Saturday, February 14, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം (3)

ഈ യുക്തിയോടുള്ള പ്രതികരണമെന്ന നിലക്ക്‌ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്‌. ആദ്യം സംഭവിക്കുന്നത്‌, മത്സരിക്കുന്ന ശക്തികള്‍, അന്യനാടുകളിലെ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തില്‍ അവരവരുടേതായ പൈതൃക-സാംസ്കാരിക സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ്‌. ജര്‍മ്മനിക്കും, ബെല്‍ജിയത്തിനും അത്തരത്തിലുള്ള സിദ്ധാന്തങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍വ്വനിശ്ചിതമായ വിധി എന്ന നിലയില്‍ അമേരിക്കക്കും ഉണ്ടായിരുന്നു അത്തരത്തിലൊന്ന്‌. മത്സരത്തെയും സംഘട്ടനത്തെയും സാധൂകരിക്കുന്നത്‌ ഈ സിദ്ധാന്തങ്ങളാണ്‌. കോണ്‍റാഡ്‌ സൂചിപ്പിച്ച പോലെ, ഇതിന്റെ യഥാര്‍ത്ഥമായ ഉദ്ദേശം, അധികാരവും, പിടിച്ചടക്കലും, സമ്പത്ത്‌ കൊള്ളയടിക്കലും, അനിയന്ത്രിതമായ ആത്മാഭിമാനം വളര്‍ത്തിയെടുക്കലുമായിരുന്നു. അവരവരുടെ വംശ-മത-സാംസ്കാരിക-ദേശീയതകള്‍ക്ക്‌ മറ്റുള്ളവരുടേതിനേക്കാള്‍ മഹിമയുണ്ടെന്ന ഈ സ്വത്വബോധ സിദ്ധാന്ത ഘോഷണങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലെ സാമ്രാജ്യത്വ മത്സരങ്ങളില്‍നിന്നായിരുന്നു എന്നുകൂടി പറഞ്ഞാലും തരക്കേടില്ല. “പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ലോകങ്ങള്‍" എന്ന ഹണ്ടിംഗ്‌ടണ്‍ ആശയത്തിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌. എച്ച്‌.ജി.വെത്സിന്റെ The War of the Worlds എന്ന പുസ്തകത്തിലാണ്‌, ഒരു പക്ഷേ ഈ ആശയത്തിന്റെ ഏറ്റവും ഭയാനകമായ ഭാവിപ്രയോഗം കാണാവുന്നത്‌. നമ്മുടെ ഈ ലോകവും, മറ്റൊരു വിദൂരഗ്രഹവുമായിട്ടുള്ള യുദ്ധമാണ്‌ അതിന്റെ ഇതിവൃത്തമെന്ന്‌ ഓര്‍ക്കുക. ഓരോ 'ലോക'വും സ്വയം ഉള്‍ക്കൊള്ളുന്നതാണെന്നും, അവക്ക്‌ വ്യക്തമായ അതിര്‍ത്തികളും പ്രദേശങ്ങളുമുണ്ടെന്ന ഇതര ശാസ്ത്രങ്ങളിലെ (ദേശീയസമ്പദ്‌വ്യവസ്ഥ, ഭൂമിശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം എന്നിവയിലെ) സിദ്ധാന്തത്തെ, അതേ മട്ടില്‍, ലോകഭൂപടത്തിനും സംസ്ക്കാരങ്ങളുടെ ഘടനക്കും ബാധകമാക്കിക്കൊണ്ട്‌, ഓരോ വംശത്തിനും സവിശേഷമായ വിധിയും, മനശ്ശാസ്ത്രവും, മൂല്യബോധവും ഉണ്ടെന്ന്‌ സങ്കല്‍പ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ലോകങ്ങള്‍ തമ്മിലുള്ള സ്വാരസ്യത്തിലല്ല, അവ തമ്മിലുള്ള സംഘട്ടനത്തിലും ഏറ്റുമുട്ടലിലുമാണ്‌, ഏറെക്കുറെ ഈ സിദ്ധാന്തങ്ങളെല്ലാം തന്നെ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുന്നത്‌. ഇതിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിരിക്കുന്ന കൃതികളും നിരവധിയാണ്‌.

രണ്ടാമതായി സംഭവിക്കുന്നത്‌, നിസ്സാരന്മാരായ ആളുകളുടെ (ഈ സിദ്ധാന്തത്തോടുള്ള)പ്രതികരണമെന്ന നിലക്കുള്ള ചെറുത്തുനില്‍പ്പാണ്‌. ഹണ്ടിംഗ്‌ടണ്‍ ഇത്‌ സമ്മതിക്കുന്നുമുണ്ട്‌. എന്നാണോ പാശ്ചാത്യര്‍ ആദ്യമായി അള്‍ജീരിയയിലും കിഴക്കന്‍ ആഫ്രിക്കയിലും മറ്റു പ്രദേശങ്ങളിലും കാലുകുത്തിയത്‌. അന്നുമുതല്‍ക്കുതന്നെ, അന്നാടുകളിലെ പ്രാഥമികമായ ചെറുത്തുനില്‍പ്പുകളും തുടങ്ങി എന്ന്‌ ഇന്ന്‌ നമുക്കറിയാം. ഈ പ്രാഥമികമായ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ പകരം പിന്നീടു വന്നത്‌ രണ്ടാം ഘട്ടമായ മറ്റൊരു ചെറുത്തുനില്‍പ്പായിരുന്നു. സാമ്രാജ്യത്വത്തില്‍നിന്ന്‌ വിടുതലും സ്വാതന്ത്ര്യവും നേടിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രസ്ഥാനങ്ങളുടെ സംഘാടനത്തിലൂടെയാണ്‌ ആ രണ്ടാമത്തെ ചെറുത്തുനില്‍പ്പ്‌ സാധ്യമായത്‌. യൂറോപ്പിയന്‍-അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ സാംസ്ക്കാരികമായ സ്വയം ന്യായീകരണത്തിന്റെ പ്രഘോഷണങ്ങള്‍ മുഴക്കാന്‍ തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്‍ത്തത്തില്‍ത്തന്നെ, അതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ തത്തുല്ല്യമായ മറ്റൊരു പ്രഘോഷണവും ഉയര്‍ന്നുകേട്ടു. ആഫ്രിക്കയിലെയും ഏഷയിലെയും അറബ്‌നാടുകളിലെയും കോളണികളിലെ ജനങ്ങള്‍ താന്താങ്ങളുടെ ഐക്യത്തിനും, സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയാവകാശത്തിനും വേണ്ടി ഉയര്‍ത്തിയ ആരവമായിരുന്നു അത്‌. ഉദാഹരണത്തിന്‌, ഇന്ത്യയില്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി 1880-ല്‍ സംഘടിക്കപ്പെടുകയും ഇന്ത്യന്‍ ഭാഷകളെയും വ്യവസായങ്ങളെയും, വ്യാപാരത്തെയും പിന്തുണക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയമായ സ്വാതന്ത്ര്യം ലബ്ധമാകൂ എന്ന്‌ ഇന്ത്യയിലെ ഉപരിവര്‍ഗ്ഗത്തിനെ ആ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം നമ്മുടേതാണ്‌, നമ്മുടെ മാത്രം; 'അവര്‍'ക്കെതിരായി 'നമ്മുടെ' ലോകത്തെ ('അവര്‍', നമ്മള്‍' എന്ന ആ കല്‍പ്പന ശ്രദ്ധിക്കുക) പിന്തുണക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ ചുവടുറപ്പിക്കാന്‍ കഴിയൂ എന്ന നിലക്ക്‌ പോകുന്നു ആ വാദങ്ങള്‍. ആധുനിക ജപ്പാന്റെ മെയ്‌ദി കാലഘട്ടത്തിലും സമാനമായ ഈ യുക്തി പ്രവര്‍ത്തിക്കുന്നത്‌ കാണാം. എല്ലാ ദേശീയതയുടെയും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഹൃദയത്തിനകത്ത്‌ ഈയൊരു താദാത്മ്യപ്പെടല്‍ ദര്‍ശിക്കാനാവും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പരമ്പരാഗത സാമ്രാജ്യങ്ങളുടെ നുകത്തിനു കീഴില്‍നിന്ന്‌ കുതറിമാറാനും, സ്വാതന്ത്ര്യം കൈവരിക്കാനും നിരവധി രാജ്യങ്ങളെ ഇത്‌ പ്രാപ്തമാക്കി. ഇന്ത്യ, ഇന്‍ഡോനേഷ്യ, അറബ്‌ രാജ്യങ്ങള്‍, അള്‍ജീരിയ, കെനിയ തുടങ്ങി പല രാജ്യങ്ങളും സ്വതന്ത്രമായി. ഈ രാജ്യങ്ങളെല്ലാം ലോകഭൂപടത്തിലേക്ക്‌ വന്നത്‌ ചിലപ്പോള്‍ ശാന്തമായും, ചിലപ്പോള്‍ (ജപ്പാന്റെ കാര്യത്തിലെന്നപോലെ) ആഭ്യന്തര സംഭവങ്ങളുടെ വികാസഫലമായും, ഇനിയും മറ്റു ചിലപ്പോള്‍ ആഭാസകരമായ കൊളോണിയല്‍ യുദ്ധത്തിന്റെയും, ദേശീയവിമോചനത്തിന്റെയുമൊക്കെ ഫലമായിട്ടായിരുന്നു.

അതിനാല്‍, കോളണി, ഉത്തര-കോളണികാലഘട്ടങ്ങളുടെ പശ്ചാത്തലത്തെ നോക്കുമ്പോള്‍, പൊതുവായതും സവിശേഷവുമായ സംസ്ക്കാരത്തെക്കുറിച്ചുള്ള വാഗ്ദ്ധോരണികള്‍ രണ്ടു ദിശകളിലേക്ക്‌ നീങ്ങുന്നത്‌ നമ്മള്‍ കാണുന്നു. എല്ലാ ആളുകളെയും സമന്വയിപ്പിക്കുകയും അവര്‍ക്കിടയില്‍ സമാധാനം നിലനില്‍ക്കുന്നുവെന്ന്‌ തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു ഉട്ടോപ്പ്യന്‍ സങ്കല്‍പ്പവും, എല്ലാ സംസ്ക്കാരവും വിഭിന്നവും പരസ്പരം അസൂയ നിറഞ്ഞതുമാണെന്നും, ഏകശിലാരൂപവുമാണെന്നും തന്‍മൂലം അവ മറ്റുള്ളവയെ നിരാകരിക്കുകയും അവയുമായി യുദ്ധം ചെയ്യുന്നതുമാണെന്ന മറ്റൊരു സങ്കല്‍പ്പവും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവില്‍ വന്ന ഐക്യരാഷ്ട്രസഭയുടെ ഭാഷയും സ്ഥാപനങ്ങളും ആദ്യത്തെ മാര്‍ഗ്ഗത്തിലുള്ളവയായിരുന്നു. മാത്രമല്ല സമന്വയത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും, പരമാധികാര സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു ലോകസര്‍ക്കാര്‍ സ്ഥാപിക്കാന്‍ വേണ്ടി ഐക്യരാഷ്ട്രസഭയില്‍നിന്ന്‌ ഉരുത്തിരിഞ്ഞ അതിന്റെ മറ്റു സ്ഥാപനങ്ങളും ആ മാര്‍ഗ്ഗത്തിലുള്ളവതന്നെയായിരുന്നു. എന്നാല്‍, ശീതയുദ്ധത്തിന്റെ സിദ്ധാന്തവും പ്രയോഗവും, വിശേഷിച്ചും, സംസ്കാരങ്ങളുടെ സംഘട്ടനം എന്ന ആശയം, രണ്ടാമത്തെ സങ്കല്‍പ്പത്തിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുനു. സംസ്കാരങ്ങളുടെ സംഘട്ടനമെന്നത്‌ അടിയന്തിരാവശ്യമല്ലെങ്കില്‍ക്കൂടി വിവിധ ഭാഗങ്ങളുള്ള ഒരു ലോകത്ത്‌ അത്‌ അനിവാര്യമാണെന്നായിരുന്നു ഈ രണ്ടാമത്തെ മാര്‍ഗ്ഗം മുന്നോട്ട്‌ വെച്ച പ്രധാനപ്പെട്ട ആശയം. അതിന്റെ വീക്ഷണത്തില്‍, എല്ലാ സംസ്കാരങ്ങളും മറ്റുള്ളവയില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്നു. പാശ്ചാത്യവുമായി ഒരിക്കലും യോജിച്ചുപോകാത്ത ഒന്നാണ്‌ ഇസ്ലാം എന്ന മട്ടിലുള്ള വിതര്‍ക്കങ്ങളും അവയെ പിന്തുടരുന്ന പ്രസ്ഥാനങ്ങളും ഇസ്ലാമില്‍ പുനരുജ്ജീവിച്ചുവരുന്നുണ്ട്‌. ഞാനത്‌ നിഷേധിക്കുന്നില്ല. എങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും, യൂറോപ്പിലുമെല്ലാം ഇതേ മട്ടിലുള്ള പ്രസ്ഥാനങ്ങളുണ്ട്‌ എന്നതും കാണാതിരുന്നുകൂടാ. ദക്ഷിണാഫ്രിക്കയില്‍ നിലവിലിരുന്നിരുന്ന വര്‍ണ്ണവിവേചനവും, മറ്റുള്ളവയുമായി ഒരു ബന്ധവുമില്ലാത്തതെന്ന മട്ടില്‍ പ്രസ്ഥാനവത്ക്കരിക്കപ്പെടുന്ന ആഫ്രിക്കന്‍, പാശ്ചാത്യ സംസ്കരങ്ങളുമൊക്കെ, ഇസ്ലാമിന്റെ അതേ രീതി തന്നെയാണ്‌ അനുവര്‍ത്തിക്കുന്നത്‌.

സംസ്ക്കാരങ്ങളുടെ സംഘട്ടനം എന്ന ആശയത്തിന്റെ ഭാഷ അധികാരത്തിന്റെ പരിഗണനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങള്‍ ചെയ്യുന്നതിനെ ന്യായീകരിക്കാനും തങ്ങളുടെ കൈയ്യിലുള്ളതിനെ സംരക്ഷിക്കാനും വേണ്ടിയാണ്‌ കയ്യൂക്കുള്ളവര്‍ ഇതിനെ ഉപയോഗിക്കുന്നതെങ്കില്‍, അശക്തര്‍ ഇതിനെ ഉപയോഗിക്കുന്നത്‌, തുല്ല്യതയും സ്വാതന്ത്ര്യവും നേടാനുള്ള ആയുധമെന്ന നിലക്കാണ്‌. അതല്ലെങ്കില്‍, താരതമ്യേന മെച്ചപ്പെട്ട പരിഗണനകള്‍ നേടിയെടുക്കാന്‍ വേണ്ടി. 'നമ്മള്‍', 'അവര്‍' എന്ന ദ്വന്ദ്വത്തിന്റെ ചുറ്റും ആശയസംഹിതയുടെ ഒരു ചട്ടക്കൂട്‌ നിര്‍മ്മിച്ചെടുക്കുന്നതിന്റെ ഉദ്ദേശ്യം, അനുഭവജ്ഞാനമാണ്‌ സ്വാഭാവികവും പ്രാഥമിക പരിഗണന അര്‍ഹിക്കുന്നത്‌ എന്ന് ഭാവിക്കാന്‍ വേണ്ടിയാണ്‌. അതായത്‌, നമ്മുടെ സംസ്ക്കാരം പരിചിതവും സ്വീകാര്യവുമാണ്‌, അവരുടേത്‌ വിചിത്രവും അപരിചിതവുമാണ്‌ എന്ന അനുഭവജ്ഞാനത്തിന്റെ നിര്‍മ്മിതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ഈ ചട്ടക്കൂട്‌ തികച്ചും ഒരു കപടനിര്‍മ്മിതിയും, യുദ്ധോത്സുകവും, സാഹചര്യത്തിനനുസരിച്ച്‌ മാറുന്നതുമായ കേവലമായ ഒന്നാണ്‌. ഓരോ സാംസ്കാരിക ഗ്രൂപ്പുകള്‍ക്കും അവരവരുടേതായ ഔദ്യോഗിക വക്താക്കളുമുണ്ട്‌. അവരാണ്‌ ഈ 'നമ്മള്‍', 'അവര്‍' എന്നിവ സൃഷ്ടിക്കുന്നത്‌. ഇതിന്‌, അതിശയോക്തിയും, ന്യൂനോക്തിയും, അമര്‍ത്തിവെക്കലും എല്ലാം അവര്‍ തരം‌പോലെ ഉപയോഗിക്കുന്നു. അതുകൊണ്ട്‌, പ്രാഥമിക തലത്തില്‍ തന്നെ, നമ്മുടെ പൈതൃകവും സംസ്ക്കാരവും എന്താണ്‌, അഥവാ, എന്തായിരിക്കണം എന്ന ചോദ്യം വ്യാഖ്യാനങ്ങളുടെ കിടമത്സരത്തെ അനിവാര്യമാക്കുന്നുണ്ട്‌. പാശ്ചാത്യസംസ്ക്കാരത്തിന്റെ വ്യാഖ്യാനത്തെ ചുറ്റിപ്പറ്റി അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കോലാഹലങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ഹണ്ടിംഗ്‌ടണ്‍ തന്റെ വ്യാഖ്യാനങ്ങള്‍ അവതരിപ്പിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. പാശ്ചാത്യ സംസ്ക്കാരത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്തൊക്കെയായിരിക്കണം, ഏതൊക്കെ പുസ്തകങ്ങളാണ്‌ വായിക്കപ്പെടേണ്ടതും പഠിക്കപ്പെടേണ്ടതും എന്നൊക്കെയുള്ള ചര്‍ച്ചകള്‍ കുറച്ചു ദശകങ്ങളായി അമേരിക്കന്‍ ക്യാമ്പസ്സുകളില്‍ നടന്നുവരുന്നുവെന്ന് നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്‌. കേവലമായ അക്കാദമിക തത്‌പര്യങ്ങള്‍ കൊണ്ടുമാത്രമല്ല, പാശ്ചാത്യ സംസ്ക്കാരത്തിന്റെയും അമേരിക്കയുടെയും വ്യാഖ്യാനങ്ങള്‍ അപകടത്തിലാവുന്നു എന്ന തോന്നല്‍ ബലപ്പെട്ടതുംകൊണ്ടുകൂടിയാണ്‌ സ്റ്റാന്‍ഫോര്‍ഡിലും കൊളംബിയയിലും ഈ വിഷയം ഗൌരവമായി ചര്‍ച്ച ചെയ്യപ്പെട്ടത്‌.

(തുടരും)

Tuesday, February 3, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം - 2

അപരിഹാര്യമായ രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവയെ മൂര്‍ച്ഛിപ്പിക്കാനും ഈ 'സംസ്ക്കാരങ്ങളുടെ സംഘട്ടന'ത്തിനു കഴിയുന്നു എന്നത്‌ ദു:ഖകരമാണ്‌. ഉദാഹരണത്തിന്‌, പശ്ചാത്യരാജ്യങ്ങളിലെ ജപ്പാന്‍-വിരുദ്ധ വികാരങ്ങളെ, ജപ്പാന്റെ സംസ്കാരത്തിനെതിരായിട്ടുള്ള കുത്സിതവും ഭീഷണവുമായ പ്രചാരണം കൊണ്ട്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കള്‍ ആളിക്കത്തിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതിയാകും. അതല്ലെങ്കില്‍, 'മഞ്ഞവെറി'ക്കെതിരെ പാശ്ചാത്യനാടുകളില്‍ നിലനില്‍ക്കുന്ന കാലാകാലമായുള്ള ഭയാശങ്കകളെ കൊറിയയും ചൈനയുമായി നമ്മള്‍ നടത്തുന്ന ചര്‍ച്ചകളില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതും ശ്രദ്ധിക്കാവുന്നതാണ്. ഇനി ഏഷ്യയിലെയും ആഫ്രിക്കയിലെയും 'പൌരസ്ത്യ' സങ്കല്‍പ്പങ്ങളെടുത്തു നോക്കിയാല്‍ ഇതിന്റെ നേര്‍വിപരീതവും സത്യമാണെന്ന്‌ ഇതേമട്ടില്‍ കാണാന്‍ കഴിയും. പാശ്ചാത്യമല്ലാത്തതും, ക്രിസ്തീയമല്ലാത്തതും, യൂറോപ്പിന്റേതല്ലാത്തതുമായ എല്ലാതിനോടും ശത്രുത പുലര്‍ത്തുന്ന ഏകശിലാഘടകമായ ഒന്നായിട്ടാണ്‌ 'പാശ്ചാത്യ'ത്തെ പൌരസ്ത്യര്‍ വീക്ഷിക്കുന്നത്‌.

എന്റെ അഭിപ്രായത്തില്‍, ചരിത്രത്തിലോ, സംസ്കാര രൂപീകരണത്തെക്കുറിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ പഠനങ്ങളിലോ തത്‌പരനാകുന്നതിനു പകരം, നയനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഉത്സാഹം കാണിച്ചതുകൊണ്ടായിരിക്കണം, പറയുന്നതിലും, കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും ഹണ്‍ടിംഗ്‌ടണ്‌ അബദ്ധങ്ങള്‍ പിണഞ്ഞത്‌. അദ്ദേഹത്തിന്റെ വാദമുഖങ്ങളില്‍ മിക്കവയും മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ അടിത്തറയിലാണ്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടുതന്നെ, സംസ്കാരങ്ങള്‍ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌, അവ എങ്ങിനെയൊക്കെ മാറുന്നു, ഏതുവിധത്തിലാണ്‌ അവയെ ഉള്‍ക്കൊള്ളേണ്ടതും വിലയിരുത്തേണ്ടതും എന്നിവയെക്കുറിച്ച്‌ ഇക്കാലമത്രയും നമ്മള്‍ നേടിയെടുത്ത സമൂര്‍ത്തവും സൈദ്ധാന്തികവുമായ എല്ലാ വിജ്ഞാനത്തെയും ഹണ്‍ടിംഗ്‌ടണ്‍ പൂര്‍ണ്ണമായും നിരസിക്കുന്നു. സിദ്ധാന്തവും പാണ്ഡിത്യവുമല്ല, പത്രപ്രവര്‍ത്തനവും വാചകക്കസര്‍ത്തുമാണ് ഹണ്ടിംഗ്‌ടണിന്റെ വാദമുഖങ്ങളുടെ മുഖ്യസ്രോതസ്സെന്ന്‌ അദ്ദേഹം ഉദ്ധരിക്കുന്ന വ്യക്തികളെയും അവരുടെ അഭിപ്രായങ്ങളെയും ശ്രദ്ധിച്ചാല്‍ നമുക്ക് എളുപ്പത്തില്‍ മനസ്സിലാകും. കാരണം, Charles Krauthammer, Sergei Stankevich, Bernard Lewis ആദിയായ പത്രപ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും, പ്രചാരകരുടെയും വാദങ്ങള്‍ കടമെടുക്കുന്ന നിമിഷം തന്നെ, നിങ്ങള്‍ നിങ്ങളുടെ വാദത്തിനെ മുന്‍വിധിക്ക്‌ കീഴ്‌പ്പെടുത്തുകയും, സംഘട്ടനത്തിന്റെ പക്ഷത്ത്‌ നിലയുറപ്പിക്കുകയും ചെയ്യുന്നു. വിവേചനത്തിന്റെ ആവശ്യകതയെയോ, മനുഷ്യര്‍ തമ്മിലുള്ള സഹകരണത്തെ ഉറ്റുനോക്കുന്ന നമ്മുടെ ഭൂമിയെയോ നിങ്ങള്‍ കാണാന്‍ വിസമ്മതിക്കുകയാണ്‌ ചെയ്യുന്നത്‌. സംസ്കാരങ്ങളല്ല ഹണ്‍ടിംഗ്‌ടണിന്റെ ആധാരം. വിരലിലണ്ണാവുന്ന ചില സംസ്കാരങ്ങളുടെ പക്ഷത്തും അതിന്റെ വിരുദ്ധ പക്ഷത്തും നിന്നുകൊണ്ട് അതിന്റെ ചില വക്താക്കള്‍ രൂപീകരിക്കുന്ന ഒറ്റപ്പെട്ട വാചകങ്ങളാണ്‌ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ ആധാരം. പ്രബന്ധത്തിന്റെ ആ ശീര്‍ഷകമാണ്‌ എനിക്കത്‌ ചൂണ്ടിക്കാണിച്ചുതന്നത്‌. 'സംസ്കാരങ്ങളുടെ സംഘട്ടനം' എന്നത്‌ ഹണ്‍ടിംഗ്‌ടണിന്റെ പ്രയോഗമല്ല. ബര്‍ണാഡ്‌ ലൂയിസിനാണ്‌ അതിന്റെ പിതൃത്വം. The Atlantic Monthly-യുടെ ('രോഗാതുരവും ഭ്രാന്തവും, മനോനില തെറ്റിയതുമായ മുസ്ലിം-അറബ്‌ ജനതയെ'ക്കുറിച്ചുള്ള പഠനലേഖനങ്ങള്‍ എന്ന മട്ടില്‍ പലപ്പോഴും നിരവധി ലേഖനങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ഒരു മാസിക) 1990 സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലൂയിസിന്റെ The Roots of Muslim Rage എന്ന പ്രബന്ധത്തിന്റെ അവസാന താളിലാണ്‌ ഇസ്ലാമിക ലോകം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ലൂയീസ്‌ സംസാരിക്കുന്നത്‌. "സര്‍ക്കാരുകള്‍ ഇന്നു നേരിടുന്ന വിഷയങ്ങളെയും നയങ്ങളെയുമൊക്കെ ധാരാളമായി അതിവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെയും വികാരത്തെയുമാണ്‌ ഇന്ന്‌ നമ്മള്‍ അഭിമുഖീകരിക്കുന്നത്‌ എന്ന്‌ ഇതിനകം സുവ്യക്തമായിട്ടുണ്ടാകണം. സംസ്കാരങ്ങളുടെ സംഘട്ടനത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌. നമ്മുടെ ജൂത-ക്രിസ്ത്യന്‍ പാരമ്പര്യം, നമ്മുടെ മതേതര വര്‍ത്തമാനകാലം, ഇവയുടെ രണ്ടിന്റെയും ആഗോളമായ വ്യാപനം - ഇവയുടെയൊക്കെ പുരാതന ശത്രുവിന്റെ പ്രതികരണമാണിത്‌. അയുക്തികമായ, എന്നാല്‍ തീര്‍ച്ചയായും ചരിത്രപരമായാമായ പ്രതികരണമാണ്‌ (ആ വികാരവും പ്രസ്ഥാനവും). അവരുടേതിന്‌ സമാനമായ ചരിത്രപരവും അയുക്തികവുമായ പ്രതികരണത്തിന്‌ നമ്മള്‍ ഒരിക്കലും വശംവദരാകാതിരിക്കാന്‍ അതിയായി ജാഗ്രത പാലിക്കേണ്ടതുണ്ട്‌".

ലൂയീസിനെപ്പോലുള്ളവരുടെ വാദത്തിന്റെ അസംബന്ധം വിശദമായി ചര്‍ച്ച ചെയ്യാന്‍ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. മറ്റു പല സ്ഥലത്തും ഞാനത്‌ വിശദീകരിച്ചിട്ടുണ്ട്‌ - അലസമായ സാമാന്യവത്ക്കരണങ്ങളും, ചരിത്രത്തെ വളച്ചൊടിക്കലും, സംസ്കാരത്തെ മൊത്തമായി അയുക്തികമെന്നും വൈരാഗ്യനിരതമെന്നുമുള്ള മട്ടില്‍ തരംതിരിച്ചിടലും മറ്റും. അഞ്ചു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുകയും നിരവധി ഭാഷകള്‍ സംസാരിക്കുകയും, വിവിധങ്ങളായ പാരമ്പര്യങ്ങളും ചരിത്രവും അവകാശപ്പെടുകയും ചെയ്യുന്ന നൂറു കോടിവരുന്ന മുസ്ലിമുകളെ ഒറ്റയടിക്ക്‌ സാമാന്യവത്ക്കരിക്കുന്ന ലൂയീസിന്റെ രീതിയെ, സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും സ്വീകരിക്കാനാവില്ല. പാശ്ചാത്യ ആധുനികതക്കെതിരെ വാളോങ്ങുന്നവര്‍ എന്ന മട്ടിലാണ്‌ ഈ നൂറു കോടി ആളുകളെ ലൂയീസ്‌ വിലയിരുത്തുന്നത്‌. അതായത്‌, നൂറു കോടി ആളുകളെ കേവലം ഒരാളായി കാണുകയും, പാശ്ചാത്യ സംസ്കാരം എന്നത്‌ ലളിതമായ ഒരു വാചകത്തേക്കാള്‍ ഒട്ടും സങ്കീര്‍ണ്ണമായ ഒന്നല്ല എന്നും അദ്ദേഹം ധരിക്കുന്നു. എങ്കിലും ഇവിടെ ഞാന്‍ പ്രധാനമായും ഊന്നാന്‍ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളില്‍ ആദ്യത്തേത്‌, സംസ്കാരങ്ങളെല്ലാം ഏകശിലാരൂപവും ഏകസ്വഭാവവുമുള്ളതാണെന്ന ലൂയീസിന്റെ വാദം എങ്ങിനെയാണ്‌ ഹണ്‍ടിംഗ്‌ടണ്‍ സ്വീകരിക്കാന്‍ ഇടവന്നത്‌ എന്നതാണ്‌. രണ്ടാമതായി, എങ്ങിനെയാണ്‌, 'നമ്മള്‍', 'അവര്‍' എന്ന ദ്വന്ദം - ഇതും ലൂയീസില്‍ നിന്നുതന്നെയാണ്‌ - മാറ്റങ്ങള്‍ക്കതീതമാണെന്ന്‌ ഹണ്ടിംടണ്‍ അനുമാനിക്കുന്നതെന്നും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ബര്‍ണാഡ്‌ ലൂയീസിനെപ്പോലെ ഹണ്ടിംഗ്‌ടണും, നിഷ്പക്ഷവും, വിശദവും, വസ്തുനിഷ്ഠവുമായ ഒരു ഗദ്യം എഴുതുകയല്ല ചെയ്യുന്നതെന്ന്‌ ഇവിടെ എടുത്തു പറയേണ്ടത്‌ ആവശ്യമായിവരുന്നു. ‘എല്ലാവര്‍ക്കും എതിരായ എല്ലാവരുടെയും യുദ്ധ‘ത്തെക്കുറിച്ചുള്ള വാദങ്ങള്‍ മുഴക്കുക മാത്രമല്ല, അവയെ അനിവാര്യമാക്കുകകൂടി ചെയ്യുന്നു അദ്ദേഹം. സംസ്കാരങ്ങള്‍ക്കിടയിലെ മദ്ധ്യസ്ഥനാവുന്നതിനുപകരം, മറ്റു സംസ്കാരങ്ങള്‍ക്കെതിരെ ഒരു പ്രത്യേക സംസ്കാരത്തിന്റെ പക്ഷം പടിക്കുന്ന ആളാവുകയാണ്‌ ഹണ്ടിംഗ്‌ടണ്‍. ബര്‍ണാഡ്‌ ലൂയിസിനെപ്പോലെ, ഹണ്ടിംഗ്‌ടണും ഇസ്ലാമിക സംസ്ക്കാരത്തെ ന്യൂനവത്ക്കരിക്കുകയും, ഏറ്റവും പ്രധാനമായത്‌, ഇസ്ലാമിനുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന അതിന്റെ പാശ്ചാത്യവിരുദ്ധ സ്വഭാവമാണെന്നും കരുതുന്നു. ലൂയീസ്‌ തന്റെ വ്യാഖ്യാനത്തിന്‌ ചില കാരണങ്ങളെങ്കിലും നല്‍കുന്നുണ്ട്‌. ഇസ്ലാം ഒരിക്കലും ആധുനികവത്ക്കരിക്കപ്പെട്ടിട്ടില്ല, പള്ളിയെയും ഭരണകൂടത്തെയും അത്‌ കൂട്ടിക്കലര്‍ത്തുന്നു, മറ്റു സംസ്കാരങ്ങളെ മനസ്സിലാക്കുന്നതിന്‌ ഇസ്ലാം അശക്തമാണ്‌. അങ്ങിനെ പോകുന്നു അത്‌. ഹണ്ടിംഗ്‌ടണെ സംബന്ധിച്ചിടത്തോളം അതൊക്കെ അപ്രസക്തമാണ്‌. ഇന്ന്‌ നിലനില്‍ക്കുന്ന ഇസ്ലാം, കണ്‍ഫ്യൂഷ്യന്‍ സംസ്ക്കാരങ്ങളും മറ്റു ചില സംസ്കാരങ്ങളും (ഹിന്ദു, ജപ്പാന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, സ്ളോവാക്ക്‌-ഓര്‍ത്തൊഡോക്സ്‌ എന്നിവ) എല്ലാം ഒന്നിനൊന്ന്‌ വിഭിന്നമാണെന്നും തന്മൂലം അവ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമെന്നുമാണ്‌ ഹണ്ടിംഗ്‌ടണിന്റെ വാദം. ആ സംഘട്ടനം പരിഹരിക്കാനല്ല, അതിനെ നോക്കിനടത്താനാണ്‌ (manage) അദ്ദേഹത്തിന്റെ ശ്രമവും. സംസ്കാരങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെയോ അവക്കിടയിലെ മദ്ധ്യവര്‍ത്തിയുടെയോ സ്ഥാനത്തുനിന്നുകൊണ്ടല്ല, പകരം, ഒരു ക്രൈസിസ്‌ മാനേജരെപ്പോലെയാണ്‌ ഹണ്ടിംഗ്‌ടണ്‍ എഴുതുന്നത്‌.

അനാവശ്യമായ ഒട്ടുവളരെ വിശദാംശങ്ങളും, പാണ്ഡിത്യപ്രകടനങ്ങളും, എണ്ണമറ്റ സംഭവങ്ങളും കൂട്ടിക്കലര്‍ത്തുകയും ഒടുവില്‍ അവയെയെല്ലാം ഓര്‍ക്കാനും ഉദ്ധരിക്കാനും എളുപ്പമുള്ള കേവലം ഒന്നോ രണ്ടോ പരസ്യവാചകങ്ങളിലേക്ക്‌ ചുരുക്കിക്കൊണ്ടുവന്ന്‌ അവയെ പ്രായോഗികവും യാഥാര്‍ത്ഥ്യബോധമുള്ളതും, സാമാന്യബുദ്ധിക്ക്‌ നിരക്കുന്നതുമായി അവതരിപ്പിക്കുന്നത്‌ കാണുമ്പോഴാണ്‌, ശീതയുദ്ധാനന്തര നയതന്ത്രജ്ഞന്‍മാരുമായി ഈ പ്രബന്ധത്തിന്‌ ഒരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടെന്ന തോന്നല്‍ നമുക്ക് ബലപ്പെടുക. പക്ഷേ നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തെ മനസ്സിലാക്കാന്‍ ഇതാണോ മാര്‍ഗ്ഗം? ലോകത്തിന്റെ ഒരു ലഘുവായ ഭൂപടം നിര്‍മ്മിച്ച്‌ ജനറലുമാര്‍ക്കും പൌര നിയമ-നിര്‍മ്മാതാക്കള്‍ക്കും കൈമാറുകയും, അതിനെ മനസ്സിലാക്കാനും അതിന്‍മേല്‍ നടപടികളെടുക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത്‌, ബുദ്ധിജീവിയും പണ്ഡിതനുമായ ഒരാളെ സംബന്ധിച്ചിടത്തോളം എത്രത്തോളം വിവേകപൂര്‍വ്വമായിരിക്കും? ഈ മാര്‍ഗ്ഗം, സംഘട്ടനത്തിന്റെ ദൈര്‍ഘ്യം കൂട്ടാനും, അതിനെ കൂടുതല്‍ തീവ്രമാക്കാനുമല്ലേ സഹായിക്കുക? സാംസ്കരിക സംഘട്ടനങ്ങള്‍ ലഘൂകരിക്കാന്‍ അത്‌ എങ്ങിനെ സഹായിക്കും? സംസ്കാരങ്ങളുടെ സംഘട്ടനം നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ? ദേശീയവികാരങ്ങളെയും ദേശീയമായ നരഹത്യകളെയും വളര്‍ത്തുകയല്ലേ അത്‌ ചെയ്യുക? ഇടപെടാനാണോ മനസ്സിലാക്കാനാണോ, സംഘര്‍ഷം ലഘൂകരിക്കാനാണോ അതിനെ വളര്‍ത്തി വലുതാക്കാനാണോ, എന്തിനാണ്‌ ഒരാള്‍ ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ നമ്മള്‍ ഇനിയെങ്കിലും ചോദിക്കേണ്ടതല്ലേ?

മതം, വംശം, സ്വത്വം ആദിയായ മുദ്രകളെ, കൂടുതല്‍ വലുതും പ്രകോപനപരവും, ദുര്‍വ്യാഖ്യാനിക്കാന്‍ ഇടനല്‍കുന്നതുമായ, പാശ്ചാത്യം, ജാപ്പനികം, സ്ളാവ്‌, ഇസ്ലാം, കണ്‍ഫ്യൂഷ്യന്‍ എന്നിങ്ങനെ അമൂര്‍ത്തമായ പ്രത്യയശാസ്ത്രങ്ങളാക്കുന്ന രീതി ആളുകളുടെയിടയില്‍ എങ്ങിനെ പ്രചാരം നേടിയിരിക്കുന്നു എന്ന്‌ വിശദീകരിച്ചുകൊണ്ട്‌ ലോക പരിതസ്ഥിതിയെ നമുക്ക്‌ നോക്കിക്കാണാം. വിചിത്രമെന്നു തോന്നുമെങ്കിലും, ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിന്റെ ഈ വന്യമായ ഉദാഹരണങ്ങള്‍ ഒട്ടും പുതിയതല്ല. തീര്‍ച്ചയായും ഒട്ടും ഗുണപരവുമല്ല അത്‌. ആഴത്തിലുള്ള അരക്ഷിതാവസ്ഥയുടെ കാലത്താണ്‌ ഇത്തരത്തില്‍ സംഭവിക്കുന്നത്‌. അതായത്‌, വികാസത്തിന്റെയും, യുദ്ധത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും, പലായനത്തിന്റെയും, അപ്രതീക്ഷിതമായി വന്നെത്തുന്ന ചടുലമായ മാറ്റങ്ങളുടെയും സമയത്താണ്‌ ആളുകള്‍ ഈ വിധത്തില്‍ തമ്മിലൊട്ടിനില്‍ക്കാനും, കൂടുതല്‍ അടുക്കാനും ശ്രമിക്കുന്നത്‌.

ഒരു ഉദാഹരണം കൊണ്ട്‌ ഇത്‌ വിശദമാക്കാന്‍ ശ്രമിക്കാം. ആള്‍കൂട്ട സ്വത്വത്തിന്റെ ഭാഷ സവിശേഷമായി പ്രത്യക്ഷപ്പെടുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനും അവസാനത്തിനുമിടക്കാണ്‌. ആഫ്രിക്കന്‍-ഏഷ്യന്‍ പ്രദേശങ്ങളുടെ അധീശത്വത്തിനുവേണ്ടി യൂറോപ്പും അമേരിക്കയും നടത്തിയ ദശാബ്ദങ്ങളോളം നീണ്ട അന്താരാഷ്ട്ര മത്സരത്തിന്റെ പരിണിതിയെന്ന നിലക്കായിരുന്നു അത്‌ പ്രത്യക്ഷപ്പെട്ടത്‌. ആഫ്രിക്ക എന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ ശൂന്യമായ സ്ഥലികള്‍ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളില്‍ ഫ്രാന്‍സും ബ്രിട്ടനും, ജര്‍മ്മനിയും ബല്‍ജിയവും തങ്ങളുടെ ആയുധബലത്തിനെ മാത്രമല്ല ഉപയോഗിച്ചിരുന്നത്‌. തങ്ങളുടെ കൊള്ളയെ ന്യായീകരിക്കാന്‍ പാകത്തിലുള്ള സിദ്ധാന്തങ്ങളെയും മുദ്രാവാക്യങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു അവര്‍. അവയില്‍ ഏറ്റവും പ്രശസ്തമായത്‌, സാംസ്കാരിക ദൌത്യത്തെക്കുറിച്ചുള്ള ഫ്രാന്‍സിന്റെ ആശയമായിരുന്നു. ചില വംശങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും മറ്റുള്ളവയേക്കാള്‍ മഹത്തായ ലക്ഷ്യങ്ങള്‍ ജീവിതത്തിലുണ്ടെന്നും, ആ മഹത്തായ ആദര്‍ശങ്ങളുടെ പിന്‍ബലത്തില്‍ ഇതര സംസ്ക്കാരങ്ങളെയും വംശങ്ങളെയും ഭരിക്കാന്‍ അവര്‍ അര്‍ഹരാണെന്നുമുള്ള വിശ്വാസമായിരുന്നു, സാംസ്കാരിക ദൌത്യം (Cultural Mission) എന്ന പേരിലുള്ള ഫ്രാന്‍സിന്റെ ആ ആശയത്തിന്റെ കാതല്‍. തന്റെ ഏറ്റവും പ്രശസ്ത രചനയായ The Heart of Darkness എന്ന നോവലില്‍ ജോസഫ്‌ കോണ്‍റാഡ്‌ ഇതിന്റെ ഭീകരത വിവരിക്കുന്നുണ്ട്‌. മാര്‍ലോ എന്ന കഥാപാത്രത്തിലൂടെ. "ഭൂമിയെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുക, എന്നുവെച്ചാല്‍,നമ്മുടേതില്‍നിന്ന് വിഭിന്നമായ നിറമുള്ളവരില്‍നിന്നോ നമ്മുടെ മൂക്കിനേക്കാള്‍ പരന്ന മൂക്കുള്ളവരില്‍ നിന്നോ ഭൂമി പിടിച്ചടക്കുക എന്നത്, ശ്രദ്ധിച്ചുനോക്കിയാല്‍ അത്ര സുഖമുള്ള ഒരു സംഗതിയല്ല. എങ്കിലും അതിനെ യുക്തിഭദ്രമാക്കുന്നത്‌ അതിനു പിറകിലുള്ള ആശയമാണ്‌. വൈകാരികമായ ഒരു നാട്യമല്ല ആ ആശയം. നമുക്ക്‌ സൃഷ്ടിക്കാനും, ബഹുമാനത്തോടെ തലകുനിക്കാനും, വേണ്ടിവന്നാല്‍ നമ്മെത്തന്നെ ബലികൊടുക്കാന്‍ കഴിയുന്നതുമായ ഒരു ആശയത്തിലുള്ള നിസ്വാര്‍ത്ഥമായ വിശ്വാസമാണത്‌".

(തുടരും)

Tuesday, January 27, 2009

വ്യാഖ്യാനങ്ങളുടെ സംഘട്ടനം

കുറിപ്പ്‌ - (സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ രചിച്ച The Clash of Civilization - എന്ന പുസ്തകത്തെയും അതിലെ അത്യന്തം പ്രതിലോമപരമായ ആശയലോകത്തെക്കുറിച്ചും എഡ്വേഡ്‌ സയ്‌ദ് നടത്തിയ നിര്‍ദ്ദയവും വിശകലനാത്മകവും സുദീര്‍ഘവുമായ ലേഖനത്തിന്റെ പരിഭാഷയാണ്‌ ഇത്‌. Clash of Definitions എന്ന പേരിലുള്ള ഈ ലേഖനം പൂര്‍ണ്ണമായും പരിഭാഷപ്പെടുത്താനുള്ള സമയവും സാവകാശവും കിട്ടുമോ എന്നറിയില്ല. എങ്കിലും ഒരു ശ്രമം നടത്തുന്നു. സയ്‌ദിന്റെ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പത്ത്‌ കൊല്ലം കഴിഞ്ഞിട്ടും, ഹണ്ടിംഗ്‌ടണെപ്പോലുള്ളവര്‍ ഉയര്‍ത്തിയ നിരീക്ഷണങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ അപകടകരമായ സാന്നിധ്യം അറിയിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ, എഡ്വേഡ് സയ്‌ദിന്റെ ഈ നിരീക്ഷണങ്ങള്‍ക്ക്‌ ഇപ്പോഴും പ്രസക്തിയുമുണ്ട്‌. വായനയുടെ സൌകര്യത്തിനുവേണ്ടി നാലോ അഞ്ചോ ഭാഗങ്ങളായി ഈ ലേഖനം പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന്‌ കരുതുന്നു. 2001-ല്‍ പെന്‍‌ഗ്വിന്‍ പ്രസിദ്ധീകരിച്ച Reflections on Exile and other literary and cultural essays എന്ന പുസ്തകത്തില്‍നിന്നുള്ളതാണ്‌ ഈ ലേഖനം)


"ലോക രാഷ്ട്രീയം പുതിയൊരു ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നു" എന്ന തലവാചകത്തോടെ സാമുവല്‍ ഹണ്ടിംഗ്‌ടണിണ്റ്റെ പ്രബന്ധം (സംസ്കാരങ്ങളുടെ സംഘട്ടനം) ആദ്യം പ്രത്യക്ഷപ്പെട്ടത്‌, 1993-ല്‍ Foreign Affairs-ലായിരുന്നു. സമീപകാലത്തെ ലോകസംഘട്ടനങ്ങളൊക്കെത്തന്നെയും വികസിത, വികസ്വര, അവികസിത രാജ്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ സംഘട്ടനങ്ങളായിരുന്നുവെങ്കില്‍, ഇനി വരാന്‍ പോകുന്ന പുതിയ രാഷ്ട്രീയം, വ്യത്യസ്തവും, പരസ്പര വിരോധികളുമായ സംസ്കാരങ്ങളുടെ സംഘട്ടനത്തെ ആസ്പദമാക്കിയുള്ളവയായിരിക്കും എന്നായിരുന്നു അദ്ദേഹം അര്‍ത്ഥമാക്കിയത്‌. "മനുഷ്യസമുദായത്തിലെ വലിയ വിഭജനങ്ങളും ആ സംഘട്ടനങ്ങളില്‍ മേല്‍ക്കൈയുള്ള മുഖ്യസ്രോതസ്സും സാംസ്കാരികപരമായിരിക്കും..സാംസ്ക്കാരിക സംഘട്ടനങ്ങള്‍ ലോക രാഷ്ട്രീയത്തെ കീഴ്‌പ്പെടുത്തും". പ്രധാനമായും സംഘട്ടനം പാശ്ചാത്യ-പാശ്ചാത്യേതര സംസ്കാരങ്ങള്‍ തമ്മിലായിരിക്കുമെന്ന്‌ പിന്നീട്‌ അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്‌. ഒരു ഭാഗത്ത്‌ പാശ്ചാത്യമെന്ന്‌ അദ്ദേഹം വിവക്ഷിക്കുന്ന സംസ്കാരവും, മറുഭാഗത്ത്‌ ഇസ്ളാമിക-കണ്‍ഫ്യൂഷ്യന്‍ സംസ്കാരങ്ങളും തമ്മിലുള്ള, സാധ്യതയുള്ളതോ നിലനില്‍ക്കുന്നതോ ആയ പ്രധാന അഭിപ്രായ ഭിന്നതകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ്‌ ഈ പ്രബന്ധത്തില്‍ അധികഭാഗവും അദ്ദേഹം ചിലവഴിച്ചിട്ടുള്ളതും. പാശ്ചാത്യമടക്കമുള്ള മറ്റു സംസ്കാരങ്ങളേക്കാള്‍ ശ്രദ്ധ ഇസ്ളാമിന്‌ നല്‍കിയിട്ടുമുണ്ട്‌ അദ്ദേഹം.

ഈ പ്രബന്ധത്തിണ്റ്റെയും 1995-ല്‍ ഇതിനെ കൂടുതല്‍ വിപുലീകരിച്ച്‌ അദ്ദേഹം എഴുതിയ (അതേ പേരിലുള്ള) കഴമ്പില്ലാത്ത ആ പുസ്തകത്തിന്റെയും ഉള്ളടക്കമല്ല മറിച്ച്‌, അത്‌ പുറത്തിറക്കാന്‍ തിരഞ്ഞെടുത്ത സമയമാണ്‌ കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നത്‌.

ശീതയുദ്ധത്തിന്റെ കാലശേഷം പുതിയ ലോകപരിതസ്ഥിതി പഠിക്കാനുള്ള ബൌദ്ധികവും രാഷ്ട്രീയവുമായ നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ തന്നെ സമ്മതിക്കുന്നുമുണ്ട്‌. പ്രത്യേകിച്ചും, പുതിയ ലോകക്രമത്തെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിച്ച ഫ്രാന്‍സിസ്‌ ഫുക്കുയാമയുടെ, ‘ചരിത്രാവസാന‘മെന്ന സങ്കല്‍പ്പവും മറ്റും. എറിക്‌ ഹോബ്‌സ്ബാമും പോള്‍ കെന്നഡിയും കോണര്‍ ക്രൂയിസ്‌ ഒബ്രയാനും എല്ലാം പുതിയ സഹസ്രാബ്ദത്തിലെ ഭാവി സംഘട്ടനങ്ങളെ വിശദമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതിനെക്കുറിച്ചുള്ള തങ്ങളുടെ ഗൌരവമുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്‌. വിട്ടുവീഴ്ചയില്ലാതെ, നിര്‍ദ്ദയമായി, ഇത്രനാളും വിരുദ്ധപക്ഷത്തു നിന്നിരുന്ന ശീതസമര മൂല്യങ്ങളും ആദര്‍ശങ്ങളും ഒഴിച്ചിട്ടുപോയ രാഷ്ട്രീയ ഇടത്തിലേക്ക്‌ അനായാസമായി ഊര്‍ന്നിറങ്ങുന്ന, ഒരിക്കലും അവസാനമില്ലാത്ത മറ്റൊരു സംഘട്ടനം എന്നതാണ്‌ ഹണ്‍ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്ന ദര്‍ശനത്തിന്റെസത്ത (ഈ ദര്‍ശനത്തിന്റെ ശരിക്കുള്ള പിതൃത്വവും അദ്ദേഹത്തിനവകാശപ്പെട്ടതല്ല). Foreign Affairs എന്ന മാസിക അമേരിക്കന്‍ വിദേശ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്‌. പ്രാഥമികമായും അത്‌ അഭിസംബോധന ചെയ്യുന്നത്‌, വാഷിംഗ്‌ടണ്‍ കേന്ദ്രീകരിച്ചുള്ള നയജ്ഞന്‍മാരെയും പദ്ധതി നടത്തിപ്പുകാരെയുമാണ്‌. അതുകൊണ്ടുതന്നെ, ശീതസമര സിദ്ധാന്തത്തിന്റെ ഒരു പരിഷ്ക്കരിച്ച പതിപ്പ്‌ മാത്രമാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ അവതരിപ്പിക്കുന്നത്‌ എന്ന്‌ പറഞ്ഞാല്‍ അത്‌ വാസ്തവവിരുദ്ധമാകാന്‍ ഇടയില്ല. ഇന്നത്തെയും നാളത്തെയും ലോകത്ത്‌ നടക്കാനിരിക്കുന്ന സംഘട്ടനങ്ങളൊന്നും സാമ്പത്തികമോ സാമൂഹ്യമോ ആയ സ്വഭാവമുള്ളതായിരിക്കില്ലെന്നും,അവ, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളവയാകുമെന്നതാണ്‌ ശീതസമര സിദ്ധാന്തത്തിന്റെ കാതല്‍. അങ്ങിനെയെങ്കില്‍ മറ്റെല്ലാ പ്രത്യയശാസ്ത്രവും വലംവെക്കുന്നത്‌ പാശ്ചാത്യ പ്രത്യയശാസ്ത്രത്തിനു ചുറ്റുമായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചുരുക്കത്തില്‍ ശീതയുദ്ധം തുടരുന്നു എന്നര്‍ത്ഥം. പക്ഷേ ഒരു വ്യത്യാസം മാത്രം.. പാശ്ചാത്യ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും മേല്‍ അധീശത്വത്തിനുവേണ്ടി നിരന്തരം പടപൊരുതുന്ന കൂടുതല്‍ ഗൌരവമുള്ളതും അടിസ്ഥാനപരവുമായ മറ്റു മൂല്യങ്ങളും ആദര്‍ശങ്ങളും (ഇസ്ളാമിക, കണ്‍ഫ്യൂഷ്യന്‍) എല്ലാമുള്ള ബഹുമുഖമായ ഒന്നായിരിക്കും ഈ പുതിയ ശീതയുദ്ധം. പാശ്ചാത്യ സംസ്കാരത്തിന്റെ എതിരാളികളെ ദുര്‍ബ്ബലരും വിഭജിതരുമാക്കി നിര്‍ത്തേണ്ടത്‌ എങ്ങിനെയെന്ന ചര്‍ച്ചയോടെ സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ പ്രബന്ധം അവസാനിപ്പിക്കുമ്പോള്‍, അതുകൊണ്ടുതന്നെ നമുക്ക്‌ അത്ഭുതമൊന്നും തോന്നേണ്ടതില്ല. നോക്കൂ പേജ്‌ 49-ല്‍ പറയുന്നത്‌ :..കണ്‍ഫ്യൂഷ്യന്‍-ഇസ്ളാമിക രാജ്യങ്ങള്‍ക്കിടക്കുള്ള സംഘര്‍ഷങ്ങളും ഭിന്നതകളും നമ്മള്‍ ചൂഷണം ചെയ്യണം..പാശ്ചാത്യ മൂല്യങ്ങളോടും താത്‌പര്യങ്ങളോടും അനുഭാവമുള്ള ഇതര സാംസ്കാരിക വിഭാഗങ്ങളെ പിന്തുണക്കുകയും, പാശ്ചാത്യ മൂല്യങ്ങളെയും താത്‌പര്യങ്ങളെയും സാധൂകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും.....ഈ സ്ഥാപനങ്ങളിലുള്ള പാശ്ചാത്യേതര രാജ്യങ്ങളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌".

മറ്റു സംസ്കാരങ്ങള്‍ പാശ്ചാത്യവുമായി നിശ്ചയമായും സംഘട്ടനത്തില്‍ ഏര്‍പ്പെടുമെന്നുള്ള ഹണ്‍ടിംഗ്‌ടണിന്റെ ധാരണ ശക്തവും ദൃഢവുമാണ്‌. ഈ സംഘട്ടനത്തില്‍ ജയിക്കുന്നതിനുവേണ്ടി പാശ്ചത്യ (സംസ്കാരം) കൈക്കൊള്ളേണ്ട കാര്യപരിപാടികളെകുറിച്ച്‌ ആക്രമണ-മേധാവിത്ത്വത്തിന്റെ ഭാഷയിലാണ്‌ അദ്ദേഹം എഴുതുന്നത്‌ എന്നതുകൊണ്ട്‌, വര്‍ത്തമാന ലോകത്തെ മനസ്സിലാക്കാനും വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പകരം, ശീതയുദ്ധത്തിന്‌ അനുസ്യൂതി സൃഷ്ടിക്കാനും അതിനെ വികസിപ്പിക്കാനുമാണ്‌ അദ്ദേഹം ശ്രമിക്കുന്നതെന്ന്‌ കരുതാന്‍ നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നു. തീരെ സംശയവും അവിശ്വാസവും നിഴലിക്കാത്ത വിധത്തിലാണ്‌ അദ്ദേഹം ഇതെല്ലാം പറയുന്നത്‌. സംഘട്ടനങ്ങള്‍ തുടരുമെന്നു മാത്രമല്ല "ആധുനിക ലോകത്തെ സംഘട്ടനങ്ങളുടെ പരിണാമത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ്‌ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനം' എന്നുകൂടി അദ്ദേഹം ആദ്യപേജില്‍ എഴുതിവെക്കുന്നുണ്ട്‌. അമേരിക്കക്കാരുടെയും മറ്റുള്ളവരുടെയും മനസ്സുകളില്‍ ഒരു യുദ്ധകാലാവസ്ഥ നിര്‍മ്മിക്കുന്നതിനുവേണ്ടി സമര്‍ത്ഥമായും ഹ്രസ്വമായും എഴുതിയ ഒരു മാന്വല്‍ എന്ന നിലയിലാണ്‌ ഈ പുസ്തകത്തിനെ മനസ്സിലാക്കേണ്ടത്‌. ശീതയുദ്ധത്തിന്റെ അവസാനത്തോടെ തൊഴില്‍ നഷ്ടപ്പെടുകയും ഇപ്പോള്‍ പുതിയ ഒരു അവസരം കണ്ടെത്തുകയും ചെയ്ത പെന്റഗണിലെ ആസൂത്രണവിദഗ്ദ്ധന്‍മാരുടെയും പ്രതിരോധ വ്യവസായ ഉദ്യോഗസ്ഥന്‍മാരുടെയും ഭാഗത്തു നിന്നുകൊണ്ടാണ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ വാദിക്കുന്നത്‌ എന്നുപോലും ഞാന്‍ പറയും. ഇതൊക്കെയാണെങ്കിലും, വിവിധ രാജ്യങ്ങളും പാരമ്പര്യങ്ങളും ജനങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ സംസ്കാരം എന്ന ഘടകത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടതിന് ഹണ്ടിംഗ്‌ടണിനോട്‌ നന്ദി പറയാം.

(തുടരും)

Thursday, January 22, 2009

മറവിയെക്കുറിച്ച് രണ്ട് കവിതകള്‍

ഒന്ന്

തൊടിയിലും വെളിമ്പ്രദേശങ്ങളിലും വളര്‍ന്നുകിടക്കുന്ന പുല്ലുകളെ പണ്ടൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. വെറുതെ വളരുന്ന ഓരോ ജന്മങ്ങള്‍, മോഹപ്പച്ചപ്പുകള്‍, എന്നൊക്കെ ഉള്ളില്‍ ചിലപ്പോള്‍ തോന്നാറുണ്ട്‌ എന്നതൊഴിച്ചാല്‍, പ്രത്യേകിച്ചൊരു വികാരവും അവ ഉണ്ടാക്കിയിരുന്നില്ല.

അതിനിടയിലാണ്‌ ആകസ്മികമായി ഒരു കവിത വായിക്കാന്‍ ഇടവന്നത്‌. കാള്‍ സാന്‍ഡ്‌ബര്‍ഗ്‌ എന്ന അമേരിക്കന്‍ കവിയുടെ The Grass എന്ന കവിത. അര്‍മേനിയന്‍ വംശഹത്യയെക്കുറിച്ചുള്ള തന്റെ സുദീര്‍ഘമായ ലേഖനത്തിന്റെ തൊടുകുറിയായി റോബര്‍ട്ട്‌ ഫിസ്ക്‌ ഈ കവിത എടുത്തെഴുതിയിരുന്നു

പുല്ല്‌

ശവശരീരങ്ങള്‍ കുമിച്ചുകൂട്ടിയിട്ടോളൂ.
ആഷര്‍ലിറ്റ്‌സിലോ വാട്ടര്‍ലൂവിലോ
എവിടെവേണമെങ്കിലും.

ഞാന്‍ പുല്ലാണ്‌
എല്ലാം മറയ്ക്കുന്ന പുല്ല്‌

കുമിച്ചുകൂട്ടിയിട്ടോളൂ
ഗെട്ടിസ്ബര്‍ഗിലും
യെപ്‌റെസിലും,
വെര്‍ഡനിലും.
വേഗം കുഴിച്ചുമൂടൂ അവറ്റയെ
ഞാന്‍ എന്റെ ജോലി തുടങ്ങട്ടെ

രണ്ടു വര്‍ഷമോ, പത്തുവര്‍ഷമോ കഴിഞ്ഞ്
യാത്രക്കിടയിലെ ഇടവേളകളില്‍
ഇവിടെയിറങ്ങുന്ന വിനോദസഞ്ചാരികള്‍
ഒരുപക്ഷേ കണ്ടക്ടറോട്‌ ചോദിച്ചേക്കും
ഏതാണ്‌ ഈ സ്ഥലം?
നമ്മളിപ്പോള്‍ എവിടെയാണ്‌?

എന്നെ മനസ്സിലായില്ലേ?
ഞാന്‍ പുല്ലാണ്‌.
എനിക്ക് ധാരാളം ജോലിയുണ്ട്


ഈ കവിത വായിച്ചതില്‍പിന്നെ, വീണ്ടും ആ പഴയ പുല്‍മേടുകളുകളെക്കുറിച്ച് ആല്‍ചിക്കുമ്പോള്‍, ആ പഴയ അനുഭൂതികളൊന്നും മനസ്സില്‍ വരുന്നതേയില്ല. അവക്കടിയിലൊക്കെ നിറയെ ആളുകളാണ്‌. ചത്തവരും കൊല്ലപ്പെട്ടവരും, വിസ്മൃതിയിലാണ്ടവരും. പാഴായിപ്പോയ തങ്ങളുടെ ജീവിതത്തെ ഓര്‍ത്ത്‌ അവര്‍ നെടുവീര്‍പ്പുകളിടുമ്പോഴാവണം ആ പുല്‍നാമ്പുകള്‍ പതുക്കെ ഇളകുന്നത്.

ചരിത്രത്തില്‍നിന്ന്‌ ഒന്നും പഠിക്കാന്‍ കൂട്ടാക്കാത്ത ഏതാനും അല്‍പ്പബുദ്ധികളുടെ വാശിക്കും മത്സരത്തിനും വേണ്ടി, സ്വന്തം ജീവിതം കൊണ്ട്‌ വിലകൊടുക്കേണ്ടിവന്ന ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓര്‍മ്മകള്‍ക്കുമുകളില്‍ മറവിയുടെ പുല്‍മേടുകള്‍ പച്ചപിടിച്ചുകിടക്കുന്നു. അവക്കുമുകളിലാണ്‌ നമ്മുടെ കാല്‍പ്പനിക ഭാവനകള്‍ രമണനും ചന്ദ്രികയും തകര്‍ത്തഭിനയിക്കുന്നത്‌. നമ്മുടെ അലസഗമനത്തിന്റെ പൈക്കൂട്ടങ്ങള്‍ ഇളംവെയിലേറ്റ്‌ അയവിറക്കുന്നത്‌.

രണ്ട്

ഒറ്റപ്പെട്ടവന്റെ സമരമുഖങ്ങള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കവിതയും കാള്‍ സാന്‍ഡ്‌ബര്‍ഗിന്റേതായിട്ടുണ്ട്‌. The Graves. അരാജകത്വത്തിന്റെ കലാപമെന്നോ ബുദ്ധിശൂന്യതയെന്നോ എന്തുവേണമെങ്കിലും വിളിക്കാം അത്തരം പോരാട്ടങ്ങളെ. ഇന്നിന്റെ ലോകത്ത് അത്തരം കലാപങ്ങള്‍ക്കും ബുദ്ധിഹീനതക്കും വലിയ സ്ഥാനങ്ങളില്ലായിരിക്കാം. എങ്കിലും നാളെയൊരിക്കല്‍, പരിവര്‍ത്തനത്തിന്റെ പൂക്കളായി മാറും ആ സമരങ്ങള്‍. അവക്കു ജന്മം നല്‍കിയ കവികളുടെയും ഉന്മാദികളുടെയും കലാപകാരികളുടെയും കുഴിമാടങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ മറ്റേതെങ്കിലുമൊരു അപഥസഞ്ചാരിയെ ഭൂതാവിഷ്ടരാക്കുകതന്നെ ചെയ്യും.

കുഴിമാടങ്ങള്‍

ആയിരങ്ങള്‍ക്കെതിരെ ഒറ്റക്കു നില്‍ക്കുന്ന ഒരുവനെ
ഞാന്‍ സ്വപ്നം കണ്ടു

ആയിരം പരിഹാസശരങ്ങളും കൂക്കുവിളികളും നേരിട്ട്‌
വര്‍ഷങ്ങളോളം അവന്‍ തെരുവില്‍ അലഞ്ഞു നടന്നു
ഏകാകിയായി മരിച്ചു
അവന്റെ ശവമടക്കാന്‍ ഒരേയൊരാള്‍ മാത്രം വന്നു

അവന്റെ കുഴിമാടത്തിനുമുകളില്‍
പൂക്കള്‍ കാറ്റിലാടി
ആയിരങ്ങളുടെ കുഴിമാടങ്ങള്‍ക്കു മുകളിലും
ആ പൂക്കള്‍ കാറ്റിലാടി

പൂക്കളും കാറ്റും
മരിച്ചവരുടെ കുഴിമാടങ്ങള്‍ക്കുമുകളില്‍ പൂക്കള്‍
ചുവന്ന ഇതളുകള്‍,
മഞ്ഞ ഇലകള്‍,
വെളുപ്പിന്റെ വരകള്‍,
മായുന്ന ധൂമനിറം

ഹോ,
മറക്കാനുള്ള നിങ്ങളുടെ അപാരമായ ആ കഴിവിനെ
സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്

Tuesday, January 13, 2009

ഗാസയില്‍ നിന്ന് ഒരു കത്ത്

(ഗസ്സന്‍ കാനഫാനിയുടെ, ആത്മകഥാംശമുള്ള ഒരു രചന. ഗാസയില്‍ സയണിസ്റ്റ്‌ ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ ഇരയായ ആയിരങ്ങള്‍ക്കുവേണ്ടി ഈ പരിഭാഷ സമര്‍പ്പിക്കുന്നു. ആ കൂട്ടക്കുരുതിക്കുനേരെ നൃശംസനീയമായ ധൃതരാഷ്ട്രാന്ധത പുലര്‍ത്തുന്ന ഐക്യരാഷ്ട്രസഭയുടെയും, 'ഔപചാരികമായ പ്രതിഷേധ-രോഷ-ദീപ പ്രാര്‍ത്ഥനാ പ്രകടനങ്ങളുടെ' ലക്ഷ്മണരേഖ മുറിച്ചുകടക്കാനോ, സ്വന്തം ശക്തി തിരിച്ചറിയാനോ കഴിയാതെ ഭീരുത്വം നുണഞ്ഞുകൊണ്ടിരിക്കുന്ന ഗള്‍ഫ്‌-അറബ്‌ നാടുകളീലെ സുന്ദരവിഢികളുടെയും മുഖത്തിനുനേരെ ഈ കഥാപാദുകം ഞാന്‍ ഏറിയുന്നു)


പ്രിയപ്പെട്ട മുസ്തഫ,

സാക്രമെന്റോയില്‍ നിന്റെ കൂടെ വന്നു താമസിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ശരിയാക്കിയിരിക്കുന്നുവെന്ന്‌ അറിയിച്ചുകൊണ്ടുള്ള നിന്റെ കത്ത്‌ കിട്ടി. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ സിവില്‍ എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ ജോലി ശരിയായിട്ടുണ്ട്‌ എന്ന്‌ അറിയിച്ചുകൊണ്ടുള്ള അവരുടെ കത്തും വന്നിരിക്കുന്നു. എന്റെ ചങ്ങാതീ, എല്ലാത്തിനും ഞാന്‍ നിന്നോട്‌ നന്ദി പറയട്ടെ. എങ്കിലും ഞാന്‍ ഇപ്പോള്‍ നിന്നെ അറിയിക്കാന്‍ പോകുന്ന കാര്യം നിനക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന്‌ എനിക്കറിയാം. പക്ഷേ ഒന്നുറപ്പിച്ചോളൂ......ഇത്‌ പറയാന്‍ എനിക്ക്‌ ഒട്ടും ശങ്കിക്കേണ്ടിവരുന്നില്ല. ഇന്നു കാണുന്നതുപോലെ ഒരിക്കലും ഞാന്‍ കാര്യങ്ങള്‍ ഇത്ര തെളിമയോടെ ഇതിനുമുന്‍പ്‌ ഒരിക്കലും കണ്ടിട്ടില്ല. ഇല്ല സുഹൃത്തേ. ഞാന്‍ എന്റെ തീരുമാനം മാറ്റിക്കഴിഞ്ഞു. നീ എഴുതിയ പോലെ "പച്ചപ്പും ജലവും സുന്ദരമായ മുഖങ്ങളുമുള്ള' ആ നാട്ടിലേക്ക്‌ ഞാന്‍ വരുന്നില്ല. ഇല്ല. ഞാന്‍ ഇവിടെത്തന്നെ കഴിയും. ഇവിടം വിട്ട്‌ എവിടേക്കും ഇനി ഞാനില്ല.

മുസ്തഫ, നമ്മുടെ ജീവിതം ഒരേ ദിശയില്‍തന്നെ പോവുകയില്ലെന്നത്‌ എനിക്ക്‌ സങ്കടമുണ്ടാക്കുന്നുണ്ട്‌. എവിടെയായാലും ഒരുമിച്ച്‌ കഴിയുമെന്ന നമ്മുടെ ശപഥം നീ എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും, 'നമ്മള്‍ പണക്കാരാകും' എന്ന്‌ നമ്മള്‍ പണ്ടൊരിക്കല്‍ ആര്‍ത്തുവിളിച്ചു നടന്നതും ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. എങ്കിലും, എന്റെ ചങ്ങാതീ, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. നിന്റെ കൈ പിടിച്ച്‌, കയ്‌റോ വിമാനത്താവളത്തിലെ ഹാളില്‍ ഞാന്‍ നിന്നത്‌ ഇപ്പോഴും എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. വിമാനത്തിന്റെചെവി തുളക്കുന്ന യന്ത്രശബ്ദത്തിനു ചുറ്റും എല്ലം കറങ്ങുകയായിരുന്നു. നീ മാത്രം നിശ്ശബ്ദനായി എന്റെ മുന്‍പില്‍ നിന്നു.

മുഖത്ത്‌ ചെറിയ ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍, ഗാസയിലെ ഷാജിയ ഭാഗത്ത്‌ വളരുമ്പോഴുള്ളതില്‍നിന്ന്‌ നിന്റെ മുഖത്തിന്‌ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. പരസ്പരം നല്ലവണ്ണം മനസ്സിലാക്കിയവരായിരുന്നു നമ്മള്‍ ഇരുവരും. അവസാനം വരെ ഒരുമിച്ച്‌ കഴിയണമെന്നും ശപഥമെടുത്തിരുന്നു നമ്മള്‍. പക്ഷേ...

"വിമാനം പുറപ്പെടാന്‍ ഇനി കാല്‍ മണിക്കൂറേയുള്ളു. നീ ഇങ്ങനെ അന്തം വിട്ടിരിക്കണ്ട. നോക്ക്‌. നീ അടുത്ത വര്‍ഷം കുവൈറ്റിലേക്ക്‌ പോകുന്നു. ശമ്പളത്തില്‍നിന്ന്‌ മിച്ചം പിടിച്ച്‌ നീ ഗാസ വിട്ടുപോരും. കാലിഫോര്‍ണിയയിലേക്ക്‌. ഒരുമിച്ച്‌ പുറപ്പെട്ടവരാണ്‌ നമ്മള്‍. ഇനിയും അങ്ങിനെത്തന്നെയായിരിക്കുകയും ചെയ്യും"

ഞാന്‍ നിന്റെ ചുണ്ടുകള്‍ ശ്രദ്ധിക്കുകയായിരുന്നു. വേഗതയില്‍ ചലിക്കുന്ന ചുണ്ടുകള്‍. നിന്റെ വര്‍ത്തമാനത്തിന്റെ രീതി അതായിരുന്നു. കുത്തോ കോമയോ ഇല്ലാതെ ചടുപിടുന്നനെയുള്ള സംസാരം. പക്ഷേ, യാത്ര പോകുന്നതില്‍ നിനക്കത്ര സന്തോഷം പോരെന്ന്‌ എന്തുകൊണ്ടോ എനിക്കു തോന്നി. യാത്ര പോകുന്നതിനുള്ള ഒരു നല്ല കാരണം പോലും നിനക്ക്‌ പറയാനുണ്ടായിരുന്നില്ല. എനിക്കും ഉണ്ടായിരുന്നു അതേ ആശയക്കുഴപ്പം. എങ്കിലും ഞാന്‍ ആലോചിച്ചിരുന്നത്‌ ഇതായിരുന്നു. എന്തുകൊണ്ട്‌ നമുക്ക് ഗാസ വിട്ടു പോയിക്കൂടാ? നിന്റെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. കുവൈറ്റിലെ വിദ്യാഭ്യാസ വകുപ്പില്‍ നിനക്കൊരു ജോലി തരപ്പെട്ടിരുന്നു. എനിക്കാകട്ടെ അത് കിട്ടിയതുമില്ല. നീ എനിക്ക്‌ ചെറിയ ചെറിയ സംഖ്യകള്‍ അയച്ചുതന്നു. അപ്പോഴൊക്കെ, എനിക്കത്‌ അഭിമാനക്ഷയമായി തോന്നുമോ എന്നു കരുതി, ആ പണം കടമായി കരുതിയാല്‍ മതിയെന്നു പറഞ്ഞ്‌ നീ എന്നെ ആശ്വസിപ്പിക്കാറുമുണ്ടായിരുന്നു. UNRWA* സ്കൂളില്‍ നിന്ന്‌ കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട്‌, അമ്മയെയും, വിധവയായ ഏട്ടത്തിയമ്മയെയും അവരുടെ നാലു കുട്ടികളെയും പോറ്റേണ്ടിവരുന്നതിന്റെ ദുരിതാവസ്ഥകളെക്കുറിച്ചൊക്കെ നിനക്ക്‌ നല്ലവണ്ണം അറിയാമായിരുന്നുവല്ലോ.

"നോക്ക്‌, ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌. എല്ലാ ദിവസവും നീ എനിക്ക്‌ എഴുതണം..എല്ലാ മണിക്കൂറിലും..വിമാനം പോകാന്‍ സമയമായി. വീണ്ടും കണ്ടുമുട്ടുന്നതുവരെ..ബൈ.. " നിന്റെ ചുണ്ടുകള്‍ എന്റെ കവിളുകളില്‍ ഉരസി, നീ തല തിരിച്ചു. വീണ്ടും എന്റെ നേരെ നോക്കിയപ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു.

കുറച്ചുകാലം കഴിഞ്ഞ്‌, എനിക്കും കുവൈത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലികിട്ടി. അതൊന്നും ഇവിടെ ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ. എല്ലാം നിനക്കറിയുന്നതല്ലേ. എല്ലാറ്റിനെയും കുറിച്ച്‌ ഞാന്‍ നിനക്കെഴുതിയിട്ടുണ്ട്‌. പൊള്ളയായ ഒരു ചിപ്പി പോലെയായിരുന്നു അവിടുത്തെ എന്റെ ജീവിതം. കടുത്ത ഏകാന്തതയില്‍, രാത്രിയുടെ ആരംഭം പോലെ തോന്നിക്കുന്ന ഇരുണ്ട ഒരു ഭാവിയെ ഉറ്റുനോക്കിക്കൊണ്ട്‌ അവിടെ ഞാന്‍ കഴിഞ്ഞ നാളുകള്‍. ദ്രവിച്ച യാന്ത്രികതയുടെ ഉള്ളില്‍പ്പെട്ട്‌, സമയവുമായി മല്ലയുദ്ധം ചെയ്ത്‌......എല്ലാം ചുട്ടുപൊള്ളുകയും ഒട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. മാസാവസാനം ആകാനുള്ള ഒരു നീണ്ട കാത്തിരിപ്പായിരുന്നു ഓരോ ദിവസവും.

ആ വര്‍ഷം മദ്ധ്യത്തോടെയാണ്‌ ജൂതന്‍മാര്‍ സബ ജില്ലയില്‍ ബോംബിട്ടതും ഗാസയെ ആക്രമിച്ചതും. ബോംബുകളും മിസ്സൈലുകളും കൊണ്ട്‌ ഞങ്ങളുടെ ഗാസയെ അവര്‍ പൊതിഞ്ഞു. ആ സംഭവം എന്റെ ജീവിതഗതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ എനിക്കു ശ്രദ്ധിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല ഗാസയില്‍. എന്തായാലും ഞാന്‍ ആ നാടു വിട്ട്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകും. അവിടെയായിരിക്കും ശേഷകാലം ഞാന്‍ ജീവിക്കുക. ഇത്രനാളും അനുഭവിച്ച നരകത്തില്‍ നിന്ന്‌ ഒരു മോചനം. ഗാസയെയും അതിലെ ആളുകളെയും ഞാന്‍ വെറുത്തിരുന്നു. ഒരു രോഗി ചാരനിറത്തില്‍ വരച്ച മോശം ചിത്രത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു ആ വ്രണിത നഗരത്തിലെ ഞാന്‍ കണ്ട എല്ലാ കാഴ്ചകളും. അതെ. എന്റെ അമ്മക്കും സഹോദരന്റെ വിധവക്കും അവരുടെ മക്കള്‍ക്കും എല്ലാ മാസവും ഒരു തുക അയച്ചുകൊടുക്കും ഞാന്‍. എന്തായാലും ഈ നഗരവുമായുള്ള അവസാനത്തെ ബന്ധവും അവസാനിപ്പിച്ച്‌ കാലിഫോര്‍ണിയയിലേക്ക്‌ പോകണം. പച്ച പിടിച്ച കാലിഫോര്‍ണിയ. കഴിഞ്ഞ ഏഴു വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ പരാജയത്തിന്റെ ഗന്ധത്തില്‍നിന്ന്‌ ഇനിയെങ്കിലും മോചനം നേടണം. അമ്മയോടും സഹോദരന്റെ വിധവയായ ഭാര്യയോടും അവരുടെ മക്കളോടുമുള്ള എന്റെ അനുതാപത്തിനൊന്നും പക്ഷേ എന്നെ തടഞ്ഞുനിര്‍ത്താനാവില്ല. അവര്‍ക്കുവേണ്ടി പോലും ഈ ദുരന്തം എനിക്ക്‌ ഇനിയും സഹിക്കാനാവില്ല. ഇവിടെനിന്ന്‌ രക്ഷപ്പെടണം.

മുസ്തഫ, ഈ വികാരങ്ങള്‍ നിനക്കും പരിചയമുണ്ടാകുമല്ലോ അല്ലേ നീയും അനുഭവിച്ചതാണ്‌ ഇതൊക്കെ. ഇവിടെനിന്ന്‌ രക്ഷപ്പെടുന്നതില്‍നിന്ന്‌ നമ്മെ വിലക്കാന്‍ തക്കവണ്ണം എന്തു ബന്ധമാണ്‌ ഗാസയുമായി നമുക്കുണ്ടായിരുന്നത്‌? എന്തുകൊണ്ടാണ്‌ കാര്യങ്ങളെ തെളിമയോടെ കാണാന്‍ നമുക്ക്‌ കഴിയാതിരുന്നത്‌? എന്തുകൊണ്ടാണ്‌ ഈ പരാജയത്തിനെയും അതിന്റെ മുറിപ്പാടുകളെയും പിന്നിലുപേക്ഷിച്ച്‌, നമ്മെ സമാശ്വസിപ്പിക്കാന്‍ കഴിവുള്ള ഒരു ശോഭനമായ ഭാവിയിലേക്ക്‌ നമ്മള്‍ ഇത്രനാളും രക്ഷപെടാതിരുന്നത്‌? എന്തുകൊണ്ടാണ്‌? നമുക്കറിയില്ല.

ജൂണില്‍ അവധിക്കു വന്നു. സാധനങ്ങളെല്ലാം ഒരുക്കിവെച്ചു. ജീവിതത്തെ സാര്‍ത്ഥകവും ഉത്സാഹഭരിതവുമാക്കുന്ന ചെറിയ ചെറിയ സന്തോഷങ്ങളിലേക്ക്‌ എന്നെ കൊണ്ടുപോകാന്‍ വരുന്ന, ഇത്രനാളും കാത്തിരുന്ന ആ യാത്രക്കുവേണ്ടി ഞാന്‍ തയ്യാറെടുത്തു. ചിരപരിചിതമായ ഗാസയെ ഞാന്‍ വീണ്ടും കണ്ടു. അറവുശാലയില്‍നിന്ന്‌ തീരത്തണഞ്ഞ ഒച്ചിന്റെ തൊണ്ടുപോലെ, ഉള്ളിലേക്കുള്ളിലേക്ക്‌ ചുരുണ്ടുകൂടിയ അടഞ്ഞ ഗാസ. ദു:സ്സ്വപ്നഭീതിയാല്‍ വിവശമായവന്റെ മനസ്സിനേക്കാളും വികലമായിത്തീര്‍ന്നിരുന്നു ഇടുങ്ങിയ തെരുവുകളും മുഴച്ചുനില്‍ക്കുന്ന ബാല്‍ക്കണികളുമുള്ള ഗാസ അപ്പോഴേയ്ക്കും. കുന്നുകളില്‍ മേയുന്ന ആടുകളെ പ്രലോഭിപ്പിക്കുന്ന തെളിഞ്ഞൊഴുകുന്ന കാട്ടരുവിയെപ്പോലെ, ഏതൊക്കെ ശ്ളഥമായ കാരണങ്ങളാണ്‌ ഒരാളെ അവനവന്റെ വീട്ടിലേക്കും, കുടുംബത്തിലേക്കും, ഓര്‍മ്മകളിലേക്കും വലിച്ചടുപ്പിക്കുന്നത്‌? എനിക്കറിയില്ല.

അമ്മയുടെ അടുത്തേക്ക്‌ രാവിലെ പോയതു മാത്രം ഓര്‍മ്മയുണ്ട്‌. ഏട്ടന്റെ ഭാര്യയും വന്നു. എന്നെക്കാണാന്‍. പോകുന്നതിനുമുന്‍പ്‌ നാദിയയെ കാണണമെന്ന്‌ അവര്‍ ഓര്‍മ്മിപ്പിച്ചു. നാദിയ. എന്റെ ഏട്ടന്റെ പതിമ്മൂന്നു വയസ്സായ മകള്‍ നാദിയ. ആശുപത്രിയിലായിരുന്നു അവള്‍.

വൈകുന്നേരം ഒരു കിലോ ആപ്പിളും വാങ്ങി ഞാന്‍ ആശുപത്രിയില്‍ ചെന്നു. അമ്മയും ഏട്ടത്തിയമ്മയും എന്നില്‍ നിന്ന്‌ എന്തോ മറക്കുന്നുണ്ടെന്ന്‌ എനിക്ക്‌ രാവിലെത്തന്നെ തോന്നിയിരുന്നു. എന്നോട്‌ പറയാന്‍ മടിക്കുന്ന എന്തോ. ഒരു ശീലം കൊണ്ടെന്നവണ്ണം ഞാന്‍ നാദിയയെ സ്നേഹിച്ചിരുന്നു. അവളെ മാത്രമല്ല, അവളുടെ തലമുറയിലെ എല്ല കുട്ടികളെയും. കുടിയൊഴിക്കലും പരാജയവും ആവോളം അനുഭവിച്ചവരായിരുന്നു അവളുടെ തലമുറയിലെ കുട്ടികള്‍. സന്തോഷപ്രദമായ ജീവിതം എന്നത്‌ ഒരു സാമൂഹ്യ വൈകല്യമാണെന്നു കരുതിയവരായിരുന്നു അവര്‍.

എന്താണ്‌ ആ നിമിഷത്തില്‍ സംഭവിച്ചത്‌? എനിക്കറിയില്ല. വളരെ ശാന്തനായാണ്‌ ഞാന്‍ മുറിയിലേക്ക്‌ കയറിച്ചെന്നത്‌. അസുഖം ബാധിച്ച കുട്ടികളുടെ മുഖത്ത്‌ ഒരു ദിവ്യത്വമുണ്ട്‌. പ്രത്യേകിച്ചും, വേദനയും മുറിവുകളും അനുഭവിക്കുന്ന കുട്ടികളുടെ മുഖത്ത്‌. തലയിണയില്‍ ചാരി കട്ടിലില്‍ ഇരിക്കുകയായിരുന്നു നാദിയ. അവളുടെ തലമുടി തലയിണയില്‍ പരന്നു കിടന്നിരുന്നു. സാന്ദ്രമായ ഒരു മൌനം അവളുടെ കണ്ണുകളില്‍ കണ്ടു. കൃഷ്ണമണിയുടെ ഉള്ളിലെവിടെയോ ഉറവയെടുക്കാന്‍ നില്‍ക്കുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയും. മുഖം ശാന്തമായിരുന്നുവെങ്കിലും പീഡിതനായ ഒരു പ്രവാചകന്റെ വാചാലതയുണ്ടായിരുന്നു അതിന്‌. വെറും ഒരു പെണ്‍കുട്ടിയായിരുന്നുവെങ്കിലും ധാരാളം പ്രായമായപോലെ. കുട്ടികളേക്കാളും എത്രയോ അധികം പ്രായം.

"നാദിയ"

ഞാനാണോ, എന്റെ പിന്നിലുള്ള മറ്റാരെങ്കിലുമാണോ അവളെ അങ്ങിനെ വിളിച്ചതെന്ന്‌ എനിക്ക്‌ നല്ല നിശ്ചയമില്ല. എങ്കിലും അവള്‍ എന്റെ നേരെ കണ്ണുകളുയര്‍ത്തി. വല്ലാതെ അലിഞ്ഞുപോയി ഞാന്‍.

"അമ്മാമ കുവൈത്തില്‍നിന്ന്‌ ഇപ്പോള്‍ വന്നതേയുള്ളോ?" ചെറുതായി ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു. അവളുടെ ശബ്ദം ഇടറിയിരുന്നു. കയ്യുകളൂന്നി നിവര്‍ന്നിരുന്ന്‌ അവള്‍ കഴുത്ത്‌ എന്നോടടുപ്പിച്ചു. അവളുടെ പുറം തടവി അരികത്തുതന്നെ ഞാനിരുന്നു.

"നദിയ, കുവൈത്തില്‍നിന്ന്‌ ഞാന്‍ നിനക്ക്‌ സമ്മാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. അസുഖമൊക്കെ ഭേദമാകട്ടെ. എന്നിട്ട്‌ നീ വീട്ടിലേക്ക്‌ വരണം. അതൊക്കെ നിനക്കുള്ളതാണ്‌. ചുവന്ന ട്രൌസറുകള്‍ കിട്ടിയാല്‍ നന്നായിരുന്നു എന്നു നീ പറഞ്ഞിരുന്നില്ലേ? നോക്ക്‌, നിനക്കുവേണ്ടി ഞാന്‍ അത്‌ കൊണ്ടുവന്നിട്ടുണ്ട്‌".

ആ പറഞ്ഞതൊരു നുണയായിരുന്നു. അപ്പോഴത്തെ അവസ്ഥയില്‍നിന്ന്‌ രക്ഷപെടാന്‍ വേണ്ടി പറഞ്ഞ ഒരു ചെറിയ നുണ. ഷോക്കടിച്ചപോലെ അവളൊന്നു പിടഞ്ഞു. തല താഴ്ത്തി കുറച്ചുനേരം നിശ്ശബ്ദയായി ഇരുന്നു അവള്‍. എന്റെ കൈ അവളുടെ കണ്ണുനീരില്‍ നനയുന്നത്‌ അറിയുന്നുണ്ടായിരുന്നു ഞാന്‍.

"എന്തെങ്കിലും പറയൂ നദിയാ. നിനക്ക്‌ ആ ട്രൌസറുകള്‍ വേണ്ടേ?". അവള്‍ എന്റെ നേര്‍ക്ക്‌ കണ്ണുകളയച്ച്‌ എന്തോ പറയാന്‍ തുടങ്ങിയത്‌ പകുതിക്കുവെച്ച്‌ നിര്‍ത്തി. പിന്നെ, ദൂരെനിന്നെന്നവണ്ണം അവളുടെ ശബ്ദം ഞാന്‍ കേട്ടു.

"അമ്മാമേ"

പുതച്ചിരുന്ന പുതപ്പ്‌ മെല്ലെ മാറ്റി കാലിലേക്ക്‌ അവള്‍ വിരല്‍ ചൂണ്ടി. തുടയുടെ മുകള്‍ഭാഗത്തുവെച്ച്‌ ആ കാലുകള്‍ മുറിച്ചുനീക്കിയിരുന്നു.

എന്റെ മുസ്തഫാ, ആ കാഴ്ച എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല. തുടയുടെ മുകള്‍ഭാഗത്തുനിന്ന്‌ മുറിച്ചു മാറ്റിയ ആ കാലുകള്‍. അവളുടെ മുഖത്ത്‌ അലിഞ്ഞുചേര്‍ന്ന്‌ ഘനീഭവിച്ച ആ സങ്കടവും എനിക്ക്‌ മറക്കാന്‍ പറ്റില്ല ചങ്ങാതീ. അവള്‍ക്കുവേണ്ടി വാങ്ങിയ ആപ്പിള്‍ പൊതി മുറുകെപ്പിടിച്ചുകൊണ്ട്‌ ജ്വരബാധിതനായി, ആശുപത്രിയില്‍ നിന്ന്‌ ഞാന്‍ ഇറങ്ങിയോടി. ചോരയുടെ നിറം കൊണ്ട്‌ സൂര്യന്‍ ഗാസയുടെ തെരുവുകള്‍ നിറക്കുന്നുണ്ടായിരുന്നു. പുതിയ ഗാസയായിരുന്നു മുസ്തഫ അത്‌. നമ്മള്‍ ഒരിക്കലും അതുപോലുള്ള ഒരു കാഴ്ച കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ജീവിച്ചു വളര്‍ന്ന ഷാജിയ പ്രദേശം തുടങ്ങുന്ന ഭാഗത്ത്‌ കുറെ കല്ലുകള്‍ കുന്നുകൂട്ടി ഇട്ടിരുന്നു. അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ വേണ്ടിതന്നെയായിരുന്നു ആ കല്ലുകള്‍ അവിടെ ആ വിധത്തില്‍ കിടന്നിരുന്നത്‌. നമ്മള്‍ ജീവിച്ചുവളരുകയും, ഇവിടുത്തെ നല്ലവരായ ആളുകളുടെകൂടെ പരാജയത്തിന്റെ ഏഴു വര്‍ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്ത ഈ ഗാസ തികച്ചും പുതിയതു പോലെ തോന്നി. ഇതൊരു തുടക്കം മാത്രമാണെന്നും ഉള്ളില്‍ ഒരു തോന്നലുണ്ടായി. എന്തുകൊണ്ടാണ്‌ അങ്ങിനെ തോന്നിയതെന്നൊന്നും എനിക്കറിയില്ല. വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ സഞ്ചരിച്ച പ്രധാന നിരത്ത്‌, സഫാദിലേക്കു നീളുന്ന ഒരു നീണ്ട പാതയുടെ ആരംഭം മാത്രമാണെന്ന ഒരു തോന്നല്‍. ഗാസയിലെ എല്ലാം ദു:ഖം കൊണ്ട്‌ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ഒരു കരച്ചിലില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്‌ അതൊരു വെല്ലുവിളിയും കൂടിയായിരുന്നു. അതിനേക്കാള്‍ കൂടുതലായി, മുറിച്ചു മാറ്റിയ ഒരു കാല്‍ തിരിച്ചു പിടിക്കുന്നതുപോലെയുണ്ടായിരുന്നു.

തീക്ഷ്ണമായ സൂര്യപ്രകാശം നിറഞ്ഞ തെരുവുകളില്‍ ഞാന്‍ അലഞ്ഞു നടന്നു. വീട്ടില്‍ വീണ ബോംബുകളില്‍നിന്ന്‌ തന്റെ താഴെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ നാദിയയുടെ കാല്‍ നഷ്ടപ്പെട്ടതെന്ന്‌ ഞാന്‍ അറിഞ്ഞു. അവള്‍ക്ക്‌ സ്വയം രക്ഷിക്കാമായിരുന്നില്ലേ? ഓടിപ്പോയിരുന്നെങ്കില്‍ അവള്‍ക്ക്‌ കാലുകള്‍ ഒരിക്കലും നഷ്ടപെടില്ലായിരുന്നു. പക്ഷേ അവള്‍ അത്‌ ചെയ്തില്ല.

എന്തുകൊണ്ട്‌?

ഇല്ല സുഹൃത്തേ, ഞാന്‍ ഇനി സാക്രമെന്റോയിലേക്കില്ല. അതില്‍ എനിക്ക്‌ അശേഷം ദു:ഖവുമില്ല. കുട്ടിക്കാലത്ത്‌ ഒരുമിച്ച്‌ നമ്മള്‍ തുടങ്ങിവെച്ച ജീവിതം ഞാന്‍ പൂര്‍ത്തിയാക്കുന്നില്ല. ഗാസയോട്‌ യാത്ര പറഞ്ഞപ്പോള്‍ നിന്റെ ഉള്ളിലുണ്ടായിരുന്ന ആ അവ്യക്തമായ വികാരം വലിയൊരു മുറിവായി നിന്റെയുള്ളില്‍ നീറണം. അത്‌ വളര്‍ന്നു വലുതാവുകയും വേണം. ഈ പരാജയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിനക്ക്‌ സ്വയം കണ്ടെത്താന്‍ കഴിയണമെങ്കില്‍ അതു കൂടിയേ കഴിയൂ..

ഞാന്‍ നിന്റെയടുത്തേക്കില്ല. പക്ഷേ നീ ഞങ്ങളുടെയടുത്തേക്ക്‌ തിരിച്ചു വരണം. തിരിച്ചുവരൂ...നാദിയയുടെ നഷ്ടപ്പെട്ട കാലുകളില്‍നിന്ന്‌, ജീവിതം എന്താണെന്നും, നിലനില്‍പ്പിന്റെ വിലയെന്താണെന്നും മനസ്സിലാക്കാന്‍ ശ്രമിക്കൂ. തിരിച്ചുവരൂ എന്റെ സുഹൃത്തേ..ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌.



* UNRWA - United Nations Relief and Works Agency

Friday, January 2, 2009

ബോര്‍ഹസിന്‌ ഒരു കത്ത്‌

സൂസന്‍ സൊണ്‍ടാഗിന്റെ "Where the Stress Falls" എന്ന പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പരിഭാഷ.

പ്രിയപ്പെട്ട ബോര്‍ഹസ്

അനശ്വരതയുടെ കയ്യൊപ്പിനു താഴെയാണ്‌ അങ്ങയുടെ സാഹിത്യം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനാല്‍, അങ്ങയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത്‌ ഒട്ടും അസ്ഥാനത്താവില്ല എന്നു കരുതട്ടെ (ബോര്‍ഹസ്‌, പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു!) സാഹിത്യത്തില്‍ ഏതെങ്കിലുമൊരു എഴുത്തുകാരന്‍ അനശ്വരതക്ക്‌ അര്‍ഹനാണെങ്കില്‍, അത്‌ താങ്കള്‍ മാത്രമാണ്‌. സ്വന്തം കാലത്തിന്റെയും സംസ്കാരത്തിന്റെയും ഉത്‌പന്നമായിരുന്നു താങ്കളെങ്കിലും, ഒരു മന്ത്രസിദ്ധിയാലെന്നവണ്ണം, ആ കാലത്തെയും സംസ്കാരത്തെയും അതിജീവിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു. ഉദാരവും മറകളുമില്ലാത്തതുമായ ഏകാഗ്രതയുടെ ഗുണം കൊണ്ടായിരിക്കണം അങ്ങയ്ക്ക്‌ അതിന്‌ കഴിഞ്ഞത്‌. ആത്മനിഷ്ഠത തീരെ പരിമിതമായ, ഏറ്റവും സമര്‍ത്ഥനും സുതാര്യനുമായ, എഴുത്തുകാരനായിരുന്നു ബോര്‍ഹസ്‌, താങ്കള്‍. ഉള്ളിലെ ഊര്‍ജ്ജത്തിന്റെ സ്വാഭാവികമായ പരിശുദ്ധിയും അതിന്‌ കാരണമായിട്ടുണ്ടാകണം. ഏറെ നാള്‍ ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞുവെങ്കിലും, എല്ലാവരില്‍നിന്നും അകന്നുനില്‍ക്കാനും, സൂക്ഷ്മതലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞതുകൊണ്ടാണ്‌ മറ്റു മേഖലകളിലേക്കും സമര്‍ത്ഥനായ ഒരു മാനസികസഞ്ചാരിയെപ്പോലെ കടന്നുചെല്ലാന്‍ താങ്കള്‍ക്കു കഴിഞ്ഞത്‌. കാലത്തെക്കുറിച്ച്‌, മറ്റുള്ളവര്‍ക്കില്ലാത്ത ഒരു ബോധം അങ്ങയ്ക്കുണ്ടായിരുന്നു. ഭൂതം, ഭാവി, വര്‍ത്തമാനം ആദിയായ സര്‍വ്വസാധാരണ സങ്കല്‍പ്പങ്ങളൊക്കെ അങ്ങയുടെ കണ്ണില്‍ വെറും ബാലിശമായിരുന്നു. കാലത്തിന്റെ ഓരോ നിമിഷവും, കഴിഞ്ഞതിനെയും വരാനിരിക്കുന്നതിനെയും ഉള്ളില്‍ ആവാഹിക്കുന്നു എന്ന്‌ കരുതാനായിരുന്നു അങ്ങയ്ക്കിഷ്ടം. "ഭാവി ഗതകാലത്തിലേക്ക്‌ തകര്‍ന്നടിയുന്ന സന്ദര്‍ഭമാണ്‌ വര്‍ത്തമാനകാലം' എന്ന മട്ടിലോ മറ്റോ എഴുതിയ (എന്റെ ഓര്‍മ്മയാണെങ്കില്‍) ബ്രൌണിംഗിനെ ഉദ്ധരിച്ചുകൊണ്ടാണ്‌ താങ്കള്‍ അത്‌ ഒരിക്കല്‍ സൂചിപ്പിച്ചത്‌. അങ്ങയുടെ വിനയത്തിന്റെഒരു കൌശലമായിരുന്നു അത്‌. മറ്റുള്ളവരുടെ ആശയങ്ങളില്‍ സ്വന്തം ആശയങ്ങള്‍ കണ്ടെത്തുന്ന ഒരു വിദ്യ.

സ്വന്തം സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഉത്തമബോധ്യമായിരുന്നു അങ്ങയുടെ എളിമ. പുതിയ ആനന്ദാനുഭൂതികള്‍ കണ്ടുപിടിക്കുന്നവനായിരുന്നു താങ്കള്‍. അങ്ങയുടേതുപോലുള്ള സാന്ദ്രവും നിര്‍മ്മലവുമായ അശുഭാപ്തിവിശ്വാസത്തിന്‌ ഒരിക്കലും പരുഷമാകേണ്ടതുണ്ടായിരുന്നില്ല. പകരം, കൂടുതല്‍ കണ്ടെത്തലുകള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അത്‌ അങ്ങയ്ക്ക്‌ ആവുകയും ചെയ്തു. എല്ലാം എത്ര ഭയാനകമാണെന്ന്‌ തെളിഞ്ഞ കണ്ണുകളോടെ കണ്ടിട്ടും, അതില്‍ ദു:ഖിക്കാനൊന്നുമില്ലെന്ന്‌ തിരിച്ചറിഞ്ഞു താങ്കള്‍. അവനവന്റെ അനുഭവങ്ങളെ സ്വന്തം വിഭവസ്രോതസ്സായി മാറ്റുകയാണ്‌, എഴുത്തുകാര്‍ മാത്രമല്ല, ഓരോരുത്തരും ചെയ്യേണ്ടത്‌ എന്ന്‌, എവിടെയോ താങ്കള്‍ എഴുതിയത്‌ ഞാന്‍ ഓര്‍ക്കുന്നു (അങ്ങയുടെ അന്ധതയെക്കുറിച്ച്‌ എഴുതിയ വേളയിലായിരുന്നു അത്‌).

മറ്റുള്ളവര്‍ക്ക്‌ ഒരു സ്രോതസ്സായി മാറുകയായിരുന്നു അങ്ങ്‌. 1982-ല്‍ - അതായത്‌, അങ്ങ്‌ മരിക്കുന്നതിനും നാലുവര്‍ഷം മുന്‍പ്‌ - ഒരു അഭിമുഖത്തില്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി, "ഇന്ന്‌ ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍, ബോര്‍ഹസ്സിനെപ്പോലെ, മറ്റ്‌ എഴുത്തുകാര്‍ക്ക്‌ പ്രചോദനമായിത്തീര്‍ന്ന വേറൊരാളില്ല. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ എഴുത്തുകാരന്‍ എന്ന്‌ ആളുകള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചേക്കും. അദ്ദേഹത്തെ പഠിക്കാത്തവരോ അനുകരിക്കാത്തവരോ ആയ എഴുത്തുകാര്‍ അത്രയധികമില്ല" എന്ന്. ഇന്നും ആ പറഞ്ഞത്‌ സത്യമാണ്‌. ഇന്നും ഞങ്ങള്‍ അങ്ങയില്‍നിന്ന്‌ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നും ഞങ്ങള്‍ അങ്ങയെ അനുകരിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കാലത്തിനോട്‌, പ്രത്യേകിച്ചും സാഹിത്യത്തിനോട്‌ ഞങ്ങള്‍ക്കുള്ള കടപ്പാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌, ഭാവനയുടെ പുതിയ വഴിത്താരകള്‍ അങ്ങ്‌ മനുഷ്യര്‍ക്ക്‌ തുറന്നു കൊടുത്തു. നമ്മള്‍ എന്താണോ, നമ്മള്‍ എന്തായിരുന്നുവോ, അതിനൊക്കെ നമ്മള്‍ പൂര്‍ണ്ണമായും സാഹിത്യത്തോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ നിരന്തരം ഓര്‍മ്മിപ്പിച്ചു അങ്ങ്‌. പുസ്തകങ്ങള്‍ അപ്രത്യക്ഷമായാല്‍ ചരിത്രം അപ്രത്യക്ഷമാകും. മനുഷ്യജീവികളും അപ്രത്യക്ഷമാകും. അങ്ങ്‌ പറഞ്ഞത്‌ ശരിയാണ്‌. നമ്മുടെ സ്വപ്നങ്ങളുടെയും സ്മൃതികളുടെയും ആകെത്തുക മാത്രമല്ല പുസ്തകങ്ങള്‍. സ്വയം അതിവര്‍ത്തിക്കാനുള്ള മാതൃകയാണ്‌ അത്‌ നമുക്ക്‌. വായന ചിലര്‍ക്ക്‌ വെറും ഒരു രക്ഷാമാര്‍ഗ്ഗം മാത്രമാണ്‌. ദൈനംദിന ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഭാവനയുടെ ലോകത്തേക്കുള്ള ഒരു രക്ഷപ്പെടല്‍. പുസ്തകങ്ങളുടെ ലോകത്തേക്ക്‌. അതു മാത്രമല്ല പുസ്തകങ്ങള്‍. മുഴുവനായും മനുഷ്യനായിരിക്കാനുള്ള മാര്‍ഗ്ഗമാണത്‌.

ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ വംശനാശമടുത്തിരിക്കുന്ന വര്‍ഗ്ഗങ്ങളായി കരുതപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്ന്‌ നിന്നോട്‌ പറയേണ്ടിവരുന്നതില്‍ എനിക്ക്‌ ദു:ഖമുണ്ട്‌ ബോര്‍ഹസ്‌. ഗ്രന്ഥങ്ങള്‍ എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, സാഹിത്യത്തെയും അതിന്റെ ആത്മാവിഷ്ക്കാരങ്ങളെ സാധ്യമാക്കുന്ന വായനാനുഭവത്തെയും കൂടിയാണ്‌. വിദൂരമല്ലാത്ത ഒരു കാലത്ത്‌, ആവശ്യമുള്ള ഏതൊരു 'പാഠ'ത്തെയും പുസ്തക തിരശ്ശീലയില്‍ കൊണ്ടുവരാനും, അതിന്റെ ദൃശ്യരൂപം മാറ്റാനും, അതുമായി സംവദിക്കാനും നമുക്ക്‌ സാധ്യമാകുമെന്ന്‌ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. പ്രയോജനത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌, നമുക്ക്‌ 'സംവദി'ക്കാന്‍ സാധിക്കുന്ന 'പാഠ'ങ്ങളായി പുസ്തകങ്ങള്‍ മാറുമ്പോള്‍, പരസ്യങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്നത്തെ ടെലിവിഷന്‍ യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു പ്രതിബിംബമായി, എഴുതപ്പെട്ട വാക്കുകള്‍ മാറുകയാവും ചെയ്യുക. കൂടുതല്‍ 'ജനാധിപത്യ'പരമെന്ന വാഗ്ദാനത്തിന്‍മേല്‍, ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'ശോഭനമായ ഭാവി' ഈ മട്ടിലുള്ള ഒന്നാണ്‌. ആന്തരികസത്തയുടെയും, പുസ്തകത്തിന്റെയും മരണത്തില്‍ കുറഞ്ഞൊന്നുമല്ല ഇത്‌. **

എങ്കിലും, ഇത്തവണ, വലിയൊരു അഗ്നിബാധയുടെ ആവശ്യമൊന്നും വന്നേക്കില്ല. കാട്ടാളന്‍മാര്‍ക്ക്‌ പുസ്തകങ്ങള്‍ ചുട്ടുചാമ്പലാക്കേണ്ടിയും വരില്ല. വായനശാലക്കകത്തുതന്നെയുണ്ട്‌ വ്യാഘ്രങ്ങള്‍. പ്രിയപ്പെട്ട ബോര്‍ഹസ്‌, പരാതി പറയുന്നതില്‍ ഒരു സുഖവും തോന്നുന്നില്ല എനിക്ക്‌. പക്ഷേ, പുസ്തകങ്ങളുടെയും വായനയുടെയും ഭാവിയെക്കുറിച്ച്‌, താങ്കളോടല്ലെങ്കില്‍ പിന്നെ മറ്റാരോടാണ്‌ ഞാന്‍ പരാതിക്കെട്ടുകള്‍ അഴിക്കേണ്ടത്‌? (പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു ബോര്‍ഹസ്‌, പത്തു വര്‍ഷം!!!) അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ എനിക്ക്‌. അങ്ങയുടെ അഭാവം ശക്തമായി അനുഭവപ്പെടുന്നുണ്ട്‌ ഞങ്ങള്‍ക്ക്‌. അത്‌ പറയാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇതെഴുതുന്നത്‌. ഇപ്പോഴും വേറിട്ടുനില്‍ക്കുന്നു താങ്കള്‍.

ഞങ്ങള്‍ ഇന്ന്‌ പ്രവേശിക്കുന്ന കാലഘട്ടം, ഈ ഇരുപത്തൊന്നാം നൂറ്റാണ്ട്‌, ആത്മാവിനെ പുതിയ രീതികളില്‍ പരീക്ഷിക്കുമായിരിക്കാം. പക്ഷേ, ഒന്നുറപ്പിച്ചോളൂ. ഞങ്ങളില്‍ ചിലരെങ്കിലും ആ മഹത്തായ വായനശാലയെ ഉപേക്ഷിക്കില്ല. ഞങ്ങളുടെ രക്ഷാധികാരിയും നായകനുമായി താങ്കള്‍ ഇനിയും തുടരുകയും ചെയ്യും.

എന്ന്
സൂസന്‍

പരിഭാഷകകുറിപ്പ്‌

അല്‍പ്പം തെറ്റിദ്ധാരണയുണ്ടാക്കാനിടയുള്ള ഒന്നാണ്‌ ലേഖനത്തിലെ ഈ ഭാഗം. ഹൈപ്പര്‍ ടെക്സ്റ്റുകളെക്കുറിച്ചും, അതിന്റെസംവാദന ശക്തിയെക്കുറിച്ചുമുള്ള സൂസന്‍ സൊണ്‍ടാഗിന്റെ ഭയപ്പാടുകളെ നിസ്സാരമായി തള്ളിക്കളായാനാവില്ല. ഹൈപ്പര്‍ ടെക്സ്റ്റുകള്‍ക്ക്‌, സാമൂഹ്യബോധത്തെ ജനാധിപത്യപരമായി വികസിപ്പിക്കാന്‍ കഴിയുമെങ്കിലും, സാമൂഹ്യബോധത്തെ വഴി തെറ്റിക്കാനുള്ള അവയുടെ കഴിവും ഇന്ന്‌ നമുക്ക്‌ കൂടുതല്‍ക്കൂടുതല്‍ ബോധ്യമാകുന്നുണ്ട്‌. സമ്മതരൂപീകരണത്തിന്റെ (Manufacturing Consent-) ഭാഗമായി 'പാഠ'ങ്ങള്‍ മാറുന്നതും സംവദിക്കുന്നതും തടയുക എന്നതാണ്‌ അടിയന്തിരമായ ആവശ്യം.

Monday, December 22, 2008

ഭീകരതയുടെ നാളുകള്‍ക്കിപ്പുറം

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ച, ആ‍നന്ദ് പട്‌വര്‍ദ്ധന്റെ ലേഖനത്തിന്റെ പരിഭാഷ.


മുംബൈയിലെ ആക്രമണങ്ങള്‍ അവസാനിച്ചു. മരവിപ്പിക്കുന്ന ദു:ഖത്തിനുശേഷം ഇനി കുറ്റപ്പെടുത്തലിണ്റ്റെ കളികളും പരിഹാരങ്ങളും തുടങ്ങുകയായി. ടി.വി.യുടെ പെരുപ്പിച്ചു പുറത്തുവിടുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍. പുതിയ ഭീകരവിരുദ്ധ നിയമങ്ങള്‍ സൃഷ്ടിക്കുന്ന വിധത്തില്‍ എന്തുകൊണ്ട്‌ നമ്മുടെ ഭരണഘടന ഭേദഗതി ചെയ്തുകൂടാ? എന്തുകൊണ്ട്‌ നമ്മുടെ പോലീസിനെ എ.കെ.47-കള്‍കൊണ്ട്‌ ആയുധമണിയിച്ചുകൂടാ? മ്യൂണിച്ചിനുശേഷം ഇസ്രായേലും, 9/11-നു ശേഷം അമേരിക്കയും ചെയ്തതുപോലെ, എന്തുകൊണ്ട്‌ നമുക്കും ശത്രുക്കളെ പിന്തുടര്‍ന്നുകൂടാ? കൂടുതല്‍ വലിയ ഗര്‍ത്തങ്ങളിലേക്ക്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. കാരണം, ഭീകരത എന്നത്‌, സ്വയം സഫലീകരിക്കുന്ന ഒരു പ്രവചനമാണ്‌. പ്രതികരണത്തിലും, ധ്രുവീകരണത്തിലും, സൈനികവത്ക്കരണത്തിലും, പ്രതികാരദാഹത്തിലുമാണ്‌ അത്‌ പുലരുന്നത്‌.

ബാഹ്യമായ ഭീകരത

അമേരിക്കയെ പിന്തുടരണമെന്ന്‌ വാദിക്കുന്നവര്‍, 9/11-നു ശേഷം അവരുടെ നടപടികള്‍ ആഗോള ഭീകരതയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ഉണ്ടായത്‌ എന്ന്‌ മാത്രം വിശകലനം ചെയ്തുനോക്കിയാല്‍ മതിയാകും. ആ സംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്ന്‌ അറിയാമായിരുന്നിട്ടുകൂടി ഇന്ധന-സമ്പന്നമായ ഇറാഖിനെ ആക്രമിക്കുകയും, രണ്ട്‌ ലക്ഷത്തിലധികം ഇറാഖി പൌരന്‍മാരെ കൊല്ലുകയും, എന്നാല്‍ ബിന്‍ ലാദനു അഫ്ഘാനിസ്ഥാനിലേക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുകയുമായിരുന്നു അമേരിക്ക ചെയ്തത്‌. അമേരിക്കയുടെ കൂട്ടക്കൊലപതകത്തിനെതിരെയുള്ള ന്യായമായ ചെറുത്തുനില്‍പ്പെന്ന നിലക്ക്‌ പരിഗണിക്കപ്പെടാന്‍ തുടങ്ങിയ സൈനിക ഇസ്ളാമിസത്തിന്‌ ആഗോളപിന്തുണ നേടിക്കൊടുക്കുന്നതിനാണ്‌ ആ നയങ്ങള്‍ സഹായിച്ചത്‌. ആരാണ്‌ ബിന്‍ ലാദന്‍ സൃഷ്ടിച്ചതും, പാക്കിസ്ഥാനിലെ മദ്രസ്സകളെ ആയുധമണിയിച്ചതെന്നും, ഇസ്ളാമിക ജിഹാദിനെ പുനരുജ്ജീവിപിച്ചതെന്നുമുള്ള ചോദ്യങ്ങളാണ്‌ അത്‌ ഉയര്‍ത്തുനത്‌. ജിഹാദിണ്റ്റെ തീപ്പൊരി വളരുന്നതില്‍ ഇസ്രായേലും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്‌. 1948-ല്‍ ഇസ്രായേല്‍ രാജ്യത്തിന്റെ സ്ഥാപനം ഫലസ്തീനികളില്‍നിന്ന്‌ അവരുടെ നാടിനെ അപഹരിച്ചു. തങ്ങളോട്‌ ചെയ്ത വംശഹത്യ എന്ന ആ വലിയ തെറ്റിനെ തിരുത്താന്‍ ജൂത ജനത തിരഞ്ഞെടുത്ത ഈ മാര്‍ഗ്ഗത്തെ മഹാത്മാഗാന്ധിക്കുപോലും അപലപിക്കേണ്ടിവന്നു. ഫലസ്തീനെതിരായ നിരന്തരവും സാവധാനത്തിലുള്ളതുമായ ആക്രമണങ്ങളാണ്‌ പിന്നീട്‌ നടന്നത്‌. ആദ്യമാദ്യം ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ സഹയിച്ചിരുന്നത്‌, യാസ്സര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള മതേതരശക്തികളായിരുന്നു. അവയെ വിജയകരമായി ഇല്ലാതാക്കാന്‍ കഴിഞ്ഞതുകൊണ്ട്, ചെറുത്തുനില്‍പ്പിന്റെ കടിഞ്ഞാണ്‍ ഇസ്ളാമിക ശക്തികളുടെ കയ്യിലെത്തി. ഏറെക്കുറെ അക്രമരഹിതമായ ആദ്യത്തെ ഇന്റിഫിഡയെ അടിച്ചമര്‍ത്തി. പകരം വന്നത്‌ കുറച്ചുകൂടി അക്രമാസക്തമായ രണ്ടാമത്തെ ഇന്റിഫിഡയായിരുന്നു. അതും പരാജയപ്പെട്ടപ്പോഴാണ്‌ മനുഷ്യബോംബുകള്‍ പ്രത്യക്ഷപ്പെട്ടത്‌.

മുപ്പതുവര്‍ഷം മുന്‍പ്‌, ജീവിതത്തില്‍ ആദ്യമായി വിദേശത്തുപോകുന്ന സമായത്ത്‌, രണ്ട്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്നു മാത്രമായിരുനു എന്റെ പാസ്സ്‌പോര്‍ട്ട്‌ എന്നെ വിലക്കിയിരുന്നത്‌. അതില്‍ ഒന്ന്‌, വംശീയത വെറിയുടെ ദക്ഷിണാഫ്രിക്കയായിരുന്നുവെങ്കില്‍ മറ്റേത്‌, ഇസ്രായേലും. ചേരിചേരാ ചേരിയിലായിരുനു അന്നു നമ്മുടെ നില്‍പ്പ്‌. നിരായുധീകരണത്തിനും ലോകസമാധാനത്തിനും നിന്നിരുന്നവര്‍. ഇസ്രായേലും അമേരിക്കയുമാണ്‌ എന്നാല്‍ ഇന്ന് നമ്മുടെ ഏറ്റവും വലിയ സൈനികസഖ്യങ്ങള്‍. ജിഹാദികളുടെ ലക്ഷ്യമായി നമ്മള്‍ മാറിയതില്‍ അത്ഭുതപ്പെടുന്നുണ്ടോ? ഇസ്രായേലിനെയും അമേരിക്കയെയും പോലുള്ള വികസിത രാജ്യങ്ങള്‍ക്ക്‌, നിശ്ചയദാര്‍ഢ്യമുള്ള ഒരു ജിഹാദിയില്‍നിന്ന്‌, ഒരു പരിധിവരെ സ്വയം രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരാം. ഇന്ത്യക്ക്‌ പക്ഷേ അത്‌ സാധ്യമാണോ? ഒരുങ്ങിപ്പുറപ്പെട്ട ചാവേറുകള്‍ക്കെതിരെ ഒരു പടച്ചട്ടയും നിലനില്‍ക്കില്ലെന്ന്‌ ഓര്‍ത്താല്‍ നല്ലത്‌. ന്യൂയോര്‍ക്കിനെ മുള്‍മുനയില്‍ നിര്‍ത്തിയത്‌ ആണവായുധങ്ങളൊന്നുമായിരുന്നില്ല. ബോംബിന്റെ പിന്‍ വലിച്ചൂരാന്‍ മാത്രം അറിയാവുന്നവരായിരുന്നു. ഇന്ത്യയെ ആക്രമിക്കുക എന്നത്‌ താരതമ്യേന എളുപ്പമുള്ള ഒരു കാര്യമാണ്‌. കോടിക്കണക്കുനു വരുന്ന ജനങ്ങളെയും, വിശാലമായ ഭൂപ്രദേശങ്ങളെയും, ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരപ്രദേശങ്ങളെയും പൂര്‍ണ്ണമായും കാത്തുരക്ഷിക്കുക എന്നത്‌ അസാധ്യമാണ്‌. പണക്കാര്‍ക്ക്‌ കോട്ടമതിലുകള്‍ പണിയാന്‍ കഴിഞ്ഞേക്കും. താജിനെയും ഒബ്‌റോയിയെയും സുരക്ഷിതമാക്കാന്‍ നമുക്ക്‌ കഴിയും. വിമാനത്താവളങ്ങളും ആകാശയാനങ്ങളും സുരക്ഷിതമാക്കുക ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍, നമ്മുടെ റയില്‍വേസ്റ്റേഷനുകളും ബസ്സ്സ്റ്റോപ്പുകളും, അങ്ങാടികളും ആ വിധത്തില്‍ സംരക്ഷിക്കാന്‍ നമുക്ക് എത്രത്തോളം സാധിക്കും?

ഉള്ളിലുള്ള ഭീകരത

പൂര്‍ണ്ണമായും പുറത്തുനിന്നു വരുന്ന ഒന്നല്ല, ഇന്ത്യ ഇന്ന്‌ നേരിടുന്ന ഭീകരതയുടെ ഭീഷണി. ദരിദ്രരായ ഒരു വലിയ ജനവിഭാഗം താമസിക്കുന്ന രാജ്യം മാത്രമല്ല ഇന്ത്യ. അത്‌ ഒരു വിഭജിതരാഷ്ടം കൂടിയാണ്. ദരിദ്രരും സമ്പന്നരുമെന്ന കേവലമായ വിഭജനമല്ല അത്‌. ജാതീയമായും ഭാഷാപരമായും വിഘടിച്ച ഒരു രാജ്യം. വെളിയിലുള്ള ജിഹാദി ക്യാമ്പുകളെപ്പോലെത്തനെ, ഭീകരവാദത്തിന്‌ സുഗമമായി വളരാന്‍ പറ്റിയ ഒന്നാണ്‌ ഈ ആഭ്യന്തരമായ വിഭജനവും. ജിഹാദ്‌ എന്നത്‌ ഏതെങ്കിലുമൊരു മതത്തിന്റെ പ്രത്യേക പകര്‍പ്പവകാശമൊന്നുമല്ല. അന്താരാഷ്ട്ര കാരണങ്ങളുടെ പിന്‍ബലമില്ലാതെ, ഇന്ത്യയുടെ സ്വന്തം മണ്ണില്‍ വളര്‍ന്നുവലുതായ ജിഹാദികളുമുണ്ടെന്ന്‌ ആര്‍ക്കും കാണാനാവും. ഗാന്ധി വധത്തിലേക്കു നയിച്ച ഗൂഢാലോചനയിലെ തന്റെ പങ്ക്‌ തുറന്നു സമ്മതിക്കാനുള്ള വീരത്വമൊന്നും ഇല്ലാതിരുന്ന "വീര്‍" വിനായക്‌ സവാര്‍ക്കറിന്റെ ശിഷ്യനായ നാഥുറാം ഗോഡ്‌സെ അത്തരത്തിലുള്ള ഒരു ജിഹാദിയായിരുന്നു. 1992 ഡിസംബര്‍ 6-ലേക്ക്‌ വരാം. അന്നാണ്‌ ചില ഹിന്ദുമത ഭ്രാന്തര്‍ ബാബറി പള്ളി തകര്‍ത്ത്‌, ഇപ്പോഴും കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. 1992-ലെ ബോംബെ കലാപം മുതല്‍ക്ക്‌ ഇങ്ങോട്ട്‌, 193-ലെ ബോംബ്‌ സ്ഫോടനങ്ങളും, 2002-ലെ ഗുജറാത്ത്‌ വംശഹത്യയും, ചെറുതെങ്കിലും മാരകമായ നൂറുകണക്കിന്‌ മറ്റു ലഹളകളും, അങ്ങിനെ, വിഭജനാനന്തരമുള്ള രക്തരൂഷിതമായ 16 വര്‍ഷങ്ങളാണ്‌ കടന്നുപോയത്‌. പകരത്തിന്‌ പകരം ചോദിച്ചുകൊണ്ട്‌ നിലക്കാത്ത ചക്രം പോലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നു. ഹിറ്റ്‌ലറുടെ നിലപാടുകളോട്‌ ആരാധന പുലര്‍ത്തുന്ന ചില സംഘടനകളാണ്‌ ഹൈന്ദവമതഭീകരവാദത്തിന്റെ കേന്ദ്രബിന്ദു. ഈ ഹിറ്റ്‌ലര്‍ സ്നേഹികള്‍ ഇസ്രയേലിന്റെ ആരാധകരും സുഹൃത്തുക്കളുമാണെന്നത്‌ ഒരു വിരോധാഭാസമായി തോന്നാം.

സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കണ്ടുംകേട്ടും വളര്‍ന്ന ചെറുപ്പക്കാരാണ്‌ മുസ്ളിം മതഭീകരതയുടെ ഭാഗത്ത്‌ അധികവുമുള്ളത്‌. ക്രൈസ്തവര്‍ക്കും ഹൈന്ദവഭീകരവാദത്തിണ്റ്റെ രുചിയറിയേണ്ടിവന്നിട്ടുണ്ടെങ്കിലും, എന്തുകൊണ്ടോ, പ്രതികാരം നടപ്പിലാക്കാനുള്ള സംവിധാനങ്ങളൊന്നും അവര്‍ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. നൂറ്റാണ്ടുകളോളം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കേണ്ടിവന്നിട്ടും, അക്രമത്തിലൂടെ തിരിച്ചടിക്കാന്‍ ദളിതുകളും ഇതുവരെ മുന്നോട്ട്‌ വന്നിട്ടില്ല. അവരിലെ ചെറിയൊരു വിഭാഗം നക്സലൈറ്റുകളുടെ സായുധസമരത്തിന്റെ പാതയിലേക്ക്‌ തിരിഞ്ഞിട്ടുണ്ടെങ്കിലും.

പ്രതിരോധത്തിനുവേണ്ടി ഭീമമായ സംഖ്യ ചിലവഴിച്ചതുകൊണ്ടോ, സമുദ്രങ്ങളില്‍ കാവലേര്‍പ്പെടുത്തിയതുകൊണ്ടോ, സൈന്യത്തെയും പോലീസിനെയും അത്യന്താധുനിക ആയുധങ്ങളണിയിച്ചതുകൊണ്ടോ, അക്രമത്തിന്റെ അദ്ധ്യായം അവസാനിപ്പിക്കാനോ, ഇന്ത്യയെ സുരക്ഷിതത്വത്തിന്റെ കുമിളക്കകത്ത്‌ നിലനിര്‍ത്താനോ കഴിയില്ലെന്ന്‌ തീര്‍ച്ചയായിരിക്കുന്നു. ഇന്ത്യ എന്ന ആണവശക്തിയുടെ സൃഷ്ടി, കൂടുതല്‍ സുരക്ഷിതത്വത്തിലേക്കല്ല നമ്മെ നയിച്ചത്‌. പാക്കിസ്ഥാന്‍ എന്ന മറ്റൊരു ആണവശക്തിയുടെ സൃഷ്ടിയിലേക്കായിരുന്നു. അതുകൊണ്ട്‌, എത്ര വലിയ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ കൊണ്ടുവന്നാലും, അതിനൊന്നും നമ്മെ രക്ഷിക്കാനാവില്ല. ഇസ്രായേലിന്റെ മൊസ്സാദിനെയും അമേരിക്കയുടെ സി.ഐ.എ.യും എഫ്‌.ബി.ഐ.യെയും സുരക്ഷാപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ക്ഷണിക്കുന്നത്‌, രോഗാണു പകര്‍ത്തുന്നവര്‍ക്കുതന്നെ രോഗപ്രതിരോധകരാര്‍ നല്‍കുന്നതുപോലെ അസംബന്ധമാണ്‌. കൂടുതല്‍ വലിയ അടുത്ത ജിഹാദി ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റുകയാണ്‌ നമ്മള്‍ നമ്മെത്തന്നെ.

ക്രമസമാധാനപാലനവും, നീതിന്യായവും മാധ്യമങ്ങളും

ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴില്‍ നടപ്പാക്കുന്ന ഏതൊരു ഭീകര-വിരുദ്ധ നിയമവും കൂടുതല്‍ ഭീകരതയിലേക്കു മാത്രമേ നയിക്കുകയുള്ളു. അതുകൊണ്ടാണ്‌, 2002-ലെ മോഡിയുടെ ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതിന്‌ ആവശ്യത്തിലേറെ തെളിവുകള്‍ ഒളിക്യാമറകള്‍ നല്‍കിയിട്ടും, ഒരു ഹിന്ദുതീവ്രവാദിപോലും ശിക്ഷിക്കപ്പെടാതിരുന്നതും, എന്നാല്‍, ആയിരക്കണക്കിന്‌ മുസ്ളിം യുവാക്കള്‍ക്ക്‌ ജയിലുകളില്‍ കഴിയേണ്ടിവന്നതും. ബോംബെ ലഹളയില്‍ കുറ്റക്കാരെന്ന്‌ ജസ്റ്റീസ്‌ ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ശിവസേനയുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌. എല്ലാ പ്രതികളും രക്ഷപ്പെട്ടു. മുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലരെയൊക്കെ നിയമത്തിന്റെ കീഴില്‍ താത്ക്കാലികമായി കൊണ്ടുവന്നുവെങ്കിലും, ഒടുവില്‍ ഒരു പോറലുമേല്‍ക്കാതെ അവരെല്ലാവരും പുറത്തുവന്നു. എന്നാല്‍, 1993-ലെ ബോംബ്‌ സ്ഫോടനത്തില്‍ കുറ്റം ചുമത്തപ്പെട്ട പല മുസ്ളിമുകള്‍ക്കും കിട്ടിയത്‌ വധശിക്ഷയയിരുന്നുവെന്നും നമ്മള്‍ ഓര്‍ക്കണം. മു

സ്ളിമുകള്‍ ജന്‍മനാ അക്രമികളാണെന്ന കെട്ടുകഥ സുഖമായി വിഴുങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങളും, നീതിന്യായസംവിധാനവും ക്രമസമാധാനസേനയും. ഭരണഘടന അനുവദിച്ച ജനാധിപത്യ പരിരക്ഷ ഇല്ലാതാക്കുനത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ. മതിയായ കാരണങ്ങളും തെളിവുകളുമില്ലാതെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരപരാധികളായ വ്യക്തികള്‍, നാളെ ഒരുപക്ഷേ തീവ്രവാദികളുടെ കയ്യിലെ ശക്തമായ ആയുധങ്ങളായി മാറാനുള്ള സാധ്യതകളും കാണാതിരുന്നുകൂടാ. ഇരട്ടത്താപ്പ്‌ ഇപ്പോഴേ ദൃശ്യമാണ്‌. സിമിയെ നിരോധിച്ചുവെങ്കിലും, ആര്‍.എസ്സ്‌.എസ്സും വി.എച്ച്‌.പി.യും, ബജ്‌റംഗദളും, ഇപ്പോഴും നിയമാനുസൃത സംഘടനകളായി വിലസുകയാണ്‌. മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയുടെ സാമൂഹ്യവിദ്വേഷം പരത്തുന്ന ആഹ്വാനങ്ങള്‍ നിരവധി വടക്കേന്ത്യക്കാരുടെ കൊലപാതകത്തില്‍ കലാശിച്ചത്‌ ഈയടുത്താണ്‌. അന്ന്‌ കൊല്ലപ്പെട്ടവരില്‍, കല്ല്യാണിലെ ദുബെ സഹോദരന്‍മാരുമുണ്ടായിരുന്നു. പത്തുരൂപ എന്ന നാമമാത്രമായ പ്രതിഫലത്തിന്‌ കാലങ്ങളായി രോഗികളെ ചികിത്സിച്ചുപോന്നിരുന്ന ഡോക്ടര്‍മാരായിരുന്നു ദുബെ സഹോദരന്‍മാര്‍. തന്നെ അറസ്റ്റു ചെയ്താല്‍ ബോംബെ ചുട്ടുചാമ്പലാകുമെന്ന്‌, തന്റെ അമ്മാവന്റെ പഴയ പ്രസംഗ ശൈലിയും ഭാഷയും കടമെടുത്ത്‌ പരസ്യമായി ഭീഷണി പുറപ്പെടുവിച്ച രാജ്‌ താക്കറെ ഇപ്പോഴും നിയമത്തിന്റെ വെളിയിലാണ്‌. ഗുജറാത്ത്‌ വംശഹത്യക്ക്‌ ചുക്കാന്‍ പിടിച്ച മോഡിയെ തൊടാനുള്ള ധൈര്യം പോലും നമ്മുടെ നീതിന്യായത്തിനുണ്ടായില്ല. 1984-ലെ സിഖ്‌ കലാപത്തിനു കാരണക്കാരായവരും സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസുന്നു. ഇന്ത്യയിലെ നീതിന്യായം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെടാവുന്ന ഒന്നല്ല. പോലീസിന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്‌ പ്രശ്നം പരിഹരിക്കാന്‍ സഹായകമാവില്ല. നിയമങ്ങള്‍ സത്യസന്ധമായും നിഷ്പക്ഷമായും നടപ്പാക്കിയാല്‍ മാത്രമേ അതിനാകൂ.

ഹൈന്ദവഭീകരതയുടെ കാണാപ്പുറങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഭീകര-വിരുദ്ധ സംഘത്തലവന്‍ ഹേമന്ത്‌ കാര്‍ക്കറെ എന്ന സത്യസന്ധനായ പോലീസുദ്യോഗസ്ഥന്റെ മരണം വലിയൊരു ദുരന്തമായി. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കേണല്‍ പുരോഹിതും കൂട്ടാളികളും ആ മരണം ആഘോഷിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്‌. നിരവധി മുസ്ളിമുകള്‍ കൊല്ലപ്പെട്ട മാലേഗാവ്‌ സ്ഫോടനത്തിലും, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പാക്കിസ്ഥാനി പൌരന്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഝോതാ എക്സ്പ്രസ്സ്‌ സ്ഫോടനത്തിലും മുസ്ളിമുകളെയായിരുന്നു, കര്‍ക്കറെ ചുമതലയേല്‍ക്കുന്നതുവരെ, പ്രതിസ്ഥാനത്ത്‌ നിര്‍ത്തിയിരുന്നത്‌. രാജ്യത്തൊട്ടാകെ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്ന, അതുവരെ ഏറെക്കുറെ അജ്ഞാതമായിരുന്ന ഒരു ഹൈന്ദവഭീകര സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുകൊണ്ടുവന്നത്‌ ഹേമന്ത്‌ കാര്‍ക്കറെയായിരുന്നു. ഹൈന്ദവ തീവ്രവാദി ഗ്രൂപ്പുകളില്‍നിന്നു മാത്രമല്ല, ബി.ജെ.പി.യില്‍നിന്നുപോലും ഇതിന്‌ കാര്‍ക്കറെക്ക്‌ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. തന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ നിര്‍ബന്ധിതനാവുകപോലും ചെയ്തു അദ്ദേഹം. ഹെല്‍മെറ്റില്ലാതെ, പാകമാകാത്ത ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും ധരിച്ച്‌, വെറുമൊരു കൈത്തോക്കുമായി തീവ്രവാദികളെ നേരിടാന്‍ ഹേമന്ത്‌ കാര്‍ക്കറെയെ പ്രേരിപ്പിച്ചത്‌, അത്തരം സമ്മര്‍ദ്ദങ്ങളും വിമര്‍ശനങ്ങളുമായിരുന്നുവോ? അതോ, പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ടും ഹൈന്ദവഭീകരതയെ തുറന്നുകാട്ടാന്‍ കാണിച്ച ജന്‍മസിദ്ധമായ ധൈര്യമായിരുന്നുവോ ആ എടുത്തുചാട്ടത്തിലേക്ക്‌ അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്‌?

അതെന്തുതന്നെയായാലും, പല രൂപത്തിലുള്ള ജിഹാദികളും അന്തസ്സത്തയില്‍ ഒന്നുതന്നെയാണെന്ന വസ്തുതയിലേക്കാണ്‌ ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌. ബുഷിനെയും ബിന്‍ ലാദനെയും പോലെ. ആരൊക്കെ ചാവുന്നു എന്നതൊന്നും അവരിരുവര്‍ക്കും പ്രശ്നമേയല്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തീവ്രവാദി (ഇസ്ളാമിക?) ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇരുന്നൂറോളം പേരില്‍ ഭൂരിഭാഗവും മുസ്ളിമുകളായിരുന്നു. സ്വന്തം മതക്കാരുടെ വെടിയേറ്റ്‌ മരിച്ച അവരില്‍ പലരും, യു.പി.യിലെയും ബീഹാറിലെയും തങ്ങളുടെ വീടുകളിലേക്ക്‌ ഈദാഘോഷങ്ങള്‍ക്ക്‌ പുറപ്പെട്ടവരായിരുന്നു. വിചിത്രമെന്നു പറയട്ടെ, മാധ്യമങ്ങള്‍ ഈയൊരു കാര്യത്തിനെക്കുറിച്ച്‌ ഒരക്ഷരം പറഞ്ഞതേയില്ല. വലിയയവരുടെ താജ്‌-ഒബ്‌റോയ്‌ ദുരന്തങ്ങളെക്കുറിച്ചായിരുന്നു അവര്‍ ആ ദിവസങ്ങളത്രയും വാചാലരായത്‌. യഥാര്‍ത്ഥ സുരക്ഷയും ആനന്ദവും വിദൂരസ്വപ്നമാവുകയും, മിഥ്യാസുരക്ഷിത ബോധത്തില്‍ നാളെ നാം ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യുന്ന വിധം, യുദ്ധവെറിപിടിച്ച ഒരു പോലീസ്‌ രാഷ്ട്രം നിര്‍മ്മിക്കാന്‍ മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങിയിരിക്കുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്‌.

പൊതുസ്ഥലങ്ങളിലും നിര്‍ണ്ണായകമായ പ്രദേശങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമില്ല എന്ന വാദമല്ല ഞാന്‍ മുന്നോട്ട്‌ വെക്കുന്നത്‌. യഥാര്‍ത്ഥമായ സുരക്ഷ കൈവരിക്കണമെങ്കില്‍, സത്യസന്ധമായ നീതി നടപ്പാക്കേണ്ടതുണ്ട്‌, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനാധിപത്യം പുനസ്ഥാപിക്കുകയും, ജനങ്ങളുടെ നിയമാനുസൃതമായ ആവശ്യങ്ങള്‍ അടിച്ചമര്‍ത്താതിരിക്കുകയും, ഇന്നത്തെ ആയുധപ്പന്തയത്തെ അന്തസ്സിനും മനുഷ്യത്വത്തിനും വേണ്ടിയുള്ള മത്സരമായി മാറ്റുകയും, മതവിശ്വാസത്തെ യുക്തിചിന്തകൊണ്ട്‌ മാറ്റുരക്കുന്ന അന്തരീക്ഷത്തില്‍ നമ്മുടെ കുട്ടികള്‍ക്ക്‌ ജീവിക്കാന്‍ കഴിയുകയും ചെയ്യേണ്ടതുണ്ട്‌. അതുവരെ, ഇത്തരം 'രാജ്യസ്നേഹി'കളുടെയും, മതഭ്രാന്തന്‍മാരുടെയും ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരും നമുക്ക്‌.

Monday, December 15, 2008

സലാം, മുംതാസിര്‍, സലാം

മും‌താസര്‍ അല്‍ സായ്‌ദി എന്ന റിപ്പോര്‍ട്ടര്‍ക്ക് ഈ ലേഖകന്റെ അഭിവാദ്യങ്ങള്‍.

ഔദ്യോഗിക ഭാഷ്യമനുസരിച്ചുതന്നെ, ഒന്നര ദശലക്ഷം ആളുകളെ വകവരുത്തുകയും ഏകദേശം അത്രതന്നെ ആളുകളെ അഭയാര്‍ത്ഥികളും, വിധവകളുമാക്കുകയും, ലക്ഷക്കണക്കിനു പിഞ്ചുകുഞ്ഞുങ്ങളെ ഉപരോധം കൊണ്ട് കശാപ്പു ചെയ്യുകയും ചെയ്ത ബുഷ് എന്ന പട്ടിക്ക് മുംതാസര്‍ അല്‍ സായ്‌ദി നല്‍കിയ ഈ യാത്രയയപ്പ് ഉപഹാരം ഉചിതമായ ഒന്നായി.

വൈറ്റ് ഹൌസിന്റെ എക്കാലത്തെയും വലിയ ശാപമായ (പി.സായ്‌നാഥിന്റെ പ്രയോഗം) ജോര്‍ജ്ജ് ബുഷ് എന്ന പട്ടീ, നീയും, ബ്ലയറും, നിന്റെ ഷണ്ഡന്മാരായ ആ അന്താരാഷ്ട്ര കിങ്കരന്മാരും ഇത് അര്‍ഹിക്കുന്നുണ്ട്.

ഇത്ര ശക്തമായ ഒരു സന്ദേശം നല്‍കാന്‍ ഒരു യുദ്ധ-വിരുദ്ധ പ്രസ്ഥാനത്തിനും ആകില്ല. മും‌താസറിന്റെ പ്രവൃത്തിയെ അരാജകത്വമെന്നോ, ഭീകരവാദമെന്നോ, എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. എങ്കിലും, ആ അരാജകത്വവും ഭീകരവാദവുമാണ് അമേരിക്കയും സാമ്രാജ്യത്വശക്തികളും ഇന്ന് അര്‍ഹിക്കുന്നത്. നിഷ്പഫലമായിപ്പോകുന്ന വലിയ വലിയ പ്രതിരോധങ്ങളേക്കാളൊക്കെ ശക്തിയുണ്ട് ഈയൊരു ചെരുപ്പേറിന്.

അവര്‍ അര്‍ഹിക്കുന്ന ഈ എളിയ സമ്മാനം ഉചിതമായ തരത്തിലും അവസരത്തിലും നല്‍കാന്‍ ധീരത കാണിച്ച മും‌താസറീനു ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍.

ഇറാഖിലെ ഇന്നത്തെയും നാളത്തെയും തലമുറ, ഇതിന് മുംതാസറിനോട് എന്നെന്നും നന്ദിയുള്ളവരുമായിരിക്കും.

Wednesday, December 10, 2008

കേരളത്തിന്റെ ചലച്ചിത്രോത്സവവും നഷ്ടനായികയും

(ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ലേഖനം, അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ബ്ലോഗ്ഗിലേക്ക് സമര്‍പ്പിക്കുന്നു)

കേരളത്തിന്റെ ചലച്ചിത്രോല്‍സവവും നഷ്ടനായികയും

വിഗതകുമാരന്‍ എന്നാല്‍ നഷ്ടപ്പെട്ട ആണ്‍കുട്ടി എന്നാണര്‍ത്ഥം. മലയാളത്തിലെ ആദ്യ ചലച്ചിത്രത്തിന്റെ പേരാണത്‌. യഥാര്‍ത്ഥത്തില്‍ വിഗതകുമാരനിലെ നായികയായി വേഷമിട്ട പി.കെ റോസിയെ വിഗതകുമാരിയെന്നു വിശേഷിപ്പിക്കാവുന്നതാണ്. നഷ്ടപ്പെട്ട പെണ്‍കുട്ടി എന്നു നേരിട്ടു അര്‍ഥം പറയുന്നതിനേക്കാള്‍, ശ്രീപത്മനാഭസ്വാമി പള്ളികൊള്ളുന്ന തിരുവനന്തപുരിയിലെ മേലാളസാമൂഹ്യവിരുദ്ധന്മാരാല്‍ നഷ്ടപ്പെടുത്തപ്പെട്ട കീഴാളപ്പെണ്‍കുട്ടി എന്നു പറയുന്നതാണ് ശരി.

പ്രാരംഭകാലത്ത്‌ ഏതു പ്രദേശത്തുനിന്നു പുറത്ത്‌ വന്ന ചിത്രവും നിശ്ശബ്ദചിത്രമായിരുന്നു. എന്നാല്‍ വിഗതകുമാരന്‍ എന്ന നിശ്ശബ്ദ ചലച്ചിത്രം അതിലെ നായികയോടു കാട്ടിയ ക്രൂരതയാല്‍ ഒരു നാട്ടിന്റെ ചരിത്രത്തെക്കുറിച്ച് ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദം, ജാതീയ വിഷം തീണ്ടിയ കേരളത്തില്‍ സമരത്തിന്റെ കൊമ്പുകള്‍ മുളച്ചുപൊന്തിയകാലമായിരുന്നു. നവീനകേരളത്തിനു വിത്തു വിതച്ച സംസ്കാരിക നവോത്ഥാനനായകന്മാര്‍ കേരളത്തില്‍ കലാപക്കൊടികളുയര്‍ത്തിയത്‌ ഇക്കാലത്തായിരുന്നു. വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി വൈക്കത്തു സത്യാഗ്രഹം ആരംഭിച്ച അതേ വര്‍ഷം തന്നെയാണ്‌, ജെ.സി. ദാനിയല്‍, വിഗതകുമാരന്‍ എന്ന ചലച്ചിത്രം നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. നിര്‍മ്മാതാവും സംവിധായകനും നായകനടനും അദ്ദേഹം തന്നെ ആയിരുന്നു. വില്ലന്‍ കഥാപാത്രമായി ജോണ്‍സനെ നിശ്ചയിച്ചു. നായികനടിയെ കിട്ടാനായിരുന്നു ബുദ്ധിമുട്ട്‌. സിനിമയിലോ നാടകത്തിലോ സ്ത്രീകള്‍ അഭിനയിക്കുന്നത്‌ ഏറ്റവും വലിയ അപരാധമായി അന്നത്തെ കേരളീയ സമൂഹം കരുതിയിരുന്നു. അഖിലേന്ത്യാവ്യാപകമായി പത്രപ്പരസ്യം നല്‍കിയിട്ടും ജെ.സി. ദാനിയലിനു വിഗതകുമാരനിലെ നായികയായി നടിക്കുവാന്‍ ഒരു പെണ്‍തരിയെ കണ്ടെത്താനായില്ല. മുംബൈയില്‍ നിന്നെത്തിയ ലോന എന്ന നടിയെ പ്രതിഫലതര്‍ക്കത്തെ തുടര്‍ന്നു തിരിച്ചയക്കേണ്ടതായും വന്നു.ജോണ്‍സന്റെ ഉത്സാഹത്തിലാണു തൈക്കാട്ടു താമസിച്ചിരുന്ന റോസമ്മയെ ജെ.സി. ദാനിയലിന് കണ്ടെത്താന്‍ കഴിഞ്ഞത്‌.

പി.കെ.റോസി. അതായിരുന്നു അവരുടെ പേര്‍. തിരുവനന്തപുരത്തെ ഇന്നത്തെ കനകനഗര്‍ അന്നു ആമത്തറ ആയിരുന്നു.കോണ്‍ക്രീറ്റ് കാടിനു പകരം അവിടെ എള്ളും നെല്ലും മുതിരയും പയറും മാറി മാറി കൃഷി ചെയ്തിരുന്ന വിശാലമായ വയലുകളായിരുന്നു. ആ വയലോരത്തു പിറന്ന പെണ്‍കുട്ടിയാണു റോസമ്മ. കുട്ടിക്കാലത്തുതന്നെ വയലിറമ്പത്ത്‌ അരങ്ങേറിയ കക്കാരിശ്ശി നാടകത്തില്‍ കാല്‍ത്തളയിട്ട്‌ താളം തുള്ളിയ റോസമ്മ. കീഴാളരുടെ കലാരൂപങ്ങളിലഭിനയിക്കുവാന്‍ പുരുഷന്മാരോടൊപ്പം അവരുടെ സ്ത്രീകള്‍ക്കും അനുവാദം ലഭിച്ചിരുന്നു. മേലാളസമൂഹങ്ങളില്‍ ഈ സ്വാതന്ത്ര്യം ഇല്ലായിരുന്നല്ലൊ. പട്ടത്ത്‌ ഇന്നത്തെ പബ്ബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനടുത്താണ്‌ ജെ.സി. ദാനിയലിന്റെ ശാരദാവിലാസം സ്റ്റുഡിയോ സ്ഥിതിചെയ്തിരുന്നത്‌. ട്രാവന്‍ കൂര്‍ നാഷണല്‍ പിക്ചേര്‍സ്‌ എന്നായിരുന്നു ബാനര്‍.

എന്തായിരിക്കാം സിനിമപ്പുതുമഴ എന്നു കൗതുകപ്പെട്ട്‌ റോസി ക്യാമറയുടെ മുന്നില്‍ നിന്നു. സംവിധായകന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചു. കാക്കാരിശ്ശിനാടകം കളിച്ചപ്പോഴത്തെ കാണികളുടെ ആരവവും കയ്യടികളും അവളോര്‍ത്തിട്ടുണ്ടാകണം. ഇതു കാണികളാരുമില്ലാത്ത ഒരു നാടകമാണെന്നു കരുതിയിട്ടുണ്ടാകണം. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ തുച്ഛമായ ഒരു തുകയും കോടി വസ്ത്രവും റോസമ്മക്കു ലഭിച്ചു.

സിനിമ റിലീസ്‌ ചെയ്തതു തിരുവനന്തപുരത്ത്‌ ഏജീസ്‌ ഓഫീസിനു സമീപമുള്ള ക്യാപ്പിറ്റോള്‍ തീയേറ്ററില്‍ ആയിരുന്നു. വലിച്ചു കെട്ടിയ വെള്ളസ്ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ഒരാള്‍ ഉച്ചത്തില്‍ കഥയും സംഭാഷണവുമൊക്കെ വിളിച്ചു പറയുകയും വേണം. അക്കാലത്തെ പ്രമുഖ അഭിഭാഷകന്‍ മള്ളൂര്‍ ഗോവിന്ദപിള്ള ആയിരുന്നു മലയാളത്തിന്റെ ആദ്യ ചലച്ചിത്രത്തിന്റെ പ്രദര്‍ശനോല്‍ഘാടനം നിര്‍വഹിച്ചത്‌. വെള്ളിത്തിരയില്‍ റോസിയെ കണ്ടതോടുകൂടി സവര്‍ണ്ണമേധാവിത്തം കൊടികുത്തി വാണിരുന്ന തിരുവനന്തപുരത്തെ മേലാളപുരുഷന്മാര്‍ക്ക്‌ കലിയിളകി. “നിര്‍ത്തെടീ തേവടിശ്ശീ“ എന്നലറിക്കൊണ്ട്‌ തിരശ്ശീലക്കടുത്തേക്കു പാഞ്ഞു ചെന്നു. നിരപരാധികളായ കാണികള്‍ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ തീയേറ്റര്‍ നശിപ്പിച്ചു.

അത്രയും കൊണ്ട്‌ സവര്‍ണരോഷം അവസാനിച്ചില്ല. അവര്‍ ആയുധങ്ങളുമായി തൈക്കാട്ടേക്കു പാഞ്ഞു. കുപ്പമാടത്തില്‍ അവസാനിക്കേണ്ട ഒരു സാധു പുലയപ്പെണ്‍കുട്ടി മലയാള ചലചിത്രരംഗത്തേക്കു കടന്നുവരുന്നതു ചിന്തിക്കുവാന്‍ അന്നത്തെ വിഷം തീണ്ടിയ സവര്‍ണസമൂഹത്തിനു സാധിച്ചതേയില്ല. പി.കെ.റോസിയുടെ തൈക്കാട്ടെ ചെറ്റക്കുടില്‍ തീവൈക്കപ്പെട്ടു. മലയാളസിനിമയിലെ ആദ്യത്തെ നായികനടി പ്രാണന്‍ കയ്യിലെടുത്തോടി. കരമനയിലെത്തി. നഗര്‍കോവിലിലേക്കു പോവുകയായിരുന്ന പയ്‌നിയര്‍ട്രാവല്‍സ്‌ എന്ന ലോറിക്കുമുന്നില്‍ തൊഴുകൈകളോടെ നിന്നു. ഡ്രൈവറുടെ കാരുണ്യത്താല്‍ റോസിയുടെ ജീവന്‍ രക്ഷിക്കപ്പെട്ടു.

ഇത്രയൊക്കെയെ പി .കെ റോസിയെക്കുറിച്ചു കേരളീയര്‍ക്കു അറിയാന്‍ കഴിഞ്ഞിട്ടുള്ളു. മലയാളചലചിത്രരംഗം, അമ്മയെപ്പോലെ കണക്കാക്കേണ്ട പി കെ റോസിയെ അവഗണിക്കുകയായിരുന്നു. സവര്‍ണസമൂഹത്താല്‍ ആട്ടിയോടിക്കപ്പെട്ട മലയാളത്തിന്റെ പാവപ്പെട്ട ഈ താരത്തെപ്പൊലെതന്നെ ആട്ടിയോടിക്കപ്പെട്ടവളാണ്‌ കുറിയേടത്ത്‌ താത്രിക്കുട്ടിയും. പശ്ചാത്തലം രണ്ടാണെങ്കിലും ആട്ടിയോടിക്കപ്പെട്ട സ്ത്രീകള്‍ എന്ന നിലയിലവരുടെ കസേരകള്‍ ചേര്‍ത്തിടാവുന്നതാണ്‌. എന്നാല്‍ താത്രിക്കുട്ടി ഓടിപ്പോയ വഴിയെല്ലാം നമ്മള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അവരെ രക്ഷപ്പെടുത്തി ജീവിപ്പിച്ച തീവണ്ടി എഞ്ചിന്‍ ഡ്രൈറെക്കുറിച്ചും അനന്തര ജീവിതത്തെ ക്കുറിച്ചും നമ്മള്‍ ഗവേഷണം നടത്തി രേഖപ്പെടുത്തിക്കഴിഞ്ഞു. സ്മാര്‍ത്തവിചാരത്തിന്റെ മിനിറ്റ്‌സ്‌ പോലും പ്രസിദ്ധീകരിക്കപ്പെട്ടു. കുറിയേടത്തു താത്രിക്കുട്ടിയെകുറിച്ചു ഒന്നാം നിരയിലെ എഴുത്തുകാര്‍ നോവലും കവിതയും എഴുതി. നാടകവും സിനിമയുമുണ്ടായി.

എന്നാല്‍ പി.കെ.റോസിയെകുറിച്ച്‌ അന്വേഷണത്തിന്റെ ചെറുകാറ്റുപോലും വീശിയില്ല. പി.കെ. റോസിയുടെ ജീവിതത്തെ കേന്ദ്രമാക്കി ഒരു ചെറു കവിത മാത്രമേ നമുക്കുള്ളു. ‘നടിയുടെ രാത്രി‘. എന്നാലിപ്പോള്‍ പി.കെ. റോസിയുടെ ജീവിതത്തെ സമഗ്രമായി അന്വേഷിച്ചു കൊണ്ട്‌ ഒരു നോവല്‍ മലയാളത്തില്‍ ഉണ്ടായിരിക്കുന്നു. ‘നഷ്ടനായിക‘.

അവഗണനയുടെ തമോഗര്‍ത്തത്തിലേക്കു വലിച്ചെറിയപ്പെട്ട ഒരു പാവം അഭിനയക്കാരിയെ പൊതു മലയാളത്തിന്റെ മുഖപ്പിലേക്കു വിരല്‍ പിടിച്ചു കൊണ്ടുവന്നിട്ടുള്ളത്‌ വിനു എബ്രഹാം എന്ന യുവ നോവലിസ്റ്റാണ്‌. പതിനേഴ്‌ അദ്ധ്യായങ്ങളുള്ള ഈ നോവലില്‍ കണ്ണീരും ചോരയും പുരണ്ട വാക്കുളാല്‍ മലയാളത്തിലെ ആദ്യ ചലചിത്രത്തിന്റെ കഥ അനാവരണം ചെയ്തിരിക്കുന്നു.

ലോകത്ത് ഒരു ഭാഷയിലെയും ആദ്യ ചലചിത്ര താരത്തിനുണ്ടാകാത്ത അനുഭവമാണു നമ്മള്‍ മലയാളികള്‍ റോസിക്കു നല്‍കിയത്‌. ഇത്തരം ചരിത്രത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നതിനു പകരം അപമാനം കൊണ്ടു ശിരസ്സ്‌ കുനിക്കുകയാണ്‌ വേണ്ടത്‌.

ഓരോ ചലചിത്രോല്‍സവം വരുമ്പോഴും പി കെ റോസിയെ ഓര്‍മ്മിക്കണമെന്നു മനുഷ്യപക്ഷത്തു നില്‍ക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടാറുണ്ട്‌. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും അത്‌ ഉണ്ടായിട്ടില്ല. പതിമൂന്നാമത്‌ അന്താരാഷ്ട്ര ചലചിത്രോത്സവം തിരുവനന്തപുരത്ത്‌ ആരംഭിക്കുമ്പോള്‍ പി.കെ റോസി ഓര്‍മ്മിക്കപ്പെടും എന്നുള്ളതിന്‌ ഒരു ഉറപ്പുമില്ല.

Monday, December 1, 2008

മുംബൈ സംഭവവും മുസ്ലിമുകളും

ഹ്രസ്വമെങ്കിലും ശ്രദ്ധേയമായ ഒരു ലേഖനം. കൌണ്ടര്‍ പഞ്ചില്‍ താരിഖ് അലി എഴുതിയ The Assault on Mumbai, ഇതാ, ഇവിടെ.

Thursday, November 27, 2008

വീട്ടിലെ പ്രവാസികള്‍

(തെഹല്‍ക്കയില്‍, വിജയ്‌ സിംഹ എഴുതിയ In Exile, at Home എന്ന ലേഖനത്തിന്റെ പരിഭാഷ)

വെടിയുണ്ടകള്‍ക്ക്‌ മാംസത്തെ തുളക്കാനേ കഴിയൂ. പക്ഷേ ചിന്തകള്‍ക്ക്‌, ചിലപ്പോള്‍, ഒരു വംശത്തെ ഒന്നടങ്കം മായ്‌ച്ചുകളയാനാകും.

വിഘടനവാദം കാശ്മീരില്‍ 1990-കളില്‍ ശക്തിപ്രാപിക്കുമ്പോള്‍തന്നെ വെടിയുണ്ടകള്‍ ആവശ്യത്തിലേറെ രംഗത്തുണ്ടായിരുന്നു. എങ്കിലും അവയേക്കാളേറെയായി ഉണ്ടായിരുന്നത്‌, മറ്റു ചിലതാണ്‌. വെടിയുണ്ടകളുമായി അത്രയൊന്നും ബന്ധമില്ലെന്ന് തോന്നിയേക്കാവുന്ന മറ്റു ചിലത്‌. മുറുമുറുക്കലുകള്‍, പോസ്റ്ററുകള്‍, മുദ്രാവാക്യങ്ങള്‍, ഉച്ചഭാഷിണികള്‍, തുടങ്ങിയവ. "എന്താണ്‌ നമുക്ക്‌ വേണ്ടത്‌? സ്വാതന്ത്ര്യം", "അതിര്‍ത്തികള്‍ കടന്ന് നമ്മള്‍ കലാഷ്‌നിക്കോവുകള്‍ വാങ്ങും", "പണ്ഡിറ്റിനെ വേണ്ട, ഭാര്യയെ മതി, ഞങ്ങള്‍ പാക്കിസ്ഥാന്‍ ഉണ്ടാക്കും". ഇതൊക്കെയായിരുന്നു അവയില്‍ ചില മുദ്രാവാക്യങ്ങള്‍.

ചില സമയങ്ങളില്‍ ഒന്നും പരസ്യമായി ചെയ്യേണ്ടതില്ലായിരുന്നു. ഒരു നോട്ടം, മാറിയ മുഖഭാവം. ഒരു സമൂഹത്തിന്റെ വിധിയുടെ നാഴികമണി ചലിക്കാന്‍ അത്‌ ധാരാളമായിരുന്നു. 62 വയസ്സുള്ള ടിക്ക ലാല്‍ ടാപ്ലൂ എന്ന അഭിഭാഷകനായിരുന്നു ആദ്യത്തെ ഇര. ജമ്മു-കാശ്മീരിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റായിരുന്നു ടിക്ക ലാല്‍. 1989 സെപ്തംബര്‍ 14-നാണ്‌ ശ്രീനഗറിനടുത്തുള്ള ഹബ്ബ കദല്‍ എന്ന സ്ഥലത്തുവെച്ച്‌ അദ്ദേഹം തോക്കിനിരയായത്‌. കാശ്മീര്‍ താഴ്‌വരയിലെ പണ്ഡിറ്റുകളുടെ പ്രമുഖ വാസകേന്ദ്രമായിരുന്നു ആ സ്ഥലം. ടാപ്ലുവിന്റെ മൃതദേഹത്തെ അനുഗമിച്ച്‌ എല്‍.കെ.അദ്വാനി നടത്തിയ യാത്രക്കുനേരെ മുഖംമൂടിയണിഞ്ഞ വിഘടനവാദികള്‍ കല്ലേറ്‌ നടത്തുകയും കടകമ്പോളങ്ങള്‍ ബലം പ്രയോഗിച്ച്‌ അടപ്പിക്കുകയും ചെയ്തു.

അതിനുശേഷം ഏകദേശം നാലു ലക്ഷം കാശ്മീരി പണ്ഡിറ്റുകള്‍ കാശ്മീരില്‍നിന്ന് അപ്രത്യക്ഷരായി. അദ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വന്നു. അപ്പോഴും അതിനുശേഷവും അദ്ദേഹത്തിനും ഒന്നും ചെയ്യാനായില്ല. മസിലുകളേക്കാള്‍ ശക്തി തലച്ചോറിനാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അഭിമാനികളായ ഒരു സമൂഹത്തിന്‌, നിവൃത്തിയില്ലാതെ പലായനം ചെയ്യേണ്ടിയും വന്നു. ജമ്മുവിന്റെ സുരക്ഷയിലേക്ക്‌ അഭിമാനം നഷ്ടപ്പെടുത്തി ഒരു പലായനം.

പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ബി.ജെ.പി. ഇപ്പോഴും പണ്ഡിറ്റുകളോട്‌ കൂറ്‌ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവര്‍ക്കുതന്നെ അതില്‍ അത്രകണ്ട്‌ വിശ്വാസം പോരാ. വിഭജനാനന്തരമുള്ള ഇന്ത്യന്‍ പാഠങ്ങളുടെ വില മനസ്സിലാക്കിയ കോണ്‍ഗ്രസ്സും കപടനാട്യങ്ങളില്‍ കഴിയുകയാണ്‌. കാശ്മീരുമായി ബന്ധപ്പെട്ട ഏതിനെയും കുറിച്ച്‌ വാചാലരാവുന്ന നഷണല്‍ കോണ്‍ഫറന്‍സിനും ഈ വിഷയം തൊടാന്‍ ധൈര്യമില്ല. ചെയ്യുന്ന പ്രവൃത്തികളെയൊക്കെ ഏതുവിധേനയും ന്യായീകരിക്കേണ്ട ഗതികേടിലായിരിക്കുന്ന പി.ഡി.പി.യാകട്ടെ, ഇപ്പോഴും വെറുപ്പ്‌ മാത്രം സമ്പാദിച്ചുകഴിഞ്ഞുപോരുന്നു. ഇപ്പോള്‍ നടക്കുന്ന ജമ്മു-കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പണ്ഡിറ്റുകളുടെ വോട്ട്‌ ലക്ഷ്യമാക്കി, ഇവിടെ സന്ദര്‍ശിക്കാന്‍ ധൈര്യം കാട്ടുന്ന പാര്‍ട്ടികളും, മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായെങ്കിലും ഒരു രാത്രി ഈ അഭയാര്‍ത്ഥിക്യാമ്പില്‍ ചിലവഴിക്കാന്‍ മിനക്കെടുന്നവരും കണ്ടേക്കാം.

എങ്കില്‍ അവര്‍ക്ക്‌ മിക്കവാറും കാണാന്‍ കഴിയുന്നത്‌ ഇതാ ഇതൊക്കെയായിരിക്കും:

പ്രവാസികളെന്ന് എല്ലാവരാലും വിളിക്കപ്പെടുന്ന ഈ പണ്ഡിറ്റുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍, ജീവിതം എന്നത്‌, മിക്കവാറും രണ്ടടിയില്‍ ഒതുങ്ങുന്ന ഒന്നാണ്‌. അസ്‌ബസ്റ്റോസിന്റെ മേല്‍ക്കൂരയും നാലു ചുമരുകളുമുള്ള ഈ കുടുസ്സു ലോകത്ത്‌, പാത്രം കഴുകാന്‍ രണ്ടടി വെച്ചാല്‍ മതി, രണ്ടടി വെച്ചാല്‍ ഭക്ഷണം കഴിക്കാനുള്ള സ്ഥലം, രണ്ടടി വെച്ചാല്‍ ശീവോതിക്കൂട്‌, രണ്ട്‌ ചുവട്‌ അകലെ ടെലിവിഷന്‍, ഭാര്യയുടെ അടുത്തേക്ക്‌ രണ്ട്‌ ചുവടുകള്‍. സെക്സ്‌, ഇവിടെ, അപാരമായ ഒരു കണ്‍കെട്ടു വിദ്യയാണ്‌ ആവശ്യമില്ലെങ്കിലും അമ്മമ്മാര്‍ അടുത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്കെന്ന് പറഞ്ഞ്‌ തഞ്ചത്തില്‍ ഒഴിഞ്ഞുനില്‍ക്കും. ചെറിയ കുട്ടികളാണെങ്കില്‍, വീട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും ആരും കാര്യമാക്കാറില്ല.

പുറത്തേക്കിറങ്ങിയാല്‍, ഒരുസമയത്ത്‌ ഒരാള്‍ക്കു മാത്രം കടന്നുപോകാവുന്ന ഗല്ലികള്‍. രണ്ടുപേര്‍ ഒരേസമയം വന്നാല്‍, അല്‍പ്പം തിങ്ങി ഞെരുങ്ങിവേണം കടക്കാന്‍. രണ്ടിലധികം പേര്‍ വന്നാല്‍ ഗതാഗത തടസ്സമായി. രാവിലെയായാല്‍ വയസ്സായ പുരുഷന്മാരും സ്ത്രീകളും, കയ്യില്‍ ഒരു വിശറിയുമായി വഴിവക്കില്‍ വന്നിരുന്ന്, ആളുകളെയും കടന്നുപോകുന്ന വാഹനങ്ങളെയും നോക്കി സമയം പോക്കും. മരിക്കാന്‍ പോകുന്നവരുടെ നിസ്സംഗഭാവത്തോടെ, ഉച്ചക്ക്‌ ഊണ്‌ കാലമാവുന്നതുവരെ അവര്‍ ആ വഴിവക്കില്‍ കഴിയും. ഇരുട്ടാവുമ്പോള്‍ വീടിന്റെ ഉള്ളിലേക്ക്‌ പിന്‍വലിയും.

ബബിത റൈനക്ക്‌ 24 വയസ്സ്‌. സുന്ദരിയാണ്‌. ചെറുപ്പം. ആറുവയസ്സുള്ളപ്പോള്‍ വന്നതാണ്‌ ഇവിടെ. സമയം അതിക്രമിക്കുന്നു എന്ന് അവള്‍ക്ക്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. "എന്റെ ജീവിതത്തെക്കുറിച്ചാണെങ്കില്‍ ഒന്നും സുഖമുള്ളതല്ല. നിങ്ങളൊന്ന് ചുറ്റും നോക്കൂ. എനിക്കെന്തു ചെയ്യാന്‍ കഴിയും ഈയൊരു മുറിയിലിരുന്ന്. ചിന്തിക്കാനോ, ദേഷ്യം പിടിക്കാനോ പോലും ആവുന്നില്ല. ക്യാമ്പില്‍ താമസിക്കുന്നതുകൊണ്ട്‌ നല്ല ആലോചനകളും വരുന്നില്ല. കഴിഞ്ഞയാഴ്ച ഒരു ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതേയുള്ളു. അപ്പോഴേക്കും ഞാന്‍ അവനുമായി പ്രണയത്തിലാണെന്ന് ഇവിടെ പാട്ടായി" ബബിത പറയുന്നു. കുറച്ചുനേരം അവള്‍ ചുമരിലേക്ക്‌ നോക്കിയിരുന്നു. എന്നിട്ട്‌ കരയാന്‍ തുടങ്ങി. പ്രലോഭനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ വഴങ്ങുന്ന പ്രകൃതമായി കഴിഞ്ഞിരിക്കുന്നു അവളുടേത്‌. ക്യാമ്പില്‍ നിന്ന് രക്ഷിക്കാം എന്ന വാഗ്ദാനവുമായി അരെങ്കിലും ഒരുത്തന്‍ വന്നാല്‍ അവള്‍ ഓടിപ്പോകും.

അമ്പിളിമാമനെ വേണമെന്ന അത്യാഗ്രഹമൊന്നും അവള്‍ക്കില്ല. കമ്പ്യൂട്ടറില്‍ ഒരു ഉന്നതബിരുദം എങ്ങിനെയെങ്കിലും തരമാക്കി ഒരു ജോലി സമ്പാദിച്ച്‌ സ്ഥലം വിടണം എന്ന ഏറ്റവും പരിമിതമായ ആഗ്രഹം മാത്രം ഉള്ളിലൊതുക്കുന്നവള്‍. "ഡോക്ടര്‍ എന്ന വാക്ക്‌ കേള്‍ക്കാന്‍ എന്തൊരു സുഖമാണ്‌. ഒരു ഡോക്ടറാവണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, പരമാവധി കിട്ടാന്‍ ഇടയുള്ളത്‌, ദില്ലിയില്‍ എന്തെങ്കിലും കമ്പ്യൂട്ടര്‍ ജോലി മാത്രമായിരിക്കും".

ഞായറാഴ്ചകളാണ്‌ ദുസ്സഹം. എല്ലാവരും വീട്ടിലുണ്ടാകും. മുറിയില്‍ മൂടിക്കെട്ടി ഇരിക്കും അവള്‍. കത്തിന്റെ മേല്‍വിലാസത്തില്‍, 'ഒറ്റമുറി നമ്പര്‍ 117, മുത്തി ക്യാമ്പ്‌' എന്ന് എഴുതേണ്ടിവരാത്ത ഒരു നാള്‍ മാത്രമേ താന്‍ പുനര്‍ജ്ജനിക്കൂ എന്ന് അവള്‍ വിശ്വസിക്കുന്നു.

പതിനെട്ടു വര്‍ഷം എന്നത്‌ ദീര്‍ഘമായ ഒരു കാലയളവാണ്‌. അത്രനാള്‍ വീടു വിട്ടുനില്‍ക്കേണ്ടിവരുന്ന ഒരാള്‍, കാലക്രമത്തില്‍ മറ്റുള്ളവര്‍ക്ക്‌ അനഭിമതനും അപരിചിതനുമായി മാറുന്നു. കാശ്മീരാകട്ടെ, കത്തിക്കൊണ്ടിരിക്കുകയാണ്‌. പുരോഗമനകാരികളായ മുസ്ലിമുകള്‍ക്കും പണ്ഡിറ്റുകളെ തിരികെ വിളിക്കാന്‍ ധൈര്യമില്ല. കയ്യും കാലും നഷ്ടപ്പെടേണ്ടിവരുന്നത്‌ അവര്‍ക്ക്‌ ആലോചിക്കാനാവുന്നില്ല. ജമ്മുവിലെ ഹിന്ദുക്കളും അവരെ പരമാവധി ഉപദ്രവിക്കുന്നു.

രാജ്‌നാഥ്‌ ധറിന്‌ 44 വയസ്സായി. ആറുവര്‍ഷങ്ങള്‍ക്കുമുന്‍പു മാത്രമാണ്‌ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ അയാള്‍ക്കൊരു ജോലി തരപ്പെട്ടത്‌. മാസം 6000 രൂപ കിട്ടും. അമ്പത്‌ വയസ്സാകുമ്പോഴേക്കും എണ്ണായിരം രൂപ കിട്ടിയാല്‍ ഭാഗ്യം. ആശങ്കപ്പെടാന്‍ ഒരു മകളുമുണ്ട്‌. അല്‍പ്പം പണം അവളുടെ പേരില്‍ ഇടാന്‍ കഴിഞ്ഞാല്‍ അവളുടെ കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നു.

"ഇപ്പോള്‍ പേരിനെങ്കിലും ഒരു ജോലിയുണ്ട്‌. രാവിലെ ബസ്സില്‍ കയറാം. 12 വര്‍ഷമായി എന്നും രാവിലെ ഞാന്‍ ആറുമണിക്ക്‌ എഴുന്നേല്‍ക്കും. തൊട്ടടുത്ത വീട്ടിലെ കൂട്ടുകാരനെ ഉണര്‍ത്തി, ഉച്ച വരെ പരദൂഷണം പറഞ്ഞും, പത്രം വായിച്ചും, കാരംസും വോളിബോളും ക്രിക്കറ്റ്‌ കളിച്ചും സമയം കളയും. ഉച്ചക്കുശേഷം ടി.വിയിലെ ന്യൂസും കേട്ട്‌ ഇരുട്ടുന്നതുവരെ ഇരിക്കും. വര്‍ഷങ്ങളോളം ഇതുപോലെ ഒന്നും ചെയ്യാതെ ഇരുന്നാല്‍ എന്താകും മനുഷ്യന്റെ സ്ഥിതി?

ഇടക്കെപ്പോഴെങ്കിലും സംസ്ഥാനം ഒന്ന് സടകുടഞ്ഞ്‌ ഉണരും. മാസങ്ങള്‍ക്കുമുന്‍പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഈ പ്രവാസികളെ സന്ദര്‍ശിച്ചു. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം അദ്ദേഹവും കണ്ടു. താമസിക്കാന്‍ ഒരു ചെറിയ കൂരയുള്ളതുകൊണ്ട്‌ മഴയും വെയിലും കൊള്ളാതെ കഴിയാം. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസം നിങ്ങള്‍ക്ക്‌ നഷ്ടമാകും. പ്രധാനമന്ത്രിയേക്കാള്‍ ഏതാനും വയസ്സിനുമാത്രം മൂത്ത ഒരു വൃദ്ധന്‍ തന്റെ വീടിന്റെ ചെറിയ വാതില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ "ഞാന്‍ മരിച്ചാല്‍, എങ്ങിനെയാണ്‌ എന്റെ ദേഹം അവര്‍ പുറത്തേക്കെടുക്കുക?" എന്ന് ചോദിച്ചപ്പോള്‍ സിംഗ്‌ കരഞ്ഞുവത്രെ.

അതിന്റെ തുടര്‍ ‍നടപടിയെന്നോണം, പണ്ഡിറ്റുകള്‍ക്കുവേണ്ടി ഏതാനും കോടികളുടെ ഒരു പദ്ധതി മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചു. ജമ്മുവില്‍നിന്ന് അല്‍പ്പമകലെ ഒരു പുതിയ ടൗണ്‍ഷിപ്പില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് സിംഗ്‌ വെളിപ്പെടുത്തി. അത്രയേ പ്രധാനമന്ത്രിക്ക്‌ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. പണ്ഡിറ്റുകളുടെ മനസ്സിലെ ഭയാശങ്കകള്‍ അകറ്റാന്‍ അദ്ദേഹത്തിനെക്കൊണ്ടാവില്ല. മുസ്ലിമുകളുടെ മനസ്സിലെ വിദ്വേഷം മായ്ക്കുക എന്നതും അദ്ദേഹത്തിന്‌ അസാധ്യമായ കാര്യമാണ്‌.

മുറിവുകള്‍ ഉണങ്ങാതെ കിടക്കും. പ്രത്യേകിച്ചും, പലായനം ചെയ്യുന്ന പണ്ഡിറ്റുകള്‍ സഹായത്തിനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നത്‌, നിങ്ങളെപ്പോലെ മറ്റൊരു കാശ്മീരി പണ്ഡിറ്റിനോടാണെന്നുവരുമ്പോള്‍. 1989-ല്‍, കാശ്മീരില്‍നിന്ന് പണ്ഡിറ്റുകള്‍ ജമ്മുവിലേക്ക്‌ ധാരാളമായി പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍, ജില്ലാ കളക്ടറായിരുന്നത്‌ വിജയ്‌ ബകായ എന്ന കാശ്മീരി പണ്ഡിറ്റായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും പോംവഴികളോ, പണമോ, ഈ ആളുകളെ താമസിപ്പിക്കാന്‍ ആവശ്യമായ സ്ഥലമോ ഒന്നും ഉണ്ടായിരുന്നില്ല. " എന്റെ വീടിന്റെ തൊട്ടുമുന്‍പിലാണ്‌ അവരെ കൊണ്ടുവന്ന ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നത്‌. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവര്‍. ജീവിതത്തില്‍ ആദ്യമായി സ്വന്തം ഗ്രാമത്തില്‍നിന്ന് പുറത്തേക്കിറങ്ങിയ പ്രായമായ സ്ത്രീകളും, കോളേജില്‍ പഠിക്കുന്ന ചെറുപ്പക്കാരും എല്ലാമുണ്ടായിരുന്നു ആ കൂട്ടത്തില്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട്‌ അവരുമായി അടുപ്പംവെക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. അവര്‍ക്കുവേണ്ടി എന്തുകൊണ്ട്‌ ഒന്നും ചെയ്യുന്നില്ല എന്ന് ചോദിച്ച്‌ എന്റെ ഭാര്യയും അമ്മയും ദിവസവും എന്നോട്‌ കലഹിക്കാറുണ്ടായിരുന്നു" ബകായ ഓര്‍മ്മിക്കുന്നു.

നാട്ടില്‍നിന്ന് പുറത്താക്കപ്പെടുന്നതുവരെ, ശ്രീനഗര്‍ എന്ന ശൈത്യനഗരത്തിനെ മാത്രം കണ്ട്‌ പരിചയിച്ചവരായിരുന്നു കാശ്മീരിലെ പണ്ഡിറ്റുകള്‍. തീര്‍ത്തും അപരിചിതമായ ലോകമായിരുന്നു അവര്‍ക്ക്‌ ജമ്മു. ചൂടും പൊടിയും നിറഞ്ഞ പേടിപ്പിക്കുന്ന ഒരു നഗരം. ജമ്മുവില്‍ അവര്‍ കൂട്ടമായി പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്ഥലത്തെ പാമ്പുകളും അസ്വസ്ഥരായി. പല പണ്ഡിറ്റുകളും സര്‍പ്പദംശനമേറ്റു മരിച്ചു. വേറെ ചിലര്‍ സൂര്യാഘാതമേറ്റും. "ജമ്മുവില്‍ സര്‍പ്പവിഷത്തിനുള്ള മരുന്ന് ലഭ്യമായിരുന്നില്ല. ദില്ലിയില്‍നിന്ന് വേണമായിരുന്നു അത്‌ വരാന്‍. മറ്റൊന്ന് ഐസിന്റെ പാളികളുടെ ആവശ്യമായിരുന്നു. അഭയാര്‍ത്ഥികേന്ദ്രങ്ങളിലെ ഉഷ്ണം ലഘൂകരിക്കാന്‍, അധികാരികള്‍ക്ക്‌ ധാരാളമായി ഐസ്‌പാളികള്‍ കൊണ്ടുവരേണ്ടിവന്നു".

"ഭരണകൂടം ആകെ അങ്കലാപ്പിലായി. അവര്‍ പോംവഴികള്‍ ആലോചിച്ചു തുടങ്ങി. ഒടുവില്‍, ഈ അഭയാര്‍ത്ഥിപ്രശ്നം പരിഹരിക്കാന്‍ ഒരേയൊരു വഴിയേയുള്ളു എന്ന് അവര്‍ക്ക്‌ മനസ്സിലായി. തിരിച്ചുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്ന വിധത്തില്‍, അവരുടെ ജീവിതം ദുസ്സഹമാക്കുക എന്ന മാര്‍ഗ്ഗം. അങ്ങിനെയാണ്‌ ഈ ഒറ്റമുറി താവളങ്ങള്‍ നിലവില്‍വന്നത്‌. വെറും ചേരി. ചൂടില്‍നിന്നും മഴയില്‍നിന്നും രക്ഷപ്പെടാം എന്നതൊഴിച്ച്‌ മറ്റൊരു ഗുണവുമില്ലാത്ത, തീര്‍ത്തും ശോചനീയമായ ക്യാമ്പുകള്‍. പണ്ഡിറ്റുകളുടെ ജീവിതം അസഹനീയമാക്കുക. എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുപോകേണ്ടിവരും എന്ന് അവരെക്കൊണ്ട്‌ സ്വയം തോന്നിപ്പിക്കുക. അതായിരുന്നു ലക്ഷ്യം. "ചില മുറികളില്‍ പത്തുപേര്‍ വരെ താമസിച്ചിരുന്നു. ദയനീയമായിരുന്നു" ബകായ പറഞ്ഞു.

ഉദ്യോഗസ്ഥന്മാരുടെ ഇത്തരം നടപടികള്‍ മാധ്യമങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഇത്‌ ഉദ്യോഗസ്ഥന്മാരെ കൂടുതല്‍ കുഴക്കി. ഭയപ്പെടേണ്ട പ്രത്യേക സ്ഥിതിവിശേഷങ്ങളൊന്നും ഇല്ലാതിരുന്നിട്ടും കാശ്മീരില്‍നിന്ന് പലായനം ചെയ്ത ഭീരുക്കളാണ്‌ പണ്ഡിറ്റുകളെന്നും, ജമ്മുവിലും അവര്‍ വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമുള്ള രീതിയില്‍ ഉദ്യോഗസ്ഥന്മാര്‍ പ്രചരണം നടത്താന്‍ ആരംഭിച്ചു. "എന്തിനാണവര്‍ പലായനം ചെയ്തത്‌ എന്ന വലിയൊരു ചോദ്യം എന്റെ മനസ്സിലും അന്ന് ബാക്കിനിന്നിരുന്നു" ബകായ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ശ്രനഗറില്‍വെച്ചാണ്‌, തന്റെ ചോദ്യത്തിനുള്ള ഉത്തരം ബകായക്ക്‌ കിട്ടിയത്‌.

"1990-കള്‍. അന്ന് ഞാന്‍ ശ്രീനഗറിലായിരുന്നു. ഷാര്‍ ഇ-ഷെറീഫ്‌ (മുസ്ലിമുകളുടെ പുണ്യദേവാലയം) അഗ്നിക്കിരയായി. ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 12 മണിയായിട്ടുണ്ടാകും. അടുത്തുള്ള ഒരു പള്ളിയില്‍നിന്ന് ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു. ഞാന്‍ ബാല്‍ക്കണിയില്‍ ചെന്നു നിന്നു നോക്കി. പള്ളിക്കു പുറത്ത്‌ ആളുകള്‍ ജാഥയായി പോകുന്നു. പള്ളിയില്‍നിന്ന് ടേപ്പിലൂടെ ഉച്ചത്തില്‍ ദുഷിച്ച മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു. "നിങ്ങള്‍ക്ക്‌ കാശ്മീരില്‍ കഴിയണമെങ്കില്‍, അള്ളാഹു അക്‍ബര്‍ മുഴക്കിയേ തീരൂ", "ഏതു നിയമമാണ്‌ നമുക്കിവിടെ വേണ്ടത്‌? ശരിയത്തിന്റെ നിയമം".

"എന്റെ ഹൃദയം ശക്തിയായി മിടിച്ചു. ആ ടേപ്പുകള്‍ കേട്ട്‌ എന്റെ ഹൃദയം ഇത്രയധികം മിടിക്കണമെങ്കില്‍, ആ പണ്ഡിറ്റുകള്‍ക്ക്‌ അത്‌ എത്ര ഭയാനകമായി അനുഭവപ്പെട്ടിരിക്കണം? പണ്ഡിറ്റുകളുടെ ഭാഗത്ത്‌ ന്യായമുണ്ട്‌. സമീപത്ത്‌ അയല്‍ക്കാരാരുമില്ല. പോലീസിന്റെ റോന്തുചുറ്റലോ, സുരക്ഷയോ ഒന്നുമില്ല. എന്റെ മനസ്സിലെ ചോദ്യത്തിന്‌ അപ്പോഴാണ്‌ തൃപ്തികരമായ ഉത്തരം കിട്ടിയത്‌" ബകായ നെടുവീര്‍പ്പിട്ടു.

എന്തായാലും, ക്യാമ്പിലെ ചോദ്യങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുന്നില്ല. ഓരോ കുടുംബത്തിനും പ്രതിമാസം 4000 രൂപയും, ഒമ്പത്‌ കിലോ അരിയും രണ്ട്‌ കിലോ ഗൊതമ്പുപൊടിയും ഒരു കിലോ പഞ്ചസാരയും കിട്ടും. പ്രാണന്‍ കിടക്കാന്‍ മാത്രമുള്ള ഒരു മിനിമം ഏര്‍പ്പാട്‌.

മുത്തി ക്യാമ്പിലാണ്‌ 39 വയസ്സുള്ള സഞ്ജയ്‌ റാസ്ദാനും അമ്മയും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്‌. 33 വയസ്സില്‍ വിവാഹിതനായ അയാള്‍ക്ക്‌ ഒരു ജോലി തരപ്പെട്ടത്‌ മുപ്പത്തഞ്ചാം വയസ്സിലായിരുന്നു. ശ്രീനഗറിലുള്ള തന്റെ കുടുംബ വീട്‌ മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു മുസ്ലിമിന്‌ അയാള്‍ അഞ്ചു ലക്ഷത്തിനു വിറ്റു. ക്യാമ്പില്‍നിന്ന് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയുമെന്ന് അയാള്‍ കരുതുന്നില്ല. "കാലം കുറച്ചായി. ജമ്മുതാഴ്‌വരയിലെ പണ്ഡിറ്റുകള്‍പോലും ഞങ്ങളുമായി ഇടപഴകുന്നില്ല. ഒരു അഭയാര്‍ത്ഥിയായിത്തന്നെ എന്റെ ജീവിതം ഒടുങ്ങുകയേയുള്ളു".

ഇക്കൂട്ടത്തില്‍ താരതമ്യേന മെച്ചപ്പെട്ട ജീവിതം നയിക്കുന്നയാളാണ്‌, ദില്ലിയില്‍, അല്‍ക്കാട്ടല്‍ കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറായി ജോലിനോക്കുന്ന 28-കാരനായ അശോക്‌ പണ്ഡിത്‌. ദില്ലി മെട്രോയില്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്‌ ജോലി ചെയ്യുന്നു അശോക്‌. ആ നിലയിലെത്താന്‍ വളരെയധികം ക്ലേശിക്കേണ്ടിവന്നു അശോകിന്‌. "കുപ്‌വാരയിലെ സാമാന്യം ഭേദപ്പെട്ട ഒരു ഹിന്ദു കുടുംബമായിരുന്നു ഞങ്ങളുടേത്‌. വീട്ടില്‍ വാള്‍നട്ട്‌ കൃഷിയും ചിനാര്‍ മരങ്ങളും ഉണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന് ചിലയാളുകള്‍ അപ്രത്യക്ഷരാവുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചുവരുകയും ചെയ്യും. എവിടേക്കാണവര്‍ അപ്രത്യക്ഷമാകുന്നത്‌ എന്ന ചോദ്യം എന്നെ കുട്ടിക്കാലത്ത്‌ വല്ലാതെ അലട്ടിയിട്ടുണ്ട്‌“”.

“എന്റെ ഒരു അദ്ധ്യാപകന്‍ ഒരിക്കല്‍ എന്നോടും എന്റെ മുസ്ലിം സുഹൃത്തിനോടും ഞങ്ങളുടെ രാജ്യത്തിന്റെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഹിന്ദുസ്ഥാന്‍ എന്നും അവന്‍ പാക്കിസ്ഥാന്‍ എന്നുമാണ്‌ മറുപടി പറഞ്ഞത്‌. അന്ന് എനിക്കതിന്റെ വ്യത്യാസം മനസ്സിലായിരുന്നില്ല. പിന്നെ ഒരു ദിവസം സിയാ-ഉള്‍ ഹക്ക്‌ കൊല്ലപ്പെട്ടു. ഞാന്‍ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. പക്ഷേ, സിയ മരിച്ചപ്പോള്‍, അവര്‍ സ്കൂളിന്‌ രണ്ടുദിവസത്തെ അവധി കൊടുത്തു. ഇന്ദിരാഗാന്ധി മരിച്ച ദിവസവും എന്റെ ഓര്‍മ്മയിലുണ്ട്‌. അന്ന് ഞങ്ങളുടെ സ്കൂളില്‍ ആഘോഷങ്ങള്‍ നടക്കുകയുണ്ടായി. ഒരു മാസത്തെ അവധിയാണ്‌ അന്ന് പ്രഖ്യപിച്ചത്‌". പണ്ഡിത്‌ പറഞ്ഞു.

"ഒരു ദിവസം കുപ്‌വാരയില്‍ മുസ്ലിം നേതൃത്വത്തില്‍ ഒരു സമ്മേളനം നടന്നു. സമ്മേളനം കഴിഞ്ഞ്‌ പിരിഞ്ഞുപോന്നവര്‍ പോലീസിനും സൈന്യത്തിനും നേരെ ആക്രമണം അഴിച്ചുവിട്ടു. അവര്‍ ഒരു സൈനികനെയും കൊന്നു. സൈന്യം തിരിച്ചു നടത്തിയ വെടിവെപ്പില്‍, നിരവധി മുസ്ലിമുകള്‍ കൊല്ലപ്പെടാന്‍ ഇടയായി. ഞങ്ങളുടെ ഗ്രാമത്തിലെ സംഭവങ്ങളുടെ തുടക്കം അതില്‍നിന്നാണ്‌.

കുട്ടികളോട്‌ കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞുകൊടുക്കാന്‍, പണ്ഡിതയുടെ അച്ഛന്‌ മനസ്സുവന്നില്ല. അതുകൊണ്ട്‌, ഒരു വിനോദയാത്രക്കു പോകുന്നുവെന്നു പറഞ്ഞ്‌, അദ്ദേഹം കുടുംബത്തെയും കൂട്ടി ജമ്മുവിലേക്ക്‌ പുറപ്പെട്ടു.

"ഞാന്‍ ആഹ്ലാദിച്ചു. കാരണം, അതുവരെയും, ജമ്മു ഞാന്‍ കണ്ടിട്ടില്ലായിരുന്നു. ക്രിക്കറ്റ്‌ ബാറ്റും പന്തുമൊക്കെ വീട്ടില്‍ ഉപേക്ഷിച്ചു ഞങ്ങള്‍ പോയി. പശുവിനെയും കൂടെ കൊണ്ടുപോയില്ല. കുറച്ചുകൂടി പ്രായമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ വീടുപേക്ഷിക്കാന്‍ തയ്യാറാവുകയില്ലായിരുന്നു".

"ജമ്മുവില്‍ ഞങ്ങള്‍ക്ക്‌ പലതും അനുഭവിക്കേണ്ടിവന്നു. സ്കൂളുകളില്‍ പ്രവേശനം കിട്ടി. പരീക്ഷകളില്‍ നല്ല മാര്‍ക്കോടെ പാസ്സാവാനും സാധിച്ചു. പക്ഷേ, ഇത്‌, നാട്ടുകാരില്‍ ചിലര്‍ക്ക്‌ അത്ര രുചിച്ചില്ല. ദിവസവും ഹിന്ദുക്കളുമായി ഏറ്റുമുട്ടേണ്ട സ്ഥിതിയായി. ആദ്യമൊക്കെ ഞങ്ങള്‍ക്ക്‌ അരക്ഷിതബോധം തോന്നിയിരുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു. പക്ഷേ, കാശ്മീരിലെ തീവ്രവാദികളേക്കാള്‍ ഞങ്ങള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ വെറുക്കുന്നത്‌ ജമ്മുവിലെ ഹിന്ദുക്കളെയാണ്‌. ഞങ്ങള്‍ക്കൊരു കഷ്ടകാലം വന്നപ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിക്കുകയാണ്‌ ചെയ്തത്‌. എനിക്ക്‌ ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഏതുവിധേനയും പഠിച്ച്‌ ഇവിടെനിന്ന് രക്ഷപ്പെടുക".

“ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. കാറ്റിലും കോളിലും ടെന്റുകള്‍ പറന്നുപോകാതിരിക്കാന്‍, നിരവധി രാത്രികളില്‍ ഞങ്ങള്‍ക്ക്‌ ഉറക്കമിളക്കേണ്ടിവന്നിട്ടുണ്ട്‌. നാട്ടുകാരായ ഹിന്ദുക്കള്‍ ഞങ്ങളെ ഭീരുക്കളെന്ന് കളിയാക്കി. ഞങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ പണ്ഡിറ്റുകളുടെ നിസ്സംഗത്വം എന്നെ അരിശം കൊള്ളിച്ചു. ആയിടയ്ക്കാണ്‌ കാശ്മീരി പണ്ഡിറ്റുകള്‍ക്ക്‌ മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസത്തിനുള്ള ഒരു പദ്ധതി ബാല്‍താക്കറെ കൊണ്ടുവന്നത്‌. ആ ക്വാട്ടയില്‍ എനിക്ക്‌ പ്രവേശനം കിട്ടി. അങ്ങിനെയാണ്‌ ജല്‍ഗാവോണില്‍നിന്ന് ഞാന്‍ എഞ്ചിനീയറിംഗ്‌ പാസ്സായത്‌. ബാല്‍താക്കറെയോട്‌ കടപ്പെട്ടിരിക്കുന്നു ഞാന്‍." പണ്ഡിത പറഞ്ഞു.

ജമ്മുവിലെ പണ്ഡിറ്റുകള്‍ എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ ഇപ്പോഴും പണ്ഡിതിന്റെ ഞെട്ടല്‍ മാറുന്നില്ല. തങ്ങള്‍ക്ക്‌ അനുവദിച്ച ഫ്ലാറ്റുകള്‍ കിട്ടാന്‍ അവര്‍ക്കിടയില്‍ മത്സരമാണ്‌. നല്ല വീട്‌ കിട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കൊടുക്കുവാന്‍ പോലും അവര്‍ക്ക്‌ മടിയില്ല. സ്വന്തം ആളുകളെത്തന്നെ ദ്രോഹിക്കാനും അവര്‍ക്ക്‌ ഒരു മനസ്സാക്ഷിക്കുത്തുമില്ല. "ഇത്രയൊക്കെ അനുഭവിക്കേണ്ടിവന്നിട്ടും, ഈ നിലയിലേക്ക്‌ ഞങ്ങള്‍ അധപ്പതിച്ചുവല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നു" പണ്ഡിത്‌ പറയുന്നു.

പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്‌ ചിലര്‍. അതിനായി, പുതിയൊരു സംഘടനയും അവര്‍ രൂപീകരിച്ചിരിക്കുന്നു. ജമ്മു-കാശ്മീര്‍ ദേശീയ ഐക്യമുന്നണി (Jammu and Kashmir National United Front-JKNUF) എന്നാണ്‌ സംഘടനയുടെ പേര്‍. 2008, ആഗസ്റ്റ്‌ 4-ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ JKNUF-നെ ഒരു രാഷ്ട്രീയസംഘടനയായി അംഗീകരിച്ചു. 10,000 അംഗങ്ങളുള്ളതില്‍ ആറായിരവും നാല്‍പ്പതുവയസ്സിനു താഴെയുള്ളവരാണെന്ന് ഇതിന്റെ നേതാക്കള്‍ പറയുന്നു. പതിനഞ്ചോളം സീറ്റുകളില്‍ JKNUF-ന്റെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനും അവര്‍ ഉദ്ദേശിക്കുന്നുണ്ട്‌. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവസിപ്പിക്കുക, ചെറുപ്പക്കാരായ പണ്ഡിറ്റുകളെ സൃഷ്ട്യുന്മഖമാക്കുക, കാശ്മീരി ഹിന്ദുക്കള്‍ക്ക്‌ സീറ്റുകള്‍ സംവരണം ചെയ്യുക, ഇതൊക്കെയാണ്‌ പാര്‍ട്ടിയുടെ അജണ്ടകള്‍.

ജമ്മുവിലേക്ക്‌ പലായനം ചെയ്ത വിജയ് ചികാന്‍ എന്ന പണ്ഡിറ്റിന്റെ കഥ കേള്‍ക്കാം. കാശ്മീരില്‍ സ്വന്തമായി ഒരു ഫാക്ടറി നടത്തുകയായിരുന്ന അയാള്‍, എല്ലാവരുമായും സൗഹൃദത്തിലായിരുന്നു. തന്റെ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുകയും താനുമായി വളരെ നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന ഒരു മുസ്ലിം യുവാവ്‌ ഒരിക്കല്‍ സംശയാസ്പദമായി പിന്തുടരുന്നത്‌ കണ്ട്‌, അയാള്‍ ഒരു ഇറച്ചിക്കടയിലേക്ക്‌ കയറി തത്‌ക്കാലം ഒഴിഞ്ഞു മാറി. പിറ്റേന്ന് ആ മുസ്ലിം യുവാവിനോട്‌ കാരണം അന്വേഷിച്ചപ്പോള്‍, സ്വകാര്യമായി ചിലത് സംസാരിക്ക്കാനുണ്ടെന്ന് അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് രാത്രി വിജയ് ചികാന്‍ ജമ്മുവിലേക്ക്‌ നാടുവിട്ടു. തന്നെ കൊല്ലാന്‍ ആരോ ചിലര്‍ ആ യുവാവിനെ ശട്ടം കെട്ടിയിരുന്നുവെന്നും അയാള്‍ പിന്നീട്‌ അറിഞ്ഞുവത്രെ.

പ്രവാസജീവിതം അയാളുടെ കാഴ്ചപ്പാടുകളെ കഠിനമാക്കിയിരിക്കുന്നു. പണ്ഡിറ്റുകളുടെ കാര്യം മാത്രമേ ഇന്ന് അയാളുടെ മനസ്സിലുള്ളു. "ജമ്മുവില്‍നിന്ന് പണ്ഡിറ്റുകള്‍ ധാരാളമായി ഒഴിഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ എന്നെ ആശങ്കപ്പെടുത്തുന്നു. മിശ്രവിവാഹങ്ങളും ഇനി വര്‍ദ്ധിക്കാന്‍ ഇടയുണ്ട്‌. അത്‌ ഞങ്ങളുടെ സ്വത്വം നഷ്ടപ്പെടാന്‍ ഇടയാക്കും. 5000 വര്‍ഷം പഴക്കമുള്ള ജീനുകളാണ്‌ ഞങ്ങള്‍ പണ്ഡിറ്റുകളുടേത്‌. അതിനെ ശുദ്ധവും സുരക്ഷിതവുമാക്കി നിര്‍ത്തിയാലേ ഞങ്ങളുടെ സംസ്കാരത്തെ നിലനിര്‍ത്താന്‍ സാധിക്കൂ. മുതിര്‍ന്ന പണ്ഡിറ്റുകളുമായി ചര്‍ച്ച ചെയ്യാനോ ഒന്നും പുതിയ തലമുറക്ക്‌ താത്‌പര്യമില്ല. കമ്പ്യൂട്ടര്‍ ജാതകപ്പൊരുത്തവുമൊക്കെ നോക്കി അവര്‍ ഈ വംശം നശിപ്പിക്കും".

പണ്ഡിറ്റുകളുടെയിടയില്‍ പരസ്പരവിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ രാജ്യം എന്തുകൊണ്ട്‌ തങ്ങളുടെ രക്ഷക്കു വന്നില്ലെന്ന് അത്ഭുതപ്പെട്ടിരുന്നു അവര്‍ ഒരുകാലത്ത്‌. എങ്കിലും ഇന്ന്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലായിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ പഞ്ചാരവാക്കുകളും വാഗ്ദാനങ്ങളുമായി വരുമെന്ന് അവര്‍ക്കറിയാം. എങ്കിലും ദുരിതങ്ങള്‍ ഒരിക്കലും തീരാന്‍ പോകുന്നില്ല. തങ്ങളുടെ വോട്ടിന്‌ വിലയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗം, എല്ലാവരും ഒരു സ്ഥലത്തുതന്നെ കേന്ദ്രീകരിക്കുക എന്നതാണ്‌. അതുകൊണ്ടാണ്‌ പുതിയ ടൗണ്‍ഷിപ്പുകള്‍ക്കുവേണ്ടി അവര്‍ ആവശ്യം ഉന്നയിക്കുന്നത്‌.

"ഓരണ്ട്‌ രണ്ട്‌, ഈരണ്ട്‌ നാല്‌"...സഞ്ജയ്‌ റസ്ദാന്റെ കുടിലില്‍ അയാളുടെ മകന്‍ കാര്‍ത്തിക്‌ ഗുണനപ്പട്ടിക പഠിക്കുന്ന ശബ്ദം കേട്ടു. ഒരു നാള്‍ ശരിക്കുള്ള കണക്ക്‌ അവന്‍ മനസ്സിലാക്കും. കണക്കുകള്‍ ചോദിക്കുകയും ചെയ്തേക്കും. ശരിക്കുള്ള ഉത്തരം ആരുടെയെങ്കിലും കയ്യില്‍ ഉണ്ടാകാതെ വരില്ല.



പരിഭാഷകക്കുറിപ്പ്‌:

ഒരു ലേഖനം എഴുതുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്യുമ്പോള്‍, എന്തിനത്‌ ചെയ്തു എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്ത്വമൊന്നും അതെഴുതുന്നയാളില്‍നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും, ആ എഴുത്ത്‌, അയാളുടെ ചില നിലപടുകളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനം തന്നെയായിരിക്കും എന്നും തീര്‍ച്ചയാണ്‌.

ചില സമയങ്ങളില്‍, ലേഖനങ്ങളിലെ ചില ഭാഗങ്ങളോടെങ്കിലും, ആശയപരമായ വിയോജിപ്പുകള്‍ ഉണ്ടായെന്നും വന്നേക്കാം. ഈയൊരു ലേഖനത്തിലും അതുണ്ട്‌ എന്ന് അറിയിക്കട്ടെ.

പൊതുവായ ദുരന്തങ്ങള്‍ നേരിടുമ്പോഴും 'അയ്യായിരം വര്‍ഷത്തെ ജീനുകളുടെ മാഹാത്മ്യവും, വംശശുദ്ധിയും' ഉള്ളില്‍ കൊണ്ടുനടക്കുകയും, സമൂഹത്തിന്റെ ഭാഗധേയത്തിനും, സ്വന്തം വിധിക്കും ഒരുപോലെ പുറംതിരിഞ്ഞിരുന്ന് വെയില്‍ കായുകയും ചെയ്യുന്ന 'പണ്ഡിറ്റു'കളോട്‌ ഈയൊരു വിയോജിപ്പാണ്‌ ഇതെഴുതുന്നയാള്‍ക്കുള്ളത്‌. ബീഹാറിലെ ഹിന്ദുവിനെ തെരുവിലിട്ട്‌ കൊന്ന് കൊലവിളിക്കുകയും കാശ്മീരിലെ ഹിന്ദുവിന്‌ പഠിക്കാനുള്ള സ്കോളര്‍ഷിപ്പ്‌ കൊടുക്കുകയും ചെയ്യുന്ന പ്രാദേശിക/മത വാദത്തിന്റെ കപടവേഷങ്ങളെയും അവരുടെ ഉന്മാദത്തെയും അയാള്‍ തിരിച്ചറിയേണ്ടതും പ്രധാനം തന്നെയാണ്‌. സെക്യുലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും ശാക്തികചേരിക്കു മാത്രമേ മനുഷ്യസമുദായത്തെ നിലനിര്‍ത്താനും സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കാനും കഴിയൂ എന്ന്, എത്രവട്ടം അലറിപ്പറഞ്ഞാലാണ്‌ മനസ്സിലാവുക?

കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ, ഫലസ്തീന്‍ പ്രശ്നംപോലെ ഏറെക്കുറെ സങ്കീര്‍ണ്ണമാണ്‌. ഒരുമിച്ച്‌ ജീവിച്ചിരുന്ന രണ്ട്‌ സമുദായങ്ങളില്‍ ഒരു (ഉപ)വിഭാഗത്തിന്‌ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവരിക എന്ന ദുരന്തമാണ്‌ ഈ ഇരുചരിത്രപരിസരങ്ങളിലും ഉണ്ടായിട്ടുള്ളത്‌. കുര്‍ദുകളും, അര്‍മീനിയക്കാരും, ബംഗാളികളും, ബര്‍മ്മയിലെ റൊഹിയങ്കകളും, തിബത്തന്‍ ബുദ്ധഭിക്ഷുക്കളും എല്ലാം അനുഭവിക്കുകയും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചരിത്രദുരന്തങ്ങളുടെ തുടര്‍ച്ചതന്നെയാണ്‌ കാശ്മീരിലെ പണ്ഡിറ്റുകളുടേതും. കഥയും ചരിത്രവും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കാം. എങ്കിലും അവരെയെല്ലാം ഒരുപോലെ കൂട്ടിയിണക്കുന്ന ഒരേയൊരു കണ്ണി, ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന അവരുടെ ദുരന്തവിധിതന്നെയാണ്‌.

എന്നാല്‍, സാമ്രാജ്യത്വവും മതാധിഷ്ഠിത ദേശീയതകളും ഒരുമിച്ചും വെവ്വേറെയും നടത്തുന്ന (ഇപ്പോഴും നടത്തിവരുന്ന) അപകടകരമായ കളികളുടെ ഇരകളാണ്‌ ഇവരെല്ലാം, എന്നുകൂടി ഇവിടെ നമ്മള്‍ കാണാതെപോകരുത്‌.

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച്‌ എഡ്വേഡ്‌ സയ്‌ദ്‌ പ്രകടിപ്പിച്ച അസാമാന്യമായ ഉള്‍ക്കാഴ്ചയുടെ കാതല്‍ വ്യക്തമാക്കുന്ന ചില വരികള്‍ കൂടി ഇവിടെ ഉദ്ധരിക്കുന്നത്‌ അസ്ഥാനത്താകില്ലെന്ന് കരുതുന്നു.

"...പക്ഷേ, ഇന്ന് ഉയരുന്ന ചോദ്യം, ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും ഒരേ ഭൂമിയില്‍ സമാധാനപരമായി സഹവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നുള്ളതാണ്‌. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ രക്തരൂഷിതമായ കാര്യങ്ങളാണ്‌. ഇസ്രായേലികള്‍ക്ക്‌ ഫലസ്തീനികളെയോ ഫലസ്തീനികള്‍ക്ക്‌ ഇസ്രായേലികളെയോ ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ല. നമ്മെ ഇത്രനാളും ഒരുമിച്ചുനിര്‍ത്തിയ ഈ മണ്ണ്‌, എല്ലാ പൗരന്മാരും തുല്യ അവകാശങ്ങളോടെ, സമ്പൂര്‍ണ്ണമായ ജനാധിപത്യരീതിയില്‍ പങ്കിടുന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ മറ്റൊരു വഴി കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല....ഇരുകൂട്ടരുടെയും ജീവിതത്തിനോ അഭിലാഷങ്ങള്‍ക്കോ ഇത്‌ ഒരു കുറവും വരുത്തില്ല. ഒരിക്കല്‍ സമാധാനത്തോടെ സഹവസിച്ചിരുന്ന ഭൂമിയില്‍, ഇത്‌ ഇരുകൂട്ടര്‍ക്കും സ്വയംഭരണാവകാശം നല്‍കുകതന്നെ ചെയ്യും. പക്ഷേ, ഒരു കൂട്ടരുടെ ചിലവില്‍ മറ്റു ചിലര്‍ക്ക്‌ പ്രത്യേകാവകാശം എന്നല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌..... വിവിധ മത-വംശ-സംസ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂപ്രദേശമാണത്‌. സജാതീയതക്കോ, ദേശീയമോ, വംശീയമോ, മതമപരമോ ആയ പരിശുദ്ധി എന്ന സങ്കല്‍പ്പത്തിനോ, ചരിത്രപരമായ ഒരു ന്യായീകരണവുമില്ല".

അതാത്‌ സമൂഹങ്ങളുടെ ഭാഗധേയങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആത്യന്തികമായി ആ സമൂഹങ്ങളില്‍തന്നെയാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌ എന്ന വിവേകം, ദേശീയതകള്‍ക്കും, അവയുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ക്കും ഉണ്ടാകേണ്ടതും ആവശ്യമാണ്‌.

Monday, November 24, 2008

പോപ്പ് തിരുമേനി അറിയാന്‍

വത്തിക്കാനില്‍ വാണരുളുന്ന ഞങ്ങളുടെ അഭിവന്ദ്യപിതാവേ,

നമ്മുടെ മൂന്നു സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ.

നമ്മുടെ തന്നെ ഒരു സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടാണ്‌ സംഭവം ഉണ്ടായിരിക്കുന്നത്‌. ആ മരണം ഒരു കൊലപാതകമൊന്നുമല്ലെന്നും, ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ആ സഹോദരി അറിയാതെ ചെയ്ത ഒരു കടുംകൈ ആണെന്നും എല്ലാവര്‍ക്കും അറിവുള്ളതുമാണ്‌. ഇവിടുത്തെ ഈ കമ്മ്യൂണിസ്റ്റ് ചെകുത്താന്‍മാര്‍ക്കും ഇത്‌ അറിയാം. എങ്കിലും, നമ്മുടെ സഭയെ മനപ്പൂര്‍വ്വം അവഹേളിക്കാനും കരിവാരിത്തേക്കാനുമായിട്ടാണ്‌ ഈയൊരു പുതിയ ആരോപണവുമായി വന്നിരിക്കുന്നത്‌.

കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ പ്രമുഖനായ തോമസ്‌ കോട്ടൂര്‍ എന്ന മുതിര്‍ന്ന സഹോദരന്‍ പണ്ടുമുതലേ സാത്വികനും, ബി.എം.സി.യില്‍ വാദ്ധ്യാരു പണി ചെയ്യുന്ന അന്നുതൊട്ടേ, കുട്ടികള്‍ക്കിടയില്‍ (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കിടയില്‍) നല്ല പേരുള്ള മാന്യദേഹവുമായിരുന്നു. അദ്ദേഹത്തിന്റെ കണ്മുന്നില്‍ കഴിവതും പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ മനസ്സു വെക്കാറുണ്ടായിരുന്നു എന്ന്‌ നേരിട്ട്‌ ഞങ്ങള്‍ക്ക്‌ ബോദ്ധ്യമുള്ളതുമാണ്‌. അറിയാതെയെങ്കിലും ഒരു പുരോഹിതന്റെ മനശ്ശാസ്ത്രം തങ്ങളായിട്ട്‌ തെറ്റിപ്പോവരുതല്ലോ എന്നു കരുതിയിട്ടായിരുന്നു ആ പെണ്‍കുട്ടികള്‍ ആ വിധത്തില്‍ ഒഴിഞ്ഞുനടന്നിരുന്നത്.

മറ്റു രണ്ടു പ്രതികള്‍ക്കും ആ കോളേജുമായി ബന്ധമുണ്ടായിരുന്നുവെന്നും, സെഫി എന്ന സഹോദരി തോമസ്‌ കോട്ടൂരിന്റെ ശിഷ്യയായിരുന്നു എന്നും അങ്ങയ്ക്ക്‌ അറിയാമായിരിക്കുമല്ലോ. ഈ മൂന്നു ഇടയരെ രക്ഷിക്കാന്‍ ഞങ്ങള്‍ ഇടയലേഖനം ഇറക്കുന്നുണ്ട്‌. ഇവരുടെ കഴിയുംവേഗമുള്ള മോചനത്തിലേക്ക്‌ പ്രാര്‍ത്ഥനകളും ഞങ്ങള്‍ നടത്താന്‍ പോകുന്നു. ഇതുകൊണ്ടെല്ലാം വല്ല ഗുണമുണ്ടാകുമോ എന്നൊന്നും അറിയില്ല പിതാവേ.

അടുത്തിടക്ക്‌ ഞങ്ങള്‍ ഒന്നിനുപിന്നാലെയൊന്നായി ഇറക്കിയ ഇടയലേഖനങ്ങളൊന്നും ഫലിക്കാതെ വന്നതില്‍ കുണ്‌ഠിതപെട്ട്‌ കഴിയുമ്പോഴാണ്‌ കര്‍ത്താവിന്റെ കൃപയാല്‍, ഞങ്ങളുടെ എളിയ ബുദ്ധിയില്‍ ഈ ഒരു വഴി തെളിഞ്ഞത്‌.

ഇവരെ മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി ഉടന്‍ പ്രഖ്യാപിക്കുക. അവര്‍ നിരപരാധികളാണെന്നും, ഇനി, അഥവാ, അവര്‍ക്ക്‌ അതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍തന്നെ, അത്‌ ദൈവനിയോഗമായിരുന്നുവെന്നു കരുതി വിട്ടേക്കാനും ആവശ്യപ്പെടുക. ഇനി, അത്‌ ദൈവനിയോഗമായിരുന്നില്ലെന്നുതന്നെ വെക്കുക. എന്നാലെന്താണ്‌? നമ്മുടെ ചില കുഞ്ഞാടുകള്‍ നമ്മുടെതന്നെ മറ്റൊരു കുഞ്ഞാടിനെ എന്തെങ്കിലും ചെയ്താല്‍ ഇവറ്റകള്‍ക്കെന്തു കാര്യം, വന്ദ്യപിതാവേ? ഇത്ര വലിയ കോലാഹലമൊക്കെ എന്തിനാണ്? ശയനസുഖം തേടിനടക്കുന്ന ശബരിമല തന്ത്രിയും ശങ്കരാചാര്യരും, നാലല്ല വേണ്ടിവന്നാല്‍ നാല്‍പ്പതും കെട്ടാം എന്ന് ഈത്തയൊലിപ്പിച്ച നടക്കുന്ന ആ മുതുക്കന്‍ മുസല്യാരുമാരുമൊക്കെ മദം പൊട്ടി നടക്കുന്നില്ലേ? അവരുടെ കഥകളൊക്കെ തേഞ്ഞുമാഞ്ഞു പോകുമ്പോള്‍ നമ്മുടെ ഇടയന്മാരെ മാത്രം എന്തിനാണിങ്ങനെ ഈ ചെകുത്താന്മാര്‍ വേട്ടയാടുന്നത്‌?

അതുകൊണ്ടാണ്‌ പറഞ്ഞത്‌, നമുക്കിവരെ മൂന്നുപേരെയും ഉടനടി വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി പ്രഖ്യാപിക്കാം എന്ന്‌. എങ്കില്‍ പിന്നെ ഒരു പട്ടിയും ഒന്നും ചോദിക്കില്ല.

ഇനി, അതുകൊണ്ടൊന്നും ഇവര്‍ പഠിക്കുന്നില്ലെങ്കില്‍ പിന്നെ, പിതാവ് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതന്നാല്‍ മതി. എന്തു ചെയ്യണമെന്ന്‌ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഗുണ്ടായിസമെങ്കില്‍ ഗുണ്ടായിസം. നമ്മള്‍ എന്തുവന്നാലും വിട്ടുകൊടുക്കില്ല. ദോഷം പറയരുതല്ലോ, ഈ സന്ന്യാസിമാരും മൊല്ലാക്കമാരും ആരും ആ ഒരു കാര്യത്തില്‍ ഒട്ടും മോശക്കാരല്ല. ഈ വര്‍ഗ്ഗങ്ങളൊക്കെ ആ കമ്മ്യൂണിസ്റ്റ് ചെകുത്താന്റെ ശത്രുക്കളാണ് . അവരുടെയൊക്കെ പിന്തുണ നമുക്കുണ്ടാകും പിതാവേ. ശങ്കിക്കേണ്ട.

ആയതിനാല്‍, കഴിയുന്നതും വേഗം അതിനുള്ള നടപടിക്രമങ്ങളൊക്കെ ചെയ്യാന്‍ അപേക്ഷ. ദിവ്യാത്ഭുതങ്ങള്‍ക്ക്‌ തെളിവുവേണം, ദൃക്‌സാക്ഷികള്‍ വേണം, സമയം വേണം, എന്നൊന്നും വാശിപിടിച്ചേക്കരുത്‌ പിതാവേ. കോണ്‍വന്റിലെ തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു സഹോദരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക എന്നതിനേക്കാള്‍ വലിയ എന്ത്‌ ദിവ്യാത്ഭുതമാണ്‌ ഈ മൂന്നുപേര്‍ക്കും കാണിക്കാന്‍ കഴിയുക?

തിരുവസ്ത്രമണിഞ്ഞ നമ്മുടെ പല ഇടയന്മാരെയും സഹോദരിമാരെയും കുറിച്ചൊക്കെ ഇടക്കിടക്ക് ഈ വിധത്തില്‍ അപവാദങ്ങള്‍ പുറത്തുവരുന്നുണ്ട് പിതാവേ. ഈയടുത്താണ്‌ നമ്മുടെ ഒരു കുഞ്ഞാട്‌ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. അതിനും ആളുകള്‍ നമ്മെ കുറ്റം പറയാന്‍ തുടങ്ങിയതാണ്‌. കര്‍ത്താവിന്റെ കൃപയാല്‍, അത്‌ തേഞ്ഞുമാഞ്ഞുപോയിയെന്ന്‌ തോന്നുന്നു. ആ സഹോദരി കുഞ്ഞാടിന്റെ ആത്മാവിന്‌ നമുക്ക്‌ നിത്യശാന്തി നേരാം. എങ്കിലും നമ്മുടെ മറ്റൊരു മുതിര്‍ന്ന ഇടയസഹോദരിയുടെ നേരെ ആക്ഷേപത്തിന്റെ ഒരു വിരലുയര്‍ത്തിയാണ്‌ ആ കഞ്ഞാട് ജീവിതം അവസാനിപ്പിച്ചതെന്ന്‌ ആലോചിച്ചിട്ട്‌ സങ്കടവും വരുന്നു പിതാവേ. സഹനത്തിന്റെ പാത പിന്തുടരണമെന്നല്ലേ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നും പഠിച്ചിട്ടുള്ളത്‌. എന്നിട്ട്‌ ആ കുഞ്ഞാട് ചെയ്തതോ? ലൈംഗികപീഡനം പോലുള്ള ചെറിയ സഹനങ്ങള്‍ പോലും സഹിക്കാനാവുന്നില്ല എന്നും പറഞ്ഞ്‌ ജീവിതമവസാനിപ്പിച്ചിരിക്കുന്നു. ബുദ്ധിമോശം, അല്ലാതെന്തു പറയാന്‍.

എന്തുചെയ്യാം. ആരെയും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. അല്ലെങ്കില്‍ത്തന്നെ, ലൈംഗികത എങ്ങിനെയാണ്‌ പീഡനമാവുക പിതാവേ? ഒരു സുഖമല്ലേ അത്‌? അതും ഒളിഞ്ഞും മറഞ്ഞും ചെയ്യുന്നതിന്റെ ഒരു സുഖം. അയ്യോ ക്ഷമിക്കണേ. സങ്കടം മൂത്തപ്പോള്‍ ആര്‍ക്കാണ്‌ കത്തെഴുതുന്നത്‌ എന്നൊക്കെ ഒരുവേള മറന്നുപോയി. പിതാവ്‌ മാപ്പാക്കണം. അല്ല, ഇതൊന്നും കേട്ടാല്‍ ഇളകുന്ന ആളല്ല പിതാവ്‌ എന്നും അറിയാം.

പറഞ്ഞുവന്നത്‌, ഈ അഭയകുഞ്ഞാടിന്റെ പേരും പറഞ്ഞ്‌ നമ്മളെ ഒതുക്കാമെന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെകില്‍ ആ കളി തീക്കളിയാകുമെന്നാണ്‌. വേണ്ടിവന്നാല്‍, നൂറ്‌ അഭയമാരെത്തന്നെ നമ്മള്‍ കിണറ്റിലിട്ട്‌ കര്‍ത്താവിന്റെ അടുക്കലേക്ക്‌ പാര്‍സലായി അയക്കും. എത്രയായാലും അവര്‍ ഇന്നല്ലെങ്കില്‍ നാളെ കര്‍ത്താവിന്റെ മണവാട്ടിമാരാകേണ്ടവരല്ലേ പിതാവേ? അത്‌ അല്‍പ്പം നേരത്തെയാക്കുന്നതില്‍ എന്താണൊരു തെറ്റ്‌?

അതുകൊണ്ട്‌, കഴിയുന്നതും വേഗം നമ്മുടെ കോട്ടൂരച്ചനെയും പുതൃക്ക അച്ചനെയും, സെഫി സിസ്റ്ററെയും അങ്ങ്‌ വിശുദ്ധരായി പ്രഖ്യാപിക്കണം. ഒട്ടും താമസിക്കരുത്‌. അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ദൈവശുശ്രൂഷകളും നടത്താന്‍ അങ്ങ് കരുണകാണിക്കുകയും വേണം. ഇനി, കഴിയുമെങ്കില്‍, ആ അഭയക്കൊച്ചിന്റെ ശവം മാന്തിയെടുത്ത്‌ തെമ്മാടിക്കുഴിയില്‍ ഇടാന്‍ സാധിച്ചാല്‍, അത്‌ ഏറെ ഉത്തമമാകും പിതാവേ. നമ്മുടെ സഭക്ക്‌ കളങ്കം വരുത്തിവെക്കാന്‍ നിമിത്തമായ ആ കുഞ്ഞാടിനെ നരകത്തിലേക്കയക്കാന്‍ കര്‍ത്താവിനോട്‌ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണം.


എന്ന്
വന്ദ്യപിതാവിന്റെ സ്വന്തം
കേരള ഇടയ സംഘം


PS: നമ്മുടെ സമുദായത്തിലെ മക്കള്‍ സ്കൂളിലും പുറത്തും, മറ്റുള്ള കുട്ടികളുമായി ഇടപഴകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും, ഓരോ സമുദായംഗവും ഒഴിവുവേളകള്‍ സന്താനോത്‌പാദനപരമായി ഉപയോഗിച്ച്‌ നമ്മുടെ ജനസംഖ്യ പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിക്കാന്‍‌കൂടി ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ.

കര്‍ത്താവിന്റെയും അഭിവന്ദ്യപിതാവിന്റെയും കൃപാകടാക്ഷങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്

Sunday, November 9, 2008

ഒബാമ: ബുഷിന്റെ മതിവിഭ്രമങ്ങളുടെ ബന്ദി

കടപ്പാട്‌: (The Independent-ല്‍ റോബര്‍ട്ട്‌ ഫിസ്ക്‌ എഴുതിയ Obama has to pay for eight years of Bush's delusions എന്ന ലേഖനത്തിന്റെ പരിഭാഷ)


വാഷിംഗ്‌ടണില്‍ നടക്കുന്ന ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയില്‍ ആറു അള്‍ജീരിയക്കാര്‍ക്കുവേണ്ടി ഹാജരായ അമേരിക്കന്‍ അഭിഭാഷകര്‍ക്ക്‌ 9/11-നു ശേഷമുള്ള അമേരിക്കന്‍ ഇന്റലിജന്‍സിനെക്കുറിച്ച്‌ വിചിത്രമായ ചില സംഗതികള്‍ അറിയാന്‍ ഇടവന്നു. അമേരിക്കന്‍ ചാരന്‍മാരും ലോകമൊട്ടുക്കുള്ള അവരുടെ നിരവധി 'സ്രോതസ്സുക'ളും നല്‍കിയ ദശലക്ഷം വരുന്ന 'അസംസ്കൃത' വിവരങ്ങളുടെ കൂട്ടത്തില്‍, മദ്ധ്യ-പൂര്‍വ്വദേശത്തെക്കുറിച്ചുള്ള സി.ഐ.എ.യുടെ ഒരു പ്രത്യേക മുന്നറിയിപ്പായിരുന്നു അവയിലൊന്ന്‌. ദക്ഷിണ പസഫിക്കിലെ ഒരു പ്രത്യേക ദ്വീപില്‍ അമേരിക്കന്‍ നാവിക ആസ്ഥാനത്തിനെതിരെ വ്യോമാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആ റിപ്പോര്‍ട്ടില്‍ ഒരേയൊരു കുഴപ്പം മാത്രമേയുള്ളു. പ്രസ്തുത ദ്വീപില്‍ അമേരിക്കയുടെ ഏതെങ്കിലും നാവിക ആസ്ഥാനമോ, ഏഴാം പടക്കപ്പല്‍ വ്യൂഹമോ (Seventh Fleet) ഒന്നും നിലവിലുണ്ടായിരുന്നില്ല എന്നു മാത്രം. കിഴക്കന്‍ ഏഷ്യയിലെ ഒരു അമേരിക്കന്‍ സൈനിക താവളത്തിന്റെ പോസ്റ്റ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ്‌ മാളില്‍, ഒസാമ ബിന്‍ ലാദന്‍ ഷോപ്പിംഗ്‌ നടത്തുന്നത്‌ കണ്ടു എന്നും ഇതിനുമുന്‍പൊരിക്കല്‍ അമേരിക്കന്‍ സൈനികാന്വേഷണ വിഭാഗം 'കണ്ടെത്തി'യിരുന്നു.

'തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ട'ത്തില്‍ അമേരിക്കയെ സഹായിക്കാന്‍ നിയുക്തരായ അതേ ആളുകളാണ്‌ ഇത്തരം അസംബന്ധങ്ങള്‍ ലോകമാസകലം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ അതിശയകരമായി തോന്നിയേക്കാം. എങ്കിലും, ഇക്കഴിഞ്ഞ എട്ടു വര്‍ഷക്കാലം ബുഷ്‌ ഭരണകൂടം കഴിഞ്ഞിരുന്നത്‌ ഇത്തരത്തിലൊരു ഭ്രമാത്മകലോകത്തായിരുന്നു. ഷോപ്പിംഗ്‌ നടത്താന്‍ ഒസാമ ബിന്‍ ലാദന്‍ ഒരു അമേരിക്കന്‍ സൈനികതാവളത്തില്‍ വന്നുവെന്ന്‌ വിശ്വസിക്കാനാകുമെങ്കില്‍ പിന്നെയെന്താണ്‌ നിങ്ങള്‍ക്ക്‌ വിശ്വസിച്ചുകൂടാത്തത്‌? നിങ്ങള്‍ തടവിലാക്കുന്ന എല്ലാവരും തീവ്രവാദികളാണെന്നും, അറബികളെല്ലാവരും തീവ്രവാദികളാണെന്നും, അവരെയൊക്കെ ഉന്‍മൂലനം ചെയ്യുന്നത്‌ തെറ്റല്ലെന്നും, ജീവിച്ചിരിക്കുന്ന തീവ്രവാദികളെ പീഡിപ്പിക്കാമെന്നും, പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്ന മൊഴിയൊക്കെ മുഖവിലക്കെടുക്കാമെന്നും, പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത്‌ സാധൂകരിക്കാമെന്നും, എല്ലാവരുടെയും ഫോണ്‍വിളികള്‍ രഹസ്യമായി ചോര്‍ത്തേണ്ടത്‌ ആവശ്യമാണെന്നുമൊക്കെ പിന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാന്‍ ഒരു തടസ്സവുമില്ല. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ബോബ്‌ ഹെര്‍ബര്‍ട്ട്‌ രണ്ടുകൊല്ലം മുന്‍പ്‌ എഴുതിയതുപോലെ, "അലബാമയിലെ ഒരു മുത്തശ്ശിക്ക്‌ അയച്ച പിറന്നാളാശംസയിലും ഇന്ത്യാനയിലെ ചൈനീസ്‌ ഭക്ഷണശാലയിലേക്ക്‌ വന്ന ഫോണ്‍കാളിലും, ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ സഹായകമായ നിര്‍ണ്ണായകമായ വിവരങ്ങള്‍' ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണത്രെ ബുഷ്‌ ഭരണകൂടം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്‌. അമേരിക്കന്‍ ഭരണഘടനയെ ചവുട്ടിമെതിക്കുന്ന കാര്യത്തില്‍ ബുഷിനെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്നത്‌ എല്ലാവര്‍ക്കും ബോദ്ധ്യമായ കാര്യമാണ്‌. പക്ഷേ, സ്വന്തം ജനതയുടെ സ്വാതന്ത്ര്യത്തിനോടുപോലും അയാള്‍ അനാദരവു കാണിക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നത്‌ പുതിയൊരു അറിവാണ്‌.

നുണയനും ദുര്‍വൃത്തനുമായ ബുഷ്‌ എന്ന തന്റെ പൂര്‍വ്വസൂരി, സ്വന്തം നാട്ടിലും പുറത്തും വരുത്തിത്തീര്‍ത്ത കളങ്കത്തെ എങ്ങിനെയാണ്‌ ഒബാമ ഇല്ലാതാക്കാന്‍ പോകുന്നത്‌? "അമേരിക്ക ഒരിക്കലും ഒരു യുദ്ധം തുടങ്ങില്ല' എന്ന്‌ ജോണ്‍ എഫ്‌ കെന്നഡി ഒരിക്കല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. ബുഷിന്റെ യുദ്ധവെറിയും റംസ്‌ഫീല്‍ഡിന്റെ ഭീകരതയും, അബു ഗ്രയിബും ബാഗ്രാമും ഗ്വാണ്ടനാമോയും, രഹസ്യമായ തട്ടിക്കൊണ്ടുപോകലുമൊക്കെ കഴിഞ്ഞ്‌, ഇനി എങ്ങിനെയാണ്‌ ഒബാമ തണ്റ്റെ രാജ്യത്തെ പഴയ ആ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുക? ബ്രിട്ടീഷ്‌ ജനതയുടെ ഇ-മെയിലുകള്‍ ചോര്‍ത്താനും പരിശോധിക്കാനുമുള്ള നമ്മുടെ സ്വന്തം ഗോര്‍ഡന്‍ ബ്രൌണിന്റെ നയങ്ങളും, ആ പഴയ, ബ്ളെയര്‍-ബുഷ്‌ അവിഹിതവേഴ്ചയുടെ അനുബന്ധം തന്നെയാണ്‌. അമേരിക്കയുടെ എക്കാലത്തെയും നശിച്ച ഈ പ്രസിഡണ്റ്റ്‌ സ്ഥനമൊഴിയുന്നതിനുമുന്‍പുതന്നെ ഒരു പുതിയ നിയമനിര്‍മ്മാണം പ്രാബല്യത്തില്‍ വരുകയും ചെയ്യും. പ്രത്യേക സുരക്ഷാപരിശോധനകളില്ലാതെ ഒരു ബ്രിട്ടീഷ്‌ പൌരനും അമേരിക്കയില്‍ കാലു കുത്താന്‍ സാധിക്കില്ല എന്ന്‌ ഉറപ്പാക്കുന്ന ഒരു നിയമനിര്‍മ്മാണം. ഇത്രനാളും അമേരിക്കയുടെ കങ്കാണിപ്പണി നടത്തിയതിന്‌ ബ്രിട്ടനു ലഭിക്കാന്‍ പോകുന്ന പ്രതിഫലം ഇതാണ്‌. ജനുവരി 20-നു മുന്‍പ്‌ മറ്റെന്തെങ്കിലും അത്ഭുതം ബുഷ്‌ നമുക്കായി കരുതിവെച്ചിട്ടുണ്ടോ? ആര്‍ക്കറിയാം. ഇതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ മറ്റെന്താണ്‌ ഇനി വരാനുള്ളത്‌?

ഗ്വാണ്ടനാമോ അടച്ചുപൂട്ടുക. തന്റെ മുന്‍ഗാമി ചെയ്ത പ്രവൃത്തികള്‍ക്ക്‌ ലോകസമക്ഷം മാപ്പു പറയുക. തന്റെ രാജ്യത്തിനെക്കുറിച്ച്‌ അഭിമാനം പ്രദര്‍ശിപ്പിക്കാന്‍ ബാദ്ധ്യസ്ഥനായ ഒരാള്‍ക്ക്‌ ഇത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ അറിയാം. എങ്കിലും രാജ്യത്തിനകത്ത്‌ താന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'മാറ്റം' എന്ന ആശയത്തിന്‌ അമേരിക്കന്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍, 'മാപ്പ്‌' എന്ന വാക്ക്‌, അന്താരാഷ്ട്രതലത്തില്‍തന്നെ, ഒബാമ ഉച്ചരിച്ചേ മതിയാകൂ. "തീവ്രവാദത്തിനെതിരായ യുദ്ധം' എന്ന സങ്കല്‍പ്പത്തിനെ പുനരാലോചനക്ക്‌ വിധേയമാക്കുകയും അതിനെ അപനിര്‍മ്മിക്കുകയും വേണ്ടിവന്നേക്കും. ഇറാഖില്‍നിന്ന്‌ ഇറങ്ങിപ്പോരുകതന്നെ വേണം. അവിടെയുള്ള വിസ്‌തൃതമായ സൈനികതാവളങ്ങളും, 600 ദശലക്ഷം ഡോളര്‍ ചിലവു വരുന്ന നയതന്ത്രകാര്യാലയവും അടച്ചുപൂട്ടണം. ദക്ഷിണ അഫ്ഘാനിസ്ഥാനില്‍ നമ്മള്‍ നടത്തുന്ന നരമേധങ്ങള്‍ അവസാനിപ്പിക്കണം. ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ നിരന്തരം കശാപ്പുചെയ്യുന്ന പണി എന്നാണ്‌ നമ്മള്‍ നിര്‍ത്തുക? ഇസ്രായേലിനോട്‌ ചില സത്യങ്ങള്‍ തുറന്നു പറയാനുള്ള ചങ്കൂറ്റവും ഒബാമ കാണിക്കേണ്ടതുണ്ട്‌. ഇസ്രായേലി സൈന്യത്തിന്റെ ക്രൂരതയെയും, ജൂതന്‍മര്‍ക്കുവേണ്ടി -ജൂതന്‍മാര്‍ക്കു മാത്രം വേണ്ടി - അറബി മണ്ണില്‍ നടത്തുന്ന കോളണിവത്ക്കരണത്തെയും ഇനിയും നിഷ്പക്ഷമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്ന്‌ അസന്ദിഗ്ദ്ധമായി വ്യക്തമാക്കണം. ഇസ്രായേലി ലോബിയുടെ (അത്‌ യഥാര്‍ത്ഥത്തില്‍ ലികുഡ്‌ പാര്‍ട്ടിയുടെ ലോബി മാത്രമാണ്‌) മുന്നില്‍ നിവര്‍ന്നുനിന്ന്‌, വെസ്റ്റ്‌ ബാങ്കിന്റെ മേലുള്ള ഇസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച ബുഷിന്റെ 2004 ലെ നടപടി പിന്‍വലിക്കാന്‍ തയ്യാറാകണം. ഇറാന്റെയും ഹമാസിന്റെയും ഉദ്യോഗസ്ഥന്മാരുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണം. പാക്കിസ്ഥാനിലും സിറിയയിലും നടത്തുന്ന അമേരിക്കന്‍ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണം.

അമേരിക്കന്‍ സൈന്യത്തിനെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ അമേരിക്കയുടെ മദ്ധ്യേഷ്യന്‍ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അഭിപ്രായം ഉയര്‍ന്നിരിക്കുന്നു. ജനറല്‍ ഡേവിഡ്‌ പെട്രോസിനെ ഇറാഖിലേക്ക്‌ അയച്ചതിന്റെ പ്രധാന ഉദ്ദേശ്യം, ആ മേഖലയിലെ 'സൈനിക മുന്നേറ്റ'മൊന്നുമായിരുന്നില്ല. മറിച്ച്‌, ബുഷിന്റെ നയങ്ങളുടെ ഫലമായി, തെമ്മാടിക്കൂട്ടമായി മാറാന്‍ തുടങ്ങിയിരുന്ന 150,000-ത്തോളം വരുന്ന സൈനികരെയും മറൈനുകളെയും അച്ചടക്കത്തിലേക്ക്‌ കൊണ്ടുവരിക എന്നതായിരുന്നു പെട്രോസിന്റെ ദൌത്യം. കഴിഞ്ഞ മാസം, സിറിയയില്‍, എട്ടുപേരുടെ മരണത്തില്‍ കലാശിച്ച അമേരിക്കന്‍ വ്യോമാക്രമണം വാഷിംഗ്‌ടണിന്റെയോ, ബാഗ്ദാദിലെ അമേരിക്കന്‍ സൈനികമേധാവികളുടെയോ അറിവോടെയായിരുന്നില്ലെന്ന്‌ തെളിയിക്കുന്ന ചില രേഖകളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌.

എന്തായാലും ഒബാമക്ക്‌ ഇതിനെയൊന്നും ഭേദിക്കാനാവില്ല. ഇറാഖില്‍ പത്തിമടക്കി എന്ന് തോന്നിപ്പിക്കുന്നത്, അഫ്ഘാനിസ്ഥാനില്‍ കൂടുതല്‍ കായികബലം കേന്ദ്രീകരിക്കുന്നതിനുവേണ്ടിമാത്രമാണ്‌. വാഷിംഗ്‌ടണിലെ ഇസ്രായേല്‍ ലോബിയെ നിലക്കു നിര്‍ത്താനോ, ഫലസ്തീന്‍ അധിനിവേശപ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങള്‍ നിര്‍ത്താനോ, ഇസ്രായേലിന്റെ ശത്രുക്കളുമായി സംസാരിക്കാനോ അദ്ദേഹം തയ്യാറാകില്ല. 'വൈറ്റ്‌ ഹൌസിലെ നമ്മുടെ സ്വന്തം ആള്‍' എന്ന്‌ ഇസ്രായേലി പത്രം മാരിവ്‌ അരുമയോടെ വിശേഷിപ്പിച്ച രഹം ഇമ്മാനുവലിനെ തന്റെ പുതിയ ചീഫ്‌ ഓഫ്‌ സ്റ്റാഫായി പ്രഖ്യാപിച്ചതോടെ, ഒബാമയും പഴയ പാത തന്നെ പിന്തുടരുമെന്ന്‌ ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. മാത്രമല്ല, തന്റെ പതിവു ഷോപ്പിംഗിനിടയില്‍ അല്‍പ്പം ഇടവേള കിട്ടുകയാണെങ്കില്‍‍, ഒബാമയെ സ്വീകരിക്കുന്നതിനുവേണ്ടി ഒസാമ ബിന്‍ ലാദന്‍ വീണ്ടും എന്തെങ്കിലും വിക്രസ്സ്‌ ഒപ്പിക്കുമെന്ന ആശങ്കയും ഈയിടെയായി ശക്തി പ്രാപിച്ചിരിക്കുനു.

മറ്റൊരു ചെറിയ പ്രശ്നം കൂടി ബാക്കിനില്‍ക്കുന്നുണ്ട്‌. 'അപ്രത്യക്ഷരായ' തടവുകാരുടെ കാര്യമാണത്‌. ഗ്വാണ്ടനാമോയില്‍ പീഡിപ്പിക്കപ്പെട്ട (ഇപ്പോഴും പീഡിപ്പിക്കപ്പെടുന്ന) ഇരകളുടെ കാര്യമല്ല സൂചിപ്പിക്കുന്നത്‌. പുറംനാടുകളിലെ അമേരിക്കന്‍ തടവറകളില്‍നിന്നും - അമേരിക്കയുടെ സഹായത്തോടെ - അവരുടെ സില്‍ബന്തിരാജ്യങ്ങളിലെ ജയിലറകളില്‍നിന്നും അപ്രത്യക്ഷരായ ആയിരങ്ങള്‍. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌, ഇവരുടെ എണ്ണം 20,000 വരുമെന്നാണ്‌. ഭൂരിപക്ഷവും അറബികളാണ്‌. പക്ഷേ, എല്ലാവരും മുസ്ളിമുകളും. എവിടെയാണ്‌ ആ ആളുകള്‍? അവരെ ഇനി വിട്ടയക്കുമോ? അതോ, അവര്‍ ഇതിനകം തന്നെ കഥാവശേഷരായിപ്പോയോ?

മനുഷ്യരെ കൂട്ടത്തോടെ കുഴിച്ചുമൂടിയ കുരുതിനിലങ്ങളാണ്‌ ജോര്‍ജ്ജ്‌ ബുഷില്‍നിന്ന്‌ തനിക്ക്‌ പതിച്ചുകിട്ടിയതെന്ന്‌ എന്നെങ്കിലും മനസ്സിലാക്കാന്‍ ഇടവന്നാല്‍, ഒബാമക്ക്‌ ഇനിയും അസംഖ്യം ക്ഷമാപണങ്ങള്‍ നടത്തേണ്ടിവരികയും ചെയ്യും.