Showing posts with label പത്രധര്‍മ്മം. Show all posts
Showing posts with label പത്രധര്‍മ്മം. Show all posts

Wednesday, March 5, 2008

ദൈവശാസ്ത്രത്തിന്റെ പത്രധര്‍മ്മം

പണ്ട്‌ പണ്ട്‌, ഒരിക്കല്‍, സെയില്‍സിംഗ്‌ രാഷ്ട്രപതിയായിരിക്കുന്ന കാലത്ത്‌, ഒരിക്കല്‍ കൊച്ചിയില്‍ വന്ന് എറണാകുളം ഗസ്റ്റ്‌ ഹസില്‍ താമസിക്കുകയുണ്ടായി. പിറ്റേന്ന് വെളുപ്പിന്‌ എന്നുമുള്ള പ്രഭാതസവാരിഗിരിഗിരിക്കിറങ്ങിയ അദ്ദേഹത്തിന്റെ മുന്‍പില്‍ എങ്ങിനെയോ ഒരു ഉന്തുവണ്ടിക്കാരന്‍ അബദ്ധവശാല്‍ എത്തിപ്പെട്ടു. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ദിവസവും എറണാകുളം മാര്‍ക്കറ്റിലേക്ക്‌ വരുന്ന ഒരു വിദ്വാന്‍. സെയില്‍സിംഗിന്റെ അംഗരക്ഷകര്‍ അയാളെ തടഞ്ഞുവെക്കാന്‍ പുറപ്പെട്ടപ്പോള്‍ സിംഗ്‌ അവരെ തടഞ്ഞു. വിവരങ്ങള്‍ ചോദിച്ചു. ഇന്ത്യയില്‍ ഇപ്പോഴും ആളുകള്‍ ‘ഉന്തുവണ്ടിയുന്തി‘ ഉപജീവനം കഴിക്കുന്നുണ്ടെന്നുള്ളത്‌ അദ്ദേഹത്തിന്‌ പുതിയ അറിവായിരുന്നു. സഹതാപത്താല്‍ മനമലിഞ്ഞു അദ്ദേഹത്തിന്‌. നൂറുരൂപ കൊടുത്തു അദ്ദേഹം. തന്റെ കൂടെ നിര്‍ത്തി ഒരു ഫോട്ടോയുമെടുത്തു. അതുകൊണ്ടും കാരുണ്യംതീരാഞ്ഞ്‌, തന്റെ ഔദ്യോഗിക വാഹനത്തില്‍ അയാളെ തിരിച്ച്‌ ഫോര്‍ട്ടുകൊച്ചിയിലെത്തിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ ആജ്ഞയും നല്‍കിയിട്ടേ സെയില്‍സിംഗ്‌ അടങ്ങിയുള്ളു. ഉന്തുവണ്ടിയുടെ കാര്യം എന്തായി, അന്നത്തെ അയാളുടെ കച്ചവടം എന്തായി എന്നൊന്നും നമുക്കറിയില്ല. ഏതായാലും ആ നൂറുരൂപ വെച്ച്‌ അയാള്‍ ഒരു തട്ടുകട തുടങ്ങിയെന്നുള്ള വാര്‍ത്തകൂടി പിന്നീടെപ്പൊഴോ ഏതോ പത്രത്തില്‍ വന്നത്‌ ഓര്‍ക്കുന്നു.

അങ്ങിനെ, ദാരിദ്ര്യത്തെക്കുറിച്ചൊക്കെ നമ്മള്‍ എത്രയോ കേട്ടു. കണ്ടു. ഇപ്പോഴും കാണുന്നു, കേള്‍ക്കുന്നു. നമുക്കിടയിലും, ചുറ്റും, മഹാധനികരെന്ന് വീമ്പടിക്കുന്ന രാജ്യങ്ങളിലും വരെ ദാരിദ്ര്യം കൊടികുത്തി വാഴുന്നത്‌ നമ്മള്‍ നിത്യവും അറിയുന്നു. ദാനധര്‍മ്മങ്ങള്‍കൊണ്ട്‌ പരിഹരിക്കേണ്ടുന്ന ഒന്നല്ല ഈ സാമൂഹ്യവിപത്ത്‌ എന്ന് നമുക്കറിയാം. ദാരിദ്ര്യം എന്നത്‌ പരിഹരിക്കാനാവാത്ത ഒരു സാമൂഹ്യാവസ്ഥയല്ലെന്നും, അത്‌ മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഒന്നാണെന്നും സാമൂഹ്യശാസ്ത്രം തലകീഴായി പഠിക്കാത്ത ഏതൊരുത്തനും ബോദ്ധ്യവുമുണ്ടാകണം. 'വിഭവദൗര്‍ല്ലഭ്യം, നിരക്ഷരത, തൊഴിലില്ലായ്‌മ എന്നിവയാണ്‌ ദാരിദ്ര്യം എന്ന വിപത്തിനു കാരണം' എന്നൊക്കെ മാര്‍ജ്ജിനിട്ട്‌ നാലുപുറത്തില്‍കവിയാതെ ഉപന്യസിക്കുക ഒരുപക്ഷേ ചെറിയ കുട്ടികള്‍ മാത്രമായിരിക്കും. സെക്കന്‍ഡറിക്കു താഴെമാത്രമെത്തിയ കുട്ടികള്‍. അത്‌ വരുന്നത്‌, അവരുടെ നിഷ്കളങ്കതയില്‍നിന്നാണ്‌. അല്ലെങ്കില്‍, വീട്ടിലെ വലിയവരുടെ വങ്കത്തെ ചോദ്യം ചെയ്യാതെ പകര്‍ത്തിയെഴുതുന്നതില്‍നിന്നാണെന്നും വരാം. കാരുണ്യമെന്നോ, മാനവികതയെന്നോ നമ്മള്‍ പേരിട്ടുവിളിക്കുന്ന വസ്തുവിന്റെ അഭാവം കൊണ്ടല്ല. തീര്‍ച്ച. വഴിവക്കിലോ വീട്ടില്‍വെച്ചോ ആ സാധുക്കളെ കാണാനിടവരുമ്പോള്‍ അവരുടെ കണ്ണുകളില്‍ സങ്കടവും, അവിശ്വാസനീയതയും നിഴലിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

പക്ഷേ ക്രിസ്ത്യന്‍ സയന്‍സ്‌ മോണിറ്ററിന്റെ ഇന്ത്യയിലെ ലേഖിക മിയാന്‍ റിഡ്ജിനെ നോക്കൂ. ഇന്ത്യയില്‍ കഴിയുമ്പോള്‍, നിത്യവും തെരുവില്‍ കണ്ടുമുട്ടേണ്ടിവരുന്ന ഭിക്ഷക്കാര്‍ ഒരു വല്ലാത്ത ദുരിതം പിടിച്ച കാഴ്ചയാണത്രെ അവര്‍ക്ക്‌. "ഓരോ തവണ പുറത്തുപോകുമ്പോഴും, ചെറിയ കുട്ടികള്‍ കാറിന്റെ ജനാലചില്ലില്‍ മുട്ടിവിളിച്ച്‌, 'പൈസ, ഖാന' എന്നൊക്കെ യാചിക്കുന്നത്‌ മഹാശല്യമായി" അവര്‍ക്ക് അനുഭവപ്പെടുന്നു.

പക്ഷേ അടുത്തിടെ ഒരു ദിവസം ആശ്വാസത്തോടെ അവര്‍ നെടുവീര്‍പ്പിട്ടുവത്രെ. 2010-ല്‍ ഇന്ത്യയില്‍വെച്ചു നടക്കാന്‍ പോകുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനു മുന്നോടിയായി നഗരത്തിലെ ഭിക്ഷക്കാരെ ആട്ടിപ്പായിച്ച്‌ നഗരം വൃത്തിയാക്കുന്ന ദില്ലി സംസ്ഥാന ഉദ്യോഗസ്ഥരുടെ കൂടെ യാത്ര ചെയ്യേണ്ടിവന്നപ്പോഴാണത്‌. വ്യത്യസ്തമായ മറ്റൊരു അനുഭവമെന്ന് അവരതിനെ വിളിക്കുന്നു. അതെന്താണെന്നല്ലേ? ചുരുങ്ങിയത്‌, ഈ സുഖസഞ്ചാരവേളയിലെങ്കിലും ഈ തെണ്ടിപ്പരിഷകളുടെ അലമുറ കേള്‍ക്കേണ്ടിവരില്ലല്ലൊ എന്ന ആശ്വാസം. അധികാരികളുടെ ഭിക്ഷാടനനിര്‍മ്മാര്‍ജ്ജന പദ്ധതിയെക്കുറിച്ച്‌ ഒരു ഹ്യൂമന്‍ സ്റ്റോറിയും എഴുതിയിരിക്കുന്നു ഇവര്‍. രണ്ടുപേജു വരുന്ന ആ ഹ്യൂമന്‍‌സ്റ്റോറിയില്‍ എവിടെയും മനുഷ്യത്വത്തിന്റെ ഒരു കണികപോലും കാണാന്‍ നിങ്ങള്‍ക്കാവില്ല.

ഒക്സ്‌ഫോര്‍ഡില്‍നിന്ന് അസാരം തിയോളജിയും തിന്ന് പുറത്തിറങ്ങിയതിന്റെ ഹുങ്ക്‌ ഇവിടെ കാണാം.

നാലുനേരവും തിന്നും സുരമോന്തിയും, മണിഹര്‍മ്മ്യങ്ങളിലും ഔദ്യോഗികവിരുന്നുസല്‍ക്കാരങ്ങളിലും കയറിയിറങ്ങിയും, പത്രപ്രവര്‍ത്തനം നടത്തുന്നതിന്റെ സുഖം ഒന്നുവേറെതന്നെയാണ്‌. കീറത്തുണിയുടുത്തും, മൂക്കിളയൊലിപ്പിച്ചും, ചൊറിചിരങ്ങുകളും അംഗവൈകല്യങ്ങളും പ്രദര്‍ശിപ്പിച്ചും മുന്നില്‍വന്ന്, സ്വാസ്ഥ്യത്തിന്റെ ചില്ലുജനലുകളില്‍ തട്ടിവിളിക്കുന്ന ഈ തെണ്ടികള്‍ക്കറിയുമോ പത്രപ്രവര്‍ത്തനത്തിന്റെ അങ്ങാടിവാണിഭം?

മാര്‍ക്ക്‌ ടുള്ളിയെപ്പോലെയുള്ളവരും ഇവിടെയുണ്ട്‌. മൂന്നാംലോകത്തിന്റെ ഇല്ലായ്‌മകളെ തികഞ്ഞ സഹാനുഭൂതിയോടെ നോക്കിക്കണ്ടവര്‍. പത്രപ്രവര്‍ത്തനമെന്നത്‌ മണിമേടകളിലെയും, വിദേശ-നയതന്ത്രകാര്യാലയങ്ങളിലെ പരദൂഷണം മാത്രമല്ല എന്ന തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നവര്‍. വംശനാശം വന്നുകൊണ്ടിരിക്കുന്ന അത്തരക്കാര്‍ ഇവിടെ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തുമുണ്ട്‌.

ഇനി മിയാന്‍ റിഡ്ജ് എന്ന ഈ അല്പജ്ഞയുടെ നാട്ടിലെ ദാരിദ്ര്യത്തിന്റെ കണക്കുകളോ? നമുക്കറിവുള്ളതാണ്. ഇതാ ഒന്ന്.

അവരുടെയൊക്കെ ഇടയിലാണ്‌ കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ ആദ്യാക്ഷരമാലപോലും പഠിക്കാന്‍ ശ്രമിക്കാതെ, വാട്ട് എ ബ്ലഡി കണ്‍‌ട്രി എന്ന് ഉള്ളില്‍ പറഞ്ഞ് ഈ ദൈവശാസ്ത്ര കിടന്നു പുളച്ചുമദിക്കുന്നത്.