Saturday, January 10, 2015

അടൂരിന്റെ സിനിമാ കാഴ്ചകള്‍

അടൂരിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ വീണ്ടും കല്‍ക്കത്തയെയാണ്‌ ഓര്‍മ്മവന്നത്. 85-86-ല്‍ സത്യജിത്ത് റായുടെ സിനിമകളുടെ റീട്രോസ്പെക്ടീവുകളുടെ പ്രദര്‍ശനം ഒരിക്കല്‍ രവീന്ദ്രസദനത്തില്‍ വെച്ച് നടന്നു. ഇന്നത്തെപ്പോലെ അന്നും, ഇന്ത്യയിലെ മെട്റോ നഗരങ്ങളില്‍ മലയാള സിനിമകളുടെ കമ്പിപ്പതിപ്പുകള്‍ ധാരാളമായി ഇറങ്ങുന്ന സമയമായിരുന്നു അത്. സാധാരണ കുടുംബചിത്രങ്ങള്‍ പോലും 'മാദക'വും "ഉന്മാദ'വുമൊക്കെ ചേര്‍ത്ത് കല്‍ക്കത്തയിലെ ടാക്കീസുകളില്‍ നിറഞ്ഞോടാറുണ്ടായിരുന്നു അന്ന്. ആ പ്രവണതക്കെതിരെ ഒരു മെമ്മോറാണ്ടം എഴുതിത്തയ്യാറാക്കി ചിലര്‍ അടൂരിനെ കാണാനിരുന്നു. പശ്ചിമബംഗാളിന്റെ സിനിമാപ്രവര്‍ത്തകരും മഷായിമാരുമൊക്കെ ഉള്‍പ്പെടുന്ന സദസ്സായിരുന്നു അന്നത്തേത്.

അശ്ലീലസിനിമകള്‍ക്കെതിരെയുള്ള സദാചാരബോധം കൊണ്ട് തയ്യാറാക്കിയതൊന്നുമായിരുന്നില്ല ആ മെമ്മോറാണ്ടം. മലയാള സിനിമകള്‍ ഒട്ടുമിക്കതും ആ നിലവാരത്തിലാണെന്നൊരു പൊതുബോധം ബംഗാളികള്‍ക്കിടയിലുണ്ടാക്കാന്‍ ഇത്തരം സിനിമകള്‍ കാരണമാകുന്നു എന്നതുകൊണ്ട്, അതിനെതിരായി അധികാരികള്‍ക്ക് ഒരു പരാതി കൊടുക്കുക എന്നൊരു ഉദ്ദേശ്യമേ അതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളു.

സത്യജിത്ത് റായ് എന്ന ഇന്ത്യന്‍ സിനിമയിലെ ആ വലിയ തലയെടുപ്പിനെ ജീവനെ കാണുന്നതും അന്നായിരുന്നു. വിശിഷ്ടാതിഥികള്‍ നടന്നുവരുമ്പോള്‍ അടൂരിനു നേരെ മെമ്മോറാണ്ടം നീട്ടി. എന്താണു കാര്യമെന്ന് ചോദിച്ചു. വിഷയം പറഞ്ഞു. അതൊന്നു വായിച്ചുനോക്കാന്‍ പോലും കൂട്ടാക്കാതെ, 'ഇത് അതിനുള്ള വേദിയല്ല' എന്നു പറഞ്ഞ് ഒഴിയുകയാണ്‌ അന്ന് അടൂര്‍ ചെയ്തത്.

രവീന്ദ്രസദനത്തിലെ റായുടെ റിട്രോസ്പെക്ടീവിന്റെ ഉദ്ഘാടനവേദി മലയാളസിനിമയെക്കുറിച്ച് പറയാനുള്ള  വേദിയായിരുന്നില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമായിരുന്നു. എങ്കിലും ലോകസിനിമയുടെ ഗ്രാഫിലേക്ക് മലയാള സിനിമയെ എത്തിച്ചുവെന്നൊക്കെ പറയപ്പെടുന്ന ഒരാള്‍ക്ക് തന്റെ ഭാഷയിലുള്ള സിനിമകളെക്കുറിച്ച് മറ്റുള്ളവരിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായയെക്കുറിച്ച് അധികാരികളെ ഓര്‍മ്മപ്പെടുത്താന്‍ ഏതൊരു വേദിയും ഉപയോഗിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതുണ്ടായില്ല.

അടൂരിന്റെ ചില സിനിമകളെ സ്നേഹിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ സോമന്റെ ആ ഇറെവറന്‍സ് അന്നുമുതലുണ്ട്. സിനിമകള്‍ എന്നത് സംഭാഷണങ്ങളിലൂടെ, അതിന്റെ സബ്‌ടൈറ്റിലുകളിലൂടെ, അതും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിലൂടെ മാത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കലയാണെന്ന ബോധം പേറുന്നവരെയും, യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കാന്‍ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ ബാറ്റ ചെരുപ്പ് അന്വേഷിച്ച് നടക്കുന്നവരെയുമൊക്കെ വിശ്വസം‌വിധായകരായി ആദരിക്കേണ്ടിവരുന്ന കെട്ടകാലമാണിത്. പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെവന്ന കുട്ടികളൊക്കെ തകര്‍പ്പന്‍ സിനിമകളും പ്രമേയങ്ങളുംഎടുക്കുകയും  സിനിമക്കകത്തും പുറത്തും നിലപാടുകളെടുക്കുകയുമൊക്കെ ചെയ്യുമ്പോള്‍,  ജീര്‍ണ്ണിച്ച തറവാടിന്റെ ജനലഴികളുടെ പശ്ചാത്തലത്തില്‍ പൂമുഖത്തിരുന്ന് ഓണത്തിനും വിഷുവിനും ചാനലുകള്‍ക്കുവേണ്ടി അഭിമുഖസംഭാഷണം നടത്തി കാലക്ഷേപം കഴിക്കുന്നവര്‍ നമ്മുടെ സിമ്പതി മാത്രമാണര്‍ഹിക്കുന്നത്.

13 November 2014

No comments: