Saturday, January 10, 2015

ആരുടെ ഭൂപടം?



ബ്രിട്ടീഷുകാര്‍ വരച്ച ഭൂപടമാണ്‌ ഇന്ത്യ എന്ന പരാമര്‍ശത്തില്‍ ചരിത്രപരമായി തെറ്റുണ്ടോ? ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു വേണ്ടി സ്ഥലനിര്‍ണ്ണയം നടത്താന്‍ വേണ്ടി പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സര്‍‌വ്വേ ഓഫ് ഇന്ത്യയില്‍നിന്നാണ്‌ ഔദ്യോഗികമായി ഇന്ത്യയുടെ ഭൂപട നിര്‍ണ്ണയം തുടങ്ങുന്നത്. ആ പേരു പോലും മാറ്റാതെ ഇന്നും ആ സ്ഥാപനം, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി നിലനില്‍‌ക്കുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് ശാസ്തീയമെന്ന് പറയാവുന്ന ഒരു ഭൂപട നിര്‍ണ്ണയം തുടങ്ങുന്നതും അന്നു മുതല്‍‌ക്കാണ്‌. അതുകൊണ്ട്, ജാബിര്‍ അലി എ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരാമര്‍ശത്തില്‍ അടിസ്ഥാനപരമഅയി അത്ര വലിയ തെറ്റുണ്ട് എന്നു പറയാനാവില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഏറെ മുന്‍പ്, ടോളമിയുടെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ട് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കുക എന്ന പ്രക്രിയ. ഇന്ത്യന്‍ പണ്ഡിതനായ ഭവഭൂതിയും എട്ടാം നൂറ്റാണ്ടില്‍ തന്നെ അന്നത്തെ ഇന്ത്യന്‍ പ്രദേശങ്ങള്‍ നിര്‍ണ്ണയം ചെയ്തിരുന്നു.  

എങ്കിലും അതു കഴിഞ്ഞ് ഇന്നിലേക്കെത്തുമ്പോള്‍ അതിര്‍ത്തികളും പ്രദേശങ്ങളുമൊക്കെ നിരവധി തവണ പുനര്‍‌നിര്‍ണ്ണയം ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഒരു തുടര്‍പ്രക്രിയയുമാണ്‌. അത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണ്‌. ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിലൂടെ, അതിന്റെ പതിനെട്ട് വിഭാഗങ്ങളിലൂടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പരമാധികാരത്തിന്‍ കീഴിലാണ്‌ ആ പ്രക്രിയ. പക്ഷേ തുടക്കം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആ സ്ഥാപനത്തില്‍നിന്നുതന്നെയായിരുന്നു എന്ന ചരിത്ര വസ്തുതയ്ക്ക് ഒരു മാറ്റവും വരുന്നില്ല.

പക്ഷേ, പറഞ്ഞ ആളുടെ പേര്‍ ജാബര്‍ അലി എന്നായതായിരിക്കണം പരാതിപ്പെട്ടവര്‍ക്കും അതിനനുസരിച്ച് കേസ്സെടുത്തവര്‍ക്കും പ്രധാന പ്രശ്നമായിരിക്കുക.

സംഭവം നടന്നത് കര്‍ണ്ണാടകയിലായതുകൊണ്ടും കോടതിയടക്കമുള്ള കര്‍ണ്ണാടകയിലെ നീതിന്യായ സം‌വിധാനങ്ങളുടെ 'ശുഷ്കാന്തി' കണക്കിലെടുക്കുമ്പോഴും ജാബറിന്‌ അടുത്ത കാലത്തൊന്നും ഈ കേസില്‍നിന്ന് ഊരിപ്പോരാനുള്ള വഴി തെളിയുന്നില്ല. പരാതിപ്പെട്ടവരും കേസ്സെടുത്തവരുമായ തൊമ്മന്മാര്‍ വിട്ടാലും നീതിപീഠത്തിലിരിക്കുന്ന ചാണ്ടികള്‍ ജാബറിനെ വിടില്ല എന്നു വേണം അനുഭവം വെച്ച് കരുതാന്‍.

August 18, 2014

No comments: