മനസ്സിലാക്കാന്‍ ഇടവന്നാല്‍, ഒബാമക്ക്‌ ഇനിയും അസംഖ്യം ക്ഷമാപണങ്ങള്‍ നടത്തേണ്ടിവരികയും ചെയ്യും.

Tuesday, July 22, 2008

പെട്രോ യൂറോയും പെട്രോ ഡോളറും - 2

അപ്പോഴാണ്‌ 2001 സെപ്തംബറില്‍ ഇരട്ടഗോപുരങ്ങളിലേക്ക്‌ വിമാനങ്ങള്‍ ഇടിച്ചുകയറിയത്‌. അമേരിക്കന്‍ പെട്രോ ഡോളറിനെയും ചരിത്രത്തിലെ ഏറ്റവും വലിയ ധന-സമ്പദ്‌ തകര്‍ച്ചയെയും രക്ഷിക്കാനുള്ള മറ്റൊരു ഹൗഡ്‌നി തന്ത്രമായിരുന്നുവോ അത്‌? അമേരിക്കയില്‍ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. പക്ഷേ, അതിന്‌ ആദ്യം യുദ്ധജ്വരം സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. യുദ്ധജ്വരം നിര്‍മ്മിക്കാന്‍ എപ്പോഴും ആദ്യം ബലികൊടുക്കുക സത്യത്തിനെയായിരിക്കും. മറ്റ്‌ എണ്ണയുത്‌പാദക രാജ്യങ്ങള്‍ കളി കണ്ടുനിന്നു. 2000-ല്‍ ഇറാഖ്‌ എണ്ണ വില്‍പ്പന യൂറോയിലേക്ക്‌ പരിവര്‍ത്തനം ചെയ്തിരുന്നു. 2002-ല്‍ കയ്യിലുള്ള പെട്രോ-ഡോളര്‍ ശേഖരം ഇറാഖ്‌ യൂറോയിലേക്ക്‌ മാറ്റുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കകം, അമേരിക്കയുടെ ഇറാഖ്‌ അധിനിവേശം ആരംഭിച്ചു.

ലോകം ദൃക്‌സാക്ഷിയായിരുന്നു. എണ്ണയെ അടിസ്ഥാനമാക്കിയ ആദ്യത്തെ പെട്രോ-ഡോളര്‍ യുദ്ധത്തിനാണ്‌ അമേരിക്ക തുടക്കമിടുന്നതെന്ന് അധികമാര്‍ക്കും മനസ്സിലായില്ല. ഓര്‍ക്കുക, 2003 മാര്‍ച്ചിലെ ഇറാഖ്‌ അധിനിവേശത്തെ തുടര്‍ന്ന്, അമേരിക്ക ആദ്യം കയ്യടക്കിയത്‌ ഇറാഖിലെ എണ്ണമേഖലയായിരുന്നു. ആഗസ്റ്റില്‍ നടന്ന ആദ്യത്തെ എണ്ണവില്‍പ്പന ഡോളറിനെ അടിസ്ഥനപ്പെടുത്തിയായിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. ബാഗ്ദാദില്‍ ബോംബിടാതെ അവശേഷിച്ച ഒരേയൊരു കെട്ടിടം ഇറാഖിന്റെ എണ്ണ മന്ത്രാലയത്തിന്റേതായിരുന്നു. എത്രയാളുകള്‍ കൊല്ലപ്പെടുന്നുവെന്നതൊന്നും അമേരിക്കക്ക്‌ പ്രശ്നമായിരുന്നില്ല. എണ്ണ വില്‍ക്കാനും, വാങ്ങാനുമുള്ള പെട്രോ ഡോളറിനെ രക്ഷിക്കുക വഴി തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും അതിനെ ആശ്രയിച്ചുനില്‍ക്കുന്ന മറ്റു പലതിനെയും വീഴാതെ നിലനിര്‍ത്തുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

തങ്ങളുടെ എണ്ണസമ്പത്തിന്റെ പകുതിഭാഗം യൂറോയില്‍ വില്‍ക്കുന്നതിനെക്കുറിച്ച്‌ (മറ്റേ പകുതി അതിനകം തന്നെ അമേരിക്ക വാങ്ങിക്കഴിഞ്ഞിരുന്നു)വെനീസ്വലയുടെ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ്‌ സംസാരിച്ചത്‌, 2003-ന്റെ ആദ്യനാളുകളിലാണ്‌. ഒട്ടും താമസമുണ്ടായില്ല. അമേരിക്കയുടെ പിന്‍ബലമുള്ള ചില വ്യവസായികളും സൈനിക ജനറല്‍മാരും ചേര്‍ന്ന് 2003 ഏപ്രില്‍ 12-ന്‌ ഷാവേസിനെ തട്ടിക്കൊണ്ടുപോവുകയും, പട്ടാള അട്ടിമറിക്ക്‌ കരുക്കള്‍ നീക്കുകയും ചെയ്തു. വെനീസ്വലയിലെ ജനം ഇതിനെതിരെ ശബ്ദിക്കുകയും, അതിനെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ, പട്ടാളത്തിന്‌ ജനത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കേണ്ടതായും വന്നതുകൊണ്ട്‌ അട്ടിമറിശ്രമം ദയനീയമായി പരാജയപ്പെട്ടു. ഇത്‌ അമേരിക്കക്ക്‌ വല്ലാത്ത ക്ഷീണമായി.

2000 നവംബറില്‍ യൂറോ/ഡോളര്‍ അനുപാതം 0.82 ഡോളറായിരുന്നു. അത്‌ പിന്നെയും താഴ്‌ന്നു. അപ്പോഴാണ്‌ ഇറാഖ്‌ യൂറോയില്‍ എണ്ണ വില്‍ക്കാന്‍ ആരംഭിച്ചത്‌. സ്വാഭാവികമായും യൂറോയുടെ മൂല്യം ഉയരാന്‍ തുടങ്ങി. 2002 ഏപ്രിലില്‍ ഒപ്പെക്കിലെ മുതിര്‍ന്ന പ്രതിനിധികള്‍ എണ്ണ വ്യാപാരം യൂറോയിലാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു. യൂറോ നില മെച്ചപ്പെടുത്തി. 2003 ജൂണില്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശകര്‍ വ്യാപാരം ഡോളറിലേക്കാക്കിയപ്പോള്‍ ഡോളറിനെ അപേക്ഷിച്ച്‌ യൂറോ ഇടിഞ്ഞു. 2003 ആഗസ്റ്റില്‍ ഇറാന്‍ ചില യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക്‌ യൂറൊയില്‍ എണ്ണവില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ യൂറോയുടെ മൂല്യം പിന്നെയും മെച്ചപ്പെട്ടു. 2003-2004 ശിശിരത്തില്‍ റഷ്യയുടെയും ഒപ്പെക്കിന്റെയും പ്രധാനികള്‍ എണ്ണ / പ്രകൃതിവാതക വില്‍പ്പന യൂറോയിലേക്ക്‌ മാറ്റുന്നതിനെകുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടപ്പോള്‍ യൂറോയുടെ നില വീണ്ടും ഉയരുകയാണുണ്ടായത്‌. എങ്കിലും 2004 ഫെബ്രുവരിയില്‍ ചേര്‍ന്ന ഒപ്പെക്ക്‌ സമ്മേളനം തത്‌സംബന്ധമായ തീരുമാനങ്ങളൊന്നുമെടുക്കാത്തതുമൂലം യൂറോയുടെ കാര്യം വീണ്ടും പരുങ്ങലിലായി. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും എണ്ണ വ്യാപാരകേന്ദ്രങ്ങള്‍ക്ക്‌ വെല്ലുവിളിയായി ഇറാന്‍ 2004 ജൂണില്‍സ്വന്തം എണ്ണവ്യാപാരകേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പ്രഖ്യാപിച്ചതോടെ ഡോളര്‍ ഇടിഞ്ഞു. ഇന്ന് ഒരു യൂറോ 1.59 ഡോളറിനു തുല്യമാണ്‌. ഇപ്പോഴും അത്‌ വളര്‍ച്ചയുടെ പടവുകള്‍ കയറുകയും ചെയ്യുന്നു.

അമേരിക്കയെയും ഡോളറിനെയും സംബന്ധിച്ചിടത്തോളം ഇന്ന് കാര്യങ്ങള്‍ വളരെ വലിയൊരു പ്രതിസന്ധിയുടെ വക്കത്താണ്‌. 2008 മെയ്‌ 5-ന്‌ ഇറാന്‍ തങ്ങളുടെ എണ്ണവ്യാപാരകേന്ദ്രം രജിസ്റ്റര്‍ ചെയ്തു. എണ്ണ വാങ്ങാനും വില്‍ക്കാനും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ആഗോള ഇടപാടു കേന്ദ്രം.

ഈയടുത്ത്‌, ലണ്ടന്‍ സന്ദര്‍ശന വേളയില്‍, ഷാവേസ്‌ ഇറാനിലെ എണ്ണവ്യാപാരകേന്ദ്രത്തെ പിന്താങ്ങുന്നതിനെക്കുറിച്ചും, യൂറോയുടെ അടിസ്ഥാനത്തില്‍ എണ്ണ വില്‍ക്കുന്നതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. വെനീസ്വലക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഷാവേസ്‌, 'കടലാസ്സു പുലി' എന്ന് വിശേഷിപ്പിച്ച്‌ തള്ളിക്കളയുകയും ചെയ്തു.

അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്‌ചേഞ്ചും (New York Mercantile Exchange-NYMEX) ലണ്ടനിലെ ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സ്‌ചേഞ്ചുമാണ്‌ (International Petroleum Exchange-IPE) ഇന്ന് എണ്ണയുടെ ആഗോള വ്യാപാരം നടത്തുന്ന രണ്ടേ രണ്ട്‌ സ്ഥാപനങ്ങള്‍. രണ്ടിന്റെയും ഉടമസ്ഥര്‍ അമേരിക്കക്കാരാണ്‌. അവര്‍ എണ്ണ വാങ്ങുന്നതും വില്‍ക്കുന്നതും ഡോളറിന്റെ അടിസ്ഥാനത്തിലും. ഇറാന്റെ എണ്ണയുടെ 70% വാങ്ങുന്നത്‌ യൂറോപ്പായതുകൊണ്ട്‌, ഇറാന്റെ നിര്‍ദ്ദിഷ്ട എണ്ണവ്യാപാരകേന്ദ്രം തങ്ങള്‍ക്ക്‌ എത്രമാത്രം ഗുണം ചെയ്യുമെന്ന് അവര്‍ക്ക്‌ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്‌. തങ്ങളുടെ എണ്ണയുടെ 66 ശതമാനവും യൂറോപ്പിനു വില്‍ക്കുന്ന റഷ്യക്കും അത്തരമൊരു കേന്ദ്രത്തിന്റെ പ്രാധാന്യം നന്നായി അറിയാം. പക്ഷേ, അതിനേക്കാളൊക്കെ അമേരിക്കയെ ഭയപ്പെടുത്തുന്നത്‌, ഇറാന്റെ എണ്ണവ്യാപാരകേന്ദ്രത്തില്‍ ഇന്ത്യയും ചൈനയും സമീപകാലത്ത്‌ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്ന താത്‌പര്യമാണ്‌.

ഇറാനിലെ കൂട്ടനശീകരണ ആയുധങ്ങളുടെമേല്‍ തന്ത്രപ്രധാനമായ ഒരു ആണവ ആക്രമണമുണ്ടായാല്‍, ഈ എണ്ണവ്യാപാരകേന്ദ്രത്തിനെ ബോംബിടാനുള്ള സാധ്യതയും നമുക്ക്‌ തള്ളിക്കളയാനാവുകയില്ല.യൂറോയില്‍ എണ്ണ വില്‍ക്കുന്നതിന്റെ ഗുണം യൂറോപ്പിനും, ചൈനക്കും, ഇന്ത്യക്കും, ജപ്പാനും മാത്രമല്ല, അവശേഷിക്കുന്ന രാജ്യങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ യൂറോ ശേഖരിക്കേണ്ടിവരും. അതിന്‌ ആദ്യം വേണ്ടത്‌, തങ്ങളുടെ പക്കലുള്ള ഡോളര്‍ കയ്യൊഴിക്കുക എന്നതാണ്‌.

ഋണബാദ്ധ്യതകൊണ്ട്‌ നടുവൊടിഞ്ഞ ഡോളറിനേക്കാള്‍ സ്ഥിരതയുണ്ട്‌ യൂറോവിന്‌. അമേരിക്കയുടെ സാമ്പത്തിക തളര്‍ച്ചയെക്കുറിച്ചും ആ രാജ്യത്തെ ഞെരുക്കിക്കൊണ്ടിരിക്കുന്ന വ്യാപാരകമ്മിയെക്കുറിച്ചും ഐ.എം.എഫ്‌ ഈയടുത്ത കാലത്താണ്‌ സൂചിപ്പിച്ചത്‌. രക്ഷപ്പെടാന്‍ പഴുതില്ലാത്ത അവസ്ഥയിലാണ്‌ അമേരിക്ക ഇന്ന്.

ഡോളറിന്റെ ഏകദേശം തീര്‍ച്ചയായ പതനത്തിനു മുന്‍പ്‌, എങ്ങിനെ കയ്യിലുള്ള ഡോളറുകള്‍ കയ്യൊഴിക്കാം എന്നുള്ളതാണ്‌ ഇന്ന് പല രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന പ്രധാന ചോദ്യം.മാത്രവുമല്ല, ഇത്രകാലവും അമേരിക്കയുടെ വിവിധ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ അടിപ്പെട്ട്‌ കഴിഞ്ഞിരുന്ന പല രാജ്യങ്ങള്‍ക്കും ഇത്‌, പകരം വീട്ടാന്‍ വീണുകിട്ടിയ നല്ലൊരു അവസരവുമായേക്കും.

ഇന്ന് വിപണിയിലുള്ള ഡോളറുകളുടെ അഞ്ചു ശതമാനം പോലും അമേരിക്കക്ക്‌ തിരിച്ചെടുക്കാന്‍ കഴിയില്ല. അമേരിക്കയുടെയും മറ്റു നിരവധി രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ അത്‌ തകര്‍ത്തു തരിപ്പണമാക്കും. പ്രത്യേകിച്ചും ബ്രിട്ടന്റെ.

സ്കോട്ടിഷ്‌ സോഷ്യലിസ്റ്റ്‌ വോയ്‌സിലെ ലേഖനം ശരിയായി ചൂണ്ടിക്കാണിക്കുന്നതുപോലെ, നിലനില്‍ക്കാന്‍ അമേരിക്കക്ക്‌ മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം വ്യാപാര മിച്ചം കൈവരിക്കുക എന്നതാണ്‌. അതിലൂടെ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാനാകൂ. പക്ഷേ, അതാകട്ടെ, നടപ്പുള്ള കാര്യവുമല്ല. ഇവിടെയാണ്‌ പ്രശ്നത്തിന്റെ കാതല്‍. വ്യാപാരമിച്ചം ഉണ്ടാക്കണമെങ്കില്‍ അമേരിക്കയിലെ തൊഴിലാളികളുടെ വേതനം ഭീമമായി വെട്ടിച്ചുരുക്കിയേ മതിയാകൂ. ചൈനയിലെയോ, ഇന്ത്യയിലെയോ തൊഴിലാളികളേക്കാള്‍ കുറഞ്ഞ കൂലിനിരക്കിന്‌ തൊഴില്‍ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത്‌ അസാധ്യമാണെന്ന് നമുക്കറിയാം.

അങ്ങിനെ വന്നാല്‍ എന്തു സംഭവിക്കും? കലാപം തീര്‍ച്ചയാണ്‌. തൊഴിലാളി വിപ്ലവമൊന്നും സംഭവിക്കില്ലായിരിക്കാം. ഒരു പക്ഷേ 1929-നു ശേഷമുള്ള ജര്‍മ്മനിയുടെ അവസ്ഥയിലേക്കോ, കൂടുതല്‍ തീവ്ര-വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിലേക്കോ കാര്യങ്ങള്‍ നീങ്ങിയെന്നും വരാം.അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ തകരുമ്പോള്‍ മറ്റു രാജ്യങ്ങളുടെ സാമ്പത്തികരംഗവും തകര്‍ന്നേക്കാനിടയുണ്ട്‌. അത്‌ തടയുന്നതിനാവശ്യമായ സാമ്പത്തിക സ്വാശ്രയത്വം യൂറോപ്പിനും ഏഷ്യക്കും ഉണ്ടോ? അവരുടെ ലോക്കറുകള്‍ ഡോളറിന്റെ ശേഖരം കൊണ്ട്‌ വീര്‍പ്പുമുട്ടുകയാണ്‌.

1945-നു ശേഷം ഡോളറിന്റെ പിന്‍ബലത്തില്‍ തങ്ങള്‍ നടത്തിയ സാമ്രാജ്യത്വ ചൂഷണത്തിനുള്ള വില അമേരിക്ക നല്‍കിയേ മതിയാകൂ. മറ്റു രാജ്യങ്ങളിലെ ലോക്കറുകളില്‍ കിടക്കുന്ന ഓരോ ഡോളറിനും, എങ്ങിനെയായാലും അവര്‍ സമാധാനം പറയേണ്ടതുണ്ട്‌.

ഇറാനെ ബോംബിടുന്നത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ഇറാഖിലെ ബഹുഭൂരിപക്ഷം വരുന്ന ഷിയകളുടെ അകമ്പടിയോടെ ഇറാഖില്‍ ഇറാന്‍ തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും അതുള്‍ക്കൊള്ളുന്നു. ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക കലാപങ്ങളെ അടിച്ചമര്‍ത്താന്‍ തന്നെ അമേരിക്ക നന്നെ ബുദ്ധിമുട്ടുന്നുണ്ട്‌. ഒരു പക്ഷേ, സുന്നി-ഷിയ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന ഇപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം കുറേക്കൂടി ഉഷാറാക്കി, അതിനെ ഒരു മദ്ധ്യ-പൂര്‍വ്വ ആഭ്യന്തരയുദ്ധമായി വികസിപ്പിക്കാനും അമേരിക്ക മുതിര്‍ന്നേക്കും. അത്‌ ആഗോള ഇന്ധന വിതരണത്തെ തകരാറിലാക്കും. എങ്കിലും, അതൊരു താത്ക്കാലികമായ തകര്‍ച്ചയായിരിക്കുമെന്നും, മറ്റേതെങ്കിലും ഒരു രാജ്യത്ത്‌ - ഒരു പക്ഷേ ബ്രസ്സല്‍സില്‍ തന്നെ ആയിക്കൂടെന്നുമില്ല- യൂറോയിലധിഷ്ഠിതമായ മറ്റൊരു ഇന്ധന വ്യാപാരകേന്ദ്രം ആരെങ്കിലും തുടങ്ങിവെക്കുമെന്നും അമേരിക്കക്ക്‌ ബോദ്ധ്യമുണ്ട്‌.

അങ്ങിനെയെങ്കില്‍ മറ്റൊരു വഴി, ഡോളര്‍ പിന്‍വലിക്കുക എന്നതാണ്‌. പുതിയൊരു കറന്‍സിയിലേക്ക്‌ പ്രവേശിക്കുക. ഒറ്റയടിക്ക്‌ ലോകത്തിന്റെ സമ്പാദ്യ/കരുതല്‍ ധനത്തിന്റെ 66 ശതമാനവും നാമാവശേഷമാകും. അതിന്റെ പ്രത്യാഘാതങ്ങള്‍ സങ്കല്‍പ്പിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നുറപ്പിച്ചോളൂ. ഇത്തരം ഭ്രാന്തന്‍ ആശയങ്ങളാണ്‌ ഇന്ന് വൈറ്റ്‌ ഹൗസിലെയും വാള്‍സ്ട്രീറ്റിലെയും, പെന്റഗണിന്റെയും തലച്ചോറുകളില്‍ നീന്തിക്കളിക്കുന്നത്‌.

മറ്റൊരു മാര്‍ഗ്ഗമുള്ളത്‌, 1938-ല്‍ പോളണ്ടിനെ ആക്രമിക്കുന്നതിനു തൊട്ടുമുന്‍പായി ജര്‍മ്മനി അരങ്ങേറിയ മട്ടിലുള്ള ഒരു നാടകം പുനരാവിഷ്ക്കരിക്കുക എന്നതാണ്‌. പോളണ്ട്‌ തങ്ങളെ ആക്രമിക്കുന്ന ഒരു കൃത്രിമ രംഗം ചിത്രീകരിച്ച്‌, ജര്‍മ്മന്‍ ജനതയുടെ മനസ്സും ഹൃദയവും തങ്ങള്‍ക്കനുകൂലമാക്കാനും യുദ്ധസജ്ജമാക്കാനും ജര്‍മ്മനി ശ്രമിക്കുകയുണ്ടായി. പക്ഷേ ഇതും തീക്കളിയാണ്‌.

അപ്പോള്‍പിന്നെ എങ്ങിനെയാണ്‌ അമേരിക്ക ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നത്‌? സൈനികമായ ഇടപെടല്‍ എന്ന ഉത്തരം മാത്രമാണ്‌ കിട്ടുക. ഡോളറുമായുള്ള ചങ്ങാത്തം മറ്റു രാജ്യങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ഒരു പുതിയ യുദ്ധത്തിനുവരെ അമേരിക്ക തയ്യാറായേക്കും.

ഇന്നത്തെ ഈ പ്രതിസന്ധിക്കു കാരണം, മുതലാളിത്തവും ഡോളറിനെ ആസ്പദമാക്കിയുള്ള സാമ്രാജ്യത്വവുമാണെന്നും, ഇസ്ലാമടക്കമുള്ള മറ്റു സംസ്കാരങ്ങള്‍ക്കോ, തിന്മയുടെ അച്ചുതണ്ടുകള്‍ക്കോ, കൂട്ടനശീകരണ ആയുധങ്ങള്‍ക്കോ ഇതില്‍ ഒരു പങ്കുമില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്‌.

ഇറാന്‍ സ്ഥാപിക്കുന്ന ഈ പുതിയ വ്യാപാരകേന്ദ്രം, പേര്‍ഷ്യന്‍ ഗള്‍ഫിലെ ദ്വീപായ കിഷിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനസജ്ജമായിരിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങേണ്ടതായിരുന്നുവെങ്കിലും പല സമ്മര്‍ദ്ദങ്ങളാല്‍, അത്‌ ഇത്രകാലമായി നീട്ടിവെക്കുകയായിരുന്നു. മെയ്‌ മാസത്തില്‍ രജിസ്റ്റര്‍ കഴിഞ്ഞു. എവിടെനിന്നാണ്‌ സമ്മര്‍ദ്ദമെന്നത്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളു. ഇന്ധനമാഫിയകളും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുമാണ്‌ ഈ കാലതാമസത്തിനു പിന്നിലുള്ളത്‌.

2007-ല്‍ ക്രൂഡ്‌ ഓയിലിന്റെ വില 60 ഡോളറായിരുന്നു.ഡോളറിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കി. അപ്പോഴാണ്‌ NYMEX-യെയും IPE യെയും ഉപയോഗിച്ച്‌, ഫ്യൂച്ചര്‍ വ്യാപാര ഇടപാടുകളിലൂടെ (Speculation ) അമേരിക്ക എണ്ണയുടെ വിലയുയര്‍ത്തിയത്‌. ഇന്ന് ക്രൂഡ്‌ ഓയിലിന്റെ വില 131 ഡോളറില്‍ എത്തിനില്‍ക്കുന്നു. അതായത്‌, 60 ഡോളര്‍ കൊടുത്തിരുന്ന സ്ഥാനത്ത്‌ ഇന്ന് നമ്മള്‍ 131 ഡോളര്‍ കൊടുക്കേണ്ട അവസ്ഥയാണുള്ളത്‌. ഡോളറിന്റെ ആവശ്യം 220 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്‌ ഇതിന്റെ അര്‍ത്ഥം. ഒപ്പെക്കും ഈയിടെ വിലയുയര്‍ത്തുകയുണ്ടായി. ഊഹക്കച്ചവടങ്ങള്‍ക്ക്‌ ഈ വിലവര്‍ദ്ധനവിലുള്ള പങ്ക്‌ 60 ശതമാനമാണ്‌.

ഡോളറിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്ക ഏതറ്റംവരെ പോകാനും മടിക്കില്ല എന്നുള്ളതാണ്‌ ഈ വസ്തുതകള്‍ നമുക്ക്‌ നല്‍കുന്ന ഗുണപാഠം.

(അവസാനിച്ചു)


പരിഭാഷകക്കുറിപ്പ് - ഇതില്‍ കൊടുത്തിരിക്കുന്ന ഡോളര്‍-യൂറോ മൂല്യം, ഇന്നത്തെ എണ്ണവില എന്നിവ ജൂലായ് 22-ന്റെ അടിസ്ഥാനത്തിലുള്ളതാണ്. വോയ്‌സിലെ ഒറിജിനല്‍ ലേഖനത്തില്‍ പഴയ നിരക്കുകളായിരുന്നു സൂചിപ്പിച്ചിരുന്നത്.

Wednesday, November 21, 2007

നിര്‍ണ്ണായകവും അടിയന്തിരവുമായ മൂന്ന് ചരിത്ര ദൗത്യങ്ങള്‍ - 2

ഇറാഖ്‌ യുദ്ധത്തിന്റെ സാമ്പത്തിക വേരുകള്‍

നിലവില്‍ വന്നതിനുശേഷവും കുറച്ചുകാലം, യൂറോ ഒരു സാധ്യത എന്ന മട്ടിലാണ്‌ നിലനിന്നിരുന്നത്‌. ആദ്യകാലത്തുണ്ടായ യൂറോയുടെ മൂല്യശോഷണം, അതിനെ തീരെ അനാകര്‍ഷകവും, അപകടസാദ്ധ്യതകളുമുള്ള ഒരു കറന്‍സിയാക്കി മാറ്റി എന്നത്‌ ശരിതന്നെ. യൂറോപ്പിനു വെളിയിലുള്ള രാജ്യങ്ങള്‍ യൂറോവിനെ അടിസ്ഥാനമാക്കിയ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കു നീങ്ങിയത്‌,സാമ്പത്തികമെന്നതിനേക്കാള്‍ രാഷ്ട്രീയപരമായ കാരണങ്ങളാലായിരുന്നു. 2000-ന്റെ അവസാനത്തോടെ, ഐക്യരാഷ്ട്രസഭയിലെ 10 ബില്ല്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം, സദ്ദാം ഹുസ്സൈന്‍ യൂറോയിലേക്കു മാറ്റിയപ്പോള്‍, ഈ രാഷ്ട്രീയ പ്രയോഗം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചില സാമ്പത്തികവിദഗ്ദ്ധര്‍ മുന്നറിയിപ്പുപ്‌ നല്‍കുകയുണ്ടായി. പക്ഷേ ആ ആശങ്കകളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട്‌, യൂറോ തിരിച്ചുവന്നപ്പോള്‍, സദ്ദാം ലാഭമാണ്‌ കൊയ്തത്‌. മറ്റൊരു രാജ്യം ഇറാനാണ്‌. 2000-ഓടെ, തങ്ങളുടെ വിദേശനാണയശേഖരത്തിന്റെ പകുതിയിലധികവും ഇറാന്‍ യൂറോയിലേക്കു മാറ്റി. എണ്ണയുത്‌പ്പാദന രാജ്യങ്ങളെന്ന നിലയ്ക്ക്‌, ഇറാന്റേയും ഇറാഖിന്റേയും ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയായിരുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍, വടക്കന്‍ കൊറിയ 2002 ഡിസംബറില്‍ യൂറോയിലേക്ക്‌ പ്രവേശിച്ചത്‌, ലോകത്തിന്റെ സമ്പദ്‌ഘടനയില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കുന്ന ഒന്നായിരുന്നില്ല. പക്ഷേ, എന്തുവില കൊടുത്തും തടയേണ്ട ഒരു പ്രവണതയാണിതെന്ന് അമേരിക്ക തിരിച്ചറിഞ്ഞു എന്നിടത്താണ്‌ വടക്കന്‍ കൊറിയയുടെ യൂറോയിലേക്കുള്ള വരവിന്റെ ചരിത്ര പ്രസക്തി. "തിന്മയുടെ അച്ചുതണ്ട്‌' എന്നത്‌, ബുഷിന്റെ വെറുമൊരു ഫലിതപ്രയോഗമായി മാത്രം കാണാന്‍ കഴിയില്ലെന്ന് അതോടെ എല്ലാവര്‍ക്കും ബോദ്ധ്യമാവുകയും ചെയ്തു.

വെനീസ്വലെയുടെ എണ്ണവ്യാപാരത്തെ അമേരിക്കന്‍ ഡോളറിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍നിന്നു വേര്‍പെടുത്തിയ ഹ്യൂഗോ ഷാവേസിന്റെ-2002-ല്‍ പട്ടാള അട്ടിമറിയിലൂടെ ഷാവേസിനെ പുറത്താക്കാന്‍ അമേരിക്ക വിഫലശ്രമം നടത്തിനോക്കിയിരുന്നു-നടപടികളും ചേര്‍ത്തുവായിച്ചാല്‍, അമേരിക്കയുടെ വിദേശനയത്തെ നിയന്ത്രിക്കുന്ന സാമ്പത്തികസമ്മര്‍ദ്ദങ്ങളുടെ ചിത്രം ഏകദേശം വ്യക്തമാകും. സൈന്യത്തെക്കൊണ്ടുമാത്രം ഒരു സാമ്രാജ്യത്തെയും നിലനിര്‍ത്താനാവില്ല. സാമ്പത്തികാധികാരം ഒരു പ്രധാന ഘടകമാണ്‌. അതുകൊണ്ടുതന്നെ, തങ്ങളുടെ സൈനികമേധാവിത്വം നിലനിര്‍ത്താന്‍, അമേരിക്കക്ക്‌, ഡോളറിന്റെ അധീശത്വം ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു.

അങ്ങിനെ നോക്കുമ്പോള്‍, അമേരിക്കയുടെ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം, ഇറാഖിന്റെ എണ്ണവ്യാപാരത്തെ യൂറോയില്‍നിന്ന് ഡോളറിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണെന്ന് കാണാന്‍ കഴിയും. യു.എസ്‌. അധിനിവേശസേനയുടെ ആദ്യനടപടികളിലൊന്ന് അതായിരുന്നുതാനും. പക്ഷേ, ആ നടപടി അവര്‍ക്കുതന്നെ വിനയായിത്തീരുകയാണുണ്ടായത്‌. ഡോളര്‍ ബഹിഷ്ക്കരിക്കാനുള്ള മുറവിളി യുദ്ധ-വിരുദ്ധ പ്രവര്‍ത്തകര്‍ ഉയര്‍ത്താന്‍ തുടങ്ങി. ആ ആഹ്വാനത്തിന്‌ പ്രചാരം ലഭിക്കുകയും, 2004-ലെ വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തിനുശേഷം അത്‌ ബുഷിനെ ബഹിഷ്കരിക്കാനുള്ള ക്യാമ്പെയിനായി മാറുകയും ചെയ്തു. ഈ ദൗത്യം ആദ്യം ഏറ്റെടുത്തത്‌ മലേഷ്യയിലെ മുന്‍പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദായിരുന്നു. 2004-ല്‍. അമേരിക്കയുടെ സാമ്പത്തിക-സൈനിക സഹായത്തോടെയാണ്‌ ഫലസ്തീനെയും ലബനോണിനെയും ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതെന്നും, അതിനാല്‍, ഡോളറിന്റെ ബഹിഷ്കരണത്തിലൂടെ മാത്രമേ അമേരിക്കയെയും, അതുവഴി ഇസ്രായേലിനെയും വരുതിയില്‍ നിര്‍ത്താനാകൂവെന്നും ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന്, മഹാതിര്‍ മൊഹമ്മദ്‌ വീണ്ടും 2006-ല്‍ ഡോളര്‍ ബഹിഷ്ക്കരണവുമായി മുന്നോട്ടു വന്നു. തങ്ങളുടെ ബാക്കിയുള്ള വിദേശ കരുതല്‍ ധനം ഡോളറില്‍നിന്ന് യൂറോയിലേക്ക്‌ മാറ്റാനും, എണ്ണവ്യാപാരത്തില്‍ യൂറോ ഉപയോഗിക്കാനും 2006 ഡിസംബരില്‍ ഇറാന്‍ തീരുമാനിച്ചു. തീര്‍ന്നില്ല, തങ്ങള്‍ വില്‍ക്കുന്ന എണ്ണക്ക്‌ യെന്‍ നല്‍കണമെന്ന് ജപ്പാനോട്‌ 2007 ജൂലായില്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയുടെ താന്‍പോരിമയും സമ്പത്തിന്റെ വഴിവിട്ടുള്ള ഉപയോഗവും ഡോളറിന്റെ മൂല്യം കുറച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ കരുതല്‍ ധനമെന്ന നിലക്കുള്ള ഡോളറിന്റെ പദവി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനം പരാജയപ്പെടുമായിരുന്നു. അത്രമേല്‍ ശക്തമായിരുന്നു മറ്റു ലോകരാഷ്ട്രങ്ങളുടെ പൊതുവായ ശീലവും, രാഷ്ട്രീയമായ നിഷ്ക്രിയത്വവും. കനത്ത ഋണബാദ്ധ്യതയില്‍പ്പെട്ട്‌ ഡോളറിന്റെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഡോളറിന്റെ ശേഖരത്തിലെ തന്റെ പങ്ക്‌, ജോര്‍ജ്ജ്‌ സോറോസ്‌ പിന്‍വലിച്ചു. മറ്റ്‌ അമേരിക്കന്‍ നിക്ഷേപകരും സോറോസിനെ പിന്തുടര്‍ന്നു. 28 സെപ്തംബര്‍ 2004-ന്റെ ചൈന ഡെയ്‌ലിയില്‍, ചൈനീസ്‌ വിദേശകാര്യ സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര സാമ്പത്തികശാസ്ത്രത്തിന്റെ ഡയറക്ടര്‍ ജിയാങ്ങ്‌ റുയ്‌പിംഗ്‌ എഴുതിയ ലേഖനത്തില്‍, ഡോളറിന്റെ വിലയിടിവോടെ ചൈനക്ക്‌ വന്‍നഷ്ടമാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഡോളര്‍ മൂല്യം ഇനിയും ശോഷിച്ചാല്‍, നഷ്ടം ഇനിയും കൂടിയേക്കുമെന്നും എഴുതിയിരുന്നു. ഡോളറില്‍നിന്ന് യൂറോയിലേക്കോ, വേണ്ടിവന്നാല്‍, യെന്നിലേക്കുപോലുമോ മാറുന്നതാണ്‌ അഭിലഷണീയമെന്നും, എണ്ണയുടെ സംഭരണത്തിനുവേണ്ടിമാത്രം ഡോളര്‍ ഉപയോഗിക്കേണ്ടൂ എന്നും ആ ലേഖനത്തില്‍ ജിയാങ്ങ്‌ നിര്‍ദ്ദേശിച്ചിരുന്നു. 2004-ലെ ആദ്യത്തെ ഒന്‍പതുമാസത്തിനുള്ളില്‍ തങ്ങള്‍ നേടിയ അധിക വിദേശ വിനിമയ കരുതല്‍ ശേഖരത്തിന്റെ 15 ശതമാനം മാത്രമേ യു.എസ്‌. ട്രഷറി ബോണ്ടുകളില്‍ ചൈന നിക്ഷേപിച്ചിരുന്നുള്ളു. ഒപെക്‌ രാജ്യങ്ങളാകട്ടെ, ഡോളര്‍ അധിഷ്ഠിതമായ തങ്ങളുടെ സ്വത്തിന്റെ കരുതല്‍ശേഖരം 75-ല്‍ നിന്ന് 60 ആക്കി കുറക്കുകയും ചെയ്തു. 2005 ജൂലായില്‍ യുവാന്റെ ഡോളറുമായുള്ള നിശ്ചിത വിനിമയ നിരക്ക്‌ (Fixed Exchange Rate)ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ, മലേഷ്യയുടെ റിംഗിറ്റും അതേ പാത പിന്‍തുടര്‍ന്നു. ആ രണ്ട്‌ കറന്‍സികളും മറ്റു രാജ്യങ്ങളിലെ കറന്‍സികളുമായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. തങ്ങളുടെ റിസര്‍വ്‌ പോര്‍ട്ട്‌ഫോളിയോ വൈവിദ്ധ്യവത്ക്കരിച്ചേക്കുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ സൂചനയും നല്‍കി. ഭാരതീയ റിസര്‍വ്‌ ബാങ്കും യൂറോയിലുള്ള സെക്യൂരിറ്റികള്‍ വാങ്ങിക്കൂട്ടി. മൂന്നുവര്‍ഷം മുന്‍പ്‌ തങ്ങളുടെ 81 ശതമാനം നിക്ഷേപം ഡോളറില്‍ കേന്ദ്രീകരിച്ചിരുന്ന ഏഷയിലെ ബാങ്കുകള്‍, അത്‌ 67 ശതമാനമാക്കി കുറച്ചുവെന്ന് ബാസ്ലയിലെ (Basle)Bank for International Settlements,2005 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ബാങ്കുകള്‍ 68-ല്‍ നിന്ന് 43-ലേക്കും, ചൈനയുടെ ഡോളര്‍ നിക്ഷേപം 83-ല്‍ നിന്ന് 68-ലേക്കും ഒതുങ്ങി. ഇതര കറന്‍സികള്‍ എന്ന നിലക്ക്‌ ഭാവിയില്‍ കൂടുതല്‍ വലിയ വളര്‍ച്ച ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ യൂറോയും യെന്നും പ്രചാരത്തിലാവാന്‍ തുടങ്ങി. വിവിധ ഇതര കറന്‍സികളും ഹോള്‍ഡിംഗുകളില്‍ ഗണ്യമായ വളര്‍ച്ച നേടി. ചൈനയുടെ യുവാന്‍ 530 ശതമാനം വളര്‍ച്ച കാണിച്ചപ്പോള്‍, ഇന്‍ഡോനേഷ്യന്‍ റുപ്പയ 283-ഉം, തായ്‌വാന്റെ ഡോളര്‍ 127-ഉം, കൊറിയയുടെ വോണ്‍ 117-ഉം, ഇന്ത്യന്‍ രൂപ 114-ഉം വളര്‍ച്ച രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിക്ഷേപകരുടെ പ്രിയപ്പെട്ട കറന്‍സി എന്ന പദവി 2005-ന്റെ അവസാനത്തോടെ യൂറോയില്‍ അധിഷ്ഠിതമായ സെക്യൂരിറ്റികള്‍ നേടിയെടുത്തു. ഡോളര്‍ അടിസ്ഥാനമാക്കിയ സെക്യൂരിറ്റികള്‍ പന്തയത്തില്‍ പിന്നിലായി. 2006-ല്‍ സ്വീഡിഷ്‌ സെന്‍ട്രല്‍ ബാങ്ക്‌ അതിന്റെ ഡോളര്‍ ഹോള്‍ഡിംഗുകള്‍ 37-ല്‍ നിന്ന് 20 ആക്കി വെട്ടിച്ചുരുക്കി. തങ്ങളുടെ സമ്പത്തിന്റെ മൂന്നില്‍ രണ്ടും ഡോളറില്‍ കൈകാര്യം ചെയ്തിരുന്ന റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌ അത്‌ 40 ആക്കിക്കുറച്ചു. ഇറ്റലി, തങ്ങളുടെ വിദേശകരുതല്‍ ശേഖരം ഡോളറില്‍നിന്ന് സ്റ്റെര്‍ലിംഗിലേക്കു മാറ്റി. റഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും കൈമാറ്റം റൂബിളിലേക്ക്‌ പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ അവശ്യകതയെ വ്ലാഡിമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടി. 2010-ഓടെ ഏകീകൃത കറന്‍സി എന്ന ലക്ഷ്യവുമായി നീങ്ങിയ ഗള്‍ഫ്‌ സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന്‌ ഭംഗം വരുത്തിയത്‌ കുവൈത്ത്‌ ആയിരുന്നു. ഡോളറുമായുള്ള തങ്ങളുടെ നാണയത്തിന്റെ ബാന്ധവം 2007- മെയ്‌ മാസം കുവൈത്ത്‌ റദ്ദാക്കി. മൂല്യശോഷണം സംഭവിക്കുന്ന ഡോളര്‍ രാജ്യത്ത്‌ നാണയപ്പെരുപ്പം ഇറക്കുമതിചെയ്യാനേ ഉപകരിക്കൂ എന്ന വിവേകബുദ്ധി (വൈകിയാണെങ്കിലും) ഉണ്ടായതിന്റെ ഫലമായിരുന്നു കുവൈത്തിണ്ടെ ആ തീരുമാനം. പിന്നീട്‌, അമേരിക്കയില്‍ സബ്‌പ്രൈം മോര്‍ട്ട്ഗേജ്‌ പ്രതിസന്ധി* (Sub prime Mortage Crisis) വരുകയും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കില്‍ 0.5 ശതമാനം കുറവുവരുത്തുകയും ചെയ്തപ്പോള്‍, ഒമാനും, സൗദി അറേബ്യയും, ബഹറൈനും തങ്ങളുടെ പലിശനിരക്കുകളില്‍ കാര്യമായ കുറവൊന്നും വരുത്തിയതുമില്ല. ഡോളറിനുപകരമായി കൂടുതല്‍ ഉപയോഗസാദ്ധ്യതകളുള്ള മറ്റു കറന്‍സികളെക്കുറിച്ച്‌ ആറ്‌ ജി.സി.സി. രാജ്യങ്ങളിലും ചര്‍ച്ച നടക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴായിരുന്നു അമേരിക്കയിലെ ഈ പറഞ്ഞ സബ്‌പ്രൈം പ്രതിസന്ധി സംഭവിച്ചത്‌ എന്നതും ശ്രദ്ധേയമാണ്‌. യു.എസ്‌.ഫെഡറല്‍ റിസര്‍വ്‌ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌, 2007 ജൂലായ്‌ അവസാനത്തിനും സെപ്തംബര്‍ ആദ്യവാരത്തിനുമിടയില്‍ വിദേശ സെന്‍ട്രല്‍ ബാങ്കുകള്‍ യു.എസ്‌. ട്രഷറിയിലുള്ള തങ്ങളുടെ നിക്ഷേപങ്ങള്‍ 48 ബില്ല്യണ്‍ ഡോളറായി കുറച്ചു എന്നാണ്‌. ഇതിനൊക്കെ പുറമെയാണ്‌ ഐ.എം.എഫിനും, ലോകബാങ്കിനും, ഇന്റര്‍ അമേരിക്കന്‍ ഡെവലപ്പ്‌മന്റ്‌ ബാങ്കിനും, പുതിയ പ്രതിസന്ധികള്‍ സമ്മാനിച്ചുകൊണ്ട്‌, ഏഴു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന്, അന്താരാഷ്ട്രതലത്തില്‍ പുതിയൊരു ബാങ്ക്‌ (Banco del Sur) സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട്‌ വന്നത്‌. ഏഴ്‌ ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളെക്കൂടാതെ, ഭാവിയില്‍ മറ്റു പല രാജ്യങ്ങളും ക്രമേണ ഇതില്‍ അംഗങ്ങളാകുമെന്നുതന്നെയാണ്‌ ഇപ്പോള്‍ കരുതപ്പെടുന്നത്‌. ഈ രാജ്യങ്ങളെല്ലാം അവരവരുടെ നാണയങ്ങളിലേക്ക്‌ തിരിച്ചുപോയാല്‍, അത്‌ ഡോളറിനു താങ്ങാനാവുന്നതിലും വലിയ ആഘാതമായിരിക്കും. ഡോളറിന്റെ മൂല്യത്തകര്‍ച്ച ഉളവാക്കിയ മറ്റൊരു സ്ഥിതിവിശേഷമെന്താണെന്നാല്‍, ധനിക രാജ്യങ്ങള്‍ യൂറോയിലേക്ക്‌ തിരിഞ്ഞപ്പോള്‍, താരതമ്യേന അത്രതന്നെ ധനികരല്ലാത്ത മറ്റു രാജ്യങ്ങള്‍-റഷ്യ മുതല്‍ മാള്‍ഡീവ്‌സ്‌ വരെയും, മെക്സിക്കോ മുതല്‍ വിയറ്റ്‌നാം വരെയുമുള്ളവ-താന്താങ്ങളുടെ പ്രാദേശിക കറന്‍സികളില്‍ അഭയം തേടി എന്നതാണ്‌.

'ലോക കറന്‍സി എന്ന പദവി ഡോളറിനു നഷ്ടമാകുന്നു' എന്ന, ചൈനീസ്‌ സെന്‍ട്രല്‍ ബാങ്കിന്റെ ഉപഡറക്ടര്‍മാരില്‍ ഒരാളായ ഹൂ ജിയാനിന്റെ അഭിപ്രായത്തോട്‌ യോജിക്കാന്‍ ബുദ്ധിമുട്ടില്ല. പ്രത്യേകിച്ചും, അമേരിക്കയിലെ വിദഗ്ദ്ധര്‍തന്നെ ഇതേ വികാരം പങ്കിടുമ്പോള്‍. ഇതിന്റെ അര്‍ത്ഥം, ഇനി മേലില്‍ ലോകത്തിലെ ഒരെയൊരു പൊതുവായ കറന്‍സി എന്ന സ്ഥാനം അമേരിക്കന്‍ ഡോളറിനു അവകാശപ്പെടാനാവില്ല എന്നുതന്നെയാണ്‌. മറ്റു കറന്‍സികളുമായി ഡോളറിന്‌ ഈ പദവി പങ്കിടേണ്ട ഒരു സ്ഥിതിയാണ്‌ വന്നിരിക്കുന്നത്‌. എങ്കില്‍തന്നെയും, പല കാരണങ്ങളാലും, ഡോളര്‍ ഇപ്പോഴും പ്രമുഖസ്ഥാനത്തുതന്നെയാണെന്നതിന്‌ സംശയമില്ല. മറ്റു രാജ്യങ്ങളുടെ എണ്ണവ്യാപാരം ഡോളറിലായിരിക്കുന്നിടത്തോളം കാലം അതങ്ങിനെതന്നെ തുടരാനും ഇടയുണ്ട്‌. അതിന്‌ ആവശ്യക്കാരുമുണ്ടായേക്കും. റഷ്യ അതിന്റെ എണ്ണ-പ്രകൃതിവാതക കൈമാറ്റം റൂബിളിന്റെ അടിസ്ഥാനത്തിലാക്കിയാല്‍ സ്ഥിതി പക്ഷേ മാറിമറിഞ്ഞേക്കാന്‍ ഇടയുണ്ട്‌. ട്രില്ല്യണ്‍ കണക്കിന്‌ ഡോളര്‍ തങ്ങളുടെ കയ്യില്‍ സൂക്ഷിക്കുന്ന ചൈനയും ജപ്പാനും, ആ ഭീമമായ സംഖ്യ അത്ര വേഗത്തിലൊന്നും കയ്യൊഴിയാന്‍ പോകുന്നില്ല. കാരണം,അത്‌, അവരുടെ കരുതല്‍ ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടുതന്നെ. മാത്രവുമല്ല, അമേരിക്കന്‍ വിപണിയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളെപ്പോലെ, അവരും അവരുടെ കറന്‍സികളുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍, താഴ്ത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌. എങ്കില്‍തന്നെയും, 2007 നവംബറില്‍ ഡോളറുമായുള്ള പെഗ്‌ **വിച്ഛേദിച്ചതോടെ, യുവാന്റെ മൂല്യം 11.5 ശതമാനംകണ്ട്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌. ഈ വര്‍ഷം ആദ്യം യെന്‍ രേഖപ്പെടുത്തിയ വളര്‍ച്ച 7.7 ശതമാനമായിരുന്നു. ഡോളറിന്റെ മൂല്യം തകരുന്നതോടെ, അതിന്റെ കരുതല്‍ശേഖരം നഷ്ടത്തിലായിരിക്കും കലാശിക്കുക. ഡോളര്‍ ശേഖരം താരതമ്യേന കുറവുള്ള രാജ്യങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടിവരും.

നമ്മുടെ നിലവിലുള്ള ലോകസാഹചര്യങ്ങള്‍ അത്രക്ക്‌ നിര്‍ണ്ണായകമല്ലായിരുന്നുവെങ്കില്‍, ഡോളറിന്റെ ഈ ക്രമേണയുള്ള മൂല്യശോഷണംകൊണ്ട്‌ നമുക്ക്‌ തൃപ്തരാകാമായിരുന്നു. ഇന്ന്, സ്ഥിതി അപകടകരമായ ഒരു വഴിത്തിരിവിലാണ്‌. അധിനിവേശത്തിന്റെ ഫലമായി ഇറാഖിലും, അഫ്ഘാനിസ്ഥാനിലും ദശലക്ഷക്കണക്കിനാളുകള്‍ മരിച്ചുകഴിഞ്ഞു. ഇപ്പോഴും നിരവധിപേര്‍ ചത്തൊടുങ്ങുകയും ചെയ്യുന്നു. അതേസമയം, ഇസ്രായേലിന്റെ വര്‍ണ്ണവെറിയന്‍ ഭരണകൂടം, അമേരിക്കയുടെ പിന്തുണയോടെ, പാലസ്തീന്‍ പൂര്‍ണ്ണമായും കയ്യടക്കി, തദ്ദേശീയരായ പാലസ്തീനികളെ വെസ്റ്റ്‌ ബാങ്കിലെ നിരവധി ഘെറ്റോകളിലേക്കും, ഗാസ എന്ന മറ്റൊരു വലിയ ഘെറ്റോയിലേക്കും ആട്ടിപ്പായിക്കുന്നതും, വംശനാശം വരുത്തുന്നതും നമ്മള്‍ കാണുന്നു. ഇറാനെ ആക്രമിച്ചാല്‍ അത്‌ ഒരു ആണവയുദ്ധമായി പരിണമിക്കുകയാവും ഫലം. കാരണം, ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ്‌ അമേരിക്ക ഉന്നമാക്കുന്നത്‌. 'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ മുന്‍കൂര്‍ ആക്രമണം നടത്തുന്നതില്‍നിന്ന് അമേരിക്കയെ തടയുന്നത്‌, അമേരിക്കന്‍ സൈന്യത്തിന്റെ എതിര്‍പ്പുമൂലമാണെന്ന' മട്ടിലുള്ള വിശദീകരണങ്ങളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. പക്ഷേ, സൈന്യത്തിന്റെ എതിര്‍പ്പിനെപ്പോലും മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ അത്യന്തം ഭീഷണമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്‌. 2007 ആഗസ്റ്റ്‌ 29, 30 തീയതികളില്‍, എല്ലാ നടപടിക്രമങ്ങളെയും ലംഘിച്ചുകൊണ്ട്‌, ആണവായുധങ്ങള്‍ ഘടിപ്പിച്ച ഒട്ടനവധി ക്രൂയിസ്‌ മിസ്സെലുകള്‍ രഹസ്യമായി രാജ്യത്തുനിന്ന് പുറത്തേക്ക്‌ കടത്തിയിട്ടുണ്ട്‌. ഇവ എങ്ങിനെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്‌ സര്‍ക്കാരിന്റെ ഭാഷ്യം. ഇതിനെക്കുറിച്ച്‌ അറിയുന്നവരും, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ, സൈന്യത്തിലെ ഉന്നതരില്‍ ചിലരെ, ഈ സംഭവത്തിനു തൊട്ടു മുന്‍പും പിന്‍പുമായി കാണാതാവുകയും, മറ്റു ചിലര്‍ സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുകയും ചെയ്തിട്ടുണ്ട്‌. ഇതൊക്കെ വിരല്‍ചൂണ്ടുന്നത്‌, കാണാതായ ആയുധങ്ങള്‍ ഇറാനെതിരെയുള്ള യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ളവയായിരുന്നു എന്ന നിഗമനത്തിലേക്കാണ്‌. അത്തരത്തിലൊരു യുദ്ധം പുറപ്പെട്ടാല്‍, റഷ്യയും ചൈനയും ഒക്കെ ഉള്‍പ്പെടുന്ന ഭീമമായ ഒരു യുദ്ധത്തിലേക്കായിരിക്കും അതുചെന്നെത്തുക. ഇറാനും, പശ്ചിമേഷ്യക്കും മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ നാശത്തിനും അത്‌ വഴിവെക്കും.


(അടുത്ത ലക്കത്തില്‍ അവസാനിക്കും)



Subprime Mortgage crisis - കുറച്ചുകാലം മുന്‍പ് തത്ത്വദീക്ഷയില്ലാതെ നല്‍കിയ ഭവനവായ്പയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉണ്ടായ പ്രതിസന്ധി.

PEG - Price/Earning Growth Ratio

Tuesday, November 20, 2007

നിര്‍ണ്ണായകവും,അടിയന്തിരവുമായ മൂന്ന് ചരിത്രദൗത്യങ്ങള്‍*

ഇറാന്‍ ആണവായുധ സാങ്കേതിക വിദ്യ കരസ്ഥമാക്കിയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കായിരിക്കും ലോകം ചെന്നെത്തുക എന്ന ബുഷിന്റെ ഒക്ടോബര്‍ 2007-ലെ പ്രഖ്യാപനം ഒരു തമാശയോ അതിശയോക്തിയോ ഒന്നുമല്ല. തന്റെ നയം വ്യക്തമാക്കുക മാത്രമായിരുന്നു ബുഷ്‌ ചെയ്തത്‌. ഇറാന്‍ ആണവപരിപാടികളുമായി മുന്നോട്ട്‌ പോകാനാണ്‌ ഒരുക്കമെങ്കില്‍ അമേരിക്ക കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന്, ഡിക്ക്‌ ചെനിയും ഒക്ടോബറില്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. അഫ്ഘാനിസ്ഥാന്‍, ഇറാഖ്‌, പാലസ്തീന്‍ എന്നിവിടങ്ങളിലെ യുദ്ധം ഇറാനിലേക്കുകൂടി വ്യാപിച്ചാല്‍, ആ മൂന്നാം ലോകമഹായുദ്ധം യാഥാര്‍ത്ഥ്യമാവുകതന്നെ ചെയ്യും. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക സന്നാഹങ്ങള്‍ നടത്തുന്നു എന്നതിന്‌ കുറച്ചുകാലങ്ങളായി നമുക്കു മുന്‍പില്‍ നിരവധി സാഹചര്യത്തെളിവുകളുണ്ട്‌. അതെന്തൊക്കെയാണെന്നു നോക്കാം. (1) ഇറാന്‍ ആണവായുധപരിപാടിയുമായി മുന്നോട്ട്‌ പോവുകയാണെന്നും (ഇതിനെ, അന്താരാഷ്ട്ര ആണോവോര്‍ജ്ജ കമ്മീഷന്റെ തലവന്‍, അല്‍ ബറാദി തള്ളിക്കളഞ്ഞതാണ്‌), ആയുധങ്ങളും സൈന്യത്തെയും ഇറാഖിലേക്ക്‌ കടത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ (ഇത്‌ ഇറാഖും നിഷേധിച്ചിട്ടുണ്ട്‌)(2) ഇറാനെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള അമേരിക്കന്‍ സൈനികസന്നാഹങ്ങള്‍ (3) ഇറാനിലെ ഇസ്ലാമിക റെവല്യൂഷണറി സേനയെ തീവ്രവാദികളായി മുദ്രകുത്തല്‍ ((4)ഉപരോധം ഏര്‍പ്പെടുത്തല്‍, ഇതൊക്കെയാണ്‌ ആ തെളിവുകള്‍. പക്ഷേ ഇന്ന്, മറ്റു ചില വസ്തുതകള്‍കൂടി പുറത്തുവന്നിരിക്കുന്നു. ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ തയ്യറെടുപ്പുകള്‍ ഇന്നോ ഇന്നലെയോ അല്ല, കുറേക്കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇനി, യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെച്ചാല്‍പ്പോലും യുദ്ധമൊഴിവാക്കാന്‍ ഇറാനു സാധ്യമല്ലെന്നും, അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്‍സിലിലെ രണ്ടു മുതിര്‍ന്ന മുന്‍കാല നയവിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നു.

ഇറാനെ സൈനികമായി നേരിടാനുള്ള അമേരിക്കയുടെ നീക്കത്തെ തടയാന്‍, അമേരിക്കന്‍ ജനതയല്ലാതെ, മറ്റേതെങ്കിലും ശക്തി ഇന്ന് ഭൂമുഖത്തുണ്ടോ? അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ അടിസ്ഥാനം അതിന്റെ സൈനികശക്തിയാണെന്നും, ആ സൈനികശക്തിയാകട്ടെ, അമേരിക്കയുടെ ഡോളര്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ സൃഷ്ടിയാണെന്നുമുള്ള വാദത്തിലേക്കാണ്‌ ഇനി നമ്മള്‍ ചെന്നെത്തുന്നത്‌. ഡോളറിന്റെ ബലത്തിലാണ്‌ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സൈനികസന്നാഹങ്ങള്‍ നിലനിര്‍ത്താനുള്ള അതിന്റെ അപരിമേയമായ ധനശേഷിയും നിലനില്‍ക്കുന്നത്‌. അമേരിക്കന്‍ ഡോളറിന്റെ ആ അപ്രമാദിത്വത്തെ തകര്‍ത്തുനോക്കൂ, അപ്പോള്‍ ആ സാമ്രാജ്യം നിലംപൊത്തുന്നതു കാണാം.

ഡേവിഡ്‌ ലുഡന്റെ "അമേരിക്കയുടെ അദൃശ്യമായ സാമ്രാജ്യം" (America's Invisible Empire)എന്ന ലേഖനം, ആധുനികലോകത്തെ ഈ പുതിയ സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളെ ശ്രദ്ധേയമായ ഉള്‍ക്കാഴ്ച്ചയോടെ സമീപിക്കുന്ന ഒന്നാണ്‌. പഴയ സാമ്രാജ്യങ്ങള്‍ അസ്തമിക്കുകയും, കോളണികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിലേക്ക്‌ കുതിക്കുകയും ചെയ്ത സമീപ ചരിത്രഘട്ടത്തില്‍മാത്രം പ്രബലമായി വന്ന ആ രാജ്യത്തിന്‌, ആദ്യകാലങ്ങളില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ പരസ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കമ്മ്യൂണിസത്തിനെ തകര്‍ക്കാനായി ഭൂമിയില്‍ അവതരിച്ച ജനാധിപത്യത്തിന്റെ വേഷമായിരുന്നു അമേരിക്ക ആദ്യകാലങ്ങളില്‍ അണിഞ്ഞത്‌. പിന്നീട്‌, സോവിയറ്റ്‌ യൂണിയന്‍ ശിഥിലമായപ്പോള്‍, 'ഭീകരതക്കെതിരായ യുദ്ധ'മായി വേഷപ്പകര്‍ച്ച വന്നു. ആഗോള അധിനിവേശത്തിന്റെ യുക്തിയായി ഉയര്‍ത്തിക്കാട്ടിയത്‌, ദേശീയ സുരക്ഷയെയും, ദേശീയ താത്‌പ്പര്യങ്ങളെയുമായിരുന്നു.

സ്റ്റേറ്റിനാല്‍ വഞ്ചിക്കപ്പെട്ടും, പുറത്തുള്ളവര്‍ക്ക്‌ വളരെ വ്യക്തമായി കാണുവാന്‍ കഴിയുന്ന തങ്ങളുടെ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ സ്വയം തിരിച്ചറിയാനാകാതെ, മാധ്യമങ്ങള്‍ നല്‍കുന്ന മായാവലയത്തിന്റെ കുമിളകള്‍ക്കകത്ത്‌ സുഷുപ്തിയിലാണ്ടും കിടക്കുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു 'ട്രൂമാന്‍ ഷോ'യിലെന്നവണ്ണം ജീവിക്കുന്ന ഒരു ജനതയായിട്ടാണ്‌ അമേരിക്കന്‍ പൗരന്‍മാരെ ലുഡന്‍ അവതരിപ്പിക്കുന്നത്‌. "സാമ്രാജ്യത്വത്തിന്റെ യഥാര്‍ത്ഥചിത്രവും, അതിനുകൊടുക്കേണ്ടിവരുന്ന വിലയും മനസ്സിലാക്കാന്‍ അമേരിക്കന്‍ ജനതക്കു കഴിയാത്തിടത്തോളം കാലം, ആ സാമ്രാജ്യം നശിക്കാന്‍ പോകുന്നില്ല' എന്ന ലുഡന്റെ നിരീക്ഷണം വളരെ ശ്രദ്ധേയമായ ഒന്നാണ്‌. പക്ഷേ, അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഴുവന്‍ ചിലവും വഹിക്കുന്നത്‌, അമേരിക്കയിലെ സമ്മതിദായകരും, നികുതിദായകരുമാണെന്ന' ലുഡന്റെ വിലയിരുത്തല്‍ ശരിയല്ലെന്നുവേണം പറയാന്‍. അതങ്ങിനെയായിരുന്നുവെങ്കില്‍, കൂടുതല്‍ അമേരിക്കക്കാര്‍ അത്‌ തിരിച്ചറിയുകയും, എതിര്‍ക്കുകയും ചെയ്യുമായിരുന്നു; ഇറാഖ്‌ അധിനിവേശത്തിനെതിരെയും, ഇറാനു നേരെയുള്ള യുദ്ധശ്രമങ്ങള്‍ക്കെതിരെയും ഡെമോക്രാറ്റുകള്‍ ഒന്നിക്കുമായിരുന്നു; അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന സമ്മതിദായകര്‍ ഡെമോക്രാറ്റുകളെ പിന്തുണക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, നടക്കുന്നത്‌ മറ്റൊന്നാണ്‌. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചിലവു വഹിക്കുന്നത്‌, അമേരിക്കക്കാരല്ല, പുറത്തുള്ള ലോകമാണ്‌. അതുകൊണ്ടുതന്നെയാണ്‌ അമേരിക്കകത്ത്‌ ആ സാമ്രാജ്യം അദൃശ്യമായി നിലകൊള്ളുന്നു അന്നു പറയേണ്ടിവരുന്നതും.

ഡോളറിന്റെ അധീശത്വം-അല്‍പ്പം ചരിത്രം.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെയും, അവരുടെ സാമ്പത്തിക മേധാവിത്വത്തിന്റെയും പ്രധാന ബലം, അവരുടെ നാണയം വഹിക്കുന്ന പങ്കിനെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ വ്യാപാര-ധന കമ്മികളില്‍നിന്ന് അവരെ ഇത്രയുകാലം രക്ഷിച്ചുപോന്നത്‌, ദശാബ്ദങ്ങളായി ലോകത്തിന്റെ കരുതല്‍ ശേഖരമായി നിലനില്‍ക്കുന്ന അവരുടെ സ്വന്തം നാണയമായ ഡോളറാണ്‌. തങ്ങളുടെ ചിലവുകള്‍ നേരിടാന്‍, ഓരോ ദിവസവും അമേരിക്കക്ക്‌ 4 ബില്ല്യണ്‍ ഡോളറിന്റെ മൂലധന ഒഴുക്ക്‌ അവശ്യമാണ്‌. സൈനികപരമായ മേല്‍ക്കോയ്മയുള്ളതുകൊണ്ട്‌ അവര്‍ക്കൊരിക്കലും ഒരു ഉപരോധത്തെ ഭയപ്പെടേണ്ടിവരുന്നില്ല. എങ്കിലും, അമേരിക്കന്‍ ഡോളറിന്റെ ഹെഗിമണിയുടെ സഹായത്താലാണ്‌, വിഭവദാരിദ്ര്യത്തെ അതിജീവിക്കാന്‍ അമേരിക്കക്ക്‌ ഇന്ന് കഴിയുന്നത്‌.

ഡോളറിന്റെ പ്രവര്‍ത്തന മെക്കാനിസം വളരെ വിശദമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട്‌ ഈ പുസ്തകത്തില്‍ പലയിടത്തും. ഇവിടെ അതിന്റെ ഒരു രത്നച്ചുരുക്കം മാത്രം നല്‍കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തി, അമേരിക്കന്‍ ഡോളറിനെ, സ്വര്‍ണ്ണത്തിന്റെ സഹായത്തോടെ, ലോകത്തിലെ, പ്രബലമായ ഒരേയൊരു കരുതല്‍ ശേഖരമാക്കി മാറ്റി. 1971-ല്‍ അമേരിക്ക സ്വര്‍ണ്ണസൂചിക എടുത്തുമാറ്റിയപ്പോള്‍, ഡോളര്‍ മേധാവിത്വം നിലനിര്‍ത്തി. പിന്നീട്‌, 1974-ല്‍ സൗദി സര്‍ക്കാരുമായുള്ള ഉടമ്പടിപ്രകാരം എണ്ണവ്യാപാരം ഡോളറിന്റെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഡോളര്‍ പിന്നെയും ശക്തമായി. മിക്കരാജ്യങ്ങളും എണ്ണ ഇറക്കുമതിചെയ്യുന്നതുകൊണ്ട്‌, ഭാവിയില്‍ ഒരുപക്ഷേ എണ്ണയുടെ ലഭ്യതയില്‍ കുറവു വന്നാല്‍ അതിനെ നേരിടുന്നതിനുവേണ്ടി, ഡോളര്‍ കരുതിവെക്കുന്നത്‌ ബുദ്ധിയായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. മൂന്നാം ലോകരാജ്യങ്ങള്‍ക്കാകട്ടെ, തങ്ങളുടെ ദുര്‍ബ്ബലമായ സമ്പദ്‌വ്യവസ്ഥക്കും, എപ്പോള്‍വേണമെങ്കില്‍ തകര്‍ന്നേക്കാവുന്ന നാണയമൂല്യത്തിനെയും സംരക്ഷിക്കാന്‍, ഡോളര്‍ശേഖരം വര്‍ദ്ധിപ്പിക്കേണ്ടത്‌ ആവശ്യവുമായിരുന്നു. അങ്ങിനെ, എല്ലാവര്‍ക്കും ഡോളര്‍ പ്രിയങ്കരമായപ്പോള്‍, അമേരിക്കക്ക്‌, കൂടുതല്‍ പച്ചനോട്ടുകള്‍ അടിച്ചിറക്കേണ്ട ബാധ്യതമാത്രമ ഉണ്ടായുള്ളു. തങ്ങളുടെ കയറ്റുമതിക്കുള്ള പ്രതിഫലമായി മറ്റു രാജ്യങ്ങള്‍ സന്തോഷപൂര്‍വ്വം ഡോളര്‍ സ്വീകരിക്കുകയും ചെയ്യും. ഈ പച്ചനോട്ടുകള്‍ പിന്നീട്‌, ട്രഷറി ബോണ്ടായും മറ്റു രീതിയിലും അമേരിക്കയുടെ ആഭ്യന്തര വിപണിയിലേക്ക്‌ തിരിച്ചുവന്ന്, ഡോളറിന്റെ പുറത്തേക്കൊഴുക്കിനെ ഫലപ്രദമായ രീതിയില്‍ സമതുലിതമാക്കുന്നു. ഇതോടൊപ്പം തന്നെ, വാഷിംഗടണ്‍ കേന്ദ്രമായ അന്താരാഷ്ട്ര നാണയ നിധിയും (IMF) ലോകബാങ്കും (WB), ഡോളറിന്റെ മേല്‍ക്കോയ്മയെ ബലപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്‌.

കരുതല്‍ നാണയം, ഒരേസമയം, ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, ആഭ്യന്തര ചുമതലകളും നിര്‍വ്വഹിക്കുകയും, സവിശേഷപരിഗണന ലഭിക്കുന്ന രാജ്യത്തിന്റെ(favoured nation) ഋണബാദ്ധ്യത നിശ്ചിതകാലത്തേക്കു വളര്‍ത്തിവലുതാക്കി, മറ്റു രാജ്യങ്ങളുടെ നാണയത്തെ തകര്‍ക്കുകയും ചെയ്യുന്നു. ഇത്‌ ഒരുതരത്തില്‍ ഇരുതല മൂര്‍ച്ചയുള്ള ഖഡ്ഗമാണ്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ, വര്‍ദ്ധിച്ചുവരുന്ന ധന-വ്യാപാര കമ്മിയിലൂടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തകരുന്നതിന്‌ ഇത്‌ ഇടയാക്കി. 2006-ഓടെ 763.6 ബില്ല്യണ്‍ ഡോളര്‍ വ്യാപാര കമ്മിയിലാണ്‌ അതെത്തിനില്‍ക്കുന്നത്‌. മൊത്തം കമ്മിയാകട്ടെ, 850 ബില്ല്യണ്‍ ഡോളറും. രാജ്യത്തിന്റെ മൊത്തം ഋണബദ്ധ്യത 9 ട്രില്ല്യണ്‍ ഡോളര്‍ ആണ്‌. ഉത്‌പ്പാദന രാജ്യമെന്ന പദവിയെ ആഗോളവത്ക്കരണം പാടെ തകര്‍ത്തിരിക്കുന്നു. സേവനമേഖലയാകട്ടെ, ഔട്ട്‌സോഴ്സിംഗിലൂടെ അതിവേഗം ഇല്ലാതായിരിക്കുന്നു. അമേരിക്കയില്‍ ബാക്കി നില്‍ക്കുന്നത്‌, ആഗോളതലത്തിലുള്ള സാമ്പത്തിക സേവന മേഖല മാത്രമാണ്‌. ഇതിനു ശക്തി പകരുകയാണ്‌ അമേരിക്കന്‍ ഡോളര്‍ ചെയ്യുന്നത്‌.

അമേരിക്കന്‍ സമ്രാജ്യത്തിന്റെ ചിലവുകള്‍ വഹിക്കുന്നത്‌ മറ്റു രാജ്യങ്ങളാണ്‌. ആ ചിലവുകളെ അമേരിക്കന്‍ പൗരന്‍മാരില്‍നിന്ന് സമര്‍ത്ഥമായി മറച്ചു പിടിക്കാന്‍ അമേരിക്കന്‍ ഡോളറിന്റെ അധീശത്വം സഹായിക്കുന്നു. മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട്‌, ഡോളര്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമാകുന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഇന്നുള്ളത്‌. ലോകത്തിലെ ഒരേയൊരു കരുതല്‍ നാണയമാണ്‌ ആ പച്ചനോട്ടുകള്‍.

(തുടരും)



*Averting World War III, Ending Dollar Hegemony and US Imperialism -എന്ന പേരില്‍, www.countercurrents.org.യില്‍ 17/11/2007-ന് പ്രസിദ്ധീകരിച്ച, രോഹിണി ഹെന്‍സ്മാന്‍ എഴുതിയ പൂര്‍ണ്ണലേഖനത്തിന്റെ ആദ്യഭാഗം.