Saturday, January 10, 2015

ഗാസ-രണ്ട്

ജര്‍മ്മന്‍ റേഡിയോ സ്റ്റേഷനനുവദിച്ച അഭിമുഖത്തില്‍ തന്നെ അഭിമുഖം ചെയ്യുന്നവരോട് അങ്ങോട്ട് അമോസ് ഓസ് ചോദിക്കുന്ന രണ്ട് ചോദ്യങ്ങള്‍ നോക്കുക.

1) തെരുവിന്റെ തൊട്ടപ്പുറത്തുള്ള നിങ്ങളുടെ അയല്‍ക്കാരന്‍, അവന്റെ വീടിന്റെ ടെറസ്സില്‍ തന്റെ മകനെയും മടിയിലിരുത്തി നിങ്ങളുടെ നഴ്സറിയിലേക്ക് യന്ത്രത്തോക്ക് പ്രയോഗിച്ചാല്‍  നിങ്ങള്‍ എന്തു ചെയ്യും?

2) തെരുവിനപ്പുറത്തെ നിങ്ങളുടെ അയല്‍ക്കാരന്‍ അയാളുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറിയില്‍നിന്ന് നിങ്ങളുടെ വീട്ടിലെ നഴ്സറിയിലേക്ക് ഒരു തുരങ്കം നിര്‍മ്മിച്ച്, നിങ്ങളുടെ വീട് തകര്‍ക്കാനോ വീട്ടുകാരെ തട്ടിക്കൊണ്ടുപോകാനോ പദ്ധതിയിട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും?

അമോസിന്റെ ചോദ്യങ്ങളെ തള്ളിക്കളയാനാവില്ലെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആ ചോദ്യങ്ങളില്‍ ഒരു വലിയ അനീതിയുണ്ടെന്ന് പറയേണ്ടിവരും.

ഇസ്രായേല്‍ പൗരനും സാഹിത്യകാരനുമൊക്കെയാണെങ്കിലും, 67-ലെ ആറു ദിവസത്തെ യുദ്ധത്തിലൊഴിച്ചാല്‍, അമോസ് ഓസ് ഒരിക്കലും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശ ചരിത്രത്തില്‍ ഒരു നിലയ്ക്കും പങ്കാളിയായിരുന്നില്ല. ഇസ്രായേല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  ജൂതകോളനികളുടെ വ്യാപനത്തെ ആദ്യം മുതല്‍ എതിര്‍ക്കുകയും സയണിസത്തെ നിശിതമായ വിമര്‍ശനത്തിന്‌ വിധേയമാക്കുകയും ചെയ്ത  അപൂര്‍‌വ്വം ഇസ്രായേലികളില്‍ ഒരാളാണ്‌ അമോസ്. അടുത്തടുത്തായി സഹവര്‍ത്തിക്കുന്ന ഫലസ്തീനും ഇസ്രായേലും എന്ന ദ്വിരാഷ്ട്രവാദത്തിന്റെ പ്രചാരകരിലും അദ്ദേഹമുണ്ടായിരുന്നു.

അമോസിന്റെ ചോദ്യം ശരിയാവുന്നത്, ഹമാസ് എന്ന സംഘടനയുടെ ചരിത്രവും വംശീയ ചായ്‌വുകളും സയണിസവുമായി തട്ടിച്ചു നോക്കുമ്പോഴാണ്‌. ഫലസ്തീനികളെ ഒന്നടങ്കം അകറ്റിനിര്‍ത്തുന്ന സയണിസവും, ജൂതരെയും ജൂതരാഷ്ട്രത്തെയും പൂര്‍ണ്ണമായി  ഇല്ലായ്മ ചെയ്യുക എന്ന ഹമാസിന്റെ മൗലികവാദവും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങള്‍ മാത്രമാണ്‌.

ഫലസ്തീനികളുടെ അവകാശപോരാട്ടങ്ങളെയും ഇന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന സാമൂഹ്യാനീതിയെയും, അവരുടെ പ്രശ്നത്തില്‍ ലോകരാഷ്ട്രങ്ങളെടുക്കുന്ന നിസ്സംഗതയും കണക്കിലെടുക്കുമ്പോഴാണ്‌ അമോസിന്റെ ചോദ്യങ്ങള്‍ തെറ്റായി മാറുന്നത്.

കൂടുതല്‍ വായനയ്ക്ക് ദ് ന്യൂയോര്‍ക്കറിലെ ഈ ലേഖനം നോക്കാം

http://www.newyorker.com/news/news-desk/honest-voice-israel

August 3, 2014

No comments: